close
Sayahna Sayahna
Search

അച്ഛന്റെ ഓർമ്മയിൽ


അച്ഛന്റെ ഓർമ്മയിൽ
EHK Memoir 01.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടെ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഓര്‍മ്മക്കുറിപ്പ്, ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 128

ഞാൻ വളരെ ചെറുപ്പത്തിൽ ജോലിയന്വേഷിച്ച് കൽക്കത്തയിലേയ്ക്കു പോയി. ആദ്യത്തെ പ്രാവശ്യം നാട്ടിൽ വന്നത് രണ്ടു കൊല്ലത്തിനു ശേഷമാണ്. ഒരു മാസം മുമ്പുതന്നെ അതിനുള്ള ഒരുക്കൂട്ടൽ തുടങ്ങി. ഓരോരുത്തർക്കും എന്തു വാങ്ങണമെന്ന് ആലോചിച്ചു കണ്ടുപിടിച്ചു. സഹോദരന്മാർക്ക് തുണിത്തരങ്ങളാണ് ആവശ്യം. അമ്മയ്ക്കും അതുതന്നെയാവും വേണ്ടതെന്നറിയാം. അതെല്ലാം വാങ്ങിവച്ചു. ഏറ്റവും അവസാനം അച്ഛന് എന്താണ് വാങ്ങുക എന്ന് ആലോചിക്കുകയായിരുന്നു. അമ്മയ്ക്ക് എഴുതി ചോദിക്കാൻ പറ്റില്ല. ‘നീ ഒന്നും വാങ്ങണ്ട, ഒന്ന് വേഗം വന്നാൽ മാത്രം മതിയെന്നായിരിക്കും മറുപടി. രണ്ടുകൊല്ലത്തെ വേർപാട് അമ്മയെ വല്ലാതെ തളർത്തിയിരുന്നു. അവസാനം അച്ഛനും രണ്ട് മുണ്ടും ഷർട്ടിനുള്ള തുണിയും വാങ്ങാമെന്നു കരുതി ഒരു ഖാദി സ്റ്റോറിൽ കയറി. മുതിർന്നതിനുശേഷം ഖദറല്ലാതെ മറ്റൊരു വസ്ത്രവും ധരിച്ചിട്ടില്ല അച്ഛൻ. അതും ചാക്കുപോലെ പരുപരുത്ത വസ്ത്രങ്ങൾ മാത്രം. അമ്മ എന്നെങ്കിലും വിവാഹമോചനത്തിന്നുള്ള അപേക്ഷയുമായി രജിസ്റ്റ്രാറുടെ ഓഫീസ് കയറിയിട്ടുണ്ടെങ്കിൽ അത് കട്ടിയുള്ള ആ ഖദർ മുണ്ടും ഷർട്ടും തിരുമ്പി കഷ്ടപ്പെട്ടിട്ടാവണം. അങ്ങിനെ കയറിയിറങ്ങിയതായി ചരിത്രമൊന്നുമില്ല, പക്ഷെ.

ഞാൻ നോക്കിയപ്പോൾ ഖദറുതന്നെ കുറെക്കൂടി നല്ല ഇനങ്ങളുണ്ട് എന്നു മനസ്സിലായി. കട്ടി കുറഞ്ഞ് മിനുസമുള്ള, കുറെക്കൂടി മനുഷ്യത്വമുള്ള ഇനങ്ങൾ. എനിയ്ക്കു സന്തോഷമായി. ഞാൻ എറ്റവും നല്ല ഇനം നോക്കി രണ്ടു ജോടി വാങ്ങി. വിലയൊന്നും നോക്കിയില്ല. ആദ്യമായി അച്ഛന് ഒരു സാധനം കൊടുക്കുകയാണ്, ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട്. ഉദാത്തമായൊരനുഭൂതിയാണത്.

പക്ഷെ രണ്ടു ദിവസത്തെ വണ്ടിയാത്ര കഴിഞ്ഞ് നാട്ടിലെത്തി ഈ ഉപഹാരം അച്ഛനു സമർപ്പിച്ചപ്പോൾ ഉണ്ടായ പ്രതികരണം ഞാൻ തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. അച്ഛൻ ദ്വേഷ്യപ്പെടുകയാണുണ്ടായത്. രണ്ടു കാരണങ്ങൾ. ഒന്നാമതായി അച്ഛനു ഇപ്പോൾ മുണ്ടും ഷർട്ടും ആവശ്യമില്ല. രണ്ടാമതായി അച്ഛൻ ഇത്ര മിനുസമുള്ള വസ്ത്രങ്ങൾ ധരിക്കില്ല. കൂടാതെ അച്ഛൻ പറയാത്ത ഒരു കാര്യം കൂടിയുണ്ടെന്ന് എനിയ്ക്കു മനസ്സിലായി. ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണം അച്ഛനുവേണ്ടി ചെലവാക്കിയെന്നത്. അച്ഛൻ ആദ്യം പറഞ്ഞ കാര്യം, അതായത് ഇപ്പോൾ മുണ്ടും ഷർട്ടും ആവശ്യമില്ല എന്നത് ശരിയല്ലെന്ന് പിന്നീട് അമ്മ പറഞ്ഞു. ഇപ്പോൾ ഉടുക്കുന്ന മുണ്ടും ഷർട്ടും കുറേ മുമ്പ് വാങ്ങിയതാണ്. അതെല്ലാം പിന്നിത്തുടങ്ങി. രണ്ടാമത്തെ കാര്യം അച്ഛന്റെ ഇഷ്ടമാണ്. ചാക്കുപോലെയുള്ള ഷർട്ടും മുണ്ടും ഒരിക്കൽ ഇസ്തിരിയിട്ടതിന്തന്നെ അമ്മയ്ക്ക് ധാരാളം ശകാരം കേൾക്കേണ്ടി വന്നിട്ടുണ്ട്. അതിനുശേഷം ഇസ്തിരിപ്പെട്ടിയുമായി അമ്മ അച്ഛന്റെ അടുത്തൊന്നും പോയിട്ടില്ല. പരുക്കൻ സ്വഭാവം തന്റെ സാഹിത്യത്തിൽ മാത്രമല്ല താൻ ധരിക്കുന്ന വസ്ത്രത്തിലും വേണമെന്ന് ശാഠ്യമുണ്ടായിരുന്നു അച്ഛന്. ഭാരതത്തിലെ എല്ലാ നിർദ്ധനരും വസ്ത്രം ധരിച്ചാലെ താനും സാധാരണ വസ്ത്രങ്ങൾ ധരിക്കുകയുള്ളു എന്നു ശഠിച്ച ഒരു മഹാത്മാവിന്റെ അനുയായിയിൽ നിന്ന് ഇതല്ലെ പ്രതീക്ഷിക്കാവൂ.

എന്തായാലും എനിയ്ക്ക് വളരെ വിഷമമായി. അതു തിരിച്ചുകൊണ്ടുപോയി കുറേക്കൂടി പരുക്കൻ വസ്ത്രങ്ങൾ വാങ്ങിയെന്നാണ് എന്റെ ഓർമ്മ. പക്ഷെ തിരിച്ചു കൊണ്ടുപോകുന്നതിനു മുമ്പ് അച്ഛൻ ആ വസ്ത്രങ്ങൾ തൊട്ടുനോക്കിയിട്ടുണ്ടാകണം. മകന്റെ കുട്ടിക്കാലത്തെ ഓർമ്മ അദ്ദേഹത്തിന്റെ മനസ്സിൽ വന്നിട്ടുണ്ടാകണം. ആദർശത്തിന്റെ പേരിൽ മകൻ കൊണ്ടുവന്ന വസ്ത്രങ്ങൾ ഉപയോഗിക്കാൻ പറ്റാഞ്ഞതിൽ അദ്ദേഹം ഖേദിച്ചിട്ടുണ്ടാവും. വളരെ കുട്ടിക്കാലത്ത്, എനിയ്ക്ക് ഒരു വയസ്സോ മറ്റൊ ആയിട്ടെ ഉള്ളു. ഒരിക്കൽ എനിയ്ക്ക് എന്തോ അസുഖം വന്നപ്പോൾ നിരന്തരം വാശിപിടിച്ച് കരഞ്ഞ എന്നെയുമെടുത്ത് അച്ഛൻ രാത്രി മുഴുവൻ നടന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ഒരു രാത്രിയല്ല, തുടർച്ചയായ രാത്രികൾ. വല്ലാതെ ഉറക്കം വന്ന് കണ്ണുകളടഞ്ഞുപോകുമ്പോൾ അച്ഛൻ എന്നെയുമെടുത്ത് ചുമരിൽ തലചായ്ച്, നിന്നുകൊണ്ട് ഉറങ്ങിയിട്ടുണ്ടത്രെ.

ഖാദി ഒരു വസ്ത്രധാരണം മാത്രമല്ല, അതൊരു തത്വശാസ്ത്രവും അനുകരിക്കപ്പെടേണ്ട ഒരാദർശവും കൂടിയാണെന്ന് അച്ഛൻ ഞങ്ങളോട് പറയാറുണ്ട്. കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവുന്ന പ്രായമായ എന്നോടും സതീശേട്ടനോടുമായിരുന്നു അതെല്ലാം പറഞ്ഞിരുന്നത്. സ്വന്തം ഉടുവസ്ത്രത്തിന്നാവശ്യമുള്ള നൂൽ അവനവൻതന്നെ നൂറ്റുണ്ടാക്കുക എന്നതാണ് കാമ്യമെന്നദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് നൂൽക്കുവാൻ രണ്ടു ചർക്കകളും വാങ്ങിത്തന്നിരുന്നു. ഒന്നുരണ്ടു കൊല്ലക്കാലം ഞങ്ങൾ അതു മുടക്കാതെ കൊണ്ടുനടന്നു. പാവപ്പെട്ടവരുടെ കാമധേനുവാണ് ചർക്കയെന്ന് ‘ഋഷിയുടെ ധേനു’ എന്ന കവിതയിൽ അച്ഛൻ പറയുന്നുണ്ട്. ഞങ്ങളോട് ഖദറുടുക്കുവാൻ പറഞ്ഞത് മാത്രം ഞങ്ങൾ സമ്മതിച്ചില്ല. സഹപാഠികളിൽനിന്ന് വേറിട്ടു നിൽക്കുമെന്ന ഭയം കൊണ്ടോ അവരുടെ പരിഹാസപാത്രമാവുമെന്ന മിഥ്യാബോധം കൊണ്ടോ എന്നറിയില്ല. വസ്ത്രധാരണത്തിലുള്ള പരുക്കൻ സ്വഭാവം പക്ഷെ പെരുമാറ്റത്തിലില്ല. അദ്ദേഹം വളരെ സൗമ്യനായിരുന്നു, സ്‌നേഹസമ്പന്നനും. വീട്ടിലെന്നല്ല പൂറത്തും അദ്ദേഹം ഒരുപോലെയായിരുന്നു. അതുകൊണ്ടായിരിക്കണം നാട്ടുകാർ മുഴുവനും അദ്ദേഹത്തെ സ്വന്തം ഗോയിന്നേട്ടനായി, അല്ലെങ്കിൽഗോയിന്നായരായി കരുതിയതും അവരുടെ എന്തു പ്രശ്‌നങ്ങൾക്കും അച്ഛനെ സമൂപിച്ചിരുന്നതും. ചെറുപ്പക്കാരായ സാഹിത്യകാരന്മാർക്കും മറ്റു സഹൃദയർക്കും അച്ഛൻ ഇടശ്ശേരിയായിരുന്നു. ഏതു ചെറുപ്പക്കാരുമായും അച്ഛൻ ഒത്തുചേരും.

യന്ത്രവൽക്കരണത്തെ അച്ഛൻ ഏതു കാലത്തും സംശയദൃഷ്ടിയോടെ മാത്രമേ വീക്ഷിച്ചിട്ടുള്ളു. അച്ഛന്റെ പല കവിതകളിലും അതു പ്രതിഫലിച്ചിട്ടുണ്ട്. കട്ടി കുറഞ്ഞു നനുത്ത ഖദർ അംബർ ചർക്കയിൽ നൂറ്റെടുത്ത നൂലുകൊണ്ടുണ്ടാക്കിയതാണെന്നും, ആ ഉപകരണത്തിൽ യന്ത്രവൽക്കരണത്തിന്റെ ആദ്യപടി ഒളിഞ്ഞിരിക്കാമെന്ന അപകടസാദ്ധ്യതയുണ്ടെന്നും അദ്ദേഹം കരുതിയിട്ടുണ്ടാകണം. അതുകൊണ്ടുകൂടിയായിരിക്കണം അദ്ദേഹം നേരിയ ഖദർ ധരിക്കുന്നില്ലെന്ന് തീരുമാനിച്ചിട്ടുണ്ടാവുക. ആ മഹത്തായ എളിയ ജീവിതം എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.

എന്റെ സാഹിത്യത്തിൽ അച്ഛന്റെ സ്വാധീനം ഉണ്ടോ, ഉണ്ടെങ്കിൽ അത് ഏത്രത്തോളം എന്ന് ഞാൻ ആലോചിച്ചു നോക്കിയിട്ടുണ്ട്. സത്യം പറഞ്ഞാൽ ഇടശ്ശേരിക്കവിതയുമായി എന്റെ ബന്ധം തുടങ്ങിയിട്ട് വളരെ കുറച്ചു കാലമേ ആയിട്ടുള്ളു. പതിനേഴാം വയസ്സിൽ നാടു വിടുന്നതുവരെ അച്ഛന്റെ കവിതകൾ മനസ്സിലാക്കാനുള്ള മാനസികമായ തയ്യാറെടുപ്പോ, അറിവോ എനിക്കുണ്ടായിരുന്നില്ല. അങ്ങിനെയൊന്ന് ആവശ്യമുണ്ട് എന്നോ, അതിനു പറ്റിയ വായനക്കാരനാണ് ഞാനെന്നോ അച്ഛനും കരുതിയിരുന്നില്ല. കുറച്ചുകൂടി മുതിർന്നാൽ മകനുതന്നെ അങ്ങിനെ ഒരാവശ്യം വരികയാണെങ്കിൽ അവ വായിച്ചു പഠിച്ചുകൊള്ളും എന്നദ്ദേഹം ധരിച്ചുകാണും. അതുവരെ താളനിബദ്ധമായ കവിതകൾ, ‘കേട്ടിട്ടില്ലെ തുടികൊട്ടും കലർന്നോട്ടുചിലമ്പിൻ കലമ്പലുകൾ’, ‘ചേച്ചീ പോവുക നാമിവിടംവിട്ടെന്നോമനയാമനുജൻ തേങ്ങി’ എന്നീ കവിതകൾ അല്പം ഉറക്കെ പാടി സായൂജ്യം തേടുകയായിരുന്നു ഞാൻ. കവിതകൾ വായിച്ചു പഠിക്കേണ്ട കാലത്താണ് ഞാൻ വീടുവിട്ട് ഒരു പ്രവാസിയായി കൽക്കത്തയിൽ താമസിച്ചത് എന്നത് എനിയ്ക്കു പറ്റിയ പല നഷ്ടങ്ങളിലൊന്നാണ്.

അതെന്തെങ്കിലുമാവട്ടെ ഞാൻ ഇടശ്ശേരിക്കവിതകളുമായി കൂടുതൽ പരിചയപ്പെട്ടത് തൊണ്ണൂറുകളിൽ അച്ഛന്റെ കവിതകളുടെ സമ്പൂർണ്ണ സമാഹാരം ഇറക്കിയപ്പോഴാണ്. മുന്നൂറിൽപരം കവിതകൾ മുഴുവൻ രണ്ടുവട്ടം വായിച്ചത് അക്കാലത്താണ്. അതും പ്രൂഫ് വായിച്ചു തിരുത്താൻ. വളരെ ക്ലേശകരമായ ഒരു ദൗത്യമായിരുന്നു അത്. പലപ്പോഴും രണ്ടു ടെക്സ്റ്റുകൾ തമ്മിലുള്ള, അതായത് ആദ്യം ഒറ്റയൊറ്റ പുസ്തകമായി പ്രസിദ്ധീകരിച്ചവയും പിന്നീട് വള്ളത്തോൾ വിദ്യാപീഠം സമ്പൂർണ്ണ സമാഹാരമായി പ്രസിദ്ധീകരിച്ചവയുമായി, ഉണ്ടായിരുന്ന വ്യത്യാസം കുഴക്കുന്നതായിരുന്നു. കവിതയുടെ അർത്ഥം മുഴുവനറിയാതെ തിരുത്താൻ കഴിയില്ല. സംശയനിവാരണത്തിന്നായി മഹാകവി അക്കിത്തത്തിനെയും, കെ.പി. ശങ്കരൻ മാസ്റ്റരെയും ലീലാവതിടീച്ചറെയും പ്രൊഫ. കെ. ഗോപാലകൃഷ്ണനെയും പി. കൃഷ്ണവാരിയർ മാസ്റ്ററെയും മറ്റും സമീപിച്ചു. എന്റെ വിദ്യാഭ്യാസം തുടങ്ങുന്നത് അവിടെനിന്നാണ്. അച്ഛന്റെ, നിരുപദ്രവമെന്നു ഞാൻ കരുതിയിരുന്ന പല പദപ്രയോഗങ്ങൾക്കും വളരെ ആഴമേറിയ അർത്ഥതലങ്ങളുണ്ടെന്ന് മനസ്സിലാക്കിയത് അപ്പോഴാണ്. കൂടാതെ അച്ഛന്റെ കവിതകൾ മനോഹരമായി ആലപിച്ച ഡോ. എസ്.പി. രമേശും മാങ്ങോട്ട് കൃഷ്ണകുമാറും എഴുതിയ ലേഖനങ്ങളും എന്ന വളരെയധികം സഹായിച്ചു. എന്നിട്ടും ആ മഹാസാഗരത്തിന്റെ ഒരു ചെറിയ അംശം മാത്രമേ എനിയ്ക്ക് തരണം ചെയ്യാൻ കഴിഞ്ഞുള്ളൂ.

്യുഞാൻ പറയാനുദ്ദേശിച്ചത് എന്റെ സാഹിത്യത്തെ അച്ഛൻ എങ്ങിനെ സ്വാധീനിച്ചു എന്നതാണ്. ഒരു ചോദ്യം ചോദിക്കാം. സ്വാധീനിച്ചിട്ടുണ്ടോ? അച്ഛന്റെ ജീവിതം എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഒരു മനുഷ്യജീവിതം എങ്ങിനെയായിരിക്കണം എന്നതിന് ഉദാത്തമായൊരു ദൃഷ്ടാന്തമായി ഞാൻ കണ്ടിട്ടുള്ളത് അച്ഛന്റെ ജീവിതമാണ്. ജീവിതവും കവിതയും രണ്ടല്ല ഒന്നുതന്നെയാണെന്നു അടിയുറച്ചു വിശ്വസിച്ച ഒരാൾക്കെ മുഖംമൂടിയില്ലാതെ ജീവിക്കാൻ പറ്റൂ. അങ്ങിനെയൊരു ജീവിതം അച്ഛനെപ്പോലെ എനിക്ക് ഉണ്ടായിരുന്നോ എന്ന് സംശയമാണ്. രണ്ടുപേരും ജീവിച്ചുപോന്ന കാലഘട്ടത്തിന്റെയും ഒപ്പം പെരുമാറേണ്ടിവന്ന ജനങ്ങളുടെയും ജീവിതപരിസരങ്ങളുടെയും വ്യത്യാസമായിരിക്കണം കാരണം. പക്ഷെ ഈ ഘടകങ്ങളുടെ അകൽച്ച എത്രതന്നെ വ്യാപ്തമായിരുന്നെങ്കിലും അടിസ്ഥാനപരമായി ഞങ്ങൾ തമ്മിലുണ്ടായിരുന്ന മാനസികബന്ധവും അടുപ്പവും കാരണം അച്ഛന്റെ മാറാപ്പ് കുറേയേറെ ചുമക്കുവാൻ ഞാനും വിധിക്കപ്പെട്ടവനായി. എന്റെ ചില കഥകൾക്ക് അച്ഛന്റെ കവിതകളുമായി അടുത്ത ബന്ധം പുലർത്തേണ്ടി വന്നിട്ടുണ്ട്. ഉദാഹരണമായി ‘ഒരു കങ്ഫൂഫൈറ്റർ’ എന്ന കഥ അച്ഛന്റെ ‘ഇസ്ലാമിലെ വൻമല’ എന്ന കവിതയോട് വളരെ അടുത്തു നിൽക്കുന്നു. അതുപോലെ ‘ഒരു ദിവസത്തിന്റെ മരണം’ എന്ന കഥ അച്ഛന്റെ ‘നെല്ലുകുത്തുകാരി പാറുവിന്റെ കഥ’യുമായി സാമ്യം കാണിക്കുന്നു. കവിത 1954ലാണ് എഴുതിയതെങ്കിൽ ചെറുകഥ പുറത്തുവന്നത് 25 കൊല്ലത്തിനുശേഷം 1979ലാണ് എന്നു മാത്രം വ്യത്യാസം. പാറുവിന്റെ കഥ നടന്നത് നഗരമായി മാറാൻ തുനിയുന്ന ഒരു നാട്ടിൻപുറത്താണെങ്കിൽ എന്റെ കഥ നടന്നത് മുംബൈയെപ്പോലുള്ള ഒരു മഹാനഗരത്തിലാണ്. എവിടെ എപ്പോൾ നടന്നതായാലും കാതലായിട്ടുള്ള കാര്യം യന്ത്രവൽക്കരണം സ്ത്രീകളുടെ ജോലിയില്ലാതാക്കുകയും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബം പട്ടിണിയാവുകയും ചെയ്യുന്നു എന്നതാണ്. നാട്ടിൻപുറത്തുനിന്ന് നഗരത്തിലെത്തുമ്പോഴും, ഇരുപത്തഞ്ചു വർഷത്തിന്റെ സാമ്പത്തിക പുരോഗതിയ്ക്കു ശേഷവും കാര്യങ്ങളുടെ കിടപ്പിന് മാറ്റമൊന്നുമില്ല. പട്ടിണി അന്നും ഇന്നും പട്ടിണിയാണ്. പട്ടിണി ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങളിൽ ഒരു സ്ത്രീയ്ക്ക് വളരെയധികം തെരഞ്ഞെടുപ്പൊന്നുമില്ല. അരിമില്ലുവന്ന് ജോലി പോയപ്പോൾ നെല്ലുകുത്തുകാരി പാറു ആശ്രയിച്ചത് ഒരിക്കൽ തന്റെ അരിക്കിഴി തട്ടിയെടുത്ത മനുഷ്യന്റെ (അരിക്കിഴിയായിരുന്നില്ല അയാളുടെ ലക്ഷ്യം) മാറിൽത്തന്നെയാണ്. മറിച്ച് ‘ഒരു ദിവസത്തിന്റെ മരണം’ എന്ന എന്റെ കഥയിൽ യന്ത്രവൽക്കരണം കാരണം ജോലി നഷ്ടപ്പെടുമെന്നു കണ്ടപ്പോൾ, അതു നിലനിർത്താൻ കൗസല്യയ്ക്ക് സ്വന്തം ചാരിത്ര്യം മുതലാളിയ്ക്ക് അടിയറ വെയ്‌ക്കേണ്ടി വന്നു. യന്ത്രവൽക്കരണം സ്ത്രീകളുടെ ജോലി നഷ്‌പ്പെടുത്തുന്നത് ഇന്നും നമ്മുടെ കൺമുമ്പിൽ വെച്ച് സംഭവിക്കുന്ന ഒരു കാര്യമാണ്. വീട്ടിലെ അടുക്കളയിൽ ഉപയോഗിക്കുന്ന മിക്‌സിയും വാഷിങ് മെഷിനും തൊട്ട് ഇന്നത്തെ കെട്ടിടനിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഭീമാകാരയന്ത്രങ്ങൾ വരെ കത്തിവെയ്ക്കുന്നത് സ്ത്രീകളുടെ ജോലിയിലാണ്. ഇന്ന് അവിദഗ്ദതൊഴിൽ രംഗത്തെ ആശ്രയിച്ചു കഴിയുന്നത് ഏറെയും സ്ത്രീകളാണ്. അവരുടെ ജോലിയാണ് പടുകൂറ്റൻ മണ്ണുമാന്തികളും മൊബൈൽ കൊൺക്രീറ്റ് മിക്‌സ്ചറുകളും തട്ടിമാറ്റുന്നത്. അച്ഛൻ ഇതെല്ലാം വളരെ നേർത്തെ കണ്ടിരിക്കുന്നുവെന്നെ പറയാനുള്ളു.

‘ഒരു കങ്ഫൂഫൈറ്റർ’ എന്ന എന്റെ കഥയും അച്ഛന്റെ ‘ഇസ്ലാമിലെ വൻമല’ എന്ന കവിതയും തമ്മിലുള്ള സാമ്യം അതിലെ കുട്ടികളുടെ സഹാനുഭൂതിയും അതിനു പാത്രമായ പാവം കുട്ടിയോടുള്ള ദയ പുറത്തു പറയാതെ മനസ്സിൽത്തന്നെ സ്വകാര്യമായി വെച്ചതുമാണ്. ‘ഇസ്ലാമിലെ വൻമല’ വളരെ ഭാവ, അർത്ഥതലങ്ങളുള്ള ഒരു മഹത്തായ കവിതയാണ്. നമ്മുടെ മതസൗഹാർദ്ദം ഏതുവിധത്തിലാണ് വേണ്ടതെന്നു പ്രത്യക്ഷമായും ഏതുവിധത്തിലാവാൻ പാടില്ലെന്ന് പരോക്ഷമായും നിർദ്ദേശിക്കുന്ന ഒരു കവിത. ഇന്നത്തെ സാമുദായികാന്തരീക്ഷത്തിൽ വളരെ പ്രസക്തമായ ഒരു കവിത.

അച്ഛന്റെ ജീവിതത്തിൽനിന്ന് ഞാനറിയാതെത്തന്നെ പ്രചോദനം കിട്ടി എഴുതിയ കഥയാണ് ‘പ്രാകൃതനായ തോട്ടക്കാരൻ’. കഥയെഴുതുമ്പോൾ ആ തോട്ടക്കാരൻ അച്ഛന്റെ പ്രതീകമാവുമെന്നൊന്നും ഞാൻ കരുതിയിരുന്നില്ല. തോട്ടത്തിനോടും അതിലെ ചെടികളോടും, പാഴ്‌ചെടികളടക്കം, ആത്മാർത്ഥത പുലർത്തിയിരുന്ന ഒരാളായിരുന്നു അതിലെ തോട്ടക്കാരൻ. ഒരിക്കൽ അയാളെ തോട്ടമുണ്ടാക്കാൻ ഏല്പിച്ച പ്രഭു തന്റെ സ്വപ്നങ്ങളിലുള്ള പനിനീർപ്പൂക്കൾക്കും സൂര്യകാന്തികൾക്കും പാരിജാതങ്ങൾക്കും വേണ്ടി തോട്ടത്തിൽ വന്നുനോക്കി. അദ്ദേഹത്തിനു കാണാൻ കഴിഞ്ഞത് വെറും കളകൾ മാത്രമായിരുന്നു. കള്ളിെച്ചടികളും, അപ്പച്ചെടികളും തലയുയർത്തിനിൽക്കുന്ന തോട്ടം. താൻ കൊടുത്ത പണംകൊണ്ട് വളം വാങ്ങി വിതറുന്നുണ്ടെന്ന് അദ്ദേഹത്തിനറിയാം, അതുപോലെ നിത്യേന വെള്ളം കോരി നനയക്കുന്നുണ്ടെന്നും. തോട്ടക്കാരൻ സത്യസന്ധനാണെന്ന് പ്രഭുവിന്നറിയാം. പിന്നെ എന്താണ് തന്റെ തോട്ടം ഉയർന്നുവരാത്തതെന്ന് അദ്ദേഹം അദ്ഭുതപ്പെടുകയാണ്. തോട്ടക്കാരന് അതിനെപ്പറ്റി ഒന്നും പറയാനില്ല. പ്രഭു സ്വാഭാവികമായും തോട്ടക്കാരനെ പിരിച്ചുവിടുന്നു. തോട്ടക്കാരന്റെ കുടുംബം പട്ടിണിയാവുമെന്ന് പ്രഭുവിന്നറിയാം, കാരണം ജോലിചെയ്തിരുന്ന മറ്റു സ്ഥലങ്ങളിലെ പണി അയാൾക്ക് നേരത്തെ നഷ്ടപ്പെട്ടിരുന്നു. പക്ഷെ തന്റെ മരണത്തിനുമുമ്പ് നല്ലൊരു തോട്ടമുണ്ടായിക്കാണാൻ ഇതേ വഴിയുള്ളു. മാളികയുടെ മുമ്പിൽനിന്നുകൊണ്ട് പ്രഭു പറയുന്നത് ദുഃഖത്തോടെ കേട്ട തോട്ടക്കാരൻ അവസാനം പറയുകയാണ്. ‘ശരിയാണ് അങ്ങ് പറയുന്നത്. ഈ ജോലിയും പോയാൽ പകുതി പട്ടിണിയിലായ എന്റെ കുടുംബം മുഴുപ്പട്ടിണിയിലാവും. അതു സാരമില്ല, എന്റെ മക്കൾ എങ്ങിനെയെങ്കിലും വളർന്നുകൊള്ളട്ടെ. എനിക്ക് ശമ്പളം തന്നില്ലെങ്കിലും വേണ്ടില്ല, എന്നെ പറഞ്ഞയക്കരുത്. ഞാൻ ഈ തോട്ടത്തിൽ ജോലിയെടുത്തോട്ടെ.’

എഴുതി പ്രസിദ്ധീകരിച്ചുവന്നപ്പോഴാണ് എനിയ്ക്കു തോന്നിയത്, ഈ തോട്ടം അച്ഛന്റെ കാവ്യലോകമല്ലെ, അല്ലെങ്കിൽ കലാലോകമല്ലെ? ഈ തോട്ടക്കാരൻ അച്ഛനും? ആരോഗ്യമുള്ളതെന്തും വളർത്തുന്ന ഒരു തോട്ടമായിട്ടേ അച്ഛന്റെ കവിതാലോകത്തെ എനിയ്ക്ക് കാണാൻ കഴിയുന്നുള്ളു. എല്ലാം ആരോഗ്യമുള്ള ചെടികൾ മാത്രം. അതിൽ കളകളുണ്ടാവാം, പാഴ്‌ചെടികളുണ്ടാവാം. നിങ്ങളുദ്ദേശിക്കുന്ന തരത്തിലുള്ള സൗന്ദര്യമോ സുഗന്ധമോ അവിടെ കണ്ടുവെന്ന് വരില്ല. ആ ചെടികളുടെ സൗന്ദര്യം കാണാൻ പ്രത്യേക കണ്ണുകൾ വേണം, വാടിയ അപ്പച്ചെടികളുടെ ഇലകൾ പൊഴിക്കുന്ന മണം സുഗന്ധമായി ആസ്വദിക്കാൻ പുതിയൊരു സൗന്ദര്യദർശനം വേണം. പാഴ് ചെടികളെപ്പറ്റിയല്ല പടുമുളകളെപ്പറ്റി അച്ഛന്റെ ഒരു കവിതയുണ്ട്. പടുമുളകൾ പിഴുതുകളയാൻ വരട്ടെ, ആ ചെടികളിൽനിന്നായിരിക്കും മനുഷ്യസമുദായത്തെ രക്ഷിക്കാനുതകുന്ന മഹത്തായ വൃക്ഷങ്ങൾ ഉണ്ടാകുന്നത്. അദ്ദേഹം ഉദാഹരണമായി കാണിക്കുന്നത് വ്യാസനെയും തുഞ്ചത്തെഴുത്തച്ഛനെയുമാണ്.

ഈ കഥയെഴുതുമ്പോൾ എന്റെ അബോധമനസ്സിലുണ്ടായിരുന്ന വികാരം കാത്തുനിൽപ്പിന്റേതായിരിക്കണം. വൈകുന്നേരം അച്ഛനുവേണ്ടിയുള്ള കാത്തിരിപ്പ്. നേരം വൈകുംതോറും മനസ്സിലുണ്ടാകുന്ന വേവലാതി എനിക്കിപ്പോഴും അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച് കാറ്റും മഴയും ഇടിമിന്നലുമുള്ള സന്ധ്യകളിൽ. അച്ഛൻ കോടതിയിൽനിന്ന് പുറപ്പെട്ടാൽ കാറ്റത്തിട്ട മാതിരിയാണ്. എ.വി. ഹൈസ്‌കൂൾ പരിസരത്തും അതിന്നടുത്തുള്ള കൃഷ്ണപ്പണിക്കർ വായനശാലയിലും അച്ഛനെക്കാത്ത് നിൽക്കുന്ന സുഹൃത്തുക്കളുടെ അടുത്തേയ്ക്ക് നടക്കുന്നതിനിടയിൽ ഒരുപാട് നാട്ടുകാർ എന്തെങ്കിലും ലോഗ്യത്തിനായി, അല്ലെങ്കിൽ അവരുടെ പ്രശ്‌നങ്ങളുമായി തടഞ്ഞുനിർത്തും. എല്ലാം കഴിഞ്ഞ് വായനശാലയിലെത്താൻതന്നെ നേരം വൈകും. അവിടെ ക്ഷമയോടെ കാത്തുനിൽക്കുന്ന സഹൃദയരുമായി കുറച്ചുനേരം സംസാരിച്ച് അവരുടെ ഒപ്പം എ.വി. ഹൈസ്‌കൂളിലേയ്‌ക്കോ മിഷ്യൻ ഹൈസ്‌കൂളിലേയ്‌ക്കോ നാടക റിഹേഴ്‌സലിനായി പോകുന്നു. എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേയ്ക്ക് മക്കൾ ഉറക്കമായിട്ടുണ്ടാവും അല്ലെങ്കിൽ ഉറക്കപ്പിച്ചിലാവും. അതുകാരണം അച്ഛനുമായുള്ള സമ്പർക്കം കുറവായിരുന്നു. പക്ഷെ അതിനവസരം കിട്ടുന്ന അവസരങ്ങളിലാകട്ടെ അച്ഛന്റെ സ്‌നേഹം വല്ലാത്തൊരു തീവ്രതയോടെ ഞങ്ങളിലേയ്‌ക്കൊഴുകുന്നതായാണ് അനുഭവം.

—സമസ്തകേരള സാഹിത്യപരിഷത്

മെയ് 18, 2006.