Difference between revisions of "ഹെൽപ്പറായി ജീവിച്ച് ഹെൽപ്പറായി മരിക്കുന്നവരെപ്പറ്റി"
(Created page with "__NOTITLE____NOTOC__← രഞ്ജിത് കണ്ണൻകാട്ടിൽ {{SFN/Kintsugi}}{{SFN/KintsugiBox}} ==ഹെൽപ്പറാ...") |
(No difference)
|
Revision as of 02:35, 7 November 2016
കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ | |
---|---|
ഗ്രന്ഥകർത്താവ് | രഞ്ജിത് കണ്ണൻകാട്ടിൽ |
മൂലകൃതി | കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2016 |
മാദ്ധ്യമം | പിഡിഎഫ്, മീഡിയവിക്കി പതിപ്പുകൾ |
പുറങ്ങള്‍ | 80 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ഹെൽപ്പറായി ജീവിച്ച് ഹെൽപ്പറായി മരിക്കുന്നവരെപ്പറ്റി
ചന്ദ്രേട്ടനെപ്പോലെ,
ഒരു തൊഴിലും പഠിക്കാനാകാതെ,
പണി നിർത്തുന്ന കാലം വരെ
മേസ്തിരിയുടെ ആട്ടും തുപ്പും കൊണ്ട്
പണിയെടുക്കുന്നവരുണ്ട്.
ദൂരെദൂരെ കൂടിയിരിക്കുന്ന
ഇഷ്ടികക്കുഞ്ഞുങ്ങളെ
ഇത്തിരിപോലും തട്ടുകേട് കൂടാതെ
പതുങ്ങിപ്പതുങ്ങി താങ്ങിവരണം.
കട്ടയടുക്കി കഴിഞ്ഞാൽ
മേസ്തിരി കനപ്പിച്ചൊന്നു നോക്കും.
“സിമന്റ് കൂട്ട്രാ മൈരേ”ന്ന് അലറും.
ഇത്തിരിക്കോളം വെള്ളമൊന്ന് കൂട്യാ,
“പോയി നിന്റമ്മക്ക് പിണ്ഢം വെക്ക്രാ”ന്ന്
ആക്രോശിക്കും.
പണി തൊടങ്ങണേനുമുന്നേ
സൈറ്റിലൊരു പൊടികാണാത്തവിധം
ചത്തു ക്ലീൻ ചെയ്യണം.
പണി കഴിഞ്ഞാ
മേസ്തിരീന്റെ തോർത്തുമുണ്ടടക്കം കഴുകിക്കൊടുക്കണം.
കോലരീമ്മെ നഖത്തുമ്പിന്റത്രിം സിമന്റ് കണ്ടാ മതി,
അന്നത്തെ കൂലി കൊറയും.
നടുവളഞ്ഞുറച്ച് പോകുന്നത്ര കല്ലുകോരണം.
പൊടിപടലങ്ങൾ കണ്ണിൽ
ഭൂപടങ്ങൾ നിറച്ച് വരച്ച്
സമുദ്രജലപ്രവാഹങ്ങളുണ്ടാക്കുന്നത്ര മണ്ണരിക്കണം.
കെട്ടിത്തീർത്ത കല്ലുമല
വെള്ളം കോരി മുഴുക്കെ നനയ്ക്കണം.
കൂലി തരുമ്പോ,
“മുന്നൂറ്റമ്പതുർപ്യല്ലേ കൊറവൊള്ളൂട
കഴുവേർടെ മോനേ,
നെനക്കെന്താ പണിട്ത്താ” എന്നൂടി കേട്ട്
അന്നന്നത്തെ സെഷൻ
ശോകമൂകമായി വൈൻഡപ്പ് ചെയ്യണം.
ശീലായീന്നേ…
|