close
Sayahna Sayahna
Search

അത്രയൊക്കെ വേണോ രാമകൃഷ്ണാ


അത്രയൊക്കെ വേണോ രാമകൃഷ്ണാ
Front page of PDF version by Sayahna
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി മോഹഭംഗങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ ഒലിവ് ബുക്‌സ്
വർഷം
2000
മാദ്ധ്യമം Print (Paperback)
പുറങ്ങൾ 87 (first published edition)

മോഹഭംഗങ്ങള്‍

ഞാന്‍ കോളേജ് ക്ലാസ്സില്‍ കുമാരനാശാന്റെ ʻകരുണʼ എന്ന കാവ്യം പഠിപ്പിക്കുകയായിരുന്നു. ഉപഗുപ്തനോട് രാഗം തോന്നിയ വാസവദത്ത തോഴിയെ അദ്ദേഹത്തിന്റെ അടുക്കലേക്ക് അയച്ചിട്ട് അവളുടെ പ്രത്യാഗമനം കാത്തിരിക്കുകയായിരുന്നു. തോഴിയെത്തി ʻസമയമായില്ലʼ എന്ന ഉപഗുപ്ത വചനം അവളെ അറിയിച്ചു. അപ്പോഴാണ് വ്യഭിചാര കര്‍മ്മത്തിനു വൈദേശിക വണിഗ്വരന്റെ വരവ്. ആ സന്ദര്‍ഭത്തില്‍ കവിയുടെ പ്രസ്താവം: ʻʻകരപറ്റി നിന്നു വീണ്ടും കുണുങ്ങിത്തന്‍ കുളത്തിലേക്കരയന്നപ്പിട പോലെ നടന്നുപോയിˮ. ഞാന്‍ അര്‍ത്ഥാലങ്കാരമെന്തെന്നു പറഞ്ഞിട്ട് അടുത്ത വരിയിലേക്കുപോയതാണ്. ഒരു വിദ്യാര്‍ത്ഥി എഴുത്തേറ്റു നിന്നു ചോദിച്ചു: ʻʻസാര്‍, ഉപഗുപ്തനോടു കൗതുകം തോന്നിയ വാസവദത്ത അവളുടെ വൈഷയിക മണ്ഡലത്തില്‍ നിന്നു ലേശം ഉയര്‍ന്നുവെന്നും വണിഗ്വരന്‍ വന്നപ്പോള്‍ ആ ആധ്യാത്മിക മണ്ഡലത്തില്‍നിന്നും വീണ്ടു വൈഷയികത്വത്തിന്റെ മാലിന്യം നിറഞ്ഞ മണ്ഡലത്തിലേക്ക് ഇറഞ്ഞിപ്പോയിയെന്നുമല്ലേ കവി ആ വരികള്‍ക്കൊണ്ടു വ്യഞ്ജിപ്പിക്കുന്നത്? സാര്‍ അതു കാണാത്തതു കൊണ്ടു ഞാന്‍ പറഞ്ഞുവെന്നേയുള്ളൂ.ˮ ഞാന്‍ അതുകേട്ടു പുസ്തകം മേശപ്പുറത്തിട്ടു. പ്ലാറ്റ്ഫോമില്‍ നിന്നിറങ്ങി വിദ്യാര്‍ത്ഥിയുടെ അടുത്തുചെന്ന് അയാളെ ആശ്ലേഷിച്ചിട്ടു പറഞ്ഞു. ʻʻനിങ്ങള്‍ ആ പ്ലാറ്റ്ഫോമില്‍ നിന്ന് ഈ ക്ലാസിലെ കുട്ടികളെ പഠിപ്പിക്കേണ്ട ആളാണ്. ഞാന്‍ നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്നിടത്ത് ഇരിക്കേണ്ടവനും.ˮ പിന്നീട് ആ വിദ്യാര്‍ത്ഥിയെ എന്റെ ഗുരുനാഥനായി ഞാന്‍ കരുതിപ്പോന്നു.

ഇതിനു സദൃശമായ ഒരു സംഭവം എറണാകുളം മഹാരാജാസ് കോളേജിലെ ബി.എ. ക്ലാസ്സിലുണ്ടായി. പേരെഴുതാന്‍ എനിക്കുവയ്യ. ഒരു മലയാളം പ്രൊഫസര്‍ എന്നു മാത്രം പറയാം. അദ്ദേഹം ക്ലാസ്സില്‍ ʻകരുണʼ പഠിപ്പിക്കുകയായിരുന്നു. ഉപഗുപ്തന്‍ വാസവദത്ത കിടക്കുന്ന ചുടലയിലേക്കു വരുന്നതിനെ വര്‍ണ്ണിക്കുകയാണ് കവി:

ʻʻനടക്കാവൂടെ വരുന്നു ഭാനുമാനില്‍
നിന്നു കാറ്റില്‍
കടപൊട്ടിപ്പറന്നെത്തും കതിരുപോലെˮ

പ്രൊഫസര്‍ പറഞ്ഞു: ʻപോലെʼ എന്ന ഉപമാവാചകം ഇവിടെയുണ്ടെങ്കിലും ഇതാകെ കവി ഭാവനാജന്യമായതുകൊണ്ട് ഉത്പ്രേക്ഷയാണ് അലങ്കാരംʼ. അദ്ദേഹം അടുത്ത വരിയിലേക്കു ചെന്നപ്പോള്‍ ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റു നിന്നു പറഞ്ഞു: ʻʻസാര്‍, ഭാനുമാനെന്നു കവി പറഞ്ഞതു ബുദ്ധനെയാണ്. സൂര്യനു പല രശ്മികളുള്ളതുപോലെ ബുദ്ധന് അനേകം ശിഷ്യന്മാരുണ്ട്. അവരില്‍ ഒരാളാണ് ഉപഗുപ്തന്‍. ബുദ്ധനും ഭാനുമാനും ഒന്നാണെന്നു പറഞ്ഞതുകൊണ്ട് ബുദ്ധന്റെ തേജസ്സ് അനിര്‍വാച്യം എന്നു നമ്മള്‍ മനസ്സിലാക്കണം. ഉപഗുപ്തന്‍ രശ്മി മാത്രം. രശ്മിക്കു തേജസ്സുണ്ടെങ്കിലും ഭാനുമാന്റെ തേജസ്സിന്റെ കോടിയിലൊരംശം പോലുമില്ല അതിന്. ഗുരുവായ ബുദ്ധന്റെയും ശിഷ്യനായ ഉപഗുപ്തന്റെയും അന്തരമാണ് ഇവിടെ കാണിച്ചിരിക്കുന്നത്.ˮ ആ വിദ്യാര്‍ത്ഥി എന്നോടാണ് ഇതു പറഞ്ഞതെങ്കില്‍ ഞാന്‍ പണ്ടു ചെയ്തതുപോലെ ഓടിച്ചെന്ന് അയാളെ ആലിംഗനം ചെയ്യുമായിരുന്നു. പക്ഷേ ആ മലയാളം പ്രൊഫസര്‍ ചോദിച്ചതിങ്ങനെയാണ്: ʻʻഅത്രയൊക്കെ വേണോ രാമകൃഷ്ണാ.ˮ കുമാരനാശാന്റെ ആ വരികള്‍ക്ക് ഇങ്ങനെ അര്‍ത്ഥപ്രദര്‍ശനം നടത്തിയ വിദ്യാര്‍ത്ഥി വളരെ ഉയര്‍ന്നു നില്‍ക്കുന്നു. ʻഅത്രയൊക്കെ വേണോ രാമകൃഷ്ണാʼ എന്നു ചോദിച്ച അധ്യാപകന്‍ അയാളെക്കാള്‍ വളരെ താഴ്ന്നു നില്‍ക്കുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് –- വളരെ മുമ്പ് –- മദ്രാസിലെ ഒരു കോളേജില്‍ നടന്നത്. അവിദഗ്ദനായ ഒരു ഇംഗ്ലീഷ് അധ്യാപകനെക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ നന്നേ വിഷമിച്ചു. ഒരു ദിവസം ആ അധ്യാപകന്‍ ഷെയ്ക്സ്പിയറിന്റെ ʻറ്റ്വല്‍ഫ്‌ത്ത് നൈറ്റ്ʼ എന്ന നാടകം പഠിപ്പിക്കുകയായിരുന്നു വിദ്യാര്‍തഥികളെ. അവര്‍ക്ക് അസഹനീയമായ ക്ലാസ്സ്. അതു കൊണ്ട് സ്വാഭാവികമായും വിദ്യാര്‍ത്ഥികള്‍ അധ്യാപകന്‍ പറയുന്നതൊന്നും ശ്രദ്ധിച്ചില്ല. ഒരു വിദ്യാര്‍ത്ഥി അടുത്തിരുന്നവനോട് ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്തു. ശബ്ദമുയര്‍ത്തുന്ന വിദ്യാര്‍ത്ഥിയെ ചൂണ്ടി –- ʻStand up thereʼ എന്ന് സാറ് ആജ്ഞാപിച്ചു. അയാള്‍ എഴുന്നേറ്റു നിന്നു. അധ്യാപകന്‍ ചോദിച്ചു: ʻIs Twelfth Night a comedy or a tragedy?ʼ പൊടുന്നനെ വിദ്യാര്‍ത്ഥി മറുപടി നല്‍കി: ʻʻSir, it is a comedy, but it is a tragedy in your hands.ˮ ക്ലാസില്‍ പൊട്ടിച്ചിരി. സാറ് വിയര്‍ത്തു പോകുകയും ചെയ്തു. സംശയമില്ല. ഈ വിദ്യാര്‍ത്ഥി ആ ഗുരുനാഥനെക്കാള്‍ ആയിരം മടങ്ങു ബുദ്ധിശാലിയാണ്.

ഗുരു ശിഷ്യനെ വഴിതെറ്റിക്കുന്നതുകൂടെ പറഞ്ഞെങ്കിലേ ഈ സംഭവവര്‍ണ്ണനം പൂര്‍ണ്ണമാകൂ. ഞാന്‍ പ്രൈമറിസ്കൂളില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. വീട്ടില്‍ വന്ന് എന്നെ മലയാളം പഠിപ്പിച്ചിരുന്നു ഒരു ബ്രാഹ്മണന്‍. അദ്ദേഹം പുസ്തകമെടുത്തു നിവര്‍ത്തി വായിച്ചു. ʻʻഭീമസേനന്‍ ഗന്ധമാദനാധിത്യകാ ഭൂമിതന്നില്‍ തദാ നോക്കും ദശാന്തരേ.ˮ ʻʻകൃഷ്ണാ ʻഅധിത്യകാʼ എന്താണര്‍ത്ഥം?ˮ ഞാന്‍ ഉത്തരം പറഞ്ഞു: ʻʻഅധിത്യകാ = മേല്‍ത്തട്ട്.ˮ സാറ് കോപാകുലനായി, ʻʻഎടാ ഇന്നലെപ്പറഞ്ഞു തന്നല്ലേ അധിത്യകാ താഴ്വരയാണെന്ന്.ˮ അദ്ദേഹം ചൂരലെടുത്തു എന്നെ രണ്ടടി അടിച്ചു. എന്റെ നിലവിളി കേട്ടു ജനയിതാവ് ഓടിയെത്തി. എന്നിട്ട് സാറിന്റെ കൈയില്‍ നിന്ന് ചൂരല്‍ വാങ്ങി എന്നെ അടിച്ചു തുടങ്ങി. ഓരോ തവണ അടിക്കുമ്പോളും പറയെടാ അധിത്യകാ, താഴ്വര. ചൂരല്‍ ഒടിയുന്നതുവരെ ജനയിതാവ് എന്നെ അടിച്ചു. ഞാന്‍ നൂറു തവണയെങ്കിലും അധിത്യകാ, താഴ്വര എന്നു പറഞ്ഞിരിക്കും. ചോരയൊലിക്കുന്ന കാലുമായി ഞാന്‍ എഴുന്നേറ്റു നിന്ന് വിറച്ചു.

വര്‍ഷങ്ങള്‍ കടന്നുപോയി. 1950-ല്‍ എന്നെ തിരുവനന്തപുരത്തെ സംസ്കൃത കോളേജില്‍ മലയാളധ്യാപകനായി നിയമിച്ചു സര്‍ക്കാര്‍. സംസ്കൃതത്തില്‍ അവഗാഹമുള്ള വിദ്യാര്‍ത്ഥികള്‍ക്കു മലയാളം പരീക്ഷയെഴുതാന്‍ വേണ്ടി അറിവുണ്ടാക്കി കൊടുക്കുകയായിരുന്നു എന്റെ ജോലി. ഞാന്‍ അവരെ ടെക്സ്റ്റ് പഠിപ്പിക്കുകയാണ്. അധിത്യകാ എന്ന പദം വന്നു. അധിത്യകാ എന്നാല്‍ താഴ്വര എന്നു പറഞ്ഞതോടെ ക്ലാസ്സില്‍ കൂട്ടച്ചിരിയുണ്ടായി. എന്തുപറ്റിയെന്ന് അറിയാതെ വിഷമിച്ചു നിന്ന എന്നോടു മുരളീധരന്‍ നായര്‍ എന്ന വിദ്യാര്‍ത്ഥി പറഞ്ഞു: ʻʻസാര്‍ അധിത്യകാ എന്നതിന് ഊര്‍ദ്ധ്വഭൂമിയെന്നാണ് അര്‍ത്ഥം.ˮ ʻഅല്ലʼ എന്നു ഞാനുറപ്പിച്ചു പറഞ്ഞപ്പോള്‍ വിദ്യാര്‍ഥി ʻʻഉപത്യകാ ദ്രേരാസന്നാ ഭൂമി രൂര്‍ധ്വമധിത്യകാˮ എന്ന് അമരകോശ ഭാഗം ചൊല്ലി. ഉപത്യകാ = അദ്രേഃ ആസന്നാ ഭൂമിഃ പര്‍വ്വതത്തിന്റെ താഴെയുള്ള പ്രദേശം. അധിത്യകാ = ഊര്‍ദ്ധ്വഭൂമി.

ഞാന്‍ വീട്ടിലെത്തി അമരകോശമെടുത്തു നോക്കി. ശിഷ്യന്‍ പറഞ്ഞതു ശരി, ഗുരു പറഞ്ഞതു തെറ്റ് എന്നു ഗ്രഹിക്കുകയും ചെയ്തു. ഒരാഴ്ചത്തേക്കു ഞാന്‍ കോളേജില്‍ പോയില്ല.

വിദ്യാര്‍ത്ഥികളൊക്കെ മണ്ടന്മാരെന്നു ഗുരുക്കന്മാരും ഗുരുക്കന്മാരൊക്കെ ബുദ്ധിശൂന്യരെന്നു വിദ്യാര്‍ത്ഥികളും കരുതുന്ന കാലയളവാണിത്. ഇതിന്റെ മൂര്‍ദ്ധന്യാവസ്ഥ മലയാളം എം.എ. ക്ലാസ്സില്‍ കാണാം. പല കോഴ്സുകള്‍ക്കും തള്ളി നോക്കി പരാജയപ്പെട്ടതിനു ശേഷം മലയാളം എം.എ. ക്ലാസില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസ്സിലിരിക്കുന്നത് പഠിപ്പിക്കാനെത്തുന്ന അധ്യാപകന് ഒന്നുമറിഞ്ഞുകൂടാ എന്ന മട്ടിലാണ്. മാസങ്ങള്‍ കഴിയുമ്പോള്‍ മാത്രമേ തങ്ങള്‍ക്കു വളരെയൊന്നു അറിഞ്ഞുകൂടാ എന്നു വിദ്യാര്‍ത്ഥികള്‍ ഗ്രഹിക്കൂ. അതേ സമയം വിദ്യാര്‍ത്ഥികളാകെ മണ്ടന്മാര്‍ എന്നും അധ്യാപകര്‍ കരുതരുത്. പലപ്പോഴും വിദ്യാര്‍ത്ഥികള്‍ അധ്യാപകരെക്കാള്‍ മേലേക്കിടയിലായിരിക്കും. ഐന്‍സ്റ്റൈന്‍ ഫിസിക്സ് ക്ലാസില്‍ കുട്ടിയായി ഇരുന്നതു സങ്കല്‍പിക്കൂ. ഐന്‍സ്റ്റൈന്റെ അധ്യാപകന്‍ ഐന്‍സ്റ്റൈനെക്കാള്‍ കേമനായിരുന്നിരിക്കുമോ? ചങ്ങമ്പുഴ കൃഷ്ണപിള്ളയെ എന്‍. കുഞ്ഞുരാമന്‍ പിള്ള പഠിപ്പിച്ചു. ഇളങ്കുളം കുഞ്ഞന്‍പിള്ള പഠിപ്പിച്ചു. അവര്‍ ചങ്ങമ്പുഴയെക്കാള്‍ കേമന്മാരാണോ?

അന്യോന്യം കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. അടുത്ത കാലത്ത് അന്തരിച്ച ഐസേഅ ബെര്‍ലിന്‍ imaginative leap എന്നൊരു കാര്യം പറഞ്ഞിട്ടുണ്ട്. നമ്മുടേതല്ലാത്ത സംസ്കാരത്തെ അറിയാന്‍ ഈ ഭാവനാത്മകമായ ചാട്ടം വേണമെന്നാണ് ബെര്‍ലിന്റെ അഭിപ്രായം. അതു നമുക്കില്ലെങ്കില്‍, നമ്മുടെ സംസ്കാരത്തെക്കുറിച്ചു മാത്രമറിയാനാണ് താല്‍പര്യമുള്ളതെങ്കില്‍ ക്രമാനുഗതമായി നമുക്കു അധ:പതനം സംഭവിക്കും. തന്റെ മുന്‍പിലിരിക്കുന്ന കുട്ടികളുടെ ബുദ്ധിവിലാസത്തെ കുറിച്ചറിയാന്‍ അധ്യാപകര്‍ക്ക് ഭാവനാത്മകമായ പ്ലുതഗതി ഉണ്ടായിരിക്കണം. ശിഷ്യന്മാര്‍ക്കും അതു വേണം. ഇല്ലെങ്കില്‍ ʻʻഅത്രയൊക്കെ വേണോ രാമകൃഷ്ണാˮ എന്നു ഗുരുവിനും ʻʻIt is a comedy, but it is a tragedyˮ എന്നു ശിഷ്യനും പറയേണ്ടതായി വരും.