close
Sayahna Sayahna
Search

ക്രിസ്ത്വാബ്ദം 1817-ൽ


പാവങ്ങൾ
VictorHugo.jpg
ഗ്രന്ഥകർത്താവ് വിക്‌തർ യൂഗോ
മൂലകൃതി പാവങ്ങൾ
വിവര്‍ത്തകന്‍ നാലപ്പാട്ട് നാരായണമേനോൻ
രാജ്യം ഫ്രാൻസ്
ഭാഷ ഫ്രഞ്ച്
വിഭാഗം സാഹിത്യം, നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി, കോഴിക്കോട്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 1350

ക്രിസ്ത്വാബ്ദം 1817-ല്‍

ക്രിസ്ത്വാബ്ദം 1817

നിരഹങ്കാരമല്ലാത്ത ഒരുതരം രാജകീയപ്രാമാണ്യത്തോടുകൂടി, പതിനെട്ടാമന്‍ ലൂയി, തന്റെ ഇരുപത്തിരണ്ടാമത്തെ വാഴ്ചക്കൊല്ലം എന്ന് സ്ഥാനം കല്പിച്ചതാണ്, ക്രിസ്ത്വാബ്ദം 1817,[1]

ക്രിസ്ത്വാബ്ദം 1817-നെസ്സംബന്ധിച്ചേടത്തോളം, തമ്മില്‍ കെട്ടിമറിഞ്ഞ കൂടിച്ചേര്‍ന്ന മുകളില്‍ പൊന്തിക്കിടക്കുന്നത് ഇതൊക്കെയത്രേ; എല്ലാം ആളുകള്‍ മറന്നു കഴിഞ്ഞു. ചരിത്രം ഈ എല്ലാ സംഭവവിശേഷങ്ങളേയും മിക്കവാറും നോക്കാതെയിട്ടിരിക്കുന്നു. അത് അങ്ങനെയേ വരൂ; നിത്യത്വം ഇവയെ മുക്കിക്കളയും. അതെന്തായാലും, ഈ വിവരങ്ങള്‍, നിസ്സാരങ്ങളെന്നു തെറ്റിവിളിക്കപ്പെടുന്ന ഈ സംഭവവിശേഷങ്ങള്‍-മനുഷ്യലോകത്തില്‍ നിസ്സാരസംഭവങ്ങളില്ല; സ്ഥാവരങ്ങള്‍ക്കിടയില്‍ ചെറിയ ഇലകളുമില്ല-അത്രയും ഉപയോഗകരങ്ങളാണ്. അതാതു വര്‍ഷത്തിന്റെ മുഖാകൃതികൊണ്ടത്രേ ഓരോ ശതാബ്ദത്തിന്റേയും മുഖരൂപമുണ്ടാക്കുന്നത്. ഇങ്ങനെയുള്ള 1817-ല്‍, ചെറുപ്പക്കാരായ നാലു പാരിസ്സ് നഗരനിവാസികള്‍കൂടി ‘ഒരു രസംപിടിച്ച പൊറാട്ടുകളി’ ഏര്‍പ്പെടുത്തി.

ഒരിരട്ടച്ചതുരസ്സ്വരസംഗീതം

ഈ നാലു പരിഷ്കാരികളില്‍ ഒരാള്‍ തൂലൂസ്കാരനും, മറ്റൊരാള്‍ ലിമോഴ്ക്കാരനും, മൂന്നാമത്താള്‍ കഹോര്‍ക്കാരനും, നാലാമത്താള്‍ മോംതോബാന്ദ്കാരനുമാണ്; നാലുപേരും സ്കൂള്‍കുട്ടികള്‍; സ്കൂള്‍ക്കുട്ടി എന്നു പറഞ്ഞാല്‍ പാരിസ്സുകാരന്‍ എന്ന് പറഞ്ഞുകഴിഞ്ഞു. പാരിസ്സില്‍ച്ചെന്നു പഠിക്കുക എന്നത് പാരിസ്സില്‍ച്ചെന്നു ജനിക്കുകയാണ്.

ഈ നാലു ചെറുപ്പക്കാരും നിസ്സാരന്മാരായിരുന്നു; അവരുടെ മുഖംപോലുള്ള മുഖം ആരും കണ്ടിട്ടുണ്ടാവും; മനുഷ്യലോകത്തില്‍ അവിടവിടെനിന്നു പെറുക്കിയെടുത്ത നാലു ‘തരപ്പടി’കള്‍. നല്ലാളുകളുമല്ല ചീത്താളുകളുമല്ല, അറിവുള്ളവരുമല്ല അറിവില്ലാത്തവരുമല്ല, വലിയ ബുദ്ധിമാന്മാരുമല്ല വെറും വിഡ്ഢികളുമല്ല; ഇരുപതുവയസ്സു പ്രായം എന്നു പറയുന്ന ‘ആ ഭംഗിയുള്ള വസന്ത’ത്തോടുകൂടിയ നാലു സൗഭാഗ്യവാന്മാര്‍. അവര്‍ നാല് ഓസ്കാര്‍ [2]മാര്‍ ആയിരുന്നു; അക്കാലത്ത് ആര്‍തർമാർ ഉണ്ടായിക്കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിനു വേണ്ടി സുഗന്ധധൂപങ്ങള്‍ കാണിക്കുക! ഇതിഹാസം പറയുന്നു: ഓസ്കാര്‍ എഴുന്നള്ളുന്നു. ഓസ്കാര്‍, എനിക്കദ്ദേഹത്തെ ചെന്നു കാണണം! ഓസ്സിയല്‍[3] മട്ടുകളില്‍ നിന്ന് ആളുകള്‍ ഒരു വിധം പുറത്തുകടന്നു; അന്നത്തെ മോടികള്‍ സ്കാന്‍ഡിനേവിയയിലേയും കാലിഡോണിയയിലേയും പരിഷ്കാരപ്രകാരമായിരുന്നു; കറയില്ലാത്ത ഇംഗ്ലീഷ് മട്ടുകള്‍ പ്രചരിക്കാനിരിക്കുന്നതേ ഉള്ളൂ; ആര്‍തര്‍മാരുടെ കൂട്ടത്തില്‍ ഒന്നാമനായ വെല്ലിങ്ടന്‍ വാട്ടര്‍ലൂയുദ്ധം ജയിച്ചു, അത്രയേ ആയിട്ടുള്ളൂ.

ഈ നാല് ഓസ്കാര്‍മാരില്‍ തൂലൂസ്കാരന്നു ഫെലി തൊലോമിയെ എന്നാണ് പേര്‍; കഹോര്‍കാരന്നു ലിതോളിയെ; ലിമോഴ്ക്കാരന്നാവട്ടേ ഫാമോയി; മോം തോബാങ് കാരനെ ബ്ലാഷ്വേല്ല് എന്നും വിളിച്ചുവരുന്നു. പതിവുപോലെ നാലു പേര്‍ക്കും ഓരോ ഉപപത്നിമാരുണ്ട്. ബ്ലാഷ്വേല്ല് ഫേവറിറ്റിനെ സ്നേഹിച്ചിരുന്നു-അവള്‍ ഇംഗ്ലണ്ടില്‍ പോയിരുന്നതുകൊണ്ടാണ് ഈ പേര്‍ സിദ്ധിച്ചത്; ലിതോളിയെ ദാലിയയെ ഓമനിച്ചുവന്നു - അവള്‍ തന്റെ ഓമനപ്പേരായി പൂജിച്ചു-സെഫീന്‍ എന്നുവെച്ചാല്‍ ഴോസഫീന്‍ ചുരുക്കിയത്; തൊലോമിയേക്കു ‘വേശി’ എന്നു വിളിക്കപ്പെടുന്ന ഫന്‍തീനുമുണ്ടായിരുന്നു-അവളുടെ തലമുടി അത്ര ചെമ്പിച്ചതും ചന്തമുള്ളതുമാണ്.

ഫേവറിറ്റും ദാലിയയും സെഫീനും ഫന്‍തീനും സുഗന്ധദ്രവ്യങ്ങള്‍ പൂശി അന്തസ്സിലിരിക്കുന്ന നാലു മോഹനാംഗിമാരായിരുന്നു; കൂലിപ്രവൃത്തിക്കാരായ സ്ത്രീകളുടെ മട്ട് അവരില്‍നിന്നു വിട്ടുപോയിട്ടില്ല; തങ്ങളുടെ തുന്നല്‍സ്സാമാനങ്ങളുമായുള്ള വിവാഹമോചനം അവര്‍ മുഴുമിപ്പിച്ചുകഴിഞ്ഞില്ല. ദുര്‍നടപടികള്‍ കൊണ്ട് ഏതാണ്ടൊക്കെ കലങ്ങിമറിഞ്ഞിരുന്നുവെങ്കിലും, അദ്ധ്വാനശീലത്തിന്റെ സ്വച്ഛത അവരുടെ മുഖത്ത് അപ്പോഴും അവിടവിടെ തങ്ങിനില്പുണ്ട്; സ്ത്രീകളുടെ ഒന്നാമത്തെ അധഃപതനത്തോടുകൂടി വാടിപ്പോകാത്ത ചാരിത്ര്യപുഷ്പം അവരുടെ ആത്മാവില്‍ മങ്ങിക്കിടപ്പുണ്ട്. ആ നാലു യുവതികളില്‍ ഒരുത്തിയെ കുട്ടി എന്നു വിളിച്ചിരുന്നു-അവളാണ് ആ കൂട്ടത്തില്‍വെച്ചു കുട്ടി; മറ്റൊരുത്തിയെ മുത്തി എന്നും-ആ മുത്തിക്കു വയസ്സ് ഇരുപത്തിമൂന്നായി. ഞങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കണമെന്നില്ല; ‘വേശി’യായ ഫന്‍തീനേക്കാള്‍ മുന്‍പു പറയപ്പെട്ട മൂന്നുപേരും അധികം ലോകപരിചയമുള്ളവരാണ്; നാലു പുറത്തേക്കുള്ള നോട്ടം കുറെക്കൂടി കുറയും; ജീവിതയുദ്ധത്തില്‍ കുറെക്കൂടി പയറ്റിശ്ശീലിച്ചിട്ടുണ്ട്-ഫന്‍തീനാകട്ടെ, അപ്പോഴും ആദ്യത്തെ മനോരാജ്യസുഖങ്ങളില്‍നിന്നു പോന്നിട്ടില്ല.

ദാലിയ, സെഫീന്‍, വിശേഷിച്ചും ഫേവറിറ്റ്, ഇവര്‍ക്ക് അത്രതന്നെ സമ്മതിച്ചു കൊടുക്കാന്‍ വയ്യാ. തുടങ്ങിയേ ഉള്ളൂ എങ്കിലും അവരുടെ അത്ഭുതകഥയില്‍ അധ്യായം ഒന്നിലധികം ചെന്നു; ഒന്നാമത്തേതില്‍ അഡോള്‍ഫസ്റ്റ് എന്ന പേരിലുണ്ടായിരുന്ന കാമുകന്‍ പിന്നത്തേതില്‍ ആല്‍ഫോണ്‍സായി-അതിന്നു പിന്നത്തെ അധ്യായത്തില്‍ അതു മാറി ഗസ്റ്റാവായി. ദാരിദ്ര്യവും തേവടിശ്ശിത്തവും നാശം പിടിച്ച രണ്ടുപദേശികളാണ്; ഒന്നു പരിഹസിക്കുകയും മറ്റൊന്ന് പ്രശംസിക്കുകയും ചെയ്യുന്നു. ഈ രണ്ടു പേരുംകൂടി പൊതുജനങ്ങള്‍ക്കുള്ള സൗഭാഗ്യവതികളായ പെണ്‍മക്കളുടെ രണ്ടു ഭാഗത്തുമായി നിന്നു ചെകിട്ടില്‍ മന്ത്രിക്കുന്നു. അറിവില്ലാത്ത ഹൃദയങ്ങള്‍ ഈ ഉപദേശങ്ങള്‍ക്കു ചെവികൊടുക്കുന്നു. ഇങ്ങനെയാണ് ഇവ കുണ്ടില്‍ ചാടിക്കുന്നത്; ഇവയുടെ നേരെ കല്ലേറുകള്‍ ചെല്ലുന്നതും ഇതുകൊണ്ടുതന്നെ. കളങ്കമില്ലാതെയും അടുക്കാന്‍ വയ്യാതെയുമുള്ള ആത്മാക്കളുടെയെല്ലാം തേജസ്സുകൊണ്ട് ഇവ അമര്‍ന്നുപോകുന്നു. ഹാ! ഴങ്ഫ്രൌ[4]വിനു വിശന്നിരുന്നുവെങ്കിലോ?

ഫേവറിറ്റ് ഇംഗ്ലണ്ടില്‍ പോയിരുന്നതുകൊണ്ട് ദാലിയയും സെഫീനും അവളെ ബഹുമാനിച്ചു. നന്നേ ചെറുപ്പത്തില്‍ത്തന്നെ അവള്‍ക്കു തറവാട്ടമ്മസ്ഥാനം കൈവന്നിരുന്നു. അവളുടെ അച്ഛന്‍ വയസ്സനും വിവാഹം ചെയ്യാത്തവനുമായ ഒരു ഗണിതശാസ്ത്രാധ്യാപകനാണ്-ദുഷ്ടനും തെമ്മാടിയുമായ ഒരു മനുഷ്യന്‍; പ്രായം കൂടിയിട്ടും അയാള്‍ അതാതിടത്തു പോയി പാഠങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നു. ഈ അധ്യാപകന്‍ ചെറുപ്പത്തില്‍ ഒരു ദിവസം ഒരു പള്ളിയറപ്രവൃത്തിക്കാരിയുടെ തൊങ്ങലുടുപ്പു വേലിക്കുറ്റിയില്‍ കോര്‍ത്തുവലിഞ്ഞതു കണ്ടു; ഈ ഒരു സംഭവം കാരണം അയാള്‍ ആ സ്ത്രീയുമായി സ്നേഹത്തിലായി. അതിന്റെ ഫലമാണ് ഫേവറിറ്റ്. അവള്‍ അച്ഛനെ ഇടയ്ക്കിടയ്ക്കു കണ്ടെത്താറുണ്ട്; കണ്ടാല്‍ അവള്‍ ഉപചാരപൂര്‍വം തല കുനിക്കും. ഒരു ദിവസം രാവിലെ ഒരു സന്ന്യാസിനിയുടെ വേഷത്തിലും സമ്പ്രദായത്തിലുമുള്ള ഒരു വൃദ്ധ അവളുടെ അറയിലേക്കു കയറിച്ചെന്നു. ആ അപരിചിത അവളോടു ചോദിച്ചു: ‘മദാംവ്വസേല്ല്, നിങ്ങള്‍ എന്നെ അറിയില്ലേ?’ ‘ഇല്ല.’ ‘ഞാന്‍ നിന്റെ അമ്മയാണ്.’ ഉടനെ ആ വൃദ്ധസ്ത്രീ ചുമരളമാറി തുറന്നു, ചിലതെടുത്തു ഭക്ഷിച്ചു, ചിലതെടുത്തു കുടിച്ചു; കൈയില്‍ കൊണ്ടുവന്നിരുന്ന ഒരു പായ നിവര്‍ത്തി, അവിടെ കൂടി. ദുശ്ശീലയും ഈശ്വര ഭക്തയുമായ ഈ പ്രായം ചെന്ന അമ്മ ഫേവറിറ്റോടു മിണ്ടുകതന്നെ ഉണ്ടായിട്ടില്ല; ഒരക്ഷരവും ആരോടും സംസാരിക്കാതെ അവള്‍ വളരെ നേരം ഇരിക്കും. നാലു പേര്‍ക്കുള്ള പ്രാതലും മുത്താഴവും അത്താഴവും ആ ഒരമ്മ കഴിച്ചു; അതു കഴിഞ്ഞു ഭൃത്യന്മാരുടെ കൂട്ടത്തില്‍ ചെന്നുകൂടി; അവിടെവെച്ച് അവള്‍ മകളെ ശകാരിക്കുകയായി.

സഹിച്ചുകൂടാത്ത ഭംഗിയില്‍ പനിനീര്‍പ്പൂവിന്റെ നിറത്തിലുള്ള നഖങ്ങളാണ് ദാലിയയെ പിടിച്ചു ലിതോളിയെയോടും, മറ്റുള്ളവരുടെ അഭിപ്രായത്തില്‍ ഒരു സമയം ആലസ്യത്തോടും കൂട്ടിയിണക്കിയത്. അത്തരം നഖങ്ങളെക്കൊണ്ട് അവളെങ്ങനെ പണിയെടുക്കും? സദ്വൃത്തിയോടുകൂടിയിരിക്കണമെന്ന് വിചാരിക്കുന്നവള്‍ തന്റെ കൈകളുടെ നേരെ ഒരിക്കലും ദയ കാണിച്ചുകൂടാ. സെഫീനെസ്സം ബന്ധിച്ചേടത്തോളമാണെങ്കില്‍, മയറ്റിക്കൊണ്ടും തേവിടിശ്ശത്തത്തോടുകൂടിയും ‘അതേ എന്ന്, അതേ’ എന്നിങ്ങനെ പറയുന്ന ആ ഒരു മട്ടുകൊണ്ടാണ് അവള്‍ ഫാമോയിയെ പാട്ടിലാക്കിയത്.

ആ നാലു യുവാക്കളും ചങ്ങാതിമാരാണ്; ആ നാലു യുവതികള്‍ സഖികളും. ഇങ്ങനെയുള്ള അനുരാഗം അങ്ങനെയുള്ള സൗഹാര്‍ദ്ദംകൊണ്ട് പലപ്പോഴും ഉണ്ടായിരുന്നു.

സൗശീല്യവും തത്ത്വജ്ഞാനവും രണ്ടും രണ്ടെണ്ണമാണ്; അതിനു ദൃഷ്ടാന്തം-ഈ ക്രമം തെറ്റിയ ചെറു തറവാടുകളുടെ പുറംമട്ടുകളെല്ലാം കടന്ന് ഉള്ളിലേക്ക് നോക്കിയാല്‍, ഫേവറിറ്റ്, ദാലിയ, സെഫീന്‍ എന്നിവര്‍ തത്ത്വജ്ഞാനത്തോടു കൂടിയ ചെറുപ്പക്കാരികളും, ഫന്‍തീനാവട്ടേ സൗശീല്യമുള്ള ഒരു പെണ്‍കുട്ടിയുമായിരുന്നു.

‘നല്ലത്!’ ചിലര്‍ കടന്ന് ഉച്ചത്തില്‍ പറയും: ‘തൊലോമിയെ?’ അനുരാഗം ജ്ഞാനത്തിന്റെ ഒരു ഭാഗമാണെന്ന് സോളമന്‍ മറുപടി പറയുമായിരിക്കാം. ഞങ്ങളാകട്ടേ, ഫന്‍തീന്റെ അനുരാഗം ആദ്യത്തെ അനുരാഗമാണെന്നും, ഒന്നില്‍ത്തന്നെയുള്ള അനുരാഗമാണെന്നും, ഒരുറപ്പുകൂടിയ അനുരാഗമാണെന്നും മാത്രം പറഞ്ഞു തൃപ്തിപ്പെടുവാനാണ് ഭാവം.

ആ നാലു പെണ്ണുങ്ങളുള്ളതില്‍ അവളെ മാത്രം ശേഷമുള്ളവരില്‍ ആരും ‘നീ’ എന്ന് വിളിച്ചിട്ടില്ല.

പൊതുജനങ്ങളുടെ ഇടയില്‍നിന്ന് അടിച്ചുവാരിക്കളഞ്ഞ കുപ്പക്കൂട്ടത്തില്‍ നിന്ന്, എന്ന് പറയട്ടെ, പൊടിച്ചു വളരുന്ന പുഷ്പങ്ങളില്‍ ഒന്നായിരുന്നു ഫന്‍തീന്‍. സാമുദായികമായ അന്ധകാരകുണ്ഡത്തില്‍വെച്ച് ഏറ്റവും ആഴമേറിയ കുണ്ടുകളില്‍നിന്നാണ് താന്‍ പുറപ്പെട്ടിട്ടുള്ളതെങ്കിലും, അവളുടെ നെറ്റിത്തടത്തില്‍ ആ നാമരഹിതവും അജ്ഞാതവുമായ വസ്തുവിന്റെ ചിഹ്നം പതിഞ്ഞിരുന്നു. അവള്‍ ജനിച്ചത് എം.എന്ന സ്ഥലത്താണ്. ആരുടെ മകള്‍? ആര്‍ക്കു പറയാന്‍ കഴിയും? അച്ഛനേയോ അമ്മയേയോ അവളറിയില്ല. അവള്‍ക്കു പേര്‍ ഫന്‍തീന്‍ എന്നാണ്. എന്തുകൊണ്ട് ഫന്‍തീന്‍? അവള്‍ക്കു വേറെ പേരില്ല. അവളുടെ ജനന കാലത്തു പേരുവിവരപ്പട്ടിക സൂക്ഷിച്ചുവരുന്ന പതിവു പോയിട്ടില്ല. അവള്‍ക്കു തറവാട്ടുപേരില്ല; അവള്‍ക്കു തറവാടില്ല; അവള്‍ക്കു ജ്ഞാനസ്നാനസമയത്തിട്ട പേരുമില്ല; പള്ളികള്‍ അന്നില്ലായിരുന്നു. അവളെ ആദ്യമായി കണ്ടെത്തിയ ആരോ ഒരാള്‍ ഇട്ടതാണ് അവളുടെ പേര്‍. ആ കാലത്ത് അവള്‍ കാലടികളില്‍ ഒന്നുമില്ലാതെ തെരുവുകളില്‍ ഓടിക്കളിക്കുന്ന ഒരു പിഞ്ചുകുട്ടിയായിരുന്നു. മഴയത്തു മേഘങ്ങളില്‍നിന്നു വീഴുന്ന വെള്ളത്തുള്ളികള്‍ അവളുടെ നെറ്റിമേല്‍ പതിച്ചതെങ്ങനെയോ, അങ്ങനെ അവള്‍ക്കു പേരും കിട്ടി. അവള്‍ ഫന്‍തീന്‍കുട്ടി എന്ന് വിളിക്കപ്പെട്ടു. ഇതിലധികം വിവരം ആര്‍ക്കുമില്ല. ഈ മനുഷ്യജീവി ഈ വിധത്തില്‍ത്തന്നെയാണ് ജീവിതത്തില്‍ പ്രവേശിച്ചത്. പത്തു വയസ്സില്‍ ഫന്‍തീന്‍ പട്ടണം വിട്ടു; അയല്‍പക്കത്തുള്ള ചില കൃഷിക്കാരുടെ കൂടെ പണിയെടുത്തു താമസിച്ചു. പതിനഞ്ചാമത്തെ വയസ്സില്‍ ‘കഴിഞ്ഞുകൂടുവാനുള്ള മാര്‍ഗം കണ്ടുപിടിക്കുവാന്‍ വേണ്ടി’ അവള്‍ പാരിസ്സിലേക്കു പോന്നു. ഫന്‍തീന്‍ സുന്ദരിയാണ്; കഴിയുന്നേടത്തോളംകാലം അവള്‍ ചാരിത്ര്യവതിയായിത്തന്നെയിരുന്നു. ചെമ്പിച്ച തലമുടിയും ഭംഗികൂടിയ പല്ലുമുള്ള ഒരു ‘വേശി’യായിരുന്നു അവള്‍. അവളെ വിവാഹം ചെയ്യുന്നവര്‍ക്ക് സ്ത്രീധനമായി കൊടുപ്പാന്‍ പൊന്നും മുത്തുകളും അവളുടെ പക്കലുണ്ടായിരുന്നു; പൊന്ന് അവളുടെ തലയിലും. മുത്തുകള്‍ അവളുടെ വായിലുമത്രേ.

ഉപജീവനത്തിന് അവള്‍ പ്രവൃത്തിയെടുത്തു; പിന്നെ അവളുടെ ഉപജീവനത്തിനുതന്നെ-മനസ്സിനുമുണ്ടല്ലോ വിശപ്പ്!- അവള്‍ സ്നേഹിച്ചു.

അവള്‍ തൊലോമിയയെ സ്നേഹിച്ചു.

അയാള്‍ക്ക് ഒരു രസകരമായ വിനോദം; അവള്‍ക്ക് അഭിനിവേശം. വിദ്യാര്‍ഥികളെക്കൊണ്ടും തേവിടിശ്ശിത്തരമുള്ള പെണ്‍കിടാങ്ങളെക്കൊണ്ടും നിറഞ്ഞ ആ ലാറ്റിന്‍ക്വാര്‍ട്ടര്‍ എന്ന പ്രദേശത്തുള്ള തെരുവുകള്‍ ഇവരുടെ സുഖസ്വപ്നത്തെ പുറപ്പാടുമുതല്‍ നോക്കിക്കണ്ടു. അസംഖ്യം തോന്നിവാസികള്‍ തമ്മില്‍ ചുറ്റിപ്പിണയുകയും അഴഞ്ഞഴിയുകയും ചെയ്തിട്ടുള്ള ആ ആള്‍ത്തിരക്കാകുന്ന പര്‍വതത്തിലെ ഇടുക്കുവഴികള്‍ക്കുള്ളില്‍ ഫന്‍തീന്‍ വളരെ പ്രാവശ്യം തൊലോമിയയെ വിട്ടൊഴിഞ്ഞുപോയിട്ടുണ്ട്; പക്ഷേ, അതൊക്കെ പിന്നേയും അയാളെ ഇടയ്ക്കിടയ്ക്കു കണ്ടെത്താവുന്ന വിധത്തിലായിരുന്നു. തിരഞ്ഞുപിടിക്കുന്നതുപോലെയുള്ള ഒരു തരം ഒഴിഞ്ഞുപോകലുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പ്രേമസല്ലാപം നടന്നു.

ബ്ലാഷ് വേല്ലും ലിതോളിയെയും ഫാമോയിയുംകൂടി ഒരു യോഗം ചേര്‍ന്നു; അതിന്റെ തലവനായിരുന്നു തൊലോമിയെ, ആ കൂട്ടത്തില്‍ ഫലിതക്കാരന്‍ അയാളാണ്.

തൊലോമിയെ പണ്ടത്തെ ഒരു മുതിര്‍ന്ന വിദ്യാര്‍ഥിയാണ്; അയാള്‍ക്കു പണമുണ്ട്; നാലായിരം ഫ്രാങ്ക് അയാള്‍ക്ക് ഒരു കൊല്ലത്തില്‍ കിട്ടും. നാലായിരം ഫ്രാങ്ക്! ആ പ്രദേശത്തേക്കെല്ലാമുള്ള ഒരു വലിയ സംഭാഷണവിഷയം. തൊലോമിയെ മുപ്പതു വയസ്സുള്ള ഒരു തെമ്മാടിയാണ്; ദേഹം അയാള്‍ സൂക്ഷിച്ചിട്ടില്ല. അയാളുടെ മുഖത്തു ചുളി വീണിരിക്കുന്നു; പല്ലു മുഴുവന്‍ പോയി; എന്നല്ല കഷണ്ടിയും ഒരു പുള്ളിയിടാന്‍ തുടങ്ങി-അയാള്‍ത്തന്നെ അതിനെപ്പറ്റി കുണ്ഠിതപ്പെടാതെ പറയും: ’’മുപ്പതു വയസ്സില്‍ തലമണ്ട, നാല്പതില്‍ കാല്‍മുട്ട്.’’ അയാള്‍ക്കു ദഹനം ഒരുവിധമാണ്; ഒരു കണ്ണില്‍ എപ്പോഴും വെള്ളം വരലുമുണ്ട്. യൗവനം പോകുന്തോറും അയാള്‍ക്കു ശൃംഗാരം കൂടിവന്നു; പല്ലിന്റെ സ്ഥാനത്ത് അയാള്‍ ഗോഷ്ഠിത്തങ്ങള്‍ പ്രതിഷ്ഠിച്ചു; തലമുടിക്കു പകരം തമാശ; ആരോഗ്യം പോയതിന്നു ഫലിതം; കരയുന്ന കണ്ണുകൊണ്ട് അയാള്‍ നിര്‍ത്താതെ ചിരിച്ചു. അയാള്‍ ആകെ ഇടിഞ്ഞുപൊളിഞ്ഞു; എങ്കിലും പുഷ്പിച്ചുകൊണ്ടുള്ള നില പോയില്ല. കാലമാവുന്നതിന്നു മുന്‍പേ പോവാന്‍വേണ്ടി ഭാണ്ഡം മുറുക്കിയ അയാളുടെ യൗവനം പൊട്ടിച്ചിരിച്ചുകൊണ്ട് അങ്ങോട്ടുതന്നെ പാഞ്ഞുചെന്നു; ചോരത്തിളപ്പല്ലാതെ മറ്റൊന്നും അയാളില്‍ ആരും കണ്ടിട്ടില്ല. അയാള്‍ ഇടയ്ക്കിടയ്ക്കെല്ലാം ഓരോ കവിതയെഴുതിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ, അയാള്‍ എന്തു സംഗതിയും എത്രതന്നെയായാലും സമ്മതിക്കില്ല; ശക്തിയില്ലാത്തവരുടെ കണ്ണില്‍ ഇതിന്നൊരു സവിശേഷ പ്രാബല്യമുണ്ട്. ഇങ്ങനെ ഫലിതക്കാരനും കഷണ്ടിക്കാരനുമായതുകൊണ്ട് അയാളായി ആ കൂട്ടത്തിലെ തലവന്‍. ഇംഗ്ലീഷില്‍ ഇരുമ്പിന് അയര്‍ണ്‍ എന്നു പറയും. വക്രോക്തികള്‍ക്കു-ഫലിതത്തിന്-അയര്‍ണി എന്നും. രണ്ടാമതു പറഞ്ഞത് ആദ്യത്തേതില്‍നിന്നുണ്ടായതായിരിക്കുമോ?

ഒരു ദിവസം തൊലോമിയെ മറ്റു മൂന്നുപേരെയും അടുക്കലേക്കു വിളിച്ചു; ഒരു ദീര്‍ഘദര്‍ശിയുടെ ഭാവവിശേഷത്തോടുകൂടി, അവരോടു പറഞ്ഞു: ‘ഫന്‍തീനും ദാലിയയും സെഫീനും ഫേവറിറ്റും ഏകദേശം ഒരു കൊല്ലമായി ഒരത്ഭുതം കാണിച്ചുകൊടുക്കാന്‍ അലട്ടുന്നു. അങ്ങനെതന്നെ എന്നു നാം അവരോടു സഗൗരവമായി പ്രതിജ്ഞ ചെയ്തിട്ടുമുണ്ട്. അവര്‍ എപ്പോഴും ഇതുതന്നെ നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നു-വിശേഷിച്ചും എന്നോട്; നേപ്പിള്‍സിലെ വൃദ്ധസ്ത്രീകള്‍ സെങ്ഴനൂറിയു[5]വോടു ‘മഞ്ഞ മുഖത്തോടുകൂടിയ അങ്ങ് എന്നാണ് അങ്ങയുടെ വിസ്മയപ്രവൃത്തി കാണിക്കുക’ എന്നു ചോദിച്ചുകൊണ്ടിരിക്കുന്നതുപോലെ, നമ്മുടെ മോഹനാംഗിമാര്‍ എന്നോടു ‘തൊലൊമിയെ, എന്നാണ് നിങ്ങള്‍ നിങ്ങളുടെ ആ അത്ഭുതം പുറത്തു കാണിക്കുക എന്ന് ഇളവില്ലാതെ ചോദിക്കുന്നു. അതോടൊപ്പംതന്നെ, നമ്മുടെ മാതാപിതാക്കന്മാര്‍ എപ്പോഴും എഴുതിക്കൊണ്ടുമിരിക്കുന്നു. രണ്ടുഭാഗത്തുനിന്നും തിരക്ക്. അതിന്നുള്ള സമയം എത്തിപ്പോയി എന്നു ഞാന്‍ വിചാരിക്കുന്നു. നമുക്ക് ആ കാര്യത്തെപ്പറ്റി ആലോചിക്കുക.’

അതുപ്രകാരം തൊലോമിയെ ഒച്ചയൊന്നു താഴ്ത്തി; എന്തോ അത്രയും നേരം പോക്കുള്ള ഒന്നുച്ചരിച്ച്-ഒരേസമയത്ത്, ആ നാലു മുഖത്തും ഒപ്പം പരന്നതും, രസം പിടിച്ചതുമായ ഒരിളിയുണ്ടായി; ബ്ലാഷ് വേല്ല് ഉച്ചത്തില്‍ പറഞ്ഞു: ‘അതൊരു യുക്തിതന്നെയാണ്.’

പുകയോടുകൂടിയ ഒരു ചാരായക്കാച്ചുസ്ഥലം പ്രത്യക്ഷീഭവിച്ചു; അവര്‍ അതില്‍ കടന്നു; അവരുടെ ശേഷിച്ച ഗുഢസംഭാഷണം ഇരുട്ടിനുള്ളില്‍ മറഞ്ഞു.

ഈ ഏകാന്തസ്ഥലത്തുനിന്നു പിന്നീട് പുറപ്പെട്ട ഫലം അടുത്ത ഞായറാഴ്ച ദിവസത്തെ ഒരു മനോഹരമായ വിനോദസംഘമാണ്. ആ നാലു യുവാക്കന്മാര്‍ മറ്റു നാലു യുവതികളേയും ക്ഷണിച്ചു.

നാലും നാലും

നാല്പത്തഞ്ചു കൊല്ലം മുന്‍പ് വിദ്യാര്‍ഥികളുടേയും ‘വേശി’ പ്പെണ്ണുങ്ങളുടേയുംകൂടി നാട്ടുപുറത്തേക്കുള്ള വിനോദയാത്ര എന്തുമാതിരിയായിരുന്നു എന്ന് ഇപ്പോള്‍ ഒരാള്‍ക്കാലോചിച്ചുണ്ടാക്കാന്‍ ഞെരുക്കമുണ്ട്. പാരിസ്സിന്റെ അയല്‍ പ്രദേശങ്ങളെല്ലാം തീരെ മാറിപ്പോയി; പാരിസ്സിന്നു ചുറ്റുപുറങ്ങളിലുള്ള സാധാരണ ജീവിതത്തിന്റെ മുഖാകൃതി കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍വെച്ചു കേവലം ഭേദപ്പെട്ടു; കുയിലുണ്ടായിരുന്നതെവിടെയോ അവിടെ ഇപ്പോള്‍ തീവണ്ടിയായി; കേവഞ്ചിയുണ്ടായിരുന്നേടത്ത് ഇപ്പോള്‍ തീബോട്ടായി; സാങ് ക്ലൊദ് സ്ഥലത്തെപ്പറ്റി അന്നു സംസാരിച്ചിരുന്നപോലെ, ഇപ്പോള്‍ ആളുകള്‍ ഫെക്കാംപിനെപ്പറ്റി പറയുന്നു. 1862-ലുള്ള പാരിസ്സ്, ഫ്രാന്‍സ് രാജ്യം മുഴുവന്‍ അയല്‍പ്രദേശമായിത്തീര്‍ന്നിട്ടുള്ള ഒരു നഗരമാണ്.

അക്കാലത്തു നാട്ടുപ്രദേശങ്ങളിലുണ്ടായിരുന്ന എല്ലാ കോമാളിത്തങ്ങളിലും ആ നാലു ദമ്പതിമാര്‍ മനഃപൂര്‍വം ചുറ്റിയടിച്ചു. ഒഴിവുകാലം ആരംഭിക്കുകയായി; അന്ന് ഒരു തെളിവുള്ള നല്ല ദിവസമായിരുന്നു. തലേദിവസം ആ നാലു യുവതികളില്‍വെച്ച് എഴുതുവാന്‍ ശീലമുള്ള ഒരേ ഒരുവള്‍, ഫേവറിറ്റ്, എല്ലാവരുടേയും പ്രാതി നിധ്യത്തോടുകൂടി തൊലോമിയെക്ക് ഇങ്ങനെ എഴുതിയയച്ചു: ‘സുഖത്തില്‍നിന്നു പുറത്തേക്കു കടക്കുവാന്‍ ഒരു കൊള്ളാവുന്ന സമയം.’ അതുകൊണ്ടാണ് അവര്‍ രാവിലെ അഞ്ചു മണിക്കുതന്നെ ഉണര്‍ന്നെണീറ്റത്. എന്നിട്ട് ഒരു സവാരിവണ്ടിയില്‍ അവര്‍ സാങ് ക്ലൊദിലേക്കു പോയി; വരണ്ട നീര്‍ച്ചാട്ടം നോക്കിക്കണ്ടു പറഞ്ഞു: ‘വെള്ളമുള്ളപ്പോള്‍ ഇതു വളരെ ഭംഗിയുള്ളതായിരിക്കണം’ അവര്‍ തെത്ത്-ന്വാറില്‍ പോയി പ്രാതല്‍ കഴിച്ചു; ആ വിശിഷ്ടമായ നീര്‍ച്ചാട്ടത്തിന്റെ അടുത്തുള്ള അഞ്ചുമരക്കാവില്‍ വെച്ച് അവര്‍ മോതിരമെറിഞ്ഞ കളി കളിച്ചു; അവര്‍ ഡയോജിനിസന്റെ[6]ദീപസ്തംഭമാടത്തില്‍ കയറി; പോങ് ദ് സെവ്രിലുള്ള ചട്ടിയുരുട്ടിക്കളിസ്ഥലത്തു പോയി. മധുരപലഹാരങ്ങള്‍ക്കുവേണ്ടി ഭാഗ്യപരീക്ഷ ചെയ്തു; പ്യൂത്തോവില്‍ പോയി പൂച്ചെണ്ടു കെട്ടിയുണ്ടാക്കി; നുയിയില്‍നിന്ന് ഓടക്കുഴല്‍ വാങ്ങി. എല്ലായിടത്തുനിന്നും ഏപ്പിള്‍പ്പഴം വെച്ച അട മേടിച്ചു തിന്നു; തികച്ചും പരമാനന്ദിച്ചു.

കൂട്ടില്‍നിന്നു പുറത്തായ കിളികളെപ്പോലെ ആ നാലു പെണ്‍കുട്ടികള്‍ ആടിക്കുഴയുകയും വെടിപറയുകയും ചെയ്തു. അതു കേവലം ഒരു സന്തോഷമൂര്‍ച്ഛയായിരുന്നു. ഇടയ്ക്കിടയ്ക്ക് അവര്‍ ആ യുവാക്കന്മാര്‍ക്കു ചില്ലറത്തല്ലുകള്‍ സമ്മാനിച്ചു. ജീവിതത്തിന്റെ തുടക്കത്തിലുള്ള ആഹ്ലാദലഹരി! ഓമനിക്കേണ്ടവയായ കൊല്ലങ്ങള്‍! പായുന്ന അമ്പിന്‍കൂട്ടത്തിന്റെ ചിറകുകള്‍! ഹാ! നിങ്ങള്‍ ആരുതന്നെയായാലും ശരി, നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ-നിങ്ങളുടെ പിന്നാലെവരുന്ന ആ ഓമനശ്ശിരസ്സിന്നുവേണ്ടി, ചില്ലകള്‍ വകഞ്ഞുപിടിച്ചുകൊണ്ട്, കുറ്റിക്കാട്ടിലൂടെ നിങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടോ? ആസകലം മഴയത്തു നനഞ്ഞു, നിങ്ങളുടെ കൈ പിടിച്ചുകൊണ്ടും, ആയി എന്റെ പുതിയ പാപ്പാസ്സുകള്‍! അവ ഇനി എന്തിനു കൊള്ളും?’ എന്നു പിറുപിറുത്തുകൊണ്ടുമുള്ള ഒരു പ്രാണപ്രിയ കൂടെയുമായി, നിങ്ങള്‍ ചിരിച്ചുകൊണ്ടു കുന്നിന്‍മുകളില്‍നിന്ന് ഉരസിയിറങ്ങിയിട്ടുണ്ടോ?

പുറപ്പെട്ട സമയത്ത്, അധികാരവും വാത്സല്യവും കാണിക്കുന്ന ഒരു സ്വരവിശേഷത്തോടുകൂടി, ‘പുഴുക്കള്‍ വഴിയിലെങ്ങും അരിച്ചരിച്ചു പോകുന്നുണ്ട് - കുട്ടികള്‍ കേട്ടോളൂ, മഴ വരും എന്നര്‍ഥം’ എന്നു ഫേവറിറ്റ് പറയുകയുണ്ടായെങ്കിലും, ഈ നേരംപോക്കുകാരുടെ കാര്യത്തില്‍ ആഹ്ലാദകരമായ ഒരു തടസ്സം മഴചാറല്‍, ഉണ്ടായില്ലെന്നു ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ പറഞ്ഞുവെക്കുന്നു.

ഒരു പൊറുതിയില്ലാത്ത ഓമനത്തമുണ്ടായിരുന്ന ആ നാലുപേര്‍ക്കും, അന്നു പ്രസിദ്ധനായിരുന്ന ഒരു പടവൃദ്ധന്‍ മാന്യകവി, മൊസ്സ്യുല് ഷെവലിയെ ദ്ലബൂയി, സാങ് ക്ലൊദിലെ മരത്തോപ്പിലൂടെ ലാത്തുന്നതിനിടയ്ക്കു രാവിലെ ഏകദേശം പത്തുമണിയോടുകൂടി, അതിലെ അവര്‍ കടന്നുപോകുന്നതു കണ്ടു; അദ്ദേഹം അവരുടെ സൗഭാഗ്യവിശേഷങ്ങളെപ്പറ്റി വിചാരിച്ചു കുറച്ചുച്ചത്തില്‍ പറഞ്ഞു: ‘ആവൂ, എന്താണിതു കഥ.’ ബ്ലാഷ് വേല്ലിന്റെ സഖിയായ ഫേവറിറ്റ്, ഇരുപത്തിമൂന്നു വയസ്സായ ആ ഒരുവള്‍, ആ മുത്തശ്ശി, മുമ്പില്‍ക്കടന്നു പച്ചച്ചകൂറ്റന്‍ മരക്കൊമ്പുകളുടെ താഴത്തൂടെ പാഞ്ഞുകളിച്ചു; കുഴികള്‍ ചാടിക്കടന്നു; ചെടിപ്പടര്‍പ്പുകള്‍ക്കുമീതെ ഭ്രാന്തുപിടിച്ചപോലെ അന്തസ്സില്‍ നടന്നു; ചെറുപ്പക്കാരിയായ വനദേവതയെപ്പോലെ അവള്‍ ഈ ഉത്സവവിശേഷത്തിന്റെ ആധ്യക്ഷ്യം വഹിച്ചു. തങ്ങള്‍ ഒരുമിച്ചാകുമ്പോള്‍ രണ്ടുപേരുടേയും സൗന്ദര്യം വര്‍ദ്ധിക്കുകയും രണ്ടുപേരുടേയും ഓമനത്തം തികയുകയും ചെയ്യുന്ന, അങ്ങനെയൊരുവിധം സൗഭാഗ്യവതികളായി ഈശ്വരവിധിയാല്‍ സൃഷ്ടിക്കപ്പെട്ട സെഫീനും ദാലിയയുമാവട്ടെ, സൗഹാര്‍ദ്ദത്തേക്കാളധികം തേവിടിശ്ശിത്തംകൊണ്ടുള്ള ഒരു ബോധവിശേഷംകൊണ്ട്, ഒരിക്കലും അന്യോന്യം വിട്ടുപിരിഞ്ഞില്ല. അവര്‍ തമ്മില്‍ കെട്ടിപ്പിടിച്ചുകൊണ്ട് ഇംഗ്ലീഷ് നിലകളെടുത്തു; ആദ്യത്തെ സ്മാരക മുദ്രകള്‍ പ്രത്യക്ഷീഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു-കുറിച്ചു കഴിഞ്ഞപ്പോള്‍ പുരുഷന്മാരില്‍ ബയറണ്‍[7]ത്തം ഉദിച്ചുതുടങ്ങിയതുപോലെ, സ്ത്രീകളില്‍ കുണ്ഠിത ഭാവം വന്നുകൂടുകയായി; എന്നല്ല പെണ്ണുങ്ങളുടെയെല്ലാം തലമുടി വ്യസനപൂര്‍വം തൂങ്ങിക്കിടക്കാന്‍ തുടങ്ങി. സെഫീനും ദാലിയയും തങ്ങളുടെ തലമുടി ചുരുള്‍ ചുരുളാക്കിയിട്ടു. തങ്ങളുടെ അധ്യാപകന്മാരെപ്പറ്റി ഗുണദോഷവിചാരം ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരുന്ന ലിതോളിനേയും ഫാമോയിനും മൊസ്സ്യു ദെല്‍വാങ് കൂറിന്നും[8]മൊസ്സ്യു ബ്ലാന്‍ദോ[9]വിന്നുമുള്ള വ്യത്യാസത്തെ ഫന്‍തീന്നു വിവരിച്ചുകൊടുത്തു.

ഇന്ത്യന്‍ സാല്‍വയുടെ ഛായയിലുള്ളതും വക്കത്ത് ഒറ്റക്കരയുള്ളതുമായ ഫേവറിറ്റിന്റെ വസ്ത്രത്തെ ഞായറാഴ്ച തോറും കൈയിന്മേലിട്ടു നടക്കാന്‍ വേണ്ടി സ്പഷ്ടമായി സൃഷ്ടിക്കപ്പെട്ടവനാണ് ബ്ലാഷ്വേല്ല് എന്നു തോന്നി.

ആ യോഗത്തിനു കിരീടം വെച്ചുകൊണ്ടു തൊലോമിയെ പിന്‍തുടര്‍ന്നു. അയാള്‍ക്ക് ബഹു ആഹ്ലാദം; എന്നാല്‍ മറ്റുള്ളവരില്‍ അധികാരം നടത്തുന്ന ഒരു മട്ട് അയാളില്‍ പ്രകാശിച്ചു; അയാളുടെ തമാശകളില്‍ ഒരാജ്ഞയുണ്ടായിരുന്നു; ചെമ്പുകമ്പിമെടച്ചിലുള്ള ചുമല്‍പ്പട്ടകളോടുകൂടിയവയും കാക്കിത്തുണികൊണ്ട് ‘ആനക്കാല്‍’പ്പരിഷ്കാരത്തിലുണ്ടാക്കിയവയുമായ കാലുറകള്‍ മാത്രമായിരുന്നു അയാളുടെ പ്രധാന ഭൂഷണം; ഇരുനൂറു ഫ്രാങ്ക് വിലയ്ക്കുള്ള ഒരു ചൂരല്‍ കൈയിലുണ്ട്; എന്നല്ല, അയാളെ സംബന്ധിച്ചതെന്തും ഒരു പുതുമാതിരിയായതുകൊണ്ടു, ചുരുട്ട് എന്നു പറയപ്പെടുന്ന ഒരത്ഭുത സാധനം വായിലുമുണ്ടായിരുന്നു. അയാള്‍ക്ക് ഒന്നുമില്ല വലിയ സാരം; അയാള്‍ ചുരുട്ടു വലിച്ചു.

‘ആ തൊലോമിയെ ഒരു വല്ലാത്ത മനുഷ്യനാണ്!’ മറ്റുള്ളവര്‍ ഭക്തിയോടുകൂടി പറഞ്ഞു, ‘എന്തു കാലുറ! എന്തു പ്രസരിപ്പ്!’

ഫന്‍തീനെപ്പറ്റിയാണെങ്കില്‍, അവളെ കാണുന്നത് ഒരു സന്തോഷമാണ്. അവളുടെ ചന്തമുള്ള പല്ലുകള്‍ക്ക് ഈശ്വരന്റെ കൈയില്‍ നിന്നു പ്രത്യക്ഷത്തില്‍ ഒരുദ്യോഗം കിട്ടിയിട്ടുണ്ട് — ചിരിക്കുക. വയ്ക്കോല്‍ത്തുന്നലോടും നീണ്ട വെള്ളനാടകളോടും കൂടിയ തന്റെ ചെറുതൊപ്പി തലയില്‍ വെക്കുന്നതിനെക്കാളധികം കൈയില്‍ വെക്കുന്നതായിരുന്നു അവള്‍ക്കിഷ്ടം. ചുരുളാന്‍ നില്ക്കുന്നതും എളുപ്പത്തില്‍ ചുരുളുന്നതും ഇടയ്ക്കിടയ്ക്കൊക്കെ പിടിച്ചു കെട്ടിയിടേണ്ടി വരുന്നതുമായ അവളുടെ ചെമ്പിച്ച തഴച്ചുള്ള തലമുടി, അലരിവൃക്ഷങ്ങള്‍ക്കു ചുവട്ടില്‍ ഗാലത്തി[10]യുടെ ഓടിപ്പോകല്‍ കാട്ടാന്‍ വേണ്ടി ഉണ്ടാക്കപ്പെട്ടതോ എന്നു തോന്നി. പനിനീര്‍പ്പൂ പോലുള്ള അവളുടെ ചുണ്ടുകള്‍ ആരെയും മയക്കിപ്പോകുന്നവിധം കൊഞ്ചിക്കൊണ്ടിരുന്നു. എറിഗോണിലെ പഴയ മുഖാവരണങ്ങള്‍ക്കുള്ളതുപോലെ, വിഷയസുഖേച്ഛയെ കാണിച്ചുകൊണ്ടു മേല്പോട്ടു കയറിയിരുന്ന അവളുടെ ചുണ്ടിന്റെ രണ്ടറ്റങ്ങള്‍ക്ക് അധികപ്രസംഗികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഭാവവിശേഷി ഉണ്ടായിരുന്നു. പക്ഷേ, വരട്ടെ എന്നു പറയുന്നവിധം, അവളുടെ നീണ്ടുരുണ്ട കണ്ണിമകള്‍ മുഖത്തിന്റെ കീഴ്ഭാഗത്തുള്ള ആഹ്ലാദശീലത്തിനു മേലെ സൂക്ഷ്മതയോടെ ചാഞ്ഞു കിടക്കുന്നു. അവളുടെ ഉടുപ്പിലാസകലം, അനിര്‍വാച്യമായ യോജിപ്പും ആകര്‍ഷകത്വവും കാണിക്കുന്ന എന്തോ ഒന്നുണ്ട്. ഇളനീല വര്‍ണത്തില്‍ പരുത്തിപ്പട്ടുതുണി കൊണ്ടുള്ള മേലുടുപ്പും; കുറച്ചു ചുകപ്പോടുകൂടി തവിട്ടു നിറത്തിലുള്ളവയും, വെളുത്തു നേര്‍ത്തു തുറസ്സായകീഴ്ക്കാലുറകളുടെ മീതെ പട്ടുനാടക്കെട്ടു കൊണ്ട് x എന്നെഴുതിയുണ്ടാക്കിയവയും, മുട്ടോളം കയറി നില്ക്കുന്നവയുമായി ഒരുതരം പപ്പാസ്സുകളും; മാര്‍സിയൈപ്പട്ടണത്തില്‍ പുതുതായുണ്ടാക്കുന്നതായി, കിങ്സ് അവൊ എന്ന രണ്ടു വാക്കുകള്‍ കൂടിച്ചേര്‍ന്നതും, വെയില്‍, ഉച്ച എന്നെല്ലാം അര്‍ഥം വരുന്നതുമായ കാങ്ങെസൗ എന്ന പേരില്‍ അറിയപ്പെടുന്ന അത്തരം ഒരു കറുങ്കുപ്പായവുമാണ് അവള്‍ ധരിച്ചിരുന്നത്. ഞങ്ങള്‍ പറഞ്ഞുവെച്ചതു പോലെ, ഭീരുത്വം കുറഞ്ഞവരായ മറ്റു മൂന്നുപേരും യാതൊരാച്ഛാദനവും കൂടാതെ കഴുത്തു കിഴിഞ്ഞ ഉടുപ്പുകളാണിട്ടിരുന്നത് — പുഷ്പങ്ങളണിഞ്ഞ തൊപ്പികളുടെ ചുവട്ടിലാവുമ്പോള്‍, വേനല്ക്കാലത്ത്, അവയ്ക്കു കാഴ്ചയില്‍ നല്ല അന്തസ്സും ഭംഗിയുമുണ്ട്; എന്നാല്‍ ഈ അധികപ്രസംഗം കൂടിയ ചമയല്‍ സാമാനങ്ങള്‍ക്ക് അടുത്താവുമ്പോള്‍, ചെമ്പിച്ച തലമുടിക്കാരിയായ ഫന്‍തീന്റെ ഈ കറുങ്കുപ്പായം, അതിന്റെ സ്വച്ഛതയോടും, അതിന്റെ അവിവേകിതയോടും, അതിന്റെ മൗനസ്വഭാവത്തോടുംകൂടി, മറയ്ക്കുകയും വെളിപ്പെടുത്തുകയും ഒരേസമയത്തു ചെയ്തുകൊണ്ട്, ഈശ്വരന്‍ അനുഗ്രഹിച്ചരുളിയ ഹൃദയാകര്‍ഷകമായ ഒരൗചിത്യവിശേഷമായി തോന്നപ്പെട്ടു; കടല്‍നീലിമയുള്ള കണ്ണോടു കൂടിയ വിക്കൊംതെസ്സ് ദ് സെത്ത് ആധ്യക്ഷ്യം വഹിക്കുന്ന ആ പ്രസിദ്ധമായ അനുരാഗവിവേചനസഭ, പരിപൂര്‍ണമായ വിനയം ആര്‍ക്കാണെന്നുള്ള വിചാരണയില്‍, പക്ഷേ, തേവിടിശ്ശിത്തത്തിനുള്ള സമ്മാനം ഈ കറുങ്കുപ്പായത്തിനു കൊടുക്കുകയില്ലേ എന്നും സംശയമുണ്ട്. ഏറ്റവും കുലീനത്വമുള്ളതായിരിക്കും ചിലപ്പോള്‍ ഏറ്റവും അറിവു കൂടിയത്. ഇങ്ങനെ കാണാറുണ്ട്.

പ്രകാശമാനമായ മുഖം, നല്ല നീലനിറവും കനത്ത പോളകളുമുള്ള കണ്ണുകളോടുകൂടി കൗതുകകരമായ ആകൃതി വിശേഷം. ചെറുതായി കമാനാകൃതിയിലുള്ള കാലടി, അഴകുള്ള മണിബന്ധങ്ങളും ഞെരിയാണികളും, ആകാശച്ഛായയില്‍ അവിടവിടെ പടര്‍ന്നു പിടിച്ച ഞരമ്പുകളെ കാണുമാറാക്കുന്ന വെളുത്ത ദേഹവര്‍ണം, ആഹ്ലാദം, ഇളയതും പുതിയതും തെളിവുള്ളതുമായ കവിള്‍ത്തടം, പുഷ്ടിയുള്ള മുന്‍കഴുത്ത്, ശക്തിയുള്ളതും ക്ഷണത്തില്‍ വളയുന്നതുമായ കണ്ഠനാളം, പട്ടുടുപ്പിലൂടെ കാണപ്പെടുന്ന ആ ഒരു മനസ്സുമയക്കുന്ന ഓമനക്കുഴി നടുവിലുള്ളവയും കൂത്തു[11] ഭംഗിപ്പെടുത്തിയതു പോലെ അത്രയും സുഭഗാകൃതിയോടു കൂടിയവയുമായ ചുമലുകള്‍, മനോരാജ്യം കൊണ്ടു പതംവന്ന ഒരു സന്തോഷ ശീലം, കൊത്തിവെച്ച പ്രതിമയുടെ അന്തസ്സും ഭംഗിയും — ഇങ്ങനെയായിരുന്നു ഫന്‍തീന്‍; സ്ത്രീജനോചിതങ്ങളായ ഈ ആഭരണങ്ങളുടേയും പട്ടുനാടകളുടേയും ഉള്ളില്‍ ഒരു വിഗ്രഹവും ആ വിഗ്രഹത്തിനകത്ത് ഒരു ജീവനുമുണ്ടെന്ന് ആര്‍ക്കും ഊഹിക്കാന്‍ കഴിയും.

ഫന്‍തീന്‍ സുന്ദരിയായിരുന്നു — ആ കഥ വേണ്ടതിലധികം അവള്‍ അറിഞ്ഞിട്ടുമില്ല. അപൂര്‍വമായി മാത്രം കാണപ്പെടുന്ന ആ മനോരാജ്യക്കാര്‍, ഒന്നും മിണ്ടാതെ എന്തിനേയും പരിപൂര്‍ണതയോട് ഒപ്പിച്ചുനോക്കുന്ന ആ സൗന്ദര്യപൂജകന്മാര്‍, ഈ ചെറിയ കൂലിപ്പണിക്കാരിയില്‍, നാഗരികത്വത്തോടുകൂടിയ അന്തസ്സിന്റെ സ്വച്ഛതയ്ക്കുള്ളിലൂടെ, പണ്ടത്തെ പരിപാവനമായ ലാവണ്യഗുണത്തെ ഒരു നോക്കു കണ്ടുപിടിക്കുവാനും മതി. ഈ അജ്ഞാതത്വത്തിന്റെ — തമോനിബിഡതയുടെ-സന്താനത്തില്‍ തികഞ്ഞ തറവാടിത്തമുണ്ടായിരുന്നു. അവള്‍ രണ്ടുവിധത്തില്‍ സുന്ദരിയാണ് — രീതി കൊണ്ടും പൊരുത്തം കൊണ്ടും. രീതി സര്‍വ്വോത്കൃഷ്ടതയുടെ രൂപമാണ്; പൊരുത്തം അതിന്റെ ചേഷ്ടയും.

ഫന്‍തീന്‍ ആഹ്ലാദമാണെന്നു ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്; അവള്‍ വിനയവുമായിരുന്നു.

സനിഷ്കര്‍ഷമായി അവളെ നോക്കിപ്പഠിച്ചിട്ടുള്ള ഒരു സൂക്ഷ്മദര്‍ശിയുടെ കണ്ണിന്, അന്നത്തെ കാലത്തുള്ള പരിഷ്കാരലഹരിയുടേയും, ആ പ്രായത്തിന്റേയും, അവളുടെ അനുരാഗസംഗതിയുടേയുമെല്ലാം ഉള്ളിലായി അവളില്‍ നിന്നു പുറപ്പെട്ടുകൊണ്ടിരുന്നതെന്തോ, അത് അടക്കത്തിന്റേയും ഒതുക്കത്തിന്റേയും അപ്രതിഹതമായ ഒരു ദീപ്തിവേശേഷമായിരുന്നു. ഒന്നമ്പരന്നപോലെയായിരുന്നു അവള്‍. ഈ അതിസ്വച്ഛമായ അമ്പരപ്പാണ് സൈക്കിനേയും[12] വീനസ്സിനേയും[13] തമ്മില്‍ വേര്‍തിരിക്കുന്ന ആ നേരിയ വ്യത്യാസരേഖ. ആ ഒരു സ്വര്‍ണസൂചി കൊണ്ട് പാവനമായ അഗ്നികുണ്ഡത്തിലെ ചാരക്കട്ടകളെ നീക്കിക്കൊണ്ടിരിക്കുന്ന ആ കന്യകയായ ചാരിത്ര്യദേവതയുടെ നീണ്ടുവെളുത്ത ഭംഗിയുള്ള കൈവിരലുകളാണ് ഫന്‍തീന്നുള്ളത്. നമുക്ക് ഇനി മനസ്സിലാക്കുവാന്‍ വേണ്ടതിലധികം സൗകര്യം കിട്ടുന്നതിന്‍ വിധം, തൊലോമിയെ ആവശ്യപ്പെടുന്നതൊന്നും അവളെക്കൊണ്ടു കൊടുക്കാതെ കഴിക്കാന്‍ വയ്യായിരുന്നു എങ്കിലും, ഉറക്കത്തില്‍ അവളുടെ മുഖം അത്യുല്‍കൃഷ്ടമായ ചാരിത്ര്യശുദ്ധികൊണ്ടു വിളങ്ങിക്കാണപ്പെട്ടു; ചില സമയങ്ങളില്‍ പെട്ടെന്ന് ഒരുതരം സഗൗരവവും ഏതാണ്ടു കഠിനവുമായ ഒരു മഹത്ത്വം അവളിലെങ്ങും കടന്നുവ്യാപിക്കും. ആഹ്ലാദശീലം ക്ഷണത്തില്‍ നിലച്ചുപോവുകയും മധ്യേ ഇടയൊന്നുമില്ലാതെ പൊടുന്നനെ ഉത്സാഹമെല്ലാം മാറി മനോരാജ്യം വന്നുകൂടുകയും ചെയ്യുന്നതിനെക്കാള്‍ അത്ഭുതകരവും അമ്പരപ്പിക്കുന്നതുമായി മറ്റൊന്നില്ല. പെട്ടെന്നു കടന്നു ബാധിക്കുന്നതും എന്തെന്നില്ലാത്ത ശക്തിയിലും കനത്തിലും വന്നുകൂടുന്നതുമായ ഈ ഗൗരവം ഒരു ദേവതയുടെ ധിക്കാരത്തോടു കിടപിടിക്കുന്നു. അവളുടെ നെറ്റിത്തടം, അവളുടെ മൂക്ക്, അവളുടെ കവിള്‍ത്തടം — ഇതുകള്‍, അതാതിന്റെ പരിണാമത്തിനുള്ള സമത്വത്തില്‍ നിന്നു തീരെ ഭേദപ്പെട്ടതായി ആകൃതിക്ക് ആകപ്പാടെയുള്ള യോജിപ്പിനെ വെളിപ്പെടുത്തിയിരുന്നു — മുഖത്തിന്റെ കൗതുകകരമായ ഒരിണക്കം ഇതുകൊണ്ടാണുണ്ടാകുന്നത്; മൂക്കിന്റെ അടിസ്ഥലത്തേയും മുകളിലത്തെ ചുണ്ടിനേയും തമ്മില്‍ വേര്‍തിരിക്കുന്ന ആ സ്വാഭാവികമായ അകല്‍ച്ചയില്‍ ദൃശ്യവും അത്രമേല്‍ ഹൃദയാകര്‍ഷകവുമായ ആ മടക്ക് — ഐക്കോണിയയിലെ ദിവ്യരത്നങ്ങളുടെ കൂട്ടത്തില്‍ ഒരു ഡയാനയെ[14] കണ്ടുമുട്ടിയപ്പോള്‍, ബാര്‍ — പൊറോസ്സിനെക്കൊണ്ട്[15] അവളില്‍ അനുരാഗം തോന്നിച്ച ചാരിത്ര്യത്തിന്റെ ആ ഒരു ഗൂഢചിഹ്നം — അവള്‍ക്കുണ്ടായിരുന്നു.

അനുരാഗം ഒരു തെറ്റാണ്; അങ്ങനെയാവട്ടെ. ഫന്‍തീന്‍ ആ തെറ്റിനു വളരെ മുകളില്‍ പൊന്തിക്കിടക്കുന്ന നിര്‍ദ്ദോഷതയായിരുന്നു.

തൊലൊമിയെക്ക് അത്രയും ഉത്സാഹം കയറി, അയാള്‍ സ്പാനിഷ് ഭാഷയിലുള്ള ഒരു പാട്ടു പാടുന്നു

ആ ദിവസം മുഴുവനും, ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ, പ്രഭാതമായിരുന്നു. പ്രകൃതിയെല്ലാം ഒരുത്സവം കൊണ്ടാടുകയാണെന്നു തോന്നി; എല്ലായിടവുമുണ്ട് ചിരിക്കുന്നു. സാങ് ക്ലൊദിലെ പുഷ്പകലശങ്ങള്‍ വായുമണ്ഡലത്തെ സുരഭിലമാക്കി; സെയിന്‍ നദിയുടെ നിശ്വാസം പത്രപ്പടര്‍പ്പുകളെ ഉപായത്തില്‍ ഇട്ടുലച്ചൊച്ചപ്പെടുത്തി; കാറ്റത്തു ചില്ലകള്‍ ഓരോ കൈമുദ്ര കാണിച്ചു; തേനീച്ചകള്‍ മുല്ലകളെയെല്ലാം കൊള്ളയിട്ടു; ചിത്രശലഭമയമായ ഒരു രാജ്യം മുഴുവനും സുഗന്ധകുസുമങ്ങളുള്ള പലേതരം ചെടികളില്‍ പറന്നുവീണു പറ്റിപ്പിടിച്ചു; ഫ്രാന്‍സ് രാജ്യത്തിലെ മഹാരാജാവിനുള്ള പള്ളിപ്പൂങ്കാവില്‍ ഒരുകൂട്ടം തെമ്മാടികള്‍ വന്നുകൂടിയിരിക്കുന്നു-പക്ഷികള്‍.

സൂര്യപ്രകാശവും വയലുകളും പുഷ്പങ്ങളും വൃക്ഷങ്ങളുമായി കൂടിക്കലര്‍ന്ന ആ നാലു ദമ്പതികള്‍ മിന്നിത്തിളങ്ങി.

വെടിപറഞ്ഞും, പാട്ടുപാടിയും, ഓടിനടന്നും, ആടിക്കളിച്ചും ചിത്രശലഭങ്ങളെ തേടിപ്പിടിച്ചും, ചന്തമുള്ള ചില ചെറുചെടികളെ പറിച്ചെടുത്തും, ഇളഞ്ചുവപ്പുനിറത്തില്‍ തുറന്നമാതിരിയിലുള്ള കീഴ്ക്കാലുറകളെ നീണ്ട പുല്ലുകളില്‍ തട്ടിച്ചു നനച്ചും ആഹ്ലാദിക്കുന്ന ചെറുപ്പക്കാരും സാഹസികളും ദുഷ്ടില്ലാത്തവരുമായ ആ സ്വര്‍ഗവാസികളുടെ സംഘത്തില്‍ ഫന്‍തീന്‍ ഒഴികെ എല്ലാവരും, ഏതാണ്ടൊക്കെ മറ്റുള്ളവരുടെ ചുംബനങ്ങളെ സ്വീകരിച്ചിരുന്നു — മനോരാജ്യംകൊണ്ടും താന്തോന്നിത്തം കൊണ്ടുമുണ്ടായ തന്റെ അനിശ്ചിതപ്രാതികൂല്യത്താല്‍, അവള്‍ മാത്രം മറ്റുള്ളവരില്‍ നിന്നു രക്ഷിക്കപ്പെട്ടു; അവള്‍ക്ക് അനുരാഗമുണ്ടായിരുന്നു. ‘നിങ്ങള്‍ക്ക് എല്ലായ്പോഴുമുണ്ട്, ഒരു പുതുമട്ട്,’ ഫേവറിറ്റ് അവളോടു പറഞ്ഞു.

ഇതെല്ലാം ആഹ്ലാദമാണ്. സുഖികളായ ദമ്പതികളുടെ ഈ സഞ്ചാരം ജീവിതത്തോടും പ്രകൃതിയോടും ചെയ്യുന്ന ഒരു ഹൃദയപൂര്‍വകമായ അപേക്ഷയത്രേ; അതു സര്‍വത്തേയും ഓരോന്നു താലോലിക്കുന്നു; എല്ലാറ്റില്‍നിന്നും അതോടുകൂടി ഒരു തേജസ്സുദിക്കുകയും ചെയ്യുന്നു. അനുരാഗത്തില്‍ നില്ക്കുന്നവര്‍ക്കു മാത്രം വേണ്ടി — എപ്പോഴും പുതുതായി തുടങ്ങുന്നതും, ചെടിപ്പടര്‍പ്പുകളും വിദ്യാര്‍ഥികളും നിലനില്ക്കുന്നേടത്തോളം കാലമുള്ളതുമായ കാമിനീകാമുകന്മാരുടെ ആശാശ്വതമായ വള്ളിക്കുടില്‍പ്പാഠശാലയില്‍ — പയലുകളേയും കാട്ടുപുറങ്ങളേയും പണ്ടൊരിക്കല്‍ ഒരു വനദേവതയാണ് സൃഷ്ടിച്ചത്. അതുകൊണ്ടാണ് വിചാരശീലന്മാരുടെ ഇടയില്‍ വസന്തം പ്രിയപ്പെട്ടുപോയത്. കുലീനനും കൊല്ലനും, രാജാവും പ്രഭുവും, ഭരണാധികാരിയും, കൊട്ടാരസേവകന്മാരും, പരിഷ്കാരികളും, എല്ലാം ഈ വനദേവതയുടെ കീഴില്‍ കഴിയുന്നവരാണ്. അവര്‍ ചിരിക്കുന്നു; നടന്നു നായാടുന്നു; അതാ; ആകാശത്തിലെങ്ങും ഒരു ദിവ്യമായ പട്ടാഭിഷേകത്തിന്റെ വെളിച്ചം വ്യാപിച്ചു-അനുരാഗം എന്തൊരു മാറ്റത്തെയാണ് ഉണ്ടാക്കിത്തീര്‍ക്കുന്നത്! വിവാഹപത്രം എഴുതുന്നാളുടെ ഗുമസ്തന്മാര്‍ ഈശ്വരന്മാരാണ്. എന്നല്ല, ചെറിയ വിളികള്‍, പുല്ലിന്നിടയിലൂടെ അന്യോന്യമുള്ള പിന്‍ചെല്ലല്‍, കുതിരവണ്ടിയില്‍ ഇരുന്ന് ആശ്ലേഷിക്കപ്പെട്ടുകൊണ്ടുള്ള അരക്കെട്ടുകള്‍, ഗാനസമാനങ്ങളായ നിരര്‍ത്ഥകലാപങ്ങള്‍, ഓരോ വാക്കുച്ചരിക്കുന്നതിന്‍വിധം പുറപ്പെടുന്ന ആ വക വിലാസചേഷ്ടകള്‍, ഒരാളുടെ ചുണ്ടത്തു നിന്നു മറ്റൊരാളുടെ ചുണ്ടത്തേക്കായി തട്ടിയെടുക്കപ്പെടുന്ന ആ പഴങ്ങള്‍ — ഈ പറഞ്ഞതെല്ലാം ഉദിച്ചു മിന്നുകയും, ആകാശത്തുള്ള ജ്യോതിസ്സുകളുടെ കൂട്ടത്തില്‍ സ്ഥലം പിടിക്കുകയും ചെയ്യുന്നു. സുന്ദരികളായ സ്ത്രീകള്‍ സ്വയമേവ ഓമനത്തത്തോടുകൂടി അലിഞ്ഞു പോകുന്നു. ഇതിന് എന്നും അവസാനമുണ്ടാവില്ലെന്ന് അവര്‍ വിചാരിക്കുന്നു. തത്ത്വജ്ഞാനികള്‍, കവികള്‍, ചിത്രകാരന്മാര്‍, ഈ പരമാനന്ദങ്ങളെ കാണുന്നു; അവയെക്കൊണ്ട് എന്തുവേണ്ടൂ എന്ന് അവര്‍ക്കു നിശ്ചയമില്ലാതാകുന്നു — ഇതൊക്കെ കണ്ട് അത്രയും അവര്‍ അമ്പരക്കുന്നു. ‘സൈത്തിറ[16]യിലേക്കുള്ള പുറപ്പാടുസമയം!’ വത്തോ ഉച്ചത്തില്‍ പറഞ്ഞു പോകുന്നു; സാധാരണന്മാരുടെ ചിത്രകലാകുശലനായ ലന്‍ക്രെനീലിച്ച ആകാശത്തിലേക്കു പാഞ്ഞുപോയ തന്റെ പൗരനെ മനസ്സുകൊണ്ടു നോക്കിക്കാണുന്നു; ഈ എല്ലാ അനുരാഗഗാനങ്ങളുടേയും നേരെ ദിദറോ തന്റെ രണ്ടു കൈയും നീട്ടുന്നു; ദീര്‍ഫെ[17] പഴയ കാലത്തെ ബ്രിട്ടനിലെ മതാചാര്യന്മാരെ അവയോട് കൂട്ടിയിണക്കുന്നു.

രാവിലത്തെ ഭക്ഷണം കഴിഞ്ഞതിനുശേഷം ആ നാലു ദമ്പതിമാരും കൂടി, പുതുതായി ഇന്ത്യാ രാജ്യത്തു നിന്നു കൊണ്ടുവരപ്പെട്ടതും, പാരിസ്സ് നഗരത്തെ മുഴുവനും സാങ് ക്ലൊദ് എന്ന സ്ഥലത്തേക്ക് ആകര്‍ഷിച്ചു കൊണ്ടിരുന്നതുമായ ഒരു ചെടി തല്ക്കാലം ഞങ്ങള്‍ക്ക് അതിന്റെ പേരാലോചിച്ചിട്ടു കിട്ടുന്നില്ല — കാണുവാന്‍ വേണ്ടി അന്നു കിങ്സ് സ്ക്വൈര്‍ എന്നു പറഞ്ഞു വന്നിരുന്ന ആ ഒരു സ്ഥലത്തേക്കു പോയി. അത് അപൂര്‍വവും ഭംഗിയുള്ളതും, ഒരു നീണ്ട കൊമ്പോടു കൂടിയതുമായ ഒരു ചെടിയാണ് — അത്യധികം അടുത്തടുത്ത് ഇലയില്ലാതെ നീലുപോലെ നേര്‍ത്തുള്ള അതിന്റെ സംഖ്യയില്ലാത്ത ചില്ലകളെല്ലാം വെളുത്തു ചെറിയ കൃത്രിമപ്പനിനീര്‍ പൂക്കളെക്കൊണ്ടു മൂടിയിരുന്നു; ഇതുകൊണ്ട് ആ ചെടിരോമം കൊണ്ട് നിറഞ്ഞ ഒരു പുഷ്പനിബിഡമായ ശിരസ്സു പോലെ തോന്നപ്പെട്ടു. അതിനു ചുറ്റും അതിനെ നോക്കിക്കൊണ്ട് അഭിനന്ദിക്കുന്ന ഒരു വലിയ ജനസംഘം എപ്പോഴുമുണ്ടായിരുന്നു.

ചെടി കണ്ടുകഴിഞ്ഞതിനു ശേഷം, തൊലോമിയെ പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്കു കഴുതകളെ സമ്മാനിക്കാം.’ കഴുതകളുടെ ഉടമസ്ഥനുമായി വില തീര്‍ച്ചപ്പെടുത്തി. അവര്‍ വാങ്-വൃ ഇസ്സി എന്നീ വഴിക്കു മടങ്ങി. ഇസ്സിയില്‍വെച്ച് ഒരു സംഭവമുണ്ടായി. യഥാര്‍ഥമായി പൊതുജനങ്ങള്‍ക്കു ചേര്‍ന്ന മൃഗത്തോപ്പ് — കരാറുകാരനായ ബൂര്‍ഴൂവാങിന്റെ ആധിപത്യത്തിലായിരുന്നു അതന്ന് — തുറന്നു കിടന്നിരുന്നു. അവര്‍ അകത്തേക്കു കടന്നു; തന്റെ ഗുഹയിലിരിക്കുന്ന ചെറുമനുഷ്യ സന്ന്യാസിയെ ചെന്നുകണ്ടു; ഒരു മനുഷ്യക്കുരങ്ങനെ കൊണ്ടുപോയി ലക്ഷപ്രഭുവാക്കുകയോ ടര്‍ക്കാറെ[18]യെ പിടിച്ച് ഒരു പ്രിയാപ്പസ്[19] ആക്കിത്തീര്‍ക്കുകയോ ചെയ്യാന്‍ പോന്ന ഒരു വികൃതിത്തം പിടിച്ച കെണിയായ ആ പ്രസിദ്ധികേട്ട കണ്ണാടിമച്ചില്‍ ചെന്നാലത്തെ അത്ഭുതകരങ്ങളായ ചില്ലറ മാറ്റങ്ങളെ അവര്‍ നോക്കിയറിഞ്ഞു. അബിദ് ബര്‍ണി കാരണം പേരുകേട്ടവയായ രണ്ടു ‘ചെസ്നട്ട്’ മരങ്ങളില്‍ കൂട്ടിയിട്ടിട്ടുള്ള ഊഞ്ഞാലിനെ അവര്‍ ഊക്കോടുകൂടി ആട്ടി, ആ സുന്ദരിമാരെ ഓരോരുത്തരെയായി കയറ്റിയിരുത്തി, ഗ്രൂ വസ്സിനു[20]കണ്ടാല്‍ പറ്റുന്ന വിധത്തിലുള്ള അവരുടെ ഉലഞ്ഞിളകുന്ന പാവാടകളില്‍ ഞെറി പിടിപ്പിച്ചുകൊണ്ട് ഊഞ്ഞാല്‍ വലിച്ചാട്ടുന്നതോടുകൂടി, തൂലൂസ്സ് എന്നതു തെലോസ്സയുടെ ഒരളിയനായതുകൊണ്ട്, ഏതാണ്ട് ഒരു സ്പെയിന്‍കാരനായ തൂലൂസ്സ്കാരന്‍ തൊലോമിയെ, ഉറക്കെച്ചിരിക്കൂട്ടുന്നതിന്നിടയ്ക്ക്, ഒരു സമയം, രണ്ടു മരങ്ങള്‍ക്കിടയിലുള്ള ഒരു കയര്‍ത്തൂക്കില്‍ ‘ചുക്കം’ പറക്കുന്ന ഏതോ മനോഹര യുവതിയെ കണ്ടു രസംപിടിച്ചിട്ടായിരിക്കാം. ഒരു ദുഃഖമയമായ രാഗത്തില്‍ ഗാല്ലിഗ എന്ന ആ പഴയ പാട്ടുപാടി:

ബാദഴോവാണെന്റെ ഗേഹം; പിന്നെ
പ്രേമമെന്നാണെന്റെ പേരുമത്രേ;
മിന്നിത്തിളങ്ങുമെന്‍ കണ്ണുരണ്ടില്‍
വന്നുകൂടുന്നിതെന്‍ ജീവന്‍ മുറ്റും;
പറ്റുന്നതായ പഠിപ്പു ഞാന്‍ നിന്‍
പറ്റടിയിങ്കല്‍നിന്നേല്പതല്ലോ.
ഫന്‍തീന്‍ മാത്രം ഊഞ്ഞാലാട്ടത്തിനു കൂട്ടാക്കിയില്ല.

‘ആളുകളുടെ ഈവക നാട്യം നടിക്കല്‍ എനിക്കത്ര ഇഷ്ടമില്ല.’ ഒരുമാതിരി മുഷിച്ചിലോടുകൂടി ഫേവറിറ്റ് പിറുപിറുത്തു.

കുതിരസ്സവാരി കഴിഞ്ഞതിന്നു ശേഷം, അവര്‍ക്കു വേറെ ഒരു നേരംപോക്കു കിട്ടി; അവര്‍ ഒരു വഞ്ചിയില്‍ സയിന്‍ നദി കടന്നു; കാല്‍നടയായി പാസ്സിയില്‍ നിന്നു ലെത്ത്വാല്‍ കിടങ്ങു വരെ പോയി. വായനക്കാര്‍ ഓര്‍മിക്കുന്നതു പോലെ, അവര്‍ അഞ്ചു മണിയ്ക്കെണീറ്റു പുറപ്പെട്ടതാണല്ലോ; പക്ഷേ, ‍ഹേയ്, ഞായറാഴ്ച ദിവസം ക്ഷീണം എന്നൊന്നില്ല! ഫേവറിറ്റ് പറഞ്ഞു, ഞായറാഴ്ച ക്ഷീണം പണിയെടുക്കുകയില്ല.

ഏകദേശം മൂന്നു മണിസ്സമയത്ത് ആ സുഖികളായ ദമ്പതികള്‍, തങ്ങളുടെ സുഖം കൊണ്ടു പേടിച്ചു, ബൊഴോങ്ങിനു മുകളില്‍ അന്നുണ്ടായിരുന്ന ആ ഒരപൂര്‍വ മട്ടിലുള്ള കെട്ടിടത്തില്‍ നിന്നു താഴത്തിറങ്ങി; തിരിഞ്ഞു വളഞ്ഞ ഒരു വരിയായി അവര്‍ വന്നിരുന്ന വരവു മരക്കൂട്ടത്തിനു മുകളിലൂടെ കാണപ്പെട്ടു.

ഇടയ്ക്കിടയ്ക്കു ഫേവറിറ്റ് ഉച്ചത്തില്‍ പറഞ്ഞു: ‘ആ അത്ഭുതം കാണിച്ചില്ലല്ലോ. എനിക്കു കണ്ടേ കഴിയൂ.’

‘ക്ഷമിക്കൂ.’ തൊലോമിയെ പറഞ്ഞു.

ബൊംബാര്‍ദയുടെ ഹോട്ടലില്‍

ആ കുന്നിറങ്ങിക്കഴിഞ്ഞപ്പോള്‍, അവര്‍ ഭക്ഷണത്തെപ്പറ്റി ആലോചിപ്പാന്‍ തുടങ്ങി; മിന്നുന്ന ഉടുപ്പിട്ട ആ എട്ടുപേര്‍, ഒടുവില്‍ ഏതാണ്ട് ക്ഷീണിച്ചു ബൊംബാര്‍ദയുടെ ഹോട്ടലില്‍ ചെന്നു കൂടി — റ്യൂ ദ് റിവോലിയില്‍ കാണാവുന്ന ആ പ്രസിദ്ധ ഭക്ഷണശാലാധിപനായ ബൊംബാര്‍ദാ അവിടേയും ഒരു ശാഖ ഏര്‍പ്പെടുത്തിയിരുന്നു.

അറ്റത്ത് ഒരുറക്കറയും ഒരുകട്ടിലുമായി വലിയതും വൃത്തികെട്ടതുമായ ഒരു മുറി (ഞായറാഴ്ചത്തെ ആള്‍ത്തിരക്കു കരുതി അവര്‍ ഈ സ്ഥലം കൊണ്ടു കഴിക്കാന്‍ നിശ്ചയിച്ചു); ഇരിമ്പകമരങ്ങളുടേയും പാതാറിന്റേയും പുഴയുടേയും അപ്പുറത്തേക്കു നോക്കിക്കാണാവുന്ന രണ്ടു ജനാലകള്‍; പതുക്കെ ജനാലച്ചില്ലുകളില്‍ തലോടുന്ന ഒരു സവിശേഷമായ ആഗസ്ത് മാസവെയില്‍; രണ്ടു മേശകള്‍; അവയിലൊന്നില്‍ സ്ത്രീകളുടേയും പുരുഷന്മാരുടേയും തൊപ്പികള്‍ കൂടിക്കലര്‍ന്ന ഒരന്തസ്സുള്ള പൂച്ചെണ്ടുകുന്ന്; മറ്റേതിനടുക്കല്‍, വന്തളികളും തളികകളും ഗ്ലാസ്സുകളും കുപ്പികളും കൂടിയുള്ള ഒരു രസം പിടിച്ച ലഹളയ്ക്കു ചുറ്റുമിരിക്കുന്ന ആ നാലു ദമ്പതിമാര്‍; വീഞ്ഞു കുപ്പികളോട് ഇടകലര്‍ന്ന ‘ബീര്‍’പ്പാത്രങ്ങള്‍; മേശയ്ക്കു മീതെ യാതൊരു ക്രമവുമില്ലായ്മ; മേശയ്ക്കു ചുവട്ടില്‍ ഏതാണ്ടു ക്രമക്കേട്;

‘അവരുണ്ടാക്കീ മേശച്ചുവട്ടിലൊരു ശബ്ദം,
കാലിട്ടിളക്കി ‘കെടകെട’യെന്നസഹ്യമായ്.’

എന്നു പറയുന്നു മോളിയേ.[21]

രാവിലെ അഞ്ചു മണിക്കാരംഭിച്ച ആ വെറും നാടന്‍ സരസകവിത വൈകുന്നേരം നാലര മണി കഴിഞ്ഞപ്പോഴേക്ക് ഇങ്ങനെയായി. സൂര്യന്‍ അസ്തമിക്കുന്നു; അവരുടെ വിശപ്പടങ്ങി.

ഷാം സെലിംസെ മുഴുവന്‍ സൂര്യപ്രകാശം കൊണ്ടും ആള്‍ക്കൂട്ടം കൊണ്ടും നിറഞ്ഞു; വെയിലും പൊടിയുമില്ലാതെ മറ്റൊന്നും ഇല്ലാതായി — അതേ, ബഹുമാനത്തെ പൂര്‍ണമാക്കുന്ന രണ്ടു സാധനങ്ങള്‍. മാര്‍ലിക്കുതിരകള്‍, ആ ‘ചുരംമാന്തി’ക്കൊണ്ടുള്ള വെണ്ണക്കല്ലുകള്‍, ഒരു തങ്കമേഘത്തിന്നുള്ളിലൂടെ കുതിച്ചുചാടുന്നു. സവാരിവണ്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു നടക്കുന്നു. സവിശേഷമായ ഉടുപ്പിട്ട രാജകീയ രക്ഷിഭടന്മാരുടെ ഒരു കൂട്ടം, തലയില്‍ തങ്ങളുടെ കാഹളങ്ങളുമായി, ആ വന്യു ദ് നയ്യി എന്ന പ്രദേശത്തു നിന്ന് ഇറങ്ങി വരുന്നു; വെള്ളക്കൊടിക്കൂറ സന്ധ്യാരാഗം തട്ടി ഒരു മങ്ങിയ പനിനീര്‍പ്പൂ നിറത്തില്‍ ത്വീലെറിക്കൊട്ടാരത്തിന്റെ ഗോപുരാഗ്രത്തില്‍ പാറിക്കളിക്കുന്നു. ഒരിക്കല്‍ക്കൂടി ‘പതിനഞ്ചാമന്‍ ലൂയിയുടെ സ്ഥല’മായ ആ ‘പൊതുജനയോഗസ്ഥലം’ സുഖമയമായി ലാത്തുന്ന ഭാഗ്യവാന്മാരെക്കൊണ്ട് തിങ്ങിയിരിക്കുന്നു. വെള്ള നിറത്തിലുള്ള പട്ടുനാടകളില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന വെള്ളിമുദ്രകള്‍ പലരും ധരിച്ചു കാണാനുണ്ട്-1817-ലൊന്നും അതുകള്‍ കുപ്പായക്കുടുക്കു പഴുതുകളില്‍ നിന്ന് നിശ്ശേഷം പൊയ്പോക കഴിഞ്ഞിട്ടില്ല. അവിടേയും ഇവിടേയും ചെറിയ പെണ്‍കുട്ടികള്‍ യോഗം കൂടി, നാലു പുറവും വന്നു കൂടി രസിച്ചഭിനന്ദിക്കുന്ന ആ വഴിപോക്കരുടെ നടുവില്‍ വെച്ച്, ആ ‘നൂറുകൊല്ലക്കാല’ത്തെ ഇടിവെട്ടേല്പിക്കുന്നതിനുണ്ടായതും.

തിരിച്ചു നല്‍ക ഗെന്റില്‍നിന്നുള്ള പിതാവിനെ,–
ത്തിരിച്ചുനല്‍ക ഞങ്ങള്‍ക്കായ് ഞങ്ങള്‍തന്നച്ഛനെ.

എന്ന പല്ലവിയുമായുള്ള അന്നത്തെ പ്രസിദ്ധ രാജഭക്തഗാനം ഉച്ചത്തില്‍ പാടിവിടുന്നു.

അയല്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂട്ടംകൂട്ടമായി, ഞായറാഴ്ചത്തെ ഉടുപ്പിട്ടു, ചിലപ്പോള്‍ നാഗരിക ജനങ്ങളെപ്പോലെ മുദ്രകളാല്‍ അലംകൃതരായി, അവിടവിടെ വന്നുകൂടി. മരക്കുതിരകളിലേറി വട്ടം ചുറ്റിക്കളിക്കുന്നു; മറ്റുചിലര്‍ മദ്യപാനം ചെയ്യുന്നു; നടന്ന് അച്ചടിവേല നടത്തുന്നവര്‍ തലയില്‍ കടലാസ്സു തൊപ്പി ധരിച്ചിട്ടുണ്ട്; അവരുടെ ചിരി ദൂരത്തു കേള്‍ക്കാം. എന്തിനും ഒരു തെളിവുണ്ട്. അവിതര്‍ക്കിതമായ സമാധാനത്തിന്റെയും രാജഭക്തന്മാര്‍ക്ക് അത്യധികമായ സുഖത്തിന്റെയും കാലമായിരുന്നു അത്. പൊല്ലീസ്സുദ്യോഗസ്ഥമുഖ്യന്‍, ആന്‍ഗ്ലെ, പാരിസ്സിന്റെ അയല്‍ പ്രദേശങ്ങളെപ്പറ്റി രാജാവിനു മാത്രമായി ഗൂഢമായയച്ച ഒരു വിവരക്കുറിപ്പ് ഈ താഴെക്കാണുന്ന വരികളെക്കൊണ്ടവസാനിച്ച കാലമായിരുന്നു അത്:

എല്ലാം കൂടി ആലോചിക്കുമ്പോള്‍ ഈ പൊതുജനങ്ങളില്‍നിന്ന് യാതൊന്നും ഭയപ്പേടേണ്ടതില്ല. അവര്‍ പൂച്ചകളെപ്പോലെ അത്ര സാഹസികളും അലസന്മാരുമാണ്. പുറം രാജ്യങ്ങളില്‍ ജനങ്ങള്‍ക്കു സമാധാനമില്ല; എന്നാല്‍ പാരീസ്സില്‍ അങ്ങനെയല്ല. ഇവിടെയുള്ളവരൊക്കെ ഒരു വിധം കൊള്ളരുതാത്തവരാണ്. ഇവിടത്തെ ഒരു രക്ഷിഭടനായിത്തീരുവാന്‍, ഇവിടെയുള്ള എല്ലാവരേയും നോക്കിയാല്‍, നിശ്ചയമായും ഈ രണ്ടു പേരെ കൂട്ടിച്ചേര്‍ക്കേണ്ടിവരും. തലസ്ഥാനനഗരമായ പാരീസ്സിലെ പൊതുജനങ്ങളെ സംബന്ധിച്ചേടത്തോളം യാതൊന്നും ഭയപ്പെടാനില്ല. കഴിഞ്ഞ അമ്പതു കൊല്ലം കൊണ്ട് ഇവിടെയുള്ള ജനങ്ങളുടെ ദേഹവലുപ്പം കൂടി കുറഞ്ഞു പോയിട്ടുള്ളത് സാരം തന്നെയാണ്; അയല്‍പ്രദേശങ്ങളിലുള്ളവര്‍ ഭരണപരിവര്‍ത്തനകാലത്തേക്കാള്‍ കുറേക്കൂടി കൃശന്മാരും അശക്തന്മാരുമായിരിക്കുന്നു; യാതൊരപകടവുമില്ല. ചുരുക്കിപ്പറഞ്ഞാല്‍, നന്നേ സാധുത്വമുള്ള ഒരു ജനസംഘം.’

ഒരു പൂച്ചയ്ക്കു ചിലപ്പോള്‍ ഒരു സിംഹത്തിന്റെ നിലയില്‍ വേഷം മാറാന്‍ കഴിയുമെന്ന് പൊല്ലീസ്സ് മേലാളുകള്‍ക്ക് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. ഏതായാലും അങ്ങനെ വരാറുണ്ട്; പാരീസ്സിലെ സാധാരണജനങ്ങള്‍ കാട്ടിക്കൂട്ടിയ അത്ഭുതകര്‍മത്തിന്റെ സാരം ഇതാണ്. കൊംത് ആന്‍ഗ്ലെ എന്ന ആ മുന്‍ സൂചിപ്പിച്ച ഉദ്യോഗസ്ഥന്‍ പരിഹസിച്ചുവിട്ട പൂച്ചയ്ക്കു പഴയകാലത്തെ പ്രതിനിധിയോഗങ്ങളുടെയെല്ലാം ബഹുമതി കിട്ടിയിരിക്കുന്നു. അവരുടെ കണ്ണില്‍ ആ പൂച്ച മൂര്‍ത്തിമത്തായ സ്വാതന്ത്ര്യമാകുന്നു. രാജവാഴ്ച വീണ്ടും ആരംഭിച്ചപ്പോഴത്തെ ആ അഭിജാത്യമുള്ള പൊല്ലീസ്സൈന്യം പാരിസ്സിലെ പൊതുജനസംഘത്തെ വേണ്ടതിലധികം ‘പ്രഭാതവര്‍ണ’ത്തിലൂടെയാണ് നോക്കിക്കണ്ടത്; അത് ആ വിചാരിക്കപ്പെട്ടതു പോലെ അത്ര ‘സാധുത്വമുള്ള ഒരു ജനക്കൂട്ട’മായിരുന്നില്ല. ഗ്രീസ്സുരാജ്യക്കാര്‍ക്ക് ഒരതെന്‍സ്‌കാരന്‍ എങ്ങനെയോ അങ്ങനെയാണ് ഫ്രാന്‍സുകാര്‍ക്ക് ഒരു പാരിസ്സുകാരന്‍; അവനെപ്പോലെ അത്ര ഗാഢമായി മറ്റാരും ഉറങ്ങുകയില്ല; അവനെപ്പോലെ അത്ര നേരമ്പോക്കുകാരനും മടിയനുമായി മറ്റൊരാളില്ല; അവനെപ്പോലെ ആലോചനയില്ലാതെ മറ്റൊരുത്തന്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല; എന്തുതന്നെയായാലും, അവനെ വിശ്വസിക്കരുത്; ആലോചിച്ചു ചെയ്യേണ്ടുന്ന എന്തു പ്രവൃത്തിയും പ്രവര്‍ത്തിക്കാന്‍ ആ മനുഷ്യന്‍ തയ്യാറാണ്; എന്നാല്‍ ഒടുവില്‍ ബഹുമതി കിട്ടുന്ന കാര്യമാണെങ്കില്‍, എന്തപകടം പിടിച്ച ലഹളയിലും അവന്‍ അഭിനന്ദനീയമായ നിലയില്‍ കടന്നു പ്രവര്‍ത്തിക്കും. ഒരു കുന്തം എടുത്തു കൈയില്‍ കൊടുക്കുക, അവന്‍ ആ ആഗസ്ത് 10-ആം തീയതി[22] ഉണ്ടാക്കിത്തീര്‍ക്കും; ഒരു തോക്കു കൊടുക്കുക, അതാ ഓസ്തെര്‍ലിത്സ് യുദ്ധം തയ്യാറാവുന്നു. അവന്‍ നെപ്പോളിയന്റെ ഊന്നുവടിയും ദാന്തോവിന്റെ[23] രക്ഷയുമാണ്. രാജ്യം കിട്ടുന്ന കാര്യമാണോ, അവന്‍ പട്ടാളത്തിലുണ്ട്; സ്വാതന്ത്ര്യത്തെപ്പറ്റിയാവട്ടെ തര്‍ക്കം, അവന്‍ നിലത്തുള്ള കല്‍വിരിപ്പുകള്‍ പറിച്ചുകളയും, സൂക്ഷിച്ചുകൊള്‍ക! ദേഷ്യം കൊണ്ടു നിറഞ്ഞ അവന്റെ തലരോമം ഒരു മഹാകാവ്യമാണ്. അവന്റെ കൂലിപ്പണിക്കാരന്‍ കുപ്പായം ഒരു പ്രാചീന ഗ്രീസ്സുകാരന്റെ പുറം കുപ്പായത്തിന്റെ ഞെറികള്‍ പോലെ തന്നത്താന്‍ ഞെറിയുന്നു. ഓര്‍മവെച്ചുകൊള്ളൂ! ആ വേണ്ട സമയം വന്നാല്‍, ഈ കറുകുപ്പായക്കാരന്ന് ഉയരം കൂട്ടിത്തുടങ്ങും; ഈ ചെറുമനുഷ്യന്‍ കിടന്നിരുന്നേടത്തു നിന്ന് എണീക്കും; അവന്റെ നോട്ടം ഭയങ്കരമാവും; അവന്റെ ശ്വാസോച്ഛ്വാസം ഒരു കൊടുങ്കാറ്റായിത്തീരും; ആ മെലിഞ്ഞ മാറിടത്തില്‍ നിന്ന് ആല്‍പ്സ് പര്‍വതത്തിന്റെ മടക്കുകളെ മാറ്റിമറിക്കാന്‍ പോന്ന കാറ്റു പുറപ്പെടുന്നതു കാണാം. ആയുധമെടുത്തു യൂറോപ്പു രാജ്യത്തെ മുഴുവനും ഭരണപരിവര്‍ത്തനം കീഴടക്കാന്‍ കാരണം അതാണ് — പാരീസ്സിന്റെ അയല്‍പ്രദേശത്തുള്ള നാട്ടു പുറത്തുകാരനോടു നമുക്കു നന്ദി പറയുക. അവന്‍ പാട്ടു പാടുന്നു; അത് ആ മനുഷ്യന്ന് ഒരു വിനോദമാണ്. ആ പാട്ടിനെ അവന്റെ പ്രകൃതിയുമായി ക്രമപ്പെടുത്തി നോക്കുക. എന്നാല്‍ കാണാം! ‘ലാ കാര്‍മഞ്ഞോള്‍’ ഗാനമല്ലാതെ മറ്റൊന്നും പാടാനില്ലാത്തേടത്തോളം കാലം, പതിനാറാമന്‍ ലൂയിയെ മാത്രമേ അവന്‍ സിംഹാസനത്തില്‍ നിന്ന് മറിക്കൂ; ‘മാര്‍സെയിലേ’ ഗാനം അവനെക്കൊണ്ടു പാടിക്കുക, അവന്‍ ലോകം മുഴുവനും തന്നെ സ്വതന്ത്രമാക്കും.

കൊംത് ആന്‍ഗ്ലെയുടെ റിപ്പോര്‍ട്ടിന്റെ വക്കത്ത്, ഈ കുറിപ്പു കുറിച്ചതിനു ശേഷം, നമുക്കു നമ്മുടെ നാലു ദമ്പതിമാരുടെ അടുക്കലേക്കുതന്നെ തിരിച്ചു ചെല്ലുക, ഞങ്ങള്‍ പറഞ്ഞതു പോലെ, ഭക്ഷണം കഴിയാറായി.

അവര്‍ അന്യോന്യം ആരാധിക്കുന്നതിനെപ്പറ്റിയുള്ള ഒരധ്യായം

ഭക്ഷണസമയത്തെ വെടിപറയല്‍, അനുരാഗം കൊണ്ടുള്ള വെടിപറയലാണ്; ഒന്നിനെ എഴുതിക്കാണിക്കുവാന്‍ എത്ര പ്രയാസമുണ്ടോ അത്ര പ്രയാസമുണ്ട് മറ്റതിനേയും; അനുരാഗം കൊണ്ടുള്ള വെടിപറയല്‍ ഒരു മേഘമാണ്; ഭക്ഷണ സമയത്തെ വെടിപറയല്‍ പുകയാണ്.

ഫാമോയിയും ദാലിയയും മൂളിപ്പാട്ടു പാടുന്നു. തൊലോമിയെ കുടിക്കുകയാണ്. സെഫീന്‍ ചിരിക്കുന്നു, ഫന്‍തീന്‍ പുഞ്ചിരിക്കൊള്ളുന്നു. ലിതോളിയെയാകട്ടേ താന്‍ സാങ് ക്ലൊദില്‍ നിന്നു വാങ്ങിയ ഒരു മരക്കുഴല്‍ വിളിക്കുന്നു.

ഫേവറിറ്റ് സ്നേഹപൂര്‍വമായി ബ്ലാഷ്വേല്ലിനെ സൂക്ഷിച്ചു നോക്കി പറഞ്ഞു; ‘ബ്ലാഷ്വേല്ലേ, ഞാന്‍ നിങ്ങളെ മനസ്സുകൊണ്ടു പൂജിക്കുന്നു.’

ഇതു ബ്ലാഷ്വേല്ലില്‍ നിന്ന് ഇങ്ങനെയൊരു ചോദ്യത്തെ പുറപ്പെടുവിച്ചു: ‘ഫേവറിറ്റേ, ഞാന്‍ നിന്നെ സ്നേഹിക്കാതായാല്‍ നീ എന്തു ചെയ്യും?’

‘ഞാന്‍,’ ഫേവറിറ്റ് ഉച്ചത്തില്‍ പറഞ്ഞു: ‘ഹാ! നേരമ്പോക്കായിട്ടു കൂടി അതു പറയരുതേ! നിങ്ങള്‍ എന്നെ സ്നേഹിക്കല്‍ മാറിയാല്‍, ഞാന്‍ നിങ്ങളുടെ പിന്നാലെ പാഞ്ഞു വരും; ഞാന്‍ നിങ്ങളെ പിടിച്ചു മാന്തും; ഞാന്‍ നിങ്ങളെ പിച്ചിച്ചീന്തും; ഞാന്‍ നിങ്ങളെ എടുത്തു വെള്ളത്തിലെറിയും; ഞാന്‍ നിങ്ങളെ പൊല്ലീസ്സുകാരെക്കൊണ്ടു പിടിപ്പിക്കും.’

തന്നെപ്പറ്റി തനിക്കുള്ള സ്നേഹത്തെ സംബന്ധിച്ചു കിക്കിളിയാക്കപ്പെട്ട ഒരാളുടെ രസം പിടിച്ച അഹമ്മതിയോടുകൂടി ബ്ലാഷ്വേല്ല് പുഞ്ചിരിക്കൊണ്ടു.

ഫേവറിറ്റ് തുടര്‍ന്നു പറഞ്ഞു: ‘അതേ, ഞാന്‍ പൊല്ലീസ്സുകാരെ വിളിച്ച് ഉറക്കെ നിലവിളിക്കും. അയ്യോ! എനിക്കു പിന്നെ എന്നെ പിടിച്ചാല്‍ കിട്ടില്ല — ഇല്ലേ, ഇല്ല! ഊക്കന്‍ നിലവിളികൂട്ടും!’

ആഹ്ലാദപാരവശ്യത്തോടുകൂടി, ബ്ലാഷ്വേല്ല് ചാരുകസാലയില്‍ മലര്‍ന്നു; അഹംകാരപൂര്‍വം രണ്ടു കണ്ണുമടച്ചു.

ഭക്ഷണത്തിനിടയ്ക്കു, ലഹള പിടിച്ചുള്ള സംസാരത്തിന്റെ കൂട്ടത്തില്‍, ദാലിയ ഒരു താഴ്ന്ന സ്വരത്തില്‍ ഫേവറിറ്റോടു പറഞ്ഞു: ‘അപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തെ — നിങ്ങളുടെ ബ്ലാഷ്‌വേല്ലിനെ — ഉള്ളില്‍ത്തട്ടി സ്നേഹിക്കുന്നുണ്ടോ?’

‘ഞാനോ? എനിക്കയാളെ ബഹു ദേഷ്യമാണ്’, തന്റെ കത്തിമുള്ളു വീണ്ടും കൈയിലെടുത്തു. ഫേവറിറ്റ് അതേ സ്വരത്തില്‍ത്തന്നെ മറുപടി പറഞ്ഞു: ‘അയാള്‍ പിശുക്കനാണ്. എന്റെ വീട്ടില്‍ എന്റെ മുറിയ്ക്കെതിരായി താമസിക്കുന്ന ആ മുണ്ടനെയാണ് എനിക്കിഷ്ടം. അയാള്‍, ആ ചെറുപ്പക്കാരന്‍, നല്ല രസമുണ്ട്: നിങ്ങള്‍ അറിയുമോ ആളെ? പ്രവൃത്തികൊണ്ട് അയാള്‍ ഒരു നാടകക്കാരനാണെന്ന് ആര്‍ക്കും മനസ്സിലാക്കാം. എനിക്കു വേഷക്കാരെ ഇഷ്ടമാണ്. അയാള്‍ വന്നു കേറുമ്പോഴേക്ക്, അയാളുടെ അമ്മ പറയും: ‘ഹാ! ഈശ്വരാ! എനിക്കു സ്വൈരമില്ലാതായി. അതാ ഉറക്കെ ലഹള കൂട്ടിക്കൊണ്ടു വന്നു തുടങ്ങി. അപ്പോള്‍ എന്റെ കുട്ടാ, നിയ്യെന്റെ തല പൊളിക്കുന്നു!’ അങ്ങനെ, അയാള്‍ എലികളെക്കൊണ്ടു നിറഞ്ഞ ഗുഹകളിലേക്ക്, കറുത്തിരുണ്ട മടകളിലേക്ക് പോകും. കഴിയും വിധം പൊത്തിപ്പിടിച്ചു കയറും; എന്നിട്ട് അവിടെനിന്നു പാടും — എന്തിനെയൊക്കെപ്പറ്റിയെന്നു ഞാനെങ്ങനെ അറിയും? ഓരോന്നിനെ പരിഹസിച്ചു തുടങ്ങും; ആ ഒച്ചതാഴത്തെ നിലയില്‍ കേള്‍ക്കാം. ഓരോന്നൊക്കെ എഴുതിക്കൊടുത്ത് അയാള്‍ ഒരു വക്കീലിന്റെ പക്കല്‍ നിന്നു ദിവസത്തില്‍ ഇരുപതു സൂ വീതം കൈയിലാക്കും. ഒരു പള്ളിയിലെ പണ്ടത്തെ ഒരു ഗായകമുഖ്യന്റെ മകനാണ് അയാള്‍. ഹാ! എന്തു രസമുള്ള ആള്‍! അയാള്‍ എന്നെ ഒരീശ്വരിയെപ്പോലെ മനസ്സുകൊണ്ടു പൂജിക്കുന്നുണ്ട്; ഒരു ദിവസം ഞാന്‍ റൊട്ടിക്കു കോതമ്പു മാവുണ്ടാക്കുമ്പോള്‍ അയാള്‍ എന്നോടു പറഞ്ഞു: മാംസല്‍,[24] നിങ്ങള്‍ നിങ്ങളുടെ കൈയും ചീന്തി തുണ്ടം തുണ്ടമാക്കുക: ഞാന്‍ അതൊക്കെ എടുത്തു സാപ്പിടാം. അയാള്‍ എന്തു രസമുണ്ട്! ആ ഒരു ‘വിദ്വാനെ’ വിചാരിച്ച് എനിക്കു നൊസ്സു പിടിച്ചു പോവുമോ എന്നു ഭയം തോന്നുന്നു. എന്തെങ്കിലുമാവട്ടെ; എനിക്കു വലിയ സ്നേഹമുണ്ടെന്നാണ് ഞാന്‍ ബ്ലാഷ്‌വേല്ലോടു പറയാറ് — ഞാന്‍ എന്തു നുണ പൊട്ടിക്കുന്നു! ഹെയ്! എന്തൊരു നുണയാണ് പൊട്ടിക്കാറ്!’

ഫേവറിറ്റ് ഒന്നു നിര്‍ത്തി; പിന്നെയും പറയാന്‍ തുടങ്ങി: ‘ദാലിയേ, ഇതു നോക്കൂ, എനിക്കൊരു സുഖമില്ല. വേനല്‍ക്കാലം മുഴുവനും മഴപെയ്യുകയല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല; കാറ്റ് എന്നെ ശുണ്ഠി പിടിക്കുന്നു; എന്തായാലുമില്ല കാറ്റിന്നൊരു നില. ബ്ലാഷ്‌വേല്ല് വലിയ ‘ഈറ്റ’നാണ്; അങ്ങാടിയില്‍ ചെറുപയറില്ലാതായി; എന്താണ് കഴിയ്ക്കേണ്ടതെന്നറിഞ്ഞുകൂടാ. എനിക്കു കുറേശ്ശെ ശുണ്ഠി വരുന്നു; വെണ്ണയ്ക്ക് എന്തു വിലയാണ്! നോക്കൂ, എന്തു മോശമാണ്; ഒരു കട്ടിലുള്ള മുറിയിലിരുന്നാണ് ഞങ്ങളുടെ ഭക്ഷണം; എനിക്കു ജീവിതത്തോടു ചളിപ്പു തോന്നുന്നു.’

തൊലോമിയെയുടെ അറിവ്

ഈയിടയ്ക്കു, ചിലര്‍ പാട്ടുപാടുമ്പോള്‍, ബാക്കിയുള്ളവരെല്ലാം ഒരേ സമയത്തു ലഹളകൂട്ടിക്കൊണ്ടു സംസാരിച്ചു; ഒച്ചയല്ലാതെ മറ്റൊന്നും ഇല്ലാതായി. തൊലോമിയെ മാധ്യസ്ഥ്യം പിടിച്ചു.

‘നമുക്കു ക്രമമില്ലാതെയും അതിവേഗത്തിലും സംസാരിക്കാതിരിക്കുക,’ അയാള്‍ ഉച്ചത്തില്‍ പറഞ്ഞു: ‘നമുക്കു യോഗ്യന്മാരാവണമെന്നുണ്ടെങ്കില്‍, ആലോചിച്ചു പറയുക. വല്ലാത്ത ദ്രുതകവിത ഒരു കഥയില്ലാത്ത വിധത്തില്‍ മനസ്സിനെ കമിഴ്ത്തിക്കൊട്ടുന്നു; ഒഴുകുന്ന ‘ബീറി’നു പതയില്ല. ഹേ മാന്യരേ, ബദ്ധപ്പെടാതിരിക്കൂ. നമുക്കു ഭക്ഷണം ‘അമൃതേത്താ’ക്കുക. നമുക്കു ധ്യാനിച്ചിരുന്നും കൊണ്ട് ഭക്ഷിക്കുക, നമുക്ക് പതുക്കെ ബദ്ധപ്പെടുക! നമുക്കു പായാതിരിക്കുക, വസന്തകാലത്തെ നോക്കു; അതു പറയാന്‍ തുടങ്ങിയാല്‍ അതിന്റെ പണി തീര്‍ന്നു; എന്നു വെച്ചാല്‍, അതുറച്ചു കട്ടിയാവും. അതിയായ ശുഷ്കാന്തി നാം വളര്‍ത്തുന്ന മരങ്ങളെ കെടുത്തുന്നു. അതിയായ ആര്‍ത്തി രസകരമായ സദ്യയുടെ മാഹാത്മ്യവും നേരംപോക്കും ഇല്ലാതാക്കുന്നു. അതിശുഷ്കാന്തി അരുത്, ഞാന്‍ പറയുന്നു.’

കലഹത്തിന്റേതായ ഒരു പൊള്ളമുഴക്കം ആ കൂട്ടത്തിലെങ്ങും മാറ്റൊലിക്കൊണ്ടു.

‘ഞങ്ങള്‍ ഇവിടെ സ്വൈരമായിരുന്നോട്ടെ, തൊലോമിയേ’, ബ്ലാഷ്വേല്ല് പറഞ്ഞു.

‘പോട്ടെ കഴു!’ പാമോയി പറഞ്ഞു.

‘ബോംബാര്‍ദാ, ബൊംബാങ്സ്, ബാംബോഷെ,’ ലിതോളിയെ ഉറക്കെപ്പറഞ്ഞു.

‘ഞായറാഴ്ച കഴിഞ്ഞിട്ടില്ല,’ ഫാമോയി വീണ്ടും പറയാന്‍ തുടങ്ങി.

‘ഞങ്ങള്‍ക്കു തന്റേടമുണ്ട്,’ ലിതോളിയെ തുടര്‍ന്നുപറഞ്ഞു.

‘തൊലോമിയെ,’ ബ്ലാഷ് വേല്ല് സഗൗരവമായി പറഞ്ഞു; ‘എന്റെ ശാന്തതയെ (മോങ്കാം = ശാന്തത) ഒന്നാലോചിച്ചുനോക്കൂ.’

‘നിങ്ങള്‍ അവിടത്തെ (മോങ്കാമിലെ) മാര്‍ക്കിസ്സാണ്,’ തൊലോമിയെ മറുപടി പറഞ്ഞു.

വാക്കുകളെക്കൊണ്ടുള്ള ഈ നിസ്സാരക്കളി കുളത്തില്‍ വീണ ഒരു കല്ലിന്റെ വിദ്യയെടുത്തു. മാര്‍ക്കിസ്സ് ദ് മോങ്കാം ആ കാലത്തു പ്രസിദ്ധികേട്ട ഒരു രാജഭക്തനായിരുന്നു. തവളകളൊക്കെ നിലവിളി നിര്‍ത്തി.

‘സ്നേഹിതന്മാരേ,’ തന്റെ മേല്‍ക്കോയ്മയെ തിരിച്ചു കിട്ടിയ ഒരാളുടെ സ്വരവശേഷത്തോടുകൂടി തൊലോമിയെ ഉച്ചത്തില്‍ പറഞ്ഞു: ‘നിങ്ങള്‍ ലഹള കൂട്ടാതിരിക്കുക. ആകാശത്തില്‍ നിന്നു വീണു കിട്ടിയ ആ ശ്ലേഷത്തെ ഒരിക്കലും അത്രയധികം അമ്പരപ്പോടുകൂടി കേള്‍ക്കരുത്. അങ്ങനെ വീണു കിട്ടുന്നതൊക്കെ അവശ്യം ബഹുമാനിക്കേണ്ടതും ഉത്സാഹപൂര്‍വം സ്വീകരിക്കേണ്ടതുമായിക്കൊള്ളണമെന്നില്ല. മേല്പോട്ടു പറന്നു പോകുന്ന മനസ്സിന്റെ ചാണകമാണ് ശ്ലേഷം. നേരംപോക്കു താഴെ വീഴുന്നു — എവിടെയായാലും ശരി, ഒരു കഷ്ണം വിഡ്ഢിത്തം കാണിച്ചതിനു ശേഷം മനസ്സ് ആകാശത്തിന്റെ ഉള്ളിലേക്ക് പാഞ്ഞു കടക്കുന്നു. പാറമേല്‍ പതിഞ്ഞിട്ടുള്ള ഒരു വെള്ളപ്പുള്ളി മേല്പോട്ടു പറന്നു പോകുന്ന കഴുകിനെ തടഞ്ഞു നിര്‍ത്താറില്ല. ഞാന്‍ ഒരിക്കലും ശ്ലേഷത്തെ അധിക്ഷേപിക്കുകയല്ല, അതിനുള്ള ഗുണത്തിനു തക്കവണ്ണം ഞാനതിനെ ബഹുമാനിക്കുന്നു; അതിലധികമില്ല. മനുഷ്യ സമുദായത്തില്‍വെച്ച് ഏറ്റവും പ്രതാപമുള്ളവരും, ഏറ്റവും മാഹാത്മ്യമുള്ളവരും, ഏറ്റവും രസികത്തമുള്ളവരും — എന്നില്ല, പക്ഷേ, മനുഷ്യസമുദായത്തിന് അപ്പുറത്തുള്ളവരും കൂടി ശ്ലേഷം ഉപയോഗിച്ചിട്ടുണ്ട്. യേശുക്രിസ്തു പീറ്റരെ‍[25]പ്പറ്റിയും, മോസസ്സ് ഐസാക്കിനെ[26]പ്പറ്റിയും, എസ്ച്ചിലസ്സ് പോളിനീസസ്സിനെ[27]പ്പറ്റിയും, ക്ലിയോപ്പേത്ര[28] ഒക്ടോവിയസ്സിനെ[29]പ്പറ്റിയും ശ്ലേഷോക്തികള്‍ പ്രയോഗിച്ചിരിക്കുന്നു. എന്നല്ല, നോക്കൂ! ആക്റ്റിയം യുദ്ധത്തിന്റെ[30] മുന്‍പില്‍ ക്ലിയോപ്പേത്രയുടെ ശ്ലേഷമാണ് നില്ക്കുന്നത്; എന്നല്ല, ശ്ലേഷമെന്നൊന്നില്ലെങ്കില്‍ ടോറിന്‍ പട്ടണത്തെ — തവി എന്നര്‍ഥമുള്ള ഒരു ഗ്രീക്കുപേരാണിത് — ഒരാളും ഓര്‍മിക്കുമായിരുന്നില്ല. അതൊരിക്കല്‍ സമ്മതിച്ചതിനു ശേഷം, ഞാന്‍ എന്റെ ഉപദേശ പ്രസംഗത്തിലേക്ക് കടക്കട്ടെ. ഞാന്‍ എടുത്തു പറയുന്നു, എന്റെ സഹോദരരേ, ഞാന്‍ ഒന്നുകൂടി എടുത്തു പറയുന്നു, അതിശുഷ്കാന്തിയരുത്; ലഹള കൂട്ടരുത്; ഒന്നും അധികമരുത്; ഫലിതങ്ങളിലും നേരമ്പോക്കുകളിലും വാക്കുകളെക്കൊണ്ടുള്ള കളികളിലും കൂടി അരുത്.

ഞാന്‍ പറയുന്നതു മനസ്സിരുത്തി കേള്‍ക്കൂ. എനിക്ക് ആംഫി യാറുസ്സിന്റെ[31] കാര്യബോധവും സീസര്‍ ചക്രവര്‍ത്തിയുടെ കഷണ്ടിയുമുണ്ട്. ചിത്രഭാഷകള്‍ക്കും വേണം ഒരതിര്. ‘അതി സര്‍വത്ര വര്‍ജ്ജയേല്‍.’

‘ഭക്ഷണം കഴിക്കലിനും വേണം ഒരതിര്. മാന്യസ്ത്രീകളേ, നിങ്ങള്‍ക്ക് അട വളരെ ഇഷ്ടമാണ്; അതിയായി അതും നിങ്ങള്‍ കഴിക്കരുത്. അടകളുടെ കാര്യത്തിലായാലും ശരി, ബുദ്ധിയും കൗശലവും കൂടിയേ കഴിയൂ. ഭക്ഷണക്കൊതി ഭക്ഷണക്കൊതിയനെ ശിക്ഷിച്ചു നന്നാക്കുന്ന വയറോടു സദാചാരം ഉപദേശിക്കുവാനാണ് ദയാലുവായ ഈശ്വരന്‍ അജീര്‍ണത്തെ പറഞ്ഞയച്ചിട്ടുള്ളത്. ഇതു നിങ്ങള്‍ ഓര്‍മവെക്കുക; നമ്മുടെ എല്ലാ വികാരങ്ങള്‍ക്കും, അനുരാഗത്തിനു കൂടിയും, ഒരു വയറുണ്ട്; അതിനെ ഒരിക്കലും പാടുള്ളതിലേറെ വീര്‍പ്പിക്കരുത്. എല്ലാ കാര്യത്തിന്മേലും വേണ്ടസമയത്തു മതി എന്നെഴുതിയിരിക്കണം; കാര്യം അടിയന്തരമാവുമ്പോള്‍ ആത്മസംയമത്തെത്തന്നെ പ്രയോഗിക്കണം; ഭക്ഷണരുചിയുടെ മുന്‍പില്‍ സാക്ഷയിടണം. അവനവന്റെ തോന്നിയവാസത്തെ സ്വയമേവ വീണയ്ക്കു യോജിപ്പിക്കണം; എന്നിട്ടു സ്വസ്ഥാനത്തു ചെന്നുകൂടുക. ഒരു സവിശേഷ സമയത്ത് അവനവനെ കെട്ടിയിടേണ്ടതെങ്ങനെ എന്ന് ആരറിയുന്നുവോ അവനാണ് ഋഷി. എന്നെ കുറച്ചു വിശ്വസിക്കുക; എന്തുകൊണ്ടെന്നാല്‍, പരീക്ഷയുടെ പഞ്ചായത്തു തീര്‍പ്പനുസരിച്ചു നോക്കുമ്പോള്‍, നിയമാധ്യയനത്തിന്റെ കാര്യത്തില്‍ ഞാന്‍ ജയിച്ചിരിക്കുന്നു; ചോദിച്ചതും ചോദിക്കാന്‍ പോകുന്നതുമായ വിഷയങ്ങള്‍ തമ്മിലുള്ള വ്യത്യാസം എനിക്കറിയാം; പിതൃഹത്യയുടെ ഭണ്ഡാര വിചാരകന്‍ മുനാത്തിയു ദെമൊങ് ആയിരുന്ന കാലത്തു റോം രാജ്യത്തു കുറ്റക്കാരെ ഭേദ്യം ചെയ്തിരുന്ന സമ്പ്രദായം ലാറ്റിന്‍ ഭാഷയിലുള്ള ഒരുപന്യാസത്തില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്; ഞാന്‍ ഒരു വൈദ്യനാവാനാണ് ഭാവിക്കുന്നതെന്നു വെച്ചു. ഞാന്‍ വാസ്തവത്തില്‍ തീരെ ധാതുബലമില്ലാത്തവനായേ കഴിയൂ എന്നില്ല. നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കെല്ലാം ഒരു നില വെക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. എന്റെ പേര്‍ ഫെലിതൊലോമിയെ എന്നാണെന്നുള്ളതു വാസ്തവം തന്നെ; ഞാന്‍ നല്ലപോലെ സംസാരിക്കുന്നു. വേണ്ട സമയം വന്നാല്‍ ഉടനെ, താന്‍ ചെയ്യേണ്ടതിന്നതെന്നു ധൈര്യത്തോടുകൂടി തീര്‍ച്ചപ്പെടുത്തി, സില്ലയെ[32]പ്പോലെ അല്ലെങ്കില്‍ ഒറിജിനസ്സിനെ[33]പ്പോലെ, സ്ഥാനത്യാഗം ചെയ്യുന്ന ആള്‍ ഭാഗ്യവാനാണ്.’

ഫേവറിറ്റ് തികച്ചും മനസ്സിരുത്തിക്കേട്ടു.

‘ഫെലി,’ അവള്‍ പറഞ്ഞു, ‘എന്തു ഭംഗിയുള്ള വാക്ക്! എനിക്ക് ആ പേര്‍ ഇഷ്ടമാണ്. അതു ലാറ്റിനാകുന്നു; ഉല്‍ഗതി എന്നര്‍ഥം.’

തൊലോമിയെ തുടര്‍ന്നു പറഞ്ഞു: പൗരന്മാരേ, മാന്യജനങ്ങളേ, എന്റെ സുഹൃത്തുക്കളേ, നിങ്ങള്‍ക്ക് ഉപദ്രവം കൂടാതെ കഴിക്കണമെന്നുണ്ടോ? നിങ്ങള്‍ക്കു വിവാഹം കൂടാതെ കഴിഞ്ഞാല്‍ക്കൊള്ളാം എന്നാഗ്രഹമുണ്ടോ? നിങ്ങള്‍ അനുരാഗത്തെ കൂട്ടാക്കാതിരിക്കാന്‍ ഇച്ഛിക്കുന്നുവോ? ഇത്ര എളുപ്പം വേറെ ഒന്നിനുമില്ല. ഇതാ യോഗക്കുറിപ്പ്; ലെമണേഡ്, അതിയായ വ്യായാമം, കഠിനമായ ദേഹാധ്വാനം ചാവുന്നവിധം പണിയെടുക്കുക, തടിമരങ്ങള്‍ ഉരുട്ടിക്കൊണ്ടു പോവുക, ഉറങ്ങാതെ കഴിക്കുക, ഉണര്‍ന്നിരിക്കുക, യവക്ഷാരഭസ്മം കൂടിയ മദ്യം മടുക്കുന്നതുവരെ ഉപയോഗിക്കുക; കറുപ്പിന്റേയും കഞ്ചാവിന്റേയും സത്തു കുടിക്കുക. ഇതുകളോടുകൂടി

ഭക്ഷണം കുറയ്ക്കുക, പട്ടിണി കിടക്കുക, പച്ചവെള്ളത്തില്‍ കുളിക്കുക, മരുന്നു വേരുകള്‍ അരയില്‍ ധരിക്കുക, ഈയത്തകിടു കെട്ടുക, അമ്ലരസമിശ്രമായ ഈയദ്രവത്തില്‍ വെള്ളവും ‘വിനീഗര്‍’ മദ്യവും കൂട്ടിച്ചേര്‍ത്തു ധാരയിടുക.’

‘എനിക്ക് ഒരു സ്ത്രീയെ കിട്ടുകയാണ് ഇതിലൊക്കെ ഭേദം.’ ലിതോളിയെ പറഞ്ഞു.

‘സ്ത്രീ,’ തൊലോമിയെ വീണ്ടും ആരംഭിച്ചു: ‘അവളെ വിശ്വസിക്കാതിരിക്കുക. സ്ഥിരതയില്ലാത്ത സ്ത്രീഹൃദയത്തിനു വശംവദനാവുന്നതാരോ അവന്നാപത്താണ്! സ്ത്രീകള്‍ നികൃഷ്ടബുദ്ധിയോടു കൂടിയവരും വിശ്വസിച്ചാല്‍ ചതിക്കുന്നവരുമാണ്, പ്രവൃത്തി സാമ്യം കൊണ്ട് സ്ത്രീകള്‍ സര്‍പ്പങ്ങളുടെ നേരെ ഈര്‍ഷ്യയുള്ളവരത്രേ. വഴിക്കുള്ള ചാരായപ്പീടികയാണ് സര്‍പ്പം.’

‘തൊലോമിയേ,’ ബ്ലാഷ് വേല്ല് ഉറക്കെ പറഞ്ഞു, ‘നിങ്ങള്‍ക്കു കുടിച്ചിട്ടു ബോധമില്ല.’

‘ശരി,’ തൊലോമിയെ പറഞ്ഞു.

‘എന്നാല്‍ ആഹ്ലാദിക്കുക,’ ബ്ലാഷ്‌വേല്ല് തുടര്‍ന്നു പറഞ്ഞു.

‘ഞാനതു സമ്മതിക്കുന്നു,’ തൊലോമിയെ മറുപടി പറഞ്ഞു.

ഗ്ലാസ്സു വീണ്ടും നിറച്ച്, അയാള്‍ എഴുന്നേറ്റു.

‘വീഞ്ഞു ജയിപ്പൂതാക; ജയിപ്പൂതാക, നന്‍കടെ, ബാക്ച്ചെ, കന്യം! എനിക്കു മാപ്പു തരണേ, എന്റെ മാന്യസ്ത്രീകളേ; ഇതു സ്പാനിഷ് ഭാഷയാണ്, അതിന്റെ സാരം ഇതത്രേ; ആളുകളെങ്ങനെ അങ്ങനെതന്നെ പീപ്പകളും, കാസ്റ്റലിലെ വീഞ്ഞു പാത്രത്തില്‍ പന്ത്രണ്ടു കുപ്പി കൊള്ളും; അലിക്കാന്തിലുള്ളതില്‍ ഒമ്പതു കുപ്പി; കാനറീസ്സിലുള്ളതില്‍ പതിനെട്ടേമുക്കാല്‍; ബലിയാറിക് ദ്വീപുകളിലുള്ള പാനപാത്രത്തില്‍ പത്തൊമ്പതരയാണ് കൊള്ളുക. പീറ്റര്‍ ചക്രവര്‍ത്തിയുടെ ഒരു ബൂട്ടുസ്സിനാകട്ടേ ഇരുപത്തിരണ്ടര കുപ്പിയാണ് അളവ്. ആ മഹാനായ റഷ്ഷാ രാജ്യ ചക്രവര്‍ത്തിക്കു ദീര്‍ഘായുസ്സു ഭവിക്കട്ടെ; അദ്ദേഹത്തിന്റെതിലും മഹത്ത്വം കൂടിയ ബൂട്ടൂസ്സിന് അതിലധികം ദീര്‍ഘായുസ്സുണ്ടാകട്ടെ! മാന്യസ്ത്രീകളേ, നിങ്ങള്‍ ഒരു സുഹൃത്തിന്റെ ഉപദേശം സ്വീകരിക്കുക; തരക്കേടില്ലെന്നു തോന്നിയാല്‍ നിങ്ങളുടെ അയല്‍പക്കക്കാരിയുടെ കാര്യത്തില്‍ നിങ്ങള്‍ ഒരു തെറ്റു കടന്നു ചെയ്യുക. അനുരാഗത്തിന്റെ ലക്ഷണം തെറ്റു ചെയ്യലാണ്. പാത്രങ്ങള്‍ ഇരുന്നു തേച്ചുകഴുകിയിട്ടു കാല്‍മുട്ടിന്മേല്‍ തഴമ്പു പിടിപ്പിക്കുന്ന ഇംഗ്ലീഷ് ഭൃത്യകളെപ്പോലെ, നമസ്കരിച്ചു കിടന്നു തന്നോടുതന്നെ കഠിനത കാണിക്കുന്നതിനു വേണ്ടിയല്ല, അനുരാഗത്തെ ഈശ്വരന്‍ സൃഷ്ടിച്ചിട്ടുള്ളത്; അത് അതിനുവേണ്ടി ഉണ്ടാക്കപ്പെട്ടതല്ല, സൗമ്യശീലത്തോടുകൂടിയ നമ്മുടെ അനുരാഗം ആഹ്ലാദപൂര്‍വം തെറ്റു ചെയ്യുന്നു. മാന്യസ്ത്രീകളേ, ഞാന്‍ നിങ്ങളെയെല്ലാം സ്നേഹപൂര്‍വം ആരാധിക്കുന്നു. തെറ്റുചെയ്യല്‍ മനുഷ്യസാധാരണമെന്നത്രേ. ഹേ, സെഫീന്‍, നേരെയല്ലാത്തതിലധികം നേരെയല്ലാത്ത ഒരു മുഖത്തോടു കൂടിയ ഹേ ഴോസഫീന്‍, ആകെ ഒന്നു തിരിഞ്ഞിട്ടല്ലായിരുന്നു എങ്കില്‍ നിങ്ങള്‍ സുന്ദരിയായേനേ. ഭംഗിയുള്ള മട്ടു തോന്നിക്കുന്ന ഒരു മുഖമാണ് നിങ്ങളുടേത്; പക്ഷേ, ആരോ അതിന്മേല്‍ അറിയാതെ കയറി ഇരുന്നു പോയി. ഫേവറിറ്റിനെസ്സംബന്ധിച്ചാണെങ്കില്‍. ഹാ, ദേവതകളും കവികളും കേള്‍ക്കട്ടെ! ഒരു ദിവസം ബ്ലാഷ്‌വേല്ല് റ്യൂഗെറിന്‍ — ബ്വാസ്സോവിലെ ഓവുചാല്‍ കവച്ചു കടക്കുമ്പോള്‍, കാല്‍ രണ്ടും നല്ലവണ്ണം കാണാവുന്നവിധം വെളുത്ത കീഴ്ക്കാലുറകള്‍ മേല്പോട്ടു ചുരുട്ടിക്കയറ്റി വെച്ചിട്ടുള്ള ഒരു സുന്ദരിപ്പെണ്‍കിടാവിനെ കണ്ടെത്തി. ഈ അവതാരിക അയാളെ രസിപ്പിച്ചു; ബ്ലാഷ്‌വേല്ല് കാമാസ്ത്രങ്ങള്‍ക്കു ലാക്കായി. അയാളില്‍ അനുരാഗം ജനിപ്പിച്ചവള്‍ ഫേവറിറ്റായിരുന്നു. ഹേ, ഫേവറിറ്റേ! നിങ്ങള്‍ക്ക് അയോണിയക്കാരുടെ ചുണ്ടാണുള്ളത്, ഗ്രീസ്സില്‍ യൂഫോറിയന്‍ എന്നു പേരായി ഒരു ചിത്രകാരനുമുണ്ടായിരുന്നു. ചുണ്ടുകള്‍ എഴുതുന്ന ആള്‍ എന്ന് അയാള്‍ക്കൊരു സവിശേഷപ്പേരുണ്ട്. ആ ഗ്രീസ്സുകാരന്‍ മാത്രമേ നിന്റെ വായ വരച്ചു ശരിയാക്കാന്‍ നോക്കേണ്ടതുള്ളൂ. കേള്‍ക്കൂ! നിയ്യുണ്ടാകുന്നതിനുമുന്‍പ്, നിന്റെ പേര്‍ (ഫേവറിറ്റ് = ഇഷ്ടപ്പെട്ടവള്‍) അര്‍ഹിക്കുന്ന മറ്റൊരു ജീവിയും ഭൂമിയിലുണ്ടായിട്ടില്ല. വീനസ്സിനെപ്പോലെ ആപ്പിള്‍പ്പഴം വാങ്ങുവാനോ, അല്ലെങ്കില്‍ ഈവിനെപ്പോലെ അതു തിന്നുവാനോ വേണ്ടിയാണ് ഈശ്വരന്‍ നിന്നെ സൃഷ്ടിച്ചിട്ടുള്ളത്; നിന്നോടുകൂടി സൗന്ദര്യം ആരംഭിക്കുന്നു. ഞാന്‍ ഈവിനെപ്പറ്റി ഇപ്പോള്‍ത്തന്നെ പറഞ്ഞു; നിയ്യാണ് ആ ഈവിനെ സൃഷ്ടിച്ചിട്ടുള്ളത്. സുന്ദരിയാണെന്നുള്ള സന്നതു കിട്ടുവാന്‍ നിശ്ചയമായും നീ അര്‍ഹയാണ്. ഹേ, ഫേവറിറ്റി! ഞാന്‍ നിന്നെ ‘നീ’ എന്നു വിളിക്കുന്നത് നിര്‍ത്താന്‍ പോകുന്നു; എന്തുകൊണ്ടെന്നാല്‍, ഞാന്‍ പദ്യത്തില്‍ നിന്നു ഗദ്യത്തിലേക്കു കടക്കുകയാണ്. കുറച്ചു മുന്‍പ് നിങ്ങള്‍ എന്റെ പേരിനെപ്പറ്റി പറകയുണ്ടായി. അത് എന്റെ ഉള്ളില്‍ത്തട്ടി; പക്ഷേ, നമ്മള്‍ ആരായാലും ശരി, നമുക്കു പേരുകളെ വിശ്വസിക്കാതിരിക്കുക. അവ നമ്മെ അബദ്ധത്തില്‍ച്ചാടിക്കും. എന്നെ ഫെലി (=സന്തോഷം) എന്നു വിളിക്കുന്നു; എനിക്കു സുഖമില്ല താനും, വാക്കുകള്‍ നുണയന്മാരാണ്. അവ തരുന്ന സൂചനകള്‍ നമുക്കു കണ്ണും ചിമ്മി വിശ്വസിക്കാതിരിക്കുക. കെടേശത്തിനു വേണ്ടി ലീഗിലേക്കും (Liege = ഒരു കെടേശമരം) കയ്യുറകള്‍ക്കു വേണ്ടി പോവിലേക്കും (Pau = തോല്‍) എഴുതിയയക്കുന്നതു തെറ്റായിരിക്കും. മിസ്സ് ദാലിയേ, ഞാന്‍ നിങ്ങളായിരുന്നുവെങ്കില്‍, എന്നെ ഞാന്‍ റോജാ എന്നു വിളിച്ചേനേ. പുഷ്പത്തിന്നു സുഗന്ധം ഉണ്ടായിരിക്കണംച സ്ത്രീക്കു ഫലിതവും. ഫന്‍തീനെപ്പറ്റി ഞാനൊന്നും പറയുന്നില്ല; അവള്‍ ഒരു മനോരാജ്യക്കാരിയാണ്-ആലോചിച്ചു കൊണ്ടും സ്വപ്നം കണ്ടുകൊണ്ടും കുണ്ഠിതപ്പെട്ടു കൊണ്ടും, അങ്ങനെയുള്ള ഒരുവളാണ്; ഒരു വനദേവതയുടെ ആകൃതിയോടും ഒരു സന്ന്യാസിനിയുടെ ഒതുക്കത്തോടും കൂടി ഒരു ‘വേശി’പ്പെണ്ണിന്റെ ജീവിതത്തിലേക്കു തെറ്റിക്കടന്നവളും, എന്നാല്‍ ഓരോരോ കമ്പങ്ങളില്‍ച്ചെന്നു രക്ഷപ്രാപിക്കുന്നവളും, എന്താണ് കാണുന്നതെന്നോ എന്താണ് പ്രവര്‍ത്തിക്കുന്നതെന്നോ വേണ്ടവിധം മനസ്സിലാകാതെ ആകാശത്തിലേക്കായി പാടുകയും പ്രാര്‍ഥനകളെ അര്‍പ്പിക്കുകയും സൂക്ഷിച്ചു നോക്കുകയും ചെയ്യുന്നവളും, തന്റെ കണ്ണുകളെ സ്വര്‍ഗത്തില്‍ ഊന്നിക്കൊണ്ടു ഭൂമിയിലുള്ളതിലധികം പക്ഷികളോടുകൂടിയ ഒരു പൂന്തോപ്പില്‍ അലയുന്നവളുമാണ് ഫന്‍തീന്‍. ഹേ, ഫന്‍തീന്‍! ഇതു മനസ്സിലാക്കുക; ഞാന്‍, തൊലോമിയെ ഒരു കമ്പമാണ്; പക്ഷേ, ആ മനോരാജ്യക്കാരിയായ ‘വേശി’പ്പെണ്ണു ഞാന്‍ പറയുന്നതു കേള്‍ക്കുന്നതേ ഇല്ല — മറ്റുള്ളവരെ സംബന്ധിച്ചേടത്തോളം അവളുടെ ചുറ്റും എപ്പോഴും പുതുമയും മാധുര്യവും യൗവനവും കൗതുകകരമായ പ്രഭാതത്തിലെ പ്രകാശവുമാണ്. മാര്‍ഗ്യുരീത്ത് അല്ലെങ്കില്‍ ‘മുത്ത്’ എന്നു വിളിക്കപ്പെടുവാന്‍ അര്‍ഹയായ ഹേ ഫന്‍തീന്‍, നിങ്ങള്‍ സൗന്ദര്യമയമായ പൗരസ്ത്യപ്രദേശത്തു നിന്നു വന്ന ഒരു സ്ത്രീയാണ്. ഹേ മാന്യസ്ത്രീകളേ, രണ്ടാമത്തെ ഒരു കഷ്ണം ഉപദേശം: വിവാഹം ചെയ്യരുത്; വിവാഹം ഒരൊട്ടുമരമാണ്; അതു പിടിച്ചു എന്നും പിടിച്ചില്ല എന്നും വരാം; ആ ആപത്തിനു നില്ക്കരുത്. പക്ഷേ, ഹാ! ഞാനെന്താണ് പറയുന്നത്? ഞാന്‍ എന്റെ വാക്കുകള്‍ വെറുതെ കളയുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടികള്‍ അസാധ്യരോഗക്കാരാണ്; അറിവുള്ള പുരുഷന്മാരായ ഞങ്ങള്‍ക്കു പറയാനുള്ളതെല്ലാം കൂടിയാലും, കുപ്പായമുണ്ടാക്കുന്നവരും ചെരുപ്പുകുത്തുന്നവരുമായ പെണ്‍കുട്ടികളെക്കൊണ്ടു വൈരക്കല്ലുകള്‍ മേലൊക്കെയുള്ള ഭര്‍ത്താക്കന്മാരെപ്പറ്റി മനോരാജ്യം വിചാരിക്കാതാക്കാന്‍ സാധിക്കില്ല. ശരി, അങ്ങനെയാവട്ടെ; പക്ഷേ, എന്റെ സുന്ദരിമാരേ, നിങ്ങള്‍ ഇതോര്‍മിക്കണം — നിങ്ങള്‍ വേണ്ടതിലധികം പഞ്ചസാര കഴിക്കുന്നു. ഹേ സ്ത്രീ, നിങ്ങള്‍ക്ക് ഒരു ദോഷമേ ഉള്ളൂ; അതിനാണ് — നിങ്ങള്‍ വേണ്ടതിലധികം പഞ്ചസാര നക്കിനക്കിക്കഴിക്കുന്നു, ഹേ നക്കിനക്കിക്കഴിക്കുന്ന ജാതിക്കാരേ, നിങ്ങളുടെ വെളുത്തതും ചന്തമുള്ളതുമായ പല്ലിനു പഞ്ചസാര വലിയ ഇഷ്ടമാണ്. അപ്പോള്‍, ഞാന്‍ പറയുന്നതില്‍ നല്ലവണ്ണം മനസ്സിരുത്തിക്കൊള്‍ക, പഞ്ചസാര ഒരുപ്പാണ്. ഉപ്പുകളെല്ലാം ക്ഷീണിപ്പിക്കുന്നവയത്രേ. എല്ലാ ഉപ്പിലുംവെച്ചു പഞ്ചസാരയാണ് അധികം ശോഷിപ്പിക്കുന്നത്; അതു ഞരമ്പുകളിലൂടെ ചെന്ന് രക്തത്തിലുള്ള ദ്രവത്തെ ഊറ്റിക്കുടിക്കുന്നു. അപ്പോള്‍ ആ രക്തം ഉറകൂടുന്നു; ക്ഷണത്തില്‍ രക്തം കട്ടപിടിച്ചു പോകുന്നു; അതില്‍ നിന്നു ശ്വാസകോശത്തില്‍ കുരുക്കള്‍ പൊന്തുന്നു; ആളുകള്‍ ചാവുന്നു. അതാണ് പ്രമേഹം ക്ഷയത്തിന്റെ അയല്‍പക്കക്കാരനായത്. അപ്പോള്‍ നിങ്ങള്‍ പഞ്ചസാര കടിച്ചു ചവയ്ക്കാന്‍ നില്ക്കരുത്; എന്നാല്‍ നിങ്ങള്‍ക്കായുസ്സു കൂടും. ഞാന്‍ ഇനി പുരുഷന്മാരെപ്പറ്റി പറയാം; മാന്യരേ, നിങ്ങളുടെ പ്രണയഭാജനങ്ങളെ നിങ്ങള്‍ കൈയിലാക്കുക; അന്യോന്യം, യാതൊരു പശ്ചാത്താപവും കൂടാതെ തട്ടിപ്പറിക്കുക, തിരിപ്പറക്കുക, അങ്ങോട്ടും ഇങ്ങോട്ടും. അനുരാഗത്തിന്റെ കാര്യത്തില്‍ സ്നേഹിതന്മാരില്ല. സൗന്ദര്യമുള്ള സ്ത്രീ എവിടെയുണ്ടോ അവിടെയുണ്ട് ശത്രുത. നില്ക്കക്കള്ളി കൊടുക്കരുത്; കഴുത്തറുത്തേ നില്ക്കാവൂ. സുന്ദരിയായ സ്ത്രീ യുദ്ധത്തിനുള്ള കാരണമാണ്; സുന്ദരിയായ സ്ത്രീ ഒരു ജ്വലിക്കുന്ന ദുര്‍ന്നടപ്പത്രേ. ചരിത്രത്തില്‍ കാണുന്ന എല്ലാ ആക്രമണങ്ങളേയും റൗക്കകളാണ് തീര്‍ച്ചപ്പെടുത്തിയിട്ടുള്ളത്. സ്ത്രീ പുരുഷന്റെ അവകാശമാണ്. റോമുലസ്സ്[34] സബൈനെ[35] കൊണ്ടുപോയി; വില്യം[36] ബ്രിട്ടീഷ് സ്ത്രീകളെ കൊണ്ടുപോയി; സീസര്‍ റോം സ്ത്രീകളെ കൊണ്ടുനടന്നു. ഒരു സ്ത്രീയാലും കാമിക്കപ്പെടാത്ത പുരുഷന്‍ മറ്റുള്ള പുരുഷന്മാരുടെ ഉപപത്നികള്‍ക്കു മീതെ ഒരു കഴുകനെപ്പോലെ ഉയരത്തില്‍ പറന്നു നടക്കുന്നു, എന്നെസ്സംബന്ധിച്ചേടത്തോളമാണെങ്കില്‍, ഭാര്യ മരിച്ച എല്ലാ ഭാഗ്യം കെട്ട പുരുഷന്മാരുടെ നേര്‍ക്കും ബോണാപ്പാര്‍ത്ത് ഇറ്റലി രാജ്യസൈന്യത്തോടു പണ്ടു പറഞ്ഞ ആ സഗൗരവമായ വിളംബരത്തെ ഞാന്‍ എറിഞ്ഞു കൊടുക്കുന്നു: ‘ഭടന്മാരേ, നിങ്ങള്‍ക്ക് എല്ലാ സാധനവും മറ്റിടത്തു നിന്നു കിട്ടേണ്ടിയിരിക്കുന്നു; ശത്രുവിന്റെ പക്കല്‍ അതെല്ലാമുണ്ട്.’

തൊലോമിയെ ഒന്നു ശ്വാസം കഴിച്ചു.

‘കിതപ്പു മാറട്ടെ, തൊലോമിയെ,’ ബ്ലാഷ്വേല്ല് പറഞ്ഞു.

ബ്ലാഷ്‌വേല്ലാവട്ടേ, ആ സമയത്തു ലിതോളിയെയുടേയും ഫാമോയിയുടേയും സഹായത്തോടുകൂടി, ഒരു ദുഃഖമയമായ രാഗത്തില്‍, കൈയില്‍ക്കിട്ടിയ ആദ്യത്തെ വാക്കുകളെക്കൊണ്ട് നിറഞ്ഞവയും, പ്രാസംകൊണ്ട് ഞെരുക്കി പ്രാസം തന്നെ ഇല്ലാതെ, മരത്തിന്റെ ആംഗ്യങ്ങളും കാറ്റിന്റെ ശബ്ദവുമെന്നപോലെ നിരര്‍ഥകങ്ങളും, പുകവലിക്കുഴലുകളുടെ പുകയില്‍ നിന്നുണ്ടായി അവയോടുകൂടി ലയിച്ച് എങ്ങോട്ടോ പറന്നുപോകുന്നവയുമായി ആ ചില പണിപ്പുരപ്പാട്ടുകൾ ഉള്ളവയില്‍ ഒന്നു നീട്ടിപ്പിടിച്ചു പാടി. തൊലോമിയയുടെ പ്രസംഗത്തിനു കൂട്ടര്‍ കൊടുത്ത മറുപടി ഈ രണ്ടുനാലടക്കു വരികളായിരുന്നു.

അത്ര ഗൗരവം കേമാലും മൂത്ത തുര്‍ക്കിക്കോഴിക-
ളെത്രയോ കുറെപ്പണമൊരു ദല്ലാളിന്നേകി;
നല്ലവനാകും ക്ലേര്‍മന്‍തോണറേ എജമാനന്‍
തെല്ലടുത്തുണ്ടാവുന്ന ചന്തനാള്‍ ‘പോപ്പാ’വണം.
എന്നാലീ നല്ലൊരാളാം ക്ലേര്‍മന്നു പോപ്പാവാന്‍ വ-
യ്യെന്നായീ, മതാചാര്യനായിരുന്നീലപ്പുമാന്‍;
അവര്‍തന്‍ ദല്ലാളതുകൊണ്ടു വന്‍ശുണ്ഠിയാര്‍ന്ന-
ങ്ങവര്‍തന്‍ പണമെല്ലാംകൊണ്ടുടന്‍ തിരിച്ചെത്തി.

തൊലോമിയെയുടെ ഉപദേശപ്രസംഗത്തിന്റെ ഊക്കു കുറയ്ക്കുവാന്‍ പോന്ന ഒന്നായില്ല ഇത്; അയാള്‍ ഒരു ഗ്ലാസ്സു കൂടി അകത്താക്കി; ഒന്നു കൂടി നിറച്ചു; പിന്നേയും നിറച്ചു; എന്നിട്ട് ഇങ്ങനെ വീണ്ടും ആരംഭിച്ചു.

‘അറിവൊക്കെ പോട്ടെ കടന്ന്! ഞാന്‍ പറഞ്ഞതെല്ലാം മറന്നേക്കൂ നമ്മള്‍ നാണം കുണുങ്ങികളുമാവേണ്ടാ, കാര്യബോധക്കാരുമാവേണ്ടാ. കൊള്ളാവുന്ന നാഗരികന്മാരുമാവേണ്ടാ. നേരംപോക്കിന്റെ ബഹുമാനസൂചകമായി ഞാന്‍ ഇതാ, ഓരോ ഗ്ലാസ്സു ചെരിച്ചു തരുന്നു; നമുക്ക് ആഹ്ലാദിക്കുക. നമ്മുടെ നിയമപരീക്ഷയ്ക്കുള്ള പഠിപ്പു കമ്പംകൊണ്ടും സാപ്പാടുകൊണ്ടും മുഴുമിപ്പിക്കുക! അജീര്‍ണവും ദഹനവും. ജസ്റ്റിനിയനാ[37]വട്ടെ പുരുഷന്‍; ഫീസ്റ്റിങ് (=സദ്യ) സ്ത്രീയും! ആഹ്ലാദം ആഴത്തില്‍! ഹേ ഈശ്വരസൃഷ്ടി, നീ ദീര്‍ഘായുസ്സായിരിക്കുക, ലോകം ഒരു വലിയ വൈരക്കല്ലാണ്. എനിക്കു ബഹുസുഖം. പക്ഷികള്‍ അത്ഭുതകരങ്ങള്‍! എന്തു സദ്യയാണ് എല്ലായിടത്തും. ഹേ മനോരാജ്യം വിചാരിക്കുന്ന കാലാള്‍പ്പടേ! കുട്ടികളെ രക്ഷിക്കുന്നതോടുകൂടി സ്വയമേവ ആഹ്ലാദിച്ചുകൊണ്ടു കഴിയുന്ന ഹേ സുന്ദരിമാരായ വളര്‍ത്തമ്മമാരേ! എന്റെ ആത്മാവു കന്യകകളായ അരണ്യസ്ഥലികളിലേക്കും പുല്‍പ്പറമ്പുകളിലേക്കും പറന്നു കളയുന്നു. എല്ലാം നല്ല ഭംഗിയുണ്ട്. തേനീച്ചകള്‍ വെയിലത്തു മൂളിക്കൊണ്ടു പറക്കുന്നു. മൂളിപ്പാട്ടു പാടുന്ന പക്ഷിയെ സൂര്യന്‍ തുമ്മിക്കുന്നു. എന്നെ കെട്ടിപ്പിടിക്കൂ, ഫന്‍തീന്‍!’

അയാള്‍ക്കു തെറ്റിപ്പോയി; അയാള്‍ ഫെവറിറ്റിനെ ആലിംഗനം ചെയ്തു.

ഒരു കുതിരയുടെ ചാക്ക്

‘എദോങ്ങിന്റെ ഹോട്ടലിലാണ് ബൊംബാര്‍ദയുടേതിലേക്കാള്‍ ഭക്ഷണസുഖം, സെഫീന്‍ കുറച്ചുച്ചത്തില്‍ പറഞ്ഞു.

‘എനിക്കു ബൊംബാര്‍ദയാണ് എദോങ്ങിനേക്കാള്‍ ഇഷ്ടപ്പെട്ടത്,’ ബ്ലാഷ് വേല്ല് അഭിപ്രായപ്പെട്ടു. ‘അധികം ആഡംബരമുണ്ട്. അധികം ഏഷ്യന്‍മട്ടുണ്ട്. താഴത്തുള്ള മുറി നോക്കു; ചുമരിന്മേല്‍ കണ്ണാടിക (Glacess = ഗ്ലാസ്സെസ്)ളുണ്ട്.’

‘എനിക്ക് അതുകളെ (ഗ്ലാസ്സെസ് = മഞ്ഞിന്‍കട്ടകള്‍) തളികയില്‍ വിളമ്പിക്കിട്ടുകയാണ് ഇഷ്ടം.’ ഫേവറിറ്റ് പറഞ്ഞു.

ബ്ലാഷ്വേല്ല് വിട്ടില്ല: ‘കത്തികള്‍ നോക്കൂ, ബൊംബാര്‍ദയുടെ ഹോട്ടലിലുള്ളവയുടെ പിടിയെല്ലാ വെള്ളിയാണ്; മറ്റേടത്തുള്ളവ അസ്ഥിയാണ്. അപ്പോള്‍ വെള്ളിക്ക് അസ്ഥിയേക്കാള്‍ വില കൂടും.’

‘വെള്ളിക്കവിളുള്ളവര്‍ക്കു മാത്രം അങ്ങനെയല്ല,’ തൊലോമിയെ അഭിപ്രായപ്പെട്ടു.

അയാള്‍ ജനാലയിലൂടെ അടുത്തുള്ള ഒരു കെട്ടിടത്തിന്റെ ഗോപുരാഗ്രത്തെ നോക്കിക്കാണുകയായിരുന്നു.

കുറച്ചിട ആരും ഒന്നും മിണ്ടിയില്ല.

‘തൊലോമിയെ,’ ഫാമോയി ഉച്ചത്തില്‍ പറഞ്ഞു, ‘ലിതോളിയെയും ഞാനും കൂടി തര്‍ക്കിക്കുകയായിരുന്നു ഇപ്പോള്‍.’

‘തര്‍ക്കം നല്ലതാണ്.’ തൊലോമിയെ മറുപടി പറഞ്ഞു, ‘ശണ്ഠകൂടല്‍ അതിലും നന്ന്.’

‘ഞങ്ങള്‍ തത്ത്വശാസ്ത്രത്തെപ്പറ്റി വാദിക്കുകയായിരുന്നു.’

‘നേര്?’

‘നിങ്ങള്‍ക്കാരെയാണ് അധികമിഷ്ടം, ദെക്കാര്‍ത്തിനേ[38]യോ സ്പിനോസയേ[39]യോ?’

‘ദിസോഗയേര്‍.’[40]

ഈ വിധി കല്പിച്ച്, അയാള്‍ ഒരു കുടി കുടിച്ചു; പിന്നേയും തുടങ്ങി: ‘ഞാന്‍ ജീവിച്ചിരിക്കാന്‍ സമ്മതിക്കുന്നു. നമുക്ക് ഇപ്പോഴും ഇരുന്നു കമ്പം പറയാവുന്നതുകൊണ്ട് ലോകത്തിന്റെ കാര്യം മുഴുവനും അവസാനിച്ചിട്ടില്ല. അതിന്നായി ഞാന്‍ മരണമില്ലാത്ത ഈശ്വരന്മാരോടു നന്ദി പറയുന്നു. നമ്മള്‍ നുണ പറയുന്നു. ഒരാള്‍ നുണ പറയുന്നു; പക്ഷേ, അയാള്‍ ചിരിക്കയാണ്. ഒരാള്‍ സിദ്ധാന്തിക്കുന്നു; അയാള്‍ സംശയിക്കയാണ്. അവിചാരിതങ്ങള്‍ തര്‍ക്കത്തില്‍ നിന്ന് പുറപ്പെടുന്നു. അതു രസമുണ്ട്. അത്ഭുതങ്ങളെ അടച്ചു വെച്ച അസത്യാഭാസപ്പെട്ടി നേരമ്പോക്കായി തുറക്കുകയും അടയ്ക്കുകയും ചെയ്യാന്‍ വശമുള്ള മനുഷ്യര്‍ ഇപ്പോഴും ഈ ലോകത്തിലുണ്ട്. ഹേ മാന്യയുവതികളേ, നിങ്ങള്‍ ഇപ്പോള്‍ കുലുക്കം കൂടാതെ ഈ ഇരുന്നു കുടിക്കുന്ന മദീറ വീഞ്ഞു, കടല്‍നിരപ്പില്‍നിന്ന് മുന്നൂറ്റിപ്പതിനേഴുകാതം ഉയരത്തിലുള്ള കുറല്‍ ദെ ഫ്രീറായിലെ മുന്തിരിത്തോട്ടത്തില്‍ നിന്നെടുത്തതാണെന്നു മനസ്സിലാക്കണം. കുടിക്കുന്നതിനിടയ്ക്ക്, ഉം — ശ്രദ്ധിക്കുക! മുന്നൂറ്റിപ്പതിനേഴു കാതം! മൊസ്സ്യു ബൊംബാര്‍ദ, മഹാനായ ഭക്ഷണശാലക്കാരന്‍, നാലര ഫ്രാങ്കിന്ന് ആ മുന്നൂറ്റിപ്പതിനേഴു കാതം നിങ്ങളുടെ കൈയില്‍ തരുന്നു.’

പിന്നേയും ഫാമോയി അയാളെ തടഞ്ഞുപറഞ്ഞു: ‘തൊലോമിയേ, നിങ്ങളുടെ അഭിപ്രായം നിയമമാണ്. ഏതു ഗ്രന്ഥകാരനെയാണ് നിങ്ങള്‍ക്കിഷ്ടം?’

‘ബേര്‍—’

‘ക്വാങ്?’[41]

‘അല്ല, ഷൊ.’[42]

തൊലോമിയെ പിന്നേയും ആരംഭിച്ചു: ‘ബൊംബാര്‍ദ ജയിപ്പൂതാക! ഇന്ത്യക്കാരിയായ ഒരു തേവിടിശ്ശിയെ എനിക്കു സമ്പാദിച്ചുതന്നുവെങ്കില്‍, അയാള്‍

എലിഫാന്റയിലെ മനോഫിക്കു[43] കിടനില്ക്കും; ഗ്രീസ്സുകാരിയായ ഒരു വേശ്യയെ എനിക്കു കൊണ്ടുവന്ന് തന്നുവെങ്കില്‍ അയാള്‍ ഷറോണിയയിലെ തിഗിലിയോണിനു സമനാവും. എന്തുകൊണ്ടെന്നാല്‍, ഹാ! എന്റെ മാന്യസ്ത്രീകളേ, ബൊംബാര്‍ദമാര്‍ ഗ്രീസ്സിലുമുണ്ട്, ഈജിപ്തിലുമുണ്ട്. അപ്യൂലിയസ്സ്[44] അവരെപ്പറ്റി നമുക്കു പറഞ്ഞുതരുന്നു. ഹാ! എപ്പോഴും ഒന്നുതന്നെ; പുതുതായിട്ടു യാതൊന്നുമില്ല; സൃഷ്ടികര്‍ത്താവിനാല്‍ ഒന്നിനെക്കാളധികം അപ്രസിദ്ധീകൃതമായി മറ്റൊന്നും പ്രപഞ്ചസൃഷ്ടിയിലില്ല. ‘ഈ സൗരഗ്രഹമണ്ഡലത്തില്‍ യാതൊന്നും പുതിയതില്ല.’ സോളമന്‍ പറയുന്നു: ‘പ്രേമം സര്‍വത്തിലും ഒന്നു തന്നെയാണ്,’ വേര്‍ജില്‍ പറഞ്ഞിരിക്കുന്നു. സാമോവിലെ കപ്പലണിയില്‍ ആസ്പേഷിയ പെറിക്കിള്‍സിനോടു[45] കൂടി കയറിയ പോലെ, കാരബൈനാകട്ടേ കാരബിനോടുകൂടി സാങ് ക്ലൊദിന്‍ കപ്പലേറുന്നു.[46] ഒരു വാക്കുകൂടി, ‘ഹേ മാന്യസ്ത്രീകളേ, ആസ്പേഷിയ ആരായിരുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? സ്ത്രീകള്‍ക്കാത്മാവുണ്ടാവാന്‍ തുടങ്ങിയിട്ടില്ലാത്ത ഒരു കാലത്താണ് അവള്‍ ജീവിച്ചിരുന്നതെങ്കിലും അവള്‍ ഒരാത്മാവായിരുന്നു — തിയ്യിനെക്കാളധികം നിറപ്പകിട്ടും പ്രഭാതത്തേക്കാളധികം പുതുമയും പനിനീര്‍പ്പൂവിന്റേയും മാന്തളിരിന്റേയും വര്‍ണക്കൂട്ടുമുണ്ടായിരുന്ന ഒരാത്മാവ്. സ്ത്രീത്വത്തിന്റെ രണ്ടറ്റവും ആസ്പേഷിയയില്‍ ഒന്നിച്ചു കൂടിയിരുന്നു. അവള്‍ കുലടയായ ദേവിയത്രേ — സോക്രട്ടീസ്സിനോടു മനോണ്‍ ലെസ്കോട്ടിനെ[47] കൂട്ടിച്ചേര്‍ത്തത്. പ്രമോത്തിയസ്സിന്[48] ഒരുപപത്നി വേണ്ടിവന്നെങ്കിലോ എന്നുവെച്ചായിരിക്കണം ആസ്പോഷിയയെ സൃഷ്ടിച്ചത്.’

ഒരിക്കല്‍ നടന്നു തുടങ്ങിയാല്‍ പിന്നെ തൊലോമിയെയ്ക്കു നില്ക്കാന്‍ കുറെ ഞെരുക്കമുണ്ട്; പക്ഷേ, ആ സമയത്തു പാതാറില്‍ ഒരു കുതിര വീണു. ആ വീഴ്ചയോടു കൂടി വണ്ടിയും വണ്ടിയില്‍നിന്നു പ്രസംഗിച്ചിരുന്നാളുടെ പ്രസംഗവും നിലച്ചു. വയസ്സായി ക്ഷീണിച്ചു കളിക്കോപ്പുകള്‍ വലിച്ചുകൊണ്ടു നടക്കാന്‍ പറ്റിയ ഒരു പെണ്‍കുതിരയാണ് ആ വലിയ ഭാരവണ്ടി വലിച്ചിരുന്നത്. ബൊംബാര്‍ദയുടെ ഹോട്ടലിനു മുന്‍പിലെത്തിയപ്പോള്‍ ആ പ്രായം ചെന്നു കുഴഞ്ഞ ജന്തു ഒരടി പോലും നീക്കിവെക്കാന്‍ കൂട്ടാക്കാതായി. ഈ സംഗതി ഒരാള്‍ക്കൂട്ടത്തെ അങ്ങോട്ടാകര്‍ഷിച്ചു. ദ്വേഷ്യപ്പെട്ടു ശപിക്കുന്ന വണ്ടിക്കാരന്നു, ചാട്ടവാര്‍കൊണ്ടുള്ള നിര്‍ദ്ദയമായ ഒരു പ്രഹരത്തോടുകൂടി, വേണ്ടവിധം ഉറപ്പിച്ചു പൊട്ടക്കുതിര എന്ന സത്യവാചകം ഉച്ചരിക്കാന്‍ കഷ്ടിച്ച് ഇട കിട്ടുമ്പോഴേക്ക്, ആ പൊട്ടക്കുതിര രണ്ടാമതെണീക്കാത്ത വിധം വീണു കഴിഞ്ഞു. ആഹ്ലാദിച്ചുകൊണ്ടിരുന്ന തൊലോമിയെയുടെ ശ്രോതാക്കള്‍ വഴിപോക്കരുടെ ലഹള കേട്ടു. തൊലോമിയെ ആ തഞ്ചം പിടിച്ചു തന്റെ ‘പാഠകം പറയല്‍’ ഈ ഒരു ശ്ലോകത്തോടുകൂടി അവസാനിപ്പിച്ചു.

വണ്ടിക്കും കോകിലങ്ങള്‍ക്കും
ഗതിയെന്ത, തതിന്നുമായ്
ആപ്പെണ്‍കുതിര ജീവിച്ചു.
പതിവൊത്തൊരുഷസ്സിട.

‘പാവം! ഫന്‍തീന്‍ ദീര്‍ഘശ്വാസമിട്ടു.

ദാലിയ ഉച്ചത്തില്‍ പറഞ്ഞു: ‘കുതിരകളെപ്പറ്റി കണ്ണുനീരൊഴുക്കുന്ന ഫന്‍തീനെ നോക്കൂ; ഇങ്ങനത്തെ ഒന്നിമുംകൊള്ളാത്ത വിഡ്ഢിയുമുണ്ടല്ലോ!’

ആ സമയത്തു ഫേവറിറ്റ് കൈ കെട്ടി തല ഒരു ഭാഗത്തേക്കു ചെരിച്ചു തൊലോമിയെയുടെ നേരെ ഉറപ്പിച്ചു നോക്കി പറഞ്ഞു: ‘ആട്ടെ, വരൂ! ആ അത്ഭുതം?’

‘ശരി തന്നെ. അതിന്റെ സമയം വന്നു,’ തൊലോമിയെ മറുപടി പറഞ്ഞു: ‘മാന്യരേ, ഈ മാന്യസ്ത്രീകള്‍ക്ക് ഒരത്ഭുതം കാണിച്ചു കൊടുക്കേണ്ട സമയം എത്തിപ്പോയി; ഹേ മാന്യയുവതികളേ, ഒരു നിമിഷനേരം താമസിക്കുക.’

‘അത് ഒരു ചുംബനത്തോടു കൂടി ആരംഭിക്കുന്നു,’ ബ്ലാഷ്‌വേല്ല് പറഞ്ഞു.

‘നെറ്റിമേല്‍,’ തൊലോമിയെ തുടര്‍ന്നു പറഞ്ഞു.

എല്ലാവരും താന്താങ്ങളുടെ ഉപപത്നിമാരുടെ നെറ്റിമേല്‍ ഗൗരവത്തോടുകൂടി ഓരോ ചുംബനം ചെയ്തു. എന്നിട്ടു കൈവിരലുകള്‍ ചുണ്ടത്തു വെച്ചും കൊണ്ടു നാലു ദമ്പതിമാരും ഇരട്ട ഇരട്ടയായി പുറത്തേക്കു കടന്നു.

ഫേവറിറ്റ് ആ പോക്കില്‍ കൈകൊട്ടി. ‘ഇപ്പോള്‍ത്തന്നെ രസം പിടിച്ചു തുടങ്ങി,’ അവള്‍ പറഞ്ഞു.

‘അധികം താമസിക്കരുതേ,’ ഫന്‍തീന്‍ മന്ത്രിച്ചു, ‘ഞങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.’

നേരമ്പോക്കിനു നേരമ്പോക്കില്‍ അവസാനം

ആ ചെറുപ്പക്കാരികളായ പെണ്‍കിടാങ്ങള്‍ തനിച്ചായപ്പോള്‍, അവള്‍ ഈരണ്ടു പേര്‍ കൂടി, പുറത്തേക്കു തലയിട്ട് നോക്കിക്കൊണ്ടും ഒരു ജനാലയില്‍ നിന്നു മറ്റൊന്നില്‍ച്ചെന്നു സംസാരിച്ചു കൊണ്ടും, ജനാലകളുടെ അടിപ്പടികളില്‍ ചാരിയിരുന്നു.

ബൊംബാര്‍ദയുടെ ഹോട്ടലില്‍നിന്ന് ആ യുവാക്കന്മാര്‍ കൈകോര്‍ത്തു പിടിച്ചു പുറത്തേക്കു കടക്കുന്നത് അവര്‍ കണ്ടു. ആ യുവാക്കന്മാര്‍ തിരിഞ്ഞു നിന്ന് അവരോട് ഓരോ ആംഗ്യം കാണിച്ചു. പുഞ്ചിരികൊണ്ടു, ഷാങ് സെലിസെയിലേക്ക് ആഴ്ചതോറും കടന്നാക്രമിക്കാറുള്ള ആ ഇരുണ്ട ഞായറാഴ്ചക്കൂട്ടത്തില്‍ കടന്നു മറഞ്ഞു.

‘അധികം താമസിക്കരുത്,’ ഫന്‍തീന്‍ കുറച്ചുറക്കെ പറഞ്ഞു.

‘അവര്‍ എന്താണ് നമുക്കു കൊണ്ടുവന്നു തരാന്‍പോകുന്നത്?’ സെഫീന്‍ ചോദിച്ചു.

‘എന്തായാലും നല്ലതൊന്നായിരിക്കും,’ ദാലിയ പറഞ്ഞു.

‘എന്നെസ്സംബന്ധിച്ചേടത്തോളമാണെങ്കില്‍,’ ഫേവറിറ്റ് പറഞ്ഞു, ‘എനിക്കതു പൊന്നായിക്കിട്ടണം.’

തടാകത്തിന്റെ കരയിലൂടെയുള്ള ഗതാഗതങ്ങള്‍ അവരുടെ ശ്രദ്ധയെ അതില്‍ നിന്നു മാറ്റി — കൂറ്റന്‍ മരങ്ങളുടെ കൊമ്പുകള്‍ക്കുള്ളിലൂടെ അവര്‍ക്കതു നോക്കിയാല്‍ കാണാമായിരുന്നു; ആ കാഴ്ച അവരെ നന്നേ രസിപ്പിച്ചു.

വലുതും ചെറുതുമായ വണ്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന ഒരേ സമയമായിരുന്നു അത്. തെക്കോട്ടും പടിഞ്ഞാട്ടുമുള്ള മിക്ക വണ്ടികളും ഷാങ് സെലി സെയിലൂടെ കടന്നു പോവും. ഇടയ്ക്കിടയ്ക്കൊക്കെ, മഞ്ഞയും — കറുപ്പും — ചായങ്ങളിട്ടു. കനത്തില്‍ ഭാരമേറ്റി, കിലുങ്ങുന്ന അലങ്കാരക്കോപ്പുകളോടുകൂടി, മെഴുകുതുണികളെക്കൊണ്ടും യാത്രപ്പെട്ടികളെക്കൊണ്ടും കണ്ടാല്‍ത്തിരിയാതായും, ക്ഷണത്തില്‍ മറഞ്ഞു പോകുന്ന തലകളെക്കൊണ്ടു നിറഞ്ഞും, ഓരോ വലിയ വണ്ടി, ഒരു കരുവാന്റെ പണിപ്പുരയിലുള്ള തീപ്പൊരികളോടും പുകയ്ക്കു പകരം മൂടല്‍നിറത്തോടും, കല്‍വിരിപ്പുകളെ തകര്‍ത്തു പൊടിക്കുകയും വിരികല്ലുകളെയെല്ലാം ഉരുക്കായി മാറ്റുകയും ചെയ്യുന്നത്ര ലഹളപിടിച്ച ഊക്കോടുകൂടി അടിച്ചു പായുന്നു. ഈ ബഹളം ആ ചെറുപ്പക്കാരികളെ ഒട്ടു രസിപ്പിച്ചു. ഫേവറിറ്റ് ഉച്ചത്തില്‍ പറഞ്ഞു: ‘എന്തൊരു വരി! പറന്നുപോകുന്ന ഒരടക്കു ചങ്ങലയാണെന്നു പറയാം.’

ആ വാഹനപരമ്പരയുടെ കൂട്ടത്തില്‍ — ഉരുമ്മിനില്ക്കുന്ന ഇരിമ്പക മരങ്ങള്‍ക്കുള്ളിലൂടെ ബുദ്ധിമുട്ടി മാത്രമേ അവര്‍ക്കവയെ കാണാന്‍ കഴിഞ്ഞുള്ളൂ — ഒന്ന് എന്തോ സംഗതിവശാല്‍ ഒരു നിമിഷനേരം നിന്നു; പിന്നേയും ക്ഷണത്തില്‍ പറപറന്നു. ഇത് ഫന്‍തീനെ അത്ഭുതപ്പെടുത്തി.

‘അതെന്തേ!’ അവള്‍ പറഞ്ഞു. ‘ഉരുള്‍വണ്ടികള്‍ ഒരിക്കലും നില്ക്കില്ലെന്നേ ഞാന്‍ കരുതിയത്.’

ഫേവറിറ്റ് തോളൊന്നു മേല്പോട്ടു വലിച്ചു.

‘ഈ ഫന്‍തീന്‍ ഒരപൂര്‍വമട്ടാണ്. വെറും ഉല്‍ക്കണ്ഠകൊണ്ട് ഞാനവളെ ഒന്നു നോക്കിക്കാണാന്‍ ഭാവിക്കുന്നു. ഏറ്റവും സാരമില്ലാത്ത കാര്യങ്ങള്‍കൊണ്ട് അവള്‍ അമ്പരന്നു പോകുന്നു. ഒരു വഴിയാത്രക്കാരിയാണ്; ഞാന്‍ വണ്ടിക്കാരനോട് പറയുന്നു. ‘ഞാന്‍ മുമ്പേ നടക്കാം; നിങ്ങള്‍ പോകുന്ന വഴിക്ക് ഇന്നയിടത്തുവെച്ച് എന്നേയും കൂട്ടി പോണേ.’ വണ്ടി പാഞ്ഞു പോകുന്നു, എന്നെ കാണുന്നു, നില്ക്കുന്നു, എന്നേയും കയറ്റി പോകുന്നു. ഇത് ദിവസംതോറുമുണ്ടാകുന്ന കാര്യമാണ് എന്റെ ഓമനേ, നിങ്ങള്‍ക്കു ലോകം നടക്കുന്നതറിഞ്ഞുകൂടാ.’

ഈ നിലയില്‍ കുറച്ചിട കഴിഞ്ഞു. പെട്ടെന്ന് ഉണര്‍ന്നുവന്ന ആളുടെ മട്ടില്‍ ഫേവറിറ്റ് ഒരു ഭാവഭേദം കാണിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു: ‘ആ അത്ഭുതം?’

‘അതേ, കൂട്ടത്തില്‍ പറയട്ടേ.’ ദാലിയയും ചേര്‍ന്നു പറഞ്ഞു. ‘ആ പ്രസിദ്ധപ്പെട്ട അത്ഭുതം?’

‘അവര്‍ എത്ര വളരെ നേരമായി അതിനു പോയിട്ട്!’ ഫന്‍തീന്‍ പറഞ്ഞു.

ഫന്‍തീന്റെ ഈ ആവലാതി അവസാനിച്ചപ്പോഴേക്ക്, അവര്‍ക്കു ഭക്ഷണ സാമാനങ്ങല്‍ ഒരുക്കിക്കൊടുത്തിരുന്ന പരിചാരകന്‍ അകത്തേക്കു വന്നു. കത്തിന്റെ ചായയിലുള്ള എന്തോ ഒന്ന് അയാളുടെ കൈയിലുണ്ടായിരുന്നു.

‘എന്താണത്?’ ഫേവറിറ്റ് കല്പിച്ചുചോദിച്ചു.

പരിചാരകന്‍ മറുപടി പറഞ്ഞു: ‘ഈ മാന്യസ്ത്രീകള്‍ക്കു തരാന്‍ വേണ്ടി ആ മാന്യന്മാര്‍ ഏല്പിച്ചു പോയ ഒരു കടലാസ്സാണ്.’

‘എന്തുകൊണ്ട് അതപ്പോള്‍ത്തന്നെ കൊണ്ടുവന്നില്ല?’

‘എന്തുകൊണ്ടെന്നാല്‍,’ ആ പരിചാരകന്‍ പറഞ്ഞു, ‘ഒരു മണിക്കൂറു നേരത്തേക്കു കൊണ്ടുചെന്ന് കൊടുക്കരുതെന്ന് ആ മാന്യന്മാര്‍ എന്നെ ഏല്പിച്ചിരുന്നു.

ഫേവറിറ്റ് പരിചാരകന്റെ കൈയില്‍നിന്നു കടലാസ്സു തട്ടിപ്പറിച്ചു. അത് വാസ്തവത്തില്‍, ഒരു കത്തായിരുന്നു.

‘നില്ക്കൂ!’ അവള്‍ പറഞ്ഞു, ‘മേല്‍വിലാസമില്ല; പക്ഷേ, ഇതാണ് അതിന്റെ മുകളില്‍ എഴുതിയിട്ടുള്ളത്.’

‘ഇതാണ് അത്ഭുതം.’

അവള്‍ അതു ക്ഷണത്തില്‍ ചീന്തിപ്പൊളിച്ചു തുറന്നു വായിച്ചു. (അവള്‍ക്കു വായിക്കാനറിയാം):

‘അല്ലയോ ഞങ്ങളുടെ പ്രേമഭാജനങ്ങളേ!
‘ഞങ്ങള്‍ക്ക് അച്ഛനമ്മമാരുണ്ടെന്നു നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അച്ഛനമ്മമാര്‍ — ആ വകയെപ്പറ്റി അധികമൊന്നും നിങ്ങള്‍ക്കറിഞ്ഞുകൂടാ. ബാലിശവും നിഷ്കളങ്കവുമായ നാട്ടുനടപ്പനുസരിച്ച്, അവരെ അച്ഛന്മാരെന്നും അമ്മമാരെന്നും വിളിച്ചു വരുന്നു. അപ്പോള്‍, ഈ അച്ഛനമ്മമാര്‍ തേങ്ങിക്കരയുന്നു; ഈ വയസ്സേറിയ കൂട്ടര്‍ ഞങ്ങളോടപേക്ഷിക്കുന്നു; ഈ നല്ലവരായ ആണുങ്ങളും നല്ലവരായ പെണ്ണുങ്ങളും ഞങ്ങളെ ധാരാളികളായ മക്കളെന്നു വിളിക്കുന്നു; അവര്‍ ഞങ്ങളോടു മടങ്ങിച്ചെല്ലാന്‍ ആവശ്യപ്പെടുന്നു; ഞങ്ങള്‍ക്കുവേണ്ടി പൈക്കുട്ടികളെ പിടിച്ചു കൊല്ലാമെന്ന് അവര്‍ സമ്മതിക്കുന്നു. മര്യാദക്കാരായതു കൊണ്ട്, ഞങ്ങള്‍ അവരെ അനുസരിക്കാന്‍ ഭാവിക്കുന്നു. നിങ്ങള്‍ ഇതു വായിക്കുന്ന സമയത്ത് നാലു തീപ്പറങ്കിക്കുതിരകള്‍ ഞങ്ങളെ ഞങ്ങളുടെ അച്ഛനമ്മമാരുടെ അടുക്കലേക്കു കൊണ്ടുപോകയായിരിക്കും. ബോസ്വേ പറയും പോലെ, ഞങ്ങള്‍ ഞങ്ങളുടെ കെട്ടുകുറ്റി പറിക്കുകയാണ്. ഞങ്ങള്‍ പോകുന്നു; പായി. ഞങ്ങളുടെ രാജ്യത്തേക്കുള്ള വണ്ടി ഞങ്ങളെ പാതാളത്തില്‍ നിന്നകറ്റുന്നു; ഹാ, ഞങ്ങളുടെ സുന്ദരിമാരായ പെണ്‍കിടാങ്ങളേ, നിങ്ങളത്രേ ആ പാതാളം! ഞങ്ങള്‍ പറപറന്നുകൊണ്ട്, മണിക്കൂറില്‍ മുമ്മൂന്നു കാതം പിന്നിട്ടുകൊണ്ട്, സദാചാരത്തിലേക്ക്, ഉത്തമ ധര്‍മത്തിലേക്ക്, മാന്യതയിലേക്ക്, മടങ്ങിപ്പോകുന്നു. രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി ഞങ്ങള്‍ പ്രമാണികളും, കുടുംബങ്ങള്‍ക്ക് അധിപതികളും, നാട്ടുപുറത്തെ സമാധാനരക്ഷകരും, രാജ്യത്തിലെ ഭരണാധികാരികളും ആയിരിക്കേണ്ടതാണ്. ഞങ്ങളെ ബഹുമാനിക്കുക. ‍ഞങ്ങള്‍ ഞങ്ങളെത്തന്നെ ബലികൊടുക്കുകയാണ്. ഞങ്ങളെപ്പറ്റിയുള്ള ദുഃഖിക്കല്‍ ക്ഷണത്തില്‍ കഴിച്ചുകൊള്ളുക; ഞങ്ങളുടെ സ്ഥാനത്തു മറ്റുള്ളവരെ ക്ഷണത്തില്‍ അഭിഷേചിക്കുക. ഈ കത്ത് നിങ്ങളെ വേദനപ്പെടുത്തുന്നുണ്ടെങ്കില്‍, ഈ പറഞ്ഞതുതന്നെ ചെയ്യുക. വന്ദനം.
‘രണ്ടു കൊല്ലമായിട്ട് ഞങ്ങള്‍ നിങ്ങളെ സുഖിപ്പിക്കാന്‍ നോക്കി. അതിനെപ്പറ്റി ഞങ്ങള്‍ക്കു നിങ്ങളോടു മുഷിച്ചില്‍ ലേശമെങ്കിലുമില്ല.

‘ഒപ്പ്: ബ്ലാഷ് വേല്ല്
ഫാമോയി.
ലിതോളിയെ.
ഫെലി തൊലോമിയെ.

‘കുറിപ്പ്: ഭക്ഷണത്തിന്റെ വില കൊടുത്തു.’


ആ നാലു സ്ത്രീകളും അന്യോന്യം നോക്കി.

ഒന്നാമതായി സംസാരിക്കാന്‍ ഫേവറിറ്റായിരുന്നു. ‘ആട്ടെ!’ അവള്‍ ഉച്ചത്തില്‍ പറഞ്ഞു. ‘എന്തായാലും, ഇതൊരു കൗതുകകരമായ പൊറാട്ടുകളിയായി.’

‘നല്ല നേരമ്പോക്ക്,’ സെഫീന്‍ പറഞ്ഞു.

‘ഈ യുക്തി ബ്ലാഷ് വേല്ലിന്റേതായിരിക്കണം.’ ഫേവറിറ്റ് തുടര്‍ന്നു പറഞ്ഞു: ‘ഇത് എന്നെക്കൊണ്ട് അയാളെ സ്നേഹിപ്പിക്കുന്നു. അയാള്‍ പോയ ഉടനെ എനിക്കയാളെ സ്നേഹമായി. ഇതൊരപൂര്‍വ കഥ തന്നെ. സംശയമില്ല.’

‘അല്ല,’ ദാലിയ പറഞ്ഞു. ‘ഇതു തൊലോമിയെയുടെ ഒരു വിദ്യയാണ്. അതു കണ്ടാലറിയാം.’

‘അങ്ങനെയാണെങ്കില്‍,’ ഫേവറിറ്റ് തിരിച്ചടിച്ചു, ‘ചത്തു പോട്ടെ ബ്ലാഷ്‌വേല്ല്; തൊലോമിയെയ്ക്കു ദീര്‍ഘായുസ്സുണ്ടാവട്ടെ!’

‘തൊലോമിയെയ്ക്കു ദീര്‍ഘായുസ്സ്!’ ദാലിയയും സെഫീനും ഉച്ചത്തില്‍ പറഞ്ഞു.

അവര്‍ ഉറക്കെ ചിരിച്ചു.

ഫന്‍തീന്‍ മറ്റുള്ളവരോടുകൂടി ചിരിച്ചു.

ഒരു മണിക്കൂര്‍ കഴിഞ്ഞു, സ്വന്തം മുറിയിലേക്ക് മടങ്ങിച്ചെന്നിട്ട് അവള്‍ കരഞ്ഞു. ഞങ്ങള്‍ പറഞ്ഞതു പോലെ അത് അവളുടെ ആദ്യത്തെ അനുരാഗസംഗതിയായിരുന്നു; ഒരു ഭര്‍ത്താവിനെന്നപോലെ തൊലോമിയെയ്ക്ക് അവള്‍ തന്നെത്താന്‍ ദാനം ചെയ്തു; ആ പാവമായ പെണ്‍കിടാവിന് ഒരു കുട്ടിയായി.


കുറിപ്പുകൾ

  1. ഇതിനു ചുവട്ടില്‍ കുറച്ചു വരികള്‍ വിട്ടുകളഞ്ഞിട്ടുണ്ട്. ഫ്രഞ്ച് ചരിത്രത്തില്‍ അവഗാഹമുള്ളവര്‍ക്കു മാത്രമേ ആ ഭാഗം തികച്ചും മനസ്സിലാവൂ.
  2. സ്കാന്‍ഡിനേവിയയിലെ വലിയ പരിഷ്കാരപ്രവര്‍ത്തകനും സുപ്രസിദ്ധനുമായ രാജാവ്.
  3. ഏതാണ്ട് പൗരാണിക കാലത്തേക്കു ചേര്‍ന്ന ഒരു കവി.
  4. ഈ പദത്തിന്റെ അര്‍ത്ഥം കന്യക എന്നാണ്. ആല്‍പ്സ് പര്‍വ്വതത്തിന്റെ കൊടുമുടിയില്‍ ഒന്ന്. ഈ പേര്‍ കിട്ടിയത് അതിന്റെ മഞ്ഞുമൂടിയ മുടിയുടെ പരിശുദ്ധമായ വെളുപ്പുകൊണ്ടാണ്. അതു പിന്നിടുവാന്‍ വളരെ പ്രയാസമുണ്ട്.
  5. നേപ്പിള്‍സിലെ ആരാധനാമൂര്‍ത്തിയായ ഒരു ഋഷി അവിടത്തെ ചക്രവര്‍ത്തി ക്രിസ്ത്യന്മാരെ ഉപദ്രവിച്ചിരുന്ന കാലത്ത് ഇദ്ദേഹം വലുതായ ദേഹദണ്ഡനങ്ങളെല്ലാം അനുഭവിച്ചിട്ടുണ്ട് പല അത്ഭുതകര്‍മ്മങ്ങളും കാണിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ശവം നേപ്പിള്‍സില്‍ കുഴിച്ചിട്ടിട്ടുണ്ടെന്നു മാത്രമല്ല, ‘രക്തം വെള്ളമാകുന്ന’ അത്ഭുതസംഭവം നടക്കുന്നതായി വിശ്വസിക്കപ്പെടുന്ന ദിവസങ്ങളില്‍ ഇദ്ദേഹത്തിന്റെ രക്തം സൂക്ഷിച്ചിട്ടുള്ള രണ്ടു കുപ്പികള്‍ ആളുകള്‍ക്ക് കാണിച്ചുകൊടുക്കുകയും പതിവുണ്ട്
  6. പ്രസിദ്ധനായ ഗ്രീസ്സിലെ ഒരു തത്ത്വജ്ഞാനി ഇദ്ദേഹം മഹാനായ അലെക്സാണ്ടറുടെ സമകാലീനനാണ് അലെക്സാണ്ടറല്ലെങ്കില്‍ തനിക്കു പിന്നെ ഡയോജിനിസ്സാവാനാണ് ആഗ്രഹമെന്നുള്ള ചക്രവര്‍ത്തിയുടെ വാക്കു പ്രസിദ്ധമാണ്
  7. ഇംഗ്ലണ്ടിലെ ഒരു മഹാകവി
  8. ഒരു പ്രസിദ്ധനായ ഫ്രഞ്ച് നിയമജ്ഞന്‍ പാരിസ്സ് സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥന്‍
  9. ഒരു വിദ്യാലയാധ്യക്ഷന്‍.
  10. ജലദേവതമാരില്‍ ഒരുവള്‍.
  11. ഫ്രാന്‍സിലെ ഒരു പ്രസിദ്ധനായ കൊത്തുപണിക്കാരന്‍.
  12. ഗ്രീസിലെ പൂരാണകഥയനുസരിച്ച് അസാധാരണ സൗന്ദര്യമുള്ള ഒരു രാജകുമാരി കാമദേവന്റെ പ്രാണപ്രിയ.
  13. റോംകാരുടെ ഇതിഹാസപ്രകാരം സൗന്ദര്യത്തിന്റേയും അനുരാഗത്തിന്റേയും അധിദേവത.
  14. ഇറ്റലിയിലെ പ്രകാശദേവത.
  15. ഒരു പൗരാണിക കഥാപാത്രം.
  16. വീനസ്സ് ഈ ദ്വീപിന്റെ അടുത്തുവെച്ചാണത്രേ കടലില്‍ നിന്നു പുറത്തു വന്നത് ഇവിടെ വീനസ്സിനെ ആളുകള്‍ പൂജിക്കുന്നു ഇതു വിഷയമാക്കി വത്തോ — ഫ്രാന്‍സിലെ ഒരു പ്രസിദ്ധ ചിത്രകാരന്‍ — എഴുതിയിട്ടുള്ള ഒരു ചിത്രത്തെയാണ് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നത്.
  17. ചാറല്‍സ് രണ്ടാമന്‍ വളരെ പുകഴ്ത്തിയിരുന്ന ഒരു കവിയും ഒരു ഫലിതക്കാരനുമാണ് ഇദ്ദേഹം ഇദ്ദേഹം പല നാടകങ്ങളും കവിതകളും ഉണ്ടാക്കിയിട്ടുണ്ട്
  18. വളരെ കുള്ളനും അശക്തനുമായ ഒരാള്‍.
  19. പുരാണകഥകളില്‍ പറയപ്പെടുന്ന ഒരു രണ്ടാംതരം ദേവന്‍, തോട്ടങ്ങളുടെയും വയലുകളുടെയും അധി ദേവത, വിശേഷിച്ചും, ആട്ടിടയന്മാര്‍, മുക്കുവന്മാര്‍, കൃഷിക്കാര്‍ എന്നിവരുടെ സൃഷ്ടികര്‍ത്താവ്.
  20. ഫ്രാന്‍സിലുണ്ടായിരുന്ന ഒരു മഹാനായ ചിത്രകാരന്‍
  21. ഫ്രാന്‍സിലെ ഷെയ്ക്സ്പിയര്‍ എന്നു പറയട്ടെ.
  22. പാരീസ്സിലെ പൊതുജനങ്ങള്‍ രാജധാനിയെ ആക്രമിച്ച രക്ഷാസൈന്യത്തെ കൊത്തിനുറുക്കി രാജാവിനെ സിംഹാസനഭ്രഷ്ടനാക്കിയത് 1792 ആഗസ്ത് 10-ന് യാണ്.
  23. ഫ്രാന്‍സിലെ ഭരണപരിവര്‍ത്തനത്തില്‍ മുന്‍നില്ക്കുന്ന പേരുകളില്‍ ഇദ്ദേഹത്തിന്റേതു മുഖ്യമായ ഒന്നാണ്.
  24. മദാം വ്വസേല്ല് എന്നതിന്റെ ചുരുക്കം.
  25. പന്ത്രണ്ടു ക്രിസ്തീയ മഹര്‍ഷിമാരുള്ളതില്‍.
  26. ബൈബിളില്‍ പറയുന്ന ഒരു ഋഷി.
  27. ഗ്രീസില്‍ പഴയ കാലത്തുണ്ടായിരുന്ന ഒരു രാജാവ്.
  28. ഈജിപ്തിലെ അനശ്വര കീര്‍ത്തിമതിയായ മഹാരാജ്ഞി, സീസരുടെ പ്രേമപാത്രമായ മഹാസുന്ദരി.
  29. ഒരു റോമന്‍ ചക്രവര്‍ത്തി.
  30. ക്ലിയോപ്പേത്രയേയും അവളുടെ ദ്വിതീയ ഭര്‍ത്താവായ ആന്റണിയേയും തോല്പിച്ചു വിട്ട പ്രസിദ്ധ യുദ്ധം.
  31. ഗ്രീക്ക് പുരാണങ്ങളില്‍ പ്രസിദ്ധനായ ഒരു ദൈവജ്ഞന്‍.
  32. ഫെലി എന്നു ശകാരപ്പേരുള്ള ഇദ്ദേഹം റോമിലെ ഒരു ഭടപ്രമുഖനും ഭരണാധികാരിയുമായിരുന്നു.
  33. ഗ്രീസ്സിലെ പണ്ടത്തെ മതാചാര്യന്‍.
  34. പുരാണപ്രകാരം റോം രാജ്യത്തിന്റെ സ്ഥാപകന്‍.
  35. റോം ചക്രവര്‍ത്തിനി.
  36. ഇംഗ്ലണ്ട് ആക്രമിച്ച നോര്‍മ്മന്‍ ചക്രവര്‍ത്തി.
  37. സുപ്രസിദ്ധനായ റോമന്‍ ചക്രവര്‍ത്തി ലൗകികസുഖങ്ങളെല്ലാം അനുഭവിച്ചുകൊണ്ടു സാമ്രാജ്യപുഷ്ടി വരുത്തിയ ഇദ്ദേഹത്തെ മഹാനായ ജസ്റ്റിനിയന്‍ എന്നു പറഞ്ഞുവരുന്നു.
  38. പ്രാന്‍സിലെ ഒരു പ്രസിദ്ധ ഗണിതജ്ഞനും ശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയും.
  39. ഹോളണ്ടുകാരനായ ഒരു തത്ത്വജ്ഞാനി.
  40. ഫ്രാന്‍സിലെ ഒരു നാടകകര്‍ത്താവ് ഇദ്ദേഹം അസംഖ്യം ഹാസകവിതകള്‍ എഴുതിയിട്ടുണ്ട്.
  41. ഫ്രാന്‍സിലെ ഒരു മഹാനായ പുതുകൂറ്റുകാരന്‍, ഇദ്ദേഹത്തെ ആളുകള്‍ ജീവനോടെ ചുട്ടുകളഞ്ഞു.
  42. അത്ര പ്രസിദ്ധനല്ല.
  43. അതാതു നാട്ടിലെ ഹോട്ടല്‍ക്കാര്‍.
  44. റോമിലെ ഒരു പ്രസിദ്ധ കവനക്കാരന്‍.
  45. പെറിക്കിള്‍സ് തന്റെ ഭാര്യ മരിച്ചപ്പോള്‍ ഏതെന്‍സിലെ ഒരന്തഃപുരസ്ത്രീയായ ആസ്പേഷിയയെ ഉപപത്നിയായി സ്വീകരിച്ചു. ആ കഥയാണ് ഇവിടെ സൂചിപ്പിക്കുന്നത്.
  46. ഒരു യുദ്ധഭടന്‍ അതുപോലെ യുദ്ധസന്നദ്ധയായ ഒരുവളെ പ്രേമഭാജനമായെടുക്കുന്നു എന്നര്‍ത്ഥം 1870 വരെ ഫ്രാന്‍സില്‍ കുതിരപ്പട്ടാളക്കാരനെ ഈ പേര്‍ വിളിച്ചിരുന്നു.
  47. ആബെദ് പ്രൊവോസ്റ്റിന്റെ സുപ്രസിദ്ധകഥാനായിക. വലിയ വൃഭിചാരിണി ഗ്രീസ്സിലെ ഒരു പുരാണ കഥാപാത്രം.
  48. അറിവും മുന്‍കരുതലുമുള്ളവരുടെ മാതൃകാപുരുഷനായി സങ്കല്പിച്ചിരിക്കുന്നു.