close
Sayahna Sayahna
Search

അദ്ധ്യായം ഇരുപത്തിയാറു്


ധർമ്മരാജാ

ധർമ്മരാജാ
Dharmaraja-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി ധർമ്മരാജാ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1913
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് മാർത്താണ്ഡവർമ്മ
“ഇങ്ങിനിവരാതവണ്ണം പോയാർ തെക്കോട്ടവർ”

കുപ്പശ്ശാരുടെ രക്തത്തിൽ അഭ്യംഗസ്നാനം കഴിച്ചതോടുകൂടി ചന്ത്രക്കാറന്റെ പൂർവ്വവിശ്രുതിയിൽ നാരകീയമായ ഒരു അസുരത്വം കൂടി സംഘടിച്ചു. എന്നാൽ, അതു് ചന്ത്രക്കാറന്റെ ഹൃദയകുട്ടിമത്തെത്തന്നെ പ്രഥമമായി ഭൂകമ്പ സംഭ്രമണം ചെയ്യിച്ചു. വിക്രമികൾ സന്ദർഭങ്ങളാൽ സൃഷ്ടങ്ങളായി വിച്ഛേദ്യരാകുന്നു. അവരുടെ പരാക്രമശക്തികൾക്കു് ദുർദ്ദശാവൈരുദ്ധ്യം ഉണ്ടാകുമ്പോൾ, അവരാൽ വിക്ഷതന്മാരാക്കപ്പെട്ട സത്വങ്ങളും ക്ഷതദാനത്തിനു് ബലിഷ്ഠന്മാരാകുന്നു. ചന്ത്രക്കാറാനുകൂല്യം ആ ധന്യനെ കൈവെടിഞ്ഞ മാത്രയിൽ, തന്നാൽ പാദക്ഷതം ചെയ്യപ്പെട്ടിരുന്ന കൃമികൾ, ജിഹ്വയുടെ സംഖ്യയിലും പ്രചാരവിസ്തൃതിയിലും പ്രയോഗോർജ്ജിതത്തിലും, നാഗരാജതുല്യന്മാരായി. ഹരിപഞ്ചാനനന്റെ മന്ത്രചര്യകളെ ക്രമാഭ്യസനം കൂടാതെ അനുവർത്തിക്കയാൽ, ചന്ത്രക്കാറദുർമ്മതി ഉന്മാദവാനായിത്തീർന്നിരിക്കുന്നു എന്നൊരു ശ്രുതി കഴക്കൂട്ടംപ്രദേശത്തു് പരന്നു. ആ ഘട്ടത്തിൽ ചന്ത്രക്കാറാനുകൂലികളായി വർത്തിക്കുന്നവർ രാജ്യാധികാരത്താൽ ദണ്ഡ്യരോ ബദ്ധ്യരോ ആകുമെന്നു് ഒരു ഭീഷണിവാദവും സർവത്ര വ്യാപരിച്ചു്, ചന്ത്രക്കാറന്റെ മേൽ പതിച്ച സാമുദായികശിക്ഷയെ പൂരിപ്പിച്ചു. സാമൂഹ്യോർജ്ജസ്വലതയുടെ ഈ വിജൃംഭണത്തിന്റെ ഫലമായി ചിലമ്പിനേത്തു് ദശാസ്യൻ ദേശനായകത്വത്തിൽനിന്നും സമുദായാംഗതയിൽനിന്നും ഏകയാമംകൊണ്ടു് ബഹിഷ്കരിക്കപ്പെട്ടു. അനവരതമായുള്ള ഉപേക്ഷാതപത്താൽ പ്രണയഞെട്ടു് ശുഷ്കമാക്കപ്പെട്ടിരുന്ന ചന്ത്രക്കാറിണി (പുത്രീസമേതം) ജനപ്രവാദവാത്യയുടെ പ്രഥമക്ഷോഭത്തിൽത്തന്നെ ഭർത്തൃതരുവിൽനിന്നു് വേർപെട്ടു.

ആ ഖലകുലസമ്രാട്ടിന്റെ പരപീഡനൗത്സുക്യം ഇപ്രകാരം സ്വജനദ്വേഷത്തിൽ പര്യവസാനിച്ച ദിവസവും, സകലലോകങ്ങൾക്കും തപനനായ ദേവൻ അയാളോടു് സഹതാപം ഭാവിക്കാതെ ഉദയവും അസ്തമയവും ചെയ്തു. എന്നാൽ, ‘സൗജന്യം’ എന്നുള്ള ധർമ്മം കൊണ്ടു്, മറ്റു് ജീവതതിയിൽനിന്നു് മനുഷ്യജാതി വ്യത്യസ്തപ്പെടുന്ന പ്രമാണത്തേയും തൃണീകരിക്കുന്ന ചന്ത്രക്കാറൻ സഹതാപസാന്ത്വനാദിക്രിയകളെ ‘ഊട്ടാത്ത’ ഗോഷ്ഠിവർഗ്ഗത്തിൽ ഗണിച്ചിരുന്നു. ഉദയാസ്തമയങ്ങൾ ബ്രഹ്മാണ്ഡപരിചാരകനായ സൂര്യന്റെ ഒഴിച്ചുകൂടാത്ത ദൈനംദിനകർത്തവ്യങ്ങളായിരുന്നു. അന്യഗോളകാര്യങ്ങൾ അവരവരെ ബന്ധിക്കുന്ന നിയമങ്ങൾ അനുസരിച്ചു് നടക്കട്ടെ. തന്റെ മഹൽഗോളപ്രവർത്തനത്തെ തന്റെ സുഖഹിതസൗകര്യാനുസാരമായി – അതായതു്, തന്റെ സ്വകാര്യ ജ്യൗതിഷികപ്രമാണങ്ങളാൽ നിർദ്ദിഷ്ടമാകുന്ന ‘കാലവും കർമ്മവും’ ഒപ്പിച്ച് – താൻതന്നെ യഥാവശ്യം നിയമനവും പരിരക്ഷണവും ചെയ്തുകൊള്ളും, ദൃഷ്ടാന്തം – ആഗോളസ്ഥമായുള്ള ഉദരഘടികാരത്തിലെ ബോധിനിയന്ത്രം അസ്തമയത്തിനുശേഷം ദ്രുതത്രുടനം തുടങ്ങി. അപ്പോൾ ചന്ത്രക്കാറപ്രഭുതന്നെ പാചകവൃത്തിയെ അനുഷ്ഠിച്ചു്, മൃഷ്ടമായി ഭക്ഷണവും കഴിച്ചു്, ഉഷപൂജയ്ക്കു് പഴഞ്ചോറു് വച്ചടച്ചു്, തന്റെ സുധർമ്മാസ്തരണത്തിൽ ദക്ഷിണാസനനായി ശരശയനംചെയ്തു്, കാളക്കൂർക്കംകൊണ്ടു് കൊതുകോട്ടിച്ചു് ചൈതന്യത്തിന്റെ അഭാവപുഷ്ടിയെ അനുഭവിച്ചു. അനന്തരം, പറമ്പുകളിൽ വീഴുന്ന ഫലങ്ങളെ പെറുക്കാനായി അയാൾ പക്ഷികൾക്കുമുമ്പു് ഉണർന്നു.

ദുർദ്ദശാസഹ്യതയിലുള്ള തിതിക്ഷ മനുഷ്യരുടെ ധീരോദാത്തതയ്ക്കു് ഒരു മാനദണ്ഡമാണെങ്കിൽ, ചന്ത്രക്കാറൻ വീര്യപൗരുഷങ്ങളിൽ ലങ്കാധിപദശാസ്യനേയും ജയിച്ചു. കേവലം മദമൂർച്ഛയാലോ, ആന്ധതയാലോ അല്ല, ആത്മപ്രമാണങ്ങളുടെ സ്ഫുടത, വീര്യം, ദാർഢ്യം എന്നിവകൾകൊണ്ടുതന്നെ, ചന്ത്രക്കാറൻ തന്റെ ആപന്നതയെ തൃണീകരിച്ചു. അതിന്റെ ഹേതുഭൂതന്മാരെന്നു് തന്റെ ബുദ്ധിയിൽ തോന്നിയവർക്കു് തന്റെ ശകാരനിഘണ്ടുവിൽനിന്നു് തിരഞ്ഞെടുത്ത ചില മുക്താപ്രവാളങ്ങളെ അയാൾ സമ്മാനിക്കുകയും ചെയ്തു. മുഖം രക്തകാളിമയോടു് പ്രജ്വലിപ്പിച്ചും, മുഖച്ചാണകൊണ്ടുതന്നെ ആകാശത്തിൽ ചന്ദനമരച്ചും, താൻ ലോകഗതിയെ അനുകൂലിക്കേണ്ട ഒരു അംഗമല്ലെന്നു് ഞെളിഞ്ഞു്, കൈവീശി നടന്നും, അധഃപതനകളങ്കം സ്വബിംബത്തെ തലോടുകപോലും ചെയ്തിട്ടില്ലെന്നു് ചന്ത്രക്കാരൻ തന്റെ മണിമന്ദിരത്തിനു് ബോദ്ധ്യമാക്കി.

തന്റെ വൃത്താന്തത്തെക്കുറിച്ചു് ഇതേവരെയും അന്വേഷണം ചെയ്യാത്ത ഹരിപഞ്ചാനന തീർത്ഥപാദരേയും ചന്ത്രക്കാറൻ സ്വരചിതമായ നിഘണ്ടുവിലെ ചില നാമങ്ങളുടെ പര്യായമാക്കി. താൻ നടത്തിയ വധാപരാധത്താൽ രാജാധികാരപ്രവേശനമുണ്ടാക്കാത്തതു്, തന്റെ പരാക്രമത്തെ ഭയന്നാണെന്നു് അയാൾ മദിച്ചു. എന്നാൽ ആ ഭവനത്തിന്റെ കോട്ടച്ചുവരുകളുടെ മുകളിൽക്കൂടി ഒരു തിരനോട്ടം കഴിച്ചപ്പോൾ, അദ്ദേഹത്തിന്റെ നേത്രങ്ങൾക്കു് പരിചയമില്ലാത്ത ചില നാഗരികജനങ്ങളെ അദ്ദേഹം ദർശനംചെയ്തു. ചന്ത്രക്കാറ സരസന്റെ പുരികങ്ങൾ ഒന്നിളകി; നേത്രങ്ങൾ അപഹാസ പ്രസരംകൊണ്ടു് പ്രചലിച്ചു; ഋഷഭാധരങ്ങൾ സുഷിരാകൃതിയായി സമുച്ചയിച്ചു് ഒരു മുരളീഗീതത്തെ വിസർജ്ജിച്ചു. “ഇങ്ങു് വരുവിൻ – ഒടയാൻ ചെറുക്കന്റെ നെട്ടോട്ടം പിടിപ്പാൻ കരുത്തൊള്ളവര് – തള്ളമാരെത്തൊഴുതു് വായ്ക്കരീമിട്ടേച്ചു് ഇങ്ങു് വരുവിൻ” എന്നു് ദർപ്പനിർഘോഷത്തോടുകൂടി ഭവനത്തളത്തിൽ കടന്നു് മുട്ടുകൾ തമ്മിൽ മുട്ടിച്ചു്, മുമ്പിലത്തെ വേണുവാദനത്തിൽ വിട്ടുപോയിരുന്ന താളത്തെ ആ വീരവരിഷ്ഠൻ മേളിച്ചു. എന്തായാലും കാഴ്ചയ്ക്കു് വമ്പുള്ള ഒരു ബന്ധുവിന്റെ സാഹചര്യം പരിസരാവസ്ഥകൾക്കു് അപേക്ഷിതമെന്നു് വിചാരിച്ചു്, പൂർവാനുചാരിയായ പിശ്ശാത്തിയെ വാരിയിൽതിരുകി, ഒരു വെട്ടുകത്തിയെ അദ്ദേഹം ജന്യായുധമായി വരിച്ചു. കോട്ട ബന്ധിച്ചുള്ള തന്റെ ഏകാന്തവാസം എത്രകാലത്തോളം നിവർത്തിക്കാമെന്നു് കണക്കുവരുത്താൻ ചന്ത്രക്കാറൻ കലവറയും ഖജാനയും ഒന്നു് വഴിയേ പരിശോധിച്ചു. ഈ യുദ്ധസന്നാഹത്തിനിടയിൽ ചന്ത്രക്കാറവെട്ടുകത്തിധരൻ, ഔചിത്യങ്ങളുടെ അത്യഭിജ്ഞതകൊണ്ടെന്നപോലെ, ഒരു തുലായ്പു് (തളപ്പു) അരയിൽ ബന്ധിച്ചു. ചന്ത്രക്കാറവൈശ്രവണൻ തന്റെ കുടവയറ്റിന്റെ താഴ്വര ചുറ്റി രക്ഷാകടിസൂത്രമായി അണിഞ്ഞു്, വസ്ത്രവിതാനംകൊണ്ടു് അന്യചക്ഷുർഗോചരമാകാതെ ഗോപനംചെയ്ത പടിയരഞ്ഞാണം അതിൽ അടക്കംചെയ്തിരുന്ന വജ്രാദിമണികളുടെ വിശിഷ്ടതകൊണ്ടു് ഇക്കാലത്തെ രത്നവ്യാപാരപ്രദർശനശാലകളെ ലജ്ജിപ്പിക്കുമായിരുന്ന ഒരു ‘അരമടിശീല’യായിരുന്നു. ആയുധസജ്ജീകരണംതന്നെ കാമകാമവൈരികൾക്കു് സമാനനാക്കിയിരിക്കുന്നു എന്നു് ചന്ത്രക്കാറൻ പരിതുഷ്ടനായി. “ഇനി ഏതു് തിരുവന്ഥരത്തോ – തൃച്ചൂലോ – ത്രീരങ്കപട്ടത്തോ (ശ്രീരംഗപട്ടണത്തോ) ചെന്നൂടാ? ധൗസങ്ങള് (സൗധങ്ങൾ) തൊറപ്പാൻ മണിമംഖകളുതന്നെ മുന്തുല്യോ?” എന്നു് ആവൃതരായ നാളികേരവിദ്വൽസമാജത്തിന്റെ സമക്ഷത്തിൽ, ധനസാമൂഹ്യനിരൂപണങ്ങളെ സംബന്ധിച്ചുള്ള ഒരു വിഷമപ്രശ്നത്തെ അർപ്പിച്ചു. ജണ്ട്റാളോ കാലനോ കബന്ധനോ, മുടക്കോ കാവലോ ഇട്ടാലും, തന്റെ ‘ഒറ്റപ്പെരുങ്കൈയെ’ നിവർത്തിച്ചു്, ‘പുല്ലുകൂട്ടങ്ങളുകൂടി മറയത്തു് ചപ്പീരിക്കണ’ ചിലമ്പിനേത്തു് ചന്ത്രക്കാറൻ നാമത്തെ ശാശ്വതസ്മരണീയമാക്കിയല്ലാതെ താൻ വിടുന്നതല്ലെന്നു് ആ ധീരപാഷണ്ഡൻ നിശ്ചയിച്ചു. എന്നാൽ, ഈ മഹോത്ഥാനത്തിനും ഒരു ഉത്തരായണസമാഗമത്തെ പ്രതീക്ഷിക്കണ്ടേതായുണ്ടു്. “വരട്ടേ ചെറുക്കൻ വരട്ടെ – അപ്പം കാമ്പിച്ചുകൊടുക്കാം. പയുപോലും മേയാപ്പുല്ലുകൾക്കു് ചന്ത്രക്കാറന്റെ തനിക്കൊണം” എന്നു് കേശവൻകുഞ്ഞിന്റെ തിരിച്ചുവരവിലേക്കു് മാത്രമായി ചന്ത്രക്കാറദയാലു് തന്റെ ‘പെരുങ്കൈ’പ്രയോഗത്തെ നീക്കിവച്ചു.

ആ ഏകാന്തവാസവും തന്നെ വലയംചെയ്യുന്ന ആപത്തിന്റെ അനിവൃത്തതയും കൂടിച്ചേർന്നു്, രണ്ടു് ദിവസം കഴിഞ്ഞപ്പോൾ, ആ വജ്രശിലാഹൃദയനെ കഷായിപ്പിച്ചുതുടങ്ങി. “ആടിയ കാലും പാടിയ വായും” പോലെ ചന്ത്രകാറവികൃതികളും അനദ്ധ്യായസ്വസ്ഥതയെ അവലംബിക്കുന്നവയല്ലായിരുന്നു. ചന്ത്രക്കാറൻ പ്രമത്തനും, ഹനനഭീഷണിപ്രവാദകനും ആയിരുന്നെങ്കിലും, ആ ഗോളനിർമ്മിതി നിധനകർമ്മത്തിനും നിധനധർമ്മത്തിനും വിരുദ്ധപ്രകൃതിയിൽ ആയിരുന്നതിനാൽ കുപ്പശ്ശാരുടെ വധജാള്യത്തിനു് കാര്യൈകദൃക്കായ താൻ എങ്ങനെ പ്രചോദിതനായി എന്നൊരു ശങ്കാശല്യവും അയാളുടെ കഷായത്വത്തെ കുഴമ്പിച്ചു. “അപ്പൊല്ലാത്ത ചാവുണ്ണിത്തേവടിയാടെ മായാമയക്കു്!” എന്നു് ആ ബുദ്ധിക്കുറ്റപ്പാടിനും ചന്ത്രക്കാറഭക്തൻ സമാധാനം കണ്ടുപിടിച്ചു. എന്നിട്ടും, ബഹുസഹസ്ര ജനസേവനവും ക്ഷണംപ്രതിയുള്ള സംഭാരാഗമനവും രാപ്പകൽ ഭേദം കൂടാതുള്ള ഉന്മത്തസഞ്ചരണവും ആ ബന്ധനത്താൽ തളയ്ക്കപ്പെട്ടപ്പോൾ ചന്ത്രക്കാറമഹാനുഭാവന്റെ മദമൂർച്ഛിതമായുള്ള അന്തഃസൂത്രം ഒന്നു് പിടിയുകതന്നെ ചെയ്തു. ഹിമവൽപാർശ്വം പോലെ വിസ്തൃതവും കഠിനവുമായുള്ള തന്റെ വക്ഷോനിരപ്പിൽ തട്ടി, തടവി, കൈ മലർത്തി, നിവൃത്തിമാർഗ്ഗങ്ങളെ പുനശ്ച ആലോചിച്ചു; അത്യന്തം ശാന്തചിത്തനായിരുന്നു്, ശിരോദേശത്തിരുമലിനിടയിൽ, അവിടത്തെ സഞ്ചാരികളിൽ അനവധി തിലമാത്രഗാത്രന്മാരെ ഹനനം ചെയ്തു് “അതേ – അങ്ങനെ തൊല്ല ഒതുക്ക്യാലോ?” എന്നു് ആത്മഹത്യയായുള്ള നിർവൃതിപഥത്തിന്റെ മനോഹരസൗകര്യത്തെകുറിച്ചു് ചിന്തനംചെയ്തു്, തന്നാൽ പ്രതിഷ്ഠിതമായി, സംരക്ഷിതമായി, മഹദൈശ്വര്യക്ഷേത്രമാക്കപ്പെട്ടിരിക്കുന്ന ചിലമ്പിനേത്തു് സൗധാദിസമ്പത്തെ “കണ്ട, എങ്ങാനൂന്നം ചാടിക്കടക്കണ എരപ്പക്കോമാളിത്താൻ” അപഹരിച്ചടക്കി, ഭാഗ്യാനുഭൂതിയോടു് വാണാലോ, എന്നുള്ള അഭ്യസൂയ ആ ആലോചനയെ സമൂലം വിച്ഛേദിച്ചു. തന്റെ ആപന്നതയിൽ തന്നാൽ നിർമ്മിതമായുള്ള ഭവനം മനോഹരത്വത്തെ അവലംബിച്ചുനില്ക്കുന്നതിനെ ഒന്നു് ലേഹനം ചെയ്തു് ഭസ്മീകരിപ്പാനും, ആ പ്രകൃതിഭേദ്യന്റെ അകത്തു് കത്തുന്ന കോപവിഷാഗ്നി ഒന്നു് പ്രജ്വലിച്ചു് ആഞ്ഞു. തന്നെ ഭ്രാന്തനെന്നു് ജനങ്ങൾ ഭവിച്ചേക്കുമെന്നുള്ള അഭിമാനപവമാനൻ ആ തീയെ കെടുത്തു. കൊട്ടാരക്കരത്താമസിക്കുന്ന സ്വജനങ്ങളോടുചേർന്നു് തൽക്കാലം ഗൂഢവാസംചെയ്കയോ എന്നു് ആലോചിച്ചു്, ഒരു ചീറ്റംകൊണ്ടു് അതിനെ അവസാനിപ്പിച്ചു് ഹരിപഞ്ചാനനപാദങ്ങളിൽ ദണ്ഡനമസ്കാരംചെയ്തു്, ആജ്ഞാലംഘനാപരാധപാപത്തിനു് നിവൃത്തി പ്രാർത്ഥിക്കേ, എന്നും ചിന്തിച്ചു. ദന്തങ്ങളാൽ അഖാദ്യവും ബുദ്ധിയാൽ ദുർഗ്രാഹ്യവുമായുള്ള മന്ത്രതന്ത്രവേദാന്തോക്തികളുടെ വ്യാപാരകനായ ആ വഴിപിണക്കിഭൂതത്താന്റെ ഗുരുപാദർ താൻ ആയി, ആ ‘ചെപ്പടിപ്പേച്ചനേ’ അഞ്ചാലിൽ തൂക്കി, ഗാന്ധാരിമുളകിട്ടു് പുകച്ചു് കണ്ണുംകെടുത്തു്, മേൽത്തൊലി ‘വാർവാറെന്നു്’ വാങ്ങി കൊലവിളി വിളിപ്പിച്ചു് കുമ്പിടീച്ചില്ലെങ്കിൽ ‘ഹന്നു –’ ഈ ചിന്താവാചകത്തെ, അതിലെ ക്രിയാപദത്തിനു് പകരം മുഖത്തെ കീഴ്മേൽ തെരുതെരെ ആട്ടി, ചെറുവിരൽകൊണ്ടു് ആകാശത്തിൽ ഒരു അനുസ്വാരചിഹ്നവും വാലും വരച്ചു് ആ സാഹിത്യസംബന്ധി അവസാനിപ്പിച്ചു. തന്റെ ദ്രോഹാലോചനകൾക്കു് മതിയായ പ്രായശ്ചിത്തംചെയ്തു് മഹാരാജപാദങ്ങളെ ശരണംപ്രാപിച്ചാലോ? ഈ ആലോചനയ്ക്കു് സമാധാനമായി പുറപ്പെടുന്നതു്, “പെരുങ്കൈനോക്കന്മാരെ മെനക്കെടുക്കാൻ കുരുത്തംകെട്ട തന്തയ്ക്കു് പിറന്ന ചെറുക്കൻ” എന്നൊരു ക്ലേശോച്ചാരണമായിരുന്നു.

ചന്ത്രക്കാറന്റെ ദുഷ്കാലശകുനമായ ജെണ്ട്റാൾ കുമാരൻതമ്പി, ആ ഖലപ്രമത്തന്റെ ഗുരുവും സത്യബന്ധത്താൽ മിത്രവും ആയ ഹരിപഞ്ചാനന‘തിമിംഗല’നെ തന്റെ സേനാവലയത്തിനകത്തു് ബന്ധിപ്പാൻ വ്യൂഹസജ്ജീകരണം ചെയ്തു. ഈ ഒരുക്കത്തെ പൂരിപ്പിക്കാനുള്ള കരുതലോടുകൂടി ആ സമയത്തുതന്നെ ചിലമ്പിനേതു് ഗൃഹമാകുന്ന വ്യൂഹവും അന്ധകാരവ്യൂഹവും തന്റെ പാപകർമ്മവ്യൂഹവും വളഞ്ഞിരിക്കുന്ന ചന്ത്രക്കാറനേയും ഒരു ചെറുതായ സേനാവ്യൂഹംകൊണ്ടുകൂടി ആ സേനാനായകൻ ആവരണംചെയ്തു. ഭക്ഷണാദി ദിനചര്യകളിലും നിദ്രയിലും ആസ്ഥ കുറഞ്ഞു്, തന്റെ ആപൽഗൗരവകേന്ദ്രത്തിൽ സമസ്തകരണങ്ങളേയും സമാഹരിച്ചു് സ്ഥിതിചെയ്യുന്ന ചന്ത്രക്കാറൻ ഈ വസ്തുതയും ധരിക്കുന്നു. തന്റെ ഭവനത്തിലെ മുപ്പത്തിയാറു് കെട്ടുകളുടേയും വാതലുകൾക്കുള്ള ഈരണ്ടു് സാക്ഷകളേയും ദൃഢമായി ഉറപ്പിച്ചു്, വാതലുകളെ ബന്ധിച്ചു്, ഗൃഹപ്രവേശസാഹസത്തിനു് തുനിയുന്ന രാജഭടന്മാരെ തന്റെ ഗൃഹസമേതം വെണ്ണീറാക്കുന്നതിനു്, ഗൃഹമദ്ധ്യസ്ഥമായുള്ള അങ്കണത്തിൽ ഒരു ഹോമം ആരംഭിച്ചു്, അഗ്നിജ്വാലകളെ പോഷണംചെയ്യുന്നു. അദ്ദേഹം തന്റെ നവചന്ദ്രഹാസത്തെ ധരിച്ചു്, ശ്രവണങ്ങളെ സൂക്ഷ്മപ്രവർത്തകങ്ങളാക്കി ഇരിക്കുന്നതിനിടയിൽ ചന്ദ്രഹാസത്തിന്റെ വായ്ത്തലയും കിളിച്ചുണ്ടും ഹോമപ്രഭതട്ടി, രജതപ്രഭയോടുകൂടിയ ഉഗ്രരശ്മികളെ ഉദ്വമിക്കുന്നു. എന്നാൽ, ആ ചന്ദ്രഹാസത്തിന്റെ ഉടമസ്ഥൻ വെള്ളകിലിന്റെ വർണ്ണവും ഗോളാകൃതിയും പകർന്നു് മിശ്രവർണ്ണനായി ലംബമാംസനായി, പിംഗളദന്തനായി, ജൃംഭിതസടാകേശനായി, ജരാക്രാന്തനായി, പ്രാണായാമസ്ഥനായി കാണപ്പെടുന്നു. തന്റെ ഭരണസൗഭാഗ്യം അനുഭവിക്കാതെ ദുർദ്ദശാവിലത്തിൽ പതിക്കാൻ പോകുന്ന സ്വരാജ്യത്തിന്റെ ഭാഗധേയവൈകൃതത്തെ തന്റെ മദാത്യവിഭ്രാന്തികൾക്കിടയിൽ, ആ ധൂർത്തൻ ശപിച്ചു് അപഹസിക്കുന്നു. അശമഹൃദയനായി, പരോപദ്രവവ്രതനായി, നീതിനിഗമാദി സകല ധർമ്മാധാരങ്ങളുടേയും വിദ്വേഷകനായി, ഐശ്വരമായുള്ള സർവ്വഭൂതികളേയും ഹതംചെയ്യുന്ന നഗ്നപാഷണ്ഡനായുള്ള ആ കലികാലവേനന്റെ ശാപം ആ കുടിലബുദ്ധിയുടെനേർക്കുതന്നെ പ്രതിപതനം ചെയ്യുന്നു. എങ്ങാണ്ടൊരു കെട്ടിന്റെ പുരപ്പുറത്തു് ആൾ സഞ്ചാരത്തിന്റെ ശബ്ദം കേട്ടതുപോലെ ആത്മരക്ഷാസമഗ്രചിത്തനായ ചന്ത്രക്കാറനു് തോന്നുന്നു. ചന്ത്രക്കാറൻ ശ്രവണശക്തിയെ സമഗ്രജാഗരൂകമാക്കി പരിശോധിച്ചപ്പോൾ തനിക്കു് കേട്ടതായി തോന്നിയ ശബ്ദം തന്റെ സംശയബുദ്ധിയുടെ ഫലമാണെന്നു് തീർച്ചയാക്കി എങ്കിലും, ദളവാപദകാംക്ഷിയായ അയാൾ സന്നാഹോപേക്ഷകൊണ്ടു് ഹതനായിപ്പോകാതെ സൂക്ഷിക്കുന്നതിനായി ഹോമത്തെ ഒന്നുകൂടി വളർത്തി പുഷ്ടിയാക്കി. തന്റെ ഏകാഗ്രചിന്തകളുടെ ഫലമല്ലെന്നു് തീർച്ചയാകുമാറു്, ഒരു ശബ്ദം പരമാർത്ഥമായി താൻ ഇരിക്കുന്ന കെട്ടിനകത്തു് ചന്ത്രക്കാറൻ കേൾക്കുന്നു. വാതലുകൾ ബന്ധിക്കുന്നതിനിടയിൽ ശത്രുക്കളും തന്നെ മുന്നിട്ടു് ഓരോ കെട്ടുകളിൽ പ്രവേശിച്ചിട്ടുണ്ടെന്നു് ചിന്തിച്ചുകൊണ്ടു്, ഹോമകുണ്ഡത്തിന്റെ സമീപത്തുചാടി കത്തിയെരിയുന്ന ഒരു കൊള്ളിയെടുത്ത് ബഹുസഹസ്രംജനങ്ങളുടെ ഞരമ്പറുതികൊണ്ടു് നിർമ്മിതമായുള്ള ആ മഹാമന്ദിരത്തെത്തന്നെ സംഹാരവഹ്നിയിൽ ഹോമിക്കുന്നതിനു്, ചന്ത്രകാറപുരോചനൻ കൊള്ളിയെ ഉയർത്തി മിന്നുന്നു. ആ പ്രഭാവിസരണത്തിൽ, അതിദൂരത്തല്ലാതെ അതികൃഷ്ണവർണ്ണനായി, ജൃംഭിതശരീരനായി, അവ്യൽരൂപനായുള്ള ഒരു ഭൂതം ചന്ത്രക്കാറനു് പ്രത്യക്ഷപ്പെടുന്നു. അത്ര പെരുമ്പടപ്പിലുള്ള ഭവനത്തിലെ ഏകാന്തതയിലും, ഹോമത്തിന്റെ അനവസ്ഥിതമായ പ്രകാശത്തിലും, തന്റെ വിചാരകാളിമയ്ക്കിടയിലും, അങ്ങനെയുള്ള ഒരു ദർശനം ഉണ്ടായപ്പോൾ തന്റെ മർദ്ദനത്താൽ വക്രിതശരീരനായ കുപ്പശ്ശാരുടെ പ്രേതം, തന്നെ ബാധിപ്പാൻ ശവഗർത്തം ഭേദിച്ചു് പുറപ്പെട്ടിരിക്കുന്നതാണെന്നു് ചന്ത്രക്കാറൻ വിചാരിച്ചു. അങ്ങനെ ഒരു അഭൗമദർശനത്തിനെങ്കിലും ആ ഘട്ടത്തിൽ സന്ദർഭമുണ്ടാക്കിയ ഭൂതത്തെ അഭിനന്ദിച്ചു് ആ ഭൂതഗ്രസ്തൻ എഴുന്നേറ്റു്, “വാ അമ്മിണാ വാ വാ – കൂട്ടില്ലാണ്ടു് ചന്ത്രക്കാറന്റെ കൂത്താട്ടങ്ങള് മോടിയാവണില്ല” (മേഷയുദ്ധസമർത്ഥന്മാർ പലകപിടിക്കും പോലെ വെട്ടുകത്തിയെക്കാട്ടി) “ബാഹാ! ചന്ത്രക്കാറന്റെ കരളിലെ ഉപ്പൊന്നു് നക്കാൻ ഹിങ്ങു വാ!” എന്നു് കാളിഉടയനായ ചന്ത്രക്കാറൻ തന്റെ നാമാർത്ഥത്തെ യഥാർത്ഥീകരിച്ചു് അന്ധാളിപ്പിന്റെ ഛായപോലും കൂടാതെ ഒരു നിമന്ത്രണം നൽകി, മേഷശിരസ്സിൽ തച്ചു് അതിനെ പുറംപായിപ്പിക്കുന്ന ചോടിൽ മൂന്നാഞ്ഞു് കുതംകൊണ്ടു് നിന്നു. ഭൂതം ചന്ത്രക്കാറന്റെ നാന്ദകത്തിന്റെ ധാരാപ്രകാശം കണ്ടു് അതിന്റെ ലേഹനാനുഗ്രഹത്തിൽ കൗതുകിയാകാതെ വാതൽ തുറന്നു് അടുത്ത കെട്ടിൽ ചാടി. “പെയ്യച്ചു വാ നല്ലനേരംപറ്റി” എന്നു് ചന്ത്രക്കാറൻ പറഞ്ഞു എങ്കിലും, ആദ്യത്തെ ശങ്കോദ്വേഗം ആ ഭൂതത്തിന്റെ മടക്കം കണ്ടു് നീങ്ങുകയാൽ, ആ സത്വത്തെ തുടർന്നു. അത്രത്തോളം ഹിംസാശ്രമത്തിനു് സംഗതിയുണ്ടായതു് ചന്ത്രക്കാറന്റെ ഋഷഭോന്മത്തതയ്ക്കു് മാധ്വീകമായി. ഭൂതത്താൻ ആ ഭവനത്തിലെ മുപ്പത്തിയാറു് കെട്ടുകളിലും നൃത്തംചെയ്തുക്ഷീണിച്ചു്, അവസാനത്തിൽ എന്തോ ഭീഷണഗർജ്ജനം ചെയ്യുന്നു. ചന്ത്രക്കാറൻ നിലയിൽനിന്നു് ഭൂതത്താന്റെ ആകാശവാണികൾക്കു് ചെവി നൽകുന്നു. തന്റെ ഭാഗിനേയന്റെ മൃതികഥയേയാണു് ഭൂതം വർണ്ണിക്കുന്നതു്. ഒരു കല്ലറയിൽ ബന്ധിക്കപ്പെട്ടു്, ആ മനോഹരകുമാരൻ, കുപ്പനായ വൃദ്ധവിരൂപൻ മണ്ണകുഴിയിലെന്നപോലെ ദ്രവിച്ചു് കീടഭക്ഷ്യമായിത്തീരുന്നു എന്നു് ഭൂതം പ്രഹസിക്കുന്നു. ചന്ത്രക്കാറനാൽ വധിക്കപ്പെട്ട ആ വികൃതഭൃത്യധാമനും സർവവന്ദ്യനായ തന്റെ ഭാഗിനേയപാരിജാതത്തിനും, വിധിവശാൽ ഏകഗതിതന്നെ സംഭവിച്ചിരിക്കുന്നു എന്നു് ഭൂതത്താൽ കൂക്കുവിളിച്ചുകൊണ്ടു്, ആ ഭവനത്തിലെ നവാങ്കണങ്ങളിലും ചന്ത്രക്കാറന്റെ വ്യാകുലത കാൺമാനുള്ള ഉത്സാഹഭ്രമത്തോടു് തുള്ളിക്കളിയാടി. “ഏതു് മഹാപാപി അക്കൊടുമയ്ക്കൊടവരുത്തി?” എന്നു് അമ്പുകൊണ്ട ഗജത്തിന്റെ ഘനരോദനധ്വനിയിൽ ചന്ത്രക്കാറൻ ചോദ്യംചെയ്തതിനു്, ഭൂതത്താൻ ഹരിപഞ്ചാനന നാമത്തെ സമസ്തബിരുദസമേതം ഉച്ചരിച്ചു. യോഗിവാടത്തിൽവച്ചുണ്ടായ ബ്രഹ്മസാക്ഷാൽ രണഭാവനയിലെ ഉക്തികളേയും തന്നെക്കാണിച്ച ലേഖനത്തേയും ഓർത്തു്, ആ യുവാവിന്റെ സംഗതിയിൽ ആദി മുതൽ അന്തംവരെ ആ യോഗീശ്വരൻ പരമപാതകത്വത്തെ അനുഷ്ഠിച്ചിരിക്കുന്നു എന്നു് ക്ഷണവ്യാഖ്യാനംചെയ്തു്, ഉള്ളിൽ എരിഞ്ഞ തീയോടുകൂടി, “എരിഞ്ഞു് കരിഞ്ചാമ്പലടിച്ചു്, നഹിച്ചു് പറന്നു് പോട്ടേ പഞ്ചപാഥകൻ” എന്നു് ചന്ത്രക്കാറൻ ശപിച്ചു. ഭൂതത്താൻ ആ പുരയ്ക്കും പറമ്പിനും പുറത്തുചാടി കുമാരൻതമ്പിയുടെ ഭടജനവലയത്തിൽ അകപ്പെട്ടു.

കേശവൻകുഞ്ഞിന്റെ മൃതിവൃത്തശ്രവണം ചന്ത്രക്കാറനിൽ ശേഷിച്ചിരുന്ന നരത്വത്തേയും പൈശാചീകരിച്ചു. തന്നെ ആ സ്ഥലത്തോടു് ബന്ധിച്ചിരുന്ന ഏകതന്തുവും ഖണ്ഡിക്കപ്പെട്ടപ്പോൾ ചന്ത്രക്കാറൻ ഹരിപഞ്ചാനനോപദേശങ്ങളുടെ സഹായം കൂടാതേയും, തന്റെ രൂക്ഷതാമാത്രത്താൽ ശാസ്യനായും ധൂമപ്രായമായ തന്റെ ബുദ്ധിയെ സ്വഹൃദയവർത്തിയായ തമോബ്രഹ്മത്തിൽ ലയിപ്പിച്ചു. ഗൃഹത്തിന്റെ മധ്യാങ്കണത്തിൽ കത്തിക്കൊണ്ടിരുന്ന അഗ്നികുണ്ഡത്തെ പാദപ്രപാതംകൊണ്ടണച്ചു്, പശ്ചിമപ്രാകാരമുഖമായുള്ള ശീതളതളിമത്തിൽ പ്രവേശിച്ചു്, ബൃഹൽപിണ്ഡാസനസ്ഥനായി, സമാധിനിഷ്ഠനായി സ്ഥിതിചെയ്തു. തന്റെ മനസ്സിനും ചക്ഷുസ്സിനും ഗോചരമാകുന്ന അന്ധകാരവസ്തു തന്റെ അവസ്ഥകളെ ഗുഹനം ചെയ്യുന്ന സന്തുഷ്ടികൊണ്ടു്, അയാളുടെ ആസുരബുദ്ധി ഏകാഗ്രതയോടു് അതിനെ സർവാന്തര്യാമിയായി സാക്ഷാൽകരിച്ചു് ആരാധിച്ചു. ആ ഉഗ്രസമാധിയാൽ ഉപസ്യമായ മൂർത്തി ക്ഷിപ്രപ്രസാദിയായി അയാളുടെ മൂർത്തിയിൽ പൂർണ്ണാനുഗ്രഹത്തോടു് അധിവാസം ചെയ്തു. തന്നിൽ വ്യാപരിച്ചിരിക്കുന്ന ദേവനു് നിവേദ്യമായോ, ഭവനത്തിൽ ഘാതർമം നടന്നു എന്നു് തെളുവുണ്ടാക്കാനോ, കേവലം ദുർദ്ദശാചകിതതയാലുള്ള ചിത്താന്ധതയാലോ ആ തമഃപൂർണ്ണൻ തന്റെ വിരലുകളുടെ അഗ്രങ്ങളെ കടിച്ചുമുറിച്ചു് ആ തളിമത്തെ ചില രക്തമണികൾകൊണ്ടു് മണ്ഡിതമാക്കി. ദർശനസന്ദർഭം ഉണ്ടായെങ്കിൽ, കാലൻതന്നെ വിറകൊള്ളുമായിരുന്ന അപ്രാകൃതരൂപനായി, ആ പിണ്ഡാകാരൻ എഴുന്നേറ്റു് നിൽക്കുന്നു. അംഗുലികളിൽനിന്നും ദ്രവിക്കുന്ന രക്തസ്രാവത്തെ അറിയാതെ അയാൾ തന്റെ കൈകളെ നീട്ടി, നിവർന്നു്, വക്ഷസ്സിനെ വിസ്തൃതമാക്കി, മനസ്സിൽ ശാപോദയത്തോടുകൂടി ഒരു ഗർജ്ജനംചെയ്യുന്നു. ശവഭുക്തിസന്തുഷ്ടികൊണ്ടു് യുദ്ധഭൂമിയിൽ നൃത്തംചെയ്യുന്ന പൈശാച കൂളിയെപ്പോലെ അയാൾ പൊട്ടിച്ചിരിക്കുന്നു. “എടാ ഇരുളാ! വിഴുങ്ങ് വാതുറന്നു്, ഈ മൊണ്ണയനെ. നീയല്ലാണ്ടു്, കാലമേതു്, ഖലിയേതു്? ഉശിരുടയാൻ കാലനും നീ തന്നെടാ പടച്ചപൊരുളേ! നീയല്ലാണ്ടു് പൂലവത്തു് ആരെടാ നെടുനെലകൊള്ളുന്ന പെരുമ്പൊലിമ? തായെന്നു് ചൊല്ലിയവടെ കൊടലിരുട്ടിൽ തോറ്റി, മനുക്ഷ്യവരെ പെരട്ടിരുട്ടിൽ ഇരുട്ടവെടിയ പെലന്നു്, തിരുമ്പാപാംകുഴിയിരുട്ടിൽ ഥൊലയണ ഇക്കൊണംകെട്ട, ഈ ഈരിരുളനു്, കരുംകൂരിരുളേ, നീയേ നെടുഘെതി!” എന്നും മറ്റും അതിവിശിഷ്ടങ്ങളായ ചില അദ്വൈതപ്രമാണങ്ങളെ ഉദ്വമിച്ചുകൊണ്ടു്, മുറ്റത്തിറങ്ങി, പുറകോട്ടു് നടന്നു്, ഇഷ്ടദേവതയായ ആദിയും അന്തവും ഇല്ലാത്ത അന്ധകാരബ്രഹ്മാണ്ഡത്തിൽ, കാളിയുടയാനായി ജന്മമെടുത്തു്, ഈ വിധമെല്ലം നിവർത്തിച്ചവന്റെ ഉടൽ പാഞ്ഞു.

“കദംബവനവാസിനീം മുനികദംബകാദംബിനീം…
ത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ.”

ഈ സ്തോത്രഗീതത്തിന്റെ അമൃതധാരാമാധുരിയെ വഹിച്ചുള്ള പ്രശാന്തപവനൻ മന്ത്രക്കൂടത്തു് ഭവനത്തിൽ വ്യാപരിക്കുന്ന ശബ്ദബഹുത്വത്തേയും ഭേദിച്ചു്, പിശുനസമ്പർക്കം കൊണ്ടു് ദൂഷിതമായ ചിലമ്പിനഴിയത്തു് വായുമണ്ഡലത്തെ, അതിന്റെ യുവനാഥന്റെ സുഖസഞ്ചാരണത്തിനായി ശുദ്ധീകരിക്കുന്നു. ആ സംഗീതവാഹിനി അത്യന്താധിജന്യങ്ങളായുള്ള പരമദുഃഖാശ്മങ്ങളിൽ തടഞ്ഞു്, തിങ്ങിപ്പെരുകി, കവിഞ്ഞു്, ഝരികയായി ആലാപസമേതം പ്രപാതം ചെയ്തു്, പ്രാന്തങ്ങളേയും ദൈന്യശിശിരിതമാക്കുമാറു്, വിലപനകല്ലോലങ്ങളായി തടതരണം ചെയ്യുന്നു. ‘ത്രിപുരസുന്ദരി’ എന്ന സങ്കൽപത്തിൽ, ശിവശക്തിസ്വരൂപിണിയുടെ കരുണാമൃതത്തെ അഭിവാഞ്ഛിച്ചുണ്ടായ പ്രാർത്ഥനാഗാനം മന്ത്രക്കൂടത്തു് നടക്കുന്ന മൃത്യുക്രീഡയിലെ രണ്ടാംകളത്തിൽ ‘മൃത്യുഞ്ജയ’മായി കഥനീയമായ ഒരു ‘ചതുഷ്പാദം’ ആയിരുന്നു. രക്താഭിഷിക്തമായ ചന്ത്രക്കാറന്റെ ശരീരവസ്ത്രങ്ങളെ തന്റെ ഭൃത്യന്റെ ദുർഗതിയെ ഊഹിച്ചു് വീണ സ്വാമിനിയെ, ഭാഗ്യവശാൽ ആ ഘാതകന്റെ ഉന്മാദഗതികളെ പതുങ്ങി നോക്കി സഞ്ചരിച്ചിരുന്ന ചില കരനാഥന്മാർ, ഉടനേ നേരിടുമായിരുന്ന മൃതിയിൽനിന്നു് രക്ഷപ്പെടുത്തി. വൃദ്ധയും മീനാക്ഷിയും ആ ക്ഷണംമുതൽ കഴക്കൂട്ടം ദേശവാസികളുടെ ഹൃദയംഗമമായ സ്നേഹോപചാരശുശ്രൂഷണങ്ങൾക്കു് പാത്രങ്ങളായി ഭവിച്ചു. ആയുർവേദവിദഗ്ദ്ധന്മാരായ വൈദ്യന്മാരും ആയുർവേദനകളിൽ പരിചരണവിദഗ്ദ്ധകളായ വൃദ്ധകളുംകൂടി വൃദ്ധയേയും മീനാക്ഷിയേയും കൈയേറ്റു്, വേണ്ടപോലെ കാര്യാന്വേഷണങ്ങൾ നടത്തി. ഭാഷാകവീന്ദ്രനായ കണിശപ്പണിക്കർപോലും, പിശുനനായ തന്റെ ദേശനാഥനെ തൃണീകരിച്ചു് മന്ത്രക്കൂടത്തെത്തി, പ്രമാണികളുടെ തുരുതുരേയുള്ള വരവിനിടയിൽ ‘നിലം പൊത്താൻ’ ഇടകിട്ടിയില്ലെങ്കിലും, ആയുർദ്ദായപരീക്ഷകൾ നടത്തി, അൽപപ്രായശ്ചിത്തങ്ങൾ നിശ്ചയിച്ചു്, ചില അനുകൂലങ്ങളെ കവടിസ്സഞ്ചിയിൽ കണ്ടു. പൊടുന്നനവെ നേരിട്ട അത്യാപത്തിൽ ബുദ്ധിക്ഷയം സംഭവിച്ചിരുന്ന മീനാക്ഷി ഉച്ചയായപ്പോഴെയ്ക്കും ഒരുവിധം മനസ്സ്വാസ്ഥ്യത്തെ അവലംബിച്ചു്, നന്തിയത്തുണ്ണിത്താനെ വരുത്താൻ തന്റെ പരിസേവകമഹൽസംഘത്തിൽനിന്നു്, ചെമ്പകശ്ശേരിയിൽവച്ചു് നമുക്കു് പരിചയപ്പെട്ട ചതുരവാഗ്മിയെ നിയോഗിച്ചു. അന്നുരാത്രിതന്നെ ഉണ്ണിത്താൻ മന്ത്രക്കൂടത്തെത്തി, ചികിത്സാമേലധികാരവും ഗൃഹഭരണവും ചാർജ്ജേറ്റു്, വൃദ്ധയുടെ മരണത്തേയും ദൗഹിത്രിയുടെ മഹാപാരവശ്യത്തേയും ഒട്ടേറെ ശാന്തമാക്കി, രണ്ടുപേർക്കും മനസ്സമാധാനവും ഉണ്ടാക്കി.

ദിവസേന സൂര്യാസ്തമയമാകുമ്പോൾ ആ ദേവന്റെ സന്താനവരൻ ഭടജനസഹിതം ത്രിപുരവീര്യത്തോടുകൂടി ത്രിപുരസുന്ദരി വലിയമ്മയുടെ ജീവനോടു് പോർക്കടുക്കും. ഭാമാവൈദഗ്ദ്ധ്യത്തോടുകൂടി ആ മഹതിയുടെ കായം സ്വജീവധാമപ്രതിയോഗികളോടു് നേരിട്ടുനിന്നു്, ദിനേശാഗമനമുണ്ടാകുമ്പോൾ, അവരെ പായിച്ചൊളിപ്പിക്കും. ഉദയംമുതൽ അസ്തമയംവരെ കാലഭടന്മാർ തങ്ങളുടെ പടനിലയനങ്ങളിൽ അമർന്നു്, വിശ്രമിച്ചു് രാത്രി മടങ്ങുമ്പോഴെയ്ക്കു് പ്രവൃദ്ധവീര്യന്മാരാകും. ഇങ്ങനെ ഈരഞ്ചുവട്ടം രാപ്പടവെട്ടിക്കഴിഞ്ഞിട്ടും, വൃദ്ധയുടെ ദേഹജീവന്മാർ യോജിച്ചു്, അപരാജിതരായി ശേഷിക്കുന്നു. വൃദ്ധയുടെ സാരഥിയായ ഉണ്ണിത്താൻ, തന്റെ ധന്വന്തരിദേവദത്തങ്ങളായ അസ്ത്രങ്ങൾ ഒടുങ്ങുകയാൽ, “കാണും പോന്നു് പുറത്തു് നിന്നു് കരയും” എന്ന മട്ടിൽ കർത്തവ്യനിശ്ചയം കൂടാതെ വിഷണ്ണനായി. ഒരു രാത്രിയിലെ മഹാസമരം ഭാസ്കരോദയത്തോടും അവസാനിച്ചില്ല. മീനാക്ഷി, ആ ഗൃഹത്തിൽ പ്രവേശിച്ച ദുർമ്മുഹൂർത്തത്തിന്റെ ഫലമായി ഉണ്ടായ പ്രണയോദയത്തേയും പ്രിയന്റെ വിരഹത്തേയും തന്റെ രക്ഷകന്റെ ദുർമൃതിയേയും ശേഷിച്ച ബന്ധുവായ മാതാമഹിയുടെ ആസന്നമായ അവസാനഗതിയേയും സ്മരിച്ചു്, മാതാമഹിയോടൊന്നിച്ചു് തന്റേയും ദേഹവിയോഗമുണ്ടാകണേ എന്നുള്ള പ്രാർത്ഥനയോടുകൂടി, രോഗിണിയുമായി സഹശയനം ചെയ്തു്, വിവേകശൂന്യയായി പലതും പുലമ്പി. മീനാക്ഷിയുടെ ആ സമയത്തിലെ അംഗസ്പർശവും ശോകസ്വരവും ബോധരഹിതയായി കിടന്നിരുന്ന വൃദ്ധയെ ഉണർത്തുകയാൽ, അവർ സ്നേഹഗൗരവത്തോടുകൂടി ഉണ്ണിത്താനെ നോക്കി, തന്റെ കുടുംബമഹത്വത്തിനു് ചേർന്ന പ്രതാപഭാവത്തോടുകൂടി മറ്റു് സകലരേയും പുറത്താക്കുന്നതിനു് ആജ്ഞാരൂപമായി പുറപ്പെട്ട അപേക്ഷയെ അവിടെ കൂടിയിരുന്ന സമസ്തജനങ്ങളും ഈർഷ്യകൂടാതെ ആദരിച്ചു. വൃദ്ധ ഉണ്ണിത്താനെ അടുക്കൽ വിളിച്ചു്, മീനാക്ഷിയെ മാറ്റി, ആ കന്യക കിടന്നിരുന്ന സ്ഥാനത്തിരുത്തി, താഴ്ന്നസ്വരത്തിൽ അതിസ്ഫുടമായി “ഹരിപഞ്ചാനനസ്വാമികൾ എഴുന്നള്ളിയോ?” എന്നു് ചോദ്യം ചെയ്തു. നന്തിയത്തുണ്ണിത്താനു് ഈ ചോദ്യം അദ്ദേഹത്തിന്റെ പുത്രനഷ്ടം ഉണ്ടാക്കിയതിലും കടുതായ വേദനയെ ഉണ്ടാക്കി. ഹരിപഞ്ചാനനൻ, കുട്ടിക്കോന്തിശ്ശൻ കൽപസേവനംകൊണ്ട് യുവപ്രായനായിത്തീർന്നിട്ടുള്ള യോഗിയാണെന്നു് ഉണ്ണിത്താൻ വ്യാഖ്യാനിച്ചിരിക്കുന്നതായി പല പ്രസ്താവനകളിൽനിന്നും വായനക്കാർ മനസ്സിലാക്കിയിരിക്കുമല്ലോ. ഭക്തിബഹുമാനങ്ങൾ കലർന്നുണ്ടായ ഈ ചോദ്യം കേട്ടപ്പോൾ, ഉണ്ണിത്താന്റെ ഈ വിശ്വാസം സുസ്ഥിരമായി. വൃദ്ധയും യോഗീശ്വരന്റെ പരമാർത്ഥത്തെ ധരിച്ചിട്ടുണ്ടെന്നു് മനസ്സിലാക്കി, അനർത്ഥകരമായ സംഭാഷണത്തിനു് സംഗതി വരുത്താതെ ഒഴിയുന്നതിനു് അദ്ദേഹം മിണ്ടാതെയിരുന്നു.

വൃദ്ധ: (ക്ലേശമോഹക്ഷീണങ്ങളോടുകൂടി) “ഉണ്ണീ! ഞാൻ മരിക്കും. എന്നെ ചതിക്കരുതു്. അന്നു്, എനിക്കു് മനസ്സിലായില്ല.” (ഭാഷണശക്തി ക്ഷയിക്കയാൽ അൽപനേരം കിടന്നിട്ടു് ശ്വാസത്തടവോടുകൂടി) “മഹാപാപിയായ എനിക്കു് അന്നു് മനസിലായില്ല. സ്വമികളല്ല.” (കരഞ്ഞുകൊണ്ടു്) “എന്തുപറയുന്നു്? കുപ്പൻ അന്നു് തന്നെ മനസ്സിലാക്കി. ഇപ്പോൾ എന്തോ ഒരു ഉണർവു് എനിക്കും ഉണ്ടാകുന്നു. അദ്ദേഹത്തെ എന്റെപ്പനേ – ഉഗ്രാ – ഓമനശ്ശാന്താ! അംബാ!–” വൃദ്ധ ബോധക്ഷയത്തിൽ ലയിച്ചു. മീനാക്ഷി ആശ്ചര്യഭാവത്തിൽ ഉണ്ണിത്താന്റെ മുഖത്തു് നോക്കി. അദ്ദേഹം ആ കന്യകയെ തലോടി, തന്റെ ധാരണയെ സ്വകാര്യമായി പുറത്തു് പറഞ്ഞു. യോഗീശ്വരനെ ഉടനേതന്നെ വരുത്തണമെന്നു് ആ കന്യക ബാല്യശാഠ്യത്തോടുകൂടി കരഞ്ഞു് നിർബന്ധം തുടങ്ങി. ഉണ്ണിത്താൻ അദ്ദേഹം അറിഞ്ഞിട്ടുള്ള പൂർവകഥകൾ മുഴുവൻ പറഞ്ഞു്, വൃദ്ധയേയും യോഗീശ്വരനേയും പരസ്യമായി സംഘടിപ്പിക്കുന്നതു് ആ രണ്ടുപേർക്കും, കന്യകയ്ക്കും, തനിക്കും – എന്നുമാത്രമല്ല, എങ്ങാണ്ടോ ഗൂഢമായി ബന്ധിക്കപ്പെട്ടുള്ള തന്റെ പുത്രന്റെമേൽ ആരോപിക്കപ്പെട്ടിരിക്കുന്ന മോതിരവിക്രയം സംബന്ധിച്ച് അയാൾക്കും, അത്യാപത്തുണ്ടാക്കുമെന്നു് അദ്ദേഹം വാദിച്ചു്, മീനാക്ഷിയെ ബോദ്ധ്യപ്പെടുത്തി. ആപത്തുകൾക്കല്ലൊം നിവൃത്തി പടത്തലവരായ ‘അമ്മാവൻ’ ഉണ്ടാക്കുമെന്നു് കന്യക ഉണ്ണിത്താനെ ധരിപ്പിച്ചു. ആ സംഗതിയിലെ അനന്തരവിധേയങ്ങൾ ആ സേനാനായകന്റെ വിധി അനുസരിച്ചു് തുടരുകയാണു് വിഹിതമെന്നു് പ്രഭുവും കന്യകയും സമ്മതിച്ചു്, ഉടനെതന്നെ ചെമ്പകശ്ശേരിയിലേക്കു് രണ്ടാമതും ഒരു ദൂതനെ നിയോഗിച്ചു.

ഇതിനിടയിൽ പടത്തലവരുടെ നിയോഗപ്രകാരമെന്നു് പറഞ്ഞു് ചില രാജഭടന്മാർ ചന്ത്രക്കാറന്റെ ആക്രമങ്ങൾ കൂടാതെ രക്ഷിക്കുന്നതിനു്, മന്ത്രക്കൂടത്തു് താമസിച്ചു്, ചുറ്റുമുള്ള സ്ഥലങ്ങളിൽ സഞ്ചരിച്ചുവന്നിരുന്നു. പടത്തലവരെ വരുത്തുന്നതിനു് ദൂതനെ നിയോഗിച്ച ദിവസം അസ്തമിച്ചു് എട്ടുപത്തു് നാഴികയായപ്പോൾ ആ ഭടജനസംഖ്യ ബഹുഗുണമായി. വൃദ്ധയുടെ രോഗവും അതിമൂർച്ഛയെ പ്രാപിച്ചു. അർദ്ധരാത്രി കഴിഞ്ഞപ്പോൾ രോഗിണി പൂർണ്ണശക്തിയോടുണർന്നു്, യുവപ്രഭാവിനിയെപ്പോലെ ഉണ്ണിത്താനെ നോക്കി, തന്റെ ഭർത്താവാണെന്നു് സങ്കൽപിച്ചു്, ചില അപേക്ഷകളും ശാസനകളും സരസസംഭാഷണങ്ങളും തുടങ്ങി. മീനാക്ഷിയെ ആ കന്യകയുടെ മാതാവായ സാവിത്രിയാക്കി. നിസ്തേജോവേഷയായി നിൽക്കുന്നതിൽ കയർത്തു്, കഠിനഗർഹണംചെയ്തു. പുത്രരായ ഉഗ്രശാന്തന്മാരുടെ ലാളനശ്രമങ്ങളിൽ, ജ്യേഷ്ഠകുമാരന്റെ ഉഗ്രമായ വികൃതിത്വങ്ങൾകൊണ്ടു്, സ്നേഹകോപങ്ങളുടെ വിരുദ്ധാവസ്ഥകൾക്കിടയിൽ അകപ്പെട്ടു്, വൃദ്ധ അതിവിഹ്വലമനസ്കയായി. ഇതിന്റെ ഫലമായി, കണ്ടുനിന്നിരുന്നവരുടെ കണ്ണിൽനിന്നും രക്തം വർഷിപ്പിക്കുമാറു്, ആ രോഗിണി ഓരോ ചാപല്യങ്ങൾ കാട്ടി. ഉഗ്രബാലൻ ശാന്തനായ കനിഷ്ഠനെ ക്രീഡാമദ്ധ്യത്തിൽ അസ്തസ്നേഹനായി പീഡിപ്പിച്ചു എന്നു് ജ്വരഭ്രാന്തിക്കിടയിൽ തോന്നി. അനുജസന്താനത്തിൽ ദാക്ഷിണ്യശീലയായി “ശാന്താ! എന്റെ കുഞ്ഞേ! നീ ഇങ്ങ് അമ്മേടടുത്തു് പോരെ. ഉഗ്രനോടു് കളിക്കാൻ നീയാളല്ല. അവൻ വല്ല പുലിക്കുട്ടിയേയും കൂട്ടുപിടിച്ചു് കളിക്കട്ടെ.” (ശാന്തനോടു് പരിഭവിച്ചു്) “അതതെ തരുന്നതു് വാങ്ങാൻ സുഖമില്ലെങ്കിൽ കൊള്ളു്. എന്റെ എല്ലല്ലാ ഞെരിയുന്നതു് – അതാ, അമ്മ പറഞ്ഞില്ലേ നോവിക്കുമെന്നു്? കരയാതിങ്ങു പോരേ.” (കോപത്തോടു്) “ഉഗ്രാ! ഏറെക്കളിക്കാതെ പോ. അച്ഛന്റടുത്തു് പോ. നീ അവിടെയല്ലാതെ മനുഷ്യർക്കു് ചേരൂല്ലാ” എന്നിങ്ങനെ സ്ഫുടമായി മാതൃകാര്യക്ലേശങ്ങൾ ചെയ്യുന്നതിനെ കണ്ടും കേട്ടും നിന്നവർ വിശേഷിച്ചു്, ആ കോമളാശ്വിനേയന്മാരുടെ ദർശനാനന്ദം അനുഭവിച്ചിട്ടുള്ളവർ – സകലരും ക്ലേശിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ വൃദ്ധയുടെ നേത്രങ്ങൾ തുറിച്ചു്, വായ് തുറന്നു്, നുര വിസർജ്ജിച്ചുകൊണ്ടു്, ഒരു മഹാഭയസംരംഭം തുടങ്ങി: “തീയ്യു്! ഉഗ്രാ! അച്ഛനെ വിളിച്ചു് പുടം പൊട്ടി എന്നു് പറ. നീ തൊടാതെ: അങ്ങോട്ടു് പോണ്ട ശാന്താ – അതാ! അച്ഛൻ വിളിക്കുന്നു. ഉഗ്രാ നീ അങ്ങോട്ടു് ചെല്ലു്, ശാന്തനേയും ഇഴുക്കാതെ. അയ്യോ! നിന്നെക്കൊണ്ടു് പൊറുതിയില്ലേ – എന്റെ ഭഗവാനെ – കൊല്ലാതനുജനെ. തീയാണതു്! അയ്യോ! ചതിച്ചു! ചാമുണ്ഡീ! ഇവളിത്ര മഹാപാപിയോ? എന്തു് കാലകാലാഗ്നി!” (കണ്ണടച്ചു് അവസാനശ്വാസം എന്നപോലെ) “നാരായണാ! നാരായണാ! അയ്യോ ശാന്താ! എവിടെ നീ? അയ്യോ മഹാപാപീ അമ്മയെ നീയും ചതിച്ചോ? ശാന്താ! ഉഗ്രാ! ശാന്താ! ഉഗ്രാ! ശാന്താ! ജനാർദ്ദനാ! ശാന്താ!” എന്നു് മുറവിളിക്കൂട്ടിക്കൊണ്ടു് വൃദ്ധ ബോധക്ഷയത്തിൽ ലയിച്ചു്, ദ്രുതശ്വാസം തുടങ്ങി. ആ മഹാശ്വാസവേഗം കുറച്ചു കഴിഞ്ഞപ്പോൾ നിലച്ചു, രോഗിണി സുഖനിദ്രയിലെന്നപോലെ ഒട്ടുനേരം കിടന്നു. അനന്തരം ഉണർന്നു് പൂർണ്ണസുഖമായപോലെ “മീനാക്ഷീ – ആ സ്തോത്രമൊന്നു് ചൊല്ലൂ” എന്നു് ആജ്ഞാപിച്ചു. ആ ബാലിക, ക്ഷീണസ്വരത്തിൽ ‘ത്രിപുരസുന്ദരീ സ്തോത്ര’ത്തെ ഗാനം ചെയ്‌‌വാൻ തുടങ്ങി. വൃദ്ധയ്ക്കു് സ്വരവ്യക്തി പോരെന്നു് തോന്നി, “സ്വർഗ്ഗത്തും കേൾക്കണം. ചാകാൻപോകുമ്പോൾ കേട്ടു് ചാകട്ടെ” എന്നു് നിർബ്ബന്ധിച്ചു. മീനാക്ഷി മാതാമഹിയുടെ അപേക്ഷാനുസാരമായി സ്വകണ്ഠസരളതയുടെ പരമാവധിക്കു് ചേരുന്ന സ്ഥായിയിൽ സ്വരാരംഭം ചെയ്തു, ചിലമ്പിനേത്തുഭവനത്തെ ശുദ്ധീകരിച്ചു് ദിവ്യഗാനത്തെ ആരംഭിച്ചു. അഞ്ചാറു് ശ്ലോകം ചൊല്ലിക്കഴിഞ്ഞപ്പോൾ, വൃദ്ധ ഒരു അത്യുക്കടതൃഷ്ണാവേഗത്തോടു് “അവിടെ ആരു വന്നു?” എന്നു ചോദ്യംചെയ്തു. ഈ ചോദ്യവും മരണ വിഭ്രമംകൊണ്ടുണ്ടായതെന്നു് അവിടെക്കൂടിയിരുന്നവർക്കു് തോന്നി എങ്കിലും, പരമാർത്ഥം അങ്ങനെ അല്ലായിരുന്നു. വൃദ്ധയുടെ ഭയാനകമായ സ്വപ്നം ചില ദർശനങ്ങളെ നൽകി, ആ മഹതിയുടെ ജീവിതപാഠാഭ്യസനങ്ങൾക്കിടയിൽ സിദ്ധിച്ചിട്ടുള്ള ജ്ഞാനവൈരാഗ്യത്തെ ദൈവയോഗംകൊണ്ടെന്നപോലെ നവീകരിച്ചു. കുട്ടിക്കോന്തിശ്ശന്റെ ഉഗ്രനിഷ്ഠകളേയും സിദ്ധാന്തങ്ങളേയും അനുവർത്തിച്ചും, വലുതായ ദുഃഖങ്ങളേയും ആപത്തുകളേയും സഹിച്ചു് ധർമ്മപത്നീവ്രതത്തെ നിർവഹിച്ചും, അദ്ദേഹത്തിനാൽ ഉപദിഷ്ഠങ്ങളായ മന്ത്രാദികളുടെ ധ്യാനപാരായണങ്ങളെ യഥാവിധി അനുഷ്ഠിച്ചും – ഇങ്ങനെയുള്ള മഹൽസംസ്കരണങ്ങളാൽ ധർമ്മദാർഢ്യം സിദ്ധിച്ചിട്ടുള്ള ആ മഹാമനസ്വിനിയുടെ മനസ്സിൽ തന്റെ ദർശനങ്ങൾ എന്തായിരുന്നു എന്നു് സ്ഫുടമായിരുന്നു എങ്കിലും, അവർ അതുകളെ ദൈവാനുകൂലസിദ്ധമായുള്ള ഒരു ഗുരൂപദേശത്തെപോലെ ഗോപനംചെയ്തു. അവരുടെ കർമ്മകാഠിന്യാനുഭവമായുണ്ടായ ദർശനത്താൽ സിദ്ധിച്ച ശുദ്ധിയിൽ, ആ മഹതിയുടെ അന്തർന്നേത്രം ഒരു ശുഭാഗമനത്തേയും എങ്ങനെയോ അതു് സംഭവിക്കുന്നതിനുമുമ്പിൽ സന്ദർശനംചെയ്തു. രണ്ടുമിന്നിട്ടു് കഴിഞ്ഞപ്പോൾ, കേശവൻകുഞ്ഞു് പടിക്കൽ മുട്ടി. ഹേ! പ്രാർത്ഥിതസൗഭാഗ്യമേ! കരസംഘടനത്തെ ഒന്നുകൂടി കേൾക്കുന്നതു് ജന്മമോക്ഷമെന്നുള്ള ധ്യാനത്തിൽ സദാ ദത്തധീയായിരുന്ന കുപ്പശ്ശാർ ഈ തപഃഫലത്തെ കാണുന്നില്ല. ബ്രഹ്മാണ്ഡയന്ത്രം മുൻപോലെ ക്രമപ്രവർത്തനം ചെയ്‌‌വാൻ ശക്തമല്ലാതെ അതിന്റെ കേന്ദ്രസ്ഥമായ ഒരു ചക്രദന്തം ശകലിതമായിരിക്കുന്നു. ആ കരസംഘടനത്തിനു് ഉത്തരക്ഷണമുണ്ടാകേണ്ട കുപ്പശ്ശാരുടെ ദ്വാരഭേദനം, ഭ്രൂ ചില്ലിനർത്തനം, നാസികാമുരളനം, വിവിദപരിരംഭണം, എന്നു് വേണ്ട മുല്ലബാണസാരഥ്യസൂക്തികളും, ഉണ്ടാകേണ്ടതിനു് – രാജഭടത്തകൃതിയിൽ പൊളിഞ്ഞ വാതൽ പുനശ്ച യഥാപൂർവം നിലകൊള്ളുന്നു. കാലരാജ്യപ്രാന്തത്തെ ദർശനംചെയ്ത യുവകന്ദർപ്പൻ മടങ്ങിവന്നിരിക്കുന്നു; കാലസമരംചെയ്ത വൃദ്ധ അനുഭോക്താക്കളും അകത്തു് നിൽക്കുന്നു – ആ പരമാനന്ദത്തെ സ്വർഗ്ഗാനുഭൂതിപോലെ ആത്മതുഷ്ടിപൂർവം ആസ്വദിക്കുമായിരുന്ന ദ്വാരപാലൻ മാത്രം തന്റെ സ്വാമിനിയുടെ പ്രവേശനത്തിനു് സ്വർഗ്ഗകവാടത്തെ തുറപ്പാൻ സ്വധർമ്മത്തെ തുടർന്നെന്നപോലെ ദിവംഗതനായിത്തീർന്നിരിക്കുന്നു. അതിനാൽ ആ സ്നേഹപൂർണ്ണകുംഭവാഹകന്റെ ആനന്ദാശ്രുവായ ഹിമജലപ്രോക്ഷണംകൊണ്ടു് ആ യുവാവിന്റെ പുനസ്സമാഗമത്തെ ആഘോഷിപ്പാൻ ആ കൃത്യനിഷ്ഠന്റെ സാന്നിദ്ധ്യഭാഗ്യം കേശവൻകുഞ്ഞിനു് ലബ്ധമാകുന്നില്ല.