close
Sayahna Sayahna
Search

ജ്യാമിതീയം


ജ്യാമിതീയം
Anoop-01.jpg
ഗ്രന്ഥകർത്താവ് സി അനൂപ്
മൂലകൃതി പ്രണയത്തിന്റെ അപനിർമ്മാണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥാസമാഹാരം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം
വര്‍ഷം
2002
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 91
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ടാഗൂര്‍ അപ്പാര്‍ട്ട്മെന്റ്സിന്റെ മുകള്‍നിലയില്‍ നിന്ന് ഉച്ചമയക്കത്തിനിടയില്‍ ഒരു നിലവിളി കേട്ടവരുണ്ട്. അതൊന്നുമാരുമത്ര കാര്യമായെടുത്തില്ല. അഞ്ചാംനിലയിലെ പുതിയ താമസക്കാര്‍ക്കിടയില്‍ മനോരോഗിയായ ഒരാളുണ്ടെന്ന് അവര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നതാണ്. അങ്ങനെയൊരു കുടുംബത്തിന് ഫ്ളാറ്റ് വില്‍ക്കരുതെന്ന് അവര്‍ സന്ദീപ് ചൗധരിയെ നിര്‍ബ്ബന്ധിച്ചിരുന്നു. പക്ഷെ, മകളുടെ വിവാഹാവശ്യങ്ങള്‍ക്ക് പണം വെണമെന്നു് പറഞ്ഞ സന്ദീപ് ചൗധരി അതൊന്നും ശ്രദ്ധിച്ചില്ല. പുതിയ താമസക്കാര്‍ വന്ന ദിവസം രാത്രിതന്നെ അത്യുച്ചത്തിലുള്ള നിലവിളിയും ബഹളവും മുകള്‍നിലയില്‍നിന്നുയര്‍ന്നു. പിന്നതൊരു പതിവായി. ആരും കാര്യമായെടുക്കാത്ത ഒരു ഭ്രാന്തമുഹൂര്‍ത്തം മാത്രമായി ആ നിലവിളികള്‍.

ഫാക്ടറികളില്‍നിന്നും ഓഫീസുകളില്‍നിന്നുമുള്ള മടക്കത്തിന്റെ ക്ഷീണിച്ചമുഖങ്ങള്‍ മാത്രമേ അപ്പോള്‍ ഡ്രൈവിലുള്ളൂ. അവരുടെ കാതൊച്ചയില്‍പ്പോലും ക്ഷീണമാവാഹിച്ചിരുന്നു. പതിവുപോലെ അപ്പാര്‍ട്ട്മെന്റിന്റെ മുന്നിലെ കളിപ്പറമ്പില്‍ കുട്ടികള്‍ നിറഞ്ഞു. അവര്‍ പരിമിതമായ സ്ഥലത്തരങ്ങേറാവുന്ന കളികളില്‍ ഏര്‍പ്പെട്ടു. പടവുകളിറങ്ങി വന്ന വൃദ്ധമാര്‍ കളിപ്പറമ്പിനു ചുറ്റുമുള്ള സിമെന്റ്ബഞ്ചുകളില്‍ നിരന്നു. കുട്ടികളുടെ ആരവത്തിനു വിപരീതദിശയിലായിരുന്നു വൃദ്ധരുടെ സഞ്ചാരം. അവര്‍ നിശ്ശബ്ദരായി കാണപ്പെട്ടു. പെട്ടെന്നു കുട്ടികളുടെ ആരവത്തെയും ഭേദിച്ച് ആ നിലവിളി വീണ്ടുമയര്‍ന്നുതുടങ്ങി.

താഴ്നിലയിലുള്ളവരില്‍ ചിലര്‍ മുകളിലെക്കു നോക്കുകയും ചിലര്‍ സന്ദീപ് ചൗധരിയെ ശകാരിക്കുകയും ചെയ്തു. പതിവനുസരിച്ച് രണ്ടോ മുന്നോ മിനിട്ടിലധികം നിലവിളി തുടരുന്നതല്ല. പക്ഷെ, ഈ ത്രിസന്ധ്യയ്ക്കു മുമ്പ് നിലവിളി ഏറെനേരം തുടരുകയും അതൊരു കൂട്ടനിലവിളിയും ബഹളവുമായി രൂപംകൊള്ളുകയും ചെയ്തു. അപ്പോഴാണ് താഴ്ന്നനിലയിലുള്ളവരില്‍ ചിലര്‍ക്ക് സംശയം തോന്നിയത്. ഭ്രാന്തുള്ളത് മധ്യവയസ്കനായ ഒരാള്‍ക്കാണല്ലോ. അയാളുടെ നിലവിളിയാണ് സാധാരണ കേള്‍ക്കാറ്. പക്ഷെ, ഇതൊരു സ്ത്രീയുടെ നിലവിളിയാണല്ലോ. ആദ്യം സംശയം തോന്നിയത് അപ്പാര്‍ട്ട്മെന്റിന്റെ വകയായ വീഡിയോ ലൈബ്രറിയിലെ പതിവുകാരായ ചെറുപ്പക്കാര്‍ക്കാണ്. അവര്‍ പുറത്തേക്കിറങ്ങുകയും ശ്രദ്ധയോടെ മുകളിലേക്കു നോക്കുകയും ചെയ്തു. അവര്‍ക്കൊപ്പം വൃദ്ധരില്‍ ചിലരുമുണ്ടായിരുന്നു. കുട്ടികളാകട്ടെ നിലവിളിയൊട്ടും കാര്യമാക്കാതെ കളിപ്പറമ്പില്‍ തലങ്ങും വിലങ്ങും ഓടിക്കളിച്ചു.

അതിവേഗം ആരോ താഴേക്കിറങ്ങിവരുന്നുണ്ട്. ഉച്ചത്തിലുള്ള കാലൊച്ചയവസാനിച്ചതും ഒരു പൊട്ടിക്കരച്ചിലോടെ പകച്ചുനില്ക്കുന്ന താരയെയാണ് അപ്പാര്‍ട്ട്മെന്റ് വാസികള്‍ കണ്ടത്. അവള്‍ കിതച്ചും തളര്‍ന്നും നിലത്തേക്കിരുന്നു. കാര്യമന്വേഷിച്ച് അടുത്തേക്കു ചെന്നവരെ നോക്കി ഇത്രമാത്രം പറഞ്ഞു: “സോമനാഥ് സാബിനെ ആരോ കൊന്നു.”

അപ്പോഴേക്കും മുകളില്‍നിന്നു ചിലര്‍ പടവുകളിറങ്ങിവന്നു. അവരുടെ കണ്ണുകള്‍ സംഭീതവും മുഖം വിവര്‍ണ്ണവുമായിരുന്നു. പൊടുന്നനെ താര തളര്‍ന്ന് നിലത്തേക്കു വീണു. രണ്ടു മിനിട്ടിലേറെയായില്ല താര പടവുകള്‍ കയറിപ്പോയിട്ട്. അതു പലരും കണ്ടതുമാണ്. പരസ്പരം പകച്ചുനിന്നവരിലൊരാള്‍ പൊലീസിനെ അറിയിക്കാന്‍ പോയി. “സോമനാഥ് സാബിന്റെ മകനെക്കൂടി വിളിച്ചറിയിക്ക്.” ആള്‍ക്കൂട്ടത്തില്‍ നിന്നാരോ വിളിച്ചുപറഞ്ഞു. ക്രിസ്റ്റി ബൈക്കെടുത്ത് പുറംവഴിയിലേക്കു കുതിച്ചു. പുറത്തു നിന്നവരില്‍ ചിലര്‍ പടവുകള്‍ കയറി സോമനാഥ് ചാറ്റര്‍ജിയുടെ ഫ്ളാറ്റ് ലക്ഷ്യമാക്കി പോയി. പുറത്തുപോയിരുന്ന താര തിരിച്ചെത്തുമ്പോഴാണ് ഡ്രോയിംഗ് റൂമിലെ കസേരകളിലൊന്നില്‍ രക്തം വാര്‍ന്നും തളര്‍ന്നും കിടക്കുന്ന സോമനാഥ് സാബിനെ കണ്ടത്.വാതില്‍പ്പുറം നിന്നവരില്‍നിന്നും ഭയപ്പെട്ട പലവിധ സ്വരങ്ങള്‍ ഉയര്‍ന്നു. അതടങ്ങുമ്പോഴേക്കും അവരിലൊരാള്‍ അകത്തേക്കു കയറാന്‍ ചുവടുവെച്ചു. “വേണ്ട.” അയാളുടെ ചുമലിലാരോ പിടിട്ടുനിര്‍ത്തി. “പോലീസു വരട്ടെ, അല്ലെങ്കില്‍…”മുന്നോട്ടായാന്‍ തുടങ്ങിയയാള്‍ പിന്നോക്കം വലിഞ്ഞു. താഴെ നിന്നവരോരോരുത്തരായി വന്നു വാതില്‍പ്പുറത്ത് തിരക്കുകൂട്ടി. അവരില്‍ നിന്നു പലവിധ ഊഹങ്ങള്‍ ഉയര്‍ന്നു.

“മകന്‍ ഗൗതം സ്ഥലത്തില്ലാത്ത നേരംനോക്കി ആരോ ചെയ്തതാവും.” ഒരാള്‍ പറഞ്ഞു. “എന്തിന്?” കോപത്തോടെയാണ് മറ്റൊരാള്‍ ചോദിച്ചത്. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുകയും ആരോടും ദ്വേഷംവെച്ചുപുലര്‍ത്താതിരിക്കുകയും ചെയ്യുന്ന സോമനാഥ് സാബിനെ എന്തിനു കൊലപ്പെടുത്തണം? “വല്ല കള്ളന്മാരുമാകുമോ?” വൃദ്ധനായ ഒരാള്‍ക്കാണ് ഈ സംശയം. ഉച്ചനേരത്ത് ഇതുപോലെ നിരവധി കുടുംബങ്ങള്‍ ഒന്നിച്ചു പാര്‍ക്കുന്നൊരിടത്ത് കള്ളന്‍ കയറുക അസ്വഭാവികമാണെന്നു വൃദ്ധന്‍ ആലോചിച്ചില്ല. മാത്രമല്ല അപ്പാര്‍ട്ട്മെന്റ്സിന്റെ മുന്നിലെ കാവല്ക്കാര്‍ സദാ ജാഗ്രതയോടെ തങ്ങളുടെ കൃത്യം നിര്‍വഹിക്കുന്നുണ്ട്. വൃദ്ധന്റെ സംശയത്തില്‍ അയുക്തി മാത്രമേയുള്ളൂ എന്നു തോന്നിയ ഒരാള്‍ ഈ നേരത്ത് കള്ളന്മാരൊന്നും കയറില്ലെന്നും ഇതാരോ മനഃപൂര്‍വ്വം ചെയ്തതാണെന്നും സ്വരം താഴ്ത്തി പറഞ്ഞു. “നിങ്ങളോരോന്നു പറയണ്ട.” മറ്റൊരാള്‍ ഇടപെട്ടു. “പോലീസ് വരട്ടെ. അവര്‍ സത്യം കണ്ടെത്തും.” പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നു പെന്‍ഷന്‍പറ്റുകയും ടാഗൂര്‍ അപ്പാര്‍ട്ട്മെന്റസിന്റെ കാവല്‍ക്കാരനായി തുടരുകയും ചെയ്യുന്ന വൃദ്ധനാണ് ഇങ്ങനെ പറഞ്ഞത്. അയാള്‍ തന്റെ മകള്‍ താരയെ ഒന്നാം നിലയുടെ സന്ദര്‍ശകമുറിയിലിരുത്തിയിട്ടാണ് സോമനാഥ് സാബിനെ കാണാന്‍ മുകളിലേക്കു കയറിയത്. പോലീസ് സത്യം കണ്ടെത്തുമെന്ന വൃദ്ധന്റെ ശുഭാപ്തിവിശ്വാസത്തിനു പ്രഹരമേല്പിക്കുന്നതായിരുന്നു മറ്റൊരാളുടെ പ്രതികരണം: “എനിക്കു വിശ്വാസമില്ല. പോലീസിലെ ബ്യൂറോക്രാറ്റുകള്‍ക്കൊന്നും ഇതില്‍ താല്‍പര്യമുണ്ടാവില്ല. അവര്‍ സ്വജനപക്ഷപാതികളും അപഹരണമുതലിന്റെ പറ്റുകാരുമാണ്.” സ്ഥലത്തെ പ്രധാന മാര്‍ക്സിസ്റ്റ് യുവനേതാവിടപെട്ടു: “നിന്റെ നക്സല്‍ പ്രസംഗമൊന്നും ഇവിടെ നടത്തേണ്ട. ഞങ്ങളുടെ പോലീസിനറിയാം നേര് കണ്ടെത്താന്‍.”

പെട്ടെന്ന് പോലീസ്ജീപ്പുകളുടെ സയറന്‍വിളികളും കൂടിനിന്നവരുടെ ആരവവും ഉയര്‍ന്നു. ആതോടെ സോമനാഥ് ചാറ്റര്‍ജിയുടെ ഫീളാറ്റിനു മുന്നില്‍ നിന്നവര്‍ ഇടനാഴികളിലേക്ക് ഒതുങ്ങി. പോലീസുകാർ അതിവേഗം പടവുകള്‍ കയറിവരുന്ന ശബ്ദം ഉയര്‍ന്നു.

സബ് ഇന്‍സ്പെക്ടര്‍ പ്രീതംദാസ് കാണികളെ സസുക്ഷ്മം വീക്ഷിച്ചു. അവര്‍ക്കിടയിലൂടെ നടന്ന് സോമനാഥ് ചാറ്റര്‍ജിയുടെ ജഡത്തിനരികെ അയാളെത്തി. ഒപ്പം നാലഞ്ചു പോലീസുകാരും. അവര്‍ സ്വരം താഴ്ത്തി എന്തൊക്കെയോ പറയുകയും ടേപ്പ് വെച്ച് രക്തം വാര്‍ന്നൊഴുകിയ അളവ് നിജപ്പെടുത്തുകയും ചെയ്തുകൊണ്ട് നിശ്ശബ്ദത സൃഷ്ടിച്ചു. പ്രീതംദാസ് ഒരു പോലീസ്കാരനുനേരെ വിരല്‍ചൂണ്ടി: “ബ്രൗണിയെ വിളിക്കൂ.” പോലീസുകാരന്‍ അതിവേഗം താഴേക്കു പോയി. കാണികള്‍ അക്ഷരമായി. ആരാവും ബ്രൗണി? അവര്‍ ജനാലയ്ക്കലൂടെ പുറത്തേക്കു നോക്കി.

ബ്രൗണി എന്ന പോലീസ് നായ മുറിക്കു നടുവിലെത്തി. സോമനാഥ് ചാറ്റര്‍ജിയുടെ ജഡത്തിനു ചുറ്റും നാക്കു നീട്ടി ശ്വാസം ആയത്തിലെടുത്ത് ചുറ്റിക്കറങ്ങി. പ്രീതംദാസ് ആംഗ്യഭാഷയിലൂടെ നായുമായി എന്തൊക്കെയോ സംവേദനം നടത്തുകയും അവന്‍ മുറിക്കു നാലുപാടും പരതി പായുകയും ചെയ്യുകയാണ്. പൊടുന്നനെ ബ്രൗണി അലമാരയ്ക്കു താഴെയുള്ള വിടവിലേക്കു നോക്കി. ചെറുകെ കുരയ്ക്കാന്‍ തുടങ്ങി. അപ്പോഴേക്കും പോലീസുകാരും പ്രീതംദാസും അലമാരയ്ക്കടുത്തെത്തി. നായ മുന്‍കൈനീട്ടി ഒരു തുണിക്കഷണം പുറത്തെടുത്തു വീണ്ടും എന്തോ തെരയാന്‍ തുടങ്ങി. ഉച്ചത്തിലുള്ള കുരയോടെ ബ്രൗണി ഒരു പൊതിക്കെട്ട് പുറത്തെടുത്തു. അവന്‍ നഖംകൊണ്ട് കെട്ടഴിച്ചു. കൊലപാതകാന്വേഷണത്തിന്റെ ഇരുള്‍വഴിയലേക്കുള്ള യാത്ര സുഗമമാകുന്നതിലുള്ള സംതൃപ്തിയായിരുന്നു പ്രീതംദാസിന്റെ മുഖത്ത് അപ്പാള്‍.

ബ്രൗണി മുറിയിലെ ഓരോ സ്ഥാവരജംഗമങ്ങള്‍ക്കുമരികെ എത്തുകയും പിന്‍വാങ്ങുകയും ചെയ്തു. അവന്‍ വീണ്ടും ജഡത്തിനരികെ വന്നു കൈകള്‍ പകുതി മടക്കി പ്രീതംദാസിന്റെ കണ്ണുകളിലേക്കു നോക്കിക്കിടന്നു. പ്രീതംദാസ് ആംഗ്യം കാണിച്ചപ്പോള്‍ ബ്രൗണി ഒറ്റക്കുതിപ്പില്‍ പുറത്തേക്കിറങ്ങുകയും അതിലും വേഗത്തില്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് ഓടുകയും ചെയ്തു. തോട്ടുപിന്നാലെ രണ്ടു പോലീസുകാരും. അവര്‍ ബ്രൗണിക്കൊപ്പമെത്താന്‍ പാടുപെടുന്നുണ്ടായിരുന്നു. ബ്രൗണി പാര്‍ക്കിംഗ് ഏരിയയില്‍ ചുറ്റിക്കറങ്ങുകയും അപ്പാര്‍ട്ടമെന്റ്സില്‍ നിന്നു പുറത്തേക്കുള്ള ഗേറ്റുവരെ ഓടുകയും ചെയ്തതല്ലാതെ പുതിയ നീക്കമൊന്നും നടത്തിയില്ല. പോലീസുകാര്‍ ഗേറ്റിനു പുറത്തിറങ്ങിനിന്ന് പലതും പറഞ്ഞിട്ടും ആംഗ്യം കാണിച്ചിട്ടും ഫലമുണ്ടായില്ല. ബ്രൗണി അതിവേഗം പ്രീതംദാസിനടുത്തേക്കോടി. തൊട്ടുപിന്നാലെ പോകാന്‍ തുടങ്ങിയ ജനക്കൂട്ടത്തെ രൂക്ഷമായി പോലീസുകാര്‍ നോക്കി. അതോടെ അപ്പാര്‍ട്ട്മെന്റ് ‌വാസികള്‍ മുന്‍മുറ്റത്തുതന്നെ നില്ക്കുന്നതാവും ഉചിതമെന്നു നിശ്ചയിച്ചു.

തീര്‍ത്തും നിശ്ശബ്ദമായിരുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്കു ക്രീസ്റ്റി അതിവേഗം ബൈക്കോടിച്ചുവന്നു. പ്രീതംദാസ് അവനെ രൂക്ഷമായൊന്നു നോക്കി. ക്രിസ്റ്റിയെയുംകൂട്ടി പ്രീതംദാസ് ആള്‍ത്തിരക്കൊഴിഞ്ഞ ഒരിടത്തേക്കു നടന്നു. പിന്നാലെ വരാനാഞ്ഞവര്‍ക്കുനേരേ പ്രീതംദാസ് നിഷധാത്മകമായി നോക്കി. പൊലീസുകാർ ജനക്കൂട്ടത്തെ മരച്ചുവട്ടിലേക്കു നീക്കി. ക്രീസ്റ്റിയെയും കൂട്ടി പ്രീതംദാസ് താര ഇരുന്ന സന്ദര്‍ശകമുറിയുടെ മുന്നിലേക്കു നടന്നു. ചോദ്യങ്ങളുടെ വജ്രസൂചികള്‍ കൊണ്ട് പ്രീതംദാസ് താരയെ പൊതിഞ്ഞു. ഒന്നിനും മറുപടി പറയാതെ താര പൊട്ടിക്കരയുകയും “ഞാന്‍ നിരപരാധിയാണ്, നിരപരാധിയാണ്” എന്ന് അലമുറയിടുകയും ചെയ്തു. അപ്പോള്‍ കാവല്‍ക്കാരനായ അവളുടെ അച്ഛന്‍ വേവലാതിപ്പെട്ടു.

സോമനാഥ്ചാറ്റര്‍ജിയുടെ ജഡം കിടന്നിരുന്ന മുറിക്കരികെയുള്ള വിശാലമായ മുറിയിലേക്കു പ്രീതംദാസ്, താരയെയുംകൊണ്ട് കയറി. വാതില്‍ ഒച്ചയിലടയുന്നതു കേട്ട ജനക്കൂട്ടം പുറത്ത് അക്ഷമരായി.

താരയുടെ ഓരോ വാക്കും സോമനാഥ്ചാറ്റര്‍ജിയുടെ മരണഹേതുവിലേക്കുള്ള മിന്നായമാണെന്നു പ്രീതംദാസിനറിയാമായിരുന്നു. അവളുടെ സംസാരം പ്രീതംദാസ് ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. അതിനിടെ ഗൗതം അതിവേഗം കാറോടിച്ചു ടാഗൂര്‍ അപ്പാര്‍ട്ടമെന്റ്സിന്റെ മുറ്റത്തു വന്നു. അയാളെ കണ്ടമാത്രയില്‍ ചില അപ്പാര്‍ട്ടമെന്റ് വാസികള്‍ ഗദ്ഗദപ്പെട്ടു ചുറ്റും കൂടി. ചിലര്‍ ഗൗതമിന്റെ ചുമലില്‍ തട്ടി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. മറ്റു ചിലര്‍ ദുഃഖം കരച്ചിലായി പ്രകടിപ്പിച്ചു.

ക്ഷതമേറ്റ ഓര്‍മ്മയിലേക്കാണു താര കടന്നുചെന്നത്. പ്രീതംദാസ് കരുതിയിരുന്ന ലഹരിചേര്‍ത്ത ജലം താരയ്ക്കു വീണ്ടും വീണ്ടും പകര്‍ന്നുനല്കി; അവളുടെ ചുമലില്‍ തട്ടി പ്രോത്സാഹനം ചൊരിഞ്ഞു കൊണ്ടിരുന്നു.

പൊള്ളുന്ന ഒരുച്ച. സോമനാഥ്ചാറ്റര്‍ജി സന്ദര്‍ശകമുറിയിലൂടെ നടന്നുവരുന്നത് താര കണ്ടു. പെന്‍ഷനായിട്ട് നാലഞ്ചുവര്‍ഷമായെങ്കിലും സാബിന്റെ പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികത താരയ്ക്കു തോന്നിയിരുന്നു. സോമനാഥ് ചാറ്റര്‍ജി, തനിക്കു കുടിക്കാന്‍ ചൂടാറ്റിയ വെള്ളം കിടപ്പുമുറിയില്‍ കൊണ്ടുവയ്ക്കാന്‍ പറഞ്ഞിട്ടു പോര്‍ട്ടിക്കോവിലേക്കിറങ്ങി.

താര ജഗ്ഗില്‍ വെള്ളവുമായി മുറിയിലേക്കു കയറിയതും പിന്നില്‍ നിന്നു വാതിലടച്ചുകൊണ്ട് സോമനാഥ്ചാറ്റര്‍ജി അവള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടതും ഒരുമിച്ചായിരുന്നു. താരയ്ക്കരികിലേക്കു നടന്നുവന്ന സോമനാഥ്ചാറ്റര്‍ജിയുടെ കട്ടിക്കണ്ണടയ്ക്കുള്ളിലെ തിളക്കവും മുഖത്തെ ഭാവമാറ്റവും അവളെ ചകിതയാക്കി. അവള്‍ നിന്നു വിറയ്ക്കാന്‍ തുടങ്ങി. അയാള്‍ ചുമലില്‍ കൈെച്ചപ്പോള്‍ അവള്‍ പിന്നോട്ടു മാറി. സോമനാഥ് ചാറ്റര്‍ജി വീണ്ടും അവള്‍ക്കരികിലേക്കു ചെന്നു. ബലിഷ്ഠമായ ആയാളുടെ കൈവലയത്തിനുള്ളില്‍ക്കിടന്ന് ഒരു പക്ഷിയെപ്പോലെ അവള്‍ പിടയ്ക്കുകയും കുതറിമാറാന്‍ ശ്രമിക്കുകയും ചെയ്തു. ശ്രമം വിഫലമാകുന്നതിനൊപ്പം അവളുടെ ശക്തി അനുനിമിഷം ചോര്‍ന്നുപോകുകയായിരുന്നു.. സോമനാഥ്ചാറ്റര്‍ജി കിടക്കയിലേക്ക് അവളെ പിടിട്ടഛുകിടത്തി. പരവശനായി എന്തൊക്കെയോ പറഞ്ഞുകൊണ്ട് അയാള്‍ താരയുടെ പ്രതിരോധം അമര്‍ത്തിയൊടുക്കാന്‍ ശ്രമിച്ചു.

സാബ്, സാബ് എന്നു വിളിച്ചു കരയാന്‍ തുടങ്ങിയ അവളുടെ മുഖത്തേക്ക് അരികെ കിടന്ന ടവ്വല്‍ വലിച്ചിട്ട് അയാള്‍ ശബ്ദമൊടുക്കി. പെട്ടെന്നു ഫോണ്‍ബെല്ലടിക്കാന്‍ തുടങ്ങി. അപ്പോഴേക്കും താരയ്ക്കുമേല്‍ അയാള്‍ വിജയം കണ്ടിരുന്നു. കിതപ്പോടും അതിലേറെ സംസൃപ്തിയോടും സോമനാഥ്ചാറ്റര്‍ജി ഒരു വശത്തേക്കു ചരിഞ്ഞു. പിന്നെ റിസീവര്‍ കൈയിലെടുക്കുകയും സംഭ്രമിച്ച സ്വരത്തില്‍ എന്തൊക്കെയോ പറയുകയും ചെയ്തു. റിസീവര്‍ വച്ചശേഷം താരയ്ക്കു മുഖം കൊടുക്കാതെ കിടന്നു.

പലതവണയാഞ്ഞിട്ടും താരയ്ക്കു കിടക്കയില്‍നിന്നെണീക്കാനായില്ല. ശരീരം ദുര്‍ബ്ബലമാകുന്നതായും അരക്കെട്ട് തളര്‍ന്നുപോകുന്നതായും തോന്നി. കണ്ണുകളില്‍ കഠാരികോണ്ടിറങ്ങുംപോലെ വേദന. അവള്‍ കണ്ണുകള്‍ മുറുകെയടച്ചു. അപ്പോഴേക്കും സോമനാഥ്ചാറ്റര്‍ജി കൂര്‍ക്കംവലിക്കാനും അസ്വാഭാവികമായതെന്തോ സ്വപ്നത്തില്‍ കണ്ടപോലെ പേഛു പറയുവാനും തുടങ്ങി. താര പതുക്കെ മയക്കത്തിലേക്കാഴ്ന്നു.

ബംഗാളി ചലച്ചിത്രഗാനമവസാനിച്ച് കാലാവസ്ഥാനിരീക്ഷണത്തോടെ മദ്ധ്യാഹ്നസംപ്രേക്ഷണം അവസാനിച്ചതു കേട്ടുകൊണ്ടാണ് താര ഉണര്‍ന്നത്. പെടുന്നനെ ഫോണ്‍ വീണ്ടും റിംഗ് ചെയ്തു. പരിസരമോര്‍ക്കാതെ അവള്‍ റിസീവര്‍ എടുത്തു. അപ്പുറത്തുനിന്നും ഗൗതമാണെന്നു പറഞ്ഞപ്പോഴാണ് അവള്‍ക്കു താന്‍ പിടിച്ചിരിക്കുന്നത് തീച്ചില്ലയാണെന്നു മനസ്സിലായത്. അവള്‍ റിസീവര്‍ ക്രാഡിലിലേക്കു ശബ്ദത്തോടെ വച്ചു പിടഞ്ഞെണീക്കാന്‍ ശ്രമിച്ചു. ഉടുവസ്ത്രത്തില്‍ നിന്നും രക്തം കിടക്കവിരിയിലേക്കും പടര്‍ന്നിരിക്കുന്നു. അവള്‍ ബെഡ്ഷീറ്റുമെടുത്ത് ബാത്ത്റൂമിലേക്ക് ഓടി. ഷവര്‍ തുറന്ന് ജലസ്പര്‍ശമേറ്റ് ഏറെ നേരം നിന്നിട്ടും ശരീരത്തില്‍നിന്നും അസസഹ്യമായ വേദന വിട്ടുമാറിയില്ല. അവള്‍ വളരെപ്പതുക്കെ അടുക്കളയിലേക്കു നടന്നു.

പ്രീതംദാസ് മുറിക്കു പുറത്തേക്കിറങ്ങി. പോലീസുകാര്‍ തിടുക്കപ്പെട്ട് പ്രീതംദാസിനടുത്തേക്കു ചെന്നു. “സാബ്, മകന്‍ വന്നിട്ടുണ്ട്.” ഒരാള്‍ പറഞ്ഞു.

മറുപടിയൊന്നും പറയാതെ അയാള്‍ ഗൗതമിനരികിലേക്കു നടന്നു. പ്രീതംദാസിനെ കാണ്‍കെ ഗൗതം ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി. “താരയെ അടുത്ത മുറിയിലേക്കു മാറ്റൂ”. പ്രീതംദാസ് ഒരു പോലീസുകാരനോടു പറഞ്ഞു. പോലീസുകാരന്‍ താരയെ തൊട്ടടുത്ത മുറിയിലേക്കു മാറ്റുകയും ആ വിവരം പ്രീതംദാസിനോടു പറയുകയും ചെയ്തു.

ഗൗതമിനരികെചെന്ന പ്രീതംദാസ്, സോമനാഥ്ചാറ്റര്‍ജിയുടെ അപമൃത്യവിനെപ്ഫറ്റി പറഞ്ഞു. കൊല നടത്തിയവരാരാണെന്നു വൈകാതെ കണ്ടെത്തുമെന്നു പറഞ്ഞ് പ്രീതംദാസിനോട് വളരെ പതുക്കെയാണ് ഗൗതം സംസാരിച്ചത്. മുകള്‍നിലയില്‍വെച്ച് താന്‍ താരയെ ചോദ്യം ചെയ്തതെന്നും തുമ്പുണ്ടാകുന്ന പലതും അവള്‍ പറഞ്ഞെന്നും പ്രീതംദാസ്, ഗൗതമിനോട് പറഞ്ഞതു വെറുതെയല്ല.അപ്പോഴൊക്കെ ഗൗതമിന്റെ മുഖത്തു മിന്നിമായുന്ന ഭാവങ്ങള്‍ പ്രീതംദാസ് സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“നമുക്കു മുകളിലേക്കു പോകാം.” പ്രീതംദാസ് ഗൗതമിനു മുന്നാലെ നടന്നു. പിതാവിന്റെ നിശ്ചലശരീരം കാണാന്‍ തനിക്കാവതിലെന്നും മറ്റും ഗൗതം പറഞ്ഞെങ്കിലും പ്രീതംദാസ് നിര്‍ബന്ധിച്ച് അയാളെ മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി. ജനക്കൂട്ടം ഒന്നിളകുകയും അക്ഷമയോടെ മുകള്‍നിലയിലേക്കു നോക്കുകയും ചെയ്തു.

പ്രീതംദാസ് പഴയതുപോലെ മുറിക്കുള്ളില്‍നിന്നു തഴുതു നീക്കിയതോടെ പോലീസുകാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്കു പോയി. ഗൗതമിന്റെ കണ്ണുകളിലേക്കു പ്രീതംദാസ് രൂക്ഷമായി നോക്കി. “ഗൗതം ഉച്ചയ്ക്ക് വീട്ടില്‍ വന്നില്ല?”

“വന്നിരുന്നു.” ഗൗതമിന്റെ സ്വരമിടറി. പിന്നെ പലതും ചോദിച്ചെങ്കിലും ഗൗതം മറുപടി പറയാതെ പ്രീതംദാസിനെ നോക്കുക മാത്രം ചെയ്തു. പ്രീതംദാസ് താരയുടെ മുറിയിലേക്കു നടന്നു. അതിനിടെ ഫോട്ടോഗ്രാഫര്‍മാരും റിപ്പോര്‍ട്ടര്‍മാരും സോമനാഥ്ചാറ്റര്‍ജിയുടെ ജഡത്തിനു ചുറ്റും കൂടി. ഫ്ളാഷുകളുടെ പ്രകാശവര്‍ഷം. ഫോട്ടോഗ്രാഫര്‍മാര്‍ ചാറ്റര്‍ജിയുടെ പല ആംഗിളിലുള്ള ചിത്രങ്ങള്‍ ക്യാമറയിലേക്കു പകർത്തി. പ്രീതംദാസിനെ കണ്ടപ്പോള്‍തന്നെ പത്രലേഖകര്‍ പാഞ്ഞെത്തി. ഒക്കെ വിശദമായി പറയാം എന്നുറപ്പുകൊടുത്തശേഷം പ്രീതംദാസ് താരയുടെ സമീപമെത്തി. പൊലീസുകാര്‍ സോമനാഥ്ചാറ്റര്‍ജിയുടെ ജഡത്തിനു കാവല്‍ നില്ക്കുകയും പത്രലേഖകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ പാടുപെടുകയും ചെയ്തു.

ഗൗതം തലേന്നു രാത്രിയെ ഭീതിയോടെ ഓര്‍ത്തു. ഉച്ചയ്ക്കു കിടക്കയ്ക്കരികെയുള്ള ഫോണിലൂടെ അച്ഛന്റെയും താരയുടെയും സ്വരം കേട്ടപ്പോള്‍ത്തന്നെ അസ്വഭാവികമായ ഒരു തിരപ്പൊക്കം മനസ്സിലുയര്‍ന്നതാണ്. പക്ഷേ, മനസ്സിന്റെ അപഥസഞ്ചാരങ്ങളെ ശകാരിക്കുകയും തിരക്കോടെ ജോലികളിലേക്കു കടക്കുകയുമായിരുന്നു ഗൗതം.

ഗൗതം ഏറെ വൈകിയാണു പലപ്പോഴും വീട്ടിലെത്താറുള്ളത്. ക്ലബ്ബില്‍നിന്നു പാതിരായ്ക്കുമുന്‍പിറങ്ങണമെന്ന് ഓരോ മടക്കയാത്രയ്ക്കിടയിലും നിശ്ചയിക്കും. വീട്ടിലെത്തുമ്പോള്‍ താന്‍ മാത്രമേ ഇവിടുള്ളൂ എന്നൊരോര്‍മ്മ മകനില്ലാത്തതില്‍ സോമനാഥ്ചാറ്റര്‍ജി പരിഭവിക്കും. അങ്ങനെയൊരു ദിവസത്തിനുശേഷം ഗൗതംതന്നെയാണു താരയോടു പറഞ്ഞത്: “നീ രാത്രിയില്‍കൂടി വീട്ടില്‍ നില്ക്ക്.” അതു പറയുമ്പോള്‍ അച്ഛനൊരു സഹായി എന്നു മാത്രമേ ഗൗതം അര്‍ത്ഥമാക്കിയിരുന്നുള്ളു. ഏറെ നിര്‍ബന്ധിച്ചിട്ടാണ് അവളുടെ അച്ഛന്‍ അതിനനുവാദം നല്കിയത്.

പലപ്പോഴും പ്രായമേറിയ രാത്രികളില്‍ കോളിംഗ്ബെല്ലമര്‍ത്തുമ്പോള്‍ താരയാവും വന്ന് വാതില്‍ തുറക്കുക. “സാബ് ഉറങ്ങി.” അവള്‍ ഉറക്കം പകുതിയില്‍ മുറിഞ്ഞ അസംതൃപ്തിയോടെ അടുക്കളയിലേക്കു പോകും. അവിവാഹിതനായിട്ടും താരയുടെ യൗവനഭംഗി മോഹിപ്പിച്ചിട്ടും ഗൗതം സ്വയം നിയന്ത്രിച്ചു. സ്വപ്നങ്ങളുടെ ജലച്ചായം നിറഞ്ഞ രാത്രിയിലേക്കു പ്രാര്‍ത്ഥനയോടെ കടന്നുപോകുകയായിരുന്നു പതിവ്.

തലേന്നു രാത്രി പതിവിലും നേരത്തേ ഗൗതം ഫ്ളാറ്റിലെത്തി. ടാഗൂര്‍ അപ്പാര്‍ട്ട്മെന്റ്സിന്റെ ഗേറ്റിലെത്തുമ്പോള്‍ ഞെട്ടിയുണര്‍ന്ന വാച്ചര്‍ ഡ്രൈവിലൂടെ നടന്നുവന്നു. “സാബ് ഏറെ വൈകിയല്ലോ.” അയാളുടെ സ്വരത്തിന് ഉറക്കത്തിന്റെ പതര്‍ച്ചയുണ്ടായിരുന്നു.

“ഏയ് എന്റെ നേരമാകുന്നതല്ലേയുള്ളൂ.” ഗൗതം പടവുകള്‍ കയറുന്നതിനിടെ പറഞ്ഞു.

“മകളോട് പുലര്‍ച്ചെ എന്റെ ചായയുടെ കാര്യം മറക്കരുതെന്നുപറയണം സാബ്.” അയാള്‍ ഗൗതമിനെ ഓര്‍മ്മിപ്പിച്ചു.

“പറയാം പറയാം.” ഗൗതം പടവുകള്‍ കയറി മറയുന്നതുവരെ വൃദ്ധന്‍ വിനയത്തോടെ നോക്കിനിന്നു.

സോമനാഥ്ചാറ്റര്‍ജി ഉറങ്ങിയിരുന്നു. ഗൗതം അച്ഛന്റെ വാതിലിലെത്തി ലൈറ്റിട്ടു. പതിവില്ലാത്ത ശബ്ദങ്ങള്‍ ഉറക്കത്തിനിടെ അച്ഛനില്‍നിന്നുയരുന്നുണ്ട്. ഗൗതം ലൈറ്റണച്ചു. മുറിയിലെത്തി വസ്ത്രം മാറുകയും രബീന്ദ്രസംഗീതം കേള്‍ക്കാന്‍ തുടങ്ങുകയും ചെയ്ത ഗൗതം താരയുടെ ശബ്ദം കേട്ട് ഞെട്ടി. “സാബ് ഭക്ഷണം.” താര കതകില്‍ പിടിച്ചു നില്‍ക്കുന്നു.

“വരുന്നു.” ഗൗതം തീന്‍മേശയ്ക്കടുത്തേക്കു നടന്നു. ഭക്ഷണശേഷം മുറിയിലേക്കു പോകുമ്പോള്‍ ഗൗതം അസ്വാഭാവികമായ ഉഴറ്റോടെ തന്നെ നോക്കുന്നത് താര കണ്ടു. അവള്‍ തിടുക്കപ്പെട്ടു തന്റെ കിടപ്പുമുറിയിലേക്കു കയറിപ്പോയി.

നിശ്ശബ്ദമായ രാത്രി. ഉറക്കത്തിനുവേണ്ടി താര ഏറെനേരം കാത്തുകിടന്നു.കണ്ണടച്ചപ്പോഴൊക്കെയും ഗൗതമിന്റെ ലോഹരൂപമാര്‍ന്ന ശരീരം അവളുടെ കാഴ്ചയ്ക്കു മിഴിവേകി. ഇടയ്ക്കിടെ തൊണ്ട വരളുകയും വിയര്‍ക്കുകുയം ചെയ്തപ്പോഴൊക്കെ അവള്‍ കണ്ടത് ഉച്ചയുടെ മുറിവുകളായിരുന്നു. സോമനാഥ് ചാറ്റര്‍ജിയുടെ കൈകള്‍ക്കൂള്ളില്‍ക്കിടന്നു പിടഞ്ഞതുപോലെ അവള്‍ കിടക്കയില്‍ ഞെരിപിരിക്കൊണ്ടു. ഏറെ കഴിഞ്ഞപ്പോള്‍ ആരുടെയോ ശ്വാസം തന്നിലേക്കടുത്തു വരുന്നതുപോലെ തോന്നു. എന്തെങ്കിലും ചോദിക്കുമുമ്പ് അവളുടെ ചാരെ ഒരാള്‍ വന്നു കിടന്നു. “സാബ്!” താര ഭയപ്പോടെ വിളിച്ചു. അവളുടെ വിളി മറ്റാരും കേള്‍ക്കില്ല എന്നറിയാമെങ്കില്‍ക്കൂടി അവള്‍ പിടഞ്ഞെണീക്കുകയും സാബ് സാബ് എന്നയുര്‍ത്തിവിളിക്കുകയും ചെയ്തു. പക്ഷേ, ഗൗതം എന്നു കേട്ടതോടെ താര ശബ്ദമുണ്ടാക്കാതെ കിടന്നു. ഗൗതമിന്റെ ഇരമ്പല്‍ അവൾ സ്വച്ഛമായി ഏറ്റുവാങ്ങി.

ഇരുട്ടില്‍ അടുത്തുകിടന്നിരുന്ന ഗൗതം താന്‍ ഉച്ചയ്ക്കു ഫോണ്‍ വിളിച്ചപ്പോള്‍ നിന്റെ സ്വരം പതറിയിരുന്നല്ലോ, അതെന്തുകൊണ്ട് എന്നു ചോദിക്കുകയും. “ഇപ്പോഴും എന്റെ സ്വരം പതറുന്നുണ്ടല്ലോ” എന്നു താര മറുപടി പറയുകയും ചെയ്തു. “അപ്പോള്‍ നീldots?” ഗൗതം സംശയത്തോടെ ചോദിച്ചു. ഗൗതമിനു തന്റെ ശ്വാസം നിലയ്ക്കുന്നതായും നെഞ്ച് വിയര്‍ക്കുന്നതായും തോന്നി. ഉച്ചയ്ക്ക് ഫോണ്‍ വിളിച്ചപ്പോള്‍ തോന്നിയ സംശയം ബലപ്പെടുകയും അകാരണമെന്നു തോന്നിയ സംശയമായിരുന്നില്ല അതെന്നു മനസ്സിലാകുകയും ചെയ്തു. ഒരേ ദിവസംതന്നെ അച്ഛന്റെയും മകന്റെയും ഹിതങ്ങള്‍ ഏറ്റുവാങ്ങിയ താര അമര്‍ഷംകലര്‍ന്ന സ്വരത്തില്‍ ഇത്രകൂടി പറഞ്ഞു:

“ഇത് സോമനാഥ്സാബ് അറിയാതിരുന്നാല്‍ മതി.”

ഗൗതം മറുപടിയൊന്നും പറയാതെ ഇരുട്ടിലൂടെ നടന്നു മുറിയിലേക്കു പോയി. പിന്നെ യാത്രയ്ക്കിടയില്‍ എപ്പോഴും കരുതാറുള്ള ബ്രീഫ്കെയ്സ് തുറക്കുകയും എന്തൊക്കെയോ നിശ്ചയിച്ചപോലെ മുറിയില്‍ തലങ്ങും വിലങ്ങും നടക്കുകയും ചെയ്തു. അച്ഛനോട് ആദ്യമായി ദ്വേഷവും വെറുപ്പം തോന്നിയ രാത്രിയായിരുന്നു അത്.

സൂക്ഷ്മതയോടെ റിവോള്‍വറില്‍ തിരകള്‍ നിറച്ചു. പിറ്റേന്നുച്ചയ്ക്ക് നിര്‍വ്വഹിക്കാനുറച്ച കൃത്യത്തെയോര്‍ത്തു വിറച്ചു.

തീന്‍മേശയ്ക്കരികെനിന്ന് എണീക്കുന്നതിനുമുന്‍പ് സോമനാഥ് ചാറ്റര്‍ജി മകനോടു പറഞ്ഞത് അഡ്വടൈസിംഗ് ലോകത്തെ പരീക്ഷണങ്ങളെക്കുറിച്ചും മത്സരങ്ങളെക്കുറിച്ചുമായിരുന്നു. താന്‍ സ്വന്തമായൊരു അഡ്വര്‍ടൈസിംഗ് ഏജന്‍സി തുടങ്ങി ഇത്രനാളും അതിന്റെ വളർച്ചയെങ്ങനെയെന്നോ തളർച്ചയെങ്ങനെയെന്നോ അച്ഛൻ അന്വേഷിച്ചിരുന്നില്ല. പെട്ടെന്നുണ്ടായ ഈ മനം മാറ്റം ഗൗതമിനെ തെല്ലദ്ഭൂതപ്പെടുത്തി. അയാള്‍ മറുപടിയൊന്നും പറയാതെ മൂളികേള്‍ക്കുകയും ഇടയ്ക്ക് അച്ഛന്റെ വാക്കുകൾ ശ്രദ്ധിക്കുന്നുണ്ട് എന്നു നടിക്കുകയും ചെയ്തു. ഒടുവില്‍ നഗരത്തെ ഇളക്കിമറിച്ചുകൊണ്ടിരുന്ന ഫുട്ബോള്‍ മത്സരത്തില്‍ വിജയം നേടാനിടയുള്ള ടീമേതെന്ന് അച്ഛന്‍ പ്രവചിക്കുകയും തന്റെയും തോന്നലങ്ങനെയാണെന്നു സമ്മതിക്കുകയും ചെയ്ത ഗൗതം സ്വന്തം മുറിയിലേക്കു പോയി.

താര ഫ്രിഡ്ജില്‍നിന്നും ഏതൊക്കെയോ പച്ചക്കറികളെടുത്ത് അടുക്കളയിലേക്കു പോയി. ഗൗതം റിവോള്‍വര്‍ കൈയിലെടുത്തു. തിരയുടെ എണ്ണമുറപ്പാക്കി. ഒരുനിമിഷം ചുമരിലെ ചില്ലിട്ട ചിത്രത്തില്‍ ഗൗതമിന്റെ കാഴ്ച ഇടറിനിന്നു. കാലത്തിന്റെ നിശ്ചലവും വാചാലവുമായ നിരവധി ചിത്രങ്ങള്‍ മനസ്സില്‍ ചിറകടിച്ചുയരാന്‍ തുടങ്ങി. പൊടുന്നനെ ഒരു സംഭ്രമത്തോടെ ഗൗതം റിവോള്‍വര്‍ മേശവലിപ്പിലേക്കിട്ടു. ഒന്നുച്ചത്തില്‍ കരയണമെന്നു തോന്നി. കാറോടിച്ചു നഗരത്തിരക്കു പിന്നിടുമ്പോള്‍ എനിക്കതിനാവതില്ല, എനിക്കതിനാവതില്ല എന്നു പറഞ്ഞ് ഏങ്ങലടിക്കുകയായിരുന്നു ഗൗതം.

വിശദമായ ചോദ്യംചെയ്യലിനായി താരയെയുംകൊണ്ടു പ്രീതംദാസിന്റെ ജീപ്പ് ആൾക്കൂട്ടത്തിനിടയിലൂടെ സയറന്‍വിളിയോടെ പുറത്തേക്കുപോയി. അപ്പാര്‍ട്ട്മെന്റിന്റെ മുന്‍മുറ്റത്ത് അപ്പോള്‍ സോമനാഥ് ചാറ്റര്‍ജിയുടെ ജഡം പൊതുദര്‍ശനത്തിനു വച്ചിട്ടുണ്ടായിരുന്നു. ഗൗതം അച്ഛന്റെ ജഡത്തിനരികെ നിശ്ശബ്ദനായി നിന്നും ബന്ധുക്കള്‍ ഗൗതമിനെ ആശ്വസിപ്പിക്കാന്‍ പാടുപെടുകയായിരുന്നു.

ശവദാഹം കഴിഞ്ഞു. ഗൗതം മാത്രമായി ഫ്ളാറ്റില്‍ ബന്ധുക്കളായ ചിലര്‍ കൂട്ടുനില്ക്കാമെന്നു പറഞ്ഞെങ്കിലും അവരെ തിരിച്ചയുച്ചു. രാത്രി പല തവണ പ്രീതംദാസ് ഫോണ്‍ വിളിച്ചു. ഉച്ചയ്ക്കു താര മരുന്നുശാലയിലേക്കു പോയ നോരത്താണ് സോമനാഥ്ചാറ്റര്‍ജിയുടെ മരണം നടന്നതെന്നും വൈകാതെ കുറ്റവാളിയെ പിടികൂടാനാകുമെന്നും പ്രീതംദാസ് പ്രത്യാശ പ്രകടിപ്പിച്ചു. സ്റ്റേഷനില്‍നിന്നും താരയെ വീട്ടിലാക്കിയശേഷം കാവല്‍ക്കാരനായ അവളുടെ അച്ഛന്‍ വീണ്ടും ഗേറ്റില്‍ വന്നു നിന്നു.

ഗൗതമിന് ഉറങ്ങാനായില്ല. കണ്ണടച്ചാല്‍ പേടിപ്പിക്കുന്ന കാഴചകളാണ്. അയാള്‍ പുറത്തേക്കുള്ള ജനാലകള്‍ തുറന്നുവച്ചു. പൊടുന്നനെ ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി. അനുശേചനമറിയിക്കാന്‍ ആരെങ്കിലും വിളിക്കുന്നതാവും. ഗൗതം അറ്റന്‍ഡ് ചെയ്തില്ല. താരയുടെ അടക്കിപ്പിടിച്ച സംഭാഷണങ്ങള്‍ വജ്രമൂര്‍ച്ചയോടെ ഗൗതമിന്റെ മനസ്സില്‍ പറന്നിരുന്നു. അച്ഛന്റെ മരണഹേതു എത്ര ചിന്തിച്ചിട്ടും മനസ്സിലാക്കാനാവാതെ ഗൗതം കരയുകയും തന്നെത്തന്നെ ശകാരിക്കുകയും ചെയ്തു. അയാള്‍ ജനാലയ്ക്കലേക്കു നടന്നു. ടാഗൂര്‍ അപ്പാര്‍ട്ട്മെന്റസിന്റെ മുന്‍മുറ്റത്തെ അരണ്ട വെളിച്ചത്തിലേക്കു നോക്കി. അവിടെ കാവല്‍ക്കാരായ ബല്‍വീര്‍സിങ് അക്ഷമനായി നടക്കുന്നതാണു കണ്ടത്.

ആ ഉച്ചയെക്കുറിച്ച് താര, അച്ഛന്‍ ബല്‍വീര്‍സിങ്ങിനോടു പറഞ്ഞിട്ടുണ്ടാകുമോ? ആ രാത്രിയെക്കുറിച്ചും. ഗൗതം വിയര്‍ക്കാന്‍ തുടങ്ങി. സംഭീതിയോടെ ഗൗതം വാതില്‍ത്തഴുതുകള്‍ ഉറപ്പിച്ചു. ജനാലകള്‍ വലിച്ചടച്ച ഗൗതം പ്രീതം ദാസിന്റെ നമ്പരില്‍ ഡയല്‍ചെയ്തു. എൻഗേജ്ഡ്. പിന്നെ മറ്റുപല നമ്പരുകളിലേക്കും ഡയൽചെയ്തുനോക്കി. റിംഗ് ചെയ്യുന്നുണ്ട്. റിസീവര്‍ ഏറെനേരം കാതോടടുപ്പിച്ചുനിന്നിട്ടും അപ്പുറത്താരും ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല. ഓര്‍മ്മയിലെത്തിയ നമ്പരുകളൊക്കെ ഡയല്‍ ചെയ്തുനോക്കി. എല്ലായിടത്തുനിന്നും നിശ്ശബ്ദത മാത്രമായിരുന്നു മറുപടി.

താരയും ഗൗതമും തമ്മിലുള്ള രാത്രിസംഭാഷണം സോമനാഥ് ചാറ്റര്‍ജി കേട്ടു. മകന്‍ മുറിയിലെത്തി ഷവര്‍ തുറക്കുന്നതും വാതിലടയ്ക്കുന്നതും അരണ്ടവെളിച്ചത്തില്‍ ചാറ്റര്‍ജി കണ്ടു. പുലര്‍ച്ചെ ഗൗതം പടവുകളിറങ്ങിയപ്പോള്‍മുതല്‍ സോമനാഥ് അസ്വസ്ഥനായി മുറിക്കകമാകെ നടക്കുന്നതു കണ്ടെങ്കിലും താര അതൊന്നും ശ്രദ്ധിച്ചില്ല. ഗൗതം ഉച്ചയ്ക്കു വരാറുള്ള പതിവുസമയം കഴിഞ്ഞപ്പോള്‍മുതല്‍ താര ഭക്ഷണം മേശമേലൊരുക്കിവെച്ച് പുറത്തേക്കുള്ള വാതില്‍ തുറന്നു കാത്തുനിന്നും. ഓരോ വെള്ളനിറമുള്ള എസ്റ്റീം കടന്നുവരുമ്പോഴും ഗൗതമാകുമെന്ന് അവള്‍ പ്രതീക്ഷിച്ചു.

തനിക്കു കഴിക്കേണ്ട മരുന്ന് തീര്‍ന്നുപോയെന്നു സോമനാഥ്ചാറ്റര്‍ജി താരയോടു പറഞ്ഞു. അവളുടെ കൈയില്‍ കുറിപ്പും രൂപയും കൊടുത്തു മെഡിക്കല്‍ സ്റ്റോറിലേക്കയച്ചു. സോമനാഥ് കിടക്കയിലേക്കു നോക്കി. അപ്പോള്‍ താര തന്റെ ശരീരത്തിനു കീഴെ പിടഞ്ഞമര്‍ന്ന ചിത്രവും മകന്റെ ശരീരത്തെ ഊഷ്മളതയോടെ ഏറ്റുവാങ്ങിയ ചിത്രവും സോമനാഥ്ചാറ്റര്‍ജിയുടെ മനസ്സില്‍ പിടഞ്ഞുണര്‍ന്നു. അയാള്‍ ഭാര്യയുടെ സൗമ്യമായ മുഖം ഓര്‍ത്തു. പിന്നെ ചുമരിലെ ചില്ലിട്ട ചിത്രത്തിലേക്കു നോക്കി “ക്ഷമിക്കണം ക്ഷമിക്കണം” എന്നു പറഞ്ഞ് ഏങ്ങലടിച്ചു.

കരച്ചിലിനിടയില്‍ സോമനാഥ് ചാറ്റര്‍ജി മകനുവേണ്ടി പ്രാര്‍ത്ഥിച്ചു. പിന്നെ സ്വയംമറന്നെന്നപോലെ സ്വീകരണമുറിയിലേക്കോടി. മുറിക്ക് നടുവിലെത്തി റിവോള്‍വര്‍ ശിരസ്സിനു വലതുവശത്തായി അമര്‍ത്തിപ്പിടിച്ചു. വിരലുകളുടെ ചലനം അവസാനിച്ചപ്പോള്‍ സോമനാഥ്ചാറ്റര്‍ജി ശബ്ദമുണ്ടാക്കാതെ നിലത്തുനീണു. ചാറ്റര്‍ജി അവസാനമായി കേട്ടത് പടവുകള്‍ കയറിവരുന്ന താരയുടെ കാലൊച്ചയാവണം. ഭ്രാന്തമായ അവളുടെ നിലവിളി കേട്ടിരിക്കില്ല.