close
Sayahna Sayahna
Search

അദ്ധ്യായം പതിനാലു്


രാമരാജബഹദൂർ

രാമരാജബഹദൂർ
RamaRajaBahadoor-001.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി രാമരാജബഹദൂർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
വര്‍ഷം
1918
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് ധർമ്മരാജാ
“അത്രിയെന്നുള്ള താപസശ്രേഷ്ഠന്റെ ആശ്രമംനോക്കിപ്പോയാലുമേവരും
എല്ലാറ്റിനുമൊരു കഴിവുണ്ടാകും – കല്യാണാംഗീകനിവുള്ള താപസീ!”
“എനിക്കിന്നിതു കേട്ടിട്ടു ജ്വലിക്കുന്നുണ്ടു കോപം പിണക്കി-
യകറ്റുവൻ ഞാനവനെയും, ധ്രുവമവളേയും, രാജ്യമകലേയും”

രു ശതകാർദ്ധത്തിനു മുമ്പു് കഴക്കൂട്ടം പ്രദേശത്തിനു ചരിത്രവിശ്രുതി ഉണ്ടാക്കിത്തീർത്തതായ പ്രഭുകുടുംബത്തിന്റെ ഗൃഹത്തെ കുളംതോണ്ടുവാൻ മഴു താഴ്ത്തിയ ‘പണ്ടാരവക’ എന്ന മൂർത്തി, ആ കുടുംബത്തിന്റെ വക ഒരു പറമ്പിൽത്തന്നെ പുരുഷാർത്ഥചതുഷ്ടയത്തിൽ രണ്ടാമത്തതിന്റെ ലബ്ധിക്കായി ഒന്നാമത്തതിന്റെ നിർവഹണത്തിനെന്ന നാട്യത്തിൽ ഒരു സരസ്സിന്റെ നിർമ്മാണം ആരംഭിക്കുകയും അതിന്റെ നടത്തിപ്പിനായി തിരുവനന്തപുരത്തുനിന്നു ചില അശ്വാരൂഢന്മാർ എത്തുകയും ചെയ്തപ്പോൾ അധികം പരമാർത്ഥം അറിഞ്ഞവർ വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടുതന്നെ എഴുന്നള്ളിയിട്ടുണ്ടെന്നു പ്രസിദ്ധമാക്കി. എന്നാൽ നീരാഴിയുടെ ‘ഉദ്ഘാടനോത്സവം’ വരെ ആ സ്ഥലം അനന്യപ്രവേശ്യമാണെന്നു് ഒരു വിളംബരം പുറപ്പെടുകയാൽ ബഹുജനങ്ങളുടെ ഉത്സാഹോഷ്മാവു് സന്നിപാതത്തിലോട്ടു താണു. കാഴ്ച കാണ്മാൻ കൊതിച്ചു ഭഗ്നേച്ഛുക്കളായവരുടെ ധർമ്മമായി പടയ്ക്കു് ആൾപിടിത്തം ഉണ്ടെന്നുകൂടി പ്രസിദ്ധമായപ്പോൾ അമ്മായിശ്ലോകക്കാർ ജാതകാന്വേഷികൾ എന്നു തുടങ്ങിയ സാമുദായികപിപീലികകൾ ആശൗചം നടിച്ചു സ്വഭവനങ്ങളിൽ അടങ്ങിപ്പാർത്തു.

മീനാക്ഷിഅമ്മ സന്ധ്യ കഴിഞ്ഞു ചിലമ്പിനേത്തുഭവനത്തിന്റെ പൂർവ്വഭാഗത്തുള്ള വടക്കേത്തളത്തിൽ ക്ഷീണത്തോടെ നടന്നു ‘മാതാന്നപൂർണ്ണേശ്വരി! ‘എന്നു് അവസാനിക്കുന്ന ശ്ലോകങ്ങൾ മധുരാലാപം ചെയ്തു സ്വകർണ്ണത്തെയും സ്വാത്മാവെയും വിശ്വാംബികയെയും ഏകകർമ്മത്താൽ പ്രീണിപ്പിയ്ക്കുന്നതിനിടയിൽ ‘പിടികിട്ടിപ്പോയി’ എന്നുള്ള ഒരു വിളിയോടെ രണ്ടു ബാഹുദണ്ഡങ്ങൾ അവരെ ആവരണം ചെയ്തു. ഇങ്ങനെയുള്ള സ്വാതന്ത്ര്യക്രിയ അനുഷ്ഠിക്കുന്ന ‘ബാലയുവാവു്‌‌’ മറ്റാരും അല്ലെന്നു്‌‌ ഗ്രഹിച്ചിരുന്ന ആ മഹതി ഇപ്രകാരം പരിഭവിച്ചു: “ഇതെന്തു മര്യാദയാണു് വിക്രമാ! പേടിപ്പിച്ചും ഞരമ്പിളക്കാൻ നോക്കുന്നോ? ഞങ്ങടെ അടുത്തു വരരുതെന്നല്ലയോ ചട്ടം? നിനക്കെങ്കിലും ഞങ്ങളെ ഗ്രഹപ്പിഴ പെരുകാതെ സൂക്ഷിച്ചുകൊള്ളരുതോ?”

ത്രിവിക്രമൻ
“അതെങ്ങനെ അമ്മച്ചീ? അവിടെവച്ചു് ‘ഇവിടെ കേറിക്കൂടാ’ എന്നു പറഞ്ഞാൽ ഭൂലോകമെല്ലാം ആകുമോ? അതുമല്ല, ഞാൻ മോഷ്ടിക്കുമെന്നു പേടിച്ച കാമധേനു ഇവിടെ ഇല്ലല്ലോ.”

മീനാക്ഷിഅമ്മ ജീവനോടും കുടുംബത്തോടുമുള്ള ബന്ധത്തെ അവസാനിപ്പിച്ചും സമചിത്തയും നിസ്സംഗയും ആയിത്തീർന്നിരിക്കുന്നതുപോലുള്ള നാട്യത്തിൽ മറുപടി പറഞ്ഞു: “ഇന്നു നിന്റെ മോഷ്ടിപ്പു് അവസാനിക്കുമല്ലോ. പുടവകൊട നാലഞ്ചു നാഴികയ്ക്കകം നടക്കും. അങ്ങിനെ എന്റെ ദേവീ! എല്ലാവരും സന്തോഷിപ്പിൻ. നിന്റെ നേർക്കു് അവളുടെ അച്ഛൻ വിധിച്ചിരിക്കുന്ന നാടുകടത്തലും അപ്പോൾ തീരുമല്ലോ.”

വിക്രമൻ പറക്കാനെന്ന ഭാവത്തിൽ ഒന്നു കുതിച്ചു തിരിഞ്ഞു, കൈവിടുർത്തി ഉള്ളംകൈകൾ ചലിപ്പിച്ചു‌‌.

മീനാക്ഷിഅമ്മ
“നീ എന്തിളക്കക്കാരൻ! എന്തിനു വന്നു എന്നു പറയാതെ ഓടിപ്പോകാൻ തുടങ്ങുന്നതു ഗോഷ്ടി അല്ലയോ?”
ത്രിവിക്രമൻ
(തിരിഞ്ഞുനിന്നു്) “ഇപ്പോൾ ഇച്ചിറകു് രണ്ടു്‌‌ വീശിയാൽ പുടവകൊടയ്ക്കു് അവിടെ! വന്നിരിക്കുന്നതു പഞ്ചകല്യാണിക്കുതിരയിലാണു്. ‘നവാബ്‌കോട്ടയ്ക്കു്‌‌ ശണ്ഠയ്ക്കു പോറാൻ – രാജാജേശിംഗു’ എന്നു്‌‌, വച്ചൊരു ഭറതാൻ കൊടുത്താൽ രണ്ടാം നാഴികയ്ക്കു്‌‌ കിഴക്കേനന്തിയത്തു ഞാൻ ഇല്ലാഞ്ഞാൽ സാവിത്രി പുടവ വാങ്ങൂല്ല.”

ത്രിവിക്രമന്റെ മുതുകിൽ ക്ഷീണിച്ചുള്ള ഹസ്തംകൊണ്ടു് ഒരു പ്രഹരം കിട്ടി.

മീനാക്ഷിഅമ്മ
“നോക്കു്, വേണ്ടാസനത്തിനൊന്നും നീ പോകരുതു്. അദ്ദേഹത്തിനു് എന്തോ ഒരു ഭ്രമം. അവളുടെ കർമ്മമാണു്. ഇവടെ അവസാനം എന്നും വയ്ക്കു്‌‌. ഏതെങ്കിലും, തമ്പുരാൻ കൊണ്ടുപോകട്ടെ.”
ത്രിവിക്രമൻ
“അമ്മച്ചി കേട്ടിട്ടില്യോ? ‘ഈച്ച കടിച്ചല്ലോ കുലയാനത്തലവൻ ചത്തു–പാറ്റ കുടിച്ചല്ലോ കടൽവറ്റി കരയായിത്തീർന്നു’– അങ്ങനെയൊരു പാട്ടു്.”
മീനാക്ഷിഅമ്മ
“നോക്കു് – നീതന്നെയാണു് ആപെണ്ണിനെ വഷളാക്കിയതു്.”
ത്രിവിക്രമൻ
“അതേ, അതേ. ഇനിയും വഷളാക്കും. ഇതാണ്ടേ അമ്മച്ചീ, പക്ഷേ, അമ്മാവനെപ്പോലെ മൂക്കും തുള്ളിച്ചോണ്ടു് –”
മീനാക്ഷിഅമ്മ
(ശാസനയായി) “അങ്ങനെ പറയാതെ. അവളെ ആ തമ്പുരാൻ കൊണ്ടുപോകും. അപ്പോൾ നിന്നോടുള്ള വിരോധവും നീങ്ങിയേക്കാം. എന്തായാലും നാം തമ്മിലുള്ള ബന്ധം നിന്റെ വല്ല വാക്കും കൊണ്ടു് –”
ത്രിവിക്രമൻ
“അമ്മച്ചീ! ‘ഒന്നാം കടപ്പുറവാരെ ഒന്നര മയിൽ കൊണ്ടാടുന്നൂ ആർക്കു കാണ്മാനാടുന്നെന്റെ തേവാരപ്പൊൻ പെൺമയിലേ?’ ഇതിനുത്തരം പറയണം.”
മീനാക്ഷിഅമ്മ
(അക്ഷമയായി) “എന്തോന്നു് ത്രിവിക്രമാ ഇതു്‌‌? ഇന്നു് അവൾക്കു് പുടവകൊട എന്നു കേട്ടപ്പോൾ നിനക്കു്‌‌ ഭ്രാന്തുപിടിച്ചു എന്നുതന്നെ തോന്നുന്നു.”
ത്രിവിക്രമൻ
“കൊല്ലത്തു തടംകൊണ്ടു കൊടുങ്ങല്ലൂർ വേരോടി – അവിടെ മുളച്ചോരു ചെഞ്ചീര – ചെഞ്ചീര പറിച്ചപ്പോൾ – കണ്ടതെന്തോന്നമ്മച്ചീ? തമ്പുരാനും കിമ്പുരാനും അല്ലാ. എല്ലാം അമ്മാവൻ പറയും. ദിവാൻജി അമ്മാവൻ – അതൊക്കെ രഹസ്യങ്ങള്; കളിയല്ലാ. അമ്മച്ചി നിന്നു വിറയ്ക്കണ്ടാ. (അതിഗൂഢസ്വരത്തിൽ) പുടവകൊട പുകയും. അയാൾ പുളിശ്ശേരി കുടിച്ചോണ്ടു് ഈ രാത്രിതന്നെ പമ്പകടക്കും.”

മീനാക്ഷിഅമ്മയായ ആ പതിവ്രത, ത്രിവിക്രമന്റെ വാക്കുകൾ വിശ്വസിക്കുകയാൽ, വിച്ഛിന്നേംഗിതനാകുമ്പോൾ കോപിക്കുന്ന ഭർത്താവിന്റെ നിലയെ ധ്യാനിച്ചു് ഉദ്ധൂതജീവിയായി നിന്നു.

ത്രിവിക്രമൻ
“ഒന്നും പേടിക്കേണ്ടമ്മച്ചീ! ഇവിടത്തെ നല്ലമ്മാവനെയും എല്ലാം ശരി ആക്കിക്കൊള്ളാമെന്നു കല്പിച്ചുതന്നെ ഏറ്റിട്ടുണ്ടു്. ഇവിടെ ഒരു രത്നക്കമ്പിളി വിരിച്ചു് ഒരു ചാവട്ടയും കൊണ്ടിടുവിക്കണം.”
മീനാക്ഷിഅമ്മ
“എന്റെ വിക്രമൻകുട്ടീ, കളിക്കാൻ നിക്കാതെ. നീ പുരുഷനല്ലയോ? പെണ്ണുങ്ങളെ ഇട്ടു പാവ ആടിപ്പാൻ നോക്കാതെ. സാവിത്രിയുടെ പുടവകൊടയ്ക്കു് അവിടെ കേമമായി വട്ടംകൂട്ടുന്നു. തമ്പുരാനു് ഇങ്ങേ അറ്റം മഞ്ചലുകൂടെയും വഴിയിൽ കാത്തുനില്ക്കുന്നു എന്നു കേട്ടു. അതുകൊണ്ടു് എന്റെ അപ്പൻ ഇളക്കമൊന്നും ഇനി കാട്ടരുതു്.”
ത്രിവിക്രമൻ
“അതുപോകട്ടെ അമ്മച്ചീ! ദിവാൻജി അമ്മാവൻ ഇതാ ഇപ്പോൾ ഇങ്ങ് എത്തും. വെള്ള വല്ലതും മാറിനിന്നു് അദ്ദേഹത്തെ സല്ക്കരിക്കണം.”
മീനാക്ഷിഅമ്മ
“എന്റെ ഒരുക്കം കാണേണ്ടവർ വരുമ്പോൾ ഞാൻ ഒരുങ്ങിനിന്നുകൊള്ളാം. നിനക്കു് ഒരു കളി കാണണമെങ്കിൽ ഒരു പെട്ടി എടുത്തു കാണിക്കാം. അതിൽ ചില ചായച്ചേലകൾ ഉണ്ടു്. ഇനിയും അതുടുക്കാൻ കാലമാകുന്നതുവരെ – അല്ലെങ്കിൽ, അതു മാറ്റിച്ച എന്റെ ഉടയൻ ആവശ്യപ്പെടുമ്പോഴല്ലാതെ ഞാൻ എന്തിനൊരുങ്ങുന്നു? ദിവാൻജി അങ്ങുന്നു വരട്ടെ. ഞാൻ അദ്ദേഹം താമസിയ്ക്കുന്നിടത്തു സങ്കടക്കാരിയായും പോയിട്ടുണ്ടു്. ഇപ്പോൾ ഇങ്ങോട്ടൂ വരുന്നതു് എന്റെ ഭാഗ്യം കൊണ്ടല്ല. വല്ലതും പറഞ്ഞു നീ എന്നെ കരയിയ്ക്കാതെ.”

ഭർത്താവോടു് സംഘടന ഉണ്ടായ കന്യകാദശയെക്കുറിച്ചുള്ള സ്മരണകൾ ഉണർന്നു് മീനാക്ഷിഅമ്മ കണ്ണുനീർ ഒഴുക്കിത്തുടങ്ങി. ഈ ക്ഷീണപ്രകടനം കാണ്മാൻ നില്ക്കാതെ ത്രിവിക്രമൻതന്നെ ഭൃത്യരെ വിളിച്ചു; ദിവാൻജിയെ സല്ക്കരിപ്പാൻ വേണ്ടതൊരുക്കിയിട്ടു് അദ്ദേഹത്തെ എതിരേല്പാൻ ആനക്കൊട്ടിലിൽ കാത്തുനിന്നു. നാഴിക രണ്ടുമൂന്നു കഴിഞ്ഞു. മീനാക്ഷിഅമ്മ മഹാരാജാവു തിരുമനസ്സിലെ ദാസപ്രദാനനെ സല്ക്കരിക്കുന്നതിനു്‌‌ തന്റെ സ്ഥാനത്തിനു് ഉചിതമായുള്ള വേഷംതന്നെ ധരിച്ചു നിലകൊള്ളുന്നു. സ്വഭർത്താവിന്റെ പരമാർത്ഥസ്നേഹിതനും ഉപകാരിയും തല്ക്കാലം മേധാവിയുമായുള്ള മഹാപുരുഷനെ പ്രാകൃതമായ ഒരു വേഷത്തിൽ സല്ക്കരിക്കുന്നതു്‌‌ ഭർത്തൃദ്രോഹമാകുമെന്നു പ്രമാണിച്ചു് ആ മഹതി ശുഭ്രവസ്ത്രങ്ങളും സാമാന്യമായ ചില ആഭരണങ്ങളും ധരിച്ചുകൊണ്ടതായിരുന്നു. താൻ മുമ്പിൽ കണ്ടിട്ടുള്ള സൗന്ദര്യപ്രഭയും ധാടിയും അത്യധികമായി ക്ഷയിച്ചുകാണുന്ന ഗൃഹനായികയോടു സഹതപിക്കയോ മനസ്താപകാരണങ്ങളെ ആരായുകയോ ചെയ്‌വാൻ അവരാൽ സൽകൃതനാകുന്ന പുരുഷോത്തംസം ചിന്തിക്കുകപോലും ചെയ്യുന്നില്ല. മീനാക്ഷിഅമ്മ പ്രൗഢയായ പ്രഭുപത്നിയായും കേശവപിള്ള ദാന്തശീലാഗ്രേസരനായ ഒരു ജ്യേഷ്ഠസഹോദരനായും ആ സന്ദർശനത്തിൽ അഭിമുഖരായി നിന്നു സംഭാഷണംചെയ്തതിനു് ഉണ്ണിത്താൻ സാക്ഷി ആയിരുന്നുവെങ്കിൽ ആ ദമ്പതികളുടെ സ്ഥിതികൾ എന്തു ഭാഗ്യരാശിയിലോട്ടു്‌‌ സംക്രമിക്കുമായിരുന്നു! ദൈവഗതികൾ ലോകാഭിലാഷത്തെ അനുസരിച്ചു്‌‌ സർവ്വദാ നിർവ്വഹിതമാകുന്നില്ല. സാവിത്രിയുടെ വിവാഹക്കാര്യത്തെക്കുറിച്ചുപോലും ദിവൻജിയിൽനിന്നു് ഒരു അന്വേഷണവും ഉണ്ടാകുന്നില്ല. സ്വസ്വാമിയുടെ വാർത്താവഹന്റെ നിലയിൽ കേശവപിള്ള ഗണിതഗ്രന്ഥങ്ങളുടെ നിരാർദ്രതയോടെ ആസനസ്ഥനാവാൻ മീനാക്ഷിഅമ്മയാൽ അപേക്ഷിക്കപ്പെട്ടിട്ടും ആ ക്ഷണങ്ങളെ കേട്ടു എന്നുപോലും നടിക്കാതെ ഇങ്ങനെ ധരിപ്പിച്ചു:

“തിരുമനസ്സുകൊണ്ടു കല്പിച്ചു് ഒരു കാര്യം ഇവിടെ വന്നു പറവാൻ.”

മീനാക്ഷിഅമ്മ മിണ്ടാതെ ദത്തകർണ്ണയായി നിന്നിട്ടു്, “ഊണു കഴിഞ്ഞിട്ടേ പോകാവൂ” എന്നുകൂടി ക്ഷണിക്ക മാത്രം ചെയ്തു.

ദിവാൻജി
“ആവാം. മന്ത്രക്കൂടത്തു് ഒരു നീരാഴി തോണ്ടുന്നു. കല്പനപ്രകാരം ആണു്.”
മീനാക്ഷിഅമ്മ
“കല്പന നടക്കട്ടെ.”
ദിവാൻജി
“ഭൂമി നിങ്ങളുടെ വകയാണു്. ചന്ത്രക്കാരൻ അപഹരിച്ചെടുത്തു്, ഉണ്ണിത്താനു് അടങ്ങിയിട്ടുണ്ടെങ്കിലും പണ്ടാരവക കണക്കുകളിൽ നിങ്ങളുടെ പേരിൽത്തന്നെ കിടക്കുന്നു. എന്തുകൊണ്ടോ കണ്ടുകെട്ടിൽ ഉൾപ്പെട്ടില്ല.”
മീനാക്ഷിഅമ്മ
“എന്നാൽ ഇന്നു്‌‌ പണ്ടാരവകയ്ക്കു് ആവശ്യം ഉണ്ടെങ്കിൽ കണ്ടുകെട്ടിക്കൊള്ളാമല്ലോ.”
ദിവാൻജി
“അങ്ങനെയല്ല കല്പന. പ്രമാണം ഇല്ലെങ്കിലും വാക്കാൽ എങ്കിലും ഉടമസ്ഥയോടു ദാനം വാങ്ങിയിട്ടു് അവിടെ കണ്ടുകിട്ടിയിരിക്കുന്ന നിധി സർക്കാരിലേയ്ക്കു്‌‌ ഇപ്പോഴത്തെ ആവശ്യത്തിനു് അടക്കണമെന്നാണു്‌‌ കല്പിച്ചിരിക്കുന്നതു്.”
മീനാക്ഷിഅമ്മ
“സാവിത്രിയുടെ അച്ഛന്റെ സമ്മതം വാങ്ങി ഞാൻ തരേണ്ടതാണു്.”
ദിവാൻജി
“അതിനു്‌‌ താമസിച്ചാൽ ഇപ്പോഴത്തെ ആവശ്യത്തിനു് ഉപയോഗപ്പെടൂല്ല.”
മീനാക്ഷിഅമ്മ
“രാമവർമ്മത്തെ വീടും വസ്തുക്കളുംകൂടി വേണമെങ്കിൽ എടുത്തുകൊള്ളാം. കല്പിച്ചു യുദ്ധത്തിൽ ജയിച്ചു്‌‌ ദീർഘായുസ്സോടെ ഞങ്ങളെ രക്ഷിക്കട്ടെ. തിരുമനസ്സിലെ ആവശ്യത്തിനു് സാവിത്രിയുടെ അച്ഛൻ തർക്കം പറകയില്ല. അവിടെ എന്തുണ്ടോ അതുകൊണ്ടുപോകുന്നതിനു്‌‌ സംശയം വേണ്ട. എന്നു മാത്രം അല്ല, അതു ശ്രീപത്മനാഭനു് അടങ്ങി ഞങ്ങളുടെ ദുരിതത്തിനു ശാന്തിയും വരട്ടെ.”
ദിവാൻജി
“നിങ്ങളുടെ പരദേവത ആരാണു്?”
മീനാക്ഷിഅമ്മ
“ചാമുണ്ഡീദേവി. കാവു് അല്പം തെക്കുപടിഞ്ഞാറു മാറിയാണു്. എല്ലാം നശിച്ചുപോയി.”
ദിവാൻജി
“ചില ഹോമങ്ങളും ക്രിയകളും തെക്കേപ്പറമ്പിൽ ഇന്നു നടക്കുന്നുണ്ടു്. അതിന്റെ കോലാഹലങ്ങൾ കേട്ടു ഭയപ്പെടരുതു്. തന്ത്രിയായി നില്ക്കുന്നതു് കുഞ്ചൈക്കുട്ടിപ്പിള്ള കാര്യക്കാരാണു്.”

ദിവാൻജിയുടെ ഉള്ളിൽ ഗൗണ്ഡന്റെ പരമാർത്ഥത്തെക്കുറിച്ചു് ഒന്നു സൂചിപ്പിക്കുവാൻ മോഹം ഉണ്ടായി എങ്കിലും അദ്ദേഹത്തിന്റെ അടുത്ത പ്രസ്താവന ഇങ്ങനെയായിരുന്നു.

“ഞാനല്ല ഉണ്ണിത്താനദ്ദേഹത്തെ ബുദ്ധിമുട്ടിപ്പാൻ വടക്കോട്ടു് അയച്ചതു്.”

മീനാക്ഷിഅമ്മ
“ബുദ്ധിമുട്ടല്ല. എല്ലാവരും ഒന്നുപോലെ പ്രയത്നപ്പെടേണ്ട കാര്യമാണു്. ആ അധികപ്രസംഗി അവിടെ വന്നു് എന്തോ സങ്കടം പറഞ്ഞു. അതുകൊണ്ടു് ആ ഏർപ്പാടുണ്ടായി എന്നു് എനിക്കറിയാം.”
ദിവാൻജി
“അതേ, അതേ. കുട്ടികളാണല്ലോ. ഇഷ്ടമുള്ളവർക്കുവേണ്ടി ചാടിപ്പുറപ്പെട്ടുപോകും.”

തന്റെ പ്രേമോദയദിശയിൽ താൻ അനുഷ്ഠിച്ച ഒരു ക്രിയയെ സൂചിപ്പിച്ചു് ഇങ്ങനെയുള്ള ഒരു പ്രസ്താവന ഉണ്ടായപ്പോൾ മീനാക്ഷിഅമ്മ ഊണിനു വട്ടംകൂട്ടാൻ തിടുക്കപ്പെടുന്ന ഭാവം പ്രകടിപ്പിച്ചു. അതിനിടയിൽ, “അദ്ദേഹം ഇതെല്ലാം അറിയുമ്പോൾ എത്ര വ്യസനിക്കും എന്നുള്ളതു കൂടി ഇവിടുന്നു വിചാരിക്കേണ്ടതായിരുന്നു. മറ്റുള്ളവരുടെ കാര്യത്തിൽ അങ്ങനെ ഒരാൾ തോൽക്കാനും വ്യസനിപ്പാനും ഇല്ലായിരുന്നു” എന്നുള്ള സ്വാഭിപ്രായത്തെക്കൂടി പറഞ്ഞുതീർത്തു.

ദിവാൻജി
“കുറച്ചു വ്യസനിച്ചിട്ടുണ്ടാകുന്ന സന്തോഷത്തിനു രുചിയും രസവും കൂടും.”

അന്നത്തെ ഈ സന്ദർശനാവസാനത്തിൽ യാത്രയ്ക്കായി തിരുവനന്തപുരത്തേക്കു മടങ്ങുന്നതിനു് ദിവാൻജി ദ്വാരപ്രദേശത്തോട്ടു നീങ്ങിയപ്പോൾ മീനാക്ഷിഅമ്മ മുൻതളംവരെ അനുയാത്രചെയ്തു് അവിടെ നിലകൊണ്ടു. തന്റെ പുത്രിക്കു നിശ്ചയിച്ചിരിക്കുന്ന അന്നത്തെ വിവാഹം നടക്കുക ഇല്ലെന്നു ഗ്രഹിച്ച ആ മഹതിയുടെ മുമ്പിൽ പുത്രിയാൽ ഭർത്താവായും തന്നാൽ മരുമകനായും വരിക്കപ്പെട്ടിരിക്കുന്ന യുവാവു് യാത്രാനുമതിക്കായി തൊഴുതു. അതു കണ്ടപ്പോൾ മൃത്യുപാശം ചക്രവാതഭ്രമണത്തോടെ വീശുന്ന യുദ്ധരംഗത്തിലേക്കാണു് ആ മോഹനാംഗനായ യുവകുമാരൻ പോകുന്നതു് എന്നും ആ യാത്രയിൽ തന്റെ പുത്രിക്കുതന്നെ ശാശ്വതവൈധവ്യം സംഭവിച്ചേക്കാമെന്നും തോന്നിയെങ്കിലും ആ മഹതി, “ജയിച്ചു വാ ത്രിവിക്രമാ! നിന്റെ അച്ഛനും പടത്തലവനമ്മാവനും എങ്ങനെ തൃപ്പാദം സേവിച്ചു എന്നതു നിനക്കു വഴികാട്ടട്ടെ. കുലത്തിനു ദുര്യശസ്സു വരുത്തരുതു്. ദേവി ചാമുണ്ഡി രക്ഷിക്കട്ടെ.” യുവാവു ധീരകേസരിയായി തൊഴുതു കാമിനീവരണത്തിനു മുമ്പു് വിജയലക്ഷ്മിയുടെ സംവരണം എന്നുറച്ചുകൊണ്ടു്‌‌ മന്ത്രിയുടെ അംഗരക്ഷകസ്ഥാനം വഹിപ്പാൻ പുറപ്പെട്ടു.

ഒരു ഇടപ്രഭുവിന്റെ ജനസ്വാധീനവും കൗബേരമായ സമ്പത്തുംകൂടി പാട്ടിൽ ആക്കികൊണ്ടു്‌‌ യുദ്ധരംഗത്തിൽ ഒരു പ്രധാന പാത്രമായി നടനം ചെയ്യുവാൻ ഉദ്ദേശിച്ച അജിതസിംഹൻ അകമ്പടിക്കാരോടൊന്നിച്ചു് കിളിമാനൂർ എന്ന ദിക്കിൽ എത്തി ഒരു ക്ഷേത്രത്തിൽ ഊണും അടുത്തുള്ള ഗൃഹത്തിൽ പാർപ്പും ആക്കി താമസിച്ചു. ഗൗണ്ഡന്റെ മേധാവിഹസ്തത്തിൻകീഴല്ലാതുള്ള സ്വാതന്ത്ര്യവാസം ഒരു സുഖകരചികിത്സയായി അജിതസിംഹൻ പരിഗണിച്ചു.

ഈ പതിനൊന്നാം ശതവർഷത്തിന്റെ യുവദശയുടെ ആരംഭഘട്ടത്തിൽ ‘ചേന്നൻവേലി’ എന്നൊരു ഗൃഹനാമക്കാരൻ ഒരു താലൂക്കിന്റെ ആധിപത്യമായുള്ള കാര്യക്കാർസ്ഥാനം ആണ്ടു, മുപ്പത്താറിൽ നാടുനീങ്ങിയ തിരുമേനിയെ സേവിച്ചുപോന്നിരുന്ന വസ്തുത തിരുവിതാംകൂറിന്റെ മദ്ധ്യഭാഗങ്ങളിൽ ഇന്നും പ്രസിദ്ധമാണു്. “വേലുംകൊണ്ടു വേൽക്കാർ അകത്തും വെയിലുംകൊണ്ടു ചേന്നൻവേലി പുറത്തും” എന്നും മറ്റുമുള്ള വികടഭാഷണങ്ങൾകൊണ്ടു പ്രസിദ്ധനായിത്തീർന്ന ഇദ്ദേഹത്തെപ്പോലുള്ള തിരുവാഴിത്താന്മാർ കഴിഞ്ഞ ശതവർഷത്തിലും കാര്യക്കാർ ഉദ്യോഗം ഭരിച്ചിരുന്നു. സാവിത്രിയെ സൂക്ഷിച്ചു്‌‌ കൊൾവാനും കിഴക്കേ നന്തിയത്തുണ്ടാകുന്ന വിവാഹത്തെ മുടക്കുവാനും ദിവാൻജിയാൽ നിയുക്തനായ കൊട്ടാരക്കരക്കാര്യക്കാർ ചേന്നൻവേലിയെ അനുഗ്രഹിച്ചിരുന്ന സരസ്വതിയുടെ ഉപാസകൻതന്നെ ആയിരുന്നു. സാവിത്രിയുടെ സ്നാനാരംഭവേളയിൽ ആ കന്യകയെ സന്ദർശിച്ചു ‘ചിത്തതാപമരുതേ’ എന്ന വിഖ്യാതഗാനം പ്രയോഗിച്ചു മടങ്ങിയ രാജവേത്രധാരി ഈ കാര്യക്കാരുടെ ദൂതൻ ആയിരുന്നു. തമ്പുരാൻ അഭ്യസിച്ചിട്ടുള്ള ഗാന്ധർവ്വവിദ്യയിൽ അദ്ദേഹത്തോടു് ഒന്നു മത്സരിപ്പാൻതന്നെ കാര്യക്കാരും‌‌ നിശ്ചയിച്ചു. അതായതു് രാജസിംഹനെ ഒന്നു ചെണ്ടകൊട്ടിച്ചുവിടുവാൻ സരസനായ താലൂക്കുസാമ്രാട്ടു് തന്റെ വാസനാപ്രേരണയാൽ ചെലവും ബുദ്ധിമുട്ടും ചിന്തിക്കാതെ ഒന്നു മുതിർന്നു. വിവാഹകർമ്മത്തിന്റെ നിവർത്തനത്തിൽ സാമാന്യേന ആഗ്രഹോഷ്ണം ക്ലേശിപ്പിക്കുന്നതു്‌‌ സ്ത്രീഗൃഹക്കാരെ ആണല്ലൊ. ഈ ലോകതത്ത്വം ഗ്രഹിച്ചിരുന്ന അജിതസിംഹൻ തന്റെ പാർപ്പിടത്തിനു മുമ്പിൽ ഒരു മഞ്ചലും മഞ്ചൽസംഘക്കാരെയും കണ്ടപ്പോൾ “ഉണ്ണിത്താന്റെ ആൾക്കാരല്ലേ?” എന്നു് അരുളിച്ചെയ്‌വാൻ കനിഞ്ഞു. “അടിയൻ” എന്നുണ്ടായ മറുപടി കേട്ടു്‌‌ സൂര്യവംശത്തിനു ചേർന്നുള്ള ഭാസ്കരോഷ്മാവോടെ ഒന്നു പരിസരവീക്ഷണം ചെയ്തപ്പോൾ കുപ്പായക്കാരായ പുരമ്പുകാരും രണ്ടുമൂന്നു മുന്നിലപ്പുള്ളിക്കാരുംകൂടി ഉണ്ടെന്നു്‌‌ കണ്ടു. “ഉണ്ണിസ്താൻ വഹതിരു നല്ലോണം തയച്ചുള്ള വർഗ്ഗത്തിലു്” എന്നു് അഭിപ്രായപ്പെട്ടുകൊണ്ടു വേഗത്തിൽ പള്ളിനീരാട്ടും അമൃതേത്തും കഴിച്ചു ഘോഷയാത്ര ആരംഭിച്ചു. ഇട്ടുണ്ണികാര്യക്കാരെ അനുകരിച്ചു്‌‌ കണ്ണുകളിൽ നീലാഞ്ജനവും പല്ലവാംഗികളുടെ കോമളാധരങ്ങളെയും ലജ്ജിപ്പിക്കുമാറു് ശോണപ്രഭമായ രേഖകളാൽ വിരാജമാനമായുള്ള പരിവട്ടങ്ങളും ചാർത്തി കേശമീശകളെ കോതിഒതുക്കി ചെംകുങ്കുമക്കുറികൾകൊണ്ടു ലലാടസ്കന്ധവക്ഷസ്സുകളെ ആഗ്നേയമാക്കി നാലു് അകമ്പടിക്കാർ വാളുകളേന്തി മുന്നകമ്പടിയായി നടന്നും ഒരു മുന്നിലക്കാരൻ വഴികാട്ടിയും ശേഷം പരിജനങ്ങൾ പിന്നകമ്പടി സേവിച്ചും അജിതസിംഹരാജാവു പൂണുനൂലും മിനുക്കി ശസ്ത്രക്രിയയ്ക്കടങ്ങിയവനെന്നപോലെ മഞ്ചലിൽ മലർന്നുകിടന്നപ്പോൾ, മഞ്ചൽക്കാർ ‘അന്ദേഹേ ആദേഹേ’ എന്നുള്ള വിളികളോടെ നടയൻകുതിരകളുടെ രീതിയിൽ ചുവടുവച്ചു പാഞ്ഞുതുടങ്ങി. പരിസരദേശങ്ങളിലുള്ള അനാഗരികന്മാർ ഈ ഇദംപ്രഥമമായി കിട്ടുന്ന ഘോഷയാത്രാസന്ദർശനത്തിനു പാഞ്ഞെത്തി. കന്നുകാലികൾ തല ഉയർത്തി, വാലുകൾ പൊക്കി പുറംകാലുകൾ മേല്പോട്ടെറിഞ്ഞു മഞ്ചൽപ്പാട്ടിന്റെ താളം ഒപ്പിച്ചു വിരണ്ടു മണ്ടി. ഇളംതളിരുകളുടെ ഭുക്തികൊണ്ടു് ഉന്മത്തരായിത്തീർന്നിട്ടുള്ള ചില ഋഷഭക്കുട്ടന്മാർ മുന്നോട്ടു നീങ്ങാതെ കണ്ണുകൾ തുറിച്ചു, കൊമ്പു താഴ്ത്തി അജിതസിംഹനെ അഭിവാദ്യം ചെയ്തു. തങ്ങളുടെ വിശ്രമത്തിന്റെ ഭഞ്ജകനായുള്ള ആ ധൂർത്തന്റെ നേർക്കു മറ്റു ചിലർ മസ്തകസ്ഥങ്ങൾ ആയ ആയുധയുഗ്മങ്ങൾ ചൂണ്ടി ചില അടവുകൾ പ്രയോഗിപ്പാൻ പാഞ്ഞടുത്തു. അജിതസിംഹൻ പാർശ്വവർത്തിയായി ഓടുന്ന മുതല്പേരോടു വിവാഹഗൃഹത്തിലേക്കു് എത്ര ദൂരം ഉണ്ടെന്നു് അറിവാൻ “അങ്ങട്ടക്കു് ഇനി നായിക” എന്ന പ്രശ്നാംശത്തെ മൊഴിഞ്ഞപ്പോൾ “നായിക” പദത്തെ അവഗ്രഹണംചെയ്തു് ഭടപ്രധാനി സാവിത്രിക്കുട്ടിയെക്കുറിച്ചുള്ള എന്തോ അന്വേഷണമാണെന്നു ചിന്തിച്ചു് “എഴുന്നള്ളത്തോടുകൂടിത്തന്നെ പോന്നേയ്ക്കും” എന്നു് ഉണർത്തിച്ചു. ബബ്‌ലേശ്വരൻ കുഴങ്ങി, കഥയെന്താണെന്നു മഞ്ചൽത്തടിയോടുതന്നെ ചോദിച്ചു. തന്റെ പ്രശ്നത്തിന്റെ സങ്കോചിപ്പുകൊണ്ടു ഭാവം സൂക്ഷ്മമായി ഗ്രഹിക്കാത്തതാണെന്നു‌‌ വിചാരിച്ചു് ആ അജ്ഞന്റെ ബുദ്ധിയെ പ്രകാശിപ്പിപ്പാൻ അജിതസിംഹൻ തന്റെ അന്വേഷണത്തെ വ്യക്തമാക്കി: “ഡോ! ഓള് അങ്ങട്ടു കൂടിത്തന്നെ. നായിക എത്ര ഉണ്ടെന്നാണു്. നോം അ അഃ –”

മുതൽപേർ ഒന്നു ചുറ്റിനോക്കിപ്പോയി. ഒന്നിലധികം നയികമാരെ ആഗ്രഹിക്കുന്ന ഈ പെൺകൊതിയൻ ആ യത്രാരംഗം ധനാശിയിൽ എത്തുമ്പോൾ വേണ്ടതുപോലെ ശിക്ഷിക്കപ്പെടുമെന്നു്‌‌ സമാധാനിച്ചു നടന്നു.

അജിതസിംഹൻ
“ഡോ! പുടമുറി ഖേമംതന്നല്ലേ?”
മുതൽപ്പേർ
“അടിയൻ കണ്ടില്ലല്ലോ തിരുമേനീ! തിരുമനസ്സിലെയും വീട്ടുകാരുടെയും അവസ്ഥയ്ക്കു ചേരുംവണ്ണം കല്പിച്ചു് അതെല്ലാം വാങ്ങിച്ചിരിയ്ക്കും‌‌.”

ഈ തെക്കരെക്കൊണ്ടു പൊറുതിയില്ലെന്നു് ആ രാജസിംഹൻ വിചാരിച്ചു എങ്കിലും തന്റെ സേനാസന്നാഹോദ്യമത്തെ ഉണ്ണിത്താൻ അറിയാതെ തുടർന്നുകളയാമെന്നു് ആലോചിച്ചു്‌‌ മുതൽപ്പേരെ കുറേക്കൂടി അടുത്താക്കിയിട്ടു രഹസ്യമായി ഇങ്ങനെ ചോദിച്ചു: “അവ്‌ട ഗ്രഹിച്ചില്ലേ? പടക്കു്‌‌ – നല്ല ഉത്സാഹക്കാരെ കിട്ടൂല്ലേ?”

പടക്കുപൊട്ടിക്കുന്ന വിഷയത്തിൽ പ്രസക്തനായ ഈ ജളനെ തങ്ങളുടെ കാര്യക്കാർ യജമാനൻ വട്ടത്തിലാക്കുന്നതു ന്യായംതന്നെ എന്നു ചിന്തിച്ചുകൊണ്ടു് “അടിയൻ! എത്ര വേണമെങ്കിലും ഉണ്ടാക്കാം” എന്നു മുതൽപ്പേർ മറുപടി പറഞ്ഞു.

അജിതസിംഹൻ
“ഒരു നാലഞ്ചു പംക്തിത്വപന്തി ചേർത്താൽ മതിയാകും. പ്രയോഗവിധങ്ങൾ നോംതന്നെ അഭ്യസിപ്പിക്കാം.”
മുതൽപ്പേർ
“അടിയൻ അടിയൻ.”
അജിതസിംഹൻ
“ഡോ! ചെലവു വലുപ്പത്തിലാവരുതു്. കുലശേഖരപ്പെരുമാളെ സന്തോഷിപ്പിക്കാം എന്നുവച്ചാണു്.”

കുലശേഖരപ്പെരുമാൾ തിരുമനസ്സിലേക്കു് ഇങ്ങനെയുള്ള ഒരു കളിയിൽ ആസക്തിയുള്ള സംഗതി മുതൽപ്പേർ അറിഞ്ഞിരുന്നില്ല. അതിനാൽ അവിടത്തെ ശൈശവാവർത്തനത്തെക്കുറിച്ചു പ്രതിപാദിക്കുന്നതു പ്രജാധർമ്മമല്ലെന്നു ചിന്തിച്ചു് അയാൾ മഞ്ചൽക്കാരെ ഉന്മേഷപ്പെടുത്താൻ മുന്നോട്ടു നടന്നു. ഇങ്ങനെ ഒരു സാരഥിയുടെ ചമ്മട്ടിപ്രയോഗം തുടങ്ങിയപ്പോൾ മഞ്ചൽക്കാർ അശ്വവേഗത്തിൽത്തന്നെ പാഞ്ഞുതുടങ്ങി. ദുർവാരഗർവ്വിഷ്ഠനായി തന്നെ ദണ്ഡിപ്പിക്കുന്ന ആ രാജസഗുണപ്രധാനനെ ശിക്ഷിപ്പാൻ വായുഭഗവാൻ വാഹനസ്ഥനായ തിരുമേനിയുടെ പരിവട്ടത്തിൽ പിടിയിട്ടു. ആ വസ്ത്രാക്ഷേപകർമ്മത്തെ നിരോധിക്കുന്ന സാഹസത്താൽ അജിതസിംഹന്റെ കൈകൾക്കു പിടിപ്പതു പണികിട്ടിയെങ്കിലും നല്ല കാടുകണ്ടും കാറ്റേറ്റും സന്തുഷ്ടനായപ്പോൾ ഒരു പട്ടുക്കുട ഇല്ലാത്തതിന്റെ ന്യൂനതയെ അദ്ദേഹം സ്മരിച്ചു വ്യസനിച്ചു. പാന്ഥരുടെ കൈകൂപ്പുകൾക്കു തലയാട്ടി ബബ്‌ലേശ്വരൻ തളർന്നുതുടങ്ങി. ഭാഗ്യവശാൽ സന്ധ്യയായി, ജനസഞ്ചാരം കുറഞ്ഞു, മാർഗ്ഗപാർശ്വങ്ങളിലുള്ള ചെറുവനങ്ങളിൽ ചന്ദ്രിക പ്രകാശിച്ചുതുടങ്ങിയപ്പോൾ രാജാവു് തന്റെ ഒരു പരിചാരകനെ അടുത്തു വിളിച്ചു്, “ഡാ! ആ ‘മാധവസമയമിദം’ കൊണ്ടുപിടിച്ച ശങ്കരാഭരണത്തിൽ ഒന്നു് മേളിക്ക” എന്നു് ആജ്ഞാപിച്ചു.

പാടുകയും ഓടുകയുംകൂടി വിഷമം ആണെന്നു് ആ ഗായകൻ ഉണർത്തിച്ചപ്പോൾ, “എന്നാൽ മഞ്ചൽ ഒന്നു തായട്ടു്” എന്ന കല്പന പുറപ്പെട്ടു. കഴിവുണ്ടെങ്കിൽ ആ യാത്രയെ ചന്ദ്രാസ്തമയംവരെ എത്തിച്ചിട്ടു് അവസാനക്കൈ പ്രയോഗിക്കണം എന്നു നിയുക്തന്മാരായിരുന്ന മഞ്ചൽക്കാർ ഈ കല്പന ഉണ്ടായ ഉടനെതന്നെ മഞ്ചൽ താഴ്ത്തി കാട്ടിനകത്തോട്ടു നടന്നു. ഗായകനു് ‘മാധവസമയമിദം’ തോന്നാത്തതിനാലും, വിചാരിച്ചപ്പോൾ ‘ശങ്കരാഭരണം’ വരാത്തതിനാലും ‘നവരസം’ മൂളി ശ്ലോകം ചൊല്ലിയിട്ടു ‘നല്ലാർകുലമണിയും മൗലിമാലേ’ എന്നു പാടിത്തുടങ്ങി. പാട്ടു് അവസാനിച്ചിട്ടും കാട്ടിൽക്കടന്ന മുന്നലക്കാരനെയും മറ്റും കാണുന്നില്ല. വിവാഹമുഹൂർത്തം വഴുതുന്നു. ഉദരവിവിക്തതയിൽ വായുഭഗവാനും തിങ്ങുന്നു. വല്ല അഭയകേന്ദ്രത്തിലും പറ്റണമെന്നുള്ള മോഹം അജിതസിംഹനും തോന്നുന്നു. ഗായകൻ പാടിപ്പാടി ക്ഷീണിച്ചുള്ള അജിതസിംഹന്റെ താളങ്ങളെ തെറ്റിച്ചു്‌‌ കൂർക്കുവിളികളിലും എത്തുന്നു.

തങ്ങളുടെ അധികാരാതിർത്തിയിൽപ്പെട്ട ഒരു ഭവനത്തിൽനിന്നു്‌‌ മൃഷ്ടമായി വിശപ്പും ഒരു ‘സിംഹള’ഗൃഹത്തിൽനിന്നു ദാഹവും തീർത്തു്‌‌ മഞ്ചൽക്കാർ അജിതസിംഹന്റെ അനന്തരയാത്രയ്ക്കായി മടങ്ങി എത്തി മഞ്ചൽ ഏന്തി. ബബ്‌ലേശ്വരൻ അക്ഷമനായി ശിരച്ഛേദശിക്ഷകളും മറ്റും വിധിപ്പിക്കുന്നുണ്ടെന്നു കയർത്തുകൊണ്ടു മഞ്ചലിൽ വീണ്ടും കയറി. മുതൽപ്പേരും മറ്റും ദാഹംതീർത്ത സമ്പ്രദായം ഗന്ധവാഹമാർഗ്ഗേണ ബബ്‌ലേശ്വരന്റെ നാസാരന്ധ്രത്തെ പീഡിപ്പിച്ചു് അവിടുത്തെ തിരുവുള്ളത്തിലും ചില ആകാംക്ഷകൾ ഉത്പാദിപ്പിച്ചു. മഞ്ചൽക്കാരുടെ ഗാനം മുറുകി. അജിതസിംഹന്റെ നിശാസവാരി അതികോലാഹലമായിത്തുടങ്ങി. തെളിഞ്ഞ ആകാശവും ശുക്ലപക്ഷാർദ്ധം കഴിഞ്ഞുള്ള ചന്ദ്രികയും ചീവിടുകളുടെ ഗീതങ്ങളും മഞ്ചൽപ്പാട്ടിനാൽ ഉണർത്തപ്പെട്ട ജംബുകങ്ങളുടെ മത്സരധ്വനികളും ആ പരിണയയാത്രയെ ദീപയഷ്ടിവാദ്യഘോഷങ്ങളോടുകൂടിയ ഒരു പുറപ്പാടിനു തുല്യം ആക്കിത്തീർത്തു. മഞ്ചൽക്കാർ ത്വരയോടെ പാഞ്ഞു, കാടുകൾ, കൽത്തറകൾ, കുന്നുകൾ, പാടങ്ങൾ, ചിറകൾ, വരമ്പുകൾ എന്നിവ തരണംചെയ്തു് ഉന്നതമായ ഒരു കുന്നു കയറിത്തുടങ്ങി. കാടുചീന്തി മുട്ടൊടിയുംവണ്ണം കുതിച്ചും കിതച്ചും പായുന്നതിനിടയിൽ വല്ലികൾ, ചെടികൾ എന്നിവയുടെ കൊമ്പുകൾ സ്വാഗതസൂചകമായി മഞ്ചൽവാസിയായ ഭൂപരിരക്ഷകനെ പരിരംഭണം ചെയ്തു. ചിലർ സാവിത്രിയോടുള്ള മത്സരഭാവത്താലോ കേവലം ഭക്തിപ്രദർശനമായോ ചില നഖക്ഷതങ്ങളും ആ രാജസിംഹന്റെ തിരുമേനിയിൽ ചേർത്തു. ഗുഹാന്തരാളങ്ങൾപോലുള്ള പ്രദേശങ്ങൾ കടന്നു്‌‌ പിന്നെയും കുന്നു കയറിത്തുടങ്ങി. ബബ്‌ലേശ്വരതൃപ്പാദങ്ങൾ കിരീടാലംകൃതമാകേണ്ട അവിടുത്തെ ശിരസ്സിന്റെ നിരപ്പിനെക്കാൾ ഉന്നതിയിൽ ആവുകയാൽ അദ്ദേഹം ആന്ദോളവാഹകന്മാർക്കു്‌‌ രുഷ്ടസ്വരത്തിലും ഗ്രാമ്യഭാഷയിലും വാഹകകർമ്മത്തെക്കുറിച്ചു് ചില ഉപദേശങ്ങൾ നല്കി. മഞ്ചൽക്കാർ വഞ്ചിപ്പാട്ടു പാടി കുന്നിന്റെ തലനിരപ്പിലെത്തി. അർദ്ധരാത്രി അടുക്കാറായപ്പോൾ അജിതസിംഹന്റെ തിരുവയറും അകമ്പടിക്കാരുടെ പഴവയറുകളും വിവാഹസദ്യപ്പന്തൽ അണയുവാൻ കാംക്ഷിച്ചു. അജിതസിംഹൻ തിരുവുദരം തടവിത്തുടങ്ങിയപ്പോൾ കുന്നിന്റെ ശിരഃപ്രദേശത്തുള്ള നിരപ്പു് അവസാനിച്ചു. അരുവിപ്രവാഹംപോലെ മഞ്ചൽ കീഴ്പോട്ടു പാഞ്ഞു. “അയ്യോ! മേലാ!” എന്നു് ബബ്‌ലേശ്വരന്റെ അകമ്പടിക്കാർ സഹഗമനം ചെയ്‌വാനുള്ള പ്രയാസത്തെ നിലവിളികൂട്ടി. മഞ്ചൽപ്പാളവും കോസടിയും ബബ്‌ലേശ്വരനെക്കൊണ്ടു കന്ദുകക്രീഡ തുടങ്ങി. കീഴ്പോട്ടു് ഇഴിഞ്ഞുതുടങ്ങിയ ബബ്‌ലേശ്വരൻ മഞ്ചൽത്തണ്ടിന്മേൽ കൈകൾ കോർത്തു് ആസനസ്ഥനായി. മഞ്ചൽക്കാരുടെ മൂക്കുകുത്തുംപടിക്കുള്ള കീഴ്പോട്ടേ പാച്ചിലിനിടയിൽ ബബ്‌ലേശ്വരൻ ഞാണിന്മേൽ ദണ്ഡിപ്പുകാരന്റെ കുതിരപ്പുറച്ചാട്ടം തെരുതെരെ തുടങ്ങി. ഈ ഘട്ടത്തിൽ താൻ വഞ്ചിക്കപ്പെട്ടു എന്നുള്ള ബോധം അദ്ദേഹത്തിന്റെ ഉള്ളിൽ പ്രകാശിച്ചു. ഹിന്ദുസ്ഥാനിയിൽ അവിടുത്തെ തിരുമുഖത്തിൽ നിന്നു ചില ഉഗ്രാജ്ഞകൾ മേഘഗർജ്ജനധ്വനിയിൽ മുക്തങ്ങളായി. പരിചാരകഭടന്മാരുടെ ഖഡ്ഗങ്ങൾ ചന്ദ്രികയിൽ അപരാധികളുടെ ജീവാവസാന കർമ്മത്തിനു് ഉദ്യുക്തങ്ങളായി തിളങ്ങി.

“മഞ്ചൽ നിറുത്തട്ടെ” എന്നു് ഒരാജ്ഞ പുറപ്പെട്ടതും മഞ്ചൽ ഭൂമിയിലോട്ടു താണതും മഞ്ചൽക്കാരും വേത്രധാരികളും ഭടജനപ്രമാണിയും വനനിഗൂഢതയ്ക്കിടയിൽ അപ്രത്യക്ഷർ ആയതും അരക്ഷണംകൊണ്ടു കഴിഞ്ഞു. ചന്ദ്രന്റെ പരിഹാസനോട്ടവും നക്ഷത്രപോതങ്ങളുടെ സന്തോഷഗർഭങ്ങളായ ചടുലവീക്ഷണങ്ങളും വനതരുക്കളിൽ തട്ടി വായുഭഗവാൻ ഹസിക്കുന്നതും അജിതസിംഹനെ അനുഷ്ഠേയകർമ്മത്തിലോട്ടു സ്വബുദ്ധിയെ വിനിയോഗിക്കുന്നതിൽ അപൗരുഷനാക്കി. വഴിയരുകിൽ നെടുംപാടേ കിടന്നു ക്ഷീണശ്വാസങ്ങൾ പോക്കിക്കൊണ്ടിരുന്ന ഒരു ദിഗംബരമൂർത്തി പൊടുന്നനെ ചാടി എഴുന്നേറ്റു് ഊരിപ്പിടിച്ചിരിക്കുന്ന ഖഡ്ഗങ്ങളെയും നിരായുധനായ ഒരു രാജസപ്രഭാവനെയും കണ്ടു് ഒന്നു് അധികമായി സംഭ്രമിച്ചു എങ്കിലും പരമാർത്ഥം മനസ്സിൽ തിളങ്ങിയപ്പോൾ അജിതസിംഹന്റെ കാല്ക്കൽ വീണു് അതിനെ മുറുകെ അണച്ചുകൊണ്ടു നിലവിളി തുടങ്ങി. “അയ്യോ! എന്റെ പൊന്നുതിരുമേനീ! ഇവനെ കൊന്നുകളഞ്ഞേ! തല്ലി എല്ലുനുറുക്കി കൊള്ളാതാക്കിക്കളഞ്ഞേ, ഉടുതുണികളും പിടിച്ചു പറിച്ചോണ്ടേ! സാമദ്രോഹികൾ കൊന്നു കൊന്നു കൊന്നുകളഞ്ഞേ! അതെല്ലാം സഹിക്കാം; എന്റെ പൊന്നുതിരുമേനിയെ അവർ എന്തെല്ലാം പറഞ്ഞു! കാട്ടുപരിഷകൾ! മോഷ്ടിക്കാൻ നടക്കുന്ന കൊറവനെന്നുകൂടി പറഞ്ഞുകളഞ്ഞേ. എന്റെ പൊന്നുരക്ഷാപാദമേ! കഴുത്തറത്തുകൊള്ളണേ! ഇനി ഇരുന്നിട്ടു് –” അജിതസിംഹൻ കൊടന്തയുടെ രോദനങ്ങളെ സ്വാന്തനവാക്കുകൾകൊണ്ടു ശമിപ്പിക്കുവാൻ ഒരുമ്പെട്ടില്ല. സമീപപ്രദേശങ്ങളിൽ എവിടെ എങ്കിലും തനിക്കു താമസിപ്പാൻ യോഗ്യമായ സ്ഥലം ഉണ്ടോ എന്നു മാത്രം ചോദിച്ചു.

കൊടന്തആശാൻ
“ഇത്തിരി വടക്കുപടിഞ്ഞാറു് കരിമ്പോമ്പുഴയൊണ്ടു്. അവിടെ കോഴിക്കോട്ടെ സാമോദരിപ്പാട്ടീന്നു് എഴുന്നള്ളിത്താമസിക്കുന്നേ.”

അജിതസിംഹൻ സ്വഹസ്തങ്ങളാൽ കർണ്ണങ്ങൾ പൊത്തി. ആപൽസന്ദർഭങ്ങളിൽ ഈ വിടകേസരിയും മൃഗകേസരിത്വം പ്രകടിപ്പിപ്പാൻ ഉള്ള ജീവവീര്യം സംഭരിച്ചിട്ടുള്ളവനായിരുന്നു. സാമൂതിരിപ്പാട്ടിലോടു ചേർന്നു സഹകേന്ദ്രം ചെയ്യുന്നതു് സ്വാചാരപ്രയോഗത്തെ വക്രഗതിയിലോട്ടോ സ്തംഭനനിലയിലോട്ടോ ആക്കുമെന്നു പേടിച്ചു് അദ്ദേഹം ഭീതികരമായുള്ള രാക്ഷസസ്വഭാവം പ്രകടിപ്പിച്ചു് കൊടന്തആശാനോടു രംഗം ഒഴിപ്പാൻ കല്പനകൊടുത്തു. ഈ അപകടത്തിൽ തന്നെ കുടുക്കിയ കുടിലന്റെ ഖ്യാതിയും സ്ഥാനവും ജീവനും ധ്വംസിപ്പാനും പെണ്ണിനെയും അവളുടെ ധൂർത്തനായ കമിതാവിനെയും കൃമികൾ എന്നപോലെ പാദഘാതം കൊണ്ടു മജ്ജാമാത്രരാക്കുന്നതിനും താൻതന്നെ സംഹാരമൂർത്തി എന്നു പ്രതിജ്ഞചെയ്തുകൊണ്ടു് ആ ‘വിച്ഛിന്നസ്വയംബരം’ പ്രബന്ധത്തിലെ നായകൻ ക്ഷുദ്ദാഹങ്ങളെ ഗണ്യമാക്കാതെ കണ്ട വഴിയെ പരിചാരകരോടൊന്നിച്ചു നടതുടങ്ങി.