close
Sayahna Sayahna
Search

ലൂക്കാച്ചിന്റെ മാര്‍ക്സിസ്റ്റ് കലാസങ്കല്‍പം


ലൂക്കാച്ചിന്റെ മാര്‍ക്സിസ്റ്റ് കലാസങ്കല്‍പം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ഈ ശതാബ്ദത്തിലെ മഹാനായ മാര്‍ക്സിസ്റ്റ് ചിന്തകനാര്? മഹാനായ സാഹിത്യനിരൂപകനാര്? ഈ ചോദ്യങ്ങള്‍ ആരില്‍നിന്നെങ്കിലുമുണ്ടായാല്‍ ഉത്തരം ഒന്നേയുള്ളൂ-ഹംഗറിയിലെ ദ്യോര്‍ദ്യേ ലൂക്കാച്ച് (Gyorgy Lukacs 1885-1971). പ്രജ്ഞയുടെ പ്രകാശം കാണിക്കുന്ന മാര്‍ക്സിസ്റ്റ് ചിന്താമണ്ഡലം വേറെ കാണാന്‍ പ്രയാസം; വിചാരണാശക്തിയാര്‍ന്ന സാഹിത്യനിരൂപണം വേറെ ദര്‍ശിക്കാന്‍ ദുഃസാദ്ധ്യം. ജ്ഞാനം ശക്തിയായതുകൊണ്ട് ലൂക്കാച്ചിന്റെ ഗ്രന്ഥങ്ങള്‍ വായിക്കുന്നവര്‍ ശക്തന്മാരായിത്തീരുന്നു. ജ്ഞാനത്തിനു് ദേശീയങ്ങളായ അതിരുകളില്ലാത്തതുകൊണ്ട് ഹംഗറിയിലെ ഈ ചിന്തകന്‍ കേരളീയരായ നമ്മുടെ ഒരു സഹോദരനായി മാറുന്നു. ലൂക്കാച്ചിന്റെ സാഹിത്യസിദ്ധാന്തങ്ങളേയും സാഹിത്യനിരൂപണങ്ങളേയും കുറിച്ചു് എഴുതാനാണു് ഈ ലേഖകനു് കൗതുകം. ആ സിദ്ധാന്തങ്ങള്‍ക്കും നിരൂപണങ്ങള്‍ക്കും അവലംബം നല്‍കുന്ന മാര്‍ക്സിയന്‍ തത്വങ്ങള്‍ ആനുഷംഗികമായി ഇവിടെ സൂചിപ്പിക്കപ്പെടുമെന്നേയുള്ളു. അതിനു മുന്‍പായീ ലൂക്കാച്ചിന്റെ ജീവിതകഥ സംക്ഷേപിച്ചു പറഞ്ഞുകൊള്ളട്ടെ.

1885 ഏപ്രില്‍ 13-ആം തീയതി ലൂക്കാച്ച് ജനിച്ചു. ഹംഗറിയിലെ ജനറല്‍ ക്രഡിറ്റ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. 1919-ലെ കമ്മ്യൂണില്‍ മകന്‍ പങ്കുകൊണ്ടു എന്ന കാരണം പറഞ്ഞ് അധികാരികള്‍ അദ്ദേഹത്തെ ജോലിയില്‍ നിന്നു പറഞ്ഞയച്ചു. അസാമാന്യമായ ബുദ്ധിശക്തിയാല്‍ അനുഗൃഹീതനായിരുന്ന ലൂക്കാച്ച് പതിനേഴാമത്തെ വയസ്സുതൊട്ട് പ്രൗഢങ്ങളായ ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. ആ പ്രായത്തില്‍ത്തന്നെ അദ്ദേഹം ഇബ്സന്റെയും ഹൗപ്റ്റ്മാനിന്റെയും നാടകങ്ങളുടെ മാതൃകയില്‍ അഞ്ചു നാടകങ്ങളും രചിച്ചു. അവയുടെ അപര്യാപ്തതകൊണ്ടാവണം ലൂക്കാച്ച് ആ നാടകങ്ങള്‍ തീയിലെരിച്ചുകളഞ്ഞു. പിന്നീടൊരിക്കലും അദ്ദേഹം സര്‍ഗാത്മകസാഹിത്യത്തില്‍ കൈവച്ചില്ല. അച്ഛന്റെ ആഗ്രഹത്തെ മാനിച്ച് ലൂക്കാച്ച് ബുഡാപെസ്റ്റ് യൂണിവേഴ്സിറ്റിയില്‍ ചേരുകയും 1906-ല്‍ ‘ഡോക്ടര്‍ ഓഫ് ലാ’ എന്ന ബിരുദം നേടുകയുംചെയ്തു. ആ വര്‍ഷം തന്നെയാണു് അദ്ദേഹം ‘History of the Development of Modern Drama’ എന്ന ഗ്രന്ഥമെഴുതി പ്രശസ്തിയിലേക്ക് കുതിച്ചുചെന്നതു്. ജര്‍മന്‍ നോവലിസ്റ്റ് തോമസ് മന്നിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു ലൂക്കാച്ച്. അദ്ദേഹത്തെക്കുറിച്ച് അനേകം പ്രബന്ധങ്ങള്‍ 1909-ല്‍ ലൂക്കാച്ച് എഴുതി പ്രസിദ്ധപ്പെടുത്തി. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ പ്രധാന സ്ഥാനത്തിനു് അര്‍ഹമായ Theory of the Novel 1920-ലാണു് ഗ്രന്ഥരൂപത്തില്‍പ്രകാശിപ്പിക്കപ്പെട്ടതു്. വിശ്വവിഖ്യാതനായ കലാ ചരിത്രകാരന്‍ മാദ്സ് ദ്വോര്‍ഷാക്ക് (Max Dvorak) അതില്‍ പ്രതിഫലിച്ച ധിഷണവൈഭവം കണ്ട് വിസ്മയാധീനനായി.ലൂക്കാച്ചിന്റെ പ്രഥമ പത്നിയും റഷ്യന്‍ സോഷ്യല്‍ റവലുഷനറിയുമായ ഗ്രബേന്‍കോയ്ക്കാണ് വിശിഷ്ടമായ ആ ഗ്രന്ഥം സമര്‍പ്പിക്കപ്പെട്ടതു്. പക്ഷേ, ആ ദാമ്പത്യജീവിതം പരാജയപ്പെട്ടു. ലൂക്കോച്ച് ഗ്രബേന്‍കോയെ ഉപേക്ഷിച്ചു.

ഒക്ടോബര്‍ വിപ്ളവം ലൂക്കാച്ചിനെ എന്തെന്നില്ലാത്താവിധം ആഹ്ളാദിപ്പിച്ചു. വളരെ വര്‍ഷം മുമ്പുതന്നെ മാര്‍ക്സിന്റെ ഗ്രന്ഥങ്ങള്‍ പഠിച്ച് കമ്മ്യൂണിസ്റ്റായി മാറിയിരുന്ന അദ്ദേഹം 1918-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ആ “ബൂര്‍ഷ്വാ ഇന്‍റലക്ച്വലി”നെ പാര്‍ട്ടിയില്‍നിന്നു് നിഷ്കാസനം ചെയ്യണമെന്നു് ഒരംഗംവാദിച്ചപ്പോള്‍, ലൂക്കാച്ച് മാര്‍ക്സിന്റെ Critique of Political Economy എന്ന ഗ്രന്ഥമെടുത്ത് ഹോമറിനെ unsurpassable example എന്നു് മാര്‍ക്സ് വിശേഷിപ്പിച്ചതു കാണിച്ചുകൊടുത്തു. “യാഥാസ്ഥിതികങ്ങളായ അഭിപ്രായങ്ങള്‍” വച്ചു പുലര്‍ത്തുന്നവനെന്നു് ശത്രുക്കളാല്‍ അധിഷേപിക്കപ്പെട്ടെങ്കിലും അദ്ദേഹം ഹംഗറിയിലെ വിദ്യാഭ്യാസമന്ത്രിയായി. ബേലാ കൂണിന്റെ (Bela Kun1886-1939) കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു ലൂക്കാച്ച്. ആ ഗവണ്മെന്‍റ് വീഴുകയും ഹോര്‍ട്ടി (Horthy) ഭരണാധികാരിയാവുകയും ചെയ്തപ്പോള്‍ ലൂക്കാച്ച് ഡ്രൈവറുടെ വേഷത്തില്‍ ഹംഗറിയില്‍നിന്നും ഒളിച്ചോടി. 1919 ഒക്ടോബറില്‍ അദ്ദേഹം വിയന്നയില്‍വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. ഹോര്‍ട്ടിയുടെ ഗവണ്‍മെന്റു് ലൂക്കാച്ചിന്റെ ‘എക്സ്ട്രാഡിഷന്‍’ ആവശ്യപ്പെട്ടെങ്കിലും ഹൈന്‍റിഫ് മന്നും തോമസ് മ്ന്നും മറ്റും ഇടപെട്ടതിന്റെ ഫലമായി ആസ്ട്രിയന്‍ ഗവണ്മെന്‍റ് എക്സ്ട്രാഡിഷനുള്ള അഭ്യര്‍ത്ഥന നിരാകരിക്കുകയും ഡിസംബറില്‍ അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തു.

1920-ല്‍ ലൂക്കാച്ച് ബാല്യകാലത്തെ പ്രേമഭാജനമായിരുന്ന ഗര്‍ട്രൂഡിനെ വിവാഹം കഴിച്ചു. തികച്ചും ആഹ്ളാദനിര്‍ഭരമായിരുന്നു അവരുടെ ദാമ്പത്യജീവിതം. ലൂക്കാച്ചിന്റെ History and Class Consciousness തുടങ്ങിയ മഹാഗ്രന്ഥങ്ങള്‍ ഗര്‍ട്രൂഡ് സഹധര്‍മ്മിണിയായില്ലെങ്കില്‍ ആവിര്‍ഭവിക്കുമായിരുന്നില്ലെന്നാണു് പലരും പറയുന്നതു്.

1923-ലാണു് ഇരുപതാം ശതാബ്ദത്തിലെ ഏറ്റവും ശ്രേഷ്ഠമായ ദാര്‍ശനികഗ്രന്ഥം എന്നു വിശേഷിപ്പിക്കപ്പെടുന്ന History and Class Consciousness ബര്‍ലിനില്‍ പ്രസിദ്ധീകരിച്ചതു്. ആ വര്‍ഷത്തിന്റെ അവസാനത്തില്‍ Marxism & Philosophy എന്ന ഗ്രന്ഥവും. 1929-ല്‍ മൂന്നു മാസത്തോളം ലൂക്കാച്ച് ഹംഗറിയിലായിരുന്നു. തിരിച്ച് അദ്ദേഹം ആസ്ട്രിയയില്‍ എത്തിയപ്പോള്‍, അവിടത്തെ ഗവണ്‍മെന്റു് അദ്ദേഹത്തെ പുറത്താക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചിരുന്നു. തോമസ് മന്നിന്റെ മദ്ധ്യവര്‍ത്തിത്വംകൊണ്ട് ഗവണ്‍മെന്റ് ആ കല്പന റദ്ദാക്കിയെങ്കിലും ആസ്ട്രിയയില്‍ കഴിയാന്‍ ലൂക്കാച്ചിനു് ഇഷ്ടമില്ലായിരുന്നു. അദ്ദേഹം മോസ്കോയിലേക്കു പോയി. 1931-ല്‍ ബര്‍ലിനില്‍ ചെന്ന ലൂക്കാച്ച്, നാത്സികള്‍ അധികാരത്തില്‍ വരുന്നതുവരെ അവിടെ പാര്‍ത്തു. 1933-ല്‍ വീണ്ടും മോസ്കോയിലേക്കു് പോയി. അവിടെ താമസിക്കുന്ന കാലത്താണു് ‘Young Hegel’ എന്ന ഗ്രന്ഥം അദ്ദേഹം എഴുതിത്തുടങ്ങിയതു്. ഈ കാലഘട്ടത്തില്‍ തന്നെയാണു് (1936-37) The Historical Novel എന്ന വിശിഷ്ടമായ വിമര്‍ശനഗ്രന്ഥം രചിച്ചതും.

ലൂക്കാച്ച് ട്രോഡ്സ്കിയിസ്റ്റ് ഏജന്‍റാണെന്നു് ഒരു സംശയം എക്കാലത്തുമുണ്ടായിരുന്നു. അതിന്റെ പേരില്‍ അദ്ദേഹം 1941-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ജര്‍മ്മനിയിലും ആസ്ട്രിയയിലും ഫ്രാന്‍സിലും ഇറ്റലിയിലും ധൈഷണിക ജീവിതം നയിച്ചിരുന്നവര്‍ ലൂക്കാച്ചിനെ മോചിപ്പിക്കണമെന്നു് അഭ്യര്‍ത്ഥിച്ചപ്പോള്‍ ഗവണ്‍മെന്റ് അതു സ്വീകരിക്കുകയും അദ്ദേഹത്തെ കാരാഗ്രഹത്തില്‍നിന്നു വിടുകയും ചെയ്തു. പിന്നീടുള്ള കാലം മുഴുവനും ഗ്രന്ഥരചനയ്ക്കായി ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. അതോടെ ശത്രുക്കള്‍ വര്‍ദ്ധിക്കുകയായി. പഴയ സ്നേഹിതന്മാര്‍പോലും ശത്രുക്കളായി മാറി. ‘തിരുത്തല്‍ വാദി’, ‘വലതുപക്ഷക്കാരന്‍’, ‘ലെനിന്റെ നിന്ദകന്‍’, ‘ഇംപീരിയലിസത്തിന്റെ പരിചാരകന്‍’ ഇവയൊക്കെ ലൂക്കാച്ചിനു് നല്‍കപ്പെട്ട വിശേഷണങ്ങളാണു്. ആ അപമാനങ്ങളെയെല്ലാം അദ്ദേഹം ധീരതയോടെ സഹിച്ചു. 1952-ലാണ് ലൂക്കാച്ചും ബ്രഹ്റ്റും കൂടുതല്‍ അടുത്തത്. 1956 ആഗസ്റ്റില്‍ ബ്രഹ്റ്റ് മരിച്ചു. അതുവരെയും അവരുടെ ആത്മബന്ധത്തിനു് ഉലച്ചില്‍ സംഭവിച്ചില്ല. ജര്‍മ്മനി, ഇറ്റലി, സ്വീഡന്‍ ഈ രാജ്യങ്ങളില്‍ സഞ്ചരിച്ച അദ്ദേഹം സാഹിത്യസിദ്ധാന്തങ്ങളെക്കുറിച്ചു പ്രസംഗിച്ചു. ആ പ്രഭാഷണപരമ്പരയാണ് പില്‍ക്കാലത്ത് The Meaning of Contemporary Realism എന്ന ഗ്രന്ഥമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 1956 ഒക്ടോബര്‍ 24-ആം തീയതി അദ്ദേഹം ഇമ്രേ നൊഡ്യേയുടെ ഗവണ്‍മെന്റില്‍ (Imre Nagy 1895-1958) സാംസ്കാരിക മന്ത്രിയായി. നവംബര്‍ 4-ആം തീയതി അദ്ദേഹം യൂഗോസ്ളോവിയ എംബസ്സിയില്‍ അഭയം തേടി. അവിടെനിന്നു റൂമേനിയയിലേക്കാണ് അദ്ദേഹം നാടുകടത്തപ്പെട്ടതു്. 1957 ഏപ്രില്‍ 10-ആം തീയതി ലൂക്കാച്ച് ബുഡാപെസ്റ്റില്‍ തിരിച്ചെത്തി. എതിര്‍പ്പുകള്‍ അതോടെ വര്‍ദ്ധിച്ചു. പക്ഷേ, അദ്ദേഹം ഗ്രന്ഥരചനയില്‍ വ്യാപൃതനായിരുന്നു. ലൂക്കാച്ചിന്റെ സുപ്രധാനമായ ഗ്രന്ഥം History and class Consciousness എന്നതാണ്. അതിനേക്കാള്‍ മഹനീയമാണ് അദ്ദെഹത്തിന്റെ Aesthetics എന്ന ഗ്രന്ഥം. 1962-ൽ അത് പ്രസിദ്ധീകരിക്കപ്പെട്ടു. Ontology of Social Being എന്ന ഗ്രന്ഥത്തിന്റെ രചനയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് ലൂക്കാച്ചിന്റെ സഹധര്‍മ്മിണി ഗര്‍ട്രൂഡ് മരിച്ചത് (1963-ല്‍). ഇത് വല്ലാത്തൊരു ആഘാതമായി അദ്ദേഹത്തിന്. ആത്മഹത്യയ്‌ക്ക് അദ്ദേഹം പലപ്പോഴും സന്നദ്ധനായി പിന്നീടുള്ള ജീവിതം ദൗര്‍ഭാഗ്യങ്ങള്‍ നിറഞ്ഞതായിരുന്നു. സര്‍വ്വകലാശാലകള്‍ ബിരുദങ്ങള്‍നല്‍കി അദ്ദേഹത്തെ ബഹുമാനിച്ചെങ്കിലും സഹധര്‍മ്മിണിയുടെ ദേഹവിയോഗം ഉളവാക്കിയ ദുഃഖത്തില്‍ നിന്നു് അദ്ദേഹം കരകയറിയതേ ഇല്ല. 1970 ഡിസംബര്‍ ആയപ്പോള്‍ കാന്‍സര്‍ രോഗം തന്നെ പിടികൂടിയിരിക്കുന്നുവെന്നു് ലൂക്കാച്ച് കണ്ടു. അതിനുശേഷം ഏതാനും മാസങ്ങള്‍ മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളു. 1971 ജൂണ്‍ 4-ആം തീയതി അദ്ദേഹം ചരമം പ്രാപിച്ചു. ഹംഗറിയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മഹാന്‍മാര്‍ക്കു മാത്രമായുള്ള ശ്മശാനത്തില്‍ ലൂക്കാച്ചിന്റെ മൃതദേഹം സംസ്കരിക്കപ്പെട്ടു. മരണത്തിനുശേഷം ഒന്നുമില്ലായിരിക്കാം. പക്ഷെ, മരണം തന്നെ നിസ്സാരമാണെന്നു നമുക്ക് തോന്നുന്നു. കാരണം, ലൂക്കാച്ചിന്റെ പ്രത്യക്ഷശരീരം ഇല്ലാതായിട്ടും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കൂടുതല്‍ കൂടുതലായി നമ്മള്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു എന്നതുതന്നെ.

ഒരു സാഹിത്യചിന്തകന്റെ സിദ്ധാന്തങ്ങളെക്കുറിച്ച് എഴുതാന്‍ ഉദ്യമിക്കുന്ന ആള്‍ അദ്ദേഹത്തിന്റെ എല്ലാ ഗ്രന്ഥങ്ങളും വായിച്ചിരിക്കണമല്ലോ. ലൂക്കാച്ച് എന്ന അപ്രതിമനായ സാഹിത്യചിന്തകന്റെ സിദ്ധാന്തങ്ങള്‍ സംഗ്രഹിച്ചെഴുതുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു പ്രബന്ധംപോലും വിട്ടുകളയാന്‍ പാടില്ല. പക്ഷേ, മനീഷികള്‍ നിസ്തുലമെന്നും അന്യാദൃശമെന്നും വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ Aesthetics എന്ന ഗ്രന്ഥം ഈ ലേഖകനു കാണാന്‍ കഴിഞ്ഞില്ല. എന്റെ അറിവില്‍പ്പെട്ടിടത്തോളം അതു ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളും തര്‍ജ്ജമചെയ്യപ്പെടുന്നതേയുള്ളു. ഒരുപക്ഷേ, Aesthetics ഉം അവയില്‍ ഉള്‍പ്പെടുന്നുണ്ടാകാം. വസ്തുത അതായതുകൊണ്ട് ഈ ലേഖനത്തിനു് ഒരു അപരിപൂര്‍ണ്ണ സ്വഭാവം വരാതിരിക്കില്ല. അതു മുന്‍കൂട്ടി വ്യക്തമാക്കിക്കൊണ്ട് ലൂക്കാച്ചിന്റെ സാഹിത്യസിദ്ധാന്തങ്ങളെക്കുറിച്ചു് ഉപന്യസിക്കട്ടെ.

മഹാന്മാരായ മാര്‍ക്സിസ്റ്റുകള്‍ സൗന്ദര്യശാസ്ത്രത്തില്‍പ്പോലും സാംസ്കാരിക പൈതൃകത്തെ (Classical heritage എന്നു ലൂക്കാച്ച്) മാനിക്കുന്നവരാണു്. മാനിക്കുന്നുവെന്നു പറഞ്ഞാല്‍ അവര്‍ ഭൂതകാലത്തേക്കു പിന്‍തിരിയുന്നുവെന്നു് അര്‍ത്ഥമാക്കരുതു്. ഭൂതകാലം എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അതിനെ നവീകരിക്കാന്‍ സാദ്ധ്യമല്ലെന്നും മാര്‍ക്സിസ്റ്റുകള്‍ക്ക് അറിയാം. അവര്‍ സൗന്ദര്യശാസ്ത്രത്തിലെ സാംസ്കാരികപൈതൃകത്തെ ബഹുമാനിക്കുന്നുവെന്നു പറയുമ്പോള്‍ നമ്മള്‍ ഗ്രഹിക്കേണ്ടത് സമ്പൂര്‍ണ്ണമായ സമുദായത്തില്‍ സമ്പൂര്‍ണ്ണനായ മനുഷ്യനെ ചിത്രീകരിക്കുന്ന മഹനീയമായ കലയെ അവർ അംഗീകരിക്കുന്നു എന്നാണു്. ചരിത്രത്തെ സംബന്ധിച്ച മാര്‍ക്സിസ്റ്റ് ഫിലോസഫി സമ്പൂര്‍ണ്ണനായ മനുഷ്യനെ അപഗ്രഥിക്കുന്നു. സമ്പൂര്‍ണ്ണതയില്‍ ചെല്ലാനുള്ള അവന്റെ യത്നത്തില്‍ ഭാഗികങ്ങളായ നേട്ടങ്ങളുണ്ടാകും; ഒന്നും നേടാന്‍ കഴിഞ്ഞില്ലെന്നും വരും അവയെക്കൂടി മാര്‍ക്സിസ്റ്റുകള്‍ പരിഗണിക്കുന്നുണ്ട്. വര്‍ഗവിഭജനമുള്ള സമുദായത്തില്‍ മനുഷ്യനു് രൂപപരിവര്‍ത്തനവും വൈകല്യവും വരും. അവയില്‍ നിന്നു് അവനെ സ്വതന്ത്രനാക്കി പരിപൂര്‍ണ്ണനായ മനുഷ്യനാക്കുക എന്നതാണു് പ്രോലിറേറ്റിയന്‍ ഹൂമനിസത്തിന്റെ യത്നം. ഇങ്ങനെ ക്ളാസിക്കുകളുമായി മാര്‍ക്സിസം ബന്ധമുണ്ടാക്കുന്നു. സമകാലിക സമുദായത്തില്‍ ആവിര്‍ഭവിക്കുന്ന പുതിയ ക്ളാസിക്കുകള്‍ കണ്ടുപിടിക്കുന്നു. പ്രാചീനരായ ഗ്രീക്കു സാഹിത്യകാരന്‍മാരും ഡാന്റേയും ഷേക്സ്പിയറും ഗോയ്ഥേയും ബല്‍സാക്കും ടോള്‍സ്റ്റോയിയും മാനുഷികവികാസത്തിന്റെ മഹനീയങ്ങളായ കാലഘട്ടങ്ങളുടെ ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. സമ്പൂര്‍ണ്ണ മനുഷ്യത്വത്തിനു വേണ്ടിയുള്ള സംഘട്ടനങ്ങളില്‍ അവര്‍ ചൂണ്ടുപലകകളായി നിന്നിട്ടുണ്ട് (Studies in European Realism, Preface, Page 5). ഇതു തന്നെയാണു് ലൂക്കാച്ചിന്റെ നിരൂപണസിദ്ധാന്തത്തിലെ കേന്ദ്രസ്ഥിതമായ ആശയം. മനുഷ്യജീവിതത്തിന്റെ സാകല്യാവസ്ഥയെ പിടിച്ചെടുക്കുന്നവനും അതിനെ പുനരാവിഷ്കരിക്കുന്നവനുമാണ് മഹാനായ കലാകാരന്‍. “മുതലാളിത്ത വ്യവസ്ഥിതിയുടെ ഫലമായ അന്യവത്ക്കരണംകൊണ്ട് സമുദായത്തില്‍ സാമാന്യമായതും സവിശേഷമായതും തമ്മില്‍ അകലുമ്പോള്‍, സാമൂഹികമായതും വ്യക്തിനിഷ്ഠമായതും തമ്മിൽ അകലുമ്പോൾ വലിയ കലാകാരന്‍ അവയെ ഒരുമിച്ചുചേര്‍ത്ത് സാകല്യാവസ്ഥയുണ്ടാക്കുന്നു. അങ്ങനെ സമുദായത്തിന്റെ സങ്കീര്‍ണ്ണതയുള്ള സാകല്യാവസ്ഥയുടെ പ്രതിഫലനമായിത്തീരുന്നു, നോവല്‍. ഇതിനെയാണ് ലൂക്കാച്ച് റീയലിസം എന്നു വിളിക്കുന്നതു്. (Terry Eagleton, Marxism and Literary Criticism, page 27–28) ഈ രീതിയിലുള്ള റീയലിസ്റ്റുകളാണ് ബല്‍സാക്കും ടോള്‍സ്റ്റോയിയും. പ്രാചീന ഗ്രീക്ക് സാഹിത്യകാരന്‍മാരെയും ഷേക്സ്പിയറിനെയും റീയലിസ്റ്റുകളായിട്ടാണ് ലൂക്കാച്ച് കാണുന്നതു്.

സാകല്യാവസ്ഥ — totality — എന്ന ഈ ആശയം മാര്‍ക്സിയന്‍ ആശയമാണു്. ലോകത്തെ സമ്പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്നതാണു് യഥാര്‍ത്ഥമായ സാഹിത്യകൃതികള്‍ എന്നു് അങ്ങനെ വന്നുകൂടുന്നു. സാകല്യാവസ്ഥ സോഷ്യലിസ്റ്റ് കല സാക്ഷാത്കരിക്കേണ്ട ഒരാദര്‍ശമാണ് എന്നും ലൂക്കാച്ചിനു് അഭിപ്രായമുണ്ട്. സാഹിത്യത്തില്‍ ‘നാച്ചുറലിസം’ (Naturalism) എന്നൊരു പ്രസ്ഥാനമുണ്ടല്ലോ.സംഭവിക്കുന്നതും നേരിട്ട് കണ്ണീല്‍ വന്നുവീഴുന്നതും മാത്രം ചിത്രീകരിച്ചാല്‍ മതി; അങ്ങനെ യാഥാര്‍ത്ഥ്യം ആവിഷ്കരിച്ചാല്‍ മതി എന്നാണു് നാച്ചുറലിസ്റ്റുകളുടെ വാദം. ഇതു് ശരിയല്ലെന്നു് ലൂക്കാച്ച് പ്രഖ്യാപിക്കുന്നു. നേരിട്ടുള്ള നിരീക്ഷണത്തില്‍നിന്നു കിട്ടുന്ന വസ്തുതകള്‍ മാത്രം ആലേഖനം ചെയ്താല്‍ സാകല്യാവസ്ഥ വരില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. മനുഷ്യജീവിതത്തിന്റെ തീരെ നിസ്സാരങ്ങളായ വസ്തുതകളെപ്പോലും സമ്പൂര്‍ണ്ണതയിലേക്ക് — സാകല്യാവസ്ഥയിലേക്ക് — യോജിപ്പിച്ച് സാമൂഹികസത്യം ആവിഷ്കരിക്കുന്നവനെ മാത്രമേ കലാകാരനായി ലൂക്കാച്ച് കാണുന്നുള്ളൂ. ഇതു് അനുഷ്ഠിക്കണമെങ്കില്‍ സമുദായത്തെക്കുറിച്ച് അറിവ് ഉണ്ടായിരിക്കണം. അത്തരം അറിവ് മാര്‍ക്സിസ്റ്റിനു മാത്രമേ ലഭിക്കുകയുള്ളൂ. അതിനാല്‍ നല്ല സാഹിത്യകാരന്‍ മാര്‍ക്സിസ്റ്റായിരിക്കും. മാര്‍ക്സിസ്റ്റ് അല്ലെങ്കിലും അയാള്‍ സാകല്യാവസ്ഥയിലേക്ക് എല്ലാം കൂട്ടിയിണക്കിയാല്‍ ലൂക്കാച്ച് അയാളെ അംഗീകരിക്കും. അതിനാലാണു് ബല്‍സാക്കിനെ അദ്ദേഹം പ്രശംസിച്ചതും ഏമില്‍സൊലയെ (Zola) നിന്ദിച്ചതും. Hence Zola’s fate is one of the literary tragedies of the nineteenth century എന്നു് അദ്ദേഹം അസന്ദിഗ്‌ദ്ധമായി ഭാഷയില്‍ പറയുന്നതു് ശ്രദ്ധിക്കുക (Studies in European Realism, page 95).


ലൂക്കാച്ചിന്റെ Aesthetics എന്ന വിശിഷ്ടമായ ഗ്രന്ഥം ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തിട്ടില്ലെന്നാണു് ഞാന്‍ വിചാരിക്കുന്നതെന്നു് മുമ്പു പറഞ്ഞല്ലോ. ലൂക്കാച്ചിനെക്കുറിച്ചെഴുതുന്നവര്‍ ജര്‍മന്‍ ഭാഷയില്‍ അതു വായിച്ചിട്ടുതന്നെയാണു് തങ്ങളുടെ മതങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതു്. മാര്‍ക്സിസ്റ്റു ചിന്തകനായ കോലാകോവസ്കി ലൂക്കാച്ചിന്റെ speciality എന്നൊരു സാഹിത്യസിദ്ധാന്തത്തെക്കുറിച്ചു പറയുന്നുണ്ടു്. അതു് Aesthetics എന്ന ഗ്രന്ഥത്തിലെ ആശയമാവാം. കല അല്ലെങ്കില്‍ സാഹിത്യം സാകല്യാവസ്ഥയോടു വിധേയത്വമുള്ളതായിരുന്നാല്‍ മാത്രം പോരാ. സ്പെഷ്യാലിറ്റിയോടും — വിശേഷതയോടും — വിധേയത്വമുള്ളതായിരിക്കണമെന്നു് ലൂക്കാച്ച് കരുതുന്നതായി കോലാകോവസ്കി ചൂണ്ടിക്കാണിക്കുന്നു. വ്യക്തിയില്‍ തരവും സവിശേഷസംഭവത്തിന്‍ സാര്‍വലൗകികസംഭവവും കല കാണുന്നു. (Art endeavours to find the type in the individual, the universal in particular phenomena Kolakowski) എഴുത്തുകാരന്‍ വ്യക്തിനിഷ്ഠങ്ങളായ അനുഭവങ്ങളെ തരങ്ങളായോ (types) സാര്‍വലൗകികമൂല്യമുള്ള ബിംബങ്ങളായോ മാറ്റുന്ന പ്രവര്‍ത്തനമാണ് വിശേഷത. വായനക്കാരന്‍ ആ താരങ്ങളിലൂടെ, ബിംബങ്ങളിലൂടെ സാകല്യാവസ്ഥ ദര്‍ശിക്കുന്നു. (Lukasc’s ’speciality may be defined, it seems, as this process whereby a writer transforms individual experiences into types or images of universal validity, so that they become the medium through which the reader apprehends the social whole — Kolakowski) സൊലായുടെയും കൂട്ടുകാരുടെയും നാച്ചുറലിസം വ്യക്തിയിലേക്ക് തിരിയുന്നതിനാല്‍ അത് ലൂക്കാച്ചിന്റെ അംഗീകാരം നേടുന്നില്ല.

മനുഷ്യന്റെ ജീവിതത്തെ മാര്‍ക്സിസം പറയുന്ന സാകല്യാവസ്ഥയിലേക്ക് സമ്പൂര്‍ണ്ണാവസ്ഥയിലേക്ക് — കൂട്ടിച്ചേര്‍ക്കുന്നതിനെ മാത്രമേ റിയലിസമായി ലൂക്കാച്ച് ദര്‍ശിക്കുന്നുള്ളു. ആ റിയലിസത്തെ ക്രിട്ടിക്കല്‍ റിയലിസമെന്നും സോഷ്യലിസ്റ്റ് റിയലിസമെന്നും അദ്ദേഹം വിഭജിക്കുന്നു. ക്രിട്ടിക്കല്‍ റിയലിസത്തിന്റെ ഉദ്ഘോഷകര്‍ ടോള്‍സ്റ്റോയിയും ബല്‍സാക്കും തോമസ് മന്നുമാണ്. അവര്‍ തങ്ങളുടെ കാലഘട്ടങ്ങളിലെ ചരിത്രപ്രവാഹങ്ങളെ വര്‍ണ്ണിച്ചു. അവയോട് വ്യക്തികളുടെ ജീവിതത്തെ കൂട്ടിയിണക്കി അവര്‍ കാഫ്കയെപ്പോലെ, ജോയ്സിനെപ്പോലെ, സാമവല്‍ ബക്കറ്റിനെപ്പോലെ സാകല്യാവസ്ഥയെ കാണാതെ സ്വന്തം ആത്മാവിലേക്ക് അല്ലെങ്കില്‍ സത്തയിലേക്ക് ഒതുങ്ങിക്കൂടിയില്ല.

ക്രിട്ടിക്കല്‍ റിയലിസത്തെക്കാള്‍ ശ്രേഷ്ഠമാണു് സോഷ്യലിസ്റ്റ് റിയലിസം. സോഷ്യലിസത്തിന്നുവേണ്ടിയുള്ള യത്നംതന്നെയാണ് സോഷ്യലിസ്റ്റ് റിയലിസം. മൂര്‍ത്തമായ സോഷ്യലിസ്റ്റ് കാഴ്ചപ്പാടില്‍ അധിഷ്ഠിതമാണതു്. സോഷ്യലിസം സാക്ഷാത്കരിക്കാന്‍ സഹായിക്കുന്ന ശക്തിവിശേഷങ്ങളെ അതു് കണ്ടറിയുന്നു. പ്രയോജനപ്പെടുത്തുന്നു (The perspective of socialist realism is, of course, the struggle for socialism. Socialist realism differs from critical realism, not only in being based on a concrete socialist perspective, but also in using this perspective to forces working towards

socialism from the inside. The Contemporery Realism) ഗോര്‍ക്കി, ഷൊളോക്കോവ്. അല്ക്സി ടോള്‍സ്റ്റോയി ഇവരുടെ കൃതികള്‍ സോഷ്യലിസ്റ്റ് റീയലിസത്തിന്റെ ഉജ്ജ്വലമാതൃകകളാണെന്നു് ലൂക്കാച്ചിനു് അഭിപ്രായമുണ്ടു്. ലിയോ ടോള്‍സ്റ്റോയിയുടെ കൃതികളില്‍ രാഷ്ട്രീയമായ സമരങ്ങളും സംഘട്ടനങ്ങളും ഉണ്ടു്. പക്ഷെ, ഷൊളോക്കോവിന്റെ കൃതികളില്‍ സോഷ്യലിസത്തിലേക്കുള്ള പ്രയാണം എങ്ങും ദൃശ്യമാണു്.

ഈ ചിന്താഗതിയുള്ള ലൂക്കാച്ച് നവ്യസാഹിത്യത്തെ (മോഡേണിസ്റ്റ് എന്ന പദമാണ് ലൂക്കാച്ച് പ്രയോഗിക്കുന്നതു്) നിന്ദിക്കുന്നതില്‍ നമ്മള്‍ വിസ്മയിക്കേണ്ടതില്ല. ഫ്ളോബറിന്റെയും സൊലയുടെയും നാച്ചുറലിസ്റ്റ് പാരമ്പര്യം ഇരുപതാം ശതാബ്ദത്തിലെ പരിതഃസ്ഥിതികളുമായി കൂടിച്ചേര്‍ന്നപ്പോള്‍ കാഫ്കയുടെയും യെനസ്കോയുടെയും സാമുവല്‍ ബക്കറ്റിന്റേയും നവ്യസാഹിത്യം ജനിച്ചുവെന്നാണ് ലൂക്കാച്ച് കരുതുന്നതു്. അദ്ദേഹം ആസ്ട്രിയന്‍ സാഹിത്യകാരനായ മൂസിലിനെയും ഫ്രഞ്ച് സാഹിത്യകാരനായ കമ്യുവിനെയും അംഗീകരിക്കുന്നില്ല. അവരുടെ കൃതികളില്‍ ചരിത്രമില്ല, മനുഷ്യസ്വഭാവമില്ല; മനുഷ്യസ്വഭാവത്തിനുപകരം മാനസികാവസ്ഥകളേയുള്ളു എന്നൊക്കെയാണ് ലൂക്കാച്ചിന്റെ ഉപാലംഭം. സന്ത്രാസത്തിനു വിധേയരായ കുറെ കഥാപാത്രങ്ങള്‍ സാമൂഹികബന്ധങ്ങള്‍ വിസ്മരിച്ചു പ്രവര്‍ത്തിക്കുന്നു. ഇതു് “ജീര്‍ണ്ണിച്ച ആധുനികത” (decadent modernism) തന്നെന്നു് അദ്ദേഹം ഉറക്കെപ്പറയുന്നു.

ലോകത്തെയും സത്യത്തെയും മനസ്സിലാക്കാന്‍ മനുഷ്യനെ സഹായിക്കുന്നതു് റിയലിസ്റ്റ് കല മാത്രമാണെന്നു് അഭിപ്രായപ്പെട്ട ആദ്യത്തെ നിരൂപകനും സാഹിത്യചിന്തകനുമാണ് ലൂക്കാച്ച്. ഏതു് കലാസൃഷ്ടിയേയും റിയലിസമെന്ന മാനദണ്ഡംകൊണ്ട് അളന്നുനോക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. റിയലിസമെന്ന പദം വ്യാപ്തിയാര്‍ന്ന മട്ടിലാണ് അദ്ദേഹം പ്രയോഗിക്കുന്നതെന്നു് നമ്മള്‍ കണ്ടുകഴിഞ്ഞു. നവീനസാഹിത്യത്തെ ലൂക്കാച്ച് നിന്ദിച്ചതുകൊണ്ട് അദ്ദേഹം സങ്കുചിതമായ മാനസികനിലയുള്ള നിരൂപകനാണെന്നു് തെറ്റിദ്ധരിക്കരുതു്. കാഫ്കയെക്കാള്‍ തോമസ് മന്നിനു് പ്രാധാന്യം കല്പിക്കുന്ന ലൂക്കാച്ച്, കാഫ്കയുടെ പ്രതിഭയെ നിരാകരിക്കുന്നില്ല. കാഫ്ക ‘റിയാലിറ്റി’യിലേക്ക് കടന്നുചെന്നിട്ടുണ്ടെന്നു് അദ്ദേഹം സമ്മതിക്കുന്നു. പക്ഷെ, അതു് ഭാഗികമായ രീതിയിലാണെന്നു് ലൂക്കാച്ച് വിചാരിക്കുന്നു. “ഫ്രാങ്ക്ഫർട്ട് സ്ക്കൂള്‍” (അഡോര്‍നോ ബന്‍യമിന്‍, മര്‍ക്കൂസ് എന്നിവര്‍) ലൂക്കാച്ചിനെ അകറ്റിനിറുത്തിയെങ്കിലും അദ്ദേഹം മാര്‍ക്സിസത്തില്‍നിന്നു് വളരെയൊന്നും അകന്നുപോയിട്ടുണ്ടെന്നു കരുതാന്‍ വയ്യ. ഫ്രാങ്ക്ഫർട്ട് സ്ക്കൂളിലെ മറ്റംഗങ്ങള്‍ക്കൊന്നും ലഭിക്കാത്ത കുശാഗ്രബുദ്ധിയോടുകൂടിയാണ് ലൂക്കാച്ച് സാഹിത്യസൃഷ്ടികളെ അപഗ്രഥിച്ചിട്ടുള്ളതു്. അപഗ്രഥിച്ചു് അദ്ദേഹം ചെന്നുനിന്നതു് കല ജ്ഞാനത്തിന്റെ ഒരു രൂപമാണെന്ന മാര്‍ക്സിയന്‍ ചിന്താഗതിയില്‍ത്തന്നെയാണു്.