close
Sayahna Sayahna
Search

ഇരുട്ടിന്റെ വല


ഇരുട്ടിന്റെ വല
EHK Story 11.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അനിതയുടെ വീട്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 75

അവർ ജനലിലൂടെ ഏന്തിവലിഞ്ഞ് നോക്കുകയാണ്. വയസ്സായ രണ്ടു സ്ത്രീകൾ, ചേച്ചിയും അനുജത്തിയും. ഇതെത്രാമത്തെ ദിവസമാണ്? നോക്കിനിന്ന് കാലുകൾ കഴച്ചു. കണ്ണുകൾക്ക് പാട കെട്ടിയപോലായി. അല്ലെങ്കിലേ കാഴ്ച കുറവാണ്. വെയിലും നിഴലും ഇടകലർന്നു നിൽക്കുന്ന തെരുവിന്റെ അറ്റത്ത് ഒരു ചായക്കൂട്ടുപോലെ അവൾ വരുന്നതു കാണാൻ ഉച്ചക്ക് രണ്ടുമണിമുതൽ പുറത്തെ വെയിലത്തേയ്ക്ക് നോക്കി നിൽക്കുന്നതാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി എന്നും കാണുന്ന കാഴ്ചയായിരുന്നു. തെരുവിന്റെ അറ്റത്ത് ആദ്യം ഒരു ചായക്കൂട്ടുമാത്രമായി എന്നും കാണപ്പെടുന്ന ആ രൂപം പിന്നീട് സാരിയുടുത്ത പെൺകിടാവായി മാറുന്നു. ചേച്ചി അനുജത്തിയോട് ചോദിക്കുന്നു.

“അമ്മുക്കൂട്ടീ, ആ വരണത് അവള് തന്ന്യല്ലെ?”

അനുജത്തി ഒന്നുകൂടി സൂക്ഷിച്ചു നോക്കിക്കൊണ്ട് പറയും.

“അതേന്നാ തോന്നണത് ചേച്ചി. എന്റെ കണ്ണ് ചേച്ചീടെ കണ്ണിനേക്കാൾ മോശായിരിക്കുണു.”

“അതവള് തന്ന്യാ, ആ നടത്തം കണ്ടില്ലേ. ആ കൈവീശലും, കൂസലില്ല്യായിം. അതേന്റമ്മൂ, അതവള് തന്ന്യാ.”

ചേച്ചി ചിരിക്കാൻ തുടങ്ങുന്നു. അപ്പോഴേക്കും നടന്നുവരുന്ന പെൺകിടാവിന്റെ രൂപം മനസ്സിൽ തെളിഞ്ഞ അനുജത്തിയും ചിരിക്കാൻ തുടങ്ങും.

“നിക്ക് വയ്യ.” ചേച്ചി കിതച്ചുകൊണ്ട് പറഞ്ഞു. “അതവള്തന്ന്യാ. കണ്ടില്ലെ ഒരു നടത്തം.”

അനുജത്തിയും ചിരിക്കാൻ തുടങ്ങുന്നു. ജനലിലൂടെ ഏന്തിവലിഞ്ഞ് നോക്കിനിൽക്കുന്ന ആ സ്ത്രീകൾ ചിരിയുടെ പാരമ്യത്തിൽ വേദനകൊണ്ട് വയറമർത്തി ഒരു കസേലയിലിരിക്കും. ഒരു നിമിഷത്തേയ്ക്കു മാത്രം. ക്ഷമയില്ലാതെ വീണ്ടും എഴുന്നേറ്റു ജനലിനടുത്ത് ഹാജരാവും. അപ്പോഴേയ്ക്കും രമ്യ എന്നു പേരുള്ള ഇരുപതു വയസ്സുകാരി അടുത്തെത്തിയിട്ടുണ്ടാവും. അവളുടെ മുഖത്ത് ചിരിയും അംഗങ്ങളിൽ കുസൃതിയുമായിരിക്കും. അവൾ ജനലിന്റെ അഴിയിൽ പിടിച്ച് പാമ്പുവരിയിൽ കയറിനിന്നുകൊണ്ട് അവരെ കോക്രി കാട്ടും. അവർ പേടിച്ച് പിൻമാറുമ്പോൾ അവൾ ഇറങ്ങി വാതിൽ കടന്ന് വരുന്നു.

അവൾ പറയും. “ഞാൻ വിചാരിച്ചു രണ്ട് നത്തുകള് നിക്ക്വാണ് ജനലിന്മേലെന്ന്.”

അതു മതി. അവർ രണ്ടുപേരും വീണ്ടും ചിരിക്കാൻ തുടങ്ങും. അവരെ നത്തുകളായി ഉപമിച്ചതിൽ അവർക്ക് വിഷമമില്ല. ഫലിതത്തിനുള്ള അസംസ്‌കൃത വസ്തുവായി സ്വീകരിക്കപ്പെടാൻ അവർ സ്വയം വേഷംകെട്ടി ഒരുങ്ങുകയാണ്. ആ പെൺകുട്ടി കൈകൊണ്ടോ, മുഖംകൊണ്ടോ എന്തെങ്കിലും ആംഗ്യം കാണിച്ചാൽ മതി, വയസ്സായ ആ സ്ത്രീകൾ പൊട്ടിച്ചിരിക്കാൻ.

“ഇതിനെ നമ്മടെ മുമ്പിലെത്തിച്ചത് ഭഗവാൻ തന്ന്യാണ് സംശല്ല്യ.” ചേച്ചി പറയും.

“അത്തന്നെന്റെ ചേച്ചീ.” അമ്മുക്കുട്ടിയമ്മ പറയും. “എന്തായിരുന്നു നമ്മടെ സ്ഥിതി?”

ശരിയാണ്. ഒരു മകനെ പ്രസവിച്ച അനുജത്തിയും കല്യാണംതന്നെ കഴിച്ചിട്ടില്ലാത്ത ചേച്ചിയും, നട്ടുച്ചക്കും ഇരുട്ടു നിറഞ്ഞു നിൽക്കുന്ന ഓടിട്ട മൂന്നുമുറി വീട്ടിൽ ദിവസങ്ങളോളം നാലോ അഞ്ചോ വാക്കുകൾ മാത്രം ചെലവാക്കി ജീവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. രാവിലെ മുറ്റമടിക്കാനും പാത്രം മോറാനും നിലം തുടയ്ക്കാനും വരുന്ന സ്ത്രി ധൃതിപിടിച്ചു ജോലി ചെയ്യുന്നതിനിടയിൽ അപൂർവ്വമായി പുറത്തു വിടുന്ന നാട്ടുവിശേഷങ്ങൾ മാത്രമാണ് പുറത്തേയ്ക്കുള്ള വാതിൽ. പിന്നെ എല്ലാ ഒന്നാന്തിയും അമ്പലത്തിൽ പോകുമ്പോൾ കണ്ടുമുട്ടുന്ന പഴയ ലോഗ്യക്കാരുമായുള്ള സംസാരവും. കഴിഞ്ഞു. വീണ്ടും ഇരുളടഞ്ഞ മുറികളിൽ, ഓർമ്മകളുടെ, അത്രതന്നെ സുഖകരമല്ലാ ത്ത, സാന്ത്വനമരുളാത്ത സാമീപ്യത്തിൽ രണ്ടു വൃദ്ധകൾ. മാസത്തിലൊരിക്കൽ അനുജത്തിയുടെ മകന്റെ കത്തും നാലായിരം രൂപയുടെ ഡോളർ ഡ്രാഫ്റ്റും വരുന്നു. നാലുവരി മാത്രം. ഡ്രാഫ്റ്റയക്കു ന്നു. പണം കൂടുതൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കു. സുഖം തന്നെയല്ലെ. ഇവിടെ എനിക്കും ദീപയ്ക്കും കുട്ടികൾക്കും സുഖം. വല്ല്യമ്മയോട് ഞങ്ങളുടെ സ്‌നേഹാന്വേഷണങ്ങൾ പറയുമല്ലൊ. കഴിഞ്ഞു.

“ഇതെന്തൊരു കത്താണ്.” രമ്യ ചിരിച്ചുകൊണ്ട് പറയും. “ഇതിൽ ആകെ രസംള്ള കാര്യം ഡ്രാഫ്റ്റിനെപ്പറ്റിള്ളതാണ്. ഇത്രേം പണംകൊണ്ട് ഈ രണ്ടു വയസ്സായോര് എന്താണ് ചെയ്യുന്നത്?”

“ശര്യാന്റെ ചേച്ചീ. എനിക്കെന്തിനാ ഈ പണൊക്കെ. അവനേം കുട്ട്യേളേം ഒന്ന് കണ്ടാ മതി എനിക്ക്. എത്ര കാലായി?”

“അമേരിക്കേന്ന് അങ്ങന്യൊക്കെ അങ്ങട്ട് ഓടിപ്പോരാൻ പറ്റ്വോന്റെ അമ്മുക്കുട്ടീ. വിമാനത്തിന്റെ കാശുമതി ഇവ്‌ടെ ഒരു വീട് പണിയാൻ.”

“ന്നാലും…”

“നിയെന്താ പറേണ്, നിക്കുംണ്ടാവില്ലെ അവനെ കാണണംന്ന്? നീ പ്രസവിച്ച് എണീറ്റ് പോയീന്നെള്ളൂ. അവനെ നോക്കി വളർത്തീത് ഞാനാ…”

“‘ശരിശരി.” രമ്യ ഇടപെടും. “പ്രസവിച്ചത് ഒരാള്, നോക്കിവളർത്തീത് മറ്റെയാള്. സമം.”

പിരിമുറുക്കം അയഞ്ഞു, രണ്ടു വൃദ്ധകളും ചിരിക്കാൻ തുടങ്ങും. പക്ഷേ രമ്യ വരുന്നതിനുമുമ്പ് അങ്ങിനെയായിരുന്നില്ല കാര്യങ്ങൾ. ഓരോ ചെറിയ വാക്കും അന്തരീക്ഷത്തിൽ കനത്തു പെരുമഴയായി പെയ്യുന്നു. ഇടിവെട്ടലുകൾ, കൊടുങ്കാറ്റ്. എല്ലാറ്റിന്റെയും അന്ത്യത്തിൽ മൂകത. ആ മൂകത വീട്ടിന്നുള്ളിൽ സ്ഥിരതാമസമാക്കിയിരുന്നു. രമ്യ ആദ്യമായി വീട്ടിൽ വന്ന ദിവസം അവർ രണ്ടു പേരും ഓർത്തിരുന്നു. അവൾ വാതിൽ കടന്ന് അകത്തു വന്നു. ചിരകാലപരിചയമുള്ളപോലെ അവൾ രണ്ടുപേരേയും നോക്കി ചിരിച്ചു. പിന്നെ, അമ്പരപ്പോടെ നോക്കിനിൽക്കുന്ന വൃദ്ധകളെ പാടെ അവഗണിച്ച് അവൾ ചുറ്റും നോക്കി പഠിച്ചു. ചുമർ മുഷിഞ്ഞിരുന്നു, തട്ടിൽനിന്ന് മാറാല തൂങ്ങിക്കിടക്കുന്നു. നിലം തുടക്കൽ വല്ലപ്പോഴുമേയുള്ളൂ എന്നു തോന്നുന്നു. ചുമരിലേയ്ക്കു നോക്കിക്കൊണ്ട് അവൾ ചോദിച്ചു.

“ഇവിടെ താമസിക്കണത് എട്ടുകാലികളാണോ നിങ്ങളാണോ?”

“കുട്ടി എവിട്ത്ത്യാ?” അമ്മുക്കുട്ടിയമ്മ ചോദി ച്ചു. അവൾ മറുപടിയൊന്നും പറയുന്നില്ല. തളത്തിൽ നിന്ന് അകത്തെ മുറികളിലേയ്ക്ക് നടന്ന് അവൾ നോക്കിപ്പഠിക്കുകയാണ്. ഒപ്പം തന്നെ അയലിൽ തൂക്കിയിട്ട നിറം മങ്ങിയ തോർത്തിനെക്കുറിച്ചും, കട്ടിലിൽ ചുളിവീണു മുഷിഞ്ഞ കിടക്ക വിരിയെപ്പറ്റിയും അഭിപ്രായം പറഞ്ഞുകൊണ്ടിരുന്നു.

“എന്തൊരുവീടാണിത്?” അവൾ പറയുകയാണ്. “പുറത്തുനിന്നു നോക്കിയാൽ ഇത്ര അബദ്ധാ ണെന്നൊന്നും തോന്നില്ല.”

“ഈ കുട്ടി എവ്ട്ത്ത്യാ അമ്മുകുട്ടീ?” ചേച്ചി ചോദിച്ചു.

“നിക്ക് മനസ്സിലാവ്ണില്ല്യ ചേച്ചീ.” അമ്മുക്കുട്ടിയമ്മ സ്വരം താഴ്ത്തിക്കൊണ്ടു പറഞ്ഞു. പക്ഷേ രമ്യ അതെല്ലാം കേൾക്കുന്നുണ്ടായിരുന്നു.

“കുട്ടി എവിടുത്ത്യാ?” ചേച്ചി ചോദിച്ചു.

“ഞാൻ ന്റെ വീട്ടിലെ.” രമ്യ പറഞ്ഞു.

പെട്ടെന്നാണതുണ്ടായത്. ആദ്യം ചിരിച്ചത് ചേച്ചിതന്നെയായിരുന്നു. പിന്നീട് അനുജത്തിയും അതിൽ കൂടി. പിന്നെ ചിരിയുടെ സ്‌പോടനങ്ങളായിരുന്നു. ചിരിയുടെ അന്ത്യത്തിൽ അവർ പറഞ്ഞു. “ഈ കുട്ട്യേക്കൊണ്ട് തോറ്റു.”

മാറാലകൾ അപ്രത്യക്ഷമായി. വെള്ള കിടക്ക വിരികളും തോർത്തുകളും കാരത്തിൽ കിടന്നു വെന്തു നിറം വീണ്ടെടുത്തു. ചുവരുകൾ വീണ്ടും വെള്ളയായി. നിലംതുടക്കുന്ന ജോലിക്കാരിക്ക് താക്കീതു കൊടുക്കപ്പെട്ടു.

രമ്യ വീണ്ടും വന്നു. നാലു ദിവസത്തെ കാത്തിരിപ്പിനു ശേഷം വീണ്ടും ഉച്ചതിരിഞ്ഞ നേരത്ത് അവൾ വന്നു. അവൾ ആരാണെന്നും അവൾ വീണ്ടും വരുമോ എന്നും മറ്റുമുള്ള അഭ്യൂഹങ്ങൾ നടന്നുകൊണ്ടിരിക്കേ അവൾ വാതിൽ കടന്നു വന്നു. വീടിനു വന്ന മാറ്റം അവൾ ശ്രദ്ധിച്ചു. നടന്നു കൊണ്ടുതന്നെ അവൾ പറഞ്ഞു തുടങ്ങി. “ഉം, ചുമര് നന്നായിട്ടുണ്ട്. നിങ്ങടെ വാടകക്കാരും പോയി അല്ലേ?”

ചേച്ചിയും അനുജത്തിയും മനസ്സിലാവാതെ നിന്നു.

“ഞങ്ങക്ക് വാടകക്കാരൊന്നും ഇല്ല മോളെ.” അമ്മു കുട്ടിയമ്മ പറഞ്ഞു. “നാലു കൊല്ലം മുമ്പ് പൊറത്തെ മുറീല് ഒരു ചെറുപ്പക്കാരൻ നാലഞ്ചു മാസം താമസിച്ചിരുന്നു. ഇപ്പൊ ആരുംല്ല്യ.”

“മീൻ പിടുത്തക്കാര് പോയോ?”

“മീൻ പിടുത്തക്കാരോ?” ഈ കുട്ടിക്ക് തലയ്ക്ക് സുഖം ഇല്ലേ എന്ന ഭാവത്തോടെ ആ സഹോദരിമാർ അന്യോന്യം നോക്കി. കഷ്ടം, കാണാൻ നല്ല കുട്ടി, പക്ഷേ ഇങ്ങിനെ ഒരസുഖം.

“അതേ, മീൻ പിടിക്കണോരല്ലേ വല നെയ്യൂ.”

“അതിന് ആരാ കുട്ടി ഇവിടെ വല നെയ്യണത്?”

“അവരൊക്കെ പോയില്ല്യേ. കഴിഞ്ഞ ആഴ്ച ഞാൻ വന്നപ്പോൾ കൊറേ പേര്ണ്ടായിരുന്നു. തട്ടിന്മേൽ ചൂണ്ടിക്കാട്ടിക്കൊണ്ട് അവൾ പറഞ്ഞു. “എല്ലാരേം ഓടിച്ചു അല്ലേ?”

ആദ്യം ചിരിച്ചത് അമ്മുക്കുട്ടിയമ്മയായിരുന്നു. “ചേച്ചീ, ഈ കുട്ടി എട്ടുകാലികള്‌ടെ കാര്യാ പറേണത്.”

പിന്നെ ചിരിയുടെ പ്രവാഹമായിരുന്നു. അതിൽ ഒലിച്ചു പോകുന്നത് ജീവിതത്തിന്റെ വിരസത, നഷ്ടബോധം.

“ഈ കുട്ട്യേ നമ്മടെ അടുത്തേക്കയച്ചത് ഗുരുവായൂരപ്പൻ തന്ന്യാ.” ചേച്ചി പറഞ്ഞു. “ഒന്നാന്തി പോമ്പ ഞാൻ ഒരു നെയ്പായസം കഴിച്ചോളാംന്ന് നേർന്നിട്ട്ണ്ട്.”

“എന്തൊരു മറിമായാ ചേച്ചീ, ഞാനും നേർന്നിട്ട്ണ്ട് നെയ്പായസം.” അനുജത്തി അദ്ഭുതത്തോടെ പറഞ്ഞു.

“അപ്പഴേയ് നിങ്ങളെല്ലാം നെയ്പ്പായസംതന്നെ നേർന്നാൽ കൃഷ്ണന് മടുക്കില്ലേ? ഒരാൾക്ക് പഞ്ചാരപ്പായസം നേരായിര്ന്നില്ല്യേ?”

“ശര്യന്നെ അല്ലെ ചേച്ചീ? ന്നാ ഞാൻ പഞ്ചസാരപ്പായസാക്ക്യാലോ?”

“അതു പാടില്ല.” ചേച്ചി ഉടനെ പറഞ്ഞു. “നെയ്പ്പായസം നേർന്നാൽ നെയ്പ്പായസം തന്നെ കൊടുക്കണം…”

അവർ ഒരു വാഗ്വാദത്തിലേർപ്പെട്ടു. ക്ഷേത്രകർമ്മങ്ങളെപ്പറ്റിയും, നേർച്ചകൾ മാറ്റിയാലോ മുടക്കിയാലോ ഉണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും നീണ്ട സംവാദം നടത്തുന്നതിനിടയിൽ ആ സഹോദരിമാർ പെട്ടെന്നു തിരിഞ്ഞു നോക്കിയപ്പോൾ, സംവാദത്തിന് തുടക്കമിട്ട ആ പെൺകുട്ടി കസേരലിയിലിരുന്ന് മുഖം പൊത്തി ചിരിക്കുകയായി രുന്നു.

“നോക്ക്‌ന്റെ അമ്മൂ, ഏഷണികൂട്ടീട്ട് അവള് ഇര്ന്ന് ചിരിക്കണ കണ്ടോ?”

കാർമേഘങ്ങൾ ഒഴിഞ്ഞുപോയി. തെളിഞ്ഞ ആകാശം നടുവിൽ സൂര്യ തേജസ്സോടെ നിലകൊള്ളുന്ന പെൺകുട്ടി. അവർ അദ്ഭുതത്തോടെ, ആരാധനയോടെ അവളെ നോക്കി.

“നമുക്ക് ഒരാൺകുട്ടിക്കു പകരം പെൺകുട്ട്യായിരുന്നെങ്കിൽ എത്ര നന്നായിരുന്നു അല്ലെ?” അമ്മുകുട്ടിയമ്മ പറഞ്ഞു.

“അത്വന്നെ.” ചേച്ചി ഉടനെ പറഞ്ഞു. അവരുടെ വാക്കുകളിൽ അവർ രണ്ടു പേരും അനുഭവിക്കുന്ന ഏകാന്തതയുടെ വേദനയുണ്ടായിരുന്നു.

“അങ്ങിനെ കരുതുന്നതിൽ അപകടമുണ്ട്.” രമ്യ പറഞ്ഞു. “എന്നെപ്പോലെ സുന്ദരിയും സുശീലയുമായ ഒരു കുട്ടിയെ കിട്ടിയാൽ രക്ഷപ്പെട്ടു. മറിച്ചാണെങ്കിലോ? ഒരു രാക്ഷസിയെയാണ് കിട്ടിയതെങ്കിലോ?”

“അതും ശര്യാട്ടോ ചേച്ചീ.” അമ്മുകുട്ടിയമ്മ പറഞ്ഞു. “നമ്മടെ ഭാർഗ്ഗവീടെ മോളടെ മാതിര്യാണെങ്കിലോ?”

“ശര്യാന്റെ അമ്മുക്കുട്ടീ.”

എവിടെനിന്ന് വന്നതാണെന്നറിയാതെത്തന്നെ ആ പെൺകട്ടി അവരുടെ ജീവിതം നിയന്ത്രിച്ചു. അവരുടെ ചിന്തകളെ സ്വാധീനിച്ചു. അവരുടെ വാക്കുകളെ രൂപപ്പെടുത്തി. നാലരമണിയായാൽ അവൾ എഴുന്നേൽക്കുന്നു.

“ഇപ്പോൾ എന്റെ പ്രിയഭർത്താവ് ബസ്സുകയറിയിട്ടുണ്ടാവും. വരുമ്പോൾ ഞാനവിടെയില്ലെ ങ്കിൽ കോളായി. എന്താണുണ്ടാവ്വാന്ന് കാണിച്ചുതരാം.”

അവൾ പുറത്തുകടന്ന് ഉടനെ ഭാവനയിലുള്ള ഒരു ബ്രീഫ്‌കേസ് തൂക്കിപ്പിടിച്ചുകൊണ്ട് അകത്തേക്കു തന്നെ വന്നു.

“ഇനി ഒരു വിളിയാണ്. രമ്യേ? ആ വിളീല് വീട്ടിനുള്ളിലെ എല്ലാ സാധനങ്ങളും വിറയ്ക്കും, ഒരു സാധനൊഴികെ.”

“അതെന്താണ്?” ചേച്ചി ചോദിച്ചു.

“ഈ രമ്യ.” കൈകൊണ്ട് നെഞ്ചത്തു മൃദുവായി അടിച്ചുകൊണ്ട് അവൾ പറഞ്ഞു. “ധൈര്യശാലിയായ ഈ രമ്യ.”

ബ്രീഫ്‌കേസ് നിലത്തു വയ്ക്കുന്നതായി ഭാവിക്കുന്നു. കസേലയിലിരിക്കുന്നു. “ചായ കൊണ്ടു വരൂ.”

“ചായ കൊണ്ടുവരാൻ ഒരു നിമിഷം വൈകിയാൽ മതി. എന്റെ പണി അതോടെ തീരും. പിന്നെ ഈ റോട്ടില് കാണ്വ എന്റെ എല്ലും മുടീം നഖോം ഒക്ക്യാണ്. സൂക്ഷിച്ചു നോക്ക്യാൽ എന്റെ ചത്തുകിടക്കണ ധൈര്യവും കാണാം.”

“അത്യോ?” ചേച്ചി വിഷമത്തോടെ ചോദിച്ചു. അനുജത്തി പക്ഷേ കുറച്ചുകൂടി ആ കുസൃതിയെ പഠിച്ചിരുന്നു. അവർ ചോദിച്ചു. “അപ്പോ എറച്ചിയോ?”

“നല്ല മസാലക്കറിണ്ടാക്കി തിന്നും, അത്വന്നെ. അങ്ങനെ എത്ര പ്രാവശ്യംണ്ടായിട്ട്ണ്ട്ന്നറിയ്യോ?”

ചിരിയുടെ അലകൾ, ഓടിപ്പോകുന്ന ആ പെൺകുട്ടിയുടെ കാതുകളെ തടവുന്നുണ്ടാവും.

ജോലിക്കാരി രാവിലെ എട്ടുമണിക്കു വന്നു രാവിലെത്തന്നെ ഏഴ് അമ്പതിനു തിരിച്ചുപോകുന്നു. അതായത് അവർ ജോലി ചെയ്യുന്ന സമയം ശരിക്കും മൈനസ് പത്തു മിനുറ്റാണ്. ഈ അദ്ഭുതകരമായ പ്രതിഭാസം അവർ സൃഷ്ടിക്കുന്നത് ഒരു പകിരിപോലെ പാഞ്ഞുകൊണ്ടാണ്. സിമന്റു തൊട്ടിയിൽ വെച്ച എച്ചിൽ പാത്രങ്ങൾ, അവ നാലെണ്ണമേ കാണൂ, ഒരു സെക്കന്റിൽ കഴുകപ്പെട്ട് തിണ്ണമേൽ എത്തുന്നു. രണ്ടു സെക്കന്റു വേണ്ട കുളിമുറി വൃത്തിയാക്കാൻ. ഒരു കടവാതിൽ പറന്നുനീങ്ങുന്ന സമയം കൊണ്ട് നിലം തുടച്ചെന്നു വരുത്തും. സമയത്തെ പുറകോട്ടു പിടിച്ചുവലിക്കുന്ന ഈ പ്രതിഭാസത്തിന്നിടയിൽ ചേച്ചിയോ അനുജത്തിയോ എന്തെങ്കിലും സംസാരിക്കാൻ പോയാൽ പലപ്പോഴും കേൾക്കേണ്ടിവരിക അത്ര നല്ല വാക്കുക ളായിരിക്കില്ല. അതുകൊണ്ട് ഒരു നിവൃത്തിയുണ്ടെങ്കിൽ രണ്ടുപേരും അവളോട് ഒരക്ഷരം സംസാരിക്കാറില്ല. പക്ഷേ രമ്യയുടെ കാര്യം ചോദിക്കാതിരിക്കാൻ പറ്റിയില്ല.

“രമ്യോ? അങ്ങിനത്തെ ഒരു പെണ്ണൊരുത്തി ഈ ചുറ്റുവട്ടത്തൊന്നുംല്ല്യ.”

ഉച്ചതിരിഞ്ഞ് വരികയും തങ്ങളുടെ ജീവിതത്തിൽ ഒരുപിടി വെളിച്ചം തൂകി അഞ്ചുമണിയോടെ അസ്തമിക്കുകയും ചെയ്യുന്ന പെൺകിടാവിന്റെ ചിത്രം അവർ വരച്ചുകൊടുത്തു.

“നിങ്ങള് പറേണ് കേട്ടാ നല്ലൊരു പെണ്ണൊരുത്തി. പക്ഷേ ഈ ചുറ്റുവട്ടത്തൊന്നും അങ്ങനെ ഒരുത്തി ജീവിക്കിണ്ല്ല്യ. ഈ പരിസരത്തില് അഞ്ചു വീട്ടീ ഞാൻ പണിയെട്ക്ക്ണ്ണ്ട്. അവിടെള്ളതൊക്കെ പൂതങ്ങളാ. നിങ്ങക്ക് രണ്ട്വേർക്കും ചിന്നൻ തൊടങ്ങീന്നാ തോന്നണത്.” അവർ ഒരു കൊടുങ്കാറ്റായി കടന്നുപോയപ്പോൾ ആ സഹോദരിമാർ അന്യോന്യം നോക്കി.

“ഈ പൂതത്തോട് ചോദിച്ച നമ്മളെ പറഞ്ഞാ മതി.”

രമ്യ വീണ്ടും വന്നു.

“അപ്പൊ കുട്ടീ, നിയെവിടത്ത്യാന്ന് പറഞ്ഞാ എന്താ കൊഴപ്പം?”

അവൾ ചിരിച്ചു. “ചെല കാര്യങ്ങള് അറിയാതിരിക്ക്യല്ലെ നല്ലത്? ഞങ്ങള് വരത്തമ്മാരാ. വന്നവർ വന്ന പോലെ തിരിച്ചുപോവും.”

രമ്യക്കു ചുറ്റും രഹസ്യത്തിന്റെ ഒരു പരിവേഷമുണ്ടായിരുന്നു. അത് ഒരേ സമയം അവരെ ആകർഷിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. അവൾ ഒരു ദിവസം വരാതാവുമെന്നും തങ്ങളുടെ ജീവിതം വീണ്ടും ഇരുട്ടിലേയ്‌ക്കെറിയപ്പെടുമെന്നും അവർ ഭയപ്പെട്ടു. രണ്ടു മണിയോടെ അവർ ജനലിന്റെ അരികിൽ സ്ഥാനം പിടിച്ചു.

അവർ ഭയപ്പെട്ടിരുന്നപോലെ, യാതൊരു മുന്നറിയിപ്പും കൂടാതെ ഒരു ദിവസം അപ്രത്യക്ഷയായ രമ്യ പിന്നീട് വരികയുണ്ടായില്ല. ദിവസങ്ങൾ ആഴ്ചകളും, മാസങ്ങളുമായി മാറി. ആ സഹോദരിമാർ കാത്തിരിപ്പു തുടർന്നു. അവളുടെ തിരോധാനത്തെക്കുറിച്ച് സ്വയം നടത്തിയ അഭ്യുഹങ്ങൾ അവർക്ക് സാന്ത്വനമരുളിയില്ല.

“ഭർത്താവിന് മാറ്റായിട്ട്ണ്ടാവും.” അനുജത്തി ഊഹിച്ചു.

“ന്നാലും ഒന്ന് വന്ന് പറയരുതേ?”

“എന്താന്നറീല്ല്യ. ഇനി വന്ന് പറയാൻ മടിയായിട്ടാണോ ആവോ? നമ്മളെ ആയിട്ട് അത്രേം അടുത്തതല്ലേ, വെഷമം ണ്ടാവും പോവ്വാണ്ന്ന് പറയാൻ.”

“നിക്ക് അതല്ലാന്റെ അമ്മുകുട്ടീ. അതിന് വല്ലോം പറ്റീട്ട്ണ്ടാവ്വോ ആവോ. ഒന്ന് പോയി അന്വേഷിക്കാച്ചാൽ വീടും അറീല്ല്യ.”

“ഭഗവാനെ, ഒന്നും പറ്റാതിരുന്നാൽ മത്യായിര്ന്നു. ഗുരുവായൂരപ്പന് ഞാനൊരു പഞ്ചാരപ്പായസം കഴിച്ചോളാം.”

പെട്ടെന്ന് ഓർമ്മകൾ വന്ന് അവരുടെ കണ്ണുകൾ നിറച്ചു. ചേച്ചിയും കണ്ണു തുടക്കുകയായിരുന്നു.

ഒരു ദിവസം ചേച്ചി മുകളിലേയ്ക്കു നോക്കിയപ്പോൾ കാണുന്നത് നിറയെ മാറാലകളായിരുന്നു. വാടകക്കാർ തിരികെ എത്തിയിരിക്കുന്നു.

“നിറയെ മാറാല…”

അവർ രണ്ടുപേരും നിശ്ശബ്ദരായി. ചിലന്തികൾ നിശ്ശബ്ദരായി വല നെയ്യുകയാണ്. ആ വൃദ്ധകളുടെ കാഴ്ച കുറഞ്ഞ കണ്ണുകൾകൊണ്ട് വലിയ ചിലന്തികളെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. അവയ്ക്കിടയിൽ നൂറു കണക്കിന് ചെറിയ ചിലന്തികൾ അവിരാമം ജോലി ചെയ്തു.

“ഞാനീ മാറാല്യൊക്കെ ഒന്ന് തട്ടട്ടെ.” അനുജത്തി മാറാലതട്ടിയെടുത്തു കൊണ്ടു വന്നു മാറാല തട്ടാൻ തുടങ്ങി. ഒരു മിനുറ്റ് തട്ടിയിട്ടുണ്ടാവും. അവർ മാറാലത്തട്ടി നിലത്തുവച്ച് കസേലയിലിരുന്നു.

“ന്റെ കയ്യ് പൊങ്ങ്ണ്ല്ല്യ ചേച്ചീ… നാളെ ദേവക്യോട് ഒന്ന് പറഞ്ഞു നോക്കാം.”

“അവളോട് പറേണേലും ഭേദം കൊറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും നമ്മള്തന്നെ ചെയ്യ്വാണ്.” ചേച്ചി എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

“ദാ ചേച്ചീ അതൊന്നും ചെയ്യാൻ പോണ്ട. വെറുതെ വല്ല വെലക്കോം വരുത്തണ്ട.”

“ഞാൻ നോക്കട്ടെ…” അവർ മാറാലതട്ടി എടുത്തു പൊന്തിച്ചു.

പെട്ടെന്ന് രണ്ടുപേരും കാതോർത്തു. ഒരു ശബ്ദം. അനുജത്തി പറഞ്ഞു.

“അത് നമ്മടെ രമ്യടെ ശബ്ദല്ലേ?”

അവർ ജനലിനരികിലേയ്ക്ക് ഓടി. മാറാലത്തട്ടി താഴെയിട്ട് ചേച്ചിയും ജനലിന്നടുത്തേയ്ക്ക് ഓടി. തെരുവ് വിജനമായിരുന്നു. അവർ ഓടിപ്പോയി വാതിൽ തുറന്നു. ആരും ഇല്ല. ഉച്ചവെയിലിൽ ആവിയെടക്കുന്ന നിരത്തു മാത്രം. അവർ മുഖത്തോടു മുഖം നോക്കി.

“ഞാൻ കേട്ടതാ അവള്‌ടെ ശബ്ദം.” അമ്മുക്കുട്ടിയമ്മ പറഞ്ഞു.

“ഞാനും അതേന്റെ അമ്മൂ.”

തെരുവിലേയ്ക്കിറങ്ങി ഒരിക്കൽക്കൂടി നോക്കിയശേഷം ആ വൃദ്ധകൾ അകത്തുകടന്നു. അവർ ക്ഷീണിതരായി രുന്നു. ഒരക്ഷരം പറയാനാവാതെ അവർ കസേലയിലിരുന്നു.

ചുമരുകൾ വീണ്ടും നിറം മങ്ങി. കിടക്കകൾക്കു മീതെ മങ്ങിയ വിരികൾ രണ്ടു വൃദ്ധശരീരങ്ങളെ കാത്തു ചുളിഞ്ഞുകിടന്നു. അയലിൽ തൂങ്ങിക്കിടന്ന വിഴുപ്പു വസ്ത്രങ്ങൾക്കും മുകളിൽ ചിലന്തികൾ ഇരുട്ടിന്റെ വല നെയ്യുകയാണ്.