close
Sayahna Sayahna
Search

അറിയാത്തലങ്ങളിലേയ്ക്ക് 01


അറിയാത്തലങ്ങളിലേയ്ക്ക് 01
EHK Novel 06.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അറിയാത്തലങ്ങളിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 85

ഓരോ പതിനഞ്ചു വർഷം കൂടുമ്പോഴും എന്റെ ജീവിതത്തിൽ നിർണ്ണായകമോ അദ്ഭുതകരമോ ആയ എന്തെങ്കിലും സംഭവിക്കുന്നുണ്ട്. ഒരു നദിയുടെ ശാന്തമായ ഒഴുക്കിനെ പെട്ടെന്നു വീഴുന്ന കനത്ത മഴ എന്നപോലെ അതെന്റെ ജീവിതത്തിന്റെ താളം ചടുലവും അസ്വസ്ഥവുമാക്കുന്നു. ഇത് മൂന്നാമത്തെ പതിനഞ്ചാണ്. ആദ്യത്തെ ഗഡു ഉണ്ടായത് എന്റെ പതിനഞ്ചാം വയസ്സിലാണ്, ശരിക്കും പിറന്നാൾ ദിവസം തന്നെ. പിന്നത്തേത് മുപ്പതാം വയസ്സിൽ പിറന്നാളിന്നടുത്ത ദിവസം. യാദൃശ്ചികമാവാം. പക്ഷെ എന്റെ ജീവിതംതന്നെ യാദൃശ്ചികതകളുടെ ഒരു ചങ്ങലയായിരുന്നു. അദ്ഭുതപ്പെടാനില്ല. വളരെ സാധാരണമെന്നു തോന്നിക്കുന്ന ഒരു ജീവിതം, പക്ഷെ അതിന്റെ ഉൾപ്പിരിവുകളിലേയ്ക്ക് എത്തിനോക്കുമ്പോഴാണ് കാണുന്നത് യാദൃശ്ചികതകൾകൂടി അവ യാദൃശ്ചികതകളാണെന്നു പറയാൻ കഴിയാത്തവിധം വളരെ ചിട്ടപ്പെടുത്തിയിരിക്കയാണ്. ആരോ അദൃശ്യമായി എന്റെ കാര്യത്തിൽ പ്രത്യേക താല്പര്യമെടുക്കുന്നപോലെ. ആ തോന്നലുണ്ടാവുമ്പോൾ ആശ്വാസം ലഭിക്കുന്നു. ഓഫീസിലെ തൊഴുത്തിൽക്കുത്തോ, തിങ്കളാഴ്ച വൈദ്യൂതി ബില്ലടക്കുകയാണോ വേണ്ടത് അടുക്കളയിൽ തീർന്നു തുടങ്ങിയ സാധനങ്ങൾ വാങ്ങുകയാണോ വേണ്ടത് എന്ന ചിന്തയോ എന്നെ ബാധിക്കുന്നില്ല. വേനലിൽ പെട്ടെന്നു നമ്മെ അദ്ഭുതപ്പെടുത്തിക്കൊണ്ട് വരുന്ന തണുത്ത കാറ്റു പോലെയാണത്. ആ കാറ്റിന്റെ ഉദ്ഭവം നാം ശ്രദ്ധിക്കുന്നില്ല. അതു വീശുവോളം അതിന്റെ കുളിർമ്മ ആസ്വദിക്കാൻ ശ്രമിക്കുകയാണ് ചെയ്യുക. അതു പോലെ ഒരു തോന്നലാണ് ഇന്ന് ഓഫീസിലിരിക്കുമ്പോഴുണ്ടായത്. എന്തോ നല്ലതു സംഭവിക്കാൻ പോകുന്നുവെന്ന തോന്നൽ. എന്തായിരിക്കുമെന്ന് കണ്ടുപിടിയ്ക്കാൻ ഞാൻ ശ്രമിക്കുന്നില്ല. അതെന്റെ കഴിവിനുമുപരിയാണ്. ഞാനത് ആസ്വദിക്കുകമാത്രമാണ് ചെയ്യുന്നത്.

ഓഫിസിൽനിന്ന് വീട്ടിലെത്തിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്; എന്റെ മൂന്നാമത്തെ ഗഡുവും എന്തൊക്കെയോ സംഭവിച്ചുകൊ ണ്ടേ കടന്നു പോകു. ആദ്യത്തെ ഗഡു ഞാൻ കുറെ ശ്രമിച്ചിട്ടും ഇന്നും മനസ്സിലാക്കാൻ കഴിയാതിരുന്ന ഒരദ്ഭുതമായിരുന്നെങ്കിൽ രണ്ടാമത്തെ ഗഡു എന്നോളം പ്രായമുള്ള പരസ്യമായിരുന്നു. എന്റെ വിവാഹം. ഞാൻ ജനിച്ച അന്നു തന്നെ അമ്മാവൻ തന്റെ പിറക്കാൻ പോകുന്ന പെൺകുട്ടിയ്ക്ക് വരനായി എന്നെ വാഴിച്ചിരുന്നു. അതുകൊണ്ട് മുപ്പതാം വയസ്സിൽ ഇന്ദിരയുമായുള്ള വിവാഹം ഒരു സംഭവമേ അല്ലാതെ പോയി. ഇപ്പോൾ ഇതാ എന്റെ നാല്പത്തഞ്ചാം വയസ്സിൽ എന്തോ സംഭവിക്കാൻ പോകുന്നു എന്ന അറിവോടെ ഞാൻ ഇരിക്കുന്നു.

ഓഫീസിൽനിന്നു വീട്ടിലെത്തി ഷർട്ടും പാന്റും ഊരിയെറിഞ്ഞ് മുണ്ടുടുത്ത് കുളിമുറിയിൽ കടന്നു. പത്തു മിനുറ്റുകൊണ്ട് മേൽ കഴുകി പുറത്തു വന്നപ്പോഴേയ്ക്ക് ഇന്ദിര ചായയുണ്ടാക്കി വച്ചിരുന്നു. ഊൺമേശയ്ക്കു മുമ്പിലിരുന്ന് ചായയും മിക്‌സചറും അകത്താക്കുമ്പോൾ ഞാൻ ചുറ്റും നോക്കി. മോൾ എവിടെ? സാധാരണ അച്ഛൻ ഓഫീസിൽനിന്ന് വന്നുവെന്നറിഞ്ഞാൽ അവൾ സ്വന്തം ദന്തഗോപുരത്തിൽ നിന്നിറങ്ങി വരാറുണ്ട്. മുകളിലുള്ള ഒറ്റ മുറി, എന്റെ പഴയ 64 എം.ബി. റാം, പെന്റിയം 3 കമ്പ്യൂട്ടറടക്കം കുറച്ചു കാലമായി വന്ദന കയ്യടക്കിയിരിക്കയാണ്. വാതിലിന്മേൽ അവൾതന്നെ എഴുതിവച്ചിട്ടുണ്ട്. ‘ദന്തഗോപുരം’. രാത്രി പക്ഷെ ഉറങ്ങാൻ ധൈര്യശാലി താഴത്ത് ഞങ്ങളുടെ മുറിയോടു തൊട്ടുള്ള ചെറിയ മുറിയിലേയ്ക്കുതന്നെ വരുന്നു. ഞാൻ ഇന്ദിരയോട് ചോദിച്ചു.

‘വന്ദനയെവിടെ?’

ഇന്ദിര ചുമൽ കുലുക്കി ചുണ്ടു കോട്ടി. ‘അവള് സ്‌കൂളീന്ന് വന്ന് ചായ കുടിച്ച് കയറീതാ മുറീല്. എന്തോ ചെയ്യാണ്, അമ്മ ബുദ്ധിമുട്ടിക്കര്ത്ന്ന് പറഞ്ഞിട്ട്ണ്ട്.’

മകളുടെ ജീവിതത്തിൽ തനിയ്ക്ക് പ്രവേശം നിഷേധിക്കുന്നതിൽ ഇന്ദിരയ്ക്കു അതൃപ്തിയുണ്ട്. ‘അച്ഛനും മോളും ഒന്നാവും…’ എന്ന പ്രസ്താവനയിൽ അവൾ അതു പ്രകടിപ്പിക്കാറുണ്ട്.

‘അവൾ എന്തെങ്കിലും പ്രോജക്ട് തയ്യാറാക്ക്വായിരിക്കും.’

‘ഈ നന്ദുവേട്ടൻ തന്ന്യാണ് മോളെ ഇങ്ങനെ കൊഞ്ചിച്ച് നാശാക്ക്ണ്…’

ഇതും ഇന്ദിരയുടെ ഒരു സ്ഥിരം പ്രയോഗമാണ്. നാശമാക്കുകയാണോ? എനിക്കറിയില്ല. ഞാനവൾക്ക് ധാരാളം സ്‌നേഹം കൊടുക്കുന്നുണ്ട്. ആണും പെണ്ണുമായി ഒന്നുള്ളതാണ്. അവൾ എന്താവശ്യപ്പെട്ടാലും അപ്പോൾത്തന്നെ വാങ്ങിക്കൊടുക്കും. അവൾ പറയുന്നതു മുഴുവൻ ശ്രദ്ധയോടെ കേൾക്കും. കൊഞ്ചിക്കും. ഇതുകൊണ്ടൊന്നും അവൾ കേടുവരുമെന്ന് എനിയ്ക്കു തോന്നിയിട്ടില്ല. ഇന്ദിര ഇപ്പോഴും സേഛാധിപതിയായിരുന്ന അച്ഛന്റെ നിഴലിലാണ് ജീവിക്കുന്നത്. ആ മനുഷ്യൻ മരിച്ചിട്ട് വർഷങ്ങളേറെയായിട്ടും ആ നിഴൽ അവളെ വിട്ടു പിരിയാൻ മടിച്ചുനിൽക്കുന്നു.

ആ നാലുകെട്ടിൽ മനുഷ്യർ ശബ്ദമില്ലാത്ത നിഴലുകൾ മാത്രമായിരുന്നു. അവിടെ അമ്മാവന്റെ ശബ്ദം മാത്രം മുഴങ്ങിക്കേട്ടു. അത് നാലുകെട്ടിന്റെ നടുമുറ്റത്തും ഇടനാഴികളിലും ഉയരം കുറഞ്ഞ തട്ടിട്ട മുറികളിലും അലയടിച്ചു കൊണ്ടിരുന്നു. മുറികളിൽ ഉറങ്ങിക്കിടന്ന നിഴലുകൾ ആ ശബ്ദം കേട്ട് ഞെട്ടി. ചുറ്റുമുള്ള വീടുകൾ കാലത്തിനൊത്ത് മാറുകയും പരിഷ്‌കരിക്കുകയും ചെയ്തപ്പോഴും ആ തറവാടുമാത്രം പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ച് ഒറ്റപ്പെട്ടുനിന്നു. പറയും കൊമ്പോറവും സ്വീകരണമുറിയിലെ അലങ്കാരവസ്തുക്കളും കല്യാണപ്പന്തലിൽ നിറപറയ്ക്കുള്ള ഉപകരണങ്ങളും മാത്രമായി മാറിയപ്പോഴും ആ നാലുകെട്ടിൽ അതെല്ലാം നിത്യോപയോഗവസ്തുക്കളായിരുന്നു.

ഇപ്പോൾ അമ്മാവനില്ല, അമ്മായിയുമില്ല. ഇന്ദിരയുടെ ജ്യേഷ്ഠൻ ഒരു അമേരിക്കക്കാരിയെ വിവാഹം ചെയ്ത് അമേരിക്കയിലാണ്. ഞാനിവിടെ എറണാകുളത്തും. നാട്ടിലെ നാലുകെട്ടും ചുറ്റുമുള്ള നാലേക്കർ പറമ്പും ശ്രദ്ധിക്കപ്പെടാതെ കാടുപിടിച്ചു കിടക്കുന്നു. കുട്ടേട്ടൻ മാസത്തിലൊരിക്കൽ സാൻ ഫ്രാൻസിസ്‌കോവിൽനിന്ന് ഫോൺ ചെയ്യും. ‘ആ വീടും പറമ്പും ഇന്ദിരയുടെയാണ്, എനിക്കൊന്നും വേണ്ട. അത് എന്തെങ്കിലും ചെയ്യു. ഒരു മുക്ത്യാർ അയച്ചുതന്നാൽ മതി. അത് ഒപ്പിട്ട് തിരിച്ചയക്കാം. ആ സ്ഥലം അന്യാധീനപ്പെടാതെ നോക്കു.’

ശരിയാണ്, എന്തെങ്കിലും ചെയ്യണം. പക്ഷെ ആ വീട് പോകുന്നതിൽ വിഷമമുണ്ടു താനും. പഴമയോടുള്ള താല്പര്യം മാത്രമല്ല. പന്ത്രണ്ടാം വയസ്സിൽ, ഒന്നും ശരിയാവില്ലെന്നു കരുതിയിരിക്കുമ്പോൾ എനിയ്ക്ക് അഭയം തന്ന വീടാണത്. ആദ്യമായി ഒരു പെൺകുട്ടിയെ ഉമ്മ വച്ചത് ആ നാലുകെട്ടിന്റെ തളത്തിൽ വച്ചാണ്. മാത്രമല്ല മറ്റ് ഏതോ അറിയപ്പെടാത്ത വഴികളിൽക്കൂടി ആ വീടുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന തോന്നൽ കലശലായിട്ടുമുണ്ട്. അതു വിട്ടുകൊടുക്കരുതെന്ന് മനസ്സ് ഓരോ നിമിഷവും പറയുന്നു. ഒരു ആറേഴു കൊല്ലത്തിനുള്ളിൽ മോളുടെ കല്യാണം കഴിഞ്ഞാൽ ഇന്ദിരയുമായി അവിടെ താമസമാക്കണമെന്നുണ്ട്. നടക്കുമോ ആവോ. ഇപ്പോൾ കമ്പനിയിൽ വിയാറെസ്സുണ്ട്. ഏഴു കൊല്ലം കഴിയുമ്പോഴും ആ വ്യവസ്ഥയുണ്ടായാൽ മതിയായിരുന്നു. അവിടെ പച്ചക്കറിയുണ്ടാക്കി തെങ്ങിന് ശുശ്രൂഷയും ചെയ്ത് കഴിയാം. ഭാഗ്യമുണ്ടെങ്കിൽ വല്ല കുറിക്കമ്പനിയിൽ ചെറിയ ജോലിയും കിട്ടും. അതൊക്കെ മതി.

വന്ദന കോണിയിറങ്ങി വരുന്നു. അവൾ യൂനിഫോം മാറ്റി മേൽക്കഴുകി ചൂരിദാറിലേയ്ക്കു കടന്നിട്ടുണ്ട്. ഇളം പച്ച നിറത്തിലുള്ള ചൂരിദാർ അവളുടെ വീട്ടിലെ വേഷമാണ്. കഴിഞ്ഞ രണ്ടു കൊല്ലമായി അവൾ ഒരേ ഉടുപ്പുതന്നെ വീട്ടിലിടുന്നു. ഇവളാണോ കൊഞ്ചിച്ചു വഷളാവുന്നത്? അവൾക്ക് വസ്ത്രങ്ങളിലും ആഭരണങ്ങളിലുമൊന്നും ഭ്രമമില്ല. അവൾ വാങ്ങാൻ ആവശ്യപ്പെടുന്നത് പുസ്തകങ്ങളോ, കമ്പ്യൂട്ടർ ഗെയിമോ മറ്റു സോഫ്റ്റ്‌വെയറോ ആണ്. അതവളുടെ മാനസിക വളർച്ചയ്ക്ക് ആവശ്യമാണ്. അവൾ ഒരിക്കലും കേടുവരില്ല.

‘അച്ഛന്റെ മോൾ എവിട്യായിരുന്നു?’

അവൾ എന്റെ അടുത്തു വന്നിരുന്നു.

‘അമ്മേ എനിയ്ക്ക് ചായയില്ലേ?’

‘നീയതിന് മോളീന്ന് എറങ്ങിവന്നിട്ട് വേണ്ടെ?’ ഇന്ദിര അടുക്കളയിലേയ്ക്കു പോയി ഒരു പ്ലെയ്റ്റിൽ മിക്‌സ്ചറും ബിസ്‌ക്കറ്റും ഒരു ഗ്ലാസിൽ ചായയുമായി തിരിച്ചുവന്നു. വന്ദന എന്റെ പ്ലെയ്റ്റിൽനിന്ന് മിക്‌സ്ചറെടുത്തു തിന്നാൻ തുടങ്ങിയിരുന്നു.

‘അച്ഛന് ഇന്ന് കമ്പ്യൂട്ടറാവശ്യണ്ടോ?’

എനിയ്ക്ക് കമ്പ്യൂട്ടർ കൊണ്ട് വലിയ ആവശ്യമൊന്നുമില്ല. രാവിലെ മെയിൽ നോക്കാനും, ഒപ്പം യാഹുവിൽ താല്പര്യമുള്ള വല്ല ന്യൂസ് സ്റ്റോറി കണ്ടാൽ വായിക്കാനും മാത്രമെ അതുപയോഗിക്കാറുള്ളു. അപൂർവ്വം ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വല്ലതും കണ്ടാൽ അത് ഡൗൺലോഡ് ചെയ്യും. നല്ല പുസ്തകങ്ങൾ വന്ദനയെ വായിപ്പിക്കാൻ ശ്രമിയ്ക്കും. മാർക് ട്വെയ്‌നിന്റെ ‘ഹക്ക്ൾബെറി ഫിന്നും’ ‘ടോം സോയറും’ അവൾക്കിഷ്ടപ്പെട്ട പുസ്തകങ്ങളാണ്.

‘എന്താ മോൾക്ക് ആവശ്യണ്ടോ?’

അവൾ തലയാട്ടി.

‘ഇല്ല മോളുപയോഗിച്ചോളു. അച്ഛന് രാവിലെ മാത്രേ വേണ്ടു.’

‘പിന്നെ ഒരു കാര്യം…’ അവൾ തുടർന്നു. ‘ഞാൻ വർക്ക് ചെയ്യുമ്പോ ആരും മോളില് വരര്ത്.’

‘അതെന്തേ?’

‘ഒരു സ്വകാര്യാണ്. സർപ്രൈസ്. ഞാൻ നാളെ കാണിച്ചുതരാം.’

പതിനഞ്ചാം വയസ്സിലും കുട്ടിത്തം വിട്ടിട്ടില്ലാത്ത അവളുടെ മുഖത്തു നോക്കിയപ്പോൾ ഞാൻ ആലോചിച്ചു. ഇവൾക്കു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. ഇവൾക്കായി മാത്രം. ഇന്ദിര പറയാറുണ്ട്. അങ്ങിനെയായാൽ ശരിയാവില്ല. നന്ദേട്ടനും ഒരു ജീവിതംണ്ട്. ആ ജീവിതം ഓരോരുത്തർക്കും ജീവിക്കാനുള്ളതാണ്. അത് സ്വന്തം മക്കൾക്കു വേണ്ടിയാണെങ്കിലും ത്യജിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. ചെറിയൊരു ഉദാഹരണമായി അവൾ പറയുന്നത് ടി.വി. പരിപാടികളാണ്. മകൾക്ക് പരീക്ഷയടുത്തു എന്നു വെച്ച് അച്ഛനമ്മമാർ നിത്യം കാണുന്ന പരിപാടികൾ ഉപേക്ഷിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. അവർ വേറെ മുറിയിൽ പോയി പഠിക്കട്ടെ. അതുപോലെ…

ഞാൻ പറയും. അവൾ ജനിക്കണവരെ നമ്മൾ അതെല്ലാം ആസ്വദിച്ചില്ലെ. നിന്റെ ജനനം തൊട്ട് എന്നുതന്നെ പറയാം നമ്മൾ ഒപ്പമായിരുന്നു. ഇനി അവളുടെ കല്യാണം കഴിഞ്ഞാൽ നമുക്ക് നിർത്തിവെച്ചേടത്തുനിന്ന് വീണ്ടും തുടങ്ങാം, മധുവിധു തൊട്ട്. പോരെ? ഒരാൺകുട്ടിയാണുണ്ടായിരുന്നതെങ്കിൽ ഇന്ദിരയുടെ അഭിപ്രായം മാറുമായിരുന്നു എന്നെനിയ്ക്ക് തോന്നുന്നു. അച്ഛനമ്മമാർക്ക് മക്കളുടെ കാര്യത്തിൽ വ്യത്യാസമുണ്ടെന്ന് എന്നെനിയ്ക്കു തോന്നാറുണ്ട്. അച്ഛന് മകളോടും അമ്മയ്ക്ക് മകനോടും പ്രത്യേക മമത.

ഞാൻ വന്ദനയോട് ചോദിച്ചു. ‘എന്താണ് ഇത്ര സ്വകാര്യമായിട്ടുള്ളത്?’

‘നാളെ കാണുന്നതു വരെ ഒരു സസ്‌പെൻസ് ആയി നിൽക്കട്ടെ.’

‘ശരി.’

അങ്ങിനെ രാവിലെ വരെ കാത്തിരുന്നു തുറക്കാനുള്ള അദ്ഭുതപ്പെട്ടിയും തന്ന് വന്ദന മുകളിലേയ്ക്കുതന്നെ പോയി. അവൾ കമ്പ്യൂട്ടറിൽ എന്തോ ഉണ്ടാക്കുന്നുണ്ട്. അതു മുഴുമിച്ച ശേഷം മാത്രം എന്നെ കാണിക്കാനാണ്. അരപ്പണി ആശാനേയും കാട്ടരുതെന്നാണല്ലൊ.

ഇതും ഞാൻ ഓഫീസിൽനിന്നനുഭവിച്ച സുഖാനുഭൂതിയുടെ തുടർച്ച മാത്രമായിരിക്കും എന്നെനിയ്ക്കു തോന്നി.

രാത്രി വന്ദന ഇറങ്ങി വരാൻ വൈകിയതുകൊണ്ട് ഊണു കഴിക്കാൻ പത്തു മണിയായി. ഓരോ പ്രാവശ്യം ഞാനോ ഇന്ദിരയോ മുകളിൽ കയറി വാതിൽക്കൽ മുട്ടിയാലും അവൾ വാതിൽ പൊളി അല്പം മാത്രം തുറന്ന് പറയും ‘കുറച്ചു കൂടി ജോലിണ്ട്, അതു കഴിഞ്ഞിട്ട് വരാം.’

ഊണു കഴിക്കുമ്പോൾ അവൾ ചോദിച്ചു. ‘അമ്മേ, നാളെ എന്താണ് പായസം?’

‘നാളെ എന്താണ് പ്രത്യേകത?’ ഞാൻ ചോദിച്ചു.

‘അതുംകൂടി അറീല്ല്യ ഈ അച്ഛന്.’ വന്ദന ചിരിച്ചുകൊണ്ട് പറഞ്ഞു. ‘നാള്യാണ് അച്ഛന്റെ ബർത്‌ഡേ.’

‘നമ്മള് മലയാളം പിറന്നാൾ ദിവസാണ് നോക്ക്വാ.’ ഇന്ദിര പറഞ്ഞു. ‘അതിന് ഇനീം ഒരാഴ്ചണ്ട്.’

‘അത് പിറന്നാള്, ഇത് ബർത്‌ഡേ. രണ്ടു ദിവസും ആഘോഷിക്കണം.’

നാളെ രാവിലെത്തന്നെ പോയി അടുക്കളയിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങേണ്ടിവരുമെന്ന് എനിയ്ക്കു മനസ്സിലായി. ഫോൺ ബില്ല് കാത്തുനിൽക്കട്ടെ.

ഉറങ്ങാൻ കിടക്കുമ്പോഴും നന്മയുടെ, കാരുണ്യത്തിന്റെ അനുഭൂതി എന്നോടൊപ്പമുണ്ടായിരുന്നു. വിധി എനിയ്ക്കുവേണ്ടി എന്തോ ഒരുക്കുന്നുണ്ടെന്ന തോന്നൽ.