close
Sayahna Sayahna
Search

ഒരു സമസ്യയുടെ പൊരുൾതേടി


ഒരു സമസ്യയുടെ പൊരുൾതേടി
EHK Story 06.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ശ്രീപാർവ്വതിയുടെ പാദം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 63

എനിയ്ക്ക് പന്ത്രണ്ടു വയസ്സുള്ള പ്പോഴാണ് അതു സംഭവിച്ചത്. രാവിലെ ഭക്ഷണസമയം. ഈട്ടിത്തടിയി ൽ കടഞ്ഞ വണ്ണമുള്ള കാലുള്ള വലി യ വട്ടമേശയ്ക്കു ചുറ്റും ഞങ്ങൾ ഇരിയ്ക്കുകയായിരുന്നു. അമ്മ, അച്ഛ ൻ, ഞാൻ. മാർബിൾ ടോപ്പുള്ള മേശമേൽ ലീല പ്ലേയ്റ്റുകൾ നിരത്തി വെച്ചിരുന്നു. നടുവിലെ ബൗളിൽ ചട്ടിണി. കുപ്പി ഗ്ലാസ്സുകളിൽ കുടിക്കുവാനുള്ള വെള്ളം, ചായപ്പാത്രത്തിൽ തിളച്ച വെള്ളത്തിൽ പൊടിയിട്ട് കൊണ്ടുവെച്ചിട്ടുണ്ട്. പാത്രവും ചായയും ചൂടാറാതിരിക്കാൻ അത് വെളുത്ത് കട്ടിയുള്ള തുണി കൊണ്ട് അടച്ചുവെച്ചിരിയ്ക്കയാണ്. ആവശ്യമുള്ളപ്പോൾ മാത്രം അമ്മ ചായകൂട്ടി കപ്പുകളിലാക്കും. ലീല ചൂടോടെ ദോശയുണ്ടാക്കികൊണ്ടുവന്നിരുന്നു. ആ ഇരുപ്പ് വളരെ സുഖകരമായിരുന്നു. ഞങ്ങൾ മൂന്നുപേർ മാത്രം. ഓരോരുത്തരും അന്യോന്യം അടുത്തടുത്ത്. നാലാമതൊരാൾ അവിടെയുണ്ടായിരുന്നെങ്കിൽ, അവൻ അല്ലെങ്കിൽ അവൾ ഞങ്ങളുടെ ഇടയിൽ ഒരു വിടവുണ്ടാക്കിയേനെ. അവൾ ഒന്നുകിൽ അമ്മയ്ക്കും അച്ഛനും ഇടയിൽ, അല്ലെങ്കിൽ എനിയ്ക്കും അമ്മയ്ക്കും ഇടയിലോ, എനിയ്ക്കും അച്ഛനും ഇടയിലോ ഇരിയ്ക്കും. ഇവിടെ ഇപ്പോൾ ഞാൻ മാത്രം ഒറ്റയ്ക്ക് രണ്ടുപേരുടെയും നടുവിൽ.

അച്ഛൻ ഫാക്ടറിയിൽ പോകാനുള്ള വേഷത്തിലായിരുന്നു. കറുത്ത നേരിയ കരയുള്ള ഡബ്ൾ മുണ്ട് നീണ്ട കയ്യി ന്റെ അറ്റത്ത് സ്വർണ്ണ കഫ്‌ലിങ്ക്‌സ് ഉള്ള വെളുത്ത ഷർട്ട്. കുറേശ്ശ നര കയറിയ തലമുടി നടുവിൽ വകഞ്ഞിട്ടിരിക്കുന്നു.

ഡ്രൈവർ ശങ്കരൻ പുറത്ത് തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ടാകും. റേഡിയേറ്ററിൽ വെള്ളമൊഴിക്കുക, കാർ തുടക്കുക. എല്ലാം കഴിഞ്ഞിട്ടുണ്ടാകും. അയാൾ ഇപ്പോൾ ഒരു സിഗററ്റും പുകച്ച് ... ഇല്ല. അയാൾപുകവലി നിർത്തിയിരുന്നു. അച്ഛന്റെ ചീത്തയും ഭീഷണിയും കാരണം. അച്ഛൻ പറയും.

ഒന്നുകിൽ ശങ്കരൻ സിഗററ്റുവലി നിർത്തുക. അല്ലെങ്കിൽ ഞാൻ സ്വന്തം ഡ്രൈവ് ചെയ്യുക. എന്താണ് വേണ്ടതെന്ന് ശങ്കരൻ തീർച്ചയാക്കിക്കോളു. എനിയ്ക്കു വയ്യ. ഒരു നാറസഞ്ചി മുമ്പിൽവെച്ച് ഈ കാറിൽ ഇരിക്കാൻ. ശങ്കരന്റെ വായിൽ സിഗററ്റിന്റെയും ചായയുടെയും കൂടി ഒരു കെട്ട മണം ഉണ്ടായിരുന്നു.

അച്ഛൻ നാലു ദോശ കഴിച്ചാൽ എഴുന്നേൽക്കുന്നു. ഒപ്പം ഞാനും അമ്മയും. അമ്മയുടെ ഭക്ഷണം കഴിഞ്ഞി ട്ടുണ്ടാവില്ല. എന്നും അങ്ങിനെയാണ്. ഇനി അച്ഛനും ഞാനും പോയിക്കഴിഞ്ഞാലാണ് അമ്മ ബാക്കി ഭക്ഷണം കഴിക്കുക. ചായ തണുത്തിരിക്കും. പക്ഷേ അമ്മയ്ക്ക് ആവലാതിയില്ല. ഞാൻ എന്റെ സ്‌ക്കൂൾ യൂണിഫോമി ലായിരിക്കും. വെള്ള ഷർട്ടും ബ്രൗൺഷോർട്ട്‌സും, കറുത്ത ഷൂസ്, ബ്രൗൺ ടൈ, സ്‌ക്കൂൾ ബാഗ് താങ്ങിയെടുത്ത് ഞാനും അച്ഛന്റെ ഒപ്പം കാറിൽ പിന്നിലെ സീറ്റിലിരിക്കും.

ഇതെല്ലാമാണ് സാധാരണ പതിവ്. എന്നാൽ അന്ന് ഞായറാഴ്ചയായിരുന്നു. ഞായറാഴ്ച ഭക്ഷണ സമയം നീളുന്നു. അമ്മ മുഴുവൻ ഭക്ഷണവും ഒറ്റയിരുപ്പിന് തിന്നുന്നത് കാണുക അന്നു മാത്രമാണ്. അച്ഛനെ കുറച്ച് ടെൻഷൻ ഇല്ലാതെ കാണുന്നതും അന്നു തന്നെ. സ്‌ക്കൂൾ എന്ന ഭീഷണി മുന്നിലില്ലാത്ത കാരണം ഞാനും അന്നു കുറച്ച് ഉല്ലാസ ത്തിലായിരുന്നു.

ഞാൻ പറഞ്ഞു.

അച്ഛൻ ഞായറാഴ്ചയും ഫാക്ടറിയിൽ പൊയ്‌ക്കോളൂ.

എന്തേ?

അച്ഛൻ ചോദിച്ചു.

ഫാക്ടറി നന്നാവട്ടെ. ഞാൻ പറഞ്ഞു. അതു നന്നായാൽ എനിയ്ക്കു തന്നെയല്ലെ മെച്ചം?

ഊം?

അച്ഛന്റെ കാലത്തിനു ശേഷം എല്ലാം എനിയ്ക്കു തന്നെയല്ലെ കിട്ടുക?

നിനക്കോ?

അതെ!

എന്താണുറപ്പ്? അച്ഛൻ വിശദീകരിക്കാൻ വയ്യാത്ത ഒരു മുഖഭാവത്തോടെ ചോദിച്ചു.

ഞാൻ ഒരു കുട്ടിയല്ലെയുള്ളു. അതു കൊണ്ടുതന്നെ.

അച്ഛന്റെ ദോശ കഴിക്കൽ കഴിഞ്ഞിരുന്നു. അമ്മ കൂട്ടിക്കൊടുത്ത ചായ കപ്പിൽ നിന്ന് മൊത്തിക്കുടിച്ച് അച്ഛൻ എന്നെ സൂക്ഷിച്ചു നോക്കി. അച്ഛൻ അപ്പോൾ കണ്ണടയിട്ടിരുന്നില്ല. അച്ഛന്റെ തീക്ഷ്ണമായ കണ്ണുകൾ എന്നെ നഗ്ന നാക്കി. ഞാൻ എന്തെന്നറിയാത്ത ഒരു ഭയത്തിനടിമപ്പെട്ട് ചൂളിയിരുന്നു.

നീ എന്തൊക്കെ വിഡ്ഢിത്തമാണ് പറയുന്നത്? അമ്മ ചോദിച്ചു.

അവൻ വിഡ്ഢിത്തം പറയുകയല്ല. അച്ഛൻ ഇടപെട്ടു. അവനറിയാൻ താല്പര്യമുള്ള കാര്യങ്ങൾ അവൻ അന്വേഷി ക്കുകയാണ്.

പിന്നെ എന്റെ നേരെ തിരിഞ്ഞുകൊണ്ട് അച്ഛൻ പറഞ്ഞു.

എന്നാൽ കേട്ടോളൂ. ഈ വീടും അതിലെ മുഴുവൻ സാധനങ്ങളും നിനക്കാണ്. ബാക്കിയുള്ള എന്റെ സ്വത്ത്, അത് ഏകദേശം ഒരു കോടിയുടെ അടുത്ത് വരും. അതിന്റെ പകുതിയും നിനക്കാണ്.

എന്റെ മുഖം വികസിച്ചു. ഞാൻ ഭയപ്പെട്ട പോലൊന്നും വന്നില്ല. അച്ഛന് ദേഷ്യം പിടിച്ചു എന്നാണ് ഞാൻ കരുതിയത്. ഇല്ല. ദേഷ്യം പിടിച്ചിട്ടൊന്നുമില്ല. അച്ഛന്റെ എല്ലാ സ്വത്തിനും അവകാശി ഞാൻ തന്നെ. പകുതി എനിക്കെ ന്നാണ് പറഞ്ഞത്. അപ്പോൾ ബാക്കി പകുതി അമ്മയ്ക്കായിരിക്കും. അതും അവസാനം എനിയ്ക്കുതന്നെയാണ് കിട്ടുക.

ബാക്കി പകുതി അമ്മക്കല്ലെ? ഞാൻ ചോദിച്ചു. അതും എനിയ്ക്കുതന്നെ കിട്ടും.

അച്ഛൻ നിഷേധാർത്ഥത്തിൽ തലയാട്ടി.

അല്ല. അമ്മയ്ക്കല്ല. അമ്മ അച്ഛനേക്കാൾ മുമ്പേ മരിക്കും. ഇനി അഥവാ മരിച്ചില്ലെങ്കിൽ നീ നോക്കുമല്ലൊ. മറ്റേ പകുതി വേറൊരാൾക്കാണ്.

ഞാൻ സ്തബ്ധനായി ഇരുന്നു. അച്ഛൻ കളിയായിട്ടുപോലും നുണ പറയാത്ത ആളാണ്. പറയുന്നതെന്തും ഉദ്ദേശിച്ചു

പറയുന്ന ആൾ. ആരാണ് എന്റെ എതിരാളി? ആവുന്നത്ര ധൈര്യം സംഭരിച്ച് ഞാൻ ചോദിച്ചു.

ആരാണ് മറ്റെ ആൾ?

ചായക്കപ്പ് മേശപ്പുറത്തുവെച്ച് അച്ഛൻ ചാരിയിരുന്നു. കസേരയുടെ ഉയരമുള്ള പിൻഭാഗത്തു കൊത്തു പണികൾക്കു നടുവിൽ പതിച്ച കുഷ്യൻ മൂടിയിരുന്ന കടും നീല വെൽവെറ്റ് തുണി നോക്കി ഞാൻ ഇരുന്നു. അച്ഛന്റെ മുഖത്തുനോക്കാൻ ധൈര്യമില്ലാതെ.

അച്ഛൻ എഴുന്നേറ്റു. ഞാൻ വീണ്ടും ചോദിച്ചു.

അച്ഛാ, ആരാണാ മറ്റെ ആൾ?

അതൊരു രഹസ്യമാണ്.

തിരിഞ്ഞുനടക്കുന്നതിനിടയിൽ അച്ഛൻ പറഞ്ഞു.

ഞാൻ അമ്മയെ നോക്കി. യാതൊരു ഭാവഭേദവുമില്ലാതെ അമ്മ ചായ കുടിക്കുകയാണ്. കുറച്ച് പതറിയിട്ടുണ്ടോ എന്നു സംശയം. ചായകുടി കഴിഞ്ഞ് അമ്മ എഴുന്നേറ്റു പോയി. പിന്നെ ഞാൻ തനിച്ച്. ഒരു സമസ്യയുടെ പൊരുൾ അന്വേഷിക്കാൻ ഒറ്റയ്ക്ക്.

അന്നാണ് ഭ്രാന്തു പിടിപ്പിക്കുന്ന അന്വേഷണത്തിന്റെ ആരംഭം.

അമ്മ രാവിലെ മുതൽ വൈകുന്നേരം വരെ ജോലി ചെയ്തുകൊണ്ടിരുന്നു. അടുക്കളയിൽ ലീലയെ സഹായിക്കും. ഒപ്പം വീട് ഭംഗിയായി വെക്കും. ജനലിന്റെയും വാതിലുകളുടെയും കർട്ടൻ മാറ്റുക, കിടക്കവിരികൾ ഭംഗിയായി വിരിച്ചിടുക, അലങ്കോലപ്പെട്ടു കിടക്കുന്ന സ്വീകരണ മുറി ഒരുക്കുക, പൂത്തട്ടിലെ വാടിയ പൂക്കൾ മാറ്റി തോട്ടക്കാരൻ കൊണ്ടുവന്നു വെച്ച പുതിയ പൂക്കൾ വെക്കുക.

ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾ ഞാൻ അമ്മയുടെ പിന്നാലെ നടന്ന് ചോദിക്കാറുണ്ട്. ഇതെല്ലാം ലീല ചെയ്യില്ലെ?

ലീലയ്ക്ക് അടുക്കളയിൽതന്നെ പിടിപ്പതു ജോലിയുണ്ട്.

എന്നാ വേറെ ആരെയെങ്കിലും വെക്കൂ, ഈ ജോലിയൊക്കെ ചെയ്യാൻ — ഞാൻ പറയും. അമ്മ എന്റെ ഒപ്പം വന്ന് പാമ്പും കോണിയും കളിക്കാനാണ് ഞാൻ പിന്നാലെ നടന്നിരുന്നത്.

വേറെ ആളെ വെക്കാനുള്ള ജോലിയൊന്നൂമില്ല ഇവിടെ. അമ്മ പറയും. പക്ഷേ അമ്മ എപ്പോഴും ജോലി യെടുക്കുന്നതു കാണാം.

ഇന്ന് ഞാൻ വീണ്ടും അമ്മയുടെ പിന്നാലെ നടക്കുന്നു. ഒരു പുതിയ ആവശ്യത്തിനായി. പാമ്പും കോണിയുടെ കാലം കഴിഞ്ഞിരുന്നു. അമ്മ പറയുന്നു, എനിക്കൊന്നുമറിയില്ല. അമ്മയുടെ സ്വരം ബോദ്ധ്യപ്പെടുത്തുന്നതായിരുന്നില്ല. എനിയ്ക്കറിയാം പക്ഷേ പറയില്ല എന്നു പറയുന്നപോലെ. ഞാൻ നിർബന്ധിച്ചു. ഉച്ചയ്ക്ക് അച്ഛൻ പുറത്തുനിന്ന് വരുന്നതുവരെ ഞാൻ അമ്മയെ ബുദ്ധുമുട്ടിച്ചു.

ഈ വീടും പറമ്പും പിന്നെ ഫാക്ടറിയുടെ പകുതിയും കിട്ടിയാൽ തന്നെ നിനക്കും മക്കൾക്കും കഴിയാൻ ധാരാളമാണ്. അമ്മ പറഞ്ഞു. പിന്നെ നീ എന്തിനാണ് മറ്റുകാര്യങ്ങൾ അന്വേഷിക്കുന്നത്?

എനിക്കു കരച്ചിൽവന്നു. ഞാൻ ഉയരത്തിൽനിന്ന് വീണിരിക്കയാണ്. പ്രാതലിനുമുമ്പുള്ള ഉയരങ്ങളിലല്ല ഇപ്പോൾ ഞാൻ. അവിടെനിന്ന് വളരെ മാരകമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. അമ്മ എന്നെ എഴുന്നേല്പിക്കുമെന്നും എന്റെ വേദനകൾ അകറ്റുമെന്നും കരുതിയതായിരുന്നു. മറിച്ചാണുണ്ടാവുന്നത്. നിന്റെ സ്ഥാനം അവിടെ താഴെത്തന്നെയാണെന്ന് പറയുംവിധമായിരുന്നു അവരുടെയും പെരുമാറ്റം.

ഉച്ചയ്ക്കു ഊണു കഴിക്കുമ്പോൾ ഞാൻ മുഖത്തു നോക്കിയില്ല. അച്ഛനും ഒന്നും സംഭവിക്കാത്ത മട്ടിൽ ഇരുന്നു. ഒന്നുകിൽ രാവിലെ മുതൽ പുറത്തായിരുന്ന അച്ഛന് എന്റെ വിഷമങ്ങൾ മനസ്സിലായിട്ടുണ്ടാവില്ല. അല്ലെങ്കിൽ അത് തീരെ അവഗണിക്കുകയായിരിക്കും.

വട്ടമേശ പെട്ടെന്ന് ഒരു ഭീഷണിയായി മാറി. അതിന്റെ അനന്തമായ സാദ്ധ്യതകൾ ഓർത്ത് ഞാൻ അസ്വസ്ഥനായി. എനിയ്ക്കും അച്ഛനും ഇടയിൽ അച്ഛനും അമ്മയ്ക്കും ഇടയിൽ, കടന്നുകൂടാൻ ഇടയുള്ള എണ്ണമറ്റ ആളുകളെപ്പറ്റി എനിയ്ക്ക് ഭയമായി. എന്തെങ്കിലും ചെയ്‌തേ പറ്റു. മേശയുടെ വൃത്തത്തിൽ ഞാൻ അദൃശ്യമായ ഒരു ത്രികോണം മനസ്സിൽ വരച്ചു. ഭാവനയിലെങ്കിലും അത് ആശ്വാസം പകർന്നു. ഞങ്ങൾ മൂന്നുപേർ മാത്രം. ഒരു ത്രികോണതലമുള്ള മേശമേൽ മൂന്നുപേർക്കെ ഇരിക്കാൻ പറ്റു.

എനിക്കീ മേശയുടെ ആകൃതി മടുത്തു. ഞാൻ ഉറക്കെ പറഞ്ഞു.

അമ്മ ഞെട്ടിയപോലെ തോന്നി. എന്റെ നേരെ ഒരിക്കൽ നോക്കി അവർ വീണ്ടും ഊണുകഴിക്കാൻ തുടങ്ങി. അച്ഛ നാകട്ടെ ഒരു ചിരിയോടെ എന്നെ നോക്കി. അച്ഛന്റെ കണ്ണുകളെ ഞാൻ ഭയപ്പെട്ടിരുന്നു. അതെന്റെ മനസ്സിലൂടെ ചുഴി ഞ്ഞിറങ്ങുന്ന പോലെ തോന്നും.

പിന്നെ എന്ത് ആകൃതിയാണ് വേണ്ടത്?

ത്രികോണാകൃതി.

ത്രികോണാകൃതി? അച്ഛൻ മുഖം ചുളിച്ചു. പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ചിരിക്കിടയിൽ കിതച്ചുകൊണ്ട് പറഞ്ഞു. ഞാൻ നടാടെയാണ് ത്രികോണാകൃതിയിൽ ഒരു മേശയെപ്പറ്റി കേൾക്കുന്നത്!

അമ്മ ഒന്നും പറയാതെ, ഒരു വികാരവും കാണിക്കാതെ ഊണ് തുടരുകയായിരുന്നു. ഒരു സഹായവും അമ്മയിൽ നിന്നു പ്രതീക്ഷിക്കേണ്ട.

നമ്മൾ മൂന്നു പേരല്ലെയുള്ളൂ. അപ്പോൾ മേശയ്ക്ക് മൂന്നുവശമല്ലെ ആവശ്യമുള്ളു. ഞാൻ പറഞ്ഞു.

ഒന്നോ രണ്ടോ ആൾക്കാർ കൂടുതലുണ്ടായാലോ!

വലിയ ഊൺ മേശയില്ലെ അവിടെ പോവാം.

ഒരാൾ കൂടുതലുണ്ടായാൽ അവിടെ പോകാൻ പറ്റുമോ? ഈ മേശയാണെങ്കിൽ ഒന്നോ രണ്ടോ ആൾ കൂടുതലുണ്ടായാലും ഇരിക്കാം.

ഞാൻ ഭയക്കുന്ന കാര്യങ്ങൾ തന്നെയാണ് അച്ഛൻ പറഞ്ഞുവരുന്നത്. ഞാൻ നിശ്ശബ്ദനായി. എന്തുകൊണ്ടോ എന്റെ എതിരാളി ഒരു പെൺകുട്ടിയാവുമെന്ന് ഞാൻ ഊഹിച്ചു. അച്ഛന് വേറൊരു ഭാര്യയുണ്ടെന്നും, ആ സ്ത്രീയിലുണ്ടായ കുട്ടിയായിരിക്കും ആ പെൺകുട്ടിയെന്നും. വെളുത്ത് സുന്ദരിയായ ഒരു കുട്ടി. പോണിടെയ്ൽ കെട്ടി അച്ഛന്റെയും എന്റെയും ഇടയിൽ അവൾ കാലാട്ടി ഇരിക്കുന്നു. എന്റെ മനസ്സ് ഒരു കെട്ട കോഴിമുട്ട പോലെ യാവുന്നത് ഞാനറിഞ്ഞു. ഞാൻ എല്ലാ പെൺകുട്ടികളെയും വെറുത്തു. പെൺകുട്ടികളെ നോക്കിയിരുന്നത് എനിയ്ക്കു വിധിച്ച സ്വത്തിന്റെ പകുതി അപഹരിക്കാൻ പിറന്നു വീണ ഒരു എതിരാളിയായിട്ടായിരുന്നു.

എന്റെ ദിവസങ്ങൾ ദുരിതപൂർണ്ണമായി. സ്‌ക്കൂൾ അവധിദിവസങ്ങളിൽ അച്ഛൻ ഊണു കഴിച്ചു പോയി അമ്മ ഉറങ്ങാൻ കിടന്നാൽ ഞാൻ അച്ഛന്റെ മുറിയിൽ കടന്ന് വാതിലടയ്ക്കും. പിന്നെ തിരച്ചിലാണ്. അച്ഛന്റെ ഡയറികൾ, അവ ഓരോ കൊല്ലത്തേയും അട്ടിയാക്കി വെച്ചിട്ടുണ്ട്. ഏകദേശം പതിനഞ്ചോളം. അവ ഓരോന്നോരോന്നായി എടുത്തു വായിക്കും. ഒരു കാര്യം എനിക്കു മനസ്സിലായി. അച്ഛൻ വളരെ നല്ല ഒരു ഡയറിയെഴുത്തുകാരനല്ല എന്ന്. ഇത്രയും മോശമായി ഒരാൾക്ക് ഡയറി എഴുതാൻ പറ്റുമെന്ന് ഞാൻ ആദ്യമായി മനസ്സിലാക്കുന്നത് അപ്പോഴാണ്. ഞാൻ സ്വന്തമായി ഡയറി എഴുതില്ലെന്ന തീരുമാനമെടുത്തതും. കുറെ പേരുകൾ, സംഖ്യകൾ. അച്ഛന്റെ ജീവിതത്തിൽ ഈ സംഖ്യകൾ മാത്രമേ സത്യമായിരുന്നുള്ളു എന്ന് തോന്നിയിരുന്നു. മറ്റെല്ലാം മിഥ്യ മാത്രം.

ആരോടെങ്കിലും അച്ഛനെപ്പറ്റി അന്വേഷിക്കുന്നതിനെപ്പറ്റി എനിയ്ക്ക് ആലോചിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല. എന്താണ് ചോദിക്കു ക. എന്റെ അച്ഛന് വേറെ വല്ല സ്ത്രീകളുമുണ്ടോ എന്നോ? ആ ആലോചന തന്നെ എന്റെ മുഖം ലജ്ജ കൊണ്ട് താഴ്ത്തി. എന്റെ അന്വേഷണം ഒരു കൊല്ലത്തോളം നില നിന്നു. അച്ഛനോ അമ്മയോ ആ വിഷയത്തെ പ്പറ്റി പിന്നീടൊന്നും സംസാരിച്ചില്ല. ക്രമേണ എല്ലാം മറവിയിലേക്ക് പിൻവാങ്ങി. ജീവിതം വീണ്ടും സാധാരണ മട്ടിലായി. വേനൽ, മഴ, പിന്നെ തണുപ്പുകാലം. പൂക്കൾ, ആകാശത്തിന്റെ നീലിമ. എല്ലാം എനിയ്ക്ക് തിരിച്ചുകിട്ടി. വട്ടമേശയുടെ അലോസരപ്പെടുത്തുന്ന സാദ്ധ്യതകൾ കൂടി എന്റെ മനസ്സിൽ നിന്ന് വിട്ടകന്നു.

ഇതെല്ലാം പിന്നെ ഓർമ്മിക്കാൻ കാരണം ശ്രീലതയുടെ ചോദ്യമാണ്. അവൾ കോളേജ് ലൈബ്രറിയിൽ എനിക്കെതിരെ ഇരിക്കയായിരുന്നു. കുറച്ചു നേരമായി അവൾ അങ്ങിനെ നോക്കിയിരിക്കുകയായിരുന്നുവെന്ന് തോന്നുന്നു. ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഞാൻ മറ്റൊരു ലോകത്തായിരുന്നു. കണികകളുടെ അത്ഭുത ലോകത്തിൽ. മാക്‌സ്പ്ലാങ്ക്, ഹൈസൻ ബർഗ്ഗ്, ഷ്രോഡിംഗർ, ആറ്റം, അതിനുള്ളിലെ ഘടകങ്ങൾ, അവയുടെ പരസ്പര പ്രവർത്തനം. ഗുട്ട് എന്ന ഓമനപ്പേരി ലറിയപ്പെടുന്ന ഗ്രാന്റ് യൂനിഫൈഡ് ഫീൽഡ് തിയറി. പുസ്തകത്തിന്റെ വെള്ളപ്പേജുകളിൽ നോക്കി കണ്ണു മഞ്ഞളിച്ചപ്പോൾ തലയുയർത്തി നോക്കിയത് ശ്രീലതയുടെ മുഖത്ത്. അവൾ താടിക്കു കയ്യും കൊടുത്ത് എന്നെ നോക്കിയിരിക്കയാണ്.

ഒരു ചോദ്യം.

ഊം?

രാജൻ എന്നെങ്കിലും ഒരു പെൺകുട്ടിയെ നോക്കി ചിരിച്ചിട്ടുണ്ടൊ?

സംഗതി തികച്ചും പൈങ്കിളിയാണ്. ഞാൻ ആലോചിച്ചു. ഷ്രോഡിംഗറുടെ കണിക ലോകം എവിടെ, കണ്ണുകളിൽ സ്വപ്നം വിരിയുന്ന ഒരു കോളേജ് കുമാരിയുടെ വശ്യമായ ചോദ്യമെവിടെ?

ശരിയാണ്. ഞാൻ പെൺകുട്ടികളെ തീരെ അവഗണിക്കുകയാണ് പതിവ്. അവരോട് സംസാരിക്കുമ്പോഴും കൂടി എന്റെ മുഖത്ത് പുഞ്ചിരി ഇല്ലാതിരി ക്കാനാണ് സാദ്ധ്യത. പക്ഷെ ഈ കാര്യം എന്നെങ്കിലും ഒരു പെൺകുട്ടി എന്നോട് നേരിട്ടു ചോദിക്കുമെന്നൊന്നും കരുതിയിരുന്നില്ല.

ചിരിക്കണമെന്ന് എന്താണ് നിർബ്ബന്ധം?

ഒന്നുമില്ല. ശ്രീലത പറഞ്ഞു. പക്ഷേ ആരെങ്കിലും രാജനെ സ്‌നേഹിക്കുന്നുണ്ടെന്ന് രാജനറിയുന്നുണ്ടോ?

ഞാൻ അവളെ നല്ലവണ്ണം നോക്കി. സാധാരണ ഒരു പെൺകുട്ടി. സ്വല്പം തടി കൂടുതലാണ്. സൽവാർകമ്മീസ് വേഷം. ഉയർന്ന മാറിൽ എംബ്രോയ്ഡറി. കാതിൽ തൂങ്ങുന്ന കല്ലുകൾ. കഴുത്തിൽ ഒരു സ്വർണ്ണമാല. അത് ഇമിറ്റേഷൻ ആവാം.

എന്റെ നോട്ടം കണ്ടിട്ടാവണം, അവൾ പറഞ്ഞു.

ഞാനല്ല കേട്ടോ, കാന്റിഡേറ്റ്! ഞാനൊരു ദൗത്യം കൊണ്ടുവന്നതാണ്.

ആരുടെ എന്ന് ഞാൻ ചോദിച്ചില്ല, എനിക്ക് താല്പര്യമില്ലായിരുന്നു. പെട്ടെന്ന് ഒരു പഴയ ഊൺമേശയുടെ വൃത്താകാരവും അതിന്റെ അനന്തമായ സാദ്ധ്യതകളും എനിക്കെതിരായി നിന്നത് ഓർമ്മയിൽ എത്തി. ഞാൻ വീണ്ടും ഒരു കുട്ടിയായി മാറി. അസ്വസ്ഥമായ ദിവസങ്ങൾ തിരിച്ചെത്തി. അച്ഛന്റെ അലമാരിയുടെ തേക്കിന്റെ പഴഞ്ചൻ മണം വീണ്ടും അനുഭവപ്പെട്ടു. പൊടി പിടിച്ച ഡയറികൾ, അർത്ഥശൂന്യമായ പേരുകൾ, സംഖ്യകൾ ഒരു സമസ്യയുടെ പൊരുൾതേടി എവിടെയും അവസാനിക്കാത്ത ഒരു യാത്ര.

ആരുടെ ദൗത്യമാണെന്നറിയാൻ താല്പര്യമില്ലെ? ശ്രീലത ചോദിച്ചു. ഞാൻ അവളുടെ നേരെ നോക്കുകയാ ണെങ്കിലും മറ്റൊരു സ്വപ്നലോകത്തായിരുന്നു. ഒരു പക്ഷേ അവൾ തെറ്റിദ്ധരിച്ചിരിക്കണം.

ഇല്ല. ഷ്രോഡിംഗറിലേക്കു തിരിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.

ശ്രീലത എന്നെ പകച്ചുനോക്കുകയായിരുന്നു. ഞാൻ ആ നോട്ടം അവഗണിച്ചു കണികകളുടെ ലോകത്തിലേക്കു വലിഞ്ഞു. അവിടെ അത്ഭുതങ്ങളാണ്. പ്രപഞ്ചത്തിന്റെ ഉൽപത്തിയുടെ രഹസ്യങ്ങൾ ഓരോന്നോരോന്നായി അനാവരണം ചെയ്യുകയാണ്.

ശനിയാഴ്ച ഞാൻ വീട്ടിലെത്തുന്നു. അമ്മയുടെ ആരോഗ്യം മോശമായി വരുകയാണ്. മിക്കവാറും സമയം കിടക്കയിലായിരിക്കും. ഞാൻ ചെല്ലുമ്പോൾ മാത്രം ഉത്സാഹം നടിച്ച് എഴുന്നേറ്റ് നടക്കും. അമ്മയുടെ രക്തസമ്മർദ്ദം വളരെ കുറവായിരുന്നു. പൾസ് വളരെ കുറവും, ബലഹീനവും. ഇടക്ക് ഞാൻ അമ്മയുടെ പൾസ് പിടിച്ചു നോക്കും. എനിക്കു പേടി തോന്നും. അതു കാണിക്കാതെ ഞാൻ പറയും.

അമ്മ മെഡിക്കൽ ലോകത്തിൽ ഒരദ്ഭുതമാണ്.

ഊം?

പൾസില്ലാതെ ഒരാൾക്ക് ജീവിക്കാൻ പറ്റുമെന്ന് അമ്മ തെളിയിക്കുന്നുണ്ട്.

അമ്മ ഉറക്കെ ചിരിക്കും. തന്റെ മോശമായ ആരോഗ്യത്തെപ്പറ്റി തമാശ പറയുമ്പോൾ മാത്രമേ അമ്മ ചിരിക്കാറുള്ളു. മോശമായ തന്റെ ആരോഗ്യം മറ്റുള്ളവർക്ക് തമാശ പറയുവാൻ അവസരം ഉണ്ടാക്കിക്കൊടുക്കുകയാണെന്നും അതുവഴി താൻ സർവ്വസമ്മതയായിട്ടുണ്ടെന്നുള്ള തോന്നൽ ഉണ്ടായിട്ടുണ്ടാവണം അമ്മയ്ക്ക്.

ശ്രീലതയുമായി സംസാരിച്ച ആഴ്ച വീട്ടിൽ ചെന്നപ്പോൾ അമ്മ കിടപ്പിൽ തന്നെയായിരുന്നു. കിടക്കയിൽ ഇരുന്നു കൊണ്ട് ഞാൻ ശ്രീലതയെപ്പറ്റി പറഞ്ഞു. അമ്മ അത്ഭുതത്തോടെ എന്നെ നോക്കിക്കിടന്നു. ഒരു സഹപാഠിയെപ്പറ്റി, അതും ഒരു പെൺകുട്ടിയെപ്പറ്റി ഞാൻ ആദ്യമായാണ് അമ്മയോട് സംസാരിക്കുന്നത്.

നീയെന്നോട് ഇതുവരെ നിന്റെ കോളേജിലെ കാര്യങ്ങൾ പറഞ്ഞിട്ടില്ല!

എന്നെ സ്‌നേഹിക്കുന്ന ഒരു പെൺകുട്ടിയെ കാണാനോ ആരാണെന്നറിയാനോ ഞാൻ ആഗ്രഹിച്ചില്ല എന്നത് അമ്മയെ തികച്ചും അത്ഭുതപ്പെടുത്തി.

നീയൊരു വിചിത്ര ജീവിയാണ്.

അമ്മ പറഞ്ഞു.

അപ്പോഴാണ് ഞാൻ സ്വയം ഒരു അപഗ്രഥനത്തിന് വിധേയനായത്. എന്താണതിനു കാരണം? പെൺകുട്ടികളി ലുള്ള താല്പര്യമില്ലായ്മയാണോ? അല്ല. സഹപാഠികൾ ഒളിച്ചു കൊണ്ടുവരുന്ന നഗ്നചിത്രങ്ങൾ ഞാനും ആർത്തി യോടെ നോക്കാറുണ്ട്. അതു പോലെ രതിയുടെ ഉത്തേജിപ്പിക്കുന്ന വിചിത്ര ലോകങ്ങൾ തുറന്നുകാണിക്കുന്ന കൊച്ചു പുസ്തകങ്ങൾ വായിക്കാറുമുണ്ട്. പിന്നെ?

വട്ടമേശ വീണ്ടും എന്റെ മനസ്സിൽ തിരിച്ചെത്തി. അതിൽ എനിയ്ക്കും അച്ഛനും ഇടയിൽ ഇരിയ്ക്കാറുള്ള ആദൃശ്യ യായ പെൺകുട്ടിയും.

അമ്മേ, ഞാൻ ഒരു കാര്യം ചോദിച്ചാൽ അമ്മ ശരിക്കുള്ള മറുപടി തരുമോ?

എന്താ പറയാതെ?

ഞാൻ സംശയിച്ചു. എങ്ങിനെയാണ് ചോദിക്കുക. അമ്മയുടെ ആരോഗ്യസ്ഥിതി വളരെ വഷളാണ്. അതിനിടയ്ക്ക് ഞാൻ ഒരു മാനസികാഘാതംകൂടി ഏല്പിക്കലായിരിക്കുമോ? പക്ഷേ എനിയ്ക്ക് ഈ രഹസ്യത്തിന്റെ ചുരുളഴി ക്കേണ്ടതുമുണ്ട്. ഞാൻ ധൈര്യം സംഭരിച്ചു ചോദിച്ചു.

അമ്മേ, അച്ഛന് ഞാനല്ലാതെ വേറെ മക്കളുണ്ടോ?

അമ്മ പ്രക്ഷുബ്ധയാവുമെന്നാണ് ഞാൻ കരുതിയത്. മറിച്ച് ശോഷിച്ച ദേഹമാസകലം കുലുങ്ങുമാറ് അമ്മ പൊട്ടി ച്ചിരിക്കാൻ തുടങ്ങി.

എന്തൊക്കെ വിഡ്ഢിത്തമാണ് നീ പറയുന്നത്?

കുട്ടിക്കാലത്ത് ഒരു രാവിലെ സംഭവിച്ച കാര്യങ്ങൾ ഞാൻ ഓർമ്മപ്പെടുത്തി. സ്വത്തിന്റെ പകുതി മറ്റൊരാൾക്കാ ണെന്നാണ് അച്ഛൻ പറഞ്ഞത്.

അമ്മ നിശ്ശബ്ദയായത് ഞാൻ ശ്രദ്ധിച്ചു.

അച്ഛൻ വെറുതെ ഒന്നും പറയാറില്ല. അമ്മ സമ്മതിച്ചു.

പിന്നെ ആർക്കാണ് പകുതി സ്വത്ത് കൊടുക്കുന്നത്?

അറിയില്ലെന്ന അർത്ഥത്തിൽ അമ്മ തലയാട്ടി.

വെളിപാടിലേക്കുള്ള വാതിൽ ഒരിക്കൽകൂടി അടച്ചു. ഞാൻ ഒരിക്കൽകൂടി സിംഹാസനം നഷ്ടപ്പെട്ട രാജകുമാര നായി.

ഒരു ഞായറാഴ്ച അമ്മ മരിച്ചു. ഞാൻ നോക്കിയിരിക്കെ വളരെ സ്വാഭാവികമായി അമ്മയുടെ ശ്വാസം നിലച്ചു, വേദനയില്ലാതെ സ്വസ്ഥമായി.

കരഞ്ഞുകൊണ്ടിരുന്ന എന്നെ അടുത്തു ചേർത്തു പിടിച്ച് അച്ഛൻ പറഞ്ഞു.

മരിക്കുക എന്നത് വളരെ സ്വാഭാവികമായിട്ടുള്ള ഒന്നാണ്. നമ്മളെല്ലാവരും ഒരു ദിവസം മരിക്കും. ഇതെല്ലാം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളതാണ്. അതിൽ സങ്കടപ്പെടാനൊന്നുമില്ല.

അമ്മ തനിക്കുമുമ്പുതന്നെ മരിക്കുമെന്ന് അച്ഛൻ പ്രവചിച്ചത് എനിക്കോർമ്മ വന്നു.

അത് അക്കങ്ങളിൽനിന്ന് അവധിയെടുത്ത അപൂർവ്വമായ ഒരു സ്‌നേഹപ്രകടനമായിരുന്നു.

അമ്മയുടെ മരണത്തിനുശേഷം ഞാൻ മാസത്തിലൊരിക്കലേ വീട്ടിൽ വരാറുള്ളു. അപ്പോൾത്തന്നെ അച്ഛനെ വളരെ വിരളമായേ കാണൂ. ചിലപ്പോൾ ഊണു കഴിക്കുന്ന സമയത്ത്. ഒന്നോ രണ്ടോ ചോദ്യങ്ങൾ മാത്രം. എന്റെ ചെറു മറുപടികളും.

പണമാവശ്യമുണ്ടോ?

ഇല്ല.

ആവശ്യമായാൽ പറയണം.

ഉം.

എനിക്ക് പണം ആവശ്യമുണ്ടായിരുന്നില്ല. എന്റെ സ്‌നേഹിതന്മാർ പണക്കാരായിരുന്നില്ല. അതുകൊണ്ട് ഞാനും ഒരു സാധാരണക്കാരനായി കഴിയാൻ ആഗ്രഹിച്ചു. അച്ഛൻ ഈ വയസ്സുകാലത്തും പണം ഉണ്ടാക്കാൻവേണ്ടി ഓടി നടക്കുന്നത് എനിക്ക് മനസ്സിലായിരുന്നില്ല.

അച്ഛന്റെ മരണം പെട്ടെന്നായിരുന്നു. ഫോൺ കിട്ടി ഞാൻ വീട്ടിലെത്തിയപ്പോൾ അച്ഛന്റെ ശരീരം പൂക്കളാൽ മൂടി തളത്തിൽ കിടത്തിയിരിക്കയായിരുന്നു. അച്ഛൻ ബന്ധപ്പെട്ടിട്ടുള്ള ക്ലബ്ബുകാരുടെയും പല കമ്പനിക്കാരുടെയും റീത്തുകൾ ശരീരം മുടിയിരുന്നു.

ഞാൻ കരഞ്ഞില്ല.

വീടു നിറയെ ബന്ധുക്കളും അച്ഛന്റെ സ്‌നേഹിതരും, ഫാക്ടറി ജീവനക്കാരും. ബിസിനസ്സ് ഇടപാടുകാരുമാണ്.

പതിനാറാം ദിവസമാണ് അച്ഛന്റെ വക്കീൽ എന്നെ ഫോണിൽ വിളിച്ചത്.

ഒന്ന് എന്റെ ഓഫീസിൽ വരാമോ? അച്ഛന്റെ കാര്യങ്ങൾ എല്ലാം ഒന്ന് വിശദീകരിച്ച് ഏല്പിച്ചു തരാം.

ഞാൻ ദീർഘമായി നിശ്വസിച്ചു. അവസാനം പന്ത്രണ്ടുവർഷത്തിനുശേഷം ആ രഹസ്യത്തിന്റെ മറ നീക്കാനുള്ള അവസരം വന്നു ചേർന്നിരിക്കയാണ്. എന്റെ നീണ്ട അന്വേഷണങ്ങളുടെ അവസാനം. എന്തുകൊണ്ടോ ഞാൻ സൽവാർകമ്മീസ് ധരിച്ച ഒരു പെൺകുട്ടിയെ വക്കീലിന്റെ മേശയ്ക്കു മുമ്പിൽ വിഭാവനം ചെയ്തു. എന്നെ ഫോൺ ചെയ്തതുപോലെ അവൾക്കും വക്കീൽ ഫോൺ ചെയ്തിട്ടുണ്ടാവുമെന്നും അവൾ ഒരു പക്ഷേ എന്നേക്കാൾ മുമ്പേ അവിടെയെത്തി ഇരിപ്പായിട്ടുണ്ടാവുമെന്നും ഞാൻ ഊഹിച്ചു. ഞാൻ അവളെ എങ്ങനെ അഭിമുഖീകരിക്കണം? സ്‌നേഹത്തോടെ അല്ലെങ്കിൽ അവഗണനയോടെ? വക്കീലിന്റെ ഓഫീസിലേക്കു നടക്കുമ്പോൾ ഇതായിരുന്നു എന്റെ ആലോചന.

വക്കീലിന്റെ മുറിയിൽ വക്കീൽ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ മുഖത്തു നിരാശയുണ്ടായിരുന്നുവെന്നു തോ ന്നുന്നു. വക്കീൽ ചോദിച്ചു.

എന്തുപറ്റി?

ഒന്നുമില്ല. ഞാൻ പറഞ്ഞു.

എന്തൊക്കെയാണ് രാജുവിന്റെ പ്ലാൻസ്?

പ്ലാൻസ്?

അതെ.

എന്റെ എം.എസ്സ്.സി. ഇപ്പോൾ കഴിയും. ഇനി റിസർച്ചിനു പോകണം. അതിന് എവിടെയാണ് സൗകര്യമെങ്കിൽ അവിടെ പോകാം. അത്രതന്നെ.

ബിസിനസ്സ്?

ബിസിനസ്സോ? ഞാൻ മുഖം ചുളിച്ചു. എനിക്കൊരു താല്പര്യവുമില്ല. എന്റെ ലോകമല്ലത്.

ഓരോരുത്തരുടെ ഇഷ്ടം. അച്ഛൻ ബിസിനസ്സ് ചെയ്തു എന്നതുകൊണ്ട് ചീത്ത മനുഷ്യനായിരുന്നില്ല.

അങ്ങിനെ ഞാൻ ഉദ്ദേശിച്ചില്ലല്ലൊ. എനിക്കിഷ്ടമല്ലെന്നു മാത്രം.

ഞാൻ പറയുന്നതെന്തെന്നാൽ രാജുവിന്റെ അച്ഛന്റെ മരണപത്രപ്രകാരം, രാജുവിന് ബിസിനസ്സിൽ താല്പര്യ മില്ലെങ്കിൽ ഫാക്ടറി വിൽക്കണമെന്നാണ്. റെഡി ആയിട്ട് ആളുണ്ട്. വിലയും തീർച്ചയാക്കിക്കഴിഞ്ഞിരിക്കുന്നു. അതെല്ലാം അച്ഛൻ ശരിയാക്കി വെച്ചിട്ടുണ്ട്. പത്രത്തിന്റെ വിശദാംശങ്ങൾ ഞാൻ പറയാം.

വക്കീൽ ഡ്രോവിൽനിന്ന് ഒരു കവറെടുത്തു പൊളിച്ചു. വായിക്കാൻ തുടങ്ങി.

നിങ്ങൾ താമസിക്കുന്ന വീടും പറമ്പും രാജുവിനുള്ളതാണ്. പിന്നെ ഫാക്ടറി വിറ്റാലുള്ള പണത്തിന്റെ അമ്പതു ശതമാനവും അത് ഏകദേശം 60 ലക്ഷം ഉറുപ്പിക വരും. ഇത് എങ്ങിനെയാണ് ഇൻവെസ്റ്റ് ചെയ്യേണ്ടത് എന്നൊക്കെ ഞാൻ പിന്നെ പറഞ്ഞുതരാം. കൂടാതെ ഒരഞ്ചു ലക്ഷം രാജുവിന്റെ പേർക്ക് ബാങ്കിൽ ഇട്ടിട്ടുണ്ട്. അത് രാജുവിന്റെ പഠിത്തത്തിനു വേണ്ടിയാണ്. രാജുവിന് എവിടെ വേണമെങ്കിലും പോയി പഠിത്തം തുടരാം.

പണം എങ്ങിനെ നിക്ഷേപിക്കണമെന്നതിനെപ്പറ്റി എനിയ്ക്ക് ധാരണകളുണ്ടായിരുന്നു. ഒരു റിസർച്ച് സെന്റർ തുടങ്ങണം. ഒരു കൂറ്റർ ടെല്‌സ്‌കോപ്പും മറ്റ് സജ്ജീകരണങ്ങളും ഉള്ള ഒബ്‌സർവേറ്ററി.

ഞാൻ ക്വാണ്ടം ലോകത്തേക്ക് ഊളിയിട്ടു. സമയം=പൂജ്യം എന്ന അവസ്ഥയിൽ ഒരു കണികയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ നിന്നുത്ഭവിച്ച പ്രപഞ്ചം. പൊട്ടിത്തെറിയുടെ ആദ്യത്തെ സെക്കണ്ടിനെ വലിച്ചുനീട്ടുന്നു. സെക്കന്റിന്റെ ലക്ഷത്തിലൊരംശം സംഭവിക്കുന്ന കാര്യം കൂടി വളരെ പ്രാധാന്യമർഹിക്കുന്നു. ഒരു ആറ്റത്തിന്റെ നിരവധി ഘടകങ്ങൾ ഉണ്ടാവുന്നത് അപ്പോഴാണ്. സെക്കന്റുകൾ കഴിയും തോറും സൃഷ്ടിയുടെ വേഗം കുറയുന്നു. സെക്കന്റുകൾ മിനിറ്റുകൾ ആവുന്നു. മൂന്നു മിനിറ്റ് അത്രയും സമയം കൊണ്ട് പ്രപഞ്ചം ഒരു കണികയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു! മാത്രമല്ല പ്രപഞ്ചത്തിന്റെ ഭാവി എങ്ങിനെയാവുമെന്നും ഈ മൂന്നു മിനിറ്റിൽ തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരുന്നു. കോടാനുകോടി ഗാലക്‌സികളും അവയോരൊന്നിലും കോടാനുകോടി നക്ഷത്രങ്ങളും ഉള്ള പ്രപഞ്ചം!

മനുഷ്യൻ എത്ര ചെറുതാണ്.

വക്കീൽ സംസാരിക്കുകയായിരുന്നു. പണം നിക്ഷേപിക്കുന്നതിനെപ്പറ്റി അച്ഛൻ തന്നിട്ടുള്ള നിർദ്ദേശങ്ങൾ. അവ സ്വീകരിക്കണമെന്ന് നിർബന്ധമില്ല.

ഇനി മറ്റൊരു പ്രധാനകാര്യം. വക്കീൽ നിവർന്നിരുന്നുകൊണ്ട് പറഞ്ഞു. അച്ഛന്റെ സ്വത്തിന്റെ പകുതി ആർക്കാണ് കിട്ടുകയെന്നറിയാൻ രാജുവിന് തിടുക്കം കാണും അല്ലെ?

എന്റെ ഹൃദയം ശക്തിയായി മിടിച്ചു. അസ്വസ്ഥമായ കുട്ടിക്കാലം ഒരു നിമിഷ നേരത്തേയ്ക്ക് തിരിച്ചു വന്നു. വട്ടമേശയുടെ അനന്തമായ സാദ്ധ്യതകളും. ഫ്രോക്കിട്ട്, തലമുടി പോണിടെയ്ൽ കെട്ടി, കാലാട്ടിക്കൊണ്ട് കസേരയിൽ എനിയ്ക്കും അച്ഛനും ഇടയിൽ ഇരുന്ന ഭാവനയിലുള്ള പെൺകുട്ടിയും, ഒപ്പം തന്നെ. ഞാൻ അതിൽ നിന്നെല്ലാം ബഹുദൂരം സഞ്ചരിച്ചുവെന്ന ആശ്വാസകരമായ തോന്നലും. ഇന്നു ഞാൻ ദുർജ്ഞേയമായ പ്രപഞ്ച രഹസ്യങ്ങളുടെ കലവറയുടെ താക്കോൽ പരതി നടക്കുന്ന ഒരു ശാസ്ത്രജ്ഞനാവാൻ ശ്രമിക്കുകയാണ്. ഈ പ്രപഞ്ചത്തിന്റെ അപാരതയിൽ നിസ്സാരമായ ഒരു മണൽത്തരിപോല കിടക്കുന്ന ഭൂമി എന്ന ഗ്രഹം. അതിൽ പ്രപഞ്ചത്തിന്റെ വയസ്സിന്റെ അളവുകോൽ വെച്ചു നോക്കുമ്പോൾ ഇന്നലെ മാത്രം ഉത്ഭവിച്ച മനുഷ്യൻ എന്ന നിസ്സാരജീവി!

വക്കീൽ വേറൊരു കവർ എടുത്തു. മേശമേൽ വെച്ച കത്തിരിയെടുത്തു, അറ്റം വെട്ടാൻ തുടങ്ങി.

വക്കീലിന്റെ കൈ തടഞ്ഞുകൊണ്ട് ഞാൻ എഴുന്നേറ്റു.

എനിക്കറിയാൻ താല്പര്യമില്ല സർ. ദയവുചെയ്ത് എന്നോട് പറയരുത്.

വാതിലിനു പുറത്ത് ഒരു പുതിയ ലോകമായിരുന്നു.