close
Sayahna Sayahna
Search

വിശ്വവിഖ്യാതമായ മൂക്ക്


വിശ്വവിഖ്യാതമായ മൂക്ക്
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മാജിക്കൽ റിയലിസം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1985
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 103 (ആദ്യ പതിപ്പ്)

വിശ്വവിഖ്യാതങ്ങളായ മൂന്നു മൂക്കുകളുടേയും പരശുരാമക്ഷേത്ര വിഖ്യാതമായ ഒരു മൂക്കിന്റെയും കഥയാണു് ഇവിടെ പറയുന്നതു്. അങ്ങനെ നാലു മൂക്കുകള്‍. ഓരോ മൂക്കും അതിനുമുന്‍പുണ്ടായ മൂക്കില്‍ നിന്നു ജനിച്ചതാണെന്നു ഞാന്‍ പറയുന്നില്ല. സ്വതന്ത്രമായി, മൗലികമായി, അവതാരം കൊണ്ടവയാണു് മൂക്കുകളാകെ എന്നു പ്രഖ്യാപിക്കാനും എനിക്കു ധൈര്യം പോരാ. ഒരു മൂക്കു് ഒരിടത്തു ജനിച്ചു എന്നതുകൊണ്ടു് വേറൊരു മൂക്കിനു വേറൊരിടത്തു ജനിച്ചുകൂടേ എന്ന ചോദ്യമുണ്ടാകും. മാത്രമല്ല, അങ്ങനെ പറഞ്ഞാല്‍ “സ്റ്റുപിഡ് മങ്കൂസ്” എന്ന അമാന്യമായ സംബുദ്ധി കേള്‍ക്കേണ്ടതായും വരും. (ഈ പ്രയോഗത്തിനു് ‘പപ്പു’ മാസികയോടു കടപ്പാടു്.) അക്കാരണത്താല്‍ ഓരോ മൂക്കിനെയും ഇവിടെ അവതരിപ്പിക്കാനേ ഉദ്ദേശ്യമുള്ളു. തീരുമാനത്തിലെത്താന്‍ പ്രിയപ്പെട്ട വായനക്കാരോടു അപേക്ഷിക്കുന്നതേയുള്ളു. തീരുമാനങ്ങളും പ്രയാസങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണെന്നു് എനിക്കറിയാം. ‘എ’ യും ‘ബി’യും ശണ്ഠകൂടിയെന്നിരിക്കട്ടെ. ‘എ’ യോടു സ്നേഹമുള്ളവര്‍ പറയും ‘ബി’യാണു് തെറ്റുചെയ്തതെന്നു്. ‘ബി’ യോടു സ്നേഹമുള്ളവര്‍ ഉദ്ഘോഷിക്കും ‘എ’യാണു് തെറ്റുകാരനെന്നു്. ഇതു മനസ്സിലാക്കിക്കൊണ്ടു് മൂക്കുകളുടെ സവിശേഷത കാണാന്‍ ഞാന്‍ വായനക്കാരെ സാദരം ക്ഷണിക്കുന്നു.

1713-ല്‍ ജനിക്കുകയും 1768-ല്‍ ലണ്ടനില്‍വച്ചു മരിക്കുകയും ചെയ്ത ലോറന്‍സ് സ്റ്റേണ്‍ എന്ന നോവലെഴുത്തുകാരന്‍ അവതരിപ്പിച്ച മൂക്കാണു് ആദ്യമായി നമ്മുടെ മുന്‍പിലെത്തുന്നതു്. പുകച്ചിലെടുക്കുന്ന ഒരു ദിവസത്തിന്റെ സുഖശീതളമായ സായാഹ്നത്തില്‍ ഇരുണ്ട കോവര്‍കഴുതയില്‍ കയറി അയള്‍ സ്രാസ്ബൂര്‍ നഗരത്തിലെത്തി. താന്‍ മൂക്കുകളുടെ ‘ഭൂമിനാസിക’യിലായിരുന്നുവെന്നും (Promontory of Noses)ഫ്രാങ്ക്ഫൂര്‍ട്ടിലേക്കു് പോകുകയാണെന്നും തിരിച്ചു് സ്രാസ്‌ബൂറില്‍ എത്തുമെന്നും കാവല്‍പ്പട്ടാളക്കാരനോടു് അയാള്‍ പറഞ്ഞു. പട്ടാളക്കാരന്‍ അയാളുടെ മുഖത്തേയ്ക്കു നോക്കി. അതുപോലൊരു മൂക്കു് അയാള്‍ ജീവിതകാലത്തിലൊരിക്കലും കണ്ടിട്ടില്ല. കാവല്‍പ്പടയാളി യഥാര്‍ത്ഥത്തില്‍ കത്തോലിക്കനാണെങ്കില്‍ വന്നവന്റെ മൂക്കിനു് അയാളുടെ മൂക്കിന്റെ ആറിരട്ടി നീളം വരും. ആ നാസിക ‘പടപട’ എന്നു ശബ്ദം കേള്‍പ്പിച്ചുവെന്നു് പട്ടണത്തിലെ ചെണ്ടക്കാരന്‍. അതില്‍നിന്നു രക്തമൊലിച്ചുവെന്നു് കാവല്‍പ്പടയാളി. അതൊന്നു തൊട്ടുനോക്കാതെ അയാളെ പോകാന്‍ അനുവദിച്ചതു കഷ്ടമായിപ്പോയെന്നു് ചെണ്ടക്കാരന്‍.

ആഗതന്‍ കോവര്‍കഴുതയുടെ പുറത്തിരുന്നു പട്ടണത്തിലൂടെ പതുക്കെ നീങ്ങിയപ്പോള്‍ കുഴലൂത്തുകാരന്റെ ഭാര്യ ഉറക്കെപറഞ്ഞു: ‘എന്തൊരു മൂക്കു്! കുഴലിനെപ്പോലെതന്നെ ഇതിനു നീളമുണ്ടു്.’

‘തുമ്മുന്നതു കേട്ടാലറിയാം കുഴലുണ്ടാക്കിയ ലോഹം കൊണ്ടു തന്നെയാണു് ഈ മൂക്കും ഉണ്ടാക്കിയിട്ടുള്ളതെന്നു്’ എന്നു കുഴലൂത്തുകാരന്‍ അഭിപ്രായപ്പെട്ടു. ‘ഇതൊരു പുല്ലാങ്കുഴലുപോലെ മൃദുലമാണെന്നു്’ അവള്‍ വീണ്ടും.

‘ഇതു് ലോഹമാണു്’ എന്നു് അയാള്‍. ഇതൊക്കെ കേട്ട നവാഗതന്‍ മനസ്സില്‍ കരുതി.

‘എന്റെ മൂക്കിനെ തൊടാന്‍ ആരെയും സമ്മതിക്കില്ല.’ അയാള്‍ ചന്തസ്ഥലത്തുള്ള ഭക്ഷണശാലയിലെത്തി കോവര്‍കഴുതപ്പുറത്തുനിന്നിറങ്ങി. ഭക്ഷണശാലയുടെ ഉടമസ്ഥന്റെ ഭാര്യ ആ മൂക്കു കണ്ടു് അത്ഭുതം കൂറി.

‘ഇതു് അന്തസുള്ള മൂക്കല്ലേ?’ ഭര്‍ത്താവ് മറുപടി നല്‍കി: ‘ഇതൊരു വഞ്ചനയാണു്. കള്ളമൂക്കു്.’

‘സത്യസന്ധമായ മൂക്കാണാതു്’ എന്നു് അവള്‍.

‘ഫേര്‍മരത്തിന്റെ തടികൊണ്ടുണ്ടാക്കിയതാണിതു്. ടര്‍പ്പന്റൈന്‍ മണക്കുന്നു’ എന്നു് അയാള്‍.

‘ഇതിലൊരു മുഖക്കുരു ഉണ്ടു്’ എന്നു് അവള്‍. ‘മരിച്ച മൂക്കാണിതു്’ എന്നു് അയാള്‍. ‘ജീവനുള്ള മൂക്കു്. എനിക്കു ജീവനുണ്ടെങ്കില്‍ ഞാനിതു തൊടും’ എന്നു് അവള്‍.

ഇതു കേട്ടു തന്റെ മൂക്കിനെ തൊടാന്‍ ആരെയും സമ്മതിക്കില്ലെന്നു് അയാള്‍ വീണ്ടും ഉള്ളില്‍ പറഞ്ഞു. പട്ടണത്തിലാകെ

ബഹളം. നഗരത്തിലെത്തിയ മഠാദ്ധ്യക്ഷയുടെ തലച്ചോറിലെ ‘പൈനിയ’ല്‍ ഗ്രന്ഥിയുടെ അഗ്രഭാഗത്തിരിക്കുകയാണു് ആ നീണ്ട നാസിക. അവര്‍ക്കും അവരുടെ കൂടെയെത്തിയ മറ്റു കന്യാസ്ത്രീകള്‍ക്കും രാത്രി ഒരു പോള കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ല. കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണു് അവര്‍. വേറെ ചില കന്യാസ്ത്രീകള്‍ കുറേക്കൂടി ബുദ്ധിയോടുകൂടി പ്രവര്‍ത്തിച്ചു. അവര്‍ കിടക്കാനേ പോയില്ല.

തര്‍ക്കം ശിശു ഗര്‍ഭാശയത്തില്‍ കിടക്കുമ്പോള്‍ ഭ്രൂണത്തിന്റെ സമനില തെറ്റിച്ചുകൊണ്ടു് അതിന്റെ ശിരസ്സിലിങ്ങനെ ഒരു ഭാരം വരുമോ? രക്തധമനികളും സിരകളുമില്ലാതെ; രക്തത്തിലൂടെ പോഷകാംശങ്ങള്‍ ലഭിക്കാതെ മൂക്കിനു വളര്‍ച്ച കിട്ടുമോ എന്നു വേറൊരു ചോദ്യം. തര്‍ക്കത്തോടു തര്‍ക്കം തന്നെ. സത്യാത്മകമായ മൂക്കാണു് അതെങ്കില്‍ പൗരന്മാര്‍ക്കിടയില്‍ അതിനു വിഷമാവസ്ഥ വരില്ല. അതു് അസത്യാത്മകമാണെങ്കില്‍ ഒരു കാരുണ്യവും അതിനോടു കാണിച്ചുകൂടാ. സര്‍വ്വകലാശാലകള്‍ ഈ തര്‍ക്കമേറ്റെടുത്തു. എന്തിനു്, ഏഴായിരം കുതിരവണ്ടികളില്‍ കയറിയ ആളുകള്‍, സെനറ്റംഗങ്ങള്‍, വിധവകള്‍, ഭാര്യമാര്‍, അവിവാഹിതകള്‍, വെപ്പാട്ടികള്‍, മഠാദ്ധ്യക്ഷകള്‍, കന്യാസ്ത്രീകള്‍ ഇവരെല്ലാം മൂക്കിനെ കാണാന്‍ എത്തി. എന്തിനു് ഏറെപ്പറയുന്നു? മൂക്കു് കണ്ടു് സ്രാസ്‌ബൂര്‍ നിവാസികള്‍ക്കാകെ അസ്വസ്ഥത.

II


സ്റ്റേണ്‍ അവതരിപ്പിച്ച മൂക്കു കണ്ടില്ലേ? ഇനി നമുക്കു അമേരിക്കന്‍ സാഹിത്യകാരന്‍ എഡ്‌ഗാര്‍ അലന്‍പോ പ്രത്യക്ഷമാക്കിത്തന്ന മൂക്കു കാണാം. 1809-ലാണു് പോയുടെ ജനനം. 1849-ല്‍ മരണവും. അദ്ദേഹത്തിന്റെ Lionizing എന്ന കഥയിലെ കഥാപാത്രം എന്നും കാലത്തു മൂക്കു പിടിച്ചു വലിച്ചു് അതിനെ വലുതാക്കും. ഒരു ദിവസം അയാളുടെ അച്ഛന്‍ ചോദിച്ചു: ‘എന്റെ മോനേ, നിന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യമെന്തു്?’

‘അച്ഛാ, നാസികാശാസ്ത്രം പഠിക്കല്‍’.

‘നാസികയുടെ അര്‍ത്ഥമെന്താണുമോനേ?’

മകന്‍ തന്റെ പാണ്ഡിത്യം മുഴുവന്‍ പ്രദര്‍ശിപ്പിച്ചു. അച്ഛന്‍ അതുകണ്ടു് സംതൃപ്തനായി. മകന്‍ മൂക്കിനു് രണ്ടു വലികൂടെ കൊടുത്തു; നാസികാശാസ്ത്രത്തെക്കുറിച്ച് ലഘുലേഖ എഴുതുകയും ചെയ്തു. അയാളുടെ മൂക്കും അതിനെ സംബന്ധിച്ച ലഘുലേഖയും പ്രസിദ്ധിയാര്‍ജ്ജിച്ചു. നൃത്തം നടക്കുന്ന സ്ഥലത്തു് മൂക്കോടുകൂടി അയാള്‍ ചെല്ലുമോ എന്നു് ഒരു സ്ത്രീ ചോദിച്ചു. ഹൃദയപൂര്‍വ്വം ചെല്ലാമെന്നു് അയാളുടെ മറുപടി. ഹൃദയപൂര്‍വ്വം ചെല്ലേണ്ടതില്ല, നാസികാപൂര്‍വ്വം ചെന്നാല്‍ മതിയെന്നു് അവള്‍. അയാള്‍ പോയി. അവള്‍ അയാളെ പിടിച്ച് മൂന്നു തവണ മൂക്കില്‍ ചുംബിച്ചു. എല്ലാവര്‍ക്കും അസൂയയായി. ശണ്ഠ; ദ്വന്ദ്വയുദ്ധത്തിനു് ഒരുത്തന്‍ സന്നദ്ധനായി. അടുത്ത ദിവസം കാലത്തു് നീണ്ട മൂക്കുള്ളവന്‍ പ്രതിയോഗിയുടെ മൂക്കിടിച്ചു തകര്‍ത്തു. ‘മണ്ടന്‍’, ‘കഴുത’, ‘പോടാ’ എന്നുള്ള വാക്കുകള്‍ ഉയര്‍ന്നു. അയാള്‍ അച്ഛന്റെ അടുക്കലെത്തി ചോദിച്ചു: ‘അച്ഛാ, എന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യമെന്താണു്?’ അച്ഛന്‍ മറുപടി പറഞ്ഞു:

‘മോനെ, നാസികാശാസ്ത്രം പഠിക്കല്‍ തന്നെ. പക്ഷേ, അയാളുടെ മൂക്കിടിച്ചു തകര്‍ത്ത നീ അതിരുകടന്നു പ്രവര്‍ത്തിച്ചു. നിനക്കു നല്ല മൂക്കുണ്ടു്. എന്നാല്‍ അയാള്‍ക്കു് ഇപ്പോള്‍ മൂക്കില്ല. നീ നശിച്ചു അയാള്‍ ഇന്നത്തെ ജനനായകനാവുകയും ചെയ്തു.’

III


അടുത്ത നാസിക റഷ്യന്‍ സാഹിത്യകാരന്‍ ഗൊഗല്‍ (Gogal, 1809 — 1852) അവതരിപ്പിച്ചതാണു്. ഒരു ക്ഷുരകന്‍ പ്രഭാതഭക്ഷണത്തിനിരുന്നപ്പോള്‍ റൊട്ടിയില്‍ ഒരു മൂക്കു കണ്ടു. അയാള്‍ ഷേവു ചെയ്തുകൊടുക്കുന്ന ‘കോളീജിയേറ്റ് അസ്സസ്സര്‍’ കോവാലേഫിന്റെ നാസികയായിരുന്നു അതു്. ക്ഷുരകന്‍ അതു പൊതിഞ്ഞെടുത്തു നദിയില്‍ കൊണ്ടിട്ടു. പക്ഷേ, ആ നാസിക പീറ്റര്‍സ്ബര്‍ഗ്ഗില്‍ സ്റ്റേറ്റ് കൗണ്‍സിലറുടെ യൂണിഫോം ധരിച്ചു നടന്നുതുടങ്ങി. കോവാലേഫ് മൂക്കിനെക്കണ്ടു തന്റെ മുഖത്തുവന്നിരിക്കാന്‍ അപേക്ഷിച്ചു. പക്ഷേ, മൂക്കു് അതു ‘ചെവി’ കൊണ്ടില്ല. രണ്ടുപേരുടേയും ഔദ്യോഗികപദവിയുടെ വ്യത്യാസം ചൂണ്ടിക്കാണിച്ചിട്ടു് നാസിക നടന്നു കളഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞു് ഒരു പോലീസുകാരന്‍ കോവാലേഫിനു് അയാളുടെ മൂക്കു് കൊണ്ടുകൊടുത്തു. ഫലമെന്തു്?

നാസിക അയാളുടെ മുഖത്തു് ഒട്ടിയിരിക്കുകയില്ല. ഡോക്ടര്‍ ശസ്ത്രിക്രിയ ചെയ്തു് അതു് ഒട്ടിച്ചുകൊടുക്കുകയുമില്ല. തന്നെക്കൊണ്ടു് അതു സാദ്ധ്യമല്ലെന്നാണു് ഡോക്ടറുടെ നിലപാടു്. ഒരു ദിവസം കോവാലേഫ് ഉണര്‍ന്നപ്പോള്‍ ,അത്ഭുതങ്ങളില്‍ അത്ഭുതം, മൂക്കു് അയാളുടെ മുഖത്തു് ഇരിക്കേണ്ട സ്ഥാനത്തു് ഉറച്ചിരിക്കുന്നു.

IV


ഇനിയാണു് ഭാര്‍ഗ്ഗവക്ഷേത്രവിഖ്യാതമെങ്കിലും സാക്ഷാല്‍ വിശ്വവിഖ്യാതമായ മൂക്കിനെ നാം കാണുന്നതു്. അവതാരകന്‍ സാക്ഷാല്‍ ബേപ്പൂര്‍ സുല്‍ത്താന്‍ — വൈക്കം മുഹമ്മദുബഷീര്‍ . ഒരടുളക്കാരന്റെ മൂക്കിനു നീളംവച്ചു തുടങ്ങി. വളര്‍ന്നു വളര്‍ന്നു് അതു് പൊക്കിള്‍ വരെ എത്തി. എന്നാല്‍ അസൗകര്യമൊന്നുമില്ല. ശ്വാസോച്ഛ്വാസം ചെയ്യാം. പൊടിവലിക്കാം. വാസന തിരിച്ചറിയാം. മൂക്കിനു നീളംകൂടിയതുകൊണ്ടു് അയാളെ വീട്ടുകാര്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. പക്ഷേ, അയാളും മൂക്കും വിശ്വപ്രശസ്തിയാര്‍ജ്ജിച്ചു. പലരും വന്നു് മൂക്കു തൊട്ടുനോക്കി. മൂക്കു കാണാന്‍വേണ്ടി അയാളുടെ അമ്മയ്ക്കു കൈക്കൂലികൊടുത്തു. അങ്ങനെ ആറുകൊല്ലം കൊണ്ടു് ആ ദരിദ്രന്‍ ലക്ഷപ്രഭുവായി. സാഹിത്യകാരന്മാര്‍ അയാളുടെ ജീവചരിത്രമെഴുതി പണക്കാരായി. മൂക്കനു് സുന്ദരികളായ രണ്ടു സെക്രട്ടറികളുണ്ടായിരുന്നു. രണ്ടുപേരും അയാളെ സ്നേഹിച്ചു. വിശ്വവിഖ്യാതനായ അയാളുടെ അഭിപ്രായങ്ങള്‍ എല്ലാവരും ആരാഞ്ഞു. സര്‍ക്കാര്‍ അയാളെ ‘നാസികാപ്രമുഖന്‍’ എന്നു പേരു നല്‍കി ബഹുമാനിച്ചു. ഓരോ രാഷ്ട്രീയ കക്ഷിയും അയാളെ നേതാവായിക്കിട്ടാന്‍ പരിശ്രമം ചെയ്തു. കിട്ടാതെ വന്നപ്പോള്‍ മൂക്കന്റേതു റബ്ബര്‍മൂക്കാണെന്നു് എല്ലാവരും പറഞ്ഞുതുടങ്ങി. അതോടെ ബഹളം. ബഹളം ശമിപ്പിക്കാന്‍ സര്‍ക്കാര്‍ അയാളെ പരിശോധിപ്പിക്കാന്‍ തീരുമാനിച്ചു. ഡോക്ടര്‍മാര്‍ മൂക്കിന്റെ തുമ്പടച്ചു. അപ്പോള്‍ അയാള്‍ വായ്പൊളിച്ചു. വേറൊരു ഡോക്ടര്‍ മൊട്ടുസൂചികൊണ്ടു മൂക്കില്‍ ഒരു കുത്തു കൊടുത്തു. ചോര പൊടിഞ്ഞു നാസികയില്‍നിന്നു്. മൂക്കന്‍ സിന്ദാബാദ്, നാസികാപ്രമുഖന്‍ സിന്ദാബാദ് എന്നു വിളിയുയര്‍ന്നു. പ്രസിഡന്റു് മൂക്കനെ പാര്‍ലമെന്റിലേയ്ക്കു നോമിനേറ്റു ചെയ്തു. അപ്പോഴും എതിര്‍കക്ഷികള്‍ ബഹളം കൂട്ടിക്കൊണ്ടിരുന്നു.

സ്റ്റേണിന്റെ Tristram Shandy എന്ന നോവലിലാണു് ദീര്‍ഘനാസികയെ നമ്മള്‍ ആദ്യമായി കണ്ടതു്. ആ നോവലിന്റെ പ്രമേയങ്ങളില്‍ ഒന്നു് ധ്വജഭംഗമാണു്(impotence). ധ്വജഭംഗം പ്രധാനപ്പെട്ട പ്രമേയമായ നോവലില്‍ പുരുഷന്റെ ജനനേന്ദ്രിയത്തിനു് പ്രാധാന്യം വരുന്നതു സ്വാഭാവികവുമത്രേ. നാസിക എല്ലാക്കാലത്തും ജനനേന്ദ്രിയത്തിന്റെ പ്രതീകമായിരുന്നിട്ടുണ്ടു്. നാസികയ്ക്കു നീളം കൂടുതലാണെങ്കില്‍ ജനനേന്ദ്രിയത്തിനും നീളം കൂടിയിരിക്കുമെന്നാണു് സങ്കല്പം. നേര്‍പ്പാസിലെ രാജ്ഞിയായിരുന്ന ജോവന്ന നീണ്ട മൂക്കുള്ള പുരുഷന്മാരയാണു് തിരഞ്ഞെടുത്തിരുന്നതു്. ഇംഗ്ലണ്ടില്‍ കന്യൂട്ടിന്റെ കാലത്തു് വ്യഭിചാരത്തിനുള്ള ശിക്ഷ നാസിക മുറിക്കലായിരുന്നു. ജനനേന്ദ്രിയവും നാസികയും തമ്മിലുള്ള ബന്ധം ഇതു സ്പഷ്ടമാക്കിത്തരും. സ്രാസ്‌ബൂറിലെത്തിയ പുരുഷന്റെ നീളംകൂടിയ മൂക്കുകണ്ടു് കന്യാസ്ത്രീകള്‍ ഉൾപ്പടെയുള്ള സ്ത്രീകള്‍ വികാരപരവശരായതും ക്ഷോഭിച്ചതും അതു തൊട്ടുനോക്കാന്‍ ആഗ്രഹിച്ചതും ഏതിന്റെ പേരിലാണെന്നതു് വ്യക്തം. ഇപ്പോള്‍ത്തന്നെ ഉചിതജ്ഞതയുടെ അതിരു ഞാന്‍ ലംഘിച്ചു കഴിഞ്ഞു. അതുകൊണ്ടു കൂടുതല്‍ അതിനെക്കുറിച്ചു് പറയേണ്ടതില്ല,

എഡ്ഗാര്‍ അലന്‍പോയുടെ കഥ സ്റ്റേണിന്റെ നോവലില്‍ നിന്നു കടംകൊണ്ടതാണെന്നു് മണ്ടന്മാരായ, മഹാശയസ്കരായ , നിരൂപകര്‍ പറയുന്നുണ്ടെങ്കിലും ബുദ്ധിമാനായ ഞാന്‍ അതു വിശ്വസിക്കുന്നില്ല. വിശ്വാസമെന്തായാലും അതിന്റെയും പ്രമേയം ധ്വജഭംഗംതന്നെ. അര്‍ഹതയില്ലാത്തവിധം സ്ഥൂലികരിക്കപ്പെട്ട തന്റെ യശസ്സിനെ ഒന്നു കളിയാക്കുകയാവാം അലന്‍പോ. പ്രതിയോഗിയുടെ മൂക്കു് ഇടിച്ചുതകര്‍ക്കുന്നതിനും രണ്ടു വ്യാഖ്യാങ്ങള്‍ നല്‍കാം. ഒന്നു്, ശത്രുവിനെ വൃഷണച്ഛേദം നടത്തി എന്നതു്. രണ്ടു്, സാഹിത്യത്തിലെ പ്രതിയോഗിയെ തകര്‍ത്തു തരിപ്പണമാക്കിക്കളഞ്ഞു എന്നതു്.

ഗൊഗല്‍ ആലേഖനം ചെയ്ത മൂക്കിനു് ദൈര്‍ഘ്യമില്ല. സാധാരണമായ നാസികമാത്രമാണിതു്. നദിയില്‍ ക്ഷുരകന്‍ കൊണ്ടു താഴ്ത്തിയ മൂക്കു് പിന്നീടു് യൂണിഫോം ധരിച്ചു് പട്ടണത്തില്‍ നടക്കുമ്പോള്‍ അതിന്റെ ഉടമസ്ഥനെ കാണുന്നു. അപ്പോള്‍ ഉടമസ്ഥന്റെ ‘ഔദ്യോഗിക’ പദവി തന്റെ പദവിയേക്കാള്‍ കുറഞ്ഞതാണെന്നു മൂക്കു സൂചിപ്പിക്കുന്നുണ്ടു്. ഇതുവച്ചുകൊണ്ടു് ഗൊഗല്‍ ബ്യൂറോക്രസിയെ കളിയാക്കുകയാണെന്നു മോസ്കോ പ്രസാധകർ തങ്ങളുടെ അവതാരികകളില്‍ പറഞ്ഞിട്ടുണ്ടു്. ശരിയാവാം. എങ്കിലും ധ്വംജഭംഗമുണ്ടായിരുന്ന ഗൊഗല്‍ ജനനേന്ദ്രിയത്തിന്റെ പ്രതീകമായ നാസികയെ സ്ത്രീകളുടെ ഉടുപ്പുകളെയും മറ്റും സ്പര്‍ശിക്കാനായി തെരുവിലൂടെ നടത്തിയതായിട്ടുവേണം വിചാരിക്കാണെന്നു് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ ത്രോയ പറയുന്നതിനോടു് യോജിക്കാനാണു് എനിക്കു കൗതുകം. അങ്ങനെ ഗൊഗല്‍ തന്റെ ഒരു ഒബ്സഷനെ (ധ്വജഭംഗത്തെ സംബന്ധിച്ച ഒബ്സഷനെ) അബോധാത്മകമായി ഒഴിവാക്കുകയായിരുന്നുപോലും.

ഇനിയാണു് നമ്മുടെ ‘വിശ്വവിഖ്യാതമായ മൂക്കി”ലേയ്ക്കു നമ്മള്‍ വരുന്നതു്.

ലൈംഗികമായ പ്രതിരൂപാത്മകത്വം ഇവിടെ സംഗതമാണോ? സാംഗത്യമുന്റെന്നു പ്രഖ്യാപിക്കാം. സുന്ദരികളായ രണ്ടു സെക്രട്ടറിമാരും അയാളുടെ നീണ്ട മൂക്കിനെ കണ്ടാണല്ലോ അയാളെ കാമിച്ചതു് എങ്കിലും ജന്മനാ മണ്ടനായവന്‍ വെറും ഭാഗ്യംകൊണ്ടു് യശസ്സാര്‍ജ്ജിക്കുന്നതിന്റെയും അതിനു് അയാളറിയാതെ വ്യാപ്തിയുണ്ടാകുന്നതിന്റെയും പൊള്ളത്തരമല്ലേ കഥാകാരന്‍ ഇവിടെ കളിയാക്കുന്നതു്? അതേ എന്നു് ഉത്തരം നല്‍കുന്നതാണു് യുക്തിക്കു ചേര്‍ന്നതു്. പക്ഷേ, ഒരു വ്യത്യാസം. സ്റ്റേണിന്റെയും പോയുടെയും ഗൊഗലിന്റെയും കഥകള്‍ കലാശില്പങ്ങളാണു്. ബഷീറിന്റെ കഥ അതല്ല. കൂര്‍ത്ത പേനകൊണ്ടാണു് സായ്പന്മാര്‍ കഥകളെഴുതിയതു്. ബേപ്പൂര്‍സുല്‍ത്താന്‍ സുല്‍ത്താനാകുന്നതിനുമുന്‍പുതന്നെ രചിച്ച ഈ കഥ മുനയില്ലാത്ത തൂലികകൊണ്ടെഴുതിയതാണു്. അതുകൊണ്ടു് ആകെക്കൂടി ഒരു ‘ഡിഫ്യൂസ്നെസ്സു്’ — പരന്ന അവസ്ഥ.

‘വലിയ കാര്യ’ത്തില്‍കൊളുത്തിവിട്ട അമിട്ടു് അന്തരീക്ഷത്തില്‍ രസക്കുടുക്കകള്‍ ചിതറാതെ ‘ശ്ശൂ’ എന്ന ശബ്ദത്തോടെ കെട്ടുപോകുന്ന പ്രതീതി. സ്റ്റേണിന്റെയോ പോയുടെയോ ഗൊഗലിന്റെയോ കഥകളില്‍നിന്നു് ഒരു വാക്കെടുത്തുമാറ്റാന്‍ വയ്യ. അതല്ല കേരളത്തിലെ കഥാകാരന്റെ കഥയുടെ അവസ്ഥ. ഏകാഗ്രതയില്ലാതെ രചിക്കപ്പെട്ട ലഘുലേഖമാത്രമാണതു്.

ഇത്രയും എഴുതി കഴിഞ്ഞപ്പോള്‍ എനിക്ക് ഉറക്കം വന്നു. ഞാനുറങ്ങി. ഉറക്കത്തില്‍ കണ്ട സ്വപ്നംകൂടെ ഇവിടെ വിവരിക്കട്ടെ.

ലോറന്‍സ് സ്റ്റേണ്‍ വന്നുനില്ക്കുന്നു എന്റെ മുന്‍പില്‍. അദ്ദേഹം പറയുന്നു:“നീ എന്റെ കഥയെക്കുറിച്ചു് എഴുതിയതു ശരി. തികച്ചും ഒറിജിനലായ കഥയാണതു്.” സ്റ്റേണ്‍ മറഞ്ഞപ്പോള്‍ അലന്‍പോ വന്നുനിന്നു. അദ്ദേഹം പറഞ്ഞു:നീ പരിഹാസത്തിന്റെ മട്ടില്‍ എന്റെ കഥ മോഷണമാണെന്നു പറഞ്ഞല്ലോ. ശരിയല്ല അതു്. ഞാന്‍ സ്റ്റേണിന്റെ നോവല്‍ വായിച്ചിട്ടില്ല.”

അതാ ഗൊഗല്‍ വന്നുനില്ക്കുന്നു. അദ്ദേഹം പറയുന്നു: “എടാ ഞാന്‍ ഒരിടത്തുനിന്നും എടുത്തതല്ല ഈ കഥ. പ്രമേയത്തിലും പ്രതിപാദനരീതിയിലും അതു് സ്റ്റേണിന്റെയും പോയുടെയും കഥകളില്‍ നിന്നു മാറിനില്ക്കുന്നു. ഞാനും പോയും സമകാലികരായിരുന്നു. ആരാണു മൂക്കിനെക്കുറിച്ചു് ആദ്യമെഴുതിയതെന്നു നിനക്കറിയാമോ?”

ഗൊഗല്‍ മറഞ്ഞപ്പോള്‍ ബേപ്പൂര്‍ സുല്‍ത്താന്‍. അദ്ദേഹം പറയുന്നു:“സ്റ്റുപിഡ് മങ്കൂസേ, നീ പറഞ്ഞതൊക്കെ തെറ്റ്. എന്റെ മൗലിക പ്രതിഭയില്‍നിന്നും ജനിച്ച ഇക്കഥയുടെ മനോഹാരിത ആസ്വദിക്കാന്‍ നിനക്കു കെല്പില്ല. ഞാന്‍ സ്റ്റോണിനേയും അറിയില്ല. പോയേയും അറിയില്ല. ആരെടാ ഈ പെരിഞ്ചക്കോടന്‍ ഗൊഗല്‍.”

എല്ലാവരും മറഞ്ഞു. നീണ്ട ഒരുമൂക്കു സ്രാസ്ബൂറില്‍നിന്നു ബോസ്റ്റണിലേയ്ക്ക് അന്തരീക്ഷത്തിലൂടെ ഒഴുകുന്നു. അവിടെനിന്നു് അതു് റഷ്യയിലേക്കു ഒഴുകുന്നു. പിന്നീടു് നീളം കൂടിയ ആ മൂക്കു തന്നെ വൈക്കത്തേക്കു് ഒഴുകുന്നു…ഞാന്‍ കണ്ണു തുറന്നു. ആരുമില്ല. എന്തൊരു സ്വപ്നം!