close
Sayahna Sayahna
Search

മദിരാശിയില്‍ നിന്ന് ഒരു കത്ത്


പഞ്ചുമേനോന്‍ ഊണു കഴിഞ്ഞ ഉടനെ ഇന്ദുലേഖ നമ്പൂതിരിപ്പാട്ടിലെ കണ്ടുവോ എന്നറി­വാന്‍ കുഞ്ഞിക്കുട്ടിയമ്മ ഇന്ദുലേഖയുടെ മാളികമേല്‍ പോയി. ചെല്ലുമ്പോള്‍ ഇന്ദുലേഖ ഒരു തൊപ്പി തുന്നിക്കൊണ്ടു ചാരുപടിയില്‍ ഇരിക്കുന്നു. മുത്തശ്ശിയെ കണ്ട ഉടനെ എഴുനീറ്റ് അടുക്കെ ചെന്നു.

മുത്തശ്ശി ഇന്ദുലേഖയെ പിടിച്ചു മാറോടു ചേര്‍ത്ത് മൂര്‍ദ്ധാവില്‍ ചുംബിച്ചു കൊണ്ടു പറയുന്നു.

കുഞ്ഞിക്കുട്ടി അമ്മ
മകളേ, നിണക്ക് എല്ലാ ഭാഗ്യവും തികഞ്ഞു വന്നു എഴുന്നള്ളത്ത് കണ്ടില്ലേ?
ഇന്ദുലേഖ
എന്താണ്, ഇന്ന് അമ്പലത്തില്‍ ഉത്സവമുണ്ടായിരുന്നുവോ? എന്നാല്‍ എന്തേ മുത്തശ്ശി എന്നെ വിളിക്കാഞ്ഞത്? ആന എത്ര ഉണ്ടായിരുന്നു? വാദ്യം ഒന്നും കേട്ടില്ലല്ലോ?
കുഞ്ഞിക്കുട്ടി അമ്മ
അമ്പലത്തിലെ എഴുന്നള്ളത്തല്ല. നമ്പൂതിരിപ്പാട്ടിലെ എഴുന്നള്ളത്ത്.
ഇന്ദുലേഖ
(മുഖപ്രസാദം കേവലം വിട്ടു വലിയമ്മയുടെ ആലിംഗനത്തില്‍ നിന്നു വേറായി നിന്നിട്ട്) ഞാന്‍ കണ്ടില്ലാ.
കുഞ്ഞിക്കുട്ടി അമ്മ
ഈ ഘോഷം ഒക്കെ കഴിഞ്ഞിട്ടു നീ അറിഞ്ഞില്ലേ?
ഇന്ദുലേഖ
എന്തു ഘോഷം? ഞാന്‍ ഒന്നും കണ്ടില്ലല്ലോ?
കുഞ്ഞിക്കുട്ടി അമ്മ
നീ മുകളില്‍ വാതില്‍ അടച്ചു തുന്നക്കാരുടെ പണിയും എടുത്തു കാത്തിരുന്നാല്‍ കാണുമോ? നമ്പൂതിരിപ്പാട്ടിലെ കാണേണ്ടതാണ് – മഹാ സുന്ദരന്‍ തന്നെ. ഉടുപ്പും കുപ്പായവുമെല്ലാം പൊന്നു കൊണ്ടു കട്ടിയായിട്ടാണ്. എനിക്ക് അറുപതു വയസ്സായി മകളേ, ഞാന്‍ ഇതുവരെ ഇങ്ങിനെ ഒരാളെ കണ്ടിട്ടില്ല. അമറേത്തിനു പോയിരിക്കുന്നു – കഴിഞ്ഞ ഉടനെ വരും. നിന്നെ കാണാന്‍ മുകളില്‍ വരുമെന്നു തോന്നുന്നു. ഇന്നാള്‍ ഇവിടെ വന്ന ചെറുശ്ശേരി നമ്പൂതിരിയും കൂടെ വന്നിട്ടുണ്ട്. അദ്ദേഹം നമ്പൂതിരിപ്പാട്ടിലെ മുമ്പില്‍ ഇരിക്കാന്‍ കൂടി മടിക്കുന്നു. നമ്പൂതിരിപ്പാട്ടിലെ അവസ്ഥ പറഞ്ഞു കൂടാ. മനയ്ക്കല്‍ ആനച്ചങ്ങലകൂടി പൊന്നു കൊണ്ടാണത്രെ. ഇതിന്റെ മുകളില്‍ ഒക്ക വെടിപ്പുണ്ടായിരിക്കണേ അദ്ദേഹം വരുമ്പോള്‍.
ഇന്ദുലേഖ
ഇതിന്റെ മുകളില്‍ വെടിപ്പുകേട് ഒരിക്കലും ഉണ്ടാവാറില്ല. എന്തിനാണ് അദ്ദേഹം ഇതിന്റെ മുകളില്‍ വരുന്നത് – എന്നെ കാണേണ്ട ആവശ്യം എന്താണ് അദ്ദേഹത്തിന്?
കുഞ്ഞിക്കുട്ടി അമ്മ
അദ്ദേഹം മറ്റെന്താവശ്യത്തിന് നുമ്മുടെ വീട്ടില്‍ എഴുന്നെള്ളുന്നു? എന്റെ മകളുടെ വര്‍ത്തമാനം കേട്ടിട്ടു വന്നതാണ്. മകളേ വളരെ നന്നായിട്ടെല്ലാം സംസാരിക്കണേ. എന്റെ മകള്‍ക്ക് വലിയ ഭര്‍ത്താവ് വന്നുകാണണമെന്നു ഞാന്‍ എത്ര കാലമായി കൊതിച്ചിരിക്കുന്നു. ഇപ്പഴ് എനിക്ക് അതു സംഗതി വന്നു. ഇതുപോലെ എനി എന്റെ കുട്ടിക്ക് ഒരു ഭാഗ്യം വരാനില്ലാ. പെണ്ണുങ്ങള്‍ നന്നായി തീര്‍ന്നാല്‍ അവരുടെ തറവാടു നന്നാക്കണം. നല്ലാ ഭര്‍ത്താവിനെ എടുക്കണം. പണം തന്നെയാണു മകളേ കാര്യം. പണത്തിനു മീതെ ഒന്നുമില്ല. ഞാന്‍ കുട്ടിയില്‍ കണ്ടാല്‍ നന്നായിരുന്നു. എത്രയോ സുന്ദരന്മാരായ ആണു­ങ്ങള്‍ എനിക്കു സംബന്ധം തുടങ്ങാന്‍ ആവശ്യപ്പെട്ടു. എന്റെ അച്ഛനും അമ്മയും അതൊന്നും സമ്മതിച്ചില്ലാ. ഒടുവില്‍ നിന്റെ വലിയച്ഛന് എന്നെ കൊടുത്തു. ഞാനായിട്ട് നുമ്മളുടെ വീട്ടില്‍ നാലുകാശ് സമ്പാദിച്ചു. നുമ്മള്‍ക്കു സുഖമായി കഴിവാന്‍ മാത്രം സമ്പാദിച്ചു മകളേ. ലക്ഷ്മിക്കുട്ടിക്കു ഭാഗ്യമില്ലാതെ പോയി. നിന്റെ അച്ഛന്‍ കുറെക്കാലം കൂടി ഇരുന്നെങ്കില്‍. നുമ്മള്‍ ഇന്നു വലിയ പണക്കാരായി പോയിരുന്നു. എന്തു ചെയ്യും! അതിനൊന്നും ഭാഗ്യമില്ലാ. നുമ്മളെ തറവാട്ടില്‍ പെങ്കുട്ടികള്‍ എല്ലായ്പോഴും നന്നായിട്ടേ തീരാറുള്ളൂ. എന്റെ മകളേപ്പോലെ ഇത്ര നന്നായിട്ട് ഇതുവരെ ആരും തീര്‍ന്നിട്ടില്ലാ. നിണക്ക് ഇപ്പോള്‍ വന്ന ഭര്‍ത്താവിനെ പോലെ നന്നായിട്ട് ഒരു ബന്ധവും ഇതുവരെ നുമ്മളുടെ തറവാട്ടില്‍ ഉണ്ടായിട്ടില്ലാ. അതുകൊണ്ടാണ് ഭാഗ്യം എന്നു പറഞ്ഞത്.
ഇന്ദുലേഖ
അല്ലാ – നമ്പൂതിരിപ്പാട് എനിക്കു സംബന്ധം തുടങ്ങിക്കഴിഞ്ഞുവോ? ഞാന്‍ ഇത് അറിഞ്ഞില്ലല്ലോ?
കുഞ്ഞിക്കുട്ടി അമ്മ
എനി സംബന്ധം കഴിഞ്ഞപോലെ തന്നെ. ഇത്ര വലിയ ആള്‍ ഇവിടെ ഇതിന്നായിട്ട് വന്നിട്ട് എനി സംബന്ധം കഴിയാതെ പോവുമോ? എന്താ, എന്റെ മകള്‍ക്ക് ഭ്രാന്തുണ്ടോ? ഈ നമ്പൂതിരിപ്പാട് സംബന്ധം തുടങ്ങിയില്ലെങ്കില്‍ പിന്നെ ആരു തുടങ്ങും?
ഇന്ദുലേഖ
ശരി – മുത്തശ്ശി പറഞ്ഞതെല്ലാം ശരി. ഞാന്‍ കുറെ കിടന്നുറങ്ങട്ടെ.
കുഞ്ഞിക്കുട്ടി അമ്മ
പകല്‍ ഉറങ്ങരുത് മകളേ, ഞാന്‍ ആ പച്ചക്കല്ലു താലിക്കൂട്ടവും കല്ലുവെച്ച തോടകളും എടുത്തുകൊണ്ടു വരട്ടെ. നമ്പൂതിരിപ്പാട് ഇതിന്റെ മുകളില്‍ എഴുന്നെള്ളുമ്പോള്‍ എന്റെ മകള്‍ അതെല്ലാം അണിഞ്ഞിട്ടുവേണം അദ്ദേഹത്തെ കാണാന്‍, ഞാന്‍ വേഗം എടുത്തു കൊണ്ടു വരാം.
ഇന്ദുലേഖ
വേണ്ടാ, ഞാന്‍ യാതൊരു സാധനവും കെട്ടുകയില്ല. നിശ്ചയം തന്നെ. എനിക്ക് അസാരം ഉറങ്ങിയേ കഴിയുള്ളൂ.
കുഞ്ഞിക്കുട്ടി അമ്മ
എന്റെ മകള്‍ കെട്ടിയാലും കെട്ടിയില്ലെങ്കിലും ശരി, എന്റെ മകള്‍ക്ക് ആഭരണവും ഒന്നും വേണ്ടാ. നമ്പൂതിരിപ്പാടു വരുമ്പോള്‍ നല്ല സന്തോഷമായിട്ടെല്ലാം പറഞ്ഞ് അദ്ദേഹത്തിനു നല്ല സ്നേഹം തോന്നിക്കണേ.

എന്നും പറഞ്ഞ് കുഞ്ഞിക്കുട്ടി അമ്മ താഴത്തേയ്ക്ക് എറങ്ങിപ്പോയ ഉടനെ ലക്ഷ്മിക്കുട്ടി അമ്മ മുകളിലേക്കു കയറിവന്നു. ഇന്ദുലേഖയും ലക്ഷ്മിക്കുട്ടി അമ്മയും അന്യോന്യം മുഖത്തു നോക്കി ചിറിച്ചു.

ലക്ഷ്മിക്കുട്ടി അമ്മ
നമ്പൂതിരിപ്പാട്ടിലെ വരവ് ബഹുഘോഷമായി. ആള്‍ മഹാ വിഡ്ഢിയാണെന്നു തോന്നുന്നു. ഇതിന്റെ മുകളിലേക്ക് വരവുണ്ടാവും.
ഇന്ദുലേഖ
വരട്ടെ.
ലക്ഷ്മിക്കുട്ടി അമ്മ
ബാന്ധവിക്കണം എന്നു പറയും.
ഇന്ദുലേഖ
ആരെ?
ലക്ഷ്മിക്കുട്ടി അമ്മ
നിന്നെ.
ഇന്ദുലേഖ
വന്നു കയറിയ ഉടനെയോ?
ലക്ഷ്മിക്കുട്ടി അമ്മ
(ചിറിച്ചും കൊണ്ട്) ഒരു സമയം ഉടനെതന്നെ പറയും എന്നു തോന്നുന്നു.
ഇന്ദുലേഖ
അങ്ങിനെ പറഞ്ഞാല്‍ അതിനുത്തരം എന്റെ ദാസി അമ്മു പറഞ്ഞോളും.
ലക്ഷ്മിക്കുട്ടി അമ്മ
മാധവന്‍ കൂടി ഇപ്പോള്‍ ഇവിടെ ഉണ്ടായിരുന്നാല്‍ നല്ല നേരം പോക്കായിരുന്നു.

“മാധവന്\,” എന്ന ശബ്ദമാത്രശ്രവണത്തില്‍ ഇന്ദുലേഖയുടെ മുഖത്ത് പ്രത്യക്ഷമായുണ്ടായ വികാരഭേദങ്ങളെ കണ്ടിട്ട്.

ലക്ഷ്മിക്കുട്ടി അമ്മ
ഓ ഹോ! എന്റെ കുട്ടീ, നിന്റെ പ്രാണന്‍ ഇപ്പോള്‍ മദിരാശിയില്‍ തന്നെയാണ്. സംശയമില്ലാ. നിണക്ക് ഇങ്ങിനെ ഇരിക്കുന്നതില്‍ മനസ്സിന്നു വളരെ സുഖക്കേടുണ്ടെന്നു തോന്നുന്നു. ആട്ടെ, ദൈവം ഉടനെ എല്ലാം ഗുണമായി വരുത്തും.
ഇന്ദുലേഖ
മനസ്സിന്നു സുഖക്കേട് അധികമായിട്ടൊന്നുമില്ലാ. മദിരാശി വര്‍ത്തമാനം ഒന്നും ഇല്ലല്ലോ?
ലക്ഷ്മിക്കുട്ടി അമ്മ
ഗോവിന്ദന്‍ കുട്ടി വിശേഷിച്ച് ഒന്നും പറഞ്ഞില്ലാ.
ഇന്ദുലേഖ
ചെറുശ്ശേരി നമ്പൂതിരി വന്നിട്ടുണ്ടോ?
ലക്ഷ്മിക്കുട്ടി അമ്മ
ഉണ്ട്. അദ്ദേഹവും ഉണ്ണാന്‍ പോയിരിക്കുന്നു. ഞാന്‍ പോണു. നമ്പൂതിരിപ്പാടുമായി യുദ്ധത്തിന് ഒരുങ്ങിക്കോളു.

എന്നു പറഞ്ഞു ലക്ഷ്മിക്കുട്ടി അമ്മ താഴത്തേക്കു പോയി.

ചെറുശ്ശേരി നമ്പൂതിരി വന്നിട്ടുണ്ടെന്നു കേട്ടത് ഇന്ദുലേഖയ്ക്ക് വളരെ സന്തോഷമായി. തമ്മില്‍ അഞ്ചാറു ദിവസത്തെ പരിചയമേ ഉണ്ടായിട്ടുള്ളൂ എങ്കിലും ഇന്ദുലേഖയ്ക്കും മാധവനും ഈ നമ്പൂതിരി അതിസമര്‍ത്ഥനും രസികനുമാണെന്നു ബോധിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ദുലേഖയ്ക്ക് അല്പം ഒരു സുഖക്കേടും തോന്നി. അന്നു ചെറുശ്ശേരി നമ്പൂതിരി കണ്ടപ്പോള്‍ മാധവന്‍ തന്റെ കൂടെ ഉണ്ടായിരുന്നു. താനും മാധവനും തമ്മില്‍ ഉണ്ടായി വരാന്‍ പോകുന്ന സ്ഥിതിയെ ഇദ്ദേഹം നല്ലവണ്ണം അറിഞ്ഞിട്ടും അതില്‍ ഇദ്ദേഹം സന്തോഷിച്ചിട്ടും ഉണ്ടെന്ന് ഇന്ദുലേഖയ്ക്ക് അറിവുണ്ട്.  ഈ നമ്പൂതിരിപ്പാട് ഇപ്പോള്‍ ഉദ്ദേശിച്ചു വന്ന കാര്യവും ഇയ്യാള്‍ക്കു മനസ്സിലാവാതിരിപ്പാന്‍ പാടില്ല. ഇതില്‍ നമ്പൂരിക്കു തന്റെ മേല്‍ ഒരു പുച്ഛം തോന്നുമല്ലോ എന്നു വിചാരിച്ചിട്ടാണു സുഖക്കേടുണ്ടായത്. നമ്പൂതിരിപ്പാട് ഉദ്ദേശിച്ചു വന്ന കാര്യത്തിന്റെ തീര്‍ച്ചയില്‍ ഈ പുച്ഛം തീരുമെന്നു താന്‍തന്നെ സമാധാനിച്ചിട്ടു അകായില്‍ പോയി ഉറ­ങ്ങാന്‍ ഭാവിച്ചു കിടന്നു.

ഒരു നാലെട്ടു നിമിഷം കഴിഞ്ഞപ്പോള്‍ തന്റെ ദാസി അമ്മു ഒരു കടലാസ്സും കൈയ്യില്‍ പിടിച്ച് കയറി വരുന്നതു കണ്ടു.

ഇന്ദുലേഖ
എന്താ അമ്മു അത്?
ലക്ഷ്മിക്കുട്ടി അമ്മ
ഇത് എഴുത്താണ് – മദിരാശിയില്‍ നിന്നു വന്നതാണ്. കുട്ടന്‍മേനവന്‍ യജമാനന്‍ ഇവിടെ കൊണ്ടു വന്നു തരാന്‍ പറഞ്ഞു.

എന്നു പറഞ്ഞു എഴുത്ത് ഇന്ദുലേഖയുടെ വശം കൊടുത്തു.

ഇന്ദുലേഖ കുറെ ഭ്രമത്തോടെ എഴുത്തു വാങ്ങി എഴുനീറ്റു വായിച്ചു. രണ്ടെഴുത്തുകള്‍ ഉണ്ടായിരുന്നു. ഒന്നു തുറന്നിരിക്കുന്നു. അതിന്റെ തര്‍ജ്ജമ താഴെ എഴുതുന്നു. 

“കുട്ടന്‍ ഇവിടെ നിന്നുപോയ ദിവസം രാത്രി എട്ടുമണിക്ക് എന്നെ സിക്രട്രൈറ്റില്‍ നിശ്ചയിച്ചതായി ഗില്‍ഹം സായ്‌വിന്റെ ഒരു കത്തു കിട്ടി. ഞാന്‍ ഇന്ന് ഉദ്യോഗത്തില്‍ പ്രവേശിച്ചു. കുട്ടനും മറ്റു സുഖക്കേട് ഒന്നും ഇല്ലായിരിക്കും. ഞാന്‍ മറ്റന്നാളത്തെയോ, നാളത്തെയോ വണ്ടിക്ക് ഒരാഴ്ച കല്പനയെടുത്ത് അങ്ങോട്ടു വരും. ഇതില്‍ അടക്കം ചെയ്ത എഴുത്തുകള്‍ അച്ഛനും മാധവിക്കും കൊടുപ്പാന്‍ അപേക്ഷ.”

ഇതു വായിച്ച ഉടനെ ഇന്ദുലേഖയ്ക്കുണ്ടായ ഒരു സന്തോഷം ഞാന്‍ എങ്ങിനെ എഴുതി അറിയിക്കുന്നു – പ്രയാസം. സന്തോഷാശ്രു താനേ കണ്ണുകള്‍ നിറഞ്ഞു. പിന്നെ തനിക്കുള്ള എഴുത്തു പൊളിച്ചു വായിച്ചു. ആ എഴുത്തു ഞാന്‍ പരസ്യമാക്കാന്‍ വിചാരിക്കുന്നില്ലാ. ഇന്ദുലേഖ ആ എഴുത്തിനെ വായിച്ചശേഷം ചില ഗോഷ്ടി കാണിച്ചതും എഴുതണ്ട എന്നാണു ഞാന്‍ ആദ്യം വിചാരിച്ചത്. പിന്നെ ആലോചിച്ചതില്‍ ഇന്ദുലേഖയോടുള്ള ഇഷ്ടം നിമിത്തം കഥ ശരിയായി പറയാതിരിക്കുന്നത് വിഹിതമല്ലെന്ന് അഭിപ്രായപ്പെടുന്നതിനാല്‍ എഴുതാന്‍ തന്നെ നിശ്ചയിക്കുന്നു. മാധവന്റെ എഴുത്തു വായിച്ച ശേഷം എഴുത്തിനെ രണ്ടുനാലു പ്രാവശ്യം ഇന്ദുലേഖ ചുംബിച്ചു. താക്കോല്‍ എടുത്ത് എഴുത്തുപെട്ടി തുറന്നു രണ്ടു കത്തുകളും അതില്‍ വെച്ചു പൂട്ടി പുറത്തേക്കു വന്നു. ഗോവിന്ദന്‍ കുട്ടിമേനോന്‍ ചായ കുടിച്ചുവോ എന്നറിഞ്ഞു വരാന്‍ അമ്മുവെ പറഞ്ഞയച്ചു. അമ്മു ഗോവിന്ദന്‍ കുട്ടി മേനോന്റെ അറയില്‍ പോയി അന്വേഷിച്ചു. ചായ കുടിച്ചു എന്നു ഗോവിന്ദന്‍ കുട്ടി മേനോന്‍ മറുപടി പറഞ്ഞു. “ഞാന്‍ അങ്ങട്ടു വരുന്നു എന്ന് ഇന്ദുലേഖയോടു പറ”, എന്നും പറഞ്ഞയച്ചു.

ലക്ഷ്മിക്കുട്ടി അമ്മ മാധവന് ഉദ്യോഗമായ വിവരം ഗോവിന്ദന്‍ കുട്ടി മേനോന്‍ പറഞ്ഞുകേട്ട സന്തോഷത്തോടു കൂടി മുകളിലേക്കു കയറിവന്ന് ഇന്ദുലേഖയെ കണ്ടു. മകളുടെ അപ്പോഴത്തെ ഒരു സന്തോഷം കണ്ടതില്‍ തനിക്കും വളരെ സന്തോഷമായി.

ലക്ഷ്മിക്കുട്ടി അമ്മ
ജയിച്ചു – ഇല്ലേ?
ഇന്ദുലേഖ
ഈശ്വരാധീനം – ഇത്രവേഗം ഉദ്യോഗമായത്.
ലക്ഷ്മിക്കുട്ടി അമ്മ
അപ്പോള്‍ ശപഥമോ?
ഇന്ദുലേഖ
അത് ഇരിക്കട്ടെ. ഞാന്‍ എനി ഉടനെ മദിരാശിക്കു പോവും അമ്മേ – അമ്മയ്ക്കു വിരോധമില്ലല്ലോ?
ലക്ഷ്മിക്കുട്ടി അമ്മ
എന്റെ മകള്‍ മാധവനോടൊപ്പം ഏതു ദിക്കില്‍ പോയാലും എനിക്കു വിരോധമില്ലാ. സാധുക്കളേ, നിങ്ങള്‍ രണ്ടുപേരും എത്ര ദിവസമായി കുഴങ്ങുന്നു! എങ്കിലും അച്ഛന് ഒരു മുഷിച്ചിലിന്ന് എടയാവുമല്ലോ എന്ന് ഒരു ഭയം.
ഇന്ദുലേഖ
അതില്‍ അമ്മയ്ക്ക് വിഷാദം വേണ്ട. വലിയച്ഛന്‍ മഹാശുദ്ധനാണ്. എന്നെ ബഹു വാത്സല്യമാണ്. ഞാന്‍ കാല്‍ക്കല്‍ വീണു കരഞ്ഞാല്‍ എനിക്കു വേണ്ടി അദ്ദേഹം ഞാന്‍ ചെയ്യുന്ന ന്യായമായ അപേക്ഷയെ സ്വീകരിക്കാതെ ഇരിക്കുകയില്ല – എനിക്ക് അതു നല്ല ഉറപ്പുണ്ട്.

ഇങ്ങനെ അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍  മാധവന്റെ അമ്മ (പാര്‍വ്വതി അമ്മ)  മുകളിലേക്കു കയറി വന്നു.

പാര്‍വ്വതി അമ്മ
എന്താ മകളേ മാധവന് ഉദ്യോഗമായോ?
ഇന്ദുലേഖ
ആയി എന്ന് എഴുത്തു വന്നിരിക്കുന്നു. നിങ്ങളുടെ ഭാഗ്യം – ഇത്ര വേഗം നല്ലൊരു ഉദ്യോഗമായല്ലോ.
പാര്‍വ്വതി അമ്മ
മാധവന്‍ എനിയും മദിരാശിയില്‍ തന്നെ പാര്‍ക്കണ്ടേ? അതു മാത്രം എനിക്കു സങ്കടം.
ഇന്ദുലേഖ
നിങ്ങള്‍ക്ക് ഇനി മദിരാശിയില്‍ പോയി താമസിക്കാമല്ലോ.
പാര്‍വ്വതി അമ്മ
ഞാന്‍ തന്നെയോ?
ഇന്ദുലേഖ
ഞാനും വരാം.
പാര്‍വ്വതി അമ്മ
ഈശ്വരാ! അങ്ങനെയായാല്‍ നന്നായിരുന്നു. അപ്പോഴെയ്ക്കു മാധവന്‍ വെറുതേ വല്യമ്മാമനുമായി ശണ്ഠ ഉണ്ടാക്കിവച്ചുവല്ലൊ.
ഇന്ദുലേഖ
ആട്ടെ, നിങ്ങള്‍ എന്റെ കൂടെ വരുന്നുണ്ടോ?
പാര്‍വ്വതി അമ്മ
ഈശ്വരാ! അങ്ങിനെ ദൈവം സംഗതി വരുത്തട്ടെ. എന്നാല്‍ എന്റെ മകന് പിന്നെ ഒരു ഭാഗ്യവും വേണ്ട. അതിനപ്പോള്‍ ഈ വിഷമമുണ്ടല്ലോ.

ഇങ്ങനെ അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഗോവിന്ദന്‍ കുട്ടി മേനോന്‍ കയറിവരുന്നതു കണ്ട്, ലക്ഷ്മിക്കുട്ടി അമ്മയും പാര്‍വ്വതി അമ്മയും താഴത്തിറങ്ങിപ്പോയി. ഇന്ദുലേഖയുടെ മുഖത്തു പ്രത്യക്ഷമായിക്കണ്ട സന്തോഷത്തില്‍ ഗോവിന്ദന്‍ കുട്ടി മേനോനും വളരെ സന്തോഷമുണ്ടായി, അന്യോന്യം കുറെനേരം ഒന്നും മിണ്ടാതെ നിന്നു – പിന്നെ?

ഗോവിന്ദന്‍കുട്ടി മേനോന്‍
ഇന്ദുലേഖ മദിരാശിയിലേക്കു പോവാന്‍ എല്ലാം ഒരുങ്ങിക്കോളു. മാധവന്‍ നാളെയോ മറ്റന്നാളോ പുറപ്പെടും എന്ന് എഴുതിക്കണ്ടില്ലേ? ഇന്ദുലേഖ ഒന്നും പറയാതെ മുഖം താഴ്ത്തിക്കൊണ്ടും മുഖത്ത് ഇടയ്ക്കിടെ ചുവപ്പും വെളുപ്പുമായി വര്‍ണ്ണം മാറിക്കൊണ്ടും സന്തോഷത്തില്‍ മുങ്ങിയും പൊങ്ങിയും നിന്നു. എന്നാല്‍ ഗോവിന്ദന്‍ കുട്ടിമേനോന് വളരെ സന്തോഷം ഉണ്ടായി. എങ്കിലും അച്ഛന്റെ ശപഥത്തെ ഓര്‍ത്ത് അല്പം കുണ്ഠിതവും ഉണ്ടായിരുന്നു. മാധവന്‍ പെണ്ണിനേയും കൊണ്ടു പോകുമെന്നുള്ളതിനു  ഗോവിന്ദന്‍ കുട്ടി മേനോന് ലേശവും സംശയമില്ലാ. അതുകൊണ്ട് ഇന്ദുലേഖയെ സംബന്ധിച്ചിടത്തോളം ഗോവിന്ദന്‍ കുട്ടിമേനോന് ഒരു വ്യസനവും ഉണ്ടായില്ല. എന്നാല്‍ വൃദ്ധനായ തന്റെ അച്ഛനെ സമ്മതിപ്പിച്ചിട്ടു കാര്യം നടത്താഞ്ഞാല്‍ എന്തൊക്കെ വൈഷമ്യങ്ങള്‍ വരാം എന്നാലോചിച്ചിട്ടാണ് അല്പം കുണ്ഠിതം ഉണ്ടായത്. എന്നാല്‍ ഈ വക വ്യസനഭാവം അശേഷമെങ്കിലും മേനോന്റെ മുഖത്തോ വാക്കിലോ പുറപ്പെട്ടിട്ടില്ല.
ഗോവിന്ദന്‍കുട്ടി മേനോന്‍
നമ്പൂതിരിപ്പാട് വന്നിട്ടുണ്ടല്ലോ – കേട്ടില്ലേ?
ഇന്ദുലേഖ
കേട്ടു.
ഗോവിന്ദന്‍കുട്ടി മേനോന്‍
അച്ഛന്‍ ഈ കാര്യത്തെക്കുറിച്ചു വളരെ ഉചിതമായിട്ട് ഒരു വാക്കു പറഞ്ഞു – എനിക്കതു വളരെ സന്തോഷമായി.
ഇന്ദുലേഖ
എന്താ പറഞ്ഞത്?
ഗോവിന്ദന്‍കുട്ടി മേനോന്‍
ഈ നമ്പൂതിരിപ്പാട്ടിലെ സംബന്ധം ഇന്ദുലേഖയ്ക്ക് മനസ്സുണ്ടെങ്കില്‍ അല്ലാതെ നടത്തിപ്പാന്‍ താന്‍ ശ്രമിക്കയില്ലെന്നാണ്. ഇത് തീര്‍ച്ചയായി എന്നോടും കേശവന്‍ നമ്പൂതിരിയോടും പറഞ്ഞു. അതു കൊണ്ട് ഇന്ദുലേഖ ഇനി ഒട്ടും വ്യസനിക്കണ്ട.
ഇന്ദുലേഖ
അങ്ങിനെയാണു വലിയച്ഛന്റെ മനസ്സെങ്കില്‍ ഇദ്ദേഹത്തെ കെട്ടിവലിപ്പിച്ചത് എന്തിന്?
ഗോവിന്ദന്‍കുട്ടി മേനോന്‍
അത് ഇന്ദുലേഖയ്ക്ക് അദ്ദേഹത്തെ കണ്ടശേഷം മനസ്സുണ്ടാവുമോ എന്നു പരീക്ഷിപ്പാനാണത്രെ.

എന്നും പറഞ്ഞു ഗോവിന്ദന്‍ കുട്ടി മേനോന്‍ തന്റെ മുറിയിലേക്കു പോയി. കോണി  ഇറങ്ങുമ്പോള്‍ “മദിരാശിക്ക് എഴുത്തുണ്ടെങ്കില്‍ പൂട്ടി താഴത്തേയ്ക്കയക്കൂ. എന്റെ എഴുത്തില്‍ വച്ച് അയയ്ക്കാം.” എന്ന് പറഞ്ഞു.

എനിക്ക് ഇന്ദുലേഖയെ പരിഹസിക്കുന്നത് പ്രാണവേദനയാണ്. എന്നാലും കഥ ഞാനൊട്ടും മറച്ചു വയ്ക്കുന്നില്ല. ഇത്ര ബുദ്ധിയുള്ള ഇന്ദുലേഖ എന്തിന്നു വിഡ്ഢിത്തം കാണിച്ചു? ഞാന്‍ പറയാതിരിക്കില്ല. ഗോവിന്ദന്‍ കുട്ടിമേനോന്‍ താഴത്ത് ഇറങ്ങിയ ഉടനെ ഇന്ദുലേഖ എഴുത്തുപെട്ടി തുറന്ന് കത്തെടുത്തു വായിച്ച് ക്രമപ്രകാരമുള്ള ഗോഷ്ഠി കാണിച്ച് കത്തു പെട്ടിയില്‍ വച്ചു പൂട്ടി. അതി സന്തോഷത്തോടുകൂടി കിടക്കാനും ഇരിക്കാനും നില്പാനും ശക്തിയില്ലാതെ പ്രമോദസരിത്തില്‍ കൂടി ഒഴുകിക്കൊണ്ടുവശായി.

ഗോവിന്ദന്‍ കുട്ടിമേനോന്‍ മദിരാശിക്ക് എഴുത്തു തയ്യാറാക്കി മേശമേല്‍ വച്ചു മാധവന്റെ അച്ഛനെ കാണ്മാനായി അദ്ദേഹത്തിന്റെ ഭവനത്തിലേക്കു ചെന്നു. ചെല്ലുമ്പോള്‍ അദ്ദേഹം പൂമുഖത്ത് ഇരിക്കുന്നു. ഗോവിന്ദന്‍ കുട്ടിമേനവനെ കണ്ടപ്പോള്‍ ഒന്നു ചിറിച്ചു.

ഗോവിന്ദന്‍കുട്ടി മേനോന്‍
ജ്യേഷ്ഠന്‍, നമ്പൂതിരിപ്പാട്ടിലെ വരവു കണ്ടില്ലേ?

ഗോവിന്ദന്‍കുട്ടി മേനോന്‍സാധാരണയായി ഗോവിന്ദപ്പണിക്കരെ ജ്യേഷ്ഠന്‍ എന്നാണു വിളിച്ചുവരാറ്.

ഗോവിന്ദപ്പണിക്കര്‍
ഞാന്‍ കണ്ടില്ല. ഹമാലന്മാരുടെ മൂളലിന്റെ ഘോഷം കേട്ടു. ഞാന്‍ പൊല്പായിക്കളത്തിലേക്കു പുറപ്പെട്ടിരിക്കയാണ്. തല്കാലം ഇവിടെ നിന്നാല്‍ തരക്കേടുണ്ട്. നിന്റെ അച്ഛന്‍ ഒരു സമയം എനിക്ക് ആളെ അയയ്ക്കും. പിന്നെ നമ്പൂതിരിപ്പാട്ടിലെ സംബന്ധക്കാര്യംകൊണ്ട് ആലോചിപ്പാനും മറ്റും പറയും. എനിക്ക് ഈ ആവലാതികള്‍ ഒന്നും കഴികയില്ല – ഞാന്‍ ഇന്നും നാളെയും കളത്തില്‍ താമസിച്ച് മറ്റന്നാളേ മടങ്ങിവരുകയൊള്ളു.
ഗോവിന്ദന്‍കുട്ടി മേനോന്‍
ഞാനും വരാം. എനിക്കും നമ്പൂതിരിപ്പാട്ടിലെ പ്രാകൃത്യങ്ങള്‍ കാണാന്‍ വയ്യാ – ഞാനും വരാം.
ഗോവിന്ദപ്പണിക്കര്‍
പോന്നോളു. വിവരം അച്ഛനെ അറിയിക്കണെ. അല്ലെങ്കില്‍ പിന്നെ അതിന് എന്റെ നേരെ കോപിക്കും.

ഉടനെ ഗോവിന്ദന്‍കുട്ടി മേനോന്‍ വീട്ടിലേയ്ക്ക് ആളെ അയച്ച് തന്റെ ഉടുപ്പുകളും മറ്റും വരുത്തി ഗോവിന്ദപ്പണിക്കരോടു കൂടി പൊല്പായികളത്തിലേക്കു പുറപ്പെട്ടു. തന്നെക്കുറിച്ചു ചോദിച്ചാല്‍ വിവരം അച്ഛനെ അറിയിപ്പാന്‍ ആളെ പറഞ്ഞേല്പ്പിച്ചു. ഗോവിന്ദപ്പണിക്കരും ഗോവിന്ദന്‍ കുട്ടി മേനോനും പൊല്പായിക്കളത്തിലേക്കു പോകയും ചെയ്തു.