close
Sayahna Sayahna
Search

അരുന്ധതീറോയിയുടെ നേര്‍ക്ക്


അരുന്ധതീറോയിയുടെ നേര്‍ക്ക്
Front page of PDF version by Sayahna
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി മോഹഭംഗങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ ഒലിവ് ബുക്‌സ്
വർഷം
2000
മാദ്ധ്യമം Print (Paperback)
പുറങ്ങൾ 87 (first published edition)

മോഹഭംഗങ്ങള്‍

രാഷ്ട്രാന്തരീയ പ്രശസ്തിയുള്ള ഒരു സാഹിത്യനിരൂപകന്‍ നിരൂപണത്തിന്റെ സ്വഭാവം ഒരുദാഹരണത്തിലൂടെ ഭംഗിയായി വിശദീകരിച്ചിട്ടുണ്ട്. സര്‍ക്കാരാപ്പീസിലെ ഒരു മേശയ്ക്കു വൈരൂപ്യം. രണ്ടു വിധത്തില്‍ ആ വൈരൂപ്യത്തിന്റെ ഹേതു കണ്ടെത്താം. മേശ സര്‍ക്കാരിന്റേതായതുകൊണ്ട് അതു സര്‍ക്കാര്‍ വര്‍ക്ക്ഷോപ്പില്‍ നിര്‍മ്മിച്ചതാവണം. സര്‍ക്കാരിന് ആവശ്യമുള്ള മരസ്സാമാനങ്ങള്‍ ഉണ്ടാക്കുന്ന വര്‍ക്ക്ഷോപ്പില്‍ മാസ് പ്രൊഡക്ഷനേ സാദ്ധ്യമാവൂ. മാസ് പ്രൊഡക്ഷന്‍ ഉണ്ടാകുമ്പോള്‍ മേശയുടെ ഭംഗിയില്‍ നിര്‍മ്മാതാക്കള്‍ക്ക് മനസ്സിരുത്താന്‍ കഴിയുകയില്ല. ഇവിടെ മേശയുടെ വൈരൂപ്യത്തിനു ഹേതു മാസ് പ്രൊഡക്ഷനില്‍ കാണുകയാണ്. ഇത് ഒരു തരത്തിലുള്ള വിമര്‍ശനം. രണ്ടാമത്തെ രീതി മേശയെത്തന്നെ അവംലംബിച്ചുള്ളതാണ്. മേശയുടെ പൊക്കം പോരാ. അതിന്റെ നീളവും വീതിയും അനുപാതികമല്ല. ഉപരിതലം പരുക്കനാണ്. ഈ വിമര്‍ശനം മേശ എന്ന വസ്തുവില്‍ നിന്നു മാറിപ്പോകുന്നില്ല. എന്നാല്‍ മാസ് പ്രൊഡക്ഷന്‍ കൊണ്ടാണ് മേശയ്ക്കു ഭംഗിയില്ലായ്മ വന്നതെന്നു പറയുമ്പോള്‍ മേശയില്‍ നിന്നകന്ന് അതിന്റെ വൈരൂപ്യത്തിനു ഹേതു ബാഹ്യഘടകത്തില്‍ ദര്‍ശിക്കുകയാണ്. കാളിദാസന്‍ അന്നത്തെ രാജനീതിയ്ക്കു യോജിച്ച വിധത്തിലാണ് ദുഷ്യന്തനെ ʻവെള്ളയടിച്ചുʼ കാണിച്ചതെന്നു ജോസഫ് മുണ്ടശ്ശേരി എഴുതുമ്പോള്‍ അദ്ദേഹം ʻശാകുന്തളംʼ നാടകത്തില്‍ നിന്ന് ബഹുദൂരം അകന്നു പോവുകയാന്. എന്നാല്‍ ദുഷ്യന്തന്റെയും ശകുന്തളയുടെയും സ്വഭാവചിത്രീകരണത്തില്‍ നാടക കര്‍ത്താവ് വിജയം വരിച്ചു; അതിലെ ശ്ലോകങ്ങള്‍ കലാഭംഗിയുള്ളവയാണ് എന്നൊക്കെ നിരൂപകര്‍ എഴുതുമ്പോള്‍ ʻശാകുന്തളംʼ നാടകത്തില്‍ നിന്ന് അകന്നു പോകുന്നില്ല. മുണ്ടശ്ശേരിയുടെ വിമര്‍ശനം ഒരുതരത്തിലുള്ള വിമര്‍ശനം തന്നെ. പക്ഷേ, അതു സാഹിത്യവിമര്‍ശനമില്ല. രാഷ്ടവ്യവഹാരപരമോ സാമൂഹികമോ ആയ വിമര്‍ശനമാണെന്നു സമ്മതിക്കണം. നാടകത്തിന്റെ മനോഹാരിത കഥാപാത്രങ്ങളിലും കലാത്മകതയിലും ദര്‍ശിക്കുന്ന നിരൂപകര്‍ ശാകുന്തളത്തില്‍ നിന്ന് അകന്നു പോകാത്തതുകൊണ്ട് അതു സാഹിത്യനിരൂപണമത്രേ, നമുക്ക് യഥാര്‍ത്ഥമായ സാഹിത്യനിരൂപണമില്ല. ഒന്നുകില്‍ സാമൂഹികനിരൂപണം, അല്ലെങ്കില്‍ രാഷ്ടവ്യവഹാരപരമായ നിരൂപണം, അതുമല്ലെങ്കില്‍ ഐഡിയോളജിയുടെ നിരൂപണം. ഇവ മൂന്നും നിരൂപണമെന്ന പേരിന് അര്‍ഹമാണെങ്കിലും കലാത്മകമായ നിരൂപണമല്ല, സാഹിത്യനിരൂപണമല്ല. ഇതാണ് ഇന്നത്തെ സാഹിത്യനിരൂപണത്തിലെ ജീര്‍ണ്ണത. ഇത് പടിഞ്ഞാറന്‍ ദേശത്തു നിന്ന്. നമ്മുടെ നാട്ടിലേക്കു സംക്രമിച്ചതാണ്.

ഇംഗ്ലണ്ടിലെ ഇലിസബത്ത് രാജ്ഞി (Elizabeth 1533–1603) സ്തനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി കഞ്ചുകത്തിന്റെ മുന്‍വശം തുറന്നാണ് ഇട്ടിരുന്നത്. പലപ്പോഴും അവര്‍ ഉടുപ്പു തുറന്ന് പൊക്കിള്‍ വരെയുള്ള വയര്‍ കാണിക്കുമായിരുന്നു. കരുതിക്കൂട്ടി കൈകള്‍ ഉയര്‍ത്തി വയറാകെ അവര്‍ പ്രദര്‍ശിപ്പിച്ചിരുന്നു പോലും. ചുക്കിച്ചുളിഞ്ഞ ശരീരഭാഗങ്ങളുള്ള ആ സ്ത്രീ എന്തിനു ഈ സ്തനപ്രദര്‍ശനത്തിനു ഒരുങ്ങി എന്നു ചോദിച്ചാല്‍ അവരുടെ മനസ്സിന്റെ ചെറുപ്പം കൊണ്ടെന്നേ ഉത്തരം നല്‍കാനാവൂ. ഇതൊക്കെ കണ്ടിട്ടാവാം കെന്റിലെ എഡ്വേഡ് എന്ന ഒരുത്തന്‍ രാജ്ഞിക്കു പ്രേമലേഖനം എഴുതിയത്. മാത്രമല്ല അയാള്‍ രാജ്ഞിയുടെ പ്രതികൂലഭാവം കണ്ടിട്ട് അവരുടെ മുന്‍പില്‍ കഠാര വലിച്ചൂരി കാണിക്കുകയും ചെയ്തു. എഡ്വേഡിനെ അറസ്റ്റ് ചെയ്തു, കാരാഗൃഹത്തിലാക്കുകയും ചെയ്തു അധികാരികള്‍. ഇനി ഷെയ്ക്സ്പിയറിന്റെ ʻഹാംലിറ്റ്ʼ നാടകത്തിലേക്കു നമുക്കു പോകാം. തന്റെ അച്ഛനെ കൊന്നിട്ടു രാജാവാകുകയും അമ്മ ഗര്‍ട്രൂഡിനെ വിവാഹം കഴിക്കുകയും ചെയ്ത് നരാധമന്‍ സിംഹാസനത്തില്‍ വാണരുളുന്നുവെന്നത് ഹാംലിറ്റ് കാണുന്നു. അമ്മയോട് അയാള്‍ക്ക് സ്വാഭാവികമായും ശത്രുത. എങ്കിലും വാചികമായ ആക്രമണത്തിനല്ലാതെ കഠാര കൊണ്ടുള്ള ആക്രമണത്തിന് ഹാംലിറ്റ് സന്നദ്ധനല്ല. ʻI will speak daggers to her, but use noneʼ എന്നാണ് പ്രസ്താവം. 1600–ലോ അതിനടുപ്പിച്ചോ അരങ്ങേറിയ നാടകം കണ്ടവര്‍ക്ക് എഡ്വേര്‍ഡിന്റെ കഠാര വീശല്‍ ഓര്‍മ്മ വരാതിരിക്കില്ല ഹാംലിറ്റിന്റെ ഈ വാക്യം കേള്‍ക്കുമ്പോള്‍. ഇതു സത്യമാകട്ടെ, അല്ലെങ്കില്‍ അസത്യമാകട്ടെ. നിരൂപകന്റെ –- Steven Mullanay-യുടെ (Professor of English at the University of Michigan) –- ഈ നിരീക്ഷണം ʻഹാംലിറ്റ്ʼ നാടകത്തിന്റെ ആസ്വാദനത്തിന് എത്രകണ്ടു സഹായിക്കുന്നു എന്നതാണു ചോദ്യം. Queen Gertrude functions as a degraded figure of Queen Elizabeth എന്ന് വിമര്‍ശകന്‍. ഈ ചിന്തനം ഷെക്സ്പിയറിന്റെ ഹാംലിറ്റ് നാടകത്തിനുള്ള കലാപരമായ മാനത്തെ (dimension) അഗണ്യകോടിയില്‍ തള്ളുന്നു. അക്കാരണത്താല്‍ ഇത് ഒരു വിധത്തിലുള്ള വിമര്‍ശനമാണെങ്കിലും സാഹിത്യനിരൂപണമല്ല.

caption
അരുന്ധതീ റോയി

ഈ ദൗര്‍ഭാഗ്യമാണ് ബുക്കര്‍ സമ്മാനം നേടിയ അരുന്ധതീറോയിക്കുണ്ടായിരിക്കുന്നത്. അവരുടെ The God of Small Things എന്ന നോവല്‍ മഹനീയം എന്ന വിശേഷണത്തിന് അര്‍ഹമല്ലെങ്കിലും മനോഹരമായ കലാസൃഷ്ടിയാണ്. ഭൂതകാലാനുഭവത്തെയും സമകാലികാനുഭവത്തെയും നോവലിസ്റ്റ് എന്ന രീതിയില്‍ നിരീക്ഷണം ചെയ്ത് അവയുളവാക്കിയ പ്രതികരണങ്ങളെ കലാസുഭഗമായ രീതിയില്‍ ആവിഷ്കരിച്ച ഈ നോവല്‍ മുന്‍പുണ്ടായ ഇന്‍ഡോ–ആംഗ്ലിക്കന്‍ നോവലുകളില്‍ നിന്ന് തികച്ചും വിഭിന്നമാണ്. പരമ്പരാഗതങ്ങളായ ആഖ്യാനശൈലികള്‍ ദൂരെത്തള്ളി തികച്ചും സ്വകീയമായ ഒരു ശൈലിയിലൂടെ ഒരു ലോകം സൃഷ്ടിച്ചിരിക്കുകയാണ് അരുന്ധതീ റോയി. പാരമ്പര്യത്തെ നിഷേധിച്ച് ലാറ്റിനമേരിക്കയില്‍ മാര്‍കേസ് ʻOne Hundred Years of Solitudeʼ എന്ന നോവല്‍ എഴുതിയപ്പോള്‍ അന്നുവരെ ലോകം കേട്ടിട്ടില്ലാത്ത ഒരു നാദം കേള്‍ക്കുകയുണ്ടായിയെന്നു നിരൂപകര്‍ പ്രഖ്യാപിച്ചു. അതിനെ അവര്‍ boom എന്നു വിളിച്ചു. ചെറിയ തോതിലാണെങ്കിലും ആ boom നാദം കേള്‍പ്പിച്ചിരിക്കുന്നു അരുന്ധതീ റോയി. പല തരത്തിലുള്ള നൂലുകള്‍ കൊണ്ട് വസ്ത്രവിശേഷം നെയ്തെടുക്കുന്ന നെയ്ത്തുകാരനെപ്പോലെ ഈ നോവലിസ്റ്റ് വൈജാത്യവും വൈവിധ്യവുമുള്ള അനുഭവങ്ങളെ സങ്കലനം ചെയ്തു നമ്മുടെ കാലത്തിനും സംസ്കാര സവിശേഷതയ്ക്കും അനുരൂപമായ ഒരു കലാശില്പം നിര്‍മ്മിച്ചിരിക്കുകയാണ്. അവര്‍ വര്‍ണ്ണിക്കുന്ന സംഭവങ്ങള്‍ ചിരപരിചിതങ്ങളാവാം. പക്ഷേ അവയെ റഷ്യന്‍ ഫോര്‍മലിസ്റ്റുകള്‍ പറയുന്നതുപോലെ Defamiliarize ചെയ്തിരിക്കുന്നു നോവലിസ്റ്റ്. My love is like a red rose എന്ന കവിയുടെ പ്രസ്താവം നോക്കുക. പനിനീര്‍പൂവ് സവിശേഷതയുള്ളതാണ്. നിസ്സാരമായ പൂവ് വ്യക്തി പോലെ ആകുന്നു. അരുന്ധതീ റോയി അനുഷ്ഠിക്കുന്ന കൃത്യവും ഇതു തന്നെ. സാര്‍വകാലികവും സാര്‍വജനനീയവുമായ ഘടകങ്ങള്‍ നോവലിനുണ്ട്. അതേ സമയം അത് അനാദൃശ്യസ്വഭാവവും ആവഹിക്കുന്നു.

ഈ സത്യം കാണാതെ നോവലില്‍ നിന്നകന്ന് അതിനോടു ബന്ധമില്ലാത്ത കാര്യങ്ങള്‍ നിരത്തി അരുന്ധതീ റോയുടെ നേര്‍ക്ക് ഉപാലംഭങ്ങള്‍ ചൊരിയുകയാണ് ചിലര്‍. തൊഴിലാളികളുടെ സാംസ്കാരികമായ നിലവാരമുയര്‍ത്തുന്നില്ല ഈ നോവല്‍, സാഹിത്യത്തിന്റെ ഉദ്ബോധനാംശത്തെ പരിഗണിക്കുന്നില്ല നോവലിസ്റ്റ്. സമകാലികമായ രാഷ്ടവ്യവഹാരത്തെക്കുരിച്ച് അവര്‍ നിശ്ശബ്ദത പാലിക്കുന്നു. ഒരു പുതിയ സമൂഹത്തിന്റെ രൂപവത്കരണത്തിനു ശ്രമിക്കുന്നില്ല അരുന്ധതീ റോയി –- ഇങ്ങനെ പലതും. ഇവയൊക്കെ ശരിയാവാം. പക്ഷേ ഈ ശകാരങ്ങളും നിര്‍ദ്ദേശങ്ങളും The God of Small Things എന്ന നോവലില്‍ നിന്നു അകന്നു നില്‍ക്കുകയാണ്. ഈടുള്ള, ഉറപ്പുള്ള ഒരു കലാസൃഷ്ടിയുടെ അന്തരംഗസ്പര്‍ശിയായ സ്വഭാവത്തെ അനാവരണം ചെയ്യുന്നില്ല ഈ വിമര്‍ശനങ്ങള്‍. മേശയെ നിരൂപണം ചെയ്യുമ്പോള്‍ ആ വസ്തുവില്‍ നിന്ന് അകന്ന് പോകരുത്. മേശയുടെ വൈരൂപ്യം മാസ് പ്രൊഡക്ഷനില്‍ ദര്‍ശിക്കുന്ന ആള്‍ സാഹിത്യനിരൂപകനല്ല. സമൂഹ നിരൂപകന്‍ മാത്രമാണ്.