close
Sayahna Sayahna
Search

അദ്ധ്യായം പതിനാലു്


മാർത്താണ്ഡവർമ്മ

മാർത്താണ്ഡവർമ്മ
Mvarma-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി മാർത്താണ്ഡവർമ്മ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്ര നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1891
മാദ്ധ്യമം അച്ചടിപ്പതിപ്പു്
“നന്ദിച്ചുള്ളൊരു ചന്ദ്രികക്കു് സമമാക്കേളീവിലാസങ്ങളും
ഇന്നാളല്ലയോ കണ്ടു് ഞാൻ അതിനിടയ്ക്കെന്തായഹോ കാലവും.”

മ്മുടെ കഥാനായിക ആകുന്ന പാറുക്കുട്ടിയുടെ അവസ്ഥ എന്താണെന്നു് അറിയുന്നതിനു് വായനക്കാർക്കു് ആകാംക്ഷ ഉണ്ടായിരിക്കുമെന്നുള്ളതിനാൽ പത്താം അദ്ധ്യായത്തിന്റെ ഒടുവിൽ പ്രസ്താവിച്ച സംഗതി വിശദമാക്കുന്നതിനു് യത്നിച്ചുകൊള്ളുന്നു.

പുത്രിയെ ഉണർത്തി ശാസിക്കുന്നതിനായി കാർത്ത്യായനിഅമ്മ അറപ്പുരയ്ക്കുള്ളിൽ കടന്നു പുത്രിയുടെ സമീപത്തു് ചെന്നപ്പോൾ തന്റെ മനോധൈര്യത്തെ പാടേ ഒടുക്കിയതായ ഒരു കാഴ്ചയാണു് കണ്ടതു്. പാറുക്കുട്ടിക്കു് ഒരു മഹാരോഗം, പൂർവ്വരാത്രിയിൽ നിദ്രയ്ക്കു് ആരംഭിച്ചതിന്റെ ശേഷമായി, പിടിപെട്ടിരിക്കുന്നു. ഈ രോഗത്തിന്റെ ചിഹ്നങ്ങൾ കണ്ടു് ഝടിതിയിൽ ഉണ്ടായ അപാരമായ വ്യസനത്തോടുകൂടി കാർത്ത്യായനിഅമ്മ മുറവിളികൂട്ടിത്തുടങ്ങി. പുത്രിയുടെ ശരീരത്തിന്മേൽ വീണു മുറുകെ അമച്ചു് ആലിംഗനം ചെയ്തു് നിലയല്ലാത്ത പരവശതയോടുകൂടി ഉരുണ്ടും, ദിഗ്‌ഭേദനം ചെയ്യുമാറു് നിലവിളിച്ചും, തലയെ മഞ്ചത്തിന്മേൽ അടിച്ചും മാറത്തു് നിർദ്ദയമായി അലച്ചും പുത്രിയെ ഇടയ്ക്കിടെ ചുംബിച്ചിട്ടുള്ള അപരാധങ്ങളെ ക്ഷമിക്കണമെന്നു് അപേക്ഷിച്ചും, മറ്റൊരോവിധത്തിലും പ്രദർശിപ്പിച്ചുതുടങ്ങിയ വ്യസനത്തിനു് മൂത്തപിള്ള മുതാലായവരുടെ സ്വാന്തനവാക്കുകളാലും അടക്കംവന്നില്ല. ദിവസം ഒന്നു് കഴിഞ്ഞിരിക്കുന്നു. ഈ ദിവസങ്ങളിലെ വൃത്താന്തങ്ങൾ വായനക്കാർക്കു് ഊഹിക്കാൻ കഴിയുന്നിടത്തോളം ശരിയായി വർണ്ണിക്കാൻ സാദ്ധ്യമല്ലാത്തതിനാൽ കഥാസംബന്ധമായി ആവശ്യപ്പെടുന്ന സംഗതികൾ മാത്രം വിവരിക്കുന്നതല്ലാതെ എല്ലാ അവസ്ഥകളും യഥാക്രമം സൂഷ്മമായി വർണ്ണിക്കുന്നതിനു് ശ്രമിക്കുന്നില്ല.

പാറുക്കുട്ടിയുടെ രോഗത്തിന്റെ ലക്ഷണങ്ങൾ മിക്കവാറും പക്ഷവാതത്തിന്റേതായിരുന്നു. അനന്യസാധാരണമായ ചാരുത്വത്തോടുകൂടിയ മുഖത്തിനു് നാസികയുടെ അധോഭാഗത്തായി ഒരു വക്രത്വവും, വാമനേത്രത്തിനു് നിർജ്ജീവത്വവും വാമശ്രോത്രത്തിനു് ശ്വനശക്തിക്ഷയവും വാമപാദത്തിനും കരത്തിനും സ്തംഭനവും ബുദ്ധിക്കു് അതിമാന്ദ്യവും പൂർവ്വസംഗതികളെക്കുറിച്ചു് വിസ്മൃതിയും സംഭവിച്ചിട്ടുണ്ടു്. ഈ രോഗം അനുരൂപനായ ഒരു യുവാവു് തന്റെ ഭർത്തൃസ്ഥാനത്തെ കാംക്ഷിച്ചതിൽ പാറുക്കുട്ടി വിപരീതഭാവം കാണിച്ചതിലേക്കു് ശിക്ഷയായി കൽപിക്കപ്പെട്ടതുതന്നെയോ എന്നു തോന്നും. എന്തുകൊണ്ടെന്നാൽ, യൗവ്വനാരംഭംകൊണ്ടു് ഏറ്റവും രമണീയമായിരിക്കുന്ന ശരീരത്തിനു്, വിശേഷിച്ചു് മുഖത്തിനു് വൈരൂപ്യമാണു് ഈ രോഗത്താൽ മുഖ്യമായി സംഘടിക്കപ്പെട്ടിള്ളതു്. കേവലം നിശ്ചേഷ്ടയായി കിടക്കുന്ന പാറുക്കുട്ടിക്കു് അശനപാനാദികളിലും ലേശവും അഭിരുചിയില്ലാതെയായിത്തീർന്നിരിക്കുന്നു. അതിനാൽ ക്ഷീണം വർദ്ധിച്ചു് വല്ലികൾ വാടിവീഴുന്നതുപോലെ പാറുക്കുട്ടിയുടെ ശരീരം മുഴുവൻ തളർന്നുവശായിരിക്കുന്നു. രോഗം അപകടമായി പരിണമിക്കുമോ എന്നു് ചികിത്സകന്മാർക്കും സംശയം ഉത്ഭവിക്കുന്നുണ്ടു്. ചിലപ്പോൾ വലതുകരത്താൽ ചില ആംഗ്യങ്ങൾ സംഭ്രമത്തോടുകൂടി കാണിക്കുന്നതിന്റെ താത്പര്യം ആർക്കും മനസ്സിലാകുന്നില്ല. ചിലപ്പോൾ വളരെ കഷ്ടപ്പെട്ടു് വാ വിടുർത്തി, നാവു് പുറത്തേക്കു് നീട്ടി, തന്റെ ആത്മഗതങ്ങൾ ഉച്ചരിക്കുന്നതിനു് ശ്രമിക്കുമ്പോൾ നാവു് കുഴങ്ങി ചലിക്കയും, അർത്ഥശൂന്യമായും നിശിതങ്ങളായുള്ള ബാണങ്ങളെപ്പോലെ മാതാവാദിയായുള്ള ജനങ്ങളുടെ ഹൃദയങ്ങളിൽ തറയ്ക്കുന്നതായുമുള്ള ചില ശബ്ദങ്ങൾ പുറപ്പെടുകയും ചെയ്യുന്നതേയുള്ളു. നേത്രങ്ങൾ അടച്ചുകിടക്കുന്നതിനിടയിൽ അപ്പഴപ്പോൾ പെട്ടെന്നുണർന്നു ഞെട്ടി എഴുന്നേൽക്കുന്നതിനു് ശ്രമിക്കുമ്പോൾ തന്റെ ശക്തിക്ഷയത്തെക്കുറിച്ചു് ജാഗരൂകയായി അതിദീനയായി മേൽപോട്ടു് നോക്കുകയും കരയുകയും ചെയ്യുന്നു. ഉടനേ ബോധക്ഷയവും പിൻതുടരുന്നു. മാതാവിന്റെ പ്രേമപുരസ്സരമായുള്ള പ്രലാപങ്ങളും സാന്ത്വനവചനങ്ങളും കേട്ടാൽ ചിലപ്പോൾ വലതുകൈ നീട്ടി മാതാവിന്റെ കരം ഗ്രഹിക്കുന്നതിനു് ശ്രമിക്കയും ഓരോസ്‌തോഭങ്ങളോടുകൂടി ഗാഢനിദ്രയിൽ ലയിക്കയും ചെയ്യുന്നു.

പ്രായംതികഞ്ഞാൽ പരസ്പരം കണ്ടുകൂടെന്നുള്ള (ദക്ഷിണ) കേരളാചാരത്തെ ലംഘിച്ചു് മൂത്തപിള്ളയും ഭഗിനിയും പാറുക്കുട്ടിയുടെ സമീപത്തു് ശുശ്രൂഷാശ്രമങ്ങളോടുകൂടെ സഞ്ചരിക്കുന്നു. കാർത്ത്യായനിഅമ്മയുടെ സ്ഥിതി പാറുക്കുട്ടിയുടെ സ്ഥിതിയിലും അതിദയനീയമായിട്ടുള്ളതായിരിക്കുന്നു. തന്റെ പാടവങ്ങളും പ്രൗഢികളും കോപങ്ങളും എന്നുവേണ്ട കരാറുകളും പുത്രിയുടെ ശരീരസൗഖ്യത്തോടുകൂടി പലായനം ചെയ്തിരിക്കുന്നു. കാർത്ത്യായനിഅമ്മയെപ്പോലുള്ള സാധുബുദ്ധികളായ, ദുരാശകൊണ്ട ജനങ്ങളുടെ ധൈര്യവും മിടുക്കും ഒരു തട്ടുകിട്ടുന്നേടത്തോളമേ നിലനിൽക്കയുള്ളു. ഈ വിധമുള്ള ജനങ്ങളെപ്പോലെ ക്ഷണത്തിൽ മറ്റുള്ളവർ ആപത്തിൽ ശുഷ്കവീര്യന്മാരായി ചമയുന്നതല്ല.

മൂത്തപിള്ളയുടെ മനോവികാരങ്ങളെ സൂഷ്മമായി തിരിച്ചറിയുന്നതിനു് കഴിവുള്ളവരിതല്ലായിരുന്നു. സഹോദരിയുടെ മുറവിളികേട്ടു് അറപ്പുരയിൽ എത്തി താനും കരഞ്ഞുതുടങ്ങി. എങ്കിലും ഭാഗിനേയി സജീവയാണെന്നും മറ്റും അദ്ദേഹം ഗ്രഹിച്ചപ്പോൾ മുൽക്കു് കുറച്ചു് ധൈര്യം അവലംബിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ബുദ്ധിയെ കഠിനമായ രോഷം തപിപ്പിക്കുന്നുണ്ടെന്നു് സഹോദരിയെ നോക്കുന്ന നോട്ടങ്ങളാൽ പ്രത്യക്ഷപ്പെടുന്നുണ്ടു്. ഭാഗിനേയിയുടെ മുഖത്തു് ഉള്ളലിഞ്ഞു നോക്കി ദീർഘമായി നിശ്വസിച്ചിട്ടു് കത്തുന്ന നേത്രങ്ങളോടുകൂടി സഹോദരിയേയും നോക്കുന്നു. ഇതിൽ അന്തർഭൂതമായിട്ടുള്ള അദ്ദേഹത്തിന്റെ അന്തർഗ്ഗതം, ‘അത്യാഗ്രഹവശയായി എന്നെയും വശപ്പെടുത്തി ചെയ്ത സാഹസങ്ങളുടെ ഫലമായി വന്നുകൂടിയ ഈ വിപത്തിനെ സഹിക്ക്’ എന്നല്ലാതെ മറ്റെന്തായിരിന്നിരിക്കാം?

മൂത്തപിള്ളയെ മുമ്പിട്ടു് കാർത്ത്യായനിഅമ്മയുടെ രോദനം കേട്ടിട്ടു് ഒരാൾ അറപ്പുരയിൽ എത്തുക ഉണ്ടായി. ഈയാൾ നമ്മുടെ ശങ്കുആശാനല്ലാതെ മറ്റാരുമല്ലായിരുന്നു. കാർത്ത്യായനിഅമ്മയും അന്ധാളിക്കത്തക്കവിധത്തിൽ ആശാൻ നിലവിളിക്കയും, പരവശതകൾ കാണിക്കയും ചെയ്തു. തന്നെയും. കാർത്ത്യായനിഅമ്മ, മൂത്തപിള്ള, തമ്പി, സുന്ദരയ്യൻ ഇവരെയും, ബ്രഹ്മവിഷ്ണമഹേശ്വരന്മാരെയും, ആശാന്റെ അറിവിൽ കേട്ടിട്ടുള്ള എല്ലാ ക്ഷേത്രങ്ങളിലെ ദേവന്മാരേയും, ശപിക്കയും ശാസിക്കയും മാറത്തും തലയിലും താഡിച്ചു വ്രണപ്പെടുത്തുകയും ചെയ്തു. ആശാന്റ ഉള്ളിൽ കെട്ടിനിന്നിരുന്ന കോപാശയത്തിന്റെ കരകൾ പൊട്ടി കാർത്ത്യായനിഅമ്മയുടെമേൽ അതികേമമായ ഒരു പ്രവാഹവും ഉണ്ടായി. ആശാന്റെ വ്യസനവും കോപവും, വൈദ്യന്മാർ വന്നുകൂടി ഭയപ്പെടാനില്ലെന്നുംമറ്റും ഓരോ ഉറപ്പുകൾ പറഞ്ഞതിന്റെ ശേഷവും ശമിച്ചില്ലെങ്കിലും, അപ്പോൾ കാർത്ത്യായനിഅമ്മ ചെയ്തതായ ഒരു അന്വേഷണം ആരംഭിച്ചതു് മുതൽക്കു് അന്തരംഗത്തിൽ ഉണ്ടായിരുന്ന എന്തോ ഒരു ഗൂഢഅറിവിനെ അനുസരിച്ചു് തന്റെ കോപവ്യസനങ്ങൾ അടങ്ങി വൃദ്ധൻ വല്ലാതുള്ള സംഭ്രമത്തിനു് അധീനനായി. പാറുക്കുട്ടിക്കു് അണിയുന്നതിനായി കാർത്ത്യായനിഅമ്മ കൊണ്ടുചെന്നിരുന്ന ആഭരണാദികളെ മഞ്ചത്തിൽ ത്യജിച്ചിട്ടു് പോയതായി മുൻപിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആവക സാധനങ്ങളിൽ വസ്ത്രങ്ങൾ ഒഴികെ യാതൊന്നും പാറുക്കുട്ടിയുടെ മഞ്ചത്തിലാകട്ടെ അടുത്തുള്ള വടക്കേമുറിയിലാകട്ടെ കാണ്മാനില്ലായിരുന്നു. ഈ സംഗതി പുറത്തായപ്പോൾ തസ്‌ക്കരന്മാർ എങ്ങനെയോ അറപ്പുരയിൽ കടന്നു എന്നും, അവരാൽ പ്രയോഗിക്കപ്പെട്ട ബലത്താലോ മന്ത്രതന്ത്രങ്ങളാലോ പാറുക്കുട്ടിയുടെ രോഗത്തിനു് സംഗതി വന്നിട്ടുള്ളതാണെന്നും, അതിനാൽ രോഗഹേതു അറിഞ്ഞു് ചികിത്സിക്കുന്നതിനു് വഴിയായി എന്നും, മൂത്തപിള്ള മുതലായവർക്കു് തോന്നി. കഠിനമായുള്ള വ്യസനത്താൽ തപ്തമാക്കപ്പെട്ട മനസ്സോടുകൂടിയവരായ മൂത്തപിള്ളയ്ക്കും സഹോദരിക്കും ദ്രവ്യനാശത്തെക്കുറിച്ചു് ഒരു ചിന്തയാകട്ടെ, കള്ളന്മാരെ തിരക്കിപ്പിടിക്കുന്നതിനു് ആഗ്രഹമാകട്ടെ ഉണ്ടായില്ല. വൈദ്യന്മാരോടും ഗണിതശാസ്ത്രപടുക്കളോടും മറ്റും ഉള്ള ആലോചനകൾക്കിടയിൽ അന്യവിഷയങ്ങളിൽ മനസ്സിനെ ക്ലേശിപ്പിക്കുന്നതിനു് അവർക്കു് അവസരമുണ്ടായിരുന്നില്ല. ശങ്കുആശാനിൽ മാത്രം ആഭരണങ്ങൾ കാണാത്ത സംഗതി എന്തോ മറ്റുള്ളവരുടെ ബുദ്ധിക്കു് അപ്രാപ്തമായിരുന്ന ചില ഊഹങ്ങളെ ജനിപ്പിച്ചു. ആഭരണങ്ങൾ കളവുപോയതുതന്നെ എന്നു് തീർച്ച ആയപ്പോൾ ആശാന്റെ പരവശതകൾ നിന്നു. വൃദ്ധൻ വടിയും ഊന്നി പുറത്തേക്കു് യാത്രയായി. ഗൃഹത്തിന്റെ നാലുഭാഗത്തും ചുറ്റിനടന്നു തുടങ്ങി. ഈ കൃത്യങ്ങളെയും ആശാന്റെ മറ്റോരോ പ്രവൃത്തികളെയും വ്യസനം അതീതമായി ബുദ്ധിക്കു് പകർച്ച നേരിടുകകൊണ്ടു് വൃദ്ധന്മാർ അനുഷ്ഠിച്ചുപോകുന്ന ചാപല്യങ്ങളാണെന്നു് എല്ലാവരും വ്യാഖ്യാനിച്ചു.

പാറുക്കുട്ടിയുടെ രോഗവർത്തമാനത്തെക്കുറിച്ചു് അറിവു് കിട്ടിയ ഉടൻതന്നെ സുന്ദരയ്യൻ ചെമ്പകശ്ശേരിയിൽ എത്തി. എന്നാൽ അദ്ദേഹത്തെ സത്ക്കരിക്കുന്നതിനു് ആരുംതന്നെ തയ്യാറായിരുന്നില്ല. എങ്കിലും ആ തറവാട്ടിലെ ഭരണകർത്തൃത്വം തനിക്കും ഉണ്ടെന്നുള്ള നാട്യത്തോടുകൂടി അദ്ദേഹം വൈദ്യന്മാരോടും മറ്റും ഓരോ നിഷ്കർഷകൾ ചെയ്തു; ചിലരെ ശാസിച്ചു; മറ്റു ചിലരോടു് തമ്പി അങ്ങത്തേക്കുള്ള പ്രേമത്തിന്റെ സ്ഥിതിയെ വെളിവായി അറിയിക്കയും ചെയ്തു. മൂത്തപിള്ളയോടും കാർത്ത്യായനിഅമ്മയോടും വിധിയന്ത്രത്തിന്റെ തിരിച്ചിലിനെ സംബന്ധിച്ചു് പ്രമാണസഹിതം ഒട്ടേറെ പ്രസംഗിച്ചിട്ടു് ബ്രാഹ്മണൻ യാത്രയായി. സന്ധ്യ അടുത്തപ്പോൾ കഴക്കൂട്ടത്തുപിള്ളയും ചെമ്പകശ്ശേരിയിൽ എത്തി. ഇദ്ദേഹത്തിന്റെ വ്യസനത്തിനു് അതിരില്ലായിരുന്നു. തന്നെ ധിക്കരിച്ചതിനെയും മറ്റും മറന്നു് മാതുലപുത്രിയെക്കുറിച്ചുണ്ടായ സഹോദര സ്‌നേഹത്തോടും ഹൃ–ദയപുരസ്സരമായ വ്യസനത്തോടും ചികിത്സയ്ക്കുവേണ്ട ദ്രവ്യം താൻതന്നെ ചെലവിടുന്നതിനു് അനുവദിക്കണമെന്നു് മൂത്തപിള്ളയോടപേക്ഷിച്ചു; മൂത്തപിള്ളയുടെ വിസമ്മതത്തെ നിർബന്ധവാക്കുകളെക്കൊണ്ടു് നീക്കി, തന്റെ അപേക്ഷയെ അനുവദിപ്പിച്ചു. അനന്തരം അസ്തമിച്ചു് രണ്ടുനാഴിക കഴിഞ്ഞപ്പോൾ കുടമൺപിള്ളയുടെ ഗൃഹത്തിലേക്കു് തിരിക്കയും ചെയ്തു. ചെമ്പകശ്ശേരിയിൽ നിന്നും പുറത്തിറങ്ങി കുറച്ചു് കിഴക്കു ചെന്നപ്പോൾ വഴിയിൽ നിന്നിരുന്ന ഒരു ഭിക്ഷു ഇദ്ദേഹത്തെ അൽപനേരം സൂക്ഷിച്ചുനോക്കീട്ടു് പിന്തുടർന്നു. എന്നാൽ ഇങ്ങനെ ഒരാൾ തന്നെ പിന്തുടരുന്ന സംഗതി കഴക്കൂട്ടത്തുപിള്ള അറിഞ്ഞതുമില്ല.

ഈ അദ്ധ്യായത്തിൽ രണ്ടാംദിവസത്തെ സംഗതികളെ വിവരിക്കുന്നതിനാണു് ഉദ്ദേശിച്ചിരിക്കുന്നതെന്നു് പ്രാരംഭത്തിലെ സൂചകപദങ്ങളാൽ വായനക്കാർക്കുമനസ്സിലായിരിക്കുമല്ലോ. ചെമ്പകശ്ശേരി വീട്ടുകാരുടെ ബന്ധുക്കളും ചാർച്ചക്കാരും മറ്റുമായുള്ള സ്ത്രീപുരുഷന്മാർ പാറുക്കുട്ടിയുടെ രോഗത്തെ അന്വേഷിച്ചുചെല്ലുന്നുണ്ടു്. ഈ കൂട്ടത്തിൽ രണ്ടാം ദിവസം ഉച്ച ആയപ്പോൾ നാലഞ്ചു നായന്മാരുടേയും മൂന്നുനാലു സ്ത്രീകളുടേയും ഒരുമിച്ചു് കുടമൺപിള്ളയുടെ അനന്തരവൾ സുഭദ്ര ആ സ്ഥലത്തു് എത്തി. കാർത്ത്യാനിഅമ്മ സർവ്വദ അശ്രുധാര വർഷിച്ചും പുത്രിയുടെ സ്വഭാവഗുണങ്ങൾ വർണ്ണിച്ചു് ഓരോന്നു് പുലമ്പിയും, ഭക്ഷണാദികള കൈവെടിഞ്ഞും, പുത്രിയെ ശുശ്രൂഷിച്ചുകൊണ്ടും കിടക്കുക ആയിരുന്നു. സുഭദ്രയെ കണ്ടപ്പോൾ കുറച്ചുനേരം പുത്രിയുടെ അടുക്കൽ കിടന്നുകൊണ്ടുതന്നെ ആ സ്ത്രീയെ പാദാദികേശം ഒന്നു പരിശോധിച്ചു. തന്റെ വരവു് കാർത്ത്യായനിഅമ്മയ്ക്കു് രസിച്ചില്ലെന്നു് സുഭദ്രയ്ക്കു് അർത്ഥമായി. കാർത്ത്യായനിഅമ്മ മഞ്ചത്തിൽ എഴുന്നേറ്റിരുന്നു്, പിന്നെയും സുഭദ്രയുടെ ഗാത്രപരിശോധന ഒന്നുകൂടി കഴിച്ചു. സുഭദ്രയ്ക്കു് അൽപം ഈർഷ്യതോന്നി, പാറുക്കുട്ടിയുടെ സമീപത്തണയാതെ അകലെത്തന്നെ നിന്നു. ഗംഭീരയായ കാർത്ത്യായനിഅമ്മ മഞ്ചത്തിൽനിന്നു് എഴുന്നേേറ്റു്, സുഭദ്രയുടെ അടുത്തുചെന്നു്, കണ്ണിൽ നിറഞ്ഞ അശ്രുക്കളോടുകൂടി ആ സ്ത്രീയെ മാറോടണച്ചു് ആലിംഗനം ചെയ്തു. സുഭദ്ര ‘പങ്കജാക്ഷകൃപകൊണ്ടു മുട്ടീ കുചേലൻ’ എന്നപോലെ പരമാനന്ദംകൊണ്ടു പരവശയായി. മാതാവിന്റെ വാത്സല്യപൂർവ്വമായുള്ള ലാനാദികളുടെ സുഖത്തെ അറിഞ്ഞിട്ടില്ലാത്തതിനാലും, കാർത്ത്യായനിഅമ്മയ്ക്കു തന്നെക്കുറിച്ചു് ഹാസ്യമാണെന്നു് താൻ അതുവരെ വിചാരിച്ചതിനാലും, കാർത്ത്യായനിഅമ്മയുടെ ആലിംഗനം സുഭദ്രയുടെ മനസ്സിൽ അഭിനവങ്ങളായുള്ള ചില വികാരങ്ങളെ ഉത്പാദിപ്പിച്ചു. അപ്പോൾ ഉണ്ടായ രോമാഞ്ചത്തിന്റെ അതിക്രമത്താൽ അപഹൃതചിത്തയാകനിമിത്തം, സുഭദ്ര തന്റെ പ്രായത്തെയും മറന്നു്, ആശ്ലേഷാനുരൂപമായുള്ള ശൈശവാസ്ഥയിൽ ആയതുപോലെ കാർത്ത്യായനിഅമ്മയുടെ മാറോടണഞ്ഞുനിന്നു് അൽപനേരം വിശ്രമിക്കയും, ഒരു കൈയാൽ ആ സ്ത്രീയുടെ പുറത്തു താനറിയാതെ മന്ദമായി തലോടുകയും ചെയ്തു. കാർത്ത്യായനിഅമ്മയുടെ നേത്രങ്ങൾ നിറഞ്ഞു് ഒഴുകി; ആ അശ്രുധാര മാർഗ്ഗമായി ആ സ്ത്രീയുടെ ഉള്ളിൽ സുഭദ്രയെ സംബന്ധിച്ചു് വല്ല ദുരൂഹങ്ങളുടെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നെങ്കിൽ അതുകളും നിഷ്ക്രാന്തങ്ങളായി. സുഭദ്രയോ, കാർത്ത്യാനിഅമ്മയുടെ ലാളനകൾക്കു് സ്വാധീനയായി നിന്നു്, എന്താശ്ചര്യമാണു് തനിക്കു വന്നുകൂടിയ പദവി എന്നെല്ലാം ആലോചിച്ചുതുടങ്ങി. ‘മകളേ, ഈശ്വരൻ എന്തെല്ലാം വരുത്തിവയ്ക്കുന്നു എന്നു നോക്കു്. എന്റെ തങ്കത്തിന്റെ സ്ഥിതി ഇങ്ങനെ ആയല്ലോ. മറുമുഖം നോക്കാനുണ്ടോ എനിക്കു്? എന്റെ കർമ്മമെന്നല്ലാതെ എന്തു പറയുന്നു?’ എന്നു് പറഞ്ഞുകൊണ്ടു് സുഭദ്രയെ പാറുക്കുട്ടിയുടെ മഞ്ചത്തിന്റെ മുമ്പിലായിട്ടു് കൊണ്ടുചെന്നു നിറുത്തി, കാർത്ത്യായനിഅമ്മ പൂർവ്വസ്ഥാനത്തു് കിടക്കാതെ ഇരിപ്പായി. പാറുക്കുട്ടിയുടെ അത്യന്തവ്യസനകരമായ അവസ്ഥ ഒന്നിൽ ഏകാഗ്രചിത്തയായി നിൽക്കുന്ന സുഭദ്രയുടെ മുഖത്തെ ലക്ഷ്യമാക്കി കാർത്ത്യായനിഅമ്മയുടെ നേത്രങ്ങൾ സ്ഥിതി ചെയ്യുന്നു. എന്തു് നൂതനവിചാരങ്ങളാണു് ആ സ്ത്രീയുടെ മനസ്സിനെ ഇപ്പോൾ പരിതപിപ്പിക്കുന്നതു്? കരുണാശബളിതമായ വ്യസനത്തിന്റെ ലക്ഷണങ്ങൾ ആണല്ലോ മുഖത്തു് കാണുന്നതു്. ‘നീ ഈ വെയിലിൽ നടന്നു മുഖം ചെമ്പരത്തിപ്പൂപോലെ ആയല്ലോ. സന്ധ്യയ്ക്കു വന്നാൽ പോരായിരുന്നോ?’ എന്നു് കാർത്ത്യായനിഅമ്മ ചോദ്യം ചെയ്തതിനു് ‘വെയിലധികമില്ലായിരുന്നു’ എന്നു മാത്രം സുഭദ്ര പറഞ്ഞതു് കേട്ടുണർന്ന പാറുക്കുട്ടിയുടെ മുഖത്തു് സുഭദ്രയെ കണ്ടപ്പോൾ ഉണ്ടായ ചേഷ്ടകളെ, പട്ടിണികിടന്നും പുത്രിയെ ശുശ്രൂഷിക്കുന്ന മാതാവു് എന്തു് കാരണത്താലാണു് നിസ്സാരമാക്കിയിരിക്കുന്നതു്? പാറുക്കുട്ടിയുടെ മുഖം ശുഷ്കമായും വികൃതമായും ചമഞ്ഞിരിക്കുന്നതു് കണ്ടുണ്ടായ ചാഞ്ചല്യത്തോടുകൂടി നിൽക്കുന്ന സുഭദ്രയെ അംഗംപ്രതി എന്തിനായിട്ടാണു് കരുണയോടുകൂടി പരിശോധിക്കുന്നതു്? അന്യദുഃഖത്തെക്കുറിച്ചു് സഹതാപം, തനിക്കുതന്നെ ആപത്തു നേരിട്ടപ്പോൾ ഉണ്ടായിത്തുടങ്ങിയതുകൊണ്ടായിരിക്കാം. എന്നാൽ അംഗങ്ങളെ പരിശോധിച്ചിട്ടു് ആവശ്യമില്ലല്ലോ. സുഭദ്രയുടെമേൽ പ്രത്യേകവാൽസല്യത്തിനു് വല്ല സംഗതിയുമുണ്ടായിരിക്കുമെന്നു് ഊഹിക്കാവുന്നതാണു്. വാസ്തവം എങ്ങനെ എന്നു് വഴിയെ അറിയാവുന്നതാണു്.

തന്റെ വിഷാദത്തിന്റെ അതിക്രമം ഹേതുവായിട്ടു് ഇതര വിഷയങ്ങൾക്കു് ജാഗരൂകയല്ലാതെ നിന്നു് സുഭദ്രയെ കണ്ടിട്ടു് പാറുക്കുട്ടി എഴുന്നേൽക്കാനും തന്റെ അഭിമതങ്ങളെ അറിയിക്കുന്നതിനും യത്നിക്കുന്നതുപോലെ ശയ്യയിൽ കിടന്നുതന്നെ ചില സാഹസങ്ങൾ ചെയ്തു. സുഭദ്രയെ കണ്ടപ്പോൾ തന്റെ പ്രാണപ്രിയന്റെ കഥ പാറുക്കുട്ടിക്കു് സുഭദ്രയെ ഗ്രഹിപ്പിക്കാനും സുഭദ്രയിൽനിന്നു ഗ്രഹിക്കാനും ഉള്ളതായി പൂർവ്വകഥാഭാഗംകൊണ്ടു് അറിയാവുന്നതാണല്ലോ. എന്നാൽ ഈ സംഗതികളിൽ ബുദ്ധിയെ പ്രവേശിച്ചപ്പോൾ അതുകൾ താങ്ങുന്നതിനു് ശക്തിയില്ലാതെ ചമഞ്ഞു്, ബുദ്ധി ക്ഷയിച്ചു്, മുഖം ക്ലാന്തമായി, തുറന്ന നേത്രം അടയുകയും ചെയ്തു. ഹാ കഷ്ടം! എന്തു വൈരൂപ്യമാണു് ആ മുഖത്തു് അപ്പോൾ കാണപ്പെട്ടതു്! സുഭദ്രയുടെ കണ്ഠത്തിൽനിന്നു് നിർഗ്ഗമിച്ച ദീർഘനിശ്വാസത്തിൽ അന്തർഭൂതമായിരുന്ന അനുതാപത്തിന്റെ അഗാധതയെ, അഭിനവങ്ങളായ പ്രേമചിഹ്നങ്ങളോടുകൂടി ആ സ്ത്രീയെ സത്ക്കരിച്ച കാർത്ത്യായനിഅമ്മയ്ക്കും ഗണിക്കാൻ പാടില്ലായിരുന്നു. നിസ്സാരമതികളായ ചില സമീപവാസികൾ, സുഭദ്ര അനാവശ്യമായ വിലാപസംഭാഷണങ്ങൾകൊണ്ടു് രോഗിണിയെ അസഹ്യപ്പെടുത്താതിരുന്നതു് ആക്രമങ്ങളെക്കുറിച്ചുള്ള ധിക്കാരത്തിലാണെന്നും, ഇങ്ങനെ ഉള്ളവരുടെ സാഹചര്യം അത്ര സുഖവും ശരിയും അല്ലെന്നും, നിശ്ചയിച്ചുകൊണ്ടു് തദ്ദേശവായുവിനു സ്വാതന്ത്ര്യമായി സഞ്ചരിക്കാൻ വേണ്ട സ്ഥലം ഒഴിച്ചുകൊടുത്തു്. സുഭദ്രയുടെ നടപടികൾ കാർത്ത്യായനിഅമ്മയ്ക്കും അത്ര സന്തോഷപ്രദങ്ങളായിരുന്നില്ല. എങ്കിലും തന്റെ ഉള്ളിലുണ്ടായ നീരസത്തെ അടക്കിക്കൊണ്ടു്, ‘ഇരിക്കൂ സുഭദ്രേ, തങ്കത്തിന്റെ ബോധക്ഷയത്തെക്കുറിച്ചു് നീ വ്യസനിക്കേണ്ട. ഇതാണു് ഈ ദീനത്തിന്റെ പ്രധാനലക്ഷണം’ എന്നു തിങ്ങിപ്പൊങ്ങുന്ന വ്യസനത്തെ പുറത്തുവിടാതെ കാർത്ത്യായനിഅമ്മ പറഞ്ഞു. സുഭദ്രയുടെ സ്വഭാവത്തിന്റെ ഒരു വിശേഷലക്ഷണം എന്തെന്നാൽ കാര്യനടപ്പുകളെ സംബന്ധിച്ചു് വേണ്ട ശ്രമങ്ങൾ ചെയ്കയല്ലാതെ ലൗകികങ്ങൾകൊണ്ടും മധുരമായ വാക്കുകൾകൊണ്ടും മനോരാജ്യങ്ങൾകൊണ്ടും വൃഥാ കാലക്ഷേപം ചെയ്യാതിരിക്കുക ആയിരുന്നു. കാർത്ത്യായനിഅമ്മയുടെ ക്ഷണത്തിനുണ്ടായ ഉത്തരം ഇങ്ങനെ ആയിരുന്നു. ‘അമ്മ പട്ടിണി കിടന്നാൽ മകളുടെ രോഗം വാശിയാകുമെന്നു് വിചാരിക്കുന്നുണ്ടോ? എഴിക്കണം, വല്ലതും കഴിച്ചുകൊണ്ടു വരാം; വരണം’ ഇങ്ങനെ പറഞ്ഞുകൊണ്ടു് കാർത്ത്യായനിഅമ്മ പുറപ്പെടുവിച്ചു് തുടങ്ങിയ സമാധാനങ്ങളെ ഗണിക്കാതെ ബലേനതന്നെ ആ സ്ത്രീയെ പിടിച്ചുകൊണ്ടു്, ആ സ്ഥലത്തുതന്നെ ഉണ്ടായിരുന്ന ആശാനോടു പാറുക്കുട്ടിയെ സൂക്ഷിച്ചുകൊള്ളണന്നതിനു് നിയോഗിച്ചിട്ടു് വടക്കേക്കെട്ടിലേക്കു സുഭദ്ര തിരിച്ചു.

കാർത്ത്യായനിഅമ്മ ഭക്ഷണം കഴിക്കുന്നതിനിടയിലും പുത്രിയുടെ സ്ഥിതിയെക്കുറിച്ചു് സ്മരണവാടതെ പലതും പുലമ്പുന്നുണ്ടു്. സുഭദ്രയെക്കുറിച്ചു് ആ സ്ത്രീക്കു് വാത്സല്യം വർദ്ധിച്ചിരിക്കുന്നു. സുഭദ്രയുടെ ആദരവോടുകൂടിയുള്ള ശുശ്രൂഷകൾകൊണ്ടു് സന്തുഷ്ടയായിരിക്കുന്ന കാർത്ത്യായനിഅമ്മയെ വിശ്വസ്തയായിട്ടു് ഗണിച്ചുതുടങ്ങിയിരിക്കുന്നു. കാർത്ത്യായനിഅമ്മ മറ്റോരോ സംഗതികൾ പറഞ്ഞതിനിടയിൽ ഇങ്ങനെ പറഞ്ഞു: ‘ഈ ദീനം തുടങ്ങീട്ടു കാലം കുറച്ചായി. ഇപ്പോഴാണു മൂർച്ചയായതു്. തങ്കത്തിന്റെ അച്ഛനുള്ളപ്പോഴേ ഇതിന്റ ലാഞ്ഛനകൾ കാണാനുണ്ടായിരുന്നു. വെറുതെ കള്ളന്മാരെയും മറ്റും സംശയിച്ചിട്ടു് കാര്യമെന്തു്? ആഭരണങ്ങൾ ഉള്ളതവരാരോ കൊണ്ടുപോയി; അത്രതന്നെ.’

സുഭദ്ര
‘അങ്ങനെയായിരിക്കാം. തങ്കത്തിന്റെ മനസ്സു് ഇടിഞ്ഞുപോയി; അതോടുകൂടി രോഗവും തുടങ്ങി.’
കാർത്ത്യായനിഅമ്മ
‘അതുതന്നെ, നീ അനന്തപത്മനാഭനെ കണ്ടിട്ടുണ്ടോ? ഇല്ലായിരിക്കാം (സുഭദ്രയുടെ മുഖത്തു് സൂക്ഷിച്ചുനോക്കിക്കൊണ്ടു് കുറച്ചുനേരം ഇരുന്നിട്ടു്) ഉരുണ്ടു നല്ല പൊന്നുണ്ണിക്കൃഷ്ണനെപ്പോലെ ഇരുന്നു. ഇന്നലെ എന്നു തോന്നുന്നു. ഞാൻ തങ്കത്തിനെ പെറ്റുകിടക്കുമ്പോൾ തിരുമുഖത്തെ അക്കൻ മകനേയും കൊണ്ടുവന്നു. എന്നിട്ടു് അന്നുണ്ടായ നേരംപൊക്കൊന്നും പറവാനില്ല. അന്നു കുറിച്ചു്, അവനാണു് ഭർത്താവെന്നു്. എന്നിട്ടു് ഇവളുടെ അടുത്തു് കേറിയിരിപ്പുമായി. അക്കൻ പോകുന്നേരം വിളിച്ചിട്ടും അവൻ പോകൂല്ല. എന്തു കളിയാണു്! അന്നത്തെ അവന്റെ നിശ്ചയം വിധി നിശ്ചയംപോലെ ആയി. ഏകദേശം ഇവൾക്കു പത്തുവയസ്സാകുന്നതുവരെ ഭാര്യയും ഭർത്താവും ഒന്നിച്ചുതന്നെ വളർന്നു എന്നുപറയാം. അക്കഥയൊക്കെ നിനക്കറിയാമല്ലോ. അവന്റെ മര്യാദയും നിലയും വയസ്സുചെന്നവർക്കുമില്ല. തങ്കത്തിന്റെ അച്ഛനു് അവൻ ജീവനായിരുന്നു. പഞ്ചപാപി ആ എളയതമ്പുരാൻ! ആരെ വിശ്വസിക്കാം മകളെ? സന്യാസിയെപ്പോലെ ഇരിക്കുന്ന അദ്ദേഹത്തിനെ കണികണ്ടാൽ വെള്ളം കിട്ടുകയില്ല. ദ്രോഹി! മഹാപാപി!’
സുഭദ്ര
‘അമ്മ ഇങ്ങനെ പറയുന്നതെന്തു്? അദ്ദേഹം പരമയോഗ്യനെന്നാണല്ലോ അദ്ദേഹത്തിന്റെ പക്ഷത്തുള്ളവർ പറയുന്നതു്.’
കാർത്ത്യായനിഅമ്മ
‘നന്നായ് പറഞ്ഞു! ആഭാസൻ, മഹാ ആഭാസൻ. ആ അനന്തപത്മനാഭനേയും ദുർന്നടപ്പുകാരനാക്കി. അവസാനത്തിൽ കഴുത്തിൽ കത്തിയുംവച്ചു. ആർക്കുതോന്നും മകളേ, അങ്ങയെ ആശ്രയിച്ചവരോടു് പ്രവർത്തിക്കാൻ?’.
സുഭദ്ര
‘എനിക്കൊന്നും മനസ്സിലാകുന്നില്ലമ്മാ. എന്തൊരു കഥയാണിതു്? എളയതമ്പുരാന്റെ വലിയ സേവകനെന്നായിരുന്നല്ലോ കേൾവി. പഞ്ചവങ്കാട്ടിൽ യക്ഷി കൊന്നെന്നും മറ്റും ഉള്ള കഥയൊക്കെപ്പോയോ?’
കാർത്ത്യായനിഅമ്മ
‘നീ തങ്കത്തിനോടു് പറഞ്ഞതു് ശരിതന്നെ. യക്ഷി കണ്ടതുമല്ല, കേട്ടതുമല്ല. ആ അറകൊലതമ്പുരാൻതന്നെയാണു് യക്ഷി. വെറുതെയാണോ നിന്റെ അമ്മാവനും മറ്റും ഇവരെ കണ്ടുകൂടാത്തതു്? പരമദ്രോഹി!നാഗർകോവിലിലോ മറ്റോ ഉള്ള ഒരുതേവിട്ടിശ്ശീടെ സംഗതിയിൽവച്ചു് കലശലുണ്ടായിട്ടാണു് കൊലപാതകം മകളേ. ഈ കഥ അറിഞ്ഞിട്ടാണു് എന്റെ മകൾക്കിങ്ങനെ വന്നതു്. അല്ലാതെ വറെ ഒന്നുമല്ല. അണ്ണനും മറ്റും എന്റെ പേരിൽ ബഹുദേഷ്യമുണ്ടു്. തമ്പി അദ്ദേഹമേ–വലിയതമ്പിഅങ്ങുന്നു്, ഇവൾക്കു മുണ്ടു് കൊടുത്താൽ കൊള്ളാമെന്നു് താൽപര്യപ്പെട്ടു് ഇവിടെ വന്നു. മിനഞ്ഞാന്നു രാത്രി ഇവിടെ താമസിക്കയും ചെയ്തു. (സുഭദ്ര ‘അ!’ എന്നു് ആശ്ചര്യത്തോടുകൂടി ഉച്ചരിച്ചു) നീയും അണ്ണന്റെ ഭാഗത്തു തന്നെയോ? അതു് അണ്ണനു് രസിച്ചില്ല. (ഹാസ്യമായി) അതുകൊണ്ടു വന്ന ദണ്ഡമാണെന്നുതോന്നും. അവൾക്കു വേണ്ടിത്തന്നെയാണു് ഞാൻ ചെയ്ത ശ്രമങ്ങൾ; ഇതാ ഇങ്ങനെ വന്നുതാർന്നു എന്റെ മകളേ–നീ എന്താണാലോചിക്കുന്നതു്?’
സുഭദ്ര
‘അ–എന്തമ്മ? ആലോചിക്കുന്നതോ? ഒരു വസ്തുവുമില്ല. ഇവിടുന്നു് മോഷണംപോയ ഉരുപ്പടി വല്ലതും കിട്ടിയോ? നാരായണ! എന്തുതമ്പുരാക്കന്മാരാണിതു്!’
കാർത്ത്യായനിഅമ്മ
’ഒന്നും കിട്ടീല്ല. ആരു കൊണ്ടുപോയോ? ഈശ്വരനറിയാം! കൊണ്ടുപോയവർ വച്ചു വാഴട്ടെ. മകളേ, ഈ എളയ തമ്പുരാന്റെ കാര്യം ഒന്നും വെളിയിൽ പറയണ്ട. എന്റെ വ്യസനംകൊണ്ടു പറഞ്ഞു പോയതാണു്. നിന്നെ കണ്ടിട്ടു് എന്തോ ഇന്നെനിക്കു്,–മകളേ– അ–ന–ന്ത–പത്മനാഭനുണ്ടായിരുന്നെങ്കിൽ ഇതെല്ലാം കാണാനിടവരുമോ പത്മനാഭ! നീ–നീ–നിന്നെ......’
സുഭദ്ര
‘അമ്മ എന്താണിതു് ഒന്നും കഴിക്കാത്തതു്? വല്ലതും രോഗം വരുത്തിവച്ചാൽ തങ്കത്തിനെ സൂക്ഷിക്കാനാരു്? കഴിഞ്ഞ കഥകളെക്കുറിച്ചു് വ്യസനിച്ചിട്ടു് കാര്യമില്ല. അമ്മ പറഞ്ഞ സംഗതി പുറത്താകില്ല. വ്യസനിക്കാതിരിക്കണം. തങ്കത്തിന്റെ ദീനം വേഗത്തിൽ വാശികും.’

ഊണു കഴിഞ്ഞു് കാര്യത്ത്യായനിഅമ്മയും പാറുക്കുട്ടിയുടെ അടുത്തു തിരിച്ചു് ചെന്നപ്പോഴും പാറുക്കുട്ടി നിദ്രയിൽനിന്നു് ഉണർന്നിട്ടില്ല. ആശാൻ അടുത്തുതന്നെ നിധി കാക്കുന്ന ഭൂതംപോലെ നിൽക്കുന്നുണ്ടു്. സുഭദ്രയെ കോപത്തോടുകൂടി ഇടക്കണ്ണിട്ടു് നോക്കുകയും ചെയ്യുന്നു.

സുഭദ്ര
‘എന്താണു് ആശാൻ നോക്കുന്നതു് (സാവധാനത്തിൽ പുഞ്ചിരിയോടുകൂടി) മോഷ്ടിച്ചതു ഞാനല്ല;ഞാനറിഞ്ഞിട്ടുമില്ല. തങ്കത്തിനോടു് എനിക്കും ആശാനെപ്പോലെതന്നെ ഇഷ്ടമുണ്ടു്. വരണം, ആശാനു കുളിരു് കലശലായിരിക്കുന്നു. എന്നെക്കണ്ടിട്ടുള്ള ദേഷ്യംകൊണ്ടു് വിറയ്ക്കയാണോ?’
കാർത്ത്യായനിഅമ്മ
‘ആശാനും സുഖക്കേടുതന്നെ. നീ മിണ്ടാതിരിക്കു്. അതാ–പിടിച്ചോ. ആശാൻ വീഴുന്നു.’

സുഭദ്രയുടെ വാക്കുകൾകേട്ടു് വിറച്ചുതുടങ്ങിയ വൃദ്ധൻ ബോധക്ഷയത്തോടുകൂടി വീണുതുടങ്ങിയതിനെക്കണ്ടാണു് മേൽപ്രകാരം കാർത്ത്യായനിഅമ്മ പറഞ്ഞതു്. വൃദ്ധൻ നിലത്തു് വീഴുന്നതിനുമുമ്പായി സുഭദ്ര താങ്ങിക്കൊണ്ടു്. ബോധവും ശ്വാസവും കൂടാതെ അൽപനേരം ആശാൻ കിടക്കുന്നതുകണ്ടു് എല്ലാവരും സംഭ്രമപ്പെട്ടു. കാർത്ത്യായനിഅമ്മ അടുത്തുചെന്നു് ‘ആശാേ–ആശാനേ’ എന്നു സ്‌നേഹത്തോടുകൂടി വിളിച്ചു. ഭൃത്യന്മാരും വട്ടമിട്ടു കരഞ്ഞുതുടങ്ങി. സുഭദ്ര എഴുന്നേറ്റു് കുറച്ചു വെള്ളം എടുത്തു് ആശാന്റെ മുഖത്തു തളിച്ചു. അതുകൊണ്ടും ഫലമുണ്ടായില്ല. ശ്വാസമില്ലെന്നല്ല. എല്ലാവരും അധികമായ വ്യസനത്തോടുകൂടി നിൽക്കുന്നതിനിടയിൽ ‘പിടിച്ചുകെട്ടിൻ. അവൻ. അവൻ. അവൻതന്നെ, അവന്റെ കൊടിലും തഞ്ചിയും.’ എന്നു പുലമ്പിക്കൊണ്ടു് ആശാൻ ഉണർന്നു. ആശാനെ കുറച്ചുനേരത്തേക്കു് ആരും ഉപദ്രവിച്ചില്ല. പിന്നീടു്, ഓരോരുത്തർ ചോദ്യം ചെയ്യാനാരംഭിച്ചു. ആശാൻ മൗനവ്രതം ആചരിച്ചുകളഞ്ഞു. ഇങ്ങനെ മൗനവൃതം അനുഷ്ടിച്ചതിലും ആശാന്റെ ബോധക്ഷയത്തിലും എന്തോ സാരമുണ്ടെന്നു് ഊഹിച്ചിട്ടു്, താൻ ഉപയോഗിച്ച വാക്കുകൾ എന്താണെന്നു സുഭദ്ര ആലോചിച്ചു. ‘ഞാൻ കളിക്കാണല്ലോ പറഞ്ഞതു്. മോഷ്ടിച്ചതു ഞാനല്ലെന്നും ഞാനറിഞ്ഞിട്ടില്ലെന്നും–ഇതിൽ ആശാനെ ബാധിക്കാനെന്താണുള്ളതു്? ആകട്ടെ, ഇവിടുത്തെ സ്ഥിതികൾ മുഴുവൻ മനസ്സിലാക്കട്ടെ. എന്താണോ അമ്മയ്ക്കു് ഇന്നെന്നെക്കുറിച്ചു് കുറച്ചു് സ്‌നേഹമായിരിക്കുന്നതു്? നല്ലകാലം വരാൻ പോകുന്നതായിരിക്കാം. പാവപ്പെട്ട തങ്കത്തിന്റെ സ്ഥിതി മഹാകഷ്ടം! എന്തു രോഗമാണിതു്? എങ്ങനെ വന്നു? മനോവ്യസനത്താൽ വന്നതുതന്നെ. മിനിഞ്ഞാന്നു് രാത്രി തുടങ്ങാനെന്തു്? തിരുമുഖത്തദ്ദേഹത്തിന്റെ മകന്റെ മരണകാര്യത്തെക്കുറിച്ചു് അറിഞ്ഞതുകൊണ്ടായിരിക്കാമോ? മിനിഞ്ഞാന്നാണോ ആ വർത്തമാനം ഇവിടെ എത്തിയതു്? ആയിരിക്കാം. എന്നാൽ ഒന്നാലോചിക്കാനുണ്ടു്. രാത്രിയോ പകലോ ആ വർത്തമാനം കിട്ടിയതു്? മുമ്പിൽ മരിച്ചിട്ടില്ലെന്നായിരുന്നു തങ്കത്തിന്റെ വിശ്വാസം. മരിച്ചു് എന്നു തീർച്ചയായ അറിവു് കിട്ടിയാൽ തങ്കം ഉടനേ വീഴേണ്ടതായിരുന്നു. എന്തെല്ലാമോ? ഒന്നും അറിവാൻ പാടില്ല. അമ്മയോടു് തന്നെ എല്ലാം ചോദിച്ചറിയാം. ഇവിടെ രണ്ടുദിവസം നിന്നാൽ ഞാനും കിടപ്പിലാകും. തങ്കത്തിന്റെ മുഖം കാണുമ്പോൾ എന്റെ ഉള്ളു് കലങ്ങുന്നു. അമ്മ ഒടുവിൽ ‘നീ–നീ...... എന്നും മറ്റും പറഞ്ഞതിന്റെ സാരമെന്തു്?’