close
Sayahna Sayahna
Search

സുഖവാസസ്ഥലങ്ങൾ


സുഖവാസസ്ഥലങ്ങൾ
AymanamJohn.jpg
ഗ്രന്ഥകർത്താവ് അയ്മനം ജോൺ
മൂലകൃതി ഒന്നാം പാഠം ബഹിരാകാശം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
വര്‍ഷം
2014

സുഖവാസസ്ഥലത്തേക്കുള്ള സ്വപ്നത്തിലെ തീവണ്ടിയാത്ര താഴത്തെ നഗരത്തിലെത്തിയപ്പോള്‍ തടസ്സപ്പെട്ടു. സുഖവാസസ്ഥലത്ത് വീണ്ടും കലാപം തുടങ്ങിക്കഴിഞ്ഞത്രെ. അങ്ങോട്ടുള്ള വഴികളെല്ലാം വര്‍ത്തമാനപ്പത്രങ്ങളാല്‍ നിര്‍മിക്കപ്പെട്ട വന്‍ മതിലുകള്‍കൊണ്ട് മറയ്ക്കപ്പെട്ടിരുന്നു.

സ്റ്റേഷന്‍യാര്‍ഡില്‍, സൈനികരെ കയറ്റിയ ഒരു തീവണ്ടി യാത്രാസന്നദ്ധമായി കാത്തുകിടന്നു. അകലെ വെടിയൊച്ചകള്‍ കേള്‍ക്കുന്നതായും മലയിറങ്ങിവരുന്ന തണുത്ത കാറ്റില്‍ ചോരയുടെ മണമുള്ളതായും തോന്നി.

ആകാശത്തേക്കുയര്‍ന്ന ആശ്ചര്യചിഹ്നങ്ങൾപോലെ അകലെക്കാണപ്പെട്ട സുഖവാസസ്ഥലത്തെ നീലക്കൊടുമുടികള്‍ നോക്കി മുറിഞ്ഞുപോയ യാത്രയെച്ചൊല്ലി ഖേദിച്ചുനില്‍ക്കവെ ലീല ചോദിച്ചു: “നമുക്ക് ഡൊണാള്‍ഡങ്കിളിന്റെ വീട്ടിലേക്ക് പോയാലോ?”

ദേശവിദേശീയരായ നിരവധി സഞ്ചാരികള്‍ എങ്ങോട്ടു പോകണമെന്നറിയാതെ വേവലാതിപ്പെട്ട് തിക്കിത്തിരക്കുന്ന തീവണ്ടിസ്റ്റേഷനില്‍ വച്ചുപോലും ലീലയ്ക്ക് അവളുടെ പ്രത്യുല്‍പന്നമതിത്വം നഷ്ടപ്പെടുന്നില്ലല്ലോ എന്നതിശയിച്ച്, അവളെ ഉള്ളില്‍ പ്രശംസിച്ച് ഞാന്‍ അത് ഉടനടി സമ്മതിക്കുകയും ചെയ്തു.

സുഖവാസസ്ഥലത്ത് ഉറങ്ങിയെണീറ്റ സൂര്യന്‍ മഞ്ഞിന്റെ ചില്ലു ജാലകങ്ങളിലൂടെ പുറത്തേക്ക് നോക്കിത്തുടങ്ങിയിട്ടേയുള്ളു. സ്റ്റേഷനു പുറത്ത് തണല്‍ മരങ്ങള്‍ക്കിടയിലൂടെ കയറിപ്പോകുന്ന പട്ടണത്തിലേക്കുള്ള പാതയില്‍ ഇരുളകന്നിട്ടില്ല. തീവണ്ടി വന്നിട്ടും ഉറക്കം തൂങ്ങി നില്‍ക്കുന്ന കുതിരകളെ സവാരിക്ക് സമയമായെന്നറിയിച്ച് അനക്കം വയ്പിക്കുന്ന കുതിരവണ്ടിക്കാര്‍.

നല്ലൊരു കുതിരയെ നോക്കി തെരഞ്ഞെടുത്ത് വണ്ടിയില്‍ കയറുമ്പോള്‍ മക്കള്‍ ഇരുവരും പതിവുപോലെ സൈഡ് സീറ്റിനായി വഴക്കുണ്ടാക്കി. ‘നാളത്തെ കലാപകാരികളേ’ എന്ന് അവരെ ശാസിച്ച് ഇരുവശങ്ങളിലായി ഇരുത്തിയിട്ട് ഡൊണാള്‍ഡങ്കിളിന്റെ വാസസ്ഥലം പറഞ്ഞയുടന്‍ കുതിരവണ്ടിക്കാരന്‍ തലയാട്ടി യാത്ര പുറപ്പെട്ടുകഴിഞ്ഞു. പുലര്‍കാലകുളിരിലൂടെയുള്ള കുതിരസവാരിയില്‍ കുട്ടികള്‍ ഉല്ലാസം പൂണ്ടതോടെ വിനോദയാത്രയുടെ ആഹ്ലാദം വീണ്ടെടുക്കപ്പെട്ടു. അങ്ങനെ, സുഖവാസസ്ഥലത്തെച്ചൊല്ലിയുള്ള ദുഃഖങ്ങളുണ്ടായിരുന്നിട്ടും ഉല്ലാസചിത്തരായിത്തന്നെയാണ് ഞങ്ങള്‍ ഡൊണാള്‍ഡങ്കിളിന്റെ വീട്ടില്‍ ഏറെക്കാലംകൂടി ആവിധം എത്തിപ്പെടാനിടയായത്.

മുറ്റത്ത് കുതിരക്കുളമ്പടികള്‍ കേട്ടു വാതില്‍ തുറന്ന ഡൊണാള്‍ഡങ്കിളിന് നേരേ ഞാന്‍ കാക്കാത്തിച്ചിരിയെന്ന് കളിയാക്കിപ്പറയാറുള്ള ആ വലിയ ചിരി ചിരിച്ച് ലീല ‘ഡൊണാള്‍ഡങ്കിളേ’ എന്നു നീട്ടി വിളിച്ചതും ഉടലാകെക്കുലുക്കിയ മറ്റൊരുല്ലാസച്ചിരിയാല്‍ ഞങ്ങളെ ഉത്തേജിതരാക്കി ഡൊണാള്‍ഡങ്കിള്‍ ഓടിയിറങ്ങി വന്നു. കുട്ടികള്‍ ഇരുവരെയും കുതിരപ്പൊക്കത്തില്‍നിന്ന് എടുത്ത് താഴെ നിര്‍ത്തി, ഞങ്ങളുടെയും കൈ പിടിച്ചിറക്കിയ ശേഷം കുതിരയുടെ കഴുത്തില്‍ ഒന്നു തലോടാനും അങ്കിള്‍ മറന്നില്ല. കൂലിപോലും വാങ്ങാതെ മടങ്ങുന്ന കുതിരക്കാരനെ നോക്കി ഞാന്‍ അമ്പരന്നുനില്‍ക്കവെ അങ്കിള്‍ എന്നെ ഒരു കുട്ടിയെ എന്നപോലെ ശാസിച്ചു: “അതൊക്കെ അങ്കിളിന്റെ അക്കൗണ്ടാണെടാ, നീ ഇങ്ങോട്ട് പോര്.”

പിന്നെ ഗ്ലോറിയാന്റിയുടെ ഊഴം. മുറ്റത്തെ ഒച്ചപ്പാട് കേട്ട് പിന്നിലെവിടെയോ നിന്ന് ഓടിയെത്തിയ ഗ്ലോറിയാന്റി ജൂലിയെയും കിറ്റിയെയും ഒരേസമയം ഇരുകൈകളാല്‍ ചുറ്റിപ്പിടിച്ച് ഉമ്മകള്‍കൊണ്ട് വീര്‍പ്പുമുട്ടിച്ചശേഷം, ‘എന്താടീ അങ്കിളിനെയും ആന്റിയെയുമൊന്നും മറന്നില്ലേടീ’ എന്ന് ചോദിച്ച് ലീലയ്ക്ക് ആഞ്ഞൊരടിയും കൊടുത്തിട്ട് ഞങ്ങളെ സ്വീകരണമുറിയിലേക്ക് നടത്തി. നടക്കും വഴി, ‘അയ്യോടാ ചെറുക്കാ... നിനക്ക് നര കയറിത്തുടങ്ങിയോടാ’ എന്ന് ചോദിച്ച് എന്റെ പങ്ക് സ്നേഹവായ്പും തന്നു. കുട്ടികള്‍ ഇതെല്ലാം കണ്ട് ചകിതരായിപ്പോയിരുന്നു. സമ്പത്തെല്ലാമുണ്ടായിട്ടും പുത്രസമ്പത്തില്ലാതെ പോയ ഒരു ദാമ്പത്യം അതിന്റെ സന്തോഷങ്ങള്‍ സൂക്ഷിക്കാന്‍ സ്വീകരിക്കുന്ന ഇത്തരം വൈകാരികാര്‍ഭാടങ്ങള്‍ തിരിച്ചറിയാന്‍ മാത്രം അവര്‍ വളര്‍ന്നിട്ടില്ലല്ലോ.

സ്വീകരണമുറിയില്‍ ശബ്ദകോലാഹലങ്ങളോടെ വീണ്ടും ഒത്തു ചേരുന്ന ഓര്‍മകള്‍. കുട്ടികളോട് കുസൃതി കാട്ടിയും ഗ്ലോറിയാന്റിയെ കളിയാക്കിയും ഞങ്ങളെ ചിരിപ്പിക്കുന്ന ഡൊണാള്‍ഡങ്കിള്‍. ഓടിനടന്ന് ഞങ്ങള്‍ക്കായി മുറികള്‍ ഒരുക്കുന്ന ഗ്ലോറിയാന്റി. കുട്ടികള്‍ പിന്നിലേക്ക് മറിക്കുന്ന ഫോട്ടോ ആല്‍ബങ്ങള്‍ (സുഖവാസസ്ഥലത്തെ തടാകക്കരയില്‍ ഞങ്ങള്‍ ഒന്നിച്ചുനില്‍ക്കുന്ന ഫോട്ടോയില്‍ ഗ്ലോറിയാന്റിയുടെ കൈയിലിരിക്കുന്ന ഒരു വയസ്സുകാരി അവളാണെന്നു പറഞ്ഞിട്ട് ജൂലിക്ക് വിശ്വാസമായില്ല).

പിന്നെ കിറ്റിമോളുടെ നാവില്‍ പിച്ചവച്ചു തുടങ്ങിയിരുന്ന നഴ്സറി പാട്ടുകളുടെ അരങ്ങ്... അതിനുമൊടുവില്‍ ഞങ്ങള്‍ക്കായി ഒരുക്കപ്പെട്ട മുറികളിലേക്ക് പിന്‍വാങ്ങവേ, ഓര്‍മകളൊഴുകിച്ചെന്നടിയുന്ന ഒരു കായല്‍ത്തീരത്ത് അനേക വര്‍ഷങ്ങള്‍ പഴകിയ ഒരു ദിവസം. സ്വനഗ്രാഹിയന്ത്രം ഘടിപ്പിച്ച ബോട്ടില്‍ കൊച്ചീക്കായലിലൂടെ നീങ്ങിയ വിവാഹഘോഷയാത്രയില്‍ ഉല്ലാസചിത്തനായി ഇരിക്കുന്ന ഒരു കുട്ടിയായിത്തീരുന്നു ഞാന്‍. കായല്‍ത്തീരത്തെ പുല്‍മേടുകളാല്‍ ചുറ്റപ്പെട്ട പഴയ പള്ളിയുടെ വാതില്‍ക്കലേക്ക് വിവാഹം കഴിഞ്ഞ്, വെള്ളവസ്ത്രങ്ങളും വെള്ളക്കിരീടവുമണിഞ്ഞ് ഗ്ലോറിയാന്റി ഇറങ്ങിവന്ന് നിന്നപ്പോള്‍ മാലാഖമാര്‍ മാറി നിന്നുവോ?

നാടാകെച്ചുറ്റുന്ന ഒരു മെഡിക്കല്‍ റെപ്രസന്റേറ്റീവായി, കിട്ടുന്ന പണമെല്ലാം കുതിരപ്പന്തയങ്ങളിലും കാറോട്ടമത്സരങ്ങളിലും ധൂര്‍ത്തടിച്ച് നടന്ന ഡൊണാള്‍ഡങ്കിള്‍, ആ പള്ളിവാതിലിലൂടെയിറങ്ങി മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. സൈലന്‍സറില്ലാത്ത ബൈക്കില്‍ ഞങ്ങളുടെ വീടുകളില്‍ പതിവു സന്ദര്‍ശകനായിരുന്ന അങ്കിള്‍ ഒറ്റപ്പുത്രിയായ ഗ്ലോറിയാന്റിക്ക് പൈതൃകസ്വത്തായി കിട്ടിയ സുഖവാസനഗരത്തിലെ വ്യാപാരസ്ഥാപനങ്ങളുടെ അവകാശിയായതോടെ, വല്ലപ്പോഴും വല്ല ചടങ്ങുകള്‍ക്കു മാത്രമെത്തുന്ന ദൂരദേശവാസിയായി. എങ്കിലെന്ത്? അങ്കിളിനോടുള്ള സ്നേഹത്തിനും അങ്കിളിന്റെ വാത്സല്യത്തിനും ആ കാലവിരാമങ്ങളാല്‍ ആഴമേറിയതല്ലേയുള്ളു! ഒടുവിലൊടുവില്‍ സുഖവാസസ്ഥലത്തെ പട്ടണപ്രമാണികളിലൊരുവനായി മാറിയ അങ്കിളിന്റെ ഉപകാരങ്ങളും ഉപദേശങ്ങളും തേടിയുള്ള യാത്രകള്‍ അങ്കിള്‍-ആന്റിമാരുടെ സ്വത്തിന്റെ പങ്കുപറ്റാനുള്ള ശ്രമങ്ങളായി വ്യാഖ്യാനിക്കപ്പെട്ടുതുടങ്ങിയതോടെയാണ് ഞാനും ലീലയും അതില്‍നിന്ന് ആവതും അകന്നുനില്‍ക്കാന്‍ തീരുമാനിച്ചത്.

ദീര്‍ഘകാല വിരാമത്തിനുശേഷം എത്തിയതിനാലാവാം ഞങ്ങളുടെ സന്ദര്‍ശനം ഒരാഘോഷമാക്കി മാറ്റാനാണ് തീരുമാനം എന്നറിയിച്ച് അങ്കിളും ആന്റിയും ചേര്‍ന്ന് ആ ദിവസത്തെ നാലായി ഭാഗിച്ചു. കുളിയും പ്രാതലും കഴിഞ്ഞ് യാത്രാക്ഷീണമകന്നാല്‍, ഞങ്ങള്‍ ഒന്നിച്ച് പട്ടണത്തിലേക്ക് പോകുന്നു. ഉച്ചവിരുന്നൊരുക്കാനുള്ള സാധനസാമഗ്രികള്‍ വാങ്ങി അങ്കിള്‍-ആന്റിമാര്‍ ‘ഗ്ലോറി വില്ല’യിലേക്ക് മടങ്ങുന്നു. (വിരസതയൊഴിവാക്കാന്‍ എന്തിലെങ്കിലും എപ്പോഴും ഏര്‍പ്പെട്ടുകഴിയാന്‍ ഇഷ്ടപ്പെട്ടിരുന്ന അവര്‍ വീട്ടുജോലിക്കാരെ ഒഴിവാക്കിയിരുന്നു. വിശേഷാൽ ദിവസങ്ങളിൽ ആന്റിയുടെ സഹായത്തിന് ഡൊണാൾഡങ്കിളും കൂടുകയായിരുന്നു പതിവ്). മടങ്ങുന്ന വഴിക്ക് ഞങ്ങളെ ‘ഗ്ലോറി കോം‌പ്ല‌ക്സില്‍’ ഇറക്കുന്നു. ഒരു നേരമ്പോക്കിനെന്നപോലെ വ്യാപാരസ്ഥാപനങ്ങളുടെ താല്‍ക്കാലിക ചുമതല ഞാനും ലീലയും ഏറ്റെടുക്കണം. മേല്‍‌നോട്ടമെന്നു പറയാന്‍ പ്രത്യേകിച്ചൊന്നുമില്ല. എല്ലാം നോക്കിനടത്താന്‍ യന്ത്രങ്ങളുണ്ട്. പോരാത്തതിന്‌ ജോലിക്കാരും. “നിങ്ങള്‍ക്കൊരു നേരമ്പോക്കും പിള്ളേര്‍ക്ക് നഗരത്തിലെ പുകിലുകള്‍ കാണാന്‍ ഒരു അവസരവും-അത്രതന്നെ’. ഡൊണാള്‍ഡങ്കിള്‍ പറഞ്ഞു. വിരുന്ന് തയ്യാറായാൽ, അങ്കിൾ-ആന്റിമാർ മടങ്ങിവന്ന് ഞങ്ങളേയും കൂട്ടി ഗ്ലോറി വില്ലയിലേക്ക്, ഭക്ഷണശേഷം വേണമെങ്കിൽ ഒന്നുറങ്ങിയിട്ട് പട്ടണത്തിലേക്ക് പോയി പാർക്കുകളും പരിഷ്ക്കാരകേന്ദ്രങ്ങളുമൊക്കെ കറങ്ങി വൈകുന്നേരം ലേക്കിലൂടെ ബോട്ടിംഗ് നടത്തി നേരം കിട്ടിയാൽ ഒരു സിനിമയും കണ്ട്, ശേഷം പട്ടണത്തിലെ പ്രമുഖക്ലബ്ബായ ‘ബ്ലൂഹിൽ ക്ലബ്ബി’ൽ പോയി അത്താഴം കഴിച്ചുവന്ന് ‘നീണ്ടുനിവർന്ന് കിടന്ന് ഒരുറക്കം.’ അങ്കിൾ പറഞ്ഞവസാനിപ്പിച്ചു.

ഡൊണാൾഡങ്കിൾ തയ്യാറാക്കിയ പിക്‌നിക് പ്രോഗ്രാം ഒരു ഉത്തേജനമരുന്നുപോലെ ഞങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങി. ജൂലിക്കും കിറ്റിക്കുമായിരുന്നു കൂടുതൽ ഉത്സാഹം എന്നു പറയേണ്ടതില്ലല്ലോ. സാധാരണ ശകാരങ്ങൾക്കുശേഷംമാത്രം പല്ലുതേക്കാനും കുളിക്കാനുമൊക്കെ തയ്യാറാകുന്ന അവർ കുളിപ്പിച്ചൊരുക്കാൻ ലീലയോട് ധൃതികൂട്ടുന്നതു കേട്ടു. ഡൊണാൾഡങ്കിൾ നിശ്ചയിച്ച സമയത്തിനു മുമ്പുതന്നെ ഞങ്ങൾ തയ്യാറായിക്കഴിയുകയും ചെയ്തു.

പട്ടണമദ്ധ്യത്തിൽ, ഇതര നഗരങ്ങളിൽനിന്നെത്തുന്ന നിരത്തുകൾ ഒത്തുകൂടുന്നിടത്തായിരുന്നു ‘ഗ്ലോറി കോംപ്ലക്സ്.’ അങ്കിളിന്റെ മേൽനോട്ടത്തിൽ നടക്കുന്ന കോൾഡ് സ്റ്റോറേജ്, ബുക്ക് സ്റ്റാൾ, കളിപ്പാട്ടക്കട, ടെലഫോൺ ബൂത്ത് എന്നിവയടങ്ങിയ ‘ഗ്ലോറി കോംപ്ലക്സ്.’ ഒരു വശത്തും ആന്റിയുടെ ചുമതലയിലുള്ള ബ്യൂട്ടി പാർലറും ലേഡീസ് സ്റ്റോറും ചേർന്ന ‘ഗ്ലോറി അനക്സ് എതിർവശത്തും. ഉടമസ്ഥരുടെ കസേരകളിലിരിക്കുന്ന അങ്കിളിനും ആന്റിക്കും നിരത്തിൽ തിരക്കില്ലാത്ത നേരത്ത് അന്യോന്യം കാണാവുന്നത്ര അകലം മാത്രം.

അങ്ങോട്ടോ ഇങ്ങോട്ടോ പോകണമെങ്കില്‍ നിരത്ത് മുറിച്ചുകടക്കാന്‍ കാത്തു നില്‍ക്കേണ്ടതില്ല. നിരത്തിനടിയിലൂടെ നുഴഞ്ഞുപോകുന്ന ഭൂഗര്‍ഭപാതയുണ്ട്.

ഗ്ലോറികോംപ്ലക്സിലെത്തി ജോലിക്കാര്‍ക്ക് ഞങ്ങളെ പരിചയപ്പെടുത്തിയിട്ട് അങ്കിള്‍ പറഞ്ഞു: “എന്‍ജോയ് യുവേഴ്സെല്‍ഫ്... പുസ്തകങ്ങള്‍ പുതിയതൊത്തിരി വന്നിട്ടുണ്ട്. നിനക്കു വേണ്ടതെല്ലാം തപ്പിയെടുക്ക്. പിന്നെ ബൂത്തില്‍പോയി എങ്ങോട്ടെങ്കിലുമൊക്കെ വിളിച്ചും കുറെ നേരം കളയ്... എടീ ലീലേ, പിള്ളേര്‍ക്ക് കുറെ നല്ല കളിപ്പാട്ടങ്ങള് തപ്പിയെടുത്തു കൊടുക്ക്. എന്നിട്ട് നീ പോയി ബ്യൂട്ടി പാര്‍ലറില്‍ കയറി ഒന്ന് ചമഞ്ഞൊരുങ്ങ്... ഒരുക്കം കഴിഞ്ഞ് നിന്നെക്കണ്ടാല്‍ തിരിച്ചറിയാതെ പോകരുതെന്നു മാത്രം.” പൊട്ടിച്ചിരിയൊതുങ്ങും മുമ്പ് അങ്കിള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് പഴയ കാര്‍റേസുകളെ ഓര്‍മിപ്പിക്കുന്ന വേഗതയോടെ ഓടിച്ചുപോയി.

മുന്‍ സന്ദര്‍ശനങ്ങളില്‍ ഞങ്ങള്‍ കണ്ട ഗ്ലോറി കോംപ്ലക്സ് അല്ലായിരുന്നു അത്. വ്യാപാരസംവിധാനങ്ങളെല്ലാംതന്നെ യന്ത്രവത്കരിക്കുകയും നവീകരിക്കുകയും ചെയ്തിരുന്നു. വൈദേശിക യന്ത്രസാമഗ്രികള്‍ വാങ്ങാന്‍ അങ്കിളിനെ സഹായിച്ച ബാങ്കുകളുടെ പേരുകളും ഉദാരവത്കരണത്തിന്റെ പോസ്റ്ററുകളും ഓരോ കടയുടെ മുന്നിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഭൂമിയെ ചുറ്റിവരിഞ്ഞു കിടക്കുന്ന ടെലഫോണ്‍ കമ്പികളെല്ലാം എത്തിച്ചേരുന്ന ബൂത്ത് ഭൂഗോളത്തിന്റെ ആകൃതിയില്‍ രൂപകല്പന ചെയ്യപ്പെട്ടിരുന്നു. കറങ്ങുന്ന കസേരകളിലിരുന്ന് റിസീവര്‍ കൈയിലെടുക്കാതെതന്നെ സംസാരിക്കാനുള്ള നൂതന സംവിധാനമായിരുന്നു ബൂത്തിനുള്ളില്‍. കോള്‍ഡ് സ്റ്റോറേജിലാകട്ടെ പച്ചമാംസം മാത്രമല്ല, യന്ത്രങ്ങള്‍ നിമിഷനേരത്തില്‍ തയ്യാറാക്കിത്തരുന്ന ഭക്ഷ്യവിഭവങ്ങളും വില്‍ക്കപ്പെട്ടിരുന്നു. കോഴിയെ തിരഞ്ഞെടുത്ത് ടോക്കണ്‍ ഇട്ടാലുടന്‍ കണ്‍വെയര്‍ ബെല്‍റ്റിലൂടെ പറന്നകലുന്ന കോഴിയെ യന്ത്രംതന്നെ കൊന്നു വാചകം ചെയ്ത് ചിക്കന്‍ ഫ്രൈ ആക്കി തിരികെ എത്തിക്കുന്ന സംവിധാനമായിരുന്നു പ്രത്യേക ആകര്‍ഷണീയത. കളിപ്പാട്ടക്കടയിലോ? കുട്ടികളുടെ സ്വപ്നങ്ങള്‍ക്കുപോലും എത്താനാവാത്തത്ര വിസ്മയവൈചിത്ര്യങ്ങള്‍ നിറഞ്ഞിരുന്നു. കുട്ടികളെത്തന്നെ കളിപ്പാട്ടങ്ങളാക്കി കളിക്കുന്ന റോബോട്ട്കുട്ടികളായിരുന്നു കടയിലെ ഏറ്റവും പുതിയ അതിശയവസ്തു. കളിപ്പാട്ടക്കടയ്ക്ക് പിന്നിലാവട്ടെ അത്യാകര്‍ഷകമായ ഒരു അമ്യൂസ്മെന്റ് പാര്‍ക്ക്. പാര്‍ക്കിലെ പ്ലാസ്റ്റിക് വൃക്ഷങ്ങള്‍ക്കിടയിലിരുന്ന് നീട്ടിക്കൂകുന്ന ഇരുമ്പുകുയിലുകള്‍. ശിഖരങ്ങളില്‍ പറന്നുകളിക്കുന്ന ലോഹക്കുരുവികള്‍. അത്യാധുനിക കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്കനുസരിച്ചുയരുന്ന പാശ്ചാത്യസംഗീതത്തോടൊപ്പം ന‍ൃത്തം ചെയ്യുന്ന ഗോറില്ലാവേഷധാരികള്‍. പാര്‍ക്കിലെ ശീതോഷ്ണ സ്ഥിതി നിയന്ത്രിക്കുന്ന എയര്‍ക്കണ്ടീഷണറുകള്‍. നിങ്ങള്‍ക്ക് ഏത് രാജ്യത്തെ കാലാവസ്ഥ ഇഷ്ടമാണോ അതും ഒരുക്കിത്തരുന്നു — കോണ്ടിനെന്റല്‍, യൂറോപ്യന്‍, മെഡിറ്ററേനിയന്‍ എന്നൊക്കെ എഴുതിയ സ്വിച്ചുകള്‍ മാറിമാറി അമര്‍ത്തുക.

പുസ്തകക്കടയിലും യന്ത്രങ്ങള്‍ എത്തിയിരുന്നു. എഴുത്തുകാരന്റെ പേര് പറഞ്ഞാലുടന്‍ ബന്ധപ്പെട്ട ഷെല്‍ഫിന്റെ നമ്പരും കൃതികളുടെ പേരുവിവരങ്ങളുമടങ്ങിയ കാര്‍ഡ് തപ്പിയെടുത്തു തരുന്ന യന്ത്രത്തത്തകളായിരുന്നു കടയുടെ വശ്യത. പുസ്തകത്തെപ്പറ്റി ഒരു ലഘുവിവരണം നല്‍കിയിട്ട് പൈങ്കിളി മലയാളത്തിലുള്ള ചെറിയൊരു വിമര്‍ശനവും നടത്തുന്ന കണ്ണടവച്ച മറ്റൊരു തത്തയായിരുന്നു കൗതുകവസ്തുക്കളില്‍ ഇനിയൊന്ന്.

ഗ്ലോറി അനക്സിലേക്കാകട്ടെ, സ്ത്രീകള്‍ ഉത്സവസ്ഥലത്തേക്കെന്നപോലെയാണ് പോകുന്നത്. പ്രശസ്ത സിനിമാനടികളുടെയും പരസ്യമോഡലുകളുടെയും ഏറ്റവും പുതിയ വേഷവിധാനങ്ങളും ചമഞ്ഞൊരുങ്ങലുകളും ബ്യൂട്ടിപാര്‍ലറിന് മുന്നിലെ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. പരിസരമെല്ലാം സൗന്ദര്യ വര്‍ദ്ധകവസ്തുക്കളുടെ പരിമളം നിറഞ്ഞിരുന്നു.

ഞങ്ങളോ? എട്ടരമണിക്കപ്പുറത്തെ സൗജന്യനിരക്കിനായി കാത്തിരുന്ന്, ഇരുട്ടത്ത് ഫോണ്‍ ചെയ്യാനിറങ്ങുകയും പഴയ പുസ്തകങ്ങള്‍ വില്‍ക്കപ്പെടുന്ന നിരത്തുവക്കുകളില്‍ ആളൊഴിയുമ്പോള്‍ വിലപേശാന്‍ കാത്തുനില്‍ക്കുകയും ചെയ്യാറുള്ള ഞാന്‍. സൗന്ദര്യ പരിപാലനത്തിന് വല്ലപ്പോഴുമൊരിക്കല്‍ നഖങ്ങളില്‍ ക്യൂട്ടക്സ് പുരട്ടാന്‍ മാത്രം നേരം കണ്ടെത്തുന്ന ലീല. പൊതുസ്വത്തായ നാലഞ്ച് കളിപ്പാട്ടങ്ങളുടെ പേരില്‍ മിക്കപ്പോഴും വഴക്കുകൂടാറുള്ള കുട്ടികള്‍. ഞങ്ങളുടെ മനസ്സില്‍ കാട്ടുതീപോലെ എസ്.ടി.ഡി-പുസ്തക-കളിപ്പാട്ട-സൗന്ദര്യവര്‍ദ്ധക മോഹങ്ങള്‍ ആളിക്കത്തേണ്ട അവസരം! എന്നാല്‍ സംഭവിച്ചതെന്ത്? മോഹസാഫല്യസാധ്യതകളുടെ ധാരാളിത്തത്താല്‍ മോഹാലസ്യം ബാധിച്ചതുപോലെ ഞാന്‍ ബുക്‌സ്റ്റാളിന്റെ വാതില്‍ക്കല്‍ ഡൊണാള്‍ഡങ്കിളിന്റെ കസേരയില്‍ ചടഞ്ഞിരിക്കുകമാത്രമാണുണ്ടായത്. ലേഡീസ് സ്റ്റോറിന്റെ വാതില്‍ക്കല്‍ ഗ്ലോറിയാന്റിയുടെ കസേരയില്‍ ലീലയും അതേ ഇരുപ്പ്. കുട്ടികള്‍ മാത്രം സെയില്‍സ് ഗേള്‍സിന്റെ വാത്സല്യം നുണഞ്ഞ് കളിപ്പാട്ടക്കടയിലും അമ്യൂസ്മെന്റ് പാര്‍ക്കിലും കുറെ നേരം ചുറ്റിനടന്നു. എന്നിട്ട് റോബോട്ട് കുട്ടികളെ കണ്ടപ്പോള്‍ പേടിച്ചുപോയ കിറ്റിയെ കളിയാക്കിക്കൊണ്ട് ജൂലി അവളെ എന്റെ മടിയില്‍ കൊണ്ടിരുത്തി, തനിയെ പോയി കോഴികളുടെ കശാപ്പുശാലകൂടി കണ്ടിട്ട് അപ്പുറത്തെ കസേരയില്‍ വന്ന് ഇരുപ്പായി. കുറച്ചു കഴിഞ്ഞ് അമ്മയെ കാണണമെന്നു പറഞ്ഞ് ഇരുവരും ശാഠ്യംപിടിച്ചു. ഭൂഗര്‍ഭപാതയിലൂടെ ഞാന്‍ അവരെ കുട്ടിക്കൊണ്ടുപോയി ലീലയുടെ അടുത്തെത്തിച്ചിട്ട് മടങ്ങി. എന്നാല്‍, ഏറെ കഴിയും മുമ്പ് അവര്‍ ലീലയുമൊത്ത് എന്റെ അടുത്തേക്കുതന്നെ വന്നു. ഇനി മടങ്ങി വരരുതെന്ന ശാസനയോടെയാണ് ഇത്തവണ കൊണ്ടുപോയതെങ്കിലും കുറെ കഴിഞ്ഞ് വീണ്ടും കുസൃതികള്‍ ലീലയെക്കൂട്ടി തിരികെയെത്തി. നഗരാനുഭവങ്ങളില്‍ അവര്‍ക്ക് ഏറ്റവും ഇഷ്ടമായത് ഭൂഗര്‍ഭപാതയിലൂടെയുള്ള സഞ്ചാരമാണെന്ന് മനസ്സിലായി. ശാസന തെറ്റിച്ചതിന്റെ ശകാരം കേട്ടപ്പോള്‍ ഭയന്ന് ജാള്യതയോടെ ഇരുന്ന കുട്ടികള്‍ നിരത്തിലൂടെ കടന്നുവരുന്ന തൊട്ടടുത്ത കാര്‍ അങ്കിളിന്റേതാവുമെന്ന് ആശിച്ച് ഓരോ കാറും നോക്കിനോക്കിയിരിക്കാന്‍ തുടങ്ങി.

ലേ‍ഡീസ് സ്റ്റോറിനു മുന്നിലെ പാര്‍ക്കിങ് ഏരിയായില്‍ ഡൊണാള്‍ഡങ്കിളിന്റെ കാര്‍ വന്നുനിന്നപ്പോള്‍ത്തന്നെ അവര്‍ അത് കണ്ടെത്തുകയുംചെയ്തു. കാറിലിരുന്നുകൊണ്ട് ഗ്ലോറിയാന്റി കൈയുയര്‍ത്തിക്കാട്ടി അവരെ വിളിച്ചതും ഇരുവരും തുള്ളിച്ചാടി പോകാന്‍ ധൃതികൂട്ടി. ഭൂഗര്‍ഭപാത അതിനകം അവര്‍ക്ക് നന്നായി പരിചയമായിക്കഴിഞ്ഞതിനാലാവാം “ഞങ്ങള് പൊക്കോട്ടെ?” എന്നൊരു ചോദ്യം ചോദിച്ചിട്ട്, ജൂലി കിറ്റിയെയും കൈപിടിച്ച് ഓടിയിറങ്ങി. എനിക്ക് തടസ്സം പറയാനാവും മുമ്പ് ഭൂഗര്‍ഭപാതയിലേക്കിറങ്ങിക്കഴിഞ്ഞു. അവരെ പിന്തുടരാനുള്ള ധൃതിയില്‍ ജോലിക്കാരോട് ഒന്നു യാത്ര പറയാനുള്ള നേരം മാത്രമെടുത്ത് ഞാന്‍ പുറപ്പെട്ടു. ഭൂഗര്‍ഭപാതയിലേക്കുള്ള പടവുകള്‍ ഇറങ്ങുന്നിടത്തുവച്ച് എതിരേ കയറിവന്ന അസ്വസ്ഥമായ മുഖങ്ങളുള്ള രണ്ടുമൂന്നു യുവാക്കള്‍ എന്നെ തീരെ ശ്രദ്ധിക്കാതെ ഓടിക്കയറിപ്പോയതൊഴിച്ചാല്‍ ഭൂഗര്‍ഭപാത വിജനമായിരുന്നു. കുട്ടികള്‍ക്ക് തൊട്ടു പിന്നാലെതന്നെ ഓടിയിറങ്ങിയിട്ടും അവരെ മുന്നില്‍ കാണാത്തതില്‍ ഞാന്‍ അമ്പരന്നു. പാതിയുമിരുണ്ടുകിടന്ന ഭൂഗര്‍ഭപാതയ്ക്ക് നടുവിലൂടെ നടന്നുനീങ്ങുന്ന രണ്ട് പൂച്ചക്കുട്ടികളെ മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളു. ഒരു കണ്‍കെട്ട്‌വിദ്യ‌യ്ക്കടിമപ്പെട്ടവന്റെ വിഭ്രാന്തിയോടെ ഞാന്‍ ആവുന്നത്ര വേഗം മുന്നോട്ടോടി. എന്റെ കാലൊച്ചകള്‍ കേട്ട് തിരിഞ്ഞുനോക്കിയ പൂച്ചക്കുട്ടികള്‍ വാലുയര്‍ത്തിപ്പിടിച്ച് എന്നെ കാത്തുനിന്നത് കണ്ടപ്പോള്‍ അത് ജൂലിയും കിറ്റിയും തന്നെയാണെന്ന് ഞാന്‍ മനസ്സിലാക്കി. സ്വപ്നത്തിലെ ഓരോ മറിമായങ്ങള്‍ നോക്കണേ! ഓമനമക്കള്‍ പൂച്ചക്കുട്ടികളായിമാറിയിട്ടും ഒരങ്കലാപ്പും തോന്നാതെ, കുട്ടികളെത്തന്നെ കണ്ടെത്തിയ ആശ്വാസത്തോടെ ഞാന്‍ കിതപ്പൊതുക്കി അവരെയും കൂട്ടിനടക്കാന്‍ തുടങ്ങി. പൂച്ചക്കുട്ടികളാകട്ടെ, അതിലേറെ സ്വാഭാവികതയോടെ എന്റെ കാലുകളില്‍ തട്ടിയുരുമ്മി സ്നേഹപ്രകടനങ്ങള്‍ നടത്തിക്കൊണ്ട് ഒപ്പം നടക്കുകയും... ഭൂഗര്‍ഭപാതയ്ക്കൊടുവില്‍, നിരത്തിലേക്ക് നടന്നുകയറുന്നിടത്ത് ലീല അക്ഷമയോടെ ഞങ്ങളെ കാത്തുനില്‍ക്കുകയായിരുന്നു. ഞങ്ങള്‍ നടന്നടുത്തതും എന്നെ ആശ്ചര്യത്തോടെ നോക്കിക്കൊണ്ട് നിലവിളിശബ്ദത്തില്‍ ലീല ചോദിച്ചു: “പിള്ളേരെവിടെ?” എന്തോ അനര്‍ത്ഥം സംഭവിച്ചതായി അപ്പോള്‍ മാത്രം ശങ്കിച്ച്, പൂച്ചക്കുട്ടികളെ ചൂണ്ടിക്കാട്ടിയതും തലയ്ക്കുള്ളില്‍ ഒരു മഞ്ഞുകട്ട ഉരുകുന്നതായി എനിക്കനുഭവപ്പെട്ടു. മഞ്ഞു കട്ടയുടെ സ്ഥാനത്ത് എന്റെ തലച്ചോറ് വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍ ഞാന്‍ ‘അയ്യോ’ എന്ന് നിലവിളിച്ച് വിഭ്രാന്തിയോടെ നാലുപാടും നോക്കുകയായി. എന്റെ പരിഭ്രാന്തി കണ്ട് ഭയന്നുപോയ പൂച്ചക്കുട്ടികള്‍ ഉറക്കെക്കരഞ്ഞുകൊണ്ട് ലീലയുടെ കൈകളിലേക്ക് ചാടിക്കയറാനൊരുമ്പെട്ടു. ബഹളം കേട്ട് കാറില്‍നിന്നിറങ്ങിയ ഡൊണാള്‍ഡങ്കിളും ഗ്ലോറിയാന്റിയും വാതില്‍പോലും അടയ്ക്കാന്‍ മറന്ന് സ്തബ്ധരായി നില്‍ക്കവെ, എന്ത് ദുരന്തമാണുണ്ടായതെന്നറിയാതെ കുറെ വഴിപോക്കരും ഞങ്ങളെ നോക്കിനില്‍ക്കാന്‍ തുടങ്ങി. ഇതിനിടെ, കാറിന്റെ വാതില്‍ തുറന്നുകിടക്കുന്നതു കണ്ട് സൈഡ്‌സീറ്റ് കൈവശപ്പെടുത്താന്‍ വാശിയോടെ ഓടിക്കയറിയ പൂച്ചക്കുട്ടികളെ നോക്കി ലീല അത്യുച്ചത്തില്‍ നിലവിളിച്ചു: “എന്റെ മക്കളേ!” ലീലയുടെ കണ്ടെത്തല്‍ ശരിയാണെന്ന് മനസ്സിലാക്കിയ ഗ്ലോറിയാന്റി ഒട്ടും വൈകാതെ ഞങ്ങള്‍ ഇരുവരുടെയും കൈകള്‍ ചേര്‍ത്തുപിടിച്ച് വേഗം കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. വഴിപോക്കരോട് നീങ്ങിപ്പോകാന്‍ അപേക്ഷിച്ച് ഡൊണാള്‍ഡങ്കിളും കാറിലേക്ക് കയറി പെട്ടെന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അത് വേഗത്തിലോടിച്ച് ആളനക്കം കുറഞ്ഞ ഒരിടത്ത്, വഴിയോരത്തെ ഒരു ഉറക്കമരത്തിന്റെ തണലില്‍ നിര്‍ത്തി. എന്നിട്ട് നാടകീയമായി പിന്നിലേക്കു തിരിഞ്ഞ് എങ്ങിയേങ്ങിക്കരയുന്ന ലീലയോടും എന്നോടും സമാധാനപ്പെടാന്‍ ആംഗ്യം കാട്ടി, ഒരപൂര്‍വ്വശബ്ദത്തില്‍ പറഞ്ഞു: “ഈ പട്ടണം ഭൂതബാധയേറ്റു കഴിഞ്ഞതാണ് മക്കളേ! കലാപകാരികളും ചാരസംഘടനകളും എത്രയോ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോയിക്കഴിഞ്ഞു. മയക്കുമരുന്നുകള്‍ ഊട്ടിവളര്‍ത്തി മനുഷ്യബോംബുകളാക്കാനും മാതാപിതാക്കള്‍ക്ക് മടക്കി നല്‍കി വന്‍ തുകകള്‍ വസൂലാക്കാനും അവര്‍ക്ക് കുട്ടികളെ ആവശ്യമുണ്ട്. നിങ്ങള്‍ സങ്കടപ്പെടേണ്ട സന്ദര്‍ഭമല്ലിത്. ദൈവം നിങ്ങള്‍ക്ക് എത്ര വലിയ ഒരു സഹായമാണ് നല്‍കിയിരിക്കുന്നത്. ഭൂഗര്‍ഭപാതയിലൂടെ നടന്നപ്പോള്‍ പ്രച്ഛന്നവേഷക്കാരായ കലാപകാരികളുടെ കണ്ണില്‍നിന്ന് രക്ഷിക്കാന്‍ കുട്ടികള്‍ക്ക് അവരുടെ കാവല്‍മാലാഖമാര്‍ നല്‍കിയ രൂപമാറ്റം മാത്രമാണിത്. ഈ അഭിശപ്തനഗരം വിട്ടാലുടന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ സ്വരൂപങ്ങള്‍ തിരികെക്കിട്ടും.”

ഗ്ലോറിയാന്റിയുടെയും ആന്റിയുടെ തോളിലേക്ക് തലചായ്ച് പാതിബോധത്തോടെ കിടക്കുന്ന ലീലയുടെയും മടിയില്‍ ദയ തോന്നിപ്പിക്കുന്ന കിതപ്പുകളോടെ തല താഴ്ത്തിവച്ച് കിടക്കുന്ന പൂച്ചക്കുട്ടികളെ ഡൊണാള്‍ഡങ്കിള്‍ തലോടി ഓമനിച്ചു. തമ്മില്‍ വലിയ പൂച്ചക്കുട്ടി അങ്കിള്‍ പറഞ്ഞതത്രയും ശരിയാണെന്ന് എന്നെയും ലീലയെയും നോട്ടത്തിലൂടെ ബോധ്യപ്പെടുത്തുന്നതായും തോന്നി.

ആ സമയത്ത് ഭീകരമായ ഇരമ്പത്തോടെ ഒരു പട്ടാളവണ്ടി എതിര്‍ റോഡില്‍ നിന്നു പാഞ്ഞടുത്തു. പുറത്തേക്ക് തോക്കുകള്‍ നീട്ടിയ ആ വണ്ടി ഗ്ലോറി കോംപ്ലക്സിന് മുന്നിലെ നാല്‍ക്കവലയെത്തിയപ്പോള്‍ പെട്ടെന്ന് നിന്നു. അതില്‍നിന്ന് അത്യുച്ചതിലുള്ള അറിയിപ്പുകളുയര്‍ന്നു — പട്ടണത്തില്‍ കലാപകാരികള്‍ കൂട്ടത്തോടെ പ്രവേശിച്ചിരിക്കുന്നു. പലയിടത്തും കുട്ടികളെ തട്ടിക്കൊണ്ടുപോയിക്കഴിഞ്ഞു. ജനങ്ങളെല്ലാം ജാഗരൂകരായിക്കുക. ആവതും വീടുകള്‍ അടച്ചിട്ടു സ്വസ്ഥമായി കഴിയുക. സംശയമുള്ള വീടുകള്‍ തെരയാന്‍ പട്ടാളക്കാരെ അനുവദിക്കുകയും ചെയ്യുക. പട്ടണത്തില്‍ പെട്ടുപോയിട്ടുള്ള അന്യദേശവാസികള്‍ക്ക് വൈകുന്നേരം ആറുമണിക്ക് പ്രത്യേകം ഏര്‍പ്പാട് ചെയ്യുന്ന റിലീഫ് ട്രെയിനില്‍ പട്ടണം വിടാന്‍ സൗകര്യമുണ്ടെന്നുകൂടി അറിയിച്ച് പട്ടാളവണ്ടി എയ്ത് വിട്ടതുപോലെ മറ്റെവിടേക്കോ പാഞ്ഞു പോയി.

പരിസരം മുഴുവന്‍ പെട്ടെന്നു വ്യാപിച്ച ഭീകരാന്തരീക്ഷത്തില്‍ ഞങ്ങള്‍ ഇരിപ്പിടങ്ങളില്‍ തറയ്ക്കപ്പെട്ടതുപോലെ നിശ്ചലരായി. അല്പനേരം കഴിഞ്ഞ് സ്റ്റിയറിങ്ങില്‍ ഒരടി അടിച്ച് ഡൊണാള്‍ഡങ്കിള്‍ തന്റെ സ്വതസിദ്ധമായ ലാഘവബുദ്ധി വീണ്ടെടുത്തതോടെയാണ് ഞങ്ങള്‍ ദുരന്തത്തോട് പോരാടാന്‍ തയ്യാറായത്, “ഇനിവേഗം നമുക്ക് വീടെത്താം. നേരത്തേതന്നെ സ്റ്റേഷനില്‍ പോയി വണ്ടിയില്‍ സീറ്റ് പിടിക്കണം. തീവണ്ടി ഈ പട്ടണത്തിന്റെ കുന്നുകളിറങ്ങിയാലുടന്‍ കുഞ്ഞുങ്ങളെ അവരുടെ കാവല്‍ മാലാഖമാര്‍ നമ്മുടെ കൈകളില്‍ തിരികെ ഏല്പിക്കും. അങ്കിളാണ് പറയുന്നത്... നിങ്ങള്‍ ഒന്നു കൊണ്ടും വിഷമിക്കാതെ ധൈര്യമായി ഇരിക്ക്.”

ഡൊണാള്‍ഡങ്കിളിനെ വിശ്വസിക്കാന്‍ ഞാന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ലീലയാവട്ടെ ഒരബോധാവസ്ഥയിലേക്ക് നീങ്ങിപ്പോകുമോ എന്ന് പേടിതോന്നിപ്പിക്കുന്ന മുഖഭാവത്തോടെ കരച്ചിലടക്കിയിരിക്കുന്ന ഗ്ലോറിയാന്റിയുടെ ശരീരത്തിലേക്ക് ചാഞ്ഞുചാഞ്ഞ് പോകുകയായിരുന്നു. അവളുടെ കണ്ണില്‍നിന്നൊഴുകിയ കണ്ണുനീര്‍ മടിയിലെ പൂച്ചക്കുട്ടിയുടെ മൃദുരോമങ്ങള്‍ നനച്ചു തുടങ്ങിയിരുന്നു. നമ്മുടെയൊക്കെ കണ്ണുകള്‍ക്കു പിന്നില്‍ ഇത്രയേറെ കണ്ണുനീര്‍ എവിടെയാണ് ഒളിച്ചുവച്ചിരിക്കുന്നത് എന്ന അവസരചിന്ത എന്റെ മനസ്സിലൂടെ കടന്നുു പോയി.

പൂട്ടപ്പെട്ട കടകമ്പോളങ്ങളുടെ, അടച്ചിട്ട വീടുകളുടെ, വന്‍ വൃക്ഷങ്ങള്‍ക്കിടയിലെ വഴിയുടെ വിജനതയുടെ, വ്യാകുലദൃശ്യങ്ങള്‍ക്കിടയിലൂടെ ഞങ്ങളുടെ കാര്‍ ഗ്ലോറിവില്ലയിലേക്ക് ഓടി. ഒരു പാതിരാനിരത്തുപോലെ ഗതാഗതം നിലച്ചു കിടന്നിരുന്നതിനാല്‍ അത് അതിവേഗം എത്തിച്ചേരുകയും ചെയ്തു. കാറില്‍ നിന്നിറങ്ങി, ഒരു മരണവീട്ടിലേക്കെന്നപോലെയാണ് ഞങ്ങള്‍ ഗ്ലോറിവില്ലയുടെ മുറ്റത്തേക്കു നടന്നു കയറിയത്. യാത്രയ്ക്കിടയില്‍ ഉറങ്ങിപ്പോയിരുന്ന പൂച്ചക്കുട്ടികളെ ഗ്ലോറിയാന്റി ജൂലിയെയും കിറ്റിയെയും എന്നതുപോലെതന്നെ, അരുമയോടെ ഇരുകൈകള്‍കൊണ്ടും നെഞ്ചോട് ചേര്‍ത്തുപിടിച്ച് മുമ്പേ നടന്നു. ലീലയെ ഞാന്‍ കെട്ടിപ്പിടിച്ചു നടത്തി. അവളോട് പറയാനുതകുന്ന ഒരു വാക്കുപോലും മനസ്സില്‍ ഉരുവിടാത്തതിന്റെ വിമ്മിട്ടം എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.

പൂച്ചക്കുട്ടികളെ ശ്രദ്ധയോടെ കിടക്കയില്‍ കിടത്തിയിട്ട് ഗ്ലോറിയാന്റി ലീലയെ താങ്ങിപ്പിടിച്ച് കിടക്കയുടെ അരികിലിരുത്തി തോളില്‍ തലോടി അവളോട് എന്തൊക്കെയോ ആശ്വാസവാക്കുകള്‍ പറയുകയോ പ്രാര്‍ത്ഥിക്കുകയോ മറ്റോ ചെയ്തുകൊണ്ടിരുന്നു. ഡൊണാള്‍ഡങ്കിളിന്റെ തടിയന്‍ ശരീരത്തിനരികില്‍ തോന്നിയ അസംബന്ധമായ ആശ്രയബോധത്തോടെ ഞാന്‍ അങ്കിളിനോട് ആവതുമടുത്ത്, എതിരെയുള്ള സോഫയിലിരുന്നു.

പൂച്ചക്കുട്ടികളുടെ ശ്വാസഗതികളിലും ഉറക്കത്തിനിടയിലെ ഞരക്കങ്ങളിലും മാത്രമായിരുന്നു ഏറെ നേരവും ഞങ്ങളുടെ ശ്രദ്ധ. രോഗക്കിടക്കയ്ക്കരികിലിരിക്കുന്നവരുടെ മനോനിലയോടെ ഖിന്നരായി ഇരുന്ന ഞങ്ങള്‍ക്കിടയില്‍ മൗനത്തിന്റെ ഒരദൃശ്യവൃക്ഷം വളരാന്‍ തുടങ്ങി. ഗ്ലോറി കോംപ്ലക്സില്‍നിന്നെത്തിയ ഫോണ്‍ സന്ദേശമാണ് മൂകതയ്ക്ക് വിരാമമായത്. കോംപ്ലക്സിന്റെ ഉരുക്കുവാതിലുകള്‍ പൂട്ടി സുരക്ഷാ ഏര്‍പ്പാടുകള്‍ ചെയ്യാനും പണപ്പെട്ടികള്‍ ഭൂഗര്‍ഭ ലോക്കറുകളിലേക്ക് മാറ്റാനുമൊക്കെ നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞിട്ടും ഡൊണാള്‍ ഡങ്കിള്‍ ഫോണ്‍ബന്ധം വിടുവിക്കാതെ അപ്രസക്തമായ മറ്റെന്തൊക്കെയോ ചോദിച്ചും പറഞ്ഞുംകൊണ്ടിരുന്നത് ദുരന്തത്തില്‍നിന്ന് ഞങ്ങളുടെ ശ്രദ്ധ അകറ്റാനുള്ള ശ്രമമായിരുന്നുവെന്ന് എനിക്കു തോന്നി. അതിനിടയ്ക്ക് ഗ്ലോറിയാന്റിയും സ്വാഭാവികതയുടെ നാട്യത്തോടെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി ഞങ്ങള്‍ക്കൊരുക്കിയ വിരുന്നു വിഭവങ്ങളില്‍ എന്തൊക്കെയോ ചിലത് എടുത്തുകൊണ്ടു വന്ന് ഭക്ഷണമേശമേല്‍ വച്ചു: “വിശന്നിരിക്കാതെ എന്തെങ്കിലും കഴിക്ക് കുഞ്ഞുങ്ങളെ. യാത്ര പോകേണ്ടതല്ലേ?” സങ്കോചത്തോടെയാണെങ്കിലും ഗ്ലോറിയാന്റി തന്റെ കടമ തീര്‍ക്കുന്നതുപോലെ ഞങ്ങളെ ഭക്ഷണമേശയിലേക്ക് ക്ഷണിച്ചു. അത് ഒരുപചാരവാക്ക് മാത്രയായി തിരിച്ചറിഞ്ഞ ഞങ്ങള്‍ അനങ്ങിയതേയില്ല. എന്നാല്‍, ഇഷ്ടവിഭവങ്ങളുടെ ഗന്ധമേറ്റിട്ടാകാം, പെട്ടെന്നുണര്‍ന്ന പൂച്ചക്കുട്ടികള്‍ കിടക്കയില്‍നിന്ന് തല്‍ക്ഷണം ചാടിയിറങ്ങി ഭക്ഷണമേശയിലേക്ക് ഓടിക്കയറി ആ പലഹാരപാത്രങ്ങളില്‍ തലയിട്ട് ആര്‍ത്തിയോടെ ഭക്ഷിക്കാന്‍ തുടങ്ങി. അതു കണ്ടതും ലീല മറ്റൊരു പൊട്ടിക്കരച്ചിലോടെ ഗ്ലോറിയാന്റിയുടെ തോളിലേക്ക് തലചായ്തച്ചു.

ഉറക്കവും ഭക്ഷണവും കഴിഞ്ഞപ്പോള്‍ ഉത്സാഹം വര്‍ദ്ധിച്ച പൂച്ചക്കുട്ടികള്‍ ഓടിനടക്കാന്‍ തുടങ്ങി. ഡൊണാള്‍ഡങ്കിളും ഞാനും അവരെ പിന്തുടര്‍ന്ന് നടന്നു.

തുറന്നു കിടന്നിരുന്ന ജനാലകള്‍ ഏതൊക്കെയെന്ന് നോക്കി. അങ്കിള്‍ അതെല്ലാം ഓരോന്നായി അടച്ചിട്ടു. മുകള്‍നിലയിലൊരിടത്തു വച്ച്, അങ്കിള്‍ അടുത്തില്ലാതിരുന്നപ്പോള്‍ ഞാന്‍ കുട്ടികളെ പേരെടുത്തു വിളിച്ചു. പൂച്ചക്കുട്ടികള്‍ ഇരുവരും പേരുകള്‍ തിരിച്ചറിഞ്ഞ് ജൂലിയെയും കിറ്റിയെയുംപോലെതന്നെ എന്റെ മുഖത്തേക്കു നോക്കി. കുട്ടികളുടെ രൂപമാറ്റത്തെപ്പറ്റി പിന്നീടൊന്നും സംശയിക്കേണ്ടതില്ലാതിരുന്നെങ്കിലും ദുര്‍ചിന്തകളുടെ നൂലാമാലകള്‍ എന്റെ മനസ്സില്‍ കെട്ടുപിണഞ്ഞ് കിടന്നു — ചിട്ടയോടെ ആസൂത്രണം ചെയ്ത ഒരു വന്‍ പദ്ധതിയനുസരിച്ച് അങ്കിള്‍-ആന്റിമാര്‍ ഞങ്ങളുടെ കുട്ടികളെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നോ? പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട കലാപം, പണം വാങ്ങാതെ പോയ കുതിരക്കാരന്‍, അങ്കിള്‍-ആന്റിമാരുടെ അമിതസ്നേഹപ്രകടനങ്ങള്‍, ഗ്രോറി കോംപ്ലക്സിലെ യന്ത്രസംവിധാനങ്ങളുടെ മാസ്മരികത — എല്ലാം ചേര്‍ത്ത് ചിന്തിച്ചപ്പോള്‍ ഞങ്ങളുടെ കുടുംബജീവിതംതന്നെ ഒരു അന്തര്‍ദേശീയ ഗൂഢാലോചനയ്ക്ക് അടിമപ്പെട്ടതാണോ എന്നുപോലും എനിക്ക് ഭീതി തോന്നി. എന്നിട്ടും മനസ്സിന്റെ മറ്റേപ്പാതിയില്‍ പൂച്ചക്കുട്ടികള്‍ ജൂലിയും കിറ്റിയുംതന്നെയാണെന്ന വിശ്വാസം നിറച്ച്, ഞാന്‍ അവരെ ലീലയുടെ ദൃഷ‍്ടിയില്‍നിന്നകറ്റി ഗ്ലോറിവില്ലയുടെ മുകള്‍നിലയിലെ മുറികളിലൂടെ കൊണ്ടുനടന്നു. അമ്മയുടെ തേങ്ങലുകള്‍ കേട്ടിട്ടാകാം പൂച്ചക്കുട്ടികള്‍ ഇടയ്ക്കിടെ വിഷണ്ണത കലര്‍ന്ന മുഖത്തോടെ താഴേക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

കലമാന്‍കൊമ്പുകള്‍ക്കിടയിലെ പുരാതന ക്ലോക്കില്‍ അഞ്ചു മണിയടിച്ചപ്പോള്‍ ഞങ്ങള്‍ പുറപ്പെടാനൊരുങ്ങി. പലയിടത്തായി ചിതറിക്കിടന്ന ഞങ്ങളുടെ യാത്രാസാമഗ്രികള്‍ അങ്കിളും ആന്റിയും ചേര്‍ന്ന് തപ്പിയെടുത്ത്, പെട്ടികള്‍ തയ്യാറാക്കിക്കഴിഞ്ഞിരുന്നു. ലീല അതൊന്നും ശ്രദ്ധിക്കാതെ ഒരു ഭ്രാന്തിയുടെ മുഖത്തോടെ, കട്ടില്‍ക്കാലില്‍ തല ചായ്ച് കിടക്കുകതന്നെയായിരുന്നു. മറ്റെത്രയോ വിഷമസന്ധികളില്‍ മനസ്ഥൈര്യം നഷ്ടപ്പെടുത്താതിരുന്നിട്ടുള്ള അവളുടെ തകര്‍ച്ച എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നിട്ടും ഞങ്ങളുടെ ദുരന്തം അങ്കിള്‍-ആന്റിമാര്‍ക്കുണ്ടാക്കിയ ബദ്ധപ്പാടുകളോര്‍ത്ത് ഞാന്‍ നിയന്ത്രണം പാലിച്ച് യാത്രാസന്നാഹങ്ങളില്‍ സഹായിച്ച്, പൂച്ചക്കുട്ടികളെ നിയന്ത്രിച്ച് വേഗം പുറപ്പെടാന്‍ തയ്യാറായി.

ഗ്ലോറിവില്ല പൂട്ടി ഞങ്ങള്‍ യാത്രയാരംഭിച്ചപ്പോള്‍, അകലെ പൂട്ടപ്പെട്ട് കിടക്കുന്ന ഞങ്ങളുടെ വീടിന്റെ താക്കോല്‍ സൂക്ഷിച്ചിട്ടുള്ള അവളുടെ ഹാന്‍ഡ്‌ബാഗ് എടുത്തോ എന്ന ചോദ്യത്തിനുപോലും ലീല മറുപടി പറഞ്ഞില്ല. താക്കോല്‍ക്കൂട്ടം എടുത്തുകാട്ടി ഗ്ലോറിയാന്റി എന്നെ ധൈര്യപ്പെടുത്തിയതും അവള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

കാറിലേക്ക് കയറുംവഴിയാണ്, കുട്ടികളെ തിരികെക്കിട്ടുംവരെ അവരും ഞങ്ങളോടൊപ്പം വരുന്നുണ്ടെന്ന് ഡൊണാള്‍ഡങ്കിള്‍ വെളിപ്പെടുത്തിയത്. പട്ടണം വിടുന്ന തീവണ്ടി സുഖവാസസ്ഥലത്തിന്റെ ചെങ്കുത്തായ മലകളിറങ്ങിച്ചെന്ന് ഒടുവിലത്തെ മല തുരന്ന ടണലും കടന്ന് പുറത്തെ ഗ്രാമവിസ്തൃതികളുടെ തുടക്കത്തിലെ താഴ്‌വാര സ്റ്റേഷനില്‍ നിര്‍ത്തുമ്പോഴേക്ക് ജൂലിയും കിറ്റിയും അവരുടെ പൂച്ചവേഷങ്ങള്‍ അഴിച്ചെറിയുമെന്ന് അങ്കിള്‍ വീണ്ടും പ്രവചിച്ചു. അത്രയേറെ സ്നേഹത്തോടെ, സന്മനസ്സോടെ ഞങ്ങള്‍ക്ക് തുണ നല്‍കുന്ന അങ്കിള്‍-ആന്റിമാരെ ഞങ്ങളുടെ ദുരന്തത്തിനു പിന്നിലെ ഗൂഢാലോചനക്കാരായി സംശയിച്ച എന്നെ ഞാന്‍ വല്ലാതെ ഭര്‍ത്സിച്ചു. ആപത്ഘട്ടങ്ങളില്‍ സ്വന്തം കൈകളെപ്പോലും സംശയിക്കുന്ന എന്റെ ചഞ്ചലമനസ്സിന്റെ പേരില്‍ എനിക്ക് വല്ലാത്ത പശ്ചാത്താപം തോന്നി.

യാത്രയിലുടനീളം പൂച്ചക്കുട്ടികള്‍ ഗ്ലോറിയാന്‍റിയുടെ മടിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. സൈഡ് ഗ്ലാസ്സുകള്‍ അടയ്ക്കപ്പെട്ടിരുന്നതിനാലാവാം വശങ്ങളിലിരിക്കാന്‍ വഴക്കൊന്നുമുണ്ടാക്കാതെ ഇരുവരും ഉറക്കത്തിന്റെ തുരങ്കസഞ്ചാരം പകരം തിരഞ്ഞെടുത്തത്. ലീല ഉറങ്ങുകയല്ലെന്നും കണ്ണുകള്‍ അടച്ചുപിടിച്ചിരിക്കുകയാണെന്നും അവളുടെ മുഖഭാവം വെളിപ്പെടുത്തി.

നഗരപാതകള്‍ ഏറെയും വിജനമായിരുന്നു. ഇടയ്ക്കിടെ ചില്ലുകളെല്ലാം മറച്ച് കണ്ണുപൊട്ടന്മാരെപ്പോലെ കടന്നുപോയ വാഹനങ്ങള്‍ എല്ലാംതന്നെ സ്റ്റേഷനിലേക്കായിരുന്നു. സ്റ്റേഷനു മുന്നില്‍ അവയോടൊപ്പം ഞങ്ങളുടെ കാറും പട്ടാളക്കാര്‍ തടഞ്ഞ് നിര്‍ത്തി. ‍ഡൊണാള്‍ ഡങ്കിളിന്റെ മേല്‍വിലാസമറിഞ്ഞതും തിടുക്കത്തില്‍ പെട്ടികള്‍ പരിശോധിച്ച്, കാറിന്റെ സംരക്ഷണവും ഏറ്റെടുത്ത് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയുംചെയ്തു.

ടിക്കറ്റെടുത്തപ്പോള്‍ പൂച്ചക്കുട്ടികളെ നോക്കി തെല്ലിട സംശയിച്ച ഡൊണാള്‍ഡങ്കിള്‍ പെട്ടെന്നുതന്നെ വീണ്ടുവിചാരത്തോടെ ജൂലിക്കും കിറ്റിക്കും ചേര്‍ത്ത് ടിക്കറ്റ് വാങ്ങിയത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

പ്ലാറ്റ്ഫോമില്‍ ഭയചകിതരായ മനുഷ്യര്‍ പരസ്പരം ഭീതിയോടെ ശ്രദ്ധിച്ച് തിടുക്കത്തോടെ തീവണ്ടിയിലേക്ക് നടക്കുകയായിരുന്നു. കാരാഗൃഹങ്ങളെപ്പോലെ തോന്നിച്ച കമ്പാര്‍ട്ട്മെന്‍റുകളിലൊന്നിലേക്ക് ഞങ്ങളും കയറി. അറവുശാലയില്‍ നിന്ന് രക്ഷപ്പെട്ടോടിയ മൃഗങ്ങളുടെ കണ്ണുകള്‍കൊണ്ട് സാകൂതം നോക്കിയിരിക്കുന്ന യാത്രക്കാര്‍ക്കിടയിലൂടെ സൈഡ്‌സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന ഒരിടം കാണുംവരെ ഞങ്ങള്‍ തിരഞ്ഞു നടന്നു. അങ്ങനെയൊരിടത്തെത്തിയതും ലീലയെ താങ്ങിപ്പിടിച്ച് ജനലരികിലിരുത്തി ഗ്ലോറിയാന്റി അവള്‍ക്കരികെ ഇരുന്നു. എതിരേയുള്ള സൈഡ്‌സീറ്റില്‍ ഉറങ്ങുന്ന പൂച്ചക്കുട്ടികളെ ഇരുവരെയും സൂക്ഷിച്ച് കിടത്തി, അവരെ ലീലയുടെ കണ്ണില്‍നിന്നും മറയ്ക്കും വിധം ഞാനും ഇരുന്നു. തന്റെ തടിയന്‍ ശരീരത്താല്‍ സഹയാത്രികരില്‍നിന്ന് ഞങ്ങളെ മറച്ചുകൊണ്ട് ഡൊണാള്‍ഡങ്കിള്‍ അപ്പുറത്തും.

അധികം വൈകാതെ തീവണ്ടി പുറപ്പെടുന്നതിന്റെ അറിയിപ്പുകള്‍ ഉയരുകയും ഞങ്ങള്‍ക്കരികിലെ ഇടങ്ങളെല്ലാം ഒടുവിലെത്തിയ യാത്രക്കാരാല്‍ പെട്ടെന്നുതന്നെ നിറയുകയും ചെയ്തു.

പുറപ്പെടാനുള്ള മണിനാദമുയര്‍ന്നിട്ടും തീവണ്ടിയില്‍ വെളിച്ചം തെളിഞ്ഞതേയില്ല. പട്ടണമാകെ ഇരുണ്ടു കിടന്നിരുന്നതിനാല്‍ വിദൂരവിളക്കുകളുടെ സാന്ത്വന പ്രകാശവും തീവണ്ടിയിലേക്കെത്താനില്ലായിരുന്നു. അദൃശ്യമായ തീവണ്ടി, അങ്ങനെ കുറേ ശബ്ദങ്ങള്‍ മാത്രമായി പട്ടണം വിട്ടു. വേഗതയേറിയപ്പോള്‍ ഒരുറക്കുപാട്ടിന്റെ ഈണവും താളവും സ്വീകരിച്ച ആ ശബ്ദങ്ങളും പുറത്തുനിന്നു പറന്നു കയറിയ മലങ്കാറ്റിന്റെ തണുപ്പും... ഉറക്കത്തിലേക്കു വീണുകൊണ്ടിരുന്ന സഹയാത്രികരുടെ കണ്ണുകള്‍ ഇരുട്ടില്‍ പാതിരാനക്ഷത്രങ്ങളെപ്പോലെ തെളിഞ്ഞു മാഞ്ഞുകൊണ്ടിരുന്നു. അവര്‍ക്കിടയില്‍ ഇമകളടയാത്തത്ര വ്യാകുലതകളോടെ ഇരിക്കുന്ന ഞങ്ങള്‍ തകരുന്ന ഒരു കപ്പലിലാണ് യാത്ര ചെയ്യുന്നതെന്ന് എനിക്കു തോന്നി. ദൂരെക്കണ്ടപ്പോള്‍ അടുത്തേക്ക് വരുമെന്നാശിച്ച സഹായവഞ്ചികളെല്ലാം യഥാര്‍ത്ഥത്തില്‍ അകന്നകന്നുപോകുകയാണ്. അകന്നുപോകുന്ന വഞ്ചികളിലെ, അടഞ്ഞടഞ്ഞു പോകുന്ന കണ്ണുകളിലേക്കു നോക്കി നോക്കി ഇരിക്കുമ്പോള്‍ ഇരുട്ടില്‍ താണുപോയ എന്റെ മനസ്സില്‍ ഒരു ചോദ്യം മാത്രം മുങ്ങിപ്പൊങ്ങിക്കിടന്നു-സഹയാത്രികരേ, ഈ ദുഃഖത്തിന്റെ തീവണ്ടി നഗരവിഭ്രാന്തികളില്‍ നിന്ന് കുതറിയോടി നെല്‍വയലുകളുടെ നിശ്ശബ്ദമായ അകലങ്ങള്‍ക്കപ്പുറത്തെത്തുമ്പോള്‍, ഞങ്ങളുടെ ഓമനമക്കള്‍ പൂച്ചക്കുട്ടികളുടെ രൂപം വെടിഞ്ഞ് ജൂലിമോളും കിറ്റിമോളുമായി മാറുകയും ഗ്രാമവൃക്ഷങ്ങള്‍ക്കിടയിലെ ഞങ്ങളുടെ ഓടുമേഞ്ഞ ചെറിയ വീട് വീണ്ടും ഒരു സുഖവാസസ്ഥലമായി മാറുകയും ചെയ്യുമോ?

ആ ചോദ്യത്തിലെ വികാരവായ്പില്‍ എന്റെ കണ്ണുകള്‍ നനഞ്ഞുകൊണ്ടിരിക്കെ വലിയ ഒരാരവത്തോടെ തീവണ്ടി ടണലിലേക്ക് ഓടിക്കയറി. വീണ്ടും ഭൂഗര്‍ഭത്തിലെ മുഴക്കങ്ങള്‍ കേട്ട് പൂച്ചക്കുട്ടികള്‍ നടുക്കത്തോടെ ഞെട്ടിയുണര്‍ന്ന് തലയുയര്‍ത്തിയതായി ഞാനറിഞ്ഞു. ആശ്വസിപ്പിക്കാനായി ഇരുവരെയും ഞാന്‍ തലോടിക്കൊണ്ടിരിക്കെ അവര്‍ ഏതോ തയ്യാറെടുപ്പോടെ സാകൂതം പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. ആ കണ്ണുകള്‍ തന്നെ ശ്രദ്ധിച്ചിരിക്കെ ജീവിതത്തില്‍നിന്ന് മരണത്തിലേക്കു കടക്കുന്ന നിമിഷത്തിന്റേതെന്ന് തോന്നുമാറ് അത്യുത്കടമായ ഒരുദ്വേഗം എന്റെ മനസ്സില്‍ ആളിക്കത്താന്‍ തുടങ്ങി.

അലര്‍ച്ചയവസാനിച്ച് തീവണ്ടി ടണലിനു പുറത്തു കടക്കാന്‍ തുടങ്ങുമ്പോള്‍ ഇരുട്ടിനെ ഭേദിച്ചുകൊണ്ട് നക്ഷത്രങ്ങള്‍ തെങ്ങിന്‍പൂക്കുലകള്‍പോലെ പൂത്തുലഞ്ഞുകിടക്കുന്ന ഒരാകാശദൃശ്യം അകലെ കാണാറായി. നെല്‍വയലുകളുടെ ഗന്ധം പേറുന്ന ഒരു കുളിര്‍കാറ്റ് തീവണ്ടിയിലേക്ക് മെല്ലെ വീശാന്‍ തുടങ്ങി.

അപ്പോള്‍ പൂച്ചക്കുട്ടികളുടെ കണ്ണുകളിലെ മൃഗീയമായ പച്ചനിറം മാഞ്ഞു പോകുകയും അവിടെ മനുഷ്യനേത്രങ്ങളിലെ പ്രത്യാശയുടെ ആ തൂവെള്ളനിറം സൂര്യോദയംപോലെ തെളിയുകയും ചെയ്യുന്നത് ഞാന്‍ അത്യാഹ്ലാദത്തോടെ നോക്കിയിരുന്നു.