close
Sayahna Sayahna
Search

ഞങ്ങളുടെ അച്ഛൻ


ഞങ്ങളുടെ അച്ഛൻ
EHK Memoir 01.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടെ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഓര്‍മ്മക്കുറിപ്പ്, ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 128

അച്ഛനോടൊപ്പമുള്ള ഏറ്റവും പഴയ ഓർമ്മ എനിയ്ക്ക് രണ്ടോ മൂന്നോ വയസ്സുള്ളപ്പോഴായിരുന്നു. അന്നു ഞങ്ങൾ പുത്തില്ലത്തുനിന്ന് മാറി കുറേ ദൂരത്ത് ഒരൊറ്റവീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിന്റെ പരിസരങ്ങൾ എനിക്കോർമ്മയുണ്ട്. ചെറിയ ചതുരൻ ഉമ്മറമാണുണ്ടായിരുന്നത്. അവിടെ ഇട്ട മേശക്കുമുമ്പിൽ ഇരുന്നെഴുതുന്ന അച്ഛന്റെ മടിയിൽ ഇരുന്ന് മുമ്പിൽ കത്തിച്ചുവെച്ച മേശവിളക്കിന്റെ വെളിച്ചത്തിൽ അച്ഛൻ എഴുതുന്നതും നോക്കിയിരിക്കാറുണ്ട്. എഴുതുമ്പോൾ അച്ഛൻ കാലുകൾ വിറപ്പിച്ചുകൊണ്ടിരിക്കും. അതിന്റെ താളത്തിൽ ഞാൻ സാവധാനത്തിൽ ഉറക്കമാവും. രാവിലെ എഴുന്നേറ്റ് ഉമ്മറത്തു വന്ന് നോക്കുമ്പോൾ നിലത്തു ചിതറിക്കിടക്കുന്ന കടലാസുകഷ്ണങ്ങൾ കാണാറുള്ളത് ഇപ്പോഴും ഓർമ്മയുണ്ട്.

ഓർമ്മയിലുള്ള ചിത്രങ്ങൾ പലതാണ്. മേശക്കു മുമ്പിലിരുന്ന് ആഴ്ചപ്പതിപ്പുകാർ ആവശ്യപ്പെട്ട കവിത എഴുതിയുണ്ടാക്കാൻ പാടുപെടുന്ന അച്ഛൻ, മക്കളോടൊപ്പം തോട്ടത്തിലിരുന്ന് ചെടികളെ ശുശ്രൂഷിക്കുന്നത്. ഈ കാഴ്ച അപൂർവ്വമായിരുന്നു, കാരണം അച്ഛൻ വീട്ടിലുണ്ടാകുന്ന സന്ദർഭങ്ങൾ വിരളമാണെന്നതുകൊണ്ടുതന്നെ. ഒരു കെട്ട് ആധാരവും കക്ഷത്തിറുക്കി രാവിലെ കോടതിയ്ക്കു നടന്നുപോകുന്ന അച്ഛൻ, വൈകുന്നേരം ക്ഷീണിതനായി നടന്നു വരുമ്പോൾ കൃഷ്ണപ്പണിക്കർ വായനശാലയുടെ മുകളിലെ വരാന്തയിൽ അച്ഛനെ കാത്തുനിൽക്കുന്ന യുവാക്കളെ നോക്കി ചിരിക്കുന്നത്. ഖദർമുണ്ടിന്റെ കരയപ്പാടെ ടാറിടാത്ത റോഡിലെ ചെമ്മണ്ണിന്റെ കരയായിട്ടുണ്ടാവും. വന്ന ഉടനെ അച്ഛൻ പറയും. ‘രാമ്മാഷെ ഒരു ചായ വേണം.’ രാമൻ മാസ്റ്റർ അച്ഛന് മകനെപ്പോലെയാണ്. അച്ഛന്റെ ഏറ്റവും ഉറ്റ സുഹൃത്തും അച്ഛനെ അസൂയപ്പെടുത്തുമാറ് നല്ല കവിതകളെഴുതുകയും വളരെ ചെറുപ്പത്തിൽ അന്തരിക്കുകയും ചെയ്ത ഇ. നാരായണന്റെ അനുജനാണ് രാമൻ മാസ്റ്റർ. (ഇ. നാരായണന്റെ ‘ഇടയന്റെ നിക്ഷേപം’ എന്ന കവിതാസമാഹാരം മാത്രമെ അദ്ദേഹം ഓർമ്മയ്ക്കായി ബാക്കിവെച്ചിട്ടുള്ളൂ.) നിമിഷങ്ങൾക്കുള്ളിൽ എതിർവശത്തുള്ള ചായക്കടയിൽനിന്ന് എല്ലാവർക്കും ചായയെത്തും. എ.വി. ഹൈസ്‌കൂളിലെ പി. കൃഷ്ണവാരിയർ മാസ്റ്ററും ദേവസ്സി മാസ്റ്ററും നേരത്തെ എത്തിയിട്ടുണ്ടാവും. പിന്നെ എല്ലാവരും കൂടി നാടകറിഹേഴ്‌സലിനായി എ.വി. ഹൈസ്‌കൂളിലേയ്‌ക്കോ മിഷ്യൻ സ്‌കൂളിലേയ്‌ക്കോ യാത്രയാവാൻ അധികം സമയമുണ്ടാവില്ല. ഞങ്ങൾ കുറുപ്പേട്ടനെന്നു വിളിക്കുന്ന ടി. ഗോപാലക്കുറുപ്പും അച്ഛനുമാണ് നാടകത്തിന്റെ സംവിധായകർ. ഓരോ നടനും എങ്ങിനെയാണ് സ്റ്റേജിൽ നിൽക്കേണ്ടത്, ഇരിക്കേണ്ടത്, പെരുമാറേണ്ടത്, സംസാരിക്കേണ്ടത് എന്നെല്ലാം അവർ കാണിച്ചുതരും. കുറുപ്പേട്ടൻ നല്ലൊരു നടനുമായിരുന്നു. അച്ഛന്റെ പല നാടകങ്ങളും അദ്ദേഹത്തിന്റെ അഭിനയചാതുരി കൊണ്ട് പ്രശംസിപ്പിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിനു പുറമെ പി.കെ. ഗോപാലമേനോൻ, കെ.വി. ഡേവിഡ്, (ഒരു സിവിൽ എഞ്ചിനീയറായിരുന്ന ഡേവിഡ്, വൈകായ് ഡാമിന്റെ നിർമ്മിതിയ്ക്കിടെ അപകടത്തിൽ മരിച്ചു.) എൻ.പി. കുമാരൻ, കെ.വി. ജോർജ്ജ്, വടക്കത്ത് ഭാസ്‌കരൻ, തുടങ്ങിയവർ. എനിയ്ക്കും ഭാസ്‌കരനും സ്ഥിരം സ്ത്രീവേഷമായിരുന്നു. അച്ഛൻ ആദ്യം രചിച്ച നാടകം ‘നൂലാമാല’യായിരുന്നെങ്കിലും ‘കൂട്ടുകൃഷി’യാണ് മലബാറിൽ പരക്കെ അരങ്ങേറിയത് — അതായത് നാല്പതുകളുടെ അന്ത്യത്തിലും, അമ്പതുകളുടെ തുടക്കത്തിലും. അന്ന് അഭിനയിച്ചിരുന്നവരാകട്ടെ മഹാരഥന്മാരുമായിരുന്നു. ഉറൂബ്, അക്കിത്തം, ടി. ഗോപാലക്കുറുപ്പ്, ഇ. ഹരിദാസ് തുടങ്ങിയവർ. കൂട്ടുകൃഷിയുമായി നാടുചുറ്റിയിരുന്ന കാലത്ത് എഴുതിയ ‘സങ്കല്പത്തിലെ പെൺകിടാവ്’ എന്ന കവിതയ്ക്കു ചേർത്ത കുറിപ്പിൽ അച്ഛൻ എഴുതുന്നു…

‘കൂട്ടുകൃഷി’ എഴുതിയതിനെത്തുടർന്ന് ഒരു സുഹൃൽസംഘം നാടകസെറ്റും ചുമന്ന് ഏറെക്കാലം നടക്കുകയുണ്ടായി, അവിസ്മരണീയങ്ങളായ പല രംഗങ്ങളും സൃഷ്ടിച്ചുകൊണ്ട്. പരസ്പരം പ്രേമബദ്ധരായ ഒരു കൂട്ടം കാമുകന്മാരെ സങ്കല്പിക്കാമെങ്കിൽ, അതാവും ആ സഹൃദയസംഘടന. കവികൾ, കാഥികന്മാർ, അധ്യാപകന്മാർ, രാഷ്ട്രീയക്കാർ — ഇങ്ങനെ പലവർഗ്ഗത്തിലും പെട്ടവർ. നാടകം കഴിഞ്ഞ് ഉറക്കമൊഴിച്ച് കനപ്പിച്ച കൺപോളകളോടെ ബസ്സും കാത്തിരുന്ന ഒരു പ്രഭാതത്തിന്റെ സ്വല്പം സ്വതന്ത്രമായ ഒരാവിഷ്‌കരണം.

തൊളളായിരത്തി അമ്പത്തൊന്നിലോ മറ്റോ ആണ് ഈ കവിതയെഴുതിയത്, (‘സങ്കല്പത്തിലെ പെൺകിടാവ്’). എനിയ്ക്ക് ഏഴോ എട്ടോ വയസ്സു പ്രായം. പിന്നീട് നാലഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ ഒന്നു രണ്ടു പ്രാവശ്യം കൂട്ടുകൃഷി എ.വി. ഹൈസ്‌കൂളിലെ ലോങ്ഹാളിൽ അരങ്ങേറിയത് ഓർമ്മയുണ്ട്. അച്ഛന്റെ നാടകം കണ്ടതിന്റെ ഏറ്റവും പഴയ ഓർമ്മ അതാണ്. അന്ന് ആയിഷയായി അഭിനയിച്ച ദാസേട്ടൻ (ഇ. ഹരിദാസ്) സ്റ്റേജിന്റെ പിന്നിലേയ്ക്ക് ഇറങ്ങുമ്പോൾ വീണു. അബൂബക്കറായി അഭിനയിച്ച പി.സി.മാമ (ഉറൂബ്), ‘അയ്യോ ന്റെ മോള് ബീണാ’ എന്നു പെട്ടെന്നു പ്രതികരിച്ചത് നാടകത്തിൽത്തന്നെയുള്ള സംഭാഷണമാണെന്ന് കാണികൾ കരുതി. ഇ. ഹരിദാസിനു ശേഷം സി. ഹരിദാസും വടക്കത്ത് ഭാസ്‌കരനും ആയിഷയായി വേഷമിട്ടിട്ടുണ്ട്. സുകുമാരനായി വേഷമിട്ട ഡേവിഡിന്റെ അകാലമരണത്തിനു ശേഷം അനുജൻ ജോർജ്ജാണ് ആ വേഷമണിഞ്ഞിരുന്നത്. അച്ഛനായിരുന്നു സ്ഥിരം പ്രോംപ്റ്റർ. അദ്ദേഹം കർട്ടനു പിന്നിൽ ഓരോ കഥാപാത്രവും നിൽക്കുന്നിടത്തേയ്ക്കു ഓടിച്ചെന്ന് അവർക്കു പറയാനുള്ള ഡയലോഗ് പറഞ്ഞുകൊടുക്കാറുള്ളത് ഞാൻ കണ്ടിട്ടുണ്ട്. (ഒരിക്കൽ പി.സി.മാമയ്ക്ക് അച്ഛൻ പ്രോംപ്റ്റ് ചെയ്യുന്നത് കേൾക്കാനില്ലായിരുന്നു. എന്താണ് പറയേണ്ടതെന്നറിയാതെ ഒരു നിമിഷം പകച്ചുനിന്ന ശേഷം അദ്ദേഹം പറഞ്ഞു. ‘പടച്ചോനെ എന്താ പറേണ്ടത്ന്ന് എനിക്കറീല്ല്യ.’ പിന്നിൽ പ്രോംപ്റ്റ് ചെയ്യുന്ന നാടകകൃത്ത് തന്റെ നാടകത്തിലില്ലാത്ത സംഭാഷണം അബൂബക്കർ പറയുന്നതു കേട്ട് അമ്പരന്നെങ്കിലും ഉടൻ കാര്യം മനസ്സിലാക്കി പി.സി.മാമ ഇരിക്കുന്നിടത്തേയ്ക്ക് നീങ്ങി സംഭാഷണം പറഞ്ഞുകൊടുത്തു.) മുതിർന്നശേഷം നാടകത്തിൽ എനിയ്ക്ക് ഭാഗമൊന്നുമില്ലെങ്കിലും അച്ഛനെ ചുറ്റിപ്പറ്റി നിൽക്കാനുള്ള അമിതാവേശം കൊണ്ട് ഞാൻ അവിടെയൊക്കെ ചുറ്റിപ്പറ്റി നിൽക്കാറുണ്ട്, ചിലപ്പോഴത് ദുരന്തമാവുകയും ചെയ്യും. ഒരിക്കൽ നാടകം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് കർട്ടൻ വീഴാനുള്ള വിസിൽ കൊടുത്തു. സ്റ്റേജിൽ കുറുപ്പേട്ടന് ഒരു വാചകംകൂടി പറയാനുണ്ടായിരുന്നപ്പോഴാണ് ഞാൻ വിസിലടിച്ചതും കർട്ടൻ പെട്ടെന്നു വീഴുകയും ചെയ്തത്. അത് ആ നാടകത്തിന്റെ ഭംഗി കളഞ്ഞു. ഞാൻ അച്ഛനെ ക്ഷമാപണത്തോടെ വാടിയ മുഖത്തോടെ നോക്കി. അച്ഛന്റെ ശകാരമുണ്ടാകുമെന്നാണ് ഞാൻ കരുതിയത്. അച്ഛൻ പക്ഷെ ഇടതുകയ്യിൽ പുസ്തകവും പിടിച്ച് വലതുകയ്യിന്റെ വിരൽ കടിച്ച് എന്നെ നോക്കി അയ്യത്തടാ എന്ന മട്ടിൽ ഒരു വല്ലാത്ത ചിരിയും ചിരിച്ചു നിൽക്കുകയായിരുന്നു. ഞാൻ ഇത്രയും വിഷമിച്ച സന്ദർഭങ്ങൾ കുറവാണ്. ഞങ്ങൾ കുറച്ചു മുതിർന്നപ്പോഴെയ്ക്കും അച്ഛൻ കലാസമിതി പ്രവർത്തനങ്ങളിൽ ആമഗ്നനായിരുന്നു. അതും മറ്റു പൊതുപ്രവർത്തനങ്ങളും കഴിയുമ്പോൾ മക്കളോടൊപ്പം അധികസമയം ചെലവാക്കാൻ അച്ഛന് പറ്റിയിരുന്നില്ല. അതുകൊണ്ട് അവരിലോരോരുത്തരും അച്ഛന്റെ ശ്രദ്ധ പിടിച്ചു പറ്റാനും അച്ഛന്റെ ഒപ്പം കഴിയുന്നത്ര സമയം ചെലവഴിക്കാനും കുറുക്കുവഴികൾ തേടിയിരുന്നു. അതിൽ ഞാൻ തിരഞ്ഞെടുത്തതായിരിക്കണം സാഹിത്യരചനയും നാടകാഭിനയവും.

ഉറൂബും അക്കിത്തവും ജോലിയായി പൊന്നാനി വിട്ട ശേഷം രണ്ടോ നാലോ കൊല്ലം പൊന്നാനിയിലെ നാടകക്കളരി അത്ര സജീവമായിരുന്നില്ല. പിന്നീട് അമ്പതുകളുടെ അന്ത്യത്തിലാണ് പുതിയ ചെറുപ്പക്കാർ മുന്നോട്ടു വന്നതും അച്ഛന്റെ നാടകങ്ങൾ ഓരോന്നോരോന്നായി അരങ്ങേറാൻ തുടങ്ങിയതും. ആ കാലത്തുതന്നെയാണ് ഉറൂബിന്റെ ‘തീകൊണ്ടു കളിക്കരുത്’ എം. ഗോവിന്ദന്റെ ‘നീ മനുഷ്യനെ കൊല്ലരുത്’ എന്നീ നാടകങ്ങളും അരങ്ങേറിയത്. ഒരുപക്ഷെ നഷ്ടപ്പെട്ടുവെന്നു കരുതിയ ഒരു ലോകം വീണ്ടെടുത്തപോലെ അച്ഛനു തോന്നിയിട്ടുണ്ടാകണം. എ. മാധവൻ മാസ്റ്ററും കെ.വി. പോളും മേക്കപ്പിൽ മിടുക്കന്മാരായിരുന്നു. അവർ അണിയറയിൽ നടന്മാരെ കഷ്ടപ്പെട്ട് നടികളാക്കി മാറ്റുമ്പോൾ സംഘാടക ചുമതലയുള്ള രാമൻ മാസ്റ്റർ പിരിമുറുക്കത്തോടെ ഓടിനടക്കുന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. എനിയ്ക്ക് സ്ഥിരം സ്ത്രീവേഷമാണ് കിട്ടിയിരുന്നത്. അതിനും വലിയ ആയുസ്സുണ്ടായില്ല. ഞാൻ അറുപതിൽ കൽക്കത്തയ്ക്കു വണ്ടി കയറി.

കൃഷ്ണപ്പണിക്കർ വായനശാലയിലും ഞങ്ങളുടെ തറവാടായ പുത്തില്ലത്തും നടന്നിരുന്ന സാഹിത്യസല്ലാപത്തിൽ പങ്കെടുത്തിരുന്നത് കുട്ടികൃഷ്ണമാരാര്, ഉറൂബ്, ഇ. നാരായണൻ, അക്കിത്തം, കടവനാട് കുട്ടികൃഷ്ണൻ, പി. നാരായണൻ വൈദ്യർ, ടി.വി. ശൂലപാണിവാരിയർ, ഇ. കുമാരൻ തുടങ്ങിയവരായിരുന്നു. പൊന്നാനിക്കളരി എന്നറിയപ്പെട്ടിരുന്ന ഈ സാഹിത്യസദസ്സിൽ ഒരു സാഹിത്യവിദ്യാർത്ഥിനിയും താല്പര്യത്തോടെ എല്ലാം ശ്രദ്ധിച്ചുകൊണ്ട് ഒപ്പമുണ്ടായിരുന്നു.

ഇടക്കണ്ടി തറവാട്ടിലെ രാഘവൻ നായരാണ് താമസിക്കാൻ സ്ഥലമില്ലാതെ കഷ്ടപ്പെട്ടിരുന്ന ഇടശ്ശേരിയെ പുത്തില്ലത്തേയ്ക്ക് കൊണ്ടുവന്നത് — മരുമകൾ ജാനകിയ്ക്ക് ട്യൂഷനു വേണ്ടിയായിരുന്നു. (ബോധപൂർവ്വം യാതൊന്നും പഠിച്ചില്ല. വ്യവസായശീലം ഉണ്ടായിരു ന്നില്ല. ഇത്രത്തോളമായ സ്ഥിതിക്ക് കുറച്ചു വ്യാകരണം പഠിച്ചാൽക്കൊള്ളാമെന്നു ണ്ടായിരുന്നു. പക്ഷേ, ചൊല്ലിത്തരാനുള്ള ഒരു ഗുരുവിനെയല്ല കിട്ടിയത്, ചൊല്ലിക്കൊടുക്കാ നുള്ള ഒരു ശിഷ്യയെയാണ് — നന്നായി. അതിന്നുവേണ്ടിയെങ്കിലും ഏതാനും പാഠങ്ങൾ മനസ്സിരുത്തി വായിക്കുവാൻ തരമായി. — ‘കവിത എന്റെ ജീവിതത്തിൽ — ഇടശ്ശേരി.’)

ഗുരുശിഷ്യകളായീ തെല്ലിട, ഞാനെന്മുന്നി—
ലിരുന്നു വായിച്ചു നീ ‘രാജാധിരാജൻ’ തൻ ഗ്രന്ഥം.
എന്തൊക്കെപ്പഠിപ്പിച്ചെന്നെന്നുള്ളിൽ വരുന്നീലി—
ന്നെങ്കിലും ചിരിച്ചു പോകുന്നു ഞാനൊന്നോർക്കുമ്പോൾ
ഇടയ്ക്കു പരസ്പരം നാം ‘തൊട്ടു തലയിൽ വെ—
ച്ചിടു’വാനിടയാംമട്ടറിയാതറിയാതെ
കാലുകൾ മുട്ടിപ്പോമ്മാറത്രയും വീതികുറ—
വേലുമമ്മരമേശ; എങ്ങുപോയതു പിന്നെ?

(അശോകമഞ്ജരി)

ഈ ശിഷ്യയാകട്ടെ ഇഷ്ടപ്പെട്ട കവിതകളെല്ലാം അച്ചടികോപ്പി കയ്യിലുണ്ടെങ്കിലും ഒരു നോട്ടുപുസ്തകത്തിൽ പകർത്തിവെയ്ക്കാൻമാത്രം കവിതാഭ്രാന്തുള്ളവളും.

‘കവിത എനിക്ക് എന്റേതായ ഒരു കുടുംബത്തെയും ഉണ്ടാക്കിത്തന്നു. ശങ്കരാചാര്യ രുടെ കീർത്തനങ്ങൾ മുതൽ പുഷ്പബാണവിലാസത്തിന് ഞാൻ കുത്തിക്കുറിച്ചിട്ടി രുന്ന പരിഭാഷ വരെയുള്ള നിരവധി കൃതികൾ പദ്യരൂപത്തിലാണെന്നുള്ള ഒരേ കാരണംകൊണ്ട് ഒരേ നോട്ടുപുസ്തകത്തിൽ പകർത്തുവെയ്ക്കാൻ മാത്രം കവിതക്കമ്പവും വിഡ്ഢിത്തവുമായി ഒരു വധുവിനെ എനിക്കു വേണ്ടിത്തന്നെയാ വണം ബ്രഹ്മാവു കരുതിവെച്ചിരുന്നത്.’

കുമാരനാശാന്റെ കാവ്യങ്ങളെല്ലാം തന്നെ ഇങ്ങിനെ നോട്ടുപുസ്തകത്തിൽ എഴുതിവച്ചത് വീട്ടിലുണ്ട്. രാഘവമ്മാമ കാൻസർ പിടിച്ച് അവശനായി പൊന്നാനി ജനറൽ ആശുപത്രിയിൽ കിടക്കുമ്പോൾ അച്ഛനാണ് പരിചരിച്ചിരുന്നത്. അച്ഛൻ നെഞ്ഞിൽ തലോടിക്കൊടുക്കുമ്പോൾ വേദന മാറുന്നുവെന്ന് അദ്ദേഹം പറയാറുണ്ട്. ഞങ്ങൾക്ക് ഓർമ്മവെച്ചു തുടങ്ങിയപ്പോഴേയ്ക്ക് പൊന്നാനിക്കളരി എന്നറിയപ്പെട്ടിരുന്ന സാഹിത്യസദസ്സ് നേർത്ത് ഇല്ലാതായിരുന്നു. കുട്ടികൃഷ്ണമാരാരും ഉറൂബും അക്കിത്തവും കടവനാടനും ജോലിയായി കോഴിക്കോട്ടു പോയി. കവിയായ ഇ. നാരായണനും ചെറുകഥാകൃത്തായ ഇ. കുമാരനും ചെറുപ്പത്തിലേ മരിച്ചു. അച്ഛന് വളരെ ഏകാന്തത തോന്നിയിട്ടുണ്ടാകണം. അതിൽനിന്ന് അല്പം ആശ്വാസം ലഭിച്ചിരുന്നത് കലാസമിതി പ്രവർത്തനങ്ങൾ കൊണ്ടായിരിക്കണം.

പുത്തില്ലത്ത് ഒരു കാലത്ത് ധാരാളം അംഗങ്ങളുള്ള കൂട്ടുകുടുംബമായിരുന്നു. സ്വാഭാവികമായും ഇടയ്ക്ക് അപസ്വരങ്ങൾ ഉയരും. അത് വഴക്കായി മാറും, പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ഇടയിൽ. അച്ഛൻ വൈകുന്നേരം കോടതിയിൽനിന്ന് വന്നാൽ പല ദിവസങ്ങളിലും അവരെ മേശക്കു ചുറ്റും ഇരുത്തി സംസാരിച്ച് വഴക്കു തീർക്കാറുണ്ട്. നല്ലൊരു നീതിമാനായിരുന്നതുകൊണ്ട് അച്ഛന്റെ മാദ്ധ്യസ്ഥ്യം വീട്ടിലെന്നല്ല നാട്ടിൽത്തന്നെ പരക്കെ സ്വീകാര്യമായിരുന്നു. അതുപോലെ ശരിയായിട്ടുള്ള കാര്യങ്ങളേ ചെയ്യാൻ പാടു എന്ന നിർബ്ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. തല്ക്കാലത്തേയ്ക്കുള്ള ലാഭമല്ല സ്ഥിരമായിട്ടുള്ള നൈതികതയാണ് അദ്ദേഹത്തിന് അഭികാമ്യം. ഒരിക്കൽ ഞങ്ങളുടെ ഒരു ബന്ധു ജോലിയെടുത്തിരുന്ന സ്‌കൂളിൽ നിന്ന് ഒരു ടിൻ പാൽപ്പൊടി വീട്ടാവശ്യത്തിനായി എടുത്തു കൊണ്ടുവന്നു. സ്‌കൂളിൽ അമേരിക്കക്കാർ പാവപ്പെട്ട കുട്ടികൾക്കുവേണ്ടി സൗജന്യമായി വിതരണം ചെയ്തിരുന്ന പാലാണത്. അത് എടുത്തുകൊണ്ടുവരുന്നത് മോഷണത്തിനു തുല്യമാണെന്നും അത് പിറ്റെ ദിവസം തന്നെ തിരിച്ചുകൊടുക്കണമെന്നും അച്ഛൻ നിർദ്ദേശിച്ചു. സ്‌കൂളുകളിൽ ഇതു സാധാരണ നടക്കുന്ന കാര്യമായതിനാൽ ബന്ധുവിനതിൽ അപാകതയൊന്നും തോന്നിയില്ല. അച്ഛൻ കുറേ നേരം ശരിതെറ്റുകളെപ്പറ്റി പറഞ്ഞുകൊടുത്ത് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി.

അച്ഛൻ ഇടയ്ക്കിടക്ക് പുത്തില്ലത്തുനിന്ന് അമ്മയെയും മക്കളെയും കൂട്ടി മാറിത്താമസിക്കാറുണ്ടായിരുന്നു. പിന്നീട് കൂട്ടുകുടുംബം ഭാഗംവെച്ച് പിരിഞ്ഞു. ഞങ്ങൾ മാത്രമായി ആ വീട്ടിൽ. ഒരിക്കൽ അനുജത്തി ഗിരിജയ്ക്കു പെൻസിൽ വാങ്ങാൻ തന്ന അരയണ ഞാൻ പോക്കറ്റിലിട്ടു മറന്നു. വീട്ടിൽ എത്തിയ ഉടനെ ട്രൗസറഴിച്ച് തിരുമ്പാൻ ഇട്ടതുകൊണ്ട് ആ പണം എവിടെയാണെന്നു മറന്നിരുന്നു. അച്ഛൻ ചോദിച്ചപ്പോൾ പെൻസിൽ വാങ്ങാൻ മറന്നുവെന്നു പറഞ്ഞു, പക്ഷെ പണമെവിടെയാണെന്ന് പറയാൻ എനിയ്ക്കു പറ്റിയതുമില്ല. ഞാൻ ആ പണമെടുത്ത് എന്തോ വാങ്ങിത്തിന്ന് അച്ഛനോട് നുണ പറയുകയാണെന്നു കരുതി അച്ഛൻ എന്നെ വല്ലാതെ ശിക്ഷിച്ചു. അടിയുടെ വേദനയും ചെയ്യാത്തൊരു കുറ്റത്തിനാണ് ശിക്ഷിക്കപ്പെടുന്നത് എന്നതിലുള്ള രോഷവും സഹിക്കവയ്യാതായപ്പോൾ ഞാനൊരു നുണ പറഞ്ഞു. ‘ആ പണം കൊണ്ട് ഞാൻ മിട്ടായി വാങ്ങിത്തിന്നു.’ അതോടെ അച്ഛൻ അടി നിർത്തി. ആ അരയണ പിറ്റേന്ന് ട്രൗസർ തിരുമ്പുമ്പോൾ അമ്മയ്ക്ക് പോക്കറ്റിൽ നിന്ന് കിട്ടി. ആ സംഭവം കുറെക്കാലം എന്റെ മനസ്സിൽ കിടന്നു. സത്യം പറഞ്ഞതിന് കടുത്ത ശിക്ഷ ലഭിച്ച് ചെയ്യാത്ത കുറ്റം ചെയ്തുവെന്ന് നുണ പറയേണ്ടി വന്നത് ഒരു വിരോധാഭാസമായി എനിയ്ക്കു തോന്നി. അപൂർവ്വമായെ അച്ഛൻ അടിച്ചിട്ടുള്ളു. ശിക്ഷിച്ചാൽ അന്ന് വൈകുന്നേരം എന്തെങ്കിലും തിന്നാൻ വാങ്ങിക്കൊണ്ടുവരാറുണ്ട്. അത് എല്ലാവരും, എന്നെ ഒറ്റിക്കൊടുത്ത അനുജത്തിയടക്കം തിന്നുന്നത് അത്ര സുഖമുള്ള ഏർപ്പാടായിരുന്നില്ല. എന്തു ചെയ്യാം.

തിരക്കുകൾക്കിടയിലും അച്ഛൻ മക്കളുടെ കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഞാനും സതീശേട്ടനും വായനയിൽ കൂട്ടുകാരായിരുന്നു. രണ്ടു വയസ്സിന്റെ വ്യത്യാസമേ ഉള്ളുവെങ്കിലും ജ്യേഷ്ഠന് എന്നേക്കാൾ ലോക വിവരമുണ്ടായിരുന്നു. ഞങ്ങൾ ഒന്നിച്ച് ലൈബ്രറിയിൽ പോകും എടുക്കേണ്ട പുസ്തകത്തെപ്പറ്റി സംസാരിക്കും. ഒരിക്കൽ എമിലി സോളെയുടെ ഒരു പുസ്തകം (നാന എന്നാണ് എന്റെ ഓർമ്മ) എടുത്തു കൊണ്ടുവന്നപ്പോൾ അച്ഛൻ പറഞ്ഞു, നിങ്ങൾക്കതു വായിക്കാറായിട്ടില്ല. കുറച്ചുകൂടി വലുതായിട്ട് വായിച്ചാൽമതി എന്ന്. ഭാസ്‌കരാചാര്യരുടെ ‘ലീലാവതി’ എടുത്തുകൊണ്ടുവന്നപ്പോൾ അച്ഛൻ ചോദിച്ചു. ‘അതൊരു നോവലാണെന്നു കരുതി എടുത്തതാണോ?’ അതു ഗണിതശാസ്ത്രഗ്രന്ഥമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങളുടെ വായനയിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സ്‌കൂൾ ലൈബ്രറിയിൽനിന്ന് നിത്യേനെ എടുത്തുകൊണ്ടുവരുന്ന ഡിറ്റക്ടീവ് നോവലുകളെപ്പറ്റി അദ്ദേഹം ഒന്നും പറയാറില്ല.

അപൂർവ്വമായി കിട്ടുന്ന ഒഴിവുസമയങ്ങളിൽ അച്ഛൻ ഞങ്ങളോട് പല വിഷയങ്ങളെപ്പറ്റിയും സംസാരിക്കാറുണ്ട്. പ്രാധാനമായും ശാസ്ത്രവിഷയങ്ങളെപ്പറ്റി. ഞങ്ങൾ കുട്ടികളെല്ലാവരും, അച്ഛന്റെ ചുറ്റും കൂടുകയും എന്തെങ്കിലും സംശയം ചോദിക്കുകയും ചെയ്തിരുന്നു. രാത്രി ഊണു കഴിഞ്ഞ് മുറ്റത്തിരുന്ന് നക്ഷത്രാവൃതമായ ആകാശത്തേയ്ക്കു നോക്കി പ്രപഞ്ചസൗന്ദര്യമാസ്വദിക്കുന്ന ഞങ്ങൾക്ക് ആ സൗന്ദര്യത്തിനു പിന്നിൽ നടക്കുന്ന ഭീകരമായ പ്രക്രിയകൾ പറഞ്ഞു തന്നിരുന്നു അദ്ദേഹം. സൃഷ്ടിയുടെ ഉദ്ഭവം ഗോപ്യമാണെങ്കിലും മനുഷ്യൻ അതിൽ പഴുതുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കയാണെന്ന് പറയും. ബിഗ് ബാങ്ങിനെപ്പറ്റി പറഞ്ഞുതന്നത് അച്ഛനായിരുന്നു. കോടാനകോടി ഗ്യാലക്‌സികളുണ്ടെന്നും ഒരോ ഗ്യാലക്‌സിയിലും കോടാനകോടി നക്ഷത്രങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞുതന്നു. ഞങ്ങൾ കുട്ടികൾ ശ്വാസം വിടാതെ ഒരു യക്ഷിക്കഥ കേൾക്കുന്നപോലെ അതെല്ലാം ശ്രദ്ധിച്ചുകേൾക്കും. പ്രപഞ്ചം ആലീസ് ഇൻ വണ്ടർലാന്റിലെ ചെഷയർ പൂച്ചയുടെ ചിരിപോലെയാണെന്ന് സി.ഇ.എം. ജോഡ് എന്ന ചിന്തകൻ എഴുതിയിട്ടുള്ളതിനെപ്പറ്റി പറയും. അച്ഛന്റെ ഷെൽഫിൽനിന്ന് പിന്നീട് ഞാനാ പുസ്തകം എടുത്തു വായിച്ചിട്ടുണ്ട്. പ്രപഞ്ചത്തിൽ ഇന്നു കാണുന്ന നക്ഷത്രങ്ങളൊന്നും അവ നിൽക്കുന്ന സ്ഥാനത്തല്ല നിൽക്കുന്നതെന്നും പലതും നശിച്ചു പോയിട്ടുതന്നെയുണ്ടാകുമെന്നും, അവയിൽനിന്നുള്ള അവസാനത്തെ രശ്മികൾ കൂടി കോടികോടി വർഷങ്ങൾ യാത്രചെയ്ത് ഭൂമിയിൽ എത്തുന്നതുവരെ മാത്രമെ നമുക്കവയെ കാണാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞുതന്നു. ഈ പ്രപഞ്ചംതന്നെ ചിലപ്പോൾ ഇല്ലാതായിട്ടുണ്ടാകുമെന്നും നാമിപ്പോൾ കാണുന്നത് ആലീസിന്റെ ചെഷയർ പൂച്ച ഇട്ടുപോയ പുഞ്ചിരിപോലെത്തന്നെ പ്രപഞ്ചമിട്ടുപോയ രശ്മികൾ മാത്രമാണെന്നുമുള്ള ജോഡിന്റെ സങ്കല്പം അച്ഛന് ഇഷ്ടമായിരുന്നു.

ഞാനും സതീശേട്ടനും കൽക്കത്തയിൽ ജോലിയെടുത്തിരുന്ന കാലത്ത് അച്ഛന്റെ കത്തുകൾ ഇടവിടാതെ വന്നിരുന്നു. സതീശേട്ടൻ തന്റെ പ്രശ്‌നങ്ങൾ അച്ഛനെ അറിയിക്കാറുണ്ട്. ജോലി സ്ഥിരമാവാത്തതിനെപ്പറ്റി, ഒപ്പം താമസിക്കുന്നവരുമായുണ്ടാകുന്ന പ്രശ്‌നങ്ങൾ, അപ്പപ്പോൾ വായിക്കുന്ന പുസ്തകങ്ങളെപ്പറ്റി സംശയങ്ങൾ, അങ്ങിനെ ഓരോന്ന്. ഹാർപ്പർ ലീയുടെ ‘ടു കിൽ എ മോക്കിങ് ബേഡ്’ എന്ന പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ഏട്ടൻ അതിലെ കഥാപാത്രങ്ങളെപ്പറ്റി, നോവലിന്റെ പല സന്ദർഭങ്ങളെപ്പറ്റി അച്ഛന് നീണ്ട കത്തുകൾ എഴുതാറുണ്ട്. അച്ഛൻ ഓരോ കത്തിനും മറുപടി എഴുതും. ഏകദേശം ഒന്ന് ഒന്നര മാസത്തോളം അച്ഛനും സതീശേട്ടനും തമ്മിൽ ഒരു സംവാദം നടന്നപോലെയായിരുന്നു. ഞാനാകട്ടെ ആ നോവൽ വായിച്ചു, ഇഷ്ടപ്പെട്ടു. അത്രമാത്രം. എന്താണതിനിത്ര സംസാരിക്കാനെന്ന മട്ടിൽ നിൽക്കുകയായിരുന്നു.

ദൂരെ താമസിക്കുന്ന മക്കളോട് അച്ഛനുണ്ടായിരുന്ന ഉൽക്കണ്ഠ വളരെ പ്രകടമായിരുന്നു. ഞാൻ കല്യാണം കഴിഞ്ഞ് ദില്ലിയിലേയ്ക്കു പോയത് വിന്ററിന്റെ അവസാനത്തിലായിരുന്നു. വിന്റർ കഴിഞ്ഞതോടെ ചൂട് കൂടിവന്നു. ഞങ്ങൾ താമസിച്ചിരുന്നത് സൗത് എക്സ്റ്റൻഷനിൽ ഒരു ബർസാത്തി(കെട്ടിടത്തിന്റെ ടെറസ്സിലുള്ള മുറി)യിലായിരുന്നു. ലളിതയ്ക്ക് ചൂടു താങ്ങാനായില്ല. അതറിഞ്ഞപ്പോൾ ചൂടിനെ ചെറുക്കാൻ നല്ലതാണെന്ന് പറഞ്ഞ് അച്ഛൻ കുറെ കൂവപ്പൊടികൊടുത്തയക്കുകയുണ്ടായി. അതുപോലെ അവളെ രണ്ടൂമാസത്തേയ്ക്ക് അടുക്കളയിൽ കയറ്റേണ്ടെന്നും ഹോട്ടലിൽനിന്ന് ഭക്ഷണം വരുത്തിയാൽ മതിയെന്നും എഴുതി. പിന്നെ രണ്ടു മാസം അവൾക്കു സുഖവാസമായിരുന്നു.

അച്ഛനും അമ്മയ്ക്കും മൃഗങ്ങളോട് പ്രത്യേക വാത്സല്യമുണ്ടായിരുന്നു. പാവം മിണ്ടാപ്രാണികളാണ്, അവയെ ഉപദ്രവിക്കരുത് എന്നു പറയാറുണ്ട്. വൈകുന്നേരം കോടതിയിൽനിന്ന് വീട്ടിലെത്തിയാൽ പശുവിനെ കെട്ടിയിട്ടയിടത്ത് പോയി അതിനോട് വാത്സല്യത്തോടെ സംസാരിക്കാറുണ്ട്. ‘എന്താ മോളെ വയറു നിറഞ്ഞില്ലേ?…’ അതിന്റെ മേലൊക്കെ തലാടും, മുഖം ചൊറിഞ്ഞുകൊടുക്കും. ഒരിക്കൽ ഞാൻ ഒരു ചെറിയ കണ്ടത്തിൽ ചോളം നട്ടിരുന്നു. നല്ല ആരോഗ്യമുള്ള ചെടികൾ, ഏകദേശം ഒരടി ഉയരത്തിൽ പച്ചപ്പു സൃഷ്ടിച്ചുകൊണ്ട് അതു കാറ്റിലാടുന്നതു കാണാൻ നല്ല ഭംഗിയായിരുന്നു. വൈകുന്നേരം പറമ്പിൽ കെട്ടിയിട്ടിടത്തുനിന്ന് അഴിച്ചാൽ പശുവിന് ഒരോട്ടമുണ്ട്. പിടിച്ചാൽ കിട്ടുകയില്ല. അന്ന് അതോടി വന്നു നിന്നത് എന്റെ ചോളവയലിനു മുമ്പിലാണ്. പിന്നെ ഒന്നും ആലോചിക്കാതെ അവൾ നിമിഷനേരം കൊണ്ട് അതു മുഴുവൻ അകത്താക്കി. ഞാൻ ചെന്നപ്പോൾ കാണുന്നത് വെറും കുറ്റികൾ മാത്രം. എനിയ്ക്കു വല്ലാതെ ദേഷ്യം വന്നു, ഞാനതിനെ കുറേ ചീത്ത പറഞ്ഞു, അടിച്ചു. അമ്മ വന്ന് തടുത്തുവെങ്കിലും എന്റെ രോഷം അടങ്ങിയിരുന്നില്ല. അച്ഛൻ വന്നപ്പോൾ കുട്ടികളാരോ ഇതു പറഞ്ഞു കൊടുത്തു. അദ്ദേഹം ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘നന്നായി ഒരു ദിവസമെങ്കിലും അവളുടെ വയർ നിറഞ്ഞല്ലൊ.’ ശരിക്കു പറഞ്ഞാൽ അച്ഛനും ദിവസേന രാവിലെ എന്റെ ചോളകൃഷി കണ്ട് ആസ്വദിക്കാറുള്ളതാണ്. അതു പൂവിട്ട് കായ്ക്കുന്നതും സ്വപ്നം കണ്ടിട്ടുണ്ടാവണം. പക്ഷെ പാവം മിണ്ടാപ്രാണിയായ പശു അതു തിന്ന് വയർ നിറച്ചപ്പോൾ അച്ഛന് സന്തോഷമാവുകയാണുണ്ടായത്.

ഒരിക്കൽ പക്ഷെ, അടുത്തെവിടെയോ ഉള്ള കാടൻ പൂച്ച അടുക്കളയിൽ വന്ന് പാൽ കട്ടുകുടിക്കുന്നത് സ്വഭാവമാക്കിയപ്പോൾ അച്ഛന് സഹിച്ചില്ല. കുട്ടികൾക്ക് കുടിയ്‌ക്കേണ്ട പാലാണ് അതു വന്ന് കുടിക്കുന്നത്. ഒരു ദിവസം പെട്ടെന്നുണ്ടായ കോപത്തിൽ അച്ഛൻ ഒരു കൊള്ളിയെടുത്ത് ആ പൂച്ചയെ എറിഞ്ഞു. അങ്ങിനെയൊന്നും പതിവില്ലാത്തതാണ്. ഏറുകൊണ്ട് പൂച്ച പിടയാൻ തുടങ്ങി, വല്ലാതെ കരയാനും. അച്ഛൻ ഓടിച്ചെന്ന് അതിനെ ശുശ്രൂഷിച്ചു. അര മണിക്കൂർകൊണ്ട് അതിന്റെ അസ്വാസ്ഥ്യമെല്ലാം മാറി. അന്നുതൊട്ട് അത് അച്ഛനോട് വല്ലാത്ത ലോഗ്യം കാണിക്കാൻ തുടങ്ങി. അച്ഛൻ ഞങ്ങളോടു പറഞ്ഞു. നോക്കൂ, ഇതാണ് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം. അതിനെ നമ്മൾ ഉപദ്രവിച്ചത് അതോർമ്മിയ്ക്കുന്നില്ല. അതിന്റെ മനസ്സിൽ നമ്മൾ അതിനോടു കാണിച്ച സ്‌നേഹം മാത്രമേയുള്ളു. ഓരോ സംഭവത്തിൽനിന്നും അദ്ദേഹം ഒരു ജീവിതസത്യം പഠിക്കുകയും അത് മക്കളോടു പറയുകയും ചെയ്തു,

ഇതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ കവിതയും. അച്ഛൻ സ്വന്തം കവിതയെപ്പറ്റി മക്കളോടു സംസാരിച്ചിരുന്നില്ല. മറിച്ച് ഓരോ കവിതയും തിരക്കിനിടയിലും അമ്മയോട് ചൊല്ലിക്കേൾപ്പിക്കാൻ ആവശ്യപ്പെടാറുണ്ട്. അമ്മയുടെ അഭിപ്രായവും ശ്രദ്ധിക്കാറുണ്ട്. പക്ഷെ വ്യത്യാസമുണ്ട് സാഹിത്യത്തെപ്പറ്റിയുള്ള അറിവിൽ അമ്മയുടെ നാലയലത്തുപോലും മക്കൾ നിന്നിരുന്നില്ല. അമ്മ വിവാഹത്തിനു മുമ്പ് കവിതയും കഥയും എഴുതിയിരുന്നു. അവരുടെ രചനകൾ മാതൃഭൂമിയിൽ പതിവായി വന്നിരുന്നു. ടാഗോറിന്റെയും കെ.എ. അബ്ബാസിന്റെയും കൃതികൾ മൊഴിമാറ്റം നടത്തിയിരുന്നു. കുട്ടികൃഷ്ണമാരാര്, ഉറൂബ്, അക്കിത്തം, എം. ഗോവിന്ദൻ, അന്ന് വിവാഹത്തെപ്പറ്റി ആലോചിക്കുകപോലും ചെയ്യാത്ത ഇടശ്ശേരി തുടങ്ങിയ മഹാരഥന്മാരുടെ സംസാരം ഇരുപതാം വയസ്സിൽ കേട്ടാസ്വദിക്കാനും ഇടയ്ക്ക് അവരുടെ ഉയർന്ന നിലവാരത്തിലുള്ള നർമ്മസംഭാഷണങ്ങളിൽ പങ്കുചേരാനും കഴിവുമുണ്ടായിരുന്ന അമ്മ എനിയ്ക്ക് എന്നും അസൂയയുണ്ടാക്കിയിരുന്നു. അച്ഛന്റെ വിവാഹം കഴിഞ്ഞത് തൊള്ളായിരത്തി മുപ്പത്തെട്ടിലാണ്. വിവാഹത്തിനു ശേഷം സ്വന്തം സാഹിത്യ ശ്രമങ്ങൾ ഉപേക്ഷിക്കുകയാണ് അമ്മ ചെയ്തത്. ഒരു വലിയ മനുഷ്യന്റെ ഉയർച്ചയ്ക്കു വേണ്ടി വളമായി മാറാൻ സ്വയം തീരുമാനിയ്ക്കുക! അതൊരു വലിയ ത്യാഗമായിരുന്നു. പക്ഷെ സ്വന്തം ജീവിതം തന്നെ മറ്റുള്ളവർക്കു വേണ്ടി ഉഴിഞ്ഞിട്ട ഒരു വലിയ മനുഷ്യന്റെ മുമ്പിൽ സ്വന്തം ത്യാഗത്തിന്റെ പ്രഭ മങ്ങുന്നതായി അമ്മയ്ക്കു തോന്നിയിട്ടുണ്ടാവണം.

ഡിസംബർ 14, 2005