close
Sayahna Sayahna
Search

ചാപ്ലിൻ: അമേരിക്കയിൽ


ചാപ്ലിൻ: അമേരിക്കയിൽ
ChaplinCover.png
ഗ്രന്ഥകർത്താവ് പി എൻ വേണുഗോപാൽ
മൂലകൃതി ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രണത ബുക്സ്, കൊച്ചി
വര്‍ഷം
2004
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 102

അമേരിക്കയില്‍

1910 ചാപ്ലിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. കാര്‍ണോയുടെ ട്രൂപ്പ് അമേരിക്കന്‍ ഐക്യനാടുകളില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ പോയി. അമേരിക്ക ചാപ്ലിനെ ഹഠാദാകര്‍ഷിച്ചു. ഇംഗ്ളണ്ടില്‍ ഒരിക്കലും തനിക്കു ലഭിക്കാത്ത അംഗീകാരവും മാന്യതയും ഇവിടെ കരഗതമാവുമെന്ന് ചാപ്ലിനു തോന്നി. ഇംഗ്ളണ്ടില്‍ ഒരാള്‍ അഭിമുഖീകരിക്കുന്ന ചോദ്യങ്ങള്‍ “‘നിങ്ങള്‍ എവിടെനിന്നു വരുന്നു? നിങ്ങളുടെ അച്ഛനാര്, അമ്മയും മറ്റു ബന്ധുക്കളുമാര്? എതു പബ്ളിക് സ്കൂളിലാണ് പഠിച്ചത്?” എന്നിങ്ങനെയായിരുന്നുവെങ്കില്‍ അമേരിക്കയിലെ ചോദ്യങ്ങള്‍ “നിങ്ങള്‍ക്ക് എന്തൊക്കെയറിയാം? എന്തൊക്കെ ചെയ്യാന്‍ കഴിയും?” എന്നിവയായിരുന്നു.

ന്യൂയോര്‍ക്കില്‍ ചെന്നിറങ്ങിയപ്പോള്‍ താമസിക്കാന്‍ ലഭിച്ച മുറിയും ചുറ്റുപാടുകളും ചാപ്ലിനു തീരെ പിടിച്ചില്ലെങ്കിലും അമേരിക്കന്‍ ഗതിവേഗം, താളം — ഷൂ പോളിഷ് ചെയ്യുന്ന കുട്ടി, മദ്യം വിളമ്പുന്ന ബാര്‍മാന്‍, എന്തിന്, രതിസുഖം പ്രദാനം ചെയ്യുന്ന വേശ്യാലയങ്ങള്‍വരെ ഇംഗ്ളീഷുകാരുടെ അലസഗമനരീതികളില്‍നിന്നും തീര്‍ത്തും വിഭിന്നമായിരുന്നു. എന്നാല്‍ വൈകുന്നേരം ബ്രോഡ്‌വേയിലെ തിരക്കിലൂടെ നടക്കുമ്പോള്‍ അംബരചുംബികളായ കെട്ടിടങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവശവുമുള്ള തിയേററ്റുകളിലെ ആലക്തിക ദീപങ്ങള്‍ തെളിഞ്ഞപ്പോള്‍ “അതെ, ഇവിടമാണ് ഇതാണ് എന്റെ നാട്” എന്നു ചാപ്ലിന്‍ സ്വയം പറഞ്ഞുപോയി (എന്റെ ആത്മകഥ).

കാര്‍ണോ കമ്പനിയുടെ ആദ്യ പരിപാടികള്‍ ഉദ്ദേശിച്ചിരുന്നത്ര വിജയിച്ചില്ല. താനെന്തിനു നാടകങ്ങളില്‍ത്തന്നെ ഒതുങ്ങിക്കൂടണമെന്നു ചാപ്ലിന്‍ ചിന്തിച്ചുടങ്ങി. ഇംഗ്ളണ്ടില്‍ത്തന്നെ ഗാന-നാടക ശാലകളില്‍ അവരുടെ സ്ഥിരം പരിപാടികളോടൊപ്പം ചെറിയ ചലച്ചിത്രങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നത് ചാപ്ലിന്റെ ശ്രദ്ധയില്‍പ്പെടാതിരുന്നില്ല.. ട്രൂപ്പിലുള്ള തന്റെ സുഹൃത്ത് ആല്‍ഫ് റീവ്സുമൊത്ത് ചാപ്ലിന്‍ നീണ്ട ചര്‍ച്ചകള്‍ തുടങ്ങി. ഇരുവരും ആയിരം ഡോളര്‍ വീതമെടുത്ത് ഒരു മൂവി ക്യാമറാ വാങ്ങാന്‍ തീരുമാനിച്ചു. മറ്റു ചിലവുകളൊന്നുമില്ലല്ലോ എന്നായിരുന്നു അന്നത്തെ ധാരണ. ഈ പദ്ധതി എങ്ങും എത്തിയില്ലെങ്കിലും തന്റെ ഭാവി, ചലച്ചിത്രത്തിലാണെന്ന ചാപ്ലിന്റെ വിശ്വാസത്തിന്റെ ആദ്യസൂചനയായിരുന്നു ഇത്.

1909ല്‍ പാരീസ് സന്ദര്‍ശനത്തിനിടയില്‍ മാക്സ് ലിന്‍ഡര്‍ എന്നയാളുടെ ഒറ്റ റീല്‍ കോമഡികള്‍ ചാപ്ലിനെ ആകര്‍ഷിച്ചിരുന്നു. നാനൂറോളം ഒറ്ററീല്‍ ചിത്രങ്ങളെടുത്തിരുന്നു ലിന്‍ഡര്‍. അമേരിക്കന്‍ ‘സ്ളാപ്പ്സ്റ്റിക് കോമഡി’യുടെ തുടക്കം പാരീസിലായിരുന്നു എന്നു പറയാം. പഴത്തൊലിയില്‍ ചവിട്ടി തെന്നിവീഴുന്നത് ഉളവാക്കുന്ന ചിരി മുതല്‍ ശാരീരിക ചേഷ്ടകള്‍ മൂലവും അബദ്ധങ്ങളിലൂടെയും ഉണ്ടാകുന്ന കോമഡികളായിരുന്നു ഏറെയെങ്കിലും, വ്യക്തിയുടെ ആത്മസംഘര്‍ഷങ്ങളുടെ നിമിഷങ്ങളും മാക്സ് ലിന്‍ഡറുടെ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു.ഒന്നാം ലോകയുദ്ധത്തിനുശേഷം ഒരു ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഹോളിവുഡ്ഡിലെത്തിയ മാക്സ്, ചാപ്ലിന്‍ സ്റ്റുഡിയോ സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹം മടങ്ങുമ്പോള്‍ ചാപ്ലിന്‍ തന്റെ ഒരു ഫോട്ടോ അദ്ദേഹത്തിനു നല്‍കി. അതിന്റെ മറുപുറത്ത് ഇങ്ങനെ കുറിച്ചിരുന്നു: “ലോകത്തിലെ ഒരേയൊരു മാക്സിന്, പ്രഫസര്‍ക്ക്, അദ്ദേഹത്തിന്റെ ശിഷ്യന്‍ ചാര്‍ളി ചാപ്ലിന്‍.”

1925-ല്‍ അന്നു നാല്പത്തിയഞ്ചുകാരനായിരുന്ന മാക്സും ഇരുപത്തിയഞ്ചു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഭാര്യ മാഡലൈനും വിഷാദരോഗം മൂലം ആത്മഹത്യ ചെയ്തു എന്നത് കൊമേഡിയന്മാരുടെ ജീവിതത്തിന്റെ ഒരു മറുവശമായി വീക്ഷിക്കാവുന്നതാണ്.

ന്യൂയോര്‍ക്കിലെ ചാപ്ലിന്റെ ജീവിതം പല പുതിയ അനുഭവങ്ങളുടേയും കാലമായിരുന്നു. കുത്തഴിഞ്ഞ ജീവിതരീതികള്‍ വച്ചപുലര്‍ത്തിയിരുന്ന കാര്‍ണോ ട്രൂപ്പ് അംഗങ്ങളുമൊത്തു ചാപ്ലിന്‍ വേശ്യാലയങ്ങള്‍ സന്ദര്‍ശിച്ചു. കൊക്കൈന്‍, കറുപ്പ് തുടങ്ങിയ ഉത്തേജക-ലഹരി പദാര്‍ത്ഥങ്ങള്‍ പരീക്ഷീച്ചു. എന്നാല്‍ ഇവയെയൊക്കെ പരീക്ഷണങ്ങളുടെ തലത്തിനപ്പുറം തന്റെ ശീലങ്ങളായി മാറാതിരിക്കാന്‍ ചാപ്ലിന്‍ പ്രത്യേകം ശ്രദ്ധിച്ചു.

ഇരുപത്തിയൊന്നു മാസത്തെ അമേരിക്കന്‍ പര്യടനത്തിനുശേഷം 1912 ജുണില്‍ തിരിച്ച് ഇംഗ്ളണ്ടിലെത്തി. ജ്യേഷ്ഠന്‍ സിഡ്നി, കാര്‍ണോയുടെ ഗ്രുപ്പിലുണ്ടായിരുന്ന ഒരഭിനേത്രിയെ വിവാഹം കഴിച്ച് ഗ്ലെന്‍ഡാ മാന്‍ഷനിലുണ്ടാരുന്ന ഫ്ളാറ്റുവിട്ട് മറൊരു വീട്ടിലേയ്ക്കു മാറിയിരുന്നു. ചാര്‍ളിക്ക് പുതിയൊരു വീടന്വേഷിക്കേണ്ടിവന്നു. സഹോദരങ്ങള്‍ക്കിടയില്‍ ആദ്യമായി ഒരകല്‍ച്ച അനുഭവപ്പെട്ടു. എങ്കിലും അവര്‍ ഒരുമിച്ചുതന്നെ അമ്മയെക്കാണാന്‍ കേണ്‍ഹില്ലിലേയ്ക്കുപോയി. ഹാന്നായെ മുറിയില്‍ അടച്ചിടുന്ന അവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആ അവസ്ഥയില്‍ അമ്മയെക്കാണാന്‍ തനിക്കു കഴിയില്ലെന്നു ചാര്‍ളിക്കു തോന്നി. സിഡ്നി ഹാന്നായുടെ മുറിയിലേയ്ക്കു പോയി. തിരിച്ചുവന്ന സിഡ്നി വല്ലാതെ അസ്വസ്ഥനായിരുന്നു. അമ്മയെ അടക്കിനിര്‍ത്താനായി ആശുപത്രി അറ്റന്‍റര്‍മാര്‍ ഐസുവെള്ളം തലയിലൊഴിക്കുന്നതുമൂലം അമ്മയുടെ മുഖം മരവിച്ച് നീലനിറമാര്‍ന്നിരുന്നു. ‘പെകാം ഹൌസ്’ എന്ന ഒരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് അമ്മയെ മാറ്റാന്‍ അവര്‍ തീരുമാനിച്ചു; ചിലവു പങ്കിടാമെന്നും.

ആയിടയ്ക്കാണ് ഒരു കാര്‍ണിവലിന്റെ രംഗങ്ങള്‍ ന്യുസ് റീലിനുവേണ്ടി ഷൂട്ട് ചെയ്യുന്നതു ചാപ്ലിന്‍ കാണാനിടയായത്. ആല്‍ഫ് റീവ്സിനോടു ചാപ്ലിന്‍ പറഞ്ഞു “പ്രൊഡ്യുസര്‍ കാര്‍ണിവലിലെ പ്രധാന വ്യക്തികളുമായി സംസാരിക്കുമ്പോള്‍ ക്യാമറ തന്നെത്തന്നെ ഫോക്കസ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ക്യാമറായുടെ മുമ്പിൽ വന്നുനിന്ന് അഭിവാദനം ചെയ്യുന്നു. അതിഥി പശ്ചാത്തലത്തിലേക്ക് ഒതുങ്ങുന്നു. ഇതു ഞാനെന്നെങ്കിലും ഒരു കോമഡിച്ചിത്രമാക്കും.”

1912 ഒക്ടോബറില്‍ കാര്‍ണോയുടെ ട്രൂപ്പ് വീണ്ടും അമേരിക്കയിലെത്തി. എന്നാല്‍ ആദ്യപര്യടനത്തിലുണ്ടായിരുന്ന അഞ്ചുപേര്‍ മാത്രമേ ഇത്തവണ ട്രൂപ്പിലുണ്ടായിരുന്നുള്ളു. പുതിയ സഹപ്രവര്‍ത്തകര്‍ക്ക് ചാപ്ലിനോട് എന്തുകൊണ്ടോ കടുത്ത വെറുപ്പായിരുന്നു. ഇതേപ്പറ്റി നല്ല ബോധമുണ്ടായിരുന്ന ചാപ്ലിന്‍ ഏറ്റവും ആദ്യത്തെ അവസരത്തില്‍ത്തന്നെ കാര്‍ണോയുടെ ട്രൂപ്പുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് മനസ്സില്‍ തീരുമാനിച്ചിരുന്നു.

ഹിറ്റ്‌ലറുടെ പ്രതിരൂപമായി ചാപ്ലിൻ

“അറിവിനോടുള്ള ആസക്തികൊണ്ടല്ല, അറിവില്ലാത്തവരോട് ലോകത്തിനുള്ള അവജ്ഞയ്ക്കെതിരെയുള്ള പ്രതിരോധമെന്ന നിലയ്ക്ക് “ ചാപ്ലിന്‍ അറിവു നേടാനുള്ള തന്റെ സപര്യ അനുസ്യൂതം തുടര്‍ന്നു. സെക്കന്‍റ്ഹാന്‍റ് പുസ്തകശാലകളില്‍ ചാപ്ലിന്‍ കയറിയിറങ്ങി. ഇഠഗര്‍സോളിന്റെ “എസ്സേയ്സ് ആന്‍റ് ലച്ചേര്‍സ്,, വിറ്റ്മാന്റെ ‘ലീവ്സ് ഓഫ് ഗ്രാസ് ‘ എന്നിവ അദ്ദേഹം വാങ്ങിയ പുസ്തകങ്ങളില്‍ പെടുന്നു. എന്നാല്‍ ചാപ്ലിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തം ഷോപ്പന്‍ ഹോവറുടെ മുന്നു വാല്യങ്ങളിലുള്ള ‘ദ വേള്‍ഡ് ആസ് വില്‍ ആന്‍റ് ഐഡിയ’ എന്ന പുസ്തകമായിരുന്നു. അടുത്ത നാല്പതു വര്‍ഷത്തോളം ചാപ്ലിന്‍ ഈ മൂന്നു വാല്യങ്ങളും പലപ്പോഴായി വായിക്കാറുണ്ടായിരുന്നു.

ചരിത്രത്തിന്റെ ഒരു കുസൃതിയാവാം, ഏതാണ്ട് ഇതേ കാലത്തു തന്നെ ബവേറിയയില്‍ താമസിച്ചിരുന്ന ഒരു ഓസ്ട്രിയക്കാരനേയും ഷോപ്പന്‍ഹോവര്‍ ആവേശിച്ചിരുന്നു. അഡോള്‍ഫ് ഹിറ്റ്‌ലര്‍.

മനുഷ്യന്റെ ഇച്ഛാശക്തിയുടെ പ്രാമുഖ്യമായിരിക്കാം ഹിറ്റ്‌ലറെ ആകര്‍ഷിച്ചതെങ്കില്‍ ലൈംഗികത കലര്‍ന്ന സ്നേഹത്തെപ്പറ്റി ഷോപ്പന്‍ഹോവര്‍ക്ക് പറയാനുണ്ടായിരുന്നതാവാം ചാപ്ലിനെ ആകര്‍ഷിച്ചതെന്ന് ചില ജീവചരിത്രകാരന്മാര്‍ ആരോപിക്കുന്നുണ്ട്. “ജീവിതത്തോടുള്ള സ്നേഹം കഴിഞ്ഞാല്‍ ലൈംഗികതയാണ് മനുഷ്യവംശത്തിലെ ചെറുപ്പക്കാരില്‍ അവരുടെ ചിന്താസമയത്തിലെ പകുതിയും അപഹരിക്കുന്നത്” എന്ന് ഷോപ്പന്‍ഹോവര്‍ എഴുതി. ഈ ഭാഗം മാത്രമാണ് ചാപ്ലിന്റെ ശ്രദ്ധ ആകര്‍ഷിച്ചത് എന്നു സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് അത്രതന്നെ യുക്തിസഹമല്ല.