close
Sayahna Sayahna
Search

അഞ്ചാം ദിവസം


അഞ്ചാം ദിവസം
EHK Novel 04.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 29

Externallinkicon.gif എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

‘എഞ്ചിന്‍ ഡ്രൈവര്‍ക്ക് ഒരു പേരുണ്ടെന്ന് ഞാന്‍ കണ്ടുപിടിച്ചു.’ നാന്‍സി പറഞ്ഞു.

ഭാസ്‌കരന്‍ നായര്‍ക്ക് അദ്ഭുതമൊ­ന്നുമുണ്ടായില്ല. എല്ലാ എഞ്ചിന്‍ ഡ്രൈവര്‍മാര്‍ക്കും പേരുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പേരില്ലാത്തവര്‍ എഞ്ചിന്‍ ഡ്രൈവര്‍മാ­രാവില്ലെന്നുകൂടി അദ്ദേഹം പറഞ്ഞു. നാന്‍സി പറയുന്നതില്‍ വലിയ കാമ്പൊന്നുമില്ല.

‘ഞാന്‍ നിന്റെ അപ്പന് കത്തെഴുതുന്നുണ്ട്.’ അദ്ദേഹം പറഞ്ഞു. ‘നിന്റെ എഞ്ചിന്‍ പാളം തെറ്റുംമുമ്പ് നിന്നെ എവിടെയെങ്കിലും തളക്കാന്‍ പറയണം.’

‘ഈ സാറ് അങ്ങിനെയൊക്കെ ചെയ്യുംന്ന് എനിക്കറിയാം.’

‘രണ്ടുണ്ട് കാര്യം. ഒന്ന് നീ നേര്‍വഴിക്കു നടക്കാന്‍ പഠിക്കും. രണ്ടാമത്, അതാണ് ഏറ്റവും പ്രധാനവും, നീ എന്റെ തലയില്‍നിന്ന് ഒഴിവാകും.’

‘ഞാനീ സാറിനോടു് കൂടൂല.’

അവള്‍ക്ക് ശരിക്കും ദ്വേഷ്യം പിടിച്ചിരുന്നു. താന്‍ ഭാസ്‌കരന്‍ നായര്‍ക്ക് ഒരു ബാദ്ധ്യത­യാകുന്നുണ്ട് എന്ന തോന്നല്‍ ഇടക്കിടക്ക് അവള്‍ക്കു­ണ്ടാവാറുണ്ട്. എന്തിനാണ് ആ മനുഷ്യന്‍ തനിക്ക് ശമ്പളം തന്ന് നിര്‍ത്തിയി­രിക്കുന്നത്. അതിനു­മാത്രമുള്ള ജോലിയൊന്നും ആ ഷോപ്പില്‍ ഇല്ല, താന്‍ ചെയ്യുന്നുമില്ല. ഒരു സ്‌നേഹിതന്റെ മകളാണെന്ന ഒരേയൊരു പരിഗണന­മൂലമാണ് അവളെ നിര്‍ത്തിയി­രിക്കുന്നത്. മാലതി തുടക്കം തൊട്ടേ അവിടെയു­ണ്ടായിരുന്നു. ശരിക്കു പറഞ്ഞാല്‍ മാലതിക്കു ചെയ്യാനുള്ള ജോലിയേ അവിടെയുള്ളൂ. കൂടുതല്‍ ജോലിയുണ്ടെങ്കില്‍ സാറിനു ചെയ്യാവുന്ന­തേയുള്ളൂ.

ട്രെയിന്‍ യാത്രയില്‍ അന്താക്ഷരിക്കും വായില്‍ നോട്ടത്തിനു­മിടയില്‍ പെണ്‍കുട്ടികള്‍ അവരവരുടെ ഓഫീസു­കാര്യങ്ങളും സംസാരിച്ചിരുന്നു. അങ്ങിനെയാണ് ലതയുടെ ഓഫീസില്‍ ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്ററെ ആവശ്യമുണ്ട് എന്നറിഞ്ഞത്. ഒരാഴ്ച മുമ്പ് പറഞ്ഞതാ­യിരുന്നു. ഇപ്പോഴും ആ ഒഴിവ് ഉണ്ടോ എന്നറിയില്ല. ഉച്ചയ്ക്ക് ഒഴിവുസമയത്ത് പോയി നോക്കണം. നാന്‍സി പിന്നീടൊന്നും സംസാരിച്ചില്ല.

ഉച്ചയ്ക്ക് ഊണു കഴിച്ചു എന്നു വരുത്തി പുറത്തുകടന്നു. ബസ്സ്‌സ്റ്റോപ്പ് അടുത്തുത­ന്നെയാണ്. പത്മവഴിക്കുള്ള ബസ്സില്‍ കയറിയിരി­ക്കുമ്പോള്‍ അവള്‍ പ്രാര്‍ത്ഥിച്ചിരുന്നത് ലത പറഞ്ഞിരുന്ന ജോലി നികത്തിയി­ട്ടുണ്ടാവല്ലെ എന്നാണ്. ഉച്ചച്ചൂടില്‍ അവള്‍ ഉരുകി. എയര്‍ക­ണ്ടീഷന്‍ ചെയ്ത ഷോപ്പില്‍ ചൂട് അറിഞ്ഞി­രുന്നില്ല. രാവിലെ വരുമ്പോള്‍ ചൂട് തുടങ്ങുന്നേ ഉണ്ടാവൂ. പിന്നെ വൈകുന്നേരം പുറത്തിറ­ങ്ങുമ്പോഴേയ്ക്ക് ചൂട് കുറഞ്ഞി­ട്ടുമുണ്ടാകും.

ലതയുടെ ഓഫീസ് വലുതായിരുന്നു. വലിയ ചില്ലുവാതില്‍ കടന്നുചെന്ന നാന്‍സിയെ ആകര്‍ഷിച്ചത് ഉള്ളിലെ വിശാലത­യായിരുന്നു. വിശാലമായ വിസിറ്റിങ്‌റൂമില്‍ പതുപതുത്ത സോഫകളില്‍ പത്തിരുപതു­പേര്‍ക്ക് ഇരിക്കാം. ഒരു ഭാഗത്ത് റിസപ്ഷന്‍ കൗണ്ടര്‍. കൗണ്ടറി­ലിരിക്കുന്ന സുന്ദരിയുടെ പിന്നില്‍ ചില്ലുകള്‍­ക്കപ്പുറത്ത് വിശാലമായ ഹാളില്‍ നിറയെ ചെറുപ്പക്കാര്‍. നല്ല ഭംഗിയുള്ള ആണ്‍പി­ള്ളേര്. നാന്‍സി ആലോചിച്ചു. ഇവരുടെ ഒപ്പം ജോലിയെ­ടുക്കാന്‍ ശമ്പളം കിട്ടിയി­ല്ലെങ്കിലും വേണ്ടില്ല.

‘ഇതൊന്നും ഒന്നുമല്ല.’ സോഫയില്‍ നാന്‍സിയുടെ ഒപ്പം ഇരുന്നുകൊണ്ട് ലത പറഞ്ഞു. ‘നീ വൈകീട്ട് ഒന്ന് വന്ന് കാണണം. പതിനഞ്ചു സെയ്‌സ്മാന്‍മാരുണ്ട്. ഒക്കെ ഭംഗിള്ള പിള്ളേര്. ടൈകെട്ടി വെളുത്ത ഷര്‍ട്ടും ബ്രൌണ്‍ പാന്റ്‌സുമായി ഓഫീസില് നിറയെ ഓടിനടക്കും. കൊതിയാവും. ഇപ്പോ എല്ലാരും പുറത്ത് സെയില്‍സിനു പോയിരിക്ക്യാണ്.’

നാന്‍സി തീര്‍ച്ചയാക്കിക്കഴിഞ്ഞിരുന്നു.

ഇന്റര്‍വ്യൂ തന്ന ആള്‍ മദ്ധ്യവയസ്‌ക­നായിരുന്നു. അയാള്‍ക്ക് അദ്ഭുതമായി. കോറല്‍­ഡ്രോവിലും പേജ്‌മേക്കറിലും ജോലിയെ­ടുത്തുകൊണ്ടി­രിക്കുന്ന ഈ കുട്ടി എന്തിനാണ് കുറഞ്ഞ ശമ്പളത്തിന് ഈ അറുബോറന്‍ ജോലിയില്‍ ചേരുന്നത്? ഡാറ്റാബേസില്‍ ഇന്‍വെന്ററി­യുണ്ടാക്കുകയാണ് ജോലി. ബുദ്ധി ആവശ്യമില്ലാത്ത, ഭാവന ആവശ്യ­മില്ലാത്ത മുഷിപ്പന്‍ ജോലി. അല്പം ഭാവനയുള്ള കുട്ടികള്‍ ഒന്നുകില്‍ ഇതില്‍നിന്ന് രക്ഷപ്പെടും, അല്ലെങ്കില്‍ ഒരു കൊല്ലത്തി­നുള്ളില്‍ ആത്മഹത്യ ചെയ്യും. അയാള്‍ പറഞ്ഞു.

‘നിങ്ങള്‍ ഗ്രാഫിക്‌സ് ഒക്കെ ചെയ്യുന്നുണ്ടെന്നല്ലെ പറഞ്ഞത്?’

‘അതേ.’

‘ഡി.ടി.പി. ഒരു കലയാണ്. പ്രത്യേകിച്ച് ഗ്രാഫിക്‌സ് ചെയ്യുന്നു­ണ്ടെങ്കില്‍. അതിന്റെ അനന്ത­സാധ്യതകള്‍ ഒഴിവാക്കി ഈ മടുപ്പന്‍ ജോലിയ്ക്ക് വരരുതെന്നാണ് എന്റെ അഭിപ്രായം. പോരാത്തതിന് നിങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടുന്ന ശമ്പളം ഈ കമ്പനിയില്‍ രണ്ടുകൊല്ലം കൊണ്ടേ ആവൂ. നല്ലവണ്ണം ആലോചിച്ച് ലതയോട് പറഞ്ഞാല്‍ മതി. തീര്‍ച്ചയാക്കിയാല്‍ ഒന്നാം തീയതി ജോലിക്കു ചേരാം.’

ഉച്ചഭക്ഷണം ഒഴിവാക്കി ഇന്റര്‍വ്യൂ തന്നതില്‍ നന്ദി പറഞ്ഞുകൊണ്ട് നാന്‍സി വിടവാങ്ങി. ബസ്സ് സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോള്‍ അവള്‍ ആലോചിച്ചു. എന്റെ ഹൃദയം ഞാന്‍ അവിടെ മറന്നിട്ടിരി­ക്കയാണ്. സാരമില്ല, അവിടെത്തന്നെ കിടക്കട്ടെ.

ഭാസ്‌കരന്‍ നായര്‍ ചാരിയിരുന്ന് ഉറങ്ങുകയാണ്. ഉച്ചയ്ക്ക് ഊണു കഴിഞ്ഞാല്‍ അരമ­ണിക്കൂര്‍ ഉറക്കം പതിവുണ്ട്. മാലതി കമ്പ്യൂട്ടറില്‍ ഫ്രീസെല്‍ കളിക്കുന്നു. നാന്‍സി അവളുടെ പിന്നില്‍ പോയി നിന്നു. അവള്‍ കളി ശ്രദ്ധിക്കുക­യായിരുന്നില്ല. മനസ്സ് ശൂന്യമാണ്. മാലതിയും ഒന്നും പറയുന്നില്ല. കാര്‍ഡുകളി തുടങ്ങിയാല്‍ അവള്‍ക്ക് ടെന്‍ഷനാണ്. പിന്നെ ചോദിച്ചതിനു മറുപടി കിട്ടില്ല. അങ്ങിനെ എത്രനേരം നിന്നുവെന്ന­റിയില്ല. പെട്ടെന്ന് സാറിന്റെ ശബ്ദം കേട്ടാണ് അവള്‍ ഈ ലോകത്തേയ്ക്കു തിരിച്ചെത്തിയത്. ഭാസ്‌കരന്‍ നായര്‍ അവളുടെ അടുത്തു നിന്നുകൊണ്ട് മാലതി കളിക്കുന്നത് ശ്രദ്ധിക്കുക­യായിരുന്നു.

‘ഡൈമണ്ട് ഒമ്പതെടുത്ത് സ്‌പേഡ് പത്തിനു താഴെ കൊണ്ടുപോയി വയ്ക്ക്.’

അയാള്‍ മാലതിയ്ക്കു പറഞ്ഞു കൊടുക്കുകയാണ്. ഡയമണ്ട് ഒമ്പതെടു­ത്തപ്പോള്‍ ആ കോളത്തിലെ എല്ലാ കാര്‍ഡുകളും മാറ്റിവയ്ക്കാന്‍ പറ്റി. ജോലിയില്ലാത്ത സമയത്ത് അവര്‍ കളിക്കുന്നതില്‍ അദ്ദേഹത്തിന് പരാതിയൊന്നുമില്ല.

കാര്‍ഡുകള്‍ അതാതിന്റെ കോളത്തിലേയ്ക്കു പറന്നുപോയി. മാലതി കളി നിര്‍ത്തി.

സ്വന്തം സീറ്റിലിരുന്നുകൊണ്ട് നാന്‍സി പറഞ്ഞു.

‘സാര്‍, എനിക്കു വേറെ ജോലി കിട്ടി.’

‘വെരി ഗുഡ്, കണ്‍ഗ്രാജുലേഷന്‍സ്.’

‘സാറ് കളിയാക്ക്വൊന്നും വേണ്ട.’ ‘ഞാന്‍ കളിയാക്കിയില്ലല്ലോ? ആട്ടെ ഏതു കമ്പനിയിലാണ്?’

‘വലിയ കമ്പനിയാ. മാര്‍ക്ക്‌വെല്‍ ട്രേഡിങ് കോര്‍പ്പറേഷന്‍.’

‘നന്നായി.’

‘അതെ.’ നാന്‍സി പറഞ്ഞു. ‘ഒന്നാം തിയ്യതി ചേരാന്‍ പറഞ്ഞിട്ടുണ്ട്. ഞാനിനി സാറിന്റെ കഴുത്തില്‍ ഭാരമാവില്ലല്ലോ?’

അയാള്‍ പെട്ടെന്ന് നിശ്ശബ്ദനായി. മാലതി ചോദിക്കുന്നു­ണ്ടായിരുന്നു. ‘നീ ശരിക്കും വേറെ ജോലി കിട്ടി പോവ്വാണോ?’

ഭാസ്‌കരന്‍ നായര്‍ ഒന്നും പറയാതെ തിരിച്ച് ചേമ്പറില്‍ പോയി ഇരുന്നു. മനസ്സില്‍ എവിടെയോ ഒരു നീറ്റം. മോളെ, കുത്തുവാക്കു പറയാന്‍ ആരാണ് നിന്നെ പഠിപ്പിച്ചത്? ആരോടാണ് നീ അതു പറയുന്നതും? അയാള്‍ കുറേനേരം എന്തൊക്കെയോ ആലോചിച്ചു. പഴയ കാര്യങ്ങള്‍ ഓര്‍മ്മ വന്നു. വര്‍ഗ്ഗീസ് മകളേയുംകൂട്ടി വീട്ടില്‍ വന്നത് അയാളുടെ ഭാര്യയുടെ ആണ്ടിന്റെ പിറ്റേന്നാണ്.

‘ഞാനിവളെ സാറിനെ ഏല്പിക്ക്യാണ്.’ അയാള്‍ പറഞ്ഞു. ‘ഞങ്ങടെ വീട് വാടകയ്ക്ക് കൊടുക്ക്വാണ്. ഇവള് മൂത്തതിന്റെ ഒപ്പം താമസിക്കും. അവളുടെ കെട്ടിയോന്‍ ദുബായിലാണ്. ഇനി സാറാണ് ഇവളുടെ അപ്പന്‍.’

വേദന സാവധാനം പടര്‍ന്നു മനസ്സിന്റെ ഓരോ കോണിലുമെത്തി വിങ്ങി.