close
Sayahna Sayahna
Search

അദ്ധ്യായം ഒൻപതു്


ധർമ്മരാജാ

ധർമ്മരാജാ
Dharmaraja-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി ധർമ്മരാജാ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1913
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് മാർത്താണ്ഡവർമ്മ
“തിങ്ങിവരുന്നൊരു ചോരയണിഞ്ഞും
കണ്ണുതുറിച്ചു മരിച്ചുകിടപ്പതു
കണ്ണൻതിരുവടി കണ്ടാനപ്പോൾ.”

മ്മിണിപ്പിള്ളപ്രമുഖന്മാരുടെ ദുരനുസന്ധാനശീലത്തെ തോല്പിച്ചു് ഹരിപഞ്ചാനനനു പഞ്ചീകരണത്താൽ കഴക്കൂട്ടത്തു കുളക്കടവിലെ പൂജാശാലയിൽനിന്നു വ്യോമഗമനംചെയ്കയും കളപ്രാക്കോട്ടു ഭവനത്തിൽ പ്രത്യക്ഷനാവുകയും ചെയ്ത യോഗവൈഭവംപോലെ നീട്ടെഴുത്തു കേശവപിള്ള താമസിച്ചിരുന്ന ശ്രീവരാഹത്തുള്ള ഒരു ഭവനത്തിലും അല്പേതരങ്ങളായ ചിലാത്ഭുതങ്ങൾ സംഭവിച്ചു. ഈ യുവാവു് ആ രാത്രിയിലെ പൂർവയാമങ്ങളെ അണ്ണാവയ്യനെ വശത്താക്കി അനന്തമുദ്രമോതിരത്തിന്റെ പരമാർത്ഥങ്ങൾ അറിവാനുള്ള ശ്രമത്തിൽ അയാളോടുകൂടി കഴിച്ചിരുന്നു. ഈ രണ്ടാളും തമ്മിൽ നടന്ന സംവാദങ്ങൾക്കിടയിൽ തിരോഭൂതനായി പാർത്തിരുന്ന ആ ബ്രാഹ്മണനെക്കണ്ടു തന്റെ പ്രേമാനുകൂലങ്ങളായ ചില കാര്യങ്ങൾ സാധിക്കുന്നതിനു് നമ്മുടെ മീനാക്ഷികാമുകനായ കേശവൻകുഞ്ഞിനു സന്ദർഭം കിട്ടിയില്ല, ‘പൂച്ച പാൽ കുടിക്കുമ്പോലെ’ താൻ പ്രവർത്തിച്ചതിനെ ആരും കണ്ടില്ലെന്നുള്ള വിശ്വാസത്തോടുകൂടി കേശവപിള്ള നിവർത്തിച്ച സംഗമത്തേയും, കേശൻകുഞ്ഞു നിവർത്തിച്ച വൃഥാസഞ്ചാരത്തേയും അണ്ണാവയ്യന്റെ പ്രത്യാഗമനവൃത്താന്തത്തെ യുവരാജ മാമാവെങ്കിടന്മാരിൽനിന്നു ധരിച്ചതുകൊണ്ടു് അന്നു രാത്രിയിലെ ഗൂഢസഞ്ചാരത്തെ ആ ബ്രാഹ്മണൻ പാർക്കുന്ന അഗ്രഹാരവീഥിയിൽ കഴിക്കാൻ നിശ്ചയിച്ചു് പ്രച്ഛന്നവേഷനായി പുറപ്പെട്ടിരുന്ന രാജ്യനാഥൻതന്നെ കാൺമാൻ സംഗതിയായി. ദുർവാസസ്സെന്ന ഋഷീശ്വരനെ സുദർശനചക്രം പിന്തുടർന്നപോലെ, കേശവപിള്ള ഉത്സാഹോജ്ജ്വലനായി അണ്ണാവയ്യന്റെ ഛായയായി കൂടിയിരിക്കുന്നതിനെ പ്രത്യക്ഷമായിക്കണ്ടു സമാശ്വസിച്ചുകൊണ്ടു് മഹാരാജാവു് കൊട്ടാരത്തിലേക്കും അനന്തമുദ്രമോതിരം സംബന്ധിച്ചു് തനിക്കറിയാവുന്ന പരമാർത്ഥങ്ങളെ അടുത്തദിവസംതന്നെ മഹാരാജസമക്ഷത്തിൽ ധരിപ്പിച്ചുകൊള്ളാമെന്നു് അണ്ണാവയ്യൻ വാഗ്ദത്തംചെയ്കയാൽ അർദ്ധരാത്രിയോടുകൂടി കേശവപിള്ള തന്റെ വാസസ്ഥലത്തേക്കും മടങ്ങി.

പടിഞ്ഞാറു വലിയതുറയിലെ തിരമാലകൾ മന്ദതയോടുകൂടി ഏകതാളത്തെ മേളിച്ചും, സമീപത്തു പാർക്കുന്ന ഒരു നാഗസ്വരക്കാരൻ ഉണർന്നു് അഭ്യസനാരംഭത്തിലെ വിഷമതയോടുകൂടി ‘സാ – രീ – ഗാ – മാ’ എന്നു സ്വരങ്ങളെ സാധകം ചെയ്തും, ശാസ്ത്രാനുസാരിയായ ഒരു കുക്കുടൻ ഏഴരവെളുപ്പിനു കൃത്യമായി ത്രികാലജ്ഞനെന്നുള്ള ഗർവത്തോടു കൂജനം ചെയ്തും, അടുത്തുള്ള ഒരു അശ്വത്ഥത്തിൽ പാളയമടിച്ചിരുന്ന വാവൽസൈന്യത്തിലെ കാവൽപ്പണിക്കാർ കർണ്ണാരുന്തുദങ്ങളായ കാഹളധ്വനികൾകൊണ്ടു് നവയാമാഗമനത്തെ അറിയിച്ചും, വാതരോഗപീഡിതനായ ഒരു വൃദ്ധഭക്തൻ ഉറക്കപ്പായിൽ കിടന്നു്, ‘പിൻകാലിന്മേൽ കടിച്ചമ്മുതല കടിവിടാത്ത’ കഥാലാപത്താൽ കണ്ഠത്തെ ക്ഷോഭിപ്പിച്ചും, കേശവപിള്ളയുടെ അരിവെപ്പുകാരിയും സ്വർഗ്ഗപാതാളങ്ങളോടു സംബന്ധമില്ലാത്ത ഒരു അന്തരാള ഭഗവതിയും ആയ ‘ഭഗവതി’ എന്ന സ്ത്രീയെ നിദ്രയിൽ നിന്നുണർത്തി, ഉദയസ്നാനസമയം ആഗതമായെന്നു് ഉണർത്തിച്ചു. ഈവക സഹകാരികളെ എല്ലാം ആട്ടിയും ശപിച്ചും ശകാരിച്ചും, സ്വനിഷ്ഠകളെ രേഖാമാത്രഭംഗംപോലും വരുത്താതെ അനുഷ്ഠിക്കുന്ന ആ സ്ത്രീ അടുത്തുള്ള കുളത്തിലേക്കു് യാമവ്യത്യയം വന്നുപോകാതെ ഝടിതിയിൽ പുറപ്പെട്ടു. എന്നാൽ, അതുപോലെതന്നെ ത്വരയോടുകൂടിയും പലതും പുലമ്പിക്കൊണ്ടും ആ സ്ത്രീ ഉടനേതന്നെ തിരിച്ചുവന്നു്, ചില സാധനങ്ങളെ തന്റെ സർവവിശ്വസ്തനായ കേശവപിള്ളയെ വിളിച്ചുണർത്തി ഏൽപിച്ചു്, അക്കാര്യം സംബന്ധിച്ചു് തന്റെ സകല ഭാരവും അതിവൈഭവത്തോടു നിർവഹിക്കപ്പെട്ടു എന്നുള്ള ഭാവത്തിൽ, ചാടി വീണു് അന്യശ്രവണഗോചരമായിക്കൂടാത്ത തോറ്റൻപാട്ടിലെ ചില ചരണങ്ങളുടെ ഉച്ചാരണത്തോടുകൂടി വീണ്ടും ധാവനംതുടങ്ങി.

പരമാർത്ഥം പറയുകയാണെങ്കിൽ, ആ സ്ത്രീക്കു് അച്ഛനമ്മമാരാൽ നൽകപ്പെട്ട നാമം ‘പവതി’ എന്നായിരുന്നു. ഗ്രന്ഥമര്യാദയ്ക്കു് സ്വീകരിക്കപ്പെട്ടിരിക്കുന്ന ‘ഭഗവതി’ എന്ന നാമം അതിന്റെ ഉടമസ്ഥയ്ക്കുതന്നെ ബോദ്ധ്യമാവുകയില്ലായിരുന്നു. വയോവൃദ്ധിയോടുകൂടി ‘പവതി’ എന്ന പദം ‘പവതീച്ചീ’ ആയും ‘പവതിക്കൊച്ചി’ ആയും രൂപീകരിച്ചു. കൗതുകകരമായുള്ള ഈ പദത്തിന്റെ പരിവർത്തനസൂത്രങ്ങളെ, വിശേഷിച്ചും, തിരുവിതാംകൂർകാരത്തിയായ ഒരു സ്ത്രീ ‘കൊച്ചി’ എന്ന സംസ്ഥാനനാമത്തിനു് അവകാശപ്പെട്ട ന്യായത്തെ, ശബ്ദാഗമജ്ഞന്മാർ അരാഞ്ഞുകൊള്ളട്ടെ. പവതിച്ചിയുടെ സൗന്ദര്യവർണ്ണന ചുരുക്കത്തിൽ കഴിയും, പരമാർത്ഥ ‘കണ്ടിവാർ’ കേശിതന്നെആയിരുന്നു എന്നുള്ളതല്ലാതെ വർണ്ണനീയമായി മറ്റു യോഗ്യതകൾ ഒന്നും തന്നെ അവർക്കില്ലായിരുന്നു. ജടിലമായുള്ള ആ കേശമകുടത്തെ ഉടക്കും പിണക്കും വിടുർത്തി നിരത്താൻ ലങ്കാപ്രകാരങ്ങളെ ഭജ്ഞനംചെയ്ത് വാതാത്മജനും ക്ലിഷ്ടസാധ്യമായിരുന്നു. രണ്ടു മണ്ഡലക്കാലം മുഴുവൻ പീഡിപ്പിച്ച മസൂരി, കണക്കിനു സുഷിരവും എടുത്തും കഴിച്ചു് മഷിയിട്ടിട്ടു തുടയ്ക്കാതെ ഉപേക്ഷിച്ചുകളഞ്ഞ അവരുടെ ശരീരം “ഇനി കരിക്കും ചാമ്പലിനും കൊള്ളൂല്ല” എന്നു് ആ സ്ത്രീതന്നെ വിലപിക്കാറുണ്ടായിരുന്നു. ഇങ്ങനെയുണ്ടായ ‘തലയിൽ പറണ്ടലിനെ’ ബഹുമാനിച്ചു് ആ സ്ത്രീ കളത്രസ്താനകാംക്ഷയെ ത്യജിക്കയും, അങ്ങനെ ഏഷണത്രയങ്ങളിൽ രണ്ടിനെ പരിഹരിക്കയും ചെയ്തു. എങ്കിലും പവതിക്കൊച്ചി സന്ന്യസിച്ചു് ലോകത്തെ ശിക്ഷിച്ചുകളയാതെ, കർമ്മപദ്ധതിയെ ആശ്രയിച്ചുതന്നെ ജീവിതത്തെ നിർവഹിച്ചുവന്നു. അവരുടെ മതപ്രകാരം ബ്രഹ്മാണ്ഡം നേത്രഗോചരമല്ലാതുള്ള ബഹുവിധയക്ഷിഭൂതപ്രേതാദികൾ ഇടതിങ്ങി സഞ്ചരിക്കുന്ന ഒരു ‘തൊലയാവട്ട’ ഇരണിയൽ താലൂക്കിൽ ഉള്ള വൃക്ഷശൂന്യവും ഭയങ്കരവുമായ ഒരു വിസ്തീർണ്ണമരുഭൂമിയാകുന്നു. ഈ സ്ഥലത്തുവച്ചു് ചില മരണശിക്ഷകൾ ആസുരമായവിധത്തിൽ നടത്തപ്പെട്ടതുകൊണ്ടു് അതിനു കുപ്രസിദ്ധിയും ജനവർജ്യതയും സിദ്ധിച്ചിരുന്നു. (അനന്തവിസ്തൃതി) ആയിരുന്നു. ഈ പിശാചസംഹതിക്കിടയിൽ പീഡാരഹിതമായുള്ള വാസത്തിനു് ആ സ്ത്രീയുടെ പണിയായുധമായ മാർജ്ജനിയെ സുദർശനചക്രത്തോടു തുല്യമായ വിശിഷ്ടരക്ഷാസൂത്രമായി അവർ ഗണിച്ചുവന്നിരുന്നു. ഇതിനു പുറമേ, ദുർമ്മദന്മാർക്കു് ഉപദേശയോഗ്യമല്ലാതുള്ള ചില മന്ത്രങ്ങളും ആ സ്ത്രീക്കു വശമായിരുന്നു. അക്ഷരജ്ഞാനശൂന്യയായ ആ മന്ത്രവാദിനിയുടെ മാന്ത്രികപ്രയോഗങ്ങളിൽ ഓം, സ്വാഹ, ഹ്രീം, ക്ലീം! എന്നുള്ള പ്രണവാദിധ്വനികൾ അടങ്ങിയിരുന്നു എന്നു്, ആ ഭാഗങ്ങളുടെ ഗുപ്തമായ ഉച്ചാരണത്തിൽനിന്നു് അവരുടെ സഹായാപേക്ഷകരായ ജനങ്ങൾ അറിഞ്ഞിരുന്നു. സകലകർമ്മങ്ങൾക്കും ഈ സ്ത്രീക്കു് പ്രത്യേകമന്ത്രങ്ങൾ ഉണ്ടായിരുന്നതുകൂടാതെ, കൊതി ഒഴിക്കാനും ഉളുക്കെഴയ്ക്കാനും കുടല്പിണക്കുകൾ തീർക്കാനും ഇവർ ‘ധന്വന്തരി’ ആയിരുന്നു. പ്രതിഫലസ്വീകാരത്താൽ തന്റെ മന്ത്രശക്തി ഹനിക്കപ്പെടുമെന്നു് ഈ പണ്ഡിതർ സിദ്ധാന്തിച്ചിരുന്നതിനാൽ, അവരുടെ ഈ ചികിത്സകളെ അപേക്ഷിച്ച ആതുരചക്രം ദിവസേന വർദ്ധിച്ചുകൊണ്ടിരുന്നു. മാമാവെങ്കിടന്റെ പ്രത്യേക ‘കലഹബന്ധു’ വായിരുന്ന ഈ പുരുഷദ്വേഷിണിക്കു്, അയാളെയും തോല്പിക്കാൻവേണ്ട നിശിതവാഗ്മിത്വം ഉണ്ടായിരുന്നു. ‘സദാഹൃദ്യാനന്നതന്ത്രാണി’ എന്നു് അനക്ഷരകുക്ഷിയായ ആരോ അമരകോശം പഠിക്കുന്നതിനെ കേട്ടു് ധരിച്ചിട്ടുണ്ടായിരുന്നതിനാൽ, പാചകവൃത്തിയോളം പരിശുദ്ധവും ഉപകാരപ്രദവുമായ ജീവനവൃദ്ധി മറ്റൊന്നില്ലെന്നു് നിശ്ചയിച്ചുകൊണ്ടു്, ഇവർ സ്വന്തമായ ഒരു പാചകചിന്താമണിയെ നിർമ്മിച്ചു്, പല സുഖശരീരന്മാർക്കും, അരോചകാജീർണാദിദാനവും, ഘടാദിപാത്രങ്ങൾക്കു് മോക്ഷദാനവും, പല ഗൃഹങ്ങളേയും പാചകവൃത്തി പരദേവതയായ അഗ്നിഭഗവാനു സംഭാവനാദാനവും ചെയ്തതിന്റെശേഷം കേശവപിള്ളയുടെ ശുശ്രൂഷയ്ക്കായി വന്നുചേർന്നിരിക്കയാണു്. യൗവനത്തിളപ്പുകൊണ്ടു്, സർവഥാ ആരാധനീയനായ മഹാരാജാവോടും കയർക്കുമായിരുന്ന കേശവപിള്ളയും ക്ഷമാധർമ്മോപദേശിനിയായ ഈ നരഭദ്രകാളിയോടു് തോറ്റുപോന്നിരുന്നു.

‘രാജാകേശവദാസു്’ എന്ന നായർയശഃസ്തംഭത്തിന്റെ അസ്തിവാരസ്ഥാപനം മുതൽ കാവൽപ്പണിക്കാരായി സേവനം ചെയ്ത ഈ ധന്യയും ആ മഹാപുരുഷനും – അദ്ദേഹത്തിന്റെ ഭാഗ്യോൽക്കർഷദശയിലും – ‘മക്കൾ’ എന്നും ‘അക്കൻ’ എന്നും പരസ്പരം വിളിച്ചു വന്നിരുന്നു. രണ്ടുപേരുടേയും അനന്യബന്ധുത്വത്താൽ അവരുടെ പരിചയപ്രാരംഭത്തിൽത്തന്നെ അന്യോന്യം സഞ്ജാതമായ അനുകമ്പാബന്ധം എങ്ങനെ പുലർത്തപ്പെട്ടു എന്നു് ഈ കഥാശേഷംകൊണ്ടും, ‘ദേവികോടു്’ എന്ന പ്രസിദ്ധഭവനത്തിന്റെ സൂക്ഷ്മമായ പൂർവചരിത്രത്തെ ഗ്രഹിച്ചിട്ടുള്ളവരോടു് ആരാഞ്ഞും അറിയാവുന്നതാണു്.

സംഭരണശീലയുംകൂടി ആയിരുന്ന ഭഗവതിഅക്കൻ വിളിച്ചുണർത്തിക്കൊടുത്ത സാധനത്തെ വാങ്ങിച്ചു്, ഉറക്കക്കുടിശ്ശിക തീർപ്പാൻ മോഹമുണ്ടായിരുന്നു എങ്കിലും, പ്രബലമായ എന്തോ ഒരു അഭിനിവേശത്താലും സുഖലോലുപത്വം സ്വകൃത്യനിർവഹണത്തെ ഒരിക്കലും ബാധിച്ചുകൂടെന്നുള്ള തന്റെ പ്രമാണത്താലും പ്രേരിതനായി, അയാൾ ഉടനേതന്നെ അതിനെ പരിശോധിപ്പാൻ എഴുന്നേറ്റിരുന്നു. സമീപത്തുണ്ടായിരുന്ന വിളക്കു് കത്തിച്ചു സൂക്ഷിച്ചുനോക്കിയപ്പോൾ ദൃശ്യമായതു് രക്തസ്രവത്തോടുകൂടിയ ഒരു അംഗവേഷ്ടിയായിരുന്നു. രക്തദർശനംകൊണ്ടു് അശുഭശങ്കയുണ്ടായി എങ്കിലും ആ വസ്ത്രത്തെ അന്നു രാത്രിയിൽത്തന്നെ താൻ കണ്ടിട്ടുണ്ടെന്നു ബലമായി സംശയം ജനിക്കയാൽ, അതിനെ നല്ലതിന്മണ്ണം സൂക്ഷിച്ചു പരിശോധിച്ചു. ആ പട്ടുക്കരവേഷ്ടിയുടെ പരുത്തിനൂൽഭാഗവും രക്തപ്രോക്ഷണംകൊണ്ടു് മലിനമായും എല്ലാംകൂടി ഒരു പരിപൂർണ്ണശോണാംബരമായും തീർന്നിരുന്നു. ഒരു നിഷ്ഠുരകർമ്മത്തിന്റെ സാക്ഷ്യമായ ഈ ലക്ഷ്യത്തെക്കണ്ടപ്പോൾ, തന്റെ അനുമാനശക്തികൊണ്ടു് കേശവപിള്ള ചിലതൊക്കെ, മനസ്സിൽ ഒട്ടൊരു അന്ധാളിപ്പോടുകൂടി തീർച്ചയാക്കി. വസ്ത്രത്തിന്റെ ഒരു കോണിൽ എന്തോ കെട്ടിയുണ്ടായിരുന്നതു് ആ മനോഗതങ്ങൾക്കിടയിൽ തന്റെ ശ്രദ്ധയെ ആകർഷിക്കുകയാൽ, കെട്ടിനെ അഴിച്ചു് അതിലടങ്ങിയിരുന്ന സാധനങ്ങൾ കൈയിലെടുത്തു് വിളക്കത്തു നോക്കി. ബഹുഫണനായ സർപ്പത്താന്റെ രൂപം കൊത്തി, നേത്രസ്ഥാനങ്ങളിൽ വജ്രങ്ങളും വലിയഭാഗത്തു് നവരത്നങ്ങളും പതിച്ചിട്ടുള്ളതും, ഭീമാകാരന്മാർ ധരിച്ചിരുന്നതും ആയ ഒരു പുരാതനാംഗുലീയവും ഏതോ ഭാഗ്യവതിയായ കൃശാംഗിക്കു ധരിപ്പാൻ അടുത്തകാലത്തു പണിതീർന്നതായ ഒരു വിലയേറിയ അംഗുലീയക്കൂട്ടവും ആ ദീപപ്രഭ തട്ടി സ്ഫുലിംഗവർഷം ചെയ്തു. ഈ ദർശനത്തിൽ വിധിചക്രത്തിന്റെ അത്ഭുതതമമായ ഭ്രമണത്തെ ഓർത്തു്, കേശവപിള്ളയുടെ ബുദ്ധിയിൽ ഒരു താമസത ഉത്പാദിതമായി. അതിനെ ക്ഷണേന ദുരീകരിച്ചുകൊണ്ടു്, തന്റെ അനുമാനം ശരിയാണെങ്കിൽ രാജ്യസ്ഥിതികൾ വക്രഭാവത്തെ ഭജിക്കയല്ലാതെ ഗത്യന്തരമില്ലെന്നു അയാൾ നിർണ്ണയിച്ചു. ആ ഭവനത്തിൽ മറ്റൊരുഭാഗത്തു്, ബാലസാന്ത്വനമായുണ്ടായ താരാട്ടിനേയും പടിവാതിൽക്കൽ മുട്ടി പ്രവേശനം കിട്ടായ്കയാൽ ഒരു ശ്വാനൻ കയ്യാലമേച്ചിലിനിടയിൽക്കൂടി തിക്കിഞെരുങ്ങി അകത്തു കടന്ന ശബ്ദവും കേട്ടു് കുറേശ്ശെ ഞെട്ടുകയാൽ മനുഷ്യർക്കു ജന്മസിദ്ധമായുള്ള ഭീരുത്വത്തെ ഓർത്തു് അയാൾ പുഞ്ചിരികൊണ്ടു. സ്ഥൈര്യത്തെ ആശ്രയിച്ചിരുന്ന അയാളുടെ ചിന്താഗതി ഇങ്ങനെ അനുക്ഷണം അനുലോമവിലോമങ്ങളെ അവലംബിക്കുന്നു. തന്റെ മുമ്പിലിരിക്കുന്ന സാധനങ്ങൾ അത്യന്തം അവമാനകരമായ ശിക്ഷാബലിപീഠത്തിലേക്കു് തന്നെ നിസ്തർക്കമായി ആകർഷിക്കുന്ന പാശങ്ങളല്ലേ? അപ്രകാരം താൻ നീതിപാലകന്മാരുടെ ദണ്ഡനീതിക്കധീനനായാൽ തന്റെ അനന്തരഗതിയെന്തു്? ഉൽകൃഷ്ടമായ സ്ഥാനത്തെ പ്രാപിച്ചു് മഹാഡംബരങ്ങളോടും ഐശ്വര്യവിഭവങ്ങളോടും മാതൃപാദങ്ങൾ കണ്ടു തൊഴുന്നതിനായി അജ്ഞാതവാസത്തെ അവലംബിച്ചിരുന്ന തന്റെ ഉദ്യമങ്ങളെല്ലാം പ്രാണാപായത്തിനും അതിലും നികൃഷ്ടതരമായ മാനഹാനിക്കുമുള്ള മാർഗ്ഗങ്ങളിലേക്കല്ലേ തന്നെ ബലാൽ പ്രവേശിപ്പിക്കുന്നതു്? രാജ്യക്ഷോഭകവും അണ്ണാവയ്യന്റെ കൈവശത്തുണ്ടെന്നു താൻ ധരിച്ചിരിക്കുന്നതുമായ അംഗുലീയം ഇതാ യാദൃർച്ഛികമായി വിധിസർപ്പമെന്നപോലെതന്നെ തുടർന്നു് എത്തിയിരിക്കുന്നല്ലോ. ഈ സ്ഥിതിയിൽ ഒന്നേ ഊഹ്യമായുള്ളു. ഹരിപഞ്ചാനനന്റെ അനുഗ്രഹം ഇതാ യമദണ്ഡമെന്നപോലെ തന്റെ ശിരോഘാതത്തിനായി പതിക്കാൻപോകുന്നു. ഇങ്ങനെയുണ്ടായ മനഃക്ലേശങ്ങൾ ഹരിപഞ്ചാനനസ്മരണഘട്ടത്തിൽ എത്തിയപ്പോൾ ആത്മരക്ഷാചിന്തകളെ ദൂരീകരിച്ചും രാജ്യരക്ഷാമാർഗ്ഗത്തെപ്പറ്റി മാത്രം ഗാഢമായി വിചിന്തനം ചെയ്തും കേശവപിള്ള വീണ്ടും തനിക്കു സഹജമായ ദൃഢമനസ്കയെ അവലംബിച്ചു് എഴുന്നേറ്റു്, വസ്ത്രത്തേയും അംഗുലീയങ്ങളേയും യഥായുക്തം ഗോപനംചെയ്തു. അപ്പോൾ ഭഗവതി എന്ന സ്ത്രീ സ്നാനം കഴിഞ്ഞു്, തോർത്താതേയും പരിഭ്രമത്തോടുകൂടിയും വിറച്ചു്, “നാനായന! നാനായന! എന്തെല്ലാം കണ്ടാ മൂച്ചി എടുക്കുമെന്റെ തമ്പുരാട്ടി!” എന്നു് പരിതപിച്ചുകൊണ്ടു് എത്തി, കേശവപിള്ളയെ വിളിച്ചു് ഒരു കോണിൽ കൊണ്ടുപോയി താൻ കൊണ്ടുചെന്നു കൊടുത്ത വസ്ത്രത്തെ എന്തുചെയ്തു എന്നു് ചോദ്യം ചെയ്തു.

കേശവപിള്ള
(ഉറക്കക്ഷീണത്തെ നടിച്ചും താൻ സംശയിച്ച ഭയങ്കരസംഭവത്തെ വെളിപ്പെട്ടിരിക്കുന്നു എന്നു് തീർച്ചയാക്കിയും) “ആ വൃത്തിക്കെട്ട മുണ്ടിനെ കളഞ്ഞക്കാ. അക്കൻ പെട്ടീലിരിക്കുന്ന ഇരണിയൽത്തരമൊന്നു് എടുത്തുകൊള്ളണം.”
ഭഗവതി
“എന്റെ ചെതറാലമ്മ ലക്ഷിച്ചു്, എന്റെ മക്കള് കോട്ടാറനും തരും. അതല്ല – ഈ ഏകാന്ത്രത്തടി വെന്തോ കരിഞ്ഞോ പോട്ടു്.” (അതിഗൂഢമായി) “മുണ്ടിനെ ഇപ്പം ചുടണം. കൊളക്കടവിൽ നില്പാൻ വിടൂല്ല ആളുകള്? വല്യ കൊലവാസം, അരുംകൊലവാസം ആരോ ചെയ്തുട്ടു! കുരുകുരുത്തംകെട്ട മാവാവിക്കൂട്ടത്തിനു് അക്കുരുതിക്കു് കളം നമ്മുടെ നടയിലേ കണ്ടൊള്ളു. എന്റെ മക്കള് ദൂക്ഷിക്കണം.”
കേശവപിള്ള
(ഒന്നും മനസ്സിലാകാത്തകൂട്ടത്തിൽ) “കൊലയോ? എവിടെ? ആരു ചെയ്തു? അക്കൻ എല്ലായ്പോഴും കിനാവും പേയുംതന്നെ! ഛേ ഛേ! വിറയ്ക്കരുതു്. അക്കന്റെ മക്കളടുത്തു നിൽക്കുന്നില്ലയോ?”
ഭഗവതി
“ക്നാവോ, എന്റെ പയ്മനാവാ? പേയോ എന്റെ പൊന്നുക്കുട്ടിമക്കളേ? പേപ്പവതിക്കേതു പേയ്? ക്നാക്കൊണ്ട ചെമ്മത്തിനു് ഏതു കിനാവു്?” (ഊർജ്ജിതത്തോടു്) “വ്രമ്മയസ്തി – പൂണിക്കൊല – ചെയ്തിരിക്കുണു. തൂഷ്‌‌ക്ഷിക്കണമെന്നു ഞാൻ ചൊല്ലുണു. എന്റെ മുത്താരമ്മയാണെ, തുണിയെ കരിച്ചുകളയണം – അതും ചട്ടനെ – നമ്മെ പിടിച്ചിഴുത്താല് – പിടിച്ചിഴുക്കുമെന്നൊ?” (വയറ്റത്തു് രണ്ടു് കൈയാലും തട്ടിക്കൊണ്ടു്) “അതാ, അവിടെ ചെന്നു നോക്കിൻ! നമ്മുടെ ഈ വഴിയിത്തന്നെ, കോവിലിന്റെ നടുമുമ്പിലു് – നവകോടി നാരായണൻചെട്ടി അണ്ണാപ്പട്ടരെ കുത്തി, കീച്ചൻ മാച്ചനെ – എന്റെ പൊന്നമ്മിണാ, കിറിപ്പെളന്നു്, മലത്തി ഇട്ടിരിക്കണാ! പെരുങ്കൊല! – അതാ, കേട്ടില്ലയോ അരവം? എഴവും ഒപ്പാരും കൊണ്ടാടണ ആയിമ്മേടെ കഴുത്തിലുമൊണ്ടു് ആനക്കെടുപ്പതു പൊന്നു്. എന്റെ മക്കളങ്ങോട്ടു പോണ്ട – വേണ്ട -”

കേശവപിള്ള പുറത്തുനിന്നു പുറപ്പെട്ട മുഴക്കത്താൽ ആകർഷിതനാകയാൽ നിശ്ശബ്ദനായി നിന്നതുകൊണ്ടു്, ആ സ്ത്രീ പിന്നെയും ഗുണദോഷിപ്പാനും വർണ്ണിപ്പാനും തുടങ്ങി. കേശവപിള്ള അവരെ നോക്കി ഹലാകൃതിയിലുള്ള തന്റെ നാസികയുടെ മുകളിൽ ചൂണ്ടുവിരൽ അടുപ്പിക്കമാത്രം ചെയ്തു. വസ്ത്രത്തെക്കുറിച്ചു് അവരിൽനിന്നും ഒരു ശബ്ദം പുറത്തു വന്നുപോകരുതെന്നു് ആജ്ഞാപിച്ചു. കേശവപിള്ളയുടെ പ്രൗഢഭാവത്താലും നിശ്ചലതയാലും ഉൽപന്നധൈര്യയായ ആ സ്ത്രീ ആ നാട്യത്തിന്റെ സാരത്തേയും അതിന്റെ വ്യാപ്തിയേയും സൂക്ഷ്മമായി ഗ്രഹിച്ചു. തന്റെ സ്വന്തകാര്യങ്ങൾ കവിഞ്ഞുള്ള സംഗതികളൊന്നുംതന്നെ താൻ ധരിച്ചിട്ടില്ലെന്നുള്ള നാട്യത്തോടുകൂടി, വാ മുറുക്കി അമർത്തിക്കൊണ്ടു് അവർ ഗൗരവഭാവത്തിൽ അവിടെ നിന്നു തിരിച്ചു.

ജനാകരത്തിന്റെ ശബ്ദം മുഴുത്തു്, വ്യക്തമായി കേട്ടുതുടങ്ങുകയാൽ കേശവപിള്ള പടിവാതുക്കൽ ചെന്നു് നോക്കിയപ്പോൾ, അല്പം വടക്കു്, ക്ഷേത്രത്തിന്റെ മുൻഭാഗത്തു് വലിയൊരു ജനതതി ആ മഹാഘോരസംഭവത്തെ ദർശിപ്പാൻ കൂടിനില്ക്കുന്നതായി കാണപ്പെട്ടു. ആ കാഴ്ചകാൺമാൻ ഓടുന്നവരിൽ ചിലർ കേശവപിള്ള രാജ്യകാര്യസംഹിതയാണെന്നുള്ള വിചാരത്തോടുകൂടി, “അതെന്തോന്നു പിള്ളേ?” എന്നു ചോദിച്ചു് ഉത്തരം കിട്ടാതെ ധാവനത്തെത്തുടർന്നു. ഒരു മൂത്ത കിഴവി ഓടുന്നതിനിടയിൽ “രാച്യമേ മുടിയാൻ കാലം! പൂണൂലിട്ട കൂട്ടം പേയായാൽ അവിടം പിന്നെ കരിഞ്ചാമ്പലു്” എന്നു പരിതപിച്ചു. ഇങ്ങനെയുള്ള ഓരോ ജൽപനങ്ങളെയും കേശവപിള്ള യഥോചിതം വ്യാഖ്യാനിച്ചു് പൗരജനങ്ങൾക്കു് രാജ്യയന്ത്രഗതിയിലുള്ള ആജ്ഞതയെക്കുറിച്ചു് ക്ലേശിച്ചു. രാജ്യത്തിനു ദോഷസൂചകമായ നരഹത്യ, തന്റെ വാസസ്ഥലത്തിനു് അത്ര സമീപത്തു സംഭവിച്ചിരിക്കുന്ന സന്ദർഭത്തിൽ രാജ്യഭൃത്യനായ താൻ ഉദാസീനനായി നിന്നുകളയുന്നതു് എന്തെങ്കിലും സംശയം തന്റെനേർക്കു തിരിഞ്ഞാൽ തനിക്കു വിപരീതാനുമാനങ്ങളെ ഉൽപാദിപ്പിക്കുമെന്നു വിചാരിച്ചു് കേശവപിള്ള ആൾക്കൂട്ടത്തിനിടയിൽ പ്രവേശിച്ചു. ആ ചെറുപ്രായത്തിലും അപ്പോഴത്തെ താഴ്ന്നതരം ഊദ്യാഗത്തിലും തന്നെ ജനസമ്മതി സമ്പാദിച്ചിരുന്ന കേശവപിള്ളയ്ക്കു് ആൾക്കൂട്ടം സ്വയമേയും ആദരത്തോടും വഴിമാറിക്കൊടുത്തു. ശവശരീരം കിടന്നിരുന്ന സ്ഥലത്തു് എത്തിയപ്പോൾ അയാൾ കണ്ടതു് ആ ശരീരത്തെയല്ല, സ്വസ്വാമിയായ മഹാരാജാവിനും ജന്മഭൂമിയായ രാജ്യത്തിനും ആസന്നമായ അത്യാഹിതത്തെ മാത്രം ആയിരുന്നു. അയാൾക്കു് ആ സമയത്തുണ്ടായ അന്തരംഗഭ്രമണംകൊണ്ടു്, അഗ്നിജ്വാലകൾതന്നെ അയാളുടെ നേത്രങ്ങൾക്കു് ഗോചരമായി. ആ ജ്വാല ക്ഷണമാത്രംകൊണ്ടു് ശമിച്ചു്, സകലവും അന്ധകാരമയമായി. അയാളുടെ സഹനശക്തിയും മനഃസ്ഥൈര്യവും വിപാടനം ചെയ്യപ്പെട്ടു്, ജീവൻ പർവ്വതസമമായ ഭാരമെന്നു തോന്നി. അനന്യശരണനായി, അപരിചിതലോകതന്ത്രനായി ചരിക്കുന്നതിനിടയിൽ രാജപഥത്തിൽ വച്ചു് തന്നെ സ്വീകരിച്ചു് പ്രഭുവായ ഗുരുനാഥന്റെ അനുഭവങ്ങളെക്കുറിച്ചു് അദ്ദേഹത്തിന്റെ മുഖഗളിതങ്ങളായ വൃത്താന്തങ്ങളെക്കേട്ടു് അനേകപാഠങ്ങൾ താൻ ഗ്രഹിച്ചിരുന്നവയെ ഓർക്കുകയാൽ കേശവപിള്ള ലജ്ജിതനായി, രാജ്യഭരണനേതൃത്വമെന്നുള്ളതു് മന്ത്രപാണ്ഡിത്യത്തിനു പുറമേ, ‘അശ്രാന്തയുദ്ധസന്നദ്ധത’ എന്നതിന്റെ പര്യായമാണെന്നും, അതിനു കോപ്പിടുന്നവൻ തന്റെ ബുദ്ധി മുതലായ സർവ്വേന്ദ്രിയങ്ങളേയും സദാ സുസ്ഥിരമായി നിലനിർത്തിബ്ഭരിക്കുന്നതിനു് ശക്തനായും, അടൽക്കളത്തിൽ തന്റേയും ഇതരന്മാരുടേയും ചുടുചുടെ പ്രവഹിക്കുന്ന രക്തത്തെ രാജ്യക്ഷേമേത്തിനായി വിനിമയംചെയ്‌വാൻ തക്കവണ്ണം ധീരനായും ഇരിക്കേണ്ടതാണെന്നും, ആ ഗുരുനാഥനിൽനിന്നു് അനേകസംവത്സരം താൻ അഭ്യസിച്ച തത്വങ്ങളെ അപ്പോൾ അനുസ്മരിച്ചു് അസ്തമിതമായ തന്റെ ആത്മദാർഢ്യത്തെ ഉജ്ജീവിപ്പിച്ചു.

വട്ടമിട്ടുനിൽക്കുന്ന ജനക്കൂട്ടത്തിൽനിന്നു് കേശവപിള്ള മുമ്പോട്ടു കടന്നു് മൃതശരീരത്തിന്റെ അടുത്തണഞ്ഞു് അതിനെ സൂക്ഷിച്ചുനോക്കി. ആ ശരീരത്തിന്റെ മാറത്തു് ഖലകോപത്തിനു പ്രവേശമാർഗ്ഗത്തെ നിർമ്മിക്കാൻ പ്രയോഗിക്കപ്പെട്ടപോലെ ഒരു വെള്ളികെട്ടിയ നാരായം തറച്ചുനില്ക്കുന്നതുകൂടാതെ ദയനീയമായ മുറവിളിക്കൂട്ടാനെന്നപോലെ പലെടത്തും വെട്ടും കുത്തും ഏറ്റു് വിദ്രുമാധരങ്ങളെ തുറന്നുകാണിക്കുന്ന മുറിവാകളേയും കാൺമാനുണ്ടായിരുന്നു. അണ്ണാവയ്യൻ അണിഞ്ഞിരുന്നതും രാജകുടുംബത്തിനുപോലും അസൂയയെ ഉണ്ടാക്കി വന്നതുമായ വലിയ ചുവപ്പുകല്ലുവച്ച കുണ്ഡലദ്വന്ദ്വം കർണ്ണങ്ങളിൽനിന്നു് മാംസസമേതം അപചയിക്കപ്പെട്ടിരുന്നു. ഏകവസ്ത്രനായി ശയിക്കുന്ന മൃതശരീരൻ കാലധർമ്മാധീനനായിട്ടു് പത്തുപന്ത്രണ്ടു് നാഴിക കഴിഞ്ഞതുപോലെയും കാണപ്പെട്ടു. ശരീരം വഴിയരികത്തുള്ള കയ്യാലയോടു ചേർന്നു കിടക്കുന്നെങ്കിലും ഇടവഴിയുടെ മദ്ധ്യപ്രദേശത്തിലെ മണൽ തകർന്നും ശോണവർണ്ണമായും കാണപ്പെട്ടതു് കലഹരംഗം ആ സ്ഥലമായിരുന്നു എന്നു തെളിയിച്ചു. ഘാതകന്മാരുടെ നിഷ്ഠൂരതയ്ക്കു് ഭക്ഷ്യമായിത്തീർന്നു്, രക്തപങ്കിലനായി, ശിഥിലാംഗനായി ശയിക്കുന്നതു് കഴക്കൂട്ടത്തുപിള്ളയുടെ അനന്തമുദ്രമോതിരം വിലയ്ക്കു് വാങ്ങിയതിന്റെശേഷം അതിനെക്കുറിച്ചു് അന്വേഷണം തുടങ്ങിയപ്പോൾ മറഞ്ഞുകളഞ്ഞ അണ്ണാവയ്യൻതന്നെ ആയിരുന്നു. ഈ സംഭവവും, ആ മോതിരത്തിന്റെ വിക്രയം മുതലായ സംഗതികൾ രാജ്യദ്രോഹസംബന്ധമായുണ്ടായവ എന്നു പരമോൽകൃഷ്ട സാക്ഷ്യമായി സ്ഥിരീകരിച്ചു. ആ രാജദ്രാഹവും ഈ കഠോരകൃത്യവും സംബന്ധിച്ചവയെന്നു കർണ്ണാകർണ്ണികയാ ജനങ്ങൾ ധരിക്കയാൽ കാഴ്ചക്കാരിൽ ആപൽപ്രിയന്മാരല്ലാത്ത ഭൂരിഭാഗവും മരിച്ച ഗുണവാനെ ശ്ലാഘിച്ചോ ആ ക്രിയയുടെ കഠോരതയെ നിന്ദിച്ചോ യാതൊരഭിപ്രായവും പറവാൻ ധൈര്യപ്പെടാതെ കാഴ്ച കണ്ടുകഴിഞ്ഞ വേഗത്തിൽ അവരവരുടെ വഴിക്കു് പൊയ്ക്കൊണ്ടു. കേശവപിള്ളയുടെ സ്ഥിതിയോ – രാജപരിചാരകജനംതന്നെ മോതിരസംഗതിയിൽ കൃത്രിമക്കാരെന്നു ഹരിപഞ്ചാനനന്റെ ഉപാസനശക്തികൊണ്ടു് തെളിഞ്ഞിട്ടുണ്ടു്. അതിന്റെ വിക്രയസംഗതിയെക്കുറിച്ചു് ഗൗരവമായ അന്വേഷണംനടത്തേണ്ട അവശ്യമില്ലെന്നു ദളവാ മുതലായവരുടെ അഭിപ്രായത്തിനു വിരോധമായി താൻ ഉപദേശിച്ചിട്ടുമുണ്ടു്. കൊട്ടാരത്തിൽനിന്നും ആ മോതിരം രണ്ടാമതു മോഷ്ടിക്കപ്പെട്ട സംഗതി പരസ്യമാക്കിക്കൂടെന്നു നിർബന്ധിച്ചതും താൻതന്നെ. ആ ഘാതകകർമ്മം തന്റെ വസതിയുടെ ഏകദേശം പുരോഭാഗത്തു വച്ചുതന്നെ നടത്തപ്പെട്ടുമിരിക്കുന്നു. മറ്റുള്ളവരും അറിഞ്ഞിട്ടുള്ള ഈ സംഗതികളേയും, പൂർവരാത്രിയിലും മറ്റും താൻ അണ്ണാവയ്യനോടു സംഘടിച്ചിട്ടുള്ളതിനേയും, സംശയഗ്രസ്തമായ സംഗതിയേയും ഒന്നായിച്ചേർത്തു് ചിന്തിച്ചപ്പോൾ ആ കൊലപാതകം തന്നെ ഏതുവിധം ബാധിച്ചേക്കാമെന്നുള്ള സംശയം അയാളുടെ ബുദ്ധിയെ ക്രൂരതരമായി ക്ലേശിപ്പിച്ചു.

ക്ഷണനേരംകൊണ്ടു് കാര്യക്കാർ, അധികാരി, ചേരുമാനക്കരൻ, മാസപ്പടി മുതലായവർ എത്തി, പ്രേതത്തെ പരിശോധിച്ചു്, ‘കണ്ട വിവരങ്ങൾക്ക് ആണ്ടുമാസംതീയതി മുതൽ ഇപ്പടിക്കു് കണ്ടെഴുതിയ’ എന്നവസാനിക്കുന്നതുവരെ ഏകവാചകത്തിൽ പന്ത്രണ്ടു നെടിയോലക്കീറു മുഴുവൻ ഇരുവശവും നിറഞ്ഞുള്ള ഒരു യാദാസ്തു തയ്യാറാക്കുകയും, നാരായം പണ്ടാരവകയ്ക്കു് കണ്ടുകെട്ടുകയും, ശവശരീരം ഭാര്യാദികളെ ഏല്പിച്ചു് രസീതു വാങ്ങുകയും, കൊലപാതകക്കാരൻ ആരെന്നു് അവിടെ കൂടിയിരുന്ന മഹാജനങ്ങളോടു ചോദ്യംചെയ്കയും ചെയ്തു. അവിടെ എത്തി കാഴ്ചകളെല്ലാം കണ്ടുകൊണ്ടു നിന്നിരുന്ന സാംബദീക്ഷിതർ മുന്നോട്ടു കടന്നു് നാരായത്തെ തൊടാതെ “അതിലെ, അന്ത വെള്ളിമകുടത്തിലെ; ചിന്നതാക ‘കേ’ കാരം കൊത്തിയിരുക്കോ?” എന്നു എതിർചോദ്യംചെയ്തു. കാര്യക്കാർ നാരായത്തെ നോക്കി “ഉണ്ടു്” എന്നു് എതിർചോദ്യം ചെയ്തു. കാര്യക്കാർ നാരായത്തെ നോക്കി “ഉണ്ടു്” എന്നുത്തരം പറകയാൽ, “ആനാൽ, അതു് നമ്മുടെ കേശവൻകുഞ്ഞുടേതാകും. കണ്ണാലും കാതാലും ബന്ധനംചെയ്യക്കൂടാതു്. ശുദ്ധിചെയ്തു് നമ്മിടം അനുപ്പിക്കവേണ്ടീയതു്” എന്നു പരമസാധുവായ ദീക്ഷിതർ ബ്രഹ്മശ്രീഗൗരവത്തോടും സ്വപ്രാധാന്യസൂചകമായ ഗർവത്തോടും ആജ്ഞാപിച്ചു. കേശവപിള്ളയും കാര്യക്കാരും ഏതാനും ആളുകളും മുഖത്തോടുമുഖം നോക്കി. മേൽപ്രകാരമുള്ള ഉത്തരവുകൊടുത്ത ആൾ മഹാവിഢ്യാനാണെന്നു പരസ്യമായി പ്രസ്താവിക്കാൻ ഒരുങ്ങിയ അധികാരി സൂക്ഷിച്ചുനോക്കിയപ്പോൾ കണ്ടതു പണ്ഡിതവര്യനും, സർവാദരണീയനും, രാജപ്രത്യേകനുമായ ദീക്ഷിതരെ ആകയാൽ ആ ഉദ്യോഗസ്ഥന്റെ മുഖം മ്ലാനമായി. അധികാരിയെക്കാൾ കാര്യസ്ഥനായ കാര്യക്കാർ ദീക്ഷിതരുടെ സമീപത്തു ചെന്നു് പ്രത്യേകവിനീതിയോടുകൂടി, അദ്ദേഹത്തിന്റെ സഹായത്താൽ അനുകൂലിപ്പാൻ ഉദ്ദേശിക്കുന്ന ശിഷ്യനെ അതു് എങ്ങനെ ബാധിക്കുമെന്നു് ആലോചിപ്പാൻ ഗൂഢമായി അപേക്ഷിച്ചു. ലോകവ്യാപാരങ്ങളെക്കുറിച്ചു് പരമപുരോഭാഗിയായ ദീക്ഷിതർക്കു് ആ സ്വകാര്യവാർത്ത രസിച്ചില്ല. അദ്ദേഹം തോൽക്കാൻ ഭാവവുമില്ല. “അവൻ തലയിലെ ബ്രഹ്മഹത്യാ ഏത്തറതൂക്കു് ഇന്ത്രനാലും മുടിയാതു്. നമ്മ കേശവകുമാരൻ നന്തിയത്തുണ്ണിത്താൻ പ്രഭുവുടെ പുള്ളയാക്കും. തവിര ശെന്ത്രക്കാരപ്രഖ്യാതരുടെ ഭാഗിനേയനും. കാര്യക്കാറപ്പിള്ളയങ്കത്തെ അബദ്ധത്തെ ബോധിപ്പിച്ചാൽ നാം സമ്മതിക്കുമോ? ഹരിയോ ഹരി! ശ്രീവരാഹമൂർത്തിയെത്തന്നെ ഈ ഹിംസയ്ക്കു് ഇഴുക്കൂ. ഏതു രാജസന്നിധിയിലും – കേട്ടൊ സംസാരിപ്പാൻ സരസ്വതി ഇതൊ (നാവിനെ നീട്ടി) ഇതിനെ തന്നനുഗ്രഹിച്ചിട്ടുണ്ടു് – ശപ്പന്മാരു്!”

കാര്യക്കാർ
“സ്വാമികൾ ദേഷ്യപ്പെടണ്ട. വിസ്താരം തുടങ്ങുമ്പോൾ സ്വാമികൾക്കു് പറവാനുള്ളതെല്ലാം ബോധിപ്പിക്കാം – ഇപ്പോൾ ക്ഷമിക്കണം. നടത്താഞ്ഞാൽ ഞങ്ങളുടെ തല പൊയ്പോകും.”
ദീക്ഷിതർ
(വേദഘോഷധ്വനിയിൽ) “സ്മൃത്യന്തരം ധർമ്മരാജ പ്രഭു ശെയ്‌വാരോടോ?”

കേട്ടുനിന്നവരിൽ ചിലർ ശാസ്ത്രികളോടു് ഉടനെ ഇടഞ്ഞു. തിരുവനന്തപുരത്തു കേശവപിള്ള എന്നു വിളിക്കപ്പെട്ടുവന്ന കേശവൻ കുഞ്ഞു്, മൂന്നുനാലുദിവസമായി അണ്ണാവയ്യനെ അന്വേഷിച്ചു് അങ്ങോട്ടും ഇങ്ങോട്ടും നടന്നിരുന്നു എന്നു ചില ബ്രാഹ്മണരും, പൂർവ്വരാത്രിയിലെ ചന്ദ്രികയിൽ ആ വഴിയെ അയാൾ പല പ്രാവശ്യം നടന്നിരുന്നു എന്നു ചില നായന്മാരും അറിവുകൊടുത്തു. ഈ സംഗതികൾക്കു് അവരോടെല്ലാം കാര്യക്കാർ ഉടൻതന്നെ വായ്മൊഴി വാങ്ങി ഒപ്പിടുവിച്ചു. സാംബദീക്ഷിതർ മാത്രം മൊഴികൊടുപ്പാൻ തയ്യാറില്ലെന്നും, നാരായം ഉടനെ തന്റെപക്കൽ എത്തിക്കേണ്ടതെന്നും അല്ലെങ്കിൽ കാര്യക്കാരെ ‘തുലച്ചുപ്പോടു’ മെന്നും ജളമ്മാരോടു വാദിപ്പാൻ തന്റെ നിത്യകർമ്മങ്ങൾ സമയം അനുവദിക്കുന്നില്ലെന്നും ശഠിച്ചു്, അവിടുന്നു നടകൊണ്ടു. കേശവൻകുഞ്ഞിനെ പിടിച്ചു ഹാജരാക്കുന്നതിനു് ഉടനെതന്നെ കാര്യക്കാർ ഭടന്മാരെ നിയോഗിക്കയും, ഉദ്യോഗസ്ഥന്മാർ എല്ലാം പിരിയുകയും ചെയ്തു. പ്രേതത്തെ ബ്രാഹ്മണർ എടുത്തു് ദുഃഖവിവശയായി നിലവിളിക്കുന്ന ഭാര്യയോടും, മക്കളോടും ഒരുമിച്ചു് അവിടെനിന്നും തിരിച്ചു. അവിടന്നു് പിരിയുന്നതിനുമുമ്പു് കേശവപിള്ള കാര്യക്കാരെ വിളിച്ചു് അന്നത്തെ അസ്തമയംവരെ ദ്ദർപ്പിതനടപടികൾ നിറുത്തിവയ്ക്കണമെന്നു പറഞ്ഞു്, സ്നാനം ചെയ്തു് ആശൗചപരിഹാരം വരുത്താൻ തിരിച്ചു.

ദീക്ഷിതരുടെ ശിഷ്യനായ ലളിതഹൃദയൻ നിസ്സാരജന്തുക്കളെപ്പോലും ഹിംസചെയ്യാത്ത ഭൂതദയാപരനായിരിക്കെ, ബ്രാഹ്മണനിഗ്രഹമാകുന്ന മഹാനികൃഷ്ടാപരാധത്തിനു് അയാളെ ഉത്തരവാദിയാക്കുന്നതു കാലവിശേഷത്തിന്റെ ലക്ഷണമെന്നു് ചിലർ വ്യഥിച്ചു. ചിലമ്പിനേത്തു കുടുംബത്തിലെ യുവകാരണവസ്ഥാനികനെ കൊലപാതകക്കാരനാക്കാൻ പുറപ്പെടുന്നതു്, പാറക്കൂട്ടവും ചുഴികളും നക്രമകരാദിജന്തുക്കളും അടങ്ങിയ അഗാധജലധിയെ ക്രീഡാതടാകമാക്കുന്നതുപോലെ ആപന്നിബിഡമായ ഒരു പ്രവൃത്തിയാണെന്നു ചില ബുദ്ധിമാന്മാരും, നന്തിയത്തുണ്ണിത്താനായ മാടമ്പിപ്രധാനന്റെ സന്താനത്തിന്മേൽ കുറ്റസ്ഥാപനംചെയ്‌വാൻ കാപ്പുകെട്ടിപ്പുറപ്പെടുന്നതു ദേശിംഗനാടു്, ഇളയത്തുനാടു് എന്നീ പ്രദേശങ്ങളിലെ ജനങ്ങളോടുള്ള ഒരു പോർക്കുവിളിതന്നെ എന്നു മറ്റു ചില ബുദ്ധിമാന്മാരും അഭിപ്രായപ്പെട്ടു. കേശവൻകുഞ്ഞിന്റെ ധനപുഷ്ടിത്വംകൊണ്ടു് സമ്പാദിച്ചിട്ടുള്ള അന്തസ്സിനേയും കണ്ടു് അസൂയാലുക്കളുമായി അയാളെ ദ്വേഷിച്ചിരുന്ന ഒരുവക കുടിലന്മാർ അയാൾ ഒരു വിടനായിരുന്നുവെന്നും, ദുർവൃത്തിയും ദൂർത്തും ചേർന്നു് അയാളെ അണ്ണാവയ്യന്റെ വലിയ കടപ്പാടിൽ കുടുക്കി എന്നും, അങ്ങനെയുള്ള അകപ്പാടു് പുറത്തു വരാതിരിക്കാൻവേണ്ടി ബ്രാഹ്മണന്റെ നിഗ്രഹം സന്ദർഭസൗകര്യം നോക്കി തക്കത്തിനു് നിവർത്തിച്ചതാണെന്നും ഉത്സാഹത്തോടെ പ്രസിദ്ധപ്പെടുത്തി. ദുഷ്പ്രവാദങ്ങളുടെ രുചി ദേവാമൃതത്തേയും അതിന്റെ പ്രചാരം വൈദ്യുതവേഗത്തേയും ജയിക്കുമെന്നുള്ളതു ലോകപ്രസിദ്ധവുമാണല്ലോ.

ഈ ദാരുണമായ നരഹത്യയെക്കുറിച്ചു് അറിവുകിട്ടിയ ഉടനെതന്നെ ദളവാ ഗോപാലയ്യൻ സോമന്റെമീതെ നായർ ഉദ്യോഗസ്ഥന്മാരുടെ രീതി അനുസരിച്ചു് വെള്ളക്കവണിയും തലയിൽ കത്രിപ്പൂട്ടുള്ള കെട്ടും ധരിച്ചു്, സമയംകാത്തു്, തിരുമുമ്പിലെത്തി, കൈകെട്ടി വാ പൊത്തി നിന്നു്, വസ്തുതകളെല്ലാം ‘സ്വാമി’ എന്ന പദത്തിന്റെ ധാരാളപ്രയോഗത്തോടുകൂടി അറിയിച്ചു. കാര്യക്കാരുടെ സംക്ഷിപ്തവിചാരണകളേയും പരിവാദകലോകത്താൽ ദ്രുതപ്രചരണം ചെയ്യപ്പെട്ട അപവാദത്തെയും ബലമായി ആസ്പദമാക്കി കേശവൻകുഞ്ഞുതന്നെ ഘാതകനെന്നു് സ്ഥാപിച്ചും, അയാളെ ഉടനേതന്നെ ബന്ധനത്തിലാക്കി കൊലക്കുറ്റം ചുമത്തി ജീവഹാനിവരുത്താൻ വിധികൽപിക്കുന്നതിനുവേണ്ട വ്യവസ്ഥകൾ സുമാറായി ചെയ്തിരിക്കുന്നു എന്നു് ഉണർത്തിച്ചും, ആ സംഗതിയിലുള്ള തിരുവുള്ളത്തെ പ്രതീക്ഷിച്ചു ദളവാ നിന്നു. മഹാരാജാവിനാൽ അഭിജ്ഞാതമായിരുന്ന ചില സംഗതികളുടെ രഹസ്യഭേദനം ചെയ്‌വാൻ ഉചിതമായ സന്ദർഭം വന്നിട്ടില്ലെന്നു് അവിടത്തേക്കു തോന്നുകയാലും, വിശിഷ്യ ചില സംശയങ്ങൾ അധികൃതരുടെ ഊഹങ്ങൾക്കു അന്വേഷണഗതിക്കും വിരുദ്ധമായി അവിടുത്തെ വിശാലബുദ്ധിയിൽ അങ്കുരിച്ചതുകൊണ്ടും, മന്ത്രിമാരുടെ നടപടിയിൽ പ്രവേശിച്ചു് ഒരു കല്പനകൊടുക്കുന്നതിനു് അവിടുന്നു് ഉടനെ സന്നദ്ധനായില്ല. മഹാരാജാവിന്റെ മുഖം നിർവ്വികാരമായി കാണപ്പെടുകകൊണ്ടു്, ആ സംഗതിയിൽ അവിടത്തെ അന്തർഗ്ഗതത്തെ ആ പതനത്തിൽ ദുർഗ്രാഹ്യമെന്നു ദളവാ മനസ്സിലാക്കി, മറ്റു തനിക്കു് ഉണർത്തിപ്പാനുണ്ടായിരുന്ന സംഗതികളെയും അറിവിച്ചുകൊണ്ടു്, അവിടെനിന്നു തിരിച്ചു.

ഗോപാലയ്യന്റെ റിപ്പോർട്ടിൽ ഉൾപ്പെട്ട കൊലപാതകവൃത്താന്തവും അതിനെ സംബന്ധിച്ചുള്ള സകലവിവരങ്ങളും മഹാരാജാവു് അതിനുമുമ്പുതന്നെ സൂക്ഷ്മമായി ധരിച്ചിരുന്നു. ദളവായെ തുടർന്നു് മുഖംകാണിച്ച സർവാധികാര്യക്കാരും സമ്പ്രതിഅയ്യനും അണ്ണാവയ്യന്റെ ദുർമൃതിയെക്കുറിച്ചു് അഭിപ്രായങ്ങൾ അറിവിക്കാതിരുന്നില്ല. അവരുടെ പക്ഷം, ആ സംഗതി അഗാധാന്വേഷണയോഗ്യമായിട്ടുള്ള ഉപജാപകൃത്രിമമാണെന്നും ഹരിപഞ്ചാനനന്റെ ദിവ്യലോചനംകൊണ്ടു് “എന്നവെല്ലാം കാണപ്പോറതോ” എന്നു് അരുളിചെയ്യപ്പെട്ടതിൽ, രണ്ടാമത്തേതായ ആ ക്രിയയ്ക്കും ഒന്നാമത്തേതായ ഭണ്ഡാരഭേദനത്തിനും തമ്മിൽ സംബന്ധമുണ്ടായിരിക്കുമെന്നും ആയിരുന്നു. ഇവരുടെ ഗമനാനന്തരം കട്ടിമുണ്ടും പുറകിൽ ഇരട്ടക്കൊമ്പുവച്ചു് നേരിയതുകൊണ്ടുള്ള വട്ടകെട്ടും ധരിച്ചു്, ഒരു പിടി എഴുത്തോലയും ലേഖനായുധങ്ങളുമായി കേശവപിള്ള തിരുമുമ്പിൽ പ്രവേശിച്ചു. ‘വിദ്വാൻ മാത്രം വിദ്വാനെ അറിയുന്ന’ മാനസികമായുള്ള ധർമ്മത്തിന്റെ പ്രവർത്തനംകൊണ്ടു് മഹാരാജാവിന്റെ മുഖം സൈനികാംഗമായ കൃതാവിനാൽ ഗംഭീരമാക്കപ്പെട്ടിരുന്നെങ്കിലും, തൽകാലോദിതമായ പ്രസാദംകൊണ്ടു് കരുണാപൂർണ്ണമനസ്കനായ ഒരു ബഹുസന്താനപിതാവിന്റേതുപോലെ ലളിതസ്മേരപൂർണ്ണമായി പ്രകാശിച്ചു. ബാഹ്യവീക്ഷണത്തിനു് പ്രശാന്തതടിനികളെപ്പോലെ മൃദുഗതികളായി കാണപ്പെടുന്ന ഋജൂവചന്മാരായ ആ രണ്ടു മഹച്ഛക്തികളും, ദുസ്തരമായുള്ള ഔഷ്ണ്യവേഗങ്ങളോടുകൂടി വിന്ധ്യഗന്ധമാദനാദി മഹാഗിരിവാരഭേദനവും ചെയ്തു്, ഉദ്ദിഷ്ടതീർത്ഥമുഖത്തു് സിന്ധുസംഗമംചെയ്യുന്ന അന്തർവാഹിനികളായിരുന്നു. മഹാരാജാവു് ഗുരുതരപ്രഭാവനായ മാതുലഗുരുനാഥന്റെ അനുഗ്രഹത്താലും സ്വബുദ്ധിപരിചയങ്ങളുടെ ചാതുരികൊണ്ടും രാജ്യതന്ത്രങ്ങളിൽ വിദഗ്ദ്ധ വിപശ്ചിത്തും, ആ യുവാവു് ആ മഹാരാജോപാന്തവാസവും പാദശുശ്രൂഷണവുംകൊണ്ടു് ഗുരുപ്രസാദാനുഗ്രഹസമ്പാദനത്തെ ആരംഭിച്ചു്, ജീവനെത്തന്നെ ഗുരുദക്ഷിണയായിക്കരുതീട്ടുള്ളവനും അപ്രധാനനുമായ ഒരു ശിഷ്യൻമാത്രവും ആയിരുന്നു. മന്ത്രിസമ്പൽസമൃദ്ധനായിരുന്ന മഹാരാജാവിനു് ആ യുവാവിന്റെ അംഗപ്രൗഢിയും ബുദ്ധിവിലാസവും കണ്ടു്, പരിചയാരംഭംമുതൽ അയാളെക്കുറിച്ചു് അതിയായ വാത്സല്യവും വിശ്വാസവും ഉദിച്ചിരുന്നു. യുവത്വംകൊണ്ടുള്ള സ്വാതന്ത്ര്യശീലത്തെ അവിടുത്തെ പൈത്ര്യമായ കൃപാർദ്രതകൊണ്ടു പോഷിപ്പിച്ചു്, അയാളെ സ്വസന്നിധിയിൽ അനിയന്ത്രിതവചസ്കനാക്കാൻ അവിടുന്നു് പ്രോത്സഹിപ്പിച്ചിരുന്നു. എന്നാൽ ആ യുവാവിന്റെ ക്ഷിപ്രകുപിതത്വം ചിലപ്പോൾ അയാളുടെ സ്ഥിതിവിശേഷത്തിന്റെ ജ്ഞാനത്തേയും ഉൽക്കർഷോന്മുഖതയേയും ഭേദിച്ചുപോയിട്ടുള്ളതൊഴികെ, തനിക്കു് ഭാഗ്യദായകനായി അനുഗ്രഹിച്ചരുളുന്ന ഗുരുവിന്റെ ദൃഷ്ടാന്തപാഠത്തെ തുടർന്നു്, ശിഷ്യനും ക്രിയാമാത്രദീക്ഷിതനായി തന്റെ ശിഷ്യാശ്രമത്തെ നയിച്ചുവന്നു.

കേശവപിള്ള മഹാരാജപദങ്ങളിൽ അത്യന്തഭക്തിവിനയസമന്വിതം, ഓലക്കൂട്ടത്തെ കക്ഷത്തിലിടുക്കി, യഥാക്രമം താണുതൊഴുതു്, ഉടുവസ്ത്രത്തെ ഒതുക്കി, പഞ്ചപുച്ഛമടക്കി നില്ക്കുന്നതിനിടയിൽ, അയാളെയും അന്നത്തെ ദുഷ്ക്രിയയേയും സംഘടിപ്പിച്ചു് അയാളുടെ മനസ്സു് അന്നുദയത്തിൽ ഗതിചെയ്ത മാർഗ്ഗത്തൂടേതന്നെ മഹാരാജാവിന്റെ മനസ്സും ഒരു സഞ്ചരണംചെയ്തു. എന്നാൽ ഈ അഭിനിവേശങ്ങളുടെ ഒരു ഛായപോലും മുഖത്തു് പ്രസരിപ്പിക്കാതെ, അനന്തശയനവിഗ്രഹത്തിന്റെ വദനനിശ്ചാഞ്ചല്യത്തോടുകൂടിയാണെങ്കിലും ദളവായോടും മറ്റുദ്യോഗസ്ഥന്മാരോടും പ്രദർശിപ്പിക്കാത്ത ഒരു കരുണയോടുകൂടിത്തന്നെ അവിടന്നു് ഇങ്ങനെ ചോദ്യംചെയ്തു: “എന്താ, കേശവൻ ഇന്നു് ഊണുകഴിഞ്ഞില്ലേ?”

കേശവപിള്ള
“തിരുവുള്ളം അനുഗ്രഹിച്ചന്നുമുതൽ അടിയനു് കല്ലരിക്കു മുട്ടുണ്ടായിട്ടില്ല.”
മഹാരാജാവു്
“എന്നാൽ നിന്റെ മുഖമിങ്ങനെ ക്ഷീണിച്ചു കാൺമാൻ സംഗതി എന്തു്?”
കേശവപിള്ള
(ആദ്യത്തെ പദത്തിൽ ശബ്ദോർജ്ജിതത്തോടുകൂടി) “അടിയനു വിശേഷിച്ചു് പടുകാലമൊന്നുമില്ല.”
മഹാരാജാവു്
“പിന്നെ ആർക്കാണു പടുകാലം? നിന്റെ നളപാകക്കാരി കിടപ്പിലോ? ഇവിടെ ഏതെങ്കിലും മഠപ്പള്ളികളിൽ നിന്നു് നിനക്കു ഊണുകഴിച്ചുകൂടേ? രാപ്പകലുഴയ്കുന്ന ശരീരം ക്രമപോഷണമില്ലാഞ്ഞാൽ, ചെറുപ്പമായാലും ക്ഷണത്തിൽ ക്ഷയിച്ചു പോകും.”

മഹാനുഭാവന്മാരുടെ കൃപ ചിലപ്പോൾ സാധുജനങ്ങളെ മുട്ടിക്കുന്ന കൂട്ടുത്തിൽ ഉണ്ടായ ഈ കരുണാപ്രവാഹത്തിൽ, ‘ഉത്തമാശനം’ എന്തെന്നുള്ള വാദച്ഛത്രത്തെ വഹിക്കാനോ, എന്തെങ്കിലും രസകരമായ നാട്യത്തെക്കൊണ്ടു് സ്വാദുഭക്ഷ്യഗ്രഹണം മഹാരാജാവിനുണ്ടാക്കാനോ അയാൾക്കു് സാക്ഷാൽത്തന്നെ രസികത്വവും അപ്പോൾ മനഃസ്വാസ്ഥ്യവും ഇല്ലായിരുന്നു. അയാൾ മിണ്ടാതെ നിന്നതു് കണ്ടാ മഹാരാജാവു് പിന്നെയും ഇങ്ങനെ അരുളിച്ചെയ്തു: “ഇന്നെന്താണു്, ഇവിടെ വരുന്നവരെല്ലാം മൂർഖമുഖന്മാരായിരിക്കുന്നതു്?”

കേശവപിള്ള
“കാലപ്പിഴകൊണ്ടായിരിക്കാം, കല്പനയുണ്ടെങ്കിൽ സംഗതി തിരുമനസ്സറിയിക്കാം.”

മഹാരാജാവു് സന്തോഷിച്ചു. രാജ്യക്ഷേമോപയുക്തമായ സംഗതികൾ തന്റെ ഇംഗിതജ്ഞനായ ഭൃത്യനിൽനിന്നുണ്ടാകുമെന്നുള്ള ഉത്സാഹത്തോടുകൂടി അവിടന്നു്, “എന്നും ഓരോകാര്യത്തിനും പ്രത്യേകം കല്പന വേണോ? ഇങ്ങനെയാണെങ്കിൽ കാലം, അങ്ങോട്ടു ചെല്ലുമ്പോൾ നിനക്കു കല്പന തരുന്നതിനുമാത്രം എനിക്കു സമയം ശേഷിക്കും.”

ആ മഹാരാജാവു് മനുഷ്യപ്രകൃതസൂക്ഷ്മജ്ഞനുമല്ലേ? സൗഭാഗ്യദാനശക്തന്മാർ ഇങ്ങനെ വരദാതാക്കളായി അപദേശവചഃപ്രയോഗങ്ങൾചെയ്യുമ്പോൾ ഏതൊരു തൃഷ്ണാധീനനാണു് വശ്യനായിത്തീരാത്തതു്? എന്നാൽ ആ അരുളപ്പാടുകൊണ്ടു് കേശവപിള്ള പ്രമാദവാനാകാതേയും, പക്ഷേ അങ്ങനെതന്നെ സംഭവിക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ടും, ‘കാലപ്പിഴ’ എന്തെന്നുള്ള വിവരണത്തെത്തുടങ്ങി: “ചിലമ്പിനേത്തു ചന്ത്രക്കാറൻ പടകൂട്ടാൻ തുടങ്ങുന്നു –”

മഹാരാജാവു്
“എന്താത്? പടകൂട്ടാനോ?”
കേശവപിള്ള
“അടിയൻ! പടകൂട്ടാൻതന്നെ. പണ്ടു്, കളരിക്കൂട്ടവും ഓണക്കളിയും ഇപ്പോൾ പരിഷ്കരിച്ചു് –”
മഹാരാജാവു്
“നമ്മുടെ ആ യോഗിയെ സൽക്കരിച്ചുകൊള്ളുവാനാണല്ലോ ചന്ത്രക്കാറനുവേണ്ടി ആ ഉമ്മിണി നമ്മുടെ അനുവാദം ചോദിച്ചതു്.”
കേശവപിള്ള
“കൽപന. ശിവാജിരായന്റെ നവരാത്രിവേലയും ഔരംഗബാദു് നവാബിന്റെ മൊഹറോത്സവവും. ഇവിടെ എലന്ത അമ്പലത്തിൽ കാളച്ചന്തയും, വയ്യാമൂല മണൽക്കുന്നിലെ വേട്ടയൂട്ടും, കളിപ്പാംക്കുളക്കരയിൽ കിളിയംതട്ടുകളിയും, വെങ്ങാനൂരമ്പലത്തിൽ വെള്ളംകുടിയും – ഇങ്ങനെ നടന്ന കാര്യങ്ങൾക്കു് ഇപ്പോൾ സംസ്കൃതപ്പേരു് ഇട്ടു. ‘സപര്യ’ എന്നാണു് യോഗീശ്വരന്റെ ശാസനവാചകത്തിൽ പ്രയോഗിച്ചിട്ടുള്ളതു്. അതുകൊണ്ടു് ദ്രോഹസ്വഭാവത്തിനു കലശശുദ്ധി വന്നിട്ടുണ്ടെങ്കിൽ അടിയൻ പിഴവിടകൊണ്ടുപോയി. കൽപിച്ചു് ക്ഷമിച്ചരുളണം.”
മഹാരാജാവു്
(തന്റെ വാദനിലയെ കൈവിടാതെയും ആ യുവാവിന്റെ സ്വകാര്യന്വേഷണിങ്ങൾക്കു് ഊർജ്ജിതത്തെ വർദ്ധിപ്പിക്കാനും) “ഹെയ്! അബദ്ധം! ദോഷൈകദൃക്കു് എന്ന വിളിക്കു് വിളികേൾപ്പാൻ നീ ഹാജർ – എന്തു് കളിയാണിതു്?”
കേശവപിള്ള
(മഹാരാജാവു് കളിയായി ധരിച്ചിട്ടില്ലെന്നുള്ള ധൈര്യത്തോടുകൂടി) “തിരുമേനി കൽപിക്കും പോലിരിക്കട്ടെ – എങ്കിലും അവിടെ വലിയ പടതന്നെ കൂട്ടുന്നു –” (അതു സംബന്ധിച്ചു് വേണ്ട കരുതൽ താൻ ചെയ്തിട്ടുണ്ടെന്നു് മഹാരാജാവു് സ്മരിച്ചു) “ചന്ത്രക്കാറനിപ്പോൾ മുമ്പിലത്തേതിലും പ്രതാപക്കാരനായിത്തീർന്നിട്ടുണ്ടു്. എട്ടുവീടർക്ക് തമ്പിമാരെപ്പോലെ, അയാൾക്കു് സ്വാമിയാരെ കിട്ടിയിരിക്കുന്നു. നന്തിയത്തു് ഉണ്ണിത്താനദ്ദേഹവും അവിടെ എത്തിയിരിക്കും.” (‘മൂക്കിൽ തൊടാൻ ചെവിക്കു് പ്രദക്ഷിണം ചെയ്യേണ്ട. അണ്ണാവയ്യന്റെ കാര്യത്തെ നേരെ ചോദിച്ചു കൊള്ളു’ എന്നു മഹാരാജാവു് ചിന്തിച്ചു) “ഇതൊക്കെ രാജ്യത്തിനു പടുകാലമാണു്.”
മഹാരാജാവു്
“രണ്ടു ഗൃഹസ്ഥന്മാർ കൂടുന്നതു് രാജ്യത്തിനു് ആപത്തോ? നല്ല ഗുണദോഷം!”
കേശവപിള്ള
“ഹരിപഞ്ചാനനസ്വാമി എന്നൊരു മൂർത്തികൂടി ഉള്ളതുകൊണ്ടൂ് അടിയൻ തിരുമനസ്സുണർത്തിക്കുന്നതാണു്. അദ്ദേഹത്തിനു് അടിയനോടും അടിയനു് അങ്ങോട്ടും തീരാത്ത വിരോധമെന്നു് കൽപിക്കും. അടിയന്റെ അൽപബുദ്ധിയിൽ തോന്നിയതിനുള്ള തെളിവിനെ (‘ഇതാ വന്നു അണ്ണാവയ്യന്റെ കഥ’ എന്നു് മഹാരാജാവു് ചിന്തിച്ചു) ദൈവം തട്ടിക്കളഞ്ഞു. ഇനി അതിനെ തിരുമനസ്സറിയിച്ചിട്ടു ഫലമില്ല. എന്നാൽ ആ സ്ഥലം കഴക്കൂട്ടമാണു്. ചന്ത്രക്കാറൻ രാമനാമമഠത്തിൽ പിള്ളയുടെ മകനും, നന്തിയത്തുണ്ണിത്താൻ എളയിടത്തുസ്വരൂപത്തിലെ മന്ത്രിയും -”
മഹാരാജാവു്
“നീ ഇവിടത്തെ സ്ഥിതി ഒന്നും അറിയാതെ പെരുമ്പടപ്പീന്നു് വരികയാണോ?”

തന്റെ രാജ്യം പുള്ളിപ്പട്ടാളത്താൽ സുരക്ഷിതമെന്നും, തന്റെ സ്വകാര്യനിശ്ചയമായി ജെൻട്രാൾ കുമാരൻതമ്പിയും ഏതാനും ഭടജനങ്ങളും കഴക്കൂട്ടത്തേക്കു് ഗൂഢമായി നിയോഗിക്കപ്പെട്ടിരിക്കുന്നതു കൊണ്ടു് ആ സ്ഥലത്തു് കലാപമൊന്നുമുണ്ടാവാൻ മാർഗ്ഗമില്ലെന്നും ധൈര്യപ്പെട്ടു് മഹാരാജാവു് ഇങ്ങനെ അരുളിച്ചെയ്തപ്പോൾ മഹാരാജാവിന്റെ അതിഗൂഢമായ വ്യവസ്ഥയേയും തന്റെ സാമർത്ഥ്യം കൊണ്ടു് ധരിച്ചിരുന്ന കേശവപിള്ള ആ അറിവിനെ ഗോപനം ചെയ്തുകൊണ്ടു്, വ്യസനത്തോടുകൂടി ഇങ്ങനെ അറിയിച്ചു: “അടിയനിപ്പോൾ പെരുമ്പടപ്പിൽനിന്നു് വിടകൊള്ളുകയല്ല. പെരുമ്പടപ്പിൽത്തന്നെ കൈനില ഊന്നിയിരിക്കുകയാണു്. അതുപോലെ രാജ്യവും കുറ്റപ്പെട്ടുപോകാതെയിരിപ്പാൻ തിരുമനസ്സറിയിക്കുന്നതാണു്. ആ ചന്ത്രക്കാറന്റെ അനന്തരവനെ, കുറച്ചു് താമസിച്ചിട്ടു പിടിക്കുന്നതുകൊണ്ടു് ഒരു ദോഷവും ഉണ്ടാവാനില്ല. അവിടത്തെ കൂട്ടമെല്ലാം അറികേയും സ്വാമിയുടെ ഉപദേശം അവിടെ കിട്ടാൻ സൗകര്യപ്പെട്ടിരിക്കുന്ന സമയത്തും ഒരു പ്രമാദക്രിയയെ അവിടെ വച്ചു് നടത്തുന്നതു് നല്ലുപായമാണോ എന്നു തിരുമനസ്സുകൊണ്ടു് ആലോചിച്ചു കൽപനയുണ്ടാകണം.”

മഹാരാജാവു്
(തന്റെ ഊഹം ഈ സമർത്ഥന്റെ സംഗതിയിലും തെറ്റിയില്ലെന്നുള്ള സന്തോഷോൽക്കർഷത്തോടുകൂടി) “കൊലപാതകക്കാരനെ ഉടനെ കെട്ടുകയല്ലെ വേണ്ടതു്?”
കേശവപിള്ള
“കൊലപാതകംചെയ്തു് എങ്കിൽ ഉടനെ തൂക്കുകയും വേണം. സാംബദീക്ഷിതരുടെ സാധുത്വംകൊണ്ടു് ആ കേശവപിള്ളയുടെമേൽ കുറ്റം ചുമത്തപ്പെട്ടതാണു്. വെള്ളിനാരായം എത്രയോപേർക്കുണ്ടു്! ‘കേ’ എന്ന അക്ഷരം എത്ര കേശവന്മാർക്കും കേരളീയർക്കും ഉപയോഗിക്കാം!”
മഹാരാജാവു്
“നീയും ഒരു കേശവനാണല്ലോ.”
കേശവപിള്ള
“അടിയൻ! കുപ്പപ്പാടു് അതിനടുത്തുമാണു്. പക്ഷേ, അടിയൻ കൈക്കുറ്റപ്പാടു് ചെയ്തതാണെങ്കിൽ, നാരായത്തെ ദേഹത്തു നിറുത്തീട്ടു് പോവൂല്ലായിരുന്നു. ഉണ്ണിത്താനദ്ദേഹത്തിന്റെ മകൻ കേശവപിള്ളയും, ഇങ്ങനെ അയാൾക്കു് വിപരീതമായ ഒരു തെളിവിനെ അവിടെ വിട്ടിട്ടു് പോകുമോ എന്നു കൽപിച്ചുതന്നെ തിരുവുള്ളമിരുത്തി ആലോചിച്ചു രക്ഷിക്കണം.”

ഈ സംശയം ആദ്യമേതന്നെ മഹാരാജാവിന്റെ മനസ്സിൽ പ്രധാനമായി പ്രവേശിച്ചിട്ടുള്ളതായിരുന്നു. എങ്കിലും കേശവപിള്ളയുടെ മനസ്സിനേയും ഇഷ്ടത്തേയും ഒന്നുകൂടി പരീക്ഷിപ്പാനായി അവിടന്നു് ഗൗരവമായ ചില ചോദ്യങ്ങൾ തുടങ്ങി. തന്റെ പ്രവൃത്തികൾ രാജ്യാഭിമാനിക്കും ഭക്തനായ ഭൃത്യനും ചേർന്നതല്ലെന്നുള്ള ഛായയിൽ ഒന്നു രണ്ടു ചോദ്യങ്ങൾ ഉണ്ടായതു് കേശവപിള്ളയുടെ മനസ്സിനെ ചഞ്ചലിപ്പിച്ചു. ആ ചോദ്യങ്ങൾക്കുണ്ടായ മറുപടികൾ മഹാരാജാവിനു് ആ സന്ദർഭത്തിൽ സന്തോഷപ്രദമായിരുന്നില്ല. ആ സംവാദം അവസാനത്തിൽ ഹരിപഞ്ചാനനന്റെ ഉദ്യമങ്ങളെക്കുറിച്ചു് പ്രത്യക്ഷമായിത്തന്നെ അനുകൂലപ്രതികൂലവാദമായി പരിണമിച്ചു. ബാല്യത്തിൽ ഊർജ്ജിതമായും അനന്തരം ശാസനംകൊണ്ടു് ശമിതമായി ശേഷിച്ചും അയാളുടെ ഹൃദയത്തിൽ കുടികൊള്ളുന്ന ദ്രുതകോപം കേശവപിള്ളയെ ആ സന്ദർഭത്തിലും അനർത്ഥഗർത്തത്തിൽ ചാടിച്ചു. ഹരിപഞ്ചാനനന്റെ മതപ്രചരണോദ്യമങ്ങൾ ദ്രാഹശ്രമങ്ങൾ മാത്രമാണെന്നു് അയാൾ വർണ്ണിച്ചു. പൂർവരാത്രിയിൽത്തന്നെ എന്തെങ്കിലുമൊരു ദുഷ്കൃതി സംഭവ്യമെന്നു താൻ കാണുന്നതായി ഹരിപഞ്ചാനനൻ യുവരാജാവിനോടു പറഞ്ഞതും മഹാരാജാവു് ആ രാജകുമാരനിൽനിന്നു ധരിച്ചിരുന്നു. അങ്ങനെയുള്ള ദിവ്യനെ ഭത്സിക്കുന്നതു് മതധിക്കാരമാണെന്നു് മഹാരാജാവിനു തോന്നി. ഇങ്ങനെ സംശയിക്കപ്പെട്ട അപരാധത്തിനു ശിക്ഷയായി. “കുറച്ചുദിവസത്തേക്കു കേശവൻ ഇവിടെ വരണമെന്നില്ല. സാധനങ്ങളെ ഇങ്ങോട്ടയച്ചാൽ മതി. എന്തോ ആകപ്പാടെ കഷ്ടകാലംതന്നെ!” എന്നു തിരുവുള്ളക്കേടായും ഒടുവിൽ പശ്ചാത്താപസൂചകമായും മതനിഷ്ഠനായ മഹാരാജാവിൽനിന്നു് ഒരു കൽപനയുണ്ടായി.

രാജ്യഭ്രംശത്തിനു തുല്യമായി തന്നാൽ ഗണിക്കപ്പെട്ട ഈ ശിക്ഷ താൻതന്നെ കൊലപാതകകർത്താവെന്നു സംശയിച്ചതുകൊണ്ടുണ്ടായതെന്നു്, കോപാന്ധമായ ആ സമയത്തിൽ കേശവപിള്ള വിചാരിച്ചുപോയതിനാൽ, അയാളുടെ മുഖത്തുണ്ടായിരുന്ന വിളർച്ചയും വിവശതയും മുഴുവൻ നീങ്ങി, രാജസന്നിധിയിൽ അനുവദിക്കപ്പെട്ടിട്ടില്ലാത്തതായ മുഖപ്രസാദത്തോടുകൂടി തന്റെ മടിയിൽ സൂക്ഷിക്കപ്പെട്ടിരുന്ന അനന്തമുദ്രമോതിരത്തെ എടുത്തു്, “എന്നാൽ തെളിവുപോലും പൂർത്തിയായിരിക്കട്ടെ” എന്നു പറഞ്ഞുകൊണ്ടു്, അതിനെ തിരുമുമ്പിൽ സമർപ്പണം ചെയ്തു. തന്റെ നേത്രങ്ങൾ തന്നെ വഞ്ചിക്കുന്നുവോ എന്നുള്ള വിചാരത്തോടുകൂടി നോക്കി, അതു തന്റെ മുമ്പിൽ പ്രത്യക്ഷമാകുന്ന ഒരു ഭയങ്കരവസ്തുതന്നെ എന്നു മഹാരാജാവു് നിശ്ചയംവരുത്തി. എന്നിട്ടു്, “ഇവിടെ വേണ്ട, ദുഃശകുനവലയത്തെ നീ തന്നെ കൊണ്ടുപോ” എന്നു മനഃപൂർവ്വമായ ജുഗുപ്സയോടും ഉദ്വേഗത്തോടും കല്പിച്ചു. കേശവപിള്ള അതിനുത്തരമായി ഒന്നും ഉണർത്തിക്കാതെ, ‘ഇതുതാൻ അവസാനമാം പ്രണാമം’ എന്നു സങ്കൽപിച്ചപോലെ തൊഴുതു വിടവാങ്ങി.

മോതിരത്തെ രണ്ടാമതും അണ്ണാവയ്യൻ തന്റെ ദ്രവ്യശക്തികൊണ്ടു് കൈവശപ്പെടുത്തുകയും, അതിനെ കരസ്ഥമാക്കുന്നതിനു് കേശവപിള്ള ചെയ്ത് യത്നത്തിനിടയിൽ ജീവഹാനിക്കു് സംഗതിവരികയും ചെയ്തു എന്നു മഹാരാജാവു് അനുമാനിച്ചു. എന്നാൽ ഇങ്ങനെയുള്ള അനുമാനത്തിനു വിപരീതമായി, ചില തെളിവുകൾ മറ്റൊരാളെ കുറ്റക്കാരനായി ചൂണ്ടിക്കാണിക്കയും ചെയ്യുന്നു. ഈ സ്ഥിതികളിൽ ഗൂഢമായുള്ള ഒരു പ്രാഥമികവിചാരണ താൻതന്നെ നടത്തിക്കളയാമെന്നു മഹാരാജാവു നിശ്ചയിച്ചു. അതിനാൽ കേശവപിള്ളയെ പുറത്താക്കിയുണ്ടായ കല്പനയെ റദ്ദുചെയ്യാതെയും, എന്നാൽ അതിനെ പ്രസിദ്ധീകരിക്കാതെയും, ചിലമ്പിനേത്തു ചന്ത്രക്കാറന്റെ മരുമകനെ പിടിക്കുന്നവർ അയാളെ യാതൊരു ഉപദ്രവവും അസഹ്യതയും ഏല്പിക്കാതെ തന്റെ മുമ്പിൽ ഹാജരാക്കിയതിന്റെ ശേഷമേ അനന്തരവിചാരണകൾ നടത്താവൂ എന്നു് ഒരു അടിയന്ത്രക്കല്പന പുറപ്പെടുവിച്ചു.