close
Sayahna Sayahna
Search

ബോർഹസിന്റെ ആശയസാമ്രാജ്യം


ബോർഹസിന്റെ ആശയസാമ്രാജ്യം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
വര്‍ഷം
2007
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 98 (ആദ്യ പതിപ്പ്)

സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍


ലാറ്റിന്‍ അമേരിക്കയിലെ പ്രശസ്തരായ സാഹിത്യകാരന്മാര്‍ സെസാര്‍ ബായേഹോ (Cesar Vallejo), ഹോര്‍ഹ ലൂയീസ് ബോര്‍ഹസ് (Jorge Luis Borges),ഗാവ്രിയേല്‍ ഗാര്‍തിയ മാര്‍ക്വിസ് (Gabriel Garcia Marquez),പാവ്ലോ നെറുത (Pablo Neruda),ഒക്ടോവിയോ പാസ് (Octavio Paz), വാര്‍ഗസ് ലോസ (Vargas Llosa),ഗ്യൂലാര്‍മോ കാവ്റീറ ഇന്‍ഫാന്റെ (Guillermo Cabrera Infante) എന്നിവരാണ്. ഇവരില്‍ ബായേഹോയും നെറുതയും കവികളത്രേ. പാസും കവി തന്നെ. മാര്‍ക്വിസും ലോസയും ഇന്‍ഫാന്റോയും വിശ്വപ്രസിദ്ധരായ നോവലിസ്റ്റുകളാണ്. മാര്‍ക്വിസിന്റെ One Hundred Years of Solitude, ഇന്‍ഫാന്റോയുടെ Three Sad Tigers, ലോസയുടെ Conversation en la Catedral എന്നീ നോവലുകള്‍ മാസ്റ്റര്‍പീ­സുകളായി പരിഗണി­ക്കപ്പെടുന്നു. ഇവിടെപ്പറഞ്ഞ പ്രതിഭാശാ­ലികളില്‍ സമുന്നതന്‍ ചിലിയിലെ പ്രസിഡണ്ട് അലേന്‍ഡേ മരിച്ചയുടനെ മരിച്ച പാവ്ലോ നെറുത തന്നെയാണ്. മഹാനായ ആ കവിക്ക് സമശീര്‍ഷനാണ് കഥാകാരനായ ഹോര്‍ഹ ലൂയീസ് ബോര്‍ഹസ്. അദ്ദേഹത്തിന്റെ കലാസൃഷ്ടികളുമായി പരിചയം പുലര്‍ത്താത്ത സഹൃദയന്‍ ഇരുപതാം ശതാബ്ദത്തിലെ സാഹിത്യ സംസ്കാരം ആര്‍ജ്ജിച്ചിട്ടുള്ളവ­നല്ലെന്ന് സംശയം കൂടാതെ പ്രസ്താവിക്കാം. അത്ര കണ്ടു മഹത്ത്വം അദ്ദേഹത്തിന്റെ കൃതികള്‍ക്കുണ്ട്. ഫ്രഞ്ച് എഴുത്തു­കാരനായ ആങ്ദ്രേ മാര്‍വേ പറയുന്നതു കേട്ടാലും.

Jorge Luis Borges is a great writer who has composed only little essays or short narratives. Yet they suffice for us to call him great because of their wonderful intelligence, their wealth of invention and their tight, almost mathematical style.

[ഹോര്‍ഹ ലൂയീസ് ബോര്‍ഹസ് മഹാനായ എഴുത്തുകാരനാണ്. അദ്ദേഹം ചെറിയ പ്രബന്ധങ്ങള്‍ അല്ലെങ്കില്‍ ചെറിയ കഥകള്‍ മാത്രമേ രചിച്ചിട്ടുള്ളു. എങ്കിലും അവയില്‍ കാണുന്ന അത്ഭുതാ­വഹമായ ബുദ്ധി ശക്തിയും, സമ്പന്നമായ കല്പനയും പിരിമുറുകിയ ഗണിതശാസ്ത്ര സദൃശ്യമായ ഭാഷാ ശൈലിയും കൊണ്ടു നമുക്ക് അദ്ദേഹത്തെ മഹാന്‍ എന്നു തന്നെ വിളിക്കാം.]

caption
ഹോര്‍ഹ ലൂയീസ് ബോര്‍ഹസ്

ഈ ഉജ്ജ്വലമായ പ്രതിഭാശാലിയുടെ ആശയ­സാമ്രാജ്യത്തിലും വികാര­സാമ്രാജ്യത്തിലും സ്വൈര­സഞ്ചാരം ചെയ്ത് അവിടത്തെ വിസ്മയാവ­ഹങ്ങളായ കാഴ്ചകള്‍ കാണാന്‍ വായനക്കാര്‍ക്കു കൗതുകമില്ലേ? ഉണ്ടെങ്കില്‍ പോരു.

തെര്‍വാന്റസിനെയും അദ്ദേഹത്തിന്റെ കൃതിയായ ഡോണ്‍ കിഹോട്ടേയും കുറിച്ച് (Cervantes and Don Quixote) ബോര്‍ഹസ് എഴുതിയ ഒരര്‍ത്ഥവാദ കഥയില്‍ ഇങ്ങനെ പറയുന്നു:

Vanquished by reality, by Spain, Don Quixote died in his native village in the year 1614. He was survived but a short time by Miguel de Cervantes. For both of them, for the dreamer and the dreamed one, the whole scheme of the work consisted in the opposition of two worlds; the unreal world of the books of chivalry, the ordinary everyday world of the seventeenth century.
They did not suspect that the years would finally smooth away that discord, they did not suspect that La Mancha and Montiel and the knight’s lean figure would be, for posterity, no less poetic than the episodes of Sinbad or the vast geographies of Aristo.
For, in the beginning of literature is myth and in the end as well.

യാഥാര്‍ത്ഥ്യത്താല്‍, സ്പെയിനിനാല്‍ ജയിച്ചടക്കപ്പെട്ട ഡോണ്‍ കീഹോട്ട് തന്റെ ജനന­സ്ഥലമായ ഗ്രാമത്തില്‍ 1614-ല്‍ ചരമം പ്രാപിച്ചു. മീഗല്‍ ഡി തെര്‍വാന്റസ് ഒരു ഹ്രസ്വകാലം കൂടി ജീവിച്ചിരുന്നു (1616-ലാണ് തെര്‍വാന്റസ് മരിച്ചത്). സ്വപ്നം കണ്ടവനും സ്വപ്നം കാണ­പ്പെട്ടവനും രണ്ടു ലോകങ്ങളുടെ വൈരുദ്ധ്യ­മായിരുന്നു പ്രധാനം. ശൗര്യ­ഗുണത്തെ പ്രകീര്‍ത്തിക്കുന്ന ഗ്രന്ഥങ്ങള്‍ സൃഷ്ടിക്കുന്ന അയഥാര്‍ത്ഥ­ലോകം ഒന്ന്. രണ്ടാമത്തേത് പതിനേഴാം ശതകത്തിലെ സാധാരണ ജീവിതത്തിന്റെ ലോകം. കാലം ഈ വൈരുദ്ധ്യത്തെ ഇല്ലാതാക്കി­ക്കളയുമെന്ന് അവര്‍ രണ്ടുപേരും വിചാരിച്ചതേയില്ല. ലാമഞ്ചായ്ക്കും (ഡോണ്‍ കീ ഹോട്ടിന്റെ ഗ്രാമം) മോണ്‍ട്രിയേലിനും കാവ്യാത്മകത്വം വന്നു കൂടുമെന്നും അവര്‍ കരുതിയില്ല. സാഹിത്യം ആരംഭത്തില്‍­ത്തന്നെ കെട്ടുകഥയാണ്; ഒടുവിലും അങ്ങനെ തന്നെ. സാഹിത്യത്തെ­സ്സംബന്ധിച്ച് ബോര്‍ഹസിനുള്ള അഭിപ്രായം അവസാനത്തെ വാക്യത്തില്‍ കാണാം. സാഹിത്യം എപ്പോഴും കെട്ടുകഥയാണ്. കെട്ടുകഥ­യാണെന്നു പറഞ്ഞാല്‍ അവാസ്തവിക­മാണെന്ന് അര്‍ത്ഥം. എന്താണതിനു കാരണം? ഞാന്‍ മേശപ്പുറത്തു വച്ചാണ് ഈ ലേഖനം എഴുതുന്നത്. എനിക്ക് ഈ മേശയെ വര്‍ണ്ണിക്കണ­മെന്നുണ്ടെങ്കില്‍ അതിന്റെ ചില അംശങ്ങള്‍ തിരഞ്ഞെടുത്ത് വര്‍ണ്ണിക്കാനേ പറ്റൂ. ഞാന്‍ ആയിരം പുറം മേശയെ­ക്കുറിച്ചെ­ഴുതിയാലും മേശയുടെ യഥാര്‍ത്ഥ സ്വഭാവം ആവിഷ്കരിക്കാന്‍ എന്നെ­ക്കൊണ്ടാവില്ല. അതിനാല്‍ എന്റെ വര്‍ണ്ണനയ്ക്ക് അവാസ്തവിക­സ്വഭാവം വന്നു കൂടുന്നു. ദാന്തേയുടെ ‘ഡിവൈന്‍ കോമഡി’യുടെ ശരിയായ വര്‍ണ്ണന ‘ഡിവൈന്‍ കോമഡി’ എന്ന ആ കാവ്യഗ്രന്ഥം തന്നെ എന്ന സത്യം ഒരുവന്‍ കണ്ടുപിടിക്കുന്നതായി ബോര്‍ഹസ് പ്രസ്താവിച്ചിട്ടുണ്ട്. അതുപോലെ മറ്റൊരു സംഭവം. റോസാപ്പൂവിനെ­ക്കുറിച്ച് കവിത­യെഴുതാന്‍ കവിതാ­മത്സരത്തില്‍ പങ്കുകൊള്ളാന്‍ വന്നവരോട് ആവശ്യപ്പെട്ടു സമ്മാനം കിട്ടിയത് ഊര്‍ബാസ് എന്ന യുവാവിനാണ്. അയാള്‍ ഒരു റോസാപ്പൂ തന്നെ ചെടിയില്‍ നിന്ന് അടര്‍ത്തിയെടുത്ത് മത്സരം നടത്തിയവരുടെ മുമ്പില്‍ വച്ചു. ബോര്‍ഹസ് പറയുന്നു:

There was not a single dissenting rote;
words, those artificial daughters of man
could not compete with the spontaneous rose,
daughter of God.

[ഒരെതിരഭിപ്രായം പോലുമില്ലായിരുന്നു. ഈശ്വരന്റെ മകളായ സ്വാഭാവിക റോസിനോടു മത്സരിക്കാന്‍ മനുഷ്യന്റെ പുത്രികളായ വാക്കുകള്‍ക്കു കഴിഞ്ഞില്ല.]

ബോര്‍ഹസ് ‘El otro tigre’ (മറ്റൊരു കടുവ) എന്നൊരു കവിത എഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം പ്രതിപാദിക്കുന്നത് കവിതയിലെ കടുവയും ബംഗാളിലെ വനത്തില്‍ അലഞ്ഞു തിരിയുന്ന കടുവയും ഒന്നല്ല എന്നാണ്. കാര്യമതാണെങ്കില്‍ കവിതയിലെ കടുവയ്ക്ക് മൂന്നുകാലേ ഉള്ളുവെങ്കില്‍ എന്താണ് തകരാറ്? അതു സംസ്കൃതം സംസാരിച്ചാല്‍ എന്താണ് തെറ്റ്? കലയുടെ — സാഹിത്യത്തിന്റ — ഈ അവാസ്തവിക­സ്വഭാവത്തെ­ക്കുറിച്ച് ബോര്‍ഹസല്ലാതെ വേറൊരു സാഹിത്യകാരനും ഇത്രത്തോളം ഹൃദ്യമായി പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. ഈ ചിന്താഗതിക്ക് താത്ത്വികമായ അടിസ്ഥാന­മില്ലാതില്ല. ബോര്‍ഹസ് അത് വ്യക്തമാക്കിയിട്ടുണ്ടു താനും. ഭാഷ ഏതു വസ്തുവിനെ ആവിഷ്കരിച്ചാലും ആ വസ്തു ആവിഷ്കരണത്തില്‍ മാറി­പ്പോകുന്നു­വെന്നാണ് അദ്ദേഹത്തിന്റെ മതം. ഉദാഹരണം ഇതു വ്യക്തമാക്കും. എന്റെ മേശയുടെ പുറത്ത് റിസ്റ്റുവാച്ചും മറ്റു ഭാഷകളിലെ സംജ്ഞാ­നാമങ്ങള്‍ ശരിയായി എഴുതാന്‍ എന്നെ സഹായിക്കുന്ന റാന്‍ഡം ഹൗസ് ഡിക്ഷണറിയും ഇരിക്കുന്നു. ഈ രണ്ടു വസ്തുക്കളും എന്‍റെ കണ്ണില്‍ വന്നു വീഴുന്നത് ഒരേ സമയത്താണ്. രണ്ടിനേയും കുറിച്ചുള്ള അവഗമനം ഒരേ സമയത്തു തന്നെ എനിക്ക് ഉണ്ടാവുകയും ചെയ്യുന്നു. പക്ഷേ, അവയെ ഞാന്‍ വര്‍ണ്ണിക്കാന്‍ തുടങ്ങിയാല്‍ ഒരേ സമയത്തു രണ്ടിനെയും ആവിഷ്കരിക്കാന്‍ പറ്റില്ല. ആദ്യം വാച്ചിനെ­ക്കുറിച്ചെഴുതാം. രണ്ടാമത് നിഘണ്ടുവിനെ­ക്കുറിച്ചും. അപ്പോള്‍ ദര്‍ശനം (കാഴ്ച) എക­കാലികമാകുന്നു; വര്‍ണ്ണന ആനുക്രമികവും. ഇനി എന്റെ വര്‍ണ്ണന വായിക്കുന്ന­വര്‍ക്കോ? വാച്ചിന്റെയും ഡിക്ഷ്ണറിയുടെയും ശരിയായ രൂപം ലഭിക്കുന്നുമില്ല. ആയിരം പേര്‍ എന്റെ വര്‍ണ്ണന വായിച്ചെന്നിരിക്കട്ടെ. ആയിരം വാച്ചിന്റെയും ആയിരം നിഘണ്ടുവിന്റെയും രൂപങ്ങളാണ് ഉണ്ടാവുക. അതുകൊണ്ടാണ് ഭാഷ, ആവിഷ്കാരത്തില്‍ വസ്തുവിന്റെ സ്വഭാവം മാറ്റിക്കളയുന്നുവെന്ന് ബോര്‍ഹസ് അഭിപ്രായപ്പെടുന്നത്.

മിഥ്യാസ്വഭാവം

ഭാഷയെക്കുറിച്ചുള്ള സങ്കല്പം ഇതായതു കൊണ്ട് ബോര്‍ഹസ് കഥകള്‍ക്ക് മിഥ്യാസ്വഭാവം നല്കുന്നു. ചെക്കോഫിന്റെ കഥകള്‍ വായിക്കുമ്പോള്‍ നാം അവയിലെ കഥാപാത്രങ്ങളോടും കഥാസന്ദര്‍ഭങ്ങളോടും താദാത്മ്യം പ്രാപിക്കുകയാണ്. ബോര്‍ഹസിന്റെ കഥകള്‍ വായിക്കുന്നയാള്‍ അവയില്‍ നിന്ന് അതിദൂരം മാറി നില്ക്കുന്നു. അത്രയ്ക്കുണ്ട്, അവയുടെ മിഥ്യാ സ്വഭാവം. ബോര്‍ഹസിന്റെ The shape of the Sword (വാളിന്റെ വടിവ്) എന്ന അത്യന്ത­സുന്ദരമായ കഥ നോക്കുക. ഇവിടെ­പ്പറഞ്ഞത് സത്യമാണെന്നു ബോധ്യപ്പെടും. കഥ പറയുന്ന ആള്‍ ഒരു ഇംഗ്ലീഷുകാരനെ കാണുന്നു. അയാളുടെ മുഖത്ത് പകയെ സൂചിപ്പിക്കുന്ന ചാരനിറത്തിലുള്ള ഒരു അടയാളം, പാട്. ചെന്നിയില്‍ നിന്നു തുടങ്ങി മറ്റേ­ക്കവിളില്‍ വന്നു ചേരുന്ന ആ വളഞ്ഞ പാട് എങ്ങനെ­യുണ്ടായിയെന്ന് കഥ പറയുന്ന ആള്‍ ഇംഗ്ലീഷു­കാരനോടു ചോദിച്ചു. അയാള്‍ പറഞ്ഞ കഥ, കഥ പറയുന്ന ആള്‍ നമ്മോടു പറയുന്നു. പക്ഷേ, കഥ പറയുന്ന ആള്‍ കഥ കേട്ട സന്ദര്‍ഭത്തില്‍ കുടിച്ചിരിക്കുക­യായിരുന്നു. കുടിച്ചിരുന്ന ഒരുവന്‍ മറ്റൊരാള്‍ പറയുന്ന കഥയെ പുനരാഖ്യാനം ചെയ്യുമ്പോള്‍ അതിലെത്ര കണ്ടു സത്യാത്മകത­യുണ്ടായിരിക്കും. എന്നാലോചിച്ച് നാം സംശയാകുല­രായിരിയ്ക്കുമ്പോള്‍ കഥ ചുരുളു നിവര്‍ത്തി നമ്മുടെ മുമ്പില്‍ വീഴുന്നു. താന്‍ ഇംഗ്ലീഷുകാരനല്ല, ഐര്‍ലണ്ടുകാര­നാണെന്ന് അറിയിച്ചു കൊണ്ട് അയാള്‍ കഥ പറഞ്ഞു തുടങ്ങി. “1922-നോട് അടുപ്പിച്ച് ഞാന്‍ ഐര്‍ലണ്ടിന്റെ സ്വതന്ത്ര്യത്തിനു വേണ്ടി ഉപജാപ­പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് ജോണ്‍ വിന്‍സന്റ് മൂണ്‍ എന്നൊരു സഹ­പ്രവര്‍ത്തകന്‍ ഞങ്ങളുടെ കൂടെ ചേര്‍ന്നു; ഇരുപതു വയസ്സുള്ള യുവാവ്. മൂണ്‍ ലോകത്തിന്റെ ചരിത്രം മുഴുവന്‍ സാമ്പത്തിക സംഘട്ടനങ്ങളില്‍ ഒതുക്കി. ഒരു ദിവസം ഞങ്ങള്‍ നടന്നു വരുമ്പോള്‍ ഒരു വെടിപൊട്ടല്‍ ഞങ്ങളെ സ്തംഭിപ്പിച്ചു കളഞ്ഞു. കത്തിയെരിയുന്ന ഒരു കുടിലില്‍ നിന്ന് ഒരു പട്ടളക്കാരന്‍ ഇറങ്ങിവന്ന് ഞങ്ങളോടു നില്ക്കാന്‍ ആജ്ഞാപിച്ചു. മൂണ്‍ ചലന രഹിതനായി നില്ക്കുന്നു. ഞാന്‍ ഓടിച്ചെന്ന് ഒറ്റയിടി കൊണ്ട് പട്ടാളക്കാരനെ വീഴ്ത്തി. പേടി കൊണ്ട് ചലന­രഹിതനായ മൂണിനെ ഞാന്‍ കൂട്ടിക്കൊണ്ടു പോയി. ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം ഞാന്‍ മൂണിനോടു പറഞ്ഞു ‘സഖാക്കള്‍ നമ്മെ കാത്തുനില്ക്കുന്നു’വെന്ന്. മൂണ്‍ പേടിച്ചു കിടന്നതല്ലാതെ ഒന്നും ചെയ്തില്ല. വിപ്ലവം നടക്കുകയാണ്. പത്താമത്തെ ദിവസം പട്ടണം വിമതര്‍ക്കു കീഴടങ്ങി. ഞാന്‍ ഉച്ചയ്ക്കു തിരിച്ചെത്തി. അപ്പോള്‍ മൂണ്‍ ആരോടോ ഫോണില്‍ സംസാരിക്കുകയായിരുന്നു. എന്റെ പേര് അയാള്‍ പറയുന്നതു ഞാന്‍ കേട്ടു. ഞാന്‍ ഏഴു മണിക്കു തിരിച്ചു വരുമെന്നും ഉദ്യാനം കടന്നു വരുമ്പോള്‍ എന്നെ അറസ്റ്റ് ചെയ്യാമെന്നും അയാള്‍ അറിയിച്ചു. എന്റെ ഉചിതജ്ഞതനായ സ്നേഹിതന്‍ എന്നെ ഉചിതജ്ഞതയോടെ വില്ക്കുകയായിരുന്നു. തന്നെ രക്ഷിച്ചു കൊള്ളണമെന്നും അയാള്‍ ഫോണിലൂടെ ആവശ്യപ്പെട്ടു. ഞാന്‍ ഒരു വളഞ്ഞ വാളെടുത്തു. ആ അര്‍ദ്ധ­ചന്ദ്രനെ­ക്കൊണ്ട് ഞാന്‍ അയാളുടെ മുഖത്ത് രക്തത്തിന്റെ ഒരര്‍ദ്ധചന്ദ്രനെ കൊത്തിവച്ചു. ബോര്‍ഹസ്, പരിചയമില്ലാത്ത നിങ്ങളോടു ഞാന്‍ കുറ്റസമ്മതം നടത്തുകയാണ്. നിങ്ങളുടെ പുച്ഛം എന്നെ വിഷാദിപ്പിക്കുന്നില്ല.”

ഐര്‍ലണ്ടുകാരന്‍ (ആദ്യം ഇംഗ്ലീഷുകാരന്‍ എന്നു കരുതപ്പെട്ടിരുന്നവന്‍) ഇത്രയും പറഞ്ഞ് വിറയ്ക്കുന്ന കൈകളോടെ ഇരുന്നപ്പോള്‍ കഥ പറയുന്ന ആള്‍ ചോദിച്ചു: ‘മൂണിനെന്തു പറ്റി?’ അയാള്‍ മറുപടി നല്കി. ‘അയാള്‍, ജുഡാസ്, പണവും പറ്റിക്കൊണ്ട് ബ്രസീലിലേക്ക് ഒളിച്ചോടി.’ ഐര്‍ലണ്ടുകാരന്‍ കഥ അവസാനിപ്പിച്ചു. ‘നിങ്ങളെന്നെ വിശ്വസിക്കുന്നില്ലേ? എന്റെ അധമത്വത്തിന്റെ അടയാളം ഞാന്‍ എന്റെ മുഖത്തു തന്നെ വഹിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? അവസാനം വരെ നിങ്ങള്‍ ഈ കഥ കേള്‍ക്കണമെന്നതു കൊണ്ടാണ് ഞാന്‍ ഇത്തരത്തില്‍ ഇതു പറഞ്ഞത്. എന്നെ രക്ഷിച്ചവനെ ഞാന്‍ ചതിച്ചു. ഞാനാണ് വിന്‍സന്റ് മൂണ്‍. ഇനി എന്നെ പുച്ഛിച്ചു കൊള്ളൂ’ തന്നെ ബോര്‍ഹസ് പുച്ഛിക്കാ­തിരിക്കാന്‍ വേണ്ടിയാണ് താന്‍ കഥ വളച്ചൊടിച്ച­തെന്ന് മൂണ്‍ പ്രസ്താവിക്കുന്നു­ണ്ടെങ്കിലും കഥയ്ക്ക് അവാസ്തവിക സ്വഭാവം നല്കാന്‍ വേണ്ടിയാണ് രചയിതാവ് ഈ വക്രതയൊക്കെ നല്കിയെതെന്ന കാര്യം വ്യക്തമത്രേ. കഥ പറയുന്ന ആള്‍ തന്നെ അറിയിക്കുന്നു: ‘ഞാന്‍ കുടിച്ചിരുന്നു’ എന്ന്. കുടിക്കാതെ കഥ പറഞ്ഞാലും ഓര്‍മ്മയില്‍ നിന്നുള്ള ആവിഷ്കരണ­മായതു­കൊണ്ട് — ഭാഷ കൊണ്ടുള്ള ആവിഷ്കരണമായതു കൊണ്ട് — അതിന് (കഥയ്ക്ക്) മിഥ്യാസ്വഭാവം വരും. കുടിയന്‍ പറയുമ്പോള്‍ ആ മിഥ്യാസ്വഭാവം കൂടുതലാവുകയും ചെയ്യുന്നു. കലയുടെ മിഥ്യാസ്വഭാവത്തെ ആദ്യമായി ചൂണ്ടിക്കാണിച്ചത് ബോര്‍ഹസ് ആണെന്ന് ഒന്നു കൂടി എഴുതിക്കൊള്ളട്ടെ. അതിന്റെ കാരണത്തെ­ക്കുറിച്ചാണ് ഇനി നമുക്കു ചിന്തിക്കാനുള്ളത്.

ഗഹനമായ ഒരു കലാതത്ത്വം

ബോര്‍ഹസിന്റെ ‘പ്യേര്‍ മെനാര്‍ — കീ ഹോട്ടിന്റെ രചയിതാവ്’ (Pierre Menard, Author of Quixote) എന്ന ചെറുകഥ കലാസൃഷ്ടിയുടെ മിഥ്യാ സ്വഭാവത്തിനു പുറമെ മറ്റൊരു അംശം കൂടി വ്യക്തമാക്കി­ത്തരുന്നു. ഈ ഇരുപതാം ശതകത്തിലെ ഗ്രന്ഥകാരനായ പ്യേര്‍ പതിനേഴാം ശതകത്തിലെ ഗ്രന്ഥകാരനായ തെര്‍വാന്‍റസിന്റെ ‘ഡോണ്‍ കീ ഹോട്ട്’ എന്ന നോവല്‍ വീണ്ടും എഴുതുന്നു. വരിക്കു വരിയും വാക്കിനു വാക്കും

caption
തെര്‍വാന്‍റസ്

ഒത്തിരിക്കത്തക്ക വിധത്തില്‍ എഴുതാനാണ് പ്യേറിന്റെ ലക്ഷ്യം. മൂലഗ്രന്ഥം നോക്കാതെയാണു രചന. എഴുതിക്കഴിഞ്ഞു നോക്കിയപ്പോള്‍ തെര്‍വാന്‍റസിന്റെ ഗ്രന്ഥവും പ്യേറിന്റെ ഗ്രന്ഥവും തമ്മില്‍ ഒരു വ്യത്യാസവുമില്ല. രണ്ടാമത്തേതു വളരെ സമ്പന്നം എന്നേ പറയാനുള്ളു. കുറച്ചു കൂടി സന്ദിഗ്ദ്ധമെന്ന് അയാളുടെ നിരൂപകന്മാര്‍ പറയും. പക്ഷേ സന്ദിഗ്ദ്ധത സമ്പന്നതയാണ്. [Cervantes’s text and Pierre Menard’s are verbally identical, but the second is almost infinitely richer, (More ambiguous his detractors will say, but ambiguity is richness.] എങ്ങനെയാണ് പ്യേര്‍ ഈ രീതിയിലെഴുതിയത്? അദ്ദേഹം സ്പാനിഷ് ഭാഷ നല്ലതു പോലെ പഠിച്ചു. കത്തോലിക്കാ വിശ്വാസത്തില്‍ മുഴുകി, യൂറോപ്പിന്റെ ചരിത്രമാകെ മറന്നു. അങ്ങനെ തെര്‍വാന്‍റസായി മാറി നോവലെഴുതി. എഴുതിയപ്പോള്‍ രണ്ടു കൃതികളും സദൃശ്യങ്ങളായി. ഗഹനമായ ഒരു കലാതത്ത്വം ഇതില്‍ ഒളിഞ്ഞിരിക്കുന്നു­വെന്ന് ആങ്ദ്രേ മോര്‍വേ പറയുന്നു. നാം ഇന്നു വായിക്കുന്ന ‘കീ ഹോട്ട്’ എന്ന നോവല്‍ തെര്‍വാന്‍റസിന്റേതല്ല. ഇന്നു നാം വായിക്കുന്ന മദാം ബൗറിയും ഫ്ളോബറി­ന്റേതല്ല. കഴിഞ്ഞ ശതാബ്ദങ്ങളിലെ മാസ്റ്റര്‍പീസുകളെ ഈ ശതാബ്ദത്തിലെ വായനക്കാരന്‍ മാറി എഴുതുകയാണ്. (Each twentieth-century reader involuntarily re-writes in his own way the masterpieces of past centuries.) ഇത് ശരിതന്നെ. ഇരുപതാം ശതകത്തിലെ ഏതെങ്കിലും പ്രമുഖമായ ഒരു നോവല്‍ വായിച്ചതിനു ശേഷമാണ് നാം തെര്‍വാന്‍റസിന്റെ നോവല്‍ വായിച്ചതെന്നു കരുതുക. അപ്പോള്‍ തെര്‍വാന്റസിന്റെ നോവല്‍ അല്പം വ്യത്യസ്തത പ്രകടിപ്പിക്കും. ആ നോവല്‍ വായിച്ചതിനു ശേഷം നാം തോമസ് മന്നിന്റെ ‘മാജിക് മൗണ്ടന്‍’ വായിച്ചെ­ന്നിരിക്കട്ടെ. അപ്പോള്‍ തെര്‍വാന്റിസിന്റെ നോവലിനെ­ക്കുറിച്ചള്ള സ്മരണയ്ക്ക് മാറ്റം വരും. സ്മരണയെ­ക്കുറിച്ചും ഇതുതന്നെയാണ് പറയാനുള്ളത്. പിന്നീടുള്ള അനുഭവങ്ങള്‍ ഓര്‍മ്മകള്‍ക്കു മാറ്റം വരുത്തും. അതുകൊണ്ട് ഓര്‍മ്മകളെ അവലംബിച്ച് കഥയെഴുതുമ്പോള്‍ ആ കഥയ്ക്ക് മിഥ്യാസ്വഭാവം വരും. ബോര്‍ഹസിന്റെ ഏതു കഥയും നോക്കുക. ഇവിടെ പറഞ്ഞത് സത്യമാണെന്നു വ്യക്തമാകും. ഉദാഹരണങ്ങള്‍:

  1. These things took place so many years ago, now that I sometimes feel they might have happened to another person. (Doctor Brodie’s Report, Jorge Luis Borges, Bantam Edition, p. 18.)
  2. In my memory, after all this time, the long chronicle of a feud and its grim ending are mixed up with the medicinal smell of the eucalyptus trees and the babbling voices of birds (ibid., p. 43).

സംഭവങ്ങള്‍ വളരെ വര്‍ഷം മുമ്പു നടന്നതുകൊണ്ട് അവ മറ്റൊരാളിനു നേരിട്ടതു പോലെ തോന്നുന്നു­വെന്നാണ് ആദ്യത്തെ ഖണ്ഡികയില്‍ പ്രസ്താവിക്കുന്നത്. രണ്ടാമത്തേതില്‍ സ്മരണ യൂക്കലിപ്റ്റസിന്റെ മരണത്തോടും പക്ഷികളുടെ നാദത്തോടും ഒരുമിച്ചു ചേരുന്നതായി പറയുന്നു. ഓര്‍മ്മയുടെ അനിശ്ചിതത്വം!

ഞാന്‍ പ്രഭാഷണങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഓരോ ആവര്‍ത്തനം കഴിയുന്തോറും അര്‍ത്ഥങ്ങള്‍ ഇല്ലാതാവുന്നതു പോലെ തോന്നും. ആവര്‍ത്തനം അധികമായാല്‍ വെറും വാക്കുകളായിരിക്കും നാവില്‍ നിന്നു വീഴുക. ആ വാക്കുകളെ പ്രചോദിപ്പിച്ച അനുഭവങ്ങള്‍ ആവര്‍ത്തനങ്ങളില്‍ ഉണ്ടാവുകയില്ല. അതുകൊണ്ടാണ് പത്തോ പതിനഞ്ചോ വര്‍ഷം മുമ്പെഴുതിയ ലേഖനമോ കവിതയോ നാം വായിച്ചു നോക്കുമ്പോള്‍ അവ വെറും വാക്കുകള്‍ മാത്രമാണെന്നു തോന്നുന്നത്. ബോര്‍ഹസിന്റെ The Elder Lady എന്ന കഥ ഇതു വ്യക്തമാക്കി­ത്തരുന്നു.

  1. While her hands moved over her rosary, she muttered prayers that she had never understood (ibid., page 107).
  2. Up until 1929, the year in which she sank into a kind of half sleep, she recounted historical happenings, but always using the same words in the same order, as if they were the Lord’s Prayer, so that I grew to suspect there were no longer any real images behind them (ibid., page 109).

കഴിഞ്ഞ കാലത്ത് അനുഭവങ്ങള്‍ നമുക്കുണ്ടായി. ആ അനുഭവങ്ങളെ മിഥ്യാസ്വഭാവമുള്ള വാക്കുകളിലൂടെ ആവിഷ്കരിച്ചു. ഭുതകാലം ആ വാക്കുകളിലേ ഉള്ളു. ഇതാണ് ബോര്‍ഹസിന്റെ മതം. നാം ഇതിനോടു യോജിച്ചെന്നു വരാം. യോജിച്ചില്ലെന്നു വരാം. എന്തായാലും തികഞ്ഞ മൗലികത്വമുള്ള ഒരഭിപ്രായമാണ് ഇതെന്നതില്‍ ഒരു സംശയവുമില്ല.

വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യമില്ല

സ്മരണ, വാക്കുകള്‍, കലാസൃഷ്ടി ഇവയെക്കുറിച്ച് ബോര്‍ഹസിനുള്ള വിചാരങ്ങള്‍ ഇവയായതുകൊണ്ട് അദ്ദേഹത്തിന്റെ കഥകള്‍ക്കു സവിശേഷത കൈവരുന്നതില്‍ അത്ഭുതപ്പെടാ­നൊന്നുമില്ല. ഹാംലറ്റ് നാടകത്തില്‍ ഒരന്തര്‍­നാടകമുണ്ട്. ആ അന്തര്‍നാടകം ചില കഥാപാത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. പ്രേക്ഷകരായ നമ്മള്‍ അതു രണ്ടും കാണുന്നു, പക്ഷേ, നമ്മള്‍ തന്നെ വേറെ ആരോ കാണുന്ന നാടകത്തിലെ കഥാപാത്രങ്ങ­ളെല്ലെന്നു വന്നുകൂടെ? ഞാന്‍ സ്വപ്നം കാണുന്നു. സ്വപ്നദര്‍ശകനായ ഞാന്‍ വേറെ ആരുടെയെങ്കിലും സ്വപ്നമായിക്കൂടെ? ബോര്‍ഹസിന്റെ ചോദ്യങ്ങളാണ് ഇവ. അദ്ദേഹത്തിന്റെ Circular Ruins — വൃത്താകൃ­തിയിലുള്ള വിനാശങ്ങള്‍ — എന്ന കഥയിലാണ് ആ ചോദ്യങ്ങള്‍ ഉയരുന്നത്. മുളകൊണ്ടു­ണ്ടാക്കിയ ഒരു വഞ്ചിയില്‍ കയറി നിശ്ശബ്ദനായ ഒരു മനുഷ്യന്‍ ആരുമില്ലാത്ത ആ ദ്വീപില്‍ വന്നിറങ്ങി. എന്നിട്ട് അയാള്‍ നശിച്ചതും വര്‍ത്തുളാകൃതി­യിലുള്ള­തുമായ ദേവാലയത്തിലേക്കു കയറിച്ചെന്നു. അവിടെ കല്ലുകൊണ്ടു­ണ്ടാക്കിയ കടുവയോ കുതിരയോ നില്ക്കുന്നുണ്ട്. ഒരിക്കല്‍ അതിന് അഗ്നിയുടെ നിറമായിരുന്നു. ഇപ്പോള്‍ ചാരനിറം. അത് ഈശ്വര­വിഗ്രഹം തന്നെ.

ആ വൃത്തം ദേവാലയമായിരുന്നു. അഗ്നിയാണ് അതു നശിപ്പിച്ചത്. ഇച്ഛാശക്തി പ്രയോഗിച്ച് അയാള്‍ അവിടെ­ക്കിടന്നുറങ്ങി. ഒരു മനുഷ്യനെ സ്വപ്നം കാണുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. സ്വപ്നം കണ്ട് ആ മനുഷ്യനെ സത്യത്തിലേക്ക് അയാള്‍ക്ക് തിരുകി­ക്കയറ്റണം. അയാള്‍ പല വിദ്യാത്ഥികളെയും സ്വപ്നം കണ്ടു. അവരില്‍ ഒരുത്തനെ മാത്രം നിറുത്തിക്കൊണ്ട് ശേഷമുള്ളവരെ­യെല്ലാം അയാള്‍ പറഞ്ഞയച്ചു. പിന്നെയും അയാള്‍ സ്വപ്നം കണാന്‍ തുടങ്ങി. സ്വപ്നത്തിലൂടെ അയാള്‍ അവന് അസ്തിത്വം നല്കി. കൈയും കാലും തലമുടിയും അവനുണ്ടായി. പക്ഷേ, ജീവനില്ല. ഈശ്വരന്‍ നിര്‍ദ്ദേശിച്ച­തനുസരിച്ച് അയാള്‍ അവനെ വേറൊരു ദേവാലയ­ത്തിലേക്ക് അയച്ചു. അങ്ങനെ അവനെ­ക്കുറിച്ചുള്ള സ്മരണ അയാള്‍­ക്കില്ലാതെയായി. അപ്പോള്‍ വൃത്താകൃതിയിലുള്ള ആ ദേവാലയം വീണ്ടും അഗ്നിക്കിരയായി. തീ ആളിക്കത്തുന്നു. കഥ അവസാനിക്കുകയാണ്.

He walked into the shreds of flame. But they did not bite into his flesh, they caressed him and engulfed him without heat or combustion, with relief, with humiliation, with terror, he understood that he too was a mere appearance, dreamt by another.

[അയാള്‍ അഗ്നിയുടെ ഖണ്ഡങ്ങളിലേക്ക് നടന്നു. പക്ഷേ, അവ അയാളുടെ ശരീരത്തെ ദംശിച്ചില്ല, അവ അയാളെ തലോടിയതേയുള്ളു. ചൂടു കൂടാതെ ജ്വലനമില്ലാതെ ഗ്രസിച്ചതേയുള്ളു ആശ്വാസത്തോടെ, മാനഹാനിയോടെ, പേടിയോടെ അയാള്‍ മനസ്സിലാക്കി, മറ്റാരോ സ്വപ്നം കാണുന്ന വെറും തോന്നലാണ് താനെന്ന്.]

ബോര്‍ഹസ് എന്തുദ്ദേശിച്ചു എന്നത് വ്യക്തമല്ല. എങ്കിലും ചൂടില്ലാത്ത നീ പ്രപഞ്ചത്തെയാകെ ഭരിക്കുന്ന ശക്തിവിശേഷ­മാണെന്നും അതിനാല്‍ ഗ്രസിക്ക­പ്പെടുന്നവര്‍ അതില്‍ വിലയം കൊള്ളുകയാ­ണെന്നും നമുക്കു ഗ്രഹിക്കാം. ദേവാലയത്തില്‍ വന്നു ചേര്‍ന്ന മനുഷ്യന്‍ സ്വപ്നം കാണാന്‍ ശ്രമിക്കുന്നു. അയാള്‍ തന്നെ വേറെ ആരുടേയോ സ്വപ്നമത്രേ. മായ എന്ന ഹൈന്ദവ സങ്കല്പമല്ലേ ഇവിടെ പ്രകടമാവുന്നത്? ചില കഥകളില്‍ സംശയ­വാദിയായി പ്രത്യക്ഷനാകുന്ന ബോര്‍ഹസ് ഇവിടെ അധ്യാത്മ­വാദിയായി പ്രത്യക്ഷപ്പെടുകയാണ്. ഇത് എന്റെ സംശയം മാത്രം. ഒരഭിപ്രായം പറയത്തക്ക വിധത്തില്‍ എനിക്ക് ഈ കഥ മനസ്സിലായില്ലെന്നു സമ്മതിക്കട്ടെ. എങ്കിലും ഒന്ന് വ്യക്തമാണ്. ലോകത്തിന്റെ വസ്തുനിഷ്ഠമായ യാഥാതഥ്യത്തില്‍ (objective reality) വിശ്വസിക്കുന്ന കലാകാരനല്ല ബോര്‍ഹസ്.

വസ്തുനിഷ്ഠമായ യാഥാതഥ്യത്തില്‍ വിശ്വസിക്കാത്ത കലാകാരന്‍ പ്രജ്ഞയെ അംഗീകരിക്കു­കയില്ല. ബോര്‍ഹസും അങ്ങനെ തന്നെ. പ്രജ്ഞ കൊണ്ട് സത്യം സാക്ഷാത്കരിക്കാന്‍ ശ്രമിച്ചാല്‍ അതൊരു വ്യര്‍ത്ഥ­പ്രയത്നമായി­ത്തീരുമെന്ന് സ്ഥാപിക്കാനായി അദ്ദേഹമെഴുതിയ കഥയാണ് ‘മരണവും വടക്കു­നോക്കി­യന്ത്രവും’. അതിനെക്കുറിച്ച് മുമ്പൊരിക്കല്‍ ഉപന്യസിച്ചു പോയി. അതുകൊണ്ട് വേറൊരു കഥയെക്കുറിച്ച് പറയാം... ‘ഡ്വൈച്ചസ് റിക്വീം’ (Deutsches Requiem) എന്നാണ് അതിന്റെ പേര്. ഒട്ടോ എന്ന ഒരു പ്രഷ്യന്‍ ഉദ്യോഗസ്ഥന്‍ തന്റെ കഥ പറയുന്ന മട്ടിലാണ് ഇതു രചിക്കപ്പെട്ടിട്ടുള്ളത്. അയാള്‍ ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന്റെ ഡയക്ടറായിരുന്നു. അവിടെ പാര്‍ത്തിരുന്ന ജുത മഹാകവി ഡേവിഡ് ജറുസലമിനെ ആത്മഹത്യ ചെയ്തുകൊള്ളുവാന്‍ അയാള്‍ അനുവദിച്ചു. ആ കുറ്റത്തിനു വേണ്ടി ഒട്ടോ വിസ്തരിക്ക­പ്പെടുകയാണ്. വധശിക്ഷയും അയാള്‍ക്കു കിട്ടിയേക്കും. ഡേവിഡ് ജറുസലം സത്യാന്വേഷക­നായിരുന്നു. ഒട്ടോയാകട്ടെ യുദ്ധക്കൊതിയനും. അയാള്‍ ചോദിക്കുന്നു: ‘ഇംഗ്ലണ്ട് ചുറ്റികയും നമ്മള്‍ അടകല്ലും ആയാലെന്ത്? പരതന്ത്രമായ ക്രൈസ്തവ­ഭീരുത്വത്തിനു സ്ഥാനമില്ലാതെ അക്രമം മാത്രം എന്നും വിരാജിച്ചാല്‍ മതിയല്ലോ’. ഒട്ടോയിലൂടെ അന്ധമായ ആദര്‍ശാത്മകത്വത്തെയും അതിനെ ജനിപ്പിക്കുന്ന പ്രജ്ഞയെയും നിന്ദിക്കുകയാണ് ബോര്‍ഹസ്.

ഈ നിസ്തുലപ്ര­തിഭാശാലിയുടെ ആശയ­സാമ്രാജ്യം കാണാനാണ് ഞാന്‍ പ്രിയപ്പെട്ട വായനക്കാരെ സാദരം ക്ഷണിച്ചത്. പക്ഷേ, ആ സാമ്രാജ്യത്തിന്റെ ഒരു ചെറിയ മണ്ഡലം പോലും കാണിച്ചു തരാന്‍ എനിക്കു കഴിഞ്ഞില്ല. അതിനു വലിയ ഗ്രന്ഥങ്ങള്‍ തന്നെ എഴുതേണ്ടതായി വരും. എങ്കിലും ചാരിതാര്‍ത്ഥ്യത്തിന് അവകാശമുണ്ട്. അര്‍ജന്റീനയിലെ ഒരു മഹാനെക്കുറിച്ച്, സാഹിത്യ­സംസ്കാരത്തിന്റെ ചക്രവാളത്തെ വികസിപ്പിക്കുന്ന ഒരു മഹാസത്ത്വനെ­ക്കുറിച്ച് അല്പമാത്രമായ അറിവെങ്കിലും പ്രദാനം ചെയ്യാന്‍ ഇതെഴുതുന്ന ആളിനു സാധിച്ചല്ലോ.

The Cyclical Night — ആവര്‍ത്തനാ­ത്മകമായ രാത്രി — എന്ന കവിതയില്‍ ബോര്‍ഹസ് പറയുന്നു: The hand that writes this will be born again from the same womb — ഇതെഴുതുന്ന കൈ അതേ ഗര്‍ഭാശയത്തില്‍ നിന്നു തന്നെ വീണ്ടും ജനിക്കും. കാലത്തിന്റെ ആവര്‍ത്തനാത്മക­സ്വഭാവത്തില്‍ നീഷേയോടൊപ്പം വിശ്വസിക്കുന്ന ബോര്‍ഹസ് ഇങ്ങനെ ഉദ്ഘോഷിക്കുന്നു­ണ്ടെങ്കിലും നാം എങ്ങനെ അതില്‍ വിശ്വസിക്കാനാണ്. അനന്തമായ കാലത്തിന്റെ ഉജ്ജ്വലമായ ഒരു നിമിഷമാണ് ഷേക്സ്പിയര്‍. അതുപോലെയുള്ള മറ്റൊരു നിമിഷമാണ് നെറുതയും ബോര്‍ഹസും. അവര്‍ക്ക് ആവര്‍ത്തനമില്ല.