close
Sayahna Sayahna
Search

സാഹിത്യത്തിലെ പ്രചാരണം


സാഹിത്യത്തിലെ പ്രചാരണം
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മാജിക്കൽ റിയലിസം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1985
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 103 (ആദ്യ പതിപ്പ്)

ഈ ശതാബ്ദത്തിലെ ഏറ്റവും ശ്രേഷ്ഠനായ കവി ആരെന്നു് ഈ ലേഖകനോടു ചോദിച്ചാല്‍ പാവ്ലോ നെറൂത എന്നായിരിക്കും ഉത്തരം. ലയത്തിന്റെയും ശൈലിയുടെയും ജീവിതാഭിവീക്ഷണത്തിന്റെയും സാന്ദ്രതകള്‍ വേര്‍തിരിച്ചെടുക്കാന്‍ വയ്യാത്തവിധം ഒന്നിച്ചുചേരുമ്പോഴാണു് കവിത മഹനീയമായിബ്ഭവിക്കുന്നതു്. അതിനെ കാവ്യമന്ത്രം എന്നുവരെ വിളിക്കാം. ആ രീതിയിലുള്ള കാവ്യമന്ത്രങ്ങളുടെ രചയിതാവാണു് നെറൂത. എങ്കിലും രാഷ്ട്രവ്യവഹാരത്തിന്റെ കണ്ണാടിയില്‍ക്കൂടിമാത്രം കാവ്യങ്ങളെ നോക്കുന്നവര്‍, കവികളെ സംവീക്ഷണം ചെയ്യുന്നവര്‍ അദ്ദേഹത്തെ പ്രചാരകന്‍ എന്നു വിളിക്കുന്നു. ഈ ലോകത്തുള്ള ഏതിനെക്കുറിച്ചും മനുഷ്യനു വികാരമുണ്ടാകാം; അതു ചിലപ്പോള്‍ ഉത്കടവികാരവുമാകാം. കാമുകിയെ കണ്ടിട്ടുണ്ടായ കാമാവേശത്തേയോ പ്രേമാവേശത്തേയോ കാമുകന്‍ — കവി — ആവിഷ്കരിച്ചാല്‍ ആരും അയാളെ പ്രചാരകന്‍ എന്നു വിളിക്കുന്നില്ല, ക്രൗഞ്ചപക്ഷികളിലൊന്നിനെ വേടന്‍ അമ്പെയ്തു വീഴ്ത്തിയപ്പോള്‍ ഇണപ്പക്ഷി കരഞ്ഞു. ആ രോദനം കേട്ടും ആ കാഴ്ച കണ്ടും ഉത്കടവികാരത്തിനു വിധേയനായ കവി “മാ നിഷാദ” എന്നാരംഭിക്കുന്ന ശ്ലോകം ചൊല്ലി. അതില്‍ ഒരനുപത്തിയും ആരും ദര്‍ശിക്കുന്നില്ല. എന്നാല്‍, ഫ്രാങ്കോയുടെ നൃശംസത കണ്ടു നെറൂത.

Treacherous
generals”
look at my dead house,
look at broken Spain:
but from each dead house comes burning metal
instead of flowers,
but from each hollow of Spain
Spain comes forth
but from each dead child comes a gun with eyes,
but from each crime are born bullets
that will one day seek out in you
were the heart lies
(Spain in our Hearts)

എന്നെഴുതുമ്പോള്‍ അതു പ്രചാരണമെന്നു് അപഹസിക്കപ്പെടുന്നു. എന്നാല്‍, അവരെന്തുകൊണ്ടു് വള്ളത്തോളിന്റെ “എന്റെ ഗുരുനാഥന്‍” എന്ന കാവ്യത്തെ പ്രചാരണമായി ദര്‍ശിക്കുന്നില്ല? നെറൂതയുടെ കാവ്യത്തിലും വള്ളത്തോളിന്റെ കാവ്യത്തിലും കലാപരമായ ആവശ്യകതയ്ക്കുമതീതമായ ഉത്കടവികാരമുണ്ടു്. Spain in our Hearts എന്ന കാവ്യം രചിച്ച നെറൂത പ്രചാരകനാണെങ്കില്‍ ‘എന്റെ ഗുരുനാഥന്‍’ എഴുതിയ വള്ളത്തോളും പ്രചാരകന്‍ തന്നെ. അതംഗീകരിക്കാന്‍ നിഷ്പക്ഷചിന്താഗതിയുള്ളവര്‍ക്കുപോലും പ്രയാസം. ഗാന്ധിജിയെക്കുറിച്ചു് ഐന്‍സ്റ്റൈനും മാര്‍ട്ടിന്‍ലൂതര്‍ കിംഗും പറഞ്ഞ വാക്യങ്ങള്‍ ഉദ്ധരിച്ചിട്ടു് ഏതും സമചിത്തതയോടെ വീക്ഷിക്കുന്ന ശ്രീ. കൈനിക്കര കുമാരപിള്ള പറയുന്നു: “അനപേക്ഷിതമായി അഭിജ്ഞലോകം നടത്തിയ ആ വിധിയെഴുത്തിനെ ഗംഭീരസുന്ദരമായ കാവ്യരൂപമാണു് വള്ളത്തോളിന്റെ “എന്റെ ഗുരുനാഥന്‍” കമ്മ്യൂണിസത്തിന്റെ പ്രചാരണമോ? എന്നാലതു നിന്ദ്യം. ഗാന്ധിസത്തിന്റെ പ്രചാരണമോ? എന്നാലതു ശ്രേഷ്ഠം. ഈ ചിന്താഗതി സാഹിത്യനിരൂപണത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ലേഖകനു് സ്വീകരണീയമല്ല.

ചില പ്രതിരൂപങ്ങള്‍കൊണ്ടു് — കൊടി, സ്മാരകങ്ങള്‍, പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍ ഇവകൊണ്ടു് — ബഹുജനത്തെ ‘മാനിപ്പുലേറ്റു്’ ചെയ്യുന്നതിനേയാണു് പ്രചാരണമെന്നു വിളിക്കുന്നതെങ്കില്‍ അതു് രാഷ്ട്രവ്യവഹാരത്തില്‍ പെട്ടവര്‍മാത്രം അനുഷ്ഠിക്കുന്ന കൃത്യമല്ല, ലെനിന്റെ agitprop എന്ന ചിന്താഗതിയെ ആക്ഷേപിക്കുന്നവര്‍ തന്നെ മറ്റൊരു വിധത്തിലുള്ള പ്രക്ഷോഭണത്തെയും പ്രചാരണത്തെയും അംഗീകരിക്കുന്നവരാണു്. മിഷനറിമാരുടെ പ്രവര്‍ത്തനം ഒരുദാഹരണം. ഉദ്ബുദ്ധമായ ആത്മലാഭമാണു് — enlightened self-interest — മിഷനറി പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം; agitprop-ല്‍ ആ ലക്ഷ്യമില്ല എന്നു ചിലര്‍ പ്രഖ്യാപിച്ചേക്കും. ആ പ്രഖ്യാപനത്തില്‍ കഴമ്പില്ല. വിപ്ലവത്തിലൂടെയുള്ള സോഷ്യലിസം “ഉദ്ബുദ്ധമായ ആത്മലാഭം” തന്നെയാണല്ലോ. ഇത്രയും പറഞ്ഞതില്‍നിന്നു് നെറൂതയെ മാത്രം പ്രചാരകനെന്നു വിളിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്നു തെളിയുന്നുണ്ടല്ലോ. കത്തോലിക്കാമതത്തിനും രാജാധിപത്യത്തിനും വേണ്ടി റ്റി.എസ്. എല്യറ്റ് എന്തു പ്രചാരവേല ചെയ്തുവോ, അദ്ധ്യാത്മികത്വത്തിനുവേണ്ടി അരവിന്ദഘോഷ് എന്തു പ്രചാരമനുഷ്ഠിച്ചുവോ അതില്‍ക്കവിഞ്ഞ ഒരു പ്രചാരണവും നെറൂത കമ്മ്യൂണിസത്തിനുവേണ്ടി ചെയ്തിട്ടില്ല. നെറൂതയുടെ കൃത്യം ഗര്‍ഹണീയമാണെങ്കില്‍ എല്യറ്റിന്റെയും യേറ്റ്സിന്റെയും അരവിന്ദഘോഷിന്റെയും കൃത്യങ്ങള്‍ ഗര്‍ഹണീയങ്ങള്‍ തന്നെ. ഫ്രാങ്കോയെ നരകത്തിലിടണമെന്നും മറ്റുള്ള യാതനകള്‍ക്ക് അയാള്‍ വിധേയനാകുന്നതിനുപുറമേ ചോര, മഴയെന്നപോലെ അയാളുടെ പുറത്തു വീണുകൊണ്ടിരിക്കണമെന്നും അയാള്‍ സ്പെയിനില്‍വച്ച് തുരന്നെടുത്ത കണ്ണുകളുടെ പ്രവാഹം അനന്തമായി അയാളുടെ ശരീരത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കണമെന്നും നെറൂത നിര്‍ദ്ദേശിക്കുന്നു. (…let blood fall upon you like rain, and let a dying river of severed eyes slide and flow over you staring at you endlessly.) ഫ്രാങ്കോ എന്ന രാക്ഷസനോടു് കടുത്ത വെറുപ്പും നെറൂത എന്ന മഹാകവിയോടു് അനിര്‍വാച്യമായ ബഹുമാനവുമുള്ള എനിക്ക് ഇതു് ഉത്കൃഷ്ടകാവ്യമായി അംഗീകരിക്കാന്‍ വയ്യ. പക്ഷേ ഇതു് വിദ്വേഷമാവിഷ്കരിക്കുന്ന കാവ്യമാണെന്നു് ഞാന്‍ അറിയുന്നുണ്ടു്. വിദ്വേഷത്തിന്റെ സ്ഫുടീകരണത്തില്‍ സ്ഥൂലീകരണം വരും. സൗന്ദര്യമില്ലാത്ത സ്ത്രീയുടെ ശരീരത്തെ “നവനീതത്തിനു നാണമണയ്ക്കും” തനുലതയായി കാണുന്ന കവിയുടെ സ്ഥൂലീകരണപ്രവണതയ്ക്കു സദൃശമായ പ്രവണത തന്നെയാണതു്. My love is like a red red rose എന്നു് ഒരു പെണ്ണിനെക്കുറിച്ചു് പറയാമെങ്കില്‍ മനുഷ്യാധമനായ ഫ്രാങ്കോയെ “miserable leaf of salt, dog of the earth, ill-born pall or of shadow” എന്നൊക്കെ നെറൂതയ്ക്കും വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ Canto General എന്ന മഹാകാവ്യത്തിലെ The Heights of Macchu Picchu എന്ന കാവ്യഖണ്ഡവും മറ്റു ഖണ്ഡങ്ങളിലെ ചില കാവ്യങ്ങളും മാത്രമേ എനിക്കു വായിക്കാന്‍ കിട്ടിയിട്ടുള്ളു. അവയില്‍ പലയിടങ്ങളിലും നെറൂത സേച്ഛാധികാരികളെയും മുതലാളിത്തവ്യവസ്ഥിതിയെ സംരക്ഷിക്കുന്നവരെയും ‘Cruel Pig’, ‘Jackal with gloves’, ‘New York wolves’ എന്നൊക്കെ വിളിച്ചിരിക്കുന്നു. Mass communication എന്നതിനെ ലക്ഷ്യമാക്കിയുള്ള സംബോധനകളാണിവ. അവയ്ക്ക് കവിതയുമായി ബന്ധമില്ലെന്നു് നമ്മളെക്കാള്‍ നെറൂതയ്ക്കുതന്നെ അറിയാം.

കവിത, പുതിയ ഭാഷയില്‍ പറഞ്ഞാല്‍ “ബോധപൂര്‍വ്വം” പ്രചാരണാത്മകമാകുമ്പോള്‍ അത്യുക്തിയും സ്ഥൂലീകരണവും വരതിരിക്കില്ല. ശുദ്ധമായ കവിതയ്ക്ക് ആ ദോഷമൊട്ടില്ലതാനും. എങ്ങനെയാണു് കവിത, കല ഇവ വിശുദ്ധിയാര്‍ജ്ജിക്കുന്നതു്? വികാരം എപ്പോഴും സവിശേഷമായതിനോടു ബന്ധപ്പെട്ടിരിക്കുകയാണു്. കവി അതിനെ സാര്‍വജനീനമാക്കണം. അപ്പോള്‍ ആവിഷ്കാരത്തിനു് അപരിമേയസ്വഭാവം വരും. നെറൂത Matilde Vrrutia-യെ സ്നേഹിച്ചിരുന്ന കാലത്താണു് The Captains’ Verses എന്ന പ്രേമകാവ്യം രചിച്ചതു്.

Do you remember, my love
Our first steps on the island?
The gray stones knew us,
the rain squalls,
the shouts of the wind in the shadow.
But the fire was
our only friend,
next to it we hugged
the sweet winter love
with four arms
The fire saw our naked kiss grow
until it touched hidden stars,
…….

എന്നൊക്കെ നെറൂത എഴുതുമ്പോള്‍ സ്നേഹം മറ്റില്‍ഡയോടാണെന്നും ദ്വീപു് കാപ്രീദ്വീപാണെന്നും നമുക്കറിയാം. എങ്കിലും, സവിശേഷതയില്‍ നിന്നകന്നു് ആ വികാരത്തിനും ദ്വീപിനും സാര്‍വജനീന സ്വഭാവം കൈവരുന്നു. അതിനാല്‍ എക്സ്പ്രഷനു് — ആവിഷ്കാരത്തിനു് — അനന്തതയെന്ന ഗുണമുണ്ടാകുന്നു. അല്ലെങ്കില്‍, അപരിമേയസ്വഭാവം സിദ്ധിക്കുന്നു. വികാരം സവിശേഷമായതില്‍ത്തന്നെ വര്‍ത്തിക്കുമ്പോള്‍ ആവിഷ്കാരത്തിനു് പരിമേയസ്വഭാവമേയുള്ളു. അതു് കലയുടെ ധര്‍മ്മത്തിനു വിരുദ്ധമാണു്.

മലയാള സാഹിത്യത്തില്‍ പുരോഗമനത്തിന്റെ പേരുംപറഞ്ഞു് ആവിര്‍ഭവിച്ച കാവ്യങ്ങള്‍ക്കും കഥകള്‍ക്കും സാര്‍വജനീന സ്വഭാവമില്ല. അവയുടെ എക്സ്പ്രഷനു് അപരിമേയത്വവുമില്ല. അതുകൊണ്ടാണു് ഇന്നു് അവ വിസ്മരിക്കപ്പെട്ടിരിക്കുന്നതു്.

“പുണ്യശാലിനി നീ പകര്‍ന്നിടുമി
ത്തണ്ണീര്‍ തന്നുടെയോരോരോ തുള്ളിയും
അന്തമറ്റ സുകൃതഹാരങ്ങള്‍ നി-
ന്നന്തരാത്മാവിലര്‍പ്പിക്കുന്നുണ്ടാവാം.”
(ആശാന്‍)

എന്ന വരികള്‍ക്കു സദൃശങ്ങളായ എന്തെങ്കിലും വരികള്‍ പുരോഗമന സാഹിത്യത്തിന്റെ കാലത്തുണ്ടായ കാവ്യങ്ങളില്‍നിന്നു് എടുത്തുകാണിക്കാനാകുമോ? കമ്മ്യൂണിസ്റ്റായ ഹരീന്ദ്രനാഥ് ചതോപാദ്ധ്യായ Window എന്നൊരു നാടകം രചിച്ചിട്ടുണ്ടു്. സര്‍ക്കാര്‍ സൂര്യപ്രകാശത്തിനു് കരം ചുമത്തുന്നു. തൊഴിലാളികള്‍ അതു കൊടുക്കാത്തതുകൊണ്ടു് സര്‍ക്കാര്‍ അവരുടെ വീടുകളിലെ കണ്ണാടി ജനലുകളില്‍ കീലു പുരട്ടുന്നു. തൊഴിലാളികള്‍ ഒരുമിച്ചു കൂടി ആലോചിച്ചതിനുശേഷം കണ്ണാടികള്‍ കൈകൊന്റു് ഇടിച്ചുപൊളിക്കുന്നു. അപ്പോള്‍ ഇളംചുവപ്പുനിറമുള്ള സൂര്യരശ്മികള്‍ അവരുടെ ഭവനങ്ങളിലേക്കു് കടന്നുവരുന്നു. ഈ നാടകത്തിനുള്ള ശക്തി മലയാളസാഹിത്യത്തില്‍ പുരോഗമനത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ഏതു കൃതിയ്ക്ക് ലഭിച്ചിട്ടുണ്ടു്?