close
Sayahna Sayahna
Search

അലക്കുകാരൻ


അലക്കുകാരൻ
Anoop-01.jpg
ഗ്രന്ഥകർത്താവ് സി അനൂപ്
മൂലകൃതി പ്രണയത്തിന്റെ അപനിർമ്മാണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥാസമാഹാരം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം
വര്‍ഷം
2002
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 91
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

തിരിവു തിരിയാനുള്ള സിഗ്നലാണത്. അലക്കുകാരൻ ചൂരുള്ള കാശാവിൻകമ്പുകൊണ്ട് കഴുതകളുടെ പുറം നെടുകെ മുമ്മൂന്നു പെട പെടച്ചു. അപ്പോൾ മൂന്നു കഴുതകളിൽ നടുവിലൂടെ നടന്നിരുന്ന പെൺകഴുത ശബ്ദം താഴ്ത്തി പറഞ്ഞു: “രക്ഷിക്കുന്നവനു ശിക്ഷിക്കാനും അധികാരമുണ്ട്.” പെണ്ണിന്റെ ഫിലോസഫി കേട്ട് ഇഷ്ടക്കേടോടെ തങ്ങളെ അകാരണമായി അടിക്കുന്നതിൽ പ്രതിഷേധമുള്ള ആൺകഴുതകൾക്കു പ്രതികരിക്കാതിരിക്കാനായില്ല. അവർ രണ്ടുപേരും അരോചകമാം വിധം നീട്ടിക്കരഞ്ഞു. അലക്കുകാരന് അതു തീരെ ഇഷ്ടമായില്ല. അയാൾ കാശാവിൻകമ്പുയർത്തി പറഞ്ഞു: “മിണ്ടാണ്ട് നട. നിന്റെയൊക്കെയൊരു കഴുതക്കരച്ചിൽ…” ഇതും ആൺകഴുതകൾക്ക് ഇഷ്ടമായില്ല. തങ്ങൾക്കു കഴുതകൾ എന്നു പേരിട്ട ചെകുത്തനെ ശപിച്ചുകൊണ്ട് ഇടതുവശം നിന്ന കഴുത മനുഷർക്കു മനസ്സിലാവാത്ത ഭാഷയിൽ പറഞ്ഞു. “നമുക്കൊരുദിവസം ഇയാളെ ഇടിച്ചുവീഴ്ത്തണം. എന്നിട്ടു നമ്മൾ ചുമക്കുന്ന ഈ വിഴുപ്പെല്ലാംകൂടി തീയിട്ടു നശിപ്പിക്കണം.” പൊടുന്നനെ പെൺകഴുത തടസ്സം പറഞ്ഞു: “അതൊന്നും വേണ്ട. യജമാനൻ ചത്തുപോയാപ്പിന്നെ നമുക്കാരാ തീറ്റി തര്വാ.”

“അതൊക്കെ പിന്നെ ആലോചിക്കാം.” വലതുവശം നിന്ന ആൺകഴുത അല്പം ഉച്ചത്തിൽത്തന്നെ പറഞ്ഞു. പെൺകഴുത തിരിഞ്ഞുനോക്കിയപ്പോൾ അലക്കുകാരൻ മടിക്കുത്തഴിച്ചു പൊതിയെടുക്കുന്നതു കാണായി. അവൾ പറഞ്ഞു: “ഹൊ രക്ഷപ്പെട്ടു” വിശദമാകാതെതന്നെ ആൺകഴുതകൾ കാര്യം ഗ്രഹിച്ചു.

ഇനി അലക്കുകാരൻ തങ്ങളെ അടിക്കില്ല. വർഷങ്ങളുടെ അനുഭവംകൊണ്ടു കഴുതകൾ മനസ്സിലാക്കി. ബീഡിച്ചുക്ക എറ്റിച്ചുകളഞ്ഞ് അതിലേക്കു കഞ്ചാവുപൊടി തിരുകിവച്ചു വലിക്കാൻ തുടങ്ങിയാൽപ്പിന്നെ അലക്കുകാരൻ കഴുതകൾക്കും മുന്നേറി നടക്കാൻ തുടങ്ങും. പിന്നെ കാശാവിൻകമ്പ് അലക്കുതുണിയുടെമേൽ വച്ചു കൈവീശിയും തലചൊറിഞ്ഞും മുണ്ട് അഴിച്ചുടുത്തും അലക്കുകാരൻ വിനയഭാവംകൊള്ളും. അതിനിടയിൽ തന്റെ സ്വകാര്യദു:ഖങ്ങൾ അയാൾ പറഞ്ഞുതുടങ്ങും. ഇതൊക്കെ പതിവുള്ളതാണ്. കഞ്ചാവുബീഡിയുടെ ഓരോ പുകയും അലക്കുകാരനെ ഭാവനാസമ്പന്നനാക്കുന്നുണ്ടെന്നു ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള പെൺകഴുതയ്ക്കു തോന്നു. പലതവണ പറഞ്ഞു പതംവന്നതിനാൽ അലക്കുകാരന്റെ സ്വകാര്യലോകം കഴുതകൾക്കു കാണാപ്പാഠമായിരുന്നു.

അലക്കുകാരൻ “പെയ്യും മഴപെയ്യും; പെയ്യട്ടെ മഴപെയ്യട്ടെ” എന്നിങ്ങനെ ഈണത്തിൽ പാടിയപ്പോൾ ആൺകഴുതകളിൽ ബുദ്ധിശാലിയും ഫലിതപ്രിയനുമായ കഴുത അല്പം അർഥം കയറ്റി പറഞ്ഞു: “മഴ പെയ്താ ഭാരം നമുക്കല്ലേ? അയാൾക്കെന്തു ചേതം?” ഇതിനോടു യോജിച്ചുകൊണ്ട് പെൺകഴുത കണ്ണുകളിൽ ആലസ്യം നിറച്ചൊന്നു ചിരിച്ചു. സ്വതേ മൗനിയായ കഴുതയ്ക്ക് ഇതൊട്ടും പിടിച്ചില്ല. അവൻ അത്യുച്ചത്തിൽ കരയാൻ തുടങ്ങി. അതിനൊരു നാടൻപാട്ടിന്റെ ഈണമായിരുന്നു. സാധാരണ ഇതുപോലുള്ള സന്ദർഭങ്ങളിൽ അലക്കുകാരൻ കോപിക്കുന്നതാണ്. പക്ഷേ, നാടൻശീലിൽ ലയിതനായി അലക്കുകാരൻ വേച്ചുവേച്ച ചുവടുകളോടെ കഴുതകൾക്കു മുന്നിലും പിന്നിലും വശത്തുമായി മാറിമാറി നടന്നുതുടങ്ങി…

അലക്കുകാരൻ പതിവുശകാരങ്ങൾ ആരംഭിച്ചു. അയാളെ ഏറ്റവും പ്രകോപിതനാക്കുന്ന അനുഭവങ്ങൾ പറയുമ്പോൾ കണ്ണുകളിൽ തീ പാറുന്നതുപോലെ തോന്നും. അലസമായി വളർന്നിറങ്ങിയ താടിയിൽ വിരലോടിച്ചുകൊണ്ട് തലക്കെട്ടഴിച്ച് ആഞ്ഞുകുടഞ്ഞുകൊണ്ടാണ് അയാൾ അത്തരം കാര്യങ്ങൾ അവതരിപ്പിക്കുന്നത്.

പുഴക്കടവിൽ ഉച്ചചൂടിൽ തുണി ഉണങ്ങുന്നതും കാത്തിരിക്കുകയായിരുന്നു അയാൾ. കഴുതകൾ മൂന്നും കൊട്ടാരത്തി മലയിലേക്കു കയറിപ്പോയിരുന്നു. അലക്കുകാരൻ വിശപ്പും ദാഹവും സഹിക്കവയ്യാതെ വെയിൽച്ചൂടിൽനിന്നു രക്ഷപ്പെടാൻ ഒരു കാഞ്ഞിരത്തണലിൽ ചെന്നിരുന്നു. ഇടക്കാറ്റിൽ കനംകുറഞ്ഞ വസ്ത്രങ്ങൾ പറന്നുപൊങ്ങിയപ്പോൾ അയാൾ ആരെയൊക്കെയോ തെറിവിളിച്ചു. വെയിലിലേക്കിറങ്ങി ഉണങ്ങിയ വസ്ത്രങ്ങൾ അടുക്കിവയ്ക്കുമ്പോഴാണ് അലക്ഷ്യനായി ഒരാൾ പുഴക്കരയിലൂടെ നടന്നുവരുന്നത് അലക്കുകാരൻ കണ്ടത്. അയാൾക്കു നന്നേ വാർദ്ധക്യം തോന്നിക്കുന്നുണ്ട്. മുഷിഞ്ഞ വസ്ത്രങ്ങളും കുഴിഞ്ഞ കണ്ണും ഒരു ഭിക്ഷാടകന്റെ രൂപം അയാൾക്കു നൽക്കുന്നു. തുണിയലക്കാൻ തന്ന ആരെങ്കിലും പറഞ്ഞുവിട്ട വേലക്കാരനാവും അയാളെന്ന് ആദ്യം അലക്കുകാരൻ നിനച്ചു. അങ്ങോട്ടൊന്നും ചോദിക്കേണ്ടെന്നു കരുതി അലക്കുകാരൻ തന്റെ ജോലിയിൽ വ്യാപൃതനായി. വൃദ്ധൻ അലക്കുകാരനരികെ വന്നുനിന്നു. തന്നെ അലക്കുകാരൻ അല്പവും ശ്രദ്ധിക്കുന്നില്ല എന്നു കണ്ട വൃദ്ധൻ മുരടനക്കി. പക്ഷേ, അലക്കുകാരൻ അതും ശ്രദ്ധിച്ചില്ല. ഒരു ഖദർമുണ്ടു മടക്കിക്കൊണ്ടിരുന്ന അലക്കുകാരനോടു വിറയാര്‍ന്ന സ്വരത്തില്‍ വൃദ്ധന്‍ ചോദിച്ചു: “ഈ വഴി എവിടെ എത്തും?” അലക്കുകാരന്‍ തന്നെ വിട്ടകലാതിരുന്ന ലഹരിയുടെ ആലസ്യതയില്‍ പറഞ്ഞു:“ഒരിടത്തും എത്തില്ല. അതൊരു നീണ്ട വഴിയാ.” വൃദ്ധന് ക്ഷോഭമടക്കാനായില്ല. “ഒരിടത്തുമെത്താത്ത വഴിയോ?” വൃദ്ധന്‍ പരുഷമായി ചോദിച്ചു. “അതെ” അലക്കുകാരന്‍ പറഞ്ഞു. “ആ വഴിദൂരം പിന്നിടുമ്പോഴേക്കും നിങ്ങള്‍ വീണു ചാവാനിടയുണ്ട്.” വൃദ്ധനു കലി അടക്കാനായില്ല. അയാള്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടു കൊട്ടാരത്തിമലയുടെ താഴ്വാരത്തിലേക്കു നടന്നു. വൃദ്ധന്‍ അല്പദൂരം പിന്നിട്ടപ്പോള്‍ അലക്കുകാരനു സങ്കടം തോന്നി. വൃദ്ധന്‍ നടന്നുതളര്‍ന്നു മരിച്ചാല്‍ എന്ന ചിന്ത അലക്കുകാരനെ ചൂഴ്ന്നു.

വൃദ്ധന്‍ കൊട്ടാരത്തിമലയുടെ തുടക്കത്തിലെത്തിയിരുന്നു. അലക്കുകാരൻ ഒരൊച്ചവച്ചു വൃദ്ധനെ വിളിച്ചു. വൃദ്ധന്‍ തിരികെ നടന്നുവന്നു. ഊരുംപേരുമറിഞ്ഞപ്പോള്‍, മക്കളുടെ പരസ്പരവൈരം കണ്ടു മനംമുട്ടി വീടുവിട്ടിറങ്ങിയ വൃദ്ധനോട് അലക്കുകാരന് അനുകമ്പ തോന്നി. അലക്കില്‍ തനിക്കൊരു സഹായിയായി നിന്നാല്‍ തന്റെ ഇറയത്ത് ഒരു കിടക്കയും മൂന്നുനേരം ഊണും നല്കാമെന്നു പറഞ്ഞുപ്പോള്‍ വൃദ്ധന്റെ മുഖം സംതൃപ്തിയാല്‍ നിറയുന്നത് അലക്കുകാരന്‍ ശ്രദ്ധിച്ചു. അപ്പോഴേക്കും അലക്കിയുണക്കിയ വസ്ത്രങ്ങള്‍ മടക്കിവയ്ക്കുന്നതില്‍ വൃദ്ധന്‍ അലക്കുകാരനെ സഹായിക്കാന്‍ തുടങ്ങിയിരുന്നു.

വീട്ടിലേക്കു തിരികെ നടക്കുമ്പോള്‍ വൃദ്ധന്‍ വാചാലനാകുകയും കാതങ്ങള്‍ക്കകലെയുള്ള തന്റെ വീട്ടിലെ കഥാഗതികള്‍ അലക്കുകാരനോടു പറയാന്‍തുടങ്ങുകയും ചെയ്തു. അവ്യക്തമായി ഏതോ രോഗം പിടിപെട്ടു മരിച്ച ഭാര്യയെക്കുറിച്ചു പറഞ്ഞപ്പോള്‍ വൃദ്ധന്‍ കരച്ചിലിന്റെ വക്കോളമെത്തി. മക്കള്‍ മൂന്നുപേര്‍. ആണ്‍പിറപ്പുകളായതിനാല്‍ വയ്യാക്കാലത്ത് ഒരു തുണയാകുമെന്ന തോന്നലായിരുന്നു പലപ്പോഴും വൃദ്ധനെ ജീവിപ്പിച്ചത്. പക്ഷേ, പകുത്ത് ഭാഗം തീര്‍ത്ത് സ്വന്തമായ ലോകം തീര്‍ക്കാനായിരുന്നു അവര്‍ക്കു തിടുക്കം. അതിനിടയില്‍ താന്‍ ആരുടെയൊപ്പമെന്ന തർക്കവും ശണ്ഠയുമുണ്ടായി. തന്നെ കൂടെപ്പാർപ്പിക്കാനായിരുന്നില്ല മക്കൾതമ്മിൽ മത്സരം; മറ്റൊരുവൻ അച്ഛനെ കൂടെപ്പാർപ്പിക്കണമെന്ന ചിന്തയായിരുന്നു മക്കല്‍ മൂന്നുപേര്‍ക്കും. അങ്ങനെ സഹിയറ്റ ഒരു നിമിഷത്തില്‍ വൃദ്ധന്‍ വീടുവിട്ടിറങ്ങി. മറ്റൊരു വഴിയും വൃദ്ധന്റെ മനസ്സില്‍ തെളിഞ്ഞുവന്നില്ല.

വീടെത്താറായപ്പോള്‍ അലക്കുകാരന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഒരുദിവസത്തെ പണിപ്പാടുകള്‍ തീര്‍ന്ന സംതൃപ്തിയും ഭക്ഷണം കഴിക്കാമെന്നുള്ള തോന്നലും അലക്കുകാരനെ ആവേശം കൊള്ളിച്ചു. മേഞ്ഞുനടന്നു തളര്‍ന്ന കഴുതകള്‍ കിതപ്പോടെയാണ് ഭാരം ചുമലിലേറ്റി കയറ്റം കയറിയത്. വേഗത പോരാന്നു തോന്നിയതുകൊണ്ടാകണം അലക്കുകാരൻ കഴുതകളെ അടിക്കാനോങ്ങി. വൃദ്ധൻ അതു തടഞ്ഞു: “നാക്കെടുക്കാപ്രാണികളെ തല്യാ നരഗത്തിൽപ്പോകും.”

“എല്ലവരും നരഗത്തിലല്യോ തമ്പ്‌രാനേ.” അലക്കുകാരൻ കാശാവിൻകമ്പു വീശുന്നതിനിടയിൽ പറഞ്ഞു.

കഴുതകളുടെ കാലൊച്ചായും വൃദ്ധന്റെ സംസാരവും കേട്ടപാടേ അലക്കുകാരന്റെ ഭാര്യ മൈലി വീട്ടകത്തുനിന്നും പുറത്തേക്കിറങ്ങി. ഭാര്യയെ കണ്ടപ്പോൾ അലക്കുകാരൻ പറഞ്ഞു: “മൈലേ, ചോറുവെളമ്പ്. വയറ് കത്തുന്നു.” മൈലി തന്റെ പരവശനായ ഭർത്താവിനരികിലേക്കു മാറുമറയ്ക്കാതെ നടന്നുവന്നപ്പോഴാണ് കൂടെയുള്ള വൃദ്ധനെ കണ്ടത്. അവൾ തെല്ലും ജാള്യത പ്രകടിപ്പിക്കാതെ അലക്കുകാരന്റെ സമീപമെത്തി നെററിയിലെ വിയർപ്പുകണങ്ങൾ മുണ്ടിൻകോന്തലയാൽ ഒപ്പിമാറ്റി. അപ്പോഴാണ് വൃദ്ധനെ പരിചയപ്പെടുത്തിയത്. “അതു ശീമത്തമ്പുരാൻ. കൂടിയ ജാതിക്കാരനാ!” ശേഷചരിത്രം പിന്നെ പറയാം എന്ന മട്ടിൽ അലക്കുകാരൻ ഇറയത്തേക്കു നടന്നു.

മൈലി കൂൺതോരനും സാമ്പാറും കൂട്ടി ചോറുവിളമ്പുമ്പോൾ അലക്കുകാരൻ വൃദ്ധനെ വിളിച്ചു. വിശപ്പിന്റെ അസഹ്യതയിൽ തിടുക്കപ്പെട്ടു കയറിവന്ന വൃദ്ധൻ മൈലിയെ നോക്കി ചിരിച്ചു. അവൾ തളിക നീക്കിവച്ചു വൃദ്ധനു ചോറുവിളമ്പി. കുമിൾതോരന്റെ അവാച്യമായ രുചിയാസ്വദിച്ചു ചോറുണ്ണുന്നതിനിടയിൽ അലക്കുകാരൻ വൃദ്ധനോടു ചോദിച്ചു: “മക്കളാരെങ്കിലും പൊലീസിനെക്കൂട്ടി തിരക്കിവര്വോ?” ഇല്ലെന്ന് ആംഗ്യത്തിൽ വൃദ്ധൻ മറുപടിയൊതുക്കി. മല്ലിവെള്ളം പകർന്നു നൽകിയ മൈലിയുടെ കൈകളിലെ നീലഞരമ്പുകളിലേക്കു വൃദ്ധന്റെ കാഴ്ച് ഇടറിനിന്നതും അലക്കുകാരൻ ശ്രദ്ധിച്ചില്ല.

സായാഹ്നമായപ്പോൾ അലക്കുകാരൻ കുടയുമെടുത്തു പുറത്തേക്കിറങ്ങി. കൂടെ മൈലിയും. അവൾ തന്റെ ചാന്തും കണ്മഷിയും തീർന്നുപോയെന്നു പറഞ്ഞപ്പോൾ വൃദ്ധന്റെ സാന്നിദ്ധ്യമറിയാതെ അലക്കുകാരൻ പറഞ്ഞു: “മൈല്യേ, നിനക്കു ഞാനൊള്ളപ്പം പിന്നെ ചാന്തെന്തിനാ?”

വൃദ്ധൻ കഴുതകൾക്കരികിലേക്കു നടന്നു.

അലക്കുകാരൻ വൃദ്ധനെ നോക്കി പറഞ്ഞു: “ഇനി ഞാനിത്തിരു വൈകീന്നു കരുതി നീ പേടിക്കണ്ട. നമ്മൾടെ ശീമത്തമ്പുരാൻ ഇവിടെത്തന്നെ ഉണ്ടാവുമല്ലോ.”

മൈലി പരിഭവംപുരട്ടി പറഞ്ഞു: “എന്നുവച്ച് രാത്രിയാവുംവരെ കൂത്താടണ്ട. നേരത്തെ വരണം.”

അലക്കുകാരൻ മൈലിയെ സ്വയം മറന്നെന്നപോലെ ചുറ്റിപ്പിടിച്ചു കൊണ്ടു പറഞ്ഞു: “കൂത്താട്ടമൊക്കെ വന്നിട്ട്.”

കാണും.”

രാവേറുംവരെ വൃദ്ധനും മൈലിയും പുറംതിണ്ണയിലിരുന്നു സംസാരിച്ചു. വൃദ്ധൻ തന്റെ വേദനകൾ ഒന്നൊന്നായി പറഞ്ഞപ്പോൾ മൈലിയുടെ കണ്ണുകൾ നിറഞ്ഞു. സമാധാനിപ്പിക്കാനെന്നോണം അവൾ വൃദ്ധനോടു പറഞ്ഞു: “ഒരർത്ഥത്തി മക്കളില്ലാത്തതാ നല്ലത്. ഒണ്ടെങ്കിലല്ലേ ഇത്തരം സങ്കടോള്ളൂ?”

ഒക്കെ വിധി. അല്ലാണ്ടെന്താ?” വൃദ്ധൻ പറഞ്ഞു. “അവൾ പോയതോടാ എന്റെ ശനി തുടങ്ങ്യേ…” അവർ അങ്ങനെ സംസാരിച്ചിരിക്കെ ദൂരെനിന്നും “രാത്രിക്കു നീലനെറം, രാത്രിന്റെ മൈലി കണക്കെ…” എന്നു നീട്ടിപ്പാടിക്കൊണ്ട് അലക്കുകാരൻ നടന്നുവരുന്നതു കാണായി. വൃദ്ധൻ മണ്ണെണ്ണവിളക്കുമെടുത്തു പകുതിവഴി നടന്നുചെന്നു. പിന്നാലെ മൈലിയും. അലക്കുകാരന്റെ കാലുകൾ ഉറയ്ക്കുന്നുണ്ടായിരുന്നില്ല. അയാൾ ഒരുനിമിഷം നിന്നു മൈലിയെ നോക്കി. മടിക്കുത്തഴിച്ച് താൻ കരുതിവച്ച ചാന്തും കണ്മഷിയും മൈലിക്കു നൽകി.

വൃദ്ധനെ നോക്കി അലക്കുകാരൻ ചോദിച്ചു: “ശീമത്തമ്പ്രാനേ, എങ്ങനെ ഞങ്ങൾടെ കൊട്ടാരോം പരിസരോം?”

വൃദ്ധൻ മറുപടി പറഞ്ഞില്ല.

വീട്ടകത്തേക്കു കയറിയപാടേ അലക്കുകാരൻ വിരിച്ചിട്ടിരിക്കുന്ന തഴപ്പായയിൽ മലർന്നുകിടന്നു. അത്താഴം എടുത്തുവച്ചിട്ടും പലതവണ മൈലി വിളിച്ചിട്ടും അലക്കുകാരൻ ഉണർന്നില്ല. വൃദ്ധനും മൈലിയും അത്താഴം കഴിക്കുമ്പോഴും, ‘രാത്രിക്കെൻ മൈലിനിറം’ എന്ന് അലക്കുകാരൻ പാടുന്നുണ്ടായിരുന്നു.

വൈകിയാണ് അലക്കുകാരൻ ഉണർന്നത്. തലേന്നു രാത്രി വിസ്മൃതിയിലകപ്പെട്ട ഒരു ശൂന്യാകാശസഞ്ചാരിയുടെ അനുഭവങ്ങൾപോലെയാണ് അലക്കുകാരനു തോന്നിയത്. അയാൾ ഏറെനേരം കിടക്കയിൽത്തന്നെ ഉണർന്നുകിടന്നു. പുറത്തു കഴുതകളുടെ കാലൊച്ച. അലക്കുകാരൻ പുറംവരാന്തയിലേക്കു നോക്കി. അവിടെ വൃദ്ധന്റെ പായ ശൂന്യമായിരുന്നു. പ്രഭാതം കണ്ടിരിക്കുന്ന വൃദ്ധനെ പ്രതീക്ഷിച്ച് അലക്കുകാരൻ പുറത്തേക്കിറങ്ങി.

കഴുതകൾ മാത്രം വഷണച്ചുവട്ടിൽ കാലായം തീർക്കുംപോലെ നടക്കുന്നു. വൃദ്ധനെ അവിടെയും കാണാനുണ്ടായിരുന്നില്ല. വേഷപ്രച്ഛ്ന്നനായി തന്നെ വഞ്ചിച്ചു മോഷണം നടത്താനോ മറ്റോ കൂടെകൂടിയതാവുമോ ആ വൃദ്ധനെന്ന് ഒരു നിമിഷം അലക്കുകാരൻ സംശയിച്ചു. അപ്പോഴാണ് മുറ്റത്തു രാത്രിക്കാറ്റിൽ പാറിവീണ പഴുത്തിലകൾ അലക്കുകാരൻ കണ്ടത്. മൈലി പുലരും മുന്നേ മുറ്റമടിക്കുന്നതും കട്ടൻ കാപ്പി തിളപ്പിക്കുന്നതുമാണല്ലോ. അലക്കുകാരൻ അടുക്കളച്ചായ്പിലേക്കു നടന്നു. പുകയും അനക്കവുമില്ല. തീപൂട്ടിയ ലക്ഷണവുമില്ല.

അലക്കുകാരൻ അടഞ്ഞുകിടക്കുന്ന വാതിലിന്റെ പഴുതിലൂടെ അകത്തേക്കു നോക്കി. അയാൾ വാതിൽ പെട്ടെന്നു തള്ളിത്തുറന്നു. അവിശ്വസനീയമായ ഒരു കാഴ്ച്ചയിൽ അലക്കുകാരൻ സ്തബ്ധനായി നിന്നു. വിവസ്ത്രരായി കിടക്കുന്ന മൈലിയെയും വൃദ്ധനെയും കണ്ട അലക്കുകാരൻ നിന്നു വിറച്ചു. ഒരുനിമിഷം അയാൾ വാതിൽപ്പടി പിടിച്ചു നിന്നു. പിന്നെ സങ്കടമടക്കാനാതെ നിലത്ത് ആദ്യം കണ്ട ഒരു കല്ലെടുത്ത് മൈലിക്കുനേരെ പാഞ്ഞുചെന്നു. അപ്പോഴാണ് പെട്ടെന്ന് ഉറക്കത്തിൽനിന്നും ഞെട്ടിപ്പിടഞ്ഞെണീറ്റ് വൃദ്ധന്റെ കാൽതട്ടി മൈലി കണ്ണുതുറന്നത്.

അലക്കുകാരൻ ഒരു ഭ്രാന്തനെപ്പോലെ നിന്നു കിതച്ചു. പിന്നെ പരിഭ്രാന്തയായി നിൽക്കുന്ന മൈലിയുടെ കണ്ണുകളിലേക്കു നോക്കാനാവാതെ അലക്കുകാരൻ കഴുതകൾക്കരികിലേക്കു നടന്നു. വെയിലുറയ്ക്കുംവരെ അലക്കുകാരൻ വീട്ടിലേക്കു നോക്കുകയോ പതിവുള്ള കട്ടൻകാപ്പിയെക്കുറിച്ച് ഓർക്കുകയോ ചെയ്തില്ല. വഷണമരത്തിനു താഴെയുള്ള അതിരുകല്ലിൽ അകലെയുള്ള കുന്നിന്മുകളിലേക്കു നോക്കി അലക്കുകാരൻ ഇരുന്നു. കുന്ന് ദ്രവരൂപമായും പ്രളയമായും തന്നെ കടന്നുപോകുന്നതായി അയാൾക്കു തോന്നി. അയാൾ അവിടെനിന്നും എണീറ്റില്ല. ഏറെനേരം അതേ ഇരുപ്പിരുന്ന അയാൾ വെയിൽ വന്നു നിഴൽമായ്ക്കുന്നതും തനിക്കുമേൽ കരിയിലകൾ വന്നു വീഴുന്നതും അറിഞ്ഞില്ല.

കഴുതകൾ അസ്വസ്ഥരായി കരയാൻ തുടങ്ങി. പതിവനുസരിച്ച് ഈ നേരത്ത് അവർ കൊട്ടാരത്തിമലയിലൂടെ മേഞ്ഞുനടക്കേണ്ടതാണ്. അലക്കുകാരൻ എണീറ്റു. പിന്നെ വിഴുപ്പിന്റെ കെട്ടു കയറ്റിവച്ച് കഴുതകളെ അതിവേഗം തെളിച്ച് അയാൾ പുഴക്കരയിലേക്കു നടന്നു. അപ്പോഴും വൃദ്ധനും മൈലിയും ചെരിപ്പിൽനിന്നും പുറത്തുവന്നിരുന്നില്ല. വന്നെങ്കിൽത്തന്നെ അവർ അലക്കുകാരന്റെ മുന്നിലെത്തിയില്ല. പലതവണ ബീഡിച്ചുക്ക എറ്റിക്കുകയും മറ്റൊന്നു നിറയ്ക്കുകയും ചെയ്തു. അന്നാദ്യമായി അലക്കുകാരൻ കാശാവിൻകമ്പും അലക്കുകാരവും എടുക്കാൻ മറന്നിരുന്നു.

വരൾപുഴക്കു നടുവിൽ ജലം വെയിലേറ്റു തിളങ്ങുന്നു. നിശ്ചലജലത്തിൽ ഒഴുക്കുണ്ടാവുമെന്നു കരുതി ഏതോ കുട്ടി ഇറക്കിവിട്ട കടലാസുവെള്ളം. അതു നിശ്ചലം നിന്നു. അലക്കുകാരൻ കല്ലിന്മേൽ ഇരുന്നു. പ‌തുക്കെ താഴ്വരയിലേക്കു നോക്കി. അവിടം വിജനവും നിശ്ശ്ബ്ദവുമായിരുന്നു. ഉച്ചവെയിലിലൂടെ താഴ്ന്നു പറക്കുന്ന കുറെ പക്ഷികൾ മാത്രം.

കഴുതകളുടെമേൽനിന്നും അലക്കുവസ്ത്രങ്ങൾ താഴേക്കെടുത്തു വച്ചു. പിന്നെ എന്തോ ഒരാവേശമേറ്റപോലെ അലക്കുകാരൻ മുഷിഞ്ഞ വസ്ത്രങ്ങളിലേക്കു തീപിടിപ്പിച്ചു. തീനാളമുയരുംപടി അലക്കുകാരൻ ഇളകിയിളകി ചിരിക്കാൻ തുടങ്ങി. പലരുടെ ഉടുവസ്ത്രവും പുതപ്പും എരിഞ്ഞു വായുവിൽ പുക പരക്കുന്നത് അലക്കുകാരൻ കൗതുകത്തോടെ നോക്കിനിന്നു. ഉടയോന്റെ അസ്വാഭാവികമായ ഭാവമാറ്റം കാൺകെ പെൺകഴുത മൗനിയായ ആൺകഴുതയോടു പറഞ്ഞു: “അലക്കിന്റെ വിധം മാറ്റിയെന്നു തോന്നുന്നല്ലോ. പുതിയ കാലത്തിന്റെ ഓരോ രീതികളേ!”

മൗനിയായ ആൺകഴുത ഒന്നുമൊന്നും മനസ്സിലാകാതെ അലക്കുകാരന്റെ വേഗതയാർന്ന ചലനത്തിലേക്കു കണ്ണുനട്ടുനിന്നു. അപ്പോൾ ശൃംഗാരരൂപത്തിൽ ഒരു ശ്ബ്ദം പുറപ്പെടുവിച്ചുകൊണ്ടു പെൺകഴുത ഫലിതപ്രിയനായ ആൺകഴുതയോടുരുമ്മിനിന്നു. ഇതു കണ്ടു മൗനിയായ ആൺകഴുത സർവ്വതാളവും തെറ്റി ഉച്ചത്തിൽ കരയാൻ തുടങ്ങി….

അലക്കുകാരനെ വീണ്ടും കഴുതക്കരച്ചിൽ പ്രകോപിതനാക്കി. അയാൾ അലക്കുകല്ലു പൊക്കിയെടുക്കാൻ പാടുപെട്ടുകൊണ്ടു നാലഞ്ചു തെറി വിളിച്ചു…. “പൊയ്ക്കോ, എവിടെയെങ്കിലും പോയി തുലയ്!” കഴുതകൾ ഭയപ്പാടോടെ നിൽക്കെ തന്റെ ശ്രമം പരാജയപ്പെട്ട അലക്കുകാരൻ നിലത്തുനിന്നും ഉരുളൻകല്ലുകൾ പെറുക്കി കഴുതകളുടെ തല ലക്ഷ്യമാക്കി എറിയാൻ തുടങ്ങി. അപ്രതീക്ഷിതമായി തങ്ങളുടെ തലയ്ക്കേറു കിട്ടിയ കഴുതകൾ വേദനയോടെ കൊട്ടാരത്തിമലയിലേക്ക് ഓടിക്കയറി. ഇടയ്ക്കൊന്നു തിരിഞ്ഞുനോക്കിയ പെൺകഴുത വെപ്രാളത്തോടെ പറഞ്ഞു:

“ഇതെന്തോ പ്രാന്താ.”

തനിക്കരികെ തീയെരിഞ്ഞമരുന്നത് അലക്കുകാരൻ വീണ്ടും കണ്ടു. ഒടുവിൽ ആരുടെയോ കരിമ്പടത്തിൽനിന്നുമാത്രം തീ ശമിക്കാതായപ്പോൾ അയാൾ ആകാശത്തേക്കും ഭൂമിയിലേക്കും നോക്കി ഒരുനിമിഷം പ്രാർത്ഥിക്കുംപോലെ നിന്നു. പുഴയിലൂടെ അജ്ഞാതവേഗത്തിൽ ഒരു കാറ്റുവന്നു. കാറ്റകന്നുപോയതിനൊപ്പം പൊടുന്നനെ അലക്കുകാരൻ ആഴക്കുഴിയിലേക്ക് എടുത്തുചാടി. ഉച്ചവെയിൽച്ചൂടിൽ ജലം ചൂടാർന്നിരുന്നു. ആഴത്തിലേക്കു ശിരസ്സ് താഴ്ന്നുപോകുംമുന്നേ അലക്കുകാരൻ കൊട്ടാരത്തിമലയിലേക്ക് ഒരിക്കൽക്കൂടി നോക്കി. അപ്പോൾ തന്റെ കഴുതകൾ വിദൂരമായ പച്ചയിൽ അദൃശ്യമാകുന്നത് അലക്കുകാരൻ കണ്ടു.