close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 09 21


സാഹിത്യവാരഫലം
Mkn-15.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 09 21
ലക്കം 575
മുൻലക്കം 1986 09 14
പിൻലക്കം 1986 09 28
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്നവനാണെങ്കിലും വിഗ്രഹാരാധനയിൽ വിശ്വാസമുള്ളവനല്ല. അതുകൊണ്ട് ഒരമ്പലത്തിലും പോകാറില്ല. ഈ ജീവിതത്തിന്റെ ഇനിയുള്ള ചെറിയ കാലയളവിൽ വനഭംഗി ആസ്വദിക്കാൻ പോലും ഞാൻ ശബരിമലയിൽ പോകില്ല. വിഗ്രഹാരാധനയെ സംബന്ധിച്ചു ജെ. കൃഷ്ണമൂർത്തി പറയുന്നതിനോടാണ് ഞാൻ യോജിക്കുക. “അമ്പലത്തിൽ എന്തുണ്ട്? മനുഷ്യൻ തന്റെ ഭാവനയ്ക്ക് യോജിച്ച മട്ടിൽ കൊത്തിവച്ച വിഗ്രഹം. വിഗ്രഹം പ്രതീകമായിരിക്കാം. പക്ഷേ അത് വിഗ്രഹം മാത്രമാണ്. അത് സത്യാത്മകമല്ല. പ്രതിരൂപവും വാക്കും ഏതേതു വസ്തുക്കളെ സൂചിപ്പിക്കുന്നുവോ ആ വസ്തുക്കളല്ല. ‘വാതിൽ’ എന്ന വാക്ക് വാതിലല്ല. ആണോ? വാക്ക് വസ്തുവല്ല. ആരാധനയ്ക്കായി നമ്മൾ അമ്പലത്തിൽ പോകുന്നു — ഏതിനെ ആരാധിക്കാൻ? വിഗ്രഹം പ്രതീകമാണെന്ന് സങ്കല്പം. എന്നാൽ പ്രതീകം യഥാർത്ഥ വസ്തുവല്ല. അതുകൊണ്ട് എന്തിന് അതിന്റെ അടുത്തുപോകണം?” (Think on There Things, Harper Row, Page 42.) അമ്പലത്തിൽ പോകുന്നതിനെ സംബന്ധിച്ച് ഇതെഴുതുന്ന ആളിന്റെ മതമിതാണെങ്കിലും ഒരിക്കൽ അയാൾ ഗുരുവായൂരമ്പലത്തിനകത്ത് ആയിപ്പോയി. ഒരാളിന്റെ നിർബന്ധത്തിനു വഴങ്ങി അമ്പലത്തിനകത്തു വച്ചു നടത്തിയ വിവാഹത്തിനു സാക്ഷിയായി നിൽക്കേണ്ടി വന്നു എനിക്ക്. കൊടിമരത്തിനടുത്ത് നിന്ന എന്റെ അടുക്കൽ നേരിയതുടുത്ത് കസവു നേരിയത് അരയിൽ കെട്ടി തൊഴുകൈയോടെ നിൽക്കുന്ന കുലീനൻ. അന്തസ്സും ആഭിജാത്യവുമുള്ള മുഖഭാവം, അകൃതി. പുത്തേഴത്ത് രാമൻ മേനോൻ. അദ്ദേഹം എന്നെ നോക്കി ചോദിച്ചു: “എവിടെയോ വച്ചു കണ്ടിട്ടുണ്ടല്ലോ?” ഞാൻ എന്റെ പേരു പറഞ്ഞിട്ട് “Sir, we spoke from the same platform…” അമ്പലത്തിനകത്തും ‘ആംഗല’വാണിയോ എന്ന രീതിയിൽ അദ്ദേഹം എന്നെ ഒന്നു നോക്കി. പിന്നെ പലകാര്യങ്ങളും സംസാരിച്ചു. സംഭാഷണത്തിനിടയിൽ ഞാൻ ഒരാളുടെ ദോഷം പറയാൻ ഭാവിച്ചു. അപ്പോൾ പുത്തേഴത്ത് രാമൻ മേനോൻ എന്നെ തടഞ്ഞുകൊണ്ടു പറഞ്ഞു. “നിങ്ങൾ പറഞ്ഞ ആ മനുഷ്യൻ എന്റെയും ശത്രുവാണ്. പക്ഷേ ആരുടെയും ദോഷം പറയരുത്. വിശേഷിച്ചും അമ്പലത്തിനകത്തുവച്ച്.” അദ്ദേഹത്തിന്റെ ആ നിർദ്ദേശം എനിക്ക് മാർഗ്ഗദർശകമായി. ഇപ്പോഴും ഞാൻ ചിലരുടെ ദോഷങ്ങൾ പറയാറുണ്ട്. പക്ഷേ അതിനു ഭാവിക്കുമ്പോഴെല്ലാം അന്തസ്സും ആഭിജാത്യവുമുള്ള ഒരു മഹാവ്യക്തി നേരിയതുടുത്ത് നേരിയത് അരയിൽകെട്ടി എന്റെ അടുത്തു വന്ന് നിൽക്കാറുണ്ട്; എന്നെ കുത്സിതകർമ്മത്തിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ട്.

ഈ പട്ടണം അപവാദവ്യവസായത്തിൽ അഭിവൃദ്ധി നേടിയിരിക്കുന്നു. സാഹിത്യകാരന്മാരുടെ ഭവനങ്ങളാകാം. പൊതുസ്ഥാപനങ്ങളാകാം. കസേരകളിൽ വൈരസ്യത്തോടെ ഇരിക്കുന്നവരുടെ ഇടയിലേക്ക് ഒരാൾ കടന്നു വരുന്നു. അയാളുടെ ഉദീകരണം. “കേട്ടില്ലേ …രുടെ പ്രവൃത്തി…” കസേരകൾ വലിച്ചടുപ്പിക്കുന്നതിന്റെ ശബ്ദം. കാതുകൾ ചേരുന്ന കാഴ്ച. “ആങ്ഹാ, അങ്ങനെയോ? ഭയങ്കരൻ!” എന്നൊക്കെ വിസ്മയം കലർന്ന ചോദ്യങ്ങളും ആശയാവിഷ്കാരങ്ങളും. എന്തുകൊണ്ട് കസേരകൾ അടുത്തും ഏന്തികൊണ്ട് കാത് കാതോടു ചേർന്നു എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ പ്രിയപ്പെട്ട വായനക്കാർ? ആലോചിച്ചാൽ അധമത്വമാർന്ന മനസ്സ് അധമത്വമാർന്ന മറ്റൊരു മനസ്സിനോട് അടുക്കും എന്ന സത്യം ഉടനെ ഗ്രഹിക്കാൻ കഴിയും. അധമത്വത്തെ തടയാൻ ഉത്കൃഷ്ടമായ മനസ്സ് ഇല്ല. വല്ലപ്പോഴും അതിന്റെ ഉടമസ്ഥൻ ഗുരുവായൂരമ്പലത്തിൽ നിന്നെന്നുവരും. അത്രേയുള്ളൂ. സാഹിത്യത്തിലും ഈ തത്ത്വം ചേരും. മീഡിയോക്കർ മനസ്സുകളാണ് (ഇടത്തരക്കാർ) മീഡിയോക്കർ സാഹിത്യത്തിൽ രസിക്കുന്നത്. ഉദാത്തമനസ്സ് വിരളം. അതിനാൽ അധമസാഹിത്യത്തിന് അറുതിയില്ല.

പ്രാകൃതമനസ്സ്

പ്രാകൃതമനസ്സുകളേ വരൂ. ദേവസ്സി ചിറ്റമ്മൽ എഴുതിയ “മഗ്ദലനയുടെ ചിരി” എന്ന പ്രാകൃതകഥയിൽ അഭിരമിക്കൂ. Unlike poles attract and like poles repel each other എന്നത് ശാസ്ത്രത്തിലെ സത്യം മാത്രമാണ്. സാഹിത്യത്തിൽ like poles തമ്മിൽ ആകർഷണമേയുള്ളൂ. ഒരുത്തൻ ഒരുദ്യാനത്തിൽ ഇരിക്കുന്നു. അവിടെ ഒരു കാബറെ നർത്തകി വന്നു വ്യഭിചാരത്തിന് അയാളെ ക്ഷണിക്കുന്നു. രോഗം പിടിച്ചുകിടക്കുന്ന അച്ഛനു മരുന്നുവാങ്ങാൻ അവൾക്ക് പണം വേണം. സഹതാപം കൊണ്ട് അയാൾ നീട്ടിയ കറൻസി നോട്ട് വാങ്ങാതെ അവൾ വ്യഭിചാരത്തിനായി ഒരു ചെറുപ്പക്കാരനെയും കൂട്ടി പോകുന്നു. ജീവിക്കാൻ മാർഗ്ഗമില്ലാതെയാണ് കാബറെ നൃത്തം നടത്തുന്നതെന്നും ദാരിദ്ര്യം കൊണ്ടാണ് വ്യഭിചരിക്കുന്നതെന്നും ധ്വനി. സഹതാപം പുല്ലാണ് അവൾക്ക് എന്നും ധ്വനി. കഥ എഴുതാൻ കഴിവുള്ളവർ ഈ വിഷയം കൈകാര്യം ചെയ്തിരുന്നെങ്കിൽ! ഇത് നല്ല കഥയാകുമായിരുന്നു. കാരൂർ നീലകണ്ഠപ്പിള്ള ഈവിധത്തിലൊരു വിഷയം പ്രതിപാദിച്ചിട്ടുണ്ട്. ഹൃദയത്തിന്റെ അടിത്തട്ടിലേക്കു കടക്കുന്ന കഥയാണത്. (രോഗാർത്തനായി കിടക്കുന്ന അച്ഛന്റെ ചികിത്സയ്ക്ക് പണമുണ്ടാക്കാനായി വ്യഭിചരിക്കുന്ന മകളുടെ കഥ.) കാരൂരിന്റെ കഥയ്ക്കും — “ചെകുത്താനും” — ദേവസ്സി ചിറമ്മലിന്റെ കഥയ്ക്കും തമ്മിലുള്ള വ്യത്യാസം ഒന്നൊന്നായി എഴുതാം.

  1. കാരൂരിന്റെ കഥയിൽ സാഹിത്യപരമായ ആവിഷ്കാരമുണ്ട്. ഒരുദാഹരണം. “അവൾ പാതിരായ്ക്ക് കടലയ്ക്കാച്ചിമ്മിണി കത്തിച്ചു. തല തിരിച്ചു വച്ച ഒരു കെട്ടുതാലി പോലെ അതിന്റെ ദീപം മിന്നി.” ദീപത്തിനും തല തിരിഞ്ഞ കെട്ടുതാലിക്കുമുള്ള ഈ സാദൃശ്യം അവളുടെ ഭാവിജീവിതത്തെ സൂചിപ്പിക്കുന്നു. ദേവസ്സിയുടെ കഥയിൽ സാഹിത്യത്തോട് ബന്ധപ്പെട്ട ഒരു വാക്യവുമില്ല.
  2. സത്യത്തെ സംബന്ധിച്ചുള്ള കാരൂരിന്റെ ‘വിഷൻ’ സ്ഥൂലീകരിക്കപ്പെട്ടതല്ല. അത് യഥാതഥമാണ്. ദേവസ്സിക്ക് വിഷനേ ഇല്ല. പിന്നല്ലേ സ്ഥൂലീകരണം വരുന്നുള്ളൂ.
  3. ചലനാത്മകമാണ് കാരൂർക്കഥ. ചലനരഹിതമാണ് ദേവസ്സിക്കഥ.
  4. കാരൂർ വായനക്കാരെ കലയുടെ പ്രകാശപൂർണ്ണമായ ലോകത്തു കൊണ്ടുചെല്ലുന്നു. ദേവസ്സി അവർ ജർണ്ണലിസത്തിന്റെ അന്ധകാരത്തിലേക്കു കൊണ്ടുചെല്ലുന്നു. കാരൂരിന്റെത് സമുദായത്തിനു പ്രയോജനമുള്ള പ്രവർത്തനം. ദേവസ്സിയുടെത് സമുദായത്തെ ദ്രോഹിക്കുന്ന പ്രവർത്തനം.
* * *

​​ ഗ്രീക്ക് കവിയും നാടകകർത്താവുമായ ഈസ്കലസിന്റെ (Aeschylus, 525–466 BC) ഓറസ്സിയൻ ട്രിലജിയിലെ ഒരു ഭാഗം. പ്രഭാതമാകുന്നതിന് അല്പം മുൻപുള്ള രാത്രി. കൊട്ടാരത്തിന്റെ മുകളിൽ കാവൽക്കാരൻ നിൽക്കുന്നു. ഒരു കൊല്ലമായി അയാൾ അങ്ങനെ ഉറക്കമിളച്ചു നിൽക്കുകയാണ്. അന്തരീക്ഷത്തിൽ സൗന്ദര്യം വിതറിക്കൊണ്ടു നിൽക്കുന്ന ഓരോ നക്ഷത്രത്തെയും അയാൾക്കറിയാം. അവ ഉദിക്കുന്നതും അസ്തമിക്കുന്നതും അയാൾ കണ്ടിട്ടുണ്ട്. പക്ഷേ കാണേണ്ട ഒരു പ്രകാശം മാത്രം കാണുന്നില്ല. അത് അകലെയുള്ള ട്രോയി നഗരത്തിൽ ഉയരേണ്ട അടയാളപ്പന്തമാണ്. ട്രോയി നഗരം വീണു എന്നതു സൂചിപ്പിക്കാനാണ് അതുയരുന്നത്. നിദ്രയുടെ ശത്രുവായ പേടി കാവൽക്കാരന്റെ അടുത്ത് കാവൽ നിൽക്കുന്നതുകൊണ്ട് അയാൾക്കു കണ്ണടയ്ക്കാൻ വയ്യ. അപ്പോഴുണ്ട് പന്തം അകലെ ജ്വലിക്കുന്നു. രാത്രിയെ പകലാക്കുന്ന ദീപം. തികച്ചും മനോഹരമാണ് ഈസ്കലസിന്റെ സങ്കല്പം. ചിന്താക്കുഴപ്പത്തിന്റെ കൂരിരുട്ടിൽ ചിലപ്പോൾ തെളിയുന്ന സ്വർണ്ണ ദീപമാണ് കല.

ചവറ്റുകുട്ട എവിടെ?

ജീവിതത്തിൽ ഏറ്റവും വലിയ വേദന തോന്നുന്നത് നമ്മെക്കുറിച്ച് അപവാദം പ്രചരിക്കുന്നുവെന്ന് അറിയുമ്പോഴും നന്ദികേട് കാണുമ്പോഴുമാണ്. ഇവ രണ്ടിനെയും തൃണവൽഗണിക്കാൻ നമുക്ക് എപ്പോൾ കഴിയുമോ അപ്പോഴാണ് സ്വസ്ഥത ലഭിക്കുക.

ജീവിതത്തിൽ ഏറ്റവും വലിയ വേദന തോന്നുന്നത് നമ്മെക്കുറിച്ച് അപവാദം പ്രചരിക്കുന്നുവെന്ന് അറിയുമ്പോഴും നന്ദികേട് കാണുമ്പോഴുമാണ്. ഇവ രണ്ടിനെയും തൃണവൽഗണിക്കാൻ നമുക്ക് എപ്പോൾ കഴിയുമോ അപ്പോഴാണ് സ്വസ്ഥത ലഭിക്കുക. അപവാദത്തെക്കുറിച്ച് മുകളിൽ പറന്നു കഴിഞ്ഞു. എങ്കിലും ഒന്നു രണ്ടു കാര്യങ്ങൾ കൂടി എഴുതാം. നമ്മൾ അപരാധം ചെയ്തുവെന്നിരിക്കട്ടെ അല്ലെങ്കിൽ നിഷ്കളങ്കരാണെന്നിരിക്കട്ടെ. അപരാധം ചെയ്തിട്ടുണ്ടെങ്കിൽ അത് പറഞ്ഞു പരത്തുന്നവൻ നമ്മെക്കാൾ ഹീനനാണ്. കാരണം അവന്റെ ദുഷ്പ്രവാദവാഞ്ഛ അവന്റെ തന്നെ ക്രൂരതയോടു ബന്ധപ്പെട്ടിരിക്കുന്നു എന്നതു തന്നെ. ചെറുപ്പത്തിൽ വളരെയേറെ സ്ത്രീകളുടെ ചാരിത്ര്യം നശിപ്പിച്ചവൻ അവൻ ഒട്ടൊക്കെ വൃദ്ധനായിക്കഴിഞ്ഞാൽ മറ്റു ചെറുപ്പക്കാർ വ്യഭിചാരികളാണെന്നു പ്രചരിപ്പിക്കും. തന്റെ പഴയ കുറ്റത്തെക്കുറിച്ചുള്ള ബോധമാണ് അവനെ അപവാദതല്പരനായി മാറ്റുന്നത്. ഇങ്ങനെയുള്ളവനെ അകറ്റുകയും അവൻ പറയുന്ന വൃത്തികേട് നമ്മോടു പറയുന്നവനെ ആട്ടിയോടിക്കുകയും വേണം. എന്നിട്ട് നമുക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഭയം കൂടാതെ അനുഷ്ഠിച്ചുകൊള്ളണം.

രണ്ടാമത്തേത് നന്ദികേടാണ്. ഈ ലോകത്ത് ഏതു മനുഷ്യനും സ്വാർത്ഥനാണ്. അവൻ മറ്റൊരുത്തനിൽ നിന്ന് സഹായം സ്വീകരിച്ച് നന്നായിട്ട് അവനെ കണ്ടില്ലെന്നു ഭാവിച്ചേക്കാം. ആ നന്ദികെട്ടവനോട് ദേഷ്യം തോന്നുന്നത് സ്വാഭാവികം. എങ്കിലും ലോകമിങ്ങനെയാണ്, ജീവിതമിങ്ങനെയാണ് എന്ന പരമാർത്ഥം മനസ്സിലാക്കിയാൽ ദേഷ്യമകന്നു പോകും. നമ്മൾ തിടുക്കത്തിൽ പോകുമ്പോൾ കരിങ്കൽക്കഷണത്തിൽ കാലു തട്ടിയാൽ, കാലു മുറിഞ്ഞാൽ ആ കരിങ്കൽക്കഷണത്തോട് കോപം കാണിക്കുമോ? (ഷോപൻഹോവർ.) വഴിയിൽ കിടക്കുക. കാഠിന്യം കൊണ്ട് പാന്ഥപാദം ക്ഷതപ്പെടുത്തുക എന്നത് കരിങ്കല്ലിന്റെ സ്വഭാവമാണ്. സ്വാർത്ഥനായ മനുഷ്യൻ കൃതഘ്നത കാണിക്കും. അത് അവന്റെ സ്വഭാവം. ഈ സത്യം ഗ്രഹിക്കുമ്പോൾ കോപവും ദു:ഖവും അകന്നു പോകും. ജീനിയസ് നോവൽ രചനയിൽ ഏർപ്പെട്ടിരിക്കുമ്പോൾ അതിനു തടസ്സം വരുത്താനായി കാലത്ത് ഒരുത്തൻ വീട്ടിലെത്തുന്നു. ‘ഒരാൾ കാണാൻ വന്നുനിൽക്കുന്നു’ എന്ന് ഭാര്യ വന്ന് അറിയിക്കുമ്പോൾ ‘സമയമില്ലെന്നു പറയൂ’ എന്ന് ഭർത്താവ് ഗർജ്ജിച്ചാൽ കുറ്റം പറയാൻ പറ്റില്ല. ജീനിയസ്സിന്റെ പ്രവാഹത്തെ തടസ്സപ്പെടുത്താൻ വന്നവന് ഒരധികാരവുമില്ല. വേറൊരുത്തൻ കാലത്ത് പൂജാമുറിയിൽ കയറിയിരിക്കുന്നു. അയാളെ കാണാൻ ഒരുത്തൻ വരുന്നു. ഭക്തിയും ഒരു പ്രവാഹം തന്നെ. ആരാധനം മുടക്കി ആഗതനെ സന്തോഷിപ്പിക്കേണ്ടതില്ല. പണം സമ്പാദിക്കലും പ്രവാഹമത്രേ. അതിനോടൊത്ത് സ്വാർത്ഥൻ നീന്തിത്തുടിക്കുമ്പോൾ പണ്ടത്തെ ഉപകർത്താവ് അയാളുടെ കാലിൽ കടന്നു പിടിച്ചാൽ അവൻ കാലു കുടഞ്ഞ് പിടിക്കുന്നവനെ വെള്ളത്തിൽ മുക്കിക്കളയും. കരിങ്കല്ലിന്റെ കാഠിന്യം അതിന്റെ സ്വഭാവമായിരിക്കുന്നതുപോലെ കൃതഘ്നതയും സ്വാർത്ഥന്റെ സ്വഭാവം. അതിൽ അദ്ഭുതപ്പെടേണ്ടതില്ല, വിഷാദിക്കേണ്ടതില്ല. സ്വാർത്ഥരഹിതന്മാർ കഷ്ടപ്പെടും; ചിലപ്പോൾ കടത്തിന്റെ പേരിൽ ജയിലിൽ പോകും. അത് അവന്റെ സ്വഭാവത്തിന്റെ ഫലം. ഈ ചിന്തകളൊക്കെ എന്നിലുളവായത് മനോരാജ്യത്തിൽ ചന്ദു എഴുതിയ ‘മൂല്യം’ എന്ന കഥ വായിച്ചതിനാലാണ്. അമ്മാവൻ പ്രോവിഡന്റ് ഫണ്ടിൽ നിന്ന് കടമെടുത്ത ആറായിരം രൂപ കൊണ്ട് അനന്തരവൻ നന്നാകുന്നു. പിൽക്കാലത്ത് ധനികനാവുന്നു. ഉപകർത്താവായ അമ്മാവൻ ദരിദ്രനായി മാറുന്നു. അനന്തരവൻ കാലു കുടഞ്ഞ് അയാളെ വെള്ളത്തിൽ താഴ്ത്തുന്നു. സത്യാത്മകമായ ഒരു സാധാരണ സംഭവത്തെ അവിദഗ്ദ്ധതകൊണ്ട് അസത്യാത്മകമാക്കിയിരിക്കുന്നു കഥാകാരൻ. കള്ളനു സ്ഥാനം ജയിൽ. കൊലപാതകിക്ക് തൂക്കുമരം. ഇക്കഥയ്ക്ക് സ്ഥാനം മനോരാജ്യം വാരികയല്ല. ആപ്പീസിൽ ഉണ്ടാകാനിടയുള്ള ചവറ്റുകുട്ടയാണ്.

എസ്.കെ. നായർ, കാക്കനാടൻ

കൃതഘ്നതയുള്ളവനെ വാഴ്ത്തുകയാണോ നിങ്ങൾ? നന്ദികേടിനെ നീതിമത്കരിക്കുകയാണോ നിങ്ങൾ? ഈ ചോദ്യങ്ങൾ ചിലർ ചോദിക്കുന്നത് ഞാൻ കേൾക്കുന്നു. ഞാൻ നന്ദികെട്ടവനെ വാഴ്ത്തിയില്ല. കൃതഘ്നതയെ നീതിമത്കരിച്ചതുമില്ല. ജീവിതത്തിന്റെ, മനുഷ്യന്റെ സ്വഭാവം എന്താണെന്നു വ്യക്തമാക്കിയതേയുള്ളൂ. വിനയമുള്ളവനെ ആളുകൾ സ്നേഹിക്കും. ഹൃദയവിശാലതയുള്ളവൻ ആദരിക്കപ്പെടും, നന്മയാർന്ന ലോകം വിശ്വസിക്കും, ജോലിയിൽ മനസ്സിരുത്തുന്നവൻ വിജയത്തിലെത്തും, കാരുണ്യമുള്ളവനെ ആളുകൾ സഹായിക്കാനെത്തും എന്ന് കൺഫ്യൂഷ്യസ് പറഞ്ഞതാണ് ശരി. അന്തരിച്ച എസ്.കെ.നായർ (മലയാളനാട് പത്രാധിപർ) വിനയസമ്പന്നനായിരുന്നു. അദ്ദേഹത്തെ ആളുകൾ സ്നേഹിച്ചു. ഹൃദയവിശാലതയുണ്ടായിരുന്നു അദ്ദേഹത്തിന്. ജനം അദ്ദേഹത്തെ ആദരിച്ചു. നന്മയുടെ പ്രതീകമായിരുന്നു എസ്.കെ. നായർ. ജനങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചു. ജോലിയിൽ മനസ്സിരുത്തി അദ്ദേഹം. അതുകൊണ്ട് മലയാളനാടു തൊട്ടുള്ള സമാരംഭങ്ങൾ വിജയത്തിലെത്തി. കാരുണ്യമുള്ള ആളായിരുന്നു എസ്.കെ. അതുകൊണ്ടാണ് അദ്ദേഹം സുഖമില്ലാതെ കിടന്നപ്പോൾ ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തെ പരിചരിക്കാൻ എത്തിയത്. രചനകളിൽ സമനിലപാലിക്കുന്ന കാക്കനാടൻ അദ്ദേഹത്തെക്കുറിച്ച് എഴുതിയതു നോക്കുക (കലാകൗമുദി).

“എസ്.കെ. നായരെ കൊല്ലം മറന്നു കാണുമോ? കേരളത്തിലെ സാഹിത്യകാരന്മാരും കലാകാരന്മാരും ഉണ്ടുറങ്ങിയ ആ മണിമാളിക അടഞ്ഞു കിടക്കുകയാണ്. രാജസദസ്സുകൾക്കു ശേഷം കലാകാരന്മാരെ ഇത്ര ഉദാരമായി ആദരിച്ച പ്രവണത മറ്റെവിടെയും കണ്ടിട്ടില്ല. നല്ല സിനിമകളുടെ വക്താവായിരുന്നു. മലയാളനാടിന്റെ പത്രാധിപരായിരുന്ന എസ്.കെ. ഇന്നില്ല. മലയാളനാടുമില്ല.”

എസ്.കെ. നായർ ഇന്ന് ഇല്ലാത്തതിൽ ദു:ഖിക്കുന്ന കാക്കനാടന്റെ നല്ല മനസ്സിനു മുൻപിൽ ഞാൻ തല കുനിക്കുന്നു. കാറൽ മാർക്സിനെക്കുറിച്ച് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു: “കാറൽ ‘മൂലധന’ത്തെക്കുറിച്ച് ധാരാളമെഴുതി. അതിനു പകരം അയാൾ മൂലധനം ധാരാളമുണ്ടാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ.” കാപ്പിറ്റൽ ധാരാളം ഉണ്ടാക്കുകയും വിവേചനമില്ലാതെ അത് കാണുന്നവർക്കൊക്കെ വാരിക്കോരി കൊടുക്കുകയും അക്കാരണത്താൽ സ്വാഭാവിക മരണത്തിൽ പൊതിഞ്ഞ ആത്മഹത്യ അനുഷ്ഠിക്കുകയും ചെയ്ത ഹൃദയാലുവായിരുന്നു എസ്.കെ. നായർ.

അത്രയും വേണോ?

തിരുവനന്തപുരത്തെ സംസ്കൃത കോളേജിൽ ജോലി നോക്കിയിരുന്ന എനിക്ക് ഉച്ചയ്ക്കുള്ള ഭക്ഷണം പയ്യൻ കൊണ്ടു വയ്ക്കുന്നത് യൂണിവേഴ്സിറ്റി കോളേജിലാണ്. ഉണ്ണാനിരിക്കുമ്പോൾ പലരും കാണും. എൻ. കൃഷ്ണപിള്ള, എസ്. ഗുപ്തൻ നായർ, ഡോക്ടർ. കെ. രാഘവൻ പിള്ള, നാരായണക്കുറുപ്പ് (സംസ്കൃതം പ്രൊഫസർ) ഇവരെല്ലാം. ഒരുദിവസം സംഭാഷണത്തിനിടയിൽ ഒരാൾ പറഞ്ഞു: “ങേ അയാൾ കോണകമുടുത്തു നടന്നകാലം ഞാൻ മറന്നിട്ടില്ല. ആ നടത്തവും എന്റെ മനക്കണ്ണിനു മുൻപിലുണ്ട്.” ആ ‘കൗപീനപരാമർശം’ പലർക്കും ഇഷ്ടമായില്ല. കൃഷ്ണപിള്ളസ്സാർ ചോദിച്ചു: “അത്രയ്ക്കു ഡീറ്റൈൽസ് വേണോ?” എന്നിട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു. മുല്ലനേഴി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ “സ്നേഹപ്പൂവ്” എന്ന ശുഷ്കമായ കാവ്യം വായിച്ചപ്പോൾ കൃഷ്ണപിള്ളസ്സാറിന്റെ ഈ ചോദ്യം ഞാൻ ഓർമ്മിച്ചു. മിക്കപ്പോഴും പട്ടിൻ കോണകമുടുത്ത് അല്ലെങ്കിൽ കൂമ്പാളക്കോണകമുടുത്ത് മുല്ലനേഴിയുടെ ശിശു നടന്നു. ഇപ്പോൾ ആ ശിശു പ്രായമൊത്ത മനുഷ്യൻ. പക്ഷേ ദു:ഖം എന്തെന്നോ? കവിവാക്യം കേട്ടാലും: “നാണം തെല്ലു മറയ്ക്കാൻ കോണകമിന്നില്ലല്ലോ!” എന്തു പറ്റി? ആ മനുഷ്യന്റെ നാട്ടിൽ ഒരു മീറ്റർ ‘മൽ’ വാങ്ങിയാൽ കുറഞ്ഞത് നാലു കോണകം കീറിയെടുക്കാമല്ലോ. പിന്നെ കൃഷ്ണപിള്ളസ്സാറിന്റെ ആ ചോദ്യം ഞാനും കൂടെ ചോദിക്കട്ടെ: “അത്രയ്ക്കു ഡീറ്റൈൽസ് വേണോ മുല്ലനേഴീ?”

ഒരു ചോദ്യം കൂടെ ഓർമ്മയിലെത്തുന്നു. ആലപ്പുഴ സനാതനധർമ്മ വിദ്യാലയത്തിൽ ഹെഡ് മാസ്റ്ററായിരുന്ന മഞ്ചേരി രാമകൃഷ്ണയ്യർ വള്ളത്തോളിന്റെ ഒരു പ്രയോഗത്തെ പരിഹസിച്ച് നാഗവള്ളി ആർ.എസ്. കുറുപ്പിനോടു ചോദിച്ചു: “ആർ പള്ളിയോടം കയറിക്കളിപ്പൂ യുഷ്മാദൃശപ്രോഷ്മള ബാഷ്പനീരിൽ” അത് എന്തു പ്രയോഗമാണ് കുറുപ്പേ? ബാഷ്പനീര്? ബാഷ്പവും നീരും കൂടി അങ്ങനെ ചേർക്കാമോ? ‘സ്നേഹപ്പൂവ്’ എന്ന പ്രയോഗം കാണാൻ മഞ്ചേരി ജീവിച്ചിരിക്കുന്നില്ല.

അവർ പറഞ്ഞു

ബൽസാക്ക്
നിയമങ്ങൾ എട്ടുകാലിയുടെ വല പോലെയാണ്. വലിയ ഈച്ചകൾ അവ ഭേദിച്ചു കടന്നു പോകും. ചെറിയ ഈച്ചകൾ അതിൽ പെട്ടുപോകും.
ചങ്ങമ്പുഴ
ഫ്രായിറ്റിന്റെ ലൈംഗികസിദ്ധാന്തങ്ങൽക്ക് യോജിച്ച വിധത്തിൽ ജീവിക്കുന്നതിൽ തെറ്റില്ല (എന്നോട് പറഞ്ഞത്).
ഇടപ്പള്ളി രാഘവൻപിള്ള
എന്റെ കവിതയാണ് ചങ്ങമ്പുഴയുടെ കവിതയെക്കാൾ ഉത്കൃഷ്ടം. എങ്കിലും ആളുകൾക്ക് ചങ്ങമ്പുഴക്കവിതയോടാണ് ഇഷ്ടം (എന്നോട് പറഞ്ഞത്).
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
ചങ്ങമ്പുഴയുടെ ആ തർജ്ജമ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഞാനത് തിരുത്തിക്കൊണ്ടിരിക്കുകയാണ്. (എന്നോട് പറഞ്ഞത്. തർജ്ജമ ഏതാണെന്നു വെണ്ണിക്കുളം പറഞ്ഞെങ്കിലും ഞാനത് മറന്നുപോയിരിക്കുന്നു. വെണ്ണിക്കുളത്തിനു തന്നോടുള്ള മതിപ്പു നോക്കണേ.)
‘ദക്ഷിണഭാരതി’ പത്രാധിപർ എൻ. വേലായുധൻ നായർ
കൃഷ്ണൻ നായർ, നിങ്ങൾ ചാലയിൽ പണിക്കരെ ആക്ഷേപിച്ചതു ശരിയായില്ല. മഹാനായിരുന്നു അദ്ദേഹം. പണിക്കരവർകൾ നോട്ട് ബാഗിൽ കുത്തി നിറച്ചപ്പോൾ കമ്മ്യൂണിസം വരണമേ എന്ന് നിങ്ങൾ പ്രാർത്ഥിച്ചോ ഈശ്വരനോട്? എന്നാൽ മനസ്സിലാക്കിക്കൊള്ളൂ അദ്ദേഹത്തിന്റെ കുടുംബത്തിൽ തന്നെ കുറഞ്ഞത് പത്ത് കമ്മ്യൂണിസ്റ്റുകാർ ഉണ്ടായിരിക്കുന്നു.
എം.കെ.മേനോൻ (വിലാസിനി) പേരുകേട്ട ഒരു നിരൂപകനോട്
‘മലയാളനാട്’ മുഴുവൻ തീട്ടമാണ്. പിന്നെ അത് ഒ.വി. വിജയന്റെതായതുകൊണ്ട് നിങ്ങൾക്ക് ഇഷ്ടമായിരിക്കും.
ഒരാൾ
ഭാര്യയുമായുള്ള ശാശ്വതലൈംഗികവേഴ്ചയുടെ വൈരസ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരുവന് ഏകാന്തത്തിൽ സുന്ദരിയായ ചെറുപ്പക്കാരിയെ ലഭിക്കുകയും അവൾ വഴങ്ങാൻ തയ്യാറായി നിൽക്കുകയും ചെയ്യുമ്പോൾ എന്താഹ്ലാദമായിരിക്കും! ആ ആഹ്ലാദമാണ് കടമ്മനിട്ടക്കവിത വായിക്കുമ്പോൾ എനിക്കുണ്ടാകുക.

പി. ഗോവിന്ദപ്പിള്ള

“രാഷ്ട്രീയ-സാമൂഹിക പാർട്ടികളുടെ കരടു തിസീസിൽ പറഞ്ഞിട്ടുള്ളതു മാത്രമേ ജീവിതമാകൂ എന്ന് ശഠിക്കുന്നതാണ് അബദ്ധം. ജനനവും മരണവും വിവാഹവും തൊഴിൽ തർക്കങ്ങളും ആഭാസവൃത്തികളും ഈശ്വരപൂജയും ആത്മവഞ്ചനയും എല്ലാമുൾക്കൊള്ളുന്ന ഈ ജീവിതത്തിൽ നിന്ന് വസന്തകാന്തിയേയും പ്രഭാതചൈതന്യത്തെയും ആർക്കു ഒഴിച്ചു നിർത്താൻ സാധിക്കും?” ഡോക്ടർ അയ്യപ്പപ്പണിക്കരുടെ ഈ വാക്യങ്ങൾ എടുത്തെഴുതിയിട്ട് പി. ഗോവിന്ദപിള്ള പറയുന്നു: “വസന്തകാന്തിയും പ്രഭാതചൈതന്യവും എന്നല്ല ശൈശവസൗന്ദര്യവും മോഹഭംഗവും പ്രണയനൈരാശ്യവും സമുദ്രഗാംഭീര്യവും ആകാശനീലിമയും ധർമ്മസങ്കടവും ആത്മപീഢയും മറ്റും മറ്റും സാഹിത്യത്തിന് അന്യമാണെന്ന് ഒരൊറ്റ സോഷ്യലിസ്റ്റ് റിയലിസ്റ്റുകാരനും പറയുകയില്ല, പറഞ്ഞിട്ടില്ല” (ചിന്ത വിശേഷാൽപ്രതി). തുടർന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു സോഷ്യലിസ്റ്റ് റിയലിസത്തിന്റെ ഉത്തമ മാതൃകകളിലൊന്നും അനന്തവൈവിധ്യമാർന്ന പ്രകൃതിയുടെയും ജീവിതത്തിന്റെയും ഈവക വശങ്ങളൊന്നും പരാമർശിക്കാതെപോയിട്ടുമില്ല എന്ന്. പി. ഗോവിന്ദപ്പിള്ളയുടെ അഭിപ്രായത്തോടു യോജിക്കുവാനാണ് എനിക്ക് കൗതുകം. സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ കലയ്ക്കും സാഹിത്യത്തിനും സവിശേഷ സ്വഭാവമുണ്ട്. ലെനിൻ പറഞ്ഞ ‘സാംസ്കാരികവിപ്ലവ’ത്തിലാണ് സോവിയറ്റ് സാഹിത്യത്തിന്റെയും കലയുടെയും നില. തൊഴിലാളികളുടെയും കർഷകരുടെയും സാംസ്കാരിക നിലവാരം ഉയർത്താനാണ് അവിടത്തെ സാഹിത്യവും കലയും ശ്രമിക്കുന്നത്. ഇതിനു വേണ്ടി ചരിത്രപരമായി മൂർത്തസ്വഭാവമുള്ള വാസ്തവികതയെ അവർ ചിത്രീകരിക്കുന്നു. അതിനെയാണ് സോഷ്യലിസ്റ്റ് റിയലിസമെന്നു വിളിക്കുന്നത്. ആ വസ്തവികത അനുദിനം പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നു. അതിനാൽ മാക്സിം ഗോർക്കിയുടെ സോഷ്യലിസ്റ്റ് റിയലിസവും ആധുനിക സോവിയറ്റ് കലാകാരന്റെ സോഷ്യലിസ്റ്റ് റിയലിസവും തമ്മിൽ വ്യത്യാസമുണ്ട്. സോവിയറ്റ് സാഹിത്യത്തിൽ (സോഷ്യലിസ്റ്റ് റിയലിസത്തിൽ) ഉദ്ബോധനാംശം കൂടുതലുമായിരിക്കും. കലയുടെ ചട്ടക്കൂടിനെ ലംഘിച്ച് അത് പുറത്തു വരുമ്പോൾ നിന്ദനമാകാം. സോഷ്യലിസ്റ്റ് റിയലിസത്തെയാകെ നിന്ദിച്ചാൽ അത് വസ്തുതയുമായി പൊരുത്തപ്പെടികയില്ല.

കമന്റുകൾ

തിരുവനന്തപുരത്ത് കാഷായമുടുത്ത് താടി വളർത്തി എത്തുന്ന ഏതു കള്ളനും സന്ന്യാസിയായി കൊണ്ടാടപ്പെടും. കോണകം മാത്രമേ അയാൾ ഉടുക്കുന്നുള്ളുവെങ്കിൽ ദിവ്യത്വം വളരെ കൂടും. ഉത്കൃഷ്ടമായ ദേശാഭിമാനി വാരികയിൽ അച്ചടിച്ചു വന്നു എന്നതുകൊണ്ടു മാത്രം ബാലന്റെ രചനാസാഹസം കഥയെന്നു മാന്യമായ പേര് ആവഹിക്കുന്നു.

  1. കോമരക്കിട്ടൻ ആത്മഹത്യ ചെയ്തു. അയാളുടെ സ്നേഹിതന്മാർ കുടിച്ചുകൊണ്ട് അതുമിതും പറഞ്ഞപ്പോൾ അവരിലൊരുത്തനാണ് അയാളെ കൊന്നതെന്ന് വ്യക്തമായി. അതുവെളിപ്പെടുത്തിയവനെ മറ്റൊരുത്തൻ കുത്തി. ഇതാണ് മണിയൂർ ഇ.ബാലൻ ദേശാഭിമാനി വാരികയിലെഴുതിയ ‘ചരമവിശേഷം’ എന്ന് കഥയുടെ സാരം- തിരുവനന്തപുരത്ത് കാഷായമുടുത്ത് താടി വളർത്തി എത്തുന്ന ഏതു കള്ളനും സന്ന്യാസിയായി കൊണ്ടാടപ്പെടും. കോണകം മാത്രമേ അയാൾ ഉടുക്കുന്നുള്ളുവെങ്കിൽ ദിവ്യത്വം വളരെ കൂടും. ഉത്കൃഷ്ടമായ ദേശാഭിമാനി വാരികയിൽ അച്ചടിച്ചു വന്നു എന്നതുകൊണ്ടു മാത്രം ബാലന്റെ രചനാസാഹസം കഥയെന്നു മാന്യമായ പേര് ആവഹിക്കുന്നു.
  2. പൂവിൻ പുളകമാം പൂമ്പൊടിച്ചാർത്തിലെ
    ജീവചൈതന്യമായി
    എന്നനുഭൂതികളെന്നിലെസ്സങ്കല്പ
    നിർമ്മാണശാലയിലെത്തും
    ഓരോ പരാഗവുമെന്നിലെത്തീയിൽവ
    ച്ചൂതിത്തനിത്തങ്കമാക്കും.

    ഇങ്ങനെ കുറെ വരികൾ എടുത്തെഴുതിയതിനു ശേഷം കെ.പി. ശരച്ചന്ദ്രൻ പറയുന്നു: “ജീവിതവുമായി ഗാഢബന്ധത്തിൽ ഏർപ്പെടുമ്പോഴുണ്ടാകുന്ന അനുഭൂതികളെ തന്റെ സർഗ്ഗനിർമ്മാണപ്രവണമായ മനസ്സിലിട്ടു നീറ്റി അതിന് സ്വയം രൂപകല്പന നടത്തുകയാണ് (വയലാർ).” ശരി. പക്ഷേ അതു ചങ്ങമ്പുഴശ്ശൈലിയിലാണെന്നു മാത്രം. മൗലികശ്ശൈലിയില്ലാത്ത മാറ്റൊലിക്കവിയായിരുന്നു വയലാർ രാമവർമ്മ എന്ന സത്യം ശരച്ചന്ദ്രൻ സമ്മതിച്ചു തരുമോ? ഇല്ല. അദ്ദേഹത്തിന്റെ ‘സർഗ്ഗനിർമ്മാണം’ അല്പജ്ഞനായ എനിക്കൊട്ടും മനസ്സിലായില്ല. സർഗ്ഗശബ്ദത്തിനു സൃഷ്ടി (നിർമ്മാണം) എന്നാണർത്ഥം. “പ്രളയസ്ഥിതി സർഗ്ഗാണാമേകഃ കാരണതാംഗതഃ” എന്നു കുമാരസംഭവത്തിൽ (സർഗ്ഗം രണ്ട്, ശ്ലോകം ആറ്) — ലയം സ്ഥിതി, സൃഷ്ടി ഇവയ്ക് കാരണമായിരിക്കുന്നു. “സ്വമൂർത്തിഭേദന ഗുണാഗ്ര്യവർത്തിനാപതിഃ പ്രജാനാമിവ സർഗ്ഗമാത്മനഃ എന്നു രഘുവംശത്തിൽ (സർഗ്ഗം മൂന്ന്, ശ്ലോകം 27) — പ്രജാപതി ശ്രേഷ്ഠഗുണത്തിൽ വർത്തിക്കുന്ന തന്റെ മൂർത്തിഭേദത്തെക്കൊണ്ട് — വിഷ്ണുവിനെക്കൊണ്ട് — സ്വന്തം സൃഷ്ടിയെ എന്നപോലെ… സർഗ്ഗശബ്ദത്തിനു സൃഷ്ടി എന്ന അർത്ഥം മല്ലിനാഥൻ നൽകിയിട്ടുണ്ട്. അതുകൊണ്ട് “സർഗ്ഗനിർമ്മാണം” നാസികാ ചൂർണ്ണപ്പൊടി പോലെ, അജഗജാന്തരവ്യത്യാസം പോലെയുള്ള പ്രയോഗമല്ലേ? അറിയാഞ്ഞിട്ടു ചോദിച്ചേൻ; അരിശമുണ്ടാകവേണ്ട (ലേഖനം ജനയുഗത്തിൽ).

  3. “… സിനിമ ജനഹൃദയങ്ങളെ സംശുദ്ധമാക്കുമയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന മാധ്യമമെന്ന നിലയിൽ പ്രസക്തവും മൂല്യവത്തുമാകണമെങ്കിൽ ജീവിത മഹത്വത്തെ ശക്തിയും ചൈതന്യവുമുള്ള കഥാപാത്രങ്ങളിൽ കൂടി പ്രകാശിപ്പിക്കുന്ന കഥകളെ അതു പകർത്തണം.” — കെ.എം. തരകൻ മനോരമ ആഴ്ചപ്പതിപ്പിലെഴുതിയ ‘മലയാളസിനിമ’ എന്ന ലേഖനത്തിൽ നിന്നാണ് ഈ വാക്യം ഇവിടെ എടുത്തെഴുതിയിരിക്കുന്നത്. ശരിയാണ് ഈ അഭിപ്രായം. ഇന്ന് “അതിനിർബ്ബന്ധമാർന്ന സത്യ”ത്തോട് (Urgent reality) ബന്ധപ്പെടാത്ത ടെക്നിക് പ്രയോഗിച്ച് ആളുകളെ ഭ്രമിപ്പിക്കുകയാണ് സംവിധായകർ.

കെ.പി. കേശവമേനോൻ

ഡോക്ടർ മോഡിയെക്കൊണ്ട് എന്റെ ബന്ധുവിന്റെ കണ്ണു പരിശോധിപ്പിക്കണം. അത് സാദ്ധ്യമല്ലെന്ന് മോഡിയുടെ അസിസ്റ്റന്റ് ഡോക്ടർമാർ. ഞാൻ നിരാശപ്പെട്ട് എനിക്ക് ഒരുപ രിചയവുമില്ലാത്ത കെ.പി. കേശവ മേനോന് കത്തെഴുതി. മടക്കത്തപാലിൽ വന്നു മോഡിക്കുള്ള ശുപാർശക്കത്ത്. ഞാനത് മോഡിക്കു നൽകി. അദ്ദേഹം രോഗിയെ പരിശോധിക്കുകയും ചെയ്തു. സഹായിച്ചതുകൊണ്ട് പറയുകയല്ല, മഹാനാണ് കേശവ മേനോൻ. അദ്ദേഹത്തെക്കുറിച്ച് സുകുമാരൻ പൊറ്റക്കാട്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനം ആർജ്ജവമെന്ന ഗുണത്താൽ ആദരണീയമായിരിക്കുന്നു. കേശവ മേനോൻ എന്ന മഹാവ്യക്തിയുടെ സ്വത്വത്തെയും വ്യക്തിത്വത്തെയും അത് അനാവരണം ചെയ്യുന്നു.

* * *

​​ ഇന്നലെ വള്ളിക്കുന്നത്ത് ഒരു സമ്മേളനത്തിനു പോയിരുന്നു ഞാൻ. തോപ്പിൽ ഭാസിയുടെ നാട്. അദ്ദേഹത്തെ കാണാനായി വീട്ടിൽ ചെന്നു. ഭാസി പൂമുഖത്ത് ഇരിക്കുന്നു. Meeting the lion in it’s den എന്ന് ഞാൻ പറഞ്ഞു. പക്ഷേ സിംഹം സ്നേഹാധിക്യത്താൽ, മാൻകുട്ടിയെപ്പോലെയായി. ഞാൻ അദ്ദേഹത്തെ ആശ്ലേഷിച്ചു. നല്ലയാളുകൾ ഇങ്ങനെയാണ്. അവരുടെ മൃദുലസ്വഭാവം ശരിയായ സന്ദർഭത്തിൽ പ്രത്യക്ഷപ്പെടും.