close
Sayahna Sayahna
Search

ഭീതികൾ


റിൽക്കെ

റിൽക്കെ-13.07
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

അഞ്ചു നിലകൾ കയറിച്ചെല്ലുന്ന ഉയരത്തിൽ എന്റെ കട്ടിലിൽ കിടക്കുകയാണു ഞാൻ; എന്റെ പകൽ (അതിനെ യാതൊന്നും തടസ്സപ്പെടുത്തുന്നുമില്ല) സൂചികളില്ലാത്ത ഒരു ക്ളോക്കു പോലെ. വളരെപ്പണ്ടെന്നോ നഷ്ടമായ ഒരു സംഗതി ഒരു പ്രഭാതത്തിൽ, അതിരുന്ന അതേ സ്ഥാനത്തു്, ആരോ അതിനെ കാത്തു സൂക്ഷിക്കുകയായിരുന്നെന്നപോലെ, ഒരു കേടും പറ്റാതെ, കാണാതായപ്പോഴത്തേതിനേക്കാൾ പുതുതായി, പ്രത്യക്ഷമാകുന്നപോലെ: അതുപോലെ എനിക്കു നഷ്ടപ്പെട്ട ബാല്യകാലാനുഭൂതികൾ എന്റെ പുതപ്പിൽ അവിടവിടെ വീണുകിടക്കുന്നതായി ഞാൻ കാണുന്നു, പണ്ടേക്കാൾ പുതുമയോടെ. പൊയ്പ്പോയ ഭീതികളൊക്കെ മടങ്ങിയെത്തിയിരിക്കുന്നു.

എന്റെ പുതപ്പിന്റെ തുഞ്ചത്തെറിച്ചുനില്ക്കുന്ന ചെറിയൊരു കമ്പിളിനൂൽ കട്ടിയുള്ളതാവുമോയെന്ന, ഒരിരുമ്പാണി പോലെ കട്ടിയുള്ളതും കൂർത്തതുമാകുമോയെന്ന പേടി; രാത്രിയിൽ ഞാനിട്ടിരിക്കുന്ന ഈ ഉടുപ്പിന്റെ ചെറിയൊരു ബട്ടൺ എന്റെ തലയേക്കാൾ വലുതാവുമോയെന്ന, വലുതും ഭാരിച്ചതുമാകുമോയെന്ന പേടി; എന്റെ കട്ടിലിൽ നിന്നു് ഇപ്പോൾത്തന്നെ താഴെ വീണ ഈ റൊട്ടിക്കഷണം ഒരു കണ്ണാടിച്ചില്ലായി മാറി തറയിലിടിച്ചു ചിതറുമോയെന്ന പേടിയും അങ്ങനെ വരുമ്പോൾ സർവ്വതും എന്നെന്നേക്കുമായി തകർന്നുപോകുമോയെന്ന കുടലെരിക്കുന്ന ആധിയും; പൊട്ടിച്ചു വായിച്ച വക്കു ചുളിഞ്ഞ കത്തു് മുറിയുടെ ഒരു കോണും സുരക്ഷിതമല്ലാത്ത വിധം അത്ര അമൂല്യമാണെന്നും അതാരുടെയെങ്കിലും കണ്ണില്പെടുന്നതു് നിഷിദ്ധമാണെന്നുമുള്ള പേടി; ഉറങ്ങിപ്പോയാൽ സ്റ്റൗവിനു മുന്നിൽ തറയിൽ കിടക്കുന്ന കരി ഞാനെടുത്തു തിന്നുമോയെന്ന പേടി; ഒരക്കം, ഏതെങ്കിലുമൊരക്കം, എന്റെ തലച്ചോറിനുള്ളിൽ വളരാൻ തുടങ്ങുകയും ഒടുവിൽ ഇടം പോരാത്തത്ര വലുതാവുകയും ചെയ്യുമോയെന്ന പേടി; കരിങ്കല്ലിലാണു്, നരച്ച കരിങ്കല്ലിലാണു ഞാൻ കിടക്കുന്നതെന്ന പേടി; ഞാൻ വിളിച്ചുകൂവുമെന്നും ആളുകൾ ഓടിക്കൂടി വാതിൽ ചവുട്ടിപ്പൊളിക്കുമെന്നുമുള്ള പേടി, ഞാൻ എന്നെത്തന്നെ ഒറ്റിക്കൊടുക്കുമെന്നും ഞാൻ ഭയക്കുന്നതെല്ലാം തുറന്നുപറയുമെന്നുമുള്ള പേടി, പറയാൻ പറ്റാത്തതാണെല്ലാമെന്നതിനാൽ എനിക്കൊന്നും പറയാൻ പറ്റാതെ വരുമോയെന്ന പേടി, പിന്നെ മറ്റു പേടികൾ… പേടികൾ.

എന്റെ ബാല്യത്തിന്റെ വീണ്ടെടുപ്പിനായി ഞാൻ പ്രാർത്ഥിച്ചു, അതു മടങ്ങിയെത്തുകയും ചെയ്തു; ഇപ്പോൾ ഞാനറിയുന്നു, പണ്ടേപ്പോലെ തന്നെ ദുർവഹമാണതെന്നു്, മുതിർന്നതുകൊണ്ടു് വിശേഷിച്ചു ഫലമൊന്നുമുണ്ടായിട്ടില്ലെന്നും.