close
Sayahna Sayahna
Search

നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും


നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും
IndulekhaCover.jpg
ഗ്രന്ഥകർത്താവ് ഒ ചന്തുമേനോൻ
മൂലകൃതി ഇന്ദുലേഖ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എഡ്യൂക്കേഷണല്‍ അന്റ് ജനറല്‍ ബുക്ക് ഡിപ്പോ, കോഴിക്കോട്
വര്‍ഷം
1890
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 390 (ആദ്യ പതിപ്പ്)

കഥകളി പകുതി കഴിഞ്ഞ ഉടനെ സൂരിനമ്പൂതിരിപ്പാട് കോച്ചിന്മേല്‍ നിന്ന് എണീട്ടു ഗോവിന്ദനെ വിളിച്ചു.

നമ്പൂതിരിപ്പാട്
ഗോവിന്ദാ! ഞാന്‍ ഇപ്പോള്‍ത്തന്നെ പുറപ്പെടുന്നു.  അമാലന്മാര് ഇവിടെത്തന്നെ കിടക്കുന്നില്ലെ? എല്ലാവരേയും വിളിക്കൂ! – ചെറുശ്ശേരി എവിടെയുണ്ട്? ഇത്തിരി­മുമ്പ് അരങ്ങത്ത് ഒരു കസാലയിന്മേല്‍ ഇരിക്കുന്നത് കണ്ടിരുന്നു. പോയിനോക്ക് – വേഗം വിളിച്ചു കൊണ്ടു വരൂ.

ഗോവിന്ദന്‍ ചെറുശ്ശേരി നമ്പൂതിരിയെ തിരഞ്ഞു പോയി. പടിമാളികയില്‍ ഉറങ്ങാന്‍ പോയിട്ടുണ്ടെന്നു കേട്ട് അവിടെ ചെന്നപ്പോള്‍ നമ്പൂതിരി കിടന്നിരിക്കുന്നു. ഉറങ്ങീട്ടില്ല.

ഗോവിന്ദന്‍
അങ്ങട്ട് എഴുന്നെള്ളാന്‍ കല്പന ആയിരിക്കുന്നു. ചെമ്പാഴിയോട്ടെക്ക്. എഴുന്നെള്ളത്ത് ഇപ്പോള്‍ തന്നെ ഉണ്ടത്രെ. അലമാലന്മാരെയും മറ്റും വിളിക്കുന്ന തിരക്കായിരിക്കുന്നു. വേഗം എഴുന്നെള്ളണം.
ചെറുശ്ശേരി നമ്പൂതിരി
ശിക്ഷ! ഈ അര്‍ദ്ധ രാത്രിക്ക് അതിദുര്‍ഘടമായ വഴിയില്‍ കൂടി എങ്ങനെ പോവും? ഇപ്പോള്‍ പുറപ്പെടാന്‍ പാടില്ല; നിശ്ചയം തന്നെ.
ഗോവിന്ദന്‍
അത് ഇവിടുന്നുതന്നെ അരുളിച്ചെയ്തു ശരിയാക്കണം.

ചെറുശ്ശേരി നമ്പൂതിരി ഉടനെ നമ്പൂതിരിപ്പാട്ടിലെ മാളികയിലേക്കു ചെന്നു. നമ്പൂതിരിപ്പാട്ടിന്നു വളരെ ഉത്സാഹിച്ചു നില്‍ക്കുന്നതു കണ്ടു. ഉയര്‍ന്നതരം കസവു തുപ്പട്ടാവുകളില്‍ ഒരു പതിനഞ്ചു വിധം, പട്ടക്കര കൊട്ടാരന്‍ പലേ മാതിരിയില്‍ ഉള്ള മുണ്ടുകളില്‍ പത്തിരുപത്, പലേ മാതിരി മോതിരങ്ങള്‍ അനവധി, ശുദ്ധകട്ടിവെള്ളികൊണ്ടുണ്ടാക്കി സ്വര്‍ണ്ണക്കുമിഴ് അടിച്ച വിശേഷമായ ഒരു ചെല്ലം, സ്വര്‍ണ്ണം കൊണ്ടുള്ള ചെറിയ വെറ്റിലച്ചുരുളുകള്‍, വെള്ളിപ്പിടി മൊന്ത, വെള്ളിച്ചങ്ങലവട്ടം, വെള്ളി അടപ്പന്‍, മാലയായി കഴുത്തില്‍ കൂടി ഇടുന്ന സ്വര്‍ണ്ണ ചങ്ങലയോടുകൂടിയുള്ള സ്വര്‍ണ്ണ ഗഡിയാള്‍, നീരാളക്കുപ്പായങ്ങള്‍, തൊപ്പികള്‍, സ്വര്‍ണ്ണം കൊണ്ടുള്ള കുറിപ്പാത്രം, സ്വര്‍ണ്ണക്കൂടുള്ള കണ്ണാടി, സ്വര്‍ണ്ണം കൊണ്ടുള്ള പനിനീര്‍ വിശറി, അത്തര്‍ കുപ്പികള്‍ മുതലായുള്ള പലേ വിധ സാമാനങ്ങള്‍ ഒരു മേശമേല്‍ നിരത്തിവെച്ചിരിക്കുന്നു. നമ്പൂതിരിപ്പാട് അങ്ങോട്ടും ഇങ്ങോട്ടും നടന്ന്, “രാഘവാ, ശങ്കരാ, കോമാ, രാമാ, കൊശവന്മാരെ ഉറക്കാണ് – കള്ളന്മാര്, ഒരു മനുഷ്യരെങ്കിലും കളിക്കും കൂടി വന്നിട്ടില്ലാ,” എന്നും മറ്റും വിളിച്ചും പറഞ്ഞും കൊണ്ടു കൂട്ടിലിട്ട മെരു പോലെ പത്തായപ്പുര മാളികയില്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടി കലശല്‍ കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ചെറുശ്ശേരി നമ്പൂതിരി ചെന്നത്.

നമ്പൂതിരിപ്പാട്
നല്ല ശിക്ഷ! ചെറുശ്ശേരിയെത്തന്നെയാണ് കാര്യസ്ഥനാക്കേണ്ടത്. നോക്കു പുറപ്പെടണ്ടേ? എനി അവിടെ എത്തിയാല്‍ ഉറങ്ങാന്‍ ചെറുശ്ശേരിക്കു ധാരാളം എടയുണ്ടല്ലോ.
ചെറുശ്ശേരി നമ്പൂതിരി
ഇത് എന്തൊരു കഥയാണ്! ഈ അര്‍ദ്ധ രാത്രിക്ക് ഈ ചീത്തവഴിയില്‍ കൂടി മൂന്നരക്കാതം വഴി പോവുന്നതു മഹാ പ്രയാസമല്ലേ? വെളിച്ചായിട്ടു പുറപ്പെടാം എന്നല്ലേ നിശ്ചയിച്ചിരുന്നത്.
നമ്പൂതിരിപ്പാട്
ചെറുശ്ശേരിയോട് ഒരു ശുഭ കാര്യത്തെക്കുറിച്ച് എത്ര ഉത്സാഹിച്ചു  പറഞ്ഞാലും അത് അശുഭമാക്കിത്തീര്‍ക്കും. ഇപ്പോള്‍ പുറപ്പെടണം – ഈ നിമിഷം പുറപ്പെടണം. ചെറുശ്ശേരിക്കു മഞ്ചലില്‍ കിടന്ന് ഉറങ്ങാമല്ലോ. വഴിയിന്റെ ദുര്‍ഘടം അലമാലന്മാര്‍ക്കല്ലേ? നല്ല ദീപ്പട്ടി ഒരു നാലാള്‍ പിടിക്കട്ടെ. ഇപ്പോള്‍ പുറപ്പെടണം സംശയമില്ല.

ചെറുശ്ശേരി നമ്പൂതിരിക്ക് അപ്പോള്‍ പുറപ്പെടാന്‍ നന്ന മടിയുണ്ട്. വളരെ കുന്നുകളും രണ്ടു കടവുകളും കടക്കാനുണ്ട്. എനി അതൊന്നും ഈ കമ്പക്കാരനോട് പറഞ്ഞിട്ടു ഫലമില്ലാ എന്ന് ചെറുശ്ശേരി നമ്പൂതിരിക്കു തോന്നു. എന്താണ് ഈ രാത്രിയത്തെ യാത്ര മുടക്കാന്‍ തക്കതായ ഒരു വിദ്യയെടുക്കുന്നത് എന്നു കുറെ ആലോചിച്ചപ്പോള്‍ സമര്‍ത്ഥനായ നമ്പൂതിരിക്ക് ഒരു സംഗതി കണ്ടു കിട്ടി. “ഇരിക്കട്ടെ, ഈ കമ്പത്തിന് രാത്രി പുറപ്പെടാന്‍ സമ്മതിക്കുകയില്ലാ.” എന്നു ഉറച്ചു വേഗം നമ്പൂതിരിപ്പാടോട് മറുപടി പറഞ്ഞു.

ചെറുശ്ശേരി നമ്പൂതിരി
അങ്ങിനെതന്നെ. ഇപ്പോള്‍തന്നെ പുറപ്പെടുക. അത്രെ വേണ്ടൂ. ഞാന്‍ തെയ്യാര്‍.

നമ്പൂതിരിപ്പാട്ടിലേക്ക് സന്തോഷമായി. കൂക്കുവിളിയും കലശല്‍ കൂട്ടലും ഒന്നു മുറുകി; ചെണ്ടയും മദ്ദളവും മിറ്റത്തുവെച്ച് അടിച്ചു പൊളിക്കുന്നതിന്റെ എടയില്‍ അന്യോന്യം വിളിച്ചാലും പറഞ്ഞാലും കേള്‍ക്കാന്‍ ബഹു പ്രയാസം. എങ്കിലും ആ സമയം പത്തായപ്പുര മാളികയില്‍ നിന്ന് ഇങ്ങോട്ടും മാളിയിലേക്ക് അങ്ങോട്ടും വാലിയക്കാരും കാര്യസ്ഥന്മാരും യാത്രയ്ക്ക് ഒരുക്കാന്‍ ഓടുന്നതും ചാടുന്നതും കണ്ടാല്‍ മനയ്ക്ക് എങ്ങാണ്ടു തീ പിടിച്ചിട്ടോ എന്നു കാണുന്നവര് ശങ്കിക്കും. അങ്ങിനെ ഇരിക്കുമ്പോള്‍ ചെറുശ്ശേരി നമ്പൂതിരി ഈ വിശേഷ സമാനങ്ങള്‍ മേശമേല്‍ വെച്ചതു നോക്കാന്‍ അടുത്തു ചെന്നു. നമ്പൂതിരിപ്പാട്ടിലേക്ക് ഇതു ബഹുസന്തോഷമായി. തന്റെ തുപ്പട്ടകളെയും ആഭരണങ്ങളെയും ചെല്ലപ്പെട്ടികളേയും മറ്റും കുറിച്ച് ആരെങ്കിലും കണ്ട് ആശ്ചര്യപ്പെടുന്നതും സ്തുതിക്കുന്നതും എല്ലായ്പ്പോഴും ഇദ്ദേഹത്തിന്നു ബഹു സന്തോഷവും തൃപ്തികരവുമായിരുന്നു.

നമ്പൂതിരിപ്പാട്
ചെറുശ്ശേരി അതു നോക്കൂ. ആ വെള്ളിച്ചെല്ലം – ഇത് മുമ്പ് ചെറുശ്ശേരി കണ്ടിട്ടില്ലെന്നു തോന്നുന്നു.

ആയിരം പ്രാവശ്യം ചെറുശ്ശേരി കണ്ടിട്ടുണ്ടെങ്കിലും,

ചെറുശ്ശേരി നമ്പൂതിരി
എനിക്കു കണ്ടതായി നല്ല ഓര്‍മ്മ തോന്നുന്നില്ല. പണി വിശേഷം തന്നെ. ഈ ദിക്കില്‍ പണിയെടുത്തതോ?

ചെല്ലം യഥാര്‍ത്ഥത്തില്‍ അവിടെ സമീപം ഒരു തട്ടാന്‍ പണിയെടുത്തതാണ്. അതു ചെറുശ്ശേരിയും അറിയും. എങ്കിലും താന്‍ ചെയ്ത ചോദ്യം നമ്പൂതിരിപ്പാട്ടിലേക്കു ബഹു സന്തോഷകരമായിരിക്കുമെന്നു വിചാരിച്ച് ചോദിച്ചതായിരുന്നു.

നമ്പൂതിരിപ്പാട്
അല്ലാ ഇവിടെ പണിയെടുത്തതല്ലാ. ഈ ദിക്കില്‍ ഇങ്ങനെ ആര്‍ പണിയെടുക്കും? മൈസൂര്‍ക്കാരന്‍ ഒരു മൊതല എനിക്കു സമ്മാനമായി തന്നതാണ് – മലവാരം പാട്ടത്തിനു കൊടുത്തപ്പോള്‍.
ചെറുശ്ശേരി നമ്പൂതിരി
മൈസൂര്‍ക്കാരന്‍ മൊതലയോ?
നമ്പൂതിരിപ്പാട്
അതെ – ഒരു മൊതല. മൊതലയെന്നാണ് അവനെ പറയാറ്.
ചെറുശ്ശേരി നമ്പൂതിരി
മുതലിയാര്‍ ആയിരിക്കും.
നമ്പൂതിരിപ്പാട്
മുസലിയാര്‍ എന്നു പറയും.  ആ മീതെ വച്ച ദുപ്പട്ട ഒന്നു നോക്കു – ബഹുവിശേഷമാണ്. ബംക്രാസ്സ എന്നു പറയുന്ന ദിക്കില്‍ ഉണ്ടാക്കുന്നതാണ്. ബഹു വിലപിടിച്ചതാണ്. എനിക്ക് അത് മേഘദന്തന്‍ എന്നു പേരായി, ഏലമല പാട്ടത്തിന്നു വാങ്ങിയ ഒരു സായിപ്പു നെയ്യിച്ചു വരുത്തി തന്നതാണ്.

ചെറുശ്ശേരി തുപ്പട്ട എടുത്തു നോക്കി ആശ്ചര്യ ഭാവത്തോടെ,

ചെറുശ്ശേരി നമ്പൂതിരി
ഇത് എവിടെ നെയ്യുന്നതാണെന്നാണ് പറഞ്ഞത്?
നമ്പൂതിരിപ്പാട്
ബംക്രാസ്സ എന്നു പറയുന്ന രാജ്യത്ത്.
ചെറുശ്ശേരി നമ്പൂതിരി
ആ രാജ്യം എവിടെയാ!
നമ്പൂതിരിപ്പാട്
അതു വിലാത്തിയില്‍ നിന്നും പിന്നേയും ഒരു പതിനാലായിരം നാഴിക തെക്കു പടിഞ്ഞാറാണത്രെ. ആ ദിക്കില്‍ ആറു മാസം പകലും ആറുമാസം രാത്രിയുമാണെന്നു മേഘദന്തന്‍ എന്നോടു പറഞ്ഞു.

തുപ്പട്ട നോക്കി വച്ച ശേഷം ചെറുശ്ശേരി പതുക്കെ സ്വര്‍ണ്ണക്കണ്ണാടി എടുത്ത് അത്യാശ്ചര്യത്തോടെ നോക്കി, “വിശേഷമായ കണ്ണാടി” എന്ന്   പറഞ്ഞു.

നമ്പൂതിരിപ്പാട്
അതു കൊച്ചി എളയരാജാവ് തൃശൂരില്‍ വെച്ചു കഴിഞ്ഞ കൊല്ലം പൂരത്തു­നാള്‍  എനിക്കു സമ്മാനമായി തന്നതാണ്.

കഴിഞ്ഞ കൊല്ലം പൂരത്തിനു നമ്പൂതിരിപ്പാടു പോയിട്ടില്ലെന്നു ചെറുശ്ശേരിക്കു നല്ല ഓര്‍മ്മ­യുണ്ട്.

ചെറുശ്ശേരി നമ്പൂതിരി
വിശേഷമായ കണ്ണാടി തന്നെ.

എന്നു പറഞ്ഞു കണ്ണാടി അവിടെ വെച്ചു. കൈകൊണ്ടു തന്റെ താടി ഒന്നു തടവി മന്ദഹാസം ചെയ്തു.

നമ്പൂതിരിപ്പാട്
എന്താണ് ചെറുശ്ശേരി ഒന്നു ചിറിച്ചത്?
ചെറുശ്ശേരി നമ്പൂതിരി
വിശേഷിച്ച് ഒന്നുമല്ല.
നമ്പൂതിരിപ്പാട്
ഹേ – പറയൂ. എന്താണ് ചിറിച്ചത്? പറയൂ, പറയൂ.
ചെറുശ്ശേരി നമ്പൂതിരി
സാരമില്ല – പറയാന്‍ മാത്രം ഒന്നുമില്ല. ക്ഷൌരം ഇന്നലെ കഴിച്ചു കളയാമായിരുന്നു. അതു കഴിഞ്ഞില്ല. എന്നാല്‍ എന്റെ യാത്രയില്‍ അതിനെക്കുറിച്ചു അത്ര ആലോചിപ്പാനില്ലല്ലോ. ക്ഷൌരവും മറ്റും ചെയ്തു സുന്ദരനായി പുറപ്പെടേണ്ടത് ഇന്ദുലേഖയുടെ ഭര്‍ത്താവല്ലേ? കൂടെയുള്ളവര്‍ എങ്ങിനെ പുറപ്പെട്ടാലും വിരോധമില്ലല്ലോ? എന്നോര്‍ത്തു ചിറിച്ചു. അത്രേ ഉള്ളൂ.

ചെറുശ്ശേരി നമ്പൂതിരിയേക്കാള്‍ അധികം ദിവസമായിരിക്കുന്നു നമ്പൂതിരിപ്പാട് ക്ഷൌരം ചെയ്യിച്ചിട്ട്, കുറേശ്ശെ നരച്ച രോമങ്ങളും ഉണ്ട്. ഇതു കണ്ടിട്ടാണ് ചെറുശ്ശേരി ഈ പ്രസ്താവം ഉണ്ടാക്കിയത്. നമ്പൂതിരിപ്പാട് ഉടനെ കണ്ണാടി എടുത്ത് നോക്കി.

നമ്പൂതിരിപ്പാട്
അല്ലാ – ശിക്ഷ! കാര്യം ശുദ്ധ കമ്പം തന്നെ, ചെറുശ്ശേരി ഓര്‍മ്മയാക്കിയതു നന്നായി. അബദ്ധം പറ്റുമായിരുന്നു. ശിവ ശിവ! നര കൂടി ഉണ്ട്. ഞാന്‍ വയസ്സനായി, ചെറുശ്ശേരി!
ചെറുശ്ശേരി നമ്പൂതിരി
അതു മാത്രം ഞാന്‍ സമ്മതിക്കില്ലാ.
നമ്പൂതിരിപ്പാട്
എന്നാല്‍ ക്ഷൌരം വേണ്ടേ?
ചെറുശ്ശേരി നമ്പൂതിരി
അതു മനസ്സുപോലെ.
നമ്പൂതിരിപ്പാട്
വെളക്കത്തുവെച്ച് ഇപ്പോള്‍ തന്നെ ചെയ്യിച്ചാലോ?
ചെറുശ്ശേരി നമ്പൂതിരി
രാത്രി ക്ഷൌരം വിധിച്ചിട്ടില്ല – വിശേഷിച്ചും നോം ഒരു ശുഭ കാര്യത്തിന്നു പോവുന്നതല്ലേ? അതു വയ്യാ എന്ന് എനിക്കു തോന്നുന്നു. പക്ഷേ, ക്ഷൌരം വേണ്ടെന്നുവെച്ചാലും കൊള്ളാം.
നമ്പൂതിരിപ്പാട്
അതു പാടില്ലാ, എന്നാല്‍ വെളിച്ചായി ക്ഷൌരം കഴിഞ്ഞിട്ടു പുറപ്പെടാനേ പാടുള്ളൂ. ക്ഷൌരം കഴിഞ്ഞാല്‍ കുളിക്കാതെ പുറപ്പെടാന്‍ പാടുണ്ടോ?
ചെറുശ്ശേരി നമ്പൂതിരി
കുളിക്കാതെ പുറപ്പെടരുത്.
നമ്പൂതിരിപ്പാട്
കുളിച്ചു പുറപ്പെടാം.
ചെറുശ്ശേരി നമ്പൂതിരി
എന്നാല്‍ പ്രാതല്‍ കൂടി കഴിഞ്ഞിട്ടല്ലേ നല്ലത്?
നമ്പൂതിരിപ്പാട്
അങ്ങിനെ തന്നെ.
ചെറുശ്ശേരി നമ്പൂതിരി
എന്നാല്‍ ഞാന്‍ അതിനെല്ലാം ശട്ടം ചെയ്യട്ടെ.

എന്നു പറഞ്ഞ് ചെറുശ്ശേരി സന്തോഷത്തോടു കൂടി താഴത്തേക്കു പോന്നു. നമ്പൂതിരിപ്പാടു കുറെ മൌഢ്യത്തോടെ ഉറങ്ങാന്‍ അറയിലേക്കും പോയി.

പിറ്റേ ദിവസം രാവിലെ നിശ്ചയിച്ച പ്രകാരം പ്രാതലു കഴിഞ്ഞ് ഏകദേശം എട്ടരമണി സമയം നമ്പൂതിരിപ്പാടും ചെറുശ്ശേരിയും പരിവാരങ്ങളും കൂടി പുറപ്പെട്ടു.

രാവിലെ കുളിക്കാന്‍ എത്തുമെന്ന് അറിയിച്ച പ്രകാരം രണ്ടാമതും അതിഘോഷമായി സദ്യയ്ക്കു വട്ടംകൂട്ടി പഞ്ചുമേനോനും കേശവന്‍ നമ്പൂതിരിയും കൂടി ഏകദേശം പന്ത്രണ്ടു മണിവരെ കുളിക്കാതെ, കാത്തു നിന്നു. ഒടുക്കം പഞ്ചുമേനവന്നു കുറേശ്ശേ ദേഷ്യം വന്നു.

പഞ്ചുമേനോന്‍
എന്താ തിരുമനസ്സുന്നെ ഇതു കഥ! ഞാന്‍ കുളിപ്പാന്‍ പോകുന്നു – ഈ നമ്പൂതിരിപ്പാട്ടുന്ന് ഒരു സ്ഥിരത ഇല്ലാത്താളാണെന്നു തോന്നുന്നു.
കേശവന്‍ നമ്പൂതിരി
ഛീ – കഷ്ടം! ഇത്ര സ്ഥിരത ഉണ്ടായിട്ടു ഞാന്‍ ഒരു മനുഷ്യനെയും കണ്ടിട്ടില്ല. അവിടുത്തെ കാര്യങ്ങളുടെ അവസ്ഥ ഒന്ന് അറിഞ്ഞാല്‍ ഇങ്ങനെ പറവാന്‍ സംഗതി ഇല്ലാ ശിവ ശിവ! അവിടെ എന്തു തിരക്കാണ്! മനയ്ക്കല്‍ പോയി നോക്കിയാലെ അറിവാന്‍ പാടുള്ളൂ. മലവാരം വിചാരിപ്പ്, ആനവിചാരിപ്പ്, വാരം പാട്ടം വിചാരിപ്പ്, പൊളിച്ചെഴുത്ത് വിചാരിപ്പ്, ഇങ്ങിനെ പലവകയായും ഉള്ള കാര്യങ്ങള്‍ എന്തൊക്കെയുണ്ട്? പരമേശ്വരാ! അദ്ദേഹം ഒരുത്തനല്ലാതെ ഇതാരു നിവൃത്തിക്കും? ഇയ്യെടെ സ്വര്‍ണ്ണം കൊണ്ടൊരു ആനച്ചങ്ങല പണിയിച്ചിരിക്കുന്നു – ബഹു വിശേഷം കണ്ടാല്‍.
പഞ്ചുമേനോന്‍
സ്വര്‍ണ്ണം കൊണ്ട് കട്ടിയായിട്ടോ?
കേശവന്‍ നമ്പൂതിരി
സ്വര്‍ണ്ണം കൊണ്ട് കട്ടിയായിട്ട്.
പഞ്ചുമേനോന്‍
ദ്രവ്യ ശക്തി തന്നെ. ഈ പെണ്ണ് എന്തൊക്കെയാണ് നുമ്മളെ വഷളാ­ക്കാന്‍ പോകുന്നത് എന്നറിഞ്ഞില്ല.
കേശവന്‍ നമ്പൂതിരി
ആ ഭ്രമം വേണ്ടാ – നമ്പൂതിരിയുമായി അര നാഴിക നേരം സംസാരിക്കട്ടെ. എന്നാല്‍ ഇന്ദുലേഖ തന്നെ നുമ്മളോട് ഈ കാര്യം നടത്തണമെന്നു പറയും.
പഞ്ചുമേനോന്‍
ശരി ശരി. എന്നാല്‍ ഒരു ദുര്‍ഘടവുമില്ല. ശരി, തിരുമനസ്സിലെ ഈ വാക്കു കേള്‍ക്കുമ്പോള്‍ മാത്രമാണ് എനിക്കു പിന്നെയും സന്തോഷമാവുന്നതും – ശരി. ഞാന്‍ ഇനി കുളിക്കട്ടെ. തിരുമനസ്സു കുറെ കൂടി താമസിക്കുന്നതാണ് നല്ലത്.
കേശവന്‍ നമ്പൂതിരി
അങ്ങിനെ തന്നെ.

കേശവന്‍ നമ്പൂതിരിയുടെ വാക്കു പഞ്ചുമേനോനു വളരെ സുഖത്തെ കൊടുത്തു. “നമ്പൂതിരിപ്പാടുമായി അരനാഴിക നേരം ഇന്ദുലേഖ സംസാരിച്ചാല്‍ നമ്പൂതിരിപ്പാടിനെ ഭര്‍ത്താവാക്കും.” ശരി – ഇതുതന്നെ നല്ല വിദ്യ. തനിക്ക് ഒരു ഭാരവും ഇല്ല. തനിക്കും കേശവന്‍ നമ്പൂതിരിക്കും ഈ കാര്യം നടത്തണമെന്നു താല്പര്യം. പെണ്ണിന് അല്പം ശാഠ്യം. അതു നമ്പൂതിരിപ്പാടുമായി കണ്ടാല്‍ തീരും എന്നു തീര്‍ച്ചയായി കേശവന്‍ നമ്പൂതിരി പറഞ്ഞു. അതുകൊണ്ട് എഴുത്തയച്ചു ശാഠ്യം കളഞ്ഞ് ഭാര്യയാക്കി എടുത്തോട്ടെ. ശാഠ്യം തീര്‍ന്നില്ലെങ്കില്‍ തനിക്ക് ഉത്തരവാദിത്വം ഒന്നും ഇല്ലാ. നമ്പൂതിരിപ്പാട് കൊള്ളരുതാഞ്ഞിട്ട് ശാഠ്യം തീര്‍ന്നില്ലെന്ന് താന്‍ പറയും. അല്ലാതെ എന്ത്! മാധവന് ഈ പെണ്ണിനെ കൊടുക്കയില്ലെന്നാണ് താന്‍ സത്യം ചെയ്തത് – നമ്പൂതിരിപ്പാട്ടിലേക്കു കൊടുക്കും എന്നു സത്യം ചെയ്തിട്ടില്ല. നമ്പൂതിരിപ്പാട്ടിലേക്ക് സാധിക്കുമെങ്കില്‍ അയാള്‍ ഭാര്യയാക്കിക്കോട്ടെ. ഇല്ലെങ്കില്‍ വേറെ ആളെ അന്വേഷിക്കണം – അല്ലാതെ എന്താണ്!

ഇങ്ങിനെ ആയിരുന്നു പഞ്ചുമേനോന്‍ കുളിപ്പാന്‍ പോവുമ്പോള്‍ മനസ്സുകൊണ്ട് വിചാരിച്ചതും സന്തോഷത്തോടു കൂടി ഉറച്ചതും. എന്നാല്‍ കേശവന്‍ നമ്പൂതിരിയോട് ഒന്നുകൂടി ഇതിനെക്കുറിച്ചു പറഞ്ഞു വെളിവായി ധരിപ്പിക്കണം – എന്നാലേ തീര്‍ച്ചയാവുള്ളൂ എന്നു വിചാരിച്ചു പല്ലുതേപ്പിച്ചു കഴിഞ്ഞ ഉടനെ മടങ്ങി പൂമുഖത്തേക്കു തന്നെ വന്നു. കേശവന്‍ നമ്പൂതിരി പട്ടിണികിടന്നു പല്ലിളിഞ്ഞ് ഇരിക്കുന്നത് കണ്ടു.

കേശവന്‍ നമ്പൂതിരി
എന്താണു കുളിക്കാതെ മടങ്ങിയത്?
പഞ്ചുമേനോന്‍
ഒന്നുമില്ലാ. നേര്‍ത്തെ, പറഞ്ഞ കാര്യത്തില്‍ എനിക്ക് ഒന്നു കൂടി പറവാനുണ്ട്. അടിയന്തിരമായി ഗോവിന്ദന്‍കുട്ടിയോട് ഒന്നു പറവാനുണ്ട്.

ഗോവിന്ദന്‍ കുട്ടിമേനോനെ വിളിച്ച് അടുക്കെ നിര്‍ത്തി.

പഞ്ചുമേനോന്‍
കുട്ടനോട് ഞാന്‍ ഇന്ദുലേഖയുടെ ഒരു സംബന്ധത്തെക്കുറിച്ചു പറഞ്ഞില്ലേ, അതിന്റെ കാര്യം കൊണ്ടു കേശവന്‍ നമ്പൂതിരിയോട് നിന്റെ മുമ്പാകെ എനിക്ക് ഒന്നുകൂടി പറവാനുണ്ട്. ഇന്ദുലേഖയെ ഞാന്‍ മാധവനു കൊടുക്കുകയില്ലെന്നു മാത്രമേ സത്യം ചെയ്തിട്ടുള്ളൂ. നമ്പൂതിരിപ്പാട്ടിലേക്കു കൊടുക്കുമെന്നു ഞാന്‍ പറഞ്ഞിട്ടില്ല. നമ്പൂതിരിപ്പാട്ടിന്നു വന്നു കണ്ട് അവള്‍ക്കു ബോദ്ധ്യപ്പെട്ടാല്‍ മാത്രം ഈ സംബന്ധം നടത്തുന്നതല്ലാതെ ഇന്ദുലേഖയുടെ മനസ്സിനു വിരോധമായി നമ്പൂതിരിപ്പാടെക്കൊണ്ടു തന്നെ സംബന്ധം നടത്താന്‍  ആളല്ലെന്നു മുന്പെതന്നെ ഞാന്‍ കേശവന്‍ നമ്പൂതിരിയെ അറിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടു കാര്യം നടന്നില്ലെങ്കില്‍ ഞാന്‍ നമ്പൂതിരിപ്പാട്ടിലേക്ക് ഉത്തരവാദിയല്ലേ, ഇതു ഞാന്‍ ഇപ്പോള്‍ തന്നെ പറയുന്നു – കുട്ടന്റെ മുമ്പാകെ പറയുന്നു.
കേശവന്‍ നമ്പൂതിരി
സകലതിനും ഞാന്‍ ഉത്തരവാദി. നമ്പൂതിരിപ്പാട് ഇവിടെ എത്തേണ്ട താമസം, അത്രേ എനിക്ക് തോന്നീട്ടുള്ളൂ.

ഇങ്ങിനെ പറഞ്ഞു കേട്ടു സന്തോഷത്തോടു കൂടി വൃദ്ധന്‍ പിന്നെയും കുളിപ്പാന്‍ പോയി.

ഗോവിന്ദന്‍കുട്ടിമേനോന്‍
(കേശവന്‍ നമ്പൂതിരിയോട്) നേരം ഒന്നരമണിയായല്ലോ. എന്തിനാണ് തിരുമനസ്സിന്ന് ഇങ്ങനെ പട്ടിണി കിടക്കുന്നത്?
കേശവന്‍ നമ്പൂതിരി
ഇല്ലാ, ഇപ്പൊഴെത്തും. അതാ കേള്‍ക്കുന്നു ഒരു മൂളക്കം – ഇല്ലേ?
ഗോവിന്ദന്‍കുട്ടിമേനോന്‍
ഉണ്ട്.

എന്നു പറഞ്ഞ് ഗോവിന്ദന്‍ കുട്ടി മേനോന്‍ അകത്തേക്കു പോയി.

അപ്പോള്‍ അവിടെ ഉണ്ടായ ഒരു ഘോഷത്തെക്കുറിച്ചു പറയുവാന്‍ പ്രയാസം. പല്ലക്കിന് എട്ടാള്‍, മഞ്ചലിന് ആറാള്‍, എടുത്തു വരുന്നവരും മാറ്റി കൊടുപ്പാന്‍ ഒന്നിച്ചു നടക്കുന്നവരും ഒന്നായിട്ടു മൂളണം എന്നാണു കല്പന. പതിന്നാല്‍പേര്‍ കൂടി ഒരു ശബ്ദത്തില്‍ മൂളാന്‍; രണ്ടുനാലാള്‍ മുമ്പില്‍ നിന്നു ഹെ-ഹൂ-ഫോ-ഫോ-ഹൂ-ഹൂ- എന്ന ചില ശബ്ദങ്ങള്‍. ഈ നിലവിളി നമ്പൂതിരിപ്പാട്ടിലേക്കുള്ള രാജചിഹ്നമാണത്രെ. ഇങ്ങിനെ ഘോഷത്തോടു കൂടിയാണ് പല്ലക്ക് മിറ്റത്ത് എത്തിയത്. ചെറുശ്ശേരി നമ്പൂതിരി പടിക്കല്‍ നിന്നു തന്നെ മഞ്ചലില്‍ നിന്ന് എറങ്ങി. എങ്കിലും ആ മഞ്ചല്‍ക്കാരും മിറ്റത്തോളം മൂളിക്കൊണ്ടു തന്നെ വന്നു. പഞ്ചുമേനോന്റെ തറവാട്ടു വീട്ടിലും സ്വന്തംമാളികയിലും താമസിക്കുന്ന ആബാലവൃദ്ധം (ഇന്ദുലേഖയും ഗോവിന്ദന്‍ കുട്ടിമേനോനും ഒഴികെ) ഒരു പടയോ മറ്റോ വരുമ്പോള്‍ ഉള്ള തിരക്കുപോലെ തിക്കി. ഓരോ ദിക്കില്‍ ഓരോര്‍ത്തര്‍ക്ക് കഴിയുമ്പോലെയും കിട്ടുമ്പോലെയും ഉള്ള സ്ഥലത്തുനിന്നു കണ്ണുപറിക്കാതെ ഈ വരവ് നോക്കി തന്നെ നിന്നു പോയി. വീട്ടിലുള്ള സ്ത്രീകള്‍ മാളികയുടെ മുകളിലുള്ള ജാലകങ്ങളില്‍ കൂടി തിക്കിത്തിരക്കീട്ട് അങ്ങിനെ, പുരുഷന്മാര്‍ യജമാനന്മാര്‍ സകലവും ബന്ധപ്പെട്ട് ഉണ്ണാതെ എതിരേല്ക്കാന്‍ വന്നു. പഞ്ചുമേനോനെ മുന്‍നിര്‍ത്തി പൂമുഖത്ത് ഒരു തിരക്ക്; കേശവന്‍ നമ്പൂതിരി എതിരേറ്റു പല്ലക്കില്‍ നിന്നിറക്കുവാന്‍ മിറ്റത്തു ഇറങ്ങി നിന്നുകൊണ്ട് കാര്യസ്ഥന്മാര്‍, ഭൃത്യവര്‍ഗ്ഗങ്ങള്‍ മിറ്റത്ത് തിക്കിയും തിരക്കിയും അടുക്കളപ്പണിക്കാര്‍ അടുക്കളയിലെ ജാലകങ്ങളില്‍ കൂടിയും ചുവരില്‍ ഉള്ള ചില ദ്വാരങ്ങളില്‍ കൂടിയും കണ്ണുമാത്രം പുറത്താക്കീട്ട് അങ്ങിനെ; വൃഷളിവര്‍ഗ്ഗം ചില വാഴകള്‍ മറഞ്ഞിട്ടും വേലി മറഞ്ഞിട്ടും എത്തിനോക്കിക്കൊണ്ടും അങ്ങിനെ; ഈ ആഘോഷശബ്ദവും ആട്ടും വിളിയും കേട്ട് ഊട്ടുപുരയില്‍ ഊണു കഴിച്ചു വെയില്‍ താണിട്ടു പുറപ്പെടാന്‍ നിശ്ചയിച്ചു കിടന്നുറങ്ങുന്ന വഴിയാത്രക്കാര്‍ ബ്രാഹ്മണര്‍ ആസകലവും ഞെട്ടി ഉണര്‍ന്ന് ഓടി കൊളത്തുവക്കത്തും പടിയിലും കയറി ഇരിക്കാന്‍ പാടുള്ള സകല സ്ഥലങ്ങളിലും വഴിക്കുടുമയും  കെട്ടിക്കൊണ്ട് “എന്നഡാ ഇത്! ആരെഡാ ഇത്! – ഭൂകമ്പമായിരിക്കെ,” ഇങ്ങനെ ചോദിച്ചും കൊണ്ട് ഒരു തെരക്ക് അങ്ങിനെ – എന്നു വേണ്ട ചെമ്പാഴിയാട്ടു പൂവള്ളി വീട്ടിന്നു സമീപവാസികളായ എല്ലാവരും ഭൂകമ്പം ഉണ്ടായാല്‍ എങ്ങിനെയോ അതുപോലെ ഒന്നു ഭ്രമിച്ചു പോയി. പല്ലക്കു മിറ്റത്ത് എത്തിയ ഉടനെ കേശവന്‍ നമ്പൂതിരി അതിന്റെ വാതില്‍ തുറന്നു. അപ്പോള്‍ അതില്‍ നിന്ന് ഒരു സ്വര്‍ണ്ണ വിഗ്രഹം പുറത്തേക്ക് ചാടി, അതെ,  സ്വര്‍ണ്ണ വിഗ്രഹം – സ്വര്‍­ണ്ണവിഗ്രഹം തന്നെ. തലമുഴുവന്‍ സ്വര്‍ണ്ണ വര്‍ണ്ണ തൊപ്പി, ശരീരം മുഴുവന്‍ സ്വര്‍ണ്ണവര്‍ണ്ണ കുപ്പായം,  ഉടുത്ത പട്ടക്കരമുഴുവന്‍ സ്വര്‍ണ്ണം, കാലില്‍ സ്വര്‍ണ്ണക്കുമിഴുള്ള മെതിയടി, കൈവിരലില്‍ പത്തിലും സ്വര്‍ണ്ണ മോതിരങ്ങള്‍, പോരാത്തതിന് സര്‍വ്വം സ്വര്‍ണ്ണ വര്‍ണ്ണമായ ഒരു തുപ്പട്ട കുപ്പായത്തിന്റെ മീതെ പൊതച്ചിട്ട്, കൈയ്യില്‍ കൂടെ കൂടെ നോക്കാന്‍ ചെറിയ ഒരു സ്വര്‍ണ്ണക്കൂടു കണ്ണാടി – സ്വര്‍ണ്ണം – സ്വര്‍ണ്ണം – സര്‍വ്വം സ്വര്‍ണ്ണം! ഒന്നരമണി വെയിലില്‍ നമ്പൂതിരിപ്പാട് പല്ലക്കില്‍ നിന്ന് എറങ്ങി നിന്നപ്പോള്‍ ഉണ്ടായ ഒരു പ്രഭയെക്കുറിച്ച് എന്താണ് പറയേണ്ടത്, ഇദ്ദേഹം നിന്നതിന്റെ സമീപം ഒരു കോല്‍ വൃത്തത്തില്‍ വെ­യില്‍ സ്വര്‍ണ്ണപ്രഭയായി മഞ്ഞളിച്ചു തോന്നി. ഇതെല്ലാം കണ്ട ക്ഷണത്തില്‍ പഞ്ചുമേനോന് തോന്നിയത് – ഹോ! കേശവന്‍ നമ്പൂതിരി പറഞ്ഞത് സൂക്ഷ്മം തന്നെ. ഇന്ദുലേഖ ഈ നമ്പൂതിരിയുടെ പിന്നാലെ ഓടും; ഓടും – സംശയമില്ല. പല്ലക്കില്‍ നിന്ന് എറങ്ങിയ ഉടനെ അര നിമിഷനേരം ഈ സ്വര്‍ണ്ണപ്പകിട്ടില്‍ മനുഷ്യരുടെ കണ്ണ് ഒന്നു മഞ്ഞളിച്ച് ആരും ഒന്നും പറയാതെ നിന്നുപോയി. തന്റെ വേഷം കണ്ട് എല്ലാവരും ഭ്രമിച്ചുപോയി. എന്നു നിശ്ചയിച്ചു നമ്പൂതിരിപ്പാടും വെറുതെ ആ വെയിലത്തുതന്നെ അരനിമിഷം നിന്നു. വെറുതെ നിന്നു എന്നു പറവാന്‍ പാടില്ലാ – പൂമുഖത്തിലെ വാതിലില്‍ക്കൂടി ഇന്ദുലേഖ അവിടെ എങ്ങാനും വന്നു നില്പുണ്ടോ എന്നറിവാന്‍ രണ്ടുമൂന്നു പ്രാവശ്യം എത്തിനോക്കുന്ന സമ്പ്രദായത്തില്‍ താണുനോക്കി. ഉടനെ പഞ്ചുമേനോനും കേശവന്‍ നമ്പൂതിരിയും കൂടി കൈ താഴ്ത്തി വഴികാണിച്ചും കൊണ്ട് ഈ സ്വര്‍ണ്ണ വിഗ്രഹത്തെ പൂമുഖത്തിലേക്ക് കൊണ്ടു പോയി. അവിടെ തെയ്യാറാക്കി വെച്ചിരുന്ന വലിയ ഒരു കസാലയിന്മേല്‍ ഇരുത്തി …

നമ്പൂതിരിപ്പാട്
പഞ്ചുവെ ഞാന്‍ കേട്ടറിയും.
പഞ്ചുമേനോന്‍
ഇവിടെ എഴുന്നള്ളിയത് അടിയന്റെ ഭാഗ്യം
നമ്പൂതിരിപ്പാട്
കറുത്തേടം ഇരിക്കൂ – ചെറുശ്ശേരി എവിടെ?
ചെറുശ്ശേരി നമ്പൂതിരി
ഞാന്‍ ഇവിടെ ഉണ്ട്.
നമ്പൂതിരിപ്പാട്
ഇരിക്കൂ – ഇരിക്കൂ, വിരോധമില്ലാ. ഇരിക്കൂ – ഇരുന്നോളൂ.
ചെറുശ്ശേരി നമ്പൂതിരി
ഇരിക്കാം.
നമ്പൂതിരിപ്പാട്
എന്താ കറുത്തേടം ഇരിക്കാത്തത്? ഇരിക്കൂ.
പഞ്ചുമേനോന്‍
എഴുന്നള്ളത്ത് കുറെ വഴുകിയതിന് എന്തോ കാരണം എന്നറിഞ്ഞില്ലാ – അമറേത്തു കഴിഞ്ഞില്ലായിരിക്കാം.
നമ്പൂതിരിപ്പാട്
കഴിഞ്ഞു, രാവിലെ കഴിഞ്ഞു. ഒരു മലവാര കാര്യസംഗതിയാല്‍ വിചാരിച്ചപോലെ പുറപ്പെടാന്‍ സാധിച്ചില്ലാ. അസാരം വഴുകി പ്രാതല്‍ കഴിഞ്ഞു പുറപ്പെട്ടു.

എന്താണ്, താടി കളയിച്ച മലവാര സംഗതിയോ എന്നു ചെറുശ്ശേരി വിചാരിച്ചു ഉള്ളില്‍ ചിറിച്ചു.

പഞ്ചുമേനോന്‍
കാര്യങ്ങളുടെ തിരക്കായിരിക്കും എന്ന് അപ്പോള്‍ തന്നെ ഇവിടെ അടിയന്‍ ഓര്‍ത്തിരിക്കുന്നു.
കേശവന്‍ നമ്പൂതിരി
ഞാന്‍ പറഞ്ഞില്ലേ?-
പഞ്ചുമേനോന്‍
എനി നീരാട്ടു കുളിക്കു താമസിക്കേണ്ട എന്നു തോന്നുന്നു. പ്രാതലമറേത്തു വളരെ നേര്‍ത്തെ കഴിഞ്ഞതല്ലേ.
കേശവന്‍ നമ്പൂതിരി
കുളിക്കാന്‍ താമസമില്ലായിരിക്കും.
നമ്പൂതിരിപ്പാട്
ഓ – ഹോ! കറുത്തേടം കുളികഴിഞ്ഞില്ലെന്നു തോന്നുന്നു.
കേശവന്‍ നമ്പൂതിരി
ഇല്ല.
നമ്പൂതിരിപ്പാട്
എന്നാല്‍ ഇനി നോക്കു കുളിക്കാന്‍ പോവുക,

എന്നു പറഞ്ഞ് എല്ലാവരും കൂടി പുറപ്പെട്ടു.

നമ്പൂതിരിപ്പാട് പൂമുഖത്ത് ഇരിക്കുന്ന മദ്ധ്യേ ഒരു ഏഴെട്ടു പ്രാവശ്യം അകത്തേക്ക് എത്തിനോക്കിയിരുന്നു. അപ്പോള്‍ കണ്ടതില്‍ ഒന്നോ രണ്ടോ ആളെ ഇന്ദുലേഖയാണോ എന്നു ശങ്കിച്ചിട്ടും ഉണ്ട്. എല്ലാവരും കുളിപ്പാന്‍ പോയശേഷം പഞ്ചുമേനോന്‍ അകത്തു വന്ന് ഉണ്ണാനിരുന്നു.

പഞ്ചുമേനോന്‍
(ഭാര്യയോട്) നമ്പൂതിരിപ്പാടു വലിയ കേമന്‍ തന്നെ.
കുഞ്ഞിക്കുട്ടി അമ്മ
ഞാന്‍ ഇങ്ങനെ ഒരാളെ ഇതുവരെ കണ്ടിട്ടില്ലാ. ഇന്ദുലേഖയുടെ ജാതകം ഒരു ജാതകമാണ്. ഇന്നാള്‍ ആ പണിക്കരു നോക്കിപ്പറഞ്ഞത് ഒത്തു. ഉടനെ അതികേമനായി ഒരു ഭര്‍ത്താവ് ഉണ്ടാകും എന്നു പറഞ്ഞിരിക്കുന്നു.
പഞ്ചുമേനോന്‍
ഇന്ദുലേഖ നമ്പൂതിരിപ്പാട്ടിലെ കണ്ടുവോ – താഴത്തുണ്ടായിരുന്നുവോ?
കുഞ്ഞിക്കുട്ടി അമ്മ
താഴത്തു വന്നിട്ടില്ലാ. മുകളില്‍ നിന്നു നോക്കീട്ടുണ്ടായിരിക്കണം.
പഞ്ചുമേനോന്‍
നീ അന്വേഷിക്കണം. ലക്ഷ്മിക്കുട്ടി കണ്ടുവോ?
കുഞ്ഞിക്കുട്ടി അമ്മ
കണ്ടു. അവള്‍ എന്റെ കൂടെ കുറെ നേരം അകത്തു നിന്നു നോക്കിയിരിക്കുന്നു. പിന്നെ അവളുടെ അറയിലേക്കു പോയി.
പഞ്ചുമേനോന്‍
ഈ ബന്ധം നടക്കും. നിശ്ചയം തന്നെ.
കുഞ്ഞിക്കുട്ടി അമ്മ
ഈ ബന്ധം നടന്നില്ലെങ്കില്‍ ഞങ്ങളുടെ പുണ്യക്ഷയം.
പഞ്ചുമേനോന്‍
നടക്കും എന്നു തന്നെ എനിക്കു തോന്നുന്നു.
കുഞ്ഞിക്കുട്ടി അമ്മ
നടക്കുന്നില്ലെങ്കില്‍ ഇതില്‍പ്പരം ഒരു കഷ്ടം എനി ഞങ്ങള്‍ക്കു വരേണ്ടതില്ലാ.
പഞ്ചുമേനോന്‍
എനിക്ക് ഒരു സംശയമില്ലാ – നടക്കും.
കുഞ്ഞിക്കുട്ടി അമ്മ
എനിക്കും അശേഷം സംശയമില്ല. അത്ര ബുദ്ധിയില്ലാത്ത പെണ്ണല്ല ഇന്ദുലേഖ.
പഞ്ചുമേനോന്‍
ആട്ടെ – ഉടനെ അറിയാം. ഇന്ദുലേഖ നിശ്ചയമായി സമ്മതിക്കും എന്നു തന്നെ എനിക്ക് ഉറപ്പായി തോന്നുന്നു. നീ വേഗം പോയി ഇന്ദുലേഖയുമായി ഒന്നു സംസാരിച്ചു  നോക്കൂ … എന്നാല്‍ ഏതാണ്ട് അറിയാം.
കുഞ്ഞിക്കുട്ടി അമ്മ
ഞാന്‍ ഇതാ പോണു.