close
Sayahna Sayahna
Search

നായ്ക്കുട്ടിയും പൂച്ചക്കുട്ടിയും


സെബാസ്റ്റ്യൻ

ചില്ലുതൊലിയുളള തവള
ChilluTholi-01.jpg
ഗ്രന്ഥകർത്താവ് സെബാസ്റ്റ്യൻ
മൂലകൃതി ചില്ലുതൊലിയുളള തവള
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64

നായ്ക്കുട്ടിയും പൂച്ചക്കുട്ടിയും

ഗംഗാതീരത്ത്
തീര്‍ഥയാത്രയ്ക്കെത്തിയ പൂച്ചക്കുട്ടി
സഹയാത്രികനായ നായ്ക്കുട്ടിയോട് പറഞ്ഞു:
‘പണ്ട് ഈ തീരത്തുവെച്ച് ഞാന്‍ കരഞ്ഞപ്പോള്‍
അടര്‍ന്നുവീണ കണ്ണുനീര്‍ത്തുളളികളാണ്
ഈ നദിയിലൊഴുകുന്ന സ്വര്‍ണത്താമരകള്‍!
ഈ പൂ ചുടിയാല്‍ ബ്രഹ്മപദത്തിലെത്താമെന്ന്
ഭഗവാന്‍ വ്യാസന്‍ പാടിയിട്ടുണ്ട്.’
ഭക്തിയോടെ ഭസ്മം പൂശിയ നായ്ക്കുട്ടി അതു വിശ്വസിച്ചു.
പുണ്യനദിയിലൂടൊഴുകുന്ന പൊന്‍താമരകള്‍ കണ്ട്
നായ്ക്കുട്ടിയുടെ വായില്‍ വെളളമൂറി.
കല്പടവിലിറങ്ങിനിന്ന്
ഒരു പൂവ് കടിച്ചെടുത്ത്
മരച്ചുവട്ടിലേക്കു പോയി.
ഭക്തിയോടെ നാമംചൊല്ലി
സ്വര്‍ണത്താമരയുടെ ഓരോ ഇതളുമടര്‍ത്തി
രുചിയോടെ തിന്നുതുടങ്ങിയ നായയെ നോക്കി
മരക്കൊമ്പു കയറിയ പൂച്ചക്കുട്ടി പറഞ്ഞു:
‘മലം പുണ്യനദിയിലൊഴുകിയ
അമൃതാകുമെന്നു കണ്ടെത്തിയ നായ്ക്കുട്ടി
നീയാണ് യഥാര്‍ത്ഥ ഭാരതീയന്‍.’

കുറിപ്പ്: ഈ സംഭവത്തിനു ശേഷമാണ് നായയും പൂച്ചയും ശത്രുക്കളായ നായ മലം തന്റെ അപൂര്‍വ ഭക്ഷണമാക്കിയതും.