close
Sayahna Sayahna
Search

Difference between revisions of "കണ്ണഴി മൂര്‍ക്കില്ലാത്തമനയ്ക്കല്‍ സൂരി നമ്പൂതിരിപ്പാട്"


(Created page with "ഈ കഥയെക്കുറിച്ചു ശരിയായും സത്യമായും ഒരു പുസ്തകം ഉണ്ടാക്കാന്‍ ഉറ...")
 
 
(One intermediate revision by the same user not shown)
Line 1: Line 1:
 +
{{SF/Indulekha}}
 +
{{SF/IndulekhaBox}}
 
ഈ കഥയെക്കുറിച്ചു ശരിയായും സത്യമായും ഒരു പുസ്തകം ഉണ്ടാക്കാന്‍ ഉറച്ച് ആരംഭത്തില്‍ തന്നെ ആ പുസ്തകത്തില്‍ കാണിപ്പാന്‍ പോവുന്ന വല്ല സംഗതികളാലും വല്ലവര്‍ക്കും വല്ല സുഖക്കേടോ പരിഭവമോ ഉണ്ടാവാന്‍ എടയുണ്ടോ എന്ന് ആ ഗ്രന്ഥകര്‍ത്താവ് ആലോചിപ്പാന്‍ സാധാരണ ആവശ്യമില്ലാത്തതാകുന്നു. എന്നാല്‍ മലയാളത്തില്‍ ഇത് ഒരു പുതുമാതിരി കഥ ആകയാല്‍ എന്റെ വായനക്കാരില്‍ ചിലര്‍ ഈ പുസ്തകത്തില്‍ കാണുന്ന വല്ല സംഗതികളിലും ഒരു സമയം അബദ്ധമായി എന്റെ വിചാരവും ഉദ്ദേശവും ധരിച്ചു പോവാന്‍ എടയുണ്ടാവുമോ എന്നു ഞാന്‍ ശങ്കിക്കുന്നതിനാല്‍  അതിനെപ്പറ്റി ഇവിടെ അല്പം ഒന്നു പ്രസംഗിക്കേണ്ടത് ആവശ്യമാണെന്നു വിചാരിക്കുന്നു.
 
ഈ കഥയെക്കുറിച്ചു ശരിയായും സത്യമായും ഒരു പുസ്തകം ഉണ്ടാക്കാന്‍ ഉറച്ച് ആരംഭത്തില്‍ തന്നെ ആ പുസ്തകത്തില്‍ കാണിപ്പാന്‍ പോവുന്ന വല്ല സംഗതികളാലും വല്ലവര്‍ക്കും വല്ല സുഖക്കേടോ പരിഭവമോ ഉണ്ടാവാന്‍ എടയുണ്ടോ എന്ന് ആ ഗ്രന്ഥകര്‍ത്താവ് ആലോചിപ്പാന്‍ സാധാരണ ആവശ്യമില്ലാത്തതാകുന്നു. എന്നാല്‍ മലയാളത്തില്‍ ഇത് ഒരു പുതുമാതിരി കഥ ആകയാല്‍ എന്റെ വായനക്കാരില്‍ ചിലര്‍ ഈ പുസ്തകത്തില്‍ കാണുന്ന വല്ല സംഗതികളിലും ഒരു സമയം അബദ്ധമായി എന്റെ വിചാരവും ഉദ്ദേശവും ധരിച്ചു പോവാന്‍ എടയുണ്ടാവുമോ എന്നു ഞാന്‍ ശങ്കിക്കുന്നതിനാല്‍  അതിനെപ്പറ്റി ഇവിടെ അല്പം ഒന്നു പ്രസംഗിക്കേണ്ടത് ആവശ്യമാണെന്നു വിചാരിക്കുന്നു.
  
Line 279: Line 281:
 
;നമ്പൂതിരിപ്പാട്: ഇഷ്ടം പോലെ ഞാന്‍ വിവരം കളിക്കാരോട് പറയാം.
 
;നമ്പൂതിരിപ്പാട്: ഇഷ്ടം പോലെ ഞാന്‍ വിവരം കളിക്കാരോട് പറയാം.
  
;സൂരിനമ്പൂതിരിപ്പാട്ടിലേക്കു കളിയിലും ഇന്ദുലേഖയിലും ഉള്ള രണ്ടു വിധമായ ആസക്തികള്‍ അന്യോന്യം പിണങ്ങി അദ്ദേഹത്തെ കുറെനേരം വളരെ വ്യസനിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. കുറെ വിചാരിച്ച് ഒടുവില്‍:
+
സൂരിനമ്പൂതിരിപ്പാട്ടിലേക്കു കളിയിലും ഇന്ദുലേഖയിലും ഉള്ള രണ്ടു വിധമായ ആസക്തികള്‍ അന്യോന്യം പിണങ്ങി അദ്ദേഹത്തെ കുറെനേരം വളരെ വ്യസനിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. കുറെ വിചാരിച്ച് ഒടുവില്‍:
  
 
;നമ്പൂതിരിപ്പാട്: ഞാന്‍ നാളെ അവിടെ എത്തുമെന്ന് എഴുത്ത് അയച്ചു പോയി.
 
;നമ്പൂതിരിപ്പാട്: ഞാന്‍ നാളെ അവിടെ എത്തുമെന്ന് എഴുത്ത് അയച്ചു പോയി.
Line 324: Line 326:
  
 
;നമ്പൂതിരിപ്പാട്: ചെറുശ്ശേരിക്ക് അത്താഴം ഇവിടെ. ഞാന്‍ ഇത്തിരി കിടക്കട്ടെ. എന്നു പറഞ്ഞ് നമ്പൂതിരിപ്പാട് ഉറങ്ങാന്‍ അറയിലേക്കും ചെറുശ്ശേരി നമ്പൂതിരി നാരായണന്‍ നമ്പൂതിരിപ്പാട്ടിലെ പത്തായപ്പുരമാളികയിലേക്കും പോയി.
 
;നമ്പൂതിരിപ്പാട്: ചെറുശ്ശേരിക്ക് അത്താഴം ഇവിടെ. ഞാന്‍ ഇത്തിരി കിടക്കട്ടെ. എന്നു പറഞ്ഞ് നമ്പൂതിരിപ്പാട് ഉറങ്ങാന്‍ അറയിലേക്കും ചെറുശ്ശേരി നമ്പൂതിരി നാരായണന്‍ നമ്പൂതിരിപ്പാട്ടിലെ പത്തായപ്പുരമാളികയിലേക്കും പോയി.
 +
{{SF/Indulekha}}

Latest revision as of 17:13, 23 August 2014

കണ്ണഴി മൂര്‍ക്കില്ലാത്തമനയ്ക്കല്‍ സൂരി നമ്പൂതിരിപ്പാട്
IndulekhaCover.jpg
ഗ്രന്ഥകർത്താവ് ഒ ചന്തുമേനോൻ
മൂലകൃതി ഇന്ദുലേഖ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എഡ്യൂക്കേഷണല്‍ അന്റ് ജനറല്‍ ബുക്ക് ഡിപ്പോ, കോഴിക്കോട്
വര്‍ഷം
1890
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 390 (ആദ്യ പതിപ്പ്)

ഈ കഥയെക്കുറിച്ചു ശരിയായും സത്യമായും ഒരു പുസ്തകം ഉണ്ടാക്കാന്‍ ഉറച്ച് ആരംഭത്തില്‍ തന്നെ ആ പുസ്തകത്തില്‍ കാണിപ്പാന്‍ പോവുന്ന വല്ല സംഗതികളാലും വല്ലവര്‍ക്കും വല്ല സുഖക്കേടോ പരിഭവമോ ഉണ്ടാവാന്‍ എടയുണ്ടോ എന്ന് ആ ഗ്രന്ഥകര്‍ത്താവ് ആലോചിപ്പാന്‍ സാധാരണ ആവശ്യമില്ലാത്തതാകുന്നു. എന്നാല്‍ മലയാളത്തില്‍ ഇത് ഒരു പുതുമാതിരി കഥ ആകയാല്‍ എന്റെ വായനക്കാരില്‍ ചിലര്‍ ഈ പുസ്തകത്തില്‍ കാണുന്ന വല്ല സംഗതികളിലും ഒരു സമയം അബദ്ധമായി എന്റെ വിചാരവും ഉദ്ദേശവും ധരിച്ചു പോവാന്‍ എടയുണ്ടാവുമോ എന്നു ഞാന്‍ ശങ്കിക്കുന്നതിനാല്‍ അതിനെപ്പറ്റി ഇവിടെ അല്പം ഒന്നു പ്രസംഗിക്കേണ്ടത് ആവശ്യമാണെന്നു വിചാരിക്കുന്നു.

ഈ അദ്ധ്യായത്തിലും എനി വരുന്ന ചില അദ്ധ്യായങ്ങളിലും കുറെ അവ്യവസ്ഥിതമനസ്സുകാരനും സ്ത്രീലോലനും ആയ ഒരു നമ്പൂതിരിപ്പാടിന്റെ കഥയെക്കുറിച്ച് പറയേണ്ടി വരുന്നു. എനിക്കു മലയാളത്തില്‍ നമ്പൂതിരിമാരെക്കാള്‍ അധികം ബഹുമാനമുള്ളവര്‍ ആരും ഇല്ല. അവ­രില്‍ അതി ബുദ്ധിശാലികളും സമര്‍ത്ഥന്മാരും ആയ പലരേയും ഞാന്‍ അറിയും. അതില്‍ ചിലര്‍ എന്റെ വലിയ സ്നേഹിന്മാരായിട്ടും ഉണ്ട്. ഏതു ജാതിയിലും മനുഷ്യര്‍ സമര്‍ത്ഥന്മാരായും വിഡ്ഢികളായും ബുദ്ധിമാന്മാരായും ബുദ്ധിശൂന്യന്മാരായും സത്തുക്കളായും അസത്തുക്കളായും കാണപ്പെടുന്നുണ്ട്. അതു പ്രകാരം തന്നെയാണ് നമ്പൂതിരിമാരിലും ഉള്ളത്. ഈ കഥയില്‍ കാണുന്ന നമ്പൂതിരിപ്പാടു കുറെ അമാന്തക്കാരനാണെങ്കിലും അദ്ദേഹത്തോടുകൂടിത്തന്നെ എന്റെ വായനക്കാര്‍ക്കു പരിചയമാവാന്‍ പോവുന്ന ചെറുശ്ശേരി നമ്പൂതിരിയുടെ സാമര്‍ത്ഥ്യവും രസികത്വവും ഓര്‍ത്താല്‍ സാധാരണ ശ്ലാഘനീയന്മാരായും മലയാളത്തില്‍ അത്യല്‍കൃഷ്ടസ്ഥിതിയില്‍ വെയ്ക്കപ്പെട്ടിട്ടുള്ളവരുമായ നമ്പൂതിരിപ്പാടന്മാരേയും നമ്പൂതിരിമാരേയും പരിഹസിക്കേണമെന്നുള്ള ഒരു ദുഷ്ട വിചാരം എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് എന്റെ ബുദ്ധിമാന്മാരും നിഷ്പക്ഷവാദികളും ആയ വായനക്കാര്‍ക്ക് ധാരാളമായി മനസ്സിലാവുമെന്നു ഞാന്‍ വിശ്വസിക്കുന്നു.

ഇംഗ്ലീഷില്‍ ഈ മാതിരി കഥകളില്‍ പറയപ്പെടുന്നവര്‍ എല്ലാം പലേ സ്ഥിതിയിലും ഇരിക്കുന്ന യൂറോപ്യന്‍ സ്ത്രീ പുരുഷന്മാരാണ്. ചില പുസ്തകങ്ങളില്‍ ഈ കാലം ജീവനോടു കൂടി ഇരിക്കുന്ന മഹാന്മാരായ ചില സായ്പ്പന്മാരെക്കൊണ്ടു കൂടി ദൂഷ്യമായോ പരിഹാസമായോ ശ്ലാഘിച്ചിട്ടോ ചിലപ്പോള്‍ പറയപ്പെട്ടു കാണുന്നുണ്ട്. എന്നാല്‍ ഒരു കഥയില്‍ ദുഷ്ടവിചാരം കൂടാതെ ഈവക പ്രസംഗങ്ങള്‍ ചെയ്യുന്നതിന്മേല്‍ യൂറോപ്പില്‍ ആര്‍ക്കും പരിഭവമോ ശണ്ഠയോ ഉണ്ടായി വന്നിട്ടില്ല. അതുകൊണ്ട് ഈ പുസ്തകത്തില്‍ പറയപ്പെടുന്ന സംഗതികള്‍ നിമിത്തം ആര്‍ക്കും പരിഭവമുണ്ടാകയില്ലെന്നു ഞാന്‍ വിചാരിക്കുന്നു.

കേശവന്‍ നമ്പൂതിരി പഞ്ചുമേനോന് വായിച്ചുകേള്‍പ്പിച്ച എഴുത്തു മേല്പറഞ്ഞ സൂരി നമ്പൂതിരിപ്പാട്ടിലെ എഴുത്തായിരുന്നു. 

‘കണ്ണഴി മൂര്‍ക്കില്ലാത്തമന’ മലയാളത്തിലെങ്ങും പ്രസിദ്ധപ്പെട്ട ഒരു മനയും സമ്പത്തിലും ഉല്‍കൃഷ്ടതയിലും നിസ്തുല്യമെന്നു പറയപ്പെട്ടുവന്നതും ആകുന്നു. ഈ മനയിലെ കുബേരന്മാരായ നമ്പൂതിരിപ്പാടന്മാരില്‍ രണ്ടാമത്തെ ആളാണ് സൂരിനമ്പൂതിരിപ്പാട്; എങ്കിലും അപ്‌ഫന്‍ നമ്പൂതിരിപ്പാടു വയോധികനും രോഗിയും ആയിരുന്നതിനാല്‍ മനവക സകല കാര്യങ്ങളും നോക്കി വരാന്‍ നിശ്ചയിക്കപ്പെട്ട ആള്‍ സൂരിനമ്പൂതിരിപ്പാട് ആയിരുന്നു. ഇദ്ദേഹത്തിന്ന് ഈ കഥ നടന്ന കാലത്ത് നാല്പപത്തഞ്ച് വയസ്സ് പ്രായമാണ്. ചെറുപ്പം മുതല്‍ക്കേ മനവക കാര്യങ്ങള്‍ നോക്കേണ്ടതിനാക്കിയതിനാല്‍ വിദ്യാഭ്യാസം ഉണ്ടായില്ല. ഇദ്ദേഹം ജാത്യാ വളരെ സ്ത്രീ ലോലനായിരുന്നു. വേളി കഴിച്ചിട്ടില്ല. അപ്‌ഫന്‍ നമ്പൂതിരിപ്പാട് എത്ര തിരക്കീട്ടും വേളി കഴിക്കാതെതന്നെ ഇതുവരെ ഇദ്ദേഹം കഴിച്ചു. അനുജന്മാര്‍ രണ്ടാള്‍ വേളികഴിച്ചിട്ടുണ്ട്. അതു സംഗതിയാക്കി പറഞ്ഞു താന്‍ യഥേഷ്ടം ശൂദ്രസ്ത്രീകളുടെ ഭര്‍ത്താവായിട്ടുതന്നെ കാലം കഴിക്കയാണ് ചെയ്തത്. ഇദ്ദേഹത്തിന്റെ ദേഹത്തെക്കുറിച്ച് ആപാദചൂഢം വര്‍ണ്ണി­ക്കുവാന്‍ ഞാന്‍ ഭാവിക്കുന്നില്ല. ആള്‍ നല്ല വെളുത്ത നിറത്തിലാണെങ്കിലും സൌന്ദര്യമാവട്ടെ, ശ്രീയാവട്ടെ ഇദ്ദേഹത്തിന്റെ ദേഹത്തു ലേശം പോലും ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ കേവലം വിരൂപനാണെന്നു പറവാന്‍ പാടില്ല. ഇദ്ദേഹത്തെപ്പോലെയുള്ള ദേഹസ്വഭാവം പക്ഷേ, ഒരു ലക്ഷം പേര്‍ക്ക് മലയാളത്തില്‍ കാണാം. അവയവങ്ങളില്‍ യാതൊന്നിനും വിശേഷവിധിയായി ഒന്നും ഇല്ല, സൌന്ദര്യവും കലശലായ വൈരൂപ്യവും ഒരവയവത്തിന്നും ഉണ്ടെന്നു പറവാന്‍ പാടില്ല. എന്നാല്‍ ഇദ്ദേഹത്തിന്റെ ദേഹസ്വഭാവത്തിലും പ്രകൃതത്തിലും രണ്ടു മൂന്നു സംഗതികള്‍ മാത്രം വിശേഷവിധിയായി പറയേണ്ടതുണ്ട്. ഇദ്ദേഹം ചിറിക്കുമ്പോള്‍ വായ രണ്ടു കവിള്‍ത്തടങ്ങളില്‍ എത്തി അവിടുന്നു കവിഞ്ഞു നീണ്ടു നില്ക്കുന്നുണ്ടോ എന്ന് കാണുന്നവര്‍ക്കു തോന്നും. നാസിക ശരിയായിട്ടുതന്നെ സൃഷ്ടിച്ചിരുന്നുവെങ്കിലും ആ മുഖത്തിന്ന് മതിയായില്ല എന്നു തോന്നും. നടക്കുന്നത് ചാടിച്ചാടിക്കൊണ്ട് കാക്കകളെപ്പോലെയോ എന്നു തോന്നും. ഇദ്ദേഹം സ്ത്രീ ഭ്രാന്തനാണെന്ന് ആദ്യത്തില്‍ പറഞ്ഞുപോയതുകൊണ്ട് ഇനി അദ്ദേഹത്തിന്റെ സ്വാഭവത്തെക്കുറിച്ച് അത്ര അധികം പറയേണ്ടതില്ല. ധനവാന്മാരായ പുരുഷന്മാര്‍ക്ക് സ്ത്രീകളില്‍ അതിയായ ചാപല്യം ഉണ്ടായാല്‍ പിന്നെ അവരുടെ വേറെയുള്ള സ്വഭാവത്തെപ്പറ്റി അധികം പറവാന്‍ ഉണ്ടാവുന്നതല്ലാ. അവരുടെ എല്ലായ്പ്പോഴും ഉള്ള വിചാരവും പ്രവൃത്തികളും ഈ ഒരു വിഷയത്തെ സംബന്ധിച്ചല്ലാതെ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാ. അദ്ദേഹത്തിന്നു മനവക കാര്യങ്ങള്‍ അന്വേഷിക്കുന്നാള്‍ എന്ന പേര്‍ മാത്രമേ ഉള്ളൂ. യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നതു മാസപ്പടിക്കാരായ കാര്യസ്ഥന്മാരായിരുന്നു. അവരില്‍ ചിലരുടെ സാമര്‍ത്ഥ്യം കൊണ്ട് കാര്യങ്ങള്‍ ഒരുവിധം ശരിയായിതന്നെ നടന്നുവരുന്നു എന്നു പറയാം. ഇദ്ദേഹം സൂക്ഷ്മത്തില്‍ ശുദ്ധമനസ്സാണ്, നിഷ്കന്മഷനാണ് എങ്കിലും ശീലത്തിന്റെ ദുര്‍ഗ്ഗുണം കൊണ്ട് ശുദ്ധനാണെന്ന് അധികം ആളുകള്‍ക്ക് സാധാരണയായി അഭിപ്രായമുണ്ടായിരുന്നില്ല. സാധാരണ അറിവും പഠിപ്പും ഇല്ലാത്ത ധനവാന്മാര്‍ക്കുണ്ടാവുന്ന പോലെ, തന്നെപ്പറ്റി ഇദ്ദേഹത്തിന്നു വലിയ അഭിപ്രായം തന്നെയാണ് ഉണ്ടായിരുന്നത്. താന്‍ കാര്യത്തിന് അതി നിപുണനാണെന്നു തന്റെ സേവകന്മാരായ കാര്യസ്ഥന്മാരും കണ്ടാല്‍ മന്മഥനെപ്പോലെ സുന്ദരനാണെന്നു താന്‍ സഹവാസം ചെയ്തിട്ടുള്ള കുലടന്മാരും ഈ ഭോഷച്ചാരെ നല്ലവണ്ണം പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. മുഖസ്തുതി കേട്ടു കേട്ടു താന്‍ ഒരു മഹാപുരുഷനാണെന്ന് ഇദ്ദേഹം മനസ്സില്‍ തീര്‍ച്ചയാക്കിവെച്ചിരുന്നു. പണം പിടുങ്ങുവാന്‍ സാമര്‍ത്ഥ്യവും ദൌഷ്ട്യവും ഉള്ള വ്യഭിചാരികളായ സ്ത്രീകള്‍ തന്റെ ദേഹകാന്തിയെപ്പറ്റി തന്നോടു പറഞ്ഞുവരുന്ന ഭോഷ്കുകള്‍ എല്ലാം ഈ സാധു വാസ്തവത്തില്‍ തനിക്കുള്ള ഗുണങ്ങളാണെന്നു കരുതി നന്നെ ഞെളിഞ്ഞിരുന്നു. വയസ്സു നാല്പത്തഞ്ചായിട്ടും ഈ ധാര്‍ഷ്ട്യത്തിന്നു ലേശം കുറവില്ലായിരുന്നു. “തമ്പുരാന്റെ തിരുമേനി കാണാതെ ഒരു കാണിനേരം അടിയന്‍ ഇരിക്കില്ല.” എന്നു ഒരുത്തി എപ്പോഴോ ഒരിക്കല്‍ പറഞ്ഞത് ഇദ്ദേഹത്തിന്റെ മനസ്സില്‍ ശിലാരേഖപോലെ കിടക്കുന്നു. “തമ്പുരാന്റെ തിരുമേനിയില്‍ അടിയന്റെ ശരീരം ചേര്‍പ്പാന്‍ ഉണ്ടായ ഭാഗ്യം തന്നെ അടിയന്നു വലിയത്. പണം കാശില്‍ ആര്‍ക്ക് ആഗ്രഹം? അതാര്‍ക്കില്ലാത്തു? ഈ തിരുമേനി വേറെ ഒരാള്‍ക്ക് കാണുമോ?” എന്നു മറ്റൊരുത്തി പറഞ്ഞതു വേദവാക്യംമായി ഇദ്ദേഹം മനസ്സില്‍ വച്ചിരിക്കുന്നു. പിന്നെ തന്റെ ചങ്ങാതിയാക്കി താന്‍ അടുക്കെ വെച്ചിട്ടുള്ളത് ചെറുശ്ശേരി ഇല്ലത്തു ഗോവിന്ദന്‍ നമ്പൂതിരിയെയാണ്. ഇദ്ദേഹത്തെപ്പോലെ ഇത്ര സരസതയും സാമര്‍ത്ഥ്യവും ഉണ്ടായിട്ട് മറ്റൊരാളെ പറയാന്‍ എന്നാല്‍ സാദ്ധ്യമല്ല. വില്പത്തി കടുകട്ടി; വ്യാകരണ ശാസ്ത്രം വെടുപ്പായി പഠിച്ചിരിക്കുന്നു. സംഗീതത്തില്‍ അതിപരിജ്ഞന്‍; കാഴ്ചയില്‍ നല്ല ശ്രീയുള്ള മുഖവും ദേഹവും. സംഭാഷണത്തില്‍ ഇത്ര സരസത മറ്റാര്‍ക്കും ഞാന്‍ കണ്ടിട്ടില്ല. ഈ കഥയിലുള്ള മറ്റാര്‍ക്കും ഇത് ഇല്ലെന്ന് തീര്‍ച്ചയായി ഞാന്‍ പറയുന്നു. ഇദ്ദേഹം അശേഷം ദുര്‍ബുദ്ധിയല്ല. എന്നാല്‍ പരിഹാസ യോഗ്യന്‍മാരായ മനുഷ്യരെപ്പറ്റി ഇദ്ദേഹത്തിന് അശേഷം ദയയില്ലെന്നുതന്നെ പറയാം. ഇദ്ദേഹത്തിന്റെ പരിഹാസത്തിനെപ്പറ്റി ഭയമില്ലാത്തവര്‍ കേവലം ബുദ്ധിയില്ലാത്തവര്‍ മാത്രമേയുള്ളൂ. പരിഹസിച്ചാല്‍ ഒരു തരിമ്പും അറിയാത്തവനുമാത്രം ഇദ്ദേഹത്തിനെ ഭയമില്ല. നുമ്മടെ സൂരിനമ്പൂതിരിപ്പാട്ടിലെക്കുറിച്ച് ഇദ്ദേഹത്തിനെ ഭയമില്ല. ഇദ്ദേഹം സൂരിനമ്പുതിരിപ്പാട്ടിലെ ഒരു സ് നേഹിതന്‍ ഒരിക്കലും ആയിരുന്നില്ല. സൂരിനമ്പുതിരിപ്പാട്ടിലെക്കുറിച്ച് ഇദേഹത്തിന് വലിയ പുച്ഛമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അത് അത്ര പുറത്തു കാണിക്കാന്‍ നിവൃത്തിയില്ലല്ലോ. സൂരിനമ്പൂതിരിപ്പാട് ധനം കൊണ്ടും ഉല്‍കൃഷ്ടത കൊണ്ടും നമ്പൂതിരിമാരില്‍ മുഖ്യനാണ്. അദ്ദേഹത്തെ പുറത്തേക്ക് എങ്കിലും എങ്ങനെ ബഹുമാനിക്കാതെ കഴിയും. സൂരിനമ്പൂതിരിപ്പാട്ടിലേക്കു തന്നെ സ്തുതിക്കുന്നവരെ ഒക്കെയും ബഹുപ്രിയമാണ്. അതു നിന്ദാസ്തുതിയായാലും വാസ്തവമായാലും അങ്ങറിവാനും പ്രയാസം. ഗോവിന്ദന്‍ നമ്പൂതിരി, സൂരിനമ്പൂതിരിയുടെ അനുജനും അതിയോഗ്യനുമായ നാരായണന്‍ നമ്പൂതിരിപ്പാട്ടിലെ പരമസ്നേഹിതനാകുന്നു. എന്നാല്‍ മൂര്‍ക്കില്ലാത്ത മനയ്ക്കല്‍ ഇദ്ദേഹം ചെന്നാല്‍ ഇദ്ദേഹത്തിന്നു തന്റെ സ്നേഹിതനുമായി സംസാരിപ്പാന്‍ സാധിക്കുന്നതു വളരെ പ്രയാസമായിരുന്നു. മനയ്ക്കല്‍ ചെന്നാല്‍ സൂരിനമ്പൂതിരിപ്പാട്ടിലെ പത്തായപ്പുരമാളിതയിലേക്ക് ഉടനെ വിളിക്കും. പിന്നെ വിടുന്ന കാര്യം ബഹുപ്രയാസം. ഇങ്ങനെയാണ് സൂരിനമ്പൂതിരിപ്പാടും ഗോവിന്ദന്‍ നമ്പൂതിരിയുമായിട്ടുള്ള ഇരിപ്പ്. നമ്പൂതിരിപ്പാട്ടിലെ ഇഷ്ടം പോലെ പറയാഞ്ഞാല്‍ മുഷിയും; മുഷിഞ്ഞാല്‍ ഉപദ്രവങ്ങള്‍ ഉണ്ടായിവന്നേക്കാം എന്നുള്ള ഭയത്താല്‍ ഗോവിന്ദന്‍ നമ്പൂതിരി നമ്പൂതിരിപ്പാടിനെ നിന്ദാസ്തുതി ധാരാളമായി ചെയ്യാറുണ്ട്. താന്‍ അതി സുന്ദരനാണെന്നും നല്ല കാര്യസ്ഥനാണെന്നും തന്നോട് ആരു പറയുന്നില്ലയൊ അവരോടൊക്കെ നമ്പൂതിരിപ്പാട്ടിലേക്ക് ബഹുരസക്ഷയവും വിരോധവും തോന്നുമാറാണ്. അതുകൊണ്ട് ചെറുശ്ശേരി നമ്പൂതിരിയ്ക്ക് ഇദ്ദേഹത്തെ സ്തുതിക്കാതിരിപ്പാന്‍ നിവൃത്തിയില്ലാതെ വന്നുപോയി.

പിന്നെ നമ്പൂതിരിപ്പാട്ടിലെക്കൊണ്ടു പറവാനുള്ളത് ഇദ്ദേഹം കുറെ കളിഭ്രാന്തനാണെന്നു കൂടിയാണ്. കഥകളി വലിയ ഇഷ്ടമാണ്. അതിന്റെ ഗുണദോഷ പരിജ്ഞാനം ഒരു മാതിരിയില്‍ നല്ലവണ്ണം ഉണ്ട്. സംവത്സരത്തില്‍ മുന്നൂറ്ററുപത്തഞ്ചു ദിവസവും, പിന്നെ ദിവസമുണ്ടെങ്കില്‍ അന്നും കഥകളി കണ്ടാലും തൃപ്തിയില്ലാ. ഇദ്ദേഹത്തിന്റെ അനുജന്മാര്‍ സമര്‍ത്ഥന്മാരാണ്. എന്നാല്‍ ഇദ്ദേഹത്തിന്റെ അഭിപ്രായം അവരൊക്കെ വിഡ്ഢികളാണെന്നായിരുന്നു.

നമ്പൂതിരിപ്പാട് കുളിപ്പുരയില്‍ എണ്ണ തേച്ചു കൊണ്ടിരിക്കുമ്പോഴാണ് കേശവന്‍ നമ്പൂതിരിയുടെ എഴുത്തു കൊണ്ടുവന്നത്. അത് വായിച്ച ഉടനെ ആ നിമിഷത്തില്‍ തന്നെ ചെറുശ്ശേരി നമ്പൂതിരി വിളിക്കാന്‍ കല്പനയായി. വെറ്റിലപ്പെട്ടിക്കാരന്‍ ഗോവിന്ദന്‍ ചെറുശ്ശേരി നമ്പൂതിരിയെ വിളിക്കാന്‍ പോയി. ഇവന്‍ നല്ല സാമര്‍ത്ഥ്യമുള്ള ഒരു വികൃതിക്കുട്ടിയാകുന്നു. തന്റെ യജമാനന്റെ സ്വഭാവം മുഴുവനും അറിഞ്ഞു ഗുണദോഷങ്ങളെ ഗുണിച്ചു വെച്ച കള്ളനാണ്. എങ്കിലും നമ്പൂതിരിപ്പാട്ടിലെമേല്‍ ഇവനു നല്ല ഭക്തിയും സ്നേഹവും ഉണ്ടായിരുന്നു. ഗോവി­ന്ദന്‍ ചെറുശ്ശേരിയില്ലത്തു ചെല്ലുമ്പോള്‍ ഗോവിന്ദന്‍ നമ്പൂതിരി ഭക്ഷണം കഴിഞ്ഞു പുറത്തു പൂമുഖത്തുവന്നു ചതുരംഗത്തിന്നു ഭാവിച്ചു കരുക്കള്‍ മുറിക്കുകയായിരുന്നു.

ചെറുശ്ശേരി നമ്പൂതിരി
എന്താ ഗോവിന്ദാ. ബദ്ധപ്പെട്ടു വന്നത്?
ഗോവിന്ദന്‍
അങ്ങട്ട് ഒന്ന് എഴുന്നെള്ളാന്‍ കല്പനയായിരിക്കുന്നു.
ചെറുശ്ശേരി നമ്പൂതിരി
നമ്പൂരി ഊണ് കഴിഞ്ഞുവോ?
ഗോവിന്ദന്‍
ഇല്ലാ കുളപ്പുരയില്‍ ഉലപ്പെണ്ണ ചാര്‍ത്തുന്നു.
ചെറുശ്ശേരി നമ്പൂതിരി
എന്താ അത്ര അടിയന്തരം. വിശേഷവിധി വല്ലതും ഉണ്ടോ?
ഗോവിന്ദന്‍
ചെമ്പാഴിയാട്ടു നിന്നു കറുത്തേടത്തു കേശവന്‍ നമ്പൂതിരിയുടെ ഒരു എഴുത്തു വന്നിരുന്നു. അതു വായിച്ച ഉടനെയാണ് തിരുമനസ്സിനെ വിളിപ്പാന്‍ കല്പനയായത്.
ചെറുശ്ശേരി നമ്പൂതിരി
ശരി, മനസ്സിലായി ഞാന്‍ വരാം മുണ്ട് ഒന്ന് മാറിയെടുക്കട്ടെ.

എന്നുപറഞ്ഞ് അകായിലേക്ക് പോയി.

ചെറുശ്ശേരി നമ്പൂതിരി ആ ദിവസത്തിന് ഒരു ഇരുപതു ദിവസങ്ങള്‍ക്കു മുമ്പു കേശവന്‍ നമ്പൂതിരിയുടെ കൂടെ ചെമ്പാഴിയോട്ടു പോയിട്ടുണ്ടായിരുന്നു. ഇന്ദുലേഖയും മാധവനുമായി ചെറുശ്ശേരി നമ്പൂതിരി അന്ന് വളരെ പരിചയവും ഇഷ്ടവുമായിത്തീര്‍ന്നു. ഉടനെ വരാമെന്നു പറഞ്ഞാണ് മടങ്ങിപ്പോന്നത്. ചെറുശ്ശേരി നമ്പൂതിരി മടങ്ങിപ്പോരാന്‍ യാത്രപറഞ്ഞപ്പോള്‍ കേശവന്‍ നമ്പൂതിരി മൂര്‍ക്കില്ലാത്ത സൂരിനമ്പൂതിരപ്പാട്ടിലെക്കൊണ്ട് ഇന്ദുലേഖയ്ക്ക് സംബന്ധം തുടങ്ങിച്ചാല്‍ ബഹുയോജ്യതയായിരിക്കുമെന്നും അതിനു ചെറുശ്ശേരി നമ്പൂതിരി ശ്രമിക്കണമെന്നും ചെറുശ്ശേരി നമ്പൂതിരിയോടു പറയുകയും തന്നാല്‍ അതു സാധിക്കയില്ലെന്നു അദ്ദേഹം മറുപടി പറയുകയും ചെയ്തിട്ടുണ്ടായിരുന്നു.

ചെറുശ്ശേരി നമ്പൂതിരി ചെമ്പാഴിയോട്ടു നിന്നു മടങ്ങി ഇല്ലത്തു വന്നതിന്റെ ശേഷം ഇന്ദുലേഖയെ കുറിച്ച് സൂരിനമ്പൂതിപ്പാട്ടിലെ അനുജനും അതിബുദ്ധിമാനുമായ നാരായണന്‍ നമ്പൂതിരിപ്പാടോടു മാത്രം അല്പം പ്രസ്താവിച്ചിട്ടുണ്ട്. സൂരിനമ്പൂതിരിപ്പാടോട് ഇന്ദുലേഖയെക്കുറിച്ച് ചെറുശ്ശേരി ഒരക്ഷരവും ശബ്ദിച്ചിട്ടില്ല. ഇങ്ങനെ ഇന്ദുലേഖയുമായി നമ്മുടെ ചെറുശ്ശേരി നമ്പൂതിരി മുമ്പുതന്നെ പരിചയമായിരുന്നു.

ഗോവിന്ദന്‍ വന്നു വിളിച്ചതിനാല്‍ ചെറുശ്ശേരി നമ്പൂതിരി പുറപ്പെടാന്‍ നിശ്ചയിച്ച് അകായില്‍ പോയി ഒരു അലക്കിയ മുണ്ടെടുത്തു പുറത്തേക്കു വന്നു. “ഗോവിന്ദാ, എനി പോവുക” എന്ന് പറഞ്ഞു പുറപ്പെട്ടു.

വഴിയില്‍ വെച്ച് ചെറുശ്ശേരി നമ്പൂതിരിയോട്,

ഗോവിന്ദന്‍
വിളിപ്പാന്‍ കല്പിച്ചകാര്യം തിരുമനസ്സിലേക്ക് മനസ്സിലായിട്ടുള്ളതുപോലെ അടിയന്‍ വിചാരിക്കുന്നു. മനസ്സിലായില്ലെങ്കില്‍ അടിയന്‍ ഉണര്‍ത്തിക്കാം.
ചെറുശ്ശേരി നമ്പൂതിരി
പറയൂ.
ഗോവിന്ദന്‍
ചെമ്പാഴിയോട്ട് അതിസുന്ദരിയായി ഒരു സ്ത്രീ ഉണ്ടുപോല്‍, കേശവന്‍ നമ്പൂതിരിക്കു സംബന്ധമുള്ള പൂവള്ളി വീട്ടില്‍. അവിടെ തമ്പുരാന്‍ സംബന്ധം ചെയ്യാന്‍ നിശ്ചയിച്ചിട്ടാണ് എഴുത്തു വന്നിരിക്കുന്നത്. കൂടെ എഴുന്നെള്ളേണ്ടി വരുമെന്നു തോന്നുന്നു.

ചെറുശ്ശേരി നമ്പൂതിരി ചിരിച്ചും കൊണ്ടു ഗോവിന്ദന്‍ പറഞ്ഞതെല്ലാം കേട്ടു. ഒടുവില്‍ —

ചെറുശ്ശേരി നമ്പൂതിരി
ഗോവിന്ദാ! നീയും കൂടെ വരുന്നില്ലേ, ഞങ്ങള്‍ പോവുന്നതാണെ­ങ്കില്‍?
ഗോവിന്ദന്‍
അടിയന്‍ നിശ്ചയമായും വരും. തിരുമനസ്സുകൊണ്ട് ആ കുട്ടിയെ കണ്ടിട്ടുണ്ടെന്ന് ഇപ്പോള്‍ എന്നോടു ആ എഴുത്തു കൊണ്ടു വന്നവര്‍ പറഞ്ഞു. കണ്ടിട്ടുണ്ടോ എന്ന് അറിഞ്ഞില്ല.
ചെറുശ്ശേരി നമ്പൂതിരി
ഞാന്‍ കണ്ടിട്ടുണ്ട്. എഴുത്തു കൊണ്ടു വന്നവനാണോ നിന്നോട് ഈ സംബന്ധത്തിന്റെ വിവരങ്ങള്‍ എല്ലാം പറഞ്ഞത്?
ഗോവിന്ദന്‍
അല്ലാ — അതു തമ്പുരാന്‍ തന്നെ അരുളി ചെയ്തു. എഴുത്ത് അടിയന്‍ വായിച്ചിട്ടില്ല. തമ്പുരാന്‍ ഒന്നുകൂടി (എന്തോ ഒരു പേര് അരുളി ചെയ്തു — ചന്ദ്രഭാനു എന്നോ ചിത്രലേഖ എന്നോ മറ്റോ ഒരു പേര് അരുളി ചെയ്തു.) സംബന്ധം കഴിച്ചു പിറ്റേ ദിവസം തന്നെ വലിയ തമ്പുരാന്‍ ഉണര്‍ത്തിച്ചു സമ്മതം വാങ്ങേണമെന്നാണ് അരുളി ചെയ്തത്.

ഇതു കേട്ട ഗോവിന്ദന്‍ നമ്പൂതിരിക്ക് ചിരിക്കാതിരിപ്പാന്‍ നിവൃത്തിയില്ലാതെ ആയി പൊട്ടിച്ചിരിച്ചു പോയി. ചിറിയുടെ കാരണം വ്യക്തമായി തനിക്കു മനസ്സിലായില്ലെങ്കിലും ഗോവിന്ദനും കൂടെ ചിരിച്ചു; രണ്ടാളും വേഗം മനയ്ക്കലേക്ക് നടന്നു.

ചെറുശ്ശേരി നമ്പൂതിരിയെ വിളിക്കാന്‍ ഗോവിന്ദനെ അയച്ച ഉടനെ നമ്പൂതിരിപ്പാട് കുളിയും ഊണും കഴിഞ്ഞ് ഇന്ദുലേഖയെത്തന്നെ ഉറപ്പായി മനസ്സില്‍ ധ്യാനിച്ചു രസിച്ചുംകൊണ്ട് പുറത്തു പൂമുഖത്തു വന്നു നിന്നു. അപ്പോള്‍ മനവക വ്യവഹാരകാര്യസ്ഥന്‍ താശ്ശമേനോന്‍ ഒരു കടലാസ്സു കെട്ടുകൊണ്ടു നമ്പൂതിരിപ്പാടിന്റെ അടുക്കലെത്തിവശായി.

നമ്പൂതിരിപ്പാട്
എനിക്ക് ഇന്ന് കാര്യം നോക്കാന്‍ ഒന്നും എടയില്ല താച്ചു. നീ പോയ്ക്കോ.
താശ്ശന്‍ മേനവന്‍
ഇത് അസാരം ഒന്നു നോക്കാതെ കഴിയില്ല.
നമ്പൂതിരിപ്പാട്
ഇന്നു നീ എന്തു പറഞ്ഞാലും എനിക്ക് എടയില്ല.
താശ്ശന്‍ മേനവന്‍
മറ്റന്നാള്‍ നമ്പറു വിചാരണയാണ്. അടിയന് ഒരു വിവരം ഉണര്‍ത്തിക്കു­വാനുണ്ടായിരുന്നു. അത് ഇപ്പോള്‍ ഉണര്‍ത്തിക്കാതെ കഴിയില്ല.
നമ്പൂതിരിപ്പാട്
എന്തു വിചാരണയായാലും വേണ്ടതില്ല — ഇന്ന് എനിക്ക് ഒരു കാര്യവും കേള്‍ക്കാന്‍ എടയില്ലാ
താശ്ശന്‍ മേനവന്‍
ഒരാധാരം ഫയലാക്കേണ്ടതുണ്ട്. അതിനു ഒരു ഹരജി കൊടുക്കണം. ഹരജി എഴുതിക്കൊണ്ടു വന്നിട്ടുണ്ട്. അതില്‍ ഒന്നു തൃക്കൈവിളയാടിത്തന്നാല്‍ മതി.
നമ്പൂതിരിപ്പാട്
ഇന്നു ശനിയാഴ്ചയാണ് — ശനിയാഴ്ച ഞാന്‍ ഒരു കടലാസ്സിലും ഒപ്പിടാറില്ലെന്നു താച്ചുവിനു നിശ്ചയമില്ലേ? പിന്നെ എന്തിന് എന്നെ വന്ന് ഉപദ്രവിക്കുന്നു?
താശ്ശന്‍ മേനവന്‍
ആധാരം ഫയലാക്കാന്‍ തിങ്കളാഴ്ച ഹാജരാക്കീട്ടില്ലെങ്കില്‍ നമ്പറു ദോഷമായിത്തീരും.
നമ്പൂതിരിപ്പാട്
എങ്ങിനെ എങ്കിലും തീരട്ടെ — അപ്പീല്‍ കോടതി ഇല്ലേ?
താശ്ശന്‍ മേനവന്‍
ആധാരം ഫയലാക്കാഞ്ഞാല്‍ അപ്പീല്‍ കോടതിയില്‍ തോല്ക്കും.
നമ്പൂതിരിപ്പാട്
ഇതു വലിയ അനര്‍ത്ഥം തന്നെ — താച്ചുവിനെ ഒരു കാര്യം ഏല്‍പ്പിച്ചാല്‍ പിന്നെ എന്നെ വന്ന് ഇങ്ങിനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്?
താശ്ശന്‍ മേനവന്‍
ഹരജിയില്‍ അടിയന് ഒപ്പിട്ടു കൊടുക്കാന്‍ പാടുണ്ടോ?
നമ്പൂതിരിപ്പാട്
ഇന്നു ശനിയാഴ്ച ഞാന്‍ ഒരു ഹരജിയിലും ഒപ്പിടുകയില്ല. പണ്ട് ഒരന്ന്യായത്തില്‍ ശനിയാഴ്ച ഒപ്പിട്ടിട്ട് ആ നമ്പര്‍ തോറ്റുപോയത് താച്ചുവിന് ഓര്‍മ്മയില്ലേ?
താശ്ശന്‍ മേനവന്‍
ഇത് അന്ന്യായമല്ലാ, ഹരജിയല്ലേ?
നമ്പൂതിരിപ്പാട്
എന്തായാലും ഞാന്‍ ഇന്ന് ഒപ്പിടുകയില്ല. നിശ്ചയം. താച്ചു പോയി കുളിക്കൂ.
താശ്ശന്‍ മേനവന്‍
ഈ നമ്പറില്‍ സാക്ഷിക്ക് എഴുന്നള്ളേണ്ടി വരുമന്ന് തോന്നുന്നു.
നമ്പൂതിരിപ്പാട്
ഞാനോ?
താശ്ശന്‍ മേനവന്‍
റാന്‍.
നമ്പൂതിരിപ്പാട്
ശിക്ഷ! ശിക്ഷ! ഞാന്‍ ഒരിക്കലും പോവുകയില്ല — പക്ഷേ, നമ്പറു തോറ്റാലും വേണ്ടതില്ലാ, കല്പന വന്നിരുന്നുവോ?
താശ്ശന്‍ മേനവന്‍
കല്പന വന്നിരുന്നു. ഇവിടെ ഇല്ലാത്തപ്രകാരം മറുപടി എഴുതിപ്പിച്ചയച്ചു.
നമ്പൂതിരിപ്പാട്
എന്നെ സാക്ഷി കൊടുത്ത ഈ അധികപ്രസംഗി ആരാണ്?
താശ്ശന്‍ മേനവന്‍
ഉള്ളാട്ടില്‍ പഞ്ചുമേനവന്റെ മേലുള്ള അന്യായത്തിലാണ് ഇത്.
നമ്പൂതിരിപ്പാട്
ഉള്ളാട്ടില്‍ പഞ്ചുവോ? ശിക്ഷ! എന്താണ് അവന്റെ മേല്‍ നമ്പറു കൊടുത്തിട്ടുണ്ടോ?
താശ്ശന്‍ മേനവന്‍
ഇല്ലെ ചേര്‍പ്പററക്കളം ഒഴിപ്പാന്‍.
നമ്പൂതിരിപ്പാട്
ശരി — ശരി ഞാന്‍ അന്ധാളിച്ചു. ആ നമ്പറ് വിധിച്ചു എന്നല്ലേ താച്ചു ഇന്നാള്‍ എന്നോട് പറഞ്ഞത്?
താശ്ശന്‍ മേനവന്‍
അടിയന്‍ അങ്ങിനെ ഉണര്‍ത്തിച്ചിട്ടില്ല. പഞ്ചുമേനവന്‍ ജന്മവാദം പുറപ്പെടിയിച്ചിരിക്കുന്നു. മനവക നാലഞ്ചു ഭൂമികള്‍ പഞ്ചുമേനവന്റെതാണെന്നു തര്‍ക്കിക്കുന്നു.
നമ്പൂതിരിപ്പാട്
പഞ്ചുവോ? ഇത്ര വഷളനാണ് ഇവന്‍? ഇതു ഞാന്‍ അറിഞ്ഞതേ ഇല്ലാ. ഒരാളെ അയച്ചു പഞ്ചുവോട് ഇങ്ങട്ട് വരാന്‍ പറയൂ. ഈ വഷളനോട് ഞാന്‍ തന്നെ ഒന്നു ചോദിക്കട്ടെ. ഇത്ര കുറുമ്പു കാണിച്ചാല്‍ കൊളം, കിണര്‍, ക്ഷേത്രം, മാറ്റ് ഇതെല്ലാം ഉടനെ വിരോധിക്കണം. എന്നാല്‍ പട്ടിപോലെ പഞ്ചു ഓടി വരും. താച്ചുവിന് ഈ വിവരം മുമ്പേ എന്നോടു പറയായിരുന്നില്ലേ?
താശ്ശന്‍ മേനവന്‍
ഇതുകൊണ്ട് ഒന്നും ഫലമുണ്ടാവുകയില്ലെന്ന് തോന്നുന്നു. പഞ്ചുമേനവന്‍ ഒരു ബാരിഷ്ടര്‍ സായ്‌വിനെ വരുത്തിയിരിക്കുന്നു.
നമ്പൂതിരിപ്പാട്
സായ്‌വ് വന്നാല്‍ എന്താണ്?
താശ്ശന്‍ മേനവന്‍
അയാള്‍ വലിയ കേമനാണ്.
നമ്പൂതിരിപ്പാട്
നമുക്കും ഒരു സായ്‌വിനെ ഏല്‍പ്പിക്കണം. ഏലമലക്കാരന്‍ മക്ഷാമന്‍ ആയാല്‍ മതി. അയാളും ഞാനും തമ്മില്‍ വളരെ സ്നേഹമാണ്. അയാളുടെ അടുക്കല്‍ താച്ചു പോയി വിവരം പറയൂ.
താശ്ശന്‍ മേനവന്‍
മലവാരക്കാരന്‍ സായ്‌വന്മാര്‍ ഈ വക കാര്യങ്ങള്‍ ഏല്ക്കുകയില്ലാ.
നമ്പൂതിരിപ്പാട്
അധികപ്രസംഗം പറയണ്ട. ആ കരാറുകാരന്‍ സായ്‌വ് എനിക്കുവേണ്ടി എന്തും ചെയ്യും.
താശ്ശന്‍ മേനവന്‍
റാന്‍, എന്നാല്‍ അത് അടിയന്‍ അങ്ങനെതന്നെ ശട്ടമാക്കാം. ഈ ഹരജിയില്‍ ഇപ്പോള്‍ തന്നെ തൃക്കൈവിളയാടിക്കിട്ടാഞ്ഞാല്‍ തിങ്കളാഴ്ച നമ്പറ് ദോഷമായി­ത്തീരും.

ഇങ്ങിനെ താശ്ശന്‍ മേനോനും തമ്പൂതിരിപ്പാടു കൂടി ഒപ്പിടണമെന്നും ഒപ്പിടുകയില്ലെന്നും തര്‍­ക്കവും ശാഠ്യവും കലശലായപ്പോള്‍ നാരായണന്‍ നമ്പൂതിരിപ്പാട് അകത്ത് നിന്നും വന്നു വളരെയെല്ലാം പറഞ്ഞു നമ്പൂതിരിപ്പാട്ടിലെക്കൊണ്ടു ഹരജിയില്‍ ഒരു വിധത്തില്‍ ഒപ്പിടിയിച്ചു. ഒപ്പിട്ട ഉടനെ, “എന്താണു ചെറുശ്ശേരി വരാത്തത്,” എന്നു പറഞ്ഞു നമ്പൂതിരിപ്പാട് പടിപ്പുരിയിലേക്കു പോയി വരവു നോക്കിക്കൊണ്ടും ഇന്ദുലേഖയുടെ സൌന്ദര്യത്തെ ദൃഢമായി മനസ്സില്‍ ധ്യാനിച്ചും രസിച്ചും കൊണ്ടും നിന്നു. അങ്ങിനെയിരിക്കുമ്പോള്‍ ചെറുശ്ശേരി നമ്പൂതിരിയും ഗോവിന്ദനും വരുന്നതു കണ്ടു. പടി കയറുന്നതിന് മുമ്പു തന്നെ നമ്പൂതിരിപ്പാട് ഉറക്കെ വിളിച്ചു പറഞ്ഞു.

നമ്പൂതിരിപ്പാട്
(ഉറക്കെ വിളിച്ചു പറയുന്നു.) ചെറുശ്ശേരി, വേഗം  വരൂ — വേഗം വരൂ എന്തൊരു സാവധാനമാണ് നടത്തം. വേഗം നടക്കരുതേ? വര്‍ത്തമാനങ്ങള്‍ കേള്‍ക്കണ്ടേ? ചെമ്പാഴിയൊട്ടു നിന്നും കറുത്തേടത്തിന്റെ എഴുത്തു വന്നിരിക്കുന്നു. ഇന്ദുലേഖാ എന്ന ഒരു പെണ്ണിനെ കേട്ടിട്ടുണ്ടോ? ഇന്നാള്‍ പോതായ്‌പ്രം എന്നോട് പറയുമ്പോള്‍ കൂടെ ഉണ്ടോ? ഇല്ല — അതിസുന്ദരിയാണത്രെ — ദമയന്തി തന്നെ. ആ പെണ്ണിനെ ഞാന്‍ സംബന്ധം തുടങ്ങാന്‍ പോകുന്നു. മുമ്പുള്ള സംബന്ധങ്ങള്‍ പോലെയല്ലാ. ഇങ്ങട്ടു കൂട്ടിക്കൊണ്ടു വരുന്നു. ഇങ്കിരിയസ്സും മറ്റും അറിയാമത്രെ. ഇങ്കിരിയസ്സ് അറിയുന്ന സ്ത്രീകളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അതി സുന്ദരിയാണത്രെ — ദമയന്തി തന്നെ എന്നു പറഞ്ഞു കേട്ടു.

ഇതു പറഞ്ഞു കഴിയുമ്പോഴേക്ക് ചെറുശ്ശേരി നമ്പൂതിരി അടുത്തെത്തി.

ചെറുശ്ശേരി നമ്പൂതിരി
എന്നാല്‍ പിന്നെ നളന്‍ തന്നെയാണല്ലോ വേണ്ടത്. നളന്‍ ഇവിടുന്ന്  നമ്പൂതിരിതന്നെ.
നമ്പൂതിരിപ്പാട്
ചെറുശ്ശേരി! നേരം പോക്കെല്ലാം മതി. ഞാന്‍ വയസ്സനായി തുടങ്ങി. ആ പെണ്ണിനോ, പതിനഞ്ചു വയസ്സാണത്രേ. എനിക്ക് എന്തു സൌന്ദര്യമാണുള്ളത്. ആ ഭാഗം പോട്ടെ — നമ്മള്‍ക്കു പുറപ്പെടണ്ടേ?
ചെറുശ്ശേരി നമ്പൂതിരി
എന്തിന് ആ ഭാഗം പോകുന്നു? ആ ഭാഗം തന്നെ പറയണം. നാല്‍­പ്പത്തഞ്ചു വയസ്സ് ഒരു വയസ്സോ? ഇരുപതു് വയസ്സില്‍ സൌന്ദര്യമുണ്ടായാല്‍ അത് നാല്‍പ്പത്തഞ്ചു വയസ്സില്‍ എവിടെ പോവും? ഈ വക ഒന്നും പറയണ്ട. ഇവിടെയ്ക്ക് ഒരു എമ്പതു വയസ്സാവുന്നതുവരെ ഈ നാട്ടിലെ  സ്ത്രീകള്‍ക്ക് ഇവിടുന്നും നിമിത്തം ഉള്ള പരിഭ്രമം തീരുന്നതല്ലെന്നു ഞാന്‍ വിചാരിക്കുന്നു. പിന്നെ എന്തിന് ഇതെല്ലാം പറയുന്നു?
നമ്പൂതിരിപ്പാട്
ഇന്ദുലേഖയെ കണ്ടിട്ടുണ്ടോ? ചെറുശ്ശേരി ഇന്നാള്‍ കറുത്തേടത്തിന്റെ കൂടെ പോയിരുന്നത് അവിടെക്കല്ലേ?
ചെറുശ്ശേരി നമ്പൂതിരി
ഇന്ദുലേഖയെ കണ്ടിട്ടുണ്ട്.
നമ്പൂതിരിപ്പാട്
സുന്ദരി തന്നെയോ?
ചെറുശ്ശേരി നമ്പൂതിരി
സുന്ദരിയായിട്ടുള്ള പെങ്കിടാവാണ്.
നമ്പൂതിരിപ്പാട്
എന്താണ് ഇങ്കിരീയസ്സ് അറിയാമെന്ന് ചിലര്‍ പറയുന്നു — അറിയാമോ?
ചെറുശ്ശേരി നമ്പൂതിരി
അറിയാമെന്നു പറഞ്ഞു കേട്ടു.
നമ്പൂതിരിപ്പാട്
സ്ത്രീകള്‍ ഇങ്കിരീയസ്സ് പഠിച്ചാല്‍ വൃത്തിയില്ലാതിരിക്കും. അതാണ് ഒരു ദോഷം.
ചെറുശ്ശേരി നമ്പൂതിരി
ഇങ്കിരീയസ്സു പഠിച്ചാല്‍ വൃത്തിഗുണം കൂടും എന്ന് എനിക്കു തോന്നുന്നു. ഇന്ദുലേഖയെ കണ്ട എനിക്ക് അങ്ങിനെ തോന്നി.
നമ്പൂതിരിപ്പാട്
എന്താണ് — ഇന്ദുലേഖയുമായി സേവ ഉണ്ടോ? ഉണ്ടെങ്കില്‍ പറയാം. ഞാന്‍ ബാന്ധവം ആവുന്നതിന് മുമ്പുള്ളതല്ലേ — പറയുന്നതിന് വിരോധമില്ലാ — എന്താണ് — ചെറുശ്ശേരിയുടെ വാക്കു കേള്‍ക്കുമ്പോള്‍ സേവ ഉള്ളതുപോലെ തോന്നുന്നു — ഉണ്ടോ?
ചെറുശ്ശേരി നമ്പൂതിരി
എന്തു സേവ?
നമ്പൂതിരിപ്പാട്
ഇന്ദുലേഖയുമായുള്ള സേവതന്നെ.
ചെറുശ്ശേരി നമ്പൂതിരി
ഇങ്ങിനെയെല്ലാം പറയുന്നത് മഹാ കഷ്ടമാണ്. ഞാന്‍ ഒരിക്കലും ആ വക പ്രവൃത്തി ചെയ്യുവാന്‍ മനസ്സുള്ളവനല്ലാ. പിന്നെ ഇന്ദുലേഖാ അതിബുദ്ധിയുള്ള ഒരു കുട്ടിയാണ്. ഈ സാധാരണ നായന്മാരുടെ സ്ത്രീകളെപ്പോലെ അല്ലാ. അത് അവിടെ ചെന്നു കണ്ടാല്‍ അറിയാം. പക്ഷേ, നമ്പൂതിരിയുടെ ദേഹവും പ്രകൃതവും കാണുമ്പോള്‍ ആ കുട്ടി ഭ്രമിക്കുമായിരിക്കും. വേറെ ഒരു മനുഷ്യനേയും കണ്ടാല്‍ അങ്ങിനെ ഭ്രമിക്കാന്‍ സംഗതി വരികയില്ലാ.
നമ്പൂതിരിപ്പാട്
ചെറുശ്ശേരി വെറുതെ മുഖസ്തുതി ചെയ്യേണ്ട. എനിക്ക് എന്താണ് അത്ര സൌന്ദര്യമുണ്ടോ? എനിക്ക് അത്ര ഇല്ലെന്നാണു തോന്നുന്നത്.
ചെറുശ്ശേരി നമ്പൂതിരി
അങ്ങിനെയാണ് ഇവിടേക്കു തോന്നേണ്ടത് — പക്ഷേ ഞാന്‍ അതു സമ്മതിക്കില്ലാ.
നമ്പൂതിരിപ്പാട്
ചെറുശ്ശേരി നീലാട്ടു ലക്ഷ്മിയെ കണ്ടിട്ടുണ്ടോ?
ചെറുശ്ശേരി നമ്പൂതിരി
ഇല്ലാ.
നമ്പൂതിരിപ്പാട്
എന്നാല്‍ കോപ്പാട്ടു കുമ്മിണിയെ കണ്ടിട്ടുണ്ടല്ലോ, ഇന്നാള്‍ ഇവിടെ വന്നു പാട്ടുണ്ടെയെന്നു ചെറുശ്ശേരി ഇവിടെ ഉണ്ടായിരുന്നുവെല്ലോ. കോപ്പാട്ടു കുമ്മിണിയും ഇന്ദുലേഖയും ആയാലോ?
ചെറുശ്ശേരി നമ്പൂതിരി
ഞാന്‍ അന്നു പാടിയ പെണ്ണിന്റെ മുഖം നല്ലവണ്ണം കണ്ടില്ലാ.
നമ്പൂതിരിപ്പാട്
ആട്ടെ, ചെറുശ്ശേരി ഇതുവരെ കണ്ട സ്ത്രീകളില്‍ എല്ലാ അതിസുന്ദരിയായ സ്ത്രീ ഏതാണ്?
ചെറുശ്ശേരി നമ്പൂതിരി
ഇന്ദുലേഖാ.
നമ്പൂതിരിപ്പാട്
സംശയം ഇല്ലല്ലോ?
ചെറുശ്ശേരി നമ്പൂതിരി
സംശയം ഇല്ലാ.
നമ്പൂതിരിപ്പാട്
എന്നാല്‍ ഇത് എന്റെ ഭാഗ്യം തന്നെ.
ചെറുശ്ശേരി നമ്പൂതിരി
ഭാഗ്യം തന്നെ.
നമ്പൂതിരിപ്പാട്
പുരുഷനു സ്ത്രീസുഖത്തില്‍മീതെ ഒരു സുഖം എന്താണുള്ളത്?
ചെറുശ്ശേരി നമ്പൂതിരി
സ്ത്രീ സുഖമാണ് വലുതെന്നു നിശ്ചയിച്ചാല്‍ അതില്‍മീതെ ഒന്നുമില്ല.
നമ്പൂതിരിപ്പാട്
ചെറുശ്ശേരി എങ്ങിനെയാണി വെച്ചിരിക്കുന്നത്?
ചെറുശ്ശേരി നമ്പൂതിരി
ഞാന്‍ അങ്ങിനെ നിശ്ചയിച്ചിട്ടില്ലാ.
നമ്പൂതിരിപ്പാട്
സ്ത്രീസുഖം സാരമില്ലെന്നാണ് ചെറുശ്ശേരിയുടെ അഭിപ്രായം.
ചെറുശ്ശേരി നമ്പൂതിരി
സാരമില്ലെന്നല്ലാ; സ്ത്രീ സുഖത്തില്‍മീതെ ഒരു സുഖവുമില്ലെന്നു ഞാന്‍ പറയുകയില്ലാ — എന്നുമാത്രം.
നമ്പൂതിരിപ്പാട്
എന്നാല്‍ എന്തിനാണ് ഈ ജനങ്ങള്‍ എല്ലാം സ്ത്രീസുഖത്തില്‍ ഇത്ര ഭ്രമിച്ചു വലയുന്നത്?
ചെറുശ്ശേരി നമ്പൂതിരി
ഭ്രമിച്ചു വലയുന്നതു ഭോഷത്വം തന്നെ എന്നേ പറയാനുള്ളൂ.
നമ്പൂതിരിപ്പാട്
ചെറുശ്ശേരി ഇയ്യെടെ കുറെ അദ്വൈതിയായിരിക്കുന്നു എന്നു തോന്നുന്നു. എനിക്കു സ്ത്രീകളെ വളരെ ഭ്രമമാണ്.
ചെറുശ്ശേരി നമ്പൂതിരി
സ്ത്രീകള്‍ക്ക് ഇവിടുത്തെ മേലും അങ്ങിനെതന്നെ.
നമ്പൂതിരിപ്പാട്
എന്നാല്‍ അതുകൊണ്ടായിരിക്കുമോ എനിക്ക് ഇത്ര ഭ്രമം?
ചെറുശ്ശേരി നമ്പൂതിരി
അതു കൊണ്ടു തന്നെ — അതിന് എന്താണു വാദം? അതുകൊണ്ടു തന്നെ.
നമ്പൂതിരിപ്പാട്
ഇയ്യെടെ ഒരു നേരംമ്പോക്ക് ഉണ്ടായി. ചെറുശ്ശേരിക്കു കേള്‍ക്കണോ. പറയാം. ഞാന്‍ ഇന്നാള്‍ മലവാരത്തിന്റെ കാര്യത്തെക്കുറിച്ചു സംസാരിപ്പാന്‍ ഒരു ദിവസം മക്ഷാമല്‍ സായ്‌വിനെ കണ്മാന്‍ പോയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ (മെതമ്മ സായ്‌വ് എന്നാണ് പേര് എന്നു ഗോവിന്ദന്‍ പറഞ്ഞു) ഞാന്‍ ചെല്ലുമ്പോള്‍ സായ്‌വ് ഇരിക്കുന്നതിന്റെ കുറെദൂരെ ഒരു കസാലമേല്‍ ഒരു കടലാസ്സും വായിച്ചു കൊണ്ട് ഇരുന്നിരുന്നു. ഞാന്‍ അവിടെ ചെന്നു സായ്‌വിന്റെ അടുക്കെ ഇരുന്നമുതല്‍ എണീട്ടു പോരാറാവുന്നതുവരെ എന്നെ ആ സ്ത്രീ കൂടെ കൂടെ കടാക്ഷിച്ചു കൊണ്ടിരുന്നു.
ചെറുശ്ശേരി നമ്പൂതിരി
ഭ്രമിച്ചു പോയി. എനിക്കു സംശയമില്ല. നല്ല ഭ്രമം കടന്നിട്ടുതന്നെ കടാക്ഷിച്ചതെല്ലാം. കടാക്ഷിക്കാതെ നിവൃത്തി എന്ത്?
നമ്പൂതിരിപ്പാട്
കേള്‍ക്കൂ — ഒടുവില്‍ ഈ മെതമ്മ സായ്‌വിന്റെ  കടാക്ഷവും മറ്റും കണ്ടിട്ടോ എന്നറിഞ്ഞില്ല. മക്ഷാമന്‍ എന്തോ ഇങ്കിരീയസ്സില്‍ മെതമ്മസായ്‌വോടു ചിറിച്ചും കൊണ്ടു പറഞ്ഞു. മെതമ്മസായ്‌വ് ചിറിച്ചും കൊണ്ട് മക്ഷാമനോടും എന്തോ മറുപടി പറഞ്ഞു. ഉടനെ വിഢ്ഢി മക്ഷാമന്‍ കാര്യമൊന്നുമറിയാതെ എന്നോട് ഇങ്ങനെ  ഭാര്യയെ താങ്കളുമായി പരിചയമാക്കാന്‍ ഞാന്‍ വിചാരിക്കുന്നു — താങ്കള്‍ക്കു സന്തോഷമുണ്ടാകുമെന്നു ഞാന്‍ വിശ്വസിക്കുന്നു. വല്ലാതെ ചിറിവന്നു. എങ്കിലും ഞാന്‍ ചിറിച്ചില്ല — മനസ്സില്‍ അടക്കി. “ഓ — ഹോ! എനിക്കു ബഹു സന്തോഷം തന്നെ, ഞാന്‍ പറഞ്ഞു. വേഗം മക്ഷാമല്‍ എണീറ്റു പോയി അവളെ കൂട്ടിക്കൊണ്ടു വന്ന് എന്റെ അടുക്കെ നിര്‍ത്തി. ഞാന്‍ എണീറ്റില്ലാ. പിന്നെ അവള്‍ എന്റെ അടുക്കെ ഇരുന്നു. സായ്‌വ് നീട്ടുംപോലെ കൈ എന്റെ സമീപത്തേക്ക് നീട്ടി. ഞാനും കൈ നീട്ടി. മെതമ്മസായ്‌വ് എന്റെ കൈപിടിച്ചു — എനിക്ക് ശരീരം ആസകലം ഒരു രോമാഞ്ചം ഉണ്ടായി.
ചെറുശ്ശേരി നമ്പൂതിരി
അവള്‍ക്കും അതിലധികം ഉണ്ടായിരിക്കണം.
നമ്പൂതിരിപ്പാട്
കേള്‍ക്കൂ — എന്നിട്ടു ഞാന്‍ കയ്യു കുറെ നേരം പിടിച്ചു കൊണ്ടു തന്നെ നിന്നു. എനിക്ക് അവളുടെ സ്വരൂപം ബഹു കൌതുകമായി തോന്നി. വിഢ്ഢി മക്ഷാമല്‍ ഇതെല്ലാം കണ്ടുംകൊണ്ടു മന്ദഹാസത്തോടു കൂടി അടുക്കെത്തന്നെ നിന്നു. ഉടനെ എന്റെ ചെറുവിരലില്‍ ഇട്ടിരുന്ന  ഒരു വൈര മോതിരം ഞാന്‍ ഊരി കൈയില്‍ പിടിച്ചു. മക്ഷാമനു രസിക്കുമോ എന്നറിഞ്ഞില്ലാ എന്ന് എനിക്ക് ഒരു ശങ്ക. മക്ഷാമന്റെ മുഖത്തേക്കു ഞാന്‍ ഒന്നു നോക്കി. ഉടനെ വിഡ്ഢി മക്ഷാമന്‍, “ഓ! നമ്മുടെ ഭാര്യയ്ക്കു താങ്കള്‍ ഒരു സമ്മാനം കൊടുക്കുവാന്‍ പോകുന്നുവോ? ഒരു വിരോധവും ഇല്ലാ” —  പറഞ്ഞു. അപ്പോള്‍ എനിക്കും മനസ്സിനു വളരെ ധൈര്യമായി; മെതമ്മസായ്‌വിന്റെ കൈയില്‍ മോതിരം ഇട്ടുകൊടുത്തു. മെതമ്മസായ്‌വ് അതു വാങ്ങി എന്റെ മുഖത്ത് നോക്കി ഒന്നു ചിറിച്ചു. വളരെ നല്ല മോതിരം എന്നു ഇങ്കിരീസ്സില്‍ പറഞ്ഞു. മക്ഷാമന്‍ തര്‍ജ്ജമ പറഞ്ഞു. അപ്പോഴേക്കും ചെറുശ്ശേരി എനിക്ക് ഉണ്ടായ ഒരു ഭ്രമം പറയാന്‍ പാടില്ലാ.
ചെറുശ്ശേരി നമ്പൂതിരി
അവള്‍ക്ക് അതിലധികം — എനിക്കു സംശയമില്ല.
നമ്പൂതിരിപ്പാട്
കേള്‍ക്കൂ – എന്നിട്ടു മെതമ്മസായ്വ് അവിടുന്ന് എണീട്ടു പിന്നെയും
ചെറുശ്ശേരി നമ്പൂതിരി
അതു ഭ്രമത്തിന്റെ മുഖ്യ അടയാളമാണ്. കണ്ടുകൊണ്ട് ഇരിക്കാന്‍ പാടില്ലാതെ ആയിരിക്കും. ഉടനെ അവിടെനിന്ന് എണീട്ടു പോയിരിക്കണം അല്ലേ?
നമ്പൂതിരിപ്പാട്
അതെ — കൈപിന്നേയും പിടിച്ചതിന്റെ ശേഷം പോയി.
ചെറുശ്ശേരി നമ്പൂതിരി
പിന്നെ കണ്ടതേ ഇല്ല — അല്ലെ?
നമ്പൂതിരിപ്പാട്
പിന്നെ കണ്ടിട്ടേ ഇല്ല.
ചെറുശ്ശേരി നമ്പൂതിരി
അതി കലശലായി ഭ്രമിച്ചിരിക്കണം. സായ്‌വ് കൂടെത്തന്നെ ഉണ്ടായിരുന്നുവല്ലോ — അതാണ് അത്ര പരിഭ്രമം ഉണ്ടായി വേഗം പോയിക്കളഞ്ഞത് എന്നു തോന്നുന്നു. അല്ലെങ്കില്‍ കുറേക്കൂടി സല്ലാപങ്ങള്‍ ഉണ്ടാവുമായിരുന്നു.
നമ്പൂതിരിപ്പാട്
ചെറുശ്ശേരി ആള്‍ ബുദ്ധിമാന്‍ തന്നെ. ഇതാണു ചെറുശ്ശേരിയെ എനിക്ക് ഇത്ര സ്നേഹം. ശരിയാണു ചെറുശ്ശേരി പറഞ്ഞത്. ആ സ്ത്രീ എന്നിലും ഞാന്‍ അവളിലും ഭ്രമിച്ചു പോയി. എന്നാല്‍ പിന്നെ അതിനെക്കുറിച്ചു ശ്രമിക്കാഞ്ഞത് ആ വക സ്ത്രീകളുമായി നോക്കു ചേര്‍ച്ച ശാസ്ത്ര വിരോധമല്ലേ എന്നു വെച്ചിട്ടാണ്. മറ്റു യാതൊരു പ്രയാസവുമില്ലാ.
ചെറുശ്ശേരി നമ്പൂതിരി
ശാസ്ത്ര വിരോധമായത് ഒന്നും ചെയ്യരുത്. ഇവിടുത്തെ ബുദ്ധിയുടെ മാതിരി ഓര്‍ത്തു ഞാന്‍ അത്ഭുതപ്പെടുന്നു. ഇത്ര എല്ലാം ആഗ്രഹം അവളില്‍ തോന്നീട്ടും ആ ആഗ്രഹം ശാസ്ത്ര വിരുദ്ധമെന്ന് ഓര്‍ത്ത് ഇല്ലാതാക്കിയത് ഇവിടുത്തെ ഒരു ധൈര്യം തന്നെ.
നമ്പൂതിരിപ്പാട്
ചിലപ്പോള്‍ ഇനിക്ക് ഇതിലെല്ലാം വലിയ ധൈര്യമാണ്. കോപ്പാട്ടു കുമ്മിണിയെ ഞാന്‍ വളരെ കുഴക്കി. ആ കഥ കേള്‍ക്കണോ?
ചെറുശ്ശേരി നമ്പൂതിരി
അത് ഇവിടുന്ന് ഇന്നാള്‍ ഒരു ദിവസം പ്രസ്താവിച്ചു കേട്ടു. എനിക്ക് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. അന്നു മുതല്‍ക്കാണ് ഇവിടുന്ന് അതിധൈര്യവാന്‍ എന്ന് എനിക്കു വിശ്വാസം വന്നത്.
നമ്പൂതിരിപ്പാട്
എന്നാല്‍ ഈ വെള്ളക്കാരുടെ സ്ത്രീകളുടെ നിറം ബഹു വിശേഷം തന്നെ. ഇന്ദുലേഖയുടെ നിറം എന്താണ്.?
ചെറുശ്ശേരി നമ്പൂതിരി
നല്ല സ്വര്‍ണ്ണ വര്‍ണ്ണം.
നമ്പൂതിരിപ്പാട്
എന്റെ നിറത്തേക്കാള്‍ അധികമോ?
ചെറുശ്ശേരി നമ്പൂതിരി
ആ കഥ എന്തിന് ചോദിക്കുന്നു. നമ്പൂതിരിയുടെ നിറം ഒന്നു വേറെ തന്നെയാണ്.
നമ്പൂതിരിപ്പാട്
ചെറുശ്ശേരി ഇപ്പോള്‍ പരിഹസിക്കുകയാണ് ചെയ്യുന്നത്. എന്റെ നിറം ഇന്ദുലേഖയുടെ നിറത്തേക്കാള്‍ അധികം നന്നോ?
ചെറുശ്ശേരി നമ്പൂതിരി
ഇങ്ങിനെ ചോദിക്കുന്നതാണ് എനിക്ക് ആശ്ചര്യം — സംശയമില്ലാത്ത കാര്യത്തില്‍ പിന്നെയും ചോദിച്ചാലോ?
നമ്പൂതിരിപ്പാട്
ആട്ടെ — ചെറുശ്ശേരി എന്നെയും കണ്ടിട്ടുണ്ട്, ഇന്ദുലേഖയെയും കണ്ടിട്ടുണ്ട് — ഞങ്ങള്‍ രണ്ടാളുടെയും ശൃംഗാരാദിരസങ്ങളെയും സാമര്‍ത്ഥ്യത്തെയും ചെറുശ്ശേരി വേണ്ട വണ്ണം അറിയും. എല്ലാം കൊണ്ടും നോക്കിയാല്‍ ആ കുട്ടിക്ക് എന്നെ ബോധിക്കുമെന്നും ചെറുശ്ശേരിക്കു ബോദ്ധ്യമുണ്ടോ? ചെറുശ്ശേരിയുടെ ബോദ്ധ്യമാണ് എനിക്ക് ബോദ്ധ്യം.
ചെറുശ്ശേരി നമ്പൂതിരി
എന്താണ് ഇങ്ങിനെ ചോദിക്കുന്നത്? കഷ്ടം! അതു ഞാന്‍ മുമ്പേ തന്നെ തീര്‍ച്ചയാക്കിയ കാര്യമാണല്ലോ. ആ കുട്ടി നമ്പൂതിരിയെക്കണ്ടാല്‍ ആ നിമിഷം സഹിക്കുമെന്നു ഞാന്‍ വിചാരിക്കുന്നില്ലാ. അവള്‍ അതിസരസയാകയാല്‍ നമ്പൂതിരിയെ കാണുന്ന ക്ഷണം, നമ്പൂതിരിയുടെ ഗുണം അവള്‍ മനസ്സിലാക്കും എന്നുള്ളതിന് എനിക്കു സംശയമില്ലാ. മനസ്സിലാക്കിയാല്‍ പിന്നെ ഉണ്ടാവുന്നത് എന്ത് എന്നു ഞാന്‍ പറയണോ? കുട്ടിക്കു നമ്പൂതിരിയെ ബോധിക്കുമോ എന്നു ചോദിക്കുകയോ? നല്ല ചോദ്യം! എപ്പോഴാണു പുറപ്പെടാന്‍ വിചാരിക്കുന്നത്?
നമ്പൂതിരിപ്പാട്
നാളെ രാവിലെ. ചെറുശ്ശേരി കൂടത്തന്നെ വന്നാലേ എനിക്കു രസമുള്ളൂ. പിന്നെ രണ്ടു കുട്ടിപ്പട്ടന്മാര്‍. കാര്യസ്ഥന്‍ നാരായണന്‍, ഒരു ആറു വാല്യക്കാരും ഗോവിന്ദനും മാത്രം മതി. ചെറുശ്ശേരി മഞ്ചലില്‍ എന്റെ പല്ലക്കിന്റെ കൂടെത്തന്നെ. ഇന്ദുലേഖയെ ഇങ്ങട്ടു കൂട്ടിക്കൊണ്ടു വരുവാന്‍ നല്ല ഒരു പല്ലക്കും എട്ടാളെയും കൂടെത്തന്നെ കൊണ്ടു പോണം.
ചെറുശ്ശേരി നമ്പൂതിരി
അതു പിന്നെ കൊണ്ടു പോയാല്‍ മതി. കൊണ്ടു പോയിട്ടുതന്നെ ആവശ്യമില്ല. പല്ലക്ക് ഇന്ദുലേഖയുടെ ഭവനത്തില്‍ തന്നെ അഞ്ചോ ആറോ ഉണ്ട്.
നമ്പൂതിരിപ്പാട്
ശരി — എന്നാല്‍ കൊണ്ടുപോണ്ട. ചെറുശ്ശേരി അപ്ഫനെ പോയി ഒന്ന് അറിയിക്കും.
ചെറുശ്ശേരി നമ്പൂതിരി
അപ്പോള്‍ നാളെ എങ്ങിനെ പോവുന്നു — നാളെ ഇവിടെ രാമപ്പണിക്കരുടെ കഥകളി നിശ്ചയിച്ചിട്ടില്ലേ!
നമ്പൂതിരിപ്പാട്
നാളെയ്ക്കാണോ? ശരി — വേണ്ടതില്ലാ. കളിച്ചോട്ടെ. നോക്കു പോവുക. ഉണ്ണികള്‍ കാണട്ടെ. മടങ്ങി വന്നിട്ടു രണ്ടുമൂന്നരങ്ങ് കളിപ്പിക്കാം. ഇന്ദുലേഖയ്ക്കും കാണാമല്ലോ.
ചെറുശ്ശേരി നമ്പൂതിരി
രാമപ്പണിക്കര്‍ക്കു മറ്റന്നാള്‍ നിശ്ചയമായി പോണം എന്നാണു പറഞ്ഞത്.
നമ്പൂതിരിപ്പാട്
എന്നാല്‍ യാത്ര മറ്റന്നാളാക്കിയാലോ?
ചെറുശ്ശേരി നമ്പൂതിരി
അതാണ് നല്ലത് എന്നു തോന്നുന്നു.
നമ്പൂതിരിപ്പാട്
വേണ്ട — കളിക്കാര്‍ എനിയത്തെ കൊല്ലം വരുമല്ലൊ.
ചെറുശ്ശേരി നമ്പൂതിരി
എന്തു സേവ?
നമ്പൂതിരിപ്പാട്
ഇഷ്ടം പോലെ ഞാന്‍ വിവരം കളിക്കാരോട് പറയാം.

സൂരിനമ്പൂതിരിപ്പാട്ടിലേക്കു കളിയിലും ഇന്ദുലേഖയിലും ഉള്ള രണ്ടു വിധമായ ആസക്തികള്‍ അന്യോന്യം പിണങ്ങി അദ്ദേഹത്തെ കുറെനേരം വളരെ വ്യസനിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. കുറെ വിചാരിച്ച് ഒടുവില്‍:

നമ്പൂതിരിപ്പാട്
ഞാന്‍ നാളെ അവിടെ എത്തുമെന്ന് എഴുത്ത് അയച്ചു പോയി.
ചെറുശ്ശേരി നമ്പൂതിരി
എപ്പോള്‍ അയച്ചു?
നമ്പൂതിരിപ്പാട്
കുളപ്പുരയില്‍ വച്ച് ചെറുശ്ശേരിയെ വിളിക്കാന്‍ ആളെ അയച്ച ഉടനെ കറുത്തേടത്തിനു മറുപടി അയച്ചു പോയി.
ചെറുശ്ശേരി നമ്പൂതിരി
അതു കൊണ്ട് എന്താണ് വിഷമം? ഇപ്പോള്‍ തന്നെ രണ്ടാമത് ഒരു എഴുത്തയയ്ക്കണം, മറ്റന്നാള്‍ ആണു വരുന്നത് എന്ന്.
നമ്പൂതിരിപ്പാട്
ഇന്ദുലേഖയ്ക്ക് ആദ്യം തന്നെ പുത്തരിയില്‍ കല്ലു കടിച്ചമാതിരി ഒരു മനോവ്യസനമോ കുണ്ഠിതമോ ഉണ്ടാകുന്നതു ശരിയോ? അവള്‍ നാളെ ഞാന്‍ എത്തുമെന്ന് കാത്തിരിക്കും.
ചെറുശ്ശേരി നമ്പൂതിരി
ഒരിക്കലും ഇന്ദുലേഖയ്ക്ക് ഒരു മനോവ്യസനവും കുണ്ഠിതവും ഇതുകൊണ്ട് ഉണ്ടാവുകയില്ല. അതിന്നു ഞാന്‍ ഉത്തരവാദി, നാളത്തെ യാത്ര മറ്റന്നാളാക്കിയാല്‍ എന്തൊരു വൈഷമ്യമാണ്? പിന്നെ നമ്പൂതിരി വളരെ കാര്യങ്ങള്‍ ഉള്ള ആളല്ലേ. നിശ്ചയിച്ച ദിവസങ്ങളില്‍തന്നെ എല്ലാ കാര്യങ്ങളും ശരിയായി നടന്നുവെന്നു വരുമോ?
നമ്പൂതിരിപ്പാട്
ശരിതന്നെ — എന്നാല്‍ രാമന്റെ വേഷം കണ്ടിട്ടു പോവാം. അങ്ങിനെ ഉറച്ചു. എന്നാല്‍ അപ്ഫനോട് ഇപ്പോള്‍ തന്നെ അറിയിച്ചു മറുപടി വന്നു പറയൂ.
ചെറുശ്ശേരി നമ്പൂതിരി
അതു ചെയ്യാം.

എന്നു പറഞ്ഞു ചെറുശ്ശേരി നമ്പൂതിരി അകത്തേക്കു കടന്നു. തെക്കിനിയില്‍ തന്റെ സ്നേഹിതന്‍ നാരായണന്‍ നമ്പൂതിരിപ്പാടു നില്‍ക്കുന്നതുകണ്ട് അന്യോന്യം നോക്കി രണ്ടുപേരും ചിറിച്ചു. നാരായണന്‍ നമ്പൂതിരിപ്പാട്ടിലേക്ക് എല്ലാം മനസ്സിലാക്കിയിരിക്കുന്നു. ഇന്ദുലേഖയുടെ സൌന്ദര്യത്തെക്കുറിച്ചും അവള്‍ക്കു ശീലഗുണം, തന്‍റേടം, പഠിപ്പ് ഇതുകളെക്കുറിച്ചും അവള്‍ക്ക് അനുരൂപനായ മാധവന്റെ അവസ്ഥയെക്കുറിച്ചും ചെറുശ്ശേരി നമ്പൂതിരി നാരായണന്‍ നമ്പൂതിരിപ്പാട്ടിലോടു വെടുപ്പായി പറഞ്ഞു ധരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിനു ജേഷ്ഠന്റെ ഈ തിരക്കുകള്‍ എല്ലാം കണ്ടിട്ടു കുറെ ഭ്രമം തോന്നി.

നാരായണന്‍ നമ്പൂതിരിപ്പാട്
എന്താണ് നാളെത്തന്നെയോ യാത്ര?
ചെറുശ്ശേരി നമ്പൂതിരി
നാളെ കഥകളി, മറ്റന്നാള്‍, ഇന്ദുലേഖാ പരിണയം.
നാരായണന്‍ നമ്പൂതിരിപ്പാട്
ചെറുശ്ശേരി പറഞ്ഞതില്‍ എനിക്കു കുറെ സംശയം തോന്നുന്നുണ്ടേ. ഇദ്ദേഹത്തിന്റെ ഘോഷം കൂട്ടല്‍ കാണുമ്പോള്‍ കറുത്തേടത്തിന്റെ നിഷ്കര്‍ഷയാല്‍ ഇന്ദുലേഖയെ ഒരു സമയം ഒന്നിച്ചു കൊണ്ടു വരുമെന്നാണ് എനിക്കു തോന്നുന്നത്.
ചെറുശ്ശേരി നമ്പൂതിരി
അത് ആ പെണ്ണിനെയും മാധവനെയും നമ്പൂതിരിക്കാണാത്തതിനാല്‍ തോന്നുന്നതാണ്. സാധാരണ ഇങ്ങനെ തോന്നാം. ഇന്ദുലേഖയെപ്പോലെ ആ മലയാളത്തില്‍ ഞാന്‍ ഒരു പെണ്‍കുട്ടിയെയും കണ്ടിട്ടില്ലാ. എനിക്ക് ഇക്കാര്യത്തില്‍ ലേശം ഭ്രമമില്ലാ. നമ്പൂതിരിയെ എത്രണ്ടു വഷളാക്കി വിടുമോ എന്നേ സംശയമുള്ളൂ.
നാരായണന്‍ നമ്പൂതിരിപ്പാട്
എന്താണു പറയുന്നത്? കറുത്തേടം തീര്‍ച്ചയായി എഴുതിയിരിക്കുന്നു. ഒന്നും ആലോചിക്കാതെ അങ്ങനെ എഴുതുമോ?
ചെറുശ്ശേരി നമ്പൂതിരി
ആട്ടെ രണ്ടു മൂന്നു ദിവസത്തിലകത്തു തീര്‍ച്ചയാവുന്ന കാര്യത്തെക്കുറിച്ച് നോം എന്തിന് ഇത്ര തര്‍ക്കിക്കുന്നു? എനിക്ക് അപ്ഫന്‍ നമ്പൂതിരിയെ കാണണം. എവിടെയാണ്?
നാരായണന്‍ നമ്പൂതിരിപ്പാട്
മുകളില്‍ കിടക്കുന്നു. എന്തിനാണ്, ഈ വിവരം അറിയിക്കാനോ?

ചെറുശ്ശേരി, “അതേ,” എന്നു പറഞ്ഞു മുകളിലേക്കു പോയി. അപ്ഫന്‍ നമ്പൂതിരിയെ അറിയിച്ചു മടങ്ങി സൂരിനമ്പൂതിരിപ്പാട്ടിലെ പത്തായപ്പുര മാളികയിലേക്കു ചെന്നു.

നമ്പൂതിരിപ്പാട്
ചെറുശ്ശേരിയാണ് ഈ വികടങ്ങള്‍ എല്ലാം ഉണ്ടാക്കുന്നത്. കഥകളി എന്താണു സാരം? നാളെത്തന്നെ പോയാല്‍ എന്താണ്?
ചെറുശ്ശേരി നമ്പൂതിരി
ഇപ്പോള്‍ തന്നെ, മറ്റന്നാളാണ് പുറപ്പെടുന്നത് എന്നു ഞാന്‍ അപ്‌­ഫന്‍ നമ്പൂതിരിയോടു പറഞ്ഞ് അനുമതി വാങ്ങിയല്ലോ. എനി നാളെ പുറപ്പെടുന്നത് ശരിയാണോ?
നമ്പൂതിരിപ്പാട്
എനിക്ക് ഇന്ദുലേഖയെ കാണാന്‍ വഴുകുന്നു. എന്താണു പറഞ്ഞിട്ടു ഫലം! മറ്റന്നാള്‍ വൈകുന്നേരം വരെ ക്ഷമിക്കുകയേ നിവൃത്തിയുള്ളൂ.
ചെറുശ്ശേരി നമ്പൂതിരി
തല്‍ക്കാലത്തെ ഈ വ്യസന ശാന്തിക്ക് ഈ സമയം മുതല്‍ നാളെ കളി തുടങ്ങുന്നതുവരെ കളിയുടെ രസം ഓര്‍ത്താല്‍ ഇന്ദുലേഖയുടെ വിചാരം അതുവരെ ഉണ്ടാകയില്ലാ. പിന്നെ കളി കഴിഞ്ഞാല്‍ ഉടനെ പുറപ്പാടുമായി. പിന്നെ ഇന്ദുലേഖയെത്തന്നെ വിചാരിക്കാം. വിചാരിച്ച് വിചാരിച്ച് ഇരിക്കുമ്പോള്‍ കാണുകയും ചെയ്യാമല്ലോ. അല്ലാതെ ഒരു കാര്യം നിശ്ചയിച്ചിട്ട് അതിനെപ്പറ്റി വ്യസനിക്കരുത്.
നമ്പൂതിരിപ്പാട്
ചെറുശ്ശേരിക്ക് അത്താഴം ഇവിടെ. ഞാന്‍ ഇത്തിരി കിടക്കട്ടെ. എന്നു പറഞ്ഞ് നമ്പൂതിരിപ്പാട് ഉറങ്ങാന്‍ അറയിലേക്കും ചെറുശ്ശേരി നമ്പൂതിരി നാരായണന്‍ നമ്പൂതിരിപ്പാട്ടിലെ പത്തായപ്പുരമാളികയിലേക്കും പോയി.