close
Sayahna Sayahna
Search

അദ്ധ്യായം ഇരുപത്തിമൂന്നു്


മാർത്താണ്ഡവർമ്മ

മാർത്താണ്ഡവർമ്മ
Mvarma-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി മാർത്താണ്ഡവർമ്മ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്ര നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1891
മാദ്ധ്യമം അച്ചടിപ്പതിപ്പു്
‌ “കാണാമിപ്പോളെനിക്കെൻ നിഷധനരപതിം-
പേർത്തുമെന്നോർത്തുനോക്കി
ക്കാണുന്നേരത്തു കണ്ടാളതിവികൃതവപുർ
ദ്ധാരിണം നീചമേകം.”

രാ മവർമ്മമഹാരാജാവിന്റെ സംസ്കാരാദിക്രിയകൾ കഴിഞ്ഞതിന്റെ ശേഷം മാർത്താണ്ഡവർമ്മയുവരാജാവിനു് രാജ്യസംബന്ധമായുള്ള സംഗതികളെക്കുറിച്ചു് ആലോചിക്കുന്നതിനു് ബുദ്ധിക്കു് സ്വാസ്ഥ്യം ഇല്ലാതെ ഇരുന്നു എങ്കിലും, ശ്രീപണ്ടാരവകയ്ക്കായി കോട്ടാറു് മുതലായ സ്ഥലങ്ങളിൽ നിന്നു് വേണ്ട ദ്രവ്യം കടം വാങ്ങി മധുരക്കാരായ പട്ടാളക്കാർക്കു് കൊടുത്തു് അവരെ സമാധാനപ്പെടുത്തി, അല്പവും കാലതാമസം കൂടാതെ അവരോടു് കൂടി തിരുവനന്തപുരത്തു് എത്തുന്നതിനു് ആറുമുഖംപിള്ള ദളവായ്ക്കു് എഴുതി അയയ്ക്കാൻ രാമയ്യനോടു് കല്പിച്ചു. തമ്പിമാരുടെയും ബന്ധുക്കളായ അഷ്ടഗൃഹസ്ഥാനികളുടെയും വൈരമാൽസര്യാദികൾ നാട്ടിൽ ആചരിക്കപ്പെട്ടിരിക്കുന്ന ദുഃഖത്തിന്റെ ആദിയോടുകൂടി അന്തർദ്ധാനം ചെയ്തപോലെ കാണപ്പെട്ടതിനാൽ യുവരാജാവു് മാതുലന്റെ ഉദകക്രിയാദികൾ നിർബ്ബാധമായി അനുഷ്ഠിച്ചുവന്നു. നാടുനീങ്ങിയതിന്റെ അഞ്ചാംദിവസം അസ്തമനത്തോടുകൂടി മേൽപറയപ്പെട്ട സമാധാനത്തിനു് ലംഘനം ഉണ്ടായി എന്നുമാത്രമല്ല, യുവരാജാവിന്റെ ജീവിതകാലത്തിനിടയിൽ അദ്ദേഹത്തിനു് നേരിട്ടിട്ടുള്ള ആപത്തുകളിൽവച്ചു് പ്രഥമമായി ഗണിക്കപ്പെടാവുന്ന ചില സംഭവങ്ങൾക്കു് സംഗതിവരികയും ചെയ്തു. കിളിമാനൂർനിന്നു നാരായണയ്യൻ എന്നൊരു ബ്രാഹ്മണന്റെ അധീനത്തിലാക്കി അയയ്ക്കപ്പെട്ടിരുന്ന ഭടന്മാർ സമുദ്രതീരമാർഗ്ഗമായി പുറപ്പെട്ടിട്ടും കഴക്കൂട്ടത്തുപിള്ളമാരാൽ തടുത്തു് തോൽപിക്കപ്പെട്ടു് എന്നു സന്ധ്യയോടുകൂടി അറിവു് കിട്ടി. കിളിമാനൂർനിന്നു് ഉണ്ടാകുമെന്നു് വിചാരിച്ചിരുന്ന സഹായവും ശൂന്യമായി എന്നറിഞ്ഞപ്പോൾ യുവരാജാവു് രാമയ്യനോടു് ഇങ്ങനെ ചോദിച്ചു: ‘തമ്പിയോടുകൂടിയുള്ള വേൽക്കാറ് കൊട്ടാരം അകമ്പടിക്കാരല്ലേ?’

രാമയ്യൻ
‘സ്വാമി.’
യുവരാജാവു്
‘എന്നാൽ, കൊട്ടാരത്തിൽനിന്നു ജോലി നോക്കാത്തവരുടെ ഉടമ നിർത്തലെഴുതാൻ സർവ്വാധിയോടു് പറയൂ. ഈ വിവരം അവരെ ഗ്രഹിപ്പിക്കയും വേണം.’

യുവരാജാവു് ഇപ്രകാരം കൽപ്പനകൾ കൊടുക്കുന്നതിനിടയിൽ ചെമ്പകശ്ശേരിയിൽ കാർത്ത്യായനിഅമ്മയുടെ നേത്രങ്ങൾക്കു് അത്യാനന്ദത്തെ നൽകുന്നതായ ഒരു സംഗതി നടക്കുന്നുണ്ടായിരുന്നു. നമ്മുടെ കഥാനായിക ആകുന്ന പാറുക്കുട്ടി ശിശുക്കളെപ്പോലെ പരുഷങ്ങൾ പറഞ്ഞുകൊണ്ടു്, തന്റെ ഗൃഹത്തിലേക്കു് പോകാൻ ഭാവിക്കുന്ന സുഭദ്രയെ തടുത്തിരിക്കുന്നു. ഇവരുടെ വാദപ്രതിവാദങ്ങൾ കേട്ടു മന്ദസ്മിതത്തോടും തന്റെ പുത്രിയുടെ പ്രഗല്ഭതകൾ കണ്ടു് ഉള്ളിൽ തിങ്ങുന്ന സന്തോഷപാരവശ്യത്തോടും പക്ഷവാദി ആകാൻ കഴികയില്ലെന്നുള്ള നാട്യത്തിൽ രണ്ടുപേരുടെയും സമീപത്തു് ആ സ്ത്രീ മിണ്ടാതെ നിൽക്കുന്നു. പാറുക്കുട്ടി ഇത്ര വേഗത്തിൽ ഹാക്കിമിന്റെ ദിവ്യമായുള്ള ഔഷധത്തിന്റെ ശക്തികൊണ്ടാണെന്നു് വായനക്കാർക്കു് ഊഹിക്കാവുന്നതാണു്. പാറുക്കുട്ടിയുടെ രോഗത്തെക്കുറിച്ചു് ദൃഷ്ടിദോഷം, ബാധപീഡ, മുജ്ജന്മത്തിൽ കൃത്യമായ പാപങ്ങളുടെ ഫലം എന്നിങ്ങനെ ഓരോരുത്തർ ഓരോവിധം അഭിപ്രായപ്പെട്ടതു് അസംബന്ധമെന്നും പ്രായവിശേഷംകൊണ്ടു് കാലക്രമത്താലും ഔഷധത്തിന്റെ സഹായത്താൽ ക്ഷണേനയും ശാന്തമാകുന്ന ഒരു രോഗമായിരുന്നു എന്നും ഹാക്കിമിനാൽ നൽകപ്പെട്ട ഭസ്മം തെളിയിച്ചു. മഹാരാജാവു് നാടുനീങ്ങിയ അന്നു് അസ്തമനമാകാറായപ്പോൾ സുഭദ്ര ചെമ്പകശ്ശേരിയിൽ എത്തി തന്റെ കയ്യിലുണ്ടായിരുന്ന ഔഷധത്തെ മൂത്തപിള്ളയുടെ പക്കൽ ഏൽപിച്ചു. ഹാക്കിമിന്റെ നാമത്തെ ഉച്ചരിച്ചപ്പോൾ, അടുത്തുണ്ടായിരുന്ന വൈദ്യന്മാർ വൃദ്ധന്റെ കീർത്തിയെക്കുറിച്ചു് കേട്ടിട്ടുണ്ടായിരുന്നതിനാൽ, അദ്ദേഹത്തിന്റെ പാണ്ഡിത്യവും ചികിത്സയിലുള്ള പടുത്വവും പാറുക്കുട്ടിയുടെ സംഗതിയിൽ പരീക്ഷിക്കേണ്ടതാണെന്നു് അഭിപ്രായപ്പെട്ടു. ഹാക്കിമിന്റെ ഭസ്മം സേവിച്ചപ്പോൾ പാറുക്കുട്ടി സുഖമായി നിദ്ര ആരംഭിച്ചു. രാത്രിയിൽ ഉണരായ്കകൊണ്ടു് കാർത്ത്യായനിഅമ്മയ്ക്കു വളരെ സംഭ്രമങ്ങൾ ഉണ്ടായി എങ്കിലും അടുത്തദിവസം ഉദയമാകാറായപ്പോൾ പുത്രി ഉണർന്നു് അത്യന്തം ക്ഷീണത്തോടുകൂടി തന്നെ വിളിക്കയാൽ കാർത്ത്യായനിഅമ്മയുടെ പോയിരുന്ന ജീവൻ ആ സ്ത്രീയുടെ ജഡത്തിൽ വീണ്ടും പ്രവേശിച്ചു. കാർത്ത്യായനിഅമ്മ മുതലായവരാൽ മൃദുലമായി പരിലാളിക്കപ്പെട്ടും, തന്റെ സ്വകാരമായുള്ള ചില വ്യസനങ്ങൾ നിമിത്തം സ്വഗൃഹത്തിലുള്ള വാസത്തിൽ ആസക്തി തോന്നാതെ ചെമ്പകശ്ശേരിയിൽത്തന്ന പാർത്തുവരുന്ന സുഭദ്രയാൽ പ്രത്യേകമായി ശുശ്രൂഷിക്കപ്പെട്ടും പാറുക്കുട്ടി ഉത്തരോത്തരം ഉത്സാഹവർത്തിനിയും ആയി വന്നു. കുറച്ചുദിവസത്തിനു് മുമ്പിൽ സുന്ദരയ്യനു് ആ ഭവനത്തിലുണ്ടായിരുന്നതിലും വലുതായ പദവി സിദ്ധിച്ചിരിക്കുന്ന സുഭദ്രയുടെ സംഭാഷണങ്ങളെ മറ്റുള്ളവർ കേൾക്കാതിരിക്കുന്നതിനായി തന്റെ മാതാവിനെപ്പോലും പാറുക്കുട്ടി സമീപത്തുനിന്നും ചിലപ്പോൾ ഓടിക്കുന്നുണ്ടെങ്കിലും തന്റെ മോഹംമൂലം ഉളവായ ദുഃഖത്തിൽനിന്നു് നല്ലതായ ഒരു പാഠം കാർത്ത്യായനിഅമ്മ പഠിച്ചിരുന്നതിനാൽ പുത്രിയുടെ ഹിതത്തെ അനുവർത്തിച്ചുതന്നെ പോരുന്നു. പാറുക്കുട്ടി രോഗപാശത്തിൽനിന്നു് വിമുക്തയായിരിക്കുന്നുവെങ്കിലും കായബലത്തിൽ പൂർവ്വസ്ഥിതിയെ പ്രാപിച്ചിട്ടില്ല. എന്നാൽ മാനസികവിഷയത്തിൽ, പാറുക്കുട്ടിയുടെ സ്ഥിതി രോഗാരംഭത്തിനു് അടുത്തു് മുമ്പുള്ള സ്ഥിതിയിലും വളരെ ഭേദപ്പെട്ടു് കാണുകയാൽ ഇതിലേക്കും സംഗതി വരുത്തിയ സുഭദ്രയുടെ വാഗ്‌‌വൈഭവത്തെയും മനോഗുണങ്ങളേയും കാർത്ത്യായനിഅമ്മ അറ്റവും അഭിനന്ദിച്ചു.

സുഭദ്ര ചെമ്പകശ്ശേരിയിൽ പാർത്തുതുടങ്ങിയ അഞ്ചാംദിവസം സന്ധ്യ ആയപ്പോൾ തന്റെ മാതുലൻ തിരുവനന്തപുരത്തു് എത്തിയിരിക്കുന്നു എന്നുള്ള വർത്തമാനം ഭൃത്യർമുഖേന ഗ്രഹിക്കയാൽ തന്റെ ഗൃഹത്തിലേക്കു് പൊയ്‌ക്കൊള്ളുന്നതിനു് പാറുക്കുട്ടിയുടെ അനുവാദത്തെ അപേക്ഷിച്ചു. ‘അക്കൻ പോകരുതു്, പോയാൽ എനിക്കു തീരെ സുഖമുണ്ടായിരിക്കയില്ല ’ എന്നു പാറുക്കുട്ടി പറകയാൽ സുഭദ്ര തന്റെ യാത്രാരംഭത്തെ താങ്ങി ബലമായി വാദിച്ചു. പാറുക്കുട്ടി അപ്പോൾ പരുഷങ്ങൾ പറഞ്ഞുതുടങ്ങി: ‘എന്തക്കനാണു്! എന്നെ സ്‌നേഹം ഇല്ലാഞ്ഞിട്ടാണി പോകാൻ തുടങ്ങുന്നതു്.’

സുഭദ്ര
‘അമ്മാവൻ എന്റെ സ്ഥിതി അറിഞ്ഞാൽ ഒന്നും മിണ്ടുകയില്ല. അക്കൻ എന്നോടു് മുഷിഞ്ഞു പോകയാണു്.’
സുഭദ്ര
‘തങ്കത്തിന്റെ അമ്മ അടുത്തുണ്ടല്ലോ. അതിലും വലുതാണോ ഞാൻ?’
പാറുക്കുട്ടി
‘അക്കന്റെ മുഖം കണ്ടുകൊണ്ടിരുന്നാൽത്തന്നെ എനിക്കൊരു സുഖമുണ്ടു്.’

ഇതു പരമാർത്ഥംതന്നെ എന്നു് ഈ അദ്ധ്യായാരംഭത്തിൽ പ്രസ്താവിച്ചപോലെ കേവലം കാഴ്ച്ചക്കാറിയായി അതുവരെ നിന്നിരുന്ന തന്റെ പുത്രിയുടെ പ്രേമത്തിന്റെ ശക്തി തനിക്കു് ബോദ്ധ്യപ്പെടുകയാൽ, അതുമൂലം തന്റെ പുത്രിക്കു് വല്ല രോഗവും പിടിപെട്ടേക്കുമോ എന്നുള്ള ശങ്കയുണ്ടായി ആ സ്ത്രീ ഒന്നുവിറച്ചു. ഈ വിചാരത്തിന്റേയും പതിന്നാലാമദ്ധ്യായത്തിൽ കാർത്ത്യായനിഅമ്മ സുഭദ്രയുടെ ഗാത്രപരിശോധന ചെയ്തതിന്റെ സംബന്ധം, സുഭദ്രയെക്കുറിച്ചുള്ള ഒരു സംഗതി വെളിപ്പെടുമ്പോൾ വായനക്കാർക്കു് മനസ്സിലാകുന്നതാണു്. പുത്രിയുടെ മനോലോലത്വം ഓർത്തു് വേഗത്തിൽ കാർത്ത്യയായനിഅമ്മ ആ ഭാഗത്തുചേർന്നു് ഇങ്ങനെ വാദിച്ചു: ‘സുഭദ്രേ, ഇന്നു രാത്രി ആയല്ലോ. നിനക്കു നാളെ പോകാം. അതാണു നല്ലതു്. വേണമെങ്കിൽ അണ്ണനെക്കൊണ്ടു് കുടമണ്ണാവനോടു് സമാധാനം പറയിച്ചുകൊള്ളാം.’

പാറുക്കുട്ടി
‘അന്നു് സുന്ദരയ്യൻ കേറി എന്നു് അക്കൻ പറഞ്ഞല്ലോ. അതുകൊണ്ടു് എനിക്കു് ഇപ്പോഴും ബഹുപേടി ആയിരിക്കുന്നു. അക്കൻകൂടി ഉണ്ടായിരുന്നാൽ പേടിയില്ലാതെ ഇരിക്കും.’
സുഭദ്ര
‘അത്ര പേടിയാണെങ്കിൽ ഞാൻ താമസിക്കാം. കള്ളന്മാർക്കും, യക്ഷി, ഗന്ധർവ്വൻ മുതലായ കൂട്ടത്തിനും എന്നെ ബഹുപേടിയാണു്.’
പാറുക്കുട്ടി
‘ഇപ്പോൾ എനിക്കു ബഹുസമാധാനമായി. അന്നു് ആ പട്ടർ ഇതിനകത്തു് കടന്നപ്പോൾ എനിക്കു് ബോധമുണ്ടായിരുന്നെങ്കിൽ-’
സുഭദ്ര
‘തങ്കത്തിനു് അന്നു് ബോധമുണ്ടായിരുന്നെങ്കിൽ-’ ഇത്രയും പറഞ്ഞിട്ടു് ക്ഷണത്തിൽ തന്റെ വാക്കുകളെ അമർത്തി.

‘ബോധമുണ്ടായിരുന്നെങ്കിൽ എന്താണു്? അക്കൻ എല്ലാം പറഞ്ഞിട്ടില്ല. എന്തോ ഒന്നു് ഒളിക്കുന്നുണ്ടു്.’ എന്നു പാറുക്കുട്ടി പറഞ്ഞു.

സുഭദ്ര
(ചിരിച്ചുകൊണ്ടു്) ‘ബോധമുണ്ടായിരുന്നെങ്കിൽ വലിയ കലശലുണ്ടായേനേ എന്നാണു ഞാൻ പറവാൻ തുടങ്ങിയതു്. തമ്പിഅദ്ദേഹത്തിനെ വകതിരിവു് പഠിപ്പിക്കാതെ തങ്കം വിടുമായിരുന്നോ?’
പാറുക്കുട്ടി
‘ഛേ! അദ്ദേഹത്തിനോടു് ഒരക്ഷരം മിണ്ടുകയില്ലായിരുന്നു. ഞാൻ ഗുണദോഷിച്ചാൽ പഠിക്കുന്ന ആളല്ല അദ്ദേഹം.?’
കാർത്ത്യായനിഅമ്മ
‘സുഭദ്രേ, നിന്റെ ബുദ്ധിയോ ധൈര്യമോ വലുതു്? അങ്ങത്തെ അടുത്തു് രാത്രി തനിച്ചുപോയതു് അമ്പോ! വലിയ ധൈര്യം!’
പാറുക്കുട്ടി
‘ആനന്തത്തിനെ ചുറ്റിച്ചതാണു് കേൾക്കാൻ രസം.’
കാർത്ത്യായനിഅമ്മ
‘പതുക്കെ–വല്ലോരും കേട്ടാൽ അവിടെപ്പോയി പറയും; എന്നാൽ ചീത്തയാണു്.’
സുഭദ്ര
‘അതെല്ലാം പോട്ടെ. ഇവിടെക്കൊണ്ടിട്ടിരിക്കുന്ന ഭ്രാന്തനെ കാണാൻ കഴിഞ്ഞില്ലല്ലോ. ഭ്രാന്തനു് നല്ല പാട്ടുകൾ അറിയാം.’
സുന്ദരയ്യൻ
‘ഓ! കാണുന്നു! വേൽക്കാരെ എല്ലാം ആണി വച്ചു് സുന്ദരയ്യൻ തറച്ചിരിക്കുന്നു. അണ്ണനു് ഇതിലെല്ലാമെന്തു് കാര്യമോ?’
സുഭദ്ര
‘കുറുപ്പദ്ദേഹം ശ്രീപണ്ടാരത്തുവീട്ടിൽ കിടന്നിരുന്നു് എന്നെനിക്കറിയാം. ഈ ഭ്രാന്തനെ എവിടുന്നു കിട്ടി? അവനെ മാത്രമെങ്കിലും വിടീച്ചാൽ കൊള്ളാമെന്നുണ്ടു്.’
കാർത്ത്യായനിഅമ്മ
‘ഇതാർക്കറിയാം? ഒരാളോടു് ചോദിച്ചാൽ പറയണ്ടയോ? കൊലപാതകം ചെയ്താൽപ്പോലും വെളിയിൽ പറഞ്ഞുപോകും. വിടുന്നകാര്യം ആലോചിക്കേവേണ്ട.’
പാറുക്കുട്ടി
‘എന്തു കഷ്ടം അമ്മാ! അന്യായമാണു്. അവനെ തുറന്നു വിടീക്കരുതോ?’
കാർത്ത്യായനിഅമ്മ
’എന്തുചെയ്യാം മകളേ? ഇതാ ആശാൻ വരുന്നു. ചോദിക്കു്.’

വടിയുമായി ശങ്കുആശാനും വടക്കേക്കെട്ടിൽ എത്തി ആ സദസ്സിനുണ്ടായിരുന്ന ന്യൂനത തീർത്തു: ‘എന്തരാണു് വത്വാനങ്ങളും മറ്റും? ഇന്നല്ലയോ കുളിച്ചൊള്ളൂ? പാട്ടിക്കു കേറിക്കെക്കിൻ പിള്ളെ, ഇരുന്നു ചെലയ്ക്കാണ്ട,’ എന്നു് ആശാൻ തന്റെ നിയമപ്രകാരം ശാസിച്ചു തുടങ്ങി. സുഭദ്ര ആശാന്റെ മുഖത്തുനോക്കി ഒന്നു ചിരിച്ചു. ആശാന്റെ മനസ്സമാധാനത്തെ ഈ ചിരി അപഹരിച്ചു് എന്നുവരികിലും ധൈര്യം അവലംബിച്ചുകൊണ്ടു് ‘എന്താരണു് ആലോചനകളു്?’ എന്നു മൂപ്പൻ ചോദിച്ചു.

സുഭദ്ര
‘കല്ലറയ്ക്കകത്തു കടക്കരുതോ ആശനേ?’
ആശാൻ
‘താക്കോലെല്ലാം വേൽക്കാരെ കൈയിലല്ലയോ? പിന്നെ എങ്ങനെ?’
പാറുക്കുട്ടി
‘താക്കോലും ആശാന്റെ കൈയിലില്ലയോ?’
ആശാൻ
‘അതെല്ലാം പെയ്യു-മൂത്തപിള്ള ചോദിച്ചാൽ കൊടുക്കാതെ എന്തരു ചെയ്യുമെന്നേ? മൂത്തപിള്ളയും തമ്പുരാന്റെ നേരെ കൊണ്ടുപിടിച്ചിരിക്കണു.’
പാറുക്കുട്ടി
‘അതെന്തൊരന്യായം!’
കാർത്ത്യായനിഅമ്മ
‘ഒരന്യായവും ഇല്ല. നീയും ഇങ്ങനെ പറയുന്നോ?’

സുഭദ്ര ഭൂഭംഗത്താൽ പാറുക്കുട്ടി പറവാൻ തുടങ്ങിയ വാക്കുകളെ തടഞ്ഞിട്ടു്, ‘ഈ ഭ്രാന്തനെ പിടിക്കുന്നവർക്കും വലിയ ഭ്രാന്താണു്’ എന്നു പറഞ്ഞു. സുഭദ്ര പാറുക്കുട്ടിയോടു് താൻ അറിയുന്ന സകല സംഗതികളും ഒന്നൊഴികെ പറഞ്ഞിട്ടുണ്ടായിരുന്നു. പാറുക്കുട്ടിയുടെ കമിതാവു് ജീവിച്ചിരിക്കുന്നുണ്ടെന്നു് തീർച്ചയായി പറഞ്ഞു് ആ യുവതിയെ ആശ്വസിപ്പിച്ചു എങ്കിലും കാശിവാസിയെയും ദ്വിഭാഷിയെയും മറ്റും സംബന്ധിച്ചുള്ള തന്റെ സംശയങ്ങൾ ഒന്നിനെയും ആകട്ടെ, കാശിവാസി ചെമ്പകശ്ശേരിയിൽ ചെന്നിരുന്ന സംഗതിയെ ആകട്ടെ, സുഭദ്ര പുറത്തു് പറഞ്ഞിട്ടില്ലായിരുന്നു. എങ്കിലും സുഭദ്രയുടെ നാട്യം കണ്ടു് പാറുക്കുട്ടിയും വേഗം സംഭാഷണത്തെ വേറെ വിഷയത്തെ സംബന്ധിച്ചാക്കി.

പാറുക്കുട്ടി
‘സംശയമില്ല. എന്തു കഷ്ടമാണിതു്?’
സുഭദ്ര
‘അവനെ വിട്ടില്ലെങ്കിലും നേരംപോക്കു കാണാൻ വഴി ആലോചിക്കാം.’
ആശാൻ
‘അവിടെ എല്ലാം കളിവട്ടംതന്നെ.’
പാറുക്കുട്ടി
‘എനിക്കും ഭ്രാന്തനെ കാണണമെന്നു് കൊതിയുണ്ടു്.’
സുഭദ്ര
‘ആശാന്റെ കളി നാം കാണുന്നല്ലോ–’
പാറുക്കുട്ടി
‘ഇതുതന്നെയാണു് ആശാനു് അക്കനെ കണ്ടുകൂടാത്തതു്.’
ആശാൻ
‘പേറ്റം എക്കുമ്മറ്റുമല്ല. ഹും! ഇപ്പറയണവർക്കുതന്നെ.’
സുഭദ്ര
‘ഞാൻ ഒരിക്കലും ബുദ്ധിയെ അസ്വാധീന സ്ഥിതിയിലാക്കിയിട്ടില്ല.’

ഇതിനു് ഉത്തരം പറവാൻ ഇടയുണ്ടാകുന്നതിനു മുമ്പിൽ ആശാനെ ചെമ്പകശ്ശേരി മൂത്തപിള്ള ധൃതിയിൽ വിളിച്ചുതുടങ്ങുകയാൽ ആശാൻ കലശലിനു് ഭാവിക്കാതെ പൂമുഖത്തേക്കു പോയി. യുവരാജാവിന്റെ കൊട്ടാരത്തിൽ ഹാജരാകുന്നതിനു്...സർവ്വാധികാര്യക്കാരുടെ നിനവു് ചെല്ലുകയാൽ, ചെമ്പകശ്ശേരിയിൽ കാവൽ നിറുത്തീട്ടുള്ള ആളുകളേയും കൊണ്ടു് മൂത്തപിള്ളതന്നെ തമ്പിയുടെ നാലുകെട്ടിൽ ചെല്ലുന്നതിനു് അദ്ദേഹത്തിന്റെ സന്ദേശം കിട്ടി. അതിൻപ്രകാരം പുറപ്പെടുന്നതിനു് മുമ്പായി, ഗ–ഹാദികളുടെ രക്ഷാഭരവും പൂർവ്വസ്ഥിതിയിൽ ആയുധപ്പുരയുടെ താക്കോലുകളും ആശാനെ ഏൽപ്പിക്കുന്നതിനായി വൃദ്ധനെ വിളിച്ചതായിരുന്നു. ആശാനെ ഭാരമേൽപ്പിച്ചിട്ടു് മൂത്തപിള്ള വേൽക്കാരാടൊരുമിച്ചു് തമ്പിയുടെ ഗൃഹത്തിലേക്കു് യാത്രയായി. മൂത്തപിള്ളയുടെ യാത്രാനന്തരം സുഭദ്ര പാറുക്കുട്ടിയുടെ അനുവാദത്തോടുകൂടി പുറത്തിറങ്ങി തന്റെ ഭൃത്യനായ പപ്പു എന്നവനെ വിളിച്ചു് ഗൂഢമായി ഇങ്ങനെ ചോദിച്ചു.: ‘ഇന്നു ഫലിച്ചോ?’

പപ്പു
‘കൊച്ചമ്മ തന്ന മോതിരം രണ്ടും കൊടുത്തപ്പോൾ ഒത്തു. ഈ ഭ്രാന്തൻ കുറുപ്പദ്ദേഹത്തിനെ രക്ഷിക്കാൻ അവിടെ പോയിരുന്നു.’
ശുബദ്ര
‘അതു ഞാൻ ഊഹിച്ചു. അവൻ ആരെന്നറിഞ്ഞോ?
പപ്പു
‘അവർക്കാർക്കും അറിഞ്ഞുകൂടാ. ഇവൻ അവിടെ ഒരു വിദ്യ കാണിച്ചു. നല്ല കഞ്ചാവോ കറുപ്പോ എല്ലാവർക്കും കൊടുത്തു് അവരെ ഉറക്കീട്ടാണു് മിടുക്കൻ അകത്തു കേറിയതു്.’
സുഭദ്ര
(ആത്മഗതം) ‘അതാ വന്നു! കാശിവാസിയുടെ വിദ്യയാണതു്. ഭ്രാന്തനെ കാണുകതന്നെ വേണം.’ (പ്രകാശം) ‘നിങ്ങൾ എത്ര പേരുണ്ടിവിടെ?’
പപ്പു
‘മൂന്നു്.’
സുഭദ്ര
‘ഒരാൾ വലിയ നാലുകെട്ടിലും, ഒരാൾ വീട്ടിലും പോയി രണ്ടെടത്തും നടക്കുന്നതെല്ലാം സൂക്ഷിച്ചറിഞ്ഞു് വന്നു പറയണം. ഒരാൾ ഇവിടെ നിൽക്കട്ടെ.’

ഈ വിധമുള്ള ആജ്ഞകൾ കൊടുത്തിട്ടു് സുഭദ്ര പാറുക്കുട്ടിയുടെ സമീപത്തു് പിന്നെയും എത്തി. പാറുക്കുട്ടി നിദ്രയ്ക്കാരംഭിച്ചിരിക്കുന്നു. എന്നാൽ ബുദ്ധിഹീനനായ ഒരുവനെ തന്റെ ഗൃഹത്തിൽ അസ്വാതന്ത്ര്യസ്ഥിതിയിൽ ഇട്ടിരിക്കുന്നതിനെ ഓർത്തു് ആ യുവതിയുടെ ആർദ്രമായുള്ള ചിത്തം ഇളകിക്കൊണ്ടിരിക്കുന്നതിനാൽ, തന്റെ രോഗം ആവർത്തിച്ചേക്കുമെന്നുള്ള ഭയംനിമിത്തം ഉള്ളിലുള്ള ചിന്തകളെ അടക്കുന്നതിനു് പല ശ്രമങ്ങളും ചെയ്തു. ഇപ്രകാരമുള്ള ശ്രമങ്ങളോടുകൂടി ഭ്രാന്തനെക്കുറിച്ചുള്ള അനുകമ്പ വർദ്ധിച്ചു് ചിന്തകൾ മുഴുക്കയാൽ, തന്റെ രോഗശമനത്തിനു് അന്നും സേവിച്ചതായ ഹാക്കിമിന്റെ ഔഷധം എങ്ങനെ ഉപകരിച്ചുവോ അതിന്മണ്ണം തന്റെ ഓരോ വ്യസനങ്ങളെ ശമിപ്പിക്കുന്നതിനു് ഉപയുക്തമെന്നു് അനുഭവസിദ്ധമായിട്ടുള്ള ഒരു വിദ്യയെ പാറുക്കുട്ടി പ്രയോഗിച്ചു. തന്റെ പ്രിയതമന്റെ രൂപത്തെ ധ്യാനിച്ചു് മനോനേത്രത്തിനു പ്രത്യക്ഷമാക്കിക്കൊണ്ടു്, ഇച്ഛാനുസാരമുള്ള സുഖാനുഭവങ്ങളോടുകൂടി മനോരാജ്യക്രീഡ തുടങ്ങി. മറ്റുള്ള ഓരോ അവസരങ്ങളിൽ പ്രയോജനപ്പെട്ട ഈ സൂത്രം അന്നു് ഫലപ്പെട്ടില്ല. ഭ്രാന്തന്റെ സ്ഥിതി തന്റെ മനസ്സിനെ ആകർഷിക്കുന്നതു് കർമ്മബന്ധത്താൽ തന്റെ രോഗാവർത്തനത്തിനായിരിക്കാമെന്നുള്ള ഭയം ഉദിക്കയാൽ ആ സാധുശീലയായ യുവതി സുഭദ്രയെ വിളിച്ചു് തന്റെ സ്ഥിതിയെ ധരിപ്പിച്ചു. അടുണ്ടായിരുന്ന കാർത്ത്യായനിയമ്മ പുത്രിയുടെ സ്ഥതി കേട്ടു പരിഭ്രമിച്ചു. സുഭദ്രയ്ക്കു പാറുക്കുട്ടിയെ ആശ്വസിപ്പിക്കാൻ ആകട്ടെ,തന്റെ ഉദ്ദ്യേത്തെ ഫലിപ്പിക്കാനാകട്ടെ, അവസരം കിട്ടിയില്ല. എന്തുകൊണ്ടെന്നാൽ സുഭദ്രയുടെ ഭൃത്യനായ പപ്പു കെട്ടിനകത്തുചെന്ന സുഭദ്രയോടു് സ്വകാര്യമായി എന്തോ പറഞ്ഞു. ‘ഇതാ ഇപ്പോൾ വരും’ എന്നുള്ള സമാധാനത്തേടുകൂടി പുത്രിയെ ബാധിച്ചിരിക്കുന്ന വിചാരത്തെ ആശ്വസിപ്പിക്കാനായി കാർത്ത്യായിഅമ്മ ഇങ്ങനെ ആരംഭിച്ചു: ‘മകളെ, നീ അടങ്ങിക്കിടന്നുറങ്ങ്. നിനക്കു ലേശം ദേഹശക്തി ഇല്ലല്ലോ; ആലസ്യമില്ലാത്ത സംഗതികളെക്കുറിച്ചു്‌ നീ എന്തിനു് ആലോചിക്കുന്നു.’

പാറുക്കുട്ടി
‘ഇതെന്തു് അക്രമമാണമ്മ? സാധുക്കളെപ്പിടിച്ചു് ഈ കല്ലറയിൽ അടയ്ക്കാൻ അമ്മാവൻ എങ്ങനെ അനുവദിച്ചു?’
കാർത്ത്യായനിഅമ്മ
‘സ്ത്രീകളായ നമുക്കു് ചോദിക്കാൻ അവകാശം ഉണ്ടോ?’
പാറുക്കുട്ടി
‘നമ്മുടേയും അച്ഛന്റേയും കുടുംബക്കാർ വളരെ ഹിംസകൾ ചെയ്തിട്ടുണ്ടെന്നും അതിനാലാണു് അപസ്മാരം മുതലായ ഉപദ്രവങ്ങൾ ചിലർക്കു് വന്നിട്ടുള്ളതെന്നും ഓരോ വിദ്വാന്മാർ പറഞ്ഞു് അമ്മതന്നെ കേട്ടിട്ടുണ്ടല്ലോ. ഇതും അങ്ങനെയുള്ള ഒരു കൃത്യമല്ലയോ? അതുകൊണ്ടു് തുറന്നുവിടുകതന്നെവേണം. ചെമ്പകം അക്കന്റെ ആഗ്രഹവും അങ്ങനെ ആണെന്നു് എനിക്കു മനസ്സിലായി.’
കാർത്ത്യാനിഅമ്മ
‘തിരുമുഖത്തദ്ദേഹത്തിന്റെ അനുവാദംകൂടാതെ ഇവരെ വിട്ടുകൂടെന്നു് പറഞ്ഞിട്ടാണു് മാർത്താണ്ഡപ്പിള്ള കിഴക്കോട്ടു പോയതു്. അദ്ദേഹം ഇന്നോ നാളെയോ വരും.’
പാറുക്കുട്ടി
‘ഞാൻ വിട്ടയച്ചാൽ ആ ആമ്മാവൻ ശണ്ഠ ഉണ്ടാക്കുകയില്ല. അമ്മാവനെ അമ്മ സമാധാനപ്പെടുത്തിക്കൊള്ളുമോ?’
കാർത്ത്യായനിഅമ്മ
‘നീ വിട്ടയച്ചാൽ അമ്മാവനും ഒന്നും പറകയില്ല. തമ്പിഅങ്ങുന്നു്, രാമനാമഠം ഇവർക്കും ഈ സംഗതിയിൽ ചോദ്യം ചെയ്‌വാൻ അവകാശമുണ്ടു്.’
പാറുക്കുട്ടി
’അവരെ നമുക്കു പേടിക്കണ്ടല്ലോ. നമ്മോടു് അവർ കാര്യം ചോദിക്കാൻ വരുമോ?’
കാർത്ത്യായനിഅമ്മ
‘നിന്റെ അമ്മാവനു് ദുഷ്‌കീർത്തിയുണ്ടാകും.’
പാറുക്കുട്ടി
‘ഈ കൂട്ടത്തോടു ചേരുന്നതുകൊണ്ടു് മാത്രമേ ദുഷ്‌പേരിനു വഴിയുള്ളു.’
കാർത്ത്യായനിഅമ്മ
‘നിനക്കാണല്ലോ ഒന്നാമതായി തമ്പുരാന്റെ കക്ഷിയോടു് ദേഷ്യം തോന്നേണ്ടതു്.’
പാറുക്കുട്ടി
‘എനിക്കിതുവരെ തോന്നീട്ടില്ല; ഇനി തോന്നുകയുമില്ല. അമ്മാ, വേലുക്കുറുപ്പും സുന്ദരയ്യനും മറ്റുംകൂടി എന്തോ കൃത്രിമംചെയ്തിട്ടുണ്ടു്. ഇങ്ങനെയാണു് സത്യം. തമ്പുരാൻ അറിഞ്ഞതേ അല്ല. എല്ലാം ചെമ്പകംഅക്കൻ പറഞ്ഞു.’
കാർത്ത്യായനിഅമ്മ
’നിങ്ങൾക്കു് തിരുമുഖത്തദ്ദേഹത്തിനെക്കാളും ബുദ്ധിയുണ്ടോ?’
പാറുക്കുട്ടി
‘ഉണ്ടെന്നാണു് എനിക്കു തോന്നുന്നതു്.’
കാർത്ത്യായനിഅമ്മ
(തനിക്കു് അറിവുണ്ടായിരുന്ന സംഗതിയെ ഓർത്തു ചിരിച്ചുകൊണ്ടു് ) ‘കമ്പമേ! നീ എന്തറിഞ്ഞു പറയുന്നു?അതുപോട്ടെ- നീ ഇങ്ങനെ ധൈര്യത്തോടുകൂടി പറയുന്നതു് എനിക്കു് എത്ര സന്തോഷമായിരിക്കുന്നു എന്നറിയാമോ? വൈദ്യന്റെ മരുന്നോ സുഭദ്രയുടെ വാക്കോ ഇതിനു കാരണം?’
പാറുക്കുട്ടി
‘ചെമ്പകംഅക്കന്റെ വാക്കു തന്നെയാണു്. അദ്ദേഹം മരിച്ചിട്ടില്ലെന്നു് ചെമ്പകംഅക്കൻ തീർച്ചയായി പറഞ്ഞു. ഇനി എങ്ങനെയുമാകട്ടെ. ജീവനോടിരിക്കുന്നെങ്കിൽ എന്നെ ഉപേക്ഷിക്കയില്ല. പക്ഷേ പരീക്ഷിച്ചാലും ഞാൻ സഹിച്ചുകൊള്ളാം.’
കാർത്ത്യയാനഅമ്മ
‘അവൾ എങ്ങനെ അറിഞ്ഞു? വെറുതെ ഓരോന്നിങ്ങനെ മോഹിച്ചിരിക്കാതെ.’
പാറുക്കുട്ടി
‘അമ്മ ഇപ്പോളും ഇങ്ങനെ പറയുന്നോ? ആ അക്കൻ എന്തെല്ലാം വെളിപ്പെടുത്തി? മരുന്നും വാങ്ങിക്കൊണ്ടു് വന്നല്ലോ?’
കാർത്ത്യായനിഅമ്മ
‘അവൾ കുറഞ്ഞവളല്ല. മനസ്സും വളരെ നല്ലതാണു്. എന്നാൽ ഇപ്പോൾ നീ കിടന്നുറങ്ങുകതന്നെവേണം. കുളിദിവസം ആയാസപ്പെടരുതു്.’
പാറുക്കുട്ടി
‘ഞാൻ ഉറങ്ങണമെങ്കിൽ കല്ലറയിൽ കിടക്കുന്നവരെ, പ്രത്യേകം ഭ്രാന്തനെ പുറത്തിറക്കണം.’

പാറുക്കുട്ടിയുടെ സ്ഥൈര്യത്തെക്കുറിച്ചു നല്ല പരിചയമുണ്ടായിരുന്ന കാർത്ത്യായനിഅമ്മ ഈ സിദ്ധാന്തവാക്കു് കേട്ടു് വിഷണ്ണയായി. താൻ അനുഭവിച്ചു് വിസ്മൃതിയായിട്ടില്ലാത്ത വ്യസനത്തെയും പുത്രിയുടെ അപേക്ഷയെ സാധിപ്പിച്ചാലുളവാകുന്ന ദോഷങ്ങളെയും കുറിച്ചു് പര്യാലോചനചെയ്തതിൽ യാതൊരു തർക്കവും പുറപ്പെടുവിക്കുന്നതിനു് തന്റെ ആത്മജയെക്കുറിച്ചുള്ള അതിവാത്സല്യം അനുവദിച്ചില്ല. താൻതന്നെ ഒരു കൈവിളക്കെടുത്തു പുത്രിക്കു വഴികാട്ടിക്കൊടുത്തു. രണ്ടുപേരുമായി ആുധപ്പുരയിൽ ആശാന്റെ അടുത്തെത്തി. സുഭദ്രയുടെ വാക്കുകൾ ഓർത്തു് കോപത്തോടുകൂടി ഇരുന്നിരുന്ന വൃദ്ധൻ പാർവ്വതിഅമ്മയുടെ സാവധാന ഗതിയോടുകൂടി ആ സ്ഥലത്തേക്കുള്ള പ്രവേശനത്തെക്കണ്ടു്, കോപമെല്ലാം മറന്നു എന്നു മാത്രമല്ല, അത്ര ക്ഷണത്തിൽ അങ്ങനെ കാണുന്നതിനു് സംഗതി വരുത്തിയ സുഭദ്രയെ അനുഗ്രഹിക്കയും ശ്ലാഘിക്കയും ഈശ്വരനെ വചനരൂപേണ സ്തുതിക്കയും ചെയ്തിട്ടു് ഗദ്ഗദത്തോടുകൂടി ‘കുഞ്ഞിനു് എന്തുവേണം?’ എന്നു പാറുക്കുട്ടിയുടെ ആഗമനോദ്ദേശ്യത്തെ അബദ്ധമായി ഗ്രഹിച്ചുകൊണ്ടു പറഞ്ഞു.

പാറുക്കുട്ടി
‘ആശാനു സ്‌നേഹംവിട്ടുള്ള ദേഷ്യം ഒരുത്തരോടും ഇല്ലെന്നു് എനിക്കറിയാം. ഞാൻ വന്നതു വേറെ ഒരു കാര്യത്തിനാണു്.’
ആശാൻ
‘എന്തെന്നു പറയാത്ത താമതം, തീക്കുഴിയിൽ വേണമെങ്കിൽ കെഴവൻ ചാടുമല്ലോ.’
കാർത്ത്യായനിഅമ്മ
‘ആയുധപ്പുര ഒന്നു തുറന്നു കല്ലറയിൽ കിടക്കുന്നവരെ പുറത്തു വരുത്തണം. അതാണു് തങ്കത്തിന്റെ ആഗ്രഹം.’
ആശാൻ
(വിഷമിച്ച്) ‘കുഞ്ഞേ, ആണുങ്ങൾക്കു് ചേരണതാണോ അതു്? പെറ്റ അന്നേ തിന്നണ ചോറിനെ വഞ്ചിക്കാമോ?’ എന്നു ചോദിച്ചു.
പാറുക്കുട്ടി
‘ഞങ്ങൾ അന്യവീട്ടുകാറാണോ ആശാൻ?’
ആശാൻ
‘ഇതെന്തൊരു വീൺചണ്ടയാണു്? ഈ വീട്ടുകാറല്ലെന്നു വല്ലോരും പറഞ്ഞോ? മൂത്തപിള്ള അല്ലയോ കാർന്നോരു്?’
പാറുക്കുട്ടി
‘അതിനെന്തു്? അമ്മാവൻ ചോദിക്കുമ്പോൾ ഉത്തരം അനന്തരവൾ ഞാൻ പറഞ്ഞുകൊള്ളാം.’
ആശാൻ
‘എന്റെ കൈയിൽ തന്ന താക്കോലിനെ എന്റെ ചീവൻ പോണം വയ്ക്കണമെങ്കിലു്. കുഞ്ഞു പോയി ഉറങ്ങിൻ.’
പാറുക്കുട്ടി
‘വെറുതെ സാധുക്കളെ ഉപദ്രവിക്കുന്നതിൽ ആശാനും ചേരുന്നോ?’
ആശാൻ
‘കാരിയവും കാരയക്കേടും മൂത്തപിള്ളയ്‌ക്കേ അറിയാവൂ. ചൊല്ലിയതിനെ ഞാൻ കേക്കും.’
പാറുക്കുട്ടി
‘ആശാൻ താക്കോൽ ഇങ്ങു തരണം.’
കാർത്ത്യായനിഅമ്മ
‘സിദ്ധാന്തിക്കാതെ മകളേ. നാളെ ആകട്ടെ. നേരം പത്തുനാഴിക ഇരുട്ടി.’
പാറുക്കുട്ടി
‘ഞാൻ ഇന്നു് ഉറങ്ങണമെങ്കിൽ താക്കോൽ തരുവിക്കണം.’
കാർത്ത്യയാനിഅമ്മ
‘താക്കോൽ എവിടെ? ഞങ്ങൾ തുറന്നുകൊള്ളാം. ആശാൻ തുറന്നുതരണ്ട.’
ആശൻ 
‘ഇതെന്തൊരു കളിയെന്നേ! കാലം കൊള്ളാം. ആയുധപ്പെരക്കാരു് അവിച്വാതക്കേടു തുടങ്ങിയാൽ രാജ്യം കാണുമോ?’
പാറുക്കുട്ടി
‘അമ്മാ, അപ്പുറത്തുനിന്നു് ആരെയെങ്കിലും ഇങ്ങോട്ടൊന്നു വിളിക്കണം.’
ആശാൻ
(തൊണ്ട വിറച്ചുംകൊണ്ടു്) ‘അഹമാനിക്കാതിൻ. താക്കോലു് അതാ കിടക്കുണു. എടുത്തുകൊള്ളിൻ. നിങ്ങളെ പാടു്. ആയുതപ്പുര ഞാൻ തൊട്ടതേ അല്ല.’

ഇങ്ങനെയുള്ള വാക്കുകളോടുകൂടി ആശാൻ പുറത്തിറങ്ങി. കാർത്ത്യായനിഅമ്മ ആശാന്റെ വ്യസനം കണ്ടു സഹതപിച്ചും പുത്രിയുടെ ശ്രമം ന്യായവിരുദ്ധമാണെന്നുള്ള ബോദ്ധ്യത്താൽ സംശയത്തോടും ബുദ്ധിക്കു ചിത്തഭ്രമമാരംഭമോ എന്നു ചിലപ്പോൾ ശങ്കിച്ചും നളന്റെ ഉള്ളിൽപ്പെട്ട കലിയുടെ സ്ഥിതിയിലായി. പാറുക്കുട്ടി സംശയംകൂടാതെ മാതാവിന്റെ കൈയിൽനിന്നു ദീപം വാങ്ങിക്കൊണ്ടു് ആുധപ്പുരയുടെ ഉള്ളിൽ ഉള്ള ഒരു വാതിലും തുറന്നു്, ചെമ്പകശ്ശേരിയിലെ ‘വെള്ളമില്ലാത്ത നീരാഴി’ എന്നു രാമനാമഠത്തിനാൽ അഭിധാനം അരുളപ്പെട്ട കല്ലറയിൽ പ്രവേശിച്ചു. കാർത്ത്യായനിഅമ്മ പുത്രിയെ പിന്തുടർന്നു.

കഴക്കൂട്ടത്തുപിള്ളയുടെ ശ്രീപണ്ഡാരത്തുവീട്ടിൽനിന്നു ചെമ്പകശ്ശേരിയിലേക്കു് മാറ്റപ്പെെട്ട രണ്ടുപേരേയും മൂത്തപിള്ളയുടെ അനുമതിയോടുകൂടി അവിടത്തെ കല്ലറയ്ക്കുള്ളിൽആക്കി വാതിലുകളെല്ലാം ദൃഢമായി ബന്ധിക്കയും ആശാന്റെ പക്കൽനിന്നും താക്കോലുകൾ വാങ്ങി വേൽക്കാറുടെ പക്കൽ ഏൾപ്പിക്കയും ചെയ്തതിന്റെശേഷമേ സുന്ദരയ്യൻ ആ സ്ഥലത്തുനിന്നു പോയുള്ള. ഓരോ ദിക്കുകളിലുള്ള വാതിലുകൾ പൂട്ടുന്ന ശബ്ദം കേട്ടു് ഭ്രാന്തൻ കുറച്ചൊന്നു സംഭ്രമിച്ചു; എല്ലാം നിശ്ശബ്ദമായപ്പോൾ ഒരു കോണിലേക്കുള്ള ചുറ്റുമുള്ള ചുവർചാരി ഇരിപ്പായി. തന്റെ ശിരോലിഖിതത്തെ ഓർത്തു് ചിരിച്ചുകൊണ്ടു് കുറുപ്പു് ഭ്രാന്തനോടായിട്ടു് ഇങ്ങനെ പറഞ്ഞു: ‘എന്താരാണു വിചാരം? ഇവിടെ കിടന്നു നട്ടം തിരിയുമല്ലോ പിള്ളേ?’ ഭ്രാന്തനിൽനിന്നു മറുപടി ഒന്നും പുറപ്പെടായ്കയാലും, കഴക്കൂട്ടത്തുപിള്ളയുടെ ഗൃഹത്തിൽവച്ചു് ഭ്രാന്തൻ നൂതനമായ ചില പാരവശ്യങ്ങൾ കാണിതിനെ ഓർത്തതിനാലും കുറുപ്പു് കരുണയോടുകൂടി പിന്നെയും ഇങ്ങനെ പറഞ്ഞു: ‘ഛേ! ഇതിനെ ഒക്കെ പോവാൻ പറവാനേ. നൽക്കാലം വരുമെന്നു് ഉറച്ചിരിപ്പിൻ.’ ഭ്രാന്തനിൽനിന്നു പിന്നെയും മറുപടി ഒന്നും പുറപ്പെടാത്തതിനാൽ ഇരുട്ടിൽ തിരഞ്ഞു് ഭ്രാന്തന്റെ മുഖത്തെ കുറുപ്പു് സ്പർശിച്ചു. കണ്ണുനീർ പ്രവഹിക്കയാൽ മുഖം നനഞ്ഞിരുന്നു എങ്കിലും ഭ്രാന്തൻ വിങ്ങുകയാകട്ടെ ഒന്നുംതന്നെ ചെയ്യുന്നില്ല. ഭ്രാന്തനെ എന്തോ ദുസ്സഹമായ മനസ്താപം ബാധിച്ചിരിക്കുന്നതായി ഊഹിച്ചിട്ടു്, മഹാമനസ്‌കനായ കുറുപ്പു്, ‘നീലകണ്ഠസ്വാമിയാണെ, ഒരു കുറവും വരാതെ സൂക്ഷിപ്പാൻ ഞാനുണ്ടു്’ എന്നും മറ്റും അർത്ഥമായി കുറച്ചു് പ്രസംഗിച്ചു. ഈ സ്‌നേഹപൂർവ്വമായുള്ള വാക്കുകൾ കേട്ടിട്ടും ഭ്രാന്തൻ മിണ്ടാത്തതുകൊണ്ടു് ‘ഉള്ളതെല്ലാം ചൊല്ലിയാൽ ഇക്കുറുപ്പു് ഉശിരുവിട്ടും പിള്ളയ്ക്കു വേണ്ടതെ ചെയ്തുതരുമല്ലോ. ചുമ്മാ ചൊല്ലണം–എന്നാണെ ചോല്ലണം.’ എന്നു നിർബന്ധിച്ചു. ഭ്രാന്തൻ കുറുപ്പിന്റെ മാറത്തുവീണു് എന്നു് മാത്രമല്ല, അദ്ദേഹം ഭ്രാന്തനെ അനുഗ്രഹങ്ങൾകൊണ്ടും മറ്റും മൂടുമാറു് അദ്ദേഹത്തിന്റെ മനസ്സിനു് കൗതുകത്തെ ഉണ്ടാക്കിയതായ ഒരു കഥയെ ചുരുക്കമായി പറഞ്ഞുകേൾപ്പിക്കയും ചെയ്തു. കുറുപ്പിനും ഭ്രാന്തനും അന്നു രണ്ടുനേരം ഭക്ഷണം കിട്ടി. അത്താഴത്തെ ഭക്ഷണം കൊണ്ടുചെന്നവനോടു് ചെമ്പകശ്ശേരി ഗൃഹത്തിലേയും മറ്റും വർത്തമാനങ്ങളെക്കുറിച്ചു് കുറുപ്പു് ചോദ്യം ചെയ്കയും അവിടത്തെ പെൺകുട്ടിയെ മണക്കാട്ടു് താമസിക്കുന്ന പഠാണികളെക്കൊണ്ടു് ചികിത്സിപ്പിക്കേണ്ടതാണെന്നു് ഉപദേശിക്കയും ചെയ്തു. ഭക്ഷണം കൊണ്ടു് ചെന്നിരുന്ന വേൽക്കാറൻ കുറുപ്പിന്റെ വാക്കുകൾക്കു് ഉത്തരം പറയായ്കയാൽ കുറുപ്പു് ഇളിഭ്യനായി. അടുത്തദിവസം ഭ്രാന്തന്റെ മുമ്പിലായി താൻ ഊണിനിരുന്നപ്പോൾ കുറുപ്പു് മുമ്പിലത്തെപ്പോലെ അന്വേഷണം തുടങ്ങി. എന്നാൽ വേൽക്കാരൻ പൂർവ്വരാത്രിയിലെ സമ്പ്രദായത്തെ ആചരിച്ചതല്ലാതെ കുറുപ്പിന്റെ ചോദ്യങ്ങൾക്കു ചെവികൊടുത്തില്ല. കുറുപ്പു് ഊണു കഴിഞ്ഞ ഉടനെ തലേദിവസം അന്നും തനിക്കു് സംഭവിച്ച ജാള്യത്തെക്കെ ഓർത്തുണ്ടായ കോപത്തോടുകൂടി വേൽക്കാറന്റെ കണ്ഠത്തിനു പിടികൂടി അവനെ കേവലം ശുഷ്‌കമായ തൃണംപോലെ ഉയർത്തിക്കൊണ്ടു് ‘പറയണോ, മണ്ണു തിന്നണോ?’ എന്നു ഗർജ്ജനം ചെയ്തു. മേൽപ്രകാരമുള്ള ദണ്ഡനത്താലും പിന്നീടു ചില ദാനങ്ങളാലും വേൽക്കാറനെ പാട്ടിലാക്കി അവനിൽനിന്നു് വേണ്ട സംഗതികൾ ഗ്രഹിച്ചുകൊണ്ടു് രണ്ടുപേരും തിരുമുഖത്തുപിള്ളയുടെ ആഗമനത്തെ ദീക്ഷിച്ചു് അവിടെ പാർത്തു. തിരുമുഖത്തുപിള്ള വന്നാൽ, തന്നെയും തന്റെ ആശ്രിതനായ ഭ്രാന്തനെയും നിഗ്രഹിക്കുന്നതിനു് അനുവദിക്കുന്നതല്ലെന്നു് കുറുപ്പിനുധൈര്യമുണ്ടായിരുന്നതിനാൽ സാഹസമായുള്ള ശ്രമങ്ങളെക്കുറിച്ചു് ആലോചനചെയ്തില്ല.

ബന്ധനത്തിലായ അഞ്ചാമത്തെദിവസം നിയമപ്രകാരമുള്ള രണ്ടാമത്തെ ഭക്ഷണത്തെയും വേൽക്കാറനെയും കാണാത്തതുകൊണ്ടു്, ആ ഭവനത്തിലോ മറ്റോ വല്ലതും വിശേഷമുണ്ടന്നു രണ്ടുപേരും സംശയിച്ചു. തങ്ങളുടെ ജീവനെക്കുറിച്ചു് രണ്ടുപേർക്കും ഭയമില്ലായിരുന്നു എങ്കിലും പുറത്തുള്ള വിശേഷം ഗ്രഹിക്കാൻ നിവൃത്തി ഇല്ലായ്കയാൽ അവർക്കുണ്ടായ സംഭ്രമം അവരുടെ ആത്മസംയമനശക്തിക്കു് ജേതവ്യമായിരുന്നില്ല. രണ്ടുപേരുമായി ഓരോ ഊഹങ്ങളെ പുറപ്പെടുവിക്കയും അതുകൾ ആസ്പദമാക്കി വാദങ്ങൾ ചെയ്കയും ചെയ്യുന്നതിനിടയിൽ പടിഞ്ഞാറുള്ള വാതിൽ കുറ്റികളിന്മേൽ തിരിയുന്ന ശബ്ദം കേൾക്കാരായി. ആ ദിക്കിലോട്ടു നോക്കിയതിൽ, മങ്ങി എരിയുന്ന ശുഭ്ര വസ്ത്രങ്ങളും ചില രത്‌നങ്ങളുടെ പ്രകാശവും കേശസമൃദ്ധിയിടെ അഴകും സൗമ്യമായുള്ള ഒരു മുഖവും വേൽക്കാറന്റെ ക്രൗര്യശൗര്യങ്ങൾ ഇടകലർന്നുള്ള നട പകർന്നു്, സംശയലജ്ജാദിസംയുതമായുള്ള സാവധാനഗതിയും ആയിരുന്നു. മാങ്കോയിക്കൽകുറുപ്പു് തന്റെ മുമ്പിൽ കാണപ്പെട്ട സ്വരൂപത്തിന്റെ സൗന്ദര്യസമുത്ക്കൽകർഷത്തെ കണ്ടു് വല്ല യക്ഷിയുടെ മായാവൈഭവമോ, ആ കാരാഗൃഹത്തിൽത്തന്നെ കിടന്നു മൃത്യുവശഗതയായ ഒരു സ്ത്രീ ദുർദ്ദേവതയായി ചമഞ്ഞു കാട്ടുന്ന ചേഷ്ടയോ, തങ്ങളുടെ കഷ്ടതയിൽ കരുണ തോന്നി അന്വേഷിച്ചു് പുറപ്പെട്ടിട്ടുള്ള വല്ല മനുജാംഗനാരത്‌നം തന്നെയോ എന്നീ വിചാരങ്ങളിൽ നിമഗ്നനായും സംഭ്രമചിത്തനായും നിലത്തു് തറയക്കപ്പെട്ട ഒരു ശിലാരൂപംപോലെ അസ്തമിതസർവ്വേന്ദ്രിയ വ്യാപാരനായും അൽപനേരം അവിടെ നിന്നു. പിന്നിൽ വേറൊരു സ്ത്രീരൂപവും കാണപ്പെട്ടപ്പോൾ തന്റെ സ്വാഭാവികമായുള്ള മനസ്ഥിരത കൈക്കൊണ്ടു്, യാതൊരു വിഷയത്തിലും വൈദഗ്ദ്ധ്യം കുറഞ്ഞുകണ്ടിട്ടില്ലാത്ത ഭ്രാന്തന്റെ മുഖത്തു് അദ്ദേഹം ഒരു മന്ദഹാസത്തോടുകൂടി നോക്കി. പടക്കളത്തിൽ ക്ഷീണിക്കാത്ത ലോഹകായനായ ഭ്രാന്തന്റെ ശ്വാസവേഗം കുറുപ്പിനു് വ്യക്തമായി കേൾക്കാമായിരുന്നു. മാങ്കയോിക്കൽഗൃഹത്തിൽവച്ചു് ജ്വലിക്കുന്ന അഗ്നിയുടെ മദ്ധ്യത്തിൽ ചാടാൻവേണ്ട ധൈര്യത്തെയും ക്ഷണനിശ്ചയത്തെയും നൽകിയ മനസ്സാന്നിദ്ധ്യം ഭ്രാന്തനെ ഉപേക്ഷിച്ചിരിക്കുന്നു. തന്റെ അജ്ഞാതവാസത്തെ ത്യജിക്കാൻവേണ്ട അനുമതി ലബ്ധമാകുന്നതിനുമുമ്പിൽ ഈ ആളുകളോടു് തന്റെ പരമാർത്ഥത്തെ വെളിപ്പെടുത്തുന്നതു് സത്യലംഘനമാകുമെന്നുള്ളതിനാൽ ബീഭത്സനാകയോ മൌനം അവലംബിക്കയോ വേണ്ടതെന്നുള്ള വിചാരങ്ങൾകൊണ്ടു് ഭ്രാന്തൻ അസ്തവിവേകനാകുന്നു. എന്നാൽ, ആ മുഹൂർത്തത്തോളം താൻ അനുഭവിച്ചിട്ടില്ലാത്ത ഒരാനന്ദം തന്റെ ഹൃദയത്തിൽ ഉദിക്കയാൽ, താൻ അനുഗൃഹീതനായെന്നുള്ള വിചാരത്തോടുകൂടി മുന്നിൽ കാണപ്പെട്ട വിഗ്രഹത്തെ ഇച്ഛയ്‌ക്കൊത്തവണ്ണം വീക്ഷണം ചെയ്യുന്നതിനായി തന്റെ നേത്രങ്ങൾക്കു് അനുമതി അരുളീട്ടു് ദീർഘമായി നിശ്വസിച്ചു. കാർത്ത്യായനിഅമ്മയും പുത്രിയും കല്ലറയിൽ ഇറങ്ങാതെ സോപാനദേശത്തുതന്നെ നിലയായതു് കണ്ടിട്ടു്, കുറുപ്പു് തന്റെ ഭവനത്തിലുണ്ടായ പോരിനിടയിൽ ഭ്രാന്തനോടു് ഉപയോഗിച്ച ഭാഷയിൽ ചിലതു് മന്ത്രിക്കയും ആ ഭാഷയിൽതന്നെ ഭ്രാന്തൻ മറുപടി പറയുകയും ചെയ്തു.അനന്തരം കുറുപ്പു് ആ ഗുഹാദ്വാരമാകുന്ന ഗൃഹത്തിന്റെ നായകസ്ഥാനത്തിൽ ഇപ്രകാരം പറഞ്ഞു.: “ഈ കുറ്റാക്കൂരിരുട്ടറയ്ക്കത്തു് ഞങ്ങളെ തിരക്കിവന്നവരാരോ?” ഇതിനുത്തരമായി കാർത്യായനിയമ്മ “ഞങ്ങൾ ഈ വീട്ടുകാർ തന്നെ–അവിടുത്തേയും കൂടിയുള്ള ആളിനേയും ഇവിടുന്നു് വിട്ടയയ്ക്കണമെന്നു് ഇവൾ സിദ്ധാന്തിക്കുന്നു.” എന്നു് പറഞ്ഞു.

കുറുപ്പു്
“കുഞ്ഞിന്റെ എരക്കം കണ്ടു് മനമലിയണു്. എന്നാലു് മൂത്തപിള്ള അറിയാതെ പോണതു് സത്യത്തിനു വിരോധമല്ലയോ?”

കാർത്ത്യായനിയമ്മ: “അണ്ണൻ അറിഞ്ഞിട്ടില്ല, ഇവൾ ഞാൻ പറഞ്ഞതിൽ സമ്മതിക്കുന്നുമില്ല.”

പാറുക്കുട്ടി
“അമ്മ നല്ല സഹായിയാണു്!. തമ്പി അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ചു് അമ്മാവനു് നല്ല നിശ്ചയമില്ലാത്തതുകൊണ്ടാണ്നിങ്ങളെ ഇവിടെ ആക്കാൻ തീരുമാനിച്ചതു്.”
കുറുപ്പു്
“അങ്ങനെ ഇരുന്നാലും മൂത്തപിള്ള അറിയാതെ പോണതു് തപ്പാണല്ലോ”
പാറുക്കുട്ടി
“അമ്മാവൻ ഇപ്പോൾ ഇവിടെ ഇല്ല.അമ്മാവനെപറഞ്ഞു് സമാധാനപ്പെടുത്തിക്കൊള്ളാം. ഇപ്പോൾ പോയില്ലെങ്കിൽ മേലിൽ ഇതിലും വലിയ ആപത്തിനു് ഇടയുണ്ടായേക്കാം. തമ്പി അദ്ദേഹത്തിന്റെ ശീലത്തെക്കുറിച്ചു് തീരെ അറിവില്ലാത്തപോലെ സംസാരിക്കുന്നതെന്താണു്? ഇതാ, ആയുധപുര തുറന്നുകിടക്കുന്നു. മറ്റേ ആൾ എവിടെ?”

കുറുപ്പു് ഭ്രാന്തനെ വിളിക്കയാൽ അയാൾ അടുത്തുചെന്നു.ഭ്രാന്തന്റെ നാലുപാടും പറന്നുകിടക്കുന്ന കേശത്തേയും, മിക്കവാറും കൊഴിഞ്ഞു് അവിടവിടെ മാത്രം നീണ്ടുനിൽക്കുന്ന കൃത്രിമമീശയേയും മലിനവസ്ത്രത്തേയും കറുപ്പണിഞ്ഞിരുന്നതു് അവിടവിടെ മാഞ്ഞു പോയ്‌പോകയാൽ ഒന്നിലധികം വർണ്ണങ്ങളോടുകൂടിയതായിരിക്കുന്ന ഗാത്രത്തേയും കണ്ടു് ആശ്ചര്യത്തോടുകൂടി പാറുക്കുട്ടി അവന്റെ മുഖത്തു് സൂക്ഷിച്ചുനോക്കി. രണ്ടുപേരുടേയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു.അപ്പോൾ ഉണ്ടായ മുഖവൈവർണ്ണ്യങ്ങളേക്കണ്ടു് കാർത്ത്യായനിയമ്മ ആശ്ചര്യപ്പെട്ടു.ഭ്രാന്തന്റെ പരവശതകളേയും അശ്രുക്കൾ പെരുകി നിൽക്കുന്ന നേത്രങ്ങളേയും നേരെകണ്ടപ്പോൾ ചില സംശയങ്ങൾ പാറുക്കുട്ടിയുടെ മനസ്സിൽ ഉദ്ഭൂതങ്ങളായതു്. തത്സമയത്തുതന്നെ ഉണ്ടായ പ്രത്യംഗപരിശോധനയിൽ കാണപ്പെട്ട പ്രാണവല്ലഭസാരൂപ്യത്താൽ വർദ്ധിപ്പിക്കപ്പെട്ടു.നിർ‌വർ‌ണ്ണനീയങ്ങളായ ഓരോ വിചാരങ്ങൾ ആ യുവതിയുടെ മനസ്സിൽ തിങ്ങിവളർന്നുതുടങ്ങി; എങ്കിലും പ്രത്യുത്പന്നമതിയായിരുന്നതിനാൽ ധൈര്യം അവലംബിച്ചു്, വിചാരാധിക്യം കൊണ്ടു് പ്രമോഹത്തിനു ഇടവരുത്താതെ, ആനന്ദാത്ഭുതസൂചകങ്ങളായും മുഗ്ധമനോഹരങ്ങളായുമുള്ള തന്റെ ദൃഷ്ടികളെ മാത്രം ആ മലിനവസ്ത്രധാരിയായ യുവാവിങ്കൽ നിശ്ചലമായി പതിപ്പിച്ചുകൊണ്ടു് നിന്നു. ഭ്രാന്തവേഷധാരിയായ ആ യുവാവും തന്റെ മുമ്പിൽ ഒരു സുരജ്യോതിസ്സുപോലെ ആവിർഭവിച്ച കന്യകാരത്നത്തെത്തന്നെ വ്യാകുലചിത്തനായി നോക്കിക്കൊണ്ടു് നിൽക്കുകയായിരുന്നു. എല്ലാവരും നിശബ്ദരായി നിൽക്കുന്നതു് കണ്ടു് കാർത്ത്യായനിയമ്മ കുറുപ്പിനോടു് കല്ലറ വിട്ടു് പോകണമെന്നു് പറഞ്ഞതിനുത്തരമായി മൂത്ത പിള്ളയുടെ അനുവാദം ഉണ്ടെങ്കിലല്ലാതെ താൻ പോകുന്നതല്ലെന്നു് കുറുപ്പു് നിർബന്ധമായി പറഞ്ഞു.

കാർത്ത്യായിനി അമ്മ
“അണ്ണൻ എന്തോ ആലോചനയ്ക്കായി തമ്പി അദ്ദേഹത്തിന്റെ നാലുകെട്ടിൽ പോയിരിക്കുകയാണു്.”
കുറുപ്പു്
“വേൽക്കാർ കാവലുണ്ടല്ലോ?”
കാർത്യായിനി അമ്മ
“അവരേക്കൂടി കൊണ്ടുപോയിരിക്കുന്നു.”

ഈ വാക്കുകൾ കേട്ടപ്പോൾ യുവരാജാവിനു് ആപൽക്കരമായ ആലോചനകൾ നടക്കയാണെന്നു് ഊഹിക്കയാൽ ആ കൃത്രിമഭ്രാന്തൻ മുമ്പിൽ സംസാരിച്ച ഭാഷയായ ഹിന്ദുസ്ഥാനിയിൽ “പോകയാണുത്തമം.ന്യായവും ന്യായക്കേടും പിന്നീടു് ആലോചിക്കാം” എന്നു് കുറുപ്പിനോടു് പറഞ്ഞു. ആ സ്വരം വജ്രസൂചികൾ പോലെ പാറുക്കുട്ടിയുടെ ഉള്ളിൽ തറച്ചു; അപ്പോൾ അതുവരെ ഉണ്ടായിരുന്ന തന്റെ സ്ഥിരചിത്തത്തിനു് ഇളക്കം സംഭവിക്കുകയും ദേഹത്തിനു് ഒരു ചലനം ഉണ്ടാകയും ചെയ്തു. തന്നിമിത്തം കയ്യിലിരുന്ന വിളക്കു് താഴെ വീണു. “ഇത്ര ജീവനില്ലയോ തങ്കം നിനക്കു്” എന്നു് പറഞ്ഞുകൊണ്ടു് കാർത്യായിനി അമ്മ അണയാൻ ഭാവിച്ച ദീപത്തിനെ തന്റെ കയ്യിൽ എടുത്തതും പാരവശ്യം കലർന്നു വീഴാനാരംഭിച്ച പാറുക്കുട്ടിയെ ഭ്രാന്തൻ തന്റെ കയ്യിൽതാങ്ങിയതും ഒന്നായി കഴിഞ്ഞു. ഭ്രാന്തൻ വളരെ ദീനതയോടു പാറുക്കുട്ടിയുടെ മുഖത്തു നോക്കി. ആ മുഖത്തു പ്രകാശിതമായ മന്ദഹാസത്തെ കണ്ടയുടനെ ഭ്രാന്തൻ ചെറുതായൊന്നു് പുഞ്ചിരിക്കൊണ്ടു. തന്റെ കൈകൾ ഭ്രാന്തന്റെ കൈകളാൽ ലഘുവായി അമർത്തപ്പെട്ടതുപോലെ പാറുക്കുട്ടിക്കു തോന്നി. കാർത്ത്യായനി അമ്മക്കു കുറച്ചു പരിഭ്രമം ഉണ്ടായതു് പാറുക്കുട്ടി തന്റെ പൂർ‌വധൈര്യത്തെ ഉടൻ തന്നെ കൈക്കൊള്ളുകയാൽ ഏറെ നിലനിന്നില്ല. കാർത്ത്യായനി അമ്മക്കും ഭ്രാന്തനേക്കുറിച്ചു ചില സംശയങ്ങൾ ഉണ്ടായി. പാറുക്കുട്ടി മാതാവിന്റെ കർണ്ണത്തിൽ “ഈ ആൾ നീചനല്ലമ്മാ. ചാന്നാനോ മറ്റോ ആയിരുന്നെങ്കിൽ ഒരിക്കലും എന്നെ തൊടുകയില്ലായിരുന്നു.ആരെന്നു് നിശ്ചയപ്പെടുത്തണം” എന്നു് മന്ത്രിച്ചു. ഇതെല്ലാം കണ്ടുനിന്ന കുറുപ്പു് ലൗകികത്തിനായി കാർത്ത്യായിനി അമ്മയോടു് “കുഞ്ഞിനു് ഏക്കം പിടിച്ചപോലെയും ഇരിക്കണല്ലോ” എന്നു് പറഞ്ഞു.

കാർത്ത്യായനി അമ്മ
“ഞങ്ങളോടു് സത്യം പറയണം.”
കുറുപ്പു്
“കൊള്ളാം, ഇത്ര അരിമയോടു ഞങ്ങളെ വിടുവിക്കാൻ വന്നവരു ചോദിച്ചാൽ സത്യം ചൊല്ലാതെ ഇരുപ്പാരോ?”
കാർത്ത്യായനി അമ്മ
“നിങ്ങൾ ആരെന്നറിയണമെന്നു് ഇവൾക്കു വലിയ താൽ‌പര്യമാ­യിരിക്കുന്നു.”
കുറുപ്പു്
“എന്റെ വീടു് കിഴക്കു് ചാരോട്ടിന്നടുത്തു്; പേരു് ഇരവിപെരുമാൻ കണ്ടൻ കുമാരൻ.മാങ്കോയിക്കൽ കുറുപ്പു് എന്നും ചൊല്ലുവാരു്. “ഇത്രയും പറഞ്ഞിട്ടു് ഭ്രാന്തനേക്കുറിച്ചു് അറിയിക്കാൻ ഒന്നു് സംശയിച്ചു.

ഈയിടെ ഒരഗ്നിബാധ ഉണ്ടായി എന്നും മറ്റുംകേട്ടു. ഈ നിൽക്കുന്ന ആൾ ആരാണു്?”

കുറുപ്പു്
“കേട്ടതു് പെനത്തിരുട്ടി അല്ല. വലിയതമ്പി വീടിനെ തീവച്ചു ചുട്ടാരു്. (പാറുക്കുട്ടി “ഞാൻ അന്നു് പറഞ്ഞതു് സത്യമാണെന്നു് ബോധ്യം വന്നോ?” എന്നുള്ള ഭാവത്തിൽ അമ്മയുടെ മുഖത്തുനോക്കി.) ഈ നിക്കണ തങ്കക്കൊടമാണു് എന്നെയും ഇളയതമ്പുരാൻ തിരുമേനിയേയും കൊല്ലാതെ കാത്തതു്. ആരെന്നു് പിള്ള തന്നെ കേപ്പിൻ.”

ഭ്രാന്തൻ പരുങ്ങലിലായി; എന്നിട്ടും മൗനിയായിത്തന്നെ നിന്നു.ആ വജ്രഹൃദയൻ മിണ്ടാതെ നിൽക്കുന്നതിനെ കണ്ടു് പാറുക്കുട്ടി വളരെ ലജ്ജയോടും വ്യസനത്തോടും അയാളെ നോക്കീട്ട് തന്റെ അമ്മയോടു് പിന്നെയും എന്തോ മന്ത്രിച്ചു.ഉടനെ കാർത്ത്യായനി അമ്മ, “ആരെങ്കിലും വേഷം മാറിനിൽക്കുകയാണെങ്കിൽ ഞങ്ങളുടെ–ഇവളുടെ, മനസ്സിൽ ഉണ്ടായിട്ടുള്ള സംശയത്തെ തീർക്കണം” എന്നു പറഞ്ഞതിന്നു ഭ്രാന്തന്റെ ഉത്തരം ഒരു ദീർഘശ്വാസം മാത്രമായിരുന്നു.ഭ്രാന്തൻ മുഖത്തുണ്ടായിരുന്ന വികാരങ്ങളെ എല്ലാം അടക്കി നിൽക്കയായിരുന്നു, എങ്കിലും പാറുക്കുട്ടിയുടെ അന്തർഗതങ്ങൾ അറിഞ്ഞപ്പോൾ തന്റെ ശ്രമം മുഴുവനും ഫലവത്താകാതെ പരിണമിച്ചു എന്നോർത്തു് വിഷണ്ണനായി.ആ മോഹനതരാംഗിയുടെ നോട്ടങ്ങളാൽ സൂചിതങ്ങളായ ചോദ്യങ്ങൾക്കു് ഉത്തരം പറയാതെ കഴിച്ചുകൂട്ടാൻ ശക്തനല്ലാതെ ചമയുകയാൽ തന്റെ പ്രഛന്നവേഷത്തിനനുരൂപമായ വചനങ്ങളെ വെടിഞ്ഞു്, “എന്റെ സത്യത്തെ പറയാത്തതു കൊണ്ടു് ഞാൻ കൃതഘ്നനാണെന്നു് വിചാരിച്ചുപോകരുതു്” എന്നുമാത്രം ഒരു വിധത്തിൽ പറഞ്ഞുകൂട്ടിയിട്ടു്, വേഗം അവിടുന്നു് പോകണമെന്നു് കുറിപ്പിനോടു് ഹിന്ദുസ്ഥാനിയിൽ പറഞ്ഞു. കുറുപ്പു് “എന്നാൽ ഞങ്ങൾ ഇപ്പോൾ തന്നെ പോണു” എന്നു് പറഞ്ഞത് കേട്ടു് കാർത്ത്യായനി അമ്മയും പാറുക്കുട്ടിയും ആയുധപുരയ്ക്കു് പുറത്തുകടന്നു. കുറുപ്പും ഭ്രാന്തനും പിന്നാലെയെത്തി. കുറുപ്പു്,” ഞങ്ങൾ താമസിയാതെ വന്നു് കണ്ടുകൊള്ളാം” എന്നു് കാർത്ത്യായനി അമ്മയോടും, “കുഞ്ഞേ, പതറാതിരിപ്പിൻ; ഞാൻ ഭ്രാന്തനെ ഇവിടെ കൂട്ടിച്ചോണ്ടരാം” എന്നു് പാറുക്കുട്ടിയോടും യാത്ര ചൊല്ലി നടകൊണ്ടു. ഭ്രാന്തൻ പുറത്തെത്തിയപ്പോഴേക്കും പരമാർത്ഥഭ്രാന്തനേപ്പോലെ പാച്ചിൽ തുടങ്ങി. ഭ്രാന്തൻ പോകും വഴിയ്ക്കു് ശങ്കുആശാൻ നിന്നിരുന്നു. അയാളെ കണ്ടയുടനെ ശങ്കുആശാൻ “എടാ പീപ്പന്നീ, നീയോടാ ഇവിടെ കെടന്നതു്? എന്നെ മയക്കിക്കിടത്തി മോട്ടിച്ച കരിങ്കള്ളൻ! എരുമക്കിടാവിനേപ്പോലെ നെരിച്ചിട്ടോണ്ടു് ഓടണോടാ? പിടിപ്പിനെടാ” എന്നു് ഉച്ചത്തിൽ പിടികൂട്ടിയതുകേട്ടു് കാർത്ത്യായനി അമ്മയും പുത്രിയും ആശാന്റെ അടുത്തെത്തി. അവരെകണ്ടപ്പോൾ ആശാൻ കയർത്തുകൊണ്ടു് അകത്തുകടന്നു. ആശാന്റെ കോപം താനും പുത്രിയും കൂടി നടത്തിയ കൃത്യത്തെ സംബന്ധിച്ചാണെന്നു് ശങ്കിക്കയാൽ “ഇനി ദേഷ്യപ്പെട്ടിട്ടു് കാര്യമെന്തു്?”എന്നു് കാർത്ത്യായനി അമ്മ ചോദിച്ചു.

ആശാൻ “കെടുത്തല്ലയോ കളഞ്ഞു! മൊഖത്തുകേറിയ ശിറിയെ തൂത്തല്ലയോ എറക്കൂട്ടൂ. മറ്റേപ്പിള്ള (സുഭദ്ര) വരുമ്പോൾ കേക്കാം. അതു് കായിവാതി അല്ലയോ അപ്പോയതു്? ഇങ്ങു പിടിച്ചിട്ടിരുന്നാലെക്കൊണ്ടു് വല്ലടത്തും കാണുമോ? ഇനി എന്തരതു് ചെയ്യണതു് പഹവാനേ! ചെമ്പകം അപ്പീടെ അടുത്തുകേക്കാതെ എടുത്തുശാടി–എന്തരു് പറയണതു്? ഇനി വലവച്ചരിച്ചാ അവനെകിട്ടുമോ? ഓടിയ ഓട്ടം, പേയെപ്പോലെ.

പാറുക്കുട്ടി (ദേഷ്യത്തോടുകൂടി)
“ഏതുകാശിവാസി ആശാനേ? ആളറിയാതെ ഒന്നും പറയരുതു്.”
ആശാൻ
“അന്നു് മോട്ടിച്ച അന്നേ, അന്നു് അറപ്പുരയിൽ കയറിയവൻ.എക്കറിഞ്ഞൂടയോ പിന്നെ.”
പാറുക്കുട്ടി
“എന്തസംബന്ധമാണിതു്.”
ആശാൻ
“അവൻ കേറീന്നേ. ചെമ്പകം അപ്പി പറഞ്ഞു് ഞാൻ തപ്പരവിക്കൊണ്ടു് നടന്നന്നേ. അവൻ വന്നു് എന്റടുത്തിരുന്നു്–”

പാറുക്കുട്ടി: (തന്റെ രോഗാരംഭരാത്രിയിലെ സംഗതികളേക്കുറിച്ചു് നല്ലതിന്മണ്ണം ഓർത്തിട്ടു്) ‘തമ്പി അദ്ദേഹത്തിനെ ഒരാൾ.......അമ്മാ– തന്റെ നാവുകുഴങ്ങുകയാൽ പാറുക്കുട്ടി മാതാവിനെ ആലിംഗനം ചെയ്തു് കരഞ്ഞു് തുടങ്ങി.......അരനാഴിക കഴിഞ്ഞപ്പോൾ ചെമ്പകശ്ശേരിയിലെ ഭൃത്യരെല്ലാം ഭ്രാന്തനെ തിരഞ്ഞു് ഓരോ വഴിക്കു് തിരിച്ചു.