close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 06 21


സാഹിത്യവാരഫലം
150px-M-krishnan-nair.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 2002 06 21
മുൻലക്കം 2002 06 14
പിൻലക്കം 2002 06 28
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക
ജെ.എം. കത്‌സീ

തെക്കേയാഫ്രിക്കയിലെ നോവലെഴുത്തുകാരനും നിരൂപകനുമായ ജെ.എം. കത്‌സീ (JM Coetzee, b 1940) രണ്ടു തവണ ബുക്കര്‍സ്സമ്മാനം നേടി നോവല്‍ രചനയ്‌ക്ക് അദ്ദേഹത്തിന്റെ പുതിയ പുസ്‌തകം “Youth” ലണ്ടനിലെ സെക്കര്‍ ആനെഡ് വൊര്‍ബര്‍ഗ് (Secker and Waraburg) ഈ വര്‍ഷം പ്രസാധനം ചെയ്‌തിരിക്കുന്നു (Youth, JM Coetzee, Secker and Warburg. £14.99, Indian price, £9.00, Year of publication 2002, Pages 169). ആത്മകഥയെന്നു് വായനക്കാരനു് സംശയം ഉണ്ടാക്കുന്ന ഇപ്പുസ്‌തകം യഥാര്‍ത്ഥത്തില്‍ പരികല്‌പിത സ്വഭാവമാര്‍ന്നതാണു്. തന്റെ സ്വഭാവത്തിനു യോജിച്ച വിധത്തില്‍ തന്നെ ചിത്രീകരിക്കുകയും ആ ചിത്രീകരണത്തില്‍ നിന്നു് വായനക്കാരനു് അന്യാദൃശനായ വ്യക്തിയാണു് താനെന്നു് തോന്നിപ്പിക്കുകയും ചെയ്യുന്നതാണു് ആത്മകഥാകാരന്റെ ഗ്രന്ഥം ആ പ്രതീതി ജനിപ്പിക്കുന്നില്ല കത്സിയുടെ ഈ ഗ്രന്ഥം നോവല്‍ വായനയുടെ അനുഭൂതികളേ ഇതുളവാക്കുന്നുള്ളു എന്നാല്‍ നല്ല നോവലാണോ ഇതു്? അതല്ല താനും സംഘട്ടനം. സ്വഭാവചിത്രീകരണം. വികാരം, ആഖ്യാനം ഇവ ഒരുമിച്ച് ചേര്‍ന്നു് രൂപശില്‌പം ഉണ്ടാകുന്നതാണു് നോവല്‍. കത്സിയുടെ ഈ രചനയില്‍ ഇപ്പറഞ്ഞതിലൊന്നും തന്നെയില്ല. കഥാപാത്രങ്ങള്‍ ശക്തിവിശേഷങ്ങളുടെ പ്രതിരൂപങ്ങളായിരിക്കണം. ആ ശക്തിവിശേഷങ്ങള്‍ അന്യോന്യം പ്രതിപ്രവര്‍ത്തനം നടത്തണം. സി.വി. രാമന്‍പിള്ളയുടെ ‘ധര്‍മ്മരാജാ’ എന്ന നോവലിലെ ഹരിപഞ്ചാനനനെ നോക്കുക. നിസ്‌തുലമായ ശക്തിവിശേഷം ആ കഥാപാത്രത്തിനുണ്ട്. അതുപോലെയല്ലെങ്കിലും വേറെ വിധത്തിലുള്ള ശക്തി വിശേഷം പടത്തലവനുണ്ട്. അവ തമ്മില്‍ ഇടയുന്നു. ആ സംഘട്ടനത്തിന്റെ ഫലമായി നാടകീയമായ രൂപം നോവലിന് കിട്ടുന്ന കത്സിയുടെ രചനയില്‍ അതൊന്നുമില്ല. രചയിതാവ് നോവലില്‍ കൊണ്ടുവരുന്ന യുവാവിന്റെ ലൈംഗിക ജീവിതത്തിനാണു് ഇവിടെ പ്രാധാന്യം. Is sex the measure ofa all things? എന്നു കഥ പറയുന്ന ആള്‍ തന്നെ ചോദിക്കുന്നു. ആ ആളു അതിനോടു യോജിക്കുന്നുവെന്നു പറയാന്‍ എനിക്കു ധൈര്യം പോരാ എങ്കിലും ഇക്കൃതിയുടെ വിരസങ്ങളായ നൂറ്റിയറുപത്തിയൊന്‍പതും പുറങ്ങള്‍ വായിച്ചു തീരുമ്പോള്‍ ലൈംഗികത്വത്തെ എല്ലാത്തിന്റെയും മാനമായി (measure) കുത്‌സീ കരുതുന്നുവെന്നു വായനക്കരനു് തോന്നാതിരിക്കില്ല. ആദ്യം ജാക്കലീന്‍ എന്ന പെണ്‍കുട്ടിയുമായുള്ള രതികേളികള്‍. പിന്നീടു് പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കുന്നതിന്റെ ക്ഷോഭജനകമായ വിവരണം. സാങ്കല്‌പികമായ സ്‌ത്രീജനക്കൂട്ടത്തില്‍ നിന്നു് ആവിര്‍ഭവിച്ചു് കഥ പറയുന്ന ആളിനോടു ലൈംഗികവേഴ്‌ച നടത്തുന്നതിന്റെ പരോക്ഷാനുഭൂതിയുടെ വിവരണം. വികാരരഹിതമായ സെക്‌സിന്റെ പ്രതിപാദനം. ഇങ്ങനെ പലതും. ഇടയ്‌ക്കിടയ്‌ക്ക് കഷായത്തിനു മേമ്പൊടിയെന്ന മട്ടില്‍ സാഹിത്യവിമര്‍ശവും. അവയുടെ ഏകപക്ഷീയസ്വഭാവം സഹൃദയനു് ഉദ്വേഗം ജനിപ്പിക്കുന്നു. ലോകം കണ്ട ഭാവാത്മകകവികളില്‍ അദ്വിതീയനാണു് വിക്തോര്‍ യൂഗോ. ഭാഷയുടെ ഭാവാത്മക സമ്പന്നത മുഴുവന്‍ അദ്ദേഹത്തിന്റെ Les Contemplations എന്ന കാവ്യസമാഹാരത്തില്‍ കാണാം. ഇംഗ്ലീഷ് തര്‍ജ്ജമയിലൂടെയാണെങ്കിലും ഞാനതു് വായിച്ചു് കവിതയുടെ സ്വര്‍ഗ്ഗത്തിലേക്കു ഉയര്‍ന്നു പോയിട്ടുണ്ടു്. ഈശ്വരന്‍, മനുഷ്യജീവിതം, മരണം ഇവയെക്കുറിച്ചു് യൂഗോ എഴുതിയ ഈ കാവ്യങ്ങള്‍ക്കു അടുത്തെത്താന്‍ പില്‌ക്കാലത്തെ ഒരു കവിക്കും കഴിഞ്ഞിട്ടില്ല. അദ്ദേഹത്തെ പൗണ്ടിനോടു ചേര്‍ന്നു് (Ezra Pound, 1885–1972) കുത്‌സീ windbag. വാചാലന്‍. എന്നു വിളിക്കുന്നു (വാചാലത ദോഷമാര്‍ന്നതു്. വാഗ്മിത ഗുണമുള്ളതു്).

സെക്‌സും സര്‍ഗ്ഗാത്മകതയും ഒരുമിച്ചു പോകുന്നു. കുത്‌സീക്കു് അതില്‍ സംശയമില്ല. സൃഷ്ടികര്‍ത്താക്കന്മാരായതുകൊണ്ടു് കലാകാരന്മാര്‍ക്കു് പ്രേമത്തിന്റെ രഹസ്യമറിയാം. കലാകാരനില്‍ എരിയുന്ന അഗ്‌നി സ്‌ത്രീകള്‍ക്ക് കാണാനാവും, ജന്മവാസനയാല്‍. എന്നാല്‍ സ്ത്രീകള്‍ക്ക് ആ പാവനമായ അഗ്നിയില്ലതാനും (സാഫോ, എമിലി, ബ്രൊന്‍റ്റി ഇവരൊഴിച്ചു് സ്‌ത്രീകള്‍ കലാകാരന്മാരെ പിന്തുടരുകയും അവര്‍ക്കു് വിധേയകളാവുകയും ചെയ്യുന്നു, പുറം 66). സ്‌ത്രീകള്‍ക്കില്ലെന്നു കുത്‌സീ പറയുന്ന ഈ പാവനാഗ്നി അദ്ദേഹത്തിനുമില്ല. ഉച്ചരിതത്തില്‍ പൂക്കള്‍ നല്ലപോലെ വിടരുമെന്ന്‍ ഷെയ്‌ക്‍സ്‌പിയര്‍ പറഞ്ഞതു് കുത്‌സീ ആവര്‍ത്തിക്കുന്നു. ലൈംഗിക പൂരിഷത്തില്‍ പൂതിഗന്ധം പ്രസരിപ്പിച്ചു് നില്‍ക്കുന്ന ഒരു പൂവാണു് ഇപ്പുസ്തകം.

ചോദ്യം, ഉത്തരം

മലയാള സാഹിത്യത്തിന്റെ പ്രത്യേകത എന്തു്?

വള്ളത്തോളിനെയും ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും സൃഷ്‌ടിച്ച മലയാള സാഹിത്യം ആധുനിക കവികളെയും സൃഷ്‌ടിച്ചിരുന്നു.

നിങ്ങള്‍ തൂലിക കൊണ്ടല്ല നടക്കുന്നതു്. കഠാര കൈയിലെടുത്താണു്. ദേഷ്യമില്ലെങ്കില്‍ ഇതിനു ഉത്തരം പറയൂ.

കരടിയെ കീഴ്പ്പെടുത്താന്‍ കഠാര വേണ്ടേ? അതിരിക്കുന്നിടത്തു് കാളിദാസന്റെ ‘കുമാരസംഭവം’ കൊണ്ടു ചെന്നാല്‍ മതിയോ?

എന്റെ സ്‌നേഹിതനു് ‘ബട്ടക്ക് മേനിയ’. സ്‌ത്രീയെക്കണ്ടാല്‍ അവളുടെ മുഖമല്ല അയാള്‍ നോക്കുന്നതു്. ചന്തിയെയാണു്. ഇതു മാനസിക രോഗമാണോ?”

അതേ ഈ രോഗം ഭേദമാകണമെങ്കില്‍ മ്യൂസിക് കണ്ടക്‍ടര്‍ തിരിഞ്ഞുനില്‌ക്കുന്നത് എപ്പോഴും കാണിച്ചു കൊടുക്കണം. അല്ലെങ്കില്‍ കല്യാണസമയത്തു് ഫോട്ടോ ഗ്രാഫര്‍മാര്‍ തിരിഞ്ഞുനിന്നു് വധൂവരന്മാരുടെ ഫോട്ടോ എടുക്കുന്നതു കാണിച്ചു കൊടുക്കൂ. മെലിഞ്ഞ ചന്തികള്‍ കണ്ടുകണ്ടു് നിങ്ങളുടെ സ്‌നേഹിതനു് ചന്തിഫോബിയയുണ്ടാകും. പിന്നെ അതിനു ചികിത്സ തുടങ്ങിയാല്‍ മതി.

നിങ്ങള്‍ മിറക്കിള്‍സില്‍. അതിമാനുഷ കര്‍മ്മങ്ങളില്‍. വിശ്വസിക്കുന്നുണ്ടോ?

വിശ്വസിക്കുന്നു ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കയറിയ നമ്മളോടു ‘നീങ്ങി നില്‌ക്ക്’ എന്നു കണ്‍ഡക്‍ടര്‍ പറഞ്ഞാലും നമ്മള്‍ അതു അനുസരിക്കുന്നില്ല. അപ്പോള്‍ ബെല്ലടിച്ചു് അദ്ദേഹം ബസ് നിറുത്തിച്ചു് നമ്മളെ കഴുത്തിനു കുത്തിപ്പിടിച്ചു വെളിയില്‍ തള്ളുന്നില്ല. ഇതു മിറക്കിള്‍ ആണു്. മിറക്കിള്‍സില്‍ വിശ്വസിക്കാതിരിക്കുന്നതെങ്ങനെ? പോസ്റ്റ്മാന്‍ നമ്മുടെ റ്റെലിഫോണ്‍ ബില്‍ വേറൊരു വീട്ടില്‍ കൊടുക്കുന്നു. അതു കിട്ടുന്നവന്‍ തിരിച്ചു പോസ്റ്റുമാനു കൊടുക്കാതെ, നമ്മുടെ വീട്ടിലെത്തിക്കാതെ കീറിക്കളയുന്നു. അതിന്റെ ഫലമായി നമ്മുടെ റ്റെലിഫോണ്‍ കണക്‍ഷന്‍ വിച്‌ഛേദിക്കപ്പെടുന്നു. മിറക്കിള്‍. മിറക്കിള്‍സ് നിറഞ്ഞതാണു് മലയാളിയുടെ ജീവിതം.

കഥാപാത്രങ്ങള്‍ ശക്തിവിശേഷങ്ങളുടെ പ്രതിരൂപങ്ങളായിരിക്കണം. ആ ശക്തിവിശേഷങ്ങള്‍ അന്യോന്യം പ്രതിപ്രവര്‍ത്തനം നടത്തണം. സി.വി. രാമന്‍ പിള്ളയുടെ ‘ധര്‍മ്മരാജ’ എന്ന നോവലിലെ ഹരിപഞ്ചാനനെ നോക്കുക. നിസ്തുലമായ ശക്തിവിശേഷം ആ കഥാപാത്രത്തിനുണ്ട്.

നിങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ടോ?

ഇതുവരെ അതില്ലായിരുന്നു. രോഗം വരരുതേ എന്നു് ഇപ്പോള്‍ പ്രാര്‍ത്ഥിച്ചു തുടങ്ങിയിരിക്കുന്നു. മരുന്നിന്റെ വില അത്രയ്ക്കു കൂടുതലാണ്. ഒരു കാപ്‌സ്യൂളിനു് 95 രൂപ കൊടുത്തുവാങ്ങുന്നതു പതിവായിരിക്കുന്നു. അതിനാല്‍ രോഗം വരരുതേ ഭഗവാനേ എന്നാണു് എന്റെ പ്രാര്‍ത്ഥന.

മാതാപിതാക്കന്മാരും സന്താനങ്ങളും തമ്മിലുള്ള ബന്ധമെങ്ങിനെ ഇപ്പോള്‍?

മകന്റെ ആജ്ഞ അച്ഛന്‍ അനുസരിക്കുന്നു. മകള്‍ അമ്മയെ ഭരിക്കുന്നു. പണ്ടു് സന്താനങ്ങള്‍ അച്ഛനമ്മാമാരെ പേടിച്ചിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. സന്താനങ്ങളെ അച്ഛനമ്മമാര്‍ പേടിക്കുന്നു.

അതിഥിസല്‍ക്കാരം എന്നാല്‍ എന്ത്?

അതു പലതരത്തിലാണ് ഞാന്‍ വരാപ്പുഴെ താമസിച്ച കാലത്തു് വടക്കന്‍ പറവൂരില്‍ എനിക്കൊരു സ്നേഹിതനുണ്ടായിരുന്നു. ഞാന്‍ അയാളെ ഒരിക്കല്‍ കാണാന്‍ പോയി. മദ്ധ്യാഹ്നഭക്ഷണം കഴിഞ്ഞ് വൈകുന്നേരം വരെ അവിടെയിരുന്നു തിരിച്ചുപോരാനായിരുന്നു എന്റെ വിചാരം. ഞാന്‍ ചെല്ലുന്നതുകണ്ടു സ്നേഹിതന്‍ ഓടിവന്നു ഗെയിറ്റിനു പുറത്തു് സ്നേഹത്തോടെ ആശ്ലേഷിച്ചു വീട്ടിലേക്കു ക്ഷണിക്കാതെ അവിടെത്തന്നെ എന്നെ നിറുത്തി അരമണിക്കൂര്‍ നേരം സംസാരിച്ചു. എന്നിട്ടു ഗുഡ്ബൈ പറഞ്ഞു അയാള്‍ സ്വന്തം വീട്ടിലേക്കു പോയി. ഞാന്‍ വരാപ്പുഴ ബസ് തേടി കച്ചേരിപ്പടിക്കലേക്കു നടന്നു. ഇതു് തന്നെ അതിഥിസല്‍ക്കാരം!

പ്രകൃതി, മനുഷ്യന്‍

എല്‍ സല്‍വദൊറിലെ ഡിഫെന്‍സ് മന്ത്രിയെക്കുറിച്ചു് ഞാന്‍ ഒരു കഥ കേട്ടിട്ടുണ്ടു്. അയാള്‍ മീന്‍ പിടിക്കാനിറങ്ങി. ചൂണ്ടയില്‍ വളരെ നേരമായിട്ടും ഒന്നും കൊത്തിയില്ല. ഒടുവില്‍ ചൂണ്ട ഒന്നനങ്ങി. മന്ത്രി അതു് ഉയര്‍ത്തിയപ്പോള്‍ നാലിഞ്ച് നീളത്തില്‍ ഒരു കൊച്ചു മീന്‍ പിടയ്‌ക്കുന്നതു് അയാള്‍ കണ്ടു. മന്ത്രിക്കു ദേഷ്യവും സങ്കടവും. അയാള്‍ മീനിനെ ചൂണ്ടയില്‍ നിന്നെടുത്തു് തലയില്‍പ്പിടിച്ചു് അതിനെ തുടര്‍ച്ചയായി അടിച്ചിട്ടു ചോദിച്ചു. “വലിയ മീനുകള്‍ എവിടെ താമസിക്കുന്നു? അവ എന്തുകൊണ്ടു് ചൂണ്ടയില്‍ കൊത്തുന്നില്ല?” ഞാന്‍ ചൂണ്ടയിട്ടു് വലിയ സാഹിത്യമത്സ്യം പിടിക്കാന്‍ ശ്രമിക്കുന്നു. അതില്‍ കൊത്തുന്നതൊക്കെ ചെറിയ മീനുകള്‍. അവയെ അടിച്ചിട്ടു് അര്‍ത്ഥരഹിതമായി ഞാന്‍ ചോദിക്കുന്നു വലിയ മത്സ്യങ്ങള്‍ ഇല്ലാത്തിടത്തു് ചൂണ്ടയെറിഞ്ഞതുകൊണ്ടു് എന്തു ഫലം? ഇപ്പോള്‍ ഒരു വ്യത്യസ്‌തത. വലിയ മീനല്ലെങ്കിലും തീരെച്ചെറുതല്ലാത്ത മീന്‍ എന്റെ ചൂണ്ടയില്‍ കൊത്തിയിരിക്കുന്നു. ഞാന്‍ ലക്ഷ്യമാക്കുന്നതു് എ.എം. മുഹമ്മദിന്റെ ‘റൊബസ്‌റ്റ’ എന്ന കഥയാണു് (മാതൃഭൂമി ആഴ്‌ചപ്പതിപ്പു്‌). Robusta കാപ്പിച്ചെടിയാണു്. അതും അതു പരിപാലിക്കുന്ന ആളും തമ്മിലുള്ള ബന്ധം പ്രഗല്ഭമായി ചിത്രീകരിച്ചു് വിശാലമായ അര്‍ത്ഥത്തില്‍ പ്രകൃതിയും മനുഷ്യനും ഒന്നാണെന്നു് വ്യക്തമാക്കിത്തരുന്ന ഇക്കഥ അതിന്റെ രചയിതാവിനെ സാഹിത്യകാരന്‍ എന്ന പേരിനു് അര്‍ഹനാക്കുന്നു. നിങ്ങളല്ലാതെ വേറെയാരെങ്കിലും പറഞ്ഞതു് ഒരിക്കലും ചെയ്‌തതു് ഒരിക്കലും ചെയ്യാതിരിക്കൂ എന്നു് ആങ്ദ്രേ ഷീദ് ഏതോ നോവലില്‍ പറഞ്ഞിട്ടുണ്ടു്. മറ്റുള്ളവര്‍ പറഞ്ഞതു് ഇവിടത്തെ എഴുത്തുകാര്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ആവര്‍ത്തനമില്ലാതെ ഒരു കഥയെഴുതിയിരിക്കുന്നു എ.എം. മുഹമ്മദ് അത്രയുമായി.

സൗന്ദര്യാസ്വാദനം

ഞാന്‍ ചിറ്റൂരെ സര്‍ക്കാര്‍ കോളേജില്‍ അധ്യാപകനായിരിക്കുന്ന കാലം. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തിരുവനന്തപുരത്തുകാരിയായ ഒരു സുന്ദരി ഇംഗ്ലീഷ് ലക്ചറര്‍ അവിടെ സ്ഥലം മാറി വന്നു. അധ്യാപകരുടെ ഇടയില്‍പോലും സെന്‍സേഷന്‍. ശ്രീമതിയുടെ തലമുടിയാണു് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വല്ലാതെ ആകര്‍ഷിച്ചതു്. ശ്രീമതി അതു് വിടര്‍ത്തിയിടും പിറകുവശം മുഴുവന്‍ ആവരണം ചെയ്യത്തക്കവിധത്തില്‍. അവര്‍ ക്ലാസ്സ് കഴിഞ്ഞു കോണിപ്പടിയിറങ്ങുമ്പോള്‍ ഒരു വിദ്യാര്‍ത്ഥി പിറകെ വന്നു. അവന്‍ ആ കാഴ്‌ച കണ്ടു് അറിയാതെ പറഞ്ഞു പോയി. “റ്റീച്ചറിന്റെ തലമുടിയുടെ ഭംഗി അസാധാരണം!” അദ്ധ്യാപിക കോപത്തോടെ തിരിഞ്ഞുനോക്കി അവനോടു പറഞ്ഞു “അതാസ്വദിക്കാന്‍ എന്റെ ഭര്‍ത്താവുണ്ടു്.” പയ്യന്‍ പിന്നീടു് ഒന്നും ഉരിയാടിയില്ല.

വള്ളത്തോളിനെയും ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും സൃഷ്ടിച്ച മലയാളസാഹിത്യം ആധുനിക കവികളെയും സൃഷ്ടിച്ചിരിക്കുന്നു.

വേറൊരു സംഭവം വിദ്യാര്‍ത്ഥി പറയുകയാണു്. “കോണിപ്പടികള്‍ ഇറങ്ങുകയായിരുന്നു ഞാന്‍, റ്റീച്ചറിന്റെ പിറകിലായി.” ഞാന്‍ താഴെ എത്തിയപ്പോള്‍ അവര്‍ എന്നോടു പറഞ്ഞു. “നീ അതു ചെയ്തു” ഞാന്‍ ചോദിച്ചു. “എന്തു ചെയ്തു?” അവര്‍ പറഞ്ഞു. “എന്തു ചെയ്തുവെന്നു് നിനക്കറിയാം. സമ്മതിക്കൂ. നീ അതു ചെയ്തു എന്നതില്‍ സംശയമില്ല” ഇങ്ങനെ അറിയിച്ചിട്ടു് റ്റീച്ചറങ്ങു പോയി.” വിദ്യാര്‍ത്ഥി നിഷ്കളങ്കനായി ഭാവിച്ചെങ്കിലും അവന്‍ ചെയ്തതു് എന്താണെന്നു് നമുക്കൊക്കെ അറിയാം പിറകുവശം മറയ്ക്കാന്‍ വയ്യാത്ത ഡ്രസ്സ് ആയിരുന്നിരിക്കണം റ്റീച്ചറിന്റെ. നമ്മുടെ നാട്ടില്‍ തരുണികള്‍ നിതംബചലനവും അഴിച്ചിട്ട തലമുടിയും മറയ്‌ക്കാനായി സാരി മുതുകിലൂടെ വലിച്ചിട്ടു് ആ ഭാഗങ്ങള്‍ മറയ്ക്കും. അതോടെ പുരുഷന്റെ സൗന്ദര്യാസ്വാദനവും നശിക്കും. ബി. മുരളിയുടെ കഥകള്‍ ഞാന്‍ പല വര്‍ഷങ്ങളായി വായിക്കുന്നു. സൗന്ദര്യത്തെ മറയ്ക്കുന്ന ആവരണമിടുന്നതില്‍ അദ്ദേഹം തല്‍പരനാണു്. അതിനാല്‍ പച്ചവെള്ളം കുടിച്ച പ്രതീതിയാണ് അദ്ദേഹത്തിന്റെ ഓരോ കഥയും ഉളവാക്കുന്നത്. മലയാളം വാരികയില്‍ അദ്ദേഹമെഴുതിയ ‘രാമന്‍ എത്തനൈ രാമനടി’ എന്ന കഥയില്‍ എല്ലാമുണ്ടു്. പക്ഷേ സൗന്ദര്യമില്ല. ഹനൂമാന്റെ വേഷംകെട്ടി അഭിനേതാവെന്ന നിലയില്‍ പ്രസിദ്ധിയാര്‍ജ്ജിക്കുന്ന മുഹമ്മദ് സങ്കുചിതമായ മതവൈരത്താല്‍ ദുരന്തം വരിക്കുന്നതാണു് ഇതിലെ കഥ മനസ്സില്‍ ഒരു നേരിയ ചലനം പോലും സൃഷ്ടിക്കാന്‍ മുരളിക്കു കഴിയുന്നില്ല രചന കൊണ്ടു് കഥാകാരന്റെ അപ്രഗല്ഭത മാത്രമേ ഇതില്‍ കാണുന്നുള്ളൂ. മുരളി വായനക്കാരെ ആകര്‍ഷിക്കാന്‍ കഥയോടു ബന്ധമില്ലാത്ത പടിഞ്ഞാറന്‍ സാഹിത്യകാരന്മാരുടെ പേരുകള്‍ പറയുന്നു. ഇക്കഥയില്‍ ശിവാജി ഗണേശന്റെ സിനിമയുടെ പേരാണുള്ളതു്. വിവരമില്ലാത്ത പെണ്ണുങ്ങളെ ആകര്‍ഷിക്കാന്‍ ഇതു പ്രയോജനപ്പെടുമായിരിക്കും. അഭിജ്ഞന്മാരുടെ പുച്ഛത്തെ ക്ഷണിച്ചുവരുത്താന്‍ മാത്രമായി പ്രയോഗിക്കുന്ന ഈ ‘ഡേര്‍ടി ട്രിക്ക്’ മുരളി എത്ര വേഗം നിരുത്തുമോ അത്രത്തോളം നന്നു്.

സ്വത്വശക്‌തി

ഞാന്‍ വൈക്കത്തു തെക്കേ നടയില്‍ താമസിക്കുമ്പോള്‍ വേമ്പനാട്ടു കായലില്‍ പായു് കെട്ടിയ വലിയ വള്ളങ്ങളില്‍ പതിവായി സഞ്ചരിച്ചിട്ടുണ്ടു്. കാറ്റുപിടിച്ച പായു് വീര്‍ത്തുനില്‌ക്കും. വഞ്ചി വളരെ വേഗത്തില്‍ പായും. അതിനെ നിയന്ത്രിക്കാന്‍ വലിയ തുഴയുമായി അമരക്കാരന്‍ നില്‌ക്കും. അയാള്‍ അനങ്ങില്ല. തുഴ വേണ്ട സമയത്തില്‍ തിരിക്കുമെന്നേയുള്ളു. അതൊട്ടു ഞാന്‍ കാണുകയുമില്ല. ആയസപ്രതിമപോലെ വികാസംകൊണ്ട മാംസപേശികളോടുകൂടി അയാള്‍ നില്‌ക്കുന്നതു കണ്ടാല്‍ നമുക്കദ്‌ഭുതമുണ്ടാകും. വള്ളത്തോളിന്റെ ‘തോണിയാത്ര’ എന്ന മനോഹരമായ കവിത ഞാന്‍ ചൊല്ലിക്കൊണ്ടാണു് വഞ്ചിയില്‍ ഇരിക്കുന്നതു്. ഇന്നും ചൊല്ലിക്കൊണ്ടാണു് വഞ്ചിയില്‍ ഇരിക്കുന്നതു്. ഇന്നും ഹൃദിസ്‌ഥമായ ആ മനോഹരകാവ്യം ചൊല്ലിച്ചൊല്ലി

തന്‍ചിത്രവര്‍ണ്ണാംഗമരീചിയാല്‍ക്ക-
ണ്ണഞ്ചിപ്പൊരോമല്‍ക്കിളിയേറെ നേരം
കൊഞ്ചിക്കളിച്ചു കളനിസ്വനത്തോ
ടെന്‍ ചിത്തവല്ലിച്ചെറുചില്ലതോറും

എന്ന ശ്ലോകത്തില്‍ എത്തുമ്പോള്‍ കേരളത്തില്‍ ജനിക്കാനും വള്ളത്തോളിന്റെ ഈ കവിത വായിക്കാനും ഭാഗ്യം സിദ്ധിച്ചല്ലോ എനിക്കെന്നു് ഞാന്‍ അഭിമാനത്തോടെ വിചാരിക്കാറുണ്ടായിരുന്നു പലതവണ ഇങ്ങനെ വള്ളത്തില്‍ സഞ്ചരിച്ചപ്പോള്‍ അതിലുണ്ടായിരുന്ന താല്‍പര്യം കുറഞ്ഞെനിക്കു്. ഒടുവില്‍ വിരസമായിബ്‌ഭവിച്ചു തോണിയാത്ര. ഞാനതു നിരുത്തുകയും ചെയ്‌തു. എന്തുകൊണ്ടാണു് ഈ വൈരസ്യമുണ്ടായതു് യാത്രയ്ക്കു്. വള്ളത്തോളിന്റെ കവിത ഇപ്പോഴും പുളകോദ്‌മകാരിയായതു എന്തുകൊണ്ടു്? നമ്മള്‍ അഭിമുഖഭവിച്ചുനില്‍ക്കുന്ന ഏതു വസ്തുവും വ്യക്തിയും സ്വത്വനിര്‍മ്മിതിക്കു സഹായിക്കണം. ഇരുമ്പുപ്രതിമ പോലെ നില്‌ക്കുന്ന അമരക്കാരനും ജലോപരി പായുന്ന വലിയ വള്ളവും അതിലെ ആളുകളും സ്വത്വശക്തിയുള്ളവരല്ല. വള്ളത്തിനും അമരക്കാരനും ആളുകള്‍ക്കും കാറ്റുപിടിച്ച പായ്‌ക്കും പരിധികളുണ്ടു്. അവയെ ലംഘിച്ചു് സ്വത്വം പ്രകാശിക്കുന്നില്ല. അതല്ല വള്ളത്തോള്‍ക്കവിതയുടെ സവിശേഷത. എന്റെ മനുഷ്യത്വത്തെ വികസിപ്പിക്കുന്നു വള്ളത്തോള്‍. എന്റെ സ്വത്വശക്തിയെ പ്രകാശിപ്പിക്കുന്നു മഹാകവി. അതിനാല്‍ ബാല്യകാലത്തു് ഞാന്‍ ഹൃദിസ്ഥമാക്കിയ ആ മനോഹരകാവ്യം ഈ ഭയജനകമായ വാര്‍ദ്ധക്യത്തിലും എന്റെ സ്വത്വശക്തിക്കു ബഹിഃപ്രകാശം നല്കുന്നു. സാഹിത്യം ഇങ്ങനെയാണ് വ്യക്തികളെ ഉയര്‍ത്തുന്നതു്. ദേശാഭിമാനി വാരികയില്‍ ടി. ആര്യന്‍ കണ്ണനൂര്‍ എഴുതിയ “അടയുന്ന കിളിവാതിലുകള്‍” എന്ന കഥ ചത്ത രചനയാണു്. ഭാരതത്തിനു് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ കിളിവാതിലുകള്‍ മലര്‍ക്കെ തുറന്നു കിട്ടി. പിന്നീടു് കൊലപാതകങ്ങള്‍ മതവൈരത്തിന്റെ പേരില്‍ കൂടിക്കൂടി വന്നപ്പോള്‍, ചോരപ്പുഴ ഒഴുകിയപ്പോള്‍ ആ വാതിലുകള്‍ താനേ അടഞ്ഞുപോയി. ചില വാക്യങ്ങളുടെ സമാഹാരമെന്നല്ലാതെ വേറൊന്നും പറയാനില്ല. ഈ രചനയെക്കുറിച്ചു് നമ്മുടെ വ്യക്തിത്വശക്തിയെയും സ്വത്വശക്തിയെയും പ്രസരിപ്പിക്കാന്‍ ഈ കഥ അസമര്‍ത്ഥമാണ്.

കഥകള്‍ക്കു പടം വരയ്‌ക്കുന്ന ‘ദേശാഭിമാനി’യിലെ ചിത്രകാരന്‍ ആരെന്നു് എനിക്കറിഞ്ഞുകൂടാ. പക്ഷേ എല്ലാ സ്‌ത്രീകള്‍ക്കും പൊക്കമേറെ നല്‍കിയാല്‍ അതു കലയാവും എന്നുകരുതുന്ന ആ ചിത്രകാരന്‍ ബീഭത്സരചനയാണു് നിര്‍വഹിക്കുന്നതു് എന്നെനിക്കറിയാം. അസഹനീയങ്ങളാണു ഈ ചിത്രങ്ങള്‍.

മര്യാദകേടു്

  1. എനിക്കു പ്രഭാഷകനാകാന്‍ താല്‍പര്യമില്ല. താല്‍പര്യമില്ലെന്നു മാത്രമല്ല, ഞാനെന്തു വെറുക്കുകയും ചെയ്യുന്നു. എങ്കിലും ഒരുകാലത്തു് നിര്‍ബന്ധത്തിന്റെ പേരില്‍ ഞാന്‍ സമ്മേളനങ്ങള്‍ക്കു പോയിരുന്നു. തൃശ്ശൂരെ സാഹിത്യപരിഷത്തു് സമ്മേളനത്തില്‍ ഞാന്‍ പ്രഭാഷകനായിരുന്നു. ഡോക്‌ടര്‍ കെ. ഭാസ്‌കരന്‍ നായര്‍ മുന്‍വരിയില്‍ ശ്രോതാവായി ഇരിക്കുന്നു. കെ.കെ. രാജാ എന്ന നല്ല കവി ബനിയന്‍ പോലുമിടാതെ ഒറ്റമുണ്ടുടുത്തു ഭാസ്‌ക്കരന്‍ നായരുടെ അടുത്തിരിക്കുന്നു. എസ്. ഗുപ്‌തന്‍നായരുടെ പ്രഭാഷണം കഴിഞ്ഞു. അടുത്തതു് എന്റെ ഊഴം. അധ്യക്ഷന്‍ എന്റെ പേരു് വിളിച്ചപ്പോള്‍ ഞാന്‍ എഴുന്നേറ്റു. ഡോക്‍ടര്‍ കെ. ഭാസ്‌ക്കരന്‍ നായര്‍ പൊടുന്നനെ എഴുന്നേറ്റ് ഹോളില്‍ നിന്നു പുറത്തേക്കു പോയി. “നീയൊക്കെ പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ ഞാനാരു്? എന്ന മട്ടില്‍ ഒറ്റപ്പോക്ക്. എന്തെങ്കിലും ആവശ്യകതയുടെ പേരിലല്ല അദ്ദേഹം പോയതു്. ഹോളിന്റെ വരാന്തയില്‍ നിന്നു് അദ്ദേഹം ഒരാളിനോടു സംസാരിക്കുന്നതു് ഞാന്‍ കണ്ടു. എന്റെ പ്രഭാഷണം തീര്‍ന്നിട്ടും ഭാസ്‌ക്കരന്‍നായര്‍ പരിചയക്കാരനോടുള്ള സംസാരം നിറുത്തിയില്ല. ഇതു തികഞ്ഞ മര്യാദകേടാണ്. ഞാന്‍ ആരുമല്ലെങ്കിലും പ്രസംഗിക്കാന്‍ തുടങ്ങിയാല്‍ ഇ.എം.എസ്. അതു സമ്പൂര്‍ണ്ണമായും കേള്‍ക്കും. ഞാനാരു്? ഇ.എം.എസ്സാര്? എങ്കിലും സംസ്‌കാരസമ്പന്നനായ അദ്ദേഹം ഞാന്‍ പറയുന്നതൊക്കെ കേള്‍ക്കുമായിരുന്നു. പലതവണ ഇതുണ്ടായിട്ടുണ്ടു്.
  2. പണ്ട് സന്താനങ്ങൾ അച്ഛനമ്മമാരെ പേടിച്ചിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. സന്താനങ്ങളെ അച്ഛനമ്മമാർ പേടിക്കുന്നു.

  3. കായങ്കുളത്തെ വിനോബ സ്ക്കൂളിന്റെ വാര്‍ഷികസമ്മേളനം അധ്യക്ഷപ്രസംഗം കഴിഞ്ഞു ജഗദി വേലായുധന്‍നായര്‍ പാടിക്കൊണ്ടു് ദീര്‍ഘമായി പ്രസംഗിച്ചു. അടുത്തതു് ഞാനാണു്. ഞാനെഴുന്നേറ്റു് പ്രഭാഷണം തുടങ്ങി. അഞ്ചു മിനിറ്റായില്ല. അപ്പോള്‍ മന്ത്രിയായിരുന്ന ശങ്കര്‍ വന്നു. ഉദ്ഘാടനമായിരുന്നു അദ്ദേഹത്തിനു് വളരെനേരം കാത്തിരുന്നിട്ടും അദ്ദേഹം വരാതിരുന്നതു കൊണ്ടു് മീറ്റിങ് തുടങ്ങിയതാണു്. സ്‌ക്കൂളിലെ പ്രഥമധ്യാപകനും മറ്റുള്ള അധ്യാപകരും മന്ത്രിയെ സ്വീകരിക്കാന്‍ പാഞ്ഞുപോയി. ശ്രോതാക്കള്‍ മന്ത്രിയെ നോക്കിക്കൊണ്ടിരുന്നു. ശങ്കര്‍ സഭാവേദിയിലേക്കു കയറിയപ്പോള്‍ സര്‍ക്കാരുദ്യോഗസ്ഥനായ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. “Sir, shall I continue my speech?” മന്ത്രി ഉടനെ മറുപടി പറഞ്ഞു. “Stop it, I am in a hurry” ഞാന്‍ കസേരയിലിരുന്നു. ശങ്കര്‍ കുമാരനാശാനെക്കുറിച്ചു പ്രസംഗിച്ചു. ഞാന്‍ ആയിരം തവണ ആ പ്രസംഗം കേട്ടിട്ടുള്ളതാണു്. അതുകൊണ്ടു് മെല്ലെ പ്ലാറ്റ്ഫോമില്‍ നിന്നിറങ്ങി. ‘എന്താ ഇറങ്ങിയതു്?’ എന്നു് സ്‌ക്കൂളിലെ ഒരധ്യാപകന്‍ ചോദിച്ചു. മറുപടി നല്‌കി ഞാന്‍ ഇങ്ങനെ: “ലക്ഷത്തിയമ്പതിനായിരം തവണ ഞാനിതു കേട്ടുകഴിഞ്ഞു. ഒരു തവണകൂടി കേള്‍ക്കാന്‍ വയ്യ. ‘പുണ്ണില്‍ അമ്പേറ്റതുപോലെ’യാവും അതു്.” ശങ്കറിന്റെ “Stop it” എന്ന ആജ്ഞയും പ്രഭാഷണത്തിന്റെ ആവര്‍ത്തനവും ശരിയാണോ എന്നു വായനക്കാര്‍ ആലോചിക്കണം മറ്റൊരു മര്യാദകേടു്. ഒരാള്‍ പ്രസംഗിക്കുമ്പോള്‍ വേറൊരു പ്രഭാഷകന്‍ പുസ്‌തകം വായിച്ചുകൊണ്ടിരിക്കും! വി.എസ്. ശര്‍മ്മയും ഗുപ്‌തന്‍ നായരും ഇതു ചെയ്‌തിട്ടുണ്ടു്, ഞാന്‍ പ്രസംഗിക്കുമ്പോള്‍.
  4. ജി. ശങ്കരക്കുറുപ്പിനെ പലര്‍ക്കും കണ്ണിനു കണ്ടു കൂടായിരുന്നു. അവരില്‍ പ്രധാനന്‍ എന്‍. ഗോപാലപിള്ള. അദ്ദേഹത്തിന്റെ കൂടെ ചേര്‍ന്നുനിന്നു കെ. ദാമോദരന്‍, എം.പി. അപ്പന്‍, കെ. ബാലരാമപ്പണിക്കര്‍, ഇ.എം.ജെ.വെണ്ണിയൂര്‍, എം.എച്ച്. ശാസ്‌ത്രികള്‍, കെ. ബാലകൃഷ്‌ണന്‍. ഞാനും ഇവരുടെ കൂട്ടത്തില്‍ ചേരുമായിരുന്നു. ശങ്കരക്കുറുപ്പിന്റെ സ്വഭാവം അങ്ങനെയാണു്. പക്ഷേ അദ്ദേഹത്തിന്റെ കവിതയുടെ ഉദാത്തതകണ്ടു് ഞാന്‍ ഭക്തിവിവശനായിപ്പോയി.

    “ഒന്നു നടുങ്ങി ഞാന്‍ ആ നടുക്കം തന്നെ
    മിന്നുമൂഡുക്കളില്‍ ദൃശ്യമാണിപ്പൊഴും”

    എന്നെഴുതിയ ജി. ശങ്കരക്കുറുപ്പിനെ ആരാധിക്കാതിരിക്കുന്നതെങ്ങനെ? അതിനാല്‍ ഞാന്‍ ശങ്കരക്കുറിപ്പിന്റെ കവിതയെ ആവോളം വാഴ്‌ത്തി അദ്ദേഹത്തിന്റെ സ്വഭാവസവിശേഷത കണ്ടറിഞ്ഞ് മൗനം അവലംബിച്ചു. എനിക്കു ജീവിതാസ്‌തമയം ആയി. അവസാന നിമിഷത്തില്‍ ആരെങ്കിലും എന്നോടു ജി.ശങ്കരക്കുറുപ്പിനെക്കുറിച്ചു ചോദിച്ചാല്‍ പ്രാണന്‍ പോകുന്ന സന്ദര്‍ഭത്തിലും ഞാന്‍ പറയും: “കവിയെന്ന നിലയില്‍ അദ്ദേഹം അന്യാദൃശനാണു്. മഹാകവിത്രയത്തിനെപ്പോലും പല കാര്യങ്ങളിലും ജി. അതിശയിച്ചിട്ടുണ്ടു്. പക്ഷേ മനുഷ്യനായ ശങ്കരക്കുറുപ്പിനെക്കുറിച്ചു് എന്നോടു ചോദിക്കരുതേ. Truth sits upon the lips of the dying man. ആ സത്യം എന്നെക്കൊണ്ടു പറയിക്കരുതേ.”

  5. വൈദ്യന്‍ ഉണ്ടാക്കിക്കൊടുക്കുന്ന ധാന്വന്തരം കുഴമ്പു് മേലാകെ തേച്ചു് അരമണിക്കൂര്‍ നിന്നു് വേദനകളും കുഴപ്പുകളും മാറ്റി നീലിഭൃംഗാമലകാദി എണ്ണ തലയില്‍ തേച്ചു കുളിച്ചു് കണ്ണുകള്‍ക്കു തണുപ്പു വരുത്തിക്കൊണ്ടു് പ്ലാറ്റ്ഫോമില്‍ കയറി നിന്നു് വൈദ്യന്മാരെ അധിക്ഷേപിക്കുന്ന ഒരലോപ്പതി ഡോക്‍ടര്‍ ഇവിടെയുണ്ടായിരുന്നു. അദ്ദേഹവും ഒരു മഹാപണ്ഡിതനും ഏതോ കാര്യത്തിനു് തര്‍ക്കിച്ചു. ഡോക്‌ടര്‍ പണ്ഡിതനെ അധിക്ഷേപിച്ചു് എഴുതും പത്രത്തില്‍. പണ്ഡിതന്‍ മറുപടി എഴുതും. പത്രാധിപര്‍ രണ്ടുപേരുടേയും വ്യക്‌തിപ്രഭാവം കണ്ടിട്ടാവാം തുടരെത്തുടരെ അവരുടെ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ഒരു ദിവസം ഞാന്‍ ആ പണ്ഡിതനെ റോഡില്‍ വച്ചു കണ്ടു. ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. “സര്‍ ഈ വാക്കുതര്‍ക്കം നീണ്ടുപോകുമോ?” അദ്ദേഹം മറുപടി നല്‌കി. “എന്റെ ലേഖനത്തിനു് അയാള്‍ മറുപടി എഴുതി. അതു വായിച്ചപ്പോള്‍ എനിക്കു തോന്നി അതിനു മരുപടി കൊടുക്കണമെന്നു്. എന്റെ ലേഖനം വായിച്ചതിനുശേഷം അയാള്‍ക്കു തോന്നുന്നെങ്കില്‍ എഴുതട്ടെ. അതു വായിച്ചാല്‍ എനിക്കു ചിലപ്പോള്‍ തോന്നിയെന്നു വരും സമാധാനം പറയാന്‍. അങ്ങനെ എഴുതിയെഴുതി ആരുടെ വാക്കുകള്‍ക്കാണു് ശക്തിയെന്നു് തെളിയിക്കട്ടെ രണ്ടുപേരില്‍ ഒരാള്‍.” ഞാനതിനു മറുപടി പറഞ്ഞില്ല. മിണ്ടാതെ പോയി.
  6. മുകളില്‍പ്പറഞ്ഞ പണ്ഡിതന്‍ ഉദ്ഘാടകന്‍. തിരുവനന്തപുരത്തെ ഒരു വക്കീല്‍ അധ്യക്ഷന്‍. അദ്ദേഹവും പണ്ഡിതനെപ്പോലെ മഹായശസ്‌കന്‍. അധ്യക്ഷന്‍ ഉപക്രമപ്രസംഗത്തില്‍ പറഞ്ഞു: “ഇവിടെ രണ്ടു പണ്ഡിതന്മാര്‍ പ്രസംഗിക്കാന്‍ വന്നിട്ടുണ്ടു്. പണ്ഡിതന്മാര്‍ പട്ടികളെപ്പോലെയാണു്. അവര്‍ കടിപിടി കൂടുന്നതു നിങ്ങള്‍ക്കു രസകരമായ കാഴ്‌ചയായിരിക്കും.” ഉപക്രമപ്രസംഗത്തിനു ശേഷം ഉദ്ഘാടകന്‍ പറഞ്ഞു “പ്രഭാഷകരായി വന്ന ഞങ്ങള്‍ പട്ടികളെപ്പോലെയാണു്. പണ്ഡിതന്മാരാണെന്നു് അധ്യക്ഷന്റെ അഭിപ്രായം. അധ്യക്ഷന്‍ പറഞ്ഞതു് ശരി. പക്ഷേ അദ്ദേഹം മഹാപണ്ഡിതനാണു്.” നീണ്ട കരഘോഷം.