close
Sayahna Sayahna
Search

അദ്ധ്യായം ഇരുപത്തിയാറു്


രാമരാജബഹദൂർ

രാമരാജബഹദൂർ
RamaRajaBahadoor-001.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി രാമരാജബഹദൂർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
വര്‍ഷം
1918
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് ധർമ്മരാജാ
“സർവഗീർവാണലോക സാർവഭൗമനുമെന്റെ
ദുർവാരമായിടും നിദേശം – കൈക്കൊണ്ടു് ഗത-
ഗർവനായ് വാണിടുന്നനിശം – അറിയാതെ നീ ചില
ദുർവിധങ്ങൾ തുടങ്ങിലൊ സമരോർവിയിൽ പരിചൊടു് മാമക
ദുർവിഷായുധജാലമതേറ്റു് ശയിക്കും-വിഹഗങ്ങൾ ഭുജിക്കും”

സ്ഥലനാമം സുക്ഷ്മമായി പറയുന്നതു വിഹിതമെന്നു വിചാരിക്കുന്നില്ല. ‘കുംഭനികുംഭാ’ദി രക്ഷോവരസമന്മാരാൽ നീതമായുള്ള സേനയുടെ ദൈനന്ദിന രാജസൂയാഘോഷത്തോടുള്ള യാത്രയ്ക്കിടയിൽ ‘മഹൈശ്വര്യധാമവും പ്രഭാപൂരസമക്ഷവും’ ആയുള്ള ബാദുഷാ ടിപ്പു ബഹദൂർ മൈസൂർ സമ്രാട്ടിന്റെ അല്പദിവസത്തെ വിശ്രമത്തിനു് ഒരു ഭഗവതിക്ഷേത്രം വാസഗേഹമായി. അവിടത്തെ ദേവീബിംബവും പ്രതിഷ്ഠാപീഠവും പചനദ്രവ്യങ്ങളുടെ പേഷണകർമ്മത്തിൽ സഹകരിച്ചു. തന്റെ ശ്വേതാതപത്രത്തിനു് അധീനമായുള്ള നഗരങ്ങളുടെ നാമങ്ങളെ ആ രാജധൂർത്തന്റെ മതാസ്പദമായുള്ള പുരാണേതിഹാസങ്ങൾ അനുസരിച്ചു് നവീകരിക്കുക, അദ്ദേഹത്തിന്റെ തുരുഷ്കവേദിയത്വത്തിലെ ചരിത്രകീർത്തിതമായുള്ള ഗായത്രിതന്നെയായിരുന്നു. നാമപരിവർത്തനം കൂടാതെ ആ ദേവീമന്ദിരത്തിൽ പാർപ്പുറപ്പിച്ചാൽ കിന്നരീദ്വാസ്ഥകളാൽ പരിരക്ഷിതമായുള്ള ദൈവോദ്യാനഗോപുരം തന്റെ പള്ളിച്ചരമത്തിലെ വജ്രഖചിതാന്ദോളത്തിനു് ഉദ്ഘാടിതമാവുകയില്ലെന്നുള്ള മതാന്ധ്യത്താലും സ്വപുത്രനാമത്തെ ഒരു സ്മാരകസ്ഥാപനംകൊണ്ടു് കേരളത്തിൽ ആചന്ദ്രം സ്മരണീയമാക്കണമെന്നുള്ള സന്താനവത്സലതയാലും, ‘ഫട്ടിഹിസ്സാർ’ എന്ന അഭിനവനാമധേയത്താൽ ആ ക്ഷേത്രം രാജവാസത്തിനു് യോഗ്യമാക്കപ്പെട്ടു. ക്ഷേത്രത്തിലെ മുഖപ്പിൽ ആ ‘മഹാപുരുഷൻ’ നിലകൊണ്ടു് തന്റെ ‘സർവ്വോന്നതിയെ’ അല്പനേരം പ്രകാശിപ്പിച്ചിട്ടു് അന്തർഭാഗത്തുള്ള സോപാനത്തിൽവച്ചു് ‘ഖുത്ബാ’ ഘോഷിപ്പാൻ ജിഹ്വാപ്രസാദത്തെ മുക്തമാക്കി. അനന്തരം ഒരു പട്ടുകമ്പളത്തിന്മേൽ മുട്ടുകുത്തി,. മുക്തമകുടമായുള്ള ശിരസ്സിനെ ഉയർത്തി ആകാശവാസിയായ ഭഗവാനും തന്റെ കൈടഭത്വത്തിൽ വിറകൊള്ളണമെന്നുള്ള അഹങ്കാരത്താലെന്നപോലെ, ഹുംകാരധ്വനിയിൽ സ്വമതപ്രണവങ്ങളെ ആക്രോശിച്ചു. ക്ഷേത്രപരിസരസ്ഥങ്ങളായ പറമ്പുകളിലെ യജ്ഞകുണ്ഡങ്ങൾ, ഗോമാംസഖാദ്യങ്ങളും രസാളങ്ങളും ആയ ഹവിസ്സുകളുടെ പചനത്തിൽ പൊങ്ങുന്ന മസാലാദി ധൂപാരാധനംകൊണ്ടു് ആ പ്രാർത്ഥനാകർമ്മത്തെ ആകാശാന്തസ്ഥമായുള്ള സർവ്വകാരുണികപദത്തിൽ അംഗീകൃതമാകുമാറു് പരിപാവനമാക്കി. ഈ പ്രാർത്ഥനയാൽ പരമഹംസപ്പടിയിൽ ലബ്ധാരോഹനായ ആ പുണ്യവാന്റെ ഹൃദയദീപസ്തംഭം ഒരു നയകർമ്മത്തിന്റെ അനുവർത്തനപദ്ധതിയെ അദ്ദേഹത്തിന്റെ ബുഭുക്ഷുനേത്രങ്ങൾക്കു് മുമ്പിൽ പ്രകാശിപ്പിച്ചു. “ചൊക്രാഡൂണ്ഡിയാ!” എന്നൊരു കല്പനാഗർജ്ജനം മണിപ്രവാളാവലികളാൽ അഞ്ചിതമായുള്ള അദ്ദേഹത്തിന്റെ കണ്ഠദരത്തിൽനിന്നു് പുറപ്പെട്ടപ്പോൾ നമ്മുടെ മാങ്കാവിലെ ബാദരായണൻ ‘മറ്റൊരു വേഷം മാച്ചാനേ’ എന്ന മട്ടിൽ മഹമ്മദീയാങ്കികളും ഉഷ്ണീഷാദിയും ക്ഷുരകചിത്രിതമായ കേശകൃതാക്കളും ധരിച്ച ഒരു വൃദ്ധസേവകനായി പൂമുഖത്തിന്റെ മുറ്റവെളിയിൽ എത്തി, ജാനുയുഗ്മത്തെയും കുങ്കുമതാരാങ്കിതമായ ലലാടത്തെയും ഭൂമിയിൽ നമിപ്പിച്ചു് സ്വാമിമുഖാഗ്നിയിൽ ദഹ്യനാകുമെന്നപോലെ തലയുയർത്തി, ആകാശവീക്ഷണനായി, ആജ്ഞാശ്രവണത്തിനു കാത്തിരുന്നു. സുൽത്താൻ തിരുവടി തന്റെ മകുടത്തെ വീണ്ടും ധരിച്ചുകൊണ്ടു് വാളുറകിലുക്കി എഴുന്നേറ്റു. അനന്തരകല്പനകൾ തന്റെ സേനാനായകനെയും ഒരു സാമന്തരാജസിംഹനെയും ആ മഹിമാപ്രാചുര്യത്താൽ പ്രകാശമാനമായുള്ള സന്നിധാനത്തിൽ ദാസദാസന്മാരുടെ അടിപണിയലുകളോടെ പ്രവേശിപ്പിച്ചു് വിനയപ്രകടനമായ ഭൂവീക്ഷണത്തെ അനുവർത്തിപ്പിച്ചു. സുൽത്താന്റെ കണ്ഠത്തിൽനിന്നു് ഒരു വിശദമായ കാര്യപരിപാടി ഊർജ്ജസ്വലഝരികയായി ഡിംഡിമത്തിന്റെ ഘോഷധ്വനിയിൽ പ്രവഹിച്ചു് തന്റെ ബാല്യവിഹാരങ്ങളിൽ ഈ ചൊക്രാഡൂണ്ഡിയാ വഹിച്ച സാരഥ്യംതന്നെ ദൂർവ്വിധങ്ങളിലോട്ടു വ്യതിചലിപ്പിച്ചു എന്നു പരിപാവനാത്മകത്വംകൊണ്ടു് സർവ്വശക്തകൃപയെ അവകാശപ്പെട്ട അച്ഛൻ അവിടത്തെ നിർമ്മലനേത്രങ്ങളാൽ ദർശിച്ചു് ഈ തെണ്ടിയെ നാടുകടത്തി. തന്റെ നിരന്തരപ്രാർത്ഥനകളാൽ ആർദ്രമാക്കപ്പെട്ട അവിടത്തെ തിരുവുള്ളം ഇവനെ പണ്ടത്തെ ഇങ്ങോട്ടുണ്ടായ അക്രമാവസാനത്തിൽ കണ്ടുപിടിച്ചു്, തന്റെ പുറംകാവലുകൊണ്ടു് എച്ചിൽതിന്നു ജീവൻ പുലരാൻ നിയോഗിച്ചു. തന്റെ സ്വയാധികാരലബ്ധി മുതല്ക്കു അങ്ങാടികളിൽ കൈറാന്തലും തൂക്കി ഭിക്ഷ തെണ്ടേണ്ട ഈ ഫക്കീരിനു് തന്റെ ‘പ്രധാന’ന്മമാർക്കു ചേരുന്ന പദവിയും ‘ജാമാനീമാ’കളും കൊടുത്തു് സേവകനും മന്ത്രിസഭാംഗവുമാക്കിയിരിക്കുന്നു. ഇവൻ അന്ധമതവിശ്വാസി! ഇവന്റെ തിരോധാനകാലത്തു് കബീർവേഷം ധരിച്ചു് സാധുലോകത്തെ വഞ്ചിച്ചു് ബാപ്ജി, സ്വാമിജി, മഹാന്ത്ജി ആയി നടന്നു തെക്കു് എങ്ങാണ്ടൊരു ഗൃഹത്തിൽ കപിലാചാര്യർ ആയി എഴുന്നെള്ളി അവിടത്തെ സുഖാസ്ഥാനം വഹിച്ചു. അജിതസിംഹന്റെ മാധവനായിക്കൻ ആ ഭവനാവകാശിയാണെന്നു് അവഞ്ചനീയമായുള്ള തന്റെ കണ്ണുകൾ ഇപ്പോൾ കാണുന്നു. അവിടെ സർവ്വദാതാ പ്രസാദിച്ചു് ചൈത്താൻവാസംവരെയുള്ള നിരപ്പിൽ നിധി താഴ്ത്തീട്ടുണ്ടുപോലും! ഈ ഭ്രാന്തൻ മാധവനായിക്കനെ ഈ കുലാലൻ അങ്ങോട്ടയച്ചിരുന്നു. ആ ധനം കരസ്ഥമാക്കി രാമരാജാരാജ്യത്തു് തന്റെ ഒരു സർദാർ ആകാൻ തന്റെ ദൈവാനുഗൃഹീതച്ഛായയിൽ കൊഴുക്കുന്ന ഈ ഭിക്ഷു നോക്കുന്നു. അങ്ങനെ തന്റെ സന്നിധാനത്തെ വഞ്ചിച്ചതിനുള്ള ശിക്ഷാവിധി എന്തെന്നാൽ – ഇങ്ങനെയുള്ള ഉപസംഹാരംകൊണ്ടു തന്റെ കാര്യപരിപാടിപ്രകാരമുള്ള വധം വേണ്ടുവരുന്നു എങ്കിൽ, ചൊക്രാഡൂണ്ഡിയാ ആ കർമ്മം നിവർത്തിക്കണമെന്നു് ടിപ്പുസുൽത്താൻ ആജ്ഞാപിച്ചു. ഈ പ്രസംഗത്തിനിടയിൽ അജിതസിംഹരാജാവു് നിർവ്വഹിക്കേണ്ടതായി വിധിക്കപ്പെട്ടതിനെ സംബന്ധിച്ചു് അദ്ദേഹം മൗനാനുവാദിയായി നിന്നതേയുള്ളു.

ചൊക്രാഡൂണ്ഡിയാ
“സർവ്വശക്തപ്രതാപം ചേർന്ന ഈ മഹാബലിപാദങ്ങൾ ഈ കീടത്തെ രക്ഷിക്കട്ടെ! ഇവൻ കൊല്ലപ്പെട്ടുപോകും.”
സുൽത്താൻ
“അപ്പോൾ ഈ സമക്ഷകല്പിതമായ ഉപായം ഫലിക്കയില്ലെന്നോ?” എന്നലറിക്കൊണ്ടു തന്റെ ലഘുഖഡ്കത്തെ വലിച്ചൂരി
ചൊക്രാഡൂണ്ഡിയാ
(വിറയലോടെ തലതാഴ്ത്തി) “തൃക്കൈവിളയാട്ടത്തിനത്രേ ഈ തലയെ ഈ യാചകൻ പുഷ്ടമാക്കീട്ടുള്ളതു് –”

സുൽത്താൻ ശരിവയ്ക്കുന്ന ഭാവത്തിൽ പ്രഭാവച്ചാഞ്ചാട്ടങ്ങൾ രാജസസാവധാനതയോടെ അനുവർത്തിച്ചു. “പോ, പോ! സ്വർഗ്ഗവേദിയിൽനിന്നു് ഉച്ചരിക്കപ്പെട്ട വിധി അനിവാര്യം. സർവ്വശക്തന്റെ നിയോഗാനുസാരം സത്യവിശ്വാസപതാകയെ ഈ അന്ധമണ്ഡലഖണ്ഡങ്ങളിൽ ഉയർത്താൻ പുറപ്പെടുന്ന നമ്മുടെ ദൗത്യം ചൈത്താൻ കൈകളാൽ ദുരനുഗൃഹീതമല്ലെന്നു തെളിയിക്കാൻ, അജിതസിംഹപ്രഭുവിന്റെ കഠാര വഞ്ചനാവാസമായെ നിന്റെ ഹൃദയകുഹരത്തിൽ ഇറങ്ങണമെന്നു നാം വിധിച്ചു. വിജയവേദിയിലേക്കു നാം കാണുന്ന ആ സോപാനം അടിയിട്ടവണ്ണം ഉറച്ചുപോയി. ഡർബാർ സമാപ്തമായിരിക്കുന്നു.”

ചേന്നമംഗലം പെരുമ്പടപ്പുസംസ്ഥാനത്തു പാലിയംവക അളകാപുരം ആണെന്നുള്ളതു വിശ്രുതമാണല്ലൊ. ഈ സുഭിക്ഷസങ്കേതം തോടു്, കായൽ, നദി എന്നിതുകളാൽ വലയം ചെയ്യപ്പെട്ട ഒരു നാളികേരദ്വീപരാമമായി, കേരളത്തിന്റെ പൂർവ്വൈശ്വര്യക്ഷേത്രമായി ഇന്നും സ്ഥിതിചെയ്യുന്നു. പെരിയാറു് എന്ന മഹാനദി കോട്ടമുക്കു്, കൊടുങ്ങല്ലൂർ, തിരുവഞ്ചിക്കുളം എന്നീ സ്ഥലങ്ങളിലോട്ടു പ്രവഹിക്കുന്നതു് ഈ ദ്വീപത്തിന്റെ വടക്കുംപടിഞ്ഞാറും സീമകളെ തലോടീട്ടാണു്. വായുഭഗവാൻ നിദ്രാമാന്ദ്യത്തിൽ അമരുന്നതൊഴികെയുള്ള വേളകളിൽ മനോഹരമായ കല്ലോലപരമ്പരകൾ തുള്ളിക്കുന്ന ഈ വിശാലജലാശയം, കൊടുങ്കാറ്റിൽ തരംഗഗിരികളിളക്കി പാന്ഥന്മാരെ ഇഹപരങ്ങളുടെ സന്ധിയെയും ഐഹികത്തിനപരമായ പരത്തെയും ദർശിപ്പിക്കുന്ന ഒരു വൈതരണി ആയിരുന്നു. പ്രസ്തുത ദിവസത്തിൽ നീലസ്ഫടികത്തിന്റെ രമണീയതയോടെ സൂര്യകിരണങ്ങളെ പ്രതിബിംബിച്ചു് പുളയ്ക്കുന്ന നദീമുഖം ഒരു മഹാമഖരംഗത്തിലെ ആഡംബരവിലാസങ്ങളാൽ ദർശനീയതമമായിരിക്കുന്നു. ഒരു മഹാവിപത്തിന്റെ നിവർത്തനത്തെ പ്രതീക്ഷിക്കുന്ന ബഹുജനങ്ങൾ അന്നത്തെ ഉത്സവാഘോഷദർശനത്തെ മഹോദയസ്നാനംപോലെ ആദരിച്ചു് കൂട്ടമിളകി എത്തുന്നു. വഞ്ചികൾ, ഓടികൾ, ബോട്ടുകൾ എന്നിവ അഗ്രഹാരപന്തികൾപോലെ നദിയുടെ പല ഭാഗങ്ങളിലും നിലകൊള്ളുന്നു. തിമിംഗലാകാരങ്ങളായ കെട്ടുവള്ളങ്ങൾ മാർഗ്ഗനിരോധികളാകാതിരിപ്പാൻ അധികൃതന്മാരുടെ ആജ്ഞകൾ അനുസരിച്ചു നദിയുടെ ഇരുഭാഗത്തോട്ടും അടുപ്പിച്ചു നെടുംകുറ്റികൾ ഇറക്കിക്കെട്ടിയിരിക്കുന്നു. അതുകളിലെ പാചകകർമ്മങ്ങൾക്കിടയിൽ പൊങ്ങുന്ന ധൂമശിഖകൾ ആ നദീതലം അന്നത്തേക്കു ഭൂതലമായിത്തീർന്നിരിക്കുന്നു എന്നുതന്നെ തോന്നിപ്പിക്കുന്നു. ചെറുചുണ്ടന്മാർ, പരുന്തുവാലന്മാർ, ചുരുളന്മാർ, കളിവള്ളങ്ങൾ എന്നിവ നദിയുടെ ഒഴിഞ്ഞുകിടക്കുന്ന മദ്ധ്യഭാഗത്തുകൂടി മഹാനഗരങ്ങളിലെ രാജവീഥികളെ തരണംചെയ്യുന്ന ശകടങ്ങളെന്നപോലെ പന്തയംവെച്ചും മത്സരിച്ചും ഒഴുക്കുമറുത്തും അനുസരിച്ചും വിക്രീഡിക്കുന്നു. അടനയ്മ്പുകൾ, വട്ടപ്പങ്കായങ്ങൾ, തുഴനയ്മ്പുകൾ, തണ്ടുകൾ എന്നിവയുടെ ഊഷ്മളവും ശീഘ്രതരവുമായ പ്രവർത്തനങ്ങൾക്കിടയിൽ, സ്ഫടികശലാകകൾ, വജ്രമണികൾ ചിലപ്പോൾ ഇന്ദ്രചാപലേഖനങ്ങളും ആകാശത്തിൽ തിളങ്ങി അസ്തമിക്കുന്നു. നാനാഭാഗങ്ങളിൽനിന്നുപൊങ്ങുന്ന ജനതാരവവും മത്സരക്കാരുടെ ഗാനങ്ങൾ, ആർപ്പുകൾ, പ്രോത്സാഹത്തകർപ്പുകൾ എന്നിവയും ജനതതിയുടെ സമാധാനസമീക്ഷയിലുള്ള സന്തോഷനിർഭരതയെ ധ്വനിപ്പിക്കുന്നു. ഈ പ്രമോദതരംഗത്തിന്റെ സ്പർശത്തിൽ രോമാഞ്ചിതമായ വായുഭഗവാൻ മന്ദഗതിയായി സൂര്യകിരണങ്ങളെ യാവച്ഛക്യം ശീതളമാക്കി വർത്തിക്കുന്നതുകൂടാതെ പല വഞ്ചികളെയും മറ്റും ആഘോഷസാമഗ്രികളാക്കുന്ന കൊടികളെക്കൊണ്ടു് പ്രഭുപരിചരണാനുയോജ്യമായ വീജനം ചെയ്യുന്നു.

നദീതീരത്തിൽ കർഷകഹസ്തങ്ങളാൽ കാടുതെളിക്കപ്പെട്ടുള്ള ഒരു പറമ്പിലെ നാളികേരതരുപോതങ്ങൾ തങ്ങളുടെ ഗർത്തങ്ങളിൽനിന്നു് എത്തിനോക്കി ആ ജീവലോകപ്രമോദത്തെ അനുമോദിച്ചു് ചാഞ്ചാടുന്നു. ഈ താലവൃന്ദങ്ങളാൽ അലംകൃതമായുള്ള ഭൂമിയുടെ മദ്ധ്യത്തിൽ രണ്ടു വൻമുറികളായി തിരിച്ചും വിശ്രമാദ്യാവശ്യങ്ങൾക്കുള്ള വരാന്തമുറികൾ അനുബന്ധിച്ചും യൂറോപ്യൻ ബംഗ്ലാവുപോലുള്ള ഒരു ഊക്കൻ ശാലയും അതിന്റെ മുൻഭാഗത്തു് ഒരു ആനക്കൊട്ടിലും അതിനു് അഭിമുഖമായ ആറ്റുകടവിൽ മണ്ഡപകൂടവും സ്തൂപിയും ചേർന്ന കളിത്തട്ടും ആർക്ക്‌രീതിയിലുള്ള വാതിലുകളും ജനലുകളും ഇട്ടു്, ഭംഗിയായി പണിതീർന്നു രാജാജ്ഞയുടെ ദ്രുതനിർവ്വഹണശക്തിയെ പ്രദ്യോതിപ്പിക്കുന്നു. പുരകളെല്ലാം വിവാഹപ്പന്തലുകൾപോലെ നക്ഷത്രമണ്ഡലവും അറക്കെട്ടും തഞ്ചാവൂർ വിതാനവുകൊണ്ടു കാണിജനനേത്രങ്ങളെ വിസ്മയതരങ്ങളാക്കുന്നു. കൊടിക്കൂറകൾ, ചെറുകൊടികൾ, അരയാലിലത്തൂക്കുകൾ, ജാലരൂകൾ എന്നിവ ഇളങ്കാറ്റിൽ ഇളകി ചുറ്റുമുള്ള പറമ്പുകളിലെ പക്ഷികളെ ഭക്ഷ്യകണലബ്ധിക്കുള്ള സന്ദർഭമുള്ളതുപോലെ ആ ഉത്സവകേന്ദ്രത്തിലേക്കു ക്ഷണിച്ചുകൂട്ടുന്നു. കൊടിഅടയാളങ്ങളായി സേവിക്കാൻ എത്തുന്ന പക്ഷികുലങ്ങളെ ഉത്സാഹപൂർണ്ണരാക്കുമാറു് പുരകളുടെയും കളിത്തട്ടിന്റെയും ചതുഷ്പരിധികളും വിശേഷിച്ചു് ദ്വാരജാലകഭാഗങ്ങളും മകരതോരണങ്ങൾ, തോരണങ്ങൾ, പഴക്കുലകൾ, പൂക്കുലകൾ, കുരുത്തോലകൾ, പുഷ്പലതാഹാരങ്ങൾ എന്നിതുകളാൽ യഥാസ്ഥാനം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ആലവട്ടങ്ങൾ, വെഞ്ചാമരങ്ങൾ, ഗജമസ്തകപ്പട്ടങ്ങൾ മുതലായവയുടെ നിരവധികമായ സങ്കലനം ആ പ്രദർശനത്തെ അതിരാജസം ആക്കുന്നു. കളിത്തട്ടിനെ വലയംചെയ്തു സേനാപംക്തികളിലെ കാഹളാദിവാദ്യക്കാരും സമീപക്ഷേത്രങ്ങളിലെ നാഗസ്വരയോഗങ്ങളും ആ മണ്ഡപത്തെയും സല്ക്കാരശാലാമുഖപ്പിനെയും സംയോജിപ്പിക്കുന്ന വഴികളുടെ ഇരുഭാഗത്തും അണിയിട്ടു ഭടകവചങ്ങളും ആയുധങ്ങളും ധരിച്ചുള്ള കർണ്ണാടകപട്ടാളക്കാരും ബദ്ധാദരം നിലകൊള്ളുന്നു.ആനക്കൊട്ടിലായ മുഖപ്പന്തലിൽ ചില കാര്യക്കാറന്മാരും പലതരം കീഴുദ്യോഗസ്ഥന്മാരും ഇടതിങ്ങി ശബ്ദരഹിതം ആജ്ഞകൾ കൊടുത്തും കാര്യങ്ങൾ നിർവ്വഹിച്ചും നിർവഹിപ്പിച്ചും സ്വകർത്തവ്യഭാരങ്ങളെ ഭക്തിപൂർവ്വം വഹിക്കുന്നു. സൽക്കാരശാലയിലോട്ടുള്ള പ്രവേശനമുറിയിൽ ഒരു സർവ്വാധികാര്യക്കാറരും പടത്തലവന്മാരും സമീപപ്രദേശപ്രഭുക്കളും എതിരേല്പിനു സന്നദ്ധരായി നില്ക്കേ, അഴകൻപിള്ളയാൽ പരിസേവിതനായ കുമാരൻതമ്പി സാവധാനസ്വരത്തിൽ ശീതോഷ്ണഗതി സംബന്ധിച്ചുള്ള വിമർശനങ്ങളെക്കൊണ്ടു് ഉപചരിക്കുന്നു. രത്നകംബളം വിരിച്ചും ചില നിലക്കണ്ണാടികൾ ഉറപ്പിച്ചും ഒരു ഭാഗത്തു് മൃദുതരമെത്തകളും തലയണകളും ചാവട്ടകളും ഇട്ടു്, വിശേഷതരപട്ടാംബരങ്ങളുടെ വിവിധ കാന്തികളെ പ്രകാശിപ്പിക്കുന്ന ഒരു വിചിത്രപര്യങ്കം സ്ഥാപിച്ചും ഒരുക്കിയിട്ടുള്ള മന്ത്രശാലയിൽ കുഠാരഖഡ്ഗഖേടകങ്ങൾ നീക്കി, തിരുവനന്തപുരത്തുനിന്നുള്ള യാത്രാസമയത്തിലെ വേഷത്തിൽ ദിവാൻജിയും മുഴുദ്ദെരശണിഞ്ഞുള്ള കർണ്ണാടകസേനാധിപൻ ക്യാപ്റ്റൻ ഫ്ലോറിയും മുറിഇംഗ്ലീഷും തുറമലയാളവും ഇടകലർന്നു് പോകുന്നെങ്കിലും വിശുദ്ധഹിന്ദുസ്ഥാനിയിൽ സംഭാഷണംചെയ്യുന്നു. ശാലയിലുള്ള പര്യങ്കത്തിന്റെ സമീപത്തു് അശ്വസേനയിലെ ഒരു ഉപനായകന്റെ പരിപൂർണ്ണാഡംബരത്തിലുള്ള വസ്ത്രായുധങ്ങൾ ധരിച്ചു് ഇമയിളക്കംപോലുമില്ലാത്ത ഒരു വിഗ്രഹംപോലെ, ദിവാൻജിയുടെ പ്രതിപദചലനങ്ങൾക്കു് ദൃഢജാഗരൂകനായി ത്രിവിക്രമകുമാരൻ അംഗരക്ഷകസ്ഥാനാവകാശത്താൽ നിലകൊള്ളുന്നു. ഈ ശാലയുടെ ചുറ്റും തങ്ങളുടെ സ്വൈരതയ്ക്കായി ഭാവിയിൽ അനുവർത്തിക്കേണ്ടതെന്തെന്നറിവാനുള്ള ഉത്കണ്ഠയാൽ ഭരിതരായുള്ള ബഹുജനങ്ങളും ആ സന്ദർഭാനുകൂല്യത്തെ ഉപേക്ഷിക്കാൻ സന്നദ്ധരല്ലാതുള്ള ചെറുവാണിഭക്കാരും നിറഞ്ഞിരിക്കുന്നെങ്കിലും ഒരു മഹാക്ഷേത്രത്തിലെ നാലമ്പലത്തിലുള്ള പ്രശാന്തതതന്നെ എങ്ങും പ്രചരിക്കുന്നു.

തന്റെ സേനകളെക്കൊണ്ടു് വഞ്ചിരാജ്യലക്ഷ്മിയെ വിരൂപീകരിക്കാനുള്ള വൈമനസ്യത്താൽ എന്നു നടിച്ചു് ഒന്നുകൂടി സന്ധിപറഞ്ഞു് കാര്യങ്ങളൊതുക്കാനായി, ബബ്‌ലപുരം കിരീടപതി ആയ അജിതസിംഹനെ നിയോഗിക്കുന്നു എന്ന പെരുമ്പടപ്പിലെ അധികൃതന്മാർ മുഖേന ദിവാൻജിയെ ടിപ്പുസുൽത്താൻ ധരിപ്പിച്ചതിനാൽ, രക്തപ്രസ്രവം കൂടാതെ കഴിയുന്നെങ്കിൽ ഉത്തമം എന്നും മഹാരാജാവിന്റെ ഹൃദയഗതി അനുസരിച്ചു് അപ്പോഴത്തെ ധൂമകേതൂദയം അസ്തമിക്കുമെന്നും കരുതി അവസ്ഥകൾ തിരുമുമ്പിലറിവാൻ എഴുതി അയച്ചു. കല്പനവരുത്തി, വസ്തുത പ്രസിദ്ധീകരിച്ചു് രാജപ്രണിധിയെ സല്ക്കരിക്കുന്നതിനായി ദിവാൻജി ഈ ഒരുക്കങ്ങൾ ചെയ്തിട്ടുള്ളതായിരുന്നു. ഉഭയകക്ഷികൾക്കും മദ്ധ്യസ്ഥനായ മാടക്ഷിതീശന്റെ വകയായുള്ള ഭൂമിയിൽവച്ചു് ഈ സമാധാനാലോചന നടക്കണമെന്നു ടിപ്പുസുൽത്താൻ വിശേഷിച്ചു താത്പര്യപ്പെടുകയാൽ, ആ സുൽത്താൻറെ തിരുവിതാംകൂർവകയും അല്ലാത്ത ഈ ഭൂമി സന്ദർശനരംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിയുക്തനായ പ്രണിതി ഒരു കിരീടധാരി ആവുകയാൽ, രാജയോഗ്യമായുള്ള സന്നാഹങ്ങൾകൊണ്ടു് അദ്ദേഹത്തെ ഉപചരിപ്പാൻ ദിവാൻജി ഉത്തരവുകൾ പുറപ്പെടുവിച്ചു.

വടക്കുപടിഞ്ഞാറുനിന്നു് ഇന്ദ്രവിമാനദർശനത്തിലുണ്ടാകാവുന്ന കോലാഹലത്തോടെ ജനഹർഷാരവം മുഴങ്ങിത്തുടങ്ങി. മഹമ്മദീയഭേരികളുടെയും മുരളികളുടെയും മൃദുധ്വനികൾ ആകാശസ്പന്ദികളായി സൽക്കാരമന്ദിരവാസികളെ ഗന്ധർവ്വഗീതമെന്നപോലെ താരാട്ടി. ആഗതനാകുന്ന രാജസ്ഥാനികന്റെ യാനത്തിനു് അകമ്പടിസേവിപ്പാൻ നിയോഗിക്കപ്പെട്ടിരുന്ന അടുത്തൊരു ‘സ്വരൂപം’ വക പള്ളിഓടത്തിന്റെ തലയ്ക്കൽ നാട്ടീട്ടുള്ള കൊടികൾ, അതുകളിലെ ശംഖുമുദ്രകളെ വിശദപ്രകാശമാക്കി എതിരേൽപ്പുസംഘക്കാരെ ഉജാർപ്പെടുത്തുന്നു. ആ വാഹനത്തിലെ നാഗസ്വരവും ബോട്ടുകാരുടെ പാട്ടുകളും പന്തയക്കാരെ അവരുടെ ഉത്സാഹങ്ങളിൽനിന്നു വിരമിപ്പിച്ചു, ‘തെയ്‌തെയു്’ പിടിപ്പിനു സമുദ്യുക്തരാക്കി പാർശ്വഗമനം ചെയ്യിക്കുന്നു. ബന്ധുരാജസ്വമായുള്ള ഒരു ബോട്ടിന്റെ കൊമ്പിൽ നിൽക്കുന്ന ആയുധപാണികളുടെ ശോണാംബരങ്ങൾ ആകാശവീഥിയെ വിദ്യോതമാനമാക്കുന്നു. ബോട്ടുകാരുടെ നിശ്ശബ്ദതയും നിർമ്മത്സരവും സശ്രദ്ധവും ആയുള്ള പ്രവർത്തനവും തണ്ടുകൾ ഒത്തുവീണു് മുൻഭാഗപ്പടികളോടു ചേർന്നു നില്ക്കുന്ന സേവകജനങ്ങളെ സ്നാനം ചെയ്യിക്കാതെ പൊങ്ങുന്ന കൃത്യതയും സ്ഥാനപതിയുടെയും അദ്ദേഹത്തിന്റെ സൽക്കാരകനായ ദിവാൻജിയുടെയും സ്ഥാനഗരിമകളെ ഉദീരണം ചെയ്യുന്നു. ബബ്‌ലേശ്വരന്റെ ബോട്ടു് കടവിലോട്ടടുക്കുംതോറും നദീപാർശ്വങ്ങളിലെ കെട്ടുവള്ളങ്ങളിലും വഞ്ചികളിലും ഉള്ള കാണികളുടെ ഇടയിൽനിന്നു് ചില കുപ്പായങ്ങളും വാർക്കെട്ടുകളും ആയുധത്തലകളും ആ ഘോഷയാത്രയെ സോപചാരം സമാരാധിക്കുന്നു.

കരൂപ്പടനയിൽ താമസിച്ചു് ഭക്ഷണാദികൾ കഴിച്ചു് അങ്കിചാർത്തി പള്ളിഓടത്തിലെ സൂര്യപടക്കോസടിയിൽ സുസ്ഥിതനായപ്പോൾമുതൽ, പരമാർത്ഥ ബബ്‌ലേശ്വരൻ, ആത്മവഞ്ചനമായ ഒരു നീചകർമ്മത്തെ താൻ അനുഷ്ഠിക്കുന്നല്ലോ എന്നു ഖേദിച്ചു. എങ്കിലും അദ്ദേഹം തരണംചെയ്ത് കായലിന്റെ വിശാലതയും പ്രാന്തപ്രദേശങ്ങളായ ഐശ്വര്യപ്രസാദങ്ങളും ദൂരത്തു കണ്ട കോട്ടയിലെ പീരങ്കിമുഖങ്ങളും ബഹുവിധവഞ്ചികളുടെ നിർഭയസമ്മേളനങ്ങളും അതുകളിൽ അമർന്നുള്ള ആഹവസന്നദ്ധന്മാരുടെ മുഖപ്രശാന്തതയും എതിരേല്പിനായി അണിനിരത്തീട്ടുള്ള സേനാപംക്തിയുടെ നിലയിൽ പ്രത്യക്ഷമായ അനായാസതയും അതിനിബിഡമായുള്ള ജനാവലിയുടെ നിസ്സംരംഭതയും ആ സ്ഥലജലവിസ്തൃതികൾ ഒരു നിയാമകശക്തിക്കു വഴങ്ങുന്ന ഗൗരവഭാവവും ചേർന്നുള്ള അവസ്ഥ തന്നാൽ അംഗീകരിക്കപ്പെട്ട ദൗത്യം സമരസ്മൃതികളാൽ അനുവദിക്കപ്പെട്ടതെന്നു് അദ്ദേഹത്തെ സമാശ്വസിച്ചിച്ചു. തല്ക്കാലാവശ്യത്തിനു നിർമ്മിക്കപ്പെട്ട ബന്ദറിൽ അടുത്തപ്പോൾ, തന്നെ എതിരേല്ക്കുന്നതു് ഒരു സർവാധികാര്യക്കാരും സേനാനായകന്മാരും മാത്രമാണെന്നു കണ്ടു് അജിതസിംഹകണ്ഠം ഒന്നുയർന്നു. ബഹുവിധായുധങ്ങൾ ധരിച്ചു സാക്ഷിസ്ഥാനം വഹിച്ചുപോന്നിട്ടുള്ള ചൊക്രാഡൂണ്ഡിയാ പിടഞ്ഞും കുടഞ്ഞും സ്വനാഥന്റെ അഭിമാനകരണ്ഡമായി എത്തി. ബബ്‌ലേശ്വരൻ അംഗുലീദ്വന്ദ്വത്തെ ഉഷ്ണീഷത്തോടു ചേർത്തു സേനോപചാരത്തെ അഭിനന്ദനം ചെയ്തു, വിജനസ്ഥലമെന്നുള്ള നാട്യത്തിൽ മുന്നോട്ടുനടകൊണ്ടു. ആപാദമസ്തകം പ്രചുരമായ രത്നങ്ങൾ സംഘടിച്ചുള്ള വേഷോപകരണങ്ങളാൽ പ്രജ്വലിക്കുന്ന സ്ഥാനപതിയെ ബഹുമാനിപ്പാൻ ദിവാൻജിയുടെ പട്ടുകുട ഉയർന്നപ്പോൾ, മൈസൂർ സാമ്രാജ്യസ്വമായുള്ള ഒരൂ നീരാളഛത്രം വിടുർന്നു് ആ സംസ്ഥാനപ്രതിനിധിയെ സൂര്യകരനിപാതത്തിൽനിന്നു രക്ഷിച്ചു. ബഹുവാദ്യങ്ങളുടെ ഘോഷവും ഏതാനും കതിനാവുകളുടെ മേഘധ്വനികളും മുഴങ്ങി. രാജദൂതൻ അഥവാ ദൂതരാജൻ സൽക്കാരകന്മാരാൽ പിന്തുടരപ്പെട്ട് പ്രധാന ശാലയിലോട്ടു നീങ്ങി ദ്വാരപ്രദേശത്തു് എത്തിയപ്പോൾ, സർവ്വാധികാര്യക്കാർ എതിരേറ്റു ദിവാൻജി നില്ക്കുന്ന ശാലയിലോട്ടു പ്രവേശിപ്പിച്ചു. അജിതസിംഹരാജാവിന്റെ കണ്ണുകൾ ടിപ്പു രാജസന്നിധാനത്തിന്റെ മഹിമാഗൗരവത്തെ പ്രജ്വലിപ്പിച്ചു രൂക്ഷങ്ങളായി. എങ്കിലും കൃപാദരഭാവങ്ങൾക്കു് ലോപംവരുത്താതെ ദിവാൻജിയുടെ ഹസ്തങ്ങളെ ഗ്രഹിച്ചുകൊണ്ടു് പര്യങ്കത്തിലോട്ടു നീങ്ങി, സൽക്കാരകനെ ഇരുത്തീട്ടു്, താനും ഇരുന്നു. ചൊക്രാഡൂണ്ഡിയാ അംഗരക്ഷകസ്ഥാനത്തു് അജിതസിംഹന്റെ സമീപത്തു നില്ക്കാതെ, ദിവാൻജിയുടെ പാർശ്വത്തിലോട്ടുനീങ്ങി നിലകൊണ്ടു. അജിതസിഹന്റെ വീക്ഷണങ്ങൾ ക്യാപ്റ്റൻ ഫ്ലോറിയുടെ നേർക്കു് അഗ്നിസ്ഫുലിംഗങ്ങളെ വർഷിക്കുകയാൽ ആ മതിമാൻ രംഗംവിട്ടു പോകാൻ ഒരുങ്ങി. ദിവാൻജിയുടെ നേത്രങ്ങൾ ആ സായുവിനു് നിശ്ചയിച്ചിരുന്ന പീഠത്തിന്മേൽ പതിയുകയാൽ, അദ്ദേഹം ആ ആജ്ഞാനുസാരം അതിന്മേൽ ആസനസ്ഥനായി.

ഇതിനു മുമ്പു് ടിപ്പുസുൽത്താന്റെ സ്ഥാനപതികൾ സന്ദർശിച്ചിട്ടുള്ളതു് രാമവർമ്മമഹാരാജാവിനെത്തന്നെ ആയിരുന്നു. ഇംഗ്ലീഷ് കമ്പനിയാരുടെ ബന്ധുത്വത്തെ ഉപേക്ഷിക്കുകയോ യൂറോപ്യൻ വ്യാപാരികളോടു വാങ്ങിയിട്ടുള്ള കോട്ടകളെ കൊച്ചിസംസ്ഥാനത്തിന്റെ അംശങ്ങളായി സമ്മതിച്ചു വിട്ടുകൊടുക്കുകയോ ആ സംസ്ഥാനത്തെപ്പോലെ “പെഷ്കഷ്” കൊടുത്തു് വാണുകൊള്ളുകയോ ചെയ്‌വാൻ ടിപ്പുസുൽത്താനോടു ഉടമ്പെടുന്നതിനു് മഹാരാജാവിന്റെ കുലമഹിമയും ആത്മാഭിമാനവും മന്ത്രിജനങ്ങളുടെ ഉപദേശവും സമ്മതിച്ചില്ല. എന്നാൽ പാദുഷായുടെ സ്ഥാനത്തിൽ ഏകച്ഛത്രാധിപത്യം സ്ഥാപിപ്പാൻ ഉദ്യമിക്കുന്ന തന്റെ മഹാപദവിയിൽനിന്നു നിയുക്തനാകുന്ന ഒരു സാമന്തരാജാവു മുഖേന തന്റെ തിരുവുള്ളവും പരമാധികാരങ്ങളും സമ്പന്നിചയവും പാരിതോഷികങ്ങളായി വാഗ്ദാനം ചെയ്യപ്പെടുമ്പോൾ, ദാരിദ്ര്യദുഃഖം അനുഭവിച്ചു് അല്പദാസനായി സേവിച്ചു് ഉന്നതപദവിയിൽ പ്രവേശിച്ചിരിക്കുന്ന ഒരു മന്ത്രി സ്വാമിദ്രോഹത്തിനും സന്നദ്ധനായേക്കുമെന്നു് ഹൈദർ നായിക്കനായ ശൈലൂകന്റെ സന്താനം പ്രമാദിച്ചുപോയി. സന്ധി സംബന്ധിച്ചുള്ള സംഭാഷണങ്ങൾ ടിപ്പുവിന്റെ ഇച്ഛാനുസാരം കലാശിക്കുന്നു എങ്കിൽ, ഉടനെ ഉടമ്പടികൾ എഴുതി രാമരാജാബഹദൂറിനെക്കൊണ്ടു തുല്യംചാർത്തിച്ചു വാങ്ങുവാൻ അജിതസിംഹൻ തിരുവതാംകൂറിൽ താമസിക്കേണ്ടതാണന്നും ദിവാൻജി തന്റെ പ്രലോഭനങ്ങൾക്കു വശംവദനാകാഞ്ഞാൽ സേനയുടെയും ജനങ്ങളുടെയും വീര്യോത്സാഹങ്ങളെ ഭഞ്ജിക്കുന്നതിനായി അദ്ദേഹത്തെ ചൊക്രാഡൂണ്ഡിയാ നിഗ്രഹിക്കേണ്ടതാണെന്നും വിശ്വാസലംഘനമായുള്ള ആ കൊലപാതകം അജിതസിംഹനു് ആപത്തുണ്ടാക്കുകയോ തന്റെ സന്ധ്യപേക്ഷ ഒരു കുടിലകൗശലമാണെന്നു സംശയിക്കപ്പെടുകയോ ചെയ്യാതിരിപ്പാൻ ഘാതകസംഹാരത്തെ അജിതസിംഹകരങ്ങൾ തൽക്ഷണം സാധിക്കേണ്ടതാണെന്നും, തനിക്കും രാജ്യത്തിനുംവേണ്ടി ചൊക്രാഡൂണ്ഡിയാ അങ്ങനെയുള്ള ആത്മബലിക്കു വഴങ്ങിക്കൊള്ളേണ്ടതാണന്നും സുൽത്താൻ ആജ്ഞാപിച്ചിരുന്നു. ഏതദ്വിതമായ മൃതി അടയുന്നതു സങ്കടമാണെന്നു ഭഗവതീക്ഷേത്രത്തിലെ പ്രദക്ഷിണവളപ്പിൽവച്ചു് ഡൂണ്ഡിയാ സങ്കടം പറഞ്ഞതു് സുൽത്താന്റെ കല്പനയെ ഒരു രേഖാമാത്രത്തോളമെങ്കിലും ഭേദപ്പെടുത്തിയില്ല.

ഈ ദൗത്യവും അനന്തരകരണീയമായി ഉപദേശിക്കപ്പെട്ട നിഗ്രഹങ്ങളും ഗണപതിസ്തവാരംഭം മുതൽ മംഗളവാചകാവസാനംവരെ അജിതസിംഹരാജാവിന്റെ അന്തർഘടനയ്ക്കും വീര്യത്തിനും ധർമ്മബോധത്തിനും വിരുദ്ധമായിരുന്നു. മൈസൂരോടു തൊട്ടുകിടക്കുന്ന സ്വരാജ്യത്തിലെ ‘കുടിപൊറുതി’ മാത്രം പ്രമാണിച്ചു് അദ്ദേഹം ഒരു വ്യാജബബ്‌ലേശ്വരനെ തിരുവനന്തപുരത്തു പ്രവേശിപ്പിച്ചുകൊണ്ടു് ചാരനിലയിൽ വർത്തിച്ചു് മഹാരാജാവിന്റെയും മന്ത്രിയുടെയും ഗുണവിശേഷങ്ങളെയും പ്രജകളുടെ രാജഭക്തിയെയും ദർശിച്ചിട്ടു് ആ പരമാർത്ഥങ്ങളെയും രാജ്യത്തിന്റെ ഉത്തരഭാഗം താഴ്വരകൾ ജലത്താലും ഗിരിഭാഗങ്ങൾ ഘോരവനങ്ങളാലും ദുഷ്കരമാണെന്നുള്ള വസ്തുതയെയും ധരിപ്പിച്ചിട്ടും സുൽത്താൻ കാളിപ്രഭാവഭട്ടനാൽ സമർപ്പിതമായ കഥകളെയും ഉപദേശങ്ങളെയും തന്നെ ആധാരമാക്കി. പോരെങ്കിൽ ചാരന്മാരെല്ലാം പ്രഭുഹിതപ്രവാദികളായി, ചാരപ്രധാനനായ ഗൗണ്ഡന്റെ ബോധനങ്ങളെ താങ്ങി വ്യാജകഥകൾകൊണ്ടു് ടിപ്പുസുൽത്താനെ സമ്മോഹിപ്പിച്ചു. സ്വായത്തസിദ്ധികളായ നൃപന്മാർ സ്വേച്ഛാപ്രഭുത്വത്തെ അംഗീകരിക്കുമ്പോൾ ഹിതോപദേശികൾ, ധർമ്മവാദികൾ, ശ്രേയഃകാംക്ഷികൾ, പാദാവലംബികൾ എന്നിവർ തങ്ങളുടെ നിലകളെ പരിരക്ഷിക്കണമെങ്കിൽ, സ്തുതിപാഠകത്വം അനുവർത്തിക്കയല്ലാതെ ഗത്യന്തരമില്ലല്ലോ. ഈ അവസ്ഥകളിൽ ശൃഖലിതനായ അജിതസിംഹൻ തന്നിൽ നിക്ഷിപ്തമായ ദൗത്യത്തെ മാരീചനെപ്പോലെ അംഗീകരിച്ചു. ദീർഘകാലം വേഷംകെട്ടി നടക്കുന്നവരുടെ സാക്ഷാൽ പ്രകൃതങ്ങൾ ക്ഷയിച്ചുപോകുന്നതുപോലെ രംഗപ്രവേശനത്തിലെ ഘർഷണത്തിൽ അജിതസിംഹന്റെ സിംഹത്വാംശം പ്രകാശിച്ചു. ശത്രുപക്ഷത്തിന്റെ പ്രാബല്യവും അനാദരപ്രകടനങ്ങളും സിംഹത്വത്തോടു ചേർന്നുള്ള ഗാംഭീര്യത്തെ തീക്ഷ്ണമാക്കുകയും ചെയ്തു.

മഹാരാജാവു് ധരിപ്പാനായി മുൻപ്രസ്താവിച്ചപ്രകാരം ദിവാൻജി എഴുതി അയച്ചതിനു് തിരുമുമ്പിൽനിന്നു കിട്ടിയ മറുപടിയിൽ ഇങ്ങനെ കല്പിച്ചിരുന്നു: “... ഇഷ്ടംപോലെല്ലാം ചെയ്തുകൊള്ളണം, ഇവിടെ അന്തർഗ്ഗതമെന്തെന്നു നിനക്കറിയാം. ഇവിടത്തെ പ്രതാപം വർദ്ധിപ്പിക്കണമെന്നോ ശാശ്വതമാക്കണമെന്നോ ആഗ്രഹമില്ല. രാജ്യം ഇങ്ങോട്ടു കിട്ടിയനിലയിൽനിന്നു് അല്പംകൂടി ഐശ്വര്യത്തോടെ അനന്തരവർക്കു പോകണമെന്നേ താത്പര്യമുള്ളു. അന്നമനടയും മാവേലിക്കരയുംവച്ചു ഇവിടത്തെ നിശ്ചയങ്ങൾ പറഞ്ഞുകഴിഞ്ഞു. എന്നാലും ശത്രുസൈന്യം വലുതും ഭയങ്കരവും എന്നു കേൾക്കുന്നതുകൊണ്ടും അസുരസൈന്യം എല്ലായ്പോഴും ദേവസൈന്യത്തെ ജയിച്ചു എന്നു കാണുന്നതുകൊണ്ടും ശത്രുസൈന്യത്തിന്റെ ബലസാമഗ്രികളെക്കുറിച്ചു് നീ അപ്പഴപ്പോൾ എഴുതിധരിപ്പിച്ചിട്ടുള്ളതിനെ വിചാരിച്ചും നിന്റെ കുഞ്ചൈക്കുട്ടി ഒരുകൈ നോക്കാതെ വിട്ടാൽ കേൾവിദോഷം നമ്മുടെ സ്ഥാനത്തിനും പേരിനും സംസ്ഥാനത്തിനും എന്നന്നേക്കും നേരിടുമെന്നു് ഗുണദോഷിക്കുന്നതിനാലും ഈകാര്യത്തിൽ തീർച്ചയ്ക്കുള്ള അധികാരം നിനക്കുതന്നെ വിട്ടുതന്നിരിക്കുന്നു. ശ്രീപത്മനാഭൻ സർവ്വത്തിനും വഴികാട്ടി രക്ഷിക്കട്ടെ.”

“വിശേഷിച്ചും കേശവൻഉണ്ണിത്താൻ കുറച്ചു് ആളും ചേർത്തു പടയോടു ചേരാൻ പോന്നിട്ടുണ്ടു്. എന്തു കൗശലമെങ്കിലും പ്രയോഗിച്ചു് അവനെ പടയിൽ ചാടാതെയും ദുരന്തത്തിനു സംഗതിവരാതെയും സൂക്ഷിച്ചുകൊള്ളണം. മാങ്കാവിൽ മേനവന്മാരുടെ ഗൃഹത്തെ സൂക്ഷിച്ചുകൊള്ളേണ്ട കാര്യത്തെക്കുറിച്ചു് കുഞ്ചൈക്കുട്ടി നിനക്കു് എഴുതി അയച്ചിട്ടുണ്ടല്ലോ. ആ ഭവനപ്പേരു് എങ്ങാണ്ടോവെച്ചു കേട്ടു എന്നും ആ സ്ഥലം ശത്രുവിന്റെ പടനിലമായി, ചുറ്റുമുള്ള കുന്നുകളിൽ പീരങ്കികൾ ഉറച്ചുപോയാൽ, അങ്ങോട്ടടുക്കുകയും എതിർക്കുകയും ചെയ്യുന്ന കാര്യം പിന്നെ ആലോചിക്കേണ്ടെന്നും അവൻ ജപിച്ചുകൊണ്ടു നടക്കുന്നു. ഈ കാര്യവും ശ്രദ്ധിക്കണം...”

ഇങ്ങനെയും മറ്റും എഴുതിവന്നിട്ടുള്ള കല്പനയുടെ ആന്തരോദ്ദേശ്യത്തെ സ്മരിച്ചും ആഗതനായ ദൂതന്റെ സ്ഥാനവലിപ്പത്തെ ആദരിച്ചും സംഭാഷണം സന്ധി ആഗ്രഹിക്കുന്ന കക്ഷിതന്നെ ആരംഭിക്കട്ടെ എന്നു് വിട്ടിട്ടു് ദിവാൻജി മിണ്ടാതിരുന്നു. സങ്കടക്കാരന്റെ നിലയിൽ താൻതന്നെ സംഭാഷണം തുടങ്ങേണ്ടതായിരിക്കുന്നതിനെക്കുറിച്ചും അജിതസിംഹൻ ലജ്ജിച്ചു. ദിവാൻജിയുടെ ഉദ്യോഗവസതിയിൽവെച്ചു് അദ്ദേഹം പ്രകടിപ്പിച്ച ഔദാര്യവും ഇന്നു കാണുന്നില്ല. ദൗത്യംതന്നെ അവജ്ഞാപാത്രമാക്കുന്നു. ആകട്ടെ. ഈ ഡംബുകഡിംഭൻ ഒന്നുകിൽ ടിപ്പുവിന്റെ കൗശലവലയിൽ കുടുങ്ങും; അല്ലെങ്കിൽ സമരഭൂമിയിൽ തന്റെ കഠാരരുചി ആസ്വദിച്ചു നാമാവശേഷനാകും. ഇങ്ങനെ സമാധാനപ്പെട്ടുകൊണ്ടു് അദ്ദേഹംതന്നെ ഹിന്ദുസ്ഥാനിയിൽ പ്രക്രമകുശലങ്ങൾ ആരംഭിച്ചു: “കുലശേഖപ്പെരുമാൾ തിരുമേനി സുഖമായിരിക്കുന്നില്ലേ?”

ദിവാൻജി
“ശ്രീപത്മനാഭന്റെ കൃപയാൽ അവിടുത്തെ രാജർഷിത്വം ഇതിലൊന്നിലും കുലുങ്ങാതെയും കലങ്ങാതെയും ധർമ്മം പരിപാലിച്ചരുളുന്നു.”
അജിതസിംഹൻ
“അവനോൻതന്നെ ധർമ്മം ഏകത്തെ ഭരണദണ്ഡമാക്കി വാഴുമ്പോൾ രാജ്യം സ്വർഗ്ഗമായിക്കഴിയും.”
ദിവാൻജി
(മഹാരാജാവിനെ തന്റെ ഗുണദോഷങ്ങൾ വഴിതെറ്റിച്ചു് രാജ്യത്തിന്റെ സ്വർഗ്ഗാവസ്ഥ നഷ്ടമാകുന്നു എന്നുള്ള സൂചന സ്വരത്താൽ വ്യക്തമാക്കപ്പെട്ടതിനാൽ) “രാജാക്കന്മാർക്കു് ഈശ്വരകല ഉണ്ടെന്നാണു് സങ്കല്പം. അതു സൽകുലീനത്വത്തെ അനുഗ്രഹിക്കും. ആ കലാപ്രാഭവം രക്ഷിക്കുന്ന രാജ്യം സ്വർഗ്ഗംതന്നെ.”
അജിതസിംഹൻ
“അതിനാൽ ഈ സന്ധിവാദംകൊണ്ടു് മറ്റൊരു കിരീടശക്തികൂടി രാജ്യത്തിൽ പ്രവേശിക്കേണ്ടെന്നാണോ സൂചിപ്പിക്കുന്നതു്‌‌‌‌?”
ദിവാൻജി
“ഈ അല്പപ്രജ്ഞന്റെ വാക്കുകളിൽനിന്നു് വ്യക്തമാകുന്നതുപോലെ വ്യാഖ്യാനിച്ചുകൊള്ളുക.”
അജിതസിംഹൻ
“മനസ്സിലായി. കിട്ടേണ്ട ബദൽ കിട്ടിക്കഴിഞ്ഞു. അതുകൊണ്ടു് യാത്രയായിക്കൊള്ളാം. എങ്കിലും രാജനിയോഗത്തെ അനാദരിച്ചുകൂടല്ലോ. പ്രേക്ഷകന്റെ നിദേശത്തെ പദാനുപദമായി ധരിപ്പിക്കേണ്ടതു് ദൂതധർമ്മം. സുൽത്താൻ ബഹദൂർതിരുമനസ്സിലെ ചിത്തപ്രകാശം അവിടുത്തെകൊണ്ടു് അരുളിച്ചെയ്യിച്ചതു കേൾക്കുക. ഇങ്ങോട്ടണയുന്ന സൈന്യവും ആയുധസജ്ജയും നിങ്ങൾക്കു് എതിർക്കാൻ കഴിയുന്നതല്ല. രാജ്യം പൊടിഞ്ഞുപോകും. ജനങ്ങൾ ഭസ്മമാകും. അവിടുത്തെ കല്പനയ്ക്കമരാഞ്ഞാൽ, കൃപാചാമരം അല്ല, കൃപാണചാമരം രാജ്യത്തെ തിലസമാനം ശിഥിലമാക്കും.”
ദിവാൻജി
“ജരാസന്ധൻ ഇങ്ങിനെ ചിലതു ഘോഷിച്ചുകൊണ്ടുതന്നെ മഥുരയെ വളഞ്ഞു.”
അജിതസിംഹൻ
“ശ്രീകൃഷണന്റെ ചെറുപ്പമല്ലല്ലോ വർത്തമാനകഥ. ഹൈദർമഹാരാജാവിലും വൃദ്ധനായിരിക്കുന്ന മഹാരാജാവിനെ പുത്രനിർവിശേഷമായ ആദരത്തോടെ സുൽത്താൻ ബഹദൂർ ധരിപ്പിക്കുന്ന ഉപദേശം കേൾക്കുക ശുഭമല്ലേ? ദശരഥകഥ ചിന്തിക്കുക. എത്ര എത്ര രാജാക്കന്മാർ തങ്ങളുടെ അനുജന്മാർ, പുത്രന്മാർ എന്നിവരെ രാജ്യം ഏൽപ്പിച്ചിട്ടു വാനപ്രസ്ഥരായി?”
ദിവാൻജി
“അങ്ങനെ കല്പിച്ചൊരുങ്ങുന്നെങ്കിൽ രാജ്യഭാരം ഏൽപ്പിപ്പാൻ ഒരു കൊച്ചുതമ്പുരാൻ തിരുമനസ്സുകൊണ്ടുണ്ടു്.”
അജിതസിംഹൻ
“രാജ്യം താങ്ങാൻ ഊക്കുള്ള വക്ഷസ്സല്ലേ വേണ്ടതു്?”
ദിവാൻജി
“അകത്തെന്തോ ചിലതും വേണമെന്നാണു് കേട്ടിട്ടുള്ളതു്. നഞ്ചും നഖവും ദംഷ്ട്രങ്ങളും രക്ഷായുധങ്ങളല്ല.”
അജിതസിംഹൻ
(അല്പംകൂടി രുഷ്ടനായി) “ഇതാണല്ലേ ഇവിടത്തെ ഭക്തി! രാജകുടുംബം ധ്വംസിക്കപ്പെടട്ടെ എന്നു കരുതുന്ന സചിവൻ”
ദിവാൻജി
“– പുറത്തു്. അതു നല്ലവണ്ണം അറിഞ്ഞുതന്നെ സേവിക്കുന്നതു്.”
അജിതസിംഹൻ
“ഒരു മദകരിയുടെ ഒരൊറ്റമിതി ഏൽപ്പാൻ നിങ്ങടെ സൈന്യത്തിനു് കെൽപ്പുണ്ടോ?”
ദിവാൻജി
“അതു പരീക്ഷിച്ചറിവാൻതന്നെ ഈ വട്ടമെല്ലാം കൂട്ടീരിക്കുന്നതു്.”
അജിതസിംഹൻ
“ടിപ്പുസുൽത്താൻ രാജസിംഹം. അവിടുത്തെ കുതിരയെ നിങ്ങളുടെ ക്ഷേത്രക്കൊടിമരത്തിൽ തളയ്ക്കാതെ അടങ്ങുകയില്ലെന്നു പ്രതിജ്ഞചെയ്തുപോയി.”
ദിവാൻജി
“കെട്ടുന്നതു് ശ്രീരംഗപട്ടണത്തിലെ ഒരു രാജമണ്ഡപത്തൂണിലും കുതിര എന്റേതും ആയേക്കാം. ഇതാ മനോരാജ്യം ആർക്കും വാഴാവുന്ന മണ്ഡലമാണു്. അതുപോലെതന്നെ വീരവാദം ഏതു ജളനും പ്രയോഗിക്കാവുന്ന ആയുധവുമാണു്. ഇവറ്റയ്ക്കു് ഒരു പട്ടാഭിഷേകവും കിരീടംധരിപ്പും വേണ്ട.”
അജിതസിംഹൻ
“ഇംഗ്ലീഷ്‌കമ്പനിയാരുടെ ചുമടു ചുമന്നെത്താൻ ചിലർ അച്ചാരംവാങ്ങീട്ടുണ്ടെന്നു് കേട്ടു. അതു പോട്ടെ. അവരുടെയും ആർക്കാട്ടെയും ബന്ധുത്വം ആകാമെങ്കിൽ മൈസൂരിനുള്ള ആഭിജാത്യക്കുറവെന്താണോ! വിപുലബുദ്ധിയായി, നിർദ്ദാക്ഷിണ്യവാനായി ആലോചിക്കുക.”
ദിവാൻജി
“ഒരു ഹരിയെ നാം പൂജിക്കുന്നു. മറ്റൊരു ഹരിയെ കൊല്ലുന്നു. ഒരു കൈകൊണ്ടു് ഉണ്ണുന്നു—എന്താ, സ്പഷ്ടമാക്കണമോ?”
അജിതസിംഹൻ
“വേണ്ടാ. രണ്ടാം ഹരിത്വം സമ്മതിച്ചു. അവൻ പെടുത്തുന്ന ജനനഷ്ടം, അവരിലൊരാളായ അങ്ങു് കണക്കാക്കുന്നില്ലല്ലോ!

തങ്ങളുടെ ബുദ്ധി കാണുന്നതു് സ്വാമിസമക്ഷം ഉണർത്തിപ്പാനല്ലേ മന്ത്രിമാരു്? രാജാക്കന്മാർ വാശിപിടിച്ചു് രാജ്യങ്ങൾ നശിപ്പിക്കുന്നതു് നമുക്കു് സുഖമെന്നോ?”

ദിവാൻജി
“ഞങ്ങൾ ‘രേ രേ’ വിളിച്ചും പട വട്ടംകൂട്ടിയും പുറപ്പെട്ടിട്ടില്ല. മലകളും ആഴങ്ങളും കടന്നു് അങ്ങോട്ടു് എത്തിനോക്കുകപോലും ചെയ്തിട്ടില്ല. അതുകൊണ്ടു് മൈസൂർ മൈസൂരും, തിരുവിതാംകൂർ തിരുവിതാംകൂറുമായി കഴിയാൻ വിട്ടേക്കുക. വാശിപിടിച്ചാൽ നാശം എന്നു ദൂതൻ, സാമന്തരാജാ, ബന്ധു, ഉപദേഷ്ടാ, സാചിവ്യകോവിദൻ എന്നീ നിലകളിൽ ആ മഹൽസമക്ഷം സമയം കണ്ടു് ഉണർത്തിക്കുക.”

അജിതസിംഹൻ അല്പനേരം മിണ്ടാതിരുന്നു. അനന്തരം കേശവപിള്ളയുടെ കൈക്കു പിടിച്ചെഴുന്നേൽപ്പിച്ചു് ശാലയുടെ ഒരു വശത്തു നീങ്ങി സ്വകാര്യസ്വരത്തിൽ ഇങ്ങനെ പറഞ്ഞു: “ഹേ, മന്ത്രികുശലന്മാരിൽ അഗ്രഗണനീയ, ടിപ്പുസുൽത്താൻ ബഹദൂരിന്റെ അന്തർഗ്ഗതത്തിലെ രഹസ്യം ധരിപ്പിച്ചുകൊള്ളട്ടെ. മുഖസ്തുതി അല്ല. ഇങ്ങനെ ഒരു ദിവാൻജിയെ കിട്ടാൻ അവിടുത്തേക്കു അതിയായ മോഹമുണ്ടു്. അവിടുന്നു് വേദപഠനത്തിൽ ഒതുങ്ങിക്കൊള്ളും. നിങ്ങൾ ആ മഹാസാമ്രാജ്യം വാണുകൊൾക എന്നാണു് അവിടുന്നു കല്പിക്കുന്നതു്.”

ദിവാൻജിയുടെ അധരത്തിന്റെ ഒരു ഭാഗം അല്പം വക്രിച്ചു; ഒരു കണ്ണിന്റെ ഇമ തളർന്നു് ഒട്ടൊന്നടഞ്ഞു: “തിരുമനസ്സറിയിപ്പാൻ ഒരു ഖറീത്താ അയച്ചു കല്പന വാങ്ങിയാൽ, ഇവിടെപ്പോലെ ഒരുവിധം അവിടെയും സേവിക്കാം” എന്നു് അദ്ദേഹം ഉത്തരം പറഞ്ഞു.

അജിതസിംഹൻ
(സ്വരം അധരചലനമാത്രത്തോളം താഴ്ത്തി) “കേൾക്കുക. നാംതന്നെ ശുപാർശചെയ്ത ഒരു സംഭാവനയാണു് വരുന്നതു്. മനുഷ്യരുടെ ആഗ്രഹം ‘നാദ്യാപി സന്തുഷ്യതി’ എന്നോ മറ്റോ ഇല്ലേ? തിരുവിതാംകൂർ കിരീടം ഇവിടുത്തെ ഈ തലയ്ക്കും ചേരുകയില്ലെന്നോ? നല്ലതിന്മണ്ണം ചേരുമെന്നു് സുൽത്താൻ ബഹദൂരെന്നല്ലാ, അവിടത്തെ ബന്ധുക്കളും അഭിപ്രായപ്പെടുന്നു. സിന്ധ്യമുതൽ ഇങ്ങോട്ടുള്ള രാജാക്കന്മാർ സമ്മതിച്ചു് ഉടൻ സ്ഥാനപതികളെ അയച്ചു് ഉത്തരോത്തര വിജയത്തെ ആശംസിക്കും എന്നു സുൽത്താൻ ബഹദൂർ അവിടുത്തെ മതത്തെ പുരസ്കരിച്ചു് സത്യം ചെയ്യുന്നു.”

ദിവാൻജിയുടെ മുഖം ഭയപാണ്ഡുരതയാൽ ആവേഷ്ടിതമായി. അദ്ദേഹം ദിഗ്ഭ്രമത്താലെന്നപോലെ നാലുപാടും നോക്കി. സ്വരം ഉച്ചത്തിലായി: “ആഹാ! ഇപ്പോൾ ബോദ്ധ്യപ്പെട്ടു, മൈസൂരിൽ അവതരിച്ചിരിക്കുന്നതു് വ്യാഘ്രമല്ല, ക്യാപ്ടൻ ഫ്ലോറി പറയുന്ന കലിശക്തിതന്നെ ആണെന്നു്.”

അജിതസിംഹൻ: (കുലുങ്ങാതെ) “അല്ലെങ്കിൽ പോരിക. അവിടത്തെ നാലു് ജഗീർകൾക്കു് നാഥനായി. ആ തിരുമനസ്സിലെ സംബന്ധിനികളിൽ എത്ര പേരുടെയെങ്കിലും ഭർത്താവായി, ഇതുവരെ സമാർജ്ജിച്ചിട്ടുള്ള രാജഭണ്ഡാരത്തിന്റെ ഉടമസ്ഥനായി വാഴുക. ദിവാൻസ്ഥാനത്തിനുള്ള ഹംക്കു് നാമാ, തിരുവിതാംകൂർഭരണത്തിനുള്ള മുക്ത്യാർ നാമാ, ജഗീരും ഭണ്ഡാരവും അരമനയും ദത്തം ചെയ്യുന്ന ഖില്ലതു്, ഇതിൽ ഏതിഷ്ടമോ അതു് ഈ ക്ഷണത്തിൽ ഇവിടെവച്ചു് അവിടുത്തെ പ്രതിനിധിയായി ലേഖനം ചെയ്തുതരാം. വാങ്ങിക്കൊൾക, സുൽത്താൻ സന്നിധാനം സേവിക്കുന്ന സർദാന്മാർ ഓടത്തിൽ ഉണ്ടു്. അവർ സാക്ഷിവയ്ക്കും. വാങ്ങിക്കൊണ്ടു കൂടിപ്പോരിക. ദാനങ്ങളുടെ സ്വഭാവവും ദാതാവിന്റെ പ്രകൃതവും ഏതുവിധമെന്നു് ഇവിടേക്കു തോന്നിയിരുന്നാലും, സമ്മതിക്കുന്നതു് നിർവ്വഹിപ്പിച്ചുതരാമെന്നു് ഈ അജിതസിംഹൻ കൈയടിക്കുന്നു. എന്നും ഞങ്ങൾ കാണുന്നതായ നരമേധങ്ങളും ഹോമങ്ങളും ജനപ്രലാപവും അവരുടെ ആധിയും ഭയവും ശമിപ്പിക്കാനുള്ള കരുണാമൂർത്തിസ്ഥാനം കൈയേൽക്കുക. ഇതാ, അങ്ങെത്തുന്ന മാത്രയിൽ മൈസൂർസൈന്യം അങ്ങോട്ടേക്കു പാളയമിളക്കും. രാമരാജബഹദൂർ നിർബ്ബാധമായി തപസ്സുചെയ്തു തന്റെ ആശ്രിതപ്രധാനനെ അനുഗ്രഹിക്കട്ടെ.”

ഈ സംഭാഷണം സൽക്കാരശാലയ്ക്കകത്തുണ്ടായിരുന്ന മറ്റുള്ളവർക്കു് കേൾക്കാമായിരുന്നില്ല. ദിവാൻജിയുടെ അവസാനമറുപടി ഉറക്കെ ഉണ്ടാകുമ്പോൾ കേൾപ്പാൻ അവർ ബദ്ധശ്രദ്ധരായി നിന്നിരുന്നു. ദിവാൻജിയുടെ മുഖത്തിലെ പാണ്ഡുരത മാറി, അതിൽ രക്തച്ഛവി പ്രസരിച്ചു. പൗരുഷൈകമൂർത്തി എന്നപോലെ തിരിഞ്ഞു് ശ്രീപത്മനാഭപ്രസാദമായ ചന്ദനതിലകം തിളങ്ങുന്ന ഉന്നതലലാടത്തെ തടവിക്കൊണ്ടു് ബബ്‌ലേശ്വരനെ സഹാസം നോക്കി, ആ ദൗത്യമൗഢ്യത്തെ ഭർത്സിച്ചു: “എന്താ, തിരുമേനീ? ഞങ്ങൾക്കും ദൂരത്തെത്തുന്ന കണ്ണുകളും കാതുകളുമുണ്ടു്. അതുകൾവഴി അജിതസിംഹരാജാവു്, പാണ്ഡവന്മാർ അഞ്ചും ചേർന്ന ഒരു അപൂർവ്വപുരുഷൻ എന്നാണു കേട്ടിട്ടുള്ളതു്. ഇവിടെ കാട്ടിയതു് എന്തൊരു ഭ്രാന്തു്? എന്റെ വിലയോ പോകട്ടെ. അവിടുന്നു് – അതു വിസ്തരിക്കുന്നില്ല. ഇവനൊരുവൻ പൊയ്‌പോയാൽ തിരുവിതാംകൂർ സമുദ്രത്തിൽ മുങ്ങിപ്പോകുമെന്നോ? ഹായു്! അങ്ങിനെ സ്വപ്നംകാണുന്ന ആൾക്കു് ഇവനെ ജീവനോടുകൂടി കിട്ടുക സാധിക്കുമെങ്കിൽ, അന്നു സൂര്യൻ അസ്തമിക്കുന്നതു് കിഴക്കു്. ഇവന്റെ ശവത്തടി മതിയെങ്കിൽ യുദ്ധത്തിൽ വെന്നു് എടുത്തുകൊള്ളുക. ധീരോത്തംസമെന്നു് അവിടുത്തെപ്പറ്റി വിചാരിച്ച ബുദ്ധിമോശത്തെക്കുറിച്ചു മാത്രം ഇവൻ ലജ്ജിക്കുന്നു.”

അജിതസിംഹൻ സലജ്ജനായി, രത്നകംബളം നോക്കിക്കൊണ്ടു് തന്റെ സന്ദേശവാഹകത്വം പരാജയത്തിൽ കലാശിക്കുന്നതിനാൽ ഡൂണ്ഡിയായുടെ കഠാര, പൗരുഷസമഗ്രതയുടെ മൂർത്തിത്വത്തെ ദർശിക്കാൻ തന്നെ ഭാഗ്യവാനാക്കിയ മഹാത്മാവിന്റെ നിര്യാണം സംഭവിപ്പിക്കുമെന്നുള്ള ആധിയാൽ, നഷ്ടമനസ്കനായി നിന്നു. സമരരംഗത്തിലും തരളമാകാത്ത അന്തർന്നാളം ത്രസിക്കുകയാൽ അദ്ദേഹം സമീപജാലകത്തിലേക്കു നീങ്ങി കൃത്രിമഭിത്തിയിൽ ചാരി സുപ്രബോധചിന്തനത്തിനു വിശ്രമംതേടി. ദിവാൻജിയുടെയും അജിതസിംഹന്റെയും ഭാവഭേദങ്ങളിൽ നളനും കലിയും തമ്മിലുള്ള അന്തരത്തെ കാണുകയാൽ ഡൂണ്ഡിയാ തന്റെ ആയുധങ്ങളെല്ലാം ദൂരത്തെറിഞ്ഞിട്ടു് ശരവേഗത്തിൽ പാഞ്ഞെത്തി. ദിവാൻജിയുടെ പാദങ്ങളിൽ ദണ്ഡനമസ്കാരം ചെയ്തുകൊണ്ടു് ഇങ്ങനെ നിലവിളിച്ചു: “ഹേ, മഹാനുഭാവോത്തംസാ! വിജയീ ഭവ! വിജയീ ഭവ! ഈ ധൂർത്തമുഷ്കരനെ കാരാഗൃഹത്തിലാക്കുക. ഇവിടത്തെ ഒരു കനകസുമം –” ചുവട്ടിൽ ഇരുമ്പു് കെട്ടി, നീരാളത്താൽ കവചിതമായ പറങ്കിപ്പാപ്പാസോടുകൂടിയ ബബ്‌ലേശ്വരന്റെ പാദം മൃത്യുദണ്ഡംപോലെ ഒന്നു പൊങ്ങിത്താഴുകയാൽ, ഡൂണ്ഡിയായുടെ ശിരഃകന്ദുകം കൂശ്മാണ്ഡഫലത്തിനു തുല്യം തകർന്നു.