close
Sayahna Sayahna
Search

അദ്ധ്യായം മൂന്നു്


രാമരാജബഹദൂർ

രാമരാജബഹദൂർ
RamaRajaBahadoor-001.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി രാമരാജബഹദൂർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
വര്‍ഷം
1918
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് ധർമ്മരാജാ
“വരുന്നു സന്താപമിനിയും മേല്ക്കുമേൽ
വരുമത്രേയതും സഹിച്ചിരിക്ക നീ”

മാതാവിൽനിന്നു് പുറപ്പെട്ട ആജ്ഞ, തന്റെ അന്തശിശുത്വം നീങ്ങുകയും സ്വീകാര്യനായ ഒരു വരന്റെ അർത്ഥനയുണ്ടാവുകയും ചെയ്യുന്നതിനു് മുമ്പിൽ തന്നെ വിവാഹം നിമിത്തമുള്ള പ്രാരബ്ധത്തോടു് ശൃംഖലപ്പെടുത്താൻ പണിപ്പെടുന്ന അച്ഛന്റെ അത്യനിഷ്ടത്തെ പ്രതിധ്വനിപ്പിക്കുന്നു എന്നു്, സ്വച്ഛന്ദവൃത്തിക്കു് പരിശീലിപ്പിക്കപ്പെട്ട സാവിത്രിയുടെ ബുദ്ധി നിരീക്ഷിച്ചു. തന്റെ ഇച്ഛയ്ക്കു് വിരുദ്ധമായുള്ള ഗൃഹണീത്വത്തിൽനിന്നു് ഒഴിവുണ്ടാക്കാൻ അമ്മയോടു് ചോദിച്ചു് ചില വൃത്താന്തശകലങ്ങൾ സംഭരിച്ചു് തന്റെ സർവ്വാപദ്ബന്ധുവായുള്ള മന്ത്രീന്ദ്രൻ യുദ്ധരംഗത്തിലേക്കു് പുറപ്പെടും മുമ്പു് അദ്ദേഹത്തിന്റെ സമക്ഷം അവയെ സമർപ്പിച്ചു് അഭീഷ്ടസിദ്ധിവരുത്തണമെന്നുള്ള നിശ്ചയത്തോടെ അവൾ മാതൃസന്നിധിയിലേക്കു് പുറപ്പെട്ടതായിരുന്നു. ഗൃഹകാര്യങ്ങളെയും, തന്റെ രോഗകാരണങ്ങളെയും കുറിച്ചു് പുത്രിയിൽനിന്നു് ചോദ്യങ്ങൾ ഉണ്ടാകുമെന്നു് മീനാക്ഷിഅമ്മ ക്ഷണംപ്രതി പേടിച്ചുമിരുന്നു. അസുഖകരങ്ങളായുള്ള അവസ്ഥകളെ കഴിയുന്നത്ര മാറ്റിവയ്ക്കാനും മൈത്രീസ്ഥിതിയിൽ കഴിയുന്ന ബന്ധങ്ങൾ പരസ്പരമർമ്മരഹസ്യങ്ങളെ ഗ്രഹിക്കുന്നതിനോ വീഴ്ചകളെ ശാസിക്കുന്നതിനോ ഉദ്യമിച്ചു് ഭംഗപ്പെടുത്താനും ഉള്ള വൈമനസ്യം ലോകസാമാന്യത്തിൽ നാം കണ്ടുവരുന്നതു് ആ ജനനീപുത്രിമാരെയും ബാധിച്ചിരുന്നു. എന്നാൽ അനിവാര്യസ്ഥിതിയിൽ എത്തുകയാൽ, സാവിത്രി മാതാവിനെ അസഹ്യപ്പെടുത്തുന്നതിനുതന്നെ ഉറച്ചു് പുറപ്പെട്ടപ്പോൾ, തന്റെ സംഭാഷണത്തെ അവസാനവിധിപോലുള്ള ഒരു നിയോഗംകൊണ്ടു് പൊടുന്നനെ പ്രതിരോധിക്കയാൽ, കന്യക അന്യദുഃഖത്തോടുള്ള അനുകമ്പയ്ക്കു് നമ്യമാകാത്തതായ താരുണ്യാശ്മതയോടെ സ്വാധികാരസങ്കേതത്തിലേക്കു് മടങ്ങി. സ്വാന്തത്തിൽ അച്ഛന്റെ നേർക്കുണ്ടായ അനാദരപ്രവാഹത്തെ സ്വൈരചിന്താമാർഗ്ഗേണ സമനിലയിൽ ആക്കുന്നതിനായി, രോഗിണിയായ മാതാവിനെ അനുഗമിക്കാതെ നടന്നുകളഞ്ഞതായിരുന്നു.

സ്വൈര്യചിന്തയ്ക്കു് സഹകാരിയായുള്ള വിജനത ക്ഷണത്തിൽ വിഘാതപ്പെട്ടു. ചീകി മേല്പോട്ടു് പിടിച്ചു് മുറുകെക്കെട്ടീട്ടുള്ള കുന്തളകന്ദുകത്തെ സ്വസ്വാമിനി ഉപയോഗിച്ചു് വാടിയ മല്ലികാമാല്യംകൊണ്ടു് അലങ്കരിച്ചു്, “എന്നിലഴകിയ പെണ്ണുണ്ടോ?” എന്നു ചോദ്യംചെയ്യുന്ന ലജ്ജാലസതയാൽ സന്നതാംഗിയായി ഒരു ഭൃംഗസ്വരൂപിണി പറന്നുകിതച്ചു് സാവിത്രിയുടെ മുമ്പിൽ എത്തി. ഉണ്ടത്തലയിലെ വട്ടക്കണ്ണിണയെ ശൃംഗാരാർത്ഥത്തിൽ ചലിപ്പിച്ചും അനംഗസന്ദേശത്തെ വഹിക്കുന്ന തരളതയാൽ മഞ്ഞപ്പല്ലുകളും തിമിർത്ത താടിയും ഏക ഹസ്തത്താൽ ആച്ഛാദിച്ചും ആ നീരദാംഗി മൃദുവായുള്ള ഝംകാരസ്വരങ്ങളിൽ സ്വാമിനിക്കു് ഹിതമായുള്ള വാർത്തയെ മുരണ്ടു. ഈ കുഞ്ഞിപ്പെണ്ണു് എന്നു പേരായ കൃഷ്ണ സാവിത്രിയുടെ കോപപരീക്ഷകളിലെ സപ്തസാലമായിരുന്നു. എന്നാൽ, അവളുടെ വെണ്മാടവക്ഷസ്സിലും പൃഥുലമായ വക്രമുതുകിലും ഏല്ക്കുന്ന ഹസ്തനിപാതങ്ങളും നഖക്ഷതങ്ങളും നോവിക്കുന്നതു് സ്വാമിനിയുടെ അന്നവസ്ത്രങ്ങളെത്തന്നെയെന്നു് അപരിഷ്കൃതമായുള്ള കാലത്തെ ഭക്തിബന്ധവൈശിഷ്ട്യത്താൽ ആ സരസ സമാധാനപ്പെട്ടുവന്നു. ഇവളുടെ ശൃംഗാരലാസ്യങ്ങൾ കണ്ടപ്പോൾ, ആ അനവസരത്തിലെ ഗോഷ്ടികൾക്കു് ദത്തമാകേണ്ട സമ്മാനം എന്തെന്നു് സാവിത്രി ചിന്തിച്ചു. കുഞ്ഞിപ്പെണ്ണു് താൻ വഹിക്കുന്ന വൃത്താന്തത്തെ അമ്പത്താറു് അക്ഷരാവലിയിൽ ചിലതിനെ പ്രയോഗിച്ചു് ഇങ്ങനെ കഥിച്ചു. “വയനം. ഞ്ഞമ്മെ അപ്പയത്തു വയനം. അവട …” സരസ്വതീബ്രഹ്മദേവന്മാരുടെ സംഘടനംമുതൽ സംഭവിക്കുന്ന ഒരു ഹൃത്സംയോജനത്തെ സംബന്ധിച്ചു് തോന്നിയ വ്രീളാഭാരത്താൽ, കുഞ്ഞിപ്പെണ്ണു ശേഷം വാക്കുകൾക്കു് പകരം ചില ഭ്രൂഭംഗങ്ങളും മൂഷികസ്വനങ്ങളും പ്രയോഗിച്ചു.

സാവിത്രി
“എന്തൊന്നെടി നീ തേവിടിശ്ശീ ആടുന്നതു്?”
കുഞ്ഞിപ്പെണ്ണു്
(ദന്തനിര മുഴുവൻ കാട്ടിക്കൊണ്ടു്) “വൊ അയല്ലയൊ പറയണതു്. അപ്പയത്തു് ഒന്നു് ഓടിച്ചെല്വാനക്കൊണ്ടു. പയ്‌‌മ്മനാപസാമി എഴിച്ചു് വന്നൂട്ടപോലെ ഇരിക്കുന്നു. നോക്കുവാനെക്കൊണ്ടെന്തോന്നു്? നമ്മുടെ ചെമ്പകശ്ശേലീലെ ഹഹഹാ! ഞ്ഞമ്മോ! ഞ്ഞമ്മോ!”

ഈ സന്തോഷപ്രകടനത്തിനു് കിട്ടുമായിരുന്ന സംഭാവന അന്നത്തെ സന്ദർഭവിശേഷത്താലും വൃത്താന്തത്തിന്റെ കർണ്ണസുധാരസത്താലും കുഞ്ഞിപ്പെണ്ണിനെക്കൊണ്ടു് പ്രഹരനിരോധനാർത്ഥമുള്ള നൃത്തങ്ങൾ തുള്ളിച്ചില്ല. ചെമ്പകശ്ശേരിയിലെ ‘കുട്ടിച്ചേട്ടൻ’ ആയ ത്രിവിക്രമകുമാരന്റെ സമാഗമത്തെ ദാസി ധരിപ്പിക്കുന്നു എന്നു് അറിഞ്ഞപ്പോൾ, സാവിത്രിയുടെ അപ്രസന്നമായിരുന്ന മുഖം സൗഹാർദ്ദചന്ദ്രികയെ സ്പർശിച്ച പുഷ്ടകുമുദംപോലെ വികസിച്ചു. ലോകവൈകല്യങ്ങളും ലോകാഭിപ്രായങ്ങളുടെ വക്രഗതികളും കഥകൾ മാർഗ്ഗമായി ഗ്രഹിച്ചിട്ടുണ്ടെങ്കിലും സ്വാത്മപ്രഭുത്വത്തിലും ഗാംഭീര്യത്തിലും ഉള്ള വിശ്വാസത്തോടെ ആ കന്യക ചാടി എഴുന്നേറ്റു് തന്റെ സഹവിഹാരിക്കു് സ്വാഗതം പറവാൻ അച്ഛന്റെ ഗ്രന്ഥശാലയെയും അതിക്രമിച്ചു്, കിഴക്കേവശത്തുള്ള സത്കാരത്തളത്തിൽ എത്തി. അവിടെ കണ്ടതു് ഒന്നരക്കൊല്ലത്തിനുമുമ്പു് യാത്രപറഞ്ഞു് പിരിഞ്ഞ കോമളമുഖനായ കുമാരയോദ്ധാവല്ലായിരുന്നു. മുറ്റത്തുനിന്നു് സൂര്യകിരണങ്ങളെ സുവർണ്ണപ്രഭമാക്കുന്ന മഹാവക്ഷസ്കന്റെ സന്തോഷച്ചാഞ്ചാട്ടങ്ങളും മഹമ്മദീയരീതിയിൽ ധരിച്ചുള്ള കേശോഷ്ണീഷത്താൽ കവചം ചെയ്തിരിക്കുന്ന ശശാങ്കബിംബത്തിൽനിന്നു് പുറപ്പെടുന്ന സുസ്മിതക്കുളിർനിലാവും സാവിത്രിയുടെ അകക്കാമ്പിനെ നവരൂപത്തിലുള്ള ഒരു ചിത്താനന്ദത്തോടു് ഇദംപ്രഥമമായി പരിചയപ്പെടുത്തി. ആശ്ചര്യപാരവശ്യത്താൽ സാവിത്രിയുടെ കണ്ണുകൾ പരമാർത്ഥഗ്രഹണത്തിനുള്ള ഭ്രമണങ്ങൾ തുടങ്ങി എങ്കിലും ഹൃദയതളിമത്തിൽ ഹിമജലത്തിന്റെ സേചനാനുഭൂതി ഉണ്ടായി. മുഖപത്മം ആനന്ദസ്തോഭത്താൽ ഉൽഫുല്ലമായി ക്ഷോഭിച്ചു് ആഗതന്റെ ഹൃദയത്തിനു് അമൃതം കൊണ്ടുള്ള അർഘ്യപൂജയെ നിറവേറ്റി. താൻ കാലേകൂട്ടി സംഭരിച്ചിരുന്ന വിനോദോക്തികളെ ഭൂകമ്പനം ചെയ്‌വാൻ സന്നദ്ധനായി നില്ക്കുന്ന ശ്മശ്രുധാരിയോടു് പ്രയോഗിപ്പാൻ ധൈര്യം വരാതെ, സാവിത്രി നിലകൊണ്ടുപോയി. സർവ്വാഭരണഭൂഷിതയായി സ്വനേത്രങ്ങളെ വിഭ്രമിപ്പിക്കുന്ന ദേവകന്യക, തന്നെ സൽക്കരിക്കുമെന്നു് പ്രതീക്ഷിച്ചിരുന്ന അനവരതോപദ്രവിയായ ബാലികാബിംബം അല്ലെന്നു് കാണുകയാലും ആ സൗന്ദര്യപുഞ്ജത്തെ ഉപചരിക്കുന്നതിനു് ഇതരസമുചിതവചനം കിട്ടായ്കയാലും ആഗതൻ “അച്ഛനില്ലേ?” എന്നു മാത്രമുള്ള നിശ്ചൈതന്യപ്രശ്നത്തെ ഗൃഹോന്മുഖമായി വിസർജ്ജിച്ചു. സ്നേഹാർദ്രമായുള്ള വിനോദഭാഷണംകൊണ്ടു് ആ പുനസ്സംഗമം ആരംഭിക്കുമെന്നു് വിചാരിച്ചിരുന്ന സാവിത്രിയെ സാമാന്യലൗകികക്രമത്തിനു് ചേർന്നുള്ള ഈ ചോദ്യം കലഹിപ്പിച്ചു. തന്റെ ഹൃദയത്തിൽനിന്നു പ്രസ്രവിപ്പാൻ സഞ്ചയിക്കുന്ന പ്രമോദത്തെ താനും പ്രതിബന്ധിച്ചു് ഉള്ളംവിടാതെ പ്രതിസൽക്കാരം ചെയ്‌വാൻ നിശ്ചയിച്ചുകൊണ്ടു്, സാവിത്രി “ഇല്ല” എന്നു മാത്രം മറുപടി പറഞ്ഞു. എന്നാൽ ആ സ്ത്രീചിത്തം താരുണ്യത്താലോ പക്ഷേ, കാരുണ്യത്താലോ പ്രേഷ്യമാണമായി. “ഇപ്പോൾ വരും” എന്നൊരു അനുബന്ധത്തെക്കൂടി ആദ്യത്തെ അരുളപ്പാടോടു ചേർത്തു്, തന്റെ ഗൗരവത്തിനു വിലോപം വരുത്തി എന്നുള്ള ബുദ്ധിക്ഷയത്തോടെ നിലകൊണ്ടു. “മന്നവാ ഹോമദ്രവ്യമിവിടെ ഉണ്ടായ്‌വരും” എന്നു ദുഷ്ഷന്തന്റെ അഭീഷ്ടസിദ്ധിക്കുള്ള മാർഗ്ഗത്തെക്കൂടി ചൂണ്ടിക്കൊടുത്ത ശകുന്തളയുടെ കൃത്യത്തെ ഈ സന്ദർഭത്തിൽ സ്മരിച്ച ആഗതൻ മുക്തസന്ദേഹനായി തളത്തിലേക്കു് കയറിയപ്പോൾ സാവിത്രിയുടെ ഉള്ളിൽ പുതിയൊരു വികാരമായി ശങ്കയോ ഭയമോ ഭക്തിയോ തള്ളിക്കേറുകയാൽ വഴിയിൽനിന്നു് വാങ്ങിനിന്നു്, “അമ്മ കിടപ്പുതന്നെ ചേട്ടാ, അങ്ങോട്ടു് ചെല്ലണം” എന്നു് ക്ഷണിച്ചു് വഴികാട്ടിക്കൊടുത്തിട്ടുതന്നെ പുറകേ നടന്നു. മാർത്താണ്ഡൻ വലിയപടവീട്ടിൽ വേലായുധൻതമ്പിയുടെയും ചെമ്പകശ്ശേരിയിൽ കൊച്ചമ്മിണിയമ്മയുടെയും പ്രഥമപുത്രനായുള്ള ഈ യുവാവു് അമ്മയുടെ പൊക്കത്തിനും സൗന്ദര്യപുഷ്ടിക്കും അച്ഛന്റെ കായബലിഷ്ഠതയ്ക്കും സൗജന്യസൗശീല്യങ്ങൾക്കും ഒരു പ്രതിച്ഛായയായിരുന്നു. കാമദേവകൃതാന്തന്മാർ തങ്ങളുടെ ശിവദ്രോഹപാപത്തെ പരിഹരിപ്പാൻ ഏകശരീരം കൈക്കൊണ്ടു് മനുഷ്യജന്മം അവലംബിച്ചതുപോലയുള്ള ആ ശരീരം പുരാണകഥാനായകന്മാരുടെ വീര്യപ്രഭാവങ്ങൾ കലികാലജീവികൾക്കു് പ്രത്യക്ഷമായി കാണുമാറാക്കുന്നു. കുട്ടിക്കാലത്തുതന്നെ മാതാമഹനായ പടത്തലവനാൽപ്പോലും ‘കുഞ്ചുഭീമൻ’ എന്നു കളിയാക്കപ്പെട്ടുവന്ന ഈ യുവാവിന്റെ ചേഷ്ടകളിൽ ഒരു ‘വലിയുണ്ണി’ത്തംകൂടി സങ്കലനം ചെയ്തിരുന്നതു് ആ യുവാവിനെ പരിചയചക്രത്തിന്റെ ഹാർദ്ദമായ സ്നേഹാദരങ്ങൾക്കു് പാത്രമാക്കി. സംഹാരശക്തി അതിനെ ബന്ധനം ചെയ്തുള്ള സുവർണ്ണപ്രാകാരത്തെ തകർത്തു് പുറത്തുചാടാൻ യത്നിച്ചു് ആ ശ്രമം ഫലപ്പെടാതെ ഉള്ളിൽക്കിടന്നു് തിക്കിത്തിരക്കി പ്രസരിക്കുംപോലെ ആ ശരീരത്തിൽ കാണുന്ന ജീവച്ഛക്തി ഒരു ചെറുപടയോടു് അനന്യസഹായമായി നേരിട്ടു് വിജയിക്കാൻ പോരുന്നതായിരുന്നു. കുടുംബപ്രാധാന്യംകൊണ്ടും പടക്കളരിയിലെ അഭ്യസനത്തിൽ പ്രകടിപ്പിച്ച കാർത്തികേയത്വംകൊണ്ടും ഈ ഇരുപതാം വയസ്സിൽത്തന്നെ വേണാട്ടുസേനയുടെ അശ്വപംക്തിയിൽ ഉള്ള ഉപനായകസ്ഥാനം സമ്പാദിച്ചിരിക്കുന്ന ത്രിവിക്രമകുമാരൻ പരേതനായ പടത്തലവന്റെ ചരമാജ്ഞ അനുസരിച്ചു് ദിവാൻ കേശവപിള്ളയുടെ അംഗരക്ഷകസ്ഥാനം വഹിച്ചു് വരുന്നു.

ഉദയത്തിലെ നിത്യകർമ്മങ്ങൾക്കെന്ന ഭാവത്തിൽ പുറപ്പെട്ട മീനാക്ഷിഅമ്മ ഗൃഹച്ഛിദ്രഭയത്താൽ അത്യാതുരയായി, തന്റെ ശയ്യയിലേക്കു് മടങ്ങിയിരുന്നു. സൃഷ്ടിയാൽത്തന്നെ പരസ്പരാവലംബത്തിനു് ഉദ്ദിഷ്ടമെന്നു് തോന്നിപ്പിക്കുന്ന ആ കോമളവിഗ്രഹയുഗ്മത്തിന്റെ മത്സരകലാപങ്ങൾ ഒന്നും കൂടാതുള്ള പുറപ്പാടു് കണ്ടപ്പോൾ അവരുടെ സംഘടനയെ അല്പം മുമ്പു് പ്രതിരോധിച്ച മീനാക്ഷിഅമ്മയുടെ കണ്ണുകളിൽ ആനന്ദാശ്രു പെരുകി. ആ കാമുകവേഷക്കാരന്റെയും സഹോദരീഭാവക്കാരിയുടെയും ചേഷ്ടാവ്യത്യാസങ്ങൾ ആ മഹതിയുടെ മുഖത്തു് ഒരു പുഞ്ചിരി ഉദിപ്പിക്കുകയും ചെയ്തു. മാതാവിന്റെ ഈ പരിവർത്തനം തന്റെ ഇഷ്ടാനുസാരം സ്വബന്ധുവിനെ പൂർവ്വവൽ കളിയാക്കുവാൻ സാവിത്രിക്കുട്ടിയെ ധൈര്യപ്പെടുത്തി. മാതാവിന്റെ അടുത്തു് ചേർന്നുനിന്നുകൊണ്ടു് വിക്രമകുമാരനെ ചൂണ്ടിക്കാട്ടീട്ടു് ഇങ്ങനെ തന്റെ സൽക്കാരത്തെ പുറത്തു് ചാടിച്ചു: “കണ്ടില്ലയോ അമ്മാ? ഇപ്പോൾ ആരെപ്പോലെ ഇരിക്കുന്നു? ആർക്കാട്ടുനവാബോ ഇങ്ങോട്ടു് ആക്രമിക്കാൻ പോകുന്ന സുൽത്താനോ?”

ത്രിവിക്രമകുമാരൻ മീനാക്ഷിഅമ്മയെ തൊഴുതുകൊണ്ടു് ഭാഷണസംഗ്രാമത്തിൽ സാവിത്രിയോടു് ഇടയുവാൻ രസനായുധം വീശി അടുത്തു: “അമ്മച്ചീ! ഇവിടത്തെ സാവിത്രിക്കുട്ടി, ഞാൻ കൊച്ചിലേ എഴുന്നള്ളിച്ചുകൊണ്ടു് നടന്നിരുന്ന കുണ്ടാമണ്ടിക്കുടുക്ക, എങ്ങോട്ടു് ഉരുണ്ടുപോയി?”

സാവിത്രിക്കുട്ടി
“ഒരാളിനു മൂക്കിന്റെ താഴെ പുരികം കുരുത്തപ്പോൾ, കണ്ണു് വായ്ക്കകത്തായിപ്പോയി”
ത്രിവിക്രമകുമാരൻ
“ദേവസ്ത്രീകളെ കണ്ടാൽ നമ്മുടെ കണ്ണു് അഞ്ചിപ്പോവൂല്ലയോ അമ്മച്ചീ?”
മീനാക്ഷിയമ്മ
“നിങ്ങൾ കുഞ്ഞുകളിക്കാൻ തുടങ്ങിയാൽ ഞാനെന്തു് പറയും. സാവിത്രീ! മിണ്ടാതിരിക്കു്. വിക്രമാ, ടിപ്പുവിന്റെ പട ഇങ്ങോട്ടു് കേറുമെന്നു് തീർച്ചയാണോ?”
ത്രിവിക്രമകുമാരൻ
“സംശയമോ? ഏതു് വഴി എന്നുമാത്രം തീർച്ചയാവാനുണ്ടു്. ഇപ്പോൾ പട്ടാളങ്ങളെ തെക്കും വടക്കും വീതിച്ചിട്ടിരിക്കുന്നു. പട വരുന്ന വഴിയിൽ എല്ലാം ചേരുമ്പോൾ പിന്നത്തെ കളി ഒന്നു് കാണേണ്ടതാണു്.”
സാവിത്രിക്കുട്ടി
“കളി കാണിക്കുന്ന വീരന്മാർ ഈ കാണുന്നവരൊക്കെ തന്നല്ലോ. ഒരൊറ്റ ആളല്ലയോ ആ രായർമല്ലൻ? അയാൾക്കു് ഒരു കടികൊടുപ്പാനെങ്കിലും ഒരു വീരനെ കണ്ടില്ലല്ലോ?”
ത്രിവിക്രമകുമാരൻ
“അടുക്കളയിൽ കിടന്നോണ്ടു് വല്ലതും പറയരുതു്. ചമഞ്ഞുനില്‌ക്കുമ്പോൾ, പെൺമൂപ്പുകാർക്കു് എന്തും പറയാം.”
സാവിത്രിക്കുട്ടി
“അതതെ. പക്ഷേ, തിണ്ണമിടുക്കു് ആണുങ്ങൾക്കു് ചേരുന്നതല്ല. പണ്ടത്തെ മാടമ്പുവീര്യങ്ങളും മറ്റും പമ്പകടന്നു എന്നു് സമ്മതിച്ചേക്കണം.”
ത്രിവിക്രമകുമാരൻ
“ഹൊ! പല്ലുകാട്ടാമങ്ക സാവിത്രിക്കുഞ്ഞമ്മ ഇന്നു് ദംഷ്ട്രം കടിക്കുന്നല്ലോ. കേൾക്കണേ കുഞ്ഞമ്മേ, അയാളുടെ പെരുമ്പറയ്ക്കു് എതിർ പറ ഞാൻ കൊട്ടി. പോരിൽ ഏറ്റു ചാകാൻ അത്ര ധൃതിയാണെങ്കിൽ ഒരു പുള്ളിക്കാരിയുടെ ചീട്ടു് വാങ്ങിക്കൊണ്ടുചെല്ലാൻ ദിവാൻജിഅമ്മാവൻ ഉത്തരവായി.”

‘പുള്ളിക്കാരി’ എന്നു ദിവാൻജി സൂചിപ്പിച്ചതു് തന്നെയാണെന്നു് മനസ്സിലായി സാവിത്രി ആന്തരാൽ വിജയിനി എന്നു് നടിച്ചു എങ്കിലും തന്റെ വിവാഹക്കാര്യത്തിൽ തന്നോടു് ആലോചിക്കാതെ ഒരു വ്യവസ്ഥചെയ്ത അപരാധത്തിനു് അദ്ദേഹത്തോടു് പരിഭവിച്ചു എന്ന നാട്യത്തിൽ മുഖംകറുപ്പിച്ചു്, ഇങ്ങനെ ഒരു ചോദ്യം പുറപ്പെടുവിച്ചു. “അതേതെ, വല്ലോരുടെയും ചീട്ടുവേണമെങ്കിൽ പടയ്ക്കു് പോവാനും അതു് വേണ്ടയോ? ഇങ്ങനെ നിന്നു് വമ്പു് പറയരുതു്. രായരുടെ തലപൊളിപ്പാൻ വല്ലവരോടും ചോദിക്കണമോ? വീടു് കാക്കുന്ന പട്ടി പിടികൂടിയിട്ടു് വേണമോ കള്ളൻ കേറുമ്പോൾ കുരയ്ക്കാൻ? മേന്മകൾ ഞാനും കുറേശ്ശെ അറിയും.”

ത്രിവിക്രമകുമാരൻ
“എന്നാൽ യജമാനന്റെ ചെല്ലപ്പിള്ളയ്ക്കു് അങ്ങോട്ടു് ചെന്നു് ഒരുത്തരവു് വാങ്ങിത്തരരുതോ? ; അല്ലെങ്കിൽ സത്യഭാമമാർക്കും പടയ്ക്കു് ഇറങ്ങാമല്ലോ.”
മീനാക്ഷിഅമ്മ
“അതെല്ലാം വിടിൻ കുഞ്ഞുങ്ങളേ. കുട്ടാ! പടകേറിയാൽ ഈ പടുത്തടിക്കാർ എന്തു ചെയ്യും? ഇപ്പോൾത്തന്നെ എല്ലായിടത്തും കവർച്ചയും കൊലപാതകവും കിടക്കപ്പൊറുതിയില്ലാതാക്കുന്നു.”
സാവിത്രിക്കുട്ടി
“രാമവർമ്മത്തുവീടു് കൊള്ളയിടുമെന്നു് പേടിക്കേണ്ടമ്മാ. ദിവാൻജി അമ്മാവന്റെ കണ്ണൂചെല്ലാത്ത കാര്യം രാജ്യത്തിൽ എന്തോന്നുണ്ടു്?”
ത്രിവിക്രമകുമാരൻ
“ദിവാൻജി അമ്മാവന്റെ സൂക്ഷിപ്പുകാരി സാവിത്രിപ്പിള്ള ഉള്ളപ്പോൾ പടയെയും പേടിക്കേണ്ടല്ലോ.”
സാവിത്രിക്കുട്ടി
“എന്നെ സാവിത്രിപ്പിള്ള എന്നു വിളിക്കരുതു്.”
ത്രിവിക്രമകുമാരൻ
“ഓഹോ! തെറ്റി. കൊച്ചുകുഞ്ഞമ്മ എന്നാണല്ലോ ഇനി വിളിക്കേണ്ടതു്. ടിപ്പുവിന്റെ പീരങ്കിമേളം ഒന്നു് കേൾപ്പാൻ രസമുണ്ടോ?”
സാവിത്രിക്കുട്ടി
“ചിലരെപ്പോലെ കിടുങ്ങാതെ കേൾക്കാം. ചേട്ടാ കൂട്ടിക്കൊണ്ടുപോകണം. കിളരമില്ലെങ്കിലും ഒരിടനിറയ്ക്കാൻ ചതയുണ്ടു്.”
മീനാക്ഷിഅമ്മ
“ഭ്രാന്തു പറയാതെ.”
സാവിത്രിക്കുട്ടി
“ഭ്രാന്തോ അമ്മേ? കൊച്ചാശാൻ ചൊല്ലിക്കേട്ടിട്ടില്ലേ, ‘തള്ളയ്ക്കിട്ടൊരു തല്ലുവരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളു’ എന്നു്? വേണ്ടി വന്നാൽ, ചേട്ടാ അമ്മ പറയുന്നതു വകവയ്ക്കേണ്ട. എന്നായാലും ഒരിക്കൽ ചാകണ്ടയോ? രാജ്യവും പെറ്റമ്മയും ഒന്നുപോലെ.”
ത്രിവിക്രമകുമാരൻ
“അതാ അങ്ങനെ വരട്ടെ. എന്തായാലും കളരിയും കുറുപ്പും ഒന്നല്ലയോ?”
മീനാക്ഷിഅമ്മ
“വിക്രമാ! കുരങ്ങിനെ കള്ളുകുടിപ്പിക്കകൂടി ചെയ്യാതെ.”
സാവിത്രിക്കുട്ടി
“കർമ്മം ഇഴുത്താൽ പോകാണ്ടു് എന്തു ചെയ്യും?”

സൂക്ഷ്മഗ്രാഹിയായ ഒരു ഗൗളിയുടെ ശബ്ദം ആകാശവാണിപോലെ ധ്വനിച്ചു. മീനാക്ഷിഅമ്മയുടെ മുഖം വിവർണ്ണവും അവരുടെ കൈകൾ ദുശ്ശകുനപരിഹാരാർത്ഥമുള്ള പ്രാർത്ഥനയിൽ മുകുളീകൃതവും ആയി. തിരുവനന്തപുരത്തു് എത്തിയതിന്റെശേഷം തന്റെ ബാല്യസഖി ഒരു ശിശുപാലനു് ദത്തയായിരിക്കുന്നു എന്നു് കേട്ട ജനപ്രവാദം ഭോഷ്ക്കുതന്നെ എന്നു് ബോദ്ധ്യപ്പെട്ടു്, വിക്രമകുമാരൻ ഗൗളിയെ ശുഭധ്വനികർത്താവായി അഭിമാനിച്ചു. ഗൗളിയുടെ ശബ്ദത്താൽ ഖണ്ഡിക്കപ്പെട്ട സംഭാഷണം വീണ്ടും ആവർത്തിക്കാൻ സംഗതിവരുന്നതിനുമുമ്പിൽ, കുഞ്ഞിപ്പെണ്ണു് ആ രംഗത്തു ഝടിതി പ്രവേശിച്ചു്. “വലിയങ്ങുന്നു്” എന്നു പറഞ്ഞു്, അദ്ദേഹം മടങ്ങിയെത്തുന്ന വിവരത്തെ ധരിപ്പിച്ചു. ആ അഭിവന്ദ്യനെ കണ്ടു് തൊഴാനായി ത്രിവിക്രമകുമാരൻ താൻ വീണ്ടും മടങ്ങി എത്തുമെന്നുള്ള ആംഗ്യപ്രതിജ്ഞയാൽ സാവിത്രിയോടു് അനുമതി വാങ്ങിക്കൊണ്ടു് നാലുകെട്ടിന്റെ കിഴക്കേവശത്തിലേക്കു് തിരിച്ചു.

കേശവനുണ്ണിത്താൻ പൊക്കത്തിലും പ്രൗഢിയിലും വളർന്നു് അച്ഛന്റെ ചരമഗതികൊണ്ടു് സമുദായനേത്രത്തിനുണ്ടായിട്ടുള്ള നഷ്ടത്തെ പരിഹരിക്കുന്നു. പണ്ടത്തെ രസികചാമരമായുള്ള കുടുമ കാർഷ്ണ്യത്തിലും ദൈർഘ്യത്തിലും വിസ്തൃതിയിലും വർദ്ധിച്ചിട്ടേ ഉള്ളു. പ്രമാണികളുടെ കായപ്രൗഢിക്കു് വൈരൂപ്യം ഉണ്ടാക്കുന്ന കുംഭോദരത്വം ഉണ്ണിത്താനെ ബാധിച്ചിട്ടില്ല. എന്നാൽ യുവപ്രായത്തിൽ രമ്യകോമളമായിരുന്ന മുഖത്തെ ലോകസുഖവിരക്തന്റെ അനാർദ്രത ഇക്കാലത്തു് കവചംചെയ്യുന്നു. വൈരാഗ്യഗ്രസ്തമായുള്ള ഹൃദയത്തിന്റെ മന്ദപ്രവർത്തനം അദ്ദേഹത്തിന്റെ പാദചാരഗതിയെ സാവധാനമാക്കുന്നു. മുന്നകമ്പടിക്കാർ ഗൃഹത്തിനകത്തു് കടന്നു് അല്പസമയം കഴിഞ്ഞു എങ്കിലും ഗൃഹനായകൻ പ്രതിപദം നിലകൊണ്ടു്, ഭവനപ്രവേശം ദുസ്സഹമെന്ന ഭാവത്തിൽ ദ്വാരപ്രദേശത്തെ തരണം ചെയ്യുന്നു. മഹാരാജാവിന്റെ ഘോഷയാത്രാനന്തരം അവിടുത്തെ മുഖം കാണിച്ചു മടങ്ങുന്ന ഈ മഹാനുഭാവൻ നവമായ എന്തോ സംഭവത്താൽ പരിഭൂതനായപോലെ അപ്രജ്ഞാവാനായി ചരിക്കുന്നു. കൈയിലിരിക്കുന്ന ഒരു കരിമ്പനയോലക്കഷണത്തെ ചിന്താകലാപത്തിന്റെ ബുദ്ധിശൂന്യതയ്ക്കിടയിൽ കശക്കി ഞെരിച്ചുപോകുന്നു. അദ്ദേഹത്തിന്റെ ഉദ്ധതകായം ഊർദ്ധ്വനിലവിട്ടു് വക്രിച്ചും കണ്മണികൾ ദൃഢനിലവിട്ടു് ചലിച്ചും തീർന്നിരിക്കുന്നു. ജയദ്രഥന്റെ കായോന്നതിയും ഭാർഗ്ഗവരാമന്റെ വിക്രമപ്രഭാവവും സാക്ഷാൽ സവ്യസാചിയുടെ സൗന്ദര്യപ്രഭാവിലാസങ്ങളുംകൊണ്ടും കേരളീയസൗഭാഗ്യത്തിനു് ഉത്തരോത്തരം യശോവൃദ്ധി ഉണ്ടാക്കിവന്ന ഒരു വർഗ്ഗം മഹാപുരുഷന്മാർ ആ മണ്ഡലത്തിലെ ഭരണവും സംരക്ഷണയും നിർവ്വഹിച്ചുവന്നു. ഇപ്പോൾ നാമാവശേഷസ്ഥിതിയോടടുക്കുന്ന ഈ വർഗ്ഗത്തിൽ തൊടുകുറിയായിരുന്ന കേശവൻ ഉണ്ണിത്താന്റെ പ്രശാന്തധീരത്വം ഭഞ്ജിക്കപ്പെട്ടിരിക്കുന്നു എന്നു് കാണുകയാൽ, വിക്രമകുമാരൻ ബന്ധുസുഹൃത്വം പ്രമാണിച്ചു് പുറപ്പെടുവിപ്പാൻ ഭാവിച്ച ആദരസ്മേരങ്ങളെ അമർത്തിക്കൊണ്ടു് മുറ്റത്തിറങ്ങി. ഗുരുജനാവകാശമായുള്ള വന്ദനോപചാരങ്ങൾ അനുഷ്ഠിച്ചു. വാത്സല്യപൂർവ്വം സത്കൃതനാകേണ്ട ഒരു യുവാവിന്റെ സാന്നിദ്ധ്യത്തെ കേശവനുണ്ണിത്താൻ ഗ്രഹിച്ചതായിപ്പോലും നടിച്ചില്ല. ചിന്താകലാപംകൊണ്ടു് ഉഷ്ണിച്ച മൂർദ്ധാവിലെ പൂർവശിഖയ്ക്കിടയിൽ വിരലുകൾ ചേർത്തു് ആ പ്രദേശത്തെ തടവിക്കൊണ്ടു് ഉണ്ണിത്താൻ പ്രവേശനത്തളംവഴിക്കു് പടിഞ്ഞാറുള്ള ഗ്രന്ഥശാലയിൽ പ്രവേശിച്ചു. വടക്കേ വാതലിനുസമീപം കുഞ്ഞിപ്പെണ്ണിന്റെ ഛായാനിപാതം ഉണ്ടാവുകയാൽ കോപപ്രഭാഷണത്തിലെ ഗണപതിക്കു് കുറിപ്പായി ചില മന്ത്രാക്ഷരങ്ങളെ അദ്ദേഹം അതിഖരഘോഷധ്വനികളിൽ ഉച്ചരിച്ചു. യജമാനന്റെ മുഖഭാവം എന്തെന്നറിഞ്ഞു് സ്വനായികയെ ധരിപ്പിച്ചു് സമ്മാനം വാങ്ങാൻ പുറപ്പെട്ടിരുന്ന കുഞ്ഞിപ്പെണ്ണു് ഗൃഹസാർവഭൗമനാൽ ഉച്ചൈസ്തരശബ്ദങ്ങൾ മാത്രംകൊണ്ടു് ഭർത്സിക്കപ്പെട്ടപ്പോൾ, “ഇങ്ങെങ്ങാന്റെ ഒരു കിന്റി ഇരുന്നേ. അതു നോക്കി എടുത്തോന്റു് ഇതാ പോനെ” എന്നു സമാധാനസമർപ്പണം ചെയ്തു. പെണ്ണിന്റെ പ്രാകൃതഭാഷണവും അതിലധികം വികൃതമായ അവളുടെ വിറയലുകളും കോപപ്രകടനത്തിനു് ഉചിതപദങ്ങൾ കിട്ടാതെ വലഞ്ഞുതുടങ്ങിയ ഉണ്ണിത്താനെ ആ കഷ്ടശ്രമത്തിൽനിന്നു് വിരമിപ്പിച്ചു. സ്വാത്മസ്വരൂപണത്തിനു് വിരുദ്ധമായുള്ള രൗദ്രതയുടെ ഇത്രത്തോളമുള്ള പ്രകടനം അദ്ദേഹത്തെ ക്ഷീണിപ്പിക്കയാൽ, അദ്ദേഹം തന്റെ വിശ്രമശാലയിലോട്ടു് നീങ്ങി ശയ്യയിന്മേൽ വീഴുകതന്നെ ചെയ്തു. കുഞ്ഞിപ്പെണ്ണു് വിജയത്വരയോടെ മണ്ടി, “ഹയാ കൊച്ചമ്മേ! ഏമാനിന്നു് കൊലവാളും ഊരിപ്പിടിച്ചോന്റു് വന്നിരിക്കുന്നു. ആരും മൂച്ചുവിടല്ലേ” എന്നു് സ്വനായികയെ ധരിപ്പിച്ചു്, അതിനുള്ള സമ്മാനമോ വേതനമോ ആയി രണ്ടു് പ്രഹരം വാങ്ങി സന്തുഷ്ടയുമായി.

കിടക്കയിന്മേൽ വീണുപോയ ഉണ്ണിത്താൻ വല്ല ആഭിചാരവ്യാമോഹത്തിലും താൻ അകപ്പെട്ടുപോയിരിക്കുന്നുവോ എന്നുപോലും സംഭ്രമിച്ചു. കൈക്കുള്ളിലിരിക്കുന്ന പനയോലക്കഷണം അവസ്തുകമല്ലെന്നു് അദ്ദേഹത്തിന്റെ താർക്കികനേത്രം നിരീക്ഷണം ചെയ്കയാൽ, അതിലെ ലിഖിതത്തെ ഒന്നുകൂടി വായിക്കാൻ യത്നിച്ചു. ലേഖനത്തിലെ അക്ഷരങ്ങൾ അവയെ ചാർത്തിയ നാരാചത്തിന്റെ മുനപോലെ കണ്ണുകളിലല്ല, ഹൃദയത്തിൽത്തന്നെ തറച്ചു് എങ്കിലും മനോവേദനയും ഏതാണ്ടൊരു സംഭ്രമവും വല്ലാതെയുള്ള കൃത്യഭംഗഭയവും സങ്കലനം ചെയ്തുണ്ടായ കഷായിപ്പോടെ ആ ലേഖനത്തെ വായിച്ചുതീർത്തു് അതിനെ തിലപ്രായത്തിൽ ചീന്തി അറയ്ക്കകത്തുണ്ടായിരുന്ന കോളാമ്പിയിൽ നിക്ഷേപിച്ചു. എഴുന്നള്ളത്തിന്റെ പുറപ്പാടിലുണ്ടായ ആൾത്തിരക്കിനിടയിൽ കൈയിലെത്തിച്ച ആ ലേഖനത്തെ ആരു് കൊണ്ടുവന്നു, ആ ദൂതൻ എങ്ങനെ മറഞ്ഞു എന്നുള്ള മറിമായങ്ങളെക്കുറിച്ചു് അദ്ദേഹം ചിന്തിച്ചു്, മനഃപൂർവ്വവും അഗാധവുമായുള്ള ഒരു കൃത്രിമത്തിന്റെ ആരംഭം ഉണ്ടാകുന്നു എന്നു് സമർത്ഥിച്ചു. ആ ലേഖനത്തിൽ അടങ്ങിയിട്ടുള്ള ഒരു സൂചന ഊർജ്ജിതപ്പെടുമ്പോൾ ചിലമ്പിനഴിയം വക ഭൂമികളും കൈമുതലും തന്റെ കൈവശത്തുനിന്നു് പൊയ്പോകാവുന്നതു് സഹ്യംതന്നെ. പെരിഞ്ചക്കോടൻ എന്നൊരു നാമധേയം എഴുത്തിൽ കാണുന്നതു് ഏതു മാലിസുമാലിവർഗ്ഗത്തിൽ ചേർന്ന രക്ഷോനാഥൻ എന്നു് അദ്ദേഹത്തിന്റെ ബുദ്ധിപ്രശ്നം തുടങ്ങി. ടിപ്പുവിന്റെ അനുകൂലികൾ സമീപപ്രദേശത്തു് ഉപജാപപ്രകാരം ചെയ്യുന്നതു് ഉടനെ രാജസമക്ഷം ധരിപ്പിക്കേണ്ടതല്ലേ? അങ്ങനെ ധരിപ്പിക്കുമ്പോൾ എഴുത്തിൽ അടങ്ങീട്ടുള്ളതും ദൈവഗതിയുടെ വൈചിത്ര്യത്താൽ തന്റെ മനസ്സിനെ അതിയായി സംരംഭപ്പെടുത്തി സമ്മോദിപ്പിക്കുന്നതുമായ ഒരു രഹസ്യത്തെക്കൂടി പ്രസിദ്ധമാക്കേണ്ടിവരില്ലേ? അപ്പോൾ, രാജശിക്ഷയുടെ നിപാതം ഉണ്ടാകുന്നതു് എങ്ങോട്ടു്, അതു് തനിക്കുണ്ടായിട്ടുള്ള മഹോപകാരത്തിനു് പ്രതികാരമായി നിർഘുണനായ താൻമൂലം സംഭവിപ്പിക്കുന്നതാവുകയും ചെയ്കയില്ലേ? അനുഷ്ഠേയപദ്ധതികളുടെ ഈ വിപരീതരീതികളിൽ അല്പനേരം വിഷമിച്ചിട്ടു് തന്റെ യുവദശയിൽ ആചരിച്ചതുപോലെതന്നെ, തന്നെ വിശ്വസിച്ച ഗുരുജനത്തെ രക്ഷിപ്പാനും സംഭവഗതികൾ അനുസരിച്ചു് മേലിൽ നടന്നുകൊള്ളുവാനും അദ്ദേഹം തീർച്ചയാക്കി.

ഇങ്ങനെ ഒരുവിധമായ സ്വൈര്യം മനസ്സിനുണ്ടാക്കി സ്ഥിതിചെയ്യുന്നതിനിടയിൽ കിഴക്കെ നന്തിയത്തുവക സ്വത്തുക്കൾക്കുമാത്രം കാരണവരായി താൻ ശേഷിക്കുന്നു എന്നുള്ള വാസ്തവത്തെക്കുറിച്ചു് അനുസ്മരണം ചെയ്തുപോയി. ഉണ്ണിത്താൻ തന്റെ ഗ്രന്ഥശാലയ്ക്കുള്ളിൽ വിഭ്രാന്തനായി അല്പനേരം ചുറ്റിനടന്നിട്ടു് വല്ല താർക്കികദർശനത്താലും പ്രേരിതനായിട്ടായിരിക്കാം, അടുത്തകാലത്തെങ്ങും അനുഷ്ഠിച്ചിട്ടില്ലാത്ത ഒരു ഭർത്തൃകൃത്യത്തെ ആചരിച്ചു. സ്വകളത്രത്തെ വരുത്തി ഗൃഹകാര്യങ്ങൾ പറഞ്ഞു്, ചിലതു് ഒതുക്കിവയ്ക്കാനെന്ന ഭാവത്തിൽ “മീനാക്ഷീ” എന്നു വിളിച്ചപ്പോൾ, ആ മുറിക്കകത്തു് എത്തിയതു് അദ്ദേഹത്തിന്റെ അന്തേവാസിയായുള്ള കൊടന്ത ആശാനായിരുന്നു. ആവശ്യപ്പെടാത്ത ഘട്ടങ്ങളിൽ കടന്നുകൂടാൻ ഈ വർഗ്ഗക്കാർക്കുള്ള വാസനയും വൈദഗ്ദ്ധ്യവും ലോകസ്ഥിതികളിലെ രസാവഹമായുള്ള ഒരു അംശമാണു്. ഭക്തനും വിശ്വസ്തനും സത്യപരനും എന്നു ഗണിക്കപ്പെട്ടിരുന്ന ആശ്രിതന്റെ അവലംബം കിട്ടിയപ്പോൾ, ഉണ്ണിത്താന്റെ മനസ്സു സമനിലയെയും ഭാര്യാദർശനത്തിനുള്ള കാംക്ഷ വിരക്തിനിലയെയും പുനരവലംബിച്ചു. “ആരാടാ ഈ പെരിഞ്ചക്കോടൻ?” എന്നുള്ള ചോദ്യം നയവിചിന്തനം കൂടാതെ ഉണ്ണിത്താന്റെ ചലിച്ചിരുന്ന ബുദ്ധിയിൽനിന്നു് പുറപ്പെട്ടു്. കൊടന്തശ്രീനാരദർ തന്റെ ശിരസ്സിന്മേൽ ദശകണ്ഠന്റെ മുഷ്ടിവിംശതിയുടെ നിപാതമുണ്ടാകുന്നതുപോലെ പേടിച്ചു വിറച്ചു. ആ പേർ പാതാളവാസിയായ ഹിരണ്യാക്ഷൻ ദേവലോകവിഭ്രമണം ചെയ്തിരുന്ന കാലത്തെ വിക്രമദൗഷ്ട്യങ്ങൾ ദക്ഷിണതിരുവിതാംകൂറിൽ ആവർത്തിക്കുന്ന ഒരു ദേശസാമ്രാട്ടിന്റേതായി ആശാൻ ആ ഇടയിലെ ബന്ധുലബ്ധിസംഭവങ്ങൾ സംബന്ധിച്ചു് കേട്ടിരുന്നു. ആ പരമാർത്ഥങ്ങളെ ഗ്രഹിച്ചു് തന്നെ ശിക്ഷിപ്പാൻ ഈ ചോദ്യം പുറപ്പെട്ടതാണെന്നുള്ള ഭയംകൊണ്ടു് ആ പാണ്ഡുരപ്രഭൻ ഒന്നുകൂടി വിളറി. ഉണ്ണിത്താൻ തന്റെ കോപപ്രകടനത്തിൽ ആ ശിഷ്യയാചകൻ പൗരുഷശൂന്യനാകുന്നു എന്നു വിചാരിച്ചു ശാന്തനായി. “സാരമില്ല, സാരമില്ല, ആരാണെന്നറിയാമെങ്കിൽ പറഞ്ഞേക്കൂ” എന്നുള്ള മൃദുപദങ്ങൾകൊണ്ടു് അവനെ ആശ്വസിപ്പിച്ചു. കൊടന്ത ആശാൻ ഒറ്റക്കണ്ണടച്ചുകൊണ്ടു് ഗാഢചിന്തക്കാരനായി. വിഷമശ്രമംകൊണ്ടു് സ്മൃതിതളിമത്തിൽനിന്നു് ഒരു യാദൃച്ഛാശ്രുതവൃത്താന്തത്തെ ആവിർഭവിപ്പിക്കുന്നതുപോലെ നടിച്ചും നശിക്കുന്നെങ്കിൽ കൂട്ടുണ്ടായിരിക്കട്ടെ എന്നു കരുതിയും ഒരു ഉത്തരം പൊട്ടിച്ചു. “കുഞ്ഞമ്മയോടു ചോദിച്ചാൽ അറിയാമായിരിക്കാം. ദിവ്യാന്ന്യേമാന്റെ ആരോ, എന്തോ ആണെന്നു് കെട്ടിനകത്തുവെച്ചു് പറഞ്ഞുകേട്ടിട്ടുണ്ടെന്നു് തോന്നുന്നപോലെ ഒരോർമ്മ. ഇന്നു് നല്ല സുഖമുണ്ടു്. എണീറ്റുലാത്തുന്നു. ‘മൂക്കിൽ തൊടാൻ കഴുത്തു ചുറ്റേണ്ടല്ലോ’. വിളിച്ചു ചോദിച്ചാൽ വസ്തുത മുഴുവൻ അറിയാം.”

ഉണ്ണിത്താന്റെ ശ്വാസനാളം ഒന്നു് അടഞ്ഞതുപോലെ തോന്നി. അദ്ദേഹം സ്വദന്തങ്ങളെ മുറുക്കിച്ചേർത്തുകൊണ്ടു് “എന്താടാ നീ പറയുന്നതു്?” എന്നു കയർത്തു.

കൊടന്ത ആശാൻ സ്വകൗശലവിലാസത്തെ അഭിനന്ദിച്ചു് ഗുരുനാഥന്റെ ഈർഷ്യാരോഷത്തെ ഒന്നു വർദ്ധിപ്പിക്കാൻ ഒരു പ്രയോഗം കൂടി അനുഷ്ഠിച്ചു. “എഴുന്നള്ളത്തു് കഴിഞ്ഞു് ഞാൻ കണ്ടപ്പോൾ വലിയ ഉത്സാഹത്തിലായിരുന്നു. കേശവപിള്ള യജമാനന്റെ പുത്തൻ സ്ഥാനപദത്തെ അന്വയിപ്പാൻ എന്നോടു് ആവശ്യപ്പെട്ടു്. ‘ഇരട്ടസ്വർഗ്ഗം’ എന്നു വ്യാഖ്യാനിച്ചപ്പോൾ പൊട്ടിച്ചിരിച്ചു. “ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും.”

ഉണ്ണിത്താൻ
“ഇരട്ടസ്വർഗ്ഗമോ? അതെങ്ങനെയാടാ? ആർക്കാടാ?”
കൊടന്തആശാൻ
“‘ദിവ’ എന്നു മുറിച്ചു പിന്നെ ‘വാൻ’ എന്നും എടുക്കുമ്പോൾ, പിന്നെ എന്തുവാന്നാ?”

ഉണ്ണിത്താൻ കൊടന്തയാശാന്റെ മനോധർമ്മരചിതമായ പ്രബന്ധത്തെ ചതുർമ്മുഖകഥനമെന്നപോലെ ആദരിച്ചു് മൂന്നാം ചോദ്യത്തെ മറന്നു. അദ്ദേഹത്തിന്റെ ഉള്ളിലെ കാലുഷ്യം ഒന്നുകൂടി വർദ്ധിച്ചു് എങ്കിലും, സ്വാന്തസ്ഥിതി പുറത്തുവിടാതെ കൊടന്തയെ ഒന്നു് മറിക്കാനായി സന്തോഷം നടിച്ചുകൊണ്ടു് ഇങ്ങനെ ചോദിച്ചു: “അപ്പോൾ ഇപ്പോഴത്തെ ലേഹ്യം മീനാക്ഷിക്കു് ഗുണം ചെയ്യുന്നുണ്ടു്, അല്ലേ?”

കൊടന്തആശാൻ
“എന്തോ? ചെമ്പകശ്ശേരിയിലെ കുട്ടൻപിള്ളയും സാവിത്രിക്കുഞ്ഞും കുഞ്ഞമ്മയും കളി പറഞ്ഞു തകർക്കുന്നതു കേട്ടു.” ഇങ്ങനെ പറഞ്ഞിട്ടു് കൊടന്ത വലതുഗണ്ഡത്തിലുണ്ടായ ചൊറിച്ചിൽ പോക്കുകയും ഒരു ചുമ ആരംഭിച്ചതിനെ അമർത്താൻ മുഖംകൊണ്ടു് അസ്വാരസ്യം നടിച്ചു് ഉമിനീർ ഇറക്കുകയും ചെയ്തു.
ഉണ്ണിത്താൻ
“ചെമ്പകശ്ശേരിയിലെ ആ കുരുന്നനു് ഇവിടെ എന്തു കാര്യം? നമ്മെ പിടിപ്പുകെട്ടവനാക്കാൻ ആ ദിവാൻജി വിട്ടിരിക്കയാണു്. മനസ്സിലായോ?”
കൊടന്തആശാൻ
“ആയേ! പക്ഷേൽ, ദിവാന്ന്യേമാൻ എന്തു് പിഴച്ചു? കുഞ്ഞിന്റെ മനസ്സല്ലേ പ്രധാനമായി നോക്കേണ്ടതു്? എന്നാലും ‘ഉണ്ടെന്നും ഇല്ലെന്നും പറവാൻ അധികാരം ഇല്ലത്തെ മൂസ്സിനു്’.”

ഈ ശസ്ത്രം എന്തു് ഊക്കോടും ലാക്കൊത്തും ഉണ്ണിത്താന്റെ ഹൃദയത്തിൽ തറച്ചു എന്നുള്ളതു് അദ്ദേഹത്തിന്റെ അടുത്ത ക്രിയയിൽനിന്നു് ഗ്രഹിക്കേണ്ടതാണു്. കൊടന്തയാശാനെയും ആ അറയ്ക്കുള്ളിൽനിന്നു് പായിച്ചതായ അത്യുഗ്രസ്വരത്തിൽ ഉണ്ണിത്താൻ സ്വഭാര്യയുടെ സാന്നിധ്യം ആവശ്യപ്പെട്ടു. അനാഥയുടെയും രോഗിണിയുടെയും ദീനതയോടെ ആ മഹതി സ്വഭർത്താവിന്റെ ശയ്യാഗൃഹവാതുക്കൽ എത്തി അദ്ദേഹത്തിന്റെ ആജ്ഞ കേൾപ്പാൻ കാത്തുനിന്നു. ഭർത്തൃവദനത്തിന്റെ സങ്കോചകാളിമ നേരെ കണ്ടപ്പോൾ, താൻ പേടിച്ചിരുന്ന നീഷ്കാസനവിധിയുടെ നിപാതമുഹൂർത്തം ആസന്നമായിരിക്കുന്നു എന്നു് അവർ തീർച്ചയാക്കി. യുവദശയിൽ സാന്ദ്രാനുരാഗപ്രതിജ്ഞകളോടെ മധുരങ്ങളായ ആശ്രയവചസ്സുകളെയും പ്രലപിച്ച ജീവനാഥനിൽനിന്നു് അതിക്രൂരമായ ആജ്ഞ ധ്വനിച്ചുള്ള പ്രശ്നം ഒന്നു് പുറപ്പെട്ടു. “ഇതാ! നിങ്ങൾക്കു് ഞാൻ വേണോ, ചെമ്പകശ്ശേരിക്കാർ വേണോ?”

മീനാക്ഷിഅമ്മ രണ്ടു കരങ്ങളും കപോലത്തിൽ ചേർത്തു് നമ്രമുഖിയായി നിന്നുകൊണ്ടു് തന്റെ നിശ്ചലപ്രതിജ്ഞയെ ആവർത്തിച്ചു് ഇങ്ങനെ പറഞ്ഞു: “ഇങ്ങനെ ചോദിപ്പാൻ തോന്നിയതിനു സംഗതി എന്തോ - ദൈവത്തിനറിയാം. ഞാൻ അവിടുന്നു മന്ത്രക്കൂടത്തുവച്ചു വരിച്ച നിരാശ്രയ - മീനാക്ഷി. ഈശ്വരൻ അറിയട്ടെ - സാവിത്രി, സാധു, അവിടുത്തെ മകളുമാണു്. ഞങ്ങൾക്കു് ഇവിടുത്തെ പാദങ്ങളല്ലാതെ മറ്റെന്തു് ശരണമുണ്ടു്? ഞങ്ങളോടു് ചോദിപ്പാനെന്തു്, ആലോചിപ്പാനെന്തു്? ഇവിടുത്തെ ഇഷ്ടമെന്തോ, അതു ഞങ്ങൾക്കു ചട്ടം.”

ഉണ്ണിത്താൻ
(സ്വശയ്യയെ സംബോധനം ചെയ്യുന്ന ഭാവത്തിൽ) “ഓഹോ! അറിയാം. യോഗ്യതകളെല്ലാം ഒരുവിധം മറ്റുള്ളവരും അറിയും. ഏറെ പറയേണ്ട. പെണ്ണുങ്ങളുടെ നാക്കിൽനിന്നു് നല്ല മധുരം, പഞ്ചാമൃതരസം അവർക്കു് വേണ്ടപ്പോഴെല്ലാം ഊറും.” (ഖിന്നന്റെ സ്വരക്ഷീണത്തോടെ)“ മന്ത്രക്കൂടത്തെ മീനാക്ഷി പൊയ്പോയിട്ടു് വ്യാഴവട്ടം ഒന്നരയിൽപ്പരം കഴിഞ്ഞു - എന്തു് പറയുന്നു? തിരുവനന്തപുരം കണ്ട ആ വനകന്യക ഇപ്പോൾ” ഉണ്ണിത്താന്റെ നാവിൽ ഉദിച്ച ‘ധൂളി’ എന്ന പദം ദമ്പതിമാർ രണ്ടുപേരുടെയും പരമാർത്ഥത്തിനുള്ള പരമസാക്ഷിയുടെ അപരിജ്ഞേയമായ വ്യവധാനശക്തികൊണ്ടായിരിക്കാം, പുറത്തു് പുറപ്പെട്ടില്ല. മീനാക്ഷിഅമ്മ ഭർത്താവിന്റെ ശുദ്ധഗതിയുടെ അതിരില്ലായ്മ ചിന്തിച്ചു് അത്യാർത്തയായി നില്ക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ ദുസ്സഹമായ ക്ലേശകോപങ്ങൾ ഇങ്ങനെ വാർന്നു: “എല്ലാം വന്നുകൂടി. നഷ്ടവും അപമാനവും വരുന്നോ എന്നു ഭഗവാനറിയാം. നാരായണാ! ഈ വിധമൊക്കെ വരുമെന്നു് ഞാൻ വിചാരിച്ചിരുന്നില്ല. ഗ്രഹപ്പിഴ ആയാലും അതിനൊരു് അതിരു് വേണ്ടയോ? വല്ലടത്തും പുറപ്പെട്ടു് പൊയ്ക്കളയാം. ഈ ചെമ്പകശ്ശേരിയിലെ കൊച്ചുങ്ങൾക്കു് ഇതിനകത്തു് എന്തു് കാര്യം? നിങ്ങളുടെ ചാർച്ചകളിൽ എനിക്കൊരു ബന്ധവും ഇല്ല. പറഞ്ഞതു് കേട്ടോ? അതു നല്ലവണ്ണം ഓർമ്മിച്ചുകൊള്ളണം. ആ ത്രിവിക്രമകുമാരൻ ഇതിനകത്തു് ഇനി കയറുന്ന അന്നു് കഥ ഇതൊന്നുമല്ല.”

ഉണ്ണിത്താൻ നരകദർശിയായി തല്പത്തിന്മേൽ വീണ്ടും വീണു. മീനാക്ഷിഅമ്മ കണ്ണുനീർ വാർത്തുകൊണ്ടു് തന്റെ ശയ്യയിലേക്കു് മടങ്ങി. ഇതെല്ലാം കേട്ടുംകൊണ്ടു് നിന്നിരുന്ന കൊടന്ത സന്തോഷംകൊണ്ടു് ദേഹം ഒന്നു് കുടഞ്ഞു് നിവർന്നു് അനന്തരകൃത്യങ്ങൾക്കു് സഹർഷം ബദ്ധപരികരനായി ഉണ്ണിത്താന്റെ ഉച്ചത്തിലുള്ള അവസാനപ്രതിജ്ഞ കേൾക്കയാൽ, ഭൂമി ഒന്നു കീഴ്മേൽ മറിഞ്ഞതുപോലെ ത്രിവിക്രമകുമാരനു് തോന്നി. അന്ധകാരം വലയംചെയ്യുന്നതുപോലുള്ള ഒരു വ്യാമോഹം ആ യുവാവെ അന്ധനാക്കുകയാൽ അയാൾ നിന്നിരുന്ന നിലത്തു് തറയ്ക്കപ്പെട്ടതുപോലെ അല്പനേരം നിലകൊണ്ടുപോയി. മൂർദ്ധാവുമുതൽ ഇളകിയ വിയർപ്പു് പാദങ്ങളുടെ ബഹിച്ഛായയെ നിലത്തു് ലേഖനംചെയ്തു. സകല കാര്യങ്ങളിലും വിജയിയായി ജീവിതം നിവർത്തിച്ച തന്റെ മാതാമഹന്റെ നിര്യാണത്താൽ തനിക്കു് നേരിടുന്ന ജീവിതാഗ്രഹഭംഗത്തെ സ്മരിച്ചു്, ആ വീരയുവാവിന്റെ പൗരുഷപ്രകാശമായുള്ള നേത്രങ്ങളിൽ ചില ജലകണങ്ങൾ തിളങ്ങി. ഇതുകളെ ഉത്തരക്ഷണത്തിൽ തുടച്ചിട്ടു്, “വരട്ടെ, രാജ്യം രക്ഷിക്കുന്നവർ എന്നെയും രക്ഷിക്കും” എന്നു സമാശ്വസിച്ചുകൊണ്ടു്, മൈസൂർവ്യാഘ്രത്തെ ഹരിപ്പാനുള്ള സമരാങ്കണത്തിലോട്ടെന്നപോലെ സേനാനായകപ്രഭാവത്തോടെ അയാൾ നടകൊണ്ടു.