close
Sayahna Sayahna
Search

വെള്ളവസ്ത്രങ്ങൾ


വെള്ളവസ്ത്രങ്ങൾ
AymanamJohn.jpg
ഗ്രന്ഥകർത്താവ് അയ്മനം ജോൺ
മൂലകൃതി ഒന്നാം പാഠം ബഹിരാകാശം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
വര്‍ഷം
2014

കാലത്ത്, കിളികരച്ചിലുകള്‍ കേട്ടു നടക്കുമ്പോഴായിരുന്നു-പേരമരത്തില്‍ കയറി കുരുവിയുടെ കൂടു കാണണമെന്നു ശാഠ്യംപിടിച്ച കൊച്ചു മകനെ, മരക്കൊമ്പുകളിലേക്ക് എടുത്തു കയറ്റവേ — പെട്ടെന്നൊരു തളര്‍ച്ച തോന്നി വൃദ്ധന്‍ നിലത്തേക്കിരുന്ന് ആശ്രയം കിട്ടാതെ കുഴഞ്ഞുവീണത്. മുറ്റം കടന്നോടിപ്പോയ ഒരു ഭീകരജന്തു തന്നെ തട്ടി താഴെ വീഴ്ത്തിയതായാണ് വൃദ്ധനു തോന്നിയത്. പിന്നീട്, മുഖത്ത് വെള്ളത്തുള്ളികളുടെ തണുപ്പേറ്റ് കണ്ണു തുറക്കുമ്പോള്‍, താന്‍ ചായ്പുമുറിയിലെ കട്ടിലില്‍ കിടക്കുകയാണ്. വീട്ടുകാരെല്ലാം ചുറ്റുമുണ്ട്. വൃദ്ധന്‍ ‘കുഞ്ഞൂഞ്ഞമ്മേ’ എന്നു വിളിക്കുന്ന ഭാര്യ, ജോസുകുട്ടി എന്നു പേരായ ഇളയ മകന്‍, മകന്റെ ഭാര്യയായ അമ്മിണി, അയല്‍ക്കാരനും ഉറ്റ കൂട്ടുകാരനുമായ രാമകൃഷ്ണപിള്ള — ഇവരെല്ലാം കട്ടിലിനോടുചേര്‍ന്ന് ഒരു വെള്ളായത്തിനപ്പുറം നില്‍ക്കുന്നു. ഒരു പേരയ്ക്കയും കടിച്ചുതിന്നു കൊണ്ടു കൊച്ചുമകനും അവര്‍ക്കിടയിലൂടെ നുഴഞ്ഞു കയറി അപ്പച്ചന്റെ പതിവില്ലാത്ത പകലുറക്കം കൗതുകത്തോടെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും അവന്റെ മുഖം വൃദ്ധന്റെ കണ്ണില്‍പ്പെട്ടില്ല.

കുഞ്ഞൂഞ്ഞമ്മയുടെ നരച്ച കണ്‍പീലികളിലെ നനവ്, ഏതോ വിഹ്വലതകള്‍ക്കടിപ്പെട്ട തന്റെ മനസ്സിലേക്ക് ഒരു അശുഭസന്ദേശം എത്തിക്കുന്നതായി വൃദ്ധനു തോന്നി. എല്ലാവരും മാറി മാറി തന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നിട്ടും ഒരു വാക്കും തെളിഞ്ഞു കേള്‍ക്കുന്നില്ല. കൊച്ചുമകന്‍ പേരമരത്തില്‍നിന്ന് ഇറങ്ങിയോ എന്നു ചോദിക്കാനാഞ്ഞിട്ടും അതിനു കഴിയാത്തത്ര ഒരു ബലഹീനത തന്റെ നാവിനെയും ബാധിച്ചത് ഒരുള്‍ക്കിടിലത്തോടെ വൃദ്ധനറിഞ്ഞു. തന്റെ വിറയ്ക്കുന്ന കൈകളില്‍ അതിലേറെ വിറയലോടെ പിടിച്ചിരിക്കുന്ന കുഞ്ഞൂഞ്ഞമ്മയുടെ മുഖത്തേക്കുതന്നെ വൃദ്ധന്‍ വീണ്ടും നോക്കി. കിടപ്പു മുറിയുടെ കോണിലെ പെട്ടിക്കടിയില്‍ അവള്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു ജോഡി വെള്ളവസ്ത്രങ്ങള്‍ പെട്ടെന്നു വൃദ്ധന്റെ ഓര്‍മയിലെത്തി. കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച പള്ളിയില്‍ പോകാന്‍ ഉള്ളതില്‍ കൊള്ളാവുന്ന മുണ്ടും ഷര്‍ട്ടും തിരഞ്ഞു തിരഞ്ഞു പെട്ടിക്കടിയോളം ചെന്നപ്പോഴാണ്, ഏറെക്കാലം കാണാതെ താന്‍ ഏതാണ്ടു മറന്നുപോയിക്കഴിഞ്ഞിരുന്ന ആ ഒരു ജോഡി വസ്ത്രങ്ങള്‍ നല്ലതുവെള്ള നിറത്തോടെ തേച്ചുമടക്കിയപാടെ ഇരിക്കുന്നതു കണ്ടത്. അടുത്തു തന്നെ നോക്കി നിന്നിരുന്ന കുഞ്ഞൂഞ്ഞമ്മ, ‘അതെടുക്കേണ്ട’ എന്നു തിടുക്കപ്പെട്ടു പറഞ്ഞ്, തടസ്സപ്പെടുത്തിയിട്ട് തന്നത്താന്‍ പെട്ടിയില്‍ തപ്പി അത്രതന്നെ വെളുത്തതല്ലായിരുന്ന മറ്റൊരു ജോഡി വസ്ത്രങ്ങള്‍ എടുത്തു തരികയായിരുന്നു.

ആ വിലക്കപ്പെട്ട വസ്ത്രങ്ങള്‍ അവള്‍ തനിക്കായി കണ്ണുനീരോടെ എടുക്കുന്നതോര്‍ത്തപ്പോള്‍ ഭാര്യയുടെ മുഖത്തേക്ക് ഒരിക്കല്‍ക്കൂടി നോക്കാന്‍ വൃദ്ധന്‍ ശ്രമിച്ചെങ്കിലും കുനിഞ്ഞ കുതിരകളെപ്പോലെ കണ്ണുകള്‍ പീലി താഴ്ത്തിത്തുടങ്ങിയിരുന്നു.

ആശങ്കകള്‍ നിറഞ്ഞ മനസ്സോടെ ഇതിനിടെ വീടുവിട്ട് പോയിരുന്ന ജോസുകുട്ടി ജ്യേഷ്ഠനായ കുഞ്ഞാപ്പുവിനെയും കൂട്ടി, നാല്‍ക്കവലയില്‍നിന്നു ടാക്സിക്കാറും വിളിച്ചു മടങ്ങിയെത്തി.

മക്കള്‍ തന്നെ താങ്ങിയെടുത്തു പടിക്കലേക്കു നടക്കുന്നതും കാറിന്റെ പിന്‍സീറ്റിലിരുത്തി ചാരിക്കിടത്തുന്നതുമെല്ലാം ഒരു പാതിയുണര്‍വില്‍ വൃദ്ധന്‍ അറിയുന്നുണ്ടായിരുന്നു. കാര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോഴാകട്ടെ, അല്പം ആക്കം കൂടിയ ഒരുണര്‍ച്ചയില്‍ വൃദ്ധന്‍ ചില്ലുകള്‍ക്കിടയിലൂടെ വെയിലേറുകള്‍ തട്ടിത്തെളിഞ്ഞ കുഞ്ഞൂഞ്ഞമ്മയുടെയും അമ്മിണിയുടെയും മുഖങ്ങള്‍ നോക്കി, വിരലുകള്‍ മെല്ലെ ചലിപ്പിച്ച് ‘സാരമില്ല’ എന്ന് ഒരാംഗ്യം കാട്ടുകയും ചെയ്തു. ഒരു യാത്ര ചോദിക്കലോടെ അവരെ നോക്കിക്കിടന്ന വൃദ്ധന്റെ ദൃഷ്ടികള്‍ കാര്‍ നീങ്ങിത്തുടങ്ങിയിട്ടും സ്ഥാനചലനമില്ലാതെ പുറംകാഴ്ചകള്‍ നിഴലിപ്പിച്ചുകൊണ്ടിരുന്നു താഴത്തെ ചിറയില്‍ താന്‍ നട്ടുവളര്‍ത്തിയ ഏത്തവാഴകള്‍, അപ്പോള്‍ ആഞ്ഞു വീശിയ ഒരു കാറ്റില്‍ അനാഥമായുലയുന്നു. നെല്‍ച്ചെടികളെ ചവിട്ടിച്ചായ്ച്ചുകൊണ്ട് ആ കാറ്റ് കിഴക്കോട്ടു പാഞ്ഞു പോകുന്നു...

വെട്ടുവഴി കഴിഞ്ഞ്, കാര്‍ ടാര്‍റോഡിലേക്കു തിരിഞ്ഞു കയറുമ്പോള്‍ പള്ളിയിലേക്കു കയറിപ്പോകുന്ന ചെങ്കല്‍പ്പാതയുടെ കാഴ്ച. ഒരു ശവഘോഷ യാത്രയുടെ ചിത്രം കാറ്റത്ത് പാറിവീഴുന്ന കരിയിലപോലെ ആ വഴിയില്‍നിന്ന് വൃദ്ധന്റെ മനസ്സിലേക്കു വീണു. നാല്‍ക്കവല കടക്കുമ്പോള്‍, കാറിനുള്ളിലേക്കു ധൃതിപ്പെട്ടു നോക്കുന്ന നാട്ടുകാരുടെ മുഖങ്ങള്‍ ഒന്നൊന്നായി ആ ഘോഷയാത്രയിലേക്കു ചേര്‍ന്നുകൊണ്ടിരുന്നു.

പിന്നെ പട്ടണത്തിലേക്കുള്ള വഴി. പാപ്പച്ചന്റെ റേഷന്‍കടയും കുഞ്ഞുതോമായുടെ റബര്‍, കുരുമുളക്, കൊക്കോശേഖരണ ഡിപ്പോയും ഗോപാലപിള്ളയുടെ ചായക്കടയുമൊക്കെ അതിവേഗത്തില്‍ കണ്ണിലൂടെ കടന്നുപോകുന്നു. അതിന്റെ മിന്നായങ്ങളില്‍ കണ്ണുകള്‍ അടഞ്ഞടഞ്ഞുപോകുന്നു. കാഴ്ചകളും ഓര്‍മകളും വേര്‍തിരിച്ചെടുക്കാനാവാതെ, തന്റെയുള്ളില്‍ ബോധത്തിന്റെ വഞ്ചി ആടിയുലയുന്നു. ഒരു മയക്കത്തിലേക്കു വീണു, വഞ്ചി മറിഞ്ഞ്, വൃദ്ധന്റെ മനസ്സില്‍ പ്രളയജലത്തിന്റെ മുകള്‍പ്പരപ്പിലെ തിളക്കങ്ങള്‍ നിറഞ്ഞു. വീടിന്റെ മേല്‍ക്കൂരയോളം ഉയര്‍ന്നു കഴിഞ്ഞ പ്രളയജലത്തില്‍നിന്നു രക്ഷ തേടി താന്‍ കൊച്ചുമകനെയുമെടുത്ത് ഒരു വന്‍ വൃക്ഷത്തിന്റെ ശിഖരങ്ങളിലൂടെ ആയാസപ്പെട്ടു വലിഞ്ഞുകയറുകയാണ്. ജലനിരപ്പ് ഉയര്‍ന്നുയര്‍ന്നുവരികയും ശിഖരങ്ങള്‍ വീണ്ടും മേലേക്കു മേലേക്കു പടരുകയും... ആകാശമോ, താണുതാണു വരുന്നു. പുല്ലുമേഞ്ഞു നടക്കുന്ന വെള്ളപ്പശുക്കളെപ്പോലെ മേഘങ്ങള്‍ കൂട്ടംകൂട്ടമായി കുന്നുകളിലൂടെ നീങ്ങിനീങ്ങിപ്പോകുന്നു... എവിടെനിന്നോ മഴയിരമ്പലുകളും ആരൊക്കെയോ വിളിച്ചുകൂവുന്ന ശബ്ദങ്ങളും. ഇലകള്‍ക്കിടയിലൂടെ താഴേക്കു നോക്കുമ്പോള്‍, മൂടപ്പെടാറായ വീടിന്റെ മേല്‍ക്കൂരയിലിരുന്ന് കുഞ്ഞാപ്പുവും രാമകൃഷ്ണപിള്ളയും തന്നെ ഉറക്കെ വിളിക്കുന്നു: അപ്പാ, അപ്പാ... പൈലീ, പൈലീ...

സംഭ്രാന്തി നിറഞ്ഞ ആ വിളികള്‍ ജലപ്പരപ്പിലൂടെ അടുത്തടുത്തു വരുന്നതായും അവര്‍ ഇരുവശത്തുമിരുന്നു തന്നെ കുലുക്കി വിളിക്കുന്നതായും അറിഞ്ഞ് വൃദ്ധന്‍ വീണ്ടും കണ്ണുകള്‍ പ്രയാസത്തോടെ തുറന്നു. ഓട്ടം നിലച്ചുകഴിഞ്ഞിരുന്ന കാറിന്റെ മുന്നിലെ കന്യാമറിയത്തിന്റെ ചിത്രത്തില്‍ വൃദ്ധന്റെ ദൃഷ്ടികള്‍ തടഞ്ഞുനിന്നു.

സ്ട്രെച്ചറില്‍ കിടത്തി അത്യാഹിതവാര്‍ഡിലേക്കു കൊണ്ടുപോകുമ്പോള്‍ വൃദ്ധന്‍ ആറു നിലകളുള്ള ആശുപത്രിക്കെട്ടിടവും അതിനുയരെ മാറാല പിടിച്ചുകിടക്കുന്ന ഒരാകാശവും കണ്ടു. മരുന്നുകള്‍ മണക്കുന്ന ഒരു ഇരുണ്ട ഇടവഴി കടന്നു തനിക്കിഷ്ടമായ വെള്ളവസ്ത്രങ്ങളുടെ ഒരു വലയത്തിലേക്കു പ്രവേശിച്ചപ്പോള്‍, ഒരു സുരക്ഷിതസ്ഥാനത്തെത്തിയതുപോലെ വൃദ്ധന്‍ നേരിയ നെടുവീര്‍പ്പിട്ടു.

പണ്ടെപ്പോഴോ കണ്ടിട്ടുള്ള ഒരു ചുവന്നു തുടുത്ത മുഖം തന്റെ മുഖത്തിനടുത്തേക്കു കുനിഞ്ഞു കുനിഞ്ഞു വരുന്നു. നെഞ്ചിലും വയറ്റിലുമൊക്കെ അമര്‍ത്തപ്പെടുന്ന അധികാരമുള്ള ഏതോ കൈകള്‍ക്ക് താന്‍ കീഴപ്പെടുന്നു. പ്രസരിപ്പുള്ള മുഖങ്ങളും ആരോഗ്യം തുടിക്കുന്ന കണ്ണുകളുമുള്ള രണ്ടു പെണ്‍കുട്ടികള്‍... അവര്‍ തലയില്‍ വച്ചിരിക്കുന്ന വെള്ളത്തൊപ്പികള്‍ പ്രാവുകളുടെ ചിറകുകള്‍പോലെ.. അങ്ങനെ ഓരോന്നോരോന്നു നോക്കിക്കിടക്കവേ, വീട്ടുമുറ്റത്തുകൂടി ഓടിപ്പോയ ആ ജന്തു തന്റെ ദൃഷ്ടികളെ തട്ടിമാറ്റിക്കൊണ്ട് ആ തണുത്ത മുറിയിലൂടെ വീണ്ടും കടന്നുപോയതു വൃദ്ധന്‍ നടുക്കത്തോടെ കണ്ടു. പിന്നെയും പ്രളയജലത്തിന്റെ മുകള്‍പ്പരപ്പ്... പാമ്പിഴയുന്നതുപോലെ മുകളിലേക്കു വളര്‍ന്നുപോകുന്ന വൃക്ഷശിഖരങ്ങള്‍. ഉയര്‍ന്നുവരുന്ന വെള്ളംകണ്ട് ആര്‍ത്തു ചിരിക്കുകയും തന്റെ കൈകളില്‍നിന്ന് എടുത്തുചാടാനൊരുങ്ങുകയും ചെയ്യുന്ന കുസൃതിക്കാരനായ കൊച്ചുമകന്‍.

കൊച്ചുമകനെ നിയന്ത്രിക്കാനായി വൃദ്ധന്‍ പാടുപെട്ടുകൊണ്ടിരിക്കെ ഏതോ വീഴ്ചയിലുണ്ടായതുപോലെ അപായകരമായ പരിക്കുകള്‍ പററിയ ഒരു കുട്ടിയെ, ധൃതിയേറിയ കാല്‍വയ്പുകളോടെ വന്ന ഒരു സംഘം ആളുകള്‍ അടുത്ത കട്ടിലിലേക്കു സാവധാനം കിടത്തി. വേദനയും തളര്‍ച്ചയും കലര്‍ന്ന ഒരു ശബ്ദത്തോടെ ആ കുട്ടി ഞരങ്ങിക്കൊണ്ടിരുന്നു. വല്ലാത്ത മനഃക്ഷോഭത്തോടെ അത് കുറച്ചു നേരം കേട്ടുകിടന്ന വൃദ്ധന്‍, ബലഹീനമായ കൈകള്‍ ആയാസപ്പെട്ട് ഉയര്‍ത്തി, അടുത്തു നിന്നവരോട് ആ കുട്ടിയുടെ അടുത്തേക്കു ചെല്ലാൻ ആംഗ്യങ്ങള്‍ കാട്ടി. ആ കേള്‍ക്കുന്നത് തന്റെ കൊച്ചുമകന്റെ കരച്ചിലുപോലെ തോന്നി. തന്നെ വിട്ട് അവനെ ശുശ്രൂഷിക്കാന്‍ പറയാന്‍ കൊതിച്ച വൃദ്ധന്റെ ദൈന്യത പടര്‍ന്ന കണ്ണുകള്‍ വല്ലാതെ തുടിക്കുകയും നനയുകയും ചെയ്തുകൊണ്ടിരുന്നു.

ആ സമയത്ത് ഡോക്ടറുടെ കുറിപ്പുകളും കൈയില്‍ പിടിച്ച് ഹെഡ്‌നേഴ്സ് മടങ്ങിയെത്തി, ഡ്യൂട്ടി നഴ്സുമാരെ വിളിച്ച്, വൃദ്ധന്റെ ജീവന്‍ രക്ഷിക്കാന്‍ ഏകശ്രമമെന്ന് ഡോക്ടര്‍ വിധിച്ച അടിയന്തര ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്യാന്‍ ഏല്പിച്ചു.

ഓപ്പറേഷന്‍ തിയേറ്ററിലേക്കു മാറ്റപ്പെട്ടതോടെ, കുട്ടിയുടെ കരച്ചിലുകള്‍ കേള്‍ക്കാതായ വൃദ്ധന്‍ താന്‍ വീണ്ടും സുരക്ഷിതനായതിന്റെ സ്വാന്ത്വനത്തോടെ, മയങ്ങാന്‍ തുടങ്ങി... പ്രളയജലം താഴ്ന്നുതുടങ്ങിയിരുന്നു. മരശിഖരങ്ങള്‍ ചവിട്ടിയിറങ്ങി താഴേക്കു പോകുമ്പോള്‍ ആകാശം പിന്നെയും ഉയര്‍ന്നുയര്‍ന്നുപോയി. ഉയര്‍ന്നുയര്‍ന്നുപോകുന്ന ആകാശത്തു സൂര്യന്റെ വെള്ളവൃത്തം ചെറുതായിച്ചെറുതായിപ്പോകുകയും മേഘങ്ങളുടെ കന്നുകാലികള്‍ കൂട്ടില്‍ക്കയറുകയും ഭൂമിയില്‍ ഇരുള്‍ വ്യാപിക്കുകയും... ഇപ്പോള്‍ വൃദ്ധന്‍ കൊച്ചുമകനെയുംകൊണ്ടു മരത്തില്‍നിന്നിറങ്ങിക്കഴിഞ്ഞു... നിലത്തു ചവിട്ടിയതും അക്ഷമകള്‍ക്കൊടുവിലെ ആവേശത്തോടെ അവന്‍ കൈ വിടുവിച്ചു്, വീടിന്റെ നേരേ പാഞ്ഞോടിപ്പോയി... തണുപ്പേറ്റു വിറയ്ക്കുന്ന തന്റെ കാലുകളാകട്ടെ, മുന്നോട്ടു നീക്കിവയ്ക്കാനേ കഴിയുന്നില്ല... സന്ധ്യയുടെ ഇരുളില്‍ പരിസരങ്ങള്‍ തെളിഞ്ഞു കാണുന്നതുമില്ല.

പല പല പരിശ്രമങ്ങള്‍ക്കുശേഷം വീട്ടുമുറ്റത്തെത്തുമ്പോള്‍, നേരം പാതിരാപോലിരുണ്ടുപോയിരുന്നു. ഇലയനക്കങ്ങളോ ചീവീടുകളുടെ കരച്ചിലോ ഇല്ല.എല്ലാവരും നല്ല ഉറക്കത്തിലായിരിക്കും. ആവുന്നത്ര ഒച്ചയുയര്‍ത്തി വൃദ്ധന്‍ ‘കുഞ്ഞൂഞ്ഞമ്മേ, കുഞ്ഞൂഞ്ഞമ്മേ’ എന്നു വിളിച്ചു. മറുപടി കേള്‍ക്കാതായപ്പോള്‍ വൃദ്ധന് അങ്കലാപ്പായി. ഏതുറക്കത്തിലും ഇന്നോളം അവള്‍ തന്റെ വിളികേട്ട് ഉണരാതിരുന്നിട്ടില്ല. വൃദ്ധന്‍ വേച്ചുവേച്ച് തിണ്ണയിലേക്കു കയറി വാതില്ക്കലേക്കു തപ്പിത്തടഞ്ഞു നടന്നു. അത്ഭുതം, വീടിനു വാതില്‍ നഷ്ടപ്പെട്ടിരുന്നു. ഉയരാന്‍ തുടങ്ങിയിരുന്ന ഒരപരിചിത നിലാവില്‍ വൃദ്ധൻ അവിശ്വസനീയമായ കാഴ്ചകള്‍ കണ്ടു. വീടിന് അതിന്റേതായ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. വാതിലുകളും ജനാലകളും കട്ടിലുകളും കസേരകളും പാത്രങ്ങളും വിളക്കുകളും എല്ലാം. എല്ലാം. വീട് ഒരസ്ഥികൂടമോ പുറന്തോടോ പോലെയായിരിക്കുന്നു. എവിടെനിന്നോ പറന്നുവരുന്ന ഒരു ശീതക്കാറ്റ് വീട്ടിലൂടെ കയറിയിറങ്ങിപ്പോകുന്നു. അതിന്റെ കുളിര് വല്ലാതെ ഉറക്കം വരുത്തുന്നു...അതിന്റെ സ്വരങ്ങള്‍ ഒരു താരാട്ടുപോലെ കേള്‍വിക്കു നഷ്ടപ്പെട്ട്... നഷ്ടപ്പെട്ട്... പോകുന്നു.

പരാജയപ്പെട്ട ശസ്ത്രക്രിയയ്ക്കുശേഷം വൃദ്ധന്റെ ജഡം ഏറ്റുവാങ്ങിയ രേഖകള്‍ ഒപ്പിട്ടു വാങ്ങിക്കഴിഞ്ഞ ഡ്യൂട്ടി നഴ്സുമാരില്‍ ഇളയവളായിരുന്ന സിസിലി തോമസ് ഹെഡ് നഴ്സിനോടു പറഞ്ഞു: “നല്ല ഒരപ്പച്ചനായിരുന്നെന്നാതോന്നുന്നത്. മരിക്കാറായി കെടക്കുമ്പോഴും ആ കൊച്ചന്റെ കരച്ചില് കേട്ടപ്പം, എന്നെ വിട്ടേച്ച് അതിനെ ശുശ്രൂഷിക്കാന്‍ പോകാനാ ഞങ്ങളോടു പറഞ്ഞത്.” “ങാ! മരിക്കാന്‍ കെടക്കുമ്പം എല്ലാവരും നല്ലോരാ” എന്ന് ഉദാസീനമായി പറഞ്ഞിട്ട്, ഹെഡ്‌നഴ്സ് കഴുകിയിട്ടും കഴുകിയിട്ടും വെടിപ്പാകുന്നില്ലെന്നു തോന്നിയ തന്റെ കൈകളില്‍ വാസനസോപ്പ് പതച്ചുകൊണ്ടിരുന്നു.