close
Sayahna Sayahna
Search

സരോ-വിവാ, താങ്കള്‍ക്ക് നമോ‌വാകം


സരോ-വിവാ, താങ്കള്‍ക്ക് നമോ‌വാകം
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡിസി ബുക്‌സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?

“ചോര്‍ന്നൊലിക്കുന്ന മേല്‍ക്കുരയല്ല
പാടുന്ന കൊതുകുകളല്ല
ഈര്‍പ്പമാര്‍ന്ന നികൃഷ്ടമായ ജയിലറയില്‍.
വാര്‍ഡര്‍ നിങ്ങളെ അകത്താക്കിപ്പൂട്ടുമ്പോള്‍
കേള്‍ക്കുന്ന താക്കോല്‍ക്കിലുക്കമല്ല
മനുഷ്യനോ മൃഗത്തിനോ പറ്റാത്ത ഭക്ഷണമല്ല
രാത്രിയുടെ രിക്തതയില്‍ മുങ്ങുന്ന
പകലിന്റെ ശൂന്യതയുമല്ല.
അതല്ല
അതല്ല
അതല്ല.
ഒരു തലമുറയില്‍ നിങ്ങളുടെ കാതുകളില്‍
മുഴക്കത്തോടെ കയറ്റിയ കള്ളങ്ങളാണ്
ഒരു ദിവസത്തെ വൃത്തികെട്ട ഭക്ഷണത്തിനായി
ക്രൂരമായ ഭീഷണാജ്ഞകളെ
നിര്‍വഹിക്കാന്‍ കൊലവിളി വിളിച്ചുകൊണ്ട്
ഓടുന്ന സെക്യൂരിറ്റി എജന്‍റാണ്
അര്‍ഹിക്കാത്തതെന്ന് മജിസ്ട്രേട്ടിന് അറിയാവുന്ന ശിക്ഷ
അവള്‍ പുസ്തകത്തില്‍ എഴുതുന്നതാണ്
സ്വേച്ഛാധികാരത്തിനു വ്യാജമായ നീതിമത്കരണം നല്കുന്ന
സന്മാര്‍ഗത്തിന്റെ ക്ഷയോന്മുഖത്വമാണ്‌
മനസ്സിന്റെ അനുചിതത്വമാണ്
നമ്മുടെ ഇരുണ്ട ആത്മാവുകളില്‍
തങ്ങുന്ന അനുസരണശീലത്തിന്റെ
മുഖാവരണമിട്ട ഭീരുത്വമാണ്
മൂത്രം കഴുകിക്കളയാന്‍ നമ്മള്‍ ധൈര്യപ്പെടാത്ത
കാലുറകളെ നനയ്ക്കുന്ന പേടിയാണ്
ഇതാണ്‌
ഇതാണ്‌
ഇതാണ്‌
പ്രിയപ്പെട്ട സുഹൃത്തേ നമ്മുടെ സ്വതന്ത്രലോകത്തെ
ഇരുണ്ട തടവറയായി മാറ്റുന്നത്.”

1995 നവംബര്‍ പത്താം തീയതി കാലത്ത് പതിനൊന്നര മണിക്ക് നൈജീരിയയിലെ സൈനിക നേതാവ് അബാച്ച തുക്കിക്കൊന്ന മഹാനായ കെന്‍സരോ-വിവായുടെ ഒരു കവിതയുടെ അവിദഗ്ധമായ ഭാഷാന്തരീകരണമാണ് മുകളില്‍ ഞാന്‍ കുറിച്ചിട്ടത്. കവിത അദ്ദേഹത്തിന്റെ ‘A Month and a Day _ A Detention Diary’ എന്ന പുസ്തകത്തിലുള്ളത്. ഒരു തെറ്റും

കെന്‍സരോ-വിവാ

ചെയ്യാത്ത ഒരു മനുഷ്യസ്നേഹിയെയാണ് മൃഗീയമായരീതിയില്‍ തൂക്കിക്കൊന്നത്. കുഴിക്ക്‌ വേണ്ടിടത്തോളം താഴ്ചയില്ലാതിരുന്നതുകൊണ്ട് സരോ-വിവാ അനേകം മണിക്കൂറുകള്‍ കയറില്‍ കിടന്നുപിടഞ്ഞു. നിഗ്രഹിക്കുന്നതിന് മുന്‍പ്പ് അദ്ദേഹത്തെ മര്‍ദിക്കുകയും ചെയ്തു. മഹായശസ്കനായ കവി, ‘ഗ്രയ്റ്റ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘സോസബോയ്’ എന്നനോവലിന്റെറ രചയിതാവ്, സ്വന്തം ജനതയെ ആര്‍ജവത്തോടെ സ്നേഹിച്ച നേതാവ് - ഇങ്ങനെയൊക്കെയുള്ള ഒരു മഹാവ്യക്തിയെയാണ് നിരപരാധിയെയാണ്‌ ലോകമെമ്പാടുമുണ്ടായ പ്രതിഷേധത്തെശഷ്പതുല്യം പരിഗണിച്ച് വധിച്ചുകളഞ്ഞത്.

അക്ഷരങ്ങളുടെ സാഫല്യം

ഈ പുസ്തകത്തിന് അവതാരിക എഴുതിയ പേരുകേട്ട നോവലിസ്റ്റ് വില്യം ബയിഡ് (William Boyd) പറയുന്നു. “എനിക്ക് കുത്തിക്കയറുന്ന വേദന, അസഹനീയമായ വിഷാദം. എനിക്കറിയാവുന്ന ഏറ്റവും ധീരനായ വ്യക്തി ഇനിയില്ല.’’ ഇടവിട്ട് ഇടവിട്ട് കെന്‍ ജയിലില്‍നിന്ന് എഴുത്തുകള്‍ ഒളിച്ചു കടത്തുമായിരുന്നു. ഒടുവില്‍ എനിക്ക് കിട്ടിയ എഴുത്തിന്റെ പര്യവസാനം ഇങ്ങനെ: “ഞാന്‍ ഊര്‍ജസ്വലനാണ്. എന്റെ ലക്ഷ്യം കാലമാകുമ്പോള്‍ വിജയം പ്രാപിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ, ഈ നിമിഷത്തെ വേദന സഹിക്കേണ്ടിയിരിക്കുന്നു എനിക്ക്. മര്‍ദകരെ നേരിടുന്നതിന് ഒഗോണി ജനതയെ സഹായിക്കാന്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ എന്റെ കഴിവുകളെ ഉപയോഗിച്ചു എന്നതാണ് എറവും പ്രധാനപ്പെട്ട കാര്യം. രാഷ്ട്രവ്യവഹാരക്കാരനോ ബിസിനസ്സുകാരനോ എന്ന നിലയില്‍ എനിക്കത് ചെയ്യാന്‍ കഴിഞ്ഞില്ല.

എന്റെ രചനകള്‍ അത് ചെയ്തു. അത് തീര്‍ച്ചയായും എനിക്ക് ആഹ്ലാദജനകംതന്നെ. എറ്റവും തിന്മയാര്‍‌ന്നതിനെ അഭിമുഖീകരിക്കുവാന്‍ ഞാന്‍ മാനസികമായി സന്നദ്ധനാണ്. എന്നാല്‍ ഏറ്റവും നല്ലതിനെ ഞാന്‍ പ്രത്യാശയോടെ നോക്കുകയും ചെയ്യുന്നു. എനിക്ക് സാന്മാര്‍ഗികവിജയം കിട്ടിയെന്നാണ് എന്റെ വിചാരം.” എഴുത്തിന്റെ ഈ അവസാനത്തെ ഭാഗം എടുത്തെഴുതിയിട്ട് ബയിഡ് പറയുന്നു. “കെന്‍, താങ്കള്‍ക്കത് കിട്ടി. നിത്യശാന്തിയുണ്ടാകട്ടെ താങ്കള്‍ക്ക്.” (അവതാരിക എന്നു ഞാന്‍ മുകളിലെഴുതിയെങ്കിലും ഇത് സരോ-വിവാ മരിച്ച് 17 ദിവസം കഴിഞ്ഞ് ബയിഡ് ന്യൂയോര്‍ക്കില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനമാണ്. ഗ്രന്ഥത്തില്‍ അവതാരികയായി അത് ചേര്‍ത്തിരിക്കുന്ന.)

സരോ-വിവായുടെമരണത്തിന് ഹേതുക്കളായ സംഭവങ്ങള്‍ ബയിഡ് സ്പഷ്ടമായും അസന്ദിഗ്ധമായും വിവരിച്ചിട്ടുണ്ട്. തുടരെത്തുടരെ വന്ന സൈനിക സര്‍ക്കാരുകള്‍ നിലനിന്നത്ര രാജ്യത്തിലെ എണ്ണ ജനിപ്പിച്ച ഭീമമായ ആദായത്താലാണ്. സൈനികനേതാക്കള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിച്ചു. ആ ധനപ്രവാഹത്തെ തടയാന്‍ ഏതു ശക്തി മുന്നോട്ടു വന്നാലും പട്ടാളഭരണം അതിനെ നശിപ്പിച്ചുകളയും. അബാച്ചയും കൂട്ടുകാരും സരോ-വിവായെ ശത്രുവായി കണ്ടു. പക്ഷേ, അദ്ദേഹം പ്രതിഷേധിച്ചുകൊണ്ടേയിരുന്നു. സ്റ്റേയ്റ്റ് തന്നെ ഭികരപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ബലാത്സംഗങ്ങള്‍, കൊലപാതകങ്ങള്‍, ഗ്രാമങ്ങളെ അഗ്നിക്കിരയാക്കല്‍ ഇവ നിത്യസംഭവങ്ങള്‍. ബയിഡ് എഴുതുന്ന കാലയളവില്‍ രണ്ടായിരം ഒഗോണികളെ കൊന്നുകഴിഞ്ഞു. 1984 മെയ് മാസത്തില്‍ ഒഗോണി നഗരത്തില്‍ ഒരു റാലിയില്‍ പ്രസംഗിക്കാന്‍ സരോ-വിവാ പോകുകയായിരുന്നു. മിലിറ്ററിയുടെ റോഡ് ബ്ളോക്ക്കൊണ്ട് അദ്ദേഹത്തിനു വൈമനസ്യത്തോടെ തിരിച്ചുപോകേണ്ടതായി വന്നു. റാലി നടന്നു. ബഹളമുണ്ടായി. മിലിറ്ററിയോട് സഹാനുഭുതി പുലര്‍ത്തിയിരുന്ന നാല് ഒഗോണികള്‍ കൊല്ലപ്പെട്ടു. സരോ-വിവായെ പതിനഞ്ച് ഒഗോണികളോടൊപ്പം അറസ്റ്റ് ചെയ്തു. സൈനിക സര്‍ക്കാര്‍ ഒരുവര്‍ഷം അദ്ദേഹത്തെ തടവറയില്‍ പാര്‍പ്പിച്ചു. പിന്നീട് സര്‍ക്കാരിന്റെ അഭിലാഷമനുസരിച്ച് അദ്ദേഹത്തെയും വേറെ എട്ടുപേരെയും തൂക്കിക്കൊല്ലാനുള്ള വിധി ഒരു കള്ളക്കോടതിയില്‍നിന്നുണ്ടായി. ലോകം നൈജീരിയയുടെ ക്രുരത കണ്ടു.

ആവര്‍ത്തിക്കപ്പെടാത്ത നിമിഷം

1993 ല്‍തെരെടുപ്പുദിനത്തില്‍ ബഹളമുണ്ടായപ്പോള്‍ സരോ-വിവായെ സൈനിക സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ഒരു മാസവും ഒരു ദിവസവും തടവില്‍ പാര്‍പ്പിച്ചു.അങ്ങനെ തടവറയില്‍ കഴിഞ്ഞ ദിനങ്ങളില്‍ അദ്ദേഹത്തിനുണ്ടായ ദാരുണാനുഭവങ്ങളാണ് ഈ പുസ്തകത്തില്‍ വര്‍ണിച്ചിട്ടുള്ളത്. ഇതിന്റെ ആമുഖത്തില്‍, വധിക്കപ്പെട്ട നാലുപേരോടും അവരുടെ കുടുംബത്തോടുമുള്ള സരോ-വിവായുടെസഹാനുഭുതി കാണാം. ക്രൂരമായ വധം,വിഷാദജനകമായ വധം എന്നാണ് അദ്ദേഹം ആ സംഭവത്തെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. നൈജീരിയയിലെ സെക്യൂരിറ്റി ഏജന്‍സികളാണ് ആ നാലു വ്യക്തികളുടെയും ജീവനൊടുക്കിയതെന്ന് അദ്ദേഹം സംശയിച്ചു. വധം കഴിഞ്ഞയുടനെ സരോ-വിവായെയും മറ്റുള്ളവരെയും സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ഒരു രഹസ്യ സൈനിക ക്യാമ്പിലാക്കിയ അദ്ദേഹത്തെ അവര്‍ മാനസികമായി പീഡിപ്പിച്ചു. ശാരീരിക മര്‍ദനങ്ങള്‍ നടത്തി. ആ തടങ്കല്‍ ഡയറിയിലെ ഓരോ സംഭവത്തിലേക്കും നമ്മള്‍ പോകേണ്ടതില്ല. സാഹിത്യകാരനും സര്‍വകലാശാലയിലെ അധ്യാപകനുമായിരുന്ന ഒരു മഹാവ്യക്തി അക്ഷരശുന്യരായ പോലീസുകാരും പട്ടാളക്കാരും ഒരു കാരണവും കൂടാതെ നിന്ദിക്കുന്നതിന്റെയും അപമാനിക്കുന്നതിന്റെയും പിഡിപ്പിക്കുന്നതിന്റെയും ചിത്രങ്ങള്‍ ഇതിലുണ്ട്. പക്ഷേ, അവയെല്ലാം തൃണവല്‍ഗണിച്ച് സരോ-വിവാ എന്ന ധീരന്‍ തലയുയര്‍ത്തി നില്ക്കുന്ന ചിത്രമാണ് എറ്റവും ആദരണിയം. അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ തോക്കു ചൂണ്ടിയ ഒരു സെക്യൂരിറ്റി ഓഫീസറുടെ മുന്‍പില്‍ പെട്ടെന്നു നിന്നു. ഡ്രൈവറുടെ തലയ്ക്കാണ് അയാള്‍ തോക്കുചുണ്ടിനിന്നത്. പിറകുവശത്തെ ഡോര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വലിച്ചുതുറന്നു. സരോ-വിവായോടു പുറത്തേക്കിറങ്ങാന്‍ ആജ്ഞാപിച്ചു. അദ്ദേഹം കൂട്ടാക്കിയില്ല. അതുകൊണ്ട് രണ്ടുപേര്‍ അതില്‍ ചാടിക്കയറി. ഒരു ‘യു’ വളവെടുത്ത് കാറ് തിരിച്ചു കൊണ്ടുപോകാന്‍ അവര്‍ ഡ്രൈവറോട് ആജ്ഞാപിച്ചു. മുന്‍പില്‍ പോകുന്ന കാറില്‍ ഒരു സുപ്പിരിയര്‍ ഓഫീസര്‍. പിറകെ അനേകം സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ കയറിയ കാറ്. പിന്നിട് പീഡനങ്ങളുടെ കഥകളാണ്‌. ഹൃദ്രോഗിയായ സരോ-വിവായ്ക്കു ചികിത്സ നല്കാതിരിക്കുക, ഒരു ദിവസം മുഴുവന്‍ ആഹാരം കൊടുക്കാതിരിക്കുക, ശവപ്പെട്ടി എന്ന് അദ്ദേഹം വിളിക്കുന്ന കാറില്‍ ഒരു പട്ടണത്തില്‍നിന്നും മറ്റൊരു പട്ടണത്തിലേക്ക് കൊണ്ടുപോകുക, അവിടെനിന്ന് തിരിച്ചുകൊണ്ടുവരിക, ഡോക്ടറെ കാണാതെ താന്‍ വരില്ലെന്ന് പറയുന്ന സരോ-വിവായോട് വന്നില്ലെങ്കില്‍ ബലം പ്രയോഗിക്കും എന്നുപറയുക. ഇങ്ങനെ പല സംഭവങ്ങള്‍. ഓരോന്നു വായിക്കുമ്പോഴും നമ്മള്‍ ആകുലാവസ്ഥയില്‍ എത്തുന്നു. എങ്കിലും ഈ ഗ്രന്ഥത്തിലൂടെ രൂപംകൊള്ളുന്ന ദേശാഭിമാനോജജ്വലനായ ആ മഹാവ്യക്തിയുടെ മുന്‍പില്‍ നമ്മള്‍ അവനതശിരസ്കരായി നില്ക്കും. സരോ-വിവാ ഒരിക്കലും അക്രമാസക്തമായ മാര്‍ഗം സ്വീകരിച്ചില്ല. മഹാത്മാഗാന്ധിയെേപ്പോലെ അക്രമരാഹിത്യത്തിന്റെ സന്ദേശമാണ് അദ്ദേഹം ജനതയ്ക്ക് നല്കിയത്. സമാധാനത്തിന്റെ ദൂതനായിരുന്നു അദ്ദേഹം. കാലദൈര്‍ഘ്യത്തില്‍ ആവര്‍ത്തിക്കപ്പെടാത്ത നിമിഷങ്ങളുണ്ട്. ഗാന്ധിജിയെ അങ്ങനെയൊരു ‘നിമിഷ’മായി ഞാന്‍ കാണുന്നു. സമീകരിച്ചുപറയുകയല്ല ഞാന്‍. സരോവിവാ മറ്റൊരു നിമിഷമാണ്. അതിന്റെ സത്യാത്മകത ഗ്രഹിക്കാന്‍ തത്പരത്വമുള്ളവര്‍ അദ്ദേഹത്തിന്റെ നോവലുകളും കവിതകളും ആ ഡിറ്റെന്‍ഷന്‍ ഡയറിയും വായിക്കണം. സരോ-വിവാ,താങ്കളെ ദുഷ്ടന്മാര്‍ ശ്വാസം മുട്ടിച്ചുകൊന്നു. കൊല്ലുന്നതിനു മുന്‍പ് മര്‍ദിച്ചു. കോടിക്കണക്കിന് ആളുകള്‍ താങ്കളുടെ മരണത്തില്‍ ദു:ഖിക്കുന്നു. അവരുടെ കുട്ടത്തില്‍ ഞാനും. അത് താങ്കളുടെ ആത്മാവ് അറിയുന്നുമുണ്ട്.