close
Sayahna Sayahna
Search

അദ്ധ്യായം ഇരുപതു്


രാമരാജബഹദൂർ

രാമരാജബഹദൂർ
RamaRajaBahadoor-001.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി രാമരാജബഹദൂർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
വര്‍ഷം
1918
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് ധർമ്മരാജാ
“പരിഭവം തീർത്തു മോദേന വാഴുവാൻ
ശിരസിമേ വിധിലേഖനംചെയ്തീല
പരദോഷം വൃഥാ ചിന്തിക്കുന്നെന്തു ഞാൻ
പരമപൂരുഷ ദേവനാരായണ”

ശ്രീരാമവർമ്മമഹാരാജാവിന്റെ ദക്ഷിണഹസ്തമായി ശത്രുനിരോധാർത്ഥം സമുദ്രമാർഗ്ഗം പ്രയാണം ആരംഭിച്ച സചിവോത്തംസം ഗരുഡസ്കന്ധാരൂഢനെന്നപോലെ, യാത്രാരാശിയിൽനിന്നു് ഉത്തരധ്രുവലക്ഷ്യമായി സുസ്ഥിരപ്രവർത്തനം ചെയ്തുകൊണ്ടിരുന്ന പവനന്റെ ബന്ധുത്വത്താൽ, മൂന്നാം ദിവസം സന്ധ്യയോടെ മുനമ്പത്തെത്തി. അവിടത്തെയും കോട്ടമുക്കിലെയും സന്നാഹങ്ങൾ പരിശോധിച്ചിട്ടു പറവൂർ എത്തിയപ്പോൾ, വിവിധ ജനപ്രസരത്താൽ ഒരു മഹാനഗരിയുടെ ജീവോന്മേഷത്തോടെ തിളച്ചു്, തൽക്കാലത്തെ സേനാതലസ്ഥാനം എന്ന വീരരസധാടിയോടെ തിളങ്ങിക്കൊണ്ടിരുന്ന ആ സ്ഥലത്തുവെച്ചും യാത്രാമുഖത്തിലുണ്ടായ മംഗലാഘോഷത്തിന്റെ ആവർത്തനം അദ്ദേഹത്തെക്കൊണ്ടു് ജനതാപാദംപ്രതി അഭിവാദ്യംചെയ്യിച്ചു. എന്നാൽ ആ സമഗ്രൗഗ്ര്യധാമാവിനു് അഭിമുഖമായി നിന്ന ബഹുസഹസ്രം നേത്രങ്ങൾ, ത്വങ്മാർദ്ദവം ശുഷ്കിച്ചുള്ള വിസ്തൃതലലാടാന്തത്തിൽ പുരോന്നതങ്ങളായി അപൂർവ്വദൈർഘ്യത്തോടും നിബിഡതയോടും ചാപാന്തരൂപത്തിൽ ജൃംഭിച്ചു നിൽക്കുന്ന പുരികങ്ങളുടെ അർത്ഥഗർഭമായുള്ള നിശ്ചലതയും ദിക്ചക്രവാളത്തെ സംഖ്യാഭിജ്ഞന്റെ നിർവികാരതയോടെ സേനാപ്രവർത്തനാർത്ഥം അംശമാനം ചെയ്യുന്ന നേത്രങ്ങളുടെ ബാഹുലേയഭാസ്സും നിരീക്ഷിച്ചു് രക്ഷോപായകുശലന്റെ സാന്നിദ്ധ്യം സ്മരിച്ചു് ആനന്ദാശ്രുക്കൾ പൊഴിച്ചു.

ഉത്തരകേരളരക്തത്താൽ പങ്കിലമായ മൈസൂർവ്യാഘ്രത്തിന്റെ നഖരങ്ങൾ സൂര്യപടകവചിതമായി പെരുമ്പടപ്പിന്റെ മഞ്ജുളകളേബരത്തെ തലോടിത്തുടങ്ങിയപ്പോൾ, ആ ഘാതകന്റെ മൃഗസഹജമായുള്ള മദമൂർച്ഛയിൽ ഭീതരായ പ്രവാസാർത്ഥികളുടെ ഒരു ദ്രുതപ്രവാഹം വീണ്ടും തിരുവിതാംകൂറിലോട്ടുണ്ടായി. കോട്ടമുക്കു് മുതൽ നെടുംകൊട്ടയുടെ കിഴക്കറുതിവരെയും ആലുവാപ്പുഴയുടെ ഇരുഭാഗപ്രദേശങ്ങളിലും മന്ത്രിയുടെ സന്നാഹകാര്യപരിപാടിപ്രകാരം ഉചിതസ്ഥാനങ്ങളിൽ പീരങ്കികൾ ഉറപ്പിച്ചു സ്ഥാപിക്കപ്പെട്ടിട്ടുള്ള പാളയങ്ങൾ നിറതോക്കുകളോടെ ആഹവരസത്തെ ആസ്വദിപ്പാൻ വർദ്ധിതോഷ്മളങ്ങളായി. രക്ഷാസജ്ജങ്ങളായ സകല സ്ഥാപനങ്ങളെയും പരീക്ഷിപ്പാൻ ദിവാൻജി ഓരോ കേന്ദ്രത്തിലും ജിതേന്ദ്രിയവീര്യത്തോടെ സഞ്ചരിച്ചു്‌‌, പല നവോപായാനുഷ്ഠാനങ്ങളെയും ഉപദേശിച്ചു്, വിജയവിശ്വാസോത്സാങ്ങളെ ബഹുജനങ്ങളിലും മൃതിപ്രതിജ്ഞന്മാരായുള്ള അശ്വസാദിപദാത്യാദി സംഘങ്ങളിലും തഴപ്പിച്ചു. ആഹാരനിദ്രാവിശ്രമാദികളിലും, ക്ലേശസഹിഷ്ണതയിലും സ്ഥാനപ്രാധാന്യത്തെ ഗണിക്കാതെ സന്ദർഭാവശ്യമായ ദാസ്യത്തെ അനുവർത്തിക്കുന്നതിലുള്ള സന്നദ്ധതയാൽ, അദ്ദേഹം രാജസേനാനിത്വത്തെ അഭിനവഭാർഗ്ഗവനായിത്തന്നെ പരിപാലിച്ചു.

ആ ബഹുലസന്നാഹം സംബന്ധിച്ചുള്ള ഒരു നിർവ്വഹണശാഖയിലോട്ടുമാത്രം അദ്ദേഹത്തിന്റെ പരിശോധനോപദേശങ്ങൾ പ്രയുക്തമാകുന്നില്ല. കിഴക്കേനന്തിയത്തു് കേശവനുണ്ണിത്താന്റെ ഭരണശാഖയിൽ അക്ഷയപാത്രം, മൃതസഞ്ജീവനി മുതലായ ദിവ്യസിദ്ധിപ്രയോഗങ്ങളാൽ കാര്യങ്ങൾ നിർവ്വഹിതമായി ‘ധർമ്മരാജാ’ഭിധാനം സാർത്ഥമാകുന്നു എന്നുള്ള സർവ്വജനസമ്മതി ദിവാൻജിയെ പരിപൂർണ്ണതൃപ്തനാക്കി. ഒരു സാഹിത്യപണ്ഡിതന്റെ ഗാംഭീര്യംകൊണ്ടും രണ്ടിൽക്കൂടുതൽ സ്ഥലത്തെ പ്രഭുസ്ഥാനംകൊണ്ടും സ്വഭാവത്തിന്റെ സമഗ്രവൈശിഷ്ട്യംകൊണ്ടും സാമാന്യജനങ്ങളോടു് ഇടഞ്ഞുള്ള സഹവാസത്തിൽ പരിചയപ്പെട്ടിട്ടില്ലാത്ത കേശവനുണ്ണിത്താൻ സേനാപംക്തികളിലെ തോട്ടി, പുല്ലുവെട്ടി, പക്കാളി എന്നിവരെപ്പോലും പ്രേക്ഷകലോകത്തിനു് അത്ഭുതവും അത്യാദരവും തോന്നിക്കുമാറു് ദാസനായി പരിചരണം ചെയ്യുന്നു. ഗ്രന്ഥസഖന്മാർ മൃദുശിരസ്ക്കന്മാരാണെന്നു് സാമാന്യലോകം പ്രമാദിച്ചുപോകുന്നു. എന്നാൽ സ്വാശ്രമപ്രശാന്തതയോടു പക്ഷപാതികളായ അവർ ജീവിതാപഗയുടെ ആവർത്തങ്ങളിൽ നീന്തിക്കളിയാടാൻ പ്രവേശിക്കുന്നതിനു് സമുത്സുകരാകുന്നില്ലെങ്കിലും അവരുടെ ആത്മപ്രഭാവത്തിന്റെ ദിവ്യതയും അമൂല്യതയും സന്ദർഭോപലത്തിൽ ഘർഷണം ചെയ്യുമ്പോൾ, തീക്ഷ്ണദ്യുതിയോടെ പ്രകാശിക്കുന്നു. ദിവാൻജി കേശവനുണ്ണിത്താനെ വരുത്താതെയും അദ്ദേഹം ദിവാൻജിയോടുള്ള ആഭിമുഖ്യസംഭാഷണങ്ങൾക്കു് ആകാംക്ഷിക്കാതെയും ദിവസം നാലഞ്ചു കഴിഞ്ഞു.

കിഴക്കേ നന്തിയത്തെ വിവാഹം തന്റെ വാഗ്ദാനം അനുസരിച്ചു് വിഘാതപ്പെട്ടു എന്നു് കൊട്ടാരകാര്യക്കാരരുടെ ലേഖനം കിട്ടി ദിവാൻജി സന്തോഷിച്ചുകൊണ്ടിരുന്നു. എന്നാൽ പ്രത്യേകാശ്രിതനും സ്വകാര്യമിത്രവും ആയുള്ള ആ ഉദ്യോഗസ്ഥനിൽനിന്നു പ്രസ്തുത ദിവസാരംഭത്തിൽ കിട്ടിയ അറിവു്, ഹരിപഞ്ചാനനകൃത്രിമങ്ങളെക്കാളും അപ്പോഴത്തെ യുദ്ധകാര്യങ്ങളെക്കാളും കടുതായുള്ള മർമ്മശൂലമായി അദ്ദേഹത്തിന്റെ പൗരുഷകളേബരത്തെ സർവ്വാംഗം ക്ഷതപ്പെടുത്തി.

“....മുന്നറിവായി ഒരു ലക്ഷ്യവും കിട്ടിയില്ല. സംശയിപ്പാൻ ഒരു സംഗതിയും ഉണ്ടായിരുന്നുമില്ല. തമ്പുരാൻവേഷക്കാരൻ തിരിഞ്ഞുനില്ക്കാതെ ടിപ്പുപ്പാളയത്തിലേക്കുതന്നെ നടന്നു എന്നു പാമ്പാടി കടത്തിയ ചേരുമാനക്കാരനിൽനിന്നും അറിഞ്ഞു. ആ കട്ടിയക്കാരൻ കൊടന്തയെ പലരും സംശയിക്കുന്നു. അവൻ പക്ഷേ, പല പ്രതാപങ്ങൾ നടിക്കുകയും ചെയ്തേക്കാം. ഈ വാർത്തമാനം വെളിയിൽ ആയപ്പോൾത്തന്നെ അവന്റെ പൊടി ഈ ദിക്കിലെങ്ങും കാണാതായി. സംഭവിച്ചിരിക്കുന്നതു വലിയ അപമാനംതന്നെ. ആ കുഞ്ഞു് എളുപ്പത്തിൽ വല്ല അകപ്പാടിലും ചാടിപ്പോകുന്നതല്ല. ഒന്നുരണ്ടു പേരെ തോല്പിക്കാനുള്ള ശക്തിയും വശവും ഉണ്ടെന്നാണു് ആശ്രിതന്റെ അറിവു്. എങ്ങനെ ആരുകൊണ്ടുപോയി എന്നു് ഒരു തുൽപും കിട്ടുന്നില്ല. കരക്കാർ സ്നേഹത്തോടെ എല്ലായിടത്തേക്കും ആളുകളെ അയച്ചിരിക്കുന്നു. കുഞ്ഞിന്റെ ശിഷ്യത്തിക്കു് ഉടനെ ചിലമ്പിനേത്തേക്കു പോകണമെന്നു ശഠിക്കയാൽ, അവളെ അടുത്ത ദിവസം കാലത്തു് അയച്ചിരിക്കുന്നു. ഇങ്ങനെയെല്ലാമാണു് അവസ്ഥകൾ. എങ്കിലും യജമാനന്റെ ഭാഗ്യവിശേഷംകൊണ്ടു് ഒരു വിശേഷച്ചുവടു കണ്ടിരിക്കുന്നതായി വെട്ടിക്കവല മുന്നിലക്കാരൻ കണ്ടശ്ശാരു് തെര്യപ്പെടുത്തിയിരിക്കുന്നു. അയാളെയും ആറേഴു നായന്മാരെയും ആ അടയാളം പിടിച്ചു് അള കണ്ടുപിടിപ്പാൻ വിട്ടിരിക്കുന്നു. എന്തെങ്കിലും അറിഞ്ഞാൽ നേരിട്ടു യജമാനനെക്കണ്ടു് വസ്തുത ബോധിപ്പിക്കാനും ശട്ടം കെട്ടിയിട്ടുണ്ടു്. ആശ്രിതന്റെ ഉപേക്ഷകൊണ്ടു സംഭവിച്ചു എന്നു സംശയിക്കാതെ രക്ഷിപ്പാറാകണം”

സാവിത്രിയുടെ ഹരണവൃത്താന്തം അടങ്ങിയ ഈ ലേഖനത്തെ ചീന്തിപ്പൊളിച്ചു പറത്തിയിട്ടു് ദിവാൻജി അല്പനേരം കൈകെട്ടി പാദനഖങ്ങളെ മാത്രം നോക്കി നിലകൊണ്ടു. അദ്ദേഹത്തിന്റെ നേത്രങ്ങളുടെ ദൂരലക്ഷ്യമായുള്ള അല്പനേരത്തെ സിംഹനോട്ടം പരമാർത്ഥത്തിന്റെ ദ്രുതഗ്രഹണത്തിൽ അദ്ദേഹത്തെ എത്തിക്കുകയാൽ, സ്വാജ്ഞാവിലംഘിയായ ധൂർത്തന്റെ ദിർദ്ദാക്ഷിണ്യധ്വംസനത്തിനു് അദ്ദേഹം ഉദ്യുക്തനായി. എന്നാൽ അദ്ദേഹം നിന്നിരുന്ന ശാലയുടെ ദ്വാരദേശത്തോട്ടു നോക്കിയപ്പോൾ, താൻ അറിഞ്ഞുള്ള വാസ്തവങ്ങളെ ഉണ്ണിത്താനെ ധരിപ്പിച്ചിട്ടു സേനാഡംബരദർശനത്തിൽ കൗതൂഹലവാനായി, വിഭവശാലാദ്ധ്യക്ഷന്റെ അന്തേവാസിപ്രധാനനും പ്രിയവത്സനും എന്നുള്ള സ്വയംവൃതപിടിപാടുകളെ പ്രമാണിച്ചു സ്വൈരസഞ്ചാരം ചെയ്തുകൊണ്ടിരുന്ന കൊടന്തയാശാനെക്കണ്ടു. ദ്വാസ്ഥനായി സേവിച്ചുനിന്നിരുന്ന വേൽക്കാരൻ അഴകൻപിള്ളയെ കൈനൊടിച്ചു വരുത്തി ഒന്നു മൂളിയപ്പോൾ, കൊടന്ത ശൂലാന്തത്തിന്റെ ഇന്ദ്രജാലപ്രയോഗത്താൽ എന്നപോലെ മന്ത്രിസമക്ഷം ഗോളാകൃതിയിൽ സംപ്രവിഷ്ടനായി. ആഗന്തുകമെന്നവണ്ണം സംഘടിതമായ ആ സന്ദർശനവിപത്തിൽ കണ്ഠവിച്ഛേദംതന്നെ നിശ്ചയമാവുകയാൽ സമസ്താന്തപ്രതീക്ഷിയെന്നപോലെ ‘ഇതുതാനവസനമാം പ്രണാമം’ എന്ന ഭാവേന ആശാൻ ദിവാൻജിയുടെ പാദങ്ങളിൽ നമസ്കരിച്ചു മുറവിളികൂട്ടിത്തുടങ്ങി. ആ സൃഗാലത്തിന്റെ കാപട്യങ്ങളെ യഥാകാരം ഗ്രഹിച്ചിരുന്ന ദിവാൻജി നിഷ്കൃപമായ ഊർജ്ജസ്വലതയോടെ അയാളെ എഴുന്നേറ്റുനില്പാൻ നിയോഗിച്ചു. കൊടന്തയാശാൻ യന്ത്രപ്പാവപോലെ ചാടി എഴുന്നേറ്റുനിന്നു കൈകുടഞ്ഞു “അയ്യോ! പൊന്നെജമാനെ! ആശ്രിതവത്സലാ! കുടികെട്ടുപോയി. അവിടെങ്ങും കിടന്നുപൊറുക്കാൻ പാടില്ല. എല്ലാവും കൊല്ലാനും കുഴിച്ചുമൂടാനും വരുന്നേ. മാനംകെടുത്തുകളഞ്ഞു പൊന്നെജമാനേ! ഈ അഗതി ഒന്നും അറിഞ്ഞില്ല. ആ നന്തിയത്തെ കൊച്ചുണ്ണിത്താന്മാരു് മഹാശപ്പന്മാരു്; ആഭാസന്മാരു്; വ്യാഘ്രങ്ങള്; സുന്ദോപസുന്ദന്മാരു്. അവരുടെ ദമുഷ്ടങ്ങളിൽ ഒരു ഇളമാൻപേട കിട്ടി. ഉത്തരവുത്തരവു പൊന്നങ്ങുന്നേ! വർത്തമാനം കേട്ടു ആശാൻ നെഞ്ചു തകർന്നു ചാവുന്നു. കുഞ്ഞുനന്തിയത്തെ അറയിലോ അവിടുത്തെവക വല്ല കളപ്പുരയിലോ ഉണ്ടു്. ഏതു് ആറമ്മുളനടയിലും ഇവൻ സത്യംചെയ്യാം പൊന്നെജമാനേ!”

ഇങ്ങനെയും മറ്റും അതിദീർഘമായി പ്രസംഗിക്കാൻ കൊടന്തയാശാനെ അനുവദിച്ചുവെങ്കിലും അയാളുടെ ഓരോ വാക്കിലും ദിവാൻജിയുടെ മുഖത്തിലെ കോപദീപ്തി അധികാധികം അരുണമായി. അവനോടു പ്രയോഗിക്കുമായിരുന്ന ഉപചാരഭാഷ ശിക്ഷണീയനായ ദാസനോടെന്നപോലെ രൂപാന്തരിച്ചു. അവസാനത്തിൽ ഒരു ആജ്ഞോച്ചാരണം അദ്ദേഹത്തിന്റെ ക്ഷമാന്തത്തെ തെളിയിച്ചു. സ്വരം പരമാർത്ഥഗ്രാഹിയുടെ കോപഹാസധ്വനിയിലുമായിരുന്നു: “എടാ, മുഖത്തു നോക്കിനിന്നുത്തരം പറ. നിന്റെ ഭീരുക്കൂത്ത്‌‌‌‌ ഇവിടെ ആർക്കും കാണണ്ട. സാവിത്രിക്കുട്ടിയെ കിഴക്കേ നന്തിയത്തുനിന്നു് ആരെങ്കിലും എങ്ങോട്ടെങ്കിലും മാറ്റിയിട്ടുണ്ടോ?”

വിചാരണയിൽ ഉദ്യോഗരീതിപ്രഭാവം മാത്രം പ്രകടിതമാകുന്നു എന്നു കണ്ടു് ഉചിതസ്വരവും വിരാമങ്ങളും പ്രയോഗിച്ചു് ഉത്തരം ബോധിപ്പിപ്പാൻ ആശാൻ ധൈര്യപ്പെട്ടു. “ആ കുഞ്ഞിന്റെ – അച്ഛന്റെ – അളിയന്റെ – അനന്തിരവരു്. തക്കം കണ്ടാൽ ആരു വിടും യജമാന്നെ! ‘ചക്കരക്കുടത്തിൽ കയ്യിട്ടാൽ നക്കിപ്പോകാത്തവരാരു്’ പൊന്നെജമാനെ! പൊൽപാദംപിടിച്ചു് ബോധിപ്പിക്കുന്നു. അവർതന്നെ കൊണ്ടുപോയി. ആ പട്ടാപ്പകൽക്കൊള്ളക്കാർതന്നെ കൊണ്ടുപോയി.”

ദിവാൻജി
“നീ കണ്ടോ?”
കൊടന്തയാശാൻ
“കാണണോ യജമാനെ? കാണാൻ നിക്കുന്നതെങ്ങിനെ യജമാന്നെ? എളുപ്പം കണ്ടു് ഇളിയിൽ കേറുന്നതു് എല്ലാടത്തെയും മട്ടല്യോ? അവിടത്തെ കലാപങ്ങൾ കേട്ടുതുടങ്ങിയപ്പോൾത്തന്നെ കൊന്നുപോയി എന്നു പേടിച്ചു് ഓടി രക്ഷപ്പെട്ടു പൊന്നെജമാന്നേ!”
ദിവാൻജി
“അപ്പോൾ നിന്നെ ആരും ഓടിപ്പാൻ സംഗതിവന്നില്ല? അവിടെ നടന്ന കഥകളും ഒന്നും നീ അറിഞ്ഞിട്ടില്ല? അതുകൊണ്ടു അക്കാര്യത്തെപ്പറ്റി നിന്നോടു വല്ലതും ചോദിച്ചിട്ടു് ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല. (പൊടുന്നനെ) ആട്ടെ. നീ ഉണ്ണിത്താന്റെ ചോറല്ലേ ഉണ്ടു വളരുന്നതു്‌‌?”
കൊടന്തയാശാൻ
“പൊന്നെജമാനെ, അതിനു വേണ്ട ഭക്തിയും ഉചിതവും തന്നെ ഇവനെ രക്ഷിക്കുന്നതു്. അതുകൊണ്ടുള്ള ആശാന്റെ കൃപയല്ലാതെ ഇവനു് എന്തൊരു ആലംബം, പൊന്നെജമാന്റെ കൃപാമഹിമയും അല്ലാണ്ടു്.”
ദിവാൻജി
“ആട്ടെ എന്നാൽ നിന്റെ ആ ഭക്തിയ്ക്കും എന്റെ കൃപയ്ക്കും ചേർന്നുള്ള നിന്റെ നേരു കാണട്ടെ. പൊന്നുതിരുമേനിയാകട്ടെ, ഞാനാകട്ടെ, നിന്റെ ആശാനാകട്ടെ, കണ്ടിട്ടില്ലാത്ത ഒരാളോടു് നിനക്കു് അടുത്തു പരിചയം കിട്ടിയിട്ടുണ്ടു്. എനിക്കു് അയാളെ ഒന്നു കാണുവാൻ ആഗ്രഹമുണ്ടു്. നീതന്നെ തരമുണ്ടാക്കിത്തരണം. അതിനു തയ്യാറാണോ?”
കൊടന്തയാശാൻ
“പൊന്നെജമാനേ! ഇങ്ങനെ ഉത്തരവായി ചോദിക്കരുതു്. കല്പനകൾ ശിരസാ വഹിക്കുന്നതുകൊണ്ടാണു് ഇവന്റെ കുടുബം പുലരുന്നതു്. പണ്ടുപണ്ടേതന്നെ –”
ദിവാൻജി
“പണ്ടത്തെ അവസ്ഥകൾ ഞാൻ കേട്ടിട്ടുണ്ടു്. തിരുവുള്ളത്തിൽ പ്രസാദിച്ചാൽ നിനക്കു് നല്ല സ്ഥിതിയിൽ ആകാം. അതുകൊണ്ടു സത്യംപറഞ്ഞു്, പറയുന്നതിൻവണ്ണം നടക്കു്. ഞാൻ ആവശ്യപ്പെടുന്നവൻ നല്ല പ്രശ്നകാരിയാണെന്നു കേട്ടിട്ടുണ്ടു്. ആ പെൺകുട്ടിയെവിടെ? യുദ്ധം ജയിക്കുമോ? ഇതു രണ്ടും അവനോടു ചോദിച്ചറിയണമെന്നു് നമുക്കാഗ്രഹമുണ്ടു്.”

കൊടന്തയാശാൻ കണ്ണുതുറിച്ചു്, ചുണ്ടു വിടുർത്തി, പല്ലുകടിച്ചു്, കൈ തിരുമ്മി മുട്ടുകൾ വിറപ്പിച്ചുതുടങ്ങി.

“നന്തിയത്തുമഠവും സന്നിധാനവും നന്തിയത്തെ കാട്ടിൻപുറവും മാത്രം – അഗതി –” ആശാന്റെ ശ്വാസഗതി വേഗത്തിലും ദൂരത്തു കേൾക്കുമാറുള്ള ഊക്കത്തിലും ആയിത്തീർന്നു.

ദിവാൻജി
“സന്നിധാനത്തോടുള്ള ചാർച്ചയെ വിട്ടേക്കു്. നിന്റെ ഗുരുനാഥൻ അറിഞ്ഞുതന്നെയാണോ നിന്റെ വ്യാപാരങ്ങളെല്ലാം? അദ്ദേഹത്തിന്റെ തലകൂടി നീ പോകിയ്ക്കരുതു്. അവനെ വരുത്തിത്തരികയോ എവിടെയുണ്ടെന്നു് സൂക്ഷ്മം പറകയോ ചെയ്താൽ എല്ലാത്തിനും മാപ്പുകിട്ടും. അല്ലെങ്കിൽ നിന്റെ കൂരത്തറ കുളം; കൂടെപ്പുറപ്പു തുറയിൽ; നിന്റെ ഈ ദ്രോഹക്കൂടു് കഴുകിലും.”

ആശാൻ നിലത്തു വീഴുമെന്നുള്ള നിലയിൽ മലമ്പനിക്കാരൻ ആയിയെങ്കിലും, “പൊന്നുടയതേ! അഗതി – രാജ്യം ഭരിക്കുന്ന അവിടത്തെ അരുളപ്പാടെല്ലാം ഈ അശുവിനു് എന്തോ ഏതോ?”

ദിവാൻജി
“അതേതേ, വേണ്ടാത്തതിൽ ചാടിയാൽ വിവേകം പൊയ്പോകും. എടാ, പാലൂട്ടിയ കയ്യിൽ കൊത്തുന്ന കാർക്കോടകാ! ഉണ്ണിത്താനു് എന്തു പടുകുഴികൾ കുഴിച്ചു? ആ രായരെ നീ ചേർന്നല്ലേ വിടുവിച്ചതു്‌‌? അതെല്ലാം പോട്ടെ; വഞ്ചിയൂർക്കാട്ടിലെ പറപാണ്ടയ്ക്കു്‌‌‌‌ നീ എന്തറിവു കൊടുത്തു? അവൻ എന്തു സമ്മാനങ്ങൾ തന്നു?”

കൊടന്തയാശാന്റെ താടി കീഴ്പോട്ടു താണു, വക്ത്രത്തിൽനിന്നു പേപിടിച്ച ശ്വാനനെന്നപോലെ നുരയും കഫജലവും ഒഴുക്കിയിട്ടു്, അയാൾ നിലത്തു വീണു് സ്വകായംകൊണ്ടു് കുടച്ചക്രവൃത്തങ്ങൾതന്നെ ലേഖനം ചെയ്തു. അവനെ ആ രംഗത്തിൽനിന്നും മാറ്റി തല്ക്കാലം ബന്തോവസ്തിൽ പാർപ്പിക്കാൻ ദിവാൻജി ഉത്തരവു കൊടുത്തു.

തന്റെ ഒരു സന്താനത്തിന്റെ നഷ്ടത്തെക്കാൾ സാവിത്രിയുടെ അപഹരണം ദിവാൻജിയെ സ്തബ്ധോന്മേഷനാക്കി. ചിന്തിക്കുന്തോറും അവളുടെ ശീലഗുണവൈശിഷ്ട്യങ്ങൾ ദിവാൻജിയുടെ കൃപാസ്നേഹമർമ്മങ്ങളെ വേദനപ്പെടുത്തി. അപഹർത്താവും അപഹരണോദ്ദേശ്യവും ദിവാൻജിയുടെ അന്തർനേത്രങ്ങൾക്കു് സുപ്രത്യക്ഷമാവുകകൊണ്ടു്, തന്റെ പ്രതിക്രിയാഖഡ്ഗത്താൽ ആ കന്യകയുടെ ഏകജീവനു പകരം നിരവധി കണ്ഠങ്ങൾ വിച്ഛേദിക്കപ്പെടുമെന്നു് അറിവാൻ വേണ്ട ബുദ്ധി ഘാതകനുള്ളതിനാൽ, തന്റെ വത്സയ്ക്കു് ജീവാപായം ഉണ്ടാകയില്ലെന്നു്‌‌ സമാധാനപ്പെട്ടു. എങ്കിലും മൃതിപ്രാന്തസ്ഥയായിരിക്കുന്ന മാതാവായ മഹാസതിക്കു് ഈ വൃത്താന്തശ്രവണം ഖഡ്ഗനിപാതമായി ഭവിക്കുകയില്ലേ എന്നു് അദ്ദേഹം ഭയപ്പെട്ടു. രണ്ടാമത്തെ വിഷമപ്രശ്നം ആ ദമവിചക്ഷണന്റെ ആത്മനാളത്തെ ത്രസിപ്പിച്ചു. ഒരു ജ്വാലാമുഖിയുടെ പരിസരദാഹകമായുള്ള അഗ്നിപ്രവാഹം കൂടാതെ ഈ വൃത്താന്തത്തെ ത്രിവിക്രമകുമാരനെ എങ്ങനെ ധരിപ്പിക്കേണ്ടൂ? അടുത്തപോലുണ്ടാകുന്ന യുദ്ധസാഹസങ്ങൾക്കിടയിൽ ഭഗ്നമോഹനായുള്ള ആ യുവസേനാധിപന്റെ ക്ലാന്തമുഖം തന്നെത്തന്നെയും ക്ഷീണമനസ്കനാക്കിത്തീർക്കുകയില്ലേ എന്നു് അദ്ദേഹം വ്യാകുലപ്പെട്ടു്, പല ദൗത്യങ്ങളും വഹിപ്പിച്ചു് ആ കുമാരനെ തൽക്കാലം യുദ്ധരംഗത്തിൽനിന്നു ദൂരസ്ഥനാക്കിക്കളയാമെന്നു തീർച്ചയാക്കി.

ഇങ്ങനെയുള്ള അനന്തരക്രിയാനിശ്ചയങ്ങളോടെ ദിവാൻജി സ്വസ്ഥാവസ്ഥയിൽ ആസനസ്ഥനായി. ഈ ദൂരസ്ഥലത്തെ അപ്പോഴപ്പോഴത്തെ വർത്തമാനങ്ങൾ അനുക്ഷണം ലഭിക്കായികകൊണ്ടു തിരുവുള്ളത്തിൽ ഉണ്ടാകുന്ന ചാഞ്ചല്യത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയപ്പോൾ മുമ്പിൽനിന്നു്, “ഇപ്പോൾ മനസ്സിനു സുഖമായി, ഇല്ലേ?” എന്നു് അപഹാസമൂർച്ഛയാലുള്ള ശബ്ദഭിന്നതയോടെ ഒരു ചോദ്യം പുറപ്പെട്ടു. സ്വരപരിചയംകൊണ്ടു് കേശവനുണ്ണിത്താനെന്നറിഞ്ഞും ആ സന്ദർഭത്തിൽ സ്വബന്ധുവായ പരമശുദ്ധനെ വലയം ചെയ്തിരിക്കുന്ന അപമാനദുഃഖങ്ങളെ ആദരിച്ചും ദിവാൻജി എഴുന്നേറ്റു. കോപം, വ്യസനം, ലജ്ജ ഈ വികാരങ്ങൾ തിങ്ങി മുഖത്തെ കലുഷമാക്കിയിരിക്കുന്ന സ്ഥിതിയിൽ, ചിലമ്പിനേത്തു് കേശവനുണ്ണിത്താൻ അദ്ദേഹത്തിന്റെ അച്ഛന്റെ ആവിർഭാവംതന്നെയോ എന്നുള്ള സംശയത്തെ ദിവാൻജിയിൽപ്പോലും ഉദ്ഭൂതമാക്കി. പ്രതിജ്ഞാനിർവഹണത്തിൽ ശിഥിലവീര്യനായ അർജ്ജുനനെ ഭർത്സിപ്പാൻ എത്തിയ നഷ്ടപുത്രന്റെ ബ്രഹ്മരൗദ്രതയോടെ നില്ക്കുന്ന ഉണ്ണിത്താനോടു് കുശലവാദം സമുചിതമല്ലെന്നു ഗ്രഹിച്ചു് ദിവാൻജി മൗനം അവലംബിച്ചു. ഉണ്ണിത്താൻ കോപാന്ധനെന്ന നിലയിൽ കാര്യകാരണബന്ധങ്ങളെയും താർക്കികപദ്ധതികളെയും വിസ്മരിച്ചു് ഇങ്ങനെ പ്രലപനം തുടങ്ങി:

“വർത്തമാനം എല്ലാം കേട്ടു മനസ്സു കുളിർത്തില്ലേ? എന്താ, ഇപ്പോഴെങ്കിലും പരമാർത്ഥം വെളിപ്പെട്ടുവോ? രഹസ്യങ്ങൾ പൊതിഞ്ഞുപൊതിഞ്ഞുവെച്ചാലും കാലാന്തരം സത്യത്തെ വെളിപ്പെടുത്തും. നല്ലവണ്ണം ഓർക്കണം. കഴക്കൂട്ടത്തു കുടുംബത്തിലാകട്ടെ, നന്തിയത്തുകാരുടെ എടത്തിലാകട്ടെ, ഈ ചാടിക്കടന്നു പൊയ്ക്കളയുന്ന വിദ്യ അഭ്യസിച്ചിട്ടില്ല. പിന്നെ ഇതു് ഏതു കളരിയിലെ അടവാണെന്നു ഞാൻ പറയണമോ?”

സാവിത്രിയുടെ ജനയിതാവു് ദിവാൻജിതന്നെയാണെന്നു് ഉണ്ണിത്താൻ ഉപഗൂഹനംചെയ്തിരുന്ന രഹസ്യത്തെ ആ സന്ദർഭത്തിലെ അമർഷംകൊണ്ടു് പ്രലപിച്ചുപോകുന്നു എന്നു് അദ്ദേഹത്തിനു മനസ്സിലായി. അപ്പോഴത്തെ വിവേകശൂന്യതയിൽ കാര്യവാദം ഉണ്ണിത്താനെ ഒന്നുകൂടി കോപിഷ്ഠനും ഭ്രാന്തചിത്തനും ആക്കുമെന്നു ഭയപ്പെട്ടു് ദിവാൻജി നിശ്ശബ്ദനായി നിന്നു. ആ നിലയുടെ ഗാംഭീര്യം ഒഴിയാൻനോക്കിയ ആപത്തിനുതന്നെ പെരുവഴിയുണ്ടാക്കി. ഉണ്ണിത്താന്റെ അടുത്തപോലുള്ള പ്രലപനത്തിലെ ശബ്ദം ഒന്നുകൂടി ഉച്ചത്തിലായി.

“അതേതേ! മിണ്ടാതെ നിന്നു തോല്പിക്കാമെന്നു് ഒരു മിടുക്കുതോന്നുന്നുണ്ടായിരിയ്ക്കാം. ഒന്നുമറിയാത്ത ഞാൻ വിഴുപ്പു ചുമക്കണം. ഈ പുഴയിൽ ചാടിക്കളയുകയല്ലാതെ ഇവനു് അപമാനത്തിൽനിന്നു രക്ഷ എന്തു്? ഈ തല ഞാൻ എവിടെക്കൊണ്ടൊളിക്കും? കുലഭ്രംശം വരുത്തിയ ആ പെണ്ണിന്റെ അച്ഛനെന്നു പേർകൊണ്ട ഞാൻ തിരുമുമ്പിൽത്തന്നെ എങ്ങനെ ചെല്ലും? ഇവിടുത്തെ പരിചയം കിട്ടിയതു് ഇവന്റെ ദുരിതംകൊണ്ടു്. ജഗദീശാ! അവിടുന്നുതന്നെ രക്ഷിക്കണം. ഞാൻ എന്തു ചെയ്യുന്നു? എങ്ങോട്ടു പോകുന്നു?”

ദിവാൻജി
“അങ്ങ് ഉടൻതന്നെ ഇവിടെനിന്നു തിരിച്ചു മകളെ വീണ്ടുകിട്ടാൻ വേണ്ട അന്വേഷണങ്ങൾ നടത്തണം. ഭാര്യയെ കണ്ടു് സമാധാനപ്പെടുത്തുക. ദുസ്സംശയങ്ങൾക്കു് –”
ഉണ്ണിത്താൻ
“ദുസ്സംശയങ്ങൾക്കോ? അവനോന്റെ പല്ലിടകുത്തി നാറ്റാൻ ഞാൻ തയ്യാറല്ല. ഏയു്! അക്കഥ എന്തെങ്കിലും ആകട്ടെ. ഞാൻ കൈയൊഴിഞ്ഞ കാര്യമാണതു്. ഞാൻ തർക്കിക്കുന്നില്ല. അങ്ങേസ്ഥിതിയോ? ആ പീഠത്തിൽ ഇരിക്കുമ്പോൾ എന്തും പറയാം, പ്രവർത്തിക്കാം. വിക്രമാദിത്യന്റെ സിംഹാസനമെന്നു കേട്ടിട്ടില്ലേ? അതിൽ കയറുമ്പോൾ ചില മഹത്ത്വങ്ങൾ തോന്നും.”
ദിവാൻജി
“എന്തു കഥയാണിത്‌? അവനോന്റെ മഹത്ത്വം എങ്കിലും മറക്കാതെ സംസാരിക്കുക.”
ഉണ്ണിത്താൻ
“എന്റെ മഹത്ത്വമോ? അതിനെ അങ്ങേ മഹത്ത്വം ചാമ്പലാക്കിയില്ലേ? അകം നീറുന്നതെങ്ങനെയെന്നു് അങ്ങറിയുന്നോ? ഈ നീറ്റൽ എവിടെയുണ്ടാകേണ്ടതു്? മനുഷ്യർ മൃഗപ്രായമായിപ്പോകുന്നല്ലോ. ഇവന്റെ ദുഃഖം കണ്ടു് അങ്ങു പക്ഷേ, രസിക്കുന്നായിരിക്കാം. മനുഷ്യഗുണത്തിന്റെ ഛായയെങ്കിലും ഉള്ളിൽ തട്ടീട്ടുണ്ടെങ്കിൽ അങ്ങ് ഇപ്പോൾ വാവിട്ടു നിലവിളിക്കേണ്ടവനല്ലേ? ഞാൻ എന്തസംബന്ധം പുലമ്പുന്നു! “സ്നേഹം” എന്നതു് ഈ ഐശ്വര്യഭ്രമക്കാരു് – ധനം കുമിച്ചു പരാക്രമസ്തംഭം നാട്ടുന്നവരു് – കണ്ടതോ കേട്ടതോ? നിങ്ങൾക്കെന്താ? കണ്ടവൾ പെറ്റവനെ ചാകിച്ചു ജയം നേടി, തിരുമുമ്പിൽ ചെല്ലുമ്പോൾ രണ്ടു കൈയിൽ വീരശൃംഖലയും കരമൊഴിവായി പന്തിരുക്കാതം ദേശവാഴ്ചയും വാങ്ങരുതോ? കണ്ടവളെ വഞ്ചിച്ചു്, അവടെ പേരും മനഃസുഖവും നശിപ്പിച്ചു്, രോഗം പിടിപ്പിച്ചു്, കുരുകുരുത്തംകെട്ട പെണ്ണിനെ വേണ്ടാസനങ്ങളും അഭ്യസിപ്പിച്ചു – പെണ്ണുങ്ങളല്ലേ? ഉദ്യോഗപ്രതാപക്കാർ മക്കളെ ലാളിപ്പാൻ പുറപ്പെട്ടാൽ കൊക്കിയില്ലാക്കൂട്ടം പഞ്ഞിപ്പാവകള് കൂത്താടിപ്പോവൂല്ലേ? അവറ്റയെകൊണ്ടു് ദ്രോഹങ്ങൾ പ്രവർത്തിപ്പിച്ചതിനുള്ള ശിക്ഷ ഇതെല്ലാം അങ്ങ് എവിടെയേൾക്കുന്നു? മറ്റുള്ളവർ ഭ്രാന്തുപിടിച്ചു് ഇളകിയാടുന്നതു കാണാൻ ബഹുരസംതന്നെയല്ലേ?”
ദിവാൻജി
“ദൈവം വ്യസനിപ്പിക്കുന്ന അങ്ങയോടു് ഞാൻ ഇപ്പോൾ വിശേഷിച്ചൊന്നും പറയുന്നില്ല. മകളെ അന്വേഷിക്കേണ്ട ഭാരം അങ്ങേയ്ക്കാണു്.”
ഉണ്ണിത്താൻ
“രസം! നല്ല ലക്ഷണംതന്നെ ഉപദേശം! ഇവന്റെ മകളാണു് ആ കുട്ടിയെങ്കിൽ ഈ തൂണൻ ഇങ്ങോട്ടു വരുമോ? ഇങ്ങനെ അടങ്ങിനില്ക്കുമോ? ഉപദേശിക്കുന്നതു് അനുഷ്ഠിക്കേണ്ടവനായ അങ്ങ് ഇതാ കാര്യം ഭരിക്കുന്ന സുമന്ത്രരായി, ഞെളിഞ്ഞുനിന്നു സമാധാനങ്ങൾ പറയുന്നു, ഉപദേശങ്ങൾ തരുന്നു. തലയിൽ ഭീമന്റെ ഗദ ഏറ്റുപോയാൽ എങ്ങനെ ബുദ്ധിക്കു വെളിവുണ്ടാകും? ഞാനിതേ പോകുന്നു. കടുംപോരല്ലേ വരുന്നതു്? അതിൽ മുന്നിട്ടുനിന്നു നിർവൃതി നേടിക്കൊള്ളാം.”
ദിവാൻജി
“അങ്ങനെയല്ല. ഇപ്പോഴത്തെ പണിയിൽനിന്നു് അങ്ങേ പിരിച്ചിരിക്കുന്നു. ക്ഷണം വീട്ടിൽ പോയി അച്ഛന്റെയും ഭർത്താവിന്റെയും ധർമ്മങ്ങൾ അനുഷ്ഠിക്കുക.”
ഉണ്ണിത്താൻ
(അത്യുച്ചത്തിൽ ഓരോ അക്ഷരത്തിനും ശബ്ദോർജ്ജിതം വരുത്തി) “അവിടുന്നു് അനുഷ്ഠിക്കുക – കണ്ടവനെ ജളനാക്കുന്നതു് അവിടെ നില്ക്കട്ടെ.”
ദിവാൻജി
“ശുദ്ധഗതിക്കാർക്കും ദ്രോഹം പറയുന്നതിനു് ഒരു അതിരൊക്കെ വേണം.”
ഉണ്ണിത്താൻ
“ഇതാ, ഇതാ – ധർമ്മപദ്ധതികൾക്കു് അങ്ങ് മനുവാകണ്ട. ഈ ഭയങ്കരശത്രുവിന്റെ ആക്രമണംതന്നെ അങ്ങേ ദോഷം കൊണ്ടാണെന്നു്‌‌ ജനങ്ങൾ വിചാരിക്കുന്നു. ഈ ദ്രോഹാചാര്യർ നടത്തുന്ന സേനയ്ക്കു ജയം– (കണ്ഠം ഇടറി) “ഭഗവാനേ! ഞാൻ എന്തു പറഞ്ഞുപോകുന്നു? എന്റെ സകലതും എടുത്തുകൊള്ളുക.” (ബാലരോദനത്തോടു്) “യുദ്ധത്തിൽ ജയിച്ചു പൊന്നുതിരുമേനിയെ വിജയി ആക്കുക. എന്റെ ഈ അപമാനത്തിനു നിവൃത്തി ദൈവം ഉണ്ടാക്കട്ടെ. അപരാധികളെ സത്യം അറിഞ്ഞു് ദൈവം രക്ഷിക്കുകയോ ശിക്ഷിക്കുകയോ ചെയ്യട്ടെ. ഞാൻ ഒന്നിലും പ്രാർത്ഥിക്കുന്നില്ല.” ഉണ്ണിത്താൻ ഊക്കോടുകൂടി തലയിലറഞ്ഞു ലലാടം തടവി അശ്രുപ്രവാഹം തുടച്ചു. ദിവാൻജിയുടെ ഹൃദയം സ്തംഭിച്ചു; കണ്ഠവും അടഞ്ഞു. ആ വന്ദ്യശ്രീമാനായ പരിശുദ്ധഹൃദയനെ പരമാർത്ഥം ഗ്രഹിപ്പിച്ചു് സന്ദർഭസമുചിതമായുള്ള പരിശ്രമങ്ങൾക്കു് സമുദ്യുക്തനാക്കാൻ താൻ ശക്തനല്ല. അതിനു ദൈവം സന്ദർഭമുണ്ടാക്കട്ടെ എന്നുള്ള പ്രാർത്ഥനയോടെ അനന്തരകർത്തവ്യത്തെ ഇങ്ങനെ ഉപദേശിച്ചു:

“ആരെങ്കിലും വഞ്ചകരാകട്ടെ. രാമവർമ്മത്തു കുടുംബത്തിന്റെ നിലനില്പിനാണു് ആ സത്യവതിയെ ദത്തെടുത്തു് അങ്ങേക്കൊണ്ടു പടത്തലവൻ അമ്മാവൻ പരിഗ്രഹിപ്പിച്ചതു്. അതുകൊണ്ടു് ആ കുലം നശിച്ചുപോകാതിരിപ്പാൻ വേണ്ടതു ചെയ്യുന്നതിനു് അങ്ങ് പുറപ്പെടുക.”

ഉണ്ണിത്താൻ
(പിന്നെയും ഹാസ്യമായി) “എന്താ, തിരുമേനിക്കുവേണ്ടി ചാകാൻ വന്നിട്ടുള്ളവർ ഉണ്ടും ഉടുത്തും കഷ്ടതകൂടാതെ കഴിയുന്നതിൽ അവിടേക്കു സങ്കടമുണ്ടെന്നുണ്ടോ?”

ദിവാൻജി ഈ ചോദ്യത്തിനു് ഉത്തരം പറയാതെ തിരിഞ്ഞു നടന്നുകളഞ്ഞു. ഉണ്ണിത്താൻ തന്റെ നിലയനത്തിൽ എത്തിയപ്പോൾ, തിരുവനന്തപുരത്തു തന്റെ ഭണ്ഡാരകാര്യം വിചാരിപ്പിനു മടങ്ങി എത്തിക്കൊള്ളുവാനുള്ള ആജ്ഞാലേഖനം കിട്ടി. ദിവാൻജിയായ മന്ത്രിയിൽനിന്നുള്ള ആജ്ഞയുടെ ഊർജ്ജിതത്തിനു് അനുരൂപമായ ശീഘ്രതയോടെ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയ്ക്കു് അദ്ദേഹം വട്ടംകൂട്ടി.

ത്രിവിക്രമകുമാരനെ വരുത്തി അയാളുടെ ഹസ്തങ്ങളെ അതിഗാഢമായി ഗ്രഹിച്ചുകൊണ്ടു് അയാൾക്കു മർമ്മാരുന്തുദമായി അന്നു കിട്ടിയിട്ടുള്ള വൃത്താന്തത്തെ ധരിപ്പിച്ചപ്പോൾ, ദിവാൻജി ഒരു കല്പാന്തനടനത്തിന്റെ സാക്ഷിയായിത്തന്നെത്തീർന്നു. അദ്ദേഹത്തിന്റെ സാന്ത്വനവാക്കുകൾ ബധിരകർണ്ണങ്ങളിൽ പതിച്ചു. താൻ ഭരമേറ്റുള്ള പരിണയം വിഘാതപ്പെടുന്നതല്ലെന്നുള്ള പ്രതിജ്ഞയുടെ ആവർത്തനങ്ങൾ, തന്റെ ശരീരത്തോടു്, ഒതുങ്ങുന്ന ഹൃദയത്തിന്റെ വിത്രസ്തതയെ ജ്വരൗഷ്ണ്യത്തിലോട്ടുതന്നെ ആരോഹിപ്പിച്ചു. വാത്സല്യാശിസ്സുകളോടെ ശിരസ്കന്ധങ്ങൾ പലവുരു തലോടീട്ടും യുവാവിന്റെ ശരീരം ആഗ്നേയാസ്ത്രതുല്യം ഉഷ്ണവാഹിയായും കണ്ണുകൾ വികസിച്ചും അശ്രുകണവാഹിയായും അംഗുലികൾ കോപരൂക്ഷതകൊണ്ടു ഞെരിഞ്ഞും പാദങ്ങൾ ഖഡ്ഗപ്രയോഗാവസരത്തിലെ ഭൂമർദ്ദനാവസ്ഥ അവലംബിച്ചും വക്ഷഃപ്രദേശം ജൃംഭിച്ചു ശിക്ഷാനുഷ്ഠാനത്തിനുള്ള സ്വാതന്ത്ര്യലബ്ധിക്കായി ആഞ്ഞും തീർന്നിരിക്കുന്നതായി ദിവാൻജി കണ്ടു. ആദ്യത്തെ നിശ്ചയം അനുസരിച്ചു് ആ കുമാരനെ തല്ക്കാലത്തേക്കു് ആ രംഗത്തിൽനിന്നു നിഷ്ക്രമിപ്പിക്കുക തന്റെ സ്വൈരത്തിനും ആ കാര്യത്തിനുള്ള അനന്തരാന്വേഷണങ്ങൾക്കും പര്യാപ്തമെന്നു കരുതി ദിവാൻജി മീനാക്ഷിഅമ്മയുടെ ശരീരസ്ഥിതിയും പെരിഞ്ചക്കോട്ടുഭവനത്തിലെ പരമാർത്ഥാവസ്ഥകളും ആരാഞ്ഞുവരുവാനുള്ള ദൂതനായി. കുഞ്ചൈക്കുട്ടിപ്പിള്ളയുടെ മേൽവിലാസത്തിൽ എഴുതിയിട്ടുള്ള ചില ലേഖനങ്ങളോടുകൂടി ത്രിവിക്രമകുമാരനെ നിയോഗിച്ചു.

ഒന്നുരണ്ടു് അശ്വപംക്തിക്കാർ ഒന്നിച്ചു് നമ്മുടെ കുതിരപ്പടക്കപ്പിത്താൻ യാത്ര ആരംഭിച്ചു. പാളയം കഴിയുന്നതുവരെ അനുയാത്രാസേവനം ചെയ്തു് നടന്നുകൊണ്ടിരുന്ന അഴകൻപിള്ളയോടൊന്നിച്ചു സാവധാനയാത്രചെയ്തു് ഒട്ടുദൂരം ചെന്നപ്പോൾ, ഭടജനങ്ങളുടെ ഒരു വലയത്തെയും അതിന്റെ മദ്ധ്യത്തിൽ ഒരു പ്രാസംഗികനെയും കണ്ടു. യാത്രാസംഘത്തിന്റെ വരവിനെ പ്രസംഗത്തിൽ ആമഗ്നന്മാരായിരുന്നവരും പ്രാസംഗികന്റെ സൂക്ഷിപ്പുകാരും ആയിരുന്ന ഭടജനം ഗ്രഹിച്ചില്ല.

ഉണ്ണിത്താൻ ഗുരുവിന്റെ അഴിച്ചിട്ട ഉടുമുണ്ടു നെഞ്ചുചുറ്റി ധരിച്ചും ഉത്തരീയത്തെ ശിരോവലയമാക്കി നാഗരികരസികമുദ്രയായി ചരിച്ചുവച്ചും എന്തോ സാമാനം നിക്ഷേപിച്ചു വച്ചിരുന്ന ഒരു പെട്ടിയിന്മേൽ ആരോഹണംചെയ്തു. കൊടന്തയാശാൻ മേഘനാദവാചാലത്വം പ്രയോഗിച്ചു തന്റെ ആശായ്മവീര്യത്തെ ശ്രോതാക്കളെ ധരിപ്പിക്കുകയായിരുന്നു. “അടുത്ത തളത്തിൽ ആരുടെയോ ജനനത്തിൽ ഒന്നുമഴച്ചില്ലേ? അതിന്മണ്ണം ഒരു ചാറലു്. അതുകൊണ്ടു് ഉറക്കം ഹങ്ങനെ കൊണ്ടുപിടിച്ചിരുന്നു. എങ്കിലും ഉണ്ണുന്നതു ചോറല്ലേ? ചുമതലക്കാരന്റെ ഇതുമല്ലേ? ഞെട്ടി ഉണർന്നു പോയി. ആശാനേ, നിങ്ങളുടെ ഉണ്ണിത്താനെജമാനൻ ഏൾപ്പിച്ചിരുന്ന സൂക്ഷിപ്പു്, അമാന്തത്തിലാക്കിക്കൂടുമോ? ചെവികൊടുത്തപ്പോൾ - എന്താതു്‌‌? ചില തകർപ്പു്, അല്ലാ – വെറും തകർപ്പല്ല. വാതിലു്‌‌ തുറക്കുന്നു, ചിലർ ചാടുന്നു. ചിലരോടുന്നു. ഹെയു്! കൊല്ലുന്നെങ്കിൽ കൊല്ലട്ടെ, ചാക്കൊരിക്കാലല്ലേ ഉള്ളു? ‘മരണമൊരുവനും വരാത്തതല്ലെ’ന്നു നമ്മുടെ നമ്പ്യാരാശാൻ ചരതമായി പറഞ്ഞിട്ടില്ലേ? ആ പെണ്ണു് – തിരുവഷളു് ചാടിക്കടന്നു പോവുകയാണെന്നു തീർച്ചയായി. ജളജന്തു! അതിന്റെ ശീലം നമുക്കു നിശ്ചയമല്ലേ? നേർവഴിക്കു പഠിപ്പിക്കാതെ, ഇപ്പോൾ വ്യസനിച്ചോണ്ടു ദിവാനെജമാനന്റെ അടുത്തോടിയാൽ ഫലമെന്തു? നമ്മേ – ഈ പാവത്താനെ – ഇട്ടുറാത്തമിടുകയായിരുന്നു. ആ ദേവയാനിയാട്ടം ഒന്നും ഈ കചനോടു ഫലിച്ചില്ലെന്നുവെക്കിനു്. പിന്നത്തെക്കഥയല്ലേ രസം! എന്തു പറയുന്നു! ഒരമ്പതറുപതാളു്. എല്ലാം കാലാന്തകന്മാരു്. വീടുനന്ത്യേത്തെ വകയല്ലേ? വാളിനും മറ്റും കുഴപ്പമില്ല. രണ്ടെണ്ണം കൈയിലാക്കി. തറവാട്ടാലുള്ള ആശായ്മ, അതു ചില്ലറയോ? വിട്ടുകളഞ്ഞാൽ പോരായ്മയുമല്ലേ? ആ കൂട്ടത്തിനിടയിൽ, കാലാന്തകന്മാരാകട്ടെ ത്രികാലാന്തകന്മാരാകട്ടെ – കാണണോ നിങ്ങൾക്കു്? ആരെങ്കിലും രണ്ടെണ്ണം ഇങ്ങോട്ടു തന്നാൽ കാട്ടിത്തരാം. അങ്ങോട്ടു ചാടി, ഒരു ചക്രപ്പയറ്റു തുടങ്ങിയപ്പോൾ – പിന്നെ കുടുമയെത്ര? കാതെത്ര? മൂക്കെത്ര? ശറശറേന്നു്‌‌! നിലവിളിയോ, പ്രളയദ്ധ്വനി! ഉണർന്ന ആളുകള് കാണികള് അവർ കപ്പിട്ടാർ. ‘വാരണവീരൻ തലയറ്റു വില്ലറ്റു വീരൻ ഭഗദത്തൻ തന്റെ തലയറ്റു’ എന്ന കണക്കിനു് എന്തെല്ലാമറ്റു ഭഗവാനെ! പുറന്തല, മുതുകു്, പൃഷ്ഠം, കണംകാലു് – എന്തിനു്, കുതികാലുപോലും ചേനത്തോടേ - എരിശ്ശേരിക്കു ചേന നുറുക്കുമ്പോൾ കഷണം നുറുക്കില്ലേ? – അക്കണക്കിനു് ഏഃ! ബോധമുണ്ടായില്ല. പരമാർത്ഥമങ്ങനെയാണു്. കാണാൻ കൂടിയ കൂട്ടത്തിൽ ഒരുത്തൻ സഹായിക്കണ്ടേ? ഒരു കല്ലെങ്കിലും എറിയണ്ടേ? ഞാനൊറ്റൊരുത്തൻ അഭിമന്യരെപ്പോലെ ചാകാഞ്ഞതു ഭാഗ്യം! അവർ രണ്ടുമൂന്നുപേർ അവിടെ വീണോ, ഇല്ലയോ? കാട്ടിലെങ്ങാണ്ടു ചെന്നു ചിലർ വീണു. പെണ്ണിനെ ഒരുത്തൻ അല്ലാ അവളുടെ മനസ്സോടുകൂടിപ്പോയതാണു് – അതാ, ഭാഗ്യദോഷി അച്ഛൻ വ്യസനിക്കുന്നു. ഛീ! എന്തെങ്കിലും വന്നാൽ അറിയിക്കേണ്ട ചുമതല നമുക്കു്. നിങ്ങളുടെ പോരെന്തു്‌‌? അമ്പതിനായിരം വന്നുകൂടിയിരിക്കുന്നില്ലേ ഇവിടെ? ഒരുത്തനാണു്, ഒരു തേവിടിശ്ശിക്കു വേണ്ടി “കുടന്തയാശാൻ എന്തു് അത്ഭുതസംഭവത്താലോ നിലത്തു വീണു. വാൾവീശലിന്റെ സമ്പ്രദായത്തെ ശരീരംകൊണ്ടു ദൃഷ്ടാന്തീകരിച്ചിട്ടു ശ്രോതാക്കൾക്കു ഒരു സാധനപാഠവും നൽകി. അവരിൽ ചിലർ അയാളെ എഴുന്നേല്പിച്ചു നിറുത്തിയപ്പോൾ, ഒരു ഭാഗത്തെ മുകുളദന്തം കൊഴിഞ്ഞുവീണതു് അയാളുടെ പുരാണകഥനം കഴിഞ്ഞുള്ള ഏകദന്താർച്ചനമായിത്തീർന്നു. പക്ഷേ, അതോടുകൂടി പ്രവഹിച്ച രക്തം കണ്ടപ്പോൾ അയാൾ വീണുപോയതു്, പല കർണ്ണനാസാന്ത്യങ്ങളുടെ വിച്ഛേദനപടുവായ അയാളുടെ സമഗ്രവീര്യം ഏതു വകയിലുള്ളതാണെന്നു് അവർക്കു ബോദ്ധ്യമാക്കി. ദിവാൻജിയാൽത്തന്നെ പൂജനീയയായുള്ള ഒരു കന്യക അഭിസാരികയാണെന്നു പ്രസംഗിച്ച ആ ദുഷ്ടനു് അഴകൻപിള്ളയിൽനിന്നു് കിട്ടിയതായ സമുചിതശിക്ഷയുടെ ശകുനത്തോടുകൂടി ത്രിവിക്രമകുമാരൻ തന്റെ പ്രണയിനിയെ ആരാഞ്ഞുണ്ടായ വിരഹാബ്ധിതരണത്തിലോട്ടു് പ്രവേശിച്ചു.