close
Sayahna Sayahna
Search

അദ്ധ്യായം അഞ്ചു്


മാർത്താണ്ഡവർമ്മ

മാർത്താണ്ഡവർമ്മ
Mvarma-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി മാർത്താണ്ഡവർമ്മ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്ര നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1891
മാദ്ധ്യമം അച്ചടിപ്പതിപ്പു്
“ഈശ്വരകാരുണ്യംകൊണ്ടേ നിഷധേശ്വര,
നിന്നെ ഞാൻ കണ്ടേൻ.”

ചാ രോട്ടു കൊട്ടാരത്തിൽനിന്നും രണ്ടു നാഴിക വടക്കായി മാങ്കോയിക്കൽ എന്നൊരു ഗൃഹം കഴിഞ്ഞ ശതവർഷത്തിനൊടുവിൽ ഉണ്ടായിരുന്നു. ഈ ഭവനത്തിലെ നായകൻ ആ കരയക്കു പ്രധാനിയും പുരാതന കാലങ്ങളിലെ സൈനിക നിയമ പ്രകാരം ഒരു അടവിലേക്കു കറുപ്പും ആയുള്ള ഇരവിപെരുമാൻ കണ്ടൻകുമാരൻ എന്നൊരാൾ അക്കാലങ്ങളിൽ തെക്കൻ ദിക്കിലൊക്കെ പ്രസിദ്ധമായിരുന്നു. ഇദ്ദേഹം കറുത്തു ഗജവിഗ്രഹനായ ഒരു യോദ്ധാവും അതിസമർത്ഥനായ കൃഷിക്കാരനും ആയിരുന്നു. കാലക്ഷേപത്തിനു് ധാരാളം മുതൽ ഉണ്ടായിരുന്നു എന്നു മാത്രമല്ല, നാണയമായി സംഖ്യയില്ലാത്ത ദ്രവ്യം കൈക്കലുണ്ടെന്നു സമീപവാസികൾ ഗൂഢമായി പറയാറും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ അധീനതയിൽ ഒരു കളരിയും പോരാളികളായി കച്ചകെട്ടി അഭ്യസിപ്പിക്കപ്പെട്ട അനേകം നായന്മാരും ഉണ്ടായിരുന്നു. സമീപവാസികൾ ഒക്കെ ഇദ്ദേഹത്തെ ഒരു ഇടപ്രഭുവെപ്പോലെ വിചാരിച്ചു വന്നിരുന്നു. അഞ്ചെട്ടു നാഴിക സ്ഥലത്തിനകം ഉണ്ടാകുന്ന സകല വ്യവഹാരങ്ങളും അറുതിയായി മാങ്കോയിക്കൽ കുറുപ്പു് എഴുതുന്ന കണ്ടപത്രങ്ങൾക്കു് അഴിവു് തിരുമുമ്പിൽ ചെന്നാലുമില്ലായിരുന്നു. മാങ്കോയിക്കൽ കോടതിയിൽ, അന്നു പതിവുണ്ടായിരുന്ന പള്ളിപ്പലകപ്പണം വസൂലാക്കുക നിയമം ഇല്ലാതിരുന്നതിനാൽ ജനങ്ങൾ കണ്ടൻകുമാരൻ കുറുപ്പിനുവേണ്ടി ജീവനെ ഉപേക്ഷിക്കുന്നതിനും തയ്യാറായിരുന്നു. ശരൽക്കാലചന്ദ്രികപോലെ പുഞ്ചിരി ഇട്ടുകൊണ്ടു് ശിരച്ഛേദനം ചെയ്യുന്നവിദ്യ ഈ ന്യായാധിപനു പരിചയമില്ലായിരുന്നു. ദാക്ഷിണ്യം, അനാർദ്രത, സ്ത്രീസേവ, മാത്സര്യബുദ്ധി, ഗർവ്വം, ദ്രവ്യാകാംക്ഷ ഇത്യാദികളായി വിധികർത്താക്കന്മാരെ സാധാരണ ബാധിക്കുന്ന ദോഷങ്ങളെ ഒരു സംഗതിയിലും ഒരു കക്ഷിയും മാങ്കോയിക്കൽ കുറുപ്പിന്റെ മേൽ ആരോപിക്ക ഉണ്ടായിട്ടില്ല. ഇത്രയൊക്കെ ജനസമ്മതനാണെങ്കിലും മാങ്കോയിക്കൽ കുറുപ്പിനെ കാണുന്നവർ ഉള്ളുകൊണ്ടെങ്കിലും ചിരിക്കാതിരിക്കയില്ല. വാസ്തവത്തിൽ, കണ്ടൻകുമാരൻകുറുപ്പു് തന്റെ ഭവനത്തിനകത്തു് നേരേ നിവർന്നു്, ഒരു കാലത്തും പ്രായം തികഞ്ഞതിന്റെശേഷം നിന്നിട്ടില്ല. ഇദ്ദേഹത്തിന്റെ ഗാത്രവലിപ്പം ഓർത്തു ശേഷക്കാർപോലും ചിരിക്ക പതിവായിരുന്നു. യുദ്ധത്തിൽ പിന്തിരിയുകയെന്നുള്ളതു് കുറുപ്പിനു് ഒരുകാലത്തും വരുന്നതല്ല. തന്റെ കുടവയറു്, തന്നെ ഒട്ടധികം വിഷമിപ്പിക്കുന്നുണ്ടെന്നു് കുറുപ്പിനുതന്നെ ബോദ്ധ്യമായിരുന്നു.

ഇദ്ദേഹം ഒരു ദിവസം പ്രഭാതരവിയോടുകൂടി ഉണർന്നു് തന്റെ പ്രധാന ബന്ധുവും സർവ്വദാ സഹചാരിയും തന്നോളംതന്നെ ദൈർഘ്യമുള്ളതും ആയ വടിവാളുമായി ചാരോട്ടു മുതലായ തന്റെ പാടങ്ങളിലുള്ള നിലങ്ങൾ ചുറ്റിനോക്കുന്നതിനായി പുറപ്പെട്ടു. കണ്ടങ്ങളും വരമ്പുകളും മടകളും എല്ലാം പരിശോധിച്ചു കഴിഞ്ഞ് കുറുപ്പു് വീട്ടിലേക്കു തിരിയെ യാത്ര ആരംഭിച്ചു. വഴിക്കു പാടത്തിനു പടിഞ്ഞാറു വശമുള്ള കുന്നിൻപുറത്തു് വൃക്ഷങ്ങളുടെ മറവിൽക്കൂടി രണ്ടുപേർ ധൃതിയിൽ വടക്കോട്ടായി പോകുന്നതു് കുറുപ്പു് കണ്ടു. വഴിപോക്കരെ കുറച്ചുനേരം സൂക്ഷിച്ചു നോക്കീട്ടു് കുറുപ്പു് ആയാസപ്പെട്ടു് ഒട്ടും താമസംകൂടാതെ തന്റെ ഗൃഹത്തിൽ എത്തി, അറപ്പുരയുടെ തെക്കേവാതിൽ തുറക്കുന്നതിനു ചട്ടംകെട്ടി. അപ്പോഴേക്കു് വഴിപോക്കർ മാങ്കോയിക്കൽ പടിക്കൽ എത്തി. ഇവർ രണ്ടാം അദ്ധ്യാത്തിലെ ബ്രാഹ്മണനും ശിഷ്യനും ആയിരുന്നു. ബ്രാഹ്മണനെ അടുത്തു കണ്ടപ്പോൾ കുറുപ്പിന്റെ ഭാവം ഒന്നു ഭേദിച്ചു. നിശ്ശബ്ദനായി കുറച്ചുനേരം ബ്രാഹ്മണനെ നോക്കിക്കൊണ്ടു നിന്നു. പിന്നീടു് പിന്മാറി ’എടാ ’ എന്നു് ആ ദിക്കൊക്കെ പൊട്ടുമാറുള്ള സ്വരത്തിൽ വിളിച്ചു. ഈ വിളികേട്ടു് കുറുപ്പിന്റെ ഒന്നുരണ്ടു ശേഷക്കാരും മൂന്നുനാലു വാല്യക്കാരും ഓടി എത്തി. അവരോടു് എന്തോ ഓരോന്നു് ആജ്ഞാപിച്ചിട്ടു് ബ്രാഹ്മണന്റെ മുമ്പിൽ ചെന്നു പിന്നെയും മിണ്ടാതെതന്നെ നിന്നു. രാജസദീപ്തികൊണ്ടു് പരിവേഷ്ടിതമായുള്ള ഗാത്രത്തെക്കണ്ടു ബ്രാഹ്മണനെക്കുറിച്ചു് കുറുപ്പിനുണ്ടായിരുന്ന സംശയങ്ങൾ എല്ലാം അസ്തമിച്ചു. സംശയങ്ങൾ ഒടുങ്ങിയപ്പോൾ ഉണ്ടായതു് മുമ്പിൽ താൻ അറിഞ്ഞിട്ടില്ലാത്തതായ ഒരു കുഴക്കാണു്. കുറുപ്പിന്റെ ഇപ്രകാരമുള്ള നിലകണ്ടു് “മലഭംഗക്കാരൻ കിഴങ്ങൻ നായരു്–ഒരു ലോഹ്യവുമില്ലാത്ത തടിയൻ–കരിമ്പനപോലെ നിൽക്കുന്നതു കണ്ടില്ലയോ?” എന്നു് വിശപ്പും ക്ഷീണവുംകൊണ്ടു് അധികമായി വലയുന്ന പരമേശ്വരൻപിള്ളയും, “ഇയാൾ കുഴങ്ങി നിൽക്കുന്നതെന്താണു്? ജനശ്രുതി വ്യാജമോ? ഏയ് വരേണ്ടതില്ലായിരുന്നു” എന്നു ബ്രാഹ്മണനും വിചാരിച്ചു തുടങ്ങി. ബ്രാഹ്മണന്റെ മുഖപ്രസാദം കുറഞ്ഞതുകണ്ടു് കുറുപ്പിന്റെ കരങ്ങൾ ഇതിനിടയ്ക്കു് മുകുളീകൃതമാകയും ഉടനേ വേർപെടുകയും പാദങ്ങൾ തമ്മിൽ ഉരുമ്മുകയും നേത്രങ്ങളിൽ സന്തോഷത്താൽ കണ്ണുനീർ നിറയുകയും രോമശൂന്യമായി തെളിയുന്ന ശിരസ്സിന്റെ രക്ഷയ്ക്കായി മടക്കി ഇട്ടിരുന്ന കച്ചുമുണ്ടു് കക്ഷത്തിനിടയിൽ ആകയും ചെയ്തു. മാങ്കോയിക്കൽ കുറുപ്പിന്റെ കായപരിമിതി കണ്ടു് ബ്രാഹ്മണൻ വിസ്മയവിവശനായി. അദ്ദേഹത്തിൽ പ്രത്യക്ഷപ്പെട്ട ചേഷ്ടകൾ കണ്ടു് “ആവൂ! കുലുക്കമുണ്ടോ” എന്നു വിചാരിച്ചു. നിശ്ശബ്ദനായി നിൽക്കുന്നതിനെ കണ്ടു ലജ്ജിതനുമായി. “മിണ്ടാതെ നിൽക്കുന്ന ആളുടെ ലൗകികം വേണ്ടെന്നു വയക്കതന്നെയോ?–വല്ലതും ഒരു ഒഴികഴിവു പറഞ്ഞ് പൊയ്ക്കളയുകയോ?” എന്നുള്ള വിചാരത്തോടുകൂടി ബ്രാഹ്മണൻ പരമേശ്വരൻപിള്ളയുടെ മുഖത്തുനോക്കി. ഇനിയും സൽക്കരിക്കാതെ പരുങ്ങലോടുകൂടി നിൽക്കുന്നതു കണക്കല്ലെന്നു നിശ്ചയിച്ചു് “കൽപി–വരുവിൻ. വെയിലിൽ നിന്നു തളരാതെ അറപ്പുരയ്ക്കകത്തു് എഴു......ചെന്നിരിക്കാം,” എന്നു് തന്റെ അതിഥികളെ കുറുപ്പു സത്ക്കരിച്ചു. ഈ ക്ഷണത്തെ കേട്ടു ബ്രാഹ്മണനും പരമേശ്വരൻപിള്ളയും സാവധാനത്തിൽ അറപ്പുരയിൽ പ്രവേശിച്ചു. കുറുപ്പു പുറത്തു നിന്നതേയുള്ളു. ബ്രാഹ്മണനു പല്ലു തേയ്ക്കുന്നതിനു തയ്യാറാക്കിക്കൊണ്ടു് ഒരു കൊച്ചൻ അറപ്പുരയ്ക്കകത്തു നിൽക്കുന്നതു കണ്ടു എങ്കിലും കുറുപ്പു് പുറത്തുനിന്നതിനെ ഓർത്തു ബ്രാഹ്മണൻ മേൽപോട്ടു ദൃഷ്ടിയുമായി കുറച്ചുനേരം ചിന്താഗ്രസ്തനായി നിന്നു. “പോറ്റി അങ്ങുന്നു് പല്ലു തേയക്കാതെ നിന്നാലക്കൊണ്ടോ? വയറു പയിക്കൂല്ലിയോ? ഉണ്ണാനൊക്കെ എലങ്കത്തിൽ ചമയം ആയല്ലോ” എന്നു ചില വാക്കുകൾ കേട്ടു്, ബ്രാഹ്മണൻ ജാഗരൂകനായി മേൽപറഞ്ഞ നിർബന്ധക്ഷണത്തിന്റെ വക്താവായ കൊച്ചനോടു് ഇപ്രകാരം ചോദ്യം ചെയ്തു: “നിന്റെ പേർ എന്താ? കുറുപ്പിനെന്താകും?”

കൊച്ചൻ
(ഇഴഞ്ഞ ശബ്ദത്തിൽ) “പിന്നേ പേരു വേലൂന്നു്. അമ്മാവന്റെ ചേഴകാറൻ.”
ബ്രാഹ്മണൻ
“നീതന്നെ പല്ലുതേയ്ക്കാൻ കൊണ്ടുവച്ചതെന്താണു്?”
വേലു
“കൊച്ചക്കച്ചി ചൊല്ലി, അമ്മാമൻ ചൊല്ലീരിക്കണു പോറ്റി അങ്ങത്തെ ഇങ്ങു പിള്ളാരാരും വന്നു കേറൂടല്ലെന്നു കൊച്ചണ്ണൻ ചൊല്ലീന്നു്. കൊച്ചണ്ണനും കൊമരനും പപ്പനാവരത്തു് ഓടീരിക്കണാരു് എന്തരിനെന്നു് എക്കറിഞ്ഞുകൂടാ.”
ബ്രാഹ്മണൻ
“ടപിഉ് ഉനോ?”
പരമേശ്വരൻപിള്ള
“ലൂളിഅ അഞം.”
ബ്രാഹ്മണൻ
“തസ്‌നറാധതുഷപ്പു് കിപ്ര ദൃപിശിസ്‌‌കാക്ഷു് കശട്ടപ്പു് കെമ്പിറ്റു്?”

ഈ ചോദ്യത്തിനു് പരമേശ്വരൻപിള്ളക്കു് ഉത്തരം പറയാൻ കഴിയുന്നതിനു മുമ്പിൽ കുറുപ്പു് അറപ്പുരയ്ക്കകത്തു കടന്നുചെന്നു. ബ്രാഹ്മണന്റെയും ശിഷ്യന്റെയും സംവാദത്തിൽ ഒരക്ഷരം ഗ്രഹിപ്പാൻ കഴിയാത്തതിനാൽ വിഷണ്ണനായി നിന്ന വേലുവിന്റെ ഭാവം കണ്ടപ്പോൾ എന്തോ വിശേഷസംഗതി ഉണ്ടെന്നു് കുറുപ്പു് നിശ്ചയിച്ചു. എന്നാൽ അതിനെപ്പറ്റി അന്വേഷണം ചെയ്യുന്നതു പോരായ്ക ആണെന്നു വിചാരിച്ചു് “ഊണിനു് എല്ലാം ഒരുങ്ങി ആയല്ലോ, എലങ്കത്തിലേക്കു് എഴു...... (വേലുവിനെ നോക്കീട്ടു്) പോകാം” എന്നു ബ്രാഹ്മണനോടു പറഞ്ഞു. തന്റെ സംശയങ്ങളെ ഗൃഹസ്ഥനെ അറിയിക്കുന്നതു മര്യാദയ്ക്കും തന്റെ സ്ഥിതിക്കും അരുതാത്തതാണെന്നുവച്ചു് ബ്രാഹ്മണൻ പല്ലു തേച്ചിട്ടു് കുറുപ്പു പരമേശ്വരൻപിള്ളയുമായി പുറപ്പെട്ടു് സ്‌നാനാദിയും ഭക്ഷണവും കഴിച്ചു് അറപ്പുരയിൽ മടങ്ങി എത്തി അവിടെ ഒരുക്കി വച്ചിരുന്ന കട്ടിലിന്മേൽ ഇരുന്നു് ആശ്വസിച്ചുതുടങ്ങി. പിന്നീടു് വേലുവിനോടുകൂടി പോയി ഊണുകഴിച്ചു വരുന്നതിനു്, കുറുപ്പു് പരമേശ്വരൻപിള്ളയോടു പറഞ്ഞു. കുറുപ്പിന്റെ നിയോഗം കേട്ടപ്പോൾ പരമേശ്വരൻപിള്ള ബ്രാഹ്മണന്റെ മുഖത്തുനോക്കി അനുവാദം തന്നെ എന്നു് ഭാവം കൊണ്ടറിഞ്ഞ് തന്റെ കൈയിലുണ്ടായിരുന്ന ഖഡ്ഗാദിയെ ബ്രാഹ്മണന്റെ സമീപം കൊണ്ടുചെന്നു നിക്ഷേപിച്ചിട്ടു് വേലുവുമായി വടക്കേട്ടിലേക്കു് ഇറങ്ങി. അപ്പോൾ തന്റെ പുറകേയുള്ള വാതിൽ അടഞ്ഞതുകേട്ടു് പരമേശ്വരൻപിള്ള കോപാന്ധനായും സംഭ്രമത്തോടും പിന്തിരിഞ്ഞ് വാതിലിനെ പാദപ്രഹരംകൊണ്ടു തകർത്തു് അകത്തു കടക്കുന്നതിനുശ്രമിച്ചു. ഉടനേ, “പോയി ഊണുകഴിച്ചുവാ പരമേശ്വരാ” എന്നു് അകത്തുനിന്നു് ബ്രാഹ്മണൻ പറഞ്ഞുകേട്ടതിനാൽ അയാൾ നാണിച്ചു് “എന്തു ഭ്രാന്താണിതു്” എന്നുള്ള വിചാരത്തോടെ നിന്നിരുന്ന വേലുവിനോടുകൂടി തിരിച്ചു. വാതിൽ അടച്ചതു കുറുപ്പായിരുന്നു. കുറുപ്പു് വാതിലടയക്കാൻ ഭാവിക്കുന്നതു കണ്ടപ്പോൾ ബ്രാഹ്മണൻ ഖഡ്ഗം കൈയിലാക്കി. എങ്കിലും കുറുപ്പു് നിരായുധനാണല്ലോ എന്നു് ഓർത്തു് ക്ഷണത്തിൽ ഖഡ്ഗത്തെ പൂർവ്വസ്ഥിതിയിൽ വച്ചിട്ടാണു് പരമേശ്വരൻപിള്ളയോടു പോയി ഊണുകഴിച്ചു വരുന്നതിനു് ബ്രാഹ്മണൻ ആജ്ഞാപിച്ചതു്. പരമേശ്വരൻപിള്ളയും ബ്രാഹ്മണനും കാണിച്ച അധൈര്യത്തേയും അവിശ്വാസത്തെയും കുറുപ്പു് ഗണ്യമാക്കാതെ ബ്രാഹ്മണന്റെ മുമ്പിൽ കുറച്ചു് അകലെയായിട്ടു ചെന്നുനിന്നു് വസ്ത്രത്തെ ഒതുക്കിക്കൊണ്ടു് മൂന്നുരു നിലത്തോളം താണുതൊഴുതു. തന്റെ തത്വം കുറുപ്പിനു മനസ്സിലായി എന്നു ബ്രാഹ്മണൻ അറിഞ്ഞു എങ്കിലും, സ്വൽപ്പം ഒരു ആശ്ചര്യഭാവത്തെ നടിച്ചു. മാങ്കോയിക്കൽ കുറുപ്പാകട്ടെ, തന്റെ ഉള്ളിൽ ഉദ്ഭൂതമായ സ്‌നേഹബഹുമാനപാരവശ്യത്താൽ പരാജിത പുരുഷനായിട്ടു്, ആത്മഗതങ്ങളെ വചനരൂപേണ ബ്രാഹ്മണനെ ഗ്രഹിപ്പിക്കുന്നതിനു് ശക്തനല്ലാതെ ചമഞ്ഞു. കുറുപ്പിന്റെ ഭക്തിസ്‌നേഹാദികൾ ഫലോദ്ദേശ്യങ്ങളെ ആശ്രയിച്ചുള്ളവ അല്ലായിരുന്നു. അദ്ദേഹം അർത്ഥലാഭമോ സ്ഥാനലാഭമോ മോഹിച്ചു് ബ്രാഹ്മണനെ വട്ടം തിരിക്കുന്നതിനായി കപടഭക്തിയെ കൈക്കൊണ്ടതല്ലായിരുന്നു. അദ്ദേഹത്തിനു് “കണ്ടിടുമ്പോൾ കാലുരണ്ടിലും പിടിക്കും, ശിതികണ്ഠമിങ്ങു കണ്ടപോൽ നടിച്ചവ കഴുകി നീർ കുടിക്കും; രണ്ടു ചോടു മാറുകിൽ, രഹസി പൽകടിക്കും” എന്നുള്ള സമ്പ്രദായം വശവും ഇല്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഹൃദയം നിർവ്യാജമായും നിഷ്‌കളങ്കമായും ഉള്ള ഭക്തിക്കു് ഒരു വിളനിലമായിരുന്നു. ജാതിസ്വഭാവവിശേഷംകൊണ്ടോ വചനകൗശലരഹിതനായിരുന്നതിനാലോ ഹൃദയപുരസ്സരമായുള്ള തന്റെ വിചാരങ്ങളെ വേണ്ട സന്ദർഭത്തിൽ ഉചിതമായുള്ള വാക്കുകളിൽ പ്രദർശിപ്പിക്കുന്നതിനു് സാമർത്ഥ്യം ഇല്ലാതായിട്ടു്, മാങ്കോയിക്കൽ കുറുപ്പു് ഓരോ ചേഷ്ടകളെക്കൊണ്ടു് തന്റെ മനസ്സിൽ വ്യാപരിക്കുന്ന സീമാതീതമായുള്ള ഭക്തിയെ വെളിപ്പെടുത്തി. കുറുപ്പിന്റെ ആകൃതിയും പരവശതയും നാട്യങ്ങളും ഒട്ടും യോജിപ്പുള്ളവ അല്ലായിരുന്നു. ഏകദേശം ഒക്കെ ഗോഷ്ടി എന്നു തന്നെ പറയാം. കുറുപ്പിന്റെ ഭാവഭേദങ്ങളും നിലയും കണ്ടു് ബ്രാഹ്മണൻ ഒരുവിധം പറഞ്ഞു: “എന്താണു് വല്ലതും പിഴച്ചതുപോലെ നിൽക്കുന്നതു്? ബ്രാഹ്മണസൽക്കാരം അതിഭംഗിയായല്ലോ. വളരെ സന്തോഷമായി. ഊണും വെടിപ്പായി.”

ബ്രാഹ്മണൻ ഇങ്ങനെ പറഞ്ഞതു തന്നെ ഒന്നു മറിക്കാനാണെന്നു മനസ്സിലായതിനാൽ, ആ വഴിക്കു് വിടുന്നതല്ലെന്നുറച്ചു് തന്റെ ഊഹത്തെ വെളിവാക്കി, കൂസൽ തീർന്ന കുറുപ്പു്, ഇപ്രകാരം പറഞ്ഞു: “അടിയന്റെ നൽക്കാലത്തെ നിനച്ചു് മനംകലങ്ങി നിന്നതൊഴികെ മറ്റൊന്നുമില്ല തിരുമേനി. തിരുമനസ്സിലെ ചഞ്ചലങ്ങൾ അടിയനോടു വേണ്ടല്ലോ. ഇന്നിന്നലെ കുരുത്ത കൂറാണെന്നു കൽപ്പിച്ചു വിചാരിക്കുന്നോ? എന്നാൽ പെരുത്തു സങ്കടമാണു്.”

ഈ വാക്കുകൾ കേട്ടപ്പോൾ ബ്രാഹ്മണന്റെ അകമേ ആദ്യം ജനിച്ചതായും പിന്നീടു് മാറിത്തുടങ്ങിയതായും ഉള്ള അഭിപ്രായം പാടെ നീങ്ങി. തന്നെ അതിഭക്തിയോടും ഔദാര്യത്തോടും സൽക്കരിച്ച കുറുപ്പിനോടു് വേഷച്ഛന്നനായുള്ള നിലയിൽ മേലിൽ വർത്തിക്കുന്നതു് അയുക്തമെന്നു തോന്നി, മന്ദഹാസത്തോടുകൂടി ബ്രാഹ്മണവേഷധാരിയായ മാർത്താണ്ഡവർമ്മ യുവരാജാവു് ഇപ്രകാരം അരുളിചെയ്തു. “ചെറുപ്പമാണല്ലോ. ആപത്തും അനേകമായി. ശത്രുമിത്രങ്ങളെ തിരിച്ചറിയുന്നതിനു് വളരെ പ്രയാസം. അതിനാൽ വന്ന അബദ്ധത്തെ കുറുപ്പു് മറന്നു കളയണം.”

കുറുപ്പു്
“അതു കൽപിക്കണമോ? പള്ളിമേനാവും ആളും അകമ്പടിയും കൂടാതെ എഴുന്നള്ളിയതെന്തിനെന്നു് അടിയൻ കേക്കണതിൽ വിരോധമില്ലെങ്കിൽ കൽപിക്കണം.”
യുവരാജാവു്
“പറയാം–എട്ടുവീടർക്കു നമ്മോടുള്ള വിരോധം അറിയാമല്ലോ. അവരും തമ്പിമാരും ഇയ്യിട ഒന്നുചേർന്നു കൂട്ടംകൂടിത്തുടങ്ങിയിരിക്കുന്നു. നമുക്കും കുറച്ചു സന്നാഹം കരുതണമല്ലോ. ഈ സ്ഥലങ്ങളിലുള്ള ആളുകളെ ചേർത്തുകൊണ്ടു പോകണമെന്നു താൽപ്പര്യമുണ്ടു്. പിന്നെ, അമ്മാമൻ വരുത്തിയ മധുരപ്പട ഭൂതപ്പാണ്ടിയിൽ താമസിക്കുന്നു. അവർ നമ്മോടു പിണങ്ങി നിൽക്കുന്നു. അവരുടെ ശമ്പളം കൊടുത്തു തീർത്തിട്ടില്ല. ഭണ്ഡാരത്തിൽ മുതലും ഇല്ല. അവരെ വല്ലവിധവും സമാധാനപ്പെടുത്തിക്കൊണ്ടു പോകാമെന്നു വിചാരിച്ചു പുറപ്പെട്ടു. കൂടെ പപ്പുത്തമ്പിയും എത്തിയിരിക്കുന്നു. ഇന്നലെ രാത്രി പത്മനാഭപുരത്തെത്തി. ഉടനെ ഗുഹാമാർഗ്ഗമായി ചാരോട്ടുകൊട്ടാരത്തിലേക്കു് ഞാൻ പോന്നു. അവിടെ തമ്പിയുടെ ആളുകൾ എത്തി നമ്മെ വളഞ്ഞു. ഒരു വിധത്തിൽ രക്ഷപ്പെട്ടു് ഇവിടെ വന്നുചേർന്നു.”
കുറുപ്പു്
“കൽപ്പിച്ചു് ഓരോ വിനകളിൽ ചെന്നുചാടണതു് അടിയങ്ങളെ മേൽ കൂറില്ലാത്തതിനാൽത്തന്നെ. തിരുമേനി പട്ടംകെട്ടിയാൽ വഴക്കുകൾ ഒതുങ്ങുമല്ലോ എന്നു കുടികൾ കൊതിച്ചു കാത്തിരിക്കുന്നു. വലിയേ ചെന്നു്, കൊലയക്കു മടിക്കാത്ത കൂട്ടത്തിന്റെ വായിൽ ചാടിയാൽ കുടികൾ നാടു പുറപ്പെട്ടു പോകേണ്ടിയേ വരും.”
യുവരാജാവു്
“വേണ്ടിവന്നാൽ എന്തുചെയ്യാം! തമ്പിമാരറിയാതെ ഭൂതപ്പാണ്ടിയിൽ എ­ത്താമെന്നു വിചാരിച്ചു് ഇങ്ങോട്ടു തിരിച്ച കഥ പരമേശ്വരനും പട്ടക്കാറൻ കാലക്കുട്ടിയും മാത്രമേ അറിഞ്ഞുള്ളു. അപ്പോൾ ഒരു ചുറ്റുകൂടി വന്നിരിക്കുന്നു. അമ്മാവനു് ആലസ്യം കലശലെന്ന വർത്തമാനം കിട്ടിയിരിക്കുന്നു; അതിനാൽ ഉടനേതന്നെ തിരുവനന്തപുരത്തു് എത്തേണ്ടതായിരിക്കുന്നു. ഭൂതപ്പാണ്ടിയിലെ പടയുടെ സഹായം ഉണ്ടാകാൻ വഴി ഒന്നും കാണുന്നില്ല. പരമേശ്വരനെ അയയ്ക്കയോ എന്നു വിചാരിക്കുന്നു.”
കുറുപ്പു്
“തിരുമേനീ, തിരുവുള്ളക്കേടുണ്ടാകേണ്ട. പൂതപ്പാണ്ടിയിൽ പാളയംകെട്ടി കിടക്കണ പരദേശപ്പടയ്ക്കു തിരുമേനി എങ്ങനെയും പോട്ടെന്നേ വിചാരമുള്ളു. കരുവലം നിറഞ്ഞിരുന്നാൽ തിരുമേനി തങ്കക്കുടം; ഒഴിഞ്ഞോ, അകിടറ്റ പശു. അടുപ്പിൽ തീ എരിയെ അയൽവീട്ടിൽ പോയി തിരി കൊളുത്തിക്കോട്ടോ എന്നിരപ്പാനെ? തിരുമേനിയുടെ ഉപ്പും ചോറും തിന്നു കിടക്കുന്ന കുടികളെ അടവുചേർത്തു പട കൂട്ടാതെ മുൻവഴി വിട്ടു് എങ്ങാനും കിടന്ന കൂട്ടത്തെ പോയ് ‘വാ അപ്പാ, ഒത്താശ ചെയ്യപ്പാ’ എന്നു താങ്ങിയതു പുത്തിയോ?”

ഇങ്ങനെ ധൈര്യത്തോടുകൂടി സ്വാഭിപ്രായത്തെപ്പറ്റി കുറുപ്പു പറഞ്ഞതു കേട്ടപ്പോൾ യുവരാജാവിന്റെ മുഖം ഒന്നു ചുവന്നു. ഹിതം അറിഞ്ഞുവേണം വലിയവരോടു സംസാരിക്കേണ്ടതെന്നുള്ള സമ്പ്രദായം മാങ്കോയിക്കൽ കുറുപ്പിനു് അറിഞ്ഞുകൂടായിരുന്നു. നാഗരികത്വം തീരുമാനമില്ലാത്ത കുറുപ്പിന്റെ ഉള്ളിൽ, യുവരാജാവിനു് നീരസമായിരിക്കും താൻ പറഞ്ഞ വാക്കുകൾ എന്നൊരു വിചാരമേ ഇല്ലായിരുന്നു. യുവരാജാവിനു് കുറുപ്പിന്റെ വാക്കുകൾ അത്ര രസിച്ചില്ലെങ്കിലും തത്ക്കാലമുണ്ടായ അസന്തോഷത്തെ ക്ഷണത്തിൽ അടക്കീട്ടു് ഇങ്ങനെ പറഞ്ഞു “കുറുപ്പു പറഞ്ഞതു ശരി തന്നെ. കഴിഞ്ഞ കഥ പോട്ടെ. വീഴ്ച്ച എന്റേതുമല്ലല്ലോ. എന്നെങ്കിലും കുറുപ്പിന്റെ അഭിപ്രായപ്രകാരം ഞാൻ നടത്തുന്നുണ്ടു്; സംശയിക്കേണ്ട. ദ്രവ്യേച്ഛുക്കളും തത്ക്കാലലാഭത്തെ മാത്രം കരുതി സേവിക്കുന്നവരും ഈ രാജ്യത്തെയും ഭരണകർത്താക്കന്മാരേയും കുറിച്ചു സ്വാഭാവികമായിത്തന്നെയുള്ള സ്‌നേഹം ഇല്ലാത്തവരും ആയ ജനങ്ങളെ ആധാരമാക്കുന്നതു്, അഗ്നിസാക്ഷിയായി പരിഗ്രഹിച്ച കളത്രത്തെ ഉപേക്ഷിച്ചു വേശ്യാലമ്പടൻ ആകുന്നതുപോലെ തന്നെയാണു്. എന്നാൽ ഇപ്പോൾ അതൊക്കെ ആലോചിച്ചുകൊണ്ടിരുന്നാൽ കാര്യം അബദ്ധമാകും. ആലസ്യം കലശലാണെങ്കിൽ ഉടനേ തമ്പിമാരും എട്ടുവീടരും കൂട്ടം കൂടും. അപ്പോഴേയക്കു നമ്മുടെ ഭാഗത്തു വേണ്ടത്ര ആളില്ലെങ്കിൽ, കളിപ്പാംകുളത്തിന്റെ കരയിലേക്കു നമുക്കു യാത്ര ആകാം.”

മുമ്പിൽ അഞ്ചു രാജകുമാരന്മാരുടെ കൊലക്കളമായിരുന്ന കളിപ്പാംകുളത്തിന്റെ കഥയെ സൂചിപ്പിച്ചു് ഇത്രയും മാർത്താണ്ഡവർമ്മ യുവരാജാവു പറഞ്ഞതു കേട്ടപ്പോൾ മാങ്കോയിക്കൽ കുറുപ്പു് ആകമ്പിതശരീരനായിട്ടു് ഇങ്ങനെ അറിയിച്ചു; “കൽപ്പിച്ചു തിരുവനന്തപുരത്തേക്കെഴുന്നള്ളി വ്യസനം കൂടാതിരിക്കണം. ഒമ്പതാം ദിവസം ഒദയത്തിനു് അടിയൻ തിരുവനന്തപുരത്തു് വിടകൊണ്ടു മുഖം കാണിക്കാം. അപ്പോൾ ആളും ഉണ്ടാകും. കൽപ്പനപ്പടിക്കു് ആൾ കൂട്ടിക്കൊള്ളൂന്നതിനു് അരുളിച്ചെയ്യണം. തിരുമുഖത്തുപിള്ള ഏതു ഭാഗത്താ?”

യുവരാജാവു്
“നമ്മുടെ ഭാഗത്തു തന്നെ. അതിനു സംശയമില്ല. മതിയായ സഹായവുമുണ്ടാകും. അയാൾ രണ്ടുവർഷമായി വ്യസനിച്ചു വീട്ടിൽത്തന്നെ പാർക്കയാണു്. ഇപ്പോൾ ഞാൻ എഴുതി അയച്ചിട്ടുണ്ടു്. തിരുവനന്തപുരത്തു വന്നു ചേരും.”
കുറുപ്പു്
“എന്നാൽ ഒരു പേടിയും വേണ്ടല്ലോ. ആറു വീട്ടുകാരോ?”
യുവരാജാവു്
“നിശ്ചയമില്ല.”
കുറുപ്പു്
“അവരെ അടിയൻ ഏറ്റു. ഇക്കാര്യത്തിൽ വേണ്ടതൊക്കെ ചെയ്‌തോളാൻ കൽപ്പനയുണ്ടാകണം.”
യുവരാജാവു്
(കുറച്ചു് ആലോചിച്ചിട്ടു്) “കുറുപ്പിനെ വിശ്വാസമില്ലായ്കയാലല്ല ഞാൻ ആലോചിക്കുന്നതു്. കുറുപ്പു് ഏൽക്കുന്ന ഭാരം അതിദുർഘടമായിട്ടുള്ളതാണു്. അനുജൻതമ്പി നാഞ്ചിനാട്ടു പോയിട്ടുണ്ടു്. മധുരക്കാരെ കൈവശപ്പെടുത്തിക്കളഞ്ഞാലോ?”
കുറുപ്പു്
“അങ്ങനെ വരൂല്ല. തിരുമുഖത്തുപിള്ളയെ വിട്ടു് അവരു പോവൂല്ല. അങ്ങേരുകൂടി പോയല്ലയോ അവരെ കൊണ്ടന്നതു്?”

ഈ ചോദ്യത്തിനു് യുവരാജാവു് ഉത്തരം പറയുന്നതിനിടയിൽ പരമേശ്വരൻപിള്ള ഊണുകഴിഞ്ഞു ചെന്നു വടക്കേ വാതിലിൽ തട്ടി. യവരാജാവിന്റെ അനുമതിയോടുകൂടി വാതിൽ തുറക്കപ്പെട്ടു. രാജസന്നിധി അയാൾ അറിഞ്ഞിരുന്നതിനെ മറന്നു് അത്യുത്സാഹത്തോടുകൂടി പരമേശ്വരൻപിള്ള മന്ദഹാസങ്ങളും തൂകി, അകത്തോട്ടു് കടന്നു: “എന്റെ അപ്പിച്ചോ! വല്ലോരും കെട്ടി എടുത്താലും വേണ്ടൂല്ല. ഏവു്...... അമ്മോ. എന്തു് അരി! ഭേഷ് തീയലു്! അയ്യ!” എന്നിങ്ങനെ ഓരോന്നു പറഞ്ഞുകൊണ്ടു് യുവരാജാവിന്റെ മുമ്പിൽ ചെന്നു നിന്നു.

യുവരാജാവു്
“എന്താ? രാവിലത്തെ പേടി പോയി സ്വസ്ഥനായപ്പോൾ വിഡ്ഢിത്വം കാട്ടിത്തുടങ്ങിയോ?”
പരമേശ്വരൻപിള്ള
“അടിയനു പേടിയോ? എന്റെ മുമ്പിൽ വന്നെങ്കിൽ കാണാമായിരുന്നു. ഇപ്പോൾ വരട്ടെ. ചറപറാന്നു വെട്ടിനുറുക്കിവിട്ടൂടൂല്ലയോ?”
യുവരാജാവു്
“നിന്റെ ഈ ചീർത്ത വയറുംകൊണ്ടോ?”
പരമേശ്വരൻപിള്ള
“അടിയൻ നുറുക്കുമെന്നു പറഞ്ഞോ? പറയർ, പറയരു്. വീട്ടിനു ചുറ്റും പറയരെ ഇദ്ദേഹം കാവലിട്ടിരിക്കുന്നു. പിന്നെ പത്മനാഭപുരത്തെ വർത്തമാനങ്ങൾ അറിയുന്നതിനു് ആളും അയച്ചിട്ടുണ്ടു്. അമ്പോ! മീണ്ടുവിചാരം ഇദ്ദേഹത്തെപ്പോലെ ആർക്കും ഞാൻ കണ്ടിട്ടില്ല. സത്യം! വല്ലതും വഴക്കുണ്ടാകുമെന്നുവെച്ചു് പെണ്ണുങ്ങളെയും ഒക്കെ വീട്ടിൽനിന്നും അയച്ചുകളഞ്ഞു.”

മാങ്കോയിക്കൽ കുറുപ്പിന്റെ ഏർപ്പാടുകളെക്കുറിച്ചു് മേൽപ്രകാരം പരമേശ്വരൻപിള്ള പറഞ്ഞതിനെകേട്ടു് ആശ്ചര്യത്തോടുകൂടി കുറുപ്പിന്റെ മുഖത്തു് യുവരാജാവു നോക്കി. കുറുപ്പു് വിനീതനായി നിന്നതല്ലാതെ ശ്ലാഘനീയമായ ക്രിയ വല്ലതും താൻ ചെയ്തു എന്നുള്ള ഭാവത്തെ തീരെ പ്രദർശിപ്പിച്ചില്ല. കുറുപ്പിന്റെ ഭക്തിപൂർവ്വമായുള്ള കൃത്യങ്ങളെ ഓർത്തു്, “കഷ്ടമേ! ആദ്യം എന്തൊരഭിപ്രായമാണു് എനിക്കുണ്ടായതു്? ആളുകളുടെ സൂഷ്മസ്ഥിതി അറിയാതെ വല്ലതും വിചാരിച്ചുകൊള്ളുന്നതു് മഹാ അബദ്ധമാണു്. കൊട്ടാരത്തിൽത്തന്നെ ഇരുന്നു് ഓരോരുത്തർ സേവയ്ക്കു പറയുന്നതിനെ മാത്രം വിശ്വസിച്ചാൽ ഇങ്ങനെ ചില രത്‌നങ്ങൾ പ്രജകളുടെ ഇടയിൽ ഉള്ളതു് എങ്ങനെ അറിയും?” എന്നു പശ്ചാത്താപപ്പെട്ടുകൊണ്ടു് കുറുപ്പിനെക്കുറിച്ചു് പരമേശ്വരൻപിള്ളയോടു് ഇങ്ങനെ പറഞ്ഞു: “പരമേശ്വരാ, കുറുപ്പു് നമുക്കു വേണ്ട ആളുകളെ ശേഖരിച്ചുകൊണ്ടു് തിരുവനന്തപുരത്തു് വരാമെന്നു പറയുന്നുണ്ടു്. നമുക്കു വലിയ സഹായമായി അതു്. കുറുപ്പു് ഏൾക്കുന്ന കാര്യം ഭംഗിയായി നടക്കും, സംശയമില്ല. കുറുപ്പിന്റെ ബുദ്ധി, ഔദാര്യം മുതലായതിനു് അതിരില്ല.”

പരമേശ്വരൻപിള്ള
“അടിയൻ. നട അടിയനും സഹായമായി? ഇദ്ദേഹം ഏൽക്കുന്ന കാര്യമോ? ഭേഷായി നടക്കും”

യുവരാജാവു് പിന്നെയും കുറുപ്പിനെക്കുറിച്ചു് പ്രശംസിച്ചു. കുറുപ്പിനു് അതു പുത്തരിയായിത്തോന്നി. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “അടിയൻ കടമയെ ചെയ്തതിനു് ഇത്രയൊക്കെ തിരുവുള്ളമുണ്ടായി കൽപിക്കണതു് അടിയന്റെ ഭാഗ്യംതന്നെ. എന്നാൽ കൽപിച്ചു് അധികമായ വാഴ്ത്തും, വാഴ്ത്തൽ അധികമായ കൊതിയും, രണ്ടും വിട്ടൂടണം. എന്നാലക്കൊണ്ടു തന്നേ തിരുമേനിക്കു നല്ല പേരും നല്ല വാഴ്ച്ചയും ഉണ്ടാവൂ.”

ഈ വാക്കുകൾ കേട്ടപ്പോൾ കൃഷിക്കാരായ നായന്മാർ എത്രതന്നെ സമർത്ഥരായാലും രാജസന്നിധികളിൽ ആചരിക്കേണ്ട ക്രമങ്ങളിൽ പരിജ്ഞാനശൂന്യന്മാരായിത്തന്നേ ഇരിക്കയുള്ളു എന്നു വിചാരിച്ചു് പരമേശ്വരൻപിള്ളയും വാസ്തവമായ സന്തോഷംകൊണ്ടു് യുവരാജാവും പുഞ്ചിരിയിട്ടു.

യുവരാജാവു്
“കുറുപ്പിനെ ഇന്നു മുതൽക്കു് ഒരു ഗുരുവിന്റെ സ്ഥാനത്തു നാം സ്വീകരിച്ചിരിക്കുന്നു. സ്വാതന്ത്ര്യമായി ഗുണദോഷങ്ങൾ പറഞ്ഞു കൊൾകേ വേണ്ടു. ഒട്ടും മടിക്കേണ്ട.”

ഇതിനു് ഉത്തരമായി കുറുപ്പു് ഒന്നും പറഞ്ഞില്ല. “അതുപോലെ സ്വാതന്ത്ര്യത്തോടുകൂടി ഗുണദോഷം തുടങ്ങാൻ അടിയനു കൽപ്പന ഉണ്ടായെങ്കിൽ, ഹാ!” എന്നു പരമേശ്വരൻപിള്ള അടുത്തുള്ള തൂണിനോടെന്ന പോലെ സാവധാനത്തിൽ മന്ത്രിച്ചു.

നാലുനാഴിക പകലുള്ളപ്പോൾ യുവരാജാവു് കുളി മുതലായതും ഭക്ഷണവും കഴിച്ചു് പത്മനാഭപുരത്തു് അയയ്ക്കപ്പെട്ടിരുന്ന ആൾ വന്നു ചേർന്നിട്ടു പുറപ്പെടാം എന്നുള്ള വിചാരത്തോടുകൂടി മേൽനിർവ്വഹിക്കേണ്ടുംകാര്യങ്ങളെപ്പറ്റി കുറുപ്പിനോടു സംസാരിച്ചുകൊണ്ടു് സന്ധ്യകഴിയുന്നതുവരെ ഇരുന്നു. കുറുപ്പിന്റെ ശേഷക്കാരൻ തിരിയെ എത്താത്തതുകൊണ്ടു് എല്ലാവരും ആലോചന തുടങ്ങി. അപകടം ഒന്നും വരികയില്ലെന്നു കുറുപ്പു് ധൈര്യമായി പറഞ്ഞു. തമ്പിയുടെ സ്വഭാവം നല്ലതിന്മണ്ണം അറിഞ്ഞിരുന്ന യുവരാജാവിനു് അത്ര തന്നെ ധൈര്യമുണ്ടായില്ല. പരമേശ്വരൻപിള്ളയും ഗൗരവബുദ്ധിമാനായും വിഷണ്ണനായും താടിയിൽ കൈയും ഊന്നി ഒരു കോണിൽ പോയി നിന്നു.

അസ്തമിച്ചു് അഞ്ചു നാഴികയായി. കാർമേഘങ്ങളാൽ ആകാശം മൂടപ്പെട്ടിട്ടു് നക്ഷത്രങ്ങളുടെ വെളിച്ചം പോലും ഇല്ലാതെ ദിക്കെല്ലാം അന്ധകാരമയമായി. ദീപം കൂടാതെ പുറത്തിറങ്ങിനോക്കിയ ആളുകൾക്കു് ഒരടിപോലും മുന്നോട്ടു കാണാൻ പ്രയാസമായിരിക്കുന്നു. വൃക്ഷങ്ങളെല്ലാം നിർവ്യൂഢോല്ലാസങ്ങളായി നിൽക്കുന്നു. അതിഭയങ്കരമായ കൊടുങ്കാറ്റിന്റെ പൂർവ്വചിഹ്നമായി സകല ചരാചരങ്ങളും ശാന്തമായി ഭവിച്ചതുപോലെ കാണപ്പെടുന്നു. അറപ്പുരയിലെ പടിഞ്ഞാറേ വാതിൽ തുറന്നിരുന്നിട്ടും അവിടെയുള്ള ദീപം ഊർദ്ധ്വഗതിയായി യാതൊരു ചലനവും കൂടാതെ കത്തുന്നു. എന്തോ ഒരാരവം കേട്ടുതുടങ്ങുന്നു. കാർ ഇളകുന്ന ഘോഷമാണെന്നു് എല്ലാവരും വിചാരിച്ചു് പടിഞ്ഞാറേ വാതിൽ ബന്ധിക്കുന്നു. കേട്ടുതുടങ്ങിയ ശബ്ദം മുഴുത്തുവരുന്നു. മഴ വീണുതുടങ്ങിയോ എന്നു ശങ്കിച്ചു് പരമേശ്വരൻപിള്ള അങ്കണത്തിലേക്കു കൈ നീട്ടി നോക്കിയതിൽ ഒരു തുള്ളി വെള്ളം പോലും വീഴുന്നില്ല. എന്തുഘോഷമാണു് അടുത്തുവരുന്നതെന്നറിവാനായി എല്ലാവരും ചെവികൊടുത്തുതുടങ്ങുന്നു. അപ്പോൾ ധൃതിയോടും സംഭ്രമത്തോടും വസ്ത്രത്തിൽ രക്തവുമണിഞ്ഞുകൊണ്ടു് കുറുപ്പിന്റെ ഇളയ ശേഷക്കാരൻ–പത്മനാഭപുരത്തെ വർത്തമാനങ്ങൾ അറിഞ്ഞുവരുന്നതിനു നിയോഗിക്കപ്പെട്ടിരുന്ന ആൾ–അറപ്പുരയിൽ എത്തുന്നു. “വേ–വേലു–കുറുപ്പും വേൽക്കാരും മറ്റും ഇ–ഇ–ഹിങ്ങോട്ടു വരുന്നു. അടുത്തുപോയി. പത്തുനൂറ്റമ്പതാളൊണ്ടു്.” എന്നു വളരെ ബുദ്ധിമുട്ടോടുകൂടി പറയുന്നു.

കുറുപ്പിന്റെ അപ്പോഴത്തെ മനഃസാന്നിദ്ധ്യം കാണേണ്ടതായിരുന്നു. ‘കിട്ടാ’ എന്നു് ഇടിരവംപോലെ ഉച്ചത്തിൽ വിളിച്ചു. കുറുപ്പിന്റെ മൂത്ത അനന്തരവൻ വാളും പരിചയുമായി അറപ്പുരയ്ക്കകത്തു് എത്തി. “കിട്ടാ, ഇദ്ദേഹം പാവമാണു്. ഇവിടെ നിക്കണതു് തൊന്തറവാണു്. മേലേക്കാട്ടിൽ കേറ്റി തിരുവട്ടാറു കൊണ്ടുവിട്ടേച്ചു വാ. നീ ചത്താലും അദ്ദേഹത്തിനു വിന വരരുതു്. ബ്രഹ്മഹത്തിക്കു് ഇടവരുത്തരുതു്; പോ–നന്നായ് വരും. പിള്ളർ മൂന്നുപേരെക്കൂടി വിളിച്ചോ.” എന്നു പറഞ്ഞിട്ടു് യാത്രയായിക്കൊള്ളുന്നതിനു് യുവാരാജാവിന്റെ മുഖത്തു നോക്കി. “ഇതിന്റെ അവസാനം കണ്ടിട്ടു് ഞങ്ങൾ പോകാം” എന്നു് യുവരാജാവു പറഞ്ഞു. ആജ്ഞാനിഷേധം എന്നുള്ളതു കുറുപ്പു് അറിഞ്ഞിട്ടില്ല. അതിനാൽ യുവരാജാവിന്റെ വാക്കുകൾ കേട്ടപ്പോൾ “പോവാൻ പറഞ്ഞാൽ?” എന്നൊന്നലറി. “പിന്നെപ്പോരെ?” എന്നു് യുവരാജാവും “പഞ്ചപാപികളെ കൈയാൽ. എന്റെ വീട്ടിൽവച്ചോ? ഒരിക്കലും വയ്യാ,” എന്നു് കുറുപ്പും. ഇതിനിടയിൽ ആളുകളുടെ അട്ടഹാസങ്ങൾ വ്യക്തമായി കേട്ടുതുടങ്ങി. “പോകൂല്ലയോ–തിട്ടം തന്നെയോ?” എന്നു് കുറുപ്പു് പിന്നെയും അലറി. യുവരാജാവു വല്ലാത്ത സ്ഥിതിയിലായിട്ടു മിണ്ടാതെ നിന്നു. കുറുപ്പു് അറപ്പുമുറിക്കകത്തു കടന്നു് ഒരു വെട്ടുകത്തി കൈയിലാക്കീട്ടു് പുറത്തിറങ്ങി. കുറുപ്പു്, തന്നെ ആ സ്ഥലത്തു താമസിക്കുന്നതിനു് അനുവദിക്കുന്നതിനു മുമ്പിൽ ആത്മഹത്യയ്ക്കു സന്നദ്ധനാണെന്നു മനസ്സിലാക്കീട്ടു് യുവരാജാവു കടന്നു വെട്ടുകത്തിയെ പിടിച്ചുകൊണ്ടു് “അരുതു്, ഞാൻ പോകുന്നു” എന്നു പറഞ്ഞു. അപ്പോൾ വീട്ടിനു ചുറ്റും ഭയങ്കരമായ നിലവിളികളും അട്ടഹാസങ്ങളും കേട്ടുതുടങ്ങി. വേൽക്കാർ പറയരോടേറ്റതാണെന്നു കുറുപ്പിനു മനസ്സിലായി. അരക്ഷണംകൊണ്ടു യുവരാജാവിനെ ഒരു പുൽക്കൊടിപോലെ എടുത്തു് അറപ്പുരമുറിക്കകത്താക്കി, പുറകേ പരമേശ്വരൻപിള്ളയേയും തള്ളിവിട്ടു. വാതിലിനെ പൂട്ടിട്ടു് കുറുപ്പു തന്റെ ആറു ശേഷക്കാരും അഞ്ചെട്ടു നായന്മാരുമായി കിഴക്കേപ്പുറത്തെത്തി. പറയരെയും വേൽക്കാരെയും ഒന്നും തിരിച്ചറിവാൻപാടില്ലാത്ത ഇരുട്ടിൽ കുറുപ്പു് മുതൽപേർ വളരെ കുഴങ്ങി. കുറുപ്പിന്റെ വടിയിൽ നിന്നു് ഏകദേശം രണ്ടുകോൽ നീളമുള്ള ഒരു വാൾ ഊരി കൈയിലാക്കിക്കൊണ്ടു് അദ്ദേഹം മുന്നോട്ടു് അടുത്തു. “തന്നേക്കിൻ, പോറ്റിയെ തന്നേക്കിൻ, വെറുതെ ചാവാതിൻ” എന്നട്ടഹസിച്ചു പറയുന്ന ഒരു സ്വരം കേട്ടു് കുറുപ്പും ശേഷക്കാരും ആ വഴിക്കു തിരിച്ചു.

കുറുപ്പു്
“ആരെ ഉത്തരവാണു് ഈ അക്രമം കാണിക്കാൻ? കേപ്പാനും കേൾവിയുമില്ലെന്നു വന്നോ?”

ഈ ചോദ്യത്തിനു് ഉത്തരമായി മാങ്കോയിക്കൽ കുറുപ്പിന്റെ നേരേ എത്തി, “ഫൂ–പട്ടീ! താനാണോ ചോദിക്കുന്നതു?” എന്നു വേലുക്കുറുപ്പു് ആക്ഷേപമായി ആർത്തതും കുറുപ്പിന്റെ ശേഷക്കാരൻ കൃഷ്ണക്കുറുപ്പിന്റെ പ്രഹരം ഏറ്റു വേലുക്കുറുപ്പിന്റെ ദന്തങ്ങളിൽ ചിലതു് നിലത്തു പതിച്ചതും ഒന്നായിക്കഴിഞ്ഞു. പിന്നീടുണ്ടായ കോലാഹലത്തെ വിസ്തരിക്കാൻ പ്രയാസം. വേലുക്കുറുപ്പും മാങ്കോയിക്കൽകുറുപ്പും ദുശ്ശാസനഭീമസേനന്മാരെപ്പോലെ ചീറി അടുത്തു പോർക്കളത്തെ പൊടിപെടുത്തുന്നു. വേലുക്കുറുപ്പിന്റെ പരിവാരങ്ങൾ പറയരെ നിർദ്ദയമായും നിഷ്പ്രയാസമായും അന്തകപുരിയിൽ ചേർക്കുന്നു. കുറുപ്പിന്റെ അനന്തരവൻ പറയർക്കു തുണയായി എത്തുന്നു. ഓങ്ങിവെട്ടുന്ന വെട്ടുകൾ വൃക്ഷങ്ങളിലും നിലത്തും ഓരോ ശരീരങ്ങളിലും ഏൽക്കുന്നു. ശത്രമിത്രങ്ങലളെ തിരിച്ചറിവാൻ പ്രയാസമായിരുന്നതിനാൽ പോരാളികൾ ഭഗ്നോത്സാഹികളാകുന്നു. മാങ്കോയിക്കൽ കുറുപ്പിന്റെ മുമ്പിൽനിന്ന വേലുക്കുറുപ്പു് തുള്ളിത്തുടങ്ങുന്നു. മാങ്കോയിക്കൽ കുറുപ്പു വീശുന്ന വാളിന്റ ചീറ്റം കേട്ടു് വേലുക്കുറുപ്പു് നടുങ്ങുന്നു. നീളം കുറഞ്ഞ തന്റെ വാൾ കേവലം നിഷ്പ്രയോജനകമായിട്ടുള്ളതെന്നു നിശ്ചയിച്ചു് വേലുക്കുറുപ്പു് ഒരു വേലും വാങ്ങി അടുക്കുന്നു. വേൽക്കാരും ചിലർ കുറുപ്പിനെ വളയുന്നു. കണ്ഠം, കാൽ, കരം, എന്നിവ അറ്റു വീഴുന്നു. അപ്പോൾ ഒരു പ്രകാശം കണ്ടുതുടങ്ങുന്നു. ശുഷ്‌കമായുള്ള ഇലകളിൽ മണൽത്തരികൾ വീഴുന്നതപോലെയുള്ള ഒരു ശബ്ദമാണു കേൾക്കുന്നതു്. മേഘങ്ങളെ പൊടിപെടുത്തി വീഴ്ത്താനെന്നു തോന്നുംവണ്ണം വേൽക്കാർ ഒന്നായിച്ചേർന്നു് ജയസൂചകമായ ഒരു സിംഹനാദം പുറപ്പെടുവിക്കുന്നു.

അന്ധകാരം ഒഴിഞ്ഞുതുടങ്ങിയതിന്റെ കാരണം അറിയുന്നതിനായി കുറുപ്പു് നാലു ചുറ്റും പരിഭ്രമത്തോടെ നോക്കിയപ്പോൾ തന്റെ ഗൃഹത്തിൽ അഞ്ചെട്ടു സ്ഥലത്തു തീവയക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നതു കണ്ടു. പുറമേയുള്ള തീയിലും അധികം തൈക്ഷ്ണയമുള്ള ഒരു തീ കുറുപ്പിന്റെ ഉള്ളിൽ കത്തിത്തുടങ്ങി. “മാറെടാ ദ്രോഹീ” എന്നു് അതിഭയങ്കരമായ സ്വരത്തിൽ വിളിച്ചുകൊണ്ടു് ഭവനത്തിന്റെ നേർക്കു് കുറുപ്പു പാഞ്ഞു.

വേലുക്കുറുപ്പു്
“എരിയട്ടു് ചാകട്ടു്–ബ്രാഹ്മണൻ ഇല്ലല്ലോ–പിന്നെ എന്തിനിത്ര വേവലാതി?”

കുറുപ്പിന്റെ ഉള്ളിൽ ആധി വളർന്നു്, അനന്തരവൻ എവിടെ എന്നു നോക്കിത്തുടങ്ങി. അഗ്നി വളരെ ഭയങ്കരമായും ക്രൂരതയോടും കത്തിത്തകർക്കുന്നു. ജ്വാലകൾ മേൽപോട്ടു പൊങ്ങി അഗ്നിയാൽ നിർമ്മിതമായ ഒരു സ്തംഭം കണക്കു് അംബരത്തിലുയർന്നു കളിയാടുന്നു. വായുവിന്റെ ചലനം വർദ്ധിച്ചു കൂടുമ്പോൾ അതു് ഭിന്നിച്ചു ശിഥിലങ്ങളായി പരന്നു ചുവന്നു് അങ്ങുമിങ്ങും ചലിച്ചു് ഉഴറിക്കൊണ്ടിരിക്കുന്ന അഗ്നിജിഹ്വകൾ എന്ന പോലെ ജ്വലിക്കുന്നു. പിന്നീടെല്ലാം ഒന്നായിച്ചമഞ്ഞ് ഒരു ഗോപുരാകൃതിയിൽ മേൽപോട്ടുയർന്നും അഗ്രഭാഗം ഇടത്തോട്ടും വലത്തോട്ടും കൂടക്കൂടെ ഊക്കോടു ചാഞ്ഞും ഒരു പത്തുനൂറായിരം ദീപയഷ്ടികളുടെ ശോഭയെ വെല്ലുന്ന തേജസ്സോടുകൂടി കാണപ്പെടുന്നു. അന്ധകാരം നിശ്ശേഷം നീങ്ങി ആകാശം ശോണവർണ്ണമാകുന്നു. ഇപ്പോൾ പാവകന്റെ ശക്തി കഠിനസാഹസത്താൽ താനേ ശമിച്ചു് അമർന്നതുപോലെ തോന്നിക്കുന്നു. അതാ, പിന്നെയും തന്റെ ക്രൂരപ്രവൃത്തിയെ നൂതനശക്തി കൈക്കൊണ്ടു് ആവർത്തിക്കുന്നതിനു വേണ്ട ഒരുക്കങ്ങൾ ചെയ്യാൻ അടങ്ങിയിരുന്നുവെന്നു തോന്നുംവണ്ണം പൊടുന്നനെ പല ആകൃതികൾ പൂണ്ടു് കഠിനതേജസ്സോടുകൂടെ വീണ്ടും ഉജ്ജ്വലിച്ചു കാണുന്നു. അസംഖ്യം കുടച്ചക്രങ്ങളൽനിന്നു യോജിപ്പോടുകൂടി പുറപ്പെടുംവണ്ണം, തീപ്പൊരികൾ ആകാശത്തിൽ പരന്നു നാലു ഭാഗങ്ങളിലും ചിതറുന്നു. വികൃതദേഹന്മാരായി, നിണവുമണിഞ്ഞു്, പ്രാണനെയും ഉപേക്ഷിച്ചു് യജമാനനെ രക്ഷിക്കണം എന്നുള്ള ഏകകരുതലോടുകൂടി ഭ്രമിച്ചു് അങ്ങുമിങ്ങും ഓടുന്ന പറയരെ വേൽക്കാർ വെളിച്ചത്താലുണ്ടായ സഹായം നിമിത്തം അരിഞ്ഞുതള്ളുന്നതുകണ്ടു് കുറുപ്പു് ദീർഘനിശ്വാസം ചെയ്യുന്നു. അനന്തരവരെയും അകലെ കാണുന്നുണ്ടു്. നിന്നനിലത്തു നിന്നു് അണുമാറുന്നതിനു് വേൽക്കാർ അവരെ സമ്മതിക്കുന്നില്ല. മാങ്കോയിക്കൽകുറുപ്പു് പിന്നെയും ക്ഷണേന തിരിഞ്ഞ് ഗൃഹത്തെ നോക്കി പായുന്നു. വേൽ, കുന്തം എന്നിവകൊണ്ടു് ചമയ്ക്കപ്പെട്ട ഒരു കോട്ട കുറുപ്പിനെ തടുക്കുന്നു.

വേലുക്കുറുപ്പു്
“ഹാ–ഭേഷ്!–ബ്രാഹ്മണന്റെ ദഹനം അതികേമം! ഛീ! ഈ ചത്ത കാറ്റിനു കുറേക്കൂടി സഹായിക്കരുതോ?”

മഴ വീണെങ്കിലോ എന്നു കുറുപ്പു പ്രാർത്ഥിച്ചു. മഴ വീഴുന്നില്ല. കാറ്റു് ഊറ്റമായിത്തുടങ്ങി. “അയ്യോ” എന്നു് ആർത്തുകൊണ്ടു് കുറുപ്പു പിന്നെയും മുന്നോട്ടു പാഞ്ഞു. വേലുക്കുറുപ്പു മുതൽപേരു് പിന്നെയും തടുത്തു. ഒരു വഴിയും ഇല്ലാതായപ്പോൾ “കിട്ടാ–നാരയണാ–എടാ ചത്തെങ്കിലും ബ്രാഹ്മണനെ രക്ഷിപ്പിനെടാ–ആരൊണ്ടു് എന്നെ സഹായിപ്പാൻ, ബ്രാഹ്മണനെ രക്ഷിക്കാൻ? അവർക്കെന്റെ വസ്തുവും വീടും എല്ലാം” എന്നു് ഉച്ചത്തിൽ വിളിച്ചുകൊണ്ടു് പ്രാണഭയം കൂടാതെ വെടികൊണ്ട പന്നിയെപ്പോലെ കുറുപ്പു മുന്നോട്ടു പാഞ്ഞു. “അടിയൻ ലച്ചിപ്പോം” എന്നൊരു പ്രതിശബ്ദം കേൾക്കയുണ്ടായി. ഒരു അട്ടഹാസവും തുടരെ കേട്ടു. അടർക്കളത്തിന്റെ നാലുഭാഗത്തുനിന്നും വെട്ടുകത്തി, വാച്ചി, കുറുന്തടി, അരിവാൾ എന്നീവക ആയുധങ്ങളോടുകൂടി പറയരുടെ പ്രേതങ്ങൾ എന്നു തോന്നത്തക്കതായ ഒരു കൂട്ടം പുറപ്പെട്ടു് വേൽക്കാരെയും അവരുടെ കൂടെയുള്ള നായന്മാരെയും വളഞ്ഞു.