close
Sayahna Sayahna
Search

വളരെ പഴകിയ ഒരു പാവ


വളരെ പഴകിയ ഒരു പാവ
EHK Story 04.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ദിനോസറിന്റെ കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 65

എല്ലാ തീവണ്ടിയാത്രയിലും ഒരു കദനത്തിന്റെ കഥയുണ്ടായിരുന്നു. ഇപ്രാവശ്യം അതൊരു കിഴവന്റേ­തായിരുന്നു. വളരെ വയസ്സായ ഒരാൾ. മുഖത്തെ ആയിരം ചുളിവുകളിലൂടെ പുറത്തേയ്ക്കു സംശയിച്ചു നോക്കുന്ന ഓജസ്സറ്റ കണ്ണുകൾ. വെള്ളി ഫ്രെയ്മുള്ള കട്ടിയുള്ള കണ്ണട കിഴവന്റെ നിസ്സഹായ­തയ്‌ക്കൊരു ഭൂതക്കണ്ണാടി­പോലെ തോന്നിച്ചു. വിസ്താരമേറിയ കുപ്പായക്കൈ­കളിലൂടെ പുറത്തേക്കു നീളുന്ന മെലിഞ്ഞ, നിറയെ ചുളിവുകളുള്ള കൈകൾ. വീതി കുറഞ്ഞ ബെൽട്ടിട്ടു മുറുക്കിയ പാന്റ് അരക്കെട്ടിൽ നിറയെ മടക്കുകളായി തൂങ്ങിക്കിടക്കുന്നു. അത് വളരെ പൌരാണികമാ­യിരിക്കണം.

അയാൾ സീറ്റിൽ ജനലിന്നരുകിൽ വളരെ ഒതുങ്ങിയിരുന്നു. പുറത്ത് പ്ലാറ്റ്‌ഫോമിൽ ജനലിന്റെ കമ്പിപിടിച്ച് ഒരു ചെറുപ്പക്കാരൻ നിന്നിരുന്നു. കിഴവന്റെ പുത്രനായിരിക്കണം. ഞാൻ ശ്രദ്ധിച്ചു. ഒരൊറ്റ വാക്കുപോലും രണ്ടുപേരുടെയും വായിൽ നിന്നു വീണില്ല.

ഞങ്ങൾ ഇരിക്കുന്നിടത്തേക്ക് പെട്ടെന്ന് തിരക്കുവന്നു. ധാരാളം വിദേശ നിർമ്മിതമായ സൂട്ട്‌കേസുകൾ, പല നിറത്തിൽ. പിന്നിൽ ഉറക്കെ ശബ്ദമു­ണ്ടാക്കുന്ന ഉടമസ്ഥരും.

“ഇതാ, ഇതുതന്നെ നമ്മടെ സീറ്റ്. അഞ്ച്, ആറ്, ഏഴ്. ഒരേ നിരയിൽ തന്ന്യാണ്.”

“രാമകൃഷ്ണാ, സാധാനങ്ങളൊക്കെല്യേന്ന് നോക്കീട്ട് പോർട്ടർക്ക് കൂലി കൊടുത്താൽ മതി.”

“ഒക്കെ ശര്യാണ്. അഞ്ച് സാധാനങ്ങളുണ്ട്. ഓനെ ഒഴിവാക്ക്.”

പോർട്ടറുമായി തർക്കം. എത്ര ഉറക്കെയാണ് അവർ സംസാരിക്കുന്നത്.

കിഴവൻ അപ്പോഴും പുറത്തേയ്ക്ക് ശൂന്യമായി നോക്കിക്കൊണ്ടിരിക്കയാണ്.

കമ്പാർട്ടുമെന്റിൽ ചൂടായിരുന്നു. പങ്കകൾ പ്രവർത്തിച്ചു തുടങ്ങിയിരു­ന്നില്ല. മറ്റു സീറ്റിൽ ഉള്ള ചെറുപ്പക്കാർ സ്വിച്ച് താഴ്ത്തുകയും ഉയർത്തുകയും ചെയ്തു.

“ഇതെന്ത് ഹലാക്കിന്റെ പങ്കയാണെടാ, തിരീണില്യ.”

“ബണ്ടി പോകാൻ കാലത്ത് തിരിയും. ഇപ്പോ എഞ്ചിൻ കൊണ്ടന്ന്ട്ട്ണ്ടാവില്ല.”

“നമുക്ക് പ്ലെയിനിൽത്തന്നെ പോയാ മത്യായിരുന്നു.”

“അതിന് ഇജ്ജന്ന്യല്ലെ ബേണ്ടാച്ചത്.”

“പിന്നല്ലാ ഇരുന്നൂറുറുപ്പിക ബ്ലാക്കിൽ കൊടുത്തിട്ട് ടിക്കറ്റ് വാങ്ങ്വേ? ഈ അറനൂറുറുപ്പിക ഭാര്യയ്ക്ക് കൊണ്ടുകൊടുത്താൽ ഓള്...”

അയാൾ ശബ്ദം കുറച്ചതു കാരണം പിന്നെ എന്തുപറഞ്ഞുവെന്ന് കേട്ടില്ല. അവർ കൂട്ടമായി ചിരിച്ചു.

പെട്ടെന്ന് ഫാനുകൾ തിരിയാൻ തുടങ്ങി.

“ബന്ന്!” എല്ലാവരും കൂടി ആർത്തു വിളിച്ചു. എനിയ്ക്കു ചിരിവന്നു. അവരുടെ പെരുമാറ്റം വളരെ അകൃത്രിമവും കുറെയേറെ പ്രാകൃതവുമായിരുന്നു. അവരുടെ ടെറിലിൻ വസ്ത്രങ്ങളും പെരുമാറ്റവും തമ്മിൽ യാതൊരു പൊരുത്തവുമു­ണ്ടായിരുന്നില്ല.

വണ്ടി ഇളകുകയും യാതൊരു ഉപചാരവും കൂടാതെ നീങ്ങുകയും ചെയ്തു. പുറത്തു നിന്ന ചെറുപ്പക്കാരൻ നീങ്ങി നിന്ന് കിഴവനെ നോക്കി കൈ വീശി. അയാളാകട്ടെ അപ്പോഴും അനങ്ങാതെ ശൂന്യമായി, നിർജ്ജീവമായി പുറത്തേക്കു നോക്കുക­യായിരുന്നു. അയാൾ വല്ലതും കാണുന്നുന്നുണ്ടോ എന്നു തന്നെ ഞാൻ സംശയിച്ചു.

വെയിൽ കൈയിൽ വീണപ്പോൾ അയാൾ നിവർന്നിരുന്നു. സാവധാനത്തിൽ അയാളുടെ മുഖം ഇരുണ്ടു. നോക്കിക്കൊ­ണ്ടിരിക്കെ കണ്ണിൽ നിന്ന് ഒരു തുള്ളി വെള്ളം പുറത്തേക്കു ചാടി. പിന്നെ തുടർച്ചയായ ഒരു നീരുറവ്. കണ്ണീർ വീണ് അയാളുടെ വെള്ള ഷർട്ടിന്റെ മുൻഭാഗം നനയുന്നത് തെല്ലൊര­സുഖത്തോടെ ഞാൻ നോക്കി.

ക്രമേണ കണ്ണീർ ഉറവ നിന്നു. സാവധാനത്തിൽ ഷർട്ടിന്റെ നനവ് കാറ്റ് ഒപ്പിയെടുത്തു.

ടിക്കറ്റ് എക്‌സാമിനർ വന്ന് ടിക്കറ്റിനു കൈ നീട്ടി അപ്പോൾ കിഴവൻ ഞെട്ടിത്തെറിച്ചു. വിറയ്ക്കുന്ന കൈ കൊണ്ട് കുപ്പായക്കീശയിൽ നിന്ന് ടിക്കറ്റെടുത്തു നീട്ടി.

മറുപുറത്തിരുന്നവർ മസ്‌കറ്റിൽ നിന്നാണ് വരുന്നതെന്ന് സംസാരത്തിൽ നിന്നു മനസ്സിലായി. അവർക്കു സംസാരിക്കാൻ കൂട്ടുകാരെ കിട്ടിയിരുന്നു. എല്ലാവർക്കും പേർഷ്യൻ വിശേഷങ്ങൾ അറിയണം. അവിടെയെങ്ങന്യാ ജോലിയൊക്കെ കിട്ടാൻ വിഷമമുണ്ടോ? എങ്ങനെയെങ്കിലും അവിടെ കടന്നു കിട്ടിയാൽ വല്ല രക്ഷയും ഉണ്ടോ?

പേർഷ്യക്കാർക്ക് കുറെ നേരം സംസാരിക്കാനുള്ള വകയായി. അവർ ഓരോരു­ത്തരായും ഒന്നായും അന്യോന്യം അനുബന്ധമായും വാ തോരാതെ സംസാരിച്ചു.

വണ്ടി ഒരു കൊടുങ്കാറ്റു പോലെ പരിചയമുള്ള സ്റ്റേഷനുകൾ തരണം ചെയ്യുന്നത് ഞാൻ ജനലിലൂടെ നോക്കി.

അപ്പോഴാണ് കിഴവനോട് ലോഹ്യം കൂടിയാലോ എന്ന് ഞാൻ ആലോചിച്ചത്. മറുവശത്തുള്ള സംസാരം അധികനേരം ശ്രദ്ധിക്കാൻ എനിക്കു കഴിഞ്ഞില്ല. അവർ പറയുന്നതെല്ലാം അറിയാവുന്ന കാര്യങ്ങളായിരുന്നു. പറയുന്നവർക്കുള്ളത്ര അത്ഭുതംപോലും എനിക്കുണ്ടാ­വുന്നില്ല. മറിച്ച് കിഴവൻ എന്തുകൊണ്ടോ എന്നെ ആകർഷിച്ചിരുന്നു. അയാളുടെ കണ്ണീരിന്റെ കാരണമ­റിഞ്ഞാലേ എനിയ്ക്ക് സമാധാന­മാവുകയുള്ളു എന്ന് തോന്നിയിരുന്നു. ഞാൻ അയാളുടെ നേരെ തിരിഞ്ഞു.

“എങ്ങോട്ടാണ്?”

കിഴവൻ കണ്ണടയിലൂടെ എന്നെ നോക്കി, പതുക്കെ തലയാട്ടി. എവിടെ പോയാലെന്താ, എല്ലാം ഒരുപോലെ എന്ന മട്ടിൽ. അയാളുടെ മുഖത്തിന്റെ അസ്ഥിരതയിൽ നിന്ന്. എന്തോ തപ്പിയെടുക്കാനുള്ള വെമ്പലിൽ നിന്ന് അയാൾക്ക് എന്തോ പറയാനുണ്ടെന്ന് എനിക്കു മനസ്സിലായി. ഞാൻ കാത്തു.

മറുവശത്ത് ഇപ്പോൾ കൂടുതൽ ശ്രോതാക്കളു­ണ്ടായിരുന്നു. അവിടെ മണലാര­ണ്യങ്ങളിലെ ജീവിതകഥകൾ ഓരോന്നോ­രോന്നായി പുറത്തേക്കു വരികയാണ്. വീരസാഹ­സകഥകൾ കേൾക്കാൻ രസമുള്ളവതന്നെ. പക്ഷെ പൌരാണിക നാവികനെപ്പോലെ ഈ കിഴവൻ എന്നെ ആകർഷിച്ചി­രിക്കുന്നു.

“എനിക്ക് വളരെ ചീത്തക്കാലമാണ്.” അയാൾ പറഞ്ഞു. അയാളുടെ ശബ്ദം വളരെ താഴ്ന്നതായിരുന്നു. നല്ലവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ കേൾക്കില്ല.

“എന്റെ മകളുടെ മകൾ മരിച്ചു. ആത്മഹത്യയാണത്രെ.”

ഞാൻ വ്യസനിക്കുന്നു എന്ന അർത്ഥത്തിൽ ഒരു ശബ്ദമുണ്ടാക്കി. “എന്താണ് കാരണം?”

അയാൾ കീഴ്ചുണ്ടു പുറത്തേക്കു നീട്ടി. ആർക്കറിയാം എന്ന ഭാവത്തിൽ ചുമൽകുലുക്കി. അവൾക്ക് എത്ര വയസ്സായിട്ടുണ്ടാകും. എന്നു ഞാൻ അത്ഭുതപ്പെട്ടു.

“കോളേജ് ലാബിൽനിന്ന് എന്തോ മരുന്നു എടുത്തു കൊണ്ടുപോയി കഴിച്ചതാണത്രെ.”

പേർഷ്യക്കാരിൽ ഒരാൾ സംസാരിക്കുകയാണ്.

“മലയാളികൾക്ക് പൊങ്ങച്ചം പറയല് സ്വതവെ കുറച്ചു കൂടുതലാണ്. നാട്ടിൽപ്പോയിട്ട് ആരെങ്കിലും എന്താണ് ജോലി എന്നു ചോദിച്ചാൽ പറയും കാൾട്ടൻ കമ്പനീലാണ് ജോലീന്ന്. കാൾട്ടൻ എന്നു പറയുന്നത് ഹോട്ടലാണ്ന്ന് അവർക്കുണ്ടോ അറിയുന്നു?”

കിഴവൻ പുറത്തേക്കു നോക്കിയിരിക്കയാണ്. ഞാൻ തീവണ്ടിയുടെ സംഗീതത്തിൽ ലയിച്ചിരുന്നു. എവിടെയോ, ഏതോ നഗരത്തിൽ ഒരു പെൺകുട്ടിയുടെ ശരീരം തണുത്തു കിടക്കുന്നുണ്ടാവും. എന്തിനായിരിക്കും അവൾ ആത്മഹത്യ ചെയ്തത്?

“ആറുമാസം മുമ്പ് എനിയ്ക്ക് ഭാര്യ നഷ്ടപ്പെട്ടു.” കിഴവൻ തുടർന്നു. “വേദനയൊക്കെ തോന്നി. പക്ഷെ അതിൽ സങ്കടപ്പെടാ­നൊന്നുമുണ്ടായി­രുന്നില്ല. അവൾ അവളുടെ അറുപതുകൊല്ലം മുഴുവനും ശരിക്കും ജീവിച്ചിരിക്കുന്നു. എല്ലാവർക്കും ഒരു ദിവസം പോണ്ടെ? പക്ഷെ, ജീവിതം തുടങ്ങിയിട്ടും കൂടിയില്ലാത്ത ഒരു കുട്ടിയുടെ കഥയോ?”

“അതെല്ലാം ഇങ്ങനെയാണ്,” കിഴവൻ സംസാരിച്ചു. “ആറുമാസം പ്രായമുള്ള ഒരു കുട്ടി നിങ്ങളെ കാണുമ്പോഴേയ്ക്ക് അമ്മയുടെ ഒക്കത്തുനിന്നു ചാടുന്നു. പല്ലില്ലാത്ത ചിരി സമ്മാനിക്കുന്നു. കുഞ്ഞിക്കൈ­കൾകൊണ്ട് തലമുടി പിടിച്ച് കവിളിൽ ഉമ്മവെക്കുന്നു. അല്ല, കപ്പുന്നു. അപ്പോൾത്തൊട്ട് ആ കുട്ടി നിങ്ങളുടെ സ്വന്തം സ്വത്താണ്. പിന്നെ അവൾ വളർന്ന് വലുതാവുമ്പോഴും നിങ്ങളെ വിട്ട് വേറെ ദേശത്ത് പോകുമ്പോഴും നിങ്ങൾക്കവളെ നഷ്ടപ്പെടുന്നില്ല; അവസാനം ഒരു ദിവസം ഒരു ശപ്തമായ കമ്പി കിട്ടുന്നതുവരെ.”

കിഴവന്റെ സംസാരം ശ്രദ്ധിക്കാൻ വളരെ ക്ലേശിക്കണം. പതുക്കെയാണ് എന്നു മാത്രമല്ല, ഒരിക്കൽ പറഞ്ഞത് പിന്നെ ആവർത്തിക്കലുണ്ടാവില്ല. മനപ്പൂർവ്വമല്ല അത്. ഇടയ്ക്കു കയറി ചോദിച്ചാൽ സംസാരത്തിന്റെ ചരട് നഷ്ടപ്പെടും. കിഴവന്റെ മുഖത്തെ ചോദ്യഭാവത്തിൽ നിന്നതറിയാം. പിന്നെ വേറെ വല്ലതുമായിരിക്കും പറയുക. നല്ലവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ വാക്കുകൾ മണലിൽ പൂണ്ടുപോയ സൂചിപോലെ നഷ്ടപ്പെടും.

കിഴവന്റെ കഥ ശ്രദ്ധിച്ചിരുന്ന­തിന്നിടയിൽ തീവണ്ടി ചുരം കയറി മറഞ്ഞതും, തുരങ്കങ്ങൾ പിന്നിട്ടതും ഞാനറിഞ്ഞില്ല. അതു പോലെ സൂര്യൻ പർവ്വതനിര­കൾക്കിടയിലെ­വിടെയൊ നഷ്ടപ്പെട്ടതും. പകൽ രാത്രിയിലേയ്ക്ക് യാത്രയായതും. എന്റെ മനസ്സിൽ ഒരു റിട്ടയാർഡ് ഹൈക്കോർട്ട് രജിസ്റ്റ്രാറും അദ്ദേഹത്തിന്റെ പേരക്കുട്ടി­യുമായിരുന്നു.

ഭക്ഷണത്തിന്റെ സ്റ്റേഷനെത്തിയപ്പോൾ ഞാൻ ചോദിച്ചു. “ഊണു വേണ്ടെ?”

വേണ്ടന്നയാൾ തലയാട്ടി.

ഊണു കഴിക്കുമ്പോൾ ഞാൻ വീണ്ടും പേർഷ്യക്കാരെ ശ്രദ്ധിച്ചു. അവരുടെ അടുത്തു തന്നെ കള്ളിമുണ്ടുടുത്ത് ഇരിക്കുന്ന ചെറുപ്പക്കാരനെ ഞാൻ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ അയാളായിരുന്നു സംസാരിച്ചിരുന്നത്. അയാൾ ബോംബെയിൽ ജോലിയെടു­ക്കുകയാണ്. പേർഷ്യക്കാർ ഇന്ത്യയ്ക്കു പുറത്തുപോയെങ്കിലും ബോംബെയെപ്പോലെ ഒരു വൻനഗരത്തിൽ താമസിച്ചി­ട്ടില്ലെന്നും തൻമൂലം ലോകപരിചയം തന്റെ അത്രക്കൊന്നു­മില്ലെന്നും അയാൾ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി.

അതുകൊണ്ടു തന്നെ പിന്നീട്, ഊണു കഴിഞ്ഞ് കിടക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊ­ണ്ടിരിക്കെ, പേർഷ്യക്കാർ അവരുടെ സൂട്ട് കേസുകളുടെയും അതിനകത്തുള്ള വില പിടിച്ച സാധനങ്ങളുടെയും സുരക്ഷിതത്വത്തെപ്പറ്റി സംശയം പ്രകടിപ്പിച്ചപ്പോൾ അയാൾ പറഞ്ഞു.

“നിങ്ങൾക്ക് ഈ കേശവനെ വിശ്വസിക്കാം. കേശവൻ ഈ സീറ്റിൽ കിടക്കുമ്പോൾ ഒരു മനുഷ്യക്കുട്ടിക്ക് നിങ്ങളുടെ സാധനങ്ങൾ തൊടാൻ പറ്റില്ല. പോരെ?”

“അല്ലാ, ഓരോ സൂട്ട്‌കേസിലും ചുരുങ്ങിയത് നാലായിരത്തിന്റെ മൊതല് കാണും.”

“നിങ്ങള് യാതൊന്നും പേടിക്കാണ്ടെ കിടന്നുറങ്ങിക്കോളിൻ. ഞാൻ ഇതിനു മുമ്പും വലിയ കള്ളന്മാരെ പിടിച്ചിട്ടുള്ളതാണ്. ഒരിക്കൽ ഒരു വലിയ കത്തിയുമായാണ് വന്നത്. നോക്കിൻ എനിക്കു കിട്ടിയ മുറിവിന്റെ പാട്.”

അയാൾ ബനിയൻ ഉയർത്തിക്കാണിച്ചു. വയറിനു തൊട്ടുമുകളിൽ ഇടതുവശത്ത് രണ്ടിഞ്ചു വരുന്ന പാട്.

കേശവന്റെ സംസാരത്തിൽ വിശ്വസിപ്പിക്കുന്ന എന്തോ ഉണ്ടാവണം. മറ്റുള്ളവർ സംതൃപ്തരായിരുന്നു.

ഉറക്കം എല്ലാ പെരുമ്പറകളേയും നിശ്ശബ്ദമാക്കി. എല്ലാ കാഹളങ്ങളും കെട്ടടങ്ങി. തീവണ്ടിയുടെ അവിരാമമായ താരാട്ടുമാത്രം. മറുവശത്ത് വിലങ്ങനെയുള്ള സീറ്റിൽ കേശവൻ കിടക്കുന്നു. വായ സ്വല്പം തുറന്നാണി­രിക്കുന്നത്. വേറൊരു കള്ളിമുണ്ടു കൊണ്ട് അയാൾ ചെവിയടച്ചു തലക്കെട്ടു കെട്ടിയിരുന്നു. പേർഷ്യക്കാരും ഉറക്കമായി.

ഞാൻ വീണ്ടും, എവിടെയോ, ഏതോ ഒരു നഗരത്തിൽ തണുത്തു­വിറങ്ങലിച്ച ഒരു ഇളം ശരീരം ഓർത്തു. ഒരു മുത്തച്ഛന്റെയും അമ്മയുടെയും അച്ഛന്റെയും സ്‌നേഹത്തിനു പിടിച്ചു നിറുത്താൻ കഴിവില്ലാത്ത വിധത്തിൽ എന്തൊരു ശക്തിയാണ് അവളെ ആത്മഹത്യ­യിലേയ്ക്ക് നയിച്ചത്?

ഉറക്കം പിടിക്കുമ്പോൾ ഞാൻ തീവണ്ടിയുടെ വേഗത്തെപ്പറ്റി ബോധവാ­നായിരുന്നു. അത് ഒരു കൊടുങ്കാറ്റുപോലെ ഇരുട്ടിലൂടെ കുതിക്കുകയാണ്.

ഒരു ബഹളം കേട്ട് എഴുന്നേറ്റപ്പോൾ കണ്ടത് കേശവൻ ചാടിയെഴു­ന്നേൽക്കുന്നതാണ്. ചുവട്ടിൽ കിഴവൻ എന്തോ തപ്പുകയായിരുന്നു. ഒരു നിമിഷം കേശവൻ കിഴവന്റെ മേൽ ചാടി വീഴുകയും അയാളുടെ പഴഞ്ചൻ കുപ്പായത്തിന്റെ കോളർ പിടിച്ചുയർത്തി ചെകിട്ടത്ത് അടിക്കുകയും ചെയ്തു.

“പിടിച്ചു ഞാൻ.” കേശവൻ ആക്രോശിച്ചു. “കള്ളനെ പിടിച്ചു.”

കിഴവൻ പെട്ടെന്നുള്ള ഈ ആക്രമണത്തിന്റെയും അടിയുടെയും ആഘാതത്തിൽ സ്തംഭിച്ച് നിന്നു. അയാൾക്ക് ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല.

വീണ്ടും അടി. കിഴവൻ ആകെയുലഞ്ഞു. കൈകൾ രണ്ടും ഉയർത്തി അടികളിൽനിന്നു രക്ഷപ്പെടുവാൻ അയാൾ വിഫലമായി ശ്രമിക്കുകയാണ്.

പെട്ടെന്ന് എന്റെ ഉറക്കച്ചടവു മാറി. ഉറക്കമുണർന്നപ്പോൾ ഒരു സ്വപ്നം പോലെ തോന്നിയിരുന്ന ഈ സംഭവം യാഥാർത്ഥ്യ­മാണെന്നും ഞാൻ മനസ്സിലാക്കി. അയാൾ അതിനിടയ്ക്ക് വിക്കി വിക്കി പറഞ്ഞു.

“എന്റെ കണ്ണട.”

കിഴവന്റെ മുഖത്ത് കണ്ണടയുണ്ടാ­യിരുന്നില്ല. ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണട ഊരിവെക്കുന്നത് ഞാൻ കണ്ടിരുന്നു.

ഞാൻ ചാടിയെഴുന്നേറ്റ് കേശവനെ പിടിച്ചു.

“എന്തക്രമമാണ് ചെയ്യുന്നത്?”

“നിങ്ങൾ വിടിൻ.” കേശവൻ എന്നെ തട്ടിമാറ്റി. “എനിക്കറിയാം എന്താ ചെയ്യേണ്ടത്ന്ന്. കിടക്കാൻ പോവുമ്പോത്തന്നെ എനിക്ക് കെളവനെ സംശയണ്ടായിര്ന്നു. കേശവന് ഒരു കള്ളനെ ഒരു നാഴിക ദൂരെ വച്ചു കണ്ടാൽ അറിയാം.”

കിഴവനെ കള്ളനായി കണക്കാക്കുന്നത് ലോകത്തിലേക്കു വെച്ച് ഏറ്റവും യുക്തിഹീനമായ ഒരു കാര്യമായിരുന്നു. അതു പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. പക്ഷെ, എനിക്ക് നേരിടേണ്ടി വന്നത് ഒന്നോ രണ്ടോ ആളുകളെയാ­യിരുന്നില്ല.

“നിങ്ങക്ക് അങ്ങനെ പറയാം. മൊതല് പോണത് നമ്മന്റെ അല്ലെ.”

“കക്കാനല്ല ഉദ്ദേശംച്ചാല് നമ്മുടെ സൂട്ട്‌കേസിന്റെ അവിടെ തപ്പണ്ട വല്ല ആവശ്യം ഉണ്ടോ? പൂട്ടിന്റെ മേൽ കൈ വെക്കുന്നത് ഞാൻ കണ്ണുകൊണ്ട് കണ്ടതാ. “

ഞാൻ കേശവന്റെ കൈ വിടുവിച്ച് കിഴവനെ സ്വതന്ത്രനാക്കി. അയാളുടെ കുപ്പായത്തിന്റെ മുൻവശം കീറിയിരുന്നു. കീറിയ ഭാഗം വിറക്കുന്ന കൈകൊണ്ട് കൂട്ടിപ്പിടിച്ച് അയാൾ സീറ്റിൽ പോയിരുന്നു. അയാളുടെ നരച്ച തലമുടി ഉലഞ്ഞിരുന്നു.

അടുത്ത പടി കിഴവന്റെ പെട്ടി പരിശോധി­ക്കലായിരുന്നു. നിർദ്ദേശം കൊടുത്തതും പെട്ടി സീറ്റിന്നടിയിൽ നിന്ന് വലിച്ചെടുത്തു തുറന്നതും കേശവൻ തന്നെ ആയിരുന്നു.

“കെളവൻ നമ്മൾ എണീക്കുന്നതിനു മുമ്പ് വല്ലതും പുഴ്ത്തിയി­ട്ടുണ്ടോന്ന് നോക്കാം.”

അയാൾ സാധനങ്ങൾ ഓരോന്നോ­രോന്നായി പുറത്തേക്കെടുത്തിട്ടു. രണ്ടു പഴയ വെള്ള ഷർട്ട്, രണ്ടു മുണ്ട്, ഒരു തുണിസഞ്ചിയിൽ ഷേവു ചെയ്യാനുള്ള സാമഗ്രികൾ. പിന്നെ പഴകിയ, വളരെ പഴകിയ ഒരു കൈ നഷ്ടപ്പെട്ട നിറം മങ്ങിയ പ്ലാസ്റ്റിക് പാവക്കുട്ടി.

കേശവൻ അതെല്ലാം പുറത്തുതന്നെ ഇട്ട് അയാളുടെ സീറ്റിൽ പോയിരുന്നു. ആ സാധനങ്ങൾ തിരിച്ചു പെട്ടിയിലിടാനുള്ള സന്മനസ്സെങ്കിലും അയാൾക്കുണ്ടാ­വേണ്ടതായിരുന്നു. കിഴവൻ ചുറ്റും നോക്കി. ഇനിയും അക്രമണങ്ങൾ ഉണ്ടാവില്ലെന്നു തോന്നിയിരിക്കണം. അയാൾ സീറ്റിൽ നിന്നിറങ്ങി പെട്ടിയുടെ അടുത്ത് കുന്തിച്ചിരുന്ന് സാധനങ്ങൾ ഓരോന്നായി തിരിച്ച് പെട്ടിയിൽവെച്ചു. കുപ്പായങ്ങൾ, മുണ്ടുകൾ, ഷേവിംഗ് സാമഗ്രികൾ വെച്ച തുണി സഞ്ചി, അവസാനം ഒരു കൈ നഷ്ടപ്പെട്ട പാവക്കുട്ടി. പെട്ടെന്ന് ഓർമ്മകൾ കിഴവനെ ഗ്രസിച്ചുവെന്ന് തോന്നുന്നു. അയാൾ ആ പാവക്കുട്ടിയും പിടിച്ച് കുറെ നേരം ഇരുന്നു. കണ്ണീർ ധാരയായി ഒഴുകി. തേങ്ങൽ അയാളുടെ ദുർബ്ബലമായ ദേഹത്തെ പിടിച്ചു കുലുക്കി.

അയാൾ പ്രയാസപ്പെട്ട് എഴുന്നേറ്റു. പെട്ടി അടയ്ക്കാൻ മിനക്കെടാതെ അയാൾ നടന്നു. കിഴവൻ വേച്ചു വേച്ച് ടോയ്‌ലറ്റിനു നേരെ നടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. മുഖം കഴുകാനാ­യിരിക്കുമെന്ന് ഞാൻ കരുതി. പക്ഷെ, വാഷ്‌ബേസിന്റെ നേർക്ക് പോകുന്നതിനു പകരം അയാൾ ഇടതുവശത്തുള്ള വാതിൽ തുറക്കുകയും എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനുമുമ്പ് പുറത്തേക്ക് ചാടുകയും ചെയ്തു.

തീവണ്ടി ഒരു കൊടുങ്കാറ്റുപോലെ, കൊളുത്തി വിട്ട വാണംപോലെ കുതിക്കുകയായിരുന്നു.

ഞാൻ തരിച്ചു നിന്നു.

കുറച്ചു നേരത്തേയ്ക്ക് പരിപൂർണ്ണ നിശ്ശബ്ദത. പിന്നെ സംസാരിച്ചത് കേശവൻ തന്നെയായിരുന്നു.

“കണ്ടില്ലെ, കെളവൻ പടിച്ച കള്ളനാണ്. പിടികൊടുക്കാതെ പോയതു കണ്ടില്ലെ? ഈ സമയത്തിനുള്ളിൽ ചുരുങ്ങിയത് രണ്ടു കമ്പാർട്ടുമെന്റിന്റെ അപ്പുറത്തെങ്കിലും എത്തിയിട്ടുണ്ടാവും. ട്രെയിനിന്റെ പുറത്തു തൂങ്ങി സഞ്ചരി­ക്കാനൊക്കെ ഇവർ എക്‌സ്‌പെർട്ടുകളാണ്.”

കിഴവൻ പുറത്തേക്കു ചാടുകയാണു­ണ്ടായതെന്ന് വളരെ വ്യക്തമായിരുന്നു.

“എന്തായാലും നമ്മുടെ മൊതല് പോയില്യല്ലൊ. ഭാഗ്യം.”

അപ്പോഴാണ് ഞാൻ അതു കണ്ടത്. കിഴവന്റെ കണ്ണട! അതു മറുഭാഗത്തെ സീറ്റിന്നടിയിൽ രണ്ടു സൂട്ട്‌കേസുകളുടെ ഇടയിൽ വീണു കിടക്കുന്നു — നിലത്ത് വീണു പരന്ന രണ്ടു കണ്ണുനീർ തുള്ളികൾ പോലെ. ഈ രണ്ടു കണ്ണുനീർ തുള്ളികൾ ജീവിതത്തി­ലൊരിക്കലും മായ്ച്ചു കളയാൻ പറ്റാത്ത അപരാധ­ബോധത്തിന്റെ കറ എന്റെ മനസ്സിൽ ഉണ്ടാക്കിയത് ഞാനറിഞ്ഞു.