close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 03 29


സാഹിത്യവാരഫലം
Mkn-11.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 03 29
മുൻലക്കം 2002 03 22
പിൻലക്കം 2002 04 05
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

പ്രശസ്തനായ കവി ആലപ്പുഴ നിന്നു് എറണാകുളത്തേക്കു പോകുന്ന ബോട്ടിലെ യാത്രക്കാരനായിരുന്നു. ബോട്ട് തണ്ണീര്‍മുക്കത്തു് എത്തിയപ്പോള്‍ കാണാന്‍ കൊള്ളാവുന്ന ഒരു സ്ത്രീ അവരുടെ കുഞ്ഞുമായി അതില്‍ കയറി. കുഞ്ഞു് മൂക്കള ഒലിപ്പിച്ചു കരപ്പന്റെ വേദന സഹിക്കാന്‍ വയ്യാതെ നിരന്തരം കരയുന്ന സത്വം. അതിനെക്കണ്ടയുടനെ എനിക്കു വെറുപ്പു് ഉണ്ടായി. പക്ഷേ കവിക്കു് അതിനോടു വാത്സല്യവും. അദ്ദേഹം ആ കൊച്ചിനെ അമ്മയുടെ കൈയില്‍ നിന്നു വാങ്ങിച്ചു ലാളിച്ചു തുടങ്ങി. ഒരു മിനിറ്റ് കഴിഞ്ഞു് അതിനെ ആ യുവതിയുടെ കൈയില്‍ തിരിച്ചു കൊടുത്തു. ഒരു സെക്കന്‍ഡിനുശേഷം വീണ്ടും വാങ്ങി. ഇങ്ങനെ കുഞ്ഞിനെ വാങ്ങിക്കലും തിരിച്ചു കൊടുക്കലും നിരന്തര പ്രക്രിയയായി. അമ്മയ്ക്കു സംശയമായി തുടങ്ങി. ശിശുവിനോടുള്ള വാത്സല്യം കൊണ്ടല്ല കവി അതിനെ വാങ്ങുന്നതും തിരിച്ചു കൊടുക്കുന്നതും എന്നു് അവള്‍ ഗ്രഹിച്ചു. അവള്‍ സീറ്റില്‍ ചന്തി തിരിച്ചിരുന്നു് കായലിലേക്കു നോക്കിക്കൊണ്ടിരുന്നു. കവിയുണ്ടോ അവസാനിപ്പിക്കാന്‍ പോകുന്നു. അദ്ദേഹം താക്കോലുകള്‍ ഇട്ട വളയം പോക്കറ്റില്‍ നിന്നെടുത്തു ചൂണ്ടുവിരലില്‍ കടത്തി കറക്കി ‘ങ്ഹും ങ്ഹും’ എന്നു ശബ്ദം തൊണ്ടകൊണ്ടു് കേള്‍പ്പിച്ചുകൊണ്ടു് ശിശുവിന്റെ അടുത്തേക്കു പല തവണ പോയി. കവിയുടെ ഉപദ്രവം സഹിക്കുന്നില്ലെന്നു് മുഖഭാവം കൊണ്ടു് വ്യക്തമാക്കി അവള്‍ ഒന്നുകൂടെ തിരിഞ്ഞിരുന്നു. പിന്നീടു് നിരാശതയോടെ സ്വന്തം ഇരിപ്പിടത്തില്‍ ഇരുന്നു് അവളുടെ സൗന്ദര്യം സ്വന്തം കണ്ണുകള്‍ കൊണ്ടു് പാനം ചെയ്തു കവി.

കളികഴിഞ്ഞു്, പട്ടുടുപ്പു ധരിച്ചു്, ‘നവനീതത്തിനു നാണമണയ്ക്കും തനുലത’യുടെ മൃദുത്വത്തോടുകൂടി കുഞ്ഞു് കൈകാലുകള്‍ ഇളക്കി ശയിക്കുന്നതു കണ്ടാല്‍ അതിനെയെടുത്തു് നെഞ്ചോടണയ്ക്കാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാകും. അല്ലാതെ അന്ധകാരത്തില്‍ നിന്നു് അതാഗമിച്ചു. കുറെക്കാലം ഇവിടെ കഷ്ടപ്പാടുകളോടു ജീവിച്ചു. മരണമെന്ന അന്ധകാരത്തിലേക്കു പോകും എന്നാരും വിചാരിക്കില്ല. അങ്ങനെയുള്ള ശിശുവിനെ ലാളിക്കാന്‍ അതിന്റെ സുന്ദരിയായ അമ്മയുടെ സാന്നിദ്ധ്യം സുനിയതമായ മാനസികനിലയുള്ളവര്‍ക്കു് വേണ്ടതില്ല. ആ വിധത്തില്‍ സുന്ദരമായ ഒരു ഗ്രന്ഥശിശു എന്റെ മുന്‍പില്‍ കിടക്കുന്നു. അഴുക്കു പുരണ്ട കൈകള്‍ കൊണ്ടു് അതെടുക്കാന്‍ എന്റെ മനസ്സു് സമ്മതിക്കുന്നില്ല. ഞാന്‍ സോപ്പ് തേച്ചു് കൈകഴുകിക്കൊണ്ടുവരട്ടെ. ഏതു ഗ്രന്ഥശിശു? പോളണ്ടിലെ കവി ചെസ്ലോഫ് മീവോഷ് 1931 തൊട്ടു് 2001 വരെയുള്ള കാലയളവില്‍ എഴുതിയ കവിതകളുടെ സമാഹാരമാണിതു്. ഒരത്യുക്തിയുമില്ല. മാലിന്യമുള്ള കൈയോടു കൂടി ഈ ഗ്രന്ഥത്തെ സ്പര്‍ശിക്കാന്‍ ഒരു സഹൃദയനും തോന്നുകില്ല.

യദൃച്ഛയാ ഈ ഗ്രന്ഥം തുറന്നപ്പോള്‍ കണ്ട വരികള്‍ ഇവയാണു്:

We were riding through frozen fields in a wagon at dawn
A red wing rose in the darkness.
And suddenly a hare ran across the road
One of us pointed to it with his hand
That was long ago. Today neither of them is alive,
Nor the hare, nor the man who made the gesture,
O my lover, where are they, where are they going
The flash of a hand, streak of movement, rustle of pebbles
I ask not out of sorrow, but in wonder

കവിയും കൂട്ടുകാരും മഞ്ഞുറഞ്ഞ സ്ഥലങ്ങളിലൂടെ പ്രഭാതത്തില്‍ വണ്ടിയില്‍ പോകുകയായിരുന്നു. പൊടുന്നനെ ഒരു മുയല്‍ റോഡിലൂടെ ഓടി. ആരോ ഒരാള്‍ അതു ചൂണ്ടിക്കാണിച്ചു. വളരെക്കാലം മുന്‍പാണിതു്. ഇന്നു് മുയലുമില്ല അതു ചൂണ്ടിക്കാണിച്ച ആളുമില്ല. പ്രിയതമേ, അവര്‍ എവിടെയാണു്? ദുഃഖം കൊണ്ടല്ല ഞാനിതു ചോദിക്കുന്നതു്. അദ്ഭുതത്താലാണു് തനിക്കു 25 വയസ്സു മാത്രമുള്ള കാലത്തു് മീവോഷ് എഴുതിയ ഈ കവിതയില്‍ ജീവിതത്തിന്റെ ക്ഷണികതയും സംഭവങ്ങളിലും പ്രകൃതിദൃശ്യങ്ങളിലും ഉള്‍ക്കൊള്ളുന്ന വിസ്മയവും അടങ്ങിയിരിക്കുന്നു. ഇംഗ്ലീഷ് തര്‍ജ്ജമ വായിക്കുമ്പോഴും അതിന്റെ ലയം നമ്മളെ നിയന്തരം പിന്തുടരുന്നു. മീവോഷ് വിവരണാത്മകങ്ങളായ കവിതകള്‍ രചിക്കുന്ന കവിയാണു്. ഭാവാത്മകതയില്‍ അദ്ദേഹം അത്രകണ്ടു മനസ്സു് ഇരുത്താറില്ല. എങ്കിലും ഈ വരികളിലെ ഭാവാത്മകത സഹൃദയന്‍ കണ്ടറിയുന്നു.

ഈ മാനസികനില താല്‍കാലികമായിരുന്നു കവിക്കു്. അദ്ദേഹം പെട്ടെന്നു ചിന്തകളെ വ്യവച്ഛേദിക്കുകയും സ്വത്വശക്തിയെയും വ്യക്തിത്വശക്തിയെയും പ്രദര്‍ശിപ്പിക്കുമാറു് കാവ്യങ്ങള്‍ രചിക്കുകയും ചെയ്തു. മീവോഷിന്റെ “Dedication” എന്ന കാവ്യം ഇതിനു നിദര്‍ശകമാണു്. അദ്ദേഹം അസന്ദിഗ്ദ്ധമായ ഭാഷയില്‍ ചോദിക്കുന്നു.

“രാഷ്ട്രങ്ങളെയും ജനതയെയും രക്ഷിക്കാത്ത കവിത എന്തു മാതിരി കവിതയാണു്? ആധികാരിക ലോകത്തിന്റെ കള്ളങ്ങളോടുകൂടി ഒറ്റുചേരല്‍ നടത്തുന്നതാണതു്. മദ്യപന്മാരുടെ ഗാനമത്രേ ആ കവിത.”

ഭാരതത്തിനു് അമ്മയില്ല. അമ്മ വളര്‍ത്തിയാലേ സന്തതി നല്ല നിലയിലെത്തൂ. ഭാരതത്തിന്റെ ഇന്നത്തെ ദോഷങ്ങള്‍ക്കെല്ലാം കാരണം അമ്മ അതിനെ വളര്‍ത്തിയില്ല എന്നതാണു്.

കവിതയെസ്സംബന്ധിച്ച ഈ പരിവര്‍ത്തനം അദ്ദേഹത്തെ പ്രതിബദ്ധസാഹിത്യത്തിന്റെ സ്തോതാവാക്കി മാറ്റി. എങ്കിലും കവിതയുടെ കലാത്മകതയെ നിന്ദിക്കാതെയാണു് അദ്ദേഹം അതില്‍ വ്യാപരിച്ചതു്. അതിശക്തമായ ‘Child of Europe’ എന്ന കാവ്യത്തിലെ ചില വരികള്‍ വായിക്കുക:

Love no country: countries soon disappear
Love no city: cities are soon rubble.
… … … … …
Do not love people: people soon perish
Do not gaze into the pools of the past
Their corroded surface will mirror
A face different from the one you expected

ഇതിനു ശേഷമുള്ള വരികള്‍ ഇതിനെക്കാള്‍ ഊര്‍ജ്ജം പ്രസരിപ്പിക്കുന്നവയാണു്.

He who invoke history is always secure
The dead will not rise to witness against him.
You can accuse them of any deeds you like
Their reply will always be silence

ഈ വരികള്‍ എനിക്കു ഞെട്ടലുണ്ടാക്കി. Literary present എന്ന തത്ത്വമനുസരിച്ചു് അന്തരിച്ച സാഹിത്യകാരന്മാരുടെ കൃതികളെ വിമര്‍ശിക്കാമെങ്കിലും ചില സന്ദര്‍ഭങ്ങളിലെ അര്‍ത്ഥനകള്‍ക്കു് അനുരൂപമായി അവരുടെ സ്വഭാവത്തിലെ ന്യൂനതകളെ ഞാന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. അതു ശരിയല്ല എന്നാണു് മീവോഷ് എന്നോടു പറയുന്നതു്. ഞാന്‍ അതംഗീകരിക്കുന്നു. അങ്ങനെ വൈയക്തികമായി എനിക്കേറെ പ്രയോജനം ചെയ്തു മീവോഷിന്റെ കവിതകള്‍. എഴുന്നൂറ്റമ്പതു പുറങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഈ ഉജ്ജ്വലകാവ്യങ്ങളെക്കുറിച്ചു് അനതിവിസ്തരമായിട്ടുപോലും എന്തെങ്കിലും പറയാന്‍ കഴിയുകയില്ല. പക്ഷേ ഒരംശം ചൂണ്ടിക്കാണിക്കാന്‍ എനിക്കു തല്‍പരത്വമുണ്ടു് ഇംഗ്ലീഷില്‍ erotic imagination എന്നു പറയുന്ന കാമോത്സുകമായ ഭാവനയില്‍ വിഹരിക്കാന്‍ മീവോഷിനു കൗതുകം ഏറെയുണ്ടു്.

ഒരു വിമാനത്താവളത്തില്‍ തൊണ്ണൂറു വയസ്സായ മീവോഷ് ഒരു ഗ്ലാസ് വിസ്കിയുമായി ഇരിക്കുകയാണു്. സംഭാഷണങ്ങള്‍ കുറച്ചുകുറച്ചായേ അദ്ദേഹത്തിന്റെ ചെവികള്‍ പിടിച്ചെടുക്കുന്നുള്ളൂ. അദ്ദേഹത്തിന്റെ കണ്ണുകള്‍ ദുര്‍ബ്ബലങ്ങളായിപ്പോയി എങ്കിലും അവയെ തൃപ്തിപ്പെടുത്താന്‍ സാദ്ധ്യമല്ല. മിനിസ്കേര്‍ട്ടുകളില്‍, സ്ലാക്കുകളില്‍ ഞൊറിയുള്ള വസ്ത്രങ്ങളില്‍ അദ്ദേഹം അവരുടെ കാലുകള്‍ കാണുന്നു. ഒോരോന്നും വേര്‍തിരിച്ചു് അദ്ദേഹം ഒളിഞ്ഞുനോക്കുന്നു. അവരുടെ നിതംബങ്ങളില്‍ തുടകളില്‍ ആ നോട്ടങ്ങള്‍ ചെന്നുവീഴുന്നു. വിഷയാസക്തനായ ഈ കിഴവനു് ശ്മശാനത്തില്‍ പോകാനുള്ള സമയമായി. യൗവനകാലത്തെ വിനോദങ്ങളും ആഹ്ലാദങ്ങളും ഇനി അയാള്‍ക്കു വേണ്ട. കാമോത്സുകതയാര്‍ന്ന ഭാവന കൊണ്ടു് മീവോഷ് ഈ ഭൂമിയിലെ രംഗങ്ങള്‍ ആവിഷ്കരിക്കുകയാണു്. ഈ ജീവികളെ (പെണ്‍പിള്ളേരെ) അദ്ദേഹം ആഗ്രഹിക്കുന്നു എന്നല്ല ഇതിനര്‍ത്ഥം. അദ്ദേഹം എല്ലാം അഭിലഷിക്കുന്നു. അതു ഹർഷോന്മാദമായ ഐക്യത്തിന്റെ അടയാളം പോലെയാണു്. ഒരു ദിവസം കവി സ്വര്‍ഗ്ഗത്തു ചെല്ലുകയാണെങ്കില്‍ ഇവിടെയുള്ളതെല്ലാം അവിടെയും വേണം അദ്ദേഹിത്തിനു്! ധിഷണാവിലാസം കവിതയില്‍ കാണിക്കുന്ന കവി ഇവിടെ വൈഷയികത്വത്തിലേക്കു ചെയ്യുന്നു. മീവോഷിന്റെ കവിത ധിഷണാപരമാണു്. ധിഷണാപരങ്ങളായ കവിതകള്‍ക്കു ദുര്‍ഗ്രഹത കാണും. പക്ഷേ മീവോഷിന്റെ കവിതകള്‍ക്കു ആ ദോഷമില്ല. ധിഷണയില്‍ വൈഷയികത്വം കൂടി കലര്‍ത്തുന്നതു കൊണ്ടാവണം ആ സ്പഷ്ടത വരുന്നതു്. ചിലപ്പോള്‍ ആ കവിത അമൂര്‍ത്തമാണു്. മറ്റു ചിലപ്പോള്‍ മൂര്‍ത്തവും. യോസിഫ് ബ്രൊഡ്സ്കി — റഷന്‍ കവി, നോബല്‍ ലോറിയിറ്റ് — പറഞ്ഞു മീവോഷിനെക്കുറിച്ചു്: One of the greatest poets of our time, perhaps the greatest. ഇതു സത്യമാണെന്നു് ഈ കാവ്യഗ്രന്ഥം വായിക്കുന്നവര്‍ സമ്മതിക്കും (New and collected Poems, 1931–2001, Czeslaw Milosz, Allen Lane, The Penguin Press, Pages 776).

ചോദ്യം, ഉത്തരം

Symbol question.svg.png “മഹാത്മാഗാന്ധി രാഷ്ട്രപിതാവു് എന്നറിയപ്പെടുന്നു. സന്താനം മാതാവില്ലാതെ ഉണ്ടാകില്ലല്ലോ? അപ്പോള്‍ രാഷ്ട്രമാതാവാരു്?”

“ഭാരതത്തിനു് അമ്മയില്ല. അമ്മ വളര്‍ത്തിയാലേ സന്തതി നല്ല നിലയിലെത്തൂ. ഭാരതത്തിന്റെ ഇന്നത്തെ ദോഷങ്ങള്‍ക്കെല്ലാം കാരണം അമ്മ അതിനെ വളര്‍ത്തിയില്ല എന്നതാണു്.”

Symbol question.svg.png “മീറ്റിങ്ങുകള്‍ കൊണ്ടു് വല്ല പ്രയോജനവുമുണ്ടോ?”

“പ്രയോജനമുണ്ടു് കൈനിക്കര കുമാരപിള്ള എന്നോടു പറഞ്ഞു. ഗാന്ധി, ഗാന്ധി എന്നു പ്രഭാഷണത്തില്‍ പത്തു തവണ പറഞ്ഞാല്‍ പത്തു പേരുടെ മനസ്സില്‍ ആ പേരു് ചെന്നുകയറുമെന്നു്. ശബ്ദത്തിനു മാന്ത്രികശക്തിയുണ്ടു്. ഞാന്‍ എസ്. രാധാകൃഷ്ണന്റെ പല പ്രഭാഷണങ്ങളും കേട്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടു്. പുസ്തകങ്ങളിലെ ആശയങ്ങള്‍ ഞാന്‍ മറന്നു പോയിരിക്കുന്നു. പ്രഭാഷണങ്ങളിലെ ആശയങ്ങള്‍ ഇപ്പോഴും ഓര്‍മ്മയുണ്ടു് ശബ്ദത്തിന്റെ ശക്തി കൊണ്ടാണതു്.”

Symbol question.svg.png “ചങ്ങമ്പുഴക്കവിതയുടെ മാറ്റൊലിയായി നിങ്ങള്‍ വയലാര്‍ക്കവിതയെ കാണുന്നു. മാറ്റൊലിയാണെങ്കില്‍ അതിനിത്ര ഭംഗി ഉണ്ടായതെങ്ങനെ?”

“താങ്കള്‍ പേച്ചിപ്പാറ അണയില്‍ച്ചെന്നു് ഉറക്കെ എന്തെങ്കിലും പറയു. നിങ്ങള്‍ പറയുന്നതു് പ്രതിധ്വനിയായി കേള്‍ക്കും. ആ പ്രതിധ്വനിക്കു്, മാറ്റൊലിക്കു് നിങ്ങള്‍ പറഞ്ഞതിനെക്കാള്‍ ഭംഗിയുണ്ടായിരിക്കും.”

Symbol question.svg.png “വാരികകളിലെ ഗ്രന്ഥനിരൂപണങ്ങളെക്കുറിച്ചു് എന്തു പറയുന്നു?”

“വിദഗ്ദ്ധന്മാരുടെ പുസ്തകങ്ങളെക്കുറിച്ചു് അവിദഗ്ദ്ധന്മാര്‍ അഭിപ്രായം പറയുന്നു. ഡോക്ടര്‍ കെ. ഭാസ്കരന്‍ നായര്‍ തന്റെ ഒരു പുസ്തകവും റെവ്യുവിനു് അയയ്ക്കുമായിരുന്നില്ല പത്രാധിപര്‍ക്കു്.”

Symbol question.svg.png “പെന്‍ഷന്‍ പറ്റിയവര്‍ക്കു് സ്വസ്ഥതയുണ്ടോ?”

“പെന്‍ഷന്‍ പറ്റിയാല്‍ ശരീരം നന്നാകും. ആരോഗ്യമുണ്ടാകണമെങ്കില്‍ വേഗം പെന്‍ഷന്‍ വാങ്ങു.”

പുസ്തകങ്ങളിലെ ആശയങ്ങള്‍ ഞാന്‍ മറന്നു പോയിരിക്കുന്നു. പ്രഭാഷണങ്ങളിലെ ആശയങ്ങള്‍ ഇപ്പോഴും ഓര്‍മ്മയുണ്ടു്. ശബ്ദത്തിന്റെ ശക്തി കൊണ്ടാണതു്.

Symbol question.svg.png “മദാമ്മയും കേരളത്തിലെ സ്ത്രീയും തമ്മില്‍ ആന്തരികമായി എന്തെങ്കിലും വ്യത്യാസമുണ്ടോ?”

“ആന്തരമായി ഒരു വ്യത്യാസവുമില്ല. ഏതു സ്ഥലത്തായാലും സ്ത്രീ സ്ത്രീ തന്നെ. പിന്നെ ബാഹ്യമായി വ്യത്യാസമുണ്ടു്. ബ്രിട്ടീഷ് കവി (സ്ത്രീ) Stevie Smith പറഞ്ഞു: The English woman is so refined she has no bosom and no behind. കേരളത്തിലെ സ്ത്രീകള്‍ അങ്ങനെയല്ല. രണ്ടും കൂടുതലാണെന്നേയുള്ളു”

Symbol question.svg.png “ഇംഗ്ലീഷ് ഉച്ചാരണം ശരിയായി മനസ്സിലാക്കണമെങ്കില്‍ ഡാനിയല്‍ ജോണ്‍സിന്റെ ഡിക്‍ഷനറിയല്ലേ നല്ലതു്?”

“ആ നിഘണ്ടുവിന്റെ കാലം കഴിഞ്ഞു. ‘Oxford Dictionary of Pronuciation for Current English’ എന്ന നിഘണ്ടു നോക്കു. വില രൂപ 1,275.00.”

Symbol question.svg.png “പബ്ളിസിറ്റിയെ ആക്ഷേപിക്കുന്ന നിങ്ങള്‍ക്കു് സമഗ്ര സംഭാവനയ്ക്കു് സാഹിത്യ അക്കാഡമി സമ്മാനം നല്കിയപ്പോള്‍ ജനക്കൂട്ടത്തില്‍ വച്ചു് അതു സ്വീകരിച്ചു് പബ്ളിസിറ്റി നടത്തുകയായിരുന്നില്ലേ?”

“വീട്ടില്‍ ആ സമ്മാനം കൊണ്ടു തന്നാല്‍ മതി എന്നാണു് ഞാന്‍ പറഞ്ഞതു്. ഞാന്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എം.ടി. വാസുദേവന്‍നായര്‍ അതു പോരെന്നു് നിശ്ചയിച്ചതു കൊണ്ടാണു് ഞാന്‍ പബ്ളിക് ഹങ്ഷനു് സമ്മതിച്ചതു് പിന്നെ ജനക്കൂട്ടം എം.ടി. പ്രസംഗിക്കുന്നിടത്തൊക്കെ ബഹുജനം കൂടും എന്നെക്കരുതിയല്ല ആളുകള്‍ അത്രയേറെ വന്നെത്തിയതു് എം.ടി.യെ കാണാനും അദ്ദേഹം പറയുന്നതു കേള്‍ക്കാനുമാണു് അവരെത്തിയതു് എന്റെ അഭിവന്ദ്യ സുഹൃത്തു് ഏഴാച്ചേരി രാമചന്ദ്രന്റെ പ്രയത്നം കൊണ്ടും സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ മീറ്റിങ്ങിനു് എത്തി. Sincerity വളരെക്കൂടുതലാണു് ഏഴാച്ചേരിക്കു്.”

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 46-ആം പുറം നോക്കുക “ഡബ്ലു.ബി. യേറ്റ്സ്” എന്നു കാണാം. “W” എന്നതു് ഡബ്ള്‍യൂ എന്നാണു് ഉച്ചരിക്കേണ്ടതു്. കുറ്റം പറയാനില്ല. ഒരു ഇംഗ്ലീഷ് പ്രെഫസര്‍ മേലാറ്റൂര്‍ രാധാകൃഷ്ണനെപ്പോലെ ഡബ്ള്‍യൂ എന്നാണു് ഉച്ചരിക്കേണ്ടതു് കുറ്റം പറയാനില്ല. ഒരു ഇംഗ്ലീഷ് പ്രെഫസര്‍ മേലാറ്റൂര്‍ രാധാകൃഷ്ണനെപ്പോലെ ഡബ്ലിയൂ എന്നു പറയുന്നതു് ഞാന്‍ ഒരുതവണയല്ല കേട്ടതു്.

ചെറുകഥയും വൈരുപ്യവും

‘ജപ്പാനിലുള്ളവര്‍ അറുപതു വയസ്സാകുമ്പോള്‍ ‘ഹരകിറി’ (കത്തികൊണ്ടു് വയറു കീറി ആത്മഹത്യ ചെയ്യല്‍) നിര്‍വഹിക്കുന്നതുപോലെ ഇവിടെ ആ പ്രവൃത്തി പ്രചാരത്തില്‍ വന്നിട്ടില്ല എന്നതു് വിചിത്രം തന്നെ. പക്ഷേ പ്രകൃതി നിങ്ങളുടെ പല്ലുകള്‍ ഇളക്കിയെടുക്കുന്നുണ്ടു്. തലമുടി പിച്ചിച്ചിന്തിയെടുക്കുന്നു. കാഴ്ചയെ മോഷ്ടിക്കുന്നു. വിരുപമായ മുഖാവരണത്തിനു സദൃശമായ രീതിയില്‍ നിങ്ങളുടെ മുഖത്തെ വക്രിപ്പിക്കുന്നു. പ്രകൃതി നിങ്ങള്‍ക്കു ചുറ്റും അദ്ഭുതജനകമായ സുന്ദരരൂപങ്ങളെ സൃഷ്ടിച്ചു് നിങ്ങളുടെ ദയനീയാവസ്ഥയെ കൂടുതല്‍ ദയനീയമാക്കുന്നു.’ ഏതാണ്ട് ഇമ്മട്ടില്‍ എമേഴ്സണ്‍ പറഞ്ഞിട്ടുണ്ടു്. നമ്മുടെ ചെറുകഥാ സാഹിത്യത്തിനും ഇതു ചേരും. ചെറുകഥയുടെ പല്ലുകള്‍ അടിച്ചു കൊഴിക്കുന്നു രചയിതാക്കള്‍. തലമുടി പറിച്ചെടുത്തു കഷണ്ടിയാക്കുന്നു തലയോടിനെ. കാഴ്ചയില്ലാതാക്കുന്നു. മുഖത്തിനു വൈരുപ്യം നല്കുന്നു. എന്നാല്‍ മറ്റു സുന്ദരരൂപങ്ങള്‍ സൃഷ്ടിക്കുന്നുമില്ല. ഇങ്ങനെ പ്രവര്‍ത്തിക്കുന്നവരില്‍ ഉള്‍പ്പെടുന്നു ടി.എന്‍. പ്രകാശ് അദ്ദേഹത്തിന്റെ ‘താപം’ എന്ന ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ച എനിക്കു് ഇങ്ങനെയൊക്കെ എഴുതാനാണു് തോന്നിയതു്.

ചെയ്യുന്നതെന്തും ‘ഗ്രെയ്സ്‌ഫുള്‍’ ആയി ചെയ്യണം എന്നു് മലയാളനാടു് പത്രാധിപര്‍ എസ്.കെ. നായര്‍ എന്നോടു പലപ്പോഴും പറഞ്ഞിട്ടുണ്ടു്. അദ്ദേഹത്തിന്റെ ബന്ധുവായ കാഷ്യു എക്സ്പോര്‍ട്ടര്‍ ജനാര്‍ദ്ദനന്‍ പിള്ള നല്കിയ ഉപദേശമാണു് ഇതു്. ഒരാള്‍ ആയിരം രൂപ കടം ചോദിച്ചെന്നിരിക്കട്ടെ. ഉണ്ടെങ്കില്‍ അപ്പോള്‍ത്തന്നെ അതു കൊടുക്കണം. അല്ലാതെ അടുത്തയാഴ്ചയാകട്ടെ, രണ്ടാഴ്ച കഴിയട്ടെ എന്നു പറയരുതു്. ബന്ധുവിന്റെ ഈ ഉപദേശം അനുസരിച്ചു പ്രവര്‍ത്തിച്ചിരുന്നു എസ്.കെ. നായര്‍. ഞാന്‍ പലപ്പോഴും അദ്ദേഹത്തോടു രൂപ ചോദിച്ചിട്ടുണ്ടു്. ഒരു സന്ദര്‍ഭത്തില്‍പ്പോലും ‘ഇല്ല’ എന്നു പറഞ്ഞിട്ടില്ല. ഒരു ദിവസം എനിക്കു് അത്യാവശ്യമായി രണ്ടായിരം രൂപ വേണം. ഞാന്‍ ആവശ്യകത കാണിച്ചു് എസ്.കെയ്ക്ക കത്തെഴുതി ഒരകന്ന ബന്ധുവിനെ ഏല്പിച്ചു. എസ്.കെയുടെ വീട്ടിലേക്കുള്ള വഴിയും പറഞ്ഞു കൊടുത്തു. ശ്രീനാരായണ കോളേജ് ബസ് സ്റ്റോപ്പില്‍ ഇറങ്ങണം. പാളം മുറിച്ചു കടന്നാല്‍ ഒരു ചെറിയ ലേയ്‌നുണ്ടു്. അതിലൂടെ മൂന്നു ഫര്‍ലോങ് പോകണം. ആരോടു ചോദിച്ചാലും അദ്ദേഹത്തിന്റെ വീടു് കാണിച്ചു തരും ‘ശരി’ യെന്നു പറഞ്ഞു് ബന്ധുപോയി രാത്രി പത്തു മണിയോടു് അടുപ്പിച്ചു് അയാള്‍ തിരിച്ചെത്തി “രൂപ കിട്ടിയോ?” എന്നു് എന്റെ ഉത്കണ്ഠ കലര്‍ന്ന ചോദ്യം “പറയാം” എന്നു് അയാളുടെ മറുപടി എന്നിട്ടു് യാത്രയുടെ വൈഷമ്യങ്ങള്‍ — ഒരു മണിക്കൂര്‍ നേരം ബസ് കേടായി കിടന്നതു് ഇവയൊക്കെ വര്‍ണ്ണിച്ചു തുടങ്ങി ഞാന്‍ എസ്.കെയുടെ പാര്‍പ്പിടം പറഞ്ഞു കൊടുത്തതു് അയാള്‍ മറന്നു. തീവണ്ടിയാപ്പീസിനടുത്തു ഇറങ്ങി പലരോടും വീടു് എവിടെയെന്നു് അന്വേഷിച്ചതു് ഇവയൊക്കെ വര്‍ണ്ണിച്ചു. “ആട്ടെ രൂപ കിട്ടിയോ?” എന്നു് എന്റെ ക്ഷമ കെട്ട ചോദ്യം “വരട്ടെ പറയാം” എന്ന മറുപടി “ഒരു വിധത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി ഗെയ്റ്റില്‍ ഒരു ഗുര്‍ഖ നില്ക്കുന്നു. അയാള്‍ എന്നെ അകത്തേയ്ക്കു കടത്തി വിട്ടില്ല” എന്റെ കോപം മൂര്‍ദ്ധന്യാവസ്ഥയിലെത്തി. ഞാന്‍ അലറി “രൂപ കിട്ടിയോടാ, അതു പറ” അപ്പോള്‍ മറുപടിയുണ്ടായി. “അദ്ദേഹം മദ്രാസില്‍ പോയി ഒരാഴ്ച കഴിഞ്ഞേ എത്തൂ.”

ഫര്‍സാന എന്ന പെണ്‍കുട്ടി സുന്ദരി. അവളോടു ഹര്‍ഷ എന്ന പെണ്‍കുട്ടിക്കു് ലെസ്ബിയന്‍ ലൗവിനോടു അടുത്ത സ്നേഹം. റ്റീച്ചേഴ്സിനും അതേ വികാരം. ഈ അറു പഴഞ്ചന്‍ വിഷയം സ്പഷ്ടമായി പ്രതിപാദിച്ചതിനു ശേഷം എമേഴ്സന്റെ പ്രകൃതിയെപ്പോലെ ക്രൂരത കാണിച്ചും എന്റെ ബന്ധുവിനെപ്പോലെ അവസാനത്തില്‍ കുടമിട്ടു് ഉടച്ചും വായനക്കാരെ കഷ്ടത്തിലാക്കുന്നു പ്രകാശ്. പാകിസ്ഥാന്‍ നമ്മുടെ ദേശത്തിന്റെ അതിരുകളെ ലംഘിക്കാന്‍ ശ്രമിക്കുന്നതു പോലെ പ്രകാശ് സാഹിത്യത്തിന്റെ അതിര്‍ത്തിയെ ലംഘിച്ചു് ദുര്‍ഗ്രഹതയില്‍ അഭിരമിക്കുന്നു. അതിനാല്‍ ഹൃദയസംവാദമുണ്ടാകുന്നില്ല. വിഷയത്തിന്റെ ആന്റി ഡിലൂവ്യന്‍ സ്ഥിതിയും പര്യവസാനത്തിന്റെ ദുര്‍ഗ്രഹതയും കൊണ്ടു് ഇതിന്റെ പാരായണം ക്ളേശപ്രദമായി ഭവിക്കുന്നു വായനക്കാരനായ എനിക്കു്.

തലമുടി പ്രേമം

ടോള്‍സ്റ്റോയി, ചെക്കോവ്, മോപസാങ് ഇവരുടെ കഥകള്‍ നോക്കുക. ഒരു വാക്യം പോലും മനസ്സിലാകാതിരിക്കില്ല. ലളിതമായി, സങ്കീര്‍ണ്ണതയില്ലാതെ എഴുതി നോക്കു. വജ്രം കൊണ്ടു് കണ്ണാടിയില്‍ എഴുതിയതു പോലെയിരിക്കും.

മകളെ അമ്മയോടു മാനസികമായി ബന്ധിപ്പിച്ചതു് അമ്മയുടെ നീണ്ടുചുരുണ്ട തലമുടിയാണു്. തലമുടി കഴുകി ഏറിയകൂറും ഉണങ്ങിക്കഴിയുമ്പോള്‍ അമ്മയെ മകള്‍ ആടുന്ന കസേരയിലിരുത്തി ചീപ്പു് കൊണ്ടു് ആ പ്രവാഹത്തെ കോതിയൊതുക്കും. മാംസവും രക്തവുമാണു് അവരെ യോജിപ്പിക്കുന്നതു്. അതുപോലെ അമ്മയുടെ തലമുടിയും. മകള്‍ അതു ചീകും, പിന്നും, കൂട്ടിവയ്ക്കും, പരീക്ഷണങ്ങള്‍ നടത്തും. മാന്യയെപ്പോലെ അമ്മ ജീവിച്ചു്. മരിച്ചു മരണത്തിനു ശേഷം വെള്ളത്തലയണയില്‍ വിടര്‍ത്തിയിട്ട തലമുടിയോടുകൂടി അമ്മ കിടന്നതു മകളുടെ മായാത്ത ഓര്‍മ്മയാണു്. അങ്ങനെയിരിക്കെ അറുപതു വയസ്സായ ഒരു പദയാത്രക്കാരന്‍ ഇരുപതു വയസ്സുള്ള ഒരു യുവതിയുമായി അവിടെയെത്തി. അവളുടെ സമൃദ്ധമായ തലമുടി അമ്മ നഷ്ടപ്പെട്ട മകളെ വല്ലാതെ ആകര്‍ഷിച്ചു. തന്റെ തലമുടിയെക്കാള്‍ അമ്മയുടെ തലമുടിയെക്കാള്‍ അവളുടേതു നന്നു്. അവര്‍ രണ്ടുപേരും അച്ഛനും മോളും കൂടി നടത്തുന്ന ഭക്ഷണശാലയില്‍ വന്നിരുന്നു് വേണ്ടുവോളം കുടിക്കും. ഒരു ദിവസം മഞ്ഞുറഞ്ഞ ദിനത്തില്‍ പദയാത്രക്കാരന്‍ അവളുടെ അടുത്തെത്തി. പേനാക്കത്തിയോ കത്തിരിയോ വേണമെന്നു് പറഞ്ഞു. സംശയത്തോടെയാണെങ്കിലും അവള്‍ അയാള്‍ക്കു തയ്യല്‍ക്കാരന്‍ ഉപയോഗിക്കുന്ന കത്തിരി കൊടുത്തു. അവള്‍ നോക്കിയപ്പോള്‍ അയാള്‍ കത്തിരിയോടെ ഒരു സ്ത്രീയുടെ അടുത്തു് കുനിഞ്ഞിരിക്കുന്നതു കണ്ടു. ‘പാടില്ല, പാടില്ല’ എന്നു ഉറക്കെപ്പറഞ്ഞുകൊണ്ടു് അവള്‍ അയാളുടെ അടുത്തേക്കു് ഓടിച്ചെന്നു. തെറ്റിദ്ധാരണയായിരുന്നു അവളുടേതു്. ഉറഞ്ഞ മഞ്ഞില്‍ പെട്ടുപോയ തലമുടി മുറിച്ചെടുത്തു ചെറുപ്പക്കാരിയെ രക്ഷിക്കാനായിരുന്നു അയാളുടെ ശ്രമം. അവൾ കത്തിരി അയാളുടെ കൈയില്‍ നിന്നു് പിടിച്ചു വാങ്ങിച്ചു് രണ്ടറ്റങ്ങളും ഒന്നാക്കി മഞ്ഞു് മുകളിലേക്കു ഉയര്‍ത്തി അതുകൊണ്ടു്. അവള്‍ ചെറുപ്പക്കാരിയെ രക്ഷിച്ചു അങ്ങനെ. അവല്‍ യുവതിയെ കൂട്ടിക്കൊണ്ടു പോയി ചൂടു വെള്ളത്തില്‍ കുളിപ്പിച്ചു. കെട്ടുവീണ തലമുടി ചീകി ശരിപ്പെടുത്തി. അതുണങ്ങുന്നതുവരെ അവള്‍ കോതി. തിളക്കമാര്‍ന്ന ആ തലമുടി അരക്കെട്ടുവരെ പ്രവഹിച്ചു. അവളുടെ തുടകള്‍ അമ്മയില്ലാത്ത ആ സ്ത്രീയുടെ നിതംബപ്രദേശത്തെ സ്വാഗതം ചെയ്തു. അവളുടെ ചുണ്ടുകള്‍ യുവതിയുടെ മുലക്കണ്ണുകളെ സ്പര്‍ശിച്ചു. ആ മദോന്മത്തതയില്‍ പദയാത്രക്കാരനും അച്ഛനും തെല്ലകലെ നില്ക്കുന്നതു് അവര്‍ കാര്യമാക്കിയില്ല. മനസ്സിലാക്കാതെ നോട്ടത്തോടുകൂടി ആ പുരുഷന്മാര്‍ ഭക്ഷണശാലയുടെ അകത്തേക്കു പോയി. സ്ത്രീത്വം പങ്കുവയ്ക്കുന്ന അവരെ അതിനു വിട്ടുകൊണ്ടു്.

ഇതു് ഒരു ഐറിഷ് കഥയുടെ ചുരുക്കമാണു് — Bryan MaxMahon എഴുതിയ A woman’s Hair എന്ന ചെറുകഥയുടെ സംഗ്രഹം. മാതൃരൂപം എന്ന ജന്മവാസനയെ പ്രകാശിപ്പിക്കുന്നു ഇതു്. അമ്മയുടെ തലമുടി മകളെ അവരുമായി കൂട്ടിയിണക്കി. അമ്മ മരിച്ചപ്പോള്‍ വേറൊരു സ്ത്രീയുടെ മനോഹരമായ തലമുടിയുടെ ദര്‍ശനം പൂര്‍വകാല സ്മരണകളെ ഉദ്ദീപിപ്പിക്കുകയും മാതൃസ്നേഹം എന്ന ജന്മവാസനയ്ക്കു ജ്വലനമുണ്ടാകുകയും ചെയ്യുന്നു. മുല കടിക്കുന്നതു സെക്സല്ല. മാതൃത്വം എന്ന ജന്മവാസനയാലാണു്. ഈ കഥ സഹൃദയനെ രസിപ്പിക്കുന്നതു് എന്തുകൊണ്ടാണു്? സ്ത്രീകളെസ്സംബന്ധിച്ചിടത്തോളം പ്രാധാന്യമാര്‍ജ്ജിച്ചതു് മാതൃത്വമാണു് എന്ന ആശയത്തില്‍ വികാരവും വേദനങ്ങളും കലര്‍ത്തി അതിനെ കഥാകാരി ബിംബമാക്കിയിരിക്കുന്നു. സാഹിത്യം ശൂഷ്കമായ ആശയനിവേദനമല്ല നടത്തുന്നതു്. ബിംബങ്ങളില്ലാത്ത രചന സാഹിത്യമേയല്ല. അഷിത ഭാഷാപോഷിണിയില്‍ എഴുതിയ ‘പകരം ഒരാള്‍’, എന്ന കഥ ദൗര്‍ഭാഗ്യം കൊണ്ടു് സാഹിത്യമെന്ന വിഭാഗത്തില്‍ പെടുന്നില്ല. സന്ദിഗ്ദ്ധാര്‍ത്ഥതയോടെ ചില വാക്യങ്ങള്‍ ശ്രീമതി എഴുതി വയ്ക്കുന്നു എന്നേ പറയാനുള്ളു. പ്രതിപാദിക്കാനുള്ളതു് വ്യക്തമായി പ്രതിപാദിച്ചാല്‍ അതു സാഹിത്യമല്ലാതാവും എന്നു നമ്മുടെ ചില എഴുത്തുകാര്‍ക്കു വിചാരമുണ്ടു്. അവരുടെ കൂട്ടത്തിലാണു് അഷിത. ടോള്‍സ്റ്റോയി, ചെക്കോവ്, മോപസാങ് ഇവരുടെ കഥകള്‍ നോക്കുക. ഒരു വാക്യം പോലും മനസ്സിലാകാതിരിക്കില്ല. ലളിതമായി, സങ്കീര്‍ണ്ണതയില്ലാതെ എഴുതി നോക്കു. വജ്രം കൊണ്ടു് കണ്ണാടിയില്‍ എഴുതിയതു പോലെയിരിക്കും. തകഴിയും കൂട്ടുകാരും എഴുതിയതിന്റെ ക്വാളിറ്റി എന്തുമാകട്ടെ. അഷിതയെപ്പോലെ disgusting ആയി അവരൊന്നും രചന നടത്തിയിട്ടില്ല. മനസ്സിന്റെ ത്രിഭുജ കാചത്തിലൂടെ റിയാലിറ്റി കടക്കുമ്പോള്‍ ഉണ്ടാകുന്നതാണു് സ്റ്റൈലെന്നു് ഒരു സോവിയറ്റ് കഥാകാരന്‍ പറഞ്ഞതു് എനിക്കു ഓര്‍മ്മയിലെത്തുന്നു. അഷിതയ്ക്കു മനസ്സും ഇല്ല. അതു ത്രിഭുജകാചവുമല്ല. അതുകൊണ്ടാണു് നിത്യചൈതന്യയതി കുഞ്ഞുങ്ങള്‍ക്കു വേണ്ടി തനിക്കൊന്നും എഴുതാന്‍ കഴിഞ്ഞില്ല എന്നു് പശ്ചാത്താപത്തോടെ പറഞ്ഞപ്പോള്‍ ‘അതിനു താനുണ്ടു്’ എന്നു് അഷിത അദ്ദേഹത്തെ അറിയിച്ചതു്. അനന്തവിസ്തൃതമായ സാഹിത്യസമുദ്രത്തിലെ ഒരു കൊച്ചുനീര്‍പ്പോളയാകാന്‍ പോലും അഷിതയ്ക്കു യോഗ്യതയില്ല. ശ്രീമതിക്കു സദൃശരായി കേരളത്തില്‍ പല എഴുത്തുകാരികളുമുണ്ടു്. അവരുടെ അഹങ്കാര ജല്പനങ്ങള്‍ അസഹനീയങ്ങളത്രേ.

മരച്ചീനിപ്പിട്ടു്

പാലോട്ടു് ഒരു സ്ഥാപനത്തിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കുകൊള്ളാന്‍ ഞങ്ങള്‍ പോയി. സമ്മേളനത്തില്‍ ആധ്യക്ഷ്യം വഹിക്കണം. പ്രസംഗിക്കണം. ഞങ്ങളുടെ കൂട്ടത്തില്‍ പ്രായംകൂടിയ കാര്‍ത്തികേയന്‍ (പൊതുജനം പത്രാധിപര്‍) അധ്യക്ഷന്‍, പ്രഭാഷകരായി ജഗദി വേലായുധന്‍ നായര്‍, ഞാന്‍. പിന്നെ ഒരാളും കൂടിയുണ്ടു്. ആരെന്നു് ഓര്‍മ്മയില്ല. മീറ്റിങ് കഴിഞ്ഞു. കാപ്പികുടിക്കാന്‍ സംഘാടകര്‍ ക്ഷണിച്ചു. വല്ലാത്ത വിശപ്പു്. പക്ഷേ മരച്ചീനിപ്പിട്ടു മാത്രമേ കഴിക്കാനുള്ളു. ഞാന്‍ അതു തിന്നുകയില്ല. എങ്കിലും ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമല്ലോ. അതുകൊണ്ടു് വിശപ്പു് തീരുന്നതു വരെ ആ പരുക്കന്‍ സാധനം ഉള്ളിലാക്കി. ചായയോ, കാപ്പിയോ, ഓടവെള്ളമോ എന്നു മനസ്സിലാക്കാന്‍ കഴിയാത്ത ഒരു തരം ഒട്ടുന്ന ദ്രാവകം വൃത്തികെട്ട ഗ്ലാസ്സില്‍ കൊണ്ടു വച്ചു. മരച്ചീനിപ്പിട്ടു് തൊണ്ടയിലിരിക്കുന്നതുകൊണ്ടു് അതെടുത്തു കുടിച്ചു. കാപ്പികുടി കഴിഞ്ഞു് യാത്ര തിരിച്ചു തിരുവനന്തപുരത്തേക്കു്. എനിക്കു ഓക്കാനമുണ്ടായി. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ‘കാറൊന്നു നിറുത്തണേ’ എന്നു ഞാന്‍ നിലവിളിച്ചു. കാര്‍ നിന്നു. ‘ഓ’ എന്നു ശബ്ദമുണ്ടാക്കികൊണ്ടു് ഞാന്‍ ഛര്‍ദ്ദിച്ചു റോഡിലേക്കു്. “നിങ്ങള്‍ക്കു് ഇതൊന്നും ശീലമില്ല. ഞാന്‍ തിരുവനന്തപുരത്തു് എത്തുന്നതു വരെ ഛര്‍ദ്ദിക്കില്ല” എന്നു ജഗദി വേലായുധന്‍ നായര്‍ പറഞ്ഞു. പക്ഷേ കാര്‍ നെടുമങ്ങാട്ടു് എത്തിയപ്പോള്‍ അദ്ദേഹം ‘ബ്രേക്ക് പിടിക്കണേ’ എന്നു വിളിച്ചു. പിടിച്ചു ഘോരാട്ടഹാസത്തോടുകൂടി അദ്ദേഹം ഛര്‍ദ്ദിച്ചു. അവശനായി കാറില്‍ ചാഞ്ഞു കിടന്നു. അര ഫര്‍ലോങ് കൂടി കാറ് പോയപ്പോള്‍ ഞാന്‍ പേരു മറന്നു പോയ ആളും പിട്ടും ദ്രാവകവും വായു് വഴി പുറത്താക്കി. പൊതുജനം കാര്‍ത്തികേയന്‍ ഈ പരാക്രമമെല്ലാം കണ്ടു പറഞ്ഞു: “നിങ്ങള്‍ സമുദായത്തിലെ’ എലീറ്റ് വിഭാഗത്തില്‍ പെടുന്നവരാണു്. മരച്ചീനിപ്പിട്ടും മറ്റും കഴിച്ചിട്ടില്ല. ഞാന്‍ പ്രോലിറ്റേറിയനാണു്. ഇതും ഇതിനപ്പുറവും ഞാന്‍ കഴിക്കും. എനിക്കൊന്നും വരില്ല. നോക്കിക്കോളു.” കാറ് സ്പീഡില്‍ പോകുകയാണു്. “ഭാഗ്യം കൊണ്ടു് ഞാനതു കഴിച്ചില്ല” എന്നു ഡ്രൈവര്‍ പറഞ്ഞു. കാറ് പേരൂര്‍ക്കട എന്ന സ്ഥലത്തെത്തി. പൊടുന്നനെ ആക്രോശം: “ബ്രേക്ക് പിടിക്കണേ” കാര്‍ത്തികേയനാണു്, പ്രോലിറ്റേറിയനാണു് അങ്ങനെ ആക്രോശിച്ചതു്. കാര്‍ സഡന്‍ ബ്രെയ്ക്കിട്ടു നിറുത്തി ഡ്രൈവര്‍. കാര്‍ത്തികേയന്‍ ഡോര്‍ തുറക്കാതെ ഷട്ടര്‍ ഇടാത്ത ഭാഗം വഴി ഘോരഘോരമായി ഛര്‍ദ്ദിച്ചു. ഞാന്‍ വീട്ടിലെത്തി. കാര്‍മിനേറ്റീവ് മിക്‍സ്ചര്‍ വാങ്ങി വച്ചിട്ടുണ്ടു്. അതെടുത്തു ഡബ്ള്‍ ഡോസ് അടിച്ചു. ഒന്നാന്തരം മരുന്നാണു് അതു്. മീറ്റിങ്ങിനു പോകുന്നവര്‍ക്കു ഇതു വാങ്ങി വയ്ക്കാം. പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ നോര്‍മല്‍ കണ്ടിഷനിലായി. കാര്‍ത്തികേയനെയും ജഗദി വേലായുധന്‍ നായരെയും റ്റെലിഫോണില്‍ വിളിച്ചു ഞാന്‍. ഫോണിന്റെ ബല്ലടിക്കുന്ന ശബ്ദം മാത്രമേയുള്ളു. മനുഷ്യശബ്ദമില്ല. അവര്‍ രണ്ടുപേരും ആശുപത്രിയില്‍ പോയിരിക്കുമെന്നു് ഞാന്‍ വിചാരിച്ചു.

അന്നു ഞാന്‍ പ്രസംഗത്തിനു പോക്കു നിറുത്തിയതാണു്. പിന്നീടു് ഇതുവരെ ഒരു മീറ്റിങ്ങിനും പോയിട്ടില്ല.