close
Sayahna Sayahna
Search

അദ്ധ്യായം പന്ത്രണ്ടു്


മാർത്താണ്ഡവർമ്മ

മാർത്താണ്ഡവർമ്മ
Mvarma-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി മാർത്താണ്ഡവർമ്മ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്ര നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1891
മാദ്ധ്യമം അച്ചടിപ്പതിപ്പു്
“നളിനവിശിഖവീരപ്രാഭവപ്രൗഢി തേടും
കളലളിത വിലാസശ്രേണികൊണ്ടൂഢമാനം
നളിനമിഴി കവർന്നാൽ മാനസം മാനവാനാം-
നളനഖിലവധൂനാം ചിത്തതാരെന്നപോലെ.”

സം ഘം പിരിഞ്ഞു മറ്റുള്ളവർ പോയതിന്റെ ശേഷം കുടമൺപിള്ളയും രാമനാമഠവും ഒരുമിച്ചു് ഊണുകഴിച്ചു. ഗൃഹത്തിന്റെ ഉടമസ്ഥർ മാന്യസ്ഥാനമായ അറപ്പുരയിൽ കിടന്നു കടച്ചിൽ യന്ത്രത്തിന്റെ ചീറ്റൽ പോലെ കൂർക്കം വലിച്ചുതുടങ്ങി. രമാനാമഠം തസ്കരിക്കുന്നതിനു പുറപ്പെടുന്ന മാർജ്ജാരനെപ്പോലെ, കാലടികളുടെ പതനശബ്ദം കേൾപ്പിക്കാതെ സാവധാനത്തിൽ വടക്കേകെട്ടിലേക്കു കടന്നു. അദ്ദേഹം മദ്യത്തിന്റെ ലഹരി വിട്ടു് സ്വബുദ്ധിയോടുകൂടിയവനായിരിക്കുന്നു. തന്റെ ആസുരപ്രകൃതിക്കനുരൂപമായി തനിക്കുള്ള പടുത്വം എല്ലാം തൽക്കാലം തന്നെ വെടിയുകയാൽ രാമനാമഠം നിസ്സാരമായുള്ള മോഹങ്ങൾക്കു വശനായ ഒരു കേവലപുരുഷനായിത്തീർന്നിരിക്കുന്നു. കെട്ടിന്റെ പടിഞ്ഞാറേത്തളത്തിൽ ഒരു ദീപപ്രകാശംകൊണ്ടു് രാമനാമഠത്തിന്റെ നേത്രങ്ങൾ മാർജ്ജാരന്മാരുടേതു പോലെ പ്രകാശിക്കുന്നു. അദ്ദേഹത്തിന്റെ പാദങ്ങൾ ഭൂമിയെ സ്പർശിക്കുന്നില്ല. നന്ദനോദ്യാനത്തിൽ സ്വർഗ്ഗംഗാസംഗത്താൽ ശീതളമായും മന്ദാരാദി പുഷ്പസഞ്ചയസംയോഗത്താൽ സൗരഭ്യമുള്ളതായും ഉള്ള മന്ദവായു ഏറ്റും സ്വർവേശ്യാജനങ്ങളുടെ ലാസ്യഗാനാദികളിൽ ലയിച്ചും നാകലോകസുഖം അനുഭവിച്ചു തുടങ്ങിയിരിക്കുന്നതു പോലെ രാമനാമഠം പരിതഃസ്ഥിതികൾ ആസകലം മറന്നിരിക്കുന്നു. തന്റെ ഹൃദയത്തിൽ രക്തത്തിന്റെ ശീഘ്രഗതിയാൽ സഞ്ജാതമാക്കപ്പെട്ട തുടിതുടിപ്പു് തനിക്കുതന്നെ കേൾക്കാമായിരുന്നു. പടിഞ്ഞാറെത്തളത്തിൽ കടന്നു്, വടക്കോട്ടു് ഒരു മുറിയിലേക്കുള്ള വാതിൽ തുറന്നിരുന്നതിലൂടെ ആ മുറിയിലേക്കു രാമനാമഠം കടക്കുന്നു. മല്ലികാദിപുഷ്പപരിമളം ഏറ്റു് രാമനാമഠത്തിന്റെ മനം മയങ്ങുന്നു. മുറിയിൽ കിഴക്കോട്ടു മുഖമായിനിന്നു് സാഷ്ടാംഗമായി പ്രണമിക്കട്ടയോ എന്നു രാമനാമഠം വിചാരിക്കുന്നു. മുറിയിൽ കിഴക്കെ അരികിൽ വച്ചിരിക്കുന്നതായും ശയനസുഖപരിപൂർണ്ണതയ്ക്കായി നാലഞ്ചു മെത്തകൾ അടുക്കി വിരിച്ചിട്ടുള്ളതായും ഉള്ള കട്ടിലിന്റെ മുമ്പിൽ നിന്നുകൊണ്ടു് വിടലോകനാഥനായ രാമനാമഠത്തിൽപിള്ള ‘ചെമ്പകം, ചെമ്പകം’ എന്നു് ‘കളകണ്ഠകണ്ഠമുരളി’ നാദത്തിൽ കൂകുന്നു. ഏറ്റവും പ്രകാശത്തോടുകൂടി ഒരു ദീപം ആ മുറിക്കകതത്തു കത്തി നിൽക്കുന്നതിന്റെ ശോഭയേയും താഴ്ത്തുന്ന കാന്തിയോടുകൂടിയ ഒരു സ്വരൂപം മഞ്ചത്തിൽ നിന്നെഴുന്നേറ്റു് താഴത്തിറങ്ങി വന്നു. വിഖ്യാതനായുള്ള രവിവർമ്മ കിളിമാനൂർത്തമ്പുരാനാകുന്ന വിധാതാവിനാൽ നിർമ്മിതകളായി, പ്രേക്ഷകന്മാരുടെ നേത്രങ്ങൾക്കു പരമാനന്ദത്തെയും അന്തഃകരണങ്ങൾക്കു വ്യാകുലതയേയും പ്രദാനം ചെയ്കയും അദ്ദേഹത്തിന്റെ നിസ്തുല്യമായുള്ള മനോഘർമ്മചാതുര്യത്തെ പ്രദർശിപ്പിക്കയും ചെയ്യുന്ന ചില ചിത്രയുവതികളുടെ അസൽഛായയെന്നു തോന്നിക്കുന്നതായ അംഗസൗന്ദര്യസമ്പത്തോടുകൂടിയ ഒരു വധൂരത്‌നമാണു് രാമനാമഠത്തിന്റെ മുമ്പിൽ ആവിർഭൂതയായതു്. ഈ സ്ത്രീയുടെ അമാനുഷ്യകമായുള്ള സൗന്ദര്യസമൃദ്ധി, മോഹനതരാംഗിയായ വല്ല യക്ഷിയാണോ എന്നു കാണികളുടെ ഉള്ളിൽ ശങ്ക തോന്നിക്കുന്നതായ അപൂർവ്വഭാസോടുകൂടിയതായിരുന്നു. ചേതോഹരമായുള്ള അംഗസൗഷ്ഠവത്തോടുകൂടി, നദികളിൽ ചിറകെട്ടിയാൽ തീരങ്ങളിൽ മുട്ടി ജലം കെട്ടിനിൽക്കുന്നതുപോലെ, ഈ സ്ത്രീയിൽ യൗവ്വനം മുതിർന്നിരിക്കുന്നതിനാൽ ഗാത്രം വിശിഷ്ടരമായുള്ള പുഷ്ടിയോടുകൂടിയതായും ഇരിക്കുന്നു. കേതകീപുഷ്പത്തിനോടുള്ള സാമ്യമുള്ള വർണ്ണം കൊണ്ടു ശോഭനമായുള്ളതും വിസ്താരമുള്ളതും ആയ മാറിടത്തിൽ ക്രമേണ ഉന്നതികലർന്നു് തങ്ങളിൽ ഇടഞ്ഞുനിൽക്കുന്ന കുചകലശങ്ങളും, പൃഥുലമായുള്ള നിതംബങ്ങളും തന്റെ ശരീരധാടിയെയും പ്രൗഢാവസ്ഥയെയും പ്രത്യക്ഷീകരിക്കുന്നു. കേശമോ, ശിരസ്സിൽ നിന്നുത്പന്നമായി ഒഴുകീട്ടു് വൻപിച്ച തരംഗങ്ങളുടെ ആകൃതികൈക്കൊണ്ടു് ഉരുണ്ടും ചുരുണ്ടും ഉന്നതജഘനതീരത്തോളം പ്രവഹിച്ചു് ആ ഭാഗത്തെ ആസകലം ആച്ഛാദനം ചെയ്യുംവണ്ണം പരന്നുകിടക്കുന്നു. മുഖമോ, ഏകദേശം മാരദേവന്റെയും മാരവൈരിയുടെയും കലഹഭൂമിയോടു് അതിനെ ഉപമിക്കാം. നീലക്കരിമ്പുകൊണ്ടുള്ള മാദന്റെ ചാപവും അരവിന്ദാദിയായുള്ള പഞ്ചായുധങ്ങളും അളിവൃന്ദനിർമ്മിതമായുള്ള മൗർവ്വിയും കൊടി അടയാളമായുള്ള മീനങ്ങളും ചാരിത്രവൈഗ്യാദിനിഷ്ഠകളെ ധ്വംസനം ചെയ്യുന്നതായ അദ്ദേഹത്തിന്റെ പടുതയേറുന്ന വിലാസങ്ങളും കിങ്കരരായ പഞ്ചമിച്ചന്ദ്രനും മന്ദാനിലാദികളും ആ മുഖത്തു് പരചിത്തധൈര്യത്തെ കവരുന്നതിനുള്ള ഉദ്വേഗത്തോടുകൂടി കാണപ്പെടുന്നു. എന്നാൽ, ജഗജ്ജയിയായ കന്ദർപ്പന്റെ ദർപ്പഹരണം ചെയ്തതായ രുദ്രനിടിലനേത്രാഗ്നിയുടെ ദീപ്തയോടുകൂടിയ ഒരു തേജസ്സും ആ മുഖത്തു വിളങ്ങുന്നുണ്ടു്.

ഈ നാരീകുലമാലികയെ കണ്ടിട്ടു്, സൗരഭ്യത്തോടുകൂടി വിലസുന്ന കേതകീപുഷ്പത്തെക്കണ്ട മധുപാമകാംക്ഷിയായ ഭ്രമരം പോലെ, അടുത്തണഞ്ഞു വട്ടംചുറ്റിക്കൊണ്ടു് രാമനാമഠട്ടിൽപിള്ള ദീർഘശ്വാസങ്ങൾ വിട്ടുതുടങ്ങി. രാമനാമഠം കണ്ടകനും മദ്യപനും ചിലപ്പോൾ വങ്കനും ആയിരുന്നെങ്കിലും, ‘കണ്ടാൽ നല്ലവൻ’ എന്നു തുടങ്ങി ‘മധുവാണ്മാർക്കനുരാഗമുണ്ടാക്കുന്ന’തായ ഗുണങ്ങളിൽ ‘ഗൂഢമാം നാരീവൃത്തം മറയ്ക്ക’ എന്നുള്ളതൊഴിച്ചു് സകലതുതും തികഞ്ഞവനായിരുന്നു. ഇദ്ദേഹത്തിന്റെ പ്രണയസൂചകങ്ങലായ നാട്യങ്ങൾ കണ്ടു്, രാമനാമഠത്തിന്റെ മനോമോഹങ്ങളെ ഉദ്ദീപിപ്പിക്കുന്നതായ ഒരു പുഞ്ചിരിയോടുകൂടി അദ്ദേഹത്തിന്റെ പ്രേമഭാജനമായ ആ സ്ത്രീ ഇങ്ങനെ പറഞ്ഞു: ‘ആലോചനകൾ കഴിഞ്ഞോ? ഞാനുറങ്ങിപ്പോയി.’

രമാനാമഠം
‘ആലോചനകൾ എപ്പഴേ കഴിഞ്ഞു. പിന്നെ ഉണ്ടു, വെറ്റില തിന്നു, വെടിപറഞ്ഞു, ഇവിടെ വന്നു വിളിച്ചു ഉണർത്തി.’
സ്ത്രീ
‘വളരെ കഷ്ടപ്പെട്ടു. അതിനൊരു കൂലിയായി ഒന്നുകൂടി മുറുക്കിക്കൊള്ളണം.’
രാമനാമഠം
(നിലത്തു വിരിച്ചിരിക്കുന്ന കംബളത്തിൽ ഇരുന്നു് മുറുക്കാൻതട്ടം നീക്കി തന്റെ അടുത്തുവച്ചിട്ടു്) ‘ഇന്നെന്തു കേമമായിരുന്നു! ചെമ്പകം കേൾക്കേണ്ടതായിരുന്നു. ആ കഴക്കൂട്ടത്തിന്റെ അഹമ്മതി ഒന്നും പറവാനില്ല. വെട്ടിമുറിച്ചേക്കട്ടോ എന്നു വിചാരിച്ചു. എന്നിട്ടു്, പിന്നെയും നമ്മുടെ പിള്ള അല്ലയോ എന്നു വിചാരിച്ചുകളഞ്ഞു.’
സ്ത്രീ
‘ക്ഷമിച്ചതു നന്നായി. എന്തായിരുന്നു ഇന്നത്തെ ആലോചന?’
രാമനാമഠം
‘അതൊക്കെ വെളിയിൽ പറയാമോ? ഒക്കെ സുകാര്യം–സുകാര്യം. കേൾക്കരുതു്.’
സ്ത്രീ
‘എനിക്കു കേട്ടുകൂടാത്തതല്ല. പറയണം.’
രാമനാമഠം
‘സത്യം, സത്യം ചെയ്തിട്ടുണ്ടു്.’
സ്ത്രീ
‘എന്നും വില കൂട്ടീട്ടേ പറകയൊള്ളു എന്നൊരു സമ്പ്രദായം! ഇതെന്തിനായിട്ടു്?’
രാമനാമഠം
‘ഞാൻ വില കൂട്ടീട്ടെങ്കിലും ചെമ്പകം പറയുന്നതിനെ തട്ടുന്നുണ്ടോ? ചെമ്പകമോ?’
സ്ത്രീ
‘തുടങ്ങി! പോയുറങ്ങണം. എനിക്കൊന്നും കേൾക്കണ്ട.’
രാമനാമഠം
‘ഞാൻ കേൾപ്പിക്കും.’
സ്ത്രീ
‘സത്യം–അല്ല, അതിനെ മറന്നോ?’
രാമനാമടം
‘ശത്രുക്കടെ അടുത്തു പറഞ്ഞൂടെന്നേ ഉള്ളല്ലോ. അല്ലെങ്കിലും ചെമ്പകത്തിനെ മറച്ചൊന്നുണ്ടോ? കൊള്ളാം.’

അന്നത്തെ സംഘത്തിൽ നടന്ന സംഗതികളെല്ലാം രാമനാമഠം ആ സ്ത്രീയെ ധരിപ്പിച്ചു. സ്ത്രീ കുടമൺപിള്ളയുടെ മാതൃസഹോദരിയുടെ പൗത്രിയാണു്. നാമം സുഭദ്ര എന്നും സാധാരണയായി മറ്റുള്ളവർ വിളിച്ചു പോരുന്നതു ചെമ്പകക്കുട്ടിയെന്നും ചെമ്പകം എന്നും ആണു്. സുഭദ്രയുടെ ചരിത്രം ചുരുക്കമായി ഇവിടെ പ്രസ്താവിക്കുന്നു. സുഭദ്രയുടെ അമ്മയ്ക്കു് പതിനേഴുവയസ്സായിരുന്ന കാലത്തു് ആ സ്ത്രീയോളം സൗന്ദര്യവതികൾ മറ്റാരുമില്ലായിരുന്നു. ആ സ്ത്രീക്കു് യോഗ്യനായ ഒരു ഭർത്താവിനെ ഉണ്ടാക്കുന്നതിനു കുടമൺപിള്ളതന്നെ ഉദ്യോഗിച്ചിരിക്കുന്നതിനിടയിൽ തന്റെ സ്വസാവിൽ തനിക്കൊരു ഭാഗിനേയി ജാതയായിരിക്കുന്നു എന്നു് അദ്ദേഹത്തിനു് അറിവു കിട്ടി. ക്ഷണത്തിൽ സഹോദരി താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഗൃഹത്തിൽ കയറി ഖഡ്ഗം ഓങ്ങിക്കൊണ്ടു് ആ സ്ത്രീയെ കൊലചെയ്‌‌വാൻ അടുത്തു. അടുത്തുണ്ടായിരുന്ന കഴക്കൂട്ടത്തുപിള്ള കുടമൺപിള്ളയെ വിളിച്ചു ഗൂഢമായി എന്തോ പറഞ്ഞു് അദ്ദേഹത്തിന്റെ കോപം ശമിപ്പിച്ചു. കുടമൺപിള്ള ഉടനേതന്നെ തന്റെ തറവാട്ടുഭവനത്തിലേക്കു പോകയും ചെയ്തു. പുത്രിയുടെ മുഖം വഴിപോലെ കണ്ടു് ആനന്ദിക്കാൻ ഇടവരാതെ കുടമൺപിള്ളയുടെ ഭഗിനി മരിച്ചു. മാതൃവാത്സല്യം എന്നുള്ളതറിയാതെ സുഭദ്ര വളർന്നു. തന്റെ അച്ഛൻ ആരാണെന്നുള്ളതിനെക്കുറിച്ചു് തന്നെ വളർത്തിയ അച്ചിമാരിൽനിന്നുപോലും സുഭദ്രക്കറിയുന്നതിനു കഴിവുണ്ടായിരുന്നില്ല. കഴക്കൂട്ടത്തുപിള്ള (മരിച്ചുപോയ), രാമനാമഠത്തിൽപിള്ള, ചെമ്പകശ്ശേരിമൂത്തപിള്ള മുതലായ ചിലർക്കും കുടമൺപിള്ളയുടെ ചില ഭൃത്യന്മാർക്കും ഇതിന്റെ വാസ്തവം അറിവുണ്ടെന്നു സുഭദ്രയോടു ചിലർ പറഞ്ഞിട്ടുണ്ടു്. രാമനാമഠത്തിനോടു ചോദിച്ചാൽ അക്കാര്യത്തെപ്പറ്റി ഒരക്ഷരം ഒരാളോടും മിണ്ടിപ്പോകരുതെന്നു തന്നെയും മറ്റും കുടമൺപിള്ള സത്യം ചെയ്യിപ്പിച്ചുണ്ടെന്നു പറഞ്ഞതിനാൽ സുഭദ്ര ആ വഴിക്കുള്ള അന്വേഷണങ്ങൾ നിറുത്തി. ഈ സംഗതികളെക്കുറിച്ചു വ്യക്തമായ അറിവു കഥാശേഷംകൊണ്ടുണ്ടാകുന്നതാകൊണ്ടു് ഇവിടെ അതുകളുടെ യഥാർത്ഥസ്ഥിതികളെ സംബന്ധിച്ചു പ്രസ്താവന ആവശ്യമില്ല. സുഭദ്ര യാതൊരു ബാലാരിഷ്ടതകളും കൂടാതെ കാണുന്നവർക്കെല്ലാം പരമാനന്ദപ്രദായിനിയായി വളർന്നു. യൗവ്വനാരംഭം ആയപ്പോൾ തമ്പിമാർ, ചെമ്പഴന്തിപ്പിള്ള മുതലായ യുവാക്കളും, രാമനാമഠം മുതലായ ചില മൂത്ത വിടന്മാരും അടുത്തുകൂടിത്തുടങ്ങി. സുഭദ്ര ഒരുതരത്തിലും പക്ഷപാതം കാണിക്കാതെ എല്ലാവരേയും തന്റെ വശത്താക്കി ഒരുപോലെ സന്തോഷിപ്പിച്ചുവന്നു. തന്റെ ഭാഗിനേയി തനിക്കു ഹിതമല്ലാത്ത ചില നാഗരികത്വങ്ങൾ കാണിച്ചുവരുന്നു എന്നു കുടമൺപിള്ളയ്ക്കു് അറിവു കിട്ടി. തന്റെ ബന്ധുവായ ഒരു ഗൃഹസ്ഥന്റെ അനന്തരവനെക്കൊണ്ടു സുഭദ്രയെ സംബന്ധംചെയ്യിപ്പിച്ചു. ദമ്പതിമാർ പരസ്പരാനുരാഗത്തോടുകൂടി ആറുമാസം ഭർത്തൃഗൃഹത്തിൽ പാർത്തു. അനന്തരം ഭർത്താവിനു ചില സംശയങ്ങൾ തോന്നിത്തുടങ്ങി. കാലുഷ്യം വർദ്ധിച്ചു ഭാര്യയെ ഭർത്താവു ചിലപ്പോൾ പ്രഹരിക്കയും ചെയ്തു. സുഭദ്രയ്ക്കു് എന്നിട്ടും ഒരു കുലുക്കവും ഇല്ലെന്നു ഭർത്താവിനു തോന്നി. അനുരാഗം എന്നതേ ഇല്ലാതായി. സുഭദ്രയ്ക്കു വയസ്സു പതിനേഴായി. ഒരു രാത്രി ഭർത്താവിനെ കാണാനില്ലാതെയും ആയി. കുടമൺപിള്ള മുതലായവർ തിരുവിതാംകൂർ, ദേശിംഗനാടു് മുതലായ ദേശങ്ങളിലെല്ലാം ചാരന്മാരെ അയച്ചന്വേഷിപ്പിച്ചിട്ടും സുഭദ്രയുടെ ഭർത്താവിന്റെ ഗതിയെക്കുറിച്ചു യാതൊരറിവും കിട്ടിയില്ല. സുഭദ്ര ഭർത്താവിൻരെ ഗൃഹത്തിൽനിന്നു മാറി തിരുവനന്തപുരത്തു പാർപ്പായി. പൂർവ്വബന്ധുക്കൾ പിന്നെയും തങ്ങളുടെ പരിചര്യത്തെ അനുവർത്തിച്ചു തുടങ്ങി. ചിലർ തൃപ്തരാകയാലോ മറ്റോ ഉപേക്ഷാധീനന്മാരുമായി. വൃദ്ധൻ രാമനാമഠം മാത്രം തന്റെ ഭക്തിക്കു് അന്തരം വരുത്താതെ സേവിച്ചു വരുന്നു. ഭർത്താവിന്റെ വേർപാടു തുടങ്ങി കൊല്ലം എട്ടായിരിക്കുന്നു. കുലട എന്ന നാമവും ലോകരുടെ ഇടയിൽ ഈ സ്ത്രീ സമ്പാദിച്ചിരിക്കുന്നു. ശങ്കുആശാൻ, കാർത്ത്യായനിഅമ്മ മുതലായവർക്കു സുഭദ്രയെക്കുറിച്ചുള്ള അഭിപ്രായംകൊണ്ടുതന്നെ ഈ സംഗതി വായനക്കാർ ഗ്രഹിച്ചിരിക്കുമല്ലോ. ‘ചെമ്പകം’ എന്നും ‘സുഭദ്ര’ എന്നും ഉള്ള നാമങ്ങൾ അക്കാലത്തു തിരുവനന്തപുരം മുതലായ പ്രദേശങ്ങളിലുള്ള സ്ത്രീപുരുഷന്മാർക്കു് സ്വതന്ത്രയെന്നുള്ളതിന്റെ പര്യായ ശബ്ദങ്ങളായിത്തീർന്നു. സുഭദ്രയോടു നേരെനിന്നു് പുരുഷനാകട്ടെ, സ്ത്രീയാകട്ടെ സംസാരിക്കപോലും പരസ്യമായി ചെയ്കയില്ല. എങ്കിലും സുഭദ്ര എത്താത്ത സ്ഥലങ്ങൾ വളരെ ചുരുക്കമായിരുന്നു. ദരിദ്രകൾക്കും ദരിദ്രന്മാർക്കും മാത്രം സുഭദ്രയെക്കുറിച്ചു വളരെ ബഹുമതിയായിരുന്നു. മാതൃസ്വമായി തന്റെ അധീനത്തിൽ അനവധി ദ്രവ്യം ഉണ്ടായിരുന്നതിനെ തന്റെ സുഖവൃത്തികൾക്കായും സുഭദ്ര ലോഭംകൂടാതെ വ്യയം ചെയ്തുവന്നിരുന്നതിനോടുകൂടി, തന്റെ അറിവിൽപ്പെടുന്നതായ ഓരോരുത്തരുടെ അരിഷ്ടതകളെ നിവാരണം ചെയ്യുന്നതിലേക്കു് യഥാശക്തി സഹായിക്കയും ചെയ്തിരുന്നതു കേവലം ധൂർത്താണെന്നു ജനങ്ങൾ വ്യാഖ്യാനിച്ചുപോന്നിരുന്നു. ഇക്കഥ തത്ക്കാലത്തേക്കു് ഇവിടെ നിറുത്തുന്നു. ഈ അദ്ധ്യായത്തെ അവസാനിപ്പിക്കുന്നതിനുമുമ്പായി ആ രാത്രി തന്നെ നടന്നതായ ഒരു സംഗതികൂടി പ്രസ്താവിച്ചുകൊള്ളുന്നു.

കുടമൺപിള്ളയുടെ ഗൃഹത്തിൽ നിന്നു് സുന്ദരയ്യൻ ഏകനായി പുറപ്പെട്ടു്, രാജവീഥിയിലായപ്പോൾ ഏകദേശം അർദ്ധരാത്രി ആയിരുന്നു. പൂർവ്വരാത്രിയിലെ മഴയിൽ നിന്നു്, നക്ഷത്രങ്ങൾ ആകാശത്തു പ്രകാശിക്കുന്നുണ്ടെങ്കിലും വടക്കുപടിഞ്ഞാറുനിന്നു് ശൈത്യമുള്ള വായു കഠിനമായി വീശുന്നുണ്ടു്. കാറ്റിന്റെ ചീറ്റവും ആറന്നൂർ എന്നു വിളിക്കപ്പെടുന്ന പാടത്തിൽനിന്നും പുറപ്പെടുന്ന മണ്ഡൂകഗീതങ്ങളും വടക്കുപടിഞ്ഞാറു ചെന്തിട്ടക്കാട്ടിലും തെക്കുകിഴക്കു നെടുങ്കാടെന്നു പറയപ്പെടുന്ന പ്രദേശത്തും കാടന്മാർ മേളിച്ചാർക്കുന്ന ഘോഷവും ചീവിടുകളുടെ മുരളീപ്രയോഗങ്ങളും അല്ലാതെ മറ്റൊരു ശബ്ദവും കേൽപ്പാനില്ല. ജനസഞ്ചാരം ആസകലം തീർന്നിരിക്കുന്നു. സുന്ദരയ്യന്റെ മനോധൈര്യം കുറേശ്ശെ അദ്ദേഹത്തെ ഉപേക്ഷിച്ചുതുടങ്ങി. മറ്റു ജനങ്ങൾക്കു് ഭയം ഉണ്ടാക്കുന്നതായ ചില സംഗതികൾ സുന്ദരയ്യന്റെ മനോധൈര്യവിച്ഛേദനം ചെയ്യുന്നതിനു് കഴിവുള്ളതല്ലായിരുന്ന എങ്കിലും ഹിന്ദുമതാചാരികളുടെ ചില അന്ധവിശ്വാസങ്ങളെ സംബന്ധിച്ചിടത്തോളം സാധാരണനീതിക്കു് അദ്ദേഹം ഒരു വ്യത്യസ്തമായിരുന്നില്ല. മേൽപറഞ്ഞ വിശ്വാസങ്ങൾ ഈ കാലങ്ങളിൽ വളരെ മാഞ്ഞുപോയിട്ടുണ്ടായിരിക്കാം. എങ്കിലും ഈ ചരിത്രകാലത്തു് ദക്ഷിണ ഇൻഡ്യയിൽ, വിശേഷിച്ചു് കന്യാകുമാരിക്കടുത്തു വടക്കായി പൂർവ്വ പശ്ചിമസമുദ്രങ്ങൾക്കു മദ്ധ്യേയുള്ള രാജ്യങ്ങളിൽ ഇതുകളുടെ പ്രചാരം പ്രബലമായിരുന്നു. ഈ തെക്കൻദിക്കുകളിൽ ഇന്നും നടത്തിപ്പോരുന്ന ഊട്ടു്, പാട്ടു്, ഉരുവംവയ്പു്, അമ്മൻകൊട, കുരുതി, ചാവൂട്ടു് മുതലായ ജുഗുപ്‌സാവഹമായുള്ള ദുർദ്ദേവതാരാധനം പൂർവ്വകാലങ്ങളിലെ ആചാരാവശിഷ്ടങ്ങളാണു്. ഇതുകളിൽ നിന്നു് ജനങ്ങൾക്കു് ആ കാലങ്ങളിൽ ദുർദ്ദേവതകളിൽ ഉണ്ടായിരുന്ന വിശ്വാസത്തിന്റെ അഗാധതയെ അനുമാനിക്കാവുന്നതാണു്. വിദ്വജ്ജനനേത്രങ്ങൾക്കു് അദൃശ്യമായുള്ളതും അജ്ഞന്മാരായുള്ളവരുടെ മുമ്പിൽ പ്രത്യക്ഷമാകുന്നതും ആയുള്ള ഓരോവക ദേവതകൾ ഉണ്ടെന്നും അവർ മനുഷ്യരെ പലവിധേന ദ്രോഹിക്കുമെന്നും ജനങ്ങൾ–ആ കൂട്ടത്തിൽ നമ്മുടെ സുന്ദരയ്യനും–വിശ്വസിച്ചു പോന്നതു് അവർ ഭീരുക്കളായിരുന്നതിനാലല്ല. ഇപ്രകാരമുള്ള അബദ്ധമതങ്ങളുടെ ഉദ്ഭവാദികളെക്കുറിച്ചു് ഇവിടെ പ്രഖ്യാപനം ചെയ്യുന്നതിനും ആവശ്യമില്ല. എന്നാൽ ഈ പ്രസ്താവന അവസാനിപ്പിക്കുന്നതിനു മുമ്പായി, അപമൃത്യവായി ജീവനാംശംവരുന്ന ജനങ്ങൾ പ്രേതങ്ങൾ എന്നൊരുവക പിശാചങ്ങളായിത്തീരുമെന്നു് അക്കാലത്തെ ആളുകൾ ഉറപ്പായി വിശ്വസിച്ചിരുന്നു എന്നുള്ള സംഗതിയെ വായനക്കാർ പ്രത്യേകം ഓർമ്മിച്ചുകൊള്ളേണ്ടതാണെന്നു് അപേക്ഷിക്കുന്നു.

എട്ടുവീട്ടിൽപിള്ളമാരുടെ ആലോചനകൾ തന്റെ യജമാനനു് അനുകൂലമായി അവസാനിപ്പിച്ചതുകൊണ്ടു് അത്യുന്മേഷത്തോടുകൂടിയാണു് തമ്പിയുടെ മന്ദിരത്തിലേക്കായി സുന്ദരയ്യൻ യാത്ര ആരംഭിച്ചതു്. എന്നാൽ രാജവീഥിയിൽ താൻ ഏകനായി ചരിക്കുന്നു എന്നുള്ള സംഗതിയെക്കുറിച്ചു് ആലോചന തുടങ്ങിയപ്പോൾ സുന്ദരയ്യന്റെ മാനസികശക്തികൾ തളർന്നുവശായി. പാടത്തിന്റെ മദ്ധ്യത്തിലായപ്പോൽ സാധു പരക്കെ നോക്കി, ചെവി വട്ടം പിടിച്ചുതുടങ്ങി. തന്റെ മാർഗ്ഗനിരോധനം ചെയ്‌വാൻ ഭൂലോകപാതാളസ്വർഗ്ഗങ്ങൾ നിറഞ്ഞു് വല്ല സത്വവും മുമ്പിൽ പ്രത്യക്ഷമാകുന്നുണ്ടോ എന്നു് നേത്രങ്ങളെ വളരെ പരിശ്രമിപ്പിച്ചുനോക്കി. യാതൊന്നും ഇല്ലെന്നു നിശ്ചയപ്പെടുത്തീട്ടു്, പിൻതിരിഞ്ഞു നോക്കുക വർജ്ജ്യമാണെങ്കിലും കിഴക്കോട്ടും ഇടയ്ക്കിടെ നോക്കിക്കൊള്ളുന്നു. കാലാവസ്ഥ അനുസരിച്ചുള്ള ഈ സാംക്രമികപീഡകൾക്കു് സുന്ദരയ്യന്റെ പക്കൽ ഔഷധം ഇല്ലാതിരുന്നില്ല. അർജ്ജുനന്റെ നാമദശകത്തെ സുന്ദരയ്യൻ ഉച്ചത്തിൽ നാസികകൊണ്ടു ജപിച്ചുതുടങ്ങി, ‘അർജ്ജുനനപ്ഛൽഹുനഹ’ എന്നു് ആരംഭിച്ച ശ്ലോകം ‘കൃഷ്ണാഹ വൈകുണ്ഠഹാ വിഷ്ഷരശ്രവഹാ–ലക്ഷ്മണഹ പ്രാണദാതാരഹാ-ധീയോയ്‌ഹോ ന പ്രശോധനാതു്’എന്നിങ്ങനെ പരിണമിച്ചു. ഇതിനെത്തുടർന്നു ഭയോദ്ഭൂതമായുള്ള ചിന്തകൾ അകറ്റിനിർത്തുന്നതിനായിട്ടു് ‘കലാഭ്യാം ശൂഡാലംകൃത ശശി കലാഭ്യാം നിജതപഹഫലാഭ്യാം ബക്തേഹുപ്പ്രഹടിത ഫലാഭ്യാം’ എന്ന ശിവസ്‌ത്രോത്രം ആരംഭിച്ചതിൽ, ചൊല്ലിയതിന്റെശേഷം തോന്നാതെ ആയിട്ടു് ‘കലാഭ്യാം’ എന്നാവർത്തിച്ചു് രാഗവിസ്താരം ചെയ്തുതുടങ്ങി. ഏകദേശം കിള്ളിയാറു് എന്നു പേരു പറയപ്പെടുന്ന നദി അടുക്കാറായപ്പോൾ സുന്ദരയ്യന്റെ സംഗീതം മുറുകി, തലകൊണ്ടും ബാഹുക്കൾ കൊണ്ടും അദ്ദേഹം ആകാശത്തെ തകർത്തുതുടങ്ങി. ഈ ഗോഷ്ടികൾ കണ്ടു പ്രസാദിച്ചോ, സംഗീതത്തിൽ ലയിച്ചോ, കേരളാചാരകർത്താവിന്റെ കൃതിയെ വികൃതമാക്കിത്തീർത്തതിനെക്കുറിച്ചു് കയർത്തോ, പുറകിൽ ആരോ എത്തി സുന്ദരയ്യനെ ആലിംഗനം ചെയ്കയോ പിടികൂടുകയോ ചെയ്യുന്നു. സുന്ദരയ്യൻരെ ഉള്ളിൽ ഒരു മിന്നൽ ഉണ്ടായി. ഉദരഗഹ്വരത്തിൽനിന്നു് പുറപ്പെടുന്നോ എന്നു തോന്നിക്കുംവണ്ണം ‘ഹാ–ഹാരതു്?’ എന്നു ഭയങ്കരമായുള്ള അഗാധസ്വരത്തിൽ ചോദ്യംചെയ്കകയും ഉണ്ടായി. ഇതിനു് ഉത്തരമുണ്ടായതു് സുന്ദരയ്യനെ നിലത്തുനിന്നു് അനായാസേന പൊക്കി ഭൂമിയിൽ ശയിപ്പിക്കുകയായിരുന്നു. നിലത്തുവീണപ്പോൽ സുന്ദരയ്യനു്. തന്നെ പിടികൂടിയതും വീഴ്ത്തിയതും താൻ ആദ്യം വിചാരിച്ചതുപോലെ ദേവത അല്ലെന്നും കേവലം ഒരു യാചകൻ ആണെന്നും ബോദ്ധ്യംവരത്തക്കവണ്ണം അവന്റെ ഉടൽ കാണുന്നതിനു് വഴിയുണ്ടായി. യാചകൻ ദ്രവ്യേച്ഛകൊണ്ടു് തന്റെ പക്കൽ വിലയുള്ള സാധനങ്ങൾ യാതൊന്നുമില്ലെന്നു് പറഞ്ഞുതുടങ്ങി. എന്നിട്ടും പിടിവിടാതെതന്നെ അമർത്തിപ്പിടിച്ചുകൊണ്ടു് ഒരു കൈയാൽ വസ്ത്രത്തിന്റെ ഇടയ്ക്ക പരിശോധന ആരംഭിക്കുന്നതുകണ്ടു് സുന്ദരയ്യൻ ഊക്കോടുകൂടി അവനെ തള്ളിയിട്ടു് എഴുന്നേറ്റു പടിഞ്ഞാറോട്ടോടി. ബ്രാഹ്മണനു് ഇത്രത്തോളം ശക്തിയുണ്ടെന്നു് യാചകൻ വിചാരിച്ചിരുന്നില്ല. സുന്ദരയ്യൻ ഓടിയതുകൊണ്ടു് അവനും പുറകെ എത്തി. കിള്ളിയാറിൽ അന്നുണ്ടായിരുന്ന കൽപാലത്തിന്മേൽവച്ചു് അദ്ദേഹത്തിൻരെ കുടുമയ്ക്കു് പിടികൂടി; എങ്കിലും ബ്രാഹ്മണൻ പിന്നെയും മുന്നോട്ടു പാഞ്ഞു. പിന്തിരിഞ്ഞു് ഈറ്റപ്പുലിയെപ്പോലെ മുതൃന്നുനിന്നു. യാചകനും നിലയായി. ബ്രാഹ്മണന്റെ നില കണ്ടിട്ടു് അദ്ദേഹം മുഷ്ടിയുദ്ധത്തിനു് ഒരുമ്പെട്ടു നിൽക്കുകയാണെന്നു് ഒറ്റ നോട്ടത്താൽത്തന്നെ ഭിക്ഷുവിനു മനസ്സിലായി. ഉത്തരീയത്തെ ക്ഷണേന മുറുക്കി അരയിൽ ബന്ധിക്കയും ഉപവീതത്തെപ്പിടിച്ചു് വസ്ത്രത്തിന്റെ ഇടയ്ക്കു താഴ്ത്തുകയും ചെയ്തിട്ടു്, മുഷ്ടി മുറുക്കി യാചകന്റെ നാസികപ്രമാണമാക്കി സുന്ദരയ്യൻ ഒന്നു താഡിച്ചു. ഭിക്ഷു ഇടി ഏൾക്കാതെ സാമർത്ഥ്യത്തോടുകൂടി ഒഴിഞ്ഞുകളഞ്ഞു. യാചകൻ അസാരനല്ലെന്നു സുന്ദരയ്യനു ബോദ്ധ്യപ്പെട്ടു. തന്റെ പ്രതിയോഗിയുടെ സാമർത്ഥ്യത്തെ യാചകൻ ആ നില കണ്ടുതന്നെ മനസ്സിലാക്കീട്ടും ഉണ്ടു്. പൂവൻകോഴികൾ തമ്മിലിടഞ്ഞു പിന്മാറി തരംനോക്കി നിൽക്കുമ്പോലെ, രണ്ടുപേരും കുറച്ചുനേരം വലതുകരങ്ങളെ മുന്നോട്ടുവച്ചിരിക്കുന്ന വലതുപാദങ്ങളുടെ മുട്ടുകളിന്മേൽ ഊന്നിക്കൊണ്ടു് ദൃഷ്ടികൾ പറിക്കാതെ നോക്കി നിൽക്കുന്നു. സുന്ദരയ്യൻ മുന്നോട്ടു കുതിക്കുമ്പോൾ ഭിക്ഷു മാറത്തു കൈകൊടുത്തു പുറകോട്ടു തള്ളുന്നു. ഭിക്ഷു സുന്ദരയ്യന്റെ നാഭിക്കു നേരേ പായുമ്പോൾ ബ്രാഹ്മണൻ ഭിക്ഷുവിന്റെ അരയ്ക്കു പിടികൂടുന്നതിനു തക്കം നോക്കുന്നു. അൽപനേരംകൊണ്ടു രണ്ടുപേരും തങ്ങളിൽ ഇടഞ്ഞു പരസ്പരം പാദത്തെ നിലത്തുനിന്നുയർത്തുന്നതിനു് അതിസാഹസങ്ങൾ ചെയ്യുന്നു. കൽപാലം കുലുങ്ങുംവണ്ണം ബലം പ്രയോഗിച്ചും ഒരടി വിട്ടുകൊടുക്കാതെയും സർപ്പങ്ങളെപ്പോലെ പിണഞ്ഞും തോളോടുതോൾ ചേർത്തു തള്ളിയും ശിരസ്സോടു ശിരസ്സുരുമ്മിയും ഇടയക്കു പാദങ്ങളെ തട്ടിയും കരങ്ങളെ ഊക്കോടു വെട്ടിവലിച്ചും പിടിയിട്ടു് രണ്ടുപേരും നിൽക്കുന്നതിനിടയിൽ സുന്ദരയ്യനെ ഭിക്ഷു തോളിൽ കയറ്റിയിരിക്കുന്നു. സുന്ദരയ്യൻ ഭിക്ഷുവിന്റെ കണ്ഠത്തെ തന്റെ കക്ഷത്തിനിടയ്ക്കാക്കി അമർത്തുന്നു. ഭിക്ഷു സുന്ദരയ്യനെ കൽപാലത്തിന്റെ രുചി ഒന്നു് അറിയിക്കുന്നു. സുന്ദരയ്യൻ എന്നിട്ടും പിടിവിടുന്നില്ല. ശ്വാസം മുട്ടിത്തുടങ്ങിയപ്പോൾ ഭിക്ഷു തന്റെ അരയിൽ തിരുകിയിരുന്ന ഒരു കഠാരി ഊരി ഓങ്ങുന്നു. കുത്താതെ എന്തോ വിചാരിച്ചിട്ടു് അതിനെ താഴത്തു് ഇട്ടുകളഞ്ഞിട്ടു് സുന്ദരയ്യന്റെ പിടി വിടുവിക്കനായി ശ്രമിക്കുന്നു. സുന്ദരയ്യൻ തന്റെ വസ്ത്രത്തിനിടയിൽ വച്ചിരുന്ന യോഗക്കുറി എടുത്തു നദിയിലേക്കു് എറിയുന്നു. രണ്ടുപേർക്കും പ്രാണാപായം വരുമെന്നുള്ള സ്ഥിതിയിൽ കരുണകൂടാതെ അവരവൾക്കു കിട്ടിയ തരംനോക്കി പ്രതിയോഗിയെ വീഴ്ത്താൻ നോക്കുന്നു. പാലത്തിന്റെ ഇരുവശത്തും യാതൊരു രക്ഷയും ഇല്ലാതിരുന്നതിനാൽ ഒടുവിലത്തെ കഠിനദ്വന്ദ്വയുദ്ധത്തിൽ കൈലാസത്തെക്കൊണ്ടുയർന്ന ദശകണ്ഠനെപ്പോലെ ഭിക്ഷു സുന്ദരയ്യനെ നിലത്തടിക്കുന്നതിനായി പിന്നെയും ഉയർത്തിയപ്പോൾ ബ്രാഹ്മണൻ തന്റെ ശക്തി ആസകലം പ്രയോഗിച്ചു് ഒന്നു കുടഞ്ഞതുകൊണ്ടു് രണ്ടുപേരും ഒരുമിച്ചു നദിയിൽ വീഴുന്നു. വീഴുംവഴിക്കു് തങ്ങളിൽ പിടിവിട്ടു് രണ്ടുപേരും ഒരുമിച്ചു നദിയിൽ താഴുന്നു. കുറച്ചുകഴിഞ്ഞപ്പോൾ പാലത്തിനു് അൽപം തെക്കായി രണ്ടുപേരും ഉയർന്നു. ഭിക്ഷു കരനോക്കി നീന്തുകയും സുന്ദരയ്യൻ രണ്ടാമതു താഴുകയും ചെയ്യുന്നു.

സുന്ദരയ്യനു നീന്താൻ വശമില്ലെന്നു് ഭിക്ഷു അറിഞ്ഞപ്പോൽ തന്റെ വൈരത്തെ മറന്നു് സുന്ദരയ്യൻ താണസ്ഥലം നോക്കി നീന്തിച്ചെന്നു. സുന്ദരയ്യൻ രണ്ടാമതും പൊങ്ങി ‘പൊന്നയ്യാ’ എന്നുള്ള വിളിയോടും കൈകൊണ്ടു ജലത്തിൽ ഊക്കോടു പലവുരു അടിച്ചും മൂന്നാമതും താണു. ‘കഷ്ടം’ എന്നു പശ്ചാത്താപപ്പെട്ടും, താനേ ശാസിച്ചുകൊണ്ടും ഭിക്ഷു ആയംകുട്ടി ഒഴുക്കോടുകൂടി നീന്തിച്ചെന്നു് ‘വ്വ’ എന്നു മുഴങ്ങുന്നധ്വനിയോടുകൂടിപ്പൊങ്ങിയ സുന്ദരയ്യനെ പിടിച്ചു.

രണ്ടുമൂന്നു നാഴികകൊണ്ടു് സുന്ദരയ്യന്റെ ബോധക്ഷയം തീർന്നു. ഉണർന്നു നോക്കിയപ്പോൽ വജ്രകോടികൾപോലെ ആകാശമണ്ഡലത്തെ വിതാനിച്ചു വിളങ്ങുന്ന നക്ഷത്രങ്ങൾ കാണാനുണ്ടു്. നദീജലം ഇരുകരരയും മുട്ടി ചെടികളിൽ തടഞ്ഞൊഴുകുന്ന ശബ്ദവും കേൾക്കുന്നുണ്ടു്. സമീപത്തു തേജോമയനായ ഒരു യുവാവിനെയും കാണുന്നുണ്ടു്. യാചകനോടുള്ള സമരത്തിൽ അസാധാരണമായുള്ള ധൈര്യം പ്രകാശിപ്പിച്ച സുന്ദരയ്യൻ യുവാവിനെ കണ്ടപ്പോൾ ഉള്ളിൽ ഉദ്ഭൂതമായ ഭയംനിമിത്തം കടുതായി വിറച്ചു് ‘അടിയൻ പിഴയ്ക്കലയേ’ എന്നു കരഞ്ഞുപറഞ്ഞുകൊണ്ടു് ഝടിതിയിൽ കണ്ണടച്ചു.

പിന്നീടുണർന്നു നോക്കിയപ്പോൾ യുവാവു് അപ്രത്യക്ഷനായിരിക്കുന്നു. നക്ഷത്രങ്ങളും മിക്കവാറും അരുണോദയത്തിന്റെ പ്രകാശത്താൽ മറഞ്ഞിരിക്കുന്നു. ആ കാരണത്താൽത്തന്നെ ധൂസരമായിച്ചമഞ്ഞിരിക്കുന്ന ശശാങ്കകലയും കിഴക്കു കാണ്മാനുണ്ടു്.