close
Sayahna Sayahna
Search

താജ്മഹലിനകത്ത് സദാചാരവിരുദ്ധന്മാർ


താജ്മഹലിനകത്ത് സദാചാരവിരുദ്ധന്മാർ
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ഈ ലോകത്തുള്ള മറ്റുള്ളവരില്‍നിന്നു് ഒറ്റപ്പെട്ടു് നാം ഓരോരുത്തരും ഓരോ കണ്ണാടിക്കൂട്ടില്‍ കഴിയുകയാണു്. അല്ലെങ്കില്‍ കാചമയമായ ശവപ്പെട്ടിയില്‍ കിടക്കുന്നു. അവിടെ കിടന്നുകൊണ്ടു നോക്കുമ്പോള്‍ പ്രതീക്ഷയുടെ വൃക്ഷം പൂവണിഞ്ഞു് പ്രത്യക്ഷപ്പെടുന്നതായി നമുക്കു തോന്നുന്നുണ്ടു്. എന്നാല്‍ ഒന്നുകൂടെ നോക്കൂ. മരം അന്തര്‍ദ്ധാനം ചെയ്തതായി നാം മനസ്സിലാക്കും. ഇതുതന്നെയാണു് മനുഷ്യജീവിതം. പ്രമേയതയുടേയും അപ്രമേയതയുടേയും ഇടയിലകപ്പെട്ടു മനുഷ്യന്‍ ഉഴലുന്നു. ഇവിടെ ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യവും മരണത്തിന്റെ ശൂന്യതയും മാത്രമേ സത്യാത്മകങ്ങളായുള്ളു. ഈ ചിന്താഗതിക്കു കലാപരമായ ആവിഷ്കാരം നല്കിയിട്ടുള്ള അത്യന്തസുന്ദരമായ ഒരു നോവല്‍ ഫ്രാന്‍സില്‍ ആവിര്‍ഭവിച്ചിരിക്കുന്നു. മഹായശസ്കനായ യനസ്കൊയാണു് ഇതിന്റെ കര്‍ത്താവു്. ഷാങ്പോള്‍ സാര്‍ത്രിന്റെ ‘ല നോസ’യെക്കാള്‍ (La Nausee — 1938) അല്‍ബര്‍ കമ്യൂവിന്റെ ‘ലെത്രാങ്ഷെ’യെക്കാള്‍ (L’Etranger — 1942) ഈ നോവലിനു മനോഹാരിതയുണ്ടു്. ‘ലെ സൊലിതര്‍’ (Le Solitare) എന്നാണു് ഇതിന്റെ പേര്‍. സൊലിതര്‍ എന്ന ഫ്രഞ്ച്പദത്തിനു ഹെര്‍മിറ്റ് — സന്ന്യാസി — എന്നര്‍ത്ഥം. ന്യൂയോര്‍ക്കിലെ വൈക്കിങ് പ്രസ്സ് അടുത്തകാലത്തു പ്രസിദ്ധപ്പെടുത്തിയ ഇംഗ്ലീഷ് തര്‍ജ്ജമയുടെ പേര്‍ ‘ദ ഹെര്‍മിറ്റ്’ എന്നുതന്നെയാണു്. പ്രഖ്യാതനായ ഫ്രഞ്ച് നിരൂപകന്‍ ഫ്രാങ്സ്വ നുറിസ്യേ യനസ്കൊയുടെ നോവലിനെക്കുറിച്ച് എഴുതി. ‘നമ്മുടെ ശതാബ്ദത്തിലെ രോഗത്തെ നിരീക്ഷിക്കുകയും വിശദമാക്കുകയും ചെയ്യുന്ന ‘സന്ന്യാസി’യെന്ന നോവല്‍ നമ്മുടെ കാലഘട്ടത്തിലെ പ്രധാനപ്പെട്ട കൃതികളില്‍ ഒന്നാണെന്നു് ഏതാനും വര്‍ഷങ്ങള്‍ക്കകം നാം മനസ്സിലാക്കുന്നതാണു്.’ മഹാന്മാരായ പല നിരൂപകരും ആ നോവലിനെക്കുറിച്ചു് ഇമ്മട്ടില്‍ത്തന്നെ അഭിപ്രായം ആവിഷ്കരിച്ചിട്ടുണ്ടു്. നാമൊക്കെ അനന്തമായ കാലപ്രവാഹത്തിലൂടെ ഒഴുകുകയാണു്. ഇരുവശവുമുള്ള സാഹിത്യകൃതികളെ ഒന്നു നോക്കാന്‍ മാത്രമേ നമുക്കു കഴിയുന്നുള്ളു. അങ്ങനെ ഒഴുകുമ്പോൾ അവയില്‍ ഒരെണ്ണം ‘നില്ക്കൂ, എന്നെ സൂക്ഷ്മനിരീക്ഷണം ചെയ്യൂ’ എന്നു് നമ്മോടു് ആവശ്യപ്പെടുന്നു. കാലില്‍ ആരോ പിടിച്ചുവലിച്ചതുപോലെ നാം ചലനമറ്റവരായി ഭവിക്കുന്നു. നാം ആ ആഹ്വാനം കേട്ടു് സംവീക്ഷണം ചെയ്യുകയായി. തികച്ചും ആഹ്ലാദപ്രദമാണു് ഈ കൃത്യം.

യനസ്കൊയുടെ നോവലിലെ നായകനു പേരില്ല. അയാള്‍ വിചാരിക്കുന്നു: ‘മുപ്പത്തിയഞ്ചു വയസ്സായ ഈ സമയത്തു് ഈ ദൈനംദിന പ്രവര്‍ത്തനം ഉപേക്ഷിച്ചു പോകാനുള്ള സമയം എന്നേ കഴിഞ്ഞുപോയിരിക്കുന്നുവെന്നു തോന്നുന്നു. അങ്ങനെ തളര്‍ച്ചയുളവാക്കുന്ന ദിനകൃത്യങ്ങള്‍ ഉണ്ടെന്നു സങ്കല്പിച്ചുകൊണ്ടു തന്നെ. എന്റെ ജോലിയില്‍ എനിക്കു മടുപ്പും ക്ഷീണവുമുണ്ടായി. ഞാന്‍ വേഗത്തില്‍ നാല്പതിനോടടുക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആ സ്വത്തു് എനിക്കു ലഭിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ നൈരാശ്യംകൊണ്ടും വൈരസ്യംകൊണ്ടും മരിച്ചുപോകുമായിരുന്നു.’ തുടര്‍ന്നു് ഓരോ സംഭവവും അനാവരണം ചെയ്യപ്പെടുന്നു.

അയാള്‍ ഒരു കമ്പനിയിലെ താണതരത്തില്‍പ്പെട്ട ഗുമസ്തനായിരുന്നു. പതിനഞ്ചു കൊല്ലമായി ആ പാവം അവിടെ ജോലി ചെയ്യുകയാണു്. അയാള്‍ കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ത്തന്നെ അച്ഛന്‍ മരിച്ചുപോയി. അമ്മയുടെ ആഗ്രഹം മകന്‍ ഡോക്ടറോ, എഞ്ചിനീയറോ, സാഹിത്യകാരനോ ആകണമെന്നായിരുന്നു. പക്ഷേ, അവനു കിട്ടിയതു് ഗുമസ്തന്റെ പണി മാത്രം. നിരാശതയില്‍ വീണ അമ്മയും ഈ ലോകം വിട്ടുപോയി. അങ്ങനെ വിരസമായ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ഒരു ദിവസം അയാള്‍ക്കു് അറിവുകിട്ടി, അമേരിക്കയില്‍ താമസിച്ചിരുന്ന ഒരമ്മാവന്‍ തന്നെ വലിയ സ്വത്തിന്റെ അവകാശിയാക്കിയിട്ടു് അന്തരിച്ചിരിക്കുന്നുവെന്നു്. ധനികനായപ്പോള്‍ ക്ലാര്‍ക്കുജോലി ഉപേക്ഷിച്ച് പുതിയ ജീവിതമാരംഭിക്കാന്‍ അയാള്‍ തീരുമാനിച്ചു. ഗുമസ്തന്റെ ജീവിതം! എന്തൊരു ശുഷ്കമായ ജീവിതമാണതു്! മണി എട്ടരയാകുമ്പോള്‍ ഓഫീസിലെത്തിക്കൊള്ളണം. എട്ടേമുക്കാലിനകം എത്തിയില്ലെങ്കില്‍ അന്നത്തെ ദിവസം ഹാജരില്ല. കാര്‍ഡില്‍ ഒപ്പിട്ടില്ലെങ്കില്‍ പിഴയൊടുക്കുകയും വേണം. അയാളൊരിക്കലും വിപ്ലവകാരിയായിരുന്നില്ല; വിഷാദമഗ്നനാണോ? അല്ല. ആഹ്ലാദഭരിതനാണോ? അല്ല. ജഗദുത്പത്തിയില്‍ അടിതൊട്ടു മുടിവരെ താന്‍ വിലയംകൊണ്ടിരിക്കുകയാണെന്നു് അയാള്‍ക്കു തോന്നി. ആര്‍ക്കു് അയാളുടെ ആ നില മാറ്റാന്‍ കഴിയും. മുകളില്‍ ആകാശം. താഴെ ഭൂമി. ഗുരുത്വാകര്‍ഷണ സിദ്ധാന്തവും അതുപോലുള്ള മറ്റനേകം സിദ്ധാന്തങ്ങളും — അവയ്ക്കു് അയാള്‍ വിധേയനായിരിക്കുന്നു. വൈരസ്യവും വിഷാദവും മാത്രമേ അയാള്‍ക്കു കൂട്ടുകാരായി ഉണ്ടായിരുന്നുള്ളു. ഗുമസ്തനായിരിക്കുമ്പോള്‍ മൂന്നു പെണ്ണുങ്ങള്‍ — ഷ്യൂലിയത്, ഷാന്‍, ലൂസിയന്‍ — അയാളുടെ ജീവിതത്തിലേക്കു കടന്നുവന്നു. അവരോടു താല്‍ക്കാലികമായ ബന്ധം മാത്രമേ അയാള്‍ക്കുണ്ടായിരുന്നുള്ളു. ഇപ്പോള്‍ സ്ത്രീകള്‍ അയാളെ ആകര്‍ഷിക്കാറില്ല.

പ്രപഞ്ചം ഒരു വലിയ കൂടായോ തടവറയായോ അയാള്‍ക്കു തോന്നി. അതിന്റെ മേല്‍ത്തട്ടു് ആകാശം. ഭിത്തികള്‍ ചക്രവാളം…ഗുമസ്തന്റെ ജോലി ഉപേക്ഷിച്ച അയാള്‍ നഗരോപാന്തത്തില്‍ ഒരു പാര്‍പ്പിടം കണ്ടുപിടിച്ചു. അമേരിക്കയിലെ അമ്മാവന്റെ കാരുണ്യത്താല്‍ അയാളിന്നു ധനികനാണു്. എന്നാല്‍ അതുകൊണ്ടു് അയാളുടെ ജീവിതവൈരസ്യം മാറിപ്പോയെന്നു ധരിക്കേണ്ടതില്ല. തന്റെ വീട്ടിനടുത്തുള്ള പാതയിലൂടെ നടന്നുപോകുന്നവരെ പ്രേതങ്ങളായിട്ടാണു് അയാള്‍ കണ്ടതു്. കേവലമൂല്യങ്ങള്‍ക്കു് ഒരു സ്ഥാനവുമില്ലാത്ത ഈ ലോകം വെറുമൊരു ഗോളം; മറ്റൊരു ഗോളത്തിനകത്തുള്ള ഗോളം. ആ മറ്റൊരു ഗോളമാകട്ടെ വേറൊരു ഗോളത്തിനകത്തും. അതു വേറൊന്നിന്റെ ഉള്ളില്‍:

In this globe which is a globe
Caught in a globe which is in a globe
Which is in a globe…

ആ പുതിയ വീട്ടില്‍ അയാല്‍ അങ്ങനെ കഴിഞ്ഞുകൂടി. കഴിഞ്ഞുകൂടുക എന്നതൊരു പ്രവര്‍ത്തനമല്ലേ? പക്ഷേ, അയാള്‍ സ്വയമറിഞ്ഞു പ്രവര്‍ത്തിക്കുകയായിരുന്നില്ല. അയാളെക്കൊണ്ടു് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ചില സവിശേഷങ്ങളായ പരിതഃസ്ഥിതികളും ചിന്തകളുമുണ്ടായാല്‍ അവയ്ക്കു വിധേയനാകുന്ന മനുഷ്യന്‍ ഇന്ന രീതിയിലേ പെരുമാറൂ, ഇന്ന രീതിയിലേ വിചാരിക്കൂ എന്നു് മുന്‍കൂട്ടിത്തന്നെ നിര്‍ണ്ണയിക്കാം. ഇതിനെയാണു് ഇംഗ്ലീഷില്‍ കണ്ടീഷനിങ്ങ് എന്നു പറയുന്നതു്. ഈ ലോകത്തു് മനുഷ്യന്‍ സാമൂഹികമായി ‘കണ്ടീഷന്‍’ ചെയ്യപ്പെട്ടിരിക്കുന്നു. പക്ഷേ, ജീവശാസ്ത്രപരമായി ‘കണ്ടീഷന്‍’ ചെയ്യപ്പെട്ടിരിക്കുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി. അതുമല്ല. മനുഷ്യന്‍ ജഗത്സംബന്ധീയമായി ‘കണ്ടീഷന്‍’ ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണു് ഏറ്റവും ശരി. ഇവിടെ സത്യവുമില്ല അസത്യവുമില്ല.

അയാളുടെ അനിയതമായ ഈ മാനസികാവസ്ഥ കണ്ടു് ആരോ പറഞ്ഞു, അയാളെ മുറിക്കുള്ളില്‍ പൂട്ടിയിടണമെന്നു്. അതുകേട്ടു് അയാള്‍ ചോദിച്ചു: ‘എന്നെ പൂട്ടിയിടുകയോ? മറ്റുള്ള എല്ലാ ആളുകളെയുമെന്നപോലെ എന്നെ എപ്പോഴേ പൂട്ടിയിരിക്കുന്നു. കണ്ണാടി അദൃശ്യമാണു്. അത്രേയുള്ളു’ ഇങ്ങനെ വിഷാദപൂര്‍ണ്ണമായ ജീവിതം അയാള്‍ നയിക്കുമ്പോള്‍ ഹോട്ടലിലെ ജോലിക്കാരി പറഞ്ഞു: ‘സര്‍ അങ്ങു സ്വന്തം കാര്യത്തിനു് അമിതപ്രാധാന്യം കല്പിക്കുന്നു. അതു സത്യമണു്. അങ്ങയ്ക്കു് ഒരു സ്ത്രീ വേണം. എന്നെ വേണമെങ്കില്‍…’

അവര്‍ ഒരുമിച്ചു കിടന്നു. നേരം വെളുത്തു. സൂര്യപ്രകാശം തട്ടിയ നഗ്നങ്ങളായ മുലകള്‍ കാണുന്നതു് ആഹ്ലാദപ്രദമാണു്. അയാള്‍ ആഹ്ലാദിച്ചിരിക്കും. വിടര്‍ത്തിവച്ച അവളുടെ തുടകള്‍ക്കു മുകളില്‍ സ്ഥാനം തെറ്റിക്കിടന്ന ‘നൈറ്റ് ഗൗണ്‍’ വലിച്ചു താഴ്ത്തിയിട്ടു് അയാള്‍ അവളെ സ്പര്‍ശിക്കാതെ കട്ടിലിന്റെ അരികിലേക്കു നീങ്ങിക്കിടന്നു.

‘കബാല’യില്‍ എഴുതിയിട്ടുണ്ട് ഈശ്വരന്‍ ഇരുപത്തേഴു പ്രാവശ്യം ഈ പ്രപഞ്ചം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നു്. ഇതു് ഇരുപത്തെട്ടാമത്തെ സൃഷ്ടിയത്രേ. ഇതും വിജയം പ്രാപിച്ചില്ല. ശൂന്യതയില്‍ താണുപോകാന്‍ അദ്ദേഹം അതിനെ അനുവദിച്ചിരിക്കുകയാണു്. പരാജയപ്പെട്ട ഈ പ്രപഞ്ചത്തില്‍ അയാള്‍ ജീവിക്കുമ്പോള്‍ ആ നഗരോപാന്തത്തില്‍ ഒരാഭ്യന്തരയുദ്ധം ഉണ്ടായി. രക്തപ്പുഴകള്‍ ഒഴുകി. തലകള്‍ ഉരുണ്ടു തെറിച്ചു. അയാള്‍ക്കു് അടുത്തു പരിചയമുണ്ടായിരുന്ന പലരും വിപ്ലവത്തില്‍ മരിച്ചു. താല്‍ക്കാലികമായി അയാള്‍ക്കു് ഈ ലോകവുമായി ബന്ധമുണ്ടാക്കിയ ഹോട്ടലിലെ പരിചാരിക മറ്റൊരുവനെ അന്വേഷിച്ചുപോയി.

എന്തിനാണു് ആളുകള്‍ ഇങ്ങനെ അന്യോന്യം കൊല്ലുന്നത്? മരണത്തെ പിന്നിലേക്കു തള്ളിനീക്കാന്‍ അവര്‍ക്കു കഴിയുകയില്ല എന്നതുകൊണ്ടുതന്നെ. അതൊക്കെ കണ്ടപ്പോള്‍ അയാള്‍ സ്വയം ചോദിച്ചു: ‘ഞാന്‍’ എന്നതു ജീവിക്കുന്നുണ്ടോ? സ്ഥൂലവും സൂക്ഷ്മവുമായ രണ്ടു് അനന്തതകള്‍ക്കു മദ്ധ്യത്തില്‍ ‘ഞാന്‍’ ഉണ്ടു്. ഞാന്‍ എന്നതാരു്? ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു രേണു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഏകരാശീകൃതമായ സ്വര്‍ഗംഗ.

കാലം കഴിഞ്ഞു. അയാള്‍ വൃദ്ധനായി. പുതിയ തലമുറയെ കണ്ടപ്പോള്‍ അയാള്‍ക്കു തോന്നി ലോകം യുവത്വമാര്‍ജ്ജിച്ചെന്നു്, തനിക്കു വാര്‍ദ്ധക്യം സംഭവിച്ചെന്നു്. ഒരു ദിവസം പക്ഷികളുടെ കളകളനാദം കേട്ടു് അയാള്‍ ഉണര്‍ന്നു ജനല്‍ തുറന്നു നോക്കിയപ്പോള്‍ അടി മുടി പൂത്ത ഒരു മരം. കൈനീട്ടിയാല്‍ അയാള്‍ക്കതു തൊടാം. നീലപ്പക്ഷികളും പച്ചപ്പക്ഷികളും അതില്‍നിന്നു പറന്നുയര്‍ന്നു. അയാള്‍ വീടു സൂക്ഷിക്കുന്നവളെ വിളിച്ചു പറഞ്ഞു:‘വരൂ. മുറ്റത്തു് ഒറ്റരാത്രികൊണ്ടു മനോഹരമായ ഒരു മരം. വന്നു കാണൂ.’ അവള്‍ വന്നുനോക്കിയപ്പോള്‍ വൃക്ഷം അന്തര്‍ദ്ധാനം ചെയ്തിരിക്കുന്നു. അതില്‍നിന്നു് അയാള്‍ അടര്‍ത്തിയെടുത്ത മൂന്നു പൂക്കള്‍ മേശപ്പുറത്തുണ്ടു്. വെള്ളം നിറച്ച ഗ്ലാസ്സില്‍ അവയിട്ടിട്ടു് അവള്‍ പോയി.

പിന്നെയും മരം പ്രത്യക്ഷമായി. ഒരു മരം കൂടെ. തുടര്‍ന്നു് അനവധി മരങ്ങള്‍. ഒരു വലിയ പാത. എന്തെന്നില്ലാത്ത പ്രകാശം. ഒരു ഉദ്യാനം. ഇതെല്ലാം അയാള്‍ മുന്നില്‍ കണ്ടു.

അവ മറഞ്ഞേക്കുമെന്നു കരുതി അയാള്‍ കിടക്കയില്‍ നിന്നു് എഴുന്നേറ്റില്ല. ഉദ്യാനം അയാളുടെ അടുക്കലെത്തി. അയാള്‍ അതിന്റെ ഭാഗമായി. വര്‍ഷങ്ങള്‍ കഴിഞ്ഞു. അതോ നിമിഷങ്ങളോ? പെട്ടെന്നു് എല്ലാം മറഞ്ഞു. പ്രകാശത്തിന്റെ ഒരംശം മാത്രമേ അയാളുടെ ഉള്ളില്‍ കടന്നുള്ളു. അതൊരു സൂചനതന്നെ. നോവല്‍ ഇവിടെ അവസാനിക്കുന്നു.

ഡാനിഷ് തത്ത്വചിന്തകനായ സൊയ്റ്റര്‍ ഒബ്യു കീര്‍കഗോര്‍ (Soren Aabye Kierkegaard 1813 — 55) വിശദീകരിച്ചിട്ടുള്ള നൈരാശ്യം (Despair), സന്ത്രാസം (Dread — Angst) ഇവയെ കലാപരമായി ആവിഷ്കരിച്ചതിന്റെ ചാരുതയാണു് ഈ നോവലിലുള്ളതു്. മനുഷ്യന്‍ എത്ര സുഖപ്രദമായ ജീവിതം നയിച്ചാലും നൈരാശ്യത്തിനു വിധേയനാണെന്നാണു് കീര്‍കഗോറിന്റെ മതം. കാരണം ജീവിതത്തിന്റെ എല്ലാ അംശങ്ങളും മനുഷ്യനു നിയന്ത്രിക്കാനാവാത്ത ഏതോ ഒന്നിനെ ആശ്രയിച്ചിരിക്കുന്നു എന്നതാണു്. അമ്മാവന്‍ നല്കിയ ധനംകൊണ്ടു നോവലിലെ കഥാപാത്രത്തിനു് ആഹ്ലാദനിര്‍ഭരമായ ജീവിതം നയിക്കാവുന്നതേയുള്ളു. എന്നിട്ടും അജ്ഞാതമായ ആ ശക്തിവിശേഷം അയാളെ നൈരാശ്യത്തിലേക്കു വലിച്ചെറിയുന്നു. ആ നീര്‍ക്കയത്തില്‍ വീണ അയാള്‍ക്കു ശ്വാസംമുട്ടലുണ്ടാകുന്നു. അതുപോലെ സന്ത്രാസത്തിനും അയാള്‍ അടിമയാവുകയാണു്. കീര്‍കഗോര്‍ സ്പഷ്ടമാക്കിത്തരുന്ന സന്ത്രാസത്തിനു് വസ്തുക്കളുമായി ബന്ധമില്ല. നാം റോഡിലൂടെ നടക്കുമ്പോള്‍ ഒരാന മദംപൊട്ടി നമ്മുടെ നേര്‍ക്കു് ഓടിവരുന്നുവെന്നു് സങ്കല്പിക്കൂ. നാം പേടിക്കും. എന്നാല്‍ ആനയെ ആരെങ്കിലും ബന്ധിച്ചാല്‍ നമ്മുടെ പേടി മാറും. ഇതല്ല സന്ത്രാസത്തിന്റെ അവസ്ഥ. വസ്തുക്കളില്‍നിന്നല്ല അതിന്റെ ഉത്ഭവം. ജീവിതം ഏതു നിമിഷത്തിലും ശൂന്യതയില്‍ വിലയംകൊള്ളാമല്ലോ. ഈ ശൂന്യതയില്‍നിന്നാണു് സന്ത്രാസം ജനിക്കുന്നതു്. നോവലിലെ നായകന്‍ അര്‍ത്ഥരഹിതമായ ജീവിതത്തിന്റെ, ശൂന്യമായ ജീവിതത്തിന്റെ സന്ത്രാസത്തിലമര്‍ന്നു് ഉഴലുന്നതു യനസ്കൊ വിസ്മയാവഹമായ പ്രാഗത്ഭ്യത്തോടെ ആലേഖനം ചെയ്യുന്നു; സാര്‍ത്രിനോ കമ്യൂവിനോ കഴിയാത്ത മട്ടില്‍ത്തന്നെ. ‘അഭ്യസനം’ (Lesson), ‘കസേരകള്‍’ (Chairs) എന്നീ അബ്സേഡ് നാടകങ്ങളെഴുതിയ യനസ്കൊ ‘അടിസ്ഥാനപരമായി’ ഭാവാത്മക സഹിത്യകാരനല്ല. പക്ഷേ, ഈ നോവലിന്റെ രചയിതാവായ അദ്ദേഹം ഭാവാത്മക കവിയാണു്. ഭാവാത്മകത്വം അംഗീകരിക്കുന്ന സാഹിത്യകാരന്‍ ആത്മാവിന്റെ വിവിധ മണ്ഡലങ്ങളെയാണു ചിത്രീകരിക്കുന്നതു്. അസ്തിത്വവാദം എന്ന തത്ത്വചിന്താപദ്ധതിയില്‍ ചെന്നുവീണ യനസ്കൊ അതിന്റെ തത്ത്വങ്ങളെ വെറും തത്ത്വങ്ങളായി അവതരിപ്പിക്കാതെ വാങ്മയ ചിത്രങ്ങളായി ആവിഷ്കരിക്കുന്നു. ആ ചിത്രങ്ങള്‍ കലാകാരന്റെ ആത്മാവിലേക്കാണു നമ്മെ കൊണ്ടുപോകുന്നതു്. അതിനാല്‍ ഈ നോവലിന്റെ കലാത്മകത്വത്തെക്കുറിച്ചു നമുക്കു തെല്ലും സംശയമുണ്ടാകേണ്ടതില്ല.

സാഹിത്യം ആസ്വദിക്കുന്നവര്‍ക്കു സാഹിത്യസൃഷ്ടികളിലെ ആശയസാമ്രാജ്യത്തിന്റെ സത്യാത്മകത പരിശോധിക്കേണ്ട കാര്യമില്ല. നിരീശ്വരന്‍പോലും ടാഗോറിന്റെ ഗീതാഞ്ജലി വായിച്ചു രസിക്കുന്നുണ്ടു്. പിന്തിരിപ്പന്മാര്‍ സഹൃദയരാണെങ്കില്‍ പാവ്ലോ നെറൂദയുടെ കാവ്യങ്ങള്‍ ആസ്വദിക്കാതിരിക്കില്ല. ജനാധിപത്യവാദികള്‍ ഫാസിസ്റ്റായ എസ്റാപൗണ്ടിന്റെ കാവ്യങ്ങള്‍ ഉത്കൃഷ്ടങ്ങളാണെന്നു സമ്മതിക്കുന്നു. എങ്കിലും യനസ്കൊയുടെ ആശയസംഹിതയിലെ ഒന്നുരണ്ടു് അംശത്തെയെങ്കിലും പരിശോധിച്ചുനോക്കുന്നതു പാഴ്വേലയായിപ്പോകുമെന്നു നമുക്കു വിചാരമില്ല. നോവലിലെ കഥാപാത്രം തനിയെ പ്രവര്‍ത്തിക്കുകയല്ല. ആരോ അയാളെക്കൊണ്ടു പ്രവര്‍ത്തിപ്പിക്കുകയാണെന്നു പ്രസ്താവമുണ്ടല്ലോ. ഈ ‘ആരോ’ എന്നതു പ്രകൃതിതന്നെയാണു്; അല്ലെങ്കില്‍ പ്രാകൃതികസംഭവങ്ങള്‍തന്നെയാണു്. മനുഷ്യന്‍ ഇവിടെ അവലംബമില്ലാത്തവന്‍. പ്രകൃതിയും അതിന്റെ സംഭവങ്ങളും അവനെക്കൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നു എന്നതു് അസ്തിത്വവാദത്തില്‍ വിശ്വസിക്കുന്നവരുടെ പ്രധാനപ്പെട്ട സിദ്ധാന്തമാണു്. ഒറാങ്നഗരത്തില്‍ പ്ലേഗ് വരുന്നതായി കമ്യൂ വര്‍ണ്ണിക്കുന്നു. പ്ലേഗ് അല്ലെങ്കില്‍ അതിന്റെ അണുക്കള്‍ വന്നെത്തുന്നതു പ്രാകൃതികസംഭവമാണു്; അതിനെതിരായി മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നതു നിഷ്ഫലമാണു് എന്നത്രേ കമ്യൂ പ്രഖ്യാപിക്കുക. ഡോ. റിയുവും കൂട്ടുകാരും എത്ര ശ്രമിച്ചിട്ടും പ്ലേഗ് ഒഴിയുന്നില്ല. ഒടുവില്‍ ഒമ്പതു മാസം കഴിഞ്ഞപ്പോള്‍ ആ രോഗം തനിയെ മറയുന്നു. പ്ലേഗിന്റെ അണുക്കള്‍ എവിടെയുമുണ്ടു്, അതു് ഏതുസമയത്തും അക്രമിച്ചേക്കാം എന്നു് ഡോ. റിയു പറയുന്നുണ്ടു്. പ്രകൃതിയിലെ സംഭവങ്ങളെ തടുത്തുനിറുത്താന്‍ മനുഷ്യന്‍ അസമര്‍ത്ഥനാണെന്നാണു് ഇതു് വ്യക്തമാക്കിത്തരുന്നതു്. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ നായകനായ രവിക്കു വസൂരി വരുന്നു. വസൂരിയുടെ അണുക്കള്‍ പ്രകൃതിയിലുള്ളതാണു്. അയാള്‍ക്കു ലൈംഗികാസക്തി ഉണ്ടാകുന്നു. ലൈംഗികാസക്തിയും യുദ്ധപ്രവണതയും അന്തരീക്ഷത്തിലെ മര്‍ദ്ദംകൊണ്ടു ജനിക്കുന്നതാണെന്നു ചില അസ്തിത്വവാദികള്‍ക്കു് അഭിപ്രായമുണ്ടു്. അതിനാല്‍ രവിയെ ഒരുതരത്തിലും കുറ്റപ്പെടുത്തേണ്ടതില്ലെന്നുവരെ അവര്‍ വാദിച്ചേക്കും. യനസ്കൊയുടെ കഥാപാത്രവും പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധനാവുകയാണു്; അയാള്‍ സ്വയം പ്രവര്‍ത്തിക്കുകയല്ല.

പ്രപഞ്ചം അര്‍ത്ഥരഹിതവും ‘അബ്സേഡു’മാണു്. മനുഷ്യന്‍ ഈ അര്‍ത്ഥരാഹിത്യത്തിന്റെയും പൊരുത്തക്കേടിന്റെയും മുമ്പില്‍ നിസ്സഹായനായി നില്ക്കുന്നു. സിസിഫസിന്റെ കല്ല് ഉരുണ്ടു താഴത്തേക്കു വരുന്നതു് അയാള്‍ നിരാശ്രയനായി വീക്ഷിക്കുന്നതുപോലെ മനുഷ്യന്‍ പ്രാകൃതികസംഭവങ്ങള്‍ ഉരുണ്ടുവരുന്നതു ഗതിഹീനനായി നോക്കിനില്ക്കുന്നു. യനസ്കൊയുടെ കഥാപാത്രം അങ്ങനെയുള്ള മനുഷ്യന്റെ പ്രതീകമത്രേ. ചിലപ്പോള്‍ പ്രത്യാശ, പൂവണിഞ്ഞ മരംപോലെ അയാളുടെ മുമ്പില്‍ വന്നു നിന്നുവെന്നു വരും. അതിന്റെ പൂക്കള്‍ അയാള്‍ക്കു പിന്നീടു് ആശ്വാസമരുളാന്‍ മേശപ്പുറത്തു കിടന്നുവെന്നും വരും. പക്ഷേ, ആ പൂക്കളും വാടിപ്പോകും. വെള്ളത്തിലിട്ടുവെച്ചാലും അതു വാടാതിരിക്കില്ല.

മനുഷ്യനെ ഒഴിച്ചു നിറുത്തിയിട്ടു പ്രപഞ്ചത്തെ മാത്രം കുറ്റപ്പെടുത്തുന്ന ഈ രീതി ശരിയാണോ? പ്രകൃതി സാന്മാര്‍ഗ്ഗികമല്ല (moral); അസന്മാര്‍ഗ്ഗികമല്ല (immoral); അതു രണ്ടുമല്ലാത്ത മട്ടില്‍ നില്ക്കുന്നു (amoral). ജീവിതം പ്രസാദാത്മകവുമല്ല വിഷാദാത്മകവുമല്ല. മനുഷ്യനാണു് സ്വന്തം വികാരങ്ങളെ പ്രകൃതിയിലും ജീവിതത്തിലും ആരോപിക്കുന്നതു്. കമ്യൂവിന്റെയും സാര്‍ത്രിന്റെയും ഗ്രന്ഥങ്ങളാകെ വായിച്ചുനോക്കിയിട്ടും ഈ സത്യത്തെ നിരാകരിക്കുന്ന ഒരു പ്രസ്താവവും എനിക്കു കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു് അസ്തിത്വവാദം അസത്യമോ, അർദ്ധസത്യമോ ആണെന്നു് എനിക്കു വിചാരമുണ്ടു്. എങ്കിലും യനസ്കൊയുടെ നോവല്‍ എന്നെ രസാനുഭൂതിയുടെ മണ്ഡലത്തിലേക്കു നയിക്കുന്നു. അസ്തിത്വവാദം ഒരുതരത്തിലുള്ള ദൈവായത്തതയിലാണു് (fatalism) നിലയുറപ്പിച്ചിരിക്കുന്നതു്. മനുഷ്യനു യുക്തിയുണ്ടു്. അവന്റെ മനസ്സിനു് ക്രമമുണ്ടു്, വ്യവസ്ഥയുണ്ട്. ഇതൊക്കെ അസ്തിത്വവാദം നിഷേധിക്കുന്നു. ഈ നോവലില്‍ ഈ നിഷേധത്തിന്റെ ശബ്ദം ഉറക്കെ കേള്‍ക്കാം. ലോകാരംഭം മുതല്‍ മനുഷ്യന്‍ ഇങ്ങനെ ഗതിഹീനനായി കഴിഞ്ഞിരുന്നെങ്കില്‍ അവന്‍ ചന്ദ്രനില്‍ കാലുകുത്തുമായിരുന്നില്ല; ചൊവ്വയിലേക്കു കുതിച്ചു ചെല്ലാനുള്ള ശ്രമം നടത്തുമായിരുന്നില്ല. പരിതഃസ്ഥിതികളോടു പടവെട്ടാന്‍ കഴിയാതെ പ്രപഞ്ചത്തിന്റെ ആക്രമണത്തിനു് വിധേയനായി പുഴുപോലെ പിടഞ്ഞുകൊണ്ടിരിക്കുന്ന ഒരുവനാണു് അസ്തിത്വവാദികളുടെ മനുഷ്യന്‍. അയാളെത്തന്നെ ഈ നോവലിലും ഞാന്‍ കാണുന്നു. എന്നിട്ടും കലാശില്പമെന്ന നിലയില്‍ ഇതെന്നെ രസിപ്പിക്കുന്നു. താജ്മഹലിനകത്തു സദാചാരവിരുദ്ധന്മാര്‍ കയറിത്താമസിക്കുന്നുവെന്നു വിചാരിക്കുക. എങ്കിലും ആ സൗധത്തിന്റെ മനോഹാരിതയ്ക്കു കുറവുവരികയില്ലല്ലോ.