close
Sayahna Sayahna
Search

നളിനി


നളിനി

ഭാഗം 1

-1-
നല്ല ഹൈമവതഭൂവില്‍, -ഏറെയായ്
കൊല്ലം - അങ്ങൊരു വിഭാതവേളയില്‍,
ഉല്ലസിച്ചു യുവയോഗി യേകനുല്‍
ഫുല്ല ബാലരവിപോലെ കാന്തിമാന്‍.


-2-
ഓതി, നീണ്ട ജടയും നഖങ്ങളും
ഭൂതിയും ചിരതപസ്വിയെന്നതും,
ദ്യോതമാനമുടല്‍ നഗ്നമൊട്ടു ശീ
താതപാദികളവന്‍ ജയിച്ചതും.


-3-
പാരിലില്ല ഭയമെന്നു മേറെയു
ണ്ടാരിലും കരുണയെന്നു മേതിനും
പോരുമെന്നുമരുളീ പ്രസന്നമായ്
ധീരമായ മുഖകാന്തിയാലവന്‍


-4-
തല്പരത്വമവനാര്‍ന്നിരുന്നു തെ
ല്ലപ്പോള്‍-വെന്നരീയെയൂഴി കാക്കുവാന്‍,
കോപ്പിടും നൃപതിപോലെയും കളി
ക്കോപ്പെടുത്ത ചെറുപൈതല്പോലെയും,


-5-
ഇത്ര ധന്യത തികഞ്ഞു കാണ്‍‌മതി
ല്ലത്ര നൂനമൊരു സാര്‍വഭൗമനില്‍
ചിത്തമാം വലിയ വൈരി കീഴമര്‍
ന്നത്തല്‍തീര്‍ന്ന യമിതന്നെ ഭാഗ്യവാന്‍


-6-
ധ്യാനശീലനവനങ്ങധീത്യകാ
സ്ഥാനമാര്‍ന്നു തടശോഭ നോക്കിനാന്‍
വാനില്‍നിന്നു നിജ നീഡമാര്‍ന്നെഴും
കാനനം ഖഗയുവാവുപോലെവേ.


-7-
ഭൂരി ജന്തുഗമനങ്ങള്‍, പൂത്തെഴും
ഭൂരുഹങ്ങള്‍ നിറയുന്ന കാടുകള്‍,
ദൂര്‍ദര്‍ശന കൃശങ്ങള്‍, കണ്ടുതേ
ചാരുചിത്രപടഭംഗിപോലവന്‍.


-8-
പണ്ടു തന്റെ പുരപുഷ്പവാടിയുള്‍
ക്കൊണ്ട വാപികളെ വെന്ന പൊയ്കയില്‍
കണ്ടവന്‍ കുതുകമാര്‍ന്നു തെന്നലില്‍
തണ്ടുലഞ്ഞു വിടരുന്ന താരുകള്‍


-9-
സാവധാന മെതിരേറ്റു ചെല്ലുവാ
നാ വികസ്വരസരസ്സയച്ചപോല്‍
പാവനന്‍ സുരഭിവായു വന്നു ക
ണ്ടാവഴിക്കു പദമൂന്നിനാനവന്‍.


-10-
ആഗതര്‍ക്കു വിഹഗസ്വരങ്ങളാല്‍
സ്വാഗതം പറയുമാ സരോജിനി
യോഗിയേ വശഗനാക്കി-രമ്യഭൂ
ഭാഗഭംഗികള്‍ ഹരിക്കുമാരെയും.


-11-
എന്നുമല്ല ശുഭരമ്യഭൂവിവര്‍
ക്കെന്നുമുള്ളൊരനവദ്യഭോഗമാം
വന്യശോഭകളിലത്രയല്ല യീ
ധന്യനാര്‍ന്നൊരു നിസര്‍ഗ്ഗജം രസം


-12-
ആകയാല്‍ സ്വയമകുണ്ഠമാനസന്‍
പോകയാമതു വഴിക്കു തന്നിവന്‍,
ഏകകാര്യമഥവാ മഹൂത്ഥമാം
ഏകഹേതു ബഹു കാര്യകാരിയാം.


-13-
കുന്നുതന്നടിയിലെത്തവേ സ്വയം
നിന്നുപോയ് ഝടിതി ചിന്തപൂണ്ടപോല്‍,
എന്നുമല്ല ചെറുതാര്‍ത്തിയാര്‍ന്നവാ
റൊന്നുവീര്‍ത്തു നെടുതായുടന്‍ യതി.


-14-
എന്തുവാന്‍ യമിയിവണ്ണ മന്തരാ
ചിന്തയാര്‍ന്നതഥവാ നിനയ്ക്കുകില്‍,
ജന്തുവിന്നു തുടരുന്നു വാസനാ
ബന്ധമിങ്ങുടലു വീഴുവോളവും.


-15-
അപ്പൊമാന്റെയകമോളമാര്‍ന്ന വീര്‍
പ്പപ്പൊഴാഞ്ഞനതിദൂരഭൂമിയില്‍
അദ്ഭുതം തരുവിലീനാമേനിയായ്
നില്പൊരാള്‍ക്കു തിരതല്ലി ഹൃത്തടം.


-16-
സ്വന്തനിഷ്ഠയതിനായ് കുളിച്ചു നീര്‍
ചിന്തുമീറനൊടു പൊയ്കതന്‍‌തടേ
ബന്ധുരാംഗരുചി തൂവി നിന്നുഷ
സ്സന്ധ്യപോലെയൊരു പാവനാംഗിയാള്‍.


-17-
കണ്ടതില്ലവര്‍ പരസ്പരം, മരം
കൊണ്ടു നേര്‍വഴി മറഞ്ഞിരിക്കയാല്‍,
രണ്ടുപേരുമകതാരിലാര്‍ന്നിതുല്‍
ക്കണ്ഠ-കാണക ഹഹ! ബന്ധവൈഭവം!


-18-
ആ തപോമൃദിതയാള്‍ക്കു തല്‍ക്ഷണം
ശീതബാധ വിരമിച്ചുവെങ്കിലും,
ശ്വേതമായ് ഝടിതി, കുങ്കുമാഭമാ
മാതപം തടവിലും, മുഖാംബുജം.


-19-
ആശപോകിലുമതിപ്രിയത്തിനാല്‍
പേശലാംഗിയഴലേകുമോര്‍മ്മയില്‍
ആശ വായുവില്‍ ജരല്‍‌പ്രസൂനയാ
മാ ശിരീഷലതപോല്‍ ഞടുങ്ങിനാള്‍.


-20-
സീമയറ്റഴലിലൊട്ടു സൂചിത
ക്ഷേമമൊന്നഥ ചലിച്ചു, മീനിനാല്‍
ഓമനച്ചെറുമൃണാളമെന്നപോല്‍
വാമനേത്രയുടെ വാമമാം കരം.


-21-
ഹന്ത! കാനനതപസ്വിനീ ക്ഷണം
ചിന്ത ബാലയിവളാര്‍ന്നു വാടിനാള്‍,
എന്തിനോ?-കുലവധൂടികള്‍ക്കെഴു
ന്നന്തരംഗഗതിയാരറിഞ്ഞുതാന്‍!


-22-
ഒന്നു നിര്‍ണ്ണയമുദീര്‍ണ്ണശോഭയാ
ളിന്നു താപസകുമാരിയല്ലിവള്‍,
കുന്ദവല്ലി വനഭൂവില്‍ നില്‍ക്കിലും
കുന്ദമാണതിനു കാന്തി വേറെയാം.


-23-
എന്നുമല്ല സുലഭാംഗഭംഗിയാ
ണിന്നുമിത്തരുണി പൗരിമാരിലും,
മിന്നുകില്ലി ശരദഭ്രശാതയായ്,
ഖിന്നയാകിലുമഹോ തടില്ലത്?


-24-
കൃച്ഛ്‌റമായിവള്‍ വെടിഞ്ഞു പോന്നൊരാ
സ്വച്ഛസൗഹൃദരിവള്‍ക്കു തുല്യരാം,
അച്ഛനും ജനനിതാനുമാര്‍ത്തിയാ
ലിച്ഛയാര്‍ന്നു മൃതിതാന്‍ വരിച്ചുപോല്‍.


-25-
ഹാ! ഹസിക്കരുതു ചെയ്തു കേവലം
സാഹസിക്യമിവളെന്നു-സാധ്വിയാള്‍.
ഗേഹവും സുഖവുമൊക്കെവിട്ടു താന്‍
സ്നേഹമോതി, യതുചെയ്തതാണിവള്‍.

ഭാഗം 2

-26-
സ്നിഗ്ദ്ധമാരിവളെയോര്‍ത്തിരുന്നു സ
ന്ദിഗ്ദ്ധമശ്രുനിര പെയ്തുതാന്‍ ചിരം
മുഗ്ദ്ധതന്‍ മൃദുകരം കൊതിച്ചുമേ
ദഗ്ദ്ധരായ് പല യുവാക്കള്‍ വാണുതാന്‍.


-27-
ഈവിധം സകല ലോഭനീയമീ
ജീവിതം വ്രതവിശീര്‍ണ്ണമാക്കിനാള്‍
ഭാവുകാംഗി, അഥവാ മനോജ്ഞമാം
പൂവുതാന്‍ ഭഗവദര്‍ച്ചനാര്‍ഹമാം.


-28-
ജീവിതാശകള്‍ നശിച്ചു, വാടിയുള്‍
പൂവു, ജീവഗതിയോര്‍ത്തു ചെയ്കയാം
ദേവദേവപദസേവയേവമീ
ഭൂവിലാവിലത പോവതിന്നിവള്‍.


-29-
ശാന്തയായ് സുചിരയോഗസംയത
സ്വാന്തയായിവിടെ മേവിയേറെനാള്‍
കാന്ത, യിന്നടിതകര്‍ന്ന സേതുപോല്‍
ദാന്തിയറ്റു ദയനീയയായിതേ.


-30-
ഈ മഹാവ്രത കൊതിച്ച സിദ്ധിയെ
ങ്ങാമയം പരമിതെങ്ങിതെന്തുവാന്‍
ഹാ! മനുഷ്യനഥവാ ഹിതാര്‍ത്ഥമായ്
വാമലീല തുടരുന്നതാം വിധി.


-31-
മാനസം ഭഗവദംഘ്രിപങ്കജ
ധ്യാനധാരയിലുറച്ചിടായ്കയാല്‍
ദീനയായ് ഗതിതടഞ്ഞു, വേനലില്‍
ശ്യാമയാം തടിനിപോലെ തന്വിയാള്‍.


-32-
നൊന്ത ചിത്തമൊടു നിന്നു കണ്ണുനീര്‍
ചിന്തി ഹൈമനസരോജമൊത്തവള്‍
സന്തപിച്ചു-വധുവിന്നധീരമാ
ണന്തരംഗമതിവിജ്ഞയാകിലും.


-33-
ഖിന്നഭാവമിതകറ്റി, മാനസം
പിന്നെയും പ്രതിനിവൃത്തമാക്കുവാന്‍
സന്നഹിച്ചഥ സരസ്സില്‍ നോക്കിയാ
സ്സന്നധെര്യ തനിയേ പുലമ്പിനാള്‍.


-34-
“സ്വാമിയാം രവിയെ നോക്കിനില്‍ക്കുമെന്‍
താമരേ, തരളവായുവേറ്റു നീ
ആമയം തടവിടായ്ക, തല്‍ക്കര
സ്തോമമുണ്ടു തിരിയുന്നദിക്കിലും.


-35-
സന്തതം മിഹിരാത്മശോഭയും
സ്വന്തമാമ്മധു കൊതിച്ച വണ്ടിനും
ചന്തമാര്‍ന്നരുളി നില്‍ക്കുമോമലേ,
ഹന്ത! ധന്യമിഹ നിന്റെ ജീവിതം”


-36-
കോട്ടമറ്റവിടെയെത്തി, യിന്ദ്രിയം
പാട്ടിലാക്കി യപഭീതിയാം യതി,
കാട്ടിലിങ്ങനെ മനുഷ്യഗേയമാം
പാട്ടുകേട്ടു പരമാര്‍ന്നു കൗതുകം.


-37-
വാ‍ക്കിലും പൊരുളിയും രസസ്രവം
വായ്ക്കുമാ മധുരശബ്ദമെത്തിടും
ലാക്കിലും ചെവികൊടുത്തു കാട്ടിലും
നോക്കിനിന്നു ലയലീനനായവന്‍.


-38-
“ഹാ! വിശിഷ്ടമൃദുഗാന, മിന്നി നീ
കൂവിടായ്ക കുയിലേയനക്ഷരം!”
ഏവമോതിയലയും മരങ്ങള്‍ തന്‍
പൂവെഴും തല തളര്‍ത്തശാഖയും


-39-
കാണി നിന്നവിടെയിത്ഥമാസ്ഥയാല്‍
കാണുവാനുഴറി, കണ്ഠരീതിയാല്‍
പ്രാണസൗഖ്യമരുളും സജീവയാം
വീണതന്നെ ലയവേദിയാം യതി
-40-
‘വന്യഭൂമിയില്‍ വഹിച്ചു പുമണം
ധന്യനായഹഹ! വന്നണഞ്ഞു നീ
തെന്നലേ! തഴുവുകിന്നു ശങ്കവേ
ണ്ടെന്നെ; ഞാന്‍ മലിനമേനിയല്ലെടോ’.


-41-
കഞ്ജലീനഖഗരാഗമെന്നപോല്‍
മഞ്ജുഗാനമതു വീണ്ടുമീവിധം
വ്യഞ്ജിതാശയമടുത്തുകേട്ടവന്‍
കഞ്ജിനീതടമണഞ്ഞു നോക്കിനാന്‍.


-42-
ചാഞ്ഞലഞ്ഞ ചെറുദേവദാരുവി
ന്നാഞ്ഞ ശാഖകളടിക്കു, ചിന്തയാല്‍
കാഞ്ഞു, കാണ്മതു മനോരഥങ്ങളാല്‍
മാഞ്ഞു തന്‍‌നില മറന്നു നിന്നവള്‍.


-43-
`ഹാ! കൃശാ തരുതലത്തിലിന്ദുവി
ന്നേകരശ്മിയതുപോലെയാരിവള്‍?
മാഴ്കിടുന്നു, ദയതോന്നും- ’എന്നലി
ഞ്ഞേകയാമവളെ നോക്കിനാന്‍ യമി.


-44-
അപ്പൊഴാശു തനിയെ വിടര്‍ന്നവള്‍
ക്കുല്പ്പലങ്ങളൊടിടഞ്ഞ കണ്ണുകള്‍
ഉള്‍പ്രമോദമഥ വേലിയേറ്റമാര്‍
ന്നദ്ഭുതാംഗിയുടെ ചന്ദ്രനോ യതി!


-45-
ദൂരെ നിന്ന് യമിതന്നെയാശു ക
ണ്ടാരതെന്നുമുടനേയറിഞ്ഞവള്‍
പാരമിഷ്ടജനരൂപമോരുവാന്‍
നാരിമാര്‍ക്കു നയനം സുസൂക്ഷ്മമാം.


-46-
ഞെട്ടിയൊന്നഥ കുഴങ്ങിനിന്നു പി
ന്നൊട്ടു സംഭ്രമമിയന്നു പാഞ്ഞവള്‍
തിട്ടമായ് യതിയെ നോക്കി, യാഴിയേ
മുട്ടിനിന്നണമുറിഞ്ഞ വാരിപോല്‍.


-47-
`അന്‍പിനിന്നു ഭഗവന്‍, ഭവല്പദം
കുമ്പിടുന്നഗതിയായ ദാസി ഞാന്‍`
വെമ്പിയേവമവളോതി, യോഗിതന്‍
മുന്‍പില്‍ വീണു മൃദുഹേമയഷ്ടിപോല്‍.


-48-
ഒറ്റയായിടകുരുങ്ങി വാച്ച തന്‍
കുറ്റവാര്‍കുഴലു തലപദങ്ങളില്‍
ഉറ്റരാഗമൊടടിഞ്ഞു കാണ്‍കയാല്‍
മുറ്റുമോര്‍ത്തു കൃതകൃത്യയെന്നവള്‍.


-49-
ഉന്നിനിന്നു ചെറുതുള്‍ക്കുരുന്നിനാല്‍
ധന്യയെപ്പുനരനുഗ്രഹിച്ചുടന്‍,
പിന്നിലാഞ്ഞവളെ ഹസ്തസംജ്ഞയാ
ലുന്നമിപ്പതിനുമോതിനാല്‍ യമി.


-50-
സ്പഷ്ടമാജ്ഞയതിനാലെ പൊങ്ങിയും
നഷ്ടചേഷ്ടത കലര്‍ന്നു തങ്ങിയും
കഷ്ടമായവിടെ നിന്നെണീറ്റുതേ
ദൃഷ്ടയത്ന ദയനീയയായവള്‍.

ഭാഗം 3

-51-
മാറില്‍ നിന്നുടനിഴിഞ്ഞ വല്‍ക്കലം
പേറിയാശു പദരേണു തൊട്ടവള്‍
കൂറൊടും തലയില്‍ വെച്ചു, സാദരം
മാറിനിന്നു യമിതന്നെ നോക്കിനാള്‍.


-52-
‘എന്തുവാനഭിമതന്‍ കഥിക്കുമോ?
എന്തുവാന്‍ കരുതുമോ മഹാനിവന്‍?’
ചിന്തയേവമവളാര്‍ന്നു; തുഷ്ടിയാല്‍
ഹന്ത! ചെയ്തു യമി മൗനഭേദനം.


-53-
‘മംഗലം ഭഗിനി, നിന്റെ ഭക്തിയാല്‍
തുംഗമോശ്മിയലുന്നു ഞാന്‍ ശുഭേ
എങ്ങു ചൊല്ലിവറ്റേയാരൊടാരു നീ
യെങ്ങു നിന്നു മുനിപുത്രദര്‍ശനേ?’


-54-
എന്നുരച്ചു പുനരുത്തരോല്‍കനായ്
നിന്നുതേ സ്വയമസംഗനാകിലും,
സ്യന്ദമാനവദാരു വാരിമേല്‍
മന്ദമാച്ചുഴിയിലാഞ്ഞപോലവന്‍.


-55-
‘മുന്നിലെന്‍ നിയതിയാലണഞ്ഞുമി
ന്നെന്നെ യെന്‍പ്രിയനറിഞ്ഞതില്ലിവന്‍!
സന്നവാസനനഹോ മറന്നുതാന്‍
മുന്നമുള്ളതഖിലം മഹാശയന്‍.‘


-56-
ഏവമോര്‍ത്തുമഥ വീര്‍ത്തുമാര്‍ന്നിടും
ഭാവചാപലമടക്കിയും ജവം
പാവനാംഗി പരിശങ്കമാനനായ്
സാവധാനമവനോടു ചൊല്ലിനാള്‍
-57-
“കഷ്ടകാലമഖിലം കഴിഞ്ഞു ഹാ!
ഭിഷ്ടമീ വടിവിയന്നു വന്നപോല്‍
മൃഷ്ടനായിഹ ഭവാന്‍; ഭവാനു പ
ണ്ടിഷ്ടയാം ‘നളിനി’ ഞാന്‍ മഹാമതേ!


-58-
പ്രാണനോടുമൊരുനാല്‍ ഭവല്‍‌പദം
കാണുവാന്‍ ചിരമഹോ! കൊതിച്ചു ഞാന്‍
കേണുവാണിവിടെ, യേകുമര്‍ഥിയാം
പ്രാണിതന്‍ പ്രിയമൊരിക്കലീശ്വരന്‍.


-59-
സന്ന്യസിച്ചളവുമാസ്ഥയാല്‍ ഭവാന്‍
തന്നെയോര്‍ത്തിഹ തപസ്സില്‍ വാണു ഞാന്‍
ധന്യയായ് സപദി കണ്‍‌കമൂലമ
ങ്ങെന്നെ യോര്‍ക്കുകിലു മോര്‍ത്തീടായ്കിലും.”


-60-
ഏവമോതിയിടരാര്‍ന്നു കണ്ണുനീര്‍
തൂവിനാള്‍ മൊഴി കുഴങ്ങി നിന്നവള്‍.
ഭാവശാലികള്‍ പിരിഞ്ഞുകൂടിയാ
ലീവിധം വികലമാം സുഖോദയം.


-61-
ധീരനായ യതി നോക്കി തമ്പിതന്‍
ഭൂമിബാഷ്പപരിപാടലം മുഖ,
പൂരിതാഭയൊടുഷസ്സില്‍ മഞ്ഞുതന്‍
ധാരയാര്‍ന്ന പനിനീര്‍സുമോപമം.


-62-
ആരതെന്നുടനറിഞ്ഞു കൗതുകം
പാരമാര്‍ന്നു കരുതിപ്പുരാഗതം,
ചാരുശൈശവകഥയ്ക്കുതന്നെ ചേര്‍
ന്നോരുവാക്കരുളിനാന്‍ കനിഞ്ഞവന്‍.


-63-
“പാരവും പരിചയംകലര്‍ന്നെഴും
പേരുമീ മധുരമായ കണ്ഠവും
സാരമായ് സ്മൃതിയില്‍ നീയുമിപ്പൊള്‍ നിന്‍
ദൂരമാം ഭവനവും വരുന്നയേ!


-64-
കണ്ടുടല്‍ സ്വയമറിഞ്ഞിടാത്തതോര്‍
ത്തിണ്ടല്‍‌വേണ്ട സഖി! കേണിടേണ്ട മകള്‍,
പണ്ടു നിന്നെയൊരിളം കുരുന്നതായ്
കണ്ടു ഞാന്‍, സപദി വല്ലിയായി നീ


-65-
എന്നില്‍ നിന്നണുവുമേല്‍ക്കിലപ്രിയം
നിന്നു കേഴുമയി! കണ്ടിടുന്നുതേ
നിന്നിലിപ്രണയചാപലത്തെ ഞാ
നന്നുമിന്നുമൊരുപോലെ വത്സലേ.


-66-
പോയതൊക്കെയഥവാ നമുക്കയേ,
പ്രായവും സപദി മാറി കാര്യവും
ആയതത്വമറിവിന്നുമാര്‍ന്നു,-പോ
ട്ടായതെന്തിവിടെ വാണിടുന്നു നീ:


-67-
ഓര്‍തുകിന്നതഥവാ വൃഥാ ശുഭേ
ഹേതു കേള്‍ക്കുവതൊരര്‍ത്ഥമേതിനോ
നീ തുനിഞ്ഞു-നിജകര്‍മ്മനീതരാ
യേതുമാര്‍ഗ്ഗമിയലാ ശരീരികള്‍!


-68-
പിന്നെയൊന്നൊരുപകാരമേതിനോ,
യെന്നെയോര്‍ത്തു സഖി, ഏതതോതുക,
അന്യജീവനുതകി സ്വജീവിതം
ധന്യമാകുമമലേ വിവേകികള്‍.“


-69-
മാലു ചെറ്റുടനകന്നുമുള്ളിലെ
ന്നാലുമാശ തടവാതെ വാടിയും,
ആലപിച്ചയതിതന്നെ നോക്കിനാള്‍
ലോലകണ്ഠമതിലേലലോചന.


-70-
നവ്യമാം പരിധിയാര്‍ന്നനുക്ഷണം
ദിവ്യദീപ്തി ചിതറീടൂമാമുഖം,
ഭവ്യശീലയവള്‍ കണ്ടൂ, കുണ്ഠയാ
യവ്യവസ്ഥിതരസം, കുഴങ്ങിനാള്‍.


-71-
പാരമാശു വിളറിക്കറുത്തുടന്‍
ഭൂരിചൊന്നുഥേ മഞ്ഞളിച്ചുമേ
നാരിതന്‍ കവിള്‍ നിറം കലര്‍ന്നു, ഹാ!
സൂര്യരശ്മി തടവും പളുങ്കുപോല്‍.


-72-
തെല്ലുനിന്നരുണകാന്തിയില്‍ കലര്‍
ന്നുല്ലസിച്ച ഹിമശീകരോപമം,
മെല്ലെയാര്‍ന്നു മൃദുഹാസമശ്രുവും
ചൊല്ലിനാള്‍ മൊഴികള്‍ ചാരുവണിയാള്‍


-73-
“ആര്യ! മുന്‍പരിചയങ്ങള്‍ നല്‍കിടും
ധൈര്യമാര്‍ന്നു പറയുന്നു മദ്ഗതം,
കാര്യമിന്നതയി? കേള്‍ക്കുമോ കനി
ഞ്ഞാര്യമാകിലുമനാര്യമാകിലും?


-74-
പാരമുള്ളിലഴലായി, ജീവിതം
ഭാരമായി, പറയാതൊഴിക്കുകില്‍
തീരുകില്ല, ധരയില്‍ ഭവാനൊഴി
ത്താരുമില്ലതുമിവള്‍ക്കു കേള്‍ക്കുവാന്‍.


-75-
ആഴുമാര്‍ത്തിയഥവാ കതിക്കിലീ
യൂഴമോര്‍ത്തിടുമതന്യഥാ ഭവന്‍,
പാഴിലോതിടുകയോ വിധിക്കു ഞാന്‍
കീഴടങ്ങി വിരമിക്കയോ വരം?

ഭാഗം 4

-76-
തന്നതില്ല പരനുള്ളു കാട്ടുവാ
നൊന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍!


-77-
മുട്ടുമെന്നഴലറിഞ്ഞിടായ്കിലു
തെറ്റിയെന്‍ ഹൃദയമായനോരുകില്‍
ചെറ്റുമേ പൊറുതിയില്ല പിന്നെ ഞാന്‍
പറ്റുകില്ലറിക മണ്ണില്‍ വിള്ളിലും”


-78-
ഏവമോതി അതിദൂനയായി നി
ന്നാവരാംഗി, യതിതന്‍ മുഖാംബുജം
പാവനം പരിചില്‍ നോക്കിനാള്‍, അവന്‍
കേവലം കരുണയാര്‍ന്നു ചൊല്ലിനാന്‍!
-79-
“അന്യഥാ മതിവരില്ലെനിക്കു നിന്‍
മന്യുവിങ്കല്‍ നിയതം മഹാവ്രതേ!“
കന്യയെന്നു വടുവെന്നു മേലുകി
ല്ലന്യഭാവമറികാത്മവേദികള്‍.


-80-
ആടലൊട്ടവള്‍ വെടിഞ്ഞു സത്വരം
തേടി ധൈര്യമഥ, പൂവനത്തിലും
കാടുതന്‍ നടുവിലും സുമര്‍ത്തുവില്‍
പാടീടും കുയിലുപോലെ, ചൊല്ലിനാള്‍
-81-
``വന്നു വത്സല, ഭവാന്‍ സമക്ഷമാ
യിന്നു, ഞാന്‍ വ്യഥ മറന്നതോര്‍ക്കയാല്‍,
എന്നുമല്ല, കരുതുന്നു വീട്ടില്‍ നാ
മന്നു വാണതു തുടര്‍ന്നുപോല്‍ മനം.


-82-
ലോലനാര്യനുരുവിട്ടു കേട്ടൊരാ
ബാലപാഠമഖിലം മനോഹരം!
കാലമായധികമിന്നൊരക്ഷരം
പോലുമായതില്‍ മറപ്പതില്ല ഞാന്‍.


-83-
ഭൂമിപൂക്കള്‍ വിടരുന്ന പൊയ്കയും
തീരവും വഴികളും തരുക്കളും
ചാരുപുല്‍ത്തറയുമോര്‍ത്തിടുനതിന്‍
പാരെ നാമെഴുമെഴുത്തുപള്ളിയും.


-84-
ഓര്‍ത്തിടുന്നുപവനത്തിലെങ്ങുമ
ങ്ങാര്‍ത്തു ചിത്രശലഭം പറന്നതും
പാര്‍ത്തുനിന്നതു മണഞ്ഞു നാം കരം
കോര്‍ത്തു കാവിനരികേ നടന്നതും.


-85-
പാടുമാണ്‍‌കുയിലെ വാഴ്ത്തിയാ രവം
കൂടവേയനുകരിച്ചു പോയതും
ചാടുകാരനുടനെന്നൊടാര്യനാ
പ്പേടയെപ്പരിഹസിച്ചു ചൊന്നതും.


-86-
ഉച്ചയായ് തണലിലാഞ്ഞു പുസ്തകം
വച്ചു മല്ലികയറുത്തിരുന്നതും
മെച്ചമാര്‍ന്ന ചെറുമാലകെട്ടിയെന്‍
കൊച്ചു വാര്‍മുടിയിലങ്ങണിഞ്ഞതും.


-87-
എണ്ണിടുന്നൊളിവില്‍ വന്നു പീഡയാം
വണ്ണമെന്‍ മിഴികള്‍ പൊത്തിയെന്നതും
തിണ്ണാങ്ങതില്‍ വലഞ്ഞുകേഴുമെന്‍
കണ്ണുനീരു കനിവില്‍ തുടച്ചതും.


-88-
എന്തിനോതുവതതോര്‍ക്കിലാ രസം
ചിന്തുമെന്‍ സുദിനമസ്തമിച്ചിതേ,
ഗന്തുകാമനുടനാര്യന്‍, ഏകിലാ
മന്തരായമെതിര്‍വാത്യപോലിവള്‍.


-89-
പോട്ടെ-എന്‍ സഹചരന്‍ വിയുക്തനായ്
നാട്ടില്‍ നിന്നഥ മറഞ്ഞതഞ്ജസാ
കേട്ടു ഞെട്ടിയയിവീണു ഗര്‍ജ്ജിതം
കേട്ട പന്നഗകുമാരിപോലെ ഞാന്‍.


-90-
പിന്നെയെന്‍ പ്രിയപിതാക്കള്‍ കാത്തുഴ
ന്നെന്നെയങ്ങവരഴല്പെടാതെയും
ഉന്നി വാണൊരിടമാര്യനേലുമീ
മന്നിലെന്നുടലു ഞാന്‍ വിടാതെയും.


-91-
ഹര്‍ഷമേകുവതിനച്ഛനേറെ നി
ഷ്കര്‍ഷമാര്‍ന്നഥ വളര്‍ന്നു ഖിന്നയായ്,
കര്‍ഷകന്‍ കിണറിനാല്‍ നനയ്ക്കിലും
വര്‍ഷമറ്റ വരിനെല്ലുപോലെ ഞാന്‍


-92-
ഓര്‍ത്തിടായ്കിലുമഹോ! യുവത്വമെന്‍
മൂര്‍ത്തിയാര്‍ന്നഥ വലഞ്ഞിതേറെ ഞാന്‍
പൂത്തിടും തരുവിലും തടത്തിലും
കാത്തിടാ ലതകള്‍, കാലമെത്തിയാല്‍


-93-
ഓതുവാനമുതെനിക്കു പിനെ,യെന്‍
തതനോര്‍ത്തൊരു വിവാഹനിശ്ചയം
കാതിലെത്തി, വിഷവേഗമേറ്റപോല്‍
കാതരാശയ കുഴങ്ങി വീണു ഞാന്‍.


-94-
ആഴുമമ്പൊടതി സ്വാന്തമോതുമെന്‍
തോഴിമാരെയുമെഴിച്ചു ഞാന്‍ പരം
വാഴുമൗഷധമകറ്റി,യാ ശ്രമം
പാഴിലായെഴു മസാദ്ധ്യരോഗികള്‍.


-95-
ശാന്തമാക ദുരിതം! വിനിശ്ചിത
സ്വാന്തയായ് കദനശല്യമൂരുവാന്‍
ധ്വാന്തവും ഭയവുമോര്‍ത്തിടാതുടന്‍
ഞാന്‍ തടാകതടമെത്തി രാത്രിയില്‍”.


-96-
വേഗമാബ്ഭയദനിശ്ചയം ശ്രവി
ച്ചാകുലാദ്ഭുത ദയാരസോദയന്‍,
ഏകിനാന്‍ ചെവിയവന്‍, സഗദ്ഗദം
ശോകമാര്‍ന്നു കഥ പിന്‍‌തുടര്‍ന്നവള്‍.


-97-
ലോകമൊക്കെയുമുറങ്ങി, കൂരിരു
ട്ടാകെ മൂടിയമമൂര്‍ത്തി ഭീകരം
ഏകയാ‍യവിടെ നിന്നു, സൂചിയേ
റ്റാകിലൊന്നുടലറിഞ്ഞിടാതെ ഞാന്‍


-98-
തിണ്ണമായിരുളില്‍നിന്നും വിശ്വസി
ച്ചെണ്ണിനേന്‍ ഝടിതി ഭൂതഭാവികള്‍,
വിണ്ണില്‍ ഞാനൊടുവില്‍ നോക്കി, സത്രപം
കണ്ണടഞ്ഞുഡുഗണങ്ങള്‍ കാണ്‍‌കയാല്‍,


-99-
‘നിത്യഭാസുര നഭശ്ചരങ്ങളേ,
ക്ഷിത്യവസ്ഥ ബത നിങ്ങളോര്‍ത്തിടാ
അത്യനര്‍ത്ഥവശ ഞാന്‍ ക്ഷമിപ്പിനി
കൃത്യ’മെന്നുമവയോടിരന്നു ഞാന്‍.


-100-
ഓര്‍ത്തുപിന്നുടനഗാധതോയമാം
തീര്‍ത്ഥസീമയിലിറങ്ങിയങ്ങു ഞാന്‍
ആര്‍ത്തിയാല്‍ മൊഴിയിലോ മനസ്സിലോ
പ്രാര്‍ത്ഥിതം ചരമാമവമോതിനാന്‍.

ഭാഗം 5

-101-
‘ജീവിതേശനെയനുഗ്രഹിക്ക, വന്‍
ഭൂവിലുണ്ടു ഗിരിജേ! വലഞ്ഞുടന്‍
ഈവിധം തുനിവതാമശക്ത ഞാന്‍
ദേവി, നിന്‍പദമണയ്ക്കയംബികേ!


-102-
കാണുകില്‍ പുളകമാം കയത്തില
ങ്ങാണുകൊള്‍വതിനുടന്‍ കുതിച്ചു ഞാന്‍,
ക്ഷോണിയില്‍ പ്രണയപാശമറ്റെഴും
പ്രാണികള്‍ക്കു ഭയഹേതുവേതുവാന്‍?


-103-
ചണ്ടിതന്‍ പടലി നീങ്ങിയാഴുമെന്‍
കണ്ഠമൊട്ടുപരിതങ്ങി, ആകയാല്‍
ഇണ്ടലാര്‍ന്നുഴറിയോര്‍ത്തു, താമര
ത്തണ്ടില്‍ വാര്‍മുടി കുരുങ്ങിയെന്നു ഞാന്‍.


-104-
സത്വരം പടലി നീങ്ങിയാഴുമെന്‍
കണ്ഠമൊട്ടുപരിതങ്ങി, ആകയാല്‍
ഇണ്ടലാര്‍ന്നുഴറിയോര്‍ത്തു, താമര
ത്തണ്ടില്‍ വാര്‍മുടി കുരുങ്ങിയെന്നു ഞാന്‍.


-105-
അമ്പിയന്നു ഭയമൊക്കെ നീക്കിയൊ
ന്നിമ്പമേകിയവള്‍ നോക്കി സുസ്മിത,
മുമ്പിലപ്പൊഴുതുദിച്ചുപൊങ്ങിടു
ന്നമ്പിളിക്കെതിരഹോ നതാംഗിയാള്‍!


-106-
നിഷ്ഠപൂണ്ടരികില്‍ വണിരുട്ടിലെന്‍
ധൃഷ്ടമാം തൊഴിലു കണ്ടുയോഗിനി,
ഇഷ്ടമായ മൃതിയെത്തടഞ്ഞു ഹാ!
ഭിഷ്ടമെങ്ങിനെ യൊരാള്‍ക്കതേ വരൂ.


-107-
കെട്ടിയാഞ്ഞു കരയേറ്റിയാശു കൈ
വിട്ടു നിന്നു കഥ ചോദിയാതവള്‍
ഒട്ടതെന്‍ പ്രലപനത്തില്‍ നിന്നറി
ഞ്ഞൊട്ടറിഞ്ഞു നിജ വൈഭവങ്ങളാല്‍.


-108-
ഈറനമ്പൊടു പകര്‍ന്നു വല്‍ക്കലം
മാറിയാ മഹതിയെത്തുടര്‍ന്നു ഞാന്‍
വേറുമെയ് നിയതി നല്‍കുടുന്നതും
പേറിയങ്ങനെ പരേത ദേഹിപോല്‍.


-109-
അധ്വഖേദമറിയാതവാറു ചൊ
ന്നത്തപോധന കനിഞ്ഞ വാര്‍ത്തകള്‍
എത്തി ഞങ്ങളൊരു കാട്ടിലും ദ്രുതം
ചിത്രഭാനുവുദയാചലത്തിലും.


-110-
അന്തരംഗഹിതനാം ഭവാനൊഴി
ഞ്ഞന്തികത്തില്‍ വനശോഭ കാണവേ
സന്തപിച്ചവള്‍ പരം, രമിക്കയി
ല്ലെങ്കിലും പ്രണയഹീനമാനസം


-111-
കീര്‍ത്തനീയഗുണയെന്നെ നിര്‍ഭയം
ചേര്‍ത്തു ഇന്നെയവളിത്തെപോവനം,
ആര്‍ത്തിയെങ്കിലുമതീവ ധന്യയെ
ന്നോര്‍ത്തിയ്താര്യനെ യനുപ്രയാത ഞാന്‍


-112-
ഒത്തു ഞങ്ങളുടജത്തിലുന്നില്‍ വാ
ണത്യുദാരമഥ വിദ്യയും സ്വയം
വിത്തിനായ് മുകിലു വൃഷ്ടിപോലെയാ
സിദ്ധയോഗിനിയെനിക്കു നല്‍കിനാള്‍.


-113-
പഞ്ചവൃത്തികളടക്കിയന്വഹം
നെഞ്ചുവച്ചുരുതപോമയം ധനം
സഞ്ചയിപ്പതിനു ഞാന്‍ തുടങ്ങി, പി
ഞ്ഞഞ്ചുവട്ടമിഹ പുത്തു കാനനം.


-114-
കാമിതം വരുമെനിക്കു വേഗമെ
ന്നാ മഹാമഹതി ചെയ്തനുഗ്രഹം,
പ്രേമമാര്‍ന്ന ഗുരുവിന്‍ പ്രസാദമാം
ക്ഷേമമൂലമിഹ ശിഷ്യലോകരില്‍


-115-
മംഗലാശയ! കഴിഞ്ഞു രണ്ടു നാ
ളിങ്ങ്നു പിന്നെയനിമിത്തമെന്തിനോ,
പൊങ്ങിടുന്നു സുഖമാര്‍ന്നുമന്തരാ
മങ്ങിടുന്നു ഭയമാര്‍ന്നുമെന്മനം


-116-
സ്വൈരമായ മുഹുരുദിച്ചിടുന്നു ദുര്‍
വ്വാരമെന്റെ മതിയില്‍, തപസ്യയില്‍
കൗരിയോടരിയ പുഷ്പഹേതിതന്‍
വൈരിയായ വടുവിന്‍ സമാഗമം.


-117-
ഇന്നലെ ബ്ഭഗണമദ്ധ്യഭൂവില്‍ ഞാന്‍
നിന്നു കൂപ്പിയ വസിഷ്ഠഭാമിനി
വന്നു നിദ്രയതില്‍ “ഏല്‍ക്ക നിന്‍ പ്രിയന്‍
വന്നു’ എന്നരുളിനാള്‍ ദയാവതി”


-118-
എന്നു ചൊല്ലി വിരമിച്ചു, തന്മുഖം
നിന്നു നോക്കി, നെടുമാര്‍ഗ്ഗഖിന്നയായ്
എന്നപോല്‍, ഭരമകന്നപോലിള
ച്ചൊന്നു തമ്പി നെടുവീര്‍പ്പിയന്നവള്‍


-119-
ഭാവമൊട്ടുടനറിഞ്ഞു, ശുദ്ധയാ
മാവയസ്യയഴലാര്‍ന്നിടാതെയും,
ഈവിധം യതി പറഞ്ഞു തന്മന
സ്സാവിലേതരമലിഞ്ഞിടാതെയും.


-120-
“കേട്ടു നിഞ്ചരിതമദ്ഭുതം! ശുഭേ,
കാട്ടില്‍ വാഴ്വതിനെഴുന്ന മൂലവും
കാട്ടി സാഹസമനല്പമേതുതാ
നാട്ടെ; നിന്‍ നിയമചര്യ നന്നയേ!


-121-
ഉണ്ടു കൗതുകമുരയ്ക്കില്‍, നാടതില്‍
പണ്ടിരുന്നതുമകന്നു കാടിതില്‍
കണ്ടുമുട്ടിയതു മെന്നുമല്ല, നാം
രണ്ടുപേരുമൊരു വൃത്തിയാര്‍ന്നതും.


-122-
ഹാ! ശുഭേ നിജ ഗതാഗതങ്ങള്‍ ത
ന്നീശനിശ്ചയമറിഞ്ഞിടാ നരന്‍,
ആശ നിഷ്ഫലവുമായ് വരുന്നവ
ന്നാശിയാതിഹ വരുന്നഭീഷ്ടവും.


-123-
സ്വന്തകര്‍മ്മവശരായ് തിരിഞ്ഞിടു
ന്നന്തമറ്റ ബഹുജീവകോടികള്‍,
അന്തരാളഗതിതന്നിലൊന്നൊടൊ
ന്നന്തരാ പെടുമണുക്കളാണു നാം.


-124-
സ്നേഹമെങ്കിലുമിയന്നു ഖിന്നനായ്
സാഹസങ്ങള്‍ തുടരുന്നു സന്തതം
ദേഹി, ഈശകൃപയാലെ തന്മഹാ
മോഹിനിദ്രയുയുണരുന്നനാള്‍വരെ.


-125-
കാട്ടിലിങ്ങൊരുമഹാനുഭാവതന്‍
കൂട്ടിലായ് ഭവതി, ഭാഗ്യമായി, ഞാന്‍
പോട്ടെ, -ശാന്തി! -വിധി യോഗമിന്നിയും
കൂട്ടിയാകിലഥ കാണ്‍കയാം, ശുഭേ”

ഭാഗം 6

-126-
ഏവമോതി നടകൊള്‍വതിന്നവന്‍
ഭാവമാര്‍ന്നു, പരിതപ്തയായുടന്‍
ഹാ! വെളുത്തവള്‍ മിഴിച്ചുനിന്നു മണ്‍
പാവപോലെ ഹതകാന്തിയായ് ക്ഷണം


-127-
ചിന്തനൊന്തുഴറി യാത്രചൊല്ലുമോ
ഹന്ത! ഭീരു യതിയെത്തടുക്കുമോ
സ്വന്തസൗഹൃദനയങ്ങളോര്‍ത്തുഴ
ന്നെന്തുചെയ്യുമവള്‍?-ഹാ! നടന്നവന്‍.


-128-
കണ്ടുടന്‍ കരളറുന്നപോലെഴു
ന്നിണ്ടലേറിയഭിമാനമറ്റവള്‍
കുണ്ഠയാം കുമരിപോലെ ദീനമാ,
കണ്ഠമോടഴുതുറക്കെയോതിനാള്‍
-129-
‘പ്രാണനായക ഭവാന്റെ കൂടവേ
കേണുപോം ഹൃദയനീതനായഹോ!
പ്രാണനെന്നെ വെടിയുന്നിതേ ജലം
താണുപോം ചിറയെ മത്സ്യമെന്നപോല്‍‘


-130-
കൂവി വായുവിലകന്ന താമര
പ്പൊവെയാഞ്ഞു തടയുന്ന ഹംസിപോല്‍
ഏവമുന്മുഖി പുലമ്പിയെത്തിയാ
ബ്ഭൂവില്‍ വീണവള്‍ പിടിച്ചു തല്പദം


-131-
“എന്റെയേകധനമങ്ങു ജീവന
ങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും,
എന്റെയീശ! ദൃഢമീപദാംബുജ
ത്തിന്റെ സീമ, ഇതു പോകിലില്ല ഞാന്‍.


-132-
അന്യഥാ കരുതിയാര്‍ദ്രനാര്യനീ
സന്നധൈര്യയെയഹോ! ത്യജിക്കൊലാ
ധന്യയാം എളിയ ശിഷ്യ, യീപദം
തന്നില്‍ നിത്യപരിചര്യയൊന്നിനാല്‍.”


-133-
ഹാ! മൊഴിഞ്ഞിതു നഖമ്പചാശ്രുവാല്‍
കോമളം സതി നനച്ചു തല്പദം
ആ മഹാന്‍ തിരിയെനിന്നു, നിര്‍മ്മല
പ്രേമമാം വലയിലാരു വീണിടാ!


-134-
“തോഴി കാരുണികനാണു നിന്നില്‍ ഞാന്‍,
കേഴൊലാ കൃപണഭാവമേലൊലാ,
പാഴിലേവമഴലാകുമാഴിയാ
ഞ്ഞഴൊലാ നളിനി, അജ്ഞപോലെ നീ.


-135-
പാവനാംഗി, പരിശുദ്ധസൗഹൃദം
നീ വഹിപ്പതതിലോഭനീയമാം,
ഭാവിയായ്കതു, ചിതാശവങ്ങളില്‍
പൂവുപോല്‍, അശുഭനശ്വരങ്ങളില്‍


-136-
സ്നേഹമാണഖിലസാരമൂഴിയില്‍
സ്നേഹസാരമിഹ സത്യമേകമാം,
മോഹനം ഭുവനസംഗമിങ്ങതില്‍
സ്നേഹമൂലമമലേ! വെടിഞ്ഞു ഞാന്‍.


-137-
ആപ്തസത്യനവിയോഗമാം സുഖം
പ്രാപ്തമാം സഖി രഹസ്യമോതുവാന്‍“
ആപ്തനിങ്ങനെ കനിഞ്ഞുരയ്ക്കവേ
ദീപ്തദീപശിഖപോലെണീറ്റവള്‍.


-138-
നോക്കിനിന്നു ഹൃതയായവന്റെ ദി
വ്യക്യനിര്‍വൃതികരോജ്ജ്വലാനനം
വാക്കിനാലപരിമേയമാം മഹാ
വാക്യതത്വമവനോതി ശാശ്വതം


-139-
ശങ്കപോയ്, ശിശിരവായുവേറ്റപോ
ലങ്കുരിച്ചു പുളകം, വിറച്ചുതേ
പങ്കുഹീന, ഘനനാദഹൃഷ്ടമാം
പൊങ്കടമ്പിനൂടെ കൊമ്പുപോലവള്‍


-140-
അന്തരുത്തടരസോര്‍മ്മി ദു:സ്ഥയായ്
ഹന്ത! ചാഞ്ഞു തടവല്ലിപോല്‍ സതി,
സ്വന്തമെയ് വികലമായപോലണ
ഞ്ഞന്തരാ നിയമി താങ്ങി കൈകളാല്‍.


-141-
ശാന്തവീചിയതില്‍ വീചിപോലെ സം
ക്രാന്തഹസ്തമുടല്‍ ചേര്‍ന്നു തങ്ങളില്‍,
കാന്തനാദമൊടു നാദമെന്നപോല്‍,
കാന്തിയോടപരകാന്തി പോലെയും.


-142-
ധന്യമാം കരനസത്വയുഗ്മമ
ന്യോന്യലീനമറിവറ്റു നില്‍ക്കവേ
കന്യ കേവലസുഖം സമാസ്വദി
ച്ചന്യദുര്‍ല്ലഭമലോകസംഭവം


-143-
ഭേദമില്ലവളിയന്നൊരാ സുഖം
താദൃശം സകല ഭൊഗ്യമല്ലതാന്‍,
ഖേദലേശവുമിയന്നതില്ല, വി
ച്ഛേദഭീതിയുളവായുമില്ലതില്‍.


-144-
ചാരുഹാസ, യറിവെന്നി പെയ്തു ക
ണ്ണീരുടന്‍, ചര്‍മമേഘവൃഷ്ടിപോല്‍,
ധാരയാലഥ നനഞ്ഞ നെഞ്ചില
ദ്ധീരധി പുളകമാര്‍ന്നുമില്ലവന്‍.


-145-
ഓമലാള്‍ മുഖമതിന്നു നിര്‍ഗ്ഗമി
ച്ചോമിതി ശ്രുതി നിഗൂഢവൈഖരി,
ധാമമൊന്നുടനുയര്‍ന്നു മിന്നല്പോല്‍
വ്യോമമണ്ഡലമണഞ്ഞു മാഞ്ഞുതേ.


-146-
ക്ഷീണയായ് മിഴിയടച്ചു, നിശ്ചല
പ്രാണയായുടനവന്റെ തോളതില്‍
വീണു, വായു വിരമിച്ചു കേതുവില്‍
താണുപറ്റിയ പതാകപോലവള്‍.


-147-
ഞെട്ടിയൊന്നകമലിഞ്ഞു സംയമം
വിട്ടു വീര്‍ത്തു നെടുതായ് മഹായമി
പട്ടിടഞ്ഞ തനു തന്റെ മേനി വേര്‍
പെട്ടിടാഞ്ഞു ബത! ശങ്കതേടിനാന്‍.


-148-
സ്തബ്ധമായ് ഹൃദയമേറി ഭാരമാ
പുഷ്പഹാരമൃദുമെയ് തണുത്തുപോയ്,
സുപ്തിയല്ല ലയമല്ല യോഗമ
ല്ലപ്പൊഴാര്‍ന്നതവളെന്നറിഞ്ഞവന്‍


-149-
“എന്തു സംഭവമിതെന്തു ബന്ധമി
ങ്ങെന്തു ഹേതുവിതിനെന്തൊരര്‍ത്ഥമോ!
ഹന്ത! കര്‍മ്മഗതി! ബാലയെന്റെ ബാ
ഹാന്തരം ചരമശയ്യയാക്കിനാള്‍


-150-
സ്നേഹഭാജനതയാര്‍ന്ന ഹൃത്തിതില്‍
ദേഹമിങ്ങനെ വെടിഞ്ഞു പാറ്റപോല്‍
മോഹമാര്‍ന്നു പരമാം മഹസ്സഹോ
മോഹനാംഗി തഴികിക്കഴിഞ്ഞിവള്‍!

ഭാഗം 7

-151-
ആരറിഞ്ഞു തനുഭൃത്തുകള്‍ക്കു നി
സ്സാരമേവമസുബന്ധമെന്നഹോ!
നാരി, നിന്നിളവയസ്സിതേതു ഹൃ
ത്താരിയന്ന പരിപാകമേതയേ!


-152-
ഞെട്ടറുന്ന മലരും തൃണാഞ്ചലം
വിട്ടിടുന്ന ഹിമബിന്ദുതാനുമേ
ഒട്ടുദു:ഖമിയലാം, വപുസ്സു വേ
റിട്ട നിന്‍ സുഖമഹോ! കൊതിക്കിലാം.


-153-
ഹന്ത! സാധ്വി, മധുരീകരിച്ചു നീ
സ്വന്തമൃത്യു സുകുമാരചേതനേ,
എന്തു നാണമിയലാം ഭവജ്ജിതന്‍
ജന്തുഭീകരകരന്‍, ഖരന്‍, യമന്‍?


-154-
ജാതസൗഹൃദമുറങ്ങുവാന്‍ സ്വയം
ജാത, തള്ളയുടെ മാറണഞ്ഞപോല്‍,
നീ തുനിഞ്ഞു നിരസിച്ചിരിക്കില്‍ ഞാ
നേതു സാഹസികനാമഹോ? പ്രിയേ!


-155-
ത്യാഗമേവനു വരും സമഗ്രമീ
ഭോഗലേഭനജഗത്തിലെന്നുമേ
വേഗമിന്നതു വെടിഞ്ഞു ഹാ! മഹാ
ഭാഗയാം നളിനി ധന്യതന്നെ നീ!


-156-
ഉത്തമേ! വിഗതരാഗമാകുമെ
ന്നുള്‍ത്തടത്തെയുമുലച്ചു ശാന്ത നീ
ഇത്തരം ധരയിലെങ്ങു ശുദ്ധമാം
ചിത്തവും മധുരമായ രൂപവും.


-157-
നേരു-ശൈശവമതിങ്കലന്നു നിന്‍
ഭൂമിയാം ഗുണമറിഞ്ഞതില്ല ഞാന്‍,
കോരകത്തില്‍ മധുവെന്നപോലെയുള്‍
ത്താരില്‍ നീ പ്രണയമാര്‍ന്നിരുന്നതും,


-158-
ഇന്നഹോ! ചിരസമാഗമം സ്വയം
തന്ന ദൈവഗതിയെത്തൊഴുന്നു ഞാന്‍,
എല്ലുമല്ലനുതപിച്ചിടുന്നു, തേന്‍
വെന്ന നിന്മൊഴികള്‍ നിന്നുപോകയാല്‍


-159-
ബദ്ധരാഗമിഹ നീ മൊഴിഞ്ഞൊരാ
ശുദ്ധവാണി വനവായുലീനമായ്,
ശ്രദ്ധയാര്‍ന്നതിനെ യാസ്വദിച്ചു ഹാ!
സിദ്ധസന്തതി സുഖിക്കുമോമലേ!


-160-
ആകുലത്വമിയലില്ല യോഗി ഞാന്‍,
ശോകമില്ലിനി നിനക്കുമേതുമേ,
നീ കുലീനഗുണദീപികേ, വിടും
ലോകമാണു ദയനീയമെന്‍ പ്രിയേ!


-161-
വേണിയാകിയ വെളുത്ത നിര്‍ഝര
ശ്രേണി ചിന്നിവിരഹാര്‍ത്തിയാര്‍ന്നു താന്‍
ക്ഷോണി കന്ദര നിരുദ്ധകണ്ഠയായ്
കേണിതാ മുറയിടുന്നു കേള്‍ക്ക നീ!


-162-
നീലവിണ്‍‌നടുവുറച്ചു ഭാനു, കാ
ണ്മീല കാട്ടിലുമനക്കമൊന്നിനും,
ബാല നീ ഝടിതി പൊങ്ങുമൂക്കിനാല്‍
കാലചക്രഗതി നിന്നുപോയിതോ!


-163-
ധന്യയായി സഖി ഞാനസംശയം,
നിന്നൊടൊക്കുമുപദേശഭാജനം,
അന്യനാം ഗുരു ലഭിച്ചതില്ലയീ
മന്നില്‍ വിദ്യവെളിവായ നാള്‍മുതല്‍


-164-
മാനസം പരിപവിത്രമായി നിന്‍
ധ്യാനയോഗ്യചരിതം സ്മരിച്ചയേ
ജ്ഞാനി നീ ഭവതി സിദ്ധിയാര്‍ന്നൊരെന്‍
മേനിയും മഹിത തീര്‍ത്ഥഭൂമിയായ്!


-165-
ധര്‍മ്മലോപമണയാതെ നമ്മളില്‍
ശര്‍മ്മവും വ്യഥയുമേകിയേറെനാള്‍
നിര്‍മ്മലേ ഒരു വഴിക്കു നീണ്ടൊരീ
കര്‍മ്മപാശാഗതി നീ കടന്നുതേ!"


-166-
പ്രേമഗൗരവമിയന്നിവണ്ണമുള്‍
സ്ഥേമയറ്റരുളി, യാര്‍ന്നു പിന്നെയും
ആ മഹാന്‍ നിജയമം, ചലിക്കുമേ
ഭൂമിയും ഹൃദയലീനഹേതുവാല്‍.


-167-
ദ്രുതമവിടെയണഞ്ഞോ ശിഷ്യയെത്തേടിയപ്പോള്‍
കൃതനിയമ കനിഞ്ഞാചാര്യ കഷായവേഷാ
മൃതതനുവതു കണ്ടങ്ങൊട്ടു വാവിട്ടു കേണാള്‍
ഹതശിശുവിനെനോക്കിദ്ദൂനയാം ധേനുപോലെ


-168-
‘നളിനി’ ‘നളിനി’ എന്നാമന്ത്രണം ചെയ്തുചെന്നാ
മിളിതയമിവപുസ്സായോരു പൂമെയ്യെടുത്താള്‍
ദളിതഹൃദയം-കൈയാല്‍ ശാന്തിബിംബത്തില്‍നിന്നും
ഗളിതസുഷമമാം നിര്‍മ്മാല്യമാല്യം കണക്കേ.


-169-
അന്യോന്യസാഹ്യമൊടു നീലകുശാസ്തരത്തില്‍
വിന്യസ്തരാക്കി മൃദുമെയ്യവര്‍ നോക്കിനിന്നാര്‍,
വന്യേഭഹസ്തഗളിതം ബിസപുഷ്പമൊത്താര്‍
ന്നന്യൂനദീനതയതെങ്കിലുമാഭതാനും.


-170-
അല്പം വലഞ്ഞഥ പരസ്പരമോതിവൃത്ത
മുല്പന്നബോധരവമോര്‍ത്തു വിധിപ്രകാരം
ചൊല്പൊങ്ങുമാ ഗിരിജ ചേവടി ചേര്‍ത്തദിക്കില്‍
കല്പിച്ചവള്‍ക്കു ഖനനം വരയോഗിയോഗ്യം.


-171-
നിവാപവിധിപോലെ ബാഷ്പനിരതൂവി നിക്ഷിപ്തമാം
ശവാസ്തരമകന്നു-ഹാ! കൃപണര്‍പോലെ രണ്ടാളുമേ
പ്രവാസമതിനായ് സ്വയം പുനരുറച്ചൊരായോഗിയാം
‘ദിവാകരനെ’ വിട്ടു യോഗിനി മറഞ്ഞു, സന്ധ്യാസമം.


-172-
ലോകക്ഷേമോത്സുകനഥ വിദേശത്തില്‍ വാണാ യതീന്ദ്രന്‍,
ശോകം ചേര്‍ന്നീലവനു നളിനീചിന്തയാല്‍ ശുദ്ധിയേറി
ഏകാന്താച്ഛം വിഷയമഘമിങ്ങേതുമേ ചിത്തവൃത്തി
ക്കേകാ-കണ്ണാടിയിലിനമയൂഖങ്ങള്‍ മങ്ങാ പതിഞ്ഞാല്‍.


-173-
അവനു പുനാമേഘം‌പോയി നൂറ്റാണ്ടു, പിന്നോര്‍
ത്തവസിതിവിധി, യൂഴിക്കെത്തുമോ നിത്യഭാഗ്യം
അവിദിതതനുപാതം വിസ്മയം യോഗമാര്‍ജ്ജി
ച്ചവിരതസുഖമാര്‍ന്നാനാ മഹാന്‍ ബ്രഹ്മഭൂയം!