close
Sayahna Sayahna
Search

Difference between revisions of "ഒരു ആപത്ത്"


 
Line 1: Line 1:
 +
{{SF/Indulekha}}
 +
{{SF/IndulekhaBox}}
 
നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര വെളിച്ചാവുമ്പോഴേയ്ക്ക് ശാസ്ത്രികളും നമ്പൂരിമാരും കിടന്നുറങ്ങുന്ന ഊട്ടുപുരയുടെ സമീപം എത്തി. ആ ഊട്ടുപുര പഞ്ചുമേനവന്റെ വകയും രണ്ടു വഴികള്‍ കൂടുന്ന സ്ഥലത്തുണ്ടാക്കപ്പെട്ടിട്ടുള്ളതുമാണ്. അതില്‍ ഒരു വഴി നമ്പൂതിരിപ്പാട്ടിലെ പ്രദേശങ്ങളില്‍ നിന്നു വരുന്ന വഴിയും ആണ്. ഇവിടെ പൂവള്ളിവീടു വകയായ ഒരു സത്രം ഉള്ളതിനു പുറമെ ഒരു പത്തായപ്പുര മാളികയും കളപ്പുര മാളികയും മറ്റും ഉണ്ട്. ഇവിടെ കയറി ഭക്ഷണം കഴിച്ചു പോവാമെന്നു പഞ്ചുമേനവനും കേശവന്‍ നമ്പൂതിരിയും കൂടി പറഞ്ഞതിനെ നമ്പൂതിരിപ്പാടു ഗോവിന്ദന്റെ ഉപദേശപ്രകാരം അശേഷം കൈക്കൊണ്ടില്ല. വഴിയിലെങ്കിലും ഇന്ദുലേഖയെയാണു കൊണ്ടു പോവുന്നത് എന്നു പ്രസിദ്ധമാവട്ടെ എന്നു നമ്പൂതിരിപ്പാടും ഗോവിന്ദനും ഉറച്ചിരുന്നു. ഘോഷയാത്ര ഊട്ടുപുരയുടെ ഉമ്രത്തെത്താറായ മുതല്‍ ഗോവിന്ദന്റെ ഉത്സാഹത്താല്‍ പല്ലക്കുകള്‍ കുറെ അധികം വേഗത്തില്‍ നടത്തിച്ചു. ഭൃത്യവര്‍ഗ്ഗങ്ങളെയും മറ്റും മുമ്പില്‍ ഓടിച്ചു ശബ്ദങ്ങളും കലശലാക്കി ഗോവിന്ദന്‍ പിന്നാലെയും ഓടി. ഈ ഘോഷമെല്ലാം കേട്ടു ശാസ്ത്രികളും നമ്പൂരിമാരും ഊട്ടുപുരയില്‍ നിന്നു പുറത്തേയ്ക്ക് എറങ്ങുമ്പോഴേയ്ക്കു പല്ലക്കുകളും മഞ്ചലുകളും കടന്നു പൊയ്ക്കഴിഞ്ഞു. ശാസ്ത്രികള്‍ ഗോവിന്ദനെ മാത്രം കണ്ടു. ഗോവിന്ദനെ മുമ്പുകണ്ടു പരിചയമായിട്ടുണ്ടല്ലോ. കണ്ട ഉടനെ കൈകൊണ്ടു വിളിച്ചു. ഗോവിന്ദന്‍ ശാസ്ത്രികളുടെ സമീപം ചെന്നു.
 
നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര വെളിച്ചാവുമ്പോഴേയ്ക്ക് ശാസ്ത്രികളും നമ്പൂരിമാരും കിടന്നുറങ്ങുന്ന ഊട്ടുപുരയുടെ സമീപം എത്തി. ആ ഊട്ടുപുര പഞ്ചുമേനവന്റെ വകയും രണ്ടു വഴികള്‍ കൂടുന്ന സ്ഥലത്തുണ്ടാക്കപ്പെട്ടിട്ടുള്ളതുമാണ്. അതില്‍ ഒരു വഴി നമ്പൂതിരിപ്പാട്ടിലെ പ്രദേശങ്ങളില്‍ നിന്നു വരുന്ന വഴിയും ആണ്. ഇവിടെ പൂവള്ളിവീടു വകയായ ഒരു സത്രം ഉള്ളതിനു പുറമെ ഒരു പത്തായപ്പുര മാളികയും കളപ്പുര മാളികയും മറ്റും ഉണ്ട്. ഇവിടെ കയറി ഭക്ഷണം കഴിച്ചു പോവാമെന്നു പഞ്ചുമേനവനും കേശവന്‍ നമ്പൂതിരിയും കൂടി പറഞ്ഞതിനെ നമ്പൂതിരിപ്പാടു ഗോവിന്ദന്റെ ഉപദേശപ്രകാരം അശേഷം കൈക്കൊണ്ടില്ല. വഴിയിലെങ്കിലും ഇന്ദുലേഖയെയാണു കൊണ്ടു പോവുന്നത് എന്നു പ്രസിദ്ധമാവട്ടെ എന്നു നമ്പൂതിരിപ്പാടും ഗോവിന്ദനും ഉറച്ചിരുന്നു. ഘോഷയാത്ര ഊട്ടുപുരയുടെ ഉമ്രത്തെത്താറായ മുതല്‍ ഗോവിന്ദന്റെ ഉത്സാഹത്താല്‍ പല്ലക്കുകള്‍ കുറെ അധികം വേഗത്തില്‍ നടത്തിച്ചു. ഭൃത്യവര്‍ഗ്ഗങ്ങളെയും മറ്റും മുമ്പില്‍ ഓടിച്ചു ശബ്ദങ്ങളും കലശലാക്കി ഗോവിന്ദന്‍ പിന്നാലെയും ഓടി. ഈ ഘോഷമെല്ലാം കേട്ടു ശാസ്ത്രികളും നമ്പൂരിമാരും ഊട്ടുപുരയില്‍ നിന്നു പുറത്തേയ്ക്ക് എറങ്ങുമ്പോഴേയ്ക്കു പല്ലക്കുകളും മഞ്ചലുകളും കടന്നു പൊയ്ക്കഴിഞ്ഞു. ശാസ്ത്രികള്‍ ഗോവിന്ദനെ മാത്രം കണ്ടു. ഗോവിന്ദനെ മുമ്പുകണ്ടു പരിചയമായിട്ടുണ്ടല്ലോ. കണ്ട ഉടനെ കൈകൊണ്ടു വിളിച്ചു. ഗോവിന്ദന്‍ ശാസ്ത്രികളുടെ സമീപം ചെന്നു.
  
Line 230: Line 232:
  
 
എന്നു പറഞ്ഞു ഗോവിന്ദപ്പണിക്കര്‍ പുറപ്പാടിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇന്ദുലേഖയെ ഒരുവിധമെല്ലാം സാന്ത്വനം ചെയ്ത്, അമ്മ ലക്ഷ്മിക്കുട്ടി അമ്മയോടുകൂടി പൂവരങ്ങിലേക്ക് അയയ്ക്കുകയും ചെയ്തു. ഗോവിന്ദപ്പണിക്കര്‍ തന്റെ ഭാര്യയേയും സമാശ്വസിപ്പിച്ചു, പുറപ്പെടാന്‍ ഒരുങ്ങി. പഞ്ചുമേനവന് ഈ വര്‍ത്തമാനം കേട്ടപ്പോള്‍ ബഹു സന്തോഷമായി. “കുരുത്തം കെട്ടവന് അങ്ങിനെയെല്ലാം പറ്റും” എന്ന്  പറഞ്ഞു സന്തോഷിച്ചു. എന്നാല്‍ തനിക്കു മാധവന്‍ എന്തു സംഗതിയിലാണു പൊയ്ക്കളഞ്ഞത് എന്നു വെളിവായി മനസ്സിലായിട്ടില്ലാ. തന്റെ ശപഥം കേട്ടിട്ടു ഭയപ്പെട്ടിട്ടോ മറ്റോ ആയിരിക്കാമെന്ന് ഒരു ഊഹം മാത്രം ഉണ്ട്. പഞ്ചുമേനവനോടു ഗോവിന്ദന്‍കുട്ടി മേനവന്‍ യാത്ര ചോദിച്ചപ്പോള്‍ അത് അശേഷം തനിക്ക് രസമായില്ലെങ്കിലും വിരോധിച്ചാല്‍ ഫലമുണ്ടാവുകയില്ലെന്നു നിശ്ചയിച്ച് മൌനാനുവാദമായി സമ്മതിച്ചു എന്നു തന്നെ പറയാം. അന്ന് അത്താഴം കഴിഞ്ഞു ഗോവിന്ദപ്പണിക്കരും ഗോവി­ന്ദന്‍കുട്ടിമേനവനും ഒരു നാലു വാലിയക്കാരും കൂടി മാധവനെ തെരയുവാന്‍ പുറപ്പെടുകയും ചെയ്തു.
 
എന്നു പറഞ്ഞു ഗോവിന്ദപ്പണിക്കര്‍ പുറപ്പാടിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇന്ദുലേഖയെ ഒരുവിധമെല്ലാം സാന്ത്വനം ചെയ്ത്, അമ്മ ലക്ഷ്മിക്കുട്ടി അമ്മയോടുകൂടി പൂവരങ്ങിലേക്ക് അയയ്ക്കുകയും ചെയ്തു. ഗോവിന്ദപ്പണിക്കര്‍ തന്റെ ഭാര്യയേയും സമാശ്വസിപ്പിച്ചു, പുറപ്പെടാന്‍ ഒരുങ്ങി. പഞ്ചുമേനവന് ഈ വര്‍ത്തമാനം കേട്ടപ്പോള്‍ ബഹു സന്തോഷമായി. “കുരുത്തം കെട്ടവന് അങ്ങിനെയെല്ലാം പറ്റും” എന്ന്  പറഞ്ഞു സന്തോഷിച്ചു. എന്നാല്‍ തനിക്കു മാധവന്‍ എന്തു സംഗതിയിലാണു പൊയ്ക്കളഞ്ഞത് എന്നു വെളിവായി മനസ്സിലായിട്ടില്ലാ. തന്റെ ശപഥം കേട്ടിട്ടു ഭയപ്പെട്ടിട്ടോ മറ്റോ ആയിരിക്കാമെന്ന് ഒരു ഊഹം മാത്രം ഉണ്ട്. പഞ്ചുമേനവനോടു ഗോവിന്ദന്‍കുട്ടി മേനവന്‍ യാത്ര ചോദിച്ചപ്പോള്‍ അത് അശേഷം തനിക്ക് രസമായില്ലെങ്കിലും വിരോധിച്ചാല്‍ ഫലമുണ്ടാവുകയില്ലെന്നു നിശ്ചയിച്ച് മൌനാനുവാദമായി സമ്മതിച്ചു എന്നു തന്നെ പറയാം. അന്ന് അത്താഴം കഴിഞ്ഞു ഗോവിന്ദപ്പണിക്കരും ഗോവി­ന്ദന്‍കുട്ടിമേനവനും ഒരു നാലു വാലിയക്കാരും കൂടി മാധവനെ തെരയുവാന്‍ പുറപ്പെടുകയും ചെയ്തു.
 +
{{SF/Indulekha}}

Latest revision as of 17:22, 23 August 2014

ഒരു ആപത്ത്
IndulekhaCover.jpg
ഗ്രന്ഥകർത്താവ് ഒ ചന്തുമേനോൻ
മൂലകൃതി ഇന്ദുലേഖ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എഡ്യൂക്കേഷണല്‍ അന്റ് ജനറല്‍ ബുക്ക് ഡിപ്പോ, കോഴിക്കോട്
വര്‍ഷം
1890
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 390 (ആദ്യ പതിപ്പ്)

നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര വെളിച്ചാവുമ്പോഴേയ്ക്ക് ശാസ്ത്രികളും നമ്പൂരിമാരും കിടന്നുറങ്ങുന്ന ഊട്ടുപുരയുടെ സമീപം എത്തി. ആ ഊട്ടുപുര പഞ്ചുമേനവന്റെ വകയും രണ്ടു വഴികള്‍ കൂടുന്ന സ്ഥലത്തുണ്ടാക്കപ്പെട്ടിട്ടുള്ളതുമാണ്. അതില്‍ ഒരു വഴി നമ്പൂതിരിപ്പാട്ടിലെ പ്രദേശങ്ങളില്‍ നിന്നു വരുന്ന വഴിയും ആണ്. ഇവിടെ പൂവള്ളിവീടു വകയായ ഒരു സത്രം ഉള്ളതിനു പുറമെ ഒരു പത്തായപ്പുര മാളികയും കളപ്പുര മാളികയും മറ്റും ഉണ്ട്. ഇവിടെ കയറി ഭക്ഷണം കഴിച്ചു പോവാമെന്നു പഞ്ചുമേനവനും കേശവന്‍ നമ്പൂതിരിയും കൂടി പറഞ്ഞതിനെ നമ്പൂതിരിപ്പാടു ഗോവിന്ദന്റെ ഉപദേശപ്രകാരം അശേഷം കൈക്കൊണ്ടില്ല. വഴിയിലെങ്കിലും ഇന്ദുലേഖയെയാണു കൊണ്ടു പോവുന്നത് എന്നു പ്രസിദ്ധമാവട്ടെ എന്നു നമ്പൂതിരിപ്പാടും ഗോവിന്ദനും ഉറച്ചിരുന്നു. ഘോഷയാത്ര ഊട്ടുപുരയുടെ ഉമ്രത്തെത്താറായ മുതല്‍ ഗോവിന്ദന്റെ ഉത്സാഹത്താല്‍ പല്ലക്കുകള്‍ കുറെ അധികം വേഗത്തില്‍ നടത്തിച്ചു. ഭൃത്യവര്‍ഗ്ഗങ്ങളെയും മറ്റും മുമ്പില്‍ ഓടിച്ചു ശബ്ദങ്ങളും കലശലാക്കി ഗോവിന്ദന്‍ പിന്നാലെയും ഓടി. ഈ ഘോഷമെല്ലാം കേട്ടു ശാസ്ത്രികളും നമ്പൂരിമാരും ഊട്ടുപുരയില്‍ നിന്നു പുറത്തേയ്ക്ക് എറങ്ങുമ്പോഴേയ്ക്കു പല്ലക്കുകളും മഞ്ചലുകളും കടന്നു പൊയ്ക്കഴിഞ്ഞു. ശാസ്ത്രികള്‍ ഗോവിന്ദനെ മാത്രം കണ്ടു. ഗോവിന്ദനെ മുമ്പുകണ്ടു പരിചയമായിട്ടുണ്ടല്ലോ. കണ്ട ഉടനെ കൈകൊണ്ടു വിളിച്ചു. ഗോവിന്ദന്‍ ശാസ്ത്രികളുടെ സമീപം ചെന്നു.

ശാസ്ത്രികള്‍
എന്താണു ഗോവിന്ദാ! ഇത് അവിടുത്തെ വക ഊട്ടും മാളികയുമാണല്ലോ. ഇവിടെ കയറി ഊണു കഴിഞ്ഞു പോവുന്നതല്ലായിരുന്നുവോ നല്ലത്?
ഗോവിന്ദന്‍
അങ്ങനെയാണി കേശവന്‍ നമ്പൂതിരിയും മറ്റും പറഞ്ഞത്. തമ്പുരാന്‍ തിരുമനസ്സിലേക്കും ചെറുശ്ശേരി നമ്പൂതിരിക്കും അതുതന്നെയായിരുന്നു മനസ്സ്. അപ്പോഴേയ്ക്കു വേറെ ഒരാള്‍ക്കു നേരെ ഉണ്ണാന്‍ മനയ്ക്കല്‍ത്തന്നെ എത്തണം എന്നു പിടിത്തം. അവിടെ സകലം പിടിത്തമല്ലെ.
ശാസ്ത്രികള്‍
ആര്‍ക്ക് — ഇന്ദുലേഖയ്ക്കോ?
ഗോവിന്ദന്‍
അതെ.
ശാസ്ത്രികള്‍
ഒരു പിടുത്തവും ഇല്ലാ. ഇത്ര ദുഷ്ടബുദ്ധിയായിട്ട് ഒരു സ്ത്രീയെ ഞാന്‍ കണ്ടിട്ടില്ലാ.
ഗോവിന്ദന്‍
മഹാദുഷ്ടയാണ്. എനിക്കു സംശയമില്ലാ. എന്തു ചെയ്യും! തമ്പുരാന് അതിപ്രേമം. അങ്ങിനെതന്നെ ഇന്ദുലേഖയ്ക്ക് അങ്ങോട്ടും. പിന്നെ എന്താണ് നിവൃത്തി? എനി ഞങ്ങള്‍ ഇന്ദുലേഖയുടെ ദാസന്മാര്‍ തന്നെ – എന്തു ചെയ്യാം!
ശാസ്ത്രികള്‍
ഇന്ദുലേഖയുടെ പ്രേമം പണം പിടുങ്ങണമെന്നുള്ള പ്രേമം തന്നെ – മറ്റൊരു പ്രേമവും അല്ലാ.
ഗോവിന്ദന്‍
അതെ; അതിനാര്‍ക്കാണു സംശയം? ഞാന്‍ പോവുന്നു. പല്ലക്ക് വളരെ ദൂരത്തായി.

എന്നു പറഞ്ഞു ഗോവിന്ദന്‍ ഓടിപ്പോയി. ശാസ്ത്രികളും നമ്പൂരിമാരും തീവണ്ടി സ്റ്റേഷനിലേക്കുള്ള വഴിക്കും പുറപ്പെട്ടു.

മാധവന്‍ മദിരാശിയില്‍ നിന്നയച്ച കത്ത് പ്രകാരം ഈ സംബന്ധം നടന്നതിന്റെ തലേ ദിവസം വണ്ടിക്കു പുറപ്പെട്ട്, നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര ഉണ്ടായ ദിവസം പതിനൊന്നരമണിക്കു ശാസ്ത്രികളും മറ്റും വണ്ടി കയറാന്‍ പോകുന്ന സ്റ്റേഷനില്‍ എറങ്ങി. സ്റ്റേഷനു സമീപം രണ്ടു മൂന്നു ചോറ്റുകച്ചവടം ചെയ്യുന്ന മഠങ്ങള്‍ ഉണ്ട്. ക്ഷീണം നിമിത്തം അതില്‍ ഒരു മഠ­ത്തില്‍ കയറി ഊണു കഴിച്ചു വൈകുന്നേരത്തേക്കു വഴിയിലുള്ള തന്റെ വക സത്രത്തില്‍ താമസിച്ചു. പിറ്റേന്ന് ഊണിനു തക്കവണ്ണം ഭവനത്തില്‍ എത്താമെന്നു നിശ്ചയിച്ചു. (തന്റെ കൂടെ ഒരു ഭൃത്യന്‍ മാത്രം ഉണ്ട്. ശിന്നനേയും മറ്റൊരു ഭൃത്യനേയും മദിരാശിയില്‍ തന്നെ നിര്‍ത്തി എട്ടു ദിവസത്തെ കല്പന വാങ്ങി പോന്നതാണ്). ചോറ്റു കച്ചവടം ചെയ്യുന്ന മഠത്തില്‍ കയറിച്ചെന്നപ്പോള്‍ അവിടെ വഴിയാത്രക്കാര്‍ ഒരു രണ്ടു മൂന്നു നമ്പൂരിമാരും രണ്ടു നാലു പട്ടന്മാരും തമ്മില്‍ സംസാരമാണ്. ഇവര്‍ തലേദിവസം പകലത്തെ വാരത്തില്‍ ചെമ്പാഴിയോട്ടു ക്ഷേത്രത്തില്‍ ഭക്ഷണം കഴിച്ചു പോന്നവരാണ്. അന്നത്തെ രാവിലത്തെ വണ്ടി കിട്ടാതെ താമസിക്കുന്നതാണ്. എല്ലാവരും ഊണുകഴിഞ്ഞിരിക്കുന്നു. എന്നിട്ടു വെടിപറയുന്നു. മാധവന്‍ ചെന്നു കയറുമ്പോള്‍:

ഒരു നമ്പൂരി
ഇന്ദുലേഖയുടെ ഭാഗ്യം തന്നെ, എന്ന് എനിക്കു തോന്നുന്നു.

മാധവന്‍ “ഇന്ദുലേഖ” എന്ന പേര്‍ കേട്ടപ്പോള്‍ ഒന്നു ഞെട്ടി ഭ്രമിച്ചു. ഇത് എന്തു കഥയാണ് എന്നു വിചാരിച്ചു.

മാധവന്‍ ‘ഏത് ഇന്ദുലേഖ’ എന്ന് ആ മിറ്റത്തിനിന്നു കൊണ്ടുതന്നെ ആ വാക്കു പറഞ്ഞ നമ്പൂതിരിയോടു ചോദിച്ചു.

നമ്പൂരി
ചെമ്പാഴിയോട്ട് ഇന്ദുലേഖ എന്ന ഒരു പെണ്ണ്. എന്താണ്, അവളെ അറിയുമോ?
മാധവന്‍
എന്താണ് ഇന്ദുലേഖയ്ക്ക് ഒരു ഭാഗ്യം വന്നത്? കേള്‍ക്കട്ടെ.
നമ്പൂരി
ഇന്ദുലേഖയ്ക്ക് ഇന്നലെ സംബന്ധമായിരുന്നു.

മാധവന്‍ ഇടിതട്ടിയ മരം പോലെ ഒരു ക്ഷണം നിന്നു. പിന്നെ ഒച്ച വലിച്ചിട്ടു വരുന്നില്ലാ. എന്തു ചെയ്തിട്ടും വരുന്നില്ലാ. ഒരു മിനിട്ടു കഴിഞ്ഞിട്ട് ആര് – ആര്? എന്ന് (ഒരു ശവം സംസാരിക്കാറുണ്ടെങ്കില്‍ ആ മാതിരി എന്നു പറയാം) ചോദിച്ചു.

മാധവന്‍
ആര് ? – ആര്? ആരാണു സംബന്ധം തുടങ്ങിയത്?

മാധവന്റെ ഭാവം കണ്ടിട്ടു നമ്പൂതിരിമാരൊക്കെക്കൂടി ഒന്നു ഭ്രമിച്ചു വശായി. ആരും ഒന്നും മിണ്ടാതെ അന്യോന്യം മുഖത്തോടു മുഖം നോക്കിക്കൊണ്ടിരുന്നു.

മാധവന്‍
ആര് ? – ആര്? പറയൂ. എന്താണു പറയാന്‍ മടിക്കുന്നത്? പറയൂ – പറയൂ. എന്താണ് മടിക്കുന്നത്? പറയരുതേ? ആരാണു സംബന്ധം തുടങ്ങിയത്? കേള്‍ക്കട്ടെ.
ഒരു നമ്പൂരി
എന്താണു ഹേ, വല്ലാതെ ഒരു പരിഭ്രമം? എന്താണിത്ര ദേഷ്യം? ഞങ്ങള്‍ വിവരം ഒന്നും അറിയില്ലാ.
മാധവന്‍
വിവരം ഒന്നും അറിയാതെ തുമ്പില്ലാതെ വല്ലതും പറഞ്ഞാല്‍?
ഒരു പട്ടര്‍
എന്താണു ഭാവം? എന്താണു ഞങ്ങളെ ശിക്ഷിച്ചു കളയുമോ?
മാധവന്‍
അതു കാണണോ?

എന്നു ചോദിച്ചു മാധവന്‍ നിന്നിടത്തുനിന്ന് ഒന്നെളകി.

അപ്പോള്‍ മറ്റൊരു നമ്പൂരി എണീട്ടു സമാധാനപ്പെടുത്തി
‘ഹേ, കോപം അരുത്, ഇരിക്കൂ, വണ്ടി എറങ്ങി വരുന്നതായിരിക്കും. മദിരാശിയില്‍ നിന്നു വരുന്നതായിരിക്കും. ക്ഷീണം മുഖത്തു തന്നെ കാണാനുണ്ട്. ഇരിക്കൂ. എന്നിട്ടു വിശേഷം പറയാം.’
മാധവന്‍
ആരാണ് സംബന്ധം ചെയ്തത്? അത് എനിക്കു കേള്‍ക്കണം.
പട്ടര്‍
മൂര്‍ക്കില്ലാത്ത മനയ്ക്കല്‍ നമ്പൂതിരിപ്പാട്.
മാധവന്‍
എന്നാണ് സംബന്ധം നടന്നത്?
പട്ടര്‍
ഇന്നലെയായിരിക്കണം. ഞങ്ങള്‍ നേര്‍ത്തെ പോന്നിരിക്കുന്നു. ഇന്നലെ രാത്രിക്കാണു സംബന്ധം നിശ്ചയിച്ചിരുന്നത്. അതു ഞങ്ങള്‍ അറിയും. അതു സൂക്ഷ്മമായി ഞങ്ങള്‍ അറിയും.
മാധവന്‍
എങ്ങനെ സൂക്ഷ്മമായി അറിഞ്ഞു?
പട്ടര്‍
അമ്പലത്തില്‍ സകല ആളുകളും പറഞ്ഞു. അവിടുത്തെ സംബന്ധക്കാരന്‍ ശീനുപ്പട്ടരും പറഞ്ഞു – എന്നോടു തന്നെ പറഞ്ഞു.

മാധവന്‍ നിര്‍ജ്ജീവനായി എറയത്തു തന്നെ ഇരുന്നു.

ആ മഠത്തിലെ ചോറ്റുക്കച്ചവടക്കാരി ഒരു കിഴവി ബ്രാഹ്മണ സ്ത്രീ ഈ അതി സുന്ദരനായ കുട്ടിയെ വളരെ പരവശനായി കണ്ടിട്ട് വേഗം പുറത്തു വന്ന് ഒരു പായ എടുത്തു കൊടുത്ത്, “ഇതിലിരിക്കാം,” എന്ന് പറഞ്ഞു. “കുറെ സംഭാരം കുടിച്ചാല്‍ ക്ഷീണത്തിന് ഭേദം ഉണ്ടാവും, കൊണ്ടു വരട്ടെ?” എന്ന് ചോദിച്ചു. മാധവന്‍ ഈ വാക്കുകള്‍ ഒന്നും കേട്ടതേയില്ല, നിലത്തുതന്നെ ഇരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഇന്നാളോടാണെന്നില്ല “എനിക്കു കുടിപ്പാന്‍ കുറെ വെള്ളം വേണം” എന്ന് പറഞ്ഞു. ഒരു നമ്പൂരി വേഗം വെള്ളം എടുത്തുകൊണ്ടു വന്നു. മാധവന്‍ വെള്ളം കുടിച്ചു പായ നീര്‍ത്തി അതില്‍ കിടന്നു. അതികോമളനായിരിക്കുന്ന ഈ കുട്ടിയുടെ വ്യസനവും സ്ഥിതിയും കണ്ട് ആ മഠത്തില്‍ ഉണ്ടായിരുന്നവരെല്ലാം ഒരുപോലെ വ്യസനിച്ചു. കുറെ കിടന്നശേഷം എഴുനീറ്റു തന്റെ എഴുത്തുപെട്ടി തുറന്ന് തനിക്ക് അച്ഛന്‍ ഗോവിന്ദപ്പണിക്കര്‍ നമ്പൂതിരിപ്പാട്ടിലെ സംബന്ധത്തെപ്പറ്റി മദിരാശികകക്ക് എഴുതിയിരുന്ന എഴുത്തു വായിച്ചു. ആ വായിച്ച ഭാഗം താഴെ ചേര്‍ക്കുന്നു.  “കാരണവരും കേശവന്‍ നമ്പൂതിരിയും ഇന്ദുലേഖയ്ക്ക് മൂര്‍ക്കില്ലാത്ത മനയ്ക്കല്‍ നമ്പൂതിരിപ്പാട്ടിലെക്കൊണ്ടു സംബന്ധം നടത്തിക്കുവാന്‍ അത്യുത്സാഹം ചെയ്തു വരുന്നു. ഈ നമ്പൂതിരിപ്പാടു വലിയ ഒരു ദ്രവ്യസ്ഥനാണ്. എങ്കിലും എനിക്ക് ഈ കാര്യം നടക്കുമെന്നു തോന്നുന്നില്ല. കുട്ടന് ഇതില്‍ വിഷാദം ഒട്ടും വേണ്ടാ.”

ഇതു വായിച്ച് പെട്ടിയില്‍ത്തന്നെ വച്ച്, മാധവന്‍ പിന്നയും അവിടെ കിടന്നു വിചാരം തുടങ്ങി. 

ഇങ്ങിനെ വരാമോ? ഒരിക്കലും വരാന്‍ സംഗതിയില്ലാ. എന്നാല്‍ ഈ നമ്പൂതിരിപ്പാട്ടിലെപ്പറ്റി മാധവി എനിക്ക് ഒരു എഴുത്തയച്ചു കണ്ടില്ലല്ലൊ. മാധവിയുടെ ഒരു എഴുത്തും ഞാന്‍ പോന്നതില്‍ പിന്നെ എനിക്ക് കിട്ടിയിട്ടില്ല. ഇങ്ങിനെ എഴുതാതിരിക്കാറില്ല മുന്പ്. ഇരിക്കട്ടെ – വേറെ സംഗതി വശാലും അങ്ങിനെ വരാം. എന്നാല്‍ ശീനുപട്ടര്‍ വര്‍ത്തമാനങ്ങള്‍ ഒന്നും അറിയാതെ ഈ കാര്യത്തില്‍ ഭോഷ്ക് പറയാന്‍ സംഗതി ഇല്ലാ. എന്തൊരു കഥയാണ് ഇത്! സ്ത്രീകളുടെ മനസ്സ് ഇങ്ങിനെ ആയിരിക്കാം. നമ്പൂതിരിപ്പാട് എന്നെക്കാള്‍ യോഗ്യനായിരിക്കാം. എന്നെക്കാള്‍ അധികം സമര്‍ത്ഥനും രസികനും ആയിരിക്കാം. ഇന്ദുലേഖാ ഭ്രമിച്ചിരിക്കാം. അമ്മാമന്റെ നിര്‍ബന്ധവും ഉണ്ടായിരിക്കാം” – എന്നൊക്കെ ഒരിക്കല്‍ ആലോചിക്കും. പിന്നെ അതെല്ലാം തെറ്റാണെന്നു വിചാരിക്കും. “എന്റെ മാധവി അന്യപുരുഷനെ ഒരിക്കലെങ്കിലും കാംക്ഷിക്കുമോ? ഞാന്‍ എന്തൊരു ശപ്പനാണ്! ഛീ! എന്തോ ഒരു ഭോഷ്കു ഉണ്ടാക്കിയത് ഇക്കൂട്ടര്‍ കേട്ടു വന്നതാണ് ” – ഇങ്ങിനെ കുറെ ആലോചിക്കും. “എന്നാല്‍ ശീനുപട്ടര്‍ പറഞ്ഞു എന്നു പറവാന്‍ എന്തു സംഗതി – അതിന്നു സംഗതി ഇല്ലല്ലൊ.” എന്ന് ഓര്‍ത്തു വ്യസനിക്കും. ഇങ്ങിനെ മനസ്സ് അങ്ങോട്ടും ഇങ്ങോട്ടും ചലിച്ചുകൊണ്ടു മാധവന്‍ കിടക്കുമ്പോള്‍ അഞ്ചാറു വഴിപോക്കര്‍ പിന്നെയും എത്തി. അവര്‍ നമ്പൂതിരിപ്പാട്ടിലെ സമീപവാസികളാണ്. വഴിയില്‍ വെച്ചു നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര കണ്ടവരാണ്. അവര്‍ വന്ന് എത്തിക്കൂടുമ്പോള്‍ അതില്‍ ഒരാള്‍, ഇരിക്കുന്നതില്‍ താനുമായി മുമ്പു പരിചയമുള്ള ഒരാളോടു പറയുന്നു:  “ഇന്ന് വഴിയില്‍ ഞങ്ങള്‍ ഒരു ഘോഷയാത്ര കണ്ടു.”

ഇതു പറയുന്നതു കേട്ടപ്പോള്‍ തന്നെ മാധവനു കാര്യം മനസ്സിലായി, എലക്ട്രിക്‍ ബാറ്ററി എന്ന വിദ്യുച്ഛക്തിയന്ത്രപ്പെട്ടി കൈകൊണ്ടു പിടിച്ചവന് ആ യന്ത്രം തിരിച്ചാല്‍ ശരീര­ത്തില്‍ ആകപ്പാടെ എന്തൊരു വ്യാപാരം ഉണ്ടാവുമോ അതുപോലെ മനസ്സിനെന്നു മാത്രമല്ല, സര്‍വ്വാവയ­വങ്ങള്‍ക്കും ഒരു തരിപ്പോ ദുസ്സഹമായ വേദനയോ തോന്നി.

ഒരു നമ്പൂതിരി
എന്താണ് ഘോഷം? ആരുടെ യാത്രയാണ്?
മാധവനെ മുമ്പു സമാധാനപ്പെടുത്തിയ നമ്പൂരി
എടോ, ഒന്നും ചോദിക്കണ്ട, ആ കിടക്കുന്ന വിദ്വാന്‍ എനിയും ശണ്ഠ കൂടും.
മറ്റൊരു നമ്പൂതിരി
ഇതെന്തൊരു കഥയാണ്! നോക്ക് ഒന്നും സംസാരിച്ചു കൂടാ എന്നോ? ശണ്ഠ കൂടട്ടെ – എന്താണു ഘോഷം പറയൂ.
ഒടുവില്‍ വന്ന വഴിയാത്രക്കാരില്‍ ഒരുവന്‍
  മൂര്‍ക്കില്ലാത്തമനയ്ക്കല്‍ നമ്പൂതിരിപ്പാട്ടിലെ യാത്ര. ചെമ്പാഴിയോട്ടു നിന്നു ഇന്നലെ സംബന്ധം കഴിഞ്ഞ പെണ്ണ് ഒരു പല്ലക്കില്‍; ചെറുശ്ശേരി ഗോവിന്ദന്‍ നമ്പൂതിരി ഒരു മഞ്ചലില്‍;  കറുത്തേടത്തു കേശവന്‍ നമ്പൂതിരി ഒരു മഞ്ചലില്‍; വളരെ ഭൃത്യന്മാര്‍ – വാളും പരിശയും നിലവിളിയും ആര്‍പ്പും, ഘോഷം – മഹാഘോഷം!
മുമ്പു സമാധാനം പറഞ്ഞ നമ്പൂരി മറ്റൊരു നമ്പൂരിയോട്
അതാ എണീട്ടു – ഇപ്പോള്‍ ശണ്ഠകൂട്ടും എന്നു തോന്നുന്നു. അതാ നോക്കൂ; പുറപ്പാടു നോക്കൂ.
മാധവന്‍
ഇല്ല ഹേ, ഞാന്‍ ഒരു ശണ്ഠയും കൂട്ടുന്നില്ല.

എന്നു പറഞ്ഞ് മഠത്തിന്റെ മിറ്റത്ത് എറങ്ങി അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു. അപ്പോള്‍ ശങ്കരശാസ്ത്രികളും മറ്റും അതിന്റെ നേരെ തെക്കേ മഠത്തിലേക്കു ചെന്നു കയറുന്നത്  കണ്ട് “ശങ്കര ശാസ്ത്രികളല്ലേ അത്?” എന്ന് മാധവന്‍ ചോദിച്ചു. ശാസ്ത്രികള്‍ തിരിഞ്ഞു നോക്കി വല്ലാതെ ഭ്രമിച്ചു. “മഹാ പാപം! ഇതും ഇത്രക്ഷണം എനിക്കു സംഗതി വന്നുവോ! ഈ കുട്ടിയെ ഞാന്‍ എങ്ങനെ കാണും? എന്തു പറയും? ഞാന്‍ മാഹാപാപി തന്നെ”, എന്നു വിചാരിച്ചു.

ശാസ്ത്രികള്‍
അതെ; ഞാന്‍ തന്നെ.

എന്നു പറയുമ്പോഴേക്ക് മാധവന്‍ എറങ്ങി അദ്ദേഹത്തിന്റെ അടുക്കെ എത്തിയിരുന്നു.

മാധവന്‍
ഞാന്‍ ഇപ്പോള്‍ ഇവിടെ വച്ചു മാധവിയെക്കുറിച്ചു കേട്ട വര്‍ത്തമാനം ശരിതന്നെയോ?
ശാസ്ത്രികള്‍
അതെ.

“അതെ” എന്ന വാക്ക് ഇടിത്തീയിനു സമം; ഇടിത്തീ തന്നെ. മാധവന്‍ മുഖവും ദേഹവും കരിഞ്ഞു കരുവാളിത്തു പോയി. കാര്‍ക്കോടകന്‍ കടിച്ചപ്പോള്‍ നളനു വൈരൂപ്യം വന്നതുപോലെ എന്നു പറയാം. പിന്നെ ശാസ്ത്രികളോട് ഒന്നും ഉരിയാടിയില്ല. നേരെ കിഴക്കോട്ടു നോക്കിയപ്പോള്‍ ഒരു വലിയ കുളവും ആല്‍ത്തറയും കണ്ടു. ആ ഭാഗത്തേക്കു നടന്നു. ശാസ്ത്രികളും പിന്നാലെ തന്നെ നടന്നു. അത് മാധവന്‍ അറിഞ്ഞില്ല. കുളവക്കില്‍ അരയാല്‍ത്തറ ചാരി അന്ധനായി നിര്‍വ്വികാരനായി ഒരു അരമണിക്കൂറുനേരം നിന്നു. അപ്പോഴേക്ക് മനസ്സിന്ന് നല്ല ശാന്തത വന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ശാസ്ത്രികള്‍ അടുക്കെ നില്ക്കുന്നതു കണ്ടു. ശാസ്ത്രികളെ കണ്ടപ്പോള്‍ സാധു മാധവന്‍ കരഞ്ഞു പോയി. കണ്ണില്‍ നിന്നു ജലധാര നിന്നില്ല. ശാസ്ത്രികളും കരഞ്ഞു. ഇങ്ങിനെ കഴിഞ്ഞു അല്പനേരം. സാധു ശാസ്ത്രികള്‍ക്ക് മാധവനെക്കാളും വ്യസനം. ഒരു വാക്കു പോലും പറവാന്‍ സാധിച്ചില്ലാ. ഒടുവില്‍ മാധവനു തന്നെ ഇതു വലിയ അവമാനമാണെന്നു തോന്നി. താന്‍ കണ്ണുനീര്‍ തുടച്ചു ധൈര്യം നടിച്ചു ശാസ്ത്രികളോടു സംസാരിച്ചു.

മാധവന്‍
ശാസ്ത്രികള്‍ എന്തിനു വിഷാദിക്കുന്നു? വിഷാദിക്കരുത്. ലോകത്തില്‍ ഇതെല്ലാം ഉണ്ടാവുന്ന കാര്യങ്ങളാണല്ലൊ.

ശാസ്ത്രികള്‍ക്ക് പിന്നെയും ഒരക്ഷരം മിണ്ടിക്കൂടാ. എടത്തൊണ്ട വിറച്ചും കണ്ണുനീരൊഴുക്കിക്കൊണ്ടും ഇരുന്നു. ഇദ്ദേഹം നല്ല പഠിപ്പുള്ള രസികനായ ഒരു ബ്രാഹ്മണനാണ്. മാധവനെ കണ്ണിനുമുമ്പില്‍ കണ്ടപ്പോഴാണ് ഇദ്ദേഹം ധരിച്ച പ്രകാരം ഇന്ദുലേഖയുടെ ദുഷ്ടയായുള്ള പ്രവൃത്തി ഓര്‍ത്ത് അധികം സങ്കടപ്പെട്ടത്. മാധവന് ശാസ്ത്രികളെ വളരെ താല്പര്യമാണ്. ഇന്ദുലേഖയ്ക്കും അങ്ങനെ തന്നെ ആയിട്ടാണ് മാധവന്‍ കണ്ടിട്ടുള്ളത്.

മാധവന്‍
എന്തിനു ശാസ്ത്രികള്‍ വെറുതെ വ്യസനിക്കുന്നു? എനിക്ക് അശേഷം വ്യസനമില്ല. പിന്നെ മാധവി, അല്ല ഇന്ദുലേഖയ്ക്കോ വളരെ സന്തോഷമായ കാലവുമല്ലെ? നിങ്ങളുടെ സ്നേഹിതന്മാരായ എനിക്കും ഇന്ദുലേഖയ്ക്കും വ്യസനമില്ലാത്ത കാര്യത്തില്‍ എന്നെക്കുറിച്ച് എന്തിനു നിങ്ങള്‍ വ്യസനിക്കുന്നു?
ശാസ്ത്രികള്‍
ഇന്ദുലേഖാ എന്റെ സ്നേഹത്തിന്ന് എനിമേല്‍ യോഗ്യയല്ലാ. ഞാന്‍ അവളെ വെറുക്കുന്നു.

ഇതു കേട്ടപ്പോള്‍ മാധവന് രണ്ടാമതും കണ്ടില്‍ ജലം നിറഞ്ഞു. കുറെ നേരം ഒന്നും മിണ്ടാതെ നിന്നു. പിന്നെ –

മാധവന്‍
അവളെ എന്തിന് അത്ര കുറ്റം പറയുന്നു! അമ്മാവന്റെ പിടുത്തമായിരിക്കണം. ശാസ്ത്രികള്‍: എന്നാല്‍ വേണ്ടതില്ലല്ലൊ. ഇന്ദുലേഖയുടെ സ്വന്ത ഇഷ്ടപ്രകാരം തന്നെ ഉണ്ടായതാണ് ഇത്. അവളും നമ്പൂതിരിപ്പാടുമായി ബഹു ഇഷ്ടമായി മനസ്സു ലയിച്ചപോലെയാണ് എല്ലാം കണ്ടത്. എന്നാല്‍ നമ്പൂതിരിപ്പാടോ? പടുവിഡ്ഢി എന്നു ലോക പ്രസിദ്ധന്‍. കണ്ടാല്‍ ഒരു അശ്വമുഖന്‍.
മാധവന്‍
മതി; മതി. എനിക്ക് ഇതൊന്നും കേള്‍ക്കണ്ടാ. ഞാന്‍ ഇന്നത്തെ വൈകുന്നേരത്തെ വണ്ടിക്കുതന്നെ മദിരാശിക്കു മടങ്ങിപോവുന്നു.
ശാസ്ത്രികള്‍
അതാണ് ഇപ്പോള്‍ നല്ലത് എന്ന് എനിക്കും തോന്നുന്നു. എന്നാല്‍ വേഗം ഊണു കഴിക്കണ്ടേ?
മാധവന്‍
ഊണു കഴിയ്ക്കണമെന്നില്ല.
ശാസ്ത്രികള്‍
അങ്ങിനെ പോരാ. മഠത്തില്‍ വന്ന് ഇരിപ്പാനും മറ്റും സുഖമില്ലെങ്കില്‍ ചോറ് ഞാന്‍ ഇങ്ങട്ടു കൊണ്ടുവരാമല്ലോ? ആല്‍ത്തറ വിജനമായിരിക്കുന്നു. നല്ല തണുപ്പും ഉണ്ട്.
മാധവന്‍
എന്നാല്‍ നിങ്ങള്‍ ഭക്ഷണം കഴിഞ്ഞിട്ടു കുറെ ചോറ് ഇവിടെ കൊണ്ടുവന്നു തന്നേക്കിന്‍.

ശാസ്ത്രികള്‍ ഉണ്ണാന്‍ പോയി. മാധവന്‍ ആരയാല്‍ത്തറയില്‍ ഇരുന്ന് വിചാരവും തുടങ്ങി. അതെല്ലാം ഇവിടെ പറയുന്നത് നിഷ്ഫലം. ചിലതെല്ലാം ചെയ്യാന്‍ നിശ്ചയിച്ചു വച്ചു. അത് ഈ കഥയില്‍ എനി കാണാമല്ലോ.

ഊണ്‍ കഴിഞ്ഞു വണ്ടിയില്‍ കയറി. ശാസ്ത്രികള്‍ കൂടെ വരാമെന്നു പറഞ്ഞതിനെ സമ്മതിച്ചില്ലാ.

പിറ്റേദിവസം മദിരാശിയില്‍ എത്തിയ ഉടനെ ഗില്‍ഹാം സായ്‌വിനെ കാണാന്‍ പോയി. അദ്ദേഹം അന്ന് കച്ചേരിക്കു പോയിട്ടില്ലാ. ആപ്പീസു മുറിയില്‍ ഇരിക്കുന്നു. മാധവന്റെ കാര്‍ഡ് കണ്ടപ്പോള്‍ ഒന്നാശ്ചര്യപ്പെട്ടു. എട്ടു ദിവസം കല്പന വാങ്ങി തലേദിവസത്തിന്നു മുമ്പത്തെ ദിവസം മലയാളത്തിലേക്കു കല്യാണം കഴിപ്പാനാണെന്നു പറഞ്ഞു പോയ മാധവന്‍ മടങ്ങി വന്നുവോ എന്ന് ആശ്ചര്യപ്പെട്ടു വിളിക്കാന്‍ പറഞ്ഞു. മാധവന്‍ അകത്തേക്കു വന്നു. സായ്‌വ് മുഖത്തേക്കു നോക്കിയപ്പോള്‍ വളരെ വ്യസനിച്ചു പോയി. ഈ ഗില്‍ഹാം സായ്‌വ് മാധവനില്‍ വളരെ പ്രിയമുള്ള ഒരാളായിരുന്നു. മാധവനെ സിവില്‍സര്‍വ്വീസ് എടുപ്പാന്‍ അദ്ദേഹം തീര്‍ച്ചപ്പെടുത്തി വെച്ചിരിക്കുന്നു. വണ്ടിയില്‍ രണ്ടുമൂന്നു ദിവസത്തെ വഴിയാത്രയും മനസ്സിന്റെ വ്യസനവും നിമിത്തം മാധവന്റെ മുഖം കഠിനമായി വാടിയിരുന്നു. മുമ്പു കാര്‍ഡ് അയച്ചിട്ടില്ലായിരുന്നുവെങ്കില്‍ സായ്‌വ് മാധവനെ കണ്ടറിവാന്‍ പക്ഷേ, പ്രയാസപ്പെടുമായിരുന്നു എന്നു പറയാം. കണ്ട ഉടനെ –

ഗില്‍ഹാം സായ്‌വ്
മാധവാ എന്താണ് ഇത്? കുടുംബത്തില്‍ ആരെങ്കിലും മരിച്ചുവോ? എന്താണു നീ ബദ്ധപ്പെട്ടു മടങ്ങിയത്? നിന്റെ മുഖവും ഭാവവും വല്ലാതിരിക്കുന്നു – ഇരിക്കൂ.
മാധവന്‍
എന്റെ കുടുംബത്തിലും സ്നേഹിതന്മാരിലും ആരും മരിച്ചിട്ടില്ലാ. എന്നാല്‍ എനിക്കു മനസ്സിന്നു വലുതായ വ്യസനം വന്നിട്ടുണ്ട്. അത് എന്റെ മേല്‍ ഇത്ര വാത്സല്യമുള്ള താങ്കളെ ഗ്രഹിപ്പിക്കാന്‍ ഞാന്‍ മടിക്കുന്നില്ലാ.

ഇതു കേട്ട ഉടനെ ബുദ്ധിമാനായ സായ്വിന് ഏകദേശ കാര്യം മനസ്സിലായി. കല്യാണത്തിനാണ് മാധവന്‍ പോകുന്നത് എന്നു പറഞ്ഞു. കല്പന വാങ്ങിപ്പോയതു തനിക്ക് ഓര്‍മ്മയുണ്ട്. അതിനു വല്ല തകരാറും വന്നിരിക്കാം. ആ കാര്യം തന്നോടു പറയുന്നതിന് മാധവനു മടിയുണ്ടാകയില്ലെങ്കിലും പറയുമ്പോള്‍ ഒരു സമയം ലജ്ജ ഉണ്ടാവുമായിരിക്കും. അതാണു ക്ഷണേന “പറയാം” എന്നൊരു പീഠികവെച്ചു പറഞ്ഞത് എന്നു സായ്‌വ് വിചാരിച്ചു.

ഗില്‍ഹാം സായ്‌വ്
എനിക്ക് കാര്യം ഇപ്പോള്‍ അറിയണമെന്നില്ലാ. പിന്നെ സാവകാശത്തില്‍ പറഞ്ഞാല്‍ മതി. എന്നാല്‍ നിണക്കു വല്ലതും വേണ്ടതുണ്ടെങ്കില്‍ ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്.
മാധവന്‍
എനിക്ക് ദയവുചെയ്ത് ഒരു കൊല്ലത്തെ കല്പന തരാന്‍ ഞാന്‍ അപേക്ഷിക്കുന്നു. എനിക്കു കുറെ രാജ്യസഞ്ചാരം ചെയ്യണെന്ന് ആഗ്രഹമുണ്ട്.

കുറെ ആലോചിച്ചിട്ട് സായ്‌വ് മറുപടി പറഞ്ഞു.

ഗില്‍ഹാം സായ്‌വ്
മനസ്സിന്നു വല്ല സുഖക്കേടും ഉണ്ടെങ്കില്‍ രാജ്യസഞ്ചാരം ചെയ്യുന്നതുപോല അതിന്റെ നിവൃത്തിക്കു വേറെ ഒന്നുമില്ലാ. നിന്റെ വിചാരം എനിക്കു പൂര്‍ണ്ണ ബോദ്ധ്യമായിരിക്കുന്നു. വിശേഷിച്ചു നീ പഠിപ്പു കഴിഞ്ഞ ശേഷം എങ്ങും സഞ്ചരിച്ചിട്ടില്ലാ. ഞങ്ങള്‍ ബിലാത്തിയില്‍ യുനിവര്‍സിട്ടി വിട്ടാല്‍ ഒരു സഞ്ചാരം കഴിച്ചിട്ടേ വല്ല ഉദ്യോഗത്തിലും പ്രവേശിക്കാറുള്ളൂ. എന്നു നിണക്കുതന്നെ അറിയാമല്ലോ. ഏതു രാജ്യത്തു സഞ്ചരിപ്പാനാണു വിചാരിക്കുന്നത്? കഴിയുമെങ്കില്‍ യൂറോപ്പിലേക്കാണ് പോവേണ്ടത്. എന്നാല്‍ തല്ക്കാലം വരുന്ന മാസം മുതല്‍ മൂന്നു മാസം അവിടെ വളരെ ശീതവും സുഖക്കേടും ഉള്ള കാലം. അതു കഴിഞ്ഞാല്‍ വളരെ സുഖമുള്ള കാലമാണ്. ഇപ്പോള്‍ എങ്ങോട്ടു പോവാനാണു വിചാരിക്കുന്നത്?
മാധവന്‍
ഇപ്പോള്‍ യൂറോപ്പില്‍ സുഖമില്ലെങ്കിലും വടക്കേ ഇന്‍ഡ്യയിലും ബര്‍മ്മയിലും ഒന്നു സഞ്ചരിച്ചു ദിക്കുകള്‍ കാണാമെന്നാണ് വിചാരിക്കുന്നത്.
ഗില്‍ഹാം സായ്‌വ്
എന്നാല്‍ നീ ഇപ്പോള്‍ ഒരു നാലു മാസത്തെ കല്പന എടുത്താല്‍ മതി എന്നു ഞാന്‍ വിചാരിക്കുന്നു. പിന്നെ അധികം വേണമെങ്കില്‍ എഴുതി അയച്ചാല്‍ ഞാന്‍ അനുവദിക്കാം. നിണക്കു ക്ഷീണം വളരെ കാണുന്നു. വേഗം പോയി ഭക്ഷണം കഴിക്കൂ.

എന്നു പറഞ്ഞു സായ്‌വ് എഴുനീറ്റു. മാധവനും എഴുനീറ്റു നിന്നു. സായ്‌വ് മാധവന്റെ കൈപിടിച്ച്, “നിനക്കു സര്‍വ്വ ശുഭവും ഉണ്ടാവട്ടെ. നിന്റെ വ്യസനങ്ങള്‍ എല്ലാം തീര്‍ന്ന് ഉടനെ എനിക്കു നിന്നെ കാണാന്‍ സംഗതി വരട്ടെ.” എന്ന് പറഞ്ഞപ്പോള്‍ സായ്വിനും മാധവനും ഒരു പോലെ കണ്ണില്‍ വെള്ളം നിറഞ്ഞു പോയി.

മാധവന്‍ ഉടനെ പാര്‍ക്കുന്നേടത്തു വന്നു കുളിച്ചു ഭക്ഷണം കഴിച്ചു എന്നു പേരുവരുത്തി.

അച്ഛന് ഒരു കത്ത് എഴുതി ശിന്നനേയും വാലിയക്കാര്‍ രണ്ടാളേയും കത്തോടുകൂടി മലയാളത്തിലേക്ക് അയച്ചു. പിറ്റേദിവസം വൈകുന്നേരത്തെ വണ്ടിക്കു ബൊമ്പായിലേക്കു ടിക്കറ്റു വാങ്ങി മദിരാശി വിടുകയും ചെയ്തു.

എനി എനിക്കു പറവാനുള്ള കഥ മഹാകഷ്ടമായ കഥയാണ്. ഇത്ര നേരം എഴുതിയതിലും കഷ്ടമാണ്. എങ്കിലും പറയാതെ നിവൃത്തിയില്ലെല്ലൊ.

ശിന്നനും രണ്ടു വാലിയക്കാരും കൂടി പിറ്റേദിവസം ഉച്ചയ്ക്കു വണ്ടി എറങ്ങി പട്ടരു മഠത്തില്‍ കയറി ഊണു കഴിച്ച് അവിടെ നിന്നു പോന്നു. ചെമ്പാഴിയോട്ടു വക ഊട്ടുപുരയില്‍ കയറി അന്ന് അവിടെ താമസിച്ചു. പിറ്റേ ദിവസം രാവിലെ പത്തുമണിക്കു ചെമ്പാഴിയോട്ട് എത്തി. ശിന്നനും ഒരു വാലിയക്കാരനും പൂവള്ളി വീട്ടിലേക്കും മറ്റേവന്‍ ഗോവിന്ദപ്പണിക്കരുടെ വീട്ടിലേക്കും പോയി. ഇവന്‍ ചെല്ലുമ്പോള്‍ ഗോവിന്ദപ്പണിക്കരും ഗോവിന്ദന്‍ കുട്ടി മേനോനും കൂടി രണ്ടു കസാലയില്‍ ഇരുന്ന് വെടി പറയുന്നു. വാലിയക്കാരന്‍ പടികടന്നതു കണ്ട ഉടനെ ഗോവിന്ദപ്പണിക്കര്‍ എഴുനീറ്റു മാധവന്‍ എത്തിയോ എന്നു ചോദിച്ചും കൊണ്ടു കോലായിന്റെ വക്കില്‍ നിന്നു. മേനോന്‍ എജമാനന്‍ വന്നിട്ടില്ല – ഒരു എഴുത്തുണ്ട്, പറഞ്ഞു. അപ്പോള്‍ തന്നെ ഗോവിന്ദപ്പണിക്കര്‍ക്ക് ഒരു സുഖക്കേടു തോന്നി. “ദീനം ഒന്നും ഇല്ലെല്ലൊ?” “ഇല്ല” എന്ന്   വാലിയക്കാരന്‍ പറഞ്ഞശേഷം എഴുത്തു തുറന്നു വായിച്ചു. അദ്ദേഹം വായിച്ച എഴുത്ത് താഴെ ചേര്‍ക്കുന്നു:  

“എല്ലാം ശങ്കരശാസ്ത്രികളും മറ്റും പറഞ്ഞറിഞ്ഞു. എന്റെ അഭിപ്രായം പോലെ തന്നെ അച്ഛനും ഇന്ദുലേഖയുടെ മേല്‍ അഭിപ്രായമായിരുന്നു എന്നു ഞാന്‍ അറിയുന്നതുകൊണ്ട് ഞാന്‍ അങ്ങിനെ അഭിപ്രായപ്പെട്ടു പോയതില്‍ എന്നെ വളരെ നിന്ദിക്കുന്നില്ല. മനുഷ്യരുടെ കൌടില്യം എത്രയെന്നും ഏതുവിധമെന്നും ഒരാള്‍ക്കു ഗണിക്കാന്‍ കഴിയില്ലെല്ലൊ. എനിക്കു മനസ്സിന്ന് അശേഷം സുഖമില്ലാത്തതിനാല്‍ രാജ്യസഞ്ചാരത്തിന്നു പോവുന്നു. കുറെനാള്‍ കഴിഞ്ഞു സുഖമായാല്‍ മടങ്ങി വന്ന് അച്ഛനേയും അമ്മയേയും കാണും. അച്ഛന്‍ ഇതുനിമിത്തം ഒട്ടും വ്യസനിക്കണ്ട. ഞാന്‍ ആത്മഹത്യ മുതലായ ദുഷ്പ്രവൃത്തികള്‍ ഒന്നും ചെയ്തുകളയും എന്നു സംശയിക്കരുത്. രാജ്യ സഞ്ചാരം കഴിച്ചു നിശ്ചയമായി മടങ്ങി വരാനാണ് ഞാന്‍ ഇപ്പോള്‍ വിചാരിച്ചിട്ടുള്ളത്. എന്നാല്‍ അത് എത്രകാലം കൊണ്ടാണെന്ന് ഞാന്‍ ഉറപ്പിച്ചിട്ടില്ലാ. അച്ഛനും എന്റെ അമ്മയ്ക്കും ഞാന്‍ എത്രയോ പ്രിയപ്പെട്ട മകനാണെന്ന് എനിക്കു നല്ല അറിവുണ്ട്. ഞാന്‍ എന്തുതന്നെ എഴുതിയാലും അച്ഛന്‍ വ്യസനം കഴിയുന്നേടത്തോളം പുറത്തു കാണിക്കരുതേ. അച്ഛന്‍ സ്വല്പം വ്യസനം കാണിച്ചാല്‍ അമ്മ വളരെ വിഷാദിക്കും. ഞാന്‍ നാളെ മദിരാശി വിടുന്നു. എന്ന് എന്റെ അച്ഛനെ ഗ്രഹിപ്പിപ്പാന്‍ — മാധവന്‍.”

ഈ എഴുത്തു വായിച്ച ഉടനെ, “എന്റെ കുട്ടാ! നീ എന്നെ ആക്കീട്ട് ഓടിപ്പോയി,” എന്ന് പറഞ്ഞു മാറില്‍ അടിച്ചു ഗോവിന്ദപ്പണിക്കര്‍ ബോധം കെട്ടു വീണു.

ഗോവിന്ദന്‍കുട്ടി മേനവന്‍ അതൊന്നും നോക്കാതെ ക്ഷണത്തില്‍ എഴുത്തെടുത്തു വായിച്ചു മനസ്സിലാക്കി. കുറെ വെള്ളം കൊണ്ടു വന്നു ഗോവിന്ദപ്പണിക്കരുടെ മുഖത്തു തളിച്ച് അദ്ദേഹത്തിന്നു ബോധം വന്ന ക്ഷണം വളരെ ദേഷ്യത്തോടു കൂടി പറയുന്നു:

ഗോവിന്ദന്‍കുട്ടിമേനോന്‍
ഇതെന്താണ് ഈ കാണിച്ചത്? കഷ്ടം – കഷ്ടം! ഇത്ര ബുദ്ധിയുണ്ടായിട്ട് ഈ വിധം കാണിച്ചുവല്ലൊ. കഷ്ടം – മഹാകഷ്ടം! ഈ ഗോഷ്ഠി കണ്ടപ്പോള്‍ മാധവന്‍ മരിച്ചുപോയോ എന്നു ഞാന്‍ ശങ്കിച്ചു പോയി. ജ്യേഷ്ഠനു ബുദ്ധിയും അറിവും ഇല്ലാഞ്ഞിട്ടല്ലാ. മാധവനോടുള്ള അതിപ്രേമം കൊണ്ടായിരിക്കും ഇങ്ങനെ അനാവശ്യമായി വ്യസനിച്ചത്. മാധവന് എന്താണ് ഇപ്പോള്‍ ഒന്നു വന്നത്? മനസ്സിന്നു സുഖമില്ലെന്നു തോന്നി കുറെ ദിവസം രാജ്യസഞ്ചാരത്തിനു നിശ്ചയിച്ചു മദിരാശിയില്‍ നിന്നുപോയി എന്ന് അറിയിച്ചിരിക്കുന്നു. എന്താണ് ഇതില്‍ ഇത്ര വ്യസനിപ്പാനുള്ളത്? ഇന്‍ഡ്യാരാജ്യം എങ്ങും തീവണ്ടിയുണ്ട് – യൂറോപ്പിലേക്കു പോവുന്നതായാല്‍ അതു സുഖമായി എളുപ്പത്തില്‍ സാധിക്കും. നുമ്മള്‍ക്ക് അയാളുടെ വര്‍ത്തമാനം പണം ചിലവിട്ടാല്‍ എങ്ങിനെ എങ്കിലും അറിയാം. പക്ഷേ. നുമ്മള്‍ക്കുതന്നെ തിരിഞ്ഞു പോവാം.
ഗോവിന്ദപ്പണിക്കര്‍
അതിന് എന്താണു സംശയം? ഞാന്‍ എനി ഭക്ഷണം കഴിക്കുന്നത് ഈ മലയാളം വിട്ടിട്ട് – അതിനു സംശയമില്ല.
ഗോവിന്ദന്‍കുട്ടിമേനോന്‍
ആവട്ടെ; പോവുന്നതിന് എന്തു വിരോധം? നിശ്ചയമായി ഞാനും വരാം. ഇങ്ങിനെ തുമ്പില്ലാതെ വ്യസനിക്കുന്നത് എന്തു കഷ്ടം! ജേഷ്ഠന്റെ ഈ വ്യസനം കണ്ടാല്‍ മാധവന്റെ അമ്മ എങ്ങിനെ ജീവിക്കും?

ഇത്രത്തോളം പറയുമ്പോഴേക്ക് ശുദ്ധ വെയിലില്‍ ഇന്ദുലേഖ കയറി വരുന്നതു കണ്ടു. ഉടനെ ഗോവിന്ദപ്പണിക്കര്‍ കണ്ണീര്‍ തുടച്ചു. എണീട്ടു നിന്നു. ഇന്ദുലേഖാ വെയിലത്തു നടന്നു വിയര്‍ത്തു മുഖവും മറ്റും രക്തവര്‍ണ്ണമായിരിക്കുന്നു. തലമുടി മുഴുവനും അഴിഞ്ഞു വീണ് എഴയുന്നു. “എന്താണ് മദിരാശി വര്‍ത്തമാനം?” എന്ന് ചോദിക്കുമ്പോഴേക്കു പിന്നാലെ ഇന്ദുലേഖയുടെ അമ്മ, മുത്തശ്ശി, പാര്‍വ്വതി  അമ്മ, അഞ്ചാറു ദാസിമാര്‍ ഇവരും കയറി വരുന്നതു കണ്ടു. എല്ലാം കൂടി അവിടെ ഒരു തിരക്ക് എന്നേ പറവാനുള്ളൂ.

ഇന്ദുലേഖ
എന്താണു മദിരാശി വര്‍ത്തമാനം; എന്നോടു പറയരുതേ?
ഗോവിന്ദന്‍കുട്ടിമേനോന്‍
ഇന്ദുലേഖാ അകത്തു പോവൂ. ഒന്നും ഭ്രമിക്കണ്ട; വ്യസനിക്കാന്‍ ഒന്നുമില്ല.
പാര്‍വ്വതി അമ്മ
അയ്യോ! എന്റെ കുട്ടി എവിടെ പൊയ്ക്കളഞ്ഞു? അയ്യയ്യോ! – ഞാന്‍ എനി അരനാഴിക ജീവിച്ചിരിക്കയില്ല.
ഇന്ദുലേഖ
എഴുത്തു കൊണ്ടുവന്നു എന്നു ശിന്നന്‍ എന്നോടു പറഞ്ഞുവല്ലൊ. ആ എഴുത്ത് എവിടെ?

ഗോവിന്ദപ്പണിക്കര്‍ എഴുത്ത് ഇന്ദുലേഖയുടെ കൈയില്‍ കൊടുത്തു.

ഇന്ദുലേഖ എഴുത്തു വായിച്ച ഉടനെ അകത്ത് ഒരു മുറിയില്‍ പോയി ഒരു കട്ടിലിന്മേല്‍ വീണു കരഞ്ഞു തുടങ്ങി. പാര്‍വ്വതി അമ്മയുടെ നിലവിളി സഹിച്ചു കൂടാതെയായി. 

“എന്റെ മകനെ, നിന്നെ എനി എന്നു ഞാന്‍ കാണും? എന്റെ മകനെപ്പോലെ ഒരു കുട്ടിയെ ഈ ഭൂമിയില്‍ കാണാനില്ലല്ലൊ ഈശ്വരാ! ഞാന്‍ എനി എന്തിനു ജീവിച്ചിരിക്കുന്നു ഈശ്വരാ! എന്റെ കുട്ടീ, നിന്നെ ആരു നോക്കി രക്ഷിക്കും? എനിക്കു വെറെ ഒരു മക്കളും ഇല്ലെന്നു നീ അറിഞ്ഞുകൊണ്ട് നീ ഇങ്ങിനെ എന്നെ ഇട്ടേച്ചു പോയല്ലോ, ഉണ്ണീ! ഈശ്വരാ!”

എന്നു പറഞ്ഞു കഠിനമായി മാറത്തടിച്ചു നിലവിളിക്കുന്ന കേട്ടുകൊണ്ടു നില്‍ക്കുന്ന ഒരാള്‍ക്കെങ്കിലും ഒരക്ഷരവും ഈ അമ്മയോടു പറവാന്‍ ധൈര്യം വന്നില്ലാ.

അപ്പോഴേയ്ക്കു പൂവള്ളിയില്‍ നിന്നു ശങ്കരമേനോന്‍, ചാത്തരമേനോന്‍ മുതലായവര്‍ എല്ലാവരും എത്തി.

ശങ്കരമേനോന്‍
(പാര്‍വ്വതി അമ്മയോട്) എന്തിനാണു നീ ഇങ്ങനെ കരയുന്നത്? മാധവന് ഒന്നും വന്നിട്ടില്ലാ.

ഇത്രത്തോളം പറയുമ്പോഴേക്കും ശങ്കരമേനോനും കരഞ്ഞു പോയി. ഇദ്ദേഹത്തിന് മാധവന്റെ മേല്‍ അതി വാത്സല്യമായിരുന്നു.

ശങ്കരമേനോന്‍
(കണ്ണീര്‍ തുടച്ചും കൊണ്ട്) പത്തു ദിവസത്തിലകത്തു മാധവന്‍ ഇവിടെ എത്തും. അവന്‍ ഏതു ദിക്കില്‍ ഉണ്ടെങ്കിലും ഞങ്ങള്‍ പോയി കൊണ്ടു വരും. പിന്നെ നീ എന്തിനു വിഷാദിക്കുന്നു?
പാര്‍വ്വതി അമ്മ
ജേഷ്ഠന്‍ പോകുന്നുണ്ടെങ്കില്‍ ഞാന്‍ കൂടെ വരാം. എനിക്ക് എന്റെ കുട്ടിയെ കാണാതെ ഇവിടെ ഇരിപ്പാന്‍ കഴിയില്ല. നിശ്ചയം.
ശങ്കരമേനോന്‍
ആട്ടെ, പാര്‍വ്വതിക്കു വരാം. പൂവള്ളിപോയി സ്വസ്ഥമായിരിക്കൂ. എണീക്കു – കാര്യം ഒക്കെ ശരിയായി വരും. മാധവന് ഒരു ദോഷവും വരിയകയില്ലാ.
ഗോവിന്ദപ്പണിക്കര്‍
പാര്‍വ്വതി പൊയ്ക്കോളു – ഞാനും ഗോവിന്ദന്‍കുട്ടിയും ഈ നിമിഷം മാധവനെ തിരയാന്‍ പോവുന്നു. പത്തുദിവസത്തിനകത്തു മാധവനോടു കൂടി ഞങ്ങള്‍ ഇവിടെ എത്തും. ഒട്ടും വിഷാദിക്കേണ്ട.

എന്നും മറ്റും പറഞ്ഞു പാര്‍വ്വതി അമ്മയെ കുറെ സമാശ്വസിപ്പിച്ച് പൂവള്ളി വീട്ടിലേയ്ക്ക് അയച്ചു.

ഇന്ദുലേഖയോട് ആര്‍ക്കും ഒന്നും പറവാന്‍ ധൈര്യം വന്നില്ലാ. ഒടുക്കം ഗോവിന്ദന്‍കുട്ടിമേന­വനും ശങ്കരമേനവനും നിര്‍ബന്ധിച്ചതിനാല്‍ ഗോവിന്ദപ്പണിക്കര്‍ ഇന്ദുലേഖാ കിടക്കുന്ന അകത്തു കടന്നു ചെന്നു.

ഗോവിന്ദപ്പണിക്കര്‍
(ഇന്ദുലേഖയോട്) എന്താണ് ഇങ്ങിനെ വ്യസനിക്കുന്നത്? ഇങ്ങിനെ വ്യസനിപ്പാന്‍ ഒരു സംഗതിയും നുമ്മള്‍ക്ക് ഇപ്പോള്‍ വന്നിട്ടില്ലാ. ഇന്ദുലേഖാ ഇങ്ങിനെ വ്യസനിച്ചു കിടക്കുകയാണെങ്കില്‍ ഞാനും ഗോവിന്ദന്‍കുട്ടിയും മാധവനെ തിരഞ്ഞു പോവാന്‍ നിശ്ചയിച്ചിട്ടുള്ളതു മുടങ്ങും. ഇതുകേട്ടപ്പോള്‍ ഇന്ദുലേഖാ എണീട്ടിരുന്നു.
ഇന്ദുലേഖ
തിരഞ്ഞു പോവാന്‍ ഉറച്ചുവോ?
ഗോവിന്ദപ്പണിക്കര്‍
എന്തു സംശയമാണ്? ഞാന്‍ പോവുന്നു.
ഇന്ദുലേഖ
ഇന്നലെയോ ഇന്നോ ബൊമ്പായില്‍ നിന്നു കപ്പല്‍ കയറിയിരിക്കും. എന്നാലോ?

അപ്പോഴേക്കും ഗോവിന്ദന്‍ കുട്ടി മേനവന്‍ അകത്തേക്കു കടന്നു വന്നു.

ഗോവിന്ദന്‍കുട്ടി മേനോന്‍
ഞങ്ങള്‍ക്ക് എന്താണ്, ബിലാത്തിക്കു പോവാന്‍ കപ്പല്‍ കിട്ടുകയില്ലേ? നീ ഒന്നു കൊണ്ടും വ്യസനിപ്പാനില്ലാ. ഞങ്ങള്‍ ജീവനോടു കൂടി ഇരുന്നുവെങ്കില്‍ മാധവനെ ഞങ്ങള്‍ ഒന്നിച്ചു കൊണ്ടു വരും.

എന്നും പറഞ്ഞു ഗോവിന്ദന്‍ കുട്ടി മേനവന്‍ അമ്മയെ വിളിച്ച് തനിക്കു പുറപ്പെടാന്‍ വേണ്ടുന്നതെല്ലാം ഒരുക്കാന്‍ പൂവരങ്ങലേക്കു പോയി.

ഇന്ദുലേഖ
(ഗോവിന്ദപ്പണിക്കരോട്) ഇങ്ങിനെ ഒരു ചതി ചെയ്തത് ആര്‍? അദ്ദേഹത്തിനും എനിക്കും ഒരു വിരോധികളും ഉള്ളതായി ഞാന്‍ അറിയുന്നില്ല.
ഗോവിന്ദപ്പണിക്കര്‍
ഇതില്‍ എന്തോ ഒരു അബദ്ധമായ ധാരണ ജനങ്ങള്‍ക്കു വന്നു പോയിട്ടുണ്ട്. നമ്പൂതിരിപ്പാട് ഇന്ദുലേഖയുടെ മാളികിയിന്മേല്‍ വെച്ചു പാട്ടുകേട്ട് അവിടെത്തന്നെ ആയിരുന്നു രണ്ടു രാത്രിയും ഉറങ്ങിയത്. എന്നും മറ്റും ഈ ദിക്കില്‍ എല്ലാം ധാരാളം ഒരു ഭോഷ്ക് നടക്കുന്നുണ്ട്. ഞാന്‍ പൊല്പായി ഇങ്ങിനെ പറയുന്നതു കേട്ടു. പിന്നെ നമ്മുടെ ശാസ്ത്രികളും കുട്ടിയോട് വേണ്ട വിഡ്ഢിത്തം എല്ലാം ചെന്നു പറഞ്ഞു എന്നല്ലേ കേട്ടത്? എന്തു ചെയ്യാം! നമ്മളുടെ ഗ്രഹപ്പിഴ! കണ്ടില്ലെങ്കില്‍ ഞാന്‍ പിന്നെ ജീവിച്ചിരിക്കുകയുമില്ല.

എന്നു പറയുമ്പോഴേക്ക് കണ്ണില്‍ നിന്ന് വെള്ളം ധാരാളമായി ചാടിത്തുടങ്ങി.

ഇന്ദുലേഖ
വ്യസനിക്കരുതേ. അദ്ദേഹത്തെ കാണും. നുമ്മള്‍ക്ക് സുഖമായിരിക്കാനും സംഗതി വരും. എന്നാല്‍ എനിക്കു മുഖ്യമായ വ്യസനം എന്റെ സ്വഭാവം ഇത്രവെടുപ്പായി മനസ്സിലായിട്ടു ഞാന്‍ ഇത്ര അന്തസ്സാരമില്ലാത്തവളാണെന്ന് ഇത്രവേഗം നിശ്ചയിച്ചു കളഞ്ഞുവല്ലൊ എന്നുള്ളതാണ്. ഈ വ്യസനം എനിക്കു സഹിക്കുന്നില്ല.

എന്നു പറഞ്ഞ് ഇന്ദുലേഖ കരഞ്ഞു.

ഗോവിന്ദപ്പണിക്കര്‍
മാധവന്‍ ഇക്കുറി മദിരാശിക്കു പോവുമ്പോള്‍ ഞാന്‍ തന്നെ ഇന്ദുലേഖയുടെ തന്‍റേടത്തെക്കുറിച്ചും മറ്റും വളരെ പറഞ്ഞിരുന്നു. ഗ്രഹപ്പിഴയ്ക്ക് എന്റെ കുട്ടിക്ക് അതൊന്നും തോന്നീല. ഞാന്‍ പുറപ്പെടാന്‍ ഒക്കെ ഒരുക്കട്ടെ.

എന്നു പറഞ്ഞു ഗോവിന്ദപ്പണിക്കര്‍ പുറപ്പാടിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇന്ദുലേഖയെ ഒരുവിധമെല്ലാം സാന്ത്വനം ചെയ്ത്, അമ്മ ലക്ഷ്മിക്കുട്ടി അമ്മയോടുകൂടി പൂവരങ്ങിലേക്ക് അയയ്ക്കുകയും ചെയ്തു. ഗോവിന്ദപ്പണിക്കര്‍ തന്റെ ഭാര്യയേയും സമാശ്വസിപ്പിച്ചു, പുറപ്പെടാന്‍ ഒരുങ്ങി. പഞ്ചുമേനവന് ഈ വര്‍ത്തമാനം കേട്ടപ്പോള്‍ ബഹു സന്തോഷമായി. “കുരുത്തം കെട്ടവന് അങ്ങിനെയെല്ലാം പറ്റും” എന്ന് പറഞ്ഞു സന്തോഷിച്ചു. എന്നാല്‍ തനിക്കു മാധവന്‍ എന്തു സംഗതിയിലാണു പൊയ്ക്കളഞ്ഞത് എന്നു വെളിവായി മനസ്സിലായിട്ടില്ലാ. തന്റെ ശപഥം കേട്ടിട്ടു ഭയപ്പെട്ടിട്ടോ മറ്റോ ആയിരിക്കാമെന്ന് ഒരു ഊഹം മാത്രം ഉണ്ട്. പഞ്ചുമേനവനോടു ഗോവിന്ദന്‍കുട്ടി മേനവന്‍ യാത്ര ചോദിച്ചപ്പോള്‍ അത് അശേഷം തനിക്ക് രസമായില്ലെങ്കിലും വിരോധിച്ചാല്‍ ഫലമുണ്ടാവുകയില്ലെന്നു നിശ്ചയിച്ച് മൌനാനുവാദമായി സമ്മതിച്ചു എന്നു തന്നെ പറയാം. അന്ന് അത്താഴം കഴിഞ്ഞു ഗോവിന്ദപ്പണിക്കരും ഗോവി­ന്ദന്‍കുട്ടിമേനവനും ഒരു നാലു വാലിയക്കാരും കൂടി മാധവനെ തെരയുവാന്‍ പുറപ്പെടുകയും ചെയ്തു.