close
Sayahna Sayahna
Search

നാലാം വിലാപഗീതം


റിൽക്കെ

റിൽക്കെ-21.02
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

ജീവിതവൃക്ഷങ്ങളേ, എന്നാണു ഹേമന്തം വന്നെത്തുക?[1]
ഞങ്ങൾ ഒരേ മനസ്സല്ല.
പക്ഷികളെപ്പോലൊരുമിച്ചു ദേശാന്തരം ഗമിക്കുന്നവരുമല്ല.
എന്നും വൈകുന്നവർ, എന്നും പിന്നിലാവുന്നവർ,
പൊടുന്നനേ ഞങ്ങളൊരു കാറ്റിൽ പിടിച്ചുകയറുന്നു,
ഉദാസീനമായൊരു തടാകത്തിൽ കല്ലുപോലെ
ചെന്നുവീഴുന്നു.
വിടരലും വാടലും ഒരു പോലെയാണു ഞങ്ങൾക്കു്.
എവിടെയോ സിംഹങ്ങൾ ഗർജ്ജിച്ചുനടക്കുന്നു,
ബലത്തവർ, ഗംഭീരർ, ഒരു ദൗർബ്ബല്യവുമറിയാത്തവർ.

എന്നാൽ ഞങ്ങൾ, ഒന്നിലുറച്ചുനില്ക്കുമ്പോൾത്തന്നെ
മറ്റൊന്നു പിടിച്ചുവലിക്കുന്നതും ഞങ്ങളറിയുന്നു.
വിദ്വേഷമാണു ഞങ്ങൾക്കടുത്ത ബന്ധു.
പ്രണയികൾ, അന്യോന്യം അതിരു
കടക്കുകയല്ലേ അവർ-
വൈപുല്യവും മൃഗയയും സ്വദേശവുമാണവർ
വാഗ്ദാനം ചെയ്തതെങ്കിലും?[2]

കണ്ണടച്ചു തുറക്കും മുമ്പു ചെയ്തൊരു രേഖാചിത്രത്തിനായി
വിപുലമായൊരു പശ്ചാത്തലം സമയമെടുത്തു ചെയ്യുന്നു-
നമുക്കു വ്യക്തമായി കാണുന്നതിനായി.
നമ്മുടെ വികാരങ്ങളുടെ ബാഹ്യരേഖകൾ നമുക്കറിയില്ല.
പുറത്തു നിന്നവയെ രൂപപ്പെടുത്തുന്നവയേ നമുക്കറിയൂ.

സ്വന്തം ഹൃദയത്തിന്റെ തിരശ്ശീലക്കു മുന്നിൽ
ഉത്കണ്ഠാകുലരായി ആരിരുന്നിട്ടില്ല?
അതുയരുന്നു: വേർപാടിന്റെ രംഗപടം നാം കാണുന്നു.
നമുക്കതു മനസ്സിലാവാൻ ഒട്ടും ക്ളേശിക്കേണ്ട.
പരിചിതമായ ഉദ്യാനം; ഇളംകാറ്റിൽ അതൊന്നുലയുന്നുമുണ്ടു്.
പിന്നെ— നർത്തകൻ കടന്നുവരികയായി.
അല്ല, അതയാളല്ല! മതി!
എത്ര സുന്ദരമാണു തന്റെ ചുവടുകളെന്നയാൾ ഭാവിച്ചാലും:
വെറും വേഷം കെട്ടാണയാൾ,
സ്വന്തം വീട്ടിൽ അടുക്കളവാതിൽ വഴി കയറുന്ന തരം.
പാതി നിറച്ച ഈ പൊയ്മുഖങ്ങൾ എനിക്കു വേണ്ട;
അതിലും ഭേദമാണു് ഒരു നൂല്പാവ.
അതു് നിറഞ്ഞതെങ്കിലുമാണു്.
വൈക്കോൽ കുത്തിനിറച്ച ഉടലും ചരടും
വെച്ചുകെട്ടു മാത്രമായ മുഖവുമൊക്കെ ഞാൻ സഹിച്ചോളാം.
ഇവിടെ. ഞാൻ കാത്തിരിക്കുന്നു.
വിളക്കുകളൊക്കെ അണഞ്ഞുവെന്നായിട്ടും.
“ഇന്നത്തേതു കഴിഞ്ഞു”
എന്നൊരാൾ വന്നുപറഞ്ഞാലും.
ആളൊഴിഞ്ഞ അരങ്ങിൽ നിന്നു് ശൂന്യതയുടെ നരച്ച
തണുപ്പൻ കാറ്റൊഴുകിവന്നാലും.
മൗനികളായ എന്റെ പൂർവ്വികരിൽ ഒരാളും പോലും,
ഒരു സ്ത്രീയോ, തവിട്ടുനിറത്തിൽ കോങ്കണ്ണുള്ള ആ ബാലനോ പോലും,[3]
എനിക്കരികിൽ ഇരിക്കുന്നില്ലെങ്കില്പോലും:
ഞാൻ ഇവിടെ ഇരിക്കും. കണ്ടിരിക്കാൻ എന്തെങ്കിലുമുണ്ടാവണമല്ലോ.

ഞാൻ പറഞ്ഞതു ശരിയല്ലേ?
എന്റെ ജീവിതത്തിന്റെ രുചിയറിഞ്ഞതില്പിന്നെ-
എന്റെ ഇച്ഛകളുടെ കഷായം-
സ്വന്തം ജീവിതമാകെക്കയ്ച്ചുപോയ അച്ഛാ.
— ഞാൻ മുതിരുന്തോറും അങ്ങതിന്റെ രുചി
നോക്കിക്കൊണ്ടേയിരുന്നു,
അത്രയും വിചിത്രമായൊരു ഭാവിയുടെ കൈയ്പ്പു കൊണ്ടു
മനസ്സുലഞ്ഞ അങ്ങ്
എന്റെ കലുഷമായ കണ്ണുകളിലേക്കു ചുഴിഞ്ഞുനോക്കിക്കൊണ്ടിരുന്നു-
സ്വന്തം മരണത്തിനു ശേഷവും എന്നെ പ്രതി മനസ്സുരുക്കിയ അച്ഛാ,
എന്നെപ്പോലൊരുവന്റെ തുച്ഛമായ വിധിക്കായി
മരിച്ചവരുടെ ശാന്തി, പ്രശാന്തതയുടെ വിപുലമണ്ഡലം,
വേണ്ടെന്നു വച്ച അച്ഛാ,
ഞാൻ ചെയ്തതു ശരിയായിരുന്നില്ലേ?

ഞാൻ സ്നേഹിച്ച സ്ത്രീകളേ,
എനിക്കു നിങ്ങളോടു തോന്നിയ സ്നേഹത്തിന്റെ ചെറിയ
തുടക്കങ്ങളുടെ പേരിൽ
എന്നെ സ്നേഹിച്ചവരേ,
-ആ സ്നേഹത്തിൽ നിന്നു ഞാൻ പിന്തിരിയുകയും ചെയ്തു,
എന്തെന്നാൽ നിങ്ങളുടെ മുഖത്തൊതുങ്ങുന്നതായി ഞാൻ കണ്ട ആകാശം
ഞാൻ സ്നേഹിക്കുമ്പോൾ നിങ്ങളദൃശ്യകളായ
ബഹിരാകാശമാവുകയായിരുന്നു-
ശരിയല്ലേ ആ പാവക്കൂത്തിനു ഞാൻ ഇരുന്നുകൊടുത്തുവെങ്കിൽ,
അല്ല, അത്ര തീക്ഷ്ണമായിട്ടാണു ഞാൻ ഉറ്റുനോക്കിയിരുന്നതെന്നതിനാൽ
ആ നോട്ടത്തിനൊരു പ്രതിരോധമായി ഒരു മാലാഖ തന്നെ
അരങ്ങിലേക്കു വരികയും
ജീവനറ്റു കിടന്ന പാവകളെ ചരടിൽ പിടിച്ചു തുള്ളിച്ചുവെങ്കിൽ?
[4]മാലാഖയും തോല്പാവയും: ഒടുവിൽ ഒരു നാടകത്തിനുള്ളതായി!
അപ്പോഴാണു് നമ്മുടെ സാന്നിദ്ധ്യം കൊണ്ടുതന്നെ നാം
വേർപെടുത്തി നിർത്തുന്നവ തമ്മിലടുക്കുക;
അപ്പോഴാണു് നമ്മുടെ ജീവിതത്തിന്റെ ഋതുചക്രം തിരിഞ്ഞുതുടങ്ങുക;
അപ്പോഴാണു് നമുക്കതീതനായി മാലാഖ തന്റെ വേഷമാടുക.
മരിക്കുന്നവരെ നോക്കുക, തീർച്ചയായും അവർ സംശയിക്കുന്നുണ്ടാവും,
എത്ര അയഥാർത്ഥമാണു്, എത്ര കപടമാണു് നാമിവിടെ കൈവരിക്കുന്നതൊക്കെയെന്നു്,
ഇവിടെ യാതൊന്നും അതാതായിട്ടില്ലയെന്നു്.
ബാല്യകാലം: അന്നോരോ രൂപത്തിനും പിന്നിൽ
ഭൂതകാലം മാത്രമായിരുന്നില്ല,
നമുക്കു മുന്നിൽ നീണ്ടുകിടന്നതു് ഭാവിയുമായിരുന്നില്ല.
സമയമെടുത്തു നാം മുതിർന്നു,
ചിലനേരം മുതിരാൻ നാം സ്വയം തിടുക്കപ്പെടുത്തുകയും ചെയ്തു,
അതു പക്ഷേ, സ്വന്തം മുതിർച്ചയല്ലാതെ മറ്റൊന്നും
സ്വന്തമായിട്ടില്ലാത്ത ചിലരെ
പ്രീതിപ്പെടുത്താൻ വേണ്ടിയുമായിരുന്നു.
എന്നാൽ ഒറ്റയ്ക്കായപ്പോൾ നിത്യമായവയിൽ നാം പ്രീതി കണ്ടു,
ലോകത്തിനും കളിപ്പാട്ടങ്ങൾക്കുമിടയിലെ അനന്തവും
ധന്യവുമായ ഒരു ലോകത്തു നാം നിന്നു,
നിർമ്മലമായതൊന്നു സംഭവിക്കാനായി ആദിയിലേ
ഒരുക്കിയിട്ടൊരിടത്തു്.

അവനിന്നതാണെന്നാരാണൊരു കുട്ടിയെ കാട്ടിക്കൊടുക്കുക?
സ്വന്തം നക്ഷത്രമണ്ഡലത്തിലാരാണവനെ പ്രതിഷ്ഠിക്കുക,
ദൂരമളക്കാനുള്ള മുഴക്കോലവന്റെ കൈയിൽ കൊടുക്കുക?[5]
ആരാണവനു കല്ലിച്ച റൊട്ടി പോലെ മരണം വിളമ്പുക,
അല്ലെങ്കിൽ ആപ്പിളിന്റെ മധുരിക്കുന്ന കഴമ്പു പോലെ
അവന്റെ കുഞ്ഞിവായിലതു തിരുകിക്കൊടുക്കുക?
കൊലപാതകികളുടെ മനസ്സറിയാനെന്തെളുപ്പം.
എന്നാലിതു്: മരണം, ജീവിതം തുടങ്ങും മുമ്പേ മരണമതിന്റെ
പൂർണ്ണതയിൽ,
അത്ര വിനീതമായി, സൗമ്യമായി ഉൾക്കൊള്ളുക,
എന്നിട്ടതിൽ രോഷം കൊള്ളാതിരിക്കുക:
വാക്കുകൾക്കതീതമാണതു്.

  1. എന്നാണു ഹേമന്തം വന്നെത്തുക? — പ്രകൃതിയിലെന്നപോലെ മനുഷ്യജീവിതത്തിൽ എന്തുകൊണ്ടു് ഋതുചക്രങ്ങൾ ഉണ്ടാവുന്നില്ല? ജനനത്തിൽ മരണത്തിലേക്കു് മടക്കമില്ലാത്ത ഒരു പ്രയാണമാണതെന്നു വന്നതെന്തുകൊണ്ടു്? അല്ലെങ്കിൽ ഇങ്ങനെയൊരർത്ഥമാവാം: പ്രകൃതിയിലെ വൃക്ഷങ്ങൾക്കു് ആസന്നമായ ക്ഷയകാലത്തെക്കുറിച്ചു് സൂചനകൾ കിട്ടുന്നുണ്ടു്; എന്നാൽ ജീവിതത്തിലെ വൃക്ഷങ്ങൾ അങ്ങനെയൊരു സൂചന നമുക്കു നല്കുന്നില്ല; അതിനാൽ മരണം മുന്നിലെത്തുമ്പോൾ അതിനു നാം ഒരുങ്ങിക്കഴിഞ്ഞിട്ടില്ല.
  2. വൈപുല്യവും മൃഗയയും സ്വദേശവുമാണവർ … — ബോധത്തിന്റെ വികാസവും തൃഷ്ണയുടെ തീക്ഷ്ണതയും സുരക്ഷയുടെ സാന്ത്വനവും.
  3. മാലാഖയും തോല്പാവയും — ബോധം സ്പർശിക്കാത്ത ശുദ്ധമായ ശാരീരികത; മാലാഖയാവട്ടെ, ഭൗതികതയുടെ സ്പർശലേശമില്ലാത്ത ശുദ്ധബോധവുമാണു്.
  4. ആ ബാലനോ പോലും — ഏഴാമത്തെ വയസ്സിൽ മരിച്ചുപോയ റിൽക്കേയുടെ ബന്ധുവായ ഇഗോൺ വോൺ റിൽക്കെ.
  5. ദൂരമളക്കാനുള്ള മുഴക്കോലവന്റെ കൈയിൽ കൊടുക്കുക? — മുതിർന്നവരുടെ അറിവിൽ നിന്നു് എത്രയോ അകലെയാണു് ബാല്യം.