close
Sayahna Sayahna
Search

പുളിമാന പരമേശ്വരന്‍പിളള


പുളിമാന പരമേശ്വരന്‍പിളള
PulimanaP-01.jpg
ജനനം (1915-09-08)സെപ്തംബർ 8, 1915
കൊല്ലം ജില്ല
മരണം ഫെബ്രുവരി 22, 1948(1948-02-22) (വയസ്സ് 32)
അന്ത്യവിശ്രമം കൊല്ലം
തൊഴില്‍ സാഹിത്യകാരൻ
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എ
പ്രധാനകൃതികള്‍ സമത്വവാദി (നാടകം)
മഴവില്ല്, കാമുകി (കഥാസമാഹാരങ്ങൾ)

പുളിമാന പരമേശ്വരന്‍പിളള ജനിച്ചത് 1915 സെപ്ററംബര്‍ 8 നാണ്. അച്ഛന്‍ ചിറ്റേഴത്ത് ശങ്കരപ്പിളള. അമ്മ പുളിമാന എല്‍. കുഞ്ഞിപ്പിളള. അദ്ദേഹം തിരുവനന്തപുരത്ത് കോളേജില്‍ ബി. എ. ഓണേഴ്സിന് പഠിച്ചെങ്കിലും പഠനം മുഴുവനാക്കിയില്ല. പിന്നീട് ബോംബെയില്‍ പോയി നിയമപഠനം തുടങ്ങി. രോഗബാധയെ തുടര്‍ന്ന് അതും പൂര്‍ത്തിയാക്കിയില്ല. തിരുവനന്തപുരത്തെത്തി ബി. എ. യ്ക്ക് എഴുതി ജയിച്ചു. തുടര്‍ന്ന് നിയമപഠനത്തിന് ഒരു ശ്രമം കൂടി നടത്തി. രോഗം അനുവദിച്ചില്ല. വിദ്യാഭ്യാസകാലത്ത് സാമ്പത്തികക്ലേശങ്ങള്‍ അനുവദിച്ചിരുന്നു. അത് ജീവിതവീക്ഷണത്തെ ബാധിച്ചു. ക്രമേണ സാമ്പത്തികദൂരിതങ്ങളില്‍ നിന്നും മുക്തനായി എങ്കിലും അനാരോഗ്യം അലട്ടാന്‍ തുടങ്ങി. 1948 ഫെബ്രുവരി 22 ന് മരിച്ചു.

വളരെ കുറച്ചു മാത്രം എഴുതിയ വ്യക്തിയാണ് പളിമാന. പുരോഗമനസാഹിത്യപ്രസ്ഥാനം മലയാളത്തില്‍ സജീവമായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ രചനകള്‍ പുറത്തുവന്നത്. പുരോഗമനസാഹിത്യത്തെപ്പറ്റിത്തന്നെ അദ്ദേഹം എഴുതിയിട്ടും ഉണ്ട്. എന്നാല്‍ ഒരിക്കലും ജനസാമാന്യത്തിന് പ്രയിങ്കരനായ ഒരെഴുത്തുകാരനായി അദ്ദേഹം അറിയപ്പെട്ടിട്ടില്ല. കുറച്ചു കവിതകള്‍, ഏതാനും ലേഖനങ്ങള്‍, കുറെ കഥകള്‍, രണ്ട് ഏകാങ്കങ്ങള്‍, ഒരു നാടകം --- ഇത്ര ചര്‍ച്ച ചെയ്യപ്പെട്ടതും നാടകമാണ്. ചങ്ങമ്പുഴക്കവിത മലായളസാഹിത്യത്തിൽ ജ്വലിച്ചുനിന്നിരുന്ന കാലത്താണ് പുളിമാന കവിതകൾ എഴുതിയത്. പ്രതിപാദനത്തിൽ ചങ്ങമ്പുഴയുടെ ശൈലിയുമായി പുളിമാന കവിതകള്‍ക്ക് ചാര്‍ച്ച അവകാശപ്പെടാന്‍ വയ്യ. എന്നാല്‍ നേരിയ വികാരങ്ങളുടെ സക്ഷ്മാവിഷ്കാരം, വൈയക്തിക സമീപനം എന്നീ കാര്യങ്ങളില്‍, ആ കാവ്യധാരയുമായി, പുളിമാനക്കവിതകള്‍ക്കു ബന്ധമുണ്ട്. രാക്കുയില്‍, പരാജിതര്‍, വിവിധ, ആശംസ, രാഗിണി, ഉറക്കുപ്പാട്ട്, പ്രതിധ്വനി, തുടങ്ങിയ പല ഹ്രസ്വകവിതകളും, കാല്പനികമായ ആത്മാവിഷ്കാരം തന്നയാണ് നിര്‍വ്വഹിക്കുന്നതും. അവള്‍, ദൈവത്തിനു മുന്നില്‍, ശിവരാത്രി, പ്രതിമ, മഴവില്ല് തുടങ്ങിയ പ്രധാന കവിതളെല്ലാം ഇതിനു തെളിവാണ്. മഴവില്ല്, കാമുകി എന്നിങ്ങനെ രണ്ടു കഥാസമാഹാരങ്ങളില്‍ ഏതാനും കഥകള്‍ സമാഹരിച്ചിട്ടുണ്ട്. പുരോഗമനസാഹിത്യം എന്ന ലേഖനത്തില്‍ സാഹിത്യകാരന്‍ സമൂഹത്തോട് പ്രതിജ്ഞാബദ്ധനായിരിക്കണം എന്ന അഭിപ്രായം അദ്ദേഹം ഉന്നയിക്കുന്നുണ്ട്. സമൂഹത്തോട് ബന്ധപ്പെട്ടാല്‍ മാത്രം പോരാ സമൂഹത്തിലെ നിന്ദിതരുടേയും പീഡിതരുടേയും ഭാഗത്തു നിന്നുകൊണ്ടാവണം അയാള്‍ സ്വന്തം രചനകൾ നിർവഹിക്കേണ്ടത് എന്ന് അഭിപ്രായമുണ്ട്. പുരോഗമന സാഹിത്യത്തെപ്പറ്റി അറിയാത്തവരും മനസ്സിലാക്കാൻ ശ്രമിക്കാത്തവരുമാണ് ആ സാഹിത്യപ്രസ്ഥാനത്തെ എതിർക്കുന്നത് എന്ന് അദ്ദേഹം വാദിക്കുന്നു. എഴുത്തച്ഛനെ കേശവദേവ് എതിർത്തത് പുരോഗമന സാഹിത്യപ്രസ്ഥാനചരിത്രത്തിൽ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണല്ലോ. ദേവിന്റെ എതിർപ്പ് യുക്തിഭദ്രമാണ് എന്നത്രേ പുളിമാനയുടെ നിഗമനം. ദ്രാവിഡപാരമ്പര്യത്തെ സാഹിത്യത്തിൽനിന്നും തുടച്ചുമാറ്റുവാൻ എഴുത്തഛന്റെ രചനകൾ സഹായകമായി എന്ന് പുളിമാന നടത്തുന്ന ആരോപണം കഴമ്പുള്ളതാണ്. കവിതയിൽ പരാജയബോധവും വിഷാദാത്മകതയും ആവിഷ്കരിക്കുന്നവർ തങ്ങളുടെ സൃഷ്ടിയിൽ കൂടുതൽ ആത്മാർത്ഥത കാണിക്കുന്നു എന്ന് രാഘവൻപിള്ളയുടെ കവിതകൾ മുൻനിർത്തി വാദിക്കുമ്പോൾതന്നെ അവയുടെ മറവിൽ ആവിഷ്കരിക്കപ്പെടുന്ന കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നും പുളിമാന ആവശ്യപ്പെടുന്നു. ഉർവശിയും പുരൂരവസ്സും, ശകുന്തളയും പ്രേമയും എന്ന് രണ്ട് ഏകാങ്കങ്ങൾ അദ്ദേഹം എഴുതി. സ്വർഗത്തിൽ മടങ്ങിയെത്തിയതിനുശേഷവും ഭൂമിയിൽ പുരൂരവസ്സിനൊപ്പം ജീവിച്ച സ്നേഹമസൃണങ്ങളായ ദിവസങ്ങളിലെ ഓർമ്മകൾ ഉർവശിക്ക് മനസ്സിൽനിന്നും ഒഴിവാക്കാനായില്ല. ഹൃദയശൂന്യതയോളമെത്തുന്ന സുഖസൗകര്യങ്ങളിലല്ല, സുഖ ദുഃഖ സമ്മിളിതമായ ഭൂമിയിലെ ജീവിതത്തിലാണ് യഥാർത്ഥസ്നേഹം എന്നത്രേ പുളിമാന പറയുന്നത്.കണ്വനെ പിരിയേണ്ടിവരുന്ന ശകുന്തളയുടെ ദുഃഖവും അവളെ സമാശ്വസിപ്പിക്കാൻ സഖി പ്രേമ നടത്തുന്ന ശ്രമവും ആണ് ശകുന്തളയും പ്രേമയും എന്ന ഏകാങ്കത്തിൽ. ഗായകനും നടനുമായ അദ്ദേഹത്തിന്റെ പ്രസിദ്ധകൃതിയാണ് സമത്വ‌വാദി - മലയാളത്തിലെ ആദ്യത്തെ എക്സ്പ്രഷനിസ്റ്റ് നാടകം. പ്രഹസനങ്ങളുടെ തലത്തിൽ മാത്രം അഭിരമിച്ചിരുന്ന മലയാളനാടകവേദിയിൽ സമത്വ‌വാദിയുടെ ആവിർഭാവം അത്ഭുതമാണ്. അരിസ്റ്റോക്രസിയെ നിർദ്ദാക്ഷിണ്യം അപഗ്രഥിക്കുന്ന ആ നാടകം ആശയങ്ങൾക്ക് മൂർത്താവിഷ്കാരം നൽകുന്നു. കഥാപാത്രങ്ങളെ സംജ്ഞാനാമങ്ങൾകൊണ്ട് അല്ലാ അതിൽ വ്യവഹരിക്കുന്നത് എന്നത് തന്നെ അന്നത്തെ നാടകാസ്വാദന ലോകത്തിന് അമ്പരപ്പുളവാക്കി. മലയാളത്തിൽ നാടകത്തിന്റെ പഠനം ഗൗരവമായിത്തീർന്നത് സമത്വ‌വാദിയുടെ രചന കഴിഞ്ഞ് നിരവധി വർഷങ്ങൾ പിന്നിട്ട ശേഷമാണ് എന്നോർക്കുമ്പോൾ പുളിമാനയുടെ സിദ്ധി അത്ഭുതമുളവാക്കുന്നു. അദ്ദേഹത്തിന്റെ ഏതാനും കഥകളും കവിതകളും ഏകാങ്കങ്ങളും ചേർത്ത് പുളിമാനകൃതികൾ എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. (കേരള സാഹിത്യാക്കാദമിയുടെ വെബ് സൈറ്റിൽ നിന്ന്)

കൃതികൾ