close
Sayahna Sayahna
Search

സമഗ്ര ജീവിതമെവിടെ?


സമഗ്ര ജീവിതമെവിടെ?
Front page of PDF version by Sayahna
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി മോഹഭംഗങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ ഒലിവ് ബുക്‌സ്
വർഷം
2000
മാദ്ധ്യമം Print (Paperback)
പുറങ്ങൾ 87 (first published edition)

മോഹഭംഗങ്ങള്‍

നമ്മുടെ നിരൂപകര്‍ ഏതു പ്രബന്ധവും തുടങ്ങുന്നതു ചിന്തകനായ സായ്പിന്റെ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ്. ക്ലോദ് ലേവി സ്റ്റ്രോസ് പറഞ്ഞ പോലെ, ദറിത പറഞ്ഞ പോലെ, സാര്‍ത്ര് പറഞ്ഞ പോലെ എന്നെഴുത്താത്ത പ്രബന്ധകാരന്മാര്‍ വിരളം. പ്രമാണാര്‍ത്ഥമായിട്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. ചിന്തയുടെ പരിക്ഷീണത കൊണ്ടു മാത്രമാണ് ഈ പാദജിഹ്വാലേഹനം (കാലുനക്കല്‍) നടത്തുന്നത്. ഇക്കാര്യം മനസ്സിലാക്കികൊണ്ടു തന്നെയാണ് ഞാന്‍ ഓസ്കര്‍ വൈല്‍ഡിന്റെ ഒരഭിപ്രായം ഇവിടെ ആവിഷ്കരിക്കാന്‍ പോകുന്നത്. ബല്‍സക്കിന്റെ നോവലുകള്‍ തുടര്‍ച്ചയായി വായിച്ചാല്‍ നമ്മുടെ ജീവിച്ചിരിക്കുന്ന സ്നേഹിതന്മാര്‍ നിഴലുകളാകും. നമ്മുടെ പരിചയക്കാര്‍ അപച്ഛായകളുടെ നിഴലുകളാകും. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് ഒരുതരത്തിലുള്ള തീക്ഷ്ണവും അഗ്നിനിറമാര്‍ന്നതുമായ അസ്തിത്വമുണ്ട്. അവ നമ്മളില്‍ ആധിപത്യം പുലര്‍ത്തി സന്ദേഹാത്മകത്വത്തെ വെല്ലുവിളിക്കുന്നു. വൈല്‍ഡിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് ബല്‍സാക്കിന്റെ ഒരു കഥാപാത്രമായ ലൂസ്യങ്ങിന്റെ മരണമാണ്. ആ ദുഃഖത്തില്‍ നിന്നു വൈല്‍ഡ് ഒരിക്കലും പരിപൂര്‍ണ്ണമായ മോചനം നേടിയിട്ടില്ല. അത് അദ്ദേഹത്തിന്റെ ആഹ്ലാദനിമിഷങ്ങളില്‍ അലട്ടുന്ന മട്ടില്‍ പ്രത്യക്ഷമാകുന്നു. ചിരിക്കുമ്പോള്‍ അദ്ദേഹം അതോര്‍മ്മിക്കുന്നു. ബല്‍സാക്ക് ജീവിതം സൃഷ്ടിച്ച കലാകാരനാണ്. അദ്ദേഹം അതു പകര്‍ത്തിയ ആളല്ല.

ബല്‍സാക്ക് ഒപ്പുകടലാസ്സുകൊണ്ടു മഷിയൊപ്പിയെടുക്കുന്നതു പോലെ ജീവിത സംഭവങ്ങള്‍ പകര്‍ത്തി വച്ചയാളല്ല. പിന്നെയോ? ജീവിതം സൃഷ്ടിച്ച പ്രതിഭാശാലിയാണ്. വിശ്വാമിത്രന്‍ ത്രിശങ്കുവിനു വേണ്ടി നവീന സ്വര്‍ഗ്ഗം സൃഷ്ടിച്ചില്ലേ? അതിനു തുല്യമാണു ബല്‍സാക്കിന്റെ പ്രവര്‍ത്തനം. ഈ ജീവിതം സൃഷ്ടിക്കുന്നതെങ്ങനെ? കഥാപാത്രങ്ങളില്ലെങ്കില്‍ നോവല്‍ നോവലല്ല, നാടകം നാടകമല്ല. സി.വി. രാമന്‍പിള്ളയുടെ ʻധര്‍മ്മരാജാʼ എന്ന ആഖ്യായികയില്‍ ഹരിപഞ്ചാനനന്‍ എന്ന കഥാപാത്രമില്ലെന്നു വിചാരിക്കൂ. ʻധര്‍മ്മരാജʼ നോവല്‍ അല്ലാതെയായിത്തീരും. നമുക്കെല്ലാം വിഭിന്നങ്ങളായ അനുഭവങ്ങളുണ്ട്. വ്യക്തിഗതങ്ങളായ അനുഭവങ്ങളുണ്ട്. വ്യക്തിഗതങ്ങളായ ഈ അനുഭവങ്ങളാണ് നമ്മുടെ ചിത്തവൃത്തി സംബന്ധിയായ ലോകം സൃഷ്ടിക്കുന്നത്. ആ ലോകത്തിന്റെ ചിത്രീകരണം സി.വി. രാമന്‍പിള്ള എത്ര അനായാസമായി സൃഷ്ടിക്കുന്നുവെന്നു നോക്കുക.

ഹരിപഞ്ചാനന്‍: ʻഅതിനുടയപൂര്‍വ ഉടമസ്ഥന്‍ യാരയ്യാ?ʼ

സമ്പ്രതി: ʻകഴക്കൂട്ടത്തുപിള്ള എന്ന എട്ടുവീട്ടില്‍ പിള്ളമാരില്‍ ഒരു നീച രാജദ്രോഹി.ʼ

ഹരിപഞ്ചാനനന്‍: (സീതദഹനവൃത്താന്തത്തെ കേട്ടപ്പോള്‍ ശ്രീപരമേശ്വരന്റെ മൂന്നാം തൃക്കണ്ണില്‍നിന്നു പ്രവഹിച്ചതു പോലെ യോഗീശ്വന്റെ നേത്രങ്ങളില്‍ നിന്നു ചില കനല്‍ക്കട്ടകള്‍ രാമയ്യന്റെ നേര്‍ക്കു പുറപ്പെട്ടു എന്നു കേശവപിള്ളയുടെ സൂക്ഷ്മദൃഷ്ടിക്കു കാണപ്പെട്ടു) ʻആം! ആം! അവരെങ്കേ? അവരുടെ കുടുംബമെങ്കെ? അവരുടെ സ്വത്തുക്കളെങ്കേ?ʼ

വേണാട്ടരചനാല്‍ ധ്വംസനം ചെയ്യപ്പെട്ടു അഷ്ടഗൃഹപ്രധാനര്‍. അവരില്‍ ഒരാളിന്റെ ബന്ധുവായ ഒരുത്തന്‍ ഹരിപഞ്ചാനനവേഷം ധരിച്ചു പ്രതികാരനിര്‍വഹണത്തിന് എത്തിയിരിക്കുകയാണ്. ആ ധ്വംസനം സൃഷ്ടിച്ച ആന്തര ലോകമാണ് കപടസന്ന്യാസിക്കുള്ളത്. അതു രാജഭക്തിയുടെ പരിമളം പ്രസരിച്ച ബാഹ്യലോകത്തിനു വിരുദ്ധമാണ്. എങ്കിലും വെടിമരുന്നുശാലയ്ക്കു തീ കൊളുത്തി ആത്മഹത്യ ചെയ്യുന്നതുവരെ ഹരിപഞ്ചാനനന്‍ ഈ അന്തരലോകത്തു നിന്നു വ്യതിചലിക്കുന്നില്ല എന്നാണ് അയാളുടെ സ്വത്വശക്തിക്ക് ആസ്പദം. അന്ത്യനിമിഷത്തില്‍പ്പോലും ആ സ്വത്വശക്തിക്ക് അണു പോലും മാറ്റമില്ല. പടത്തലവന്‍ ഹരിപഞ്ചാനനനോടു പറഞ്ഞു: ʻഅവിടത്തെ ആകൃതി, ശബ്ദം, ചേഷ്ടകള്‍ –- എല്ലാം എനിക്കു മുഖപരിചയമുള്ളതല്ലേ? കോന്തി അച്ഛന്റെ ആകൃതി എനിക്ക് ഓര്‍മ്മയില്ലേ? അദ്ദേഹത്തിന്റെ സൂക്ഷ്മച്ഛായയിലുള്ള ഉഗ്രന്‍ കുട്ടിയെ കണ്ടാല്‍ അറിഞ്ഞുകൂടാത്ത കുരുടനാണോ ഞാന്‍? ഉഗ്രശാന്തന്മാരെ പ്രസവിച്ച ആ ഉദരം തപിക്കുന്നത്, ഉഗ്രനായ ത്രീവിക്രമനായ അങ്ങേ ജന്മാന്തരങ്ങളിലും തപ്പിപ്പിക്കുകയില്ലേ? കഷ്ടം! ഈ താപസവേഷത്തെ രാജ്യദ്രോഹത്തിനുപയോഗിപ്പാന്‍ ധൈര്യപ്പെടുത്തിയ ദുഷ്ടത എവിടെ തീര്‍ത്ഥമാടിക്കഴുകാം? പടത്തലവന്‍ തന്റെ സത്യം മനസ്സിലാക്കിയെന്നു ഗ്രഹിച്ചിട്ടും ഹരിപഞ്ചാനനന്‍ സ്വത്വശക്തിക്ക്, ആന്തര ലോകത്തിന് വിരുദ്ധമായ ഒന്നും അനുഷ്ഠിക്കുന്നില്ല. അയാള്‍ അനുജനെ നിഗ്രഹിച്ചിട്ട് ആത്മഹനനം നടത്തുന്നു.

രാജഭക്തിദ്യോതകങ്ങളായ കൃതികളാണ് സി.വി. രാമന്‍പിള്ളയുടേതെന്നു മുണ്ടശ്ശേരി പരിഹസിക്കുന്നുണ്ടെങ്കിലും സി.വി. അങ്ങനെയൊരു രാജഭക്തനല്ല. രാജവാഴ്ചയെ ഉള്ളുകൊണ്ട് എതിര്‍ത്തിരുന്ന ജനാധിപത്യവാദിയായ അദ്ദേഹം അക്കാരണത്താലാണ് ഹരിഞ്ചാനനന്റെ നേത്രദ്യുതിയെ ശ്രീപരമേശ്വരന്റെ മൂന്നാം കണ്ണിലെ ദ്യുതിയോട് ഉപമിക്കുന്നത്. അതു പോകട്ടെ. ഹരിപഞ്ചാനനന്റെ സ്ഥിരതയാര്‍ന്ന ഈ സ്വഭാവത്തിനു സപ്രമാണതയുണ്ട്. അത് സവിശേഷമായ ജീവിതത്തിനു പ്രതിനിധീഭവിക്കുന്നു. ആ ജീവിതം ʻധര്‍മ്മരാജാʼ എന്ന ആഖ്യായികയില്‍ അര്‍ക്കശോഭയോടെ പ്രകടമാകുന്നതു കൊണ്ടാണ് അതിനു കലാസംബന്ധിയായ ഉത്കൃഷ്ടതയുള്ളത്.

കഥാപാത്രങ്ങളെ സംബന്ധിച്ച ഈ സ്ഥിരതയും പ്രത്യയ സ്ഥിരത്യും സി.വി. രാമന്‍പിള്ളയുടെ കഥാപാത്രങ്ങളില്‍ കാണുന്നതുപോലെ മറ്റു നോവലിസ്റ്റുകളുടെ കഥാപാത്രങ്ങളില്‍ ദൃശ്യമല്ല. ചന്ത്രക്കാറനെ നോക്കൂ. അയാളുടെ ഓരോ പ്രസ്താവവും അചലസദൃശ്യമായ സത്വശക്തിക്ക് അനുരൂപമാണ്. മിന്നല്‍പ്പിണര്‍ മനുഷ്യനില്‍ വന്നു പതിച്ചാല്‍ ചിലപ്പോള്‍ അയാള്‍ മരിച്ചെന്നു വരും. പര്‍വ്വതം അതിനെ ഒരു തൃണം പോലെ കരുതി ക്ഷോഭമില്ലാതെ, ചലനമില്ലാതെ നില്‍ക്കുന്നു. ʻʻഎടാ ഇരുള വിഴുങ്ങ് വാതുറന്ന്, ഈ മൊണ്ണയനെ. നീയല്ലാണ്ട്, കാലമേത്, ഖലിയേത്? ഉശിരുടയാന്‍ കാലനും നീതന്നെടാ പടച്ചപൊരുളേ... ഈ ഈരിരുളന്, കരുംകൂരിരുളേ, നീയേ നെടുഘെനിˮ എന്ന ചന്ത്രക്കാരവചനം ഗ്രാമ്യഭാഷയിലാണെങ്കിലും ഉത്കൃഷ്ടമായ കാവ്യഭാഷണമാണ്. കേവലഭാവനയ്ക്ക് –- absolute imagination –- നിര്‍ദര്‍ശകമാണത്. വ്യക്തിഗതമായ അനുഭവത്തെ ആ കഥാപാത്രം സര്‍വകാലികവും സാര്‍വജനനീയവുമായ അനുഭവമാക്കി സാമാന്യ ജീവിതത്തെ സ്പഷ്ടമാക്കിത്തരുന്നു.

ഓസ്കര്‍ വൈല്‍ഡ് ബല്‍സാക്കിന്റെ കഥാപാത്രത്തിന്റെ മരണം കണ്ടു ദുഃഖിച്ചതുപോലെ സി.വി. രാമന്‍പിള്ളയുടെ കഥാപാത്രത്തിന്റെ തിരോധാനം കണ്ടു ഞാനും ദുഃഖിച്ചു.

ഈ അനുഭവം ജനിപ്പിക്കാന്‍ യഥാതഥ പ്രസ്ഥാനത്തില്‍ പെട്ട മലയാളനോവലുകള്‍ക്ക് കഴിയുകയില്ല. വസ്തുനിഷ്ഠത്വത്തോടുകൂടി ആ നോവലുകള്‍ കേരളത്തിലെ സാമൂഹികാവസ്ഥയെ പ്രതിഫലിപ്പിച്ചു. ʻʻആദര്‍ശാത്മകമായിˮ മനുഷ്യരെ കഥകളിയില്‍ കൊണ്ടുവരുന്ന രീതി ഗളഹസ്തം ചെയ്യപ്പെട്ടു. ചരിത്രപരവും പുരാവൃത്തപരവുമായ വിഷയങ്ങളെ റിയലിസ്റ്റുകള്‍ നിരാകരിച്ചു. നിലവിലുള്ള അവസ്ഥകളെ മാത്രമേ സാഹിത്യം ആലേഖനം ചെയ്യാവൂ എന്ന് ഓരോ റിയലിസ്റ്റും രചനകളിലൂടെ ഉദ്ഘോഷിച്ചു. പാരായണ യോഗ്യങ്ങള്‍ മാത്രമല്ല സുന്ദരമായ ഏറെ നോവലുകളും ചെറുകഥകളും മലയാള സാഹിത്യത്തില്‍ ഉണ്ടായി. പക്ഷേ ആഖ്യാനവും കഥാപാത്രങ്ങളും ആശയങ്ങളും സങ്കലനം ചെയ്തു സമഗ്രമായ മനുഷ്യജീവിതമായി പ്രത്യക്ഷപ്പെടുന്ന രീതി സാഹിത്യത്തില്‍ നിന്ന് അന്തര്‍ദ്ധാനം ചെയ്തു. ജീവിതം സൃഷ്ടിക്കുക എന്ന മഹനീയമായ ലക്ഷ്യത്തില്‍ നിന്നകന്നു ജീവിതം പകര്‍ത്തുക എന്നതില്‍ തല്‍പ്പരരായി മലയാളത്തിലെ റിയലിസ്റ്റുകള്‍. വ്യക്തിത്വമുള്ള, സ്വത്വശക്തിയുള്ള കഥാപാത്രങ്ങളെ റിയലിസ്റ്റിക് സാഹിത്യത്തില്‍ കാണാതെയായി. ഇപ്പോള്‍ റിയലിസമെന്ന പ്രസ്ഥാനം മരിച്ചിരിക്കുന്നു കേരളത്തില്‍; യൂറോപ്പിലും ഇംഗ്ലണ്ടിലും അതിനു മരണം സംഭവിച്ചതുപോലെ.

സി.വി. രാമന്‍പിള്ളയുടെ കഥാപാത്രങ്ങള്‍ നമ്മുടെ ചിത്ത ദര്‍പ്പണത്തില്‍ എപ്പോഴുമുണ്ട്. അവ ധിഷണാപരവും വൈകാരികവുമായ ജീവിതം പ്രത്യക്ഷമാക്കി ചൈതന്യധന്യങ്ങളായി പരിലസിക്കുന്നു. കാര്‍ത്ത്യായനി അമ്മ, ശങ്കു ആശാന്‍ എന്നൊക്കെ പറഞ്ഞാല്‍ മാത്രം മതി, അവര്‍ നമ്മുടെ മുന്‍പില്‍ വന്നു നില്‍ക്കുകയായി. റിയലിസ്റ്റുകളുടെ ഏതു കഥാപാത്രത്തിനുണ്ട് ഈ ശക്തി? ധൈഷണികവും വൈകാരികവുമായ ജീവിതം പ്രത്യക്ഷമാക്കി സി.വി. യുടെ കഥാപാത്രങ്ങള്‍ നമ്മളെ ആ ജീവിതത്തില്‍ ആമജജനം ചെയ്യിക്കുന്നു. പക്ഷേ റിയലിസ്റ്റ് സാഹിത്യം വികസ്സിതോജ്ജ്വലമായ ജീവിതത്തിന്റെ ഒരംശം മാത്രമേ കാണിച്ചു തരുന്നുള്ളൂ. ജീവിതത്തിന്റെ ഒരു ഖണ്ഡം മാത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ റിഡക്ഷനിസമെന്ന പരിഹാസപ്പേര് അതിനുണ്ടാകുന്നു. സമഗ്രമായതിന്റെ ചിത്രീകരണമേ താല്‍പര്യജനകമാകൂ എന്നു തോമസ് മാന്‍ പറഞ്ഞത് റിയലിസ്റ്റുകള്‍ വിസ്മരിക്കുന്നു.