close
Sayahna Sayahna
Search

അദ്ധ്യായം രണ്ടു്


ധർമ്മരാജാ

ധർമ്മരാജാ
Dharmaraja-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി ധർമ്മരാജാ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1913
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് മാർത്താണ്ഡവർമ്മ
“അക്കാലങ്ങളിലതിഭുജവിക്രമ–
ധിക്കൃതശക്രപരാക്രമനാകിയ
നക്തഞ്ചരപതി രാവണനെന്നൊരു
ശക്തൻ വന്നു പിറന്നു ധരായാം”

ട്ടുവീട്ടിൽപിള്ളമാരുടെ ജീവനാഡിയായിരുന്ന കഴക്കൂട്ടത്തു കുടുംബത്തിന്റെ അധിവാസദേശത്തു് ഒൻപതാം നൂറ്റാണ്ടിൽ, ചിലമ്പിനഴിയത്തു് (ചുരുക്കപ്പേർ – ചിലമ്പിനേത്തു്) എന്നൊരു ഭവനം ‘പട്ടിണിയും പരിവട്ടവും’ എന്നവിധം കാലക്ഷേപത്തിനുമാത്രം വേണ്ട സ്വത്തോടുകൂടി ഉണ്ടായിരുന്നു. ആ ശതവർഷാവസാനത്തിൽ, അതിനുമുമ്പു് ആ ഭവനത്തിൽനിന്നും കൊട്ടാരക്കരയ്ക്കു് ഒരു ശാഖ പിരിഞ്ഞുപോയതു നീക്കി ചിലമ്പിനഴിയം മൂലകുടുംബം ഹസ്തിനപുരാദി പ്രഖ്യാതരാജധാനികളെപ്പോലെ പ്രബന്ധവിഷയമായിപ്പോയേക്കുമാറു് നിർദ്ധനതയേയും, കഴക്കൂട്ടത്തുഭവനത്തിൽ വളർന്നുവന്നിരുന്ന ഒരു ബാലൻ ഒഴികേയുള്ള അംഗങ്ങൾ കാലഗതിയേയും പ്രാപിച്ചു. കഴക്കൂട്ടത്തുപിള്ളമാരുടെ കുടുംബച്ഛേദനാനന്തരം ചക്രവർത്തികൾക്കു് വാസയോഗ്യമായ ഒരു മന്ദിരം ചിലമ്പിനേത്തു് വക പൂർവ്വഭവനസ്ഥാനത്തെ അലങ്കരിച്ചു. സ്വർണ്ണപ്രഭമായി ശോഭിക്കുന്ന ഉന്നത മരഭിത്തികളും, വിശാലമായ മുറി, അറ, തളം എന്നിവകളും സേനാനിരകൾ അണിയിട്ടുനില്ക്കുമ്പോലുള്ള കഴുക്കോൽപ്പന്തികളും, കണ്ണാടിപോലെ ശോഭിക്കുന്ന തറകളും, വിചിത്ര മരവേലകളും മറ്റും വിളങ്ങിക്കൊണ്ടു് അക്കാലത്തു് കേരളത്തിലെ ഭവനവർഗ്ഗത്തിൽ പ്രഥമസ്ഥാനത്തെ അർഹിച്ച, മുപ്പതിആറുകെട്ടു പ്രധാനമന്ദിരവും, മഠം, പാചകശാല, ഭൃത്യശാല, കരിങ്കൽക്കെട്ടു്, നീരാഴി, കുളപ്പുരമാളിക, ഉന്നതമായ മതിൽക്കെട്ടു്, ആനക്കൊട്ടിൽ, കോട്ടപ്പടിവാതിൽ മുതലായ എടുപ്പുകളും, അഞ്ചുതെങ്ങിൽ കമ്പിനിയാരന്മാരുടെ ഉപദേശപ്രകാരം പാശ്ചാത്യരീതിയിൽ തീർക്കപ്പെട്ട ചവുക്കയും ചേർന്നു്, ചിലമ്പിനേത്തുദിച്ച നവഗ്രഹമണ്ഡലം ലോകവിസ്മയത്തെ സമ്പാദിച്ചു. ഇപ്രകാരം മഹത്വംകൊണ്ട ചിലമ്പിനേത്തു് ഭവനത്തിന്റെ വക എന്നുള്ള പുണ്യപദവിയെ ആകാംക്ഷിച്ചു് പറമ്പുകളും പാടങ്ങളും ആ ഭവനത്തോടു് ചേർന്നുതുടങ്ങി. ഭൂദേവിയെത്തുടർന്നു് തൃച്ചക്രവും അതിനെത്തുടർന്നു് ലക്ഷ്മീദേവിയും ചിലമ്പിനേത്തു് ഭവനപ്പടിക്കൽ സേവനം തുടങ്ങി. പുരാതനഭവനമെന്നുള്ള മാഹാത്മ്യത്തെക്കൂടി ഉണ്ടാക്കുവാനായി, അവിടത്തെ അറകളിലെ സഞ്ചയങ്ങൾ സർപ്പത്താന്മാരാൽ രക്ഷിതമെന്നും, പ്രധാന തളങ്ങളിലെ വെങ്കലത്തൂണുകൾ നിക്ഷേപക്കുഴലുകളാണെന്നും മറ്റും ചില ഐതിഹ്യങ്ങളും ആ മന്ദിരത്തെ ചുറ്റി മുളച്ചു് പടർന്നുതുടങ്ങി. ധനരാശീശന്റെ പരിപൂർണ്ണാഭിമുഖ്യംകൊണ്ടു് ആ ഭവനം രാമവർമ്മമഹാരാജാവിന്റെ സിംഹാസനാരോഹണകാലത്തോടുകൂടി ഒരു രണ്ടാംലങ്കയ്ക്കൊത്ത ഖ്യാതിയെ പ്രാപിച്ചു. ചിലമ്പിനേത്തു് ദശകണ്ഠന്റെ ഹർമ്മ്യങ്ങൾ, മശകമക്ഷികാധൂമാധിശല്യങ്ങളാൽ ബാധിക്കപ്പെടാതെ അക്ഷയപ്രകാശത്തോടുകൂടിത്തന്നെ സർവ്വകാലം ശോഭിച്ചുകൊണ്ടിരുന്നു. ബഹുശതഭൃത്യജനങ്ങളുടെ സഞ്ചാരനികേതനമായിരുന്നെങ്കിലും, ഒരു നഖലോമശകലംപോലും ആ മണിമണ്ഡപങ്ങളിലും അങ്കണങ്ങളിലും വൃഥാസഞ്ചാരം ചെയ്കയില്ല. ആവശ്യപ്പെട്ടാൽ ജടാതാഡനതന്ത്രംകൊണ്ടു് ഭൂമി പിളർന്നെന്നപോലെ, ഉണ്ടാകുന്ന ഭൃത്യസഞ്ചയപ്പുറപ്പാടു് ഏവനേയും വിഭ്രമിപ്പിക്കുകയും ചെയ്യും. അവിടത്തെ അനവരതമായ നിശ്ശബ്ദതതന്നെ ആ ഭവനേശന്റെ പ്രതാപപാഞ്ചജന്യമായിരുന്നു. അതിദുശ്ശാഠ്യക്കാരനായ കാകൻപോലും പ്രഭുസേവനമാർഗ്ഗത്തെ പഠിച്ചു്, ആ ഭവനത്തിലും അടുത്തുള്ള പ്രദേശങ്ങളിലും ബദ്ധതുണ്ഡവ്രതത്തെ ആചരിച്ചു.

ഈ നവലങ്കാനാഥന്റെ ഇംഗിതത്തെ ത്രികാലജ്ഞാനശക്തികൊണ്ടു് ധരിച്ചിട്ടെന്നപോലെ അനന്യസാധാരണമായ ഒരു മാതൃകയിൽത്തന്നെ അദ്ദേഹത്തെ ബ്രഹ്മാവു് നിർമ്മാണംചെയ്തു. ഇരുക്കോൽവിട്ടമുള്ള ഒരു വെള്ളകിൽഗോളത്തിൽനിന്നു് ശില്പവിദഗ്‌ദ്ധന്റെ കൃത്രിമകരകൗശലംകൊണ്ടു് നിർമ്മിക്കപ്പെട്ട ആ രൂപത്തെ അംഗംപ്രതി പരിശോധിച്ചാലും മിക്കതിന്റെ സൃഷ്ടിയിലും ഗോളധർമ്മം വിസ്മൃതമാകാതെതന്നെ രൂപനിർമ്മാണം നിർവ്വഹിക്കപ്പെട്ടിരുന്നുവെന്നു് കാണപ്പെടും. വിസ്തൃതലലാടത്തിനു് പുറകോട്ടുള്ള ചരിവും തെളുതെളുപ്പും, നേത്രഗർത്തങ്ങളിൽനിന്നു് ഉന്തിനില്ക്കുന്ന വട്ടക്കണ്ണുകളുടെ മണികൾക്കുള്ള പിംഗലതയും, ചിരിക്കുമ്പോൾ കർണ്ണങ്ങളെ എച്ചിലാക്കുന്ന വായുടെ ദൈർഘ്യവും, പത്മനാഭസ്വാമിക്ഷേത്രത്തിലെ മീനമഹോത്സവത്തിൽ നിറുത്തപ്പെടുന്ന പാണ്ഡവപ്രതിമകളിൽ കാണപ്പെടുന്നതുപോലുള്ള ദന്തപ്പരലുകളുടെ വെൺമയും, കഥകളിക്കാരുടെ കറുത്ത കുപ്പായം ശകലിച്ചു് പതിച്ചതുപോലുള്ള രോമാവലിഭംഗിയും, മിത്രഭേദോപാഖ്യാനത്തിലെ പിംഗളർഷഭന്റെ മുക്കുറയ്ക്കൊത്ത ശബ്ദഘോരതയും, ശിവകിങ്കരനായ കുണ്ഡോദരന്റെ ഹാലാസ്യപുരാണപ്രസിദ്ധമായുള്ള അതിരോചകതയും സഞ്ചാരത്തിൽ ‘പാരിലെന്നെയിന്നാരറിയാതവർ’ എന്നു് ചോദ്യംചെയ്യുന്ന തലയെടുപ്പും; വദനാണ്ഡംകൊണ്ടു് ആകാശപത്രത്തിൽ വൃത്തലേഖനംചെയ്യുന്നതിൽ അന്തർഭവിച്ചുള്ള ഉന്മത്തതയും കൂട്ടിച്ചേർത്താൽ, ആ അമാനുഷന്റെ ആകൃതിയും ഏതാനും പ്രകൃതിയും ഒരുവിധം ഗ്രഹിക്കാവുന്നതാണു്.

അജ്യൗതിഷികന്മാരായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കന്മാർ അവരുടെ സന്താനത്തിന്റെ ഭവിഷ്യൽപ്രഭാവത്തെ ഗ്രഹിക്കാതെ അതിനു് അനുരൂപമല്ലാത്തവിധത്തിൽ നാമകരണം ചെയ്തു. ആ നാമത്തോടു കാരണവന്റെ നാമവും ചേർത്തു് ‘കാളിഉടയാൻ’ എന്നു പ്രയോഗിച്ചിട്ടും, ഏറെക്കുറെ മരങ്ങത്വം ചുവയ്ക്കയാൽ, പരിശ്രമശീലനായ ഉടയാൻപിള്ള സ്വബുദ്ധിയെ ക്ലേശിപ്പിച്ചു തന്റെ ഭവനപ്പേരോടു ചേരുമ്പോൾ ഗംഭീരമായി ധ്വനിക്കുന്ന ഒരു സ്ഥാനനാമത്തെ പുരാതനഗ്രന്ഥവരികൾ പരിശോധനചെയ്തു് തിരഞ്ഞെടുത്തു. ചിലമ്പിനേത്തു് എന്ന നാമത്തോടു ‘ച’ കാരാദ്യക്ഷരപ്രാസവും, ‘ന്ത്ര’ എന്ന ത്ര്യക്ഷരസംഘടനകൊണ്ടു് രവമുഴക്കവുമുള്ള ‘ചന്ത്രക്കാറൻ’ എന്ന ഉദ്യോഗനാമത്തെ സ്വീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ സർവ്വാർത്ഥസിദ്ധിക്കു് ഒരുവിധം പൂർത്തിയുണ്ടായി. ‘ചിലമ്പിനേത്തു ചന്ത്രക്കാറൻ’ എന്ന നാമധേയം ക്ഷണകാലംകൊണ്ടു പ്രസിദ്ധിവിഷയത്തിൽ ‘കുലശേഖരപ്പെരുമാൾ’ എന്ന സ്ഥാനത്തോടു തുല്യതയെ സമ്പാദിച്ചു. ഈ സ്ഥാനനാമലബ്ധിയുടെ ചരിത്രത്തേയും സംക്ഷേപമായി വിവരിക്കാം. കഴക്കൂട്ടത്തുപിള്ളമാരുടെ കുലദൈവക്ഷേത്രമായ ‘ചാമുണ്ഡിക്കാവു്’ എന്നൊരു ദേവസ്വത്തെ ആ കുടുംബധ്വംസനാനന്തരം ഉടയാൻപിള്ള തന്റെ സ്വാധീനത്തിലാക്കി. വളരെ ഭൂസ്വത്തുക്കളും നിറഞ്ഞ ഭണ്ഡാരവും വിലയേറിയ ആഭരണങ്ങളും അളവറ്റ വെങ്കലപാത്രങ്ങളും ശ്രീകോവിൽ, നാലമ്പലം, സോപാനം, ഗർഭഗൃഹം എന്നിത്യാദി സാമഗ്രികളും ഉള്ളതുകൊണ്ടു് ഐശ്വര്യസമ്പൂർണ്ണമായി ഊട്ടും പാട്ടും താലപ്പൊലിയും മറ്റും പല ആഘോഷങ്ങളും നടത്തിവന്ന ആ മഹാക്ഷേത്രത്തെ കരസ്ഥമാക്കിയപ്പോൾ, ചന്ത്രക്കാറൻ എന്ന ഉദ്യോഗനാമത്തേയും അദ്ദേഹം അണിഞ്ഞുതുടങ്ങി. എന്നാൽ അദ്ദേഹത്തിന്റെ ഭരണത്തകർപ്പുകൊണ്ടു് ആ ക്ഷേത്രം അചിരേണ പൊളിഞ്ഞു് ഇടിഞ്ഞു്, ഒരു തറയും സ്ഥാനഭ്രഷ്ടരായ ചില കരിങ്കല്ലുകളും, ദുർമ്മരണപ്രേതങ്ങളുടെ ഒരു ശവക്കാടും ദുർഗ്ഗന്ധത്താൽ അടുത്തുകൂടാത്തതായ ഒരഗാധകുഴിയും ശേഷിച്ചു. നാവില്ലാവിശ്വസ്വരൂപിണിയുടെ സ്വത്തുകളെല്ലാം അതുകളെ സംഗ്രഹിപ്പാൻ പരമശക്തി തൽക്കാലം വഹിച്ച സ്ഥാനത്തു് ലയിച്ചു എന്നേ പറവാനുള്ളു. ദേവസ്വം നശിച്ചു എങ്കിലും, ഉടയാൻപിള്ള സ്വായത്തമായി ധരിച്ച ചന്ത്രക്കാറസ്ഥാനം ഒരു സ്റ്റാർ ആഫ് ഇൻഡ്യാ മുദ്രപോലെ മഹായശസ്കരബിരുദമായി അദ്ദേഹത്തെ അലങ്കരിച്ചു. ഘാതകശിരോമണിയെന്നു് ന്യായബോധജ്ഞന്മാരാൽ വിധിക്കപ്പെട്ടിട്ടുള്ള രാമനാമഠത്തിൽപിള്ളയുടെ ഏകസന്താനമായിരുന്ന ഈ വിക്രമൻ ക്ഷേത്രത്തറയെക്കൂടി തന്റെ പ്രഭാവാർത്തിക്കു് ആഹുതിചെയ്യാത്തതിനെക്കുറിച്ചു സന്തോഷിക്കേണ്ടതേ ഉള്ളു.

സ്വസംഭാവനകൾക്കു് ആരാധിക്കപ്പെട്ടുവന്നിരുന്ന മന്ത്രിപ്രവീണന്മാർ ആ ദാനങ്ങളെ രാജ്യതന്ത്രത്തിൽ ‘സംസ്ഥാനപരസ്പരത’ എന്ന ഖണ്ഡത്തിൽ ഉൾപ്പെടുത്തി സ്വീകരണംചെയ്തുവരികയാൽ, ചന്ത്രക്കാറനായ ഇടപ്രഭുപ്പെരുമാൾ ആ അഭിമാനത്തിനു് പ്രതിഫലമായി സ്വമിത്രങ്ങളായ ഉദ്യോഗവനരാട്ടുകളുടെ ഭാരങ്ങളെ, തന്റെ വിസ്തൃതമഹാമനസ്കതയ്ക്കു് സ്വപ്രദേശങ്ങളിൽ ഉൾപ്പെട്ട മഹാരാജപ്രജകളിൽനിന്നു് ലഭ്യമായ കാഴ്ചകളുടെ താരതമ്യം അനുസരിച്ചു്, വിധികളും വ്യവസ്ഥാസ്ഥാപനങ്ങളും കല്പിച്ചു് ലഘൂകരിച്ചുവന്നിരുന്നു. അടുത്താൽ ലേഹനംകൊണ്ടു് വഞ്ചനയും, അടുത്തില്ലെങ്കിൽ ആദരശസ്ത്രക്രിയാപ്രയോഗത്താൽ അനുക്ഷണദ്രോഹവും വിരോധപ്പെട്ടാൽ സ്വാധികാരവജ്രംകൊണ്ടു് ദൃഢഹതിയും – ഈ വിധമുള്ള പരമകുടിലനയത്രിതയത്താൽ വേളിമുതൽ വർക്കലവരേയും, നെടുമങ്ങാടുമുതൽ പശ്ചിമസമുദ്രംവരെയും ഉൾപ്പെട്ട പ്രദേശത്തെ ചന്ത്രക്കാറമഹാറാട്ടു് സങ്കടനിവേദനങ്ങൾക്കു് സംഗതിയും മാർഗ്ഗവും കൂടാതെ പരിപാലനം ചെയ്തുവന്നു. അവിടങ്ങളിൽ പ്രസവംമുതൽ ശവദാഹംവരെയുള്ള യാതൊരു ക്രിയയ്ക്കും സംഭവത്തിനും ചന്ത്രക്കാറനോ പ്രതിനിധിയോ മൂളിയെങ്കിലല്ലാതെ നിർവ്വാഹണമോ പര്യാപ്തിയോ ഉണ്ടാകുന്നതല്ലായിരുന്നു.

ദശഗ്രീവലങ്കാനാഥൻ സാമവേദജ്ഞനായിരുന്നുവെങ്കിൽ, ചന്ത്രക്കാറലങ്കേശേനും ജ്ഞാനസമ്പത്തോടു് ചില സംബന്ധങ്ങളുണ്ടായിരുന്നു. സ്വഭാഷ യൗവനദശയെ പ്രാപിച്ചു് അനേക സരസകവിസന്താനങ്ങളെ ഉല്പാദനംചെയ്തിരുന്ന അക്കാലത്തു് ചിലമ്പിനകംവക കൊട്ടാരക്കരശ്ശാഖയിലെ ഒരു ശേഷക്കാരൻ നാടകാലങ്കാരപര്യന്തമുള്ള വ്യുല്പത്തിയെ പ്രശസ്തമാംവണ്ണം സമ്പാദനംചെയ്തിരുന്നു. എന്നു് മാത്രമല്ല, ചന്ത്രക്കാറഭരണാതിർത്തിയിൽ പാർത്തുവന്നിരുന്ന ഒരു കണിശപ്പണിക്കർ ‘കാളീശമഥനം’ നന്തുണിപ്പാട്ടു്, ‘ഒമാസ്വയമ്മരം’ കല്യാണക്കളിപ്പാട്ടു്, മുതലായ കാവ്യങ്ങളെ രചിച്ചിട്ടുണ്ടായിരുന്നു. ഇതിനുംപുറമെ, നാന്ദിമുതൽ ഭരതവാക്യംവരെ സങ്കല്പിച്ചു് മനോനിർമ്മാണം ചെയ്തിട്ടുള്ള നാടകത്തിൽ ഒന്നാമങ്കമായ ഭവനനിർമ്മാണവും രണ്ടാമങ്കമായ ദ്രവ്യാർജ്ജനവും മൂന്നാമങ്കമായ സ്വാധീനസമ്പാദനവും നാലാമങ്കമായ യശഃസ്ഥാപനവും അരങ്ങേറ്റം കഴിഞ്ഞിട്ടുള്ളതു നീക്കി അഞ്ചാമങ്കമായ മന്ത്രിപദാരോഹണവും കഴിയുമ്പോൾ പിന്നത്തെ അങ്കമായി കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവിനെത്തുടർന്നു് ‘തഥാ മന്ത്രി’ എന്നുള്ള ന്യായേന ചന്ത്രക്കാറനും ചില കവനങ്ങൾചെയ്തു് ചിരഞ്ജീവയശസ്കനാവാൻ നിശ്ചയിച്ചിട്ടുണ്ടു്. ഇത്രയും പോരെങ്കിൽ, സംഭാഷണത്തിൽ തമിഴിനെ ഗീർവ്വാണീകരിച്ചും ഗീർവ്വാണത്തെ പ്രാകൃതീകരിച്ചും അനേക നവപദസൃഷ്ടികൾ അദ്ദേഹം ചെയ്തുംവന്നിരുന്നു! ശബ്ദശാസ്ത്രജ്ഞന്മാരെ തന്റെ കവിതാരസികത്വത്തെ ഇങ്ങനെ ആസ്വദിപ്പിച്ച ചന്ത്രക്കാറൻ വനിതാരസികത്വത്തെ കയ്ക്കൊണ്ട നിലയും വർണ്ണനീയമായുള്ളതാണു്. ചന്ത്രക്കാറന്റെ പ്രതാപജ്യോതിസ്സു് സർവ്വാദിശാന്തങ്ങളിലും വ്യാപരിച്ചപ്പോൾ, മിക്ക നായർകുടുംബങ്ങളും അദ്ദേഹത്തോടു് സംബന്ധമോ ചാർച്ചയോ ബന്ധുത്വമോ അവകാശപ്പെട്ടുതുടങ്ങി. എങ്കിലും, ഒരു വിവാഹംകൊണ്ടുകൂടി തന്റെ ഗൃഹസ്ഥനിലയെ സ്ഥിരീകരിക്കണമെന്നു് നിശ്ചയിച്ചു് ഒരു വലിയ കുടുംബത്തിൽനിന്നു്, ജന്മപത്രികയിൽ പാപഗ്രഹവസതിയായ സപ്തമരാശിയോടുകൂടിയ ഒരു തരുണീരത്നത്തെ ‘അടുക്കളക്കാരി’ യായി ചന്ത്രക്കാറൻ വേട്ടു. ആ പരിഗ്രഹവും അതിലുല്‌പന്നയായ ഒരു ‘പെണ്ണും’ അടുക്കളത്തളത്തിനു് അലങ്കാരപ്രതിമകളായി സ്ഥാപിക്കപ്പെട്ടിരുന്നു.

ധർമ്മഘാതകന്മാരുടെ അഭീഷ്ടങ്ങൾക്കു് അപ്രമേയശക്തിയുടെ നിർഗ്ഗുണത്വംകൊണ്ടു് നിയമേന പ്രാപ്തിയും, ധർമ്മതല്പരന്മാരുടെ സംഗതിയിൽ വിപരീതഫലവുമാണു് ലോകരീതിയായി കാണപ്പെടുന്നതെങ്കിലും ചിലമ്പിനേത്തു ചന്ത്രക്കാറന്റെ ഒരിച്ഛയ്ക്കു് സാദ്ധ്യംവരാതെ അദ്ദേഹം ക്ലേശിക്കയും അതുകൊണ്ടു് താനും ക്ലിപ്തശക്തിമാൻതന്നെ എന്നുള്ള ഗൂഢബോധത്താൽ സ്വല്‌പം മദശമനമുണ്ടാവുകയും ചെയ്തു. എട്ടുവീട്ടിൽപിള്ളമാരുടെ കണ്‌ഠച്ഛേദനം ചെയ്തതും, ആ കുടുംബത്തിലെ സ്ത്രീവർഗങ്ങളെ കൈവർത്തന്മാർക്കു് നല്കി ജാതി ഭ്രഷ്ടരാക്കിയതും, അവരുടെ സർവ്വസ്വത്തുക്കളേയും രാജസ്ഥാനത്തിലേക്കു കണ്ടുകെട്ടിയതും, മൂരിക്കുട്ടനായി ഉന്മാദവാനായി വർത്തിച്ചിരുന്ന ചന്ത്രക്കാറനു് മഹാലോകചര്യയാകുന്ന നവജന്മത്തെ നല്കുവാൻ ഉപനയനസംസ്കൃതിപോലെ പ്രയോജകീഭവിച്ചു. രക്തത്തിളപ്പോടും മാംസക്കൊഴുപ്പോടും വർത്തിച്ചിരുന്ന ആ പ്രായത്തിലെ രാജാധികാരത്തകൃതികൾ അയാൾക്കു് ലോകദ്വാരം തുറന്നു്, നവവും ദീർഘവുമായ അനേകം പന്ഥാക്കളെ കാട്ടിക്കൊടുത്തു. രാജ്യസർവ്വാധികാരിപദമായ സ്വർണമഞ്ചത്തിൽ ആരോഹണംചെയ്തു്, പൗരദാസസഹസ്രങ്ങളെക്കൊണ്ടു് സ്വർണ്ണദണ്ഡവെഞ്ചാമരവീജനം ചെയ്യിച്ചു്, രത്നമയമഞ്ചത്തിൽ വാസ്തുപുരുഷനെപ്പോലെ ഭൂമിയെ സ്വകായവിസ്തൃതിക്കു് കീഴടക്കിശ്ശയനംചെയ്തു്, തന്റെ ജാഗ്രദവസ്ഥയിലെ നേത്രനിമേഷോന്മേഷഖഡ്ഗങ്ങൾകൊണ്ടു് ഭരണംചെയ്‌വാൻ മോഹബീജാർപ്പണവും ചെയ്തു. തന്റെ നാടകത്തിൽ ദുസ്സാദ്ധ്യമല്ലെന്നു് സങ്കല്പിക്കപ്പെടുന്നതായ ഈ ഷഷ്ഠാങ്കത്തിനു് മുമ്പായുള്ള ഒരങ്കത്തിലെ ഒരു രംഗമാണു് അദ്ദേഹത്തിന്റെ മനസ്സിൽ സങ്കല്പനിലയിൽ ലയിച്ചുപോയിരിക്കുന്നതു്. കഴക്കൂട്ടത്തു് പ്രഭുകുടുംബത്തിനു് അനന്തദ്രവ്യങ്ങൾ അടങ്ങീട്ടുള്ളതായ ഒരു നിക്ഷേപം ഉണ്ടെന്നു് അക്കാലത്തു് കേരളത്തിലെങ്ങും പ്രസിദ്ധമായിരുന്നു ഇതിന്മണ്ണം അതിസ്വാദുകരമായ ഒരു സാധനം സ്വഹസ്തഗ്രഹണത്തിനു് വേണ്ട സാമീപ്യത്തെ അവലംബിച്ചു് സ്ഥിതിചെയ്തപ്പോൾ ചന്ത്രക്കാറനു നിദ്രയുണ്ടാകാതെ ബഹുരാത്രികൾ കഴിഞ്ഞതിനെക്കുറിച്ചു് അതിശയിപ്പാനുണ്ടോ? അതു കരസ്ഥമാക്കിയാൽ തന്റെ ധനദാഹശമനവും, കവിഹൃദയം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്തതായ ഏഴാമങ്കക്കൂടിയാട്ടത്തിന്റെ നിർവ്വഹണവും ഇങ്ങനെ ഏകാസ്ത്രപ്രയോഗംകൊണ്ടു് പക്ഷിദ്വയഹനനം സാധിക്കാൻ അദ്ദേഹം ബഹുപ്രയത്നങ്ങൾ ചെയ്തു് സ്ഥലമെല്ലാം കിണറാക്കി, കിണറുകളെ കുളമാക്കി, കുളത്തെ കായലാക്കി, കായലെ കടലാക്കി, സമുദ്രത്തെ കീഴ്മേലും ചെരിച്ചു. എന്നിട്ടും ചന്ത്രക്കാറനോടു മനഃപൂർവ്വവിരോധംകൊണ്ടെന്നപോലെ നിക്ഷേപം പാതാളത്തിലേക്കു് അവഗാഹനംചെയ്തുകൊണ്ടുതന്നെയിരുന്നു. “പോട്ടേ ഫൂതം ചൂഴ്ന്ന ആൾക്കൊല്ലി” എന്ന വിക്രമഭർത്സനം ചെയ്തുകൊണ്ടു് ചന്ത്രക്കാറൻ ഈ അപജയരംഗത്തെ സ്വനാടകത്തിൽനിന്നു് ബഹിഷരിച്ചേകളഞ്ഞു.

കൊല്ലം 942-ലെ സ്വർണ്ണച്ചിങ്ങമാസം ഉദയമായി. ചിലമ്പിനേത്തുഭവനത്തിൽ ആ ആണ്ടത്തെ സംഭാരക്കുമിയലും ആരംഭിച്ചു. കിഴക്കേ വരാന്തത്തളിമത്തിൽ സാലപത്രനിർമ്മിതമായുള്ള സധർമ്മാസനത്തിൽ തന്റെ സന്തതസഹചാരിയായ പിശ്ശാത്തിയോടു കൂടി കുടവയർഗോളത്തെ തുള്ളിച്ചുകൊണ്ടിരുന്നു് ഉദിച്ചുയരുന്ന ആദിത്യന്റെ കിരണങ്ങളെക്കൊണ്ടു് ത്വഗ്‌ദേശത്തിലേയും തെരുതെരെ വരുന്ന ഓണക്കാഴ്ചകളുടെ സ്വീകരണംകൊണ്ടു് അന്തർഭാഗത്തിലേയും ശീതോപശാന്തിശുശ്രൂഷ പരമഭാഗ്യാംഭോനിധിയായ ചന്ത്രകാറൻ നിർവർത്തിക്കുന്നു. അദ്ദേഹത്തിന്റെ പിശ്ശാത്തിയുടെ ചുഴറ്റുകളും, ചില നേത്രത്തുറിപ്പുകളും, വാ തുറക്കാതുള്ള പല്ലിളിപ്പുകളും കൊണ്ടു് സംഭാവനക്കാരോടു് സ്വാഗതവും കുശലപ്രശ്നവും സൽക്കാരവും യാത്രയയപ്പും കഴിക്കുന്നു. വന്നുചേരുന്ന സാമാനങ്ങളെ ഭൃത്യന്മാർ ഉടനുടൻ മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിൽ വെറുങ്കയ്യനായ ഒരാൾ കിഴക്കേ മുറ്റത്തെത്തി താണുതൊഴുതു. നേത്രഗോളങ്ങളെ നിയമത്തിലധികം തുറപ്പിച്ചും, ദ്വിഗോളാർദ്ധങ്ങൾ സംയുതമായുള്ള താടിയെ ഒന്നുയർത്തിയും ഗോളസാനുക്കളായ ഗണ്ഡങ്ങളെ ജൃംഭിപ്പിച്ചും ശിരോഗോളത്തെ പുറകോട്ടുചായിച്ചും ചന്ത്രക്കാറപ്രഭു കാണിക്കകൂടാതെ വന്ന ‘നിർഗ്ഗന്ധകുസുമ’ൻ ആരാണെന്നറിവാൻ ഒരു നോട്ടം കഴിച്ചു. ഇതിനിടയിൽ ആഗതനായ വിശേഷപുരുഷൻ ഭവനത്തിന്റെ വടക്കുവശം ചുറ്റി ഒരു പ്രദക്ഷിണം ചെയ്തു് അകത്തു കടന്നു് ചന്ത്രക്കാറന്റെ പുറകിലെത്തി ഒന്നു ചുമച്ചു. മന്ദമായി ഒന്നു മുക്കുറയിട്ടു്, ചന്ത്രക്കാറൻ തന്റെ ഘനമാർന്ന കണ്ഠത്തെ കകുദഗോളസഹിതം തിരിച്ചു പുറകോട്ടു നോക്കുന്നതിനിടയിൽ, ഗൃഹത്തിനകത്തു പ്രവേശിപ്പാൻ തുനിഞ്ഞ ‘ജലജളൂകൻ’ പടിഞ്ഞാറുവശം ചുറ്റി വരാന്തയുടെ വഹ്നികോണിൽ എത്തി പാദങ്ങളെ പരസ്പരം ഉരുമ്മിയും, അവ്യക്തങ്ങളായ ചില ശബ്ദങ്ങളെ പുറപ്പെടുവിച്ചും, മാറോടണച്ചു് കെട്ടിയിയിരിക്കുന്ന മുഴംകൈകളെ പരസ്പരം ചൊറിഞ്ഞും, സ്വശർമ്മനിദാനമായ ചന്ത്രകാറന്റെ സന്നിധാനത്തിൽ വീണ്ടും അഞ്ജലി സമാരാധനംചെയ്തു. മൂന്നു ഭവനനാമശൃംഖലകൊണ്ടു് കീർത്തിയും, അനവധി ഗൃഹങ്ങളോടു ചാർച്ചയും, ഒരുവിധം നല്ല സമ്പത്തും, വലിയകൊട്ടാരംരായസമെന്നുള്ള ഉദ്യോഗവും, വിശേഷാൽ ചിലമ്പിനേത്തെ ഗൂഢചാരിത്വവും, ‘അടുക്കളക്കാരി’ വഴി തന്റെ അടുത്ത സംബന്ധിയും ആയി ഉള്ള ഈ ആളെ, വാലൂന്നി നില്ക്കുന്ന സർപ്പത്തിന്റെ ചാഞ്ചാട്ടങ്ങളോടുകൂടി കണ്ടപ്പോൾ, ചന്ത്രക്കാറൻ മറ്റു ജനങ്ങളെയും ഭൃത്യരെയും അവിടെനിന്നു് ആട്ടി പുറത്താക്കി, ഗോപുരവാതിലും ബന്ധിച്ചു. ഒരു ദീർഘമുക്കുറയായ സംബോധനയോടുകൂടി ഉമ്മിണിപ്പിള്ളയെ ആഫണലാംഗുലം ചന്ത്രക്കാറൻ ഒന്നു് പരിശോധിച്ചു. ആ സരസൻ ആ നോട്ടത്തെ ആദരിച്ചു് മിന്നൽപ്പിണർപോലെ വിറച്ചു. ഉമ്മിണിപ്പിള്ള, ഒരു പരിഗ്രഹണയത്നത്തിൽ ‘കാമനും വിധിതാനും ഖലവൈരികളാ’യിത്തീരുകയാൽ വിവാഹകാംക്ഷയാകുന്ന മാന്മഥനിദേശകാരിയെ ഹൃദയശിലാമന്ദിരഗഹ്വരങ്ങളിൽ എങ്ങാണ്ടു് ബന്ധനം ചെയ്തിരുന്നു. സംഗതിഭ്രമണംകൊണ്ടു് രണ്ടാമതും ഉമ്മിണിപ്പിള്ളയുടെ പൂർവാനുരാഗപ്രവാഹമുണ്ടായി. വീണ്ടും തുഴഞ്ഞിട്ടും പ്രണയജലധിയുടെ തരണം അയാളെ വിഷമിപ്പിക്കയാൽ, വിധികാമന്മാരുടെ അനുഗ്രഹത്തിനു് ജപതപങ്ങളെ തുടങ്ങിയിരുന്നു. ഈ സ്ഥിതിയിൽ, മറ്റൊരു അനർത്ഥവും നേരിട്ടു്, അയാളുടെ മനോവ്യഥയെ വർദ്ധിപ്പിച്ചു. ലിപിലേഖനത്തിൽ അതിചതുരനായിരുന്നതുകൊണ്ടു് മഹാരാജാവിന്റെ കവനങ്ങളെ പകർത്തുന്നതിനു് സ്വകാര്യ എഴുത്തുകാരനായിക്കൂടി ഉമ്മിണിപ്പിള്ള നിയമിക്കപ്പെട്ടു. ദുഷ്കാലവൈഭവം അയാളെ അവിടെയും തുടർന്നു. ‘ജാരസംഗമഘോരദുരാചാര’ എന്നു മഹാരാജാവു് രചിച്ചിരുന്നതിൽ ‘ജാര’ എന്ന പദത്തോടു സംന്യാസപദപ്രാപ്തികൊണ്ടുണ്ടായ വിസ്മൃതിയാൽ, രാജകൃതി രാജധിക്കൃതിയാകുമാറു് ‘രാജസംഗമഘോരദുരാചാര’ എന്നു് ആ നിർഭാഗ്യവാൻ പകർത്തി. രാമവർമ്മ മഹാരാജാവിന്റെ പരമധാർമ്മികനേത്രങ്ങൾക്കും ഉമ്മിണിപ്പിള്ളയുടെ മനോധർമ്മാപരാധം ക്ഷന്തവ്യമല്ലെന്നു് തോന്നിയതിനാൽ, വിഷമമായുള്ള ജോലികളിൽനിന്നും അയാളെ ഒഴിച്ചു് പകടശ്ശാല എന്ന രായസമണ്ഡപത്തിൽ ഇരുന്നു് അയാളുടെ ധ്യാനവൃത്തികളെ നിർബാധമായി തുടർന്നുകൊള്ളുന്നതിനു് അനുവദിപ്പാൻ മഹാരാജാവ് പ്രസാദിച്ചു.

ഉമ്മിണിപ്പിള്ളയുടെ അന്നത്തെ മുഖക്ഷീണം വലുതായ ബുദ്ധിക്ഷയത്തെയും ഇച്ഛാഭംഗത്തെയും മനോവ്യാധിയെയും സൂചിപ്പിക്കുകയാൽ ചന്ത്രക്കാറൻ അയാളുടെ നേർക്കു്! തിരിഞ്ഞിരുന്നു് വാത്സല്യപൂർവം ചോദ്യംചെയ്തു: “എന്തമ്മിണാ! മാനമിടഞ്ഞുവീഴുന്നൂട്ടോ? അതോ പെരുവെള്ളം കേറിവന്നൂട്ടോ? തൊലിയുരിച്ച ഓന്തിനെപ്പോലെ നീ പേയുറുഞ്ചിപ്പോയിരിക്കണതെന്തു്?”

സ്വസംബന്ധിയുടെ കരുണ ഉമ്മിണിപ്പിള്ളയുടെ തിങ്ങിനിന്നിരുന്ന വ്യസനക്കരകളെ ഭേദനംചെയ്തു. അയാൾ നേത്രങ്ങളെ കണ്ണുനീർവാർണ്ണീഷുകൊണ്ടു് പ്രകാശിച്ചു് തൊണ്ട ഇടറി തന്റെ പരിദേവനത്തെ ഇങ്ങനെ ഉണർത്തിച്ചു: “തമ്പുരാനെ സേവിച്ചു മാനംകെട്ടു പൊന്നുടയതേ. ഇപ്പോൾ ഇതാ, നീട്ടെഴുത്തുവേല ഒഴിവുവന്നു. അപ്പഴും ഇരുപത്തെട്ടുവർഷം അടുത്ത ദീപാളിക്കു് ഓലപറണ്ടിത്തികയുന്ന ഇവനു് കുന്തം! എങ്ങാണ്ടു് കിടന്ന, കണ്ട ജാതി, വീടും കുടിയും പറവാനില്ലാത്ത ചെറുക്കനെ, തൊലിമേനിമിനുക്കം മാത്രം നോക്കി എന്റെ തലയ്ക്കുമീതെ ഉന്തിക്കേറ്റിയിരിക്കുണു – തിന്നാൻ വകയില്ലാഞ്ഞാണോ സേവിപ്പാൻ പോണതു്! തലമുറ വാഴ്ക്കയായി മുന്നിരുന്ന പൊന്നുതമ്പുരാക്കന്മാർ തിരുവുള്ളംകൊണ്ടു തന്ന അനുഭവത്തെ ഇങ്ങനെ മൊടക്കിക്കളഞ്ഞാൽ എവിടെച്ചെന്നു വിളിക്കാം സങ്കടം?”

ഉമ്മിണിപ്പിള്ള തന്റെ സങ്കടബോധനം നിറുത്തിയപ്പോൾ ചന്ത്രക്കാറൻ ഇങ്ങനെ ഗുണദോഷിച്ചു: “നോക്കെന്റെമ്ണാ! ഇത്രയല്ലാ, ഇതിലേറെയും വരും! ധർമ്മം കേറി ആറാടണതാണിതൊക്കെ. എന്നാലക്കൊണ്ടു് – നോക്കു്! അവിടെ നിന്നു് ചിണങ്ങാണ്ടു് നൂന്നുനിന്നു കേള്. നീട്ടെഴുത്തില്ലെങ്കിൽ നീ എരപ്പോടെടുക്കുമോടാ? ചിലമ്പിനേത്തു് കലത്തിലിടണ വെള്ളം തെളയ്ക്കുമ്പം നമ്മുടെ മച്ചമ്പിക്കും ഉരിയക്കഞ്ഞിവായ്ക്കൂല്ലിയോ? ഇതിനൊക്കെ തമ്പുരാക്കന്മാരെ പിണപറയാതെ. അവർക്കു് ശബ്ദ (സപ്ത) വെസനങ്ങളും മറ്റുമൊണ്ടു്. ഇന്നു പ്രധാസിച്ചില്ലെങ്കിൽ നാളെ പ്രധാസിക്കും! ഞാൻ തന്നെ അവിടെ കേറിയാലും ഇങ്ങനെ ചെല അളിച്ചിയാട്ടങ്ങളും അമളികളും വന്നുപ്പോയേയ്ക്കാം! നീട്ടെഴുത്തു് പോയെങ്കിൽ പുല്ലൊന്നേ പോട്ടു! എന്റപ്പിക്കു വാച്ചതു സമ്പ്രതി – ഇനി കാര്യം വല്ലതുമൊണ്ടെങ്കിൽ ചൊല്ലു്! വർമ്മങ്ങളു് ചൂണ്ടിത്താ അല്ലെങ്കിൽ നീ എന്തരു ചമ്മന്തി?”

‘മച്ചമ്പി’ എന്ന പദത്തിനു് പകരം ‘ചമ്മന്തി’ എന്നു പ്രയോഗിച്ചതു് ആയാളോടുള്ള സ്നേഹവിശ്വാസങ്ങളുടെ ആധിക്യത്തെ സാക്ഷീകരിച്ചതിനാൽ; ഉമ്മിണിപ്പിള്ള വാപൊത്തിക്കരഞ്ഞുകൊണ്ടു് “ഇസ്സന്തുവിലിങ്ങനേ എന്നെ പോഞ്ഞകൊള്ളി പൊറംകൊള്ളിയാക്കിക്കളഞ്ഞതുകൊണ്ടു് മനസ്സെരിയുണങ്ങുന്നേ! അതാണു് താങ്ങാൻ വയ്യാത്തതു്” എന്നു് ബോധിപ്പിച്ചു. ആർത്തനാദത്തിൽ ഒടുവിലത്തെ സങ്കടവചനത്തെ അറിയിക്കുന്നതിനിടയിൽ അയാളുടെ നേത്രാന്തങ്ങളിൽ ഒരു ചെറിയ ശൃംഗാരരസം അയാളെ വഞ്ചിച്ചു്, പുറപ്പെട്ടതിനാൽ, അയാളുടെ അന്തർഗതത്തെ ചന്ത്രക്കാറൻ മനസ്സിലാക്കി “മച്ചമ്പിക്കന്നാ, മനസ്സിലായെടാ! വാലു് കെളതണതെന്തിനെന്നു്! നീ ആദ്യം പയനം (ഭജനം) ഇരുന്നില്ലയോ? – അപ്പച്ചൊല്ലിയതുതന്നെ ഇന്നും ചൊല്ലുണു – ഒരേ വാക്കു്! അതിനിട്ട വെള്ളം വാങ്ങിവെച്ചൂടു്! ആ കൊലംകുത്തിപ്പടത്തലവന്റെ മോളെ നീ വേട്ടൂടാ – ചെമ്പകശ്ശേരിയിൽ ചവുട്ടുണ കാലു് ചെലമ്പിനേത്തുതീണ്ടിക്കൂടാ! ചെലമ്പിനേത്തുകാരും ചെമ്പകശ്ശേരിക്കാരും നെഴലു് വെലങ്ങിക്കൂടെടാ – വെലങ്ങിക്കൂടാ” എന്നു മറുപടിയുണ്ടായി.

ഉമ്മിണിപ്പിള്ള
“പടത്തലവൻ എന്തെങ്കിലും ആവട്ടെ!” എന്നു് സ്വാനുരാഗഭാജനത്തിന്റെ പക്ഷവാദിയായി വാദമുഖസ്ഥാപനം ചെയ്‌വാൻ മുതിർന്നപ്പോൾ, തലയിലും മുഖത്തും ഗൃഹംതന്നെ ഇടിഞ്ഞുവീണപോലെ, ഊക്കോടുകൂടി ഒരു സംഘടനമുണ്ടായി. “ചത്തു!” എന്നു് നിലമറന്നു് ശ്വാസനാളംകൊണ്ടു് ഉറക്കെ ക്രന്ദനംചെയ്തു് അയാൾ നിലത്തു പതിച്ചു. സംഗതിയുടെ പരമാർത്ഥസ്ഥിതിയെക്കുറിച്ചു് ബോധമുണ്ടായപ്പോൾ, നരസിംഹമൂർത്തിയെപ്പോലെ രോഷസമ്മൂർച്ഛിതശരീരനായിരിക്കുന്ന ചന്ത്രക്കാറനെ കാണുമാറായി. തന്റെ മുഖത്തു വലിച്ചെറിയപ്പെട്ട സുധർമ്മാ തടുക്കിനെ ഭൂധൂളിവിഭൂഷിതഗാത്രനായ ഉമ്മിണിപ്പിള്ള എടുത്തു് മണൽ തട്ടിക്കളഞ്ഞു്, ജാനുക്കൾ ഇടഞ്ഞും ഉദരം ത്രസിച്ചും ദിഗ്ഭ്രമത്താലുഴന്നും മുന്നോട്ടു് നടന്നും പുറകോട്ടു് ആഞ്ഞും പിന്നെയും നടന്നും ഇങ്ങനെ ആ ധൂമ്രാക്ഷസന്നിധിയിലണഞ്ഞു്, ആ ദിവ്യാസനത്തെ പൂർവസ്ഥാനസമീപത്തിൽ നിക്ഷേപിച്ചു.

ഉമ്മിണിപ്പിള്ളയുടെ ബീഭത്സത്വങ്ങൾ കണ്ടു് ചന്ത്രക്കാറൻ അലിഞ്ഞു. “എടാ പെൺകൊതിയാ! നിന്റെ മനപ്പൂവിറുത്താളെതന്തയെങ്കിലു്, ഈ ചന്ത്രക്കാറന്റെ തന്തപ്പെരുമാനെക്കൊല്ലിച്ചതും ആ ധാമദ്രോവില്ലയോടാ? അവനെ ഞാനും മാനത്തു് കേറ്റണമെന്നോ? അവന്റെ കുടർമാല ശാർത്താൻ കാലം വരും! അതുകള – നിന്റെ സാമീടെ പൊടിപാടെന്തായെന്നു പറ. ലോകം പെരട്ടാനുള്ള വിത്യയൊക്കെ വന്നറുണ ചന്തയല്ലിയോടാ നമ്മുടെ ഇവിടം? അവനും കൊണ്ടുപോട്ടു് അവന്റെ വീതം. നാളെ വരുമൊരുത്തൻ, പറസുരാമസ്സാമി എന്നും പറഞ്ഞോണ്ടു്; ഇപ്പം വന്നിരിക്കണതാരു്? ആശ്വസ്താമാവോ? എന്തു മാവെങ്കിലും, നമ്മുടെ ആളുകളു് തൊണ്ടയിത്തൊടാതെ വിഴുങ്ങൂടൂല്ലിയോ? ഫോടാ, ഫോ! യോഗിശ്വരസ്സാമി – ചുത്ത യമലോഹംപെരട്ടി – നിത്തം മൂന്നുനേരം ചോറു വിളമ്പണ മന്ത്രം അവന്റെ തഞ്ചിയിലൊണ്ടെങ്കിൽ, അതെടുക്കാൻ പറ!” ഈ പ്രസംഗത്തിനിടയിൽ ഉമ്മിണിപ്പിള്ള വിഷ്ണുശങ്കരശക്തിസഹസ്രനാമങ്ങളിൽനിന്നു് ഒരു പത്തിരുന്നൂറു നാമങ്ങളെ ആശ്ചര്യപ്രതിഷേധപരിതാപസൂചകങ്ങളായി മന്ത്രാവസാനധ്വനിയിൽ ഉച്ചരിച്ചുകഴിഞ്ഞു. പ്രസംഗം അവസാനിച്ചപ്പോൾ അയാൾ ഭക്തിത്തിളപ്പോടുകൂടി തൊഴുതുപിടിച്ചു് ഇങ്ങനെ പറഞ്ഞു: “പരമാർത്ഥമറിഞ്ഞാൽ അങ്ങത്തെ അഭിപ്രായവും – നാരായണ! ഇന്നു് പ്രത്യക്ഷശ്രീവേദവ്യാസരാണു് സ്വാമിതിരുവടികളു് – പൊന്നുതമ്പുരാൻതന്നെ സമ്മതിച്ചുപോയിരിക്കുണു.”

ചന്ത്രക്കാറൻ
“ചവറു്, ചവറു്! അതും കള ക്ഹു! മൈസൂപ്പെരുവെള്ളം ഏതുവരെക്കേറി?”
ഉമ്മിണിപ്പിള്ള
“മൈസൂർപ്പട്ടാളത്തിന്റെ കാര്യംകൊണ്ടെന്തോ വലിയ അമിളി ഒണ്ടു്. നീട്ടുമ്മേൽ നീട്ടും കായിതത്തിന്മേൽ കായിതവും, നാഴികയ്ക്കുനാഴിക പോയുംവന്നുമിരിക്കണു – ഒന്നുമാരും വെളിക്കുവിടുണില്ല – ചെവിക്കുചെവി അറിയാതെ എല്ലാം പൊതിഞ്ഞുകെട്ടി നടത്തുണു.”
ചന്ത്രക്കാറൻ
“ഛൂ! ചെവിക്കുചെവി അറിയാതെ മറിക്കാൻ മീച്ചയൊള്ളവനാരെടാ അവിടെ?” (ആത്മഗതം) “ആ കമ്പനിയാന്മാരുടെ തോക്കുച്ചിറ തടുത്തിരിക്കണു്.” (ദീർഘമായും ഉറക്കെയും ആകാശത്തെ ആഘ്രാണംചെയ്തു് ബഹിശ്ശ്വസിച്ചുകൊണ്ടു്, ആത്മഗതത്തെ തുടരുന്നു. ) “ആ ചെറക്കുറ്റി ഒന്നെളക്കാൻ ചന്ത്രക്കാറന്റെ ഈ കുറുങ്കൈയ്ക്കു കഴിയും. അപ്പഴത്തെ വെള്ളക്കൂത്തു് എന്തെല്ലാം എടുത്തോണ്ടു് പോവും? – യ! യഃ” (പ്രകാശം) “മച്ചമ്പി! കാര്യങ്ങളു് ശുദ്ധമോയം തന്നെ! എങ്കിലും എല്ലാംകൂടി തള്ളി, തള്ളി – ത്തള്ളി വരുമ്പം, അപ്പം വരൂല്ലയോടാ ഒരു മേളം? സർവാധിയും, ദളവായും, അതിന്റെ മേത്തട്ടും വന്നു് പിടിക്കൂല്ലയോ ചന്ത്രക്കാറന്റെ താടിക്കു്?” (വലതുകൈയിലെ പെരുവിരലിനെയും മധ്യവിരലിനെയും മൃദുവായി കശക്കിക്കൊണ്ടു്) “ഇതില്ലാതെ പുള്ളിപ്പട്ടാളം പുലരുമോ? മതിരപ്പട ചാൺനീങ്ങുമോ? കമ്പനിപ്പടപ്പാപ്പാസു് നമ്മുടെ കല്ലും ചെളിയും ചവുട്ടാൻ വരുമോ? എടാ! വെങ്കലപ്പറവച്ചു് അളന്നു തട്ടണം, കിലുകിലാ എന്നു്! അതിനു പോന്ന ആണിന്നാരെടാ. ഇച്ചന്ത്രക്കാറനല്ലാണ്ടു്? അന്നു വാ, സമ്പ്രതിക്കു് – അമ്മാത്രയ്ക്കു് നിനക്കു സമ്പ്രതി.” അഗസ്ത്യപർവ്വതത്തിന്റെ ശിഖരത്തിൽനിന്നു് ഒരു വലിയ ചെമ്പുപാത്രത്തെ ഉരുട്ടിയാൽ ഉണ്ടാകുന്ന ഘോരതയോടും, കാലദൈർഘ്യത്തോടും, രവഭേദങ്ങളോടും ചന്ത്രക്കാരൻ ഒന്നു പൊട്ടിച്ചിരിച്ചു. അല്‌പനേരം തുറിക്കുന്ന നേത്രങ്ങളോടുകൂടിയിരുന്നു. പിശ്ശാത്തിചന്ദ്രഹാസം വെളിച്ചപ്പാടിന്റെ നാന്ദകംപോലെ ത്രസിച്ചു. ആ കാഴ്ച കണ്ടപ്പോൾ സാക്ഷാൽ ശനൈശ്വരൻ പ്രത്യക്ഷമായി രാജ്യത്തിനു കണ്ടകശ്ശനിദശാരംഭത്തിനു് മുതിർന്നു് ഉദയം ചെയ്തിരിക്കുന്നതു പോലെ ഉമ്മിണിപ്പിള്ളയ്ക്കു തോന്നി. അയാൾ ഒന്നു നടുങ്ങി. ആപൽക്കരമായ രാജ്യകാര്യത്തിൽനിന്നു് ചന്ത്രക്കാറന്റെ ചിത്തവൃത്തിയെ സ്വാഭീഷ്ടപ്രകൃതത്തിലേക്കു തിരിപ്പാൻവേണ്ടി ഉമ്മിണിപ്പിള്ള പിന്നെയും യോഗീശ്വരവർണ്ണനയെത്തുടങ്ങി: “സ്വാമികൾ അനുഗ്രഹം കൊണ്ടു് ഫലങ്ങൾ പറഞ്ഞാൽ കണ്ടതുപോലെ ഒത്തിരിക്കും. മന്ത്രമെന്തു്? മരുന്നെന്തു്? ജോസ്യമെന്തു്? വരങ്ങളെന്തു്? ഒന്നും പറവാനില്ല. അങ്ങുന്നൊന്നു കണ്ടാൽ –”
ചന്ത്രക്കാറൻ
(ആലോചനയോടു്) “മഷിയിയിട്ടു നോക്കാനേ – അതിനറിയാമോടാ?”
ഉമ്മിണിപ്പിള്ള
“ഹും! മഷി! സ്വാമിതിരുവടികളുടെ വെള്ളം കോരിക്കുകൂടി അതും അതിന്റെ അപ്പുറവുമറിയാം! സ്വാമിക്കു് കാശും കനകവും കളിമണ്ണും ഒപ്പം. എന്തു് ആഗ്രഹിച്ചോണ്ടു് എവിടെച്ചെല്ലുന്നോ, സമാധിയിൽ കണ്ണുമടച്ചിരുന്നു്, സൂക്ഷ്മമെല്ലാം ഉടനടി അരുളിച്ചെയ്യും സിദ്ധരല്ലയോ? അനുഗ്രഹിച്ചൊരു തിലകം തന്നാൽ അതുമിട്ടോണ്ടു് പോണവഴിക്കൊക്കെ ജയം!”
ചന്ത്രകാറൻ
“നീ ശിക്ഷ്യനല്ലിയോടാ? ഒരു തിലസവും വാങ്ങിച്ചോണ്ടു് പോയി നീട്ടെഴുത്തു് പറ്റിക്കാഞ്ഞതെന്തു്? അതിനുശിണുങ്ങാൻ ഇവിടെ വരണം. പോ കള്ള മൂധേവിപൂരായം പറയാണ്ടു്. (തന്റെ ആലോചന മുറുകി) “ആ കമ്പകൂത്താടിയെ ഇവിടെ ഒന്നു് കെട്ടിയെടുപ്പിക്കു് – ചന്ത്രക്കാറൻ തെളിച്ചുതരാം പൂച്ചെല്ലാം.”
ഉമ്മിണിപ്പിള്ള
(ഭയനാട്യത്തിൽ) “ഇങ്ങനെ ഉത്തരവാകരുതു്! നശിച്ചുപോകും! തിരുവടികളു് മഹാപുണ്യവാൻ.” പിന്നെ എനിക്കറിയാം ‘ഒരു കാര്യംകൂടി’ എന്നു്, അടുത്തണഞ്ഞു് ചന്ത്രക്കാറന്റെ ചെവിയിൽ ഉമ്മിണിപിള്ള എന്തോ സ്വല്പം സ്വകാര്യമായി മന്ത്രിച്ചു. അതു കേട്ടപ്പോൾ ചന്ത്രക്കാറൻ പൂർണ്ണശക്തിയോടുകൂടി തെളിയുന്ന സൂര്യഭഗവാന്റെ അത്യുക്ഷണകിരണങ്ങളാലും ബാധിതനാകാതെ ആ തിളയ്ക്കുന്ന ഗോളത്തെ തുറിച്ച കണ്ണുകളോടുകൂടി ഇമയിളക്കാതെ നോക്കി, ചലനമാകട്ടെ ശ്വാസമാകട്ടെ കൂട്ടാതെ, തന്റെ പിശ്ശാത്തിയെ ഉള്ളം കൈകൾക്കിടയിലാക്കി വിചാരശൂന്യതയോടു കൂടി കാൽനാഴികയോളം കറക്കിക്കൊണ്ടിരുന്നുപോയി. കുറച്ചുകഴിഞ്ഞു് പൂർണ്ണസ്ഥിതിയിൽ ദൂരെ മാറിനിന്നിരുന്ന ഉമ്മിണിപ്പിള്ളയെ അടുത്തു വിളിച്ചു്, അന്നത്തെ സംഭാഷണസംഗതികളെ ഏതാനും അഭിപ്രായഭേദങ്ങളോടുകൂടി ആവർത്തനംചെയ്തു: “ഉം! മച്ചമ്പി, ശരി, ശരി! നിന്റെ ദമയന്ത്രി, കൊച്ചമ്മണിക്കൊച്ചു്, കഴുക്കൂട്ടത്തെ ഉശിരല്ലിയോ? അതിന്റെ തള്ള ഉഗ്രനെജമാന്റെ മോള്! അതിനെ നിനച്ചു് അവളെ നിനക്കു് കിട്ടിക്കാൻ ഞാനും പണിയാം! പിന്നെന്തുവേണം?”
ഉമ്മിണിപ്പിള്ള
“അങ്ങനെ ആയാൽ പിന്നെ എന്തായാലും വേണ്ടൂല്ലാ. ഉള്ളതുകൊണ്ടു് മാനമായി കഴിച്ചോളാം! അങ്ങത്തെപോലെ മനക്കരുത്തു് ഇവനില്ല.”
ചന്ത്രക്കാറൻ
(പ്രസാദത്തോടുകൂടി) “പെണ്ണെന്തെടാ? പിഞ്ചെന്തെടാ? ആണായിപ്പിറന്നാൽ ഒരു ഒറ്റ പെരുങ്കയ്യെങ്കിലും നോക്കണം. അല്ലാണ്ടു് പിറവി എന്തിനു്? ഉയിരെന്തിനു്? ആ ചെറുക്കന്റെ കാര്യത്തിനു് – അവനെടുക്കാൻ കഴിക്കു്, ഇരുക്കോൽ തറയില്ലെന്നോ?”
ഉമ്മിണിപ്പിള്ള
(രസിച്ചു് അതിയായ മുഖപ്രസന്നതയോടു്) “അങ്ങുന്നു് വിചാരിച്ചാൽ നാൽക്കോലുമുണ്ടാകും!”
ചന്ത്രക്കാറൻ
“അതിനൊരു കഴുതാക്കോലു് കിടക്കണല്ലോമ്ണാ. പൂവാറ്റു മുതലാളി അവന്റെ തന്തയെങ്കില് –”
ഉമ്മിണിപ്പിള്ള
“തന്തയോ തള്ളയോ? അവൻ അവിടത്തെ തൊഴുത്തിൽപിറപ്പനാണു. മുതലാളിടെ തെരട്ടും പട്ടോലയുമെല്ലാം അവന്റടുത്തു് വന്നറുണു. അവനു് ദളവാസ്വാമിമഠത്തിൽപോലെ ചെന്നതു ചെലവു് അവർ നടത്തുണു. ആ ജാതിക്കാരുടെ ഭാഷയും അവനറിയാം.”
ചന്ത്രക്കാറൻ
“അതാണല്ലൊ – ആ കൊള്ളപ്പണം ചെന്നു് ചൊരിയണ കഴുത്തറപ്പൻമൊതലാളി എവിടെ! നാലുകാശൻ നാം എവിടെ?” (ദീർഘശ്വാസമിട്ടു്, കുറേനേരം മിണ്ടാതിരുന്നു്, ആത്മഗതം) “മൈസൂപ്പുലി പെരുമ്പടപ്പിനെ അമുക്കി. ഈ ശനിയൻ ശാമി വലത്തും, ആ പടത്തലവൻ ഇടത്തും, മൊതലാളി രണ്ടുംകെട്ടവനായും, എല്ലാം കൂടി നമ്മെ അടിയറുത്താൽ! ആഹ! പാടിലാ, അതു്. ആ ശാമിപ്പൂച്ചനെ നമുക്കു പിടിക്കണം; അതാണു് കണ്ണി” ചന്ത്രക്കാറന്റെ നേത്രങ്ങൾ ജ്വാലാമുഖികൾപോലെ പ്രകാശിച്ചു. അയാൾ ചുണ്ടുകളെ സ്വല്പമൊന്നു വിടുർത്തി, ശിരോസ്ഥിയിൽ കാണുന്നപോലെ കർണ്ണംമുതൽ കർണ്ണംവരെയുള്ള ദന്തനിരയെ ഒന്നു ഞെരിച്ചു. അനന്തരം ഇങ്ങനെ ഒരു ഗർജ്ജനവും ചെയ്തു: “നിന്റെ ചാമിയെ വിട്ടൂടാ! കൊണ്ടാ ഇവിടെ ആ കയം ചൂന്ന ഇരുളനെ, ഞാനൊന്നു കാണട്ടെ! തിരുവിതാംകൂർ രണ്ടു കാലിലെങ്കിലും നിയ്ക്കണോ, ഫരിപ്പാൻ ആണുങ്ങളു് വേണം.” ഉമ്മിണിപ്പിള്ള കണ്ണടച്ചു് തലകുലുക്കി ഒടുവിലത്തെ അഭിപ്രായത്തെ ശരിവച്ചു.
ചന്ത്രക്കാറൻ
“അങ്ങിനെ നല്ലബുദ്ധി തുലങ്ങട്ടെടമ്ണാ! ആണുങ്ങളില്ലാത്ത കൊറ, വല്യകൊറ. കഴക്കൂട്ടക്കളരിയിലെപ്പോലെ ചില പിള്ളരുവേണം. കണ്ടു വെച്ചിട്ടൊണ്ടു്! എല്ലാം ഒന്നെളക്കി, ഒതുക്കി, കലക്കിത്തളിച്ചു് ചുത്തവും വരുത്തി, കലയവും കഴിച്ചാലു് പിന്നെ, ചിലമ്പിനേത്തു് ചന്ത്രക്കാരൻ ഭരിച്ചാൽ തിരുവിതാംകോടു് ഭരുമൊന്നൊന്നു നോക്കികളയാം” എന്നു പറഞ്ഞുകൊണ്ടു്, ‘ഭരു’ എന്ന പ്രയോഗത്തിന്റെ ചാതുര്യത്തെ വിചാരിച്ചോ, സ്വാത്മഗതങ്ങളുടെ സ്ഥിതിക്കു് ഉമ്മിണിപ്പിള്ളയെ പിരിച്ചയയ്ക്കാനുള്ള ധൃതികൊണ്ടോ പിശ്ശാത്തിയുമായി മുറ്റത്തിറങ്ങി, തന്റെ ഹ്രസ്വങ്ങളും ഘനമുള്ളവയുമായ കൈകളെ വീശി, തെക്കോട്ടും വടക്കോട്ടും ഒന്നു നടന്നിട്ടു് ചന്ത്രക്കാറൻ ഉമ്മിണിപ്പിള്ളയ്ക്കു യാത്രയനുജ്ഞ നല്കി. “വടക്കേപ്പുറത്തു പോയി, വല്ലതുമുണ്ടെങ്കിൽ വാങ്ങിച്ചു കുടിച്ചോണ്ടു പോ! ഒന്നും കാണൂല്ലാ. വച്ചുവിളമ്പാൻ വീട്ടിനകത്തു വൗസ്സൊള്ളവരു വേണ്ടയോ?”

ഉമ്മിണിപ്പിള്ള യാത്രതൊഴുതു്, വച്ചുവിളമ്പുകാര്യത്തെക്കുറിച്ചുണ്ടായ സ്വാഭിപ്രായത്തെ അടക്കിയുംകൊണ്ടു് വടക്കേവശത്തേക്കു പോയി. ചന്ത്രക്കാറൻ വീണ്ടും തന്റെ ആസനത്തെ അവലംബിച്ചു് താഴത്തെ നടക്കല്ലിൽ രണ്ടു കാലും ഊന്നി വിറപ്പിച്ചുകൊണ്ടു് ദീർഘമായ ആലോചനയിൽ ഇരുന്നു. ഒടുവിൽ ഇങ്ങനെ തീർച്ചപ്പെടുത്തി: “അതതെ – അതു വേണം – എന്താണ്ടൊക്കെ കാണും – പൂയിച്ചേയ്ക്കാം – ചേതമെന്തു്? ദേവീന്നു് ഒന്നുണ്ടെങ്കിലൊത്തു. അല്ലെങ്കി, ആളുകളു് വാഴ്ത്തും – ആ മിച്ചം മതി – എന്നേ വിചാരിക്കുണു ഞാൻ? ‘നാളെ നാളേതി’ എന്നു ചുമ്മാ അല്ലാ പറഞ്ഞിട്ടുള്ളതു്. ചാമുണ്ഡിഅമ്മയ്ക്കു്, പോട്ടെ, നമ്മുടെ കണക്കു് കുടിയിരിപ്പാൻ ഒരു മാടമെങ്കിലുമിരിക്കട്ടെ! അവിടത്തെ കാടൊക്കെ ഒന്നു തെളിച്ചു്, ഒരൂട്ടും ഗുരുസിയും കൈയ്യോടെ. ആ കളപ്പാട്ടെ തൊട്ടുതിന്നിക്കൂട്ടത്തെ കരയിൽ കൂട്ടിനടത്തണമെങ്കിൽ വയ്ക്കട്ടെ ഇതിനു് വേണ്ടിയ മുതലു്.” ഇങ്ങനെ പരിഷ്കാരനിശ്ചയവും, അതിലേക്കു് ഉടനെ മുതലുതിരിപ്പും ചെയ്തു്, ചന്ത്രക്കാറൻ കാര്യനടപ്പിനു് പാദരഥത്തിൽ ആരോഹണംചെയ്തു. വാതിൽ തുറന്നു് പുറത്തിറങ്ങിയപ്പോൾ പടിക്കൽ ഒരു വലിയ സംഘം കാഴ്ചകളോടുകൂടി കാത്തുനിന്നിരുന്നു. അവരോടു്, സാമാനങ്ങളെല്ലാം അകത്തുകൊണ്ടുവച്ചിട്ടു് അടുത്തദിവസം വരുന്നതിനു് ഉത്തരവുകൾ കൊടുത്തുകൊണ്ടു് അദ്ദേഹം ചാമുണ്ഡിക്ഷേത്രത്തറയിലേക്കു് നടന്നു തുടങ്ങി. “അവനെക്കാണണം ആ ഇരുത്തലമൂലിയാൻ ചാമിയാരെ. നിധീടെ വേരോട്ടം ഒന്നു നോക്കിച്ചുകളയാം. പിന്നെ, ഉമ്മിണി പറഞ്ഞപോലെ വല്ലതുമാണെങ്കിൽ, വെല്ലും പുറത്തു് ചന്ത്രക്കാരനും” എന്നിങ്ങനെയുള്ള അന്തർഗ്ഗതങ്ങൾകൊണ്ടു് കോശഭാഗ്യങ്ങളുടെ വർദ്ധനമാർഗ്ഗങ്ങളെ നിർണ്ണയംചെയ്തു് നടക്കുന്നതിനിടയിൽ ചാമുണ്ഡിക്കാവു് ക്ഷേത്രംവക താൻ അടക്കീട്ടുള്ള മുതലിന്റെ ഒരു കണക്കു് മനസ്സുകൊണ്ടു ചന്ത്രക്കാറൻ തയ്യാറാക്കി. അതു് ചന്ത്രക്കാറഗോളത്തിലെ നീലഞരമ്പുകളെ ഒന്നു വിളറിച്ചു എങ്കിലും, ഈശ്വരന്മാരുടെ കടാക്ഷത്താലാണല്ലോ മനുഷ്യർ അനുഗൃഹീതരാകേണ്ടതു്, എന്നു് മനസ്സിനു സമാധാനം വരുത്തി, അദ്ദേഹം ക്ഷേത്രപ്പറമ്പിൽ എത്തി.

ആകാശവീഥിയിൽ ആദിത്യഭഗവാൻ അത്യുഗ്രദീപ്തിയോടുകൂടി വിളങ്ങി, തന്റെ അഗ്നിമയകിരണങ്ങളെ ആ ശ്യാമളാംബികാവേദിയിൽ പ്രസന്നപൂജാർപ്പണം ചെയ്യുന്നു. തൽപ്രദേശഭൂദേവിയും ദ്രാഹകർമ്മസാക്ഷിണിയായി ഭവിച്ച അപരാധത്തിനു് ശിക്ഷയായി എരിപൊരിഞ്ഞു്, ശാശ്വതപ്രണാമയായി ക്ഷമാപണക്രന്ദനം ചെയ്യുന്നു. അവിടത്തെ തരുജാലങ്ങൾ പരാശക്തിദ്രോഹകന്റെ ഹതിക്കായുള്ള ചണ്ഡദണ്ഡങ്ങളെന്നവണ്ണം അവന്റെ ദുരന്തമുഹൂർത്തഗ്രഹണത്തിനായി, ഗ്രഹതാരങ്ങളുടെ പന്ഥാവിൽ സ്ഥിരേക്ഷണന്മാരായി നില്ക്കുന്നു. പത്രപുഷ്പാദികളും, ദൈവദ്രോഹഭൂവിൽ ജാതരായ പരിതാപത്തെ വഹിച്ചു് ക്ഷീണരായവർ ശാപദാനംചെയ്തു് അനന്താപദത്തെ പ്രാപിക്കയും ശേഷമുള്ളവർ ശാപമുഷ്ടികളെ ഉയർത്തി അവസരൈകകാംക്ഷയോടു് വർത്തിക്കയും ചെയ്യുന്നു. നാരകീയമായ ഒരു നിശ്ശബ്ദത ആ പ്രദേശത്തെ ബന്ധിച്ചിരിക്കുന്നു. അവിടത്തെ ഓരോ അണുവിൽനിന്നും മാംസകർണ്ണങ്ങൾക്കു് ഗോചരമല്ലാതുള്ള ദുസ്സഹമായ ഓരോ പരിദേവനം സ്വർനീതിപീഠത്തിങ്കലേക്കു് പൊങ്ങിക്കൊണ്ടിരിക്കുന്നു. പ്രതിഷ്ഠയ്ക്കുതന്നെ രുദ്രഭൂമിയായിത്തീർന്നു്, സർവാത്മാക്കളാലും വർജ്ജിക്കപ്പെട്ട ആ ദുർദ്ദേശത്തു്, സാക്ഷാൽ വിശ്വസംരക്ഷണശക്തി, ധർമ്മബന്ധനത്തിൽനിന്നു് അപഭ്രഷ്ടയാക്കപ്പെടുകയാൽ, സ്വതന്ത്രചാരിണിയായി കല്പാന്തകാലനടനത്തെ ചെയ്യുന്നു. ഈ ദിക്കിലേക്കു് ഉടയാൻപിള്ള പ്രവേശിച്ചപ്പോൾ അവിടത്തെ മദ്ധ്യാഹനദ്യുതിയും ഏകാന്തയും സ്വനികൃതികളുടെ സ്മൃതിയും അയാൾക്കു് ഒരു ഹൃദയസ്തംഭനത്തെ ഉണ്ടാക്കി. വടക്കുകിഴക്കു് കുണ്ടു് നീരാഴിയിൽനിന്നു് ഒരു ‘ഭും’ കാരധ്വനി വെള്ളത്തിൽ എന്തോ വീണ ശബ്ദമായി പുറപ്പെട്ടതു് അധർമ്മചിന്താഭരിതമായ ചന്ത്രകാറന്റെ മനസ്സിനു് ഭയങ്കരമായി തോന്നുകയാൽ, അദ്ദേഹത്തിന്റെ ആത്മഗങ്ങൾക്കും കായഗതിക്കും വിഘ്നം സംഭവിപ്പിച്ചു. ആ ശബ്ദത്തെ ദേവിയുടെ അനിഷ്ടസൂചകമായി അപ്പോഴത്തെ സ്ഥിതിയിൽ വ്യാഖ്യാനിക്കയാൽ, അദ്ദേഹം ചിന്താഗ്രസ്തനായി, തറയ്ക്കപ്പെട്ടതു പോലെ നിലകൊണ്ടു. അദ്ദേഹത്തിന്റെ ദേഹത്തിലുള്ള ചുരുണ്ടരോമാവലി എല്ലാം മുള്ളൻകോലുകൾപോലെ നിവർന്നു് ജൃംഭിച്ചു. തന്നെ ഇങ്ങനെ ചഞ്ചലപ്പെടുത്താൻ സന്നദ്ധയായ ദേവിയെ ശിക്ഷിച്ചു്, ‘മാടവുമില്ലാ കൂടവുമില്ല’ എന്നു വിധിച്ചുകൊണ്ടു്, സ്വഭവനത്തിലേക്കു മടങ്ങുന്നതിനായി അദ്ദേഹം ആരംഭിച്ചു. അദ്ദേഹത്തിന്റെ മാനുഷ്യകമായ നേത്രങ്ങൾക്കു ഗോചരമായ കാഴ്ച എന്താണതു്? പ്രത്യക്ഷലോകമാത്രനായ ചന്ത്രക്കാറൻ, അല്‌പഗാത്രനായി വിയർത്തുവിറയ്ക്കുന്നു. കണ്ണുകളെ കഠിനമായി തിരുമീട്ടും അദ്ദേഹം കണ്ട കാഴ്ച മറയുന്നില്ല. പഞ്ചാരിവട്ടം തുടങ്ങിയ തന്റെ ഹൃദയപടഹത്തെ തടവി ഒതുക്കീട്ടും, അതാ ആദ്യം കാണപ്പെട്ട സത്വത്തിനു് വൈശദ്യം വർദ്ധിച്ചുവരുന്നതേയുള്ളു. ചന്ത്രക്കാറമഹാത്മാവിന്റെ നിര്യാണഗതിക്കു് പാദുകമായി ചാമുണ്ഡീഭഗവതീവിഗ്രഹം തെക്കു വടക്കു വീണുകിടക്കുന്ന ഉയർന്ന ഗർഭഗൃഹത്തറയുടെ മദ്ധ്യത്തിൽ, ജഗന്മോഹനകരമായും, സാക്ഷാൽ ത്രൈലോക്യകുടുംബിനിയുടെ മദ്ധ്യാർക്കദ്യുതിയോടും ആപാദപ്രസൃതമായ നീലകുന്തളഭാരത്തോടും, കരുണാവൃതങ്ങളായ വിശാലേക്ഷണങ്ങളോടും, അനംഗോജ്ജ്വലങ്ങളായ വക്ത്രത്തോടും, ഗൗരവസ്മേരാധരപ്രവാളത്തോടും മണികുണ്ഡലഹാരാവലികൾകൊണ്ടു് പരിഭൂഷിതമായും, രക്താംബരപരിവേഷ്ടിതമായും, നവയൗവനപ്രൗഢികൊണ്ടു് ഭാസ്വത്തായും ഉള്ള ഒരു വിഗ്രഹം പ്രത്യക്ഷമാകുന്നു. ഇങ്ങനെ ഒരു അംബികാരൂപം അവിടെ കണ്ടതു് ദൈവമഹാഗതി എന്നു തോന്നി ചന്ത്രക്കാറൻ, ജീവനാഡികൾ ഭിന്നമായി മൃത്യുവശനായ്പോകുമെന്നുള്ള സ്ഥിതിയെ പ്രാപിച്ചു. എന്നാൽ തന്റെ ബുദ്ധീന്ദ്രിയത്തെ ആകർഷിക്കുമാറു് അപ്പോൾ ഒരു മാനുഷ്യകമായ വിലപനം കേൾക്കയാൽ, ഉടയാൻപിള്ളയുടെ ഹൃൽചലനം സ്വല്‌പം ആശ്വസപ്പെട്ടു് വിലാപത്തിന്റെ കാരണം എന്താണെന്നു നോക്കിത്തുടങ്ങിയപ്പോൾ ആദ്യം കണ്ട രൂപത്തിന്റെ മുമ്പിലായി മറ്റൊരു രൂപം രക്തവർണ്ണവസ്ത്രധാരിണിയായി മുട്ടുകുത്തി മാറത്തും തലയിലും തല്ലി ദുസ്സഹമായ വേദനയോടുകൂടി ദുഃഖിക്കുന്നതു് കാണപ്പെട്ടു. ഇതു ദൈവികമായ കാഴ്ചയല്ലെന്നുള്ള ഒരാശ്വാസം അരക്ഷണനേരം ചന്ത്രക്കാറനു തോന്നിയെങ്കിലും തെക്കുള്ള കുറ്റിക്കാടിനെ ഞെരിച്ചുകൊണ്ടു് മേഘാകാരമായ ഒരു സത്വം ആ രംഗത്തു് പ്രവേശിച്ചപ്പോൾ, സ്വല്‌പംമുമ്പു് തിരുവിതാംകൂർ കീഴ്മേൽമറിപ്പാൻ കച്ചകെട്ടിയ കഴക്കൂട്ടത്തു് കളരിയിലെ വീരശൂരപ്പെരുമാൾ പിന്തിരിഞ്ഞു്, ഭുമി കുലുക്കിക്കൊണ്ടു് പുകവണ്ടിവേഗത്തിൽ മണ്ഡൂകനെപ്പോലെ കാലുകൾ വിടുർത്തി, ചാടി മണ്ടിത്തുടങ്ങി. സംഭവങ്ങളുടെ സംഘടനാവിശേഷംകൊണ്ടു് ശൂന്യമനസ്സാന്നിദ്ധ്യവാനായി ധാവനംചെയ്തു് തുടങ്ങിയ ചന്ത്രകാറൻ അരക്ഷണംകൊണ്ടു് ഒരിരുമ്പുകുടുക്കിലകപ്പെട്ടതുപോലെ നിറുത്തപ്പെട്ടു. അദ്ദേഹം തിരിഞ്ഞുനോക്കിയപ്പോൾ കാണപ്പെട്ടതു് രാക്ഷസമൂലബലത്തിലോ യമസൈന്യത്തിലോ ചേർന്ന ഒരംഗമായിരിക്കണമെന്നു തോന്നി. തന്റെ ഒരു കൈയ്ക്കു് പിടിച്ചമർത്തിനില്ക്കുന്ന വിരൂപനായ ദീർഘകായൻ, കറുത്ത കമ്പാവടങ്ങൾകൊണ്ടു മാത്രം ഉണ്ടാക്കപ്പെട്ട ഒരു സത്വംപോലിരുന്നു. വളഞ്ഞുപിരിഞ്ഞു് അവിടവിടെ വടുക്കെട്ടിയ കൃശദീർഘദൃഢശരീരം, ഏകനേത്രം, അതിൽ ശുക്ലച്ഛായ, മുരടിച്ചു ജെടകെട്ടി തിമർത്തുനിൽക്കുന്ന കേശമീശകൾ, നീണ്ടു കറുത്തു് ആടുന്ന ഏതാനും ദന്തങ്ങൾ, പെരുമ്പാമ്പുകൾപോലുള്ള കൈകാലുകൾ, തലയിൽ കച്ചകൊണ്ടുള്ള വലിയ റെട്ടിക്കെട്ടു്, അരയിൽ മുഷിഞ്ഞ കാങ്കിക്കുത്തിയുടുപ്പു് – ഇങ്ങനെയുള്ള ഒരു രൂപമാണു് ഉടയാൻപിള്ളയെ പിടികൂടിയിരിക്കുന്നതു്. ചന്ത്രക്കാറന്റെ പിശ്ശാത്തി പ്രയോഗങ്ങളും മെയ്യൂക്കും കഴക്കൂട്ടത്തു് കളരിയിലെ അടവുകളും ഈ മനുഷ്യക്കരടിയോടു് അടുക്കുന്നില്ല. ആ നരമൃഗം പിശ്ശാത്തിയെ പിടിച്ചുപറിച്ചു് പുറകിൽ തിരുകിക്കൊണ്ടു തോലി എന്നറിഞ്ഞിട്ടില്ലാത്ത ചന്ത്രക്കാറവിശ്വവിജയിയെ ചുരുട്ടി എടുത്തു് നീരാഴിക്കുണ്ടിനെ മറയ്ക്കുന്ന കാവിനുള്ളിലേക്കു തിരിക്കുന്നു. അനുകമ്പയോടുകൂടിയ നിരോധാജ്ഞകൾ പ്രതിഷ്ഠാദേശത്തുനിന്നും കേൾക്കപ്പെടുന്നു. ഈ ഭയങ്കരസത്വത്തിന്റെ ശ്രവണദ്വാരങ്ങളിൽ അതുകൾക്കു പ്രവേശനം ഉണ്ടാകുന്നില്ല. അയാളുടെ ചീറ്റലിന്റെയും മുഖക്ഷോഭത്തിന്റെയും ആസുരരൂക്ഷത അവർണ്ണനീയമായിരിക്കുന്നു. ചന്ത്രക്കാറന്റെ പ്രഹരംകൊണ്ടു് കരിങ്കല്ലും ധൂളിയാകുമെന്നുവരികിലും ഈ സത്വത്തിന്റെ കൈയിൽ അദ്ദേഹം പഞ്ഞികൊണ്ടു കെട്ടപ്പെട്ട പാവയെപ്പോലെ ലഘുപദാർത്ഥമായിരിക്കുന്നു. ഉടയാൻപിള്ളയെ നിലത്തിട്ടു് അമർത്തികൊണ്ടു് അദ്ദേഹത്തിന്റെ ജീവരക്തത്തെ പാനംചെയ്യുന്നതിനായി അദ്ദേഹത്തിന്റെ പിശ്ശാത്തിയെത്തന്നെ ആ കരടിത്താൻ ഉയർത്തുന്നു. അതിദൈന്യസ്വരത്തിൽ ദൂരെ നിന്നും “കൊല്ലാതെ കുപ്പാ! പൊല്ലാക്കർമ്മം ചെയ്യക്കൂടാതു്” എന്നു് രോഗവാർദ്ധക്യങ്ങൾകൊണ്ടു് ക്ഷീണതയെ പ്രാപിച്ചിരിക്കുന്നുവെന്നു് അനുമാനിക്കാവുന്നതായ ഒരു സ്ത്രീയുടെ സ്വരം അപേക്ഷിക്കുന്നു. ഇതും ഫലപ്പെടാതെ പിശ്ശാത്തി കിഴ്‌‌പ്പെട്ടു പതിയുകയും ധീരനായ ചന്ത്രക്കാറൻ നിര്യാണത്തിനു സ്വാഗതം പറയുകയും ചെയ്യുന്നു. ചന്ത്രക്കാറന്റെ സംഗതിയിൽ ഈ വിധമുള്ള ദുരന്തം ദൈവനീതിക്കു് സന്തുഷ്ടിവരുംവണ്ണമുള്ള പരിണാമമാകാത്തതുകൊണ്ടായിരിക്കാം, ‘വിടുകുപ്പുമ്മാൻ’ എന്നൊരു കാകളീസ്വരം സമീപത്തു കേൾക്കപ്പെടുന്നു. എന്നു മാത്രമല്ല, പിശ്ശാത്തി പിടിച്ചിരിക്കുന്ന കരുന്താളിഉലക്കപോലുള്ള കരത്തിനെ തങ്കക്കടകങ്ങൾപോലെ രണ്ടു കോമളഹസ്തങ്ങൾ ആവരണംചെയ്കയും ചെയ്യുന്നു. ലക്ഷീസദൃശയായ ഈ രൂപത്തെ സമീപത്തു കണ്ട കൃഷ്ണസത്വം ആർദ്രഭാവമെന്നു പറഞ്ഞറിയേണ്ടതായ ചില ചേഷ്ടകൾകൊണ്ടു് വാത്സല്യകടാക്ഷങ്ങൾ ചെയ്യുന്നതിനിടയിൽ ഷഷ്ട്യബ്ദപൂർത്തി കഴിഞ്ഞ പ്രായംചെന്നതായ രോഗിണി അവിടെ എത്തി. കുപ്പൻ എന്നു വിളിക്കപ്പെട്ടവൻ എഴുന്നേറ്റു് ചന്ത്രക്കാറനെ കുറച്ചു ദൂരത്തു മാറ്റിനിറുത്തി താൻ കാവലായി നിന്നു. ഉടയാൻപിള്ളയെ അടുത്തു കണ്ടപ്പോൾ ചേലയുടെ ഒരു വിടുമുന്തി ഉയർത്തി മുഖം മറച്ചുകൊണ്ടു് തന്റെ വക്ഷോഭേദനംചെയ്യുന്ന ദുഃഖത്തെ അടക്കാൻ അശക്തയായ വൃദ്ധ കരഞ്ഞുതുടങ്ങി. യാത്രാക്ഷീണംകൊണ്ടു് ലളിതമാക്കപ്പെട്ടു ഏറ്റവും ദർശനീയമായിരിക്കുന്ന സൗന്ദര്യപ്രഭയോടുകൂടിയ ബാലിക വൃദ്ധയെ കെട്ടിത്തഴുകിത്തലോടി ആശ്വസിപ്പിച്ചു. ചന്ത്രക്കാറൻ കിങ്കരനേയും വൃദ്ധാബാലികമാരേയും വീണ്ടും വീണ്ടും നോക്കീട്ടു്, “ചെരുപ്പാലടിച്ചും ചന്ത്രക്കാറനു നേദ്യം” എന്നു ചിന്തിക്കയും, കരടിത്താന്റെ ഏകനേതൃത്വത്തെ അഭിനയിച്ചു് അർത്ഥവത്തായ ഒരു മൂളൽകൊണ്ടു സ്വചന്ദ്രഹാസമൂർച്ചയെ സൂചിപ്പിക്കയും ചെയ്തുകൊണ്ടു് വൃദ്ധയെ താണുതൊഴുതു് ഓച്ഛാനിച്ചുനിന്നു. മനുഷ്യക്കരടി ഏതാണ്ടു ചിലതു ഞറുങ്ങുകയും ബീഭത്സമായ ചാഞ്ചാട്ടങ്ങൾകൊണ്ടു് ചന്ത്രക്കാറന്റെ മര്യാദയെ അഭിനന്ദിക്കയും, ബാലിക കുപ്പനെ കൈയ്ക്കുപിടിച്ചു് ഒന്നു ചായിച്ചു് കർണ്ണത്തിൽ “ഇവരാരമ്മാൻ?” എന്നു ഗൂഢമായി ചോദ്യംചെയ്കയും ചെയ്തു.