close
Sayahna Sayahna
Search

പുതിയൊരു വെളിപാടിനുവേണ്ടി


പുതിയൊരു വെളിപാടിനുവേണ്ടി
EHK Canadayilninnoru.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കാനഡയില്‍ നിന്നൊരു രാജകുമാരി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 63

യുവകവി ഒരു പ്രതിസന്ധിയിലായിരുന്നു. എന്തു ചെയ്യണം? എങ്ങോട്ടു പോകണം? സാഹിത്യരചനയുടെ നിത്യസംഘട്ടനങ്ങളുടെ നാല്‍ക്കവലയില്‍ നിന്നുകൊണ്ട് അയാള്‍ ആലോചിച്ചു. നിന്നേടത്തുതന്നെ നില്ക്കാന്‍ വയ്യെന്നായിരി ക്കുന്നു. നില്ക്കുക എന്നതിനര്‍ത്ഥം തുരുമ്പുപിടിക്കുക, പുറ്റാവുക, വിസ്മൃതിയില്‍ മറയുക എന്നാണ്. നിരന്തരചലനം ആവശ്യമാണ്. പക്ഷേ എങ്ങോട്ട്? ഏതു ദിശയിലേയ്ക്ക്? ചുറ്റുമുള്ള ഒച്ചപ്പാടുകള്‍ ചെകിടടക്കുന്നതാണ്, അമ്പരിപ്പിക്കുന്നതാണ്. അതില്‍ നിന്ന് തന്റേതായൊരു വഴി കണ്ടുപിടി ക്കുക എളുപ്പമല്ല.

തന്റെ ഗുരു കൂടിയായ മഹാകവി ഈ പ്രതിസന്ധിയെപ്പറ്റി നേര്‍ത്തെ തന്നെ പറഞ്ഞു വെച്ചിരുന്നു. അദ്ദേഹം പറയാറുണ്ട്.

കുമാരന്‍, എല്ലാവരുടെ ജീവിതത്തിലും, സാഹിത്യജീവിതത്തില്‍ പ്രത്യേകിച്ചും, ഒരു പ്രതിസന്ധിയു ണ്ടാവും. നമുക്ക് തീരുമാനിക്കേണ്ടി വരും നാം എന്തിനു നിലകൊള്ളുന്നു, നമ്മുടെ ലക്ഷ്യമെന്താണ്? നമുക്ക് കടപ്പാടുകള്‍ ഉണ്ടോ? വ്യക്തികളോടും സമൂഹത്തോടും. എന്റെ ജീവിതത്തില്‍ ഈ സംഘട്ടനം വളരെ നേര്‍ത്തെയാണുണ്ടായത്. ഏകദേശം ഇരുപത്തഞ്ചാം വയസ്സില്‍.

പുഴയുടെ സാന്ത്വനമരുളുന്ന തണുത്ത കാറ്റേറ്റ്, മണലില്‍ ചമ്രം പടിഞ്ഞിരുന്ന് കുമാരന്‍ കേട്ടിരുന്നു. ഗുരുവിനെ ബീഡിപ്പുക മണത്തിരുന്നു. നരച്ച് എണ്ണമയമില്ലാത്ത തലമുടി കാറ്റില്‍ പറന്നു. താടിയില്‍ ഒരാഴ്ച പ്രായമുള്ള നരച്ച കുറ്റിരോമങ്ങള്‍ കാവിനിറമുള്ള അവിടവിടെ പിന്നിയ ഖദര്‍ജുബ്ബ.


കുമാരന്‍ കേട്ടിരുന്നു. ഗുരുവിന്റെ വാക്കുകള്‍ അമൃതവര്‍ഷബിന്ദുക്കള്‍ പോലെ അയാള്‍ പാനം ചെയ്തു. പില്‍ക്കാലങ്ങളില്‍ മാനസിക സംഘട്ടനങ്ങളുണ്ടാവുമ്പോഴെല്ലാം ഈ വാക്കുകളുടെ ഓര്‍മ്മ അയാള്‍ക്ക് ആശ്വാസം നല്കി.

ഏകദേശം ഇരുപത്തഞ്ചുവയസ്സായിക്കാണും. മഹാകവി പറഞ്ഞു. ഞാന്‍ ഒരു മരപ്പീടികയില്‍ കണ ക്കെഴുത്തും പാതിപ്പട്ടിണിയുമായി കഴിയുകയായിരുന്നു മുതലാളി എനിയ്ക്കു തന്നിരുന്നത് പതിനഞ്ചു റുപ്പികയാണ്. ഒരു അഞ്ചുറുപ്പിക കൂടി തന്നാല്‍ എന്റെ പട്ടിണി ഒഴിവാക്കാമായിരുന്നു. ഞാന്‍ പക്ഷെ അതിനെപ്പറ്റിയൊന്നും ആലോചിച്ചില്ല. കാരണം ഞാന്‍ താഴേക്കാണ് നോക്കിയിരുന്നത്. മരപ്പേട്ടയില്‍ ജോലിയെടുത്തിരുന്ന തൊഴിലാളി കളെ. എല്ലാം പട്ടിണിക്കാര്‍. രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറു വരെ മരം വലിച്ചും, ചുമന്നും, ഊര്‍ന്നും അവര്‍ കഠിനാദ്ധ്വാനം ചെയ്തു. അവര്‍ക്കു കിട്ടിയിരുന്നതും വളരെ തുച്ഛമായ വേതനമാണ്. ഞാനും രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ ജോലി ചെയ്തിരുന്നതു കൊണ്ട്, ഇതിലൊന്നും വലിയ പാകപ്പിഴയും കണ്ടില്ല.

എന്റെ കാഴ്ചപ്പാടിനെ തകിടം മറിച്ചത് ഒരപകടമായിരുന്നു. ലോറിയില്‍നിന്ന് മരമിറക്കുമ്പോഴാണതുണ്ടാ യത്. ഒരു തൊഴിലാളി ലോറിയില്‍ നിന്നു വീണു, ഒപ്പം തന്നെ ഉരുണ്ടു വീണ വലിയൊരു മരത്തടി അയാളെ അരച്ചു കളഞ്ഞു! വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഒരു നിമിഷം മുമ്പ്, അയാള്‍ തമാശ പറഞ്ഞുകൊണ്ട്, ചിരിച്ചു ബഹളമുണ്ടാക്കിക്കൊണ്ട് ലോറിക്കു മുകളില്‍ നിയതിക്കധീതനാണെന്ന ഭാവത്തില്‍ നിന്നു. അടുത്ത നിമിഷം, ഒരു ഇമ വെട്ടുന്ന നിമിഷം മാത്രം, അയാള്‍ താഴെ മരത്തടികള്‍ക്കിടയില്‍ വെറും മാംസപിണ്ഡമായി കിടക്കുന്നു. കറുത്തു മെലിഞ്ഞ കാലുകള്‍ ഏതാനും നിമിഷം ചലിച്ചു. പിന്നെ അതും ഇല്ല. എനിയ്ക്കു ഭയങ്കരമായ ഞെട്ടലുണ്ടായി.

എന്നാല്‍ ശരിക്കും പരുഷമായ ഞെട്ടലുണ്ടായത് പിന്നീടാണ്. ഞാന്‍ ആ നിര്‍ഭാഗ്യവാന്റെ വീട്ടില്‍ പോയ പ്പോള്‍. ദാരിദ്യം എന്നത് എത്രത്തോളം നീചമാണെന്ന് എനിക്കന്നു മനസ്സിലായി. പാതിപ്പട്ടിണിയും ഉടുക്കാന്‍ കീറിയ വസ്ത്രങ്ങളും ഉള്ള എന്റെ പരിതാപകരമായ അവസ്ഥയാണ് ദാരിദ്യം എന്നു ഞാന്‍ വിചാരിച്ചിരുന്നു. എന്നാല്‍ ദാരിദ്യം എന്നത് അതിലുമൊക്കെ താഴെ, വ്യാഖ്യാനത്തിനുമൊക്കെ അപ്പുറത്താണെന്ന് ഒരു ഞെട്ട ലോടെ തന്നെ ഞാന്‍ മനസ്സിലാക്കി.

കറുത്തിരുണ്ട മെലിഞ്ഞ പേക്കോലങ്ങള്‍. അവരുടെ ഇരുണ്ട മുഖത്ത് വിശപ്പുണ്ടായിരുന്നു. മരിച്ച തൊഴിലാളിയുടെ അലമുറയിടുന്ന ഭാര്യ ധരിച്ചിരുന്ന കീറിയ വസ്ത്രങ്ങളിലൂടെ അവരുടെ ഉണങ്ങിയ ശരീരം കാണാം. വിറകു കൊള്ളിപോലെ ശുഷ്‌കമായ കൈകാലുകള്‍, ഉണങ്ങി ഒട്ടിയ മുലകള്‍. ചുറ്റും കിടന്നു കരയു ന്ന കുട്ടികള്‍ ഒരു കാലത്ത് കടിച്ചു വലിച്ചു ചപ്പിയിരുന്ന മുലകള്‍. അവരും ജോലിക്കു പോകാറുണ്ടെന്ന് ഞാന റിഞ്ഞു. ഇഷ്ടികയുണ്ടാക്കുന്ന കമ്പനിയില്‍. രണ്ടുപേരും ജോലിയെടുത്തിട്ടും അവരുടെ സ്ഥിതി ഇതാണ്. പുഴുക്കളേക്കാള്‍ മോശമായ ജീവിതം.

ആ അനുഭവം എന്റെ മനസ്സില്‍ കുറെ ചോദ്യങ്ങള്‍ ഉയര്‍ത്തി. എന്ത്? എന്തിന്? എങ്ങോട്ട്? ഒരു തീരുമാന മെടുക്കാന്‍ വളരെ എളുപ്പമായിരുന്നു. അന്നാണ് ഞാന്‍ ചുമട്ടുതൊഴിലാളികളെപ്പറ്റിയുള്ള കവിത എഴുതിയത്.

ആ കവിതയാണ് മഹാകവിയ്ക്ക് വിപ്ലവകവി എന്നപേര്‍ നേടിക്കൊടുത്തത്. കുമാരന്‍ ഓര്‍ത്തു.

മഹാകവി ജീവിച്ചിരുന്ന കാലത്ത് മത്സരം കുറവായിരുന്നു. വരുംവരായ്കളെപ്പറ്റി അധികമൊന്നും ആലോ ചിക്കാതെതന്നെ ജനം പെട്ടെന്നൊരാളെ അംഗീകരിച്ചു. ചോദ്യം ചെയ്യലില്ല, വിധി പറയലില്ല, അംഗീകാരം മാതം. ഇന്നതല്ല സ്ഥിതി. രംഗത്ത് കൂടുതല്‍ പേര്‍ മത്സരത്തിനുണ്ട്. ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള മത്സരമാണ്. ശ്രദ്ധ പിടിച്ചു പറ്റലാണ് കാര്യം, എന്തെഴുതുന്നു എന്നതില്ലല്ല. അതിനായി ചെപ്പടിവിദ്യയും പൊടിക്കയ്യും നോക്കേണ്ടിവരും. വായനക്കാരെ അത്ഭുതപ്പെടുത്തുകയാണ്, ഞെട്ടിക്കുകയാണ് വേണ്ടത്. അതിനു വേണ്ടി ഏതു മാര്‍ഗ്ഗവും അവലംബിക്കാം. മാര്‍ഗ്ഗത്തെ ആരും ചോദ്യം ചെയ്യുന്നില്ല. അവര്‍ക്ക് ഫല മാണ് കാര്യം. അതില്‍ സംതൃപ്തനാണെങ്കില്‍ അംഗീകാരം അനായാസേന വരുന്നു.

തന്റെ കവിതകളുടെ ഗുണനില വാരത്തെപ്പറ്റി കുമാരന് മതിപ്പുണ്ട്, തന്റെ ഓരോ വരിയിലും കവിത തുളു മ്പി നില്‍ക്കുന്നത് അയാള്‍ കാണുന്നു ണ്ട്. പക്ഷെ അംഗീകാരം മാത്രം കൈ യ്യെത്താദൂരത്ത് അകന്നുനിന്നു. മറിച്ച് തന്നെക്കാള്‍ പ്രാഗത്ഭ്യം കുറഞ്ഞ പുതിയ എഴുത്തുകാരാകട്ടെ പ്രശസ്തിയിലേക്ക് കുതിക്കുന്നതും കാ ണുന്നു.

ഒരു വിധത്തില്‍ പറഞ്ഞാല്‍ അംഗീകാരം പുറംവാതില്‍ക്കല്‍ വന്ന് എത്തി നോക്കുന്നുണ്ട്. അത് കുമാരന് ബോദ്ധ്യമായത് സ്വന്തം കവിതകള്‍ സ്റ്റേജുകളില്‍ ചൊല്ലാന്‍ തുടങ്ങിയപ്പോഴാണ്. കുമാരന്റെ ശബ്ദം ഘനഗംഭീരമായിരുന്നു. സ്വന്തം കവിതകള്‍ വളരെ തന്മയത്വത്തോടെ സ്റ്റേജുകളില്‍ ഉറക്കെപ്പാടി. ജനത്തിന്ന തിഷ്ടമായി. അവര്‍ വീണ്ടും വീണ്ടും പാടാന്‍ കുമാരനെ നിര്‍ബ്ബന്ധിച്ചു. കവിത ഉറക്കെ താളാത്മകമായി പാടാനുള്ളതാണെന്ന കാര്യം അയാളാണ് മറ്റുള്ളവരെ മനസ്സിലാക്കിച്ചത്.

താന്‍ കൂടുതല്‍ അരങ്ങുകളില്‍ ക്ഷണിയ്ക്കപ്പെട്ടത് കുമാരനെ അത്ഭുതപ്പെടുത്തി. കവിതാപാരായണ ത്തില്‍ത്തന്നെ നവീനതകള്‍ ഉണ്ടാക്കാന്‍ അയാള്‍ ശ്രദ്ധിച്ചു. തന്റെ കവിതയുടെ ഉള്‍ക്കാമ്പിനോടൊത്ത വേഷധാരണങ്ങള്‍, സ്റ്റേജ് സജ്ജീകരണങ്ങള്‍, വെളിച്ച സംവിധാനം എന്നിവ ഉണ്ടാക്കാന്‍ അയാള്‍ ശ്രദ്ധിച്ചു. ഗുഹാമനുഷ്യനെപ്പറ്റിയുള്ള തന്റെ കവിത ചൊല്ലുമ്പോള്‍ അയാള്‍ ഇലകള്‍ തുന്നിക്കൂട്ടിയ വസ്ത്രം ധരിച്ചു, സ്റ്റേജില്‍ നേരിയ വെളിച്ചം മാത്രം വീഴ്ത്തി. ഇതെല്ലാം ആസ്വാദ്യതയുടെ മാറ്റുകൂട്ടുകയും കുമാരനെ കൂടുതല്‍ സ്വീകാര്യനാക്കുകയും ചെയ്തു.

പക്ഷെ ഇതൊന്നും കുമാരനെ സന്തോഷിപ്പിക്കുകയല്ല ചെയ്തത്. ഒരു സ്റ്റേജ് ആര്‍ട്ടിസ്റ്റെന്ന നിലയ്ക്കല്ലാതെ ഒരു കവിയെന്ന നിലയില്‍ തനിയ്ക്കുള്ള അംഗീകാരം കുറവായിരുന്നു. അതയാളെ വേദനിപ്പിച്ചു. സ്വന്തം കവിതകള്‍ക്കു പകരം മറ്റേതെങ്കിലും കവികളുടെ കവിതകള്‍ ചൊല്ലിയാലും, അത് ഒരു സ്‌ക്കൂള്‍കുട്ടിയെഴു തിയ പദ്യമായാലും മതി, തനിയ്ക്ക് ഇതേ തരത്തിലുള്ള കൈയ്യടി കിട്ടുമെന്ന് കുമാരന് ഉറപ്പായിരുന്നു. അതയാളെ ചൊടിപ്പിക്കുകയും അതേ സമയം വേദനിപ്പിക്കുകയും ചെയ്തു. തനിയ്ക്ക് വേണ്ടത് കവിയെന്ന നിലയ്ക്കുളള അംഗീകാരമാണ്. പാട്ടു കാരനെന്ന നിലയ്ക്കല്ല. ഒരു പാട്ടുകാരനെന്ന നിലയ്ക്ക് തനിയ്ക്കധികം ഉയരാന്‍ പറ്റില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു. ഒരു ജന്മവാസനകൊണ്ടും, കുട്ടിക്കാലത്ത് അമ്മ നാമം ജപിക്കുന്നതിന്റെ ശീലു കേട്ട ഓര്‍മ്മയിലുമാണ് അയാള്‍ പാടുന്നത്. ശാസ്ത്രീയ സംഗീതത്തിന്റെ ബാല പാഠങ്ങള്‍ പോലും അയാള്‍ പഠിച്ചില്ലായിരുന്നു. അതു കുമാരനെ ഭയപ്പെടുത്തുകയും ചെയ്തു. ഒരിയ്ക്കല്‍ തന്റെ കവിതയ്ക്ക് അകമ്പടിയായി ഒരു ഉടുക്കുകാരനെ കൊണ്ടുവന്നു. താന്‍ കാണിച്ചതില്‍ വെച്ചേറ്റവും വലിയ വിഡ്ഢിത്തമായി ആ പരീക്ഷണം കലാശിച്ചു. കവിത തുടങ്ങിയപ്പോള്‍ ഉടുക്കുകാരന്‍ ഒരു വഴിക്കും കുമാരന്‍ വേറൊരു വഴിക്കും പോകുന്നതും, രണ്ടുപേരും തടഞ്ഞു വീഴുന്നതും അയാള്‍ കണ്ടു. ഉടുക്കുകാരന്‍ തന്റെ ഒപ്പമെത്താന്‍ പല പ്രാവശ്യം വിഫലമായി ശ്രമിക്കുന്നതയാള്‍ കണ്ടിരുന്നു. പരീക്ഷണം പാതിയില്‍ നിര്‍ത്തേണ്ടിവന്നു.

താന്‍ ഏതുവഴിക്കു തിരിയണമെന്ന പ്രശ്‌നം അയാളെ വീണ്ടും അലട്ടി. അയാള്‍ സംത്യപ്തനായിരുന്നില്ല. അതൃപ്തിയുടെ ഭാണ്ഡവുമേന്തി അയാള്‍ തെരുവുകള്‍ തോറും അലഞ്ഞു. പെട്ടെന്നൊരു ദിവസം അയാള്‍ക്ക് ഭൂതോദയമുണ്ടായി. ബോധി വൃക്ഷത്തിനു താഴെ ഇരുന്ന സിദ്ധാര്‍ത്ഥന്റെ മട്ടില്‍ അറിവ് കുമാരനില്‍ ഒരു ധാരയായി വന്നു ചേര്‍ന്നു.

ഒരു സിനിമാഹാളില്‍ വെച്ചാണതുണ്ടായത്. നഗരത്തിലെ അനേകം സിനിമാഹാളുകളില്‍ ഒന്ന്. ഒടിഞ്ഞ കസേലകളും, ചവറും എലികളും നിറഞ്ഞ നിലവും, വായുവില്‍ കഞ്ചാവിന്റെ മണവുമുള്ള ഒരു സിനിമാ ഹാള്‍. സിനിമ തുടങ്ങിയപ്പോഴാണയാള്‍ മനസ്സിലാക്കിയത്. വെറും ഒരു മൂന്നാം തരം സിനിമ. താനെന്തിനാണ് ഈ സിനിമയ്ക്ക് കയറിയതെന്ന് അയാള്‍ അത്ഭുതപ്പെടുകയായിരുന്നു. ഒരു പക്ഷെ വിധിയായിരിക്കാം. പുറത്തുള്ള മടുപ്പും. അതൃപ്തിയും. വ്യക്തിപരമായ ആശയക്കുഴപ്പങ്ങളില്‍ നിന്ന് താല്‍ക്കാലികശാന്തി കിട്ടുമെന്ന ധാരണയുമാണയാളെ സിനിമാഹാളിലേക്കു നയിച്ചത്. എന്തായാലും ആ തീരുമാനത്തില്‍ അയാള്‍ പശ്ചാത്തപിക്കാന്‍ തുടങ്ങിയിരുന്നു.

അപ്പോഴാണതുണ്ടായത്. വെള്ളിത്തിരയില്‍ ഒരു ബലാല്‍സംഗം നടക്കുന്നു. നായികയെ വില്ലന്‍മാരെല്ലാം കൂടി ഒരു കൂട്ടബലാല്‍സംഗം. ഹാള്‍ നിശ്ശബ്ദമായിരുന്നു. എല്ലാവരും വെള്ളിത്തിരയിലേക്കു തന്നെ വീര്‍പ്പടക്കി നോക്കിയിരിക്കയാണ്.

അഞ്ചു മിനിറ്റുനേരം നീണ്ടുനിന്ന ബലാല്‍സംഗത്തിനുശേഷം നായിക അല്പപ്രാണയായി, അല്പ വസ്ത്ര യായി കിടക്കുന്നതോടെ സീന്‍ മാറുന്നു.

ആവു അഞ്ചുറുപ്പിക മൊതലായി.

പിന്‍സീറ്റില്‍ നിന്നൊരാള്‍ പറഞ്ഞു. കുമാരന്‍ നോക്കിയപ്പോള്‍ പലരും എഴുന്നേറ്റു ഹാള്‍ വിടുകയാണ്. അപ്പോള്‍ ഈ ഒരു കാഴ്ച കാണാന്‍ വേണ്ടി കാശുകൊടുത്ത് ഇരച്ചുകയറിയവരാണിവര്‍. ഒരു പക്ഷെ ഈ ഒരേ ഒരു സീന്‍മാത്രം കാട്ടിയാലും ആള്‍ക്കാര്‍ അഞ്ചുറുപ്പിക കൊടുത്ത് ടിക്കറ്റെടുത്ത് കാണാന്‍ വരുമായി രിക്കും.

ഈ അറിവ് കവിയുടെ മനസ്സില്‍ ധാര്‍മ്മികരോഷം ഉണര്‍ത്തി. ഒപ്പം തന്നെ മാരകമായൊരു അറിവും. മനുഷ്യ മനസ്സുകളുടെ ഇരുണ്ട ഉള്ളറകളെപ്പറ്റിയുള്ള അറിവ്. ഇരുട്ടില്‍ നേരിയ വെട്ടം വീണപോലെ. അയാള്‍ ആലോചിച്ചു. എല്ലാം മനുഷ്യരിലും ഒരു നല്ലവശമുണ്ട്, ധര്‍മ്മത്തെ കാമിക്കുന്ന, ധാര്‍മ്മിക മൂല്യങ്ങളെ സംരക്ഷിക്കാന്‍ വെമ്പുന്ന ഒരു വശം. അലക്കി ഇസ്തിരിയിട്ട വസ്ത്രം പോലെ മനുഷ്യര്‍ ഈ വശം മാത്രം പുറത്തുകാട്ടുന്നു. എന്നാല്‍ ഒപ്പം അത്ര തന്നെയോ അല്ലെങ്കില്‍ അതിനേക്കാള്‍ ശക്തമായോ വേറൊരു വശ മുണ്ട്. ഇതിനെല്ലാം എതിരെ, ഇതിനെയെല്ലാം കാറ്റില്‍ പറത്തുന്ന ഒരു വശം അധര്‍മ്മത്തിന്റേതായ ഒരു വശം സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെടുന്നതു കാണുമ്പോള്‍ അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന വശത്തിനൊപ്പം തന്നെ ആ ബലാല്‍സംഗം കണ്ട് ആസ്വദിച്ചു തൃപ്തിയടയാനും, പറ്റുമെങ്കില്‍ ആ ക്രിയയില്‍ ഭാഗഭാക്കാവു വാനും വെമ്പുന്ന ഒരു മനസ്സ്.

ഈ സിനിമയിലെ നായിക സുന്ദരിയായിരുന്നു. അവള്‍ എപ്പോഴും അഭിനയിച്ചിരുന്നത് ശാലീനയായ ഒരു കാമുകിയെപ്പോലെയോ, കുലീനയായ ഒരു നവവധുവിനെപ്പോലെയോ ചാരിത്രവതിയായ വീട്ടമ്മയെപ്പോ ലെയോ ആണ്. കുലീനയായ ഒരു സ്ത്രീയുടെ പ്രതിഛായയാണ് ആ നടി പാടുപെട്ടുണ്ടാക്കിയിരുന്നത്. അതൊരു പക്ഷെ ഈ പ്രേക്ഷകരില്‍ കൂടുതല്‍ ഉത്സാഹത്തിമര്‍പ്പുണ്ടാക്കിയിരിക്കണം. കുലീനത എത്ര കൂടുന്നുവോ, അത്രയും സംതൃപ്തിയാണ് അതു നശിപ്പിക്കപ്പെടുന്നതു കാണാന്‍. ഒരു മരക്കൊള്ളി ഒടിക്കുന്നതില്‍ സംതൃപ്തിയില്ല. ഒരു തുടുത്ത പൂവു ഞെരിക്കുമ്പോഴാകട്ടെ, ചവുട്ടിയരക്കുമ്പോഴാകട്ടെ നമ്മുടെ അധമഭാഗത്തിന് സംതൃപ്തിയുണ്ടാക്കുന്നു.

ഈ ചിന്ത യുവകവിയില്‍ ചില ചലനങ്ങളുണ്ടാക്കി. ഒരു രാസക്രിയ പോലെയായിരുന്നു അത്. കുറച്ചു കാലമായി മനസ്സിനെ, അലട്ടിയിരുന്ന പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കണ്ടെത്തിയിരിക്കുന്നു. പോകേണ്ട വഴി മുന്നില്‍ തെളിഞ്ഞു വന്നിരിക്കുന്നു. അംഗീകാരത്തിലേക്കുള്ള പാത, ഉയരങ്ങളിലേയ്ക്കുള്ള ഏണി പ്പടികള്‍. കുമാരന്‍ പിന്നെ ഒന്നും ആലോചിച്ചില്ല.

സ്‌നേഹത്തിന്റെ സൗന്ദര്യത്തിനു പകരം അയാള്‍ ഉഷ്ണപ്പുണ്ണിന്റെ വൈരൂപ്യത്തെപ്പറ്റി എഴുതി. സ്വഛമായ അരുവികള്‍ക്കു പകരം നാറുന്ന, പുഴുക്കള്‍ പുളയുന്ന ഓടകളെപ്പറ്റി എഴുതി. സ്ത്രീത്വത്തിന്റെ മഹിമക്കു പകരം വ്യഭിചാരത്തിന്റെ അഭികാമ്യതയെ പുകഴ്ത്തി. കാവ്യാസ്വാദനത്തിനു പകരം കഞ്ചാവിന്റെ ലഹരിയെ സ്തുതിച്ചു. ഒരു പുതിയ കാവ്യ വീക്ഷണം. ഒരു പുതിയ സൗന്ദര്യദര്‍ശനം.

പുതിയ കവിതകള്‍ വിജയകരമായിരുന്നു. കവിതകളെ, അവയിലില്ലാത്ത ഗുണങ്ങളാല്‍ പ്രകീര്‍ത്തിക്കാന്‍ നിരൂപകന്മാര്‍ മത്സരിച്ചു. കനത്ത നിരൂപണങ്ങളും പഠനങ്ങളും ഒന്നിനൊന്നായി പ്രത്യക്ഷപ്പെട്ടു. ലാറ്റിനമേരിക്കയിലേയും ആഫ്രി ക്കയിലേയും കവികളുമായി കുമാരനെ താരതമ്യപ്പെടുത്തി കവിതയുടെ മാറ്റ് ഉരച്ചു കാണിക്കുകയും ചെയ്തു.

പുതിയ കവിതകള്‍ ചൊല്ലുന്നതു കേള്‍ ക്കാന്‍ ആള്‍ക്കാര്‍ ഇരച്ചുകയറി. കവിത വായിക്കാനുള്ള ക്ഷണം നിരന്തരം ഒഴുകി വന്നു. കവിതകള്‍ കാസറ്റുകളില്‍ ആക്കപ്പെട്ടു. കാസറ്റുകള്‍ പെട്ടെന്ന് വിറ്റഴിഞ്ഞു. വീണ്ടും പുതിയ കവിതകള്‍ ഉള്‍ക്കൊള്ളുന്ന കാസറ്റുകള്‍.

പ്രശസ്തിയുടെ പാരമ്യത്തിലെത്തിയപ്പോള്‍ കുമാരന്‍ ചില ചിട്ടകളെല്ലാം ഉണ്ടാക്കി. കവിത ചൊല്ലി ക്കഴിഞ്ഞാല്‍ അയാള്‍ സ്റ്റേജില്‍ നിന്നിറങ്ങി ഹാളിന്റെ വാതിലിനു പുറത്ത് നിലയുറപ്പിക്കും. ആരാധകര്‍ക്ക് ദര്‍ശനത്തിനായിരുന്നു അത്. ഈ പരിപാടി അയാള്‍ വളരെ ക്രമമായി ഒരു ആചാരമെന്ന പോലെ അനുഷ്ഠിച്ചു പോന്നു. ആരാധകരില്‍ ആസ്വാദകരുണ്ടായിരുന്നു, അനുഗ്രഹാശിസ്സുകള്‍ തേടുന്ന കൊച്ചുകവികളുണ്ടാ യിരുന്നു. താന്താങ്ങളുടെ അരങ്ങിലേയ്ക്കു കവിത ചൊല്ലാന്‍ ക്ഷണിയ്ക്കുന്ന സംഘാടകരുണ്ടായിരുന്നു. എല്ലാവരേയും കുമാരന്‍ ദീനാനുകമ്പയോടെ സ്വീകരിച്ചു ആശിര്‍വ്വദിച്ചു.

കൂടുതല്‍ കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങിലാവട്ടെ കുമാരന്റെ ആചാരമുറകള്‍ ബുദ്ധിമുട്ടുണ്ടാക്കി. കുമാരന്റെ കവിത ചൊല്ലല്‍ കഴിഞ്ഞാല്‍ സ്റ്റേജില്‍ ബാക്കിയുള്ളവരെ തീരെ അവഗണിച്ചുകൊണ്ട് കുമാരന്‍ സ്റ്റേജില്‍ നിന്നിറങ്ങുകയും വാതിലിനു പുറത്ത് ആരാധകരേയും പ്രതീക്ഷിച്ച് നില്ക്കുകയും ചെയ്യും. പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റ് കവികള്‍ക്ക് ഇതൊരു തലവേദനയായി മാറാറുണ്ട്. അവരുടെ കവിതാ പാരായണത്തിനിടയ്ക്കായിരിക്കും കുമാര ന്റെ വാതില്ക്കലുള്ള നില്പ്. അത് ഹാളില്‍ അങ്കലാപ്പുണ്ടാവുന്നു. അത് തങ്ങളോടുള്ള അവഗണനയായി മറ്റു കവികള്‍ കരുതി. പരാതി പറയാന്‍ അവര്‍ അശക്തരായിരുന്നു, കാരണം ഒഴുക്ക് കുമാരന്റെ ഭാഗത്തേക്കായിരുന്നു. അവര്‍ വിഷണ്ണരായി, എങ്കിലും അതു മറച്ചുവെച്ചു അക്ഷോഭ്യരായി കൂടുതല്‍ ഉച്ചത്തില്‍ കവിത വായിച്ചു. ഇത് കുമാരനില്‍ ഗര്‍വ്വുണ്ടാക്കി. താന്‍ ലോകത്തിനു മുകളില്‍ നില്‍ക്കുകയാണെന്ന തോന്നല്‍ അയാള്‍ക്കുണ്ടായി.

വാസതവം പറഞ്ഞാല്‍ കുമാരന്റെ കവിതകള്‍ ആരേയും സ്വാധീനിച്ചിട്ടില്ല. സ്വാധീനിച്ചിരുന്നെങ്കില്‍ ഫലം ദാരുണമായേനെ. നാട്ടില്‍ വ്യഭിചാരവും, കൊല്ലും കൊലയും. ബലാല്‍സംഗവും അധികമായേനെ. അങ്ങിനെ യൊന്നുമുണ്ടായില്ലെന്ന് കണക്കുകള്‍ തെളിയിച്ചു. നാട്ടുകാര്‍ കുമാരന്റെ കവിതകള്‍ അതര്‍ഹിക്കുന്ന വിധത്തി ല്‍ തന്നെ എടുത്തു. വായിക്കാന്‍, കേള്‍ക്കാന്‍, അത്രമാത്രം. ആ വായനയിലുണ്ടാകുന്ന ലഹരിയില്‍, മനസ്സിന്റെ അധമഭാഗത്തെ അവര്‍ സംതൃപ്തരാക്കി. അപകടങ്ങള്‍ മറ്റുള്ളവര്‍ക്കുണ്ടാകുന്നത്, അന്യന്റെ ഭാര്യ ബലാല്‍ സംഗം ചെയ്യപ്പെടുന്നതു കാണുന്നത് അവര്‍ക്കിഷ്ടമായിരുന്നു എത്രയായാലും ഇതൊക്കെ കവിത മാത്രമല്ലെ എന്ന ഒഴിവുകഴിവ് അവര്‍ക്കൊരു മറയായി.

മുകളില്‍ എത്താനുള്ളതിനേക്കാള്‍ വിഷമമാണ് ആ സ്ഥാനം കൈ വിടാതെ സൂക്ഷിക്കാന്‍. കയറുന്നതി നേക്കാള്‍ കൂടുതല്‍ അഭ്യാസം കാണിക്കണം വീഴാതിരിക്കാന്‍. ആള്‍ക്കാരുടെ ശ്രദ്ധ മറ്റൊന്നിലേക്ക് വ്യാപരി ക്കാതിരിക്കാന്‍ പുതിയ അഭ്യാസങ്ങള്‍ കാണിക്കേണ്ടിയിരിക്കുന്നു. കുമാരന്റെ അഭ്യാസങ്ങളുടെ കലവറ ഒഴിഞ്ഞു തുടങ്ങിയിരുന്നു. തന്റെ കവിതകളെപ്പറ്റിയുള്ള നിരൂപണങ്ങളും പഠനങ്ങളും കുറഞ്ഞുതുടങ്ങി. മുമ്പത്തെപ്പോലെ ഉത്സാഹമില്ല. തന്റെ ഗുരുവായ മഹാകവി പറയാറുള്ളത് കുമാരന്‍ ഓര്‍ത്തു. നമ്മുടെ കവിതകള്‍ ഇപ്പോഴുള്ള വായനക്കാര്‍ എങ്ങനെ സ്വീകരിക്കുന്നു എന്നത് നോക്കണ്ട. നമ്മള്‍ സത്യസന്ധരാ യാല്‍ മതി. വായനക്കാര്‍ ഒരു പക്ഷെ നമ്മെ മനസ്സിലാക്കാന്‍ കുറെ സമയമെടുക്കും, ഒരു പക്ഷെ നാം മരിച്ചു പോയതിനു ശേഷമാവും മനസ്സിലാക്കുക. മനസ്സിലാക്കുമ്പോഴാകട്ടെ അതവരെ ആഹ്ലാദഭരിതരാക്കണം, അത്ഭുതപ്പെടുത്തണം.

ഗുരു പറഞ്ഞത് ശരിയാണെന്ന് കുമാരന് ഇപ്പോള്‍ ബോദ്ധ്യമായിത്തുടങ്ങി. മഹാകവിയുടെ കവിതകളുടെ പഠനങ്ങള്‍ ഇപ്പോള്‍ വരാന്‍ തുടങ്ങിയിട്ടേയുള്ളൂ. ആ പഠനങ്ങള്‍ എഴുതുന്ന നിരൂപകന്മാരാകട്ടെ വളരെയേറെ പഠിച്ചവരും. തന്റെ കവിതകളെപ്പറ്റി ധാരാളം പഠനങ്ങള്‍ വന്നുകഴിഞ്ഞു. പക്ഷെ അവയെല്ലാം തന്നെ അപക്വമതികളായ പടിഞ്ഞാറു നോക്കികളും, വായനക്കാരെ ഭ്രമിപ്പിക്കുമാറ് വാചക കസര്‍ത്തുകള്‍ നടത്തുന്ന വരും സത്യസന്ധതയും ആത്മാര്‍ത്ഥതയും തീണ്ടിയിട്ടില്ലാത്തവരുമായിരുന്നു. ജനപ്രീതി നേടിയതിനെ പുകഴ്ത്തി പേരെടുക്കാന്‍ ശ്രമിക്കുന്നവരായിരുന്നു അവര്‍. നാളെ തന്റെ കവിതകളോ, ഈ നിരൂപകരുടെ പഠനങ്ങളോ ആരും വായിക്കാന്‍ പോകുന്നില്ലെന്ന് കുമാരന് ബോദ്ധ്യവുമായിരുന്നു.

പ്രഗത്ഭരായ ചെറുയുവകവികള്‍ ഉയര്‍ന്നുവരുന്നത് ഒരു ഭീതിയോടെ കുമാരന്‍ നോക്കിക്കണ്ടു. അവരില്‍ ത്തന്നെ ഒരു കവി ഒരുജ്ജ്വല നക്ഷത്രം പോലെ പ്രകാശിക്കുന്നതും അയാളെ ഭയപ്പെടുത്തി. മലയാളം എം.എ. ബിരുദധാരിയാണ് ഉണ്ണി നമ്പൂതിരി. വാരികകളില്‍ കവിതകള്‍ വരാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. അയാള്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയെന്നതാണ് ഏറ്റവും അപകടം പിടിച്ചത്. ഉണ്ണിയുടെ കവിതകള്‍ പഠനവിധേയമാക്കി ത്തുടങ്ങി. തന്റെ ഗുരു മഹാകവിയുടെ കവിതകളെപ്പറ്റി പഠനങ്ങളെഴുതുന്ന തലമുതിര്‍ന്ന നിരൂപകരാണ് ഉണ്ണിയുടെ കവിതകളെപ്പറ്റിയും എഴുതുന്നത്. അല്ലാതെ തന്റെ കവിതകളെപ്പറ്റി പൊള്ളയായ വാചകങ്ങളെ ഴുതുന്ന പടിഞ്ഞാറുനോക്കികളല്ല. ഇത് കുമാരന് ക്ഷീണമുണ്ടാക്കി.

തന്റെ കവിതകളുടെ നേരെ എതിരായാണ് ആ യുവകവി എഴുതിയിരുന്നത്. മുല്ലപ്പൂവിന്റെ സൗരഭ്യം ഓടയുടെ ഗന്ധത്തേക്കാള്‍ നല്ലതാണെന്ന് അയാള്‍ പാടി. കാല്പനികതയെ വീണ്ടും കുടിയിരുത്താനുള്ള ശ്രമത്തില്‍ ഉണ്ണി വിജയിച്ചു. അയാളും കവിതാപാരായണം ഒരു കലയായി വികസിപ്പിച്ചെടുത്തിരുന്നു. നമ്പൂതിരിക്ക് ശാസ്ത്രീയ സംഗീതത്തില്‍ പിടിപാടുള്ളതുകൊണ്ട് കൂടുതല്‍ തന്മയത്വത്തോടെ അകമ്പടിക ളോടെ പാടുവാന്‍ കഴിഞ്ഞിരുന്നു. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഉണ്ണിനമ്പൂതിരി സ്റ്റേജില്‍ കയറുമ്പോള്‍ത്തന്നെ ആള്‍ക്കാര്‍ കയ്യടിക്കാന്‍ തുടങ്ങി. കവിത ഉറക്കെ വായിക്കുക മാത്രമല്ല സംഗീതാവിഷ്‌ക രണം ചെയ്യുക കൂടി ആവാമെന്നയാള്‍ തെളിയിച്ചു.

പച്ചപ്പുല്ലിന്റെ നൈര്‍മ്മല്യം, മുക്കൂറ്റിപ്പൂവിന്റെ ചാരുത, പുതുമഴയുടെ സംഗീതം, മണ്ണിന്റെ വാസന, ഇതെല്ലാം വായനക്കാരെ തങ്ങളുടെ കുട്ടിക്കാലത്തെത്തിച്ചു. ഇതൊന്നും തങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന ബോധം ഉണ്ണിയുടെ കവിതകള്‍ അവരിലുണ്ടാക്കി.

ഇതെല്ലാം സ്വാഭാവികമായി വരേണ്ട അനിവാര്യതയുടെ തുടക്കം മാത്രമായിരുന്നു. ജനങ്ങളെ കുറച്ചുകാലം കളിപ്പിക്കാം. അവര്‍ ആ പുകമറയില്‍ നിന്ന് രക്ഷപ്പെടുകതന്നെ ചെയ്യും. പുറത്തുകടന്ന് ശുദ്ധവായു ശ്വസിക്കു മ്പോഴാണ് അവര്‍ക്ക് ഇത്രയും കാലം നഷ്ടപ്പെട്ടതെന്താണെന്നു മനസ്സിലാവുന്നത്. ലോകം വൈരൂപ്യം നിറഞ്ഞ തു തന്നെ, പക്ഷെ നമ്മുടെ രചനകൊണ്ട് ആ വൈരൂപ്യം കൂട്ടണമെന്നില്ലല്ലൊ. അതുപോലെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള അടുപ്പം; അതും വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും പഴമയുടെ പേരിലെങ്കിലും അതു ണ്ടെന്ന് നടിച്ചു കൂടെ?

തന്റെ പ്രശസ്തി കുറഞ്ഞുവരുന്നത് കുമാരന്‍ വല്ലായ്മയോടെ നോക്കി. ഒപ്പം ഉണ്ണിനമ്പൂതിരിയുടെ കവിതയ്ക്ക് പ്രിയം കൂടുന്നതും.

ഉണ്ണിനമ്പൂതിരിയുമായി ഒരേ സ്റ്റേജില്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ കുമാരന്‍ ഒഴിവു കഴിവുകള്‍ കണ്ടെത്തി. ഒരു സംഘട്ടനം ഉണ്ടാവുമെന്നയാള്‍ക്കറിയാം. അതിനായി അയാള്‍ മനസ്സില്‍ തയ്യാറെടുപ്പു നടത്തി. പ്രതീക്ഷിച്ച സംഘട്ടനം പ്രതീക്ഷിച്ചതിലും നേര്‍ത്തെ ഉണ്ടായി.

ഹാളിന്നു പുറത്തെ കമാനത്തിനു താഴെ കുമാരന്‍ സംശയിച്ചു നിന്നു. കമാനം വളരെ ഉയര്‍ന്നതായിരുന്നു. അതിനു താഴെ താന്‍ ഒരു ഉറുമ്പായി കുമാരനു തോന്നി. ഒരു മാസം മുമ്പ് ആ കമാനത്തിനു താഴെ താന്‍ ആരാധകരാല്‍ ചുറ്റപ്പെട്ടു നിന്നതയാള്‍ ഓര്‍ത്തു. അന്ന് ഈ കമാനത്തിന് ഇത്ര ഉയരമുണ്ടായിരുന്നില്ല. പുറത്തേക്കു വെച്ച ഉച്ചഭാഷിണിയില്‍ക്കൂടി ഉണ്ണി നമ്പൂതിരിയുടെ ശബ്ദം വാദ്യഘോഷങ്ങള്‍ക്കിടയില്‍ കേട്ടു. ഒപ്പം തന്നെ ആള്‍ക്കാരുടെ കയ്യടിയും, ആഹ്ലാദതിമര്‍പ്പും. ഉണ്ണിനമ്പൂതിരി തുടങ്ങിയിട്ടേയുള്ളു. പത്തുമിനിറ്റു മുമ്പ് താന്‍ സ്റ്റേജില്‍ കവിത വായിച്ചിരുന്നത് കുമാരന്‍ ഓര്‍ത്തു. ഒന്നോ രണ്ടോ അപശബ്ദങ്ങള്‍ ഹാളില്‍നിന്നു കേട്ടതു വകവെയ്ക്കാതെ കവിതവായന തുടര്‍ന്നത്, ആ അപശബ്ദങ്ങള്‍ ഒരു കൂവലായി മാറിയത്, ഒരു താളക്രമത്തോടെ, ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പടര്‍ന്നു പിടിച്ചത്, സംഘടിതമായത്, തന്റെ വായന ആ സംഘടിതശബ്ദത്തില്‍ മുങ്ങിപ്പോയത്, കവിത മുഴുമിപ്പിക്കാതെ പിന്‍മാറിയത്. ആലോചിക്കുമ്പോള്‍ അമര്‍ഷംകൊണ്ടയാളുടെ മുഖം വികൃതമായി. ഹാളിന് തീ കൊടുത്ത് അവിടെ നിന്നോടിപോകാന്‍ അയാള്‍ ക്കു തോന്നി.

തനിക്ക് പോകാമായിരുന്നു. സംഘാടകരെ ആരെയെങ്കിലും കണ്ടാല്‍ തനിക്കുവേണ്ടി ഒരു വാഹനം ഏര്‍പ്പെടുത്താന്‍ പറയാമായിരുന്നു. സാധാരണ അവര്‍ തന്നെ ഒപ്പം വന്ന് കാറില്‍ കയറ്റി വിടുമായിരുന്നു. ഇന്ന് ആരേയും പുറത്തു കാണാനില്ല. എല്ലാവരും ഉണ്ണിനമ്പൂതിരിയുടെ മാസ്മരവിദ്യയില്‍ മയങ്ങിയിരിക്കുക യായിരിക്കും,

അയാള്‍ പടികള്‍ ഇറങ്ങി, മണല്‍ വിരിച്ച മുറ്റത്തുകൂടെ നടന്ന് ഗേറ്റു കടന്നു. ഒരു പുതിയ ബോധിവൃക്ഷത്തിനു വേണ്ടി, ഒരു പുതിയ വെളിപാടിനു വേണ്ടി കുമാരന്‍ നടന്നു.