close
Sayahna Sayahna
Search

‘ഒരു ദിവസത്തിന്റെ മരണ’ത്തിനു പിന്നിൽ


‘ഒരു ദിവസത്തിന്റെ മരണ’ത്തിനു പിന്നിൽ
EHK Essay 03.jpg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 55

ഇടതുപക്ഷക്കാർ പാടെ തഴഞ്ഞ ഒരു പ്രൊലിറ്റേറിയൻ കഥയാണ് ‘ഒരു ദിവസത്തിന്റെ മരണം’ (‘ദിനോസറിന്റെ കുട്ടി’ എന്ന സമാഹാരത്തിൽനിന്ന്). യന്ത്രവത്കരണത്തോടെ താഴെ കിടയിലുള്ള കുടുംബങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾ കഷ്ടപ്പെടുന്നതിനെപ്പറ്റിയാണ് ഈ കഥ. അതിൽനിന്ന് കരകയറാനുള്ള ശ്രമത്തിൽ അവരെത്തിച്ചേരുന്നത് അത്രതന്നെ അഭികാമ്യമല്ലാത്ത പരിസരങ്ങളിലായിരിയ്ക്കും.

ഈ കഥ എഴുതാനുണ്ടായ കാരണം, അതിലെ പ്രധാനകഥാപാത്രമായ കൗസല്യയെ കണ്ടത്, എല്ലാം ഞാൻ മുമ്പ് ഒരു ലേഖനത്തിൽ എഴുതിയത് ആഗസ്റ്റ് 2008–ലെ ‘ബഹുമുഖം’ എന്ന മാസികയിൽ വന്നിരുന്നു. അത് ഞാൻ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ താഴെ കൊടുക്കുന്നു.

* * *

‘ഒരു ദിവസത്തിന്റെ മരണം’ എന്ന കഥ എഴുതാൻ കാരണക്കാർ ഏതാനും സ്ത്രീകളാണ്. എന്നും വൈകുന്നേരം ബോംബെ വർളി ബസ്സ് സ്റ്റോപ്പിൽ സാന്താക്രൂസിലേയ്ക്കു പോകുന്ന 83, 84 നമ്പർ ബസ്സുകളുടെ ക്യൂ വിൽ കാത്തു നിൽക്കുമ്പോൾ അവരെ കാണാറുണ്ട്. അവർ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി സംസാരിക്കുന്നത് കേൾക്കാറുമുണ്ട്. അവർ മറ്റുള്ളവരെ കാത്തുനിൽക്കുകയാണ്, ദാദർ വരെ ഒപ്പം നടന്നു പോകാൻ. അവർക്ക് സബർബൻ ട്രെയ്ൻ പിടിച്ച് കുറേ ദൂരം പോകേണ്ടതുണ്ട്.

അംഗവിക്ഷേപങ്ങളോടെ അവർ പറഞ്ഞിരുന്നത് അവരുടെ പ്രാരാബ്ധങ്ങളെപ്പറ്റിയാണ്. ഏതോ പേക്കിങ് കമ്പനിയിലാണവരെല്ലാം ജോലിയെടുക്കുന്നത്. രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ. ദിവസക്കൂലി അഞ്ചു രൂപ. അതുകൊണ്ട് വീട്ടുച്ചിലവുകൾ എങ്ങിനെ കഴിച്ചുകൂട്ടുമെന്നായിരുന്നു അവരുടെ പ്രശ്‌നം.

എനിയ്ക്കു വളരെ വിഷമമായി. എല്ലാ സ്ത്രീകളുടെയും നെറുകയിൽ കുങ്കുമമുണ്ട്. അതിനർത്ഥം അവർ കല്യാണം കഴിച്ചവരാണ്, ഒരു പക്ഷെ കുട്ടികളുണ്ടാവും, അവരുടെ കാര്യവും നോക്കേണ്ടിവരും എന്നൊക്കെ യാണ്. വല്ലാത്ത ജീവിതം. കുറച്ചു ദിവസം അതെന്നെ അലട്ടി. പിന്നെ ജീവിതത്തിന്റെ മറ്റ് അലട്ടുകൾക്കിടയിൽ അതു മറന്നുപോവുകയും ചെയ്തു.

ഒരിയ്ക്കൽ ഫ്‌ളോറാ ഫൗണ്ടനിന്നടുത്ത് ഒരു കസ്റ്റമറെ കാണാൻ പോകേണ്ടിവന്നു. മൂന്നാം നിലയിലാണ് അയാളുടെ ഓഫീസ്. ഡിസ്‌കഷനെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ തൊട്ടടുത്ത വാതിൽ കടന്ന് ഒരു സ്ത്രീ പുറത്തു കടന്നു. കുറച്ചു തടിച്ച ദേഹപ്രകൃതി. നല്ല കൂട്ടത്തിലാണെന്നു കണ്ടപ്പോൾ തോന്നി. മുപ്പത് മുപ്പത്തഞ്ച് വയസ്സു പ്രായമേ ഉണ്ടാവൂ. തോളിൽ ഒരു സഞ്ചി തൂക്കിയിട്ടുണ്ട്. എന്തു കൊണ്ടോ അവർ എന്നെ നോ ക്കിയപ്പോൾ എനിയ്ക്ക് ലോഗ്യഭാവത്തിൽ ചിരിയ്ക്കാൻ തോന്നി. അവരും ചിരിച്ചു. ഞാൻ ചോദിച്ചു.

‘എന്ത് ഓഫീസാണത്?’

‘ഞാൻ ജോലിയെടുക്കുന്നതോ?’

‘അതെ, എന്താണവിടെ ജോലി?’ മുമ്പൊരിയ്ക്കൽ അവിടെ വന്നപ്പോൾ വാതിലിലൂടെ കണ്ടത് ഉയരം കുറഞ്ഞ കുറേ മേശകൾ നിരത്തിയിട്ടിരിയ്ക്കുന്നതും അതിനു മുമ്പിലിരുന്ന് കുറേ സ്ത്രീകൾ ജോലിയെടുക്കുന്നതുമായിരുന്നു. എന്തു ജോലിയാണെന്നു മനസ്സിലായില്ല.

‘സുപാരി പേക്കിങ്ങാണ് സാബ്.’

കടകളിൽ തൂക്കിയിട്ടിരിയ്ക്കുന്ന സുപാരി പാക്കറ്റുകൾ കാണുമ്പോൾ ഞാൻ ആലോചിക്കാറുണ്ട് ആ പാക്കറ്റുകൾക്കു പിന്നിൽ പ്രവർത്തിച്ച കുറേ കരങ്ങളുണ്ടാവുമെന്ന്. ഒരു സുപാരി പേക്കിങ് ഷോപ്പ് എന്റെ ഭാവനയിൽ ഉണ്ടായിരുന്നു. ഞാൻ കൂടുതലെന്തോ ചോദിയ്ക്കാൻ ഒരുമ്പെടുമ്പോഴേയ്ക്ക് അവൾ ഹിന്ദിയിൽ പറഞ്ഞു. ‘ഞാൻ ഓടട്ടെ സാബ്, അഞ്ചേ കാലിന്റെ ട്രെയ്ൻ പിടിയ്ക്കണം. കുറേ ദൂരം പോവാന്ണ്ട്.’

ഒരു കഥ മനസ്സിൽ രൂപപ്പെട്ടു വരികയായിരുന്നു. കഥയിലെ കൗസല്യയുടെ രൂപരേഖ ആ നിമിഷം ഉദിച്ചുവന്നു. അവൾ ഓടിക്കൊണ്ട് കോണിപ്പടികൾ ഇറങ്ങുകയായിരുന്നു. പിന്നിൽനിന്ന് അതു നോക്കിക്കൊണ്ടിരിയ്‌ക്കെ കാന്തിഭായ് എന്ന കടയുടമയുടെ ചിത്രവും മനസ്സിൽ തെളിഞ്ഞുവന്നു. കൗസല്യയോടുള്ള കാമം മനസ്സിൽ സൂക്ഷിച്ച് അവസരം പാർത്തുനിന്ന സുപാരിക്കാരൻ കാന്തിഭായ്.

വീടണയാനുള്ള അവളുടെ തിടുക്കത്തിൽ നിന്ന് ഞാനവളുടെ കുടും ബം സൃഷ്ടിച്ചു. ദിവസത്തിൽ അഞ്ചുറുപ്പിക കൂലി കിട്ടുന്ന ഒരു ജോലിക്കാരിയുടെ കുടുംബം എങ്ങിനെയാവുമെന്നത് ഭാവനയിൽ കാണുവാൻ എളുപ്പമായിരുന്നു. ഒപ്പംതന്നെ വേദനാജനകവും. കഥയെഴുതിയത് തൊള്ളായിരത്തി എഴുപത്തൊമ്പതിലാണ്. അന്ന് അഞ്ചുറുപ്പികയ്ക്ക് കുറേക്കൂടി വിലയുണ്ടായിരുന്നു. എന്നാലും…

ചാളിന്റെ ഒരറ്റത്തെത്തിയപ്പോൾ അവൾ ഭർത്താവിന്റെ ചുമ കേട്ടു. അവരുടെ വീട് ചാളിന്റെ മറ്റേ അറ്റത്തായിരുന്നു.

മകൻ എവിടെ നിന്നോ കിട്ടിയ ഒരു പൊട്ടിയ കളിപ്പാട്ടം കൊണ്ടു കളിയ്ക്കുകയായിരുന്നു. ഭർത്താവ് ചൂടിക്കട്ടിലിൽ കിടക്കുകയും.

‘എനിയ്ക്ക് പനിക്ക്ണ്ണ്ട്.’

അവൾ അയാളുടെ നെറ്റി തൊട്ടുനോക്കി.

‘സാരല്യ നേരിയ പന്യാണ്. നമുക്ക് നാളെ രാവിലെ ഡോക്ടറ്‌ടെ അടുത്ത് പോവാം.’

എന്തായിരിയ്ക്കണം കഥ എന്നതിനെപ്പറ്റി അപ്പോഴും രൂപമുണ്ടായിരുന്നില്ല. അങ്ങിനെയിരിയ്‌ക്കെ ഒരിയ്ക്കൽ ഒരു മെഷിൻ വില്പനയെപ്പറ്റി സംസാരിയ്ക്കാൻ വാഗ്‌ളെ ഇൻഡസ്റ്റ്രിയൽ എസ്റ്റേറ്റിലെ ഒരു ഫാക്ടറിയിൽ പോയി. അവിടെ ഒരു മെഷിൻ ഇൻസ്‌പെക്ഷനു വേണ്ടി തയ്യാറാക്കി വച്ചിരുന്നു. ചോദിച്ചപ്പോൾ മനസ്സിലായി അതൊരു സുപാരി പേക്കിങ് മെഷിനാണെന്ന്. ഒരു പ്രോട്ടോട്ടൈപ്പു മാത്രം. ഇൻസ്‌പെക്ഷൻ കഴിഞ്ഞ് ലോൺ സാങ്ക്ഷനായാൽ ശരിയ്ക്കുള്ള പ്രൊഡക്ഷൻ തുടങ്ങും.

ഇനി ആരെ പ്രതീക്ഷിച്ചാണ് എന്റെ കഥ കാത്തുനിൽക്കുന്നത്? ഫാക്ടറിയിൽ നിന്നു മടങ്ങുമ്പോൾ ഞാൻ സ്വയം ചോദിച്ചു. ഒരു കഥയുടെ മൂശ ഒരുങ്ങിക്കഴിഞ്ഞു. ഞാൻ വീട്ടിൽ ചെന്ന് എഴുതാൻ തുടങ്ങി. ശാന്തമായി നടന്നു പോയിരുന്ന സുപാരി ഫാക്ടറിയിൽ ഒരു പേക്കിങ് മെഷിൻ എത്തുന്നതോടുകൂടിയാണ് കഥ തുടങ്ങുന്നത്.

ഫാക്ടറി തുറന്നപ്പോൾ അതിനകത്ത് ആ വലിയ പീഞ്ഞപ്പെട്ടി ഉണ്ടായിരുന്നു. ഒരാൾ ഉയരത്തിൽ ഇരുമ്പിന്റെ പട്ടയുമായി അത് വാതിലിന്റെ തൊട്ടടുത്ത് ചുമരരുക്കിൽ നിവർന്നു നിന്നു. മുറിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടു കിടക്കുന്ന ഉയരമില്ലാത്ത മേശയ്ക്കു പിന്നിൽ തന്റെ സ്ഥാനത്തു പോയിരുന്ന ശേഷവും കൗസല്യ അതു തന്നെയായിരുന്നു നോക്കിയിരുന്നത്. എന്തായിരിയ്ക്കും അതിനുള്ളിൽ? സുപാരിയുണ്ടാക്കുന്ന ആ ഫാക്ടറിയിൽ അടയ്ക്കയും പെരുംജീരകവും നിറച്ച ചാക്കുകളും സുഗന്ധദ്രവ്യങ്ങൾ നിറച്ച ചെറിയ പെട്ടികളും മാത്രമേ അവൾ കണ്ടിരുന്നുള്ളു.

തുടക്കം കിട്ടിക്കഴിഞ്ഞാൽ കഥയെഴുത്ത് എളുപ്പമാണ്. സംഭവങ്ങൾ സ്വാഭാവികമായി ഒരു ചിട്ടയിൽ പേനത്തുമ്പിൽനിന്ന് പുറത്തു വരുന്നു. പലപ്പോഴും ആ സ്വാഭാവികതയെ ചോദ്യം ചെയ്യുകയോ കഥാകൃത്ത് തന്നെ, എഴുതുന്ന അന്തരീക്ഷത്തിനു പുറത്തു വന്ന് സ്വന്തമായി ആ ഒഴുക്കിനെ ചോദ്യം ചെയ്ത് കഥയുടെ ഗതി മാറ്റുകയോ ചെയ്താൽ അത് കൃത്രിമമാവും. അതുകൊണ്ട് ഞാനതിനു മുതിരാറില്ല. ഇങ്ങിനെ എഴുതുന്നത് രസകരമാണ്, കാരണം പലപ്പോഴും കഥാപാത്രങ്ങൾ തന്നെയാണ് കഥയുണ്ടാക്കുന്നത്. അത് എടുത്തെഴുതുക എന്ന കാര്യം മാത്രമേ കഥാകൃത്തിനുള്ളു.

ആട്ടമാറ്റിക് പേക്കിങ് വന്നതോടുകൂടി പ്രശാന്തമായ ആ ഷാപ്പിന്റെ അന്തരീക്ഷംതന്നെ മാറുന്നു. അവിടെ അനിശ്ചിതാവസ്ഥയും ആകാംക്ഷയും ആ പാവങ്ങളുടെ ജീവിതം തന്നെ വഴി മുട്ടിയ്ക്കുന്നിടത്തെത്തിയ്ക്കുന്നു.

‘എന്തു മെഷിൻ?’

‘പേക്കിങ് മെഷിൻ.’ മറിയ തല കുലുക്കിക്കൊണ്ടു പറഞ്ഞു. ‘സുപാരി പാക്കു ചെയ്യാൻ കാന്തിഭായി മെഷിൻ വാങ്ങിയിരിയ്ക്കുന്നു.’

ഒരു നല്ല കാര്യമല്ലെ എന്ന മട്ടിൽ എല്ലാവരും ‘അത്യോ?’ എന്നു പറഞ്ഞു.

‘ഇതിന്റെ അർത്ഥെന്താണെന്നറിയ്യോ?’

വീണ്ടും അപകടസൂചന. എല്ലാവരും മറിയയെ നോക്കി.

‘നമ്മുടെയെല്ലാം ജോലി പോവുംന്നർത്ഥം. ആരും സന്തോഷിക്ക്യൊന്നും വേണ്ട.’

കാന്തിഭായ് ഇതൊരവസരമാക്കി മാറ്റുകയാണ്. ശനിയാഴ്ച എല്ലാവർക്കും കൂലി കൊടുക്കുന്നു, ഒരാൾക്കൊഴികെ. അതാകട്ടെ കൗസല്യയ്ക്കാണ്. തിങ്കളാഴ്ച മുതൽ അവളെയും മറ്റു മൂന്നു പേരേയും നിർത്തി ബാക്കിയെല്ലാവരെയും ഒഴിവാക്കാൻ പോകുകയാണ്. മാത്രമല്ല അവളെ സൂപ്പർവൈസറാക്കി മാറ്റി ശമ്പളം കൂട്ടുകയും ചെയ്യുന്നു. ഒന്നും ചെയ്യാൻ കഴിയാനാവാത്ത ഒരു നിസ്സഹായത കൗസല്യയ്ക്കുണ്ടായിരുന്നു. അത് മാറ്റി മറച്ച് പരിതസ്ഥിതികൾ അവൾക്കനുകൂലമാക്കുകയും അതിൽനിന്ന് മുതലെടുക്കുകയുമാണ് കാന്തിഭായ് ചെയ്യുന്നത്.

കാന്തിലാൽ സാവധാനത്തിൽ പുരോഗമിയ്ക്കുന്നുണ്ടായിരുന്നു. ഇടത്തെ കൈകൊണ്ട് കൗസല്യയുടെ കൈ പിടിച്ച് വലത്തെ കൈ അവളുടെ അരക്കെട്ടിലൂടെ ഇട്ട് അയാൾ അവളെ തന്നിലേയ്ക്കടുപ്പിച്ചിരുന്നു. അവൾ അനങ്ങാതെ യാതൊരു ചേഷ്ടകളും കാണിയ്ക്കാതെ ഇരുന്നു. അവൾ ആലോചിയ്ക്കുകയായിരുന്നു. അവൾക്ക് വേണമെങ്കിൽ പ്രതിഷേധിയ്ക്കാം, കുതറി നോക്കാം. ഒരു പക്ഷെ ഓടി രക്ഷപ്പെടാൻ കഴിഞ്ഞെന്നു വരും. അതിനിടയ്ക്ക് അവൾ എപ്പോ ഴും ചുമച്ചുകൊണ്ടിരിയ്ക്കുന്ന ഭർത്താവിനെ ഓർത്തു. ഇപ്പോൾ കിട്ടുന്ന അഞ്ചുറുപ്പികയും നിന്നാലുള്ള സ്ഥിതി ഓർത്തു. പിന്നെ തന്റെ ദേഹത്തു നടക്കുന്ന കാര്യങ്ങളോടവൾക്ക് ഒരു നിസ്സംഗത തോന്നി. വേറൊരു സ്ത്രീയെയാണ് കാന്തിലാൽ നഗ്നയാക്കുന്നതെന്നവൾക്കു തോന്നി. അയാൾ ബ്ലൗസിന്റെ കുടുക്കുകൾ അഴിക്കുകയായിരുന്നു. അവൾ നിർവ്വികാരയായി അയാളുടെ പ്രവർത്തികൾ നിരീക്ഷിച്ചു. തന്റെ തിരുമ്പിയാലും വെളുക്കാതായ അടിവസ്ത്രങ്ങൾ വേറൊരു പുരുഷൻ കാണുന്നതിൽ അവൾക്ക് കുറച്ചൊരു വിഷമം തോന്നി. അതും നിമിഷങ്ങൾക്കു മാത്രമേ ഉണ്ടായുള്ളു. പിന്നെ അവളുടെ ചേതനകൾ തീരെ മരവിച്ചു പോയി…ഒരു സ്വപ്നത്തിൽ കാണുന്ന പോലെ ഒരു തിരശ്ശീലയിൽ കാണുന്ന സിനിമ പോലെ അതവൾ നോക്കിക്കണ്ടു.

യന്ത്രവൽക്കരണം മൂലം ജോലി നഷ്ടപ്പെടുന്നവരെപ്പറ്റിയും, അതേ കാരണം കൊണ്ടുതന്നെ സ്വന്തം മാനം പണയപ്പെടുത്തേണ്ടിവരികയും ചെയ്യുന്ന പാവം സ്ത്രീകളെപ്പറ്റിയും അധികം കഥകൾ മലയാളത്തിലുണ്ടായിട്ടില്ലെന്നു തോന്നുന്നു.

ശമ്പളം കൂട്ടിക്കിട്ടി, ജോലി സ്ഥിരതയായി, പണത്തിന് വലിയ വിഷമമില്ലെന്ന അവസ്ഥ വന്നുചേർന്നു. കാന്തിലാൽ കൊടുത്ത ‘എക്സ്റ്റ്രാ’ പണം കൊണ്ട് എത്രയോ കാലമായി ഭർത്താവിനും മകനും വാങ്ങണമെന്നു മോഹിച്ച നൈലോൺ ബനിയൻ വാങ്ങാനും പറ്റി. പക്ഷെ ഇതെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേയ്ക്ക് അവൾക്ക് മനസ്സാക്ഷിയുമായി നിരന്തരം പോരാടേണ്ടി വരികയും ചെയ്യുന്നു.

അവൾ അടുക്കളയിൽ പോയി സ്റ്റൗ കൊളുത്തി വെള്ളം വെച്ചു. സഞ്ചിയിൽ വളരെ കുറച്ച് അരിയെ ബാക്കിയുണ്ടായിരുന്നുള്ളു. അതു കഴുകി അടുപ്പത്തിട്ടു. സ്റ്റൗവ്വിന്റെ മുമ്പി ൽ നീല തീനാളവും നോക്കിയിരിയ്‌ക്കെ ഫാക്ടറിയിൽ നിന്ന് സ്റ്റേഷനിലേയ്ക്ക് നടന്നത് അവളുടെ മനസ്സിൽ വന്നു. തനിയ്ക്ക് ആ സമയത്ത് പശ്ചാത്താപമുണ്ടായിരുന്നില്ലെന്നു മാത്രമല്ല സന്തോഷമായിരുന്നുവെന്ന കാര്യം അവളെ വേദനിപ്പിച്ചു. അവൾ സ്വയം വെറുത്തു. കാന്തിലാൽ ചെയ്തതിന് അയാളെ വെറുത്തു. കീറിയ ബനിയൻ തന്നതിന് പീടികക്കാരനേയും. എല്ലാറ്റിനുമുപരി പണം എവിടെ നിന്നു കിട്ടിയെന്ന് അന്വേഷിക്കുക പോലും ചെയ്യാത്ത ഭർത്താവിനേയും അവൾ വെറുത്തു.

പിന്നെ നോക്കി നിൽക്കെ ഒരു ജലപ്രവാഹത്തിൽ തീനാളവും, സ്റ്റൗവ്വും, പാത്രങ്ങളും അപ്രത്യക്ഷമായപ്പോൾ കണ്ണു തുടയ്ക്കാൻ കൂടി മിനക്കെടാതെ അവൾ സ്വയം പറഞ്ഞു.

ഞാൻ ഇതൊന്നും അല്ല പ്രതീക്ഷിച്ചത്.

ഈ കഥയെഴുതിയതിനു ശേഷം ഒരിയ്ക്കൽ എനിയ്ക്ക് അതേ ഓഫീസിൽ പോകേണ്ടിവന്നു. തിരിച്ചു വരുമ്പോൾ അടുത്ത വാതിലിനടുത്ത് ഞാൻ ഒരു നിമിഷം നിന്നു. അകത്തേയ്ക്കു നോക്കിയപ്പോൾ കണ്ടത് ഉയരം കുറഞ്ഞ മേശയ്ക്കു പിന്നിൽ ഇരുന്ന് അതീവ ശ്രദ്ധയോടെ ജോലിയെടുത്തു കൊണ്ടിരിയ്ക്കുന്ന സ്ത്രീകളെയാണ്. അതിൽ കൗസല്യയുണ്ടാവണം. വാഗ്ലെ ഇൻഡസ്റ്റ്രിയൽ എസ്റ്റേറ്റിലെ ഒരു ഫാക്ടറിയിൽ ഞാൻ കണ്ട ആട്ടമാറ്റിക് പേക്കിങ് മെഷിൻ ഇവിടെ എത്തിയിട്ടില്ല. ആ മെഷിൻ ഈ വഴിയ്ക്കു വരാതിരിയ്ക്കട്ടെ എന്നു ഞാൻ പ്രാർത്ഥിച്ചു. ഇന്ന് മുപ്പത്താറു കൊല്ലങ്ങൾക്കു ശേഷം ഇപ്പോഴും ഞാൻ ആ പ്രാർത്ഥനയിലാണ്.

എഴുപത്തൊമ്പതിൽ ഈ കഥ ‘കലാകൗമുദി’ വാരികയിൽ പ്രസിദ്ധപ്പെടുത്തിവന്നപ്പോൾ എന്റെ അടുത്ത സുഹൃത്ത് ശ്രീ സുന്ദർ, അതിലെ ഒരു സന്ദർഭം അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു എന്ന് പറഞ്ഞു. അതിതായിരുന്നു. “തന്റെ തിരുമ്പിയാലും വെളുക്കാതായ അടിവസ്ത്രങ്ങൾ വേറൊരു പുരുഷൻ കാണുന്നതിൽ അവൾക്ക് കുറച്ചൊരു വിഷമം തോന്നി.” (ശ്രീ സുന്ദർ എന്റെ പഴയകാല കഥകളെപ്പറ്റി പിന്നീട് ‘കലാകൗമുദി’ വാരികയിൽ (1988 ജൂലായ് 17) എഴുതിയിട്ടുണ്ട് — ‘അനുതാപത്തിന്റെയും നന്മയുടെയും കഥകൾ’ ഈ ലേഖനം മറ്റു പല ലേഖനങ്ങളുടെയും ഒപ്പം എന്റെ വെബ് സൈറ്റിൽ ചേർത്തിട്ടുണ്ട്. ംംം.ലവമൃശസൗാമൃ.രീാ)ഈ കഥ പിന്നീടു വായിച്ചുനോക്കിയപ്പോഴാണ് എഴുതുമ്പോൾ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു ശക്തമായ ഇമേജറി കടന്നുകൂടിയത് കണ്ടത്. കാന്തിഭായ് കൂടുതലായി കൊടുത്ത മുപ്പതു രൂപയിൽനിന്ന് കൗസല്യ രണ്ടു നൈലോൺ ബനിയൻ വാങ്ങി. അതും കൊണ്ട് വീട്ടിലെത്തിയ ഉടനെ അവ പാകമാണോ എന്നു നോക്കാൻ മോനെ ഇടീക്കുന്നു, ഭർത്താവിനോടും ഇടാൻ പറയുന്നു. ഇട്ടു കണ്ടപ്പോഴാണ് ഭർത്താവിന്റെ ബനിയനിൽ രണ്ടു കക്ഷത്തും ഓട്ടയുള്ളതായി അറിയുന്നുത്. അപ്പോഴാണ് എനിയ്ക്കത് വെളിവായത്. ആ ഓട്ടകൾ അവളുടെ ചാരിത്ര്യത്തിന് വന്ന ക്ഷതങ്ങളായി അവളുടെ അബോധമനസ്സിൽ രേഖപ്പെട്ടിട്ടുണ്ടാവണം. (ചാരിത്ര്യത്തിൽ എനിയ്ക്കു വിശ്വാസമില്ലെങ്കിലും എന്റെ കഥാപാത്രത്തിനുണ്ട്) ഭർത്താവിനു കൊടുത്ത ബനിയനിൽ മാത്രമേ അതുള്ളു, മോന്റെ ബനിയനിൽ ഇല്ല. യാദൃശ്ചികമായി വന്നതായിരിയ്ക്കാം അങ്ങിനെയൊക്കെ, പക്ഷെ എനിക്ക് അദ്ഭുതം തോന്നി. മാത്രമല്ല, ആ കീറൽ തപ്പിനോക്കിക്കൊണ്ട് ഭർത്താവു പറയുന്നത് ‘സാരല്യ, നമുക്കു തുന്നാം’ എന്നാണ്. അവൾക്കു കിട്ടുന്ന സന്ദേശം ‘ചാരിത്ര്യം നശിച്ചാലും അത്ര്യല്ലെള്ളു, സാരല്യ’ എന്ന ഭർത്താവിന്റെ അലംഭാവമാണ്. (ഞാൻ ഇക്കാര്യം വേറൊരവസരത്തിൽ എഴുതിയിട്ടുണ്ടായിരുന്നു. ആവർത്തനത്തിന് ക്ഷമ ചോദിയ്ക്കുന്നു. കഥകളെപ്പറ്റി അവലോകനം പുസ്തകരൂപത്തിലാക്കുമ്പോൾ ചില ആവർത്തനങ്ങൾ ഒഴിവാക്കാൻ പറ്റില്ല. ക്ഷമിക്കണം.)

യന്ത്രങ്ങൾ, അല്ലെങ്കിൽ യന്ത്രവത്കരണം പാവപ്പെട്ടവരുടെ ജീവിതത്തെ തകർക്കുന്നതിനെപ്പറ്റി ഞാൻ വേറൊരു പുതിയ കഥയിലും എഴുതിയിട്ടുണ്ട്. ‘അമ്മേ, അവര് നമ്മടെ ആകാശം കട്ടെടുത്തു’ (കേരളകൗമുദി ഓണപ്പതിപ്പ്, 2006). മാതു എന്ന ചെറുപ്പക്കാരിയുടെ കഥയാണത്. മൂന്നു വയസ്സായ മകനുണ്ട്, ഭർത്താവ് വേറെ എവിടെയോ ആണ് ജോലിയെടുക്കുന്നത്. അതവളുടെ ഭാഗ്യം, കാരണം അയാൾ വല്ലപ്പോഴും വരുമ്പോൾ ആദ്യം പോകുന്നത് കള്ളുഷാപ്പിലേയ്ക്കായിരിക്കും. ആദ്യത്തെ ലഹരി കഴിഞ്ഞാൽ രണ്ടാമത്തെ ലഹരിക്കായി മാതുവിന്റെ അടുത്തെത്തുന്നു. ആ ലഹരിയും കിട്ടിക്കഴിഞ്ഞാൽ പിന്നെ കണ്ണ് അവളുടെ കയ്യിലുള്ള പണത്തിന്മേലാവും. അവൾ നാലു വീട്ടിൽ എല്ലുമുറിയെ ജോലിയെടുത്തു കിട്ടുന്ന ശമ്പളത്തിൽനിന്ന് കഴിയുന്നത്ര തട്ടിക്കൊണ്ട് അയാൾ സ്ഥലം വിടും. മകന് പനിയാണെന്ന കാര്യമോ, ഭാര്യയുടെ ജോലി നാലു വീട്ടിൽനിന്നും നഷ്ടപ്പെടുയാണെന്ന കാര്യമോ അയാളെ അലട്ടുന്നില്ല. അവൾ ജോലിയെടുക്കുന്ന നാലു വീടുകളും പൊളിച്ചുമാറ്റി അവിടെ പടുകൂറ്റൻ ബഹുനിലകെട്ടിടങ്ങൾ കയറുകയാണ്. കെട്ടിടംപണിയിൽ എന്തെങ്കിലും ചെറിയ ജോലി കിട്ടുമെന്ന പ്രതീക്ഷ സാവധാനത്തിൽ നഷ്ടപ്പെടുകയാണ് അവൾക്കും അവളുടെ സമാനസ്ഥിതിയിലുള്ള അയൽക്കാരി ജ്യോതിയ്ക്കും.

കെട്ടിടത്തിന്റെ പണി മാതു പ്രതീക്ഷിച്ചതിലും നേരത്തെ തുടങ്ങി. പിറ്റേന്ന് രാവിലെ ഇരുമ്പായുധങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം കേട്ടപ്പോൾ മാതു പുറത്തുവന്നു നോക്കി. അനങ്ങാതെ നിന്നിരുന്ന മഞ്ഞവണ്ടികൾ ഉരുണ്ടു നടക്കുകയാണ്. മരച്ചാപ്പയിൽ തടിയെടുത്ത് മാറ്റിയിടുന്ന ആനകളെപ്പോലെ ആ യന്ത്രങ്ങൾ മുമ്പിലുള്ള നീണ്ട കൈകൊണ്ട് മണ്ണു മാന്തി ഇടനിരത്തിൽ മണ്ണിനു വേണ്ടി കാത്തുനിൽക്കുന്ന ടിപ്പർ ലോറികളിൽ നിറക്കുന്നു. യന്ത്രങ്ങളുടെ കൈകൾ കൊണ്ട് ആറോ എട്ടോ പ്രാവശ്യം കോരിയെടുക്കുമ്പോഴേയ്ക്ക് ഓരോ ലോറി നിറയുകയാണ്. നിറഞ്ഞുകഴിഞ്ഞ ടിപ്പറുകൾ ചീറിപ്പായുകയാണ്, തിരിച്ചുവരാൻ, വീണ്ടും നിറയ്ക്കാൻ, വീണ്ടും…

അനങ്ങാൻ വയ്യാതെ മാതു നിൽക്കുകയാണ്. മാതു മാത്രമല്ല ആ കോളനിയിലെ സ്ത്രീകളെല്ലാം. അവർക്കു കിട്ടുമെന്നു കരുതിയ ജോലിയാണ് ഉരുക്കിന്റെ യന്ത്രങ്ങൾ നിഷ്പ്രയാസം ചെയ്യുന്നത്.

മാത്രമല്ല അല്ലറചില്ലറ ജോലിയെങ്കിലും കിട്ടുമോ എന്നന്വേഷിക്കാൻ പോയ അവർക്ക് കിട്ടുന്നത് ഒരു ഞെട്ടലാണ്.

വൈകുന്നേരം മാതു ജ്യോതിയുടെ ഒപ്പം ധൈര്യം സംഭരിച്ച് പോയപ്പോൾ അന്നത്തെ പണി കഴിഞ്ഞ് പെണ്ണുങ്ങൾ ട്രക്കിൽ കയറുകയായിരുന്നു. അവരുടെ സംസാരത്തിൽ നിന്ന് അവർ തമിഴത്തികളാണെന്നു മനസ്സിലായി. അവർക്ക് നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരുന്ന ഒരാളോട് ജ്യോതി ചോദിച്ചു.

‘നാളെ പണിണ്ടോ?’

...........................................................

‘ഞാൻ സത്യം പറയട്ടെ?’ മുമ്പിലുള്ള പ്ലാസ്റ്റിക് കുപ്പിയിൽനിന്ന് ഒരു കവിൾ വെള്ളം കുടിച്ച് അയാൾ പറഞ്ഞു. ‘ഈ തമിഴ് പെണ്ണുങ്ങള് ഇല്ലേ, അവര്യൊക്കെ തമിഴ്‌നാട്ടീന്ന് കൊണ്ടരണതാണ്. ഒരാൾക്ക് ഞാൻ കൊടുക്കണത് അറുപതു രൂപ്യാണ്. എൺപത്‌ന്നൊക്കെ ആദ്യം പറയും. ഒരിക്കല് നാടു വിട്ടാൽ പിന്നെ അവര് ഒന്നും പറയില്ല. ഇവിടത്തെ പെണ്ണുങ്ങൾക്ക് ചുരുങ്ങിയത് നൂറ്റിയിരുപത് കൊടുക്കണം. ഈ തമിഴത്തികളില്ലേ, അവറ്റ പൊരിഞ്ഞ് ജോലിയെടുത്തോളും. ഇവിടുത്തോര് അങ്ങന്യാണോ? സമയം നോക്കും. വാർക്കപ്പണീലൊന്നും സമയം നോക്കാൻ പറ്റൂല. അഞ്ചുമണി കഴിഞ്ഞാൽ ഡബ്‌ള് കൂലി വേണംന്ന് പറയും. അതൊക്കെ മൊതലാവ്വോ? അങ്ങിന്യൊന്നും കൊടുത്തില്ലെങ്കില് രാഷ്ട്രീയക്കാര് വന്ന് ബഹളംണ്ടാക്കും. പിന്നെ അവർക്കും കൊടുക്കണ്ടി വരും കാശ്. എന്തിനീ പൊല്ലാപ്പിനൊക്കെ പോണത്.’

മാതുവും ജ്യോതിയും മുഖത്തോടുമുഖം നോക്കി.

‘ഒരു പണീം കിട്ടില്ലേ?’ മാതു ചോദിച്ചു. ‘ഞങ്ങക്കൊക്കെ ഈ പറമ്പില് വീട്ടുപണിണ്ടായിര്ന്നതാ. ആ വീട്ടുകാരൊക്കെ പോയപ്പൊ പണില്യാതായതാ.’

‘ഞാനെന്താ ചെയ്യാ. ശരിയ്ക്ക് പറഞ്ഞാ, ആ ട്രക്കില് പോയ ആളില്ലെ, അയാളാണ് ലേബർ കൺട്രാക്ടറ്. അയാളാണ് ഇവറ്റ്യൊക്കെ സൂക്ഷിക്കണത്. ന്ന് വെച്ചാല് വല്ല ഒഴി ഞ്ഞ പറമ്പിലും ടെന്റ് കെട്ടി അവിടെത്തന്നെ ഭക്ഷണംണ്ടാക്കിക്കഴിച്ച് കൂടിക്കോളും. ഞാനിപ്പൊ ഒന്നോ രണ്ടോ പെണ്ണുങ്ങളെ വേറെ എടുത്താ അയാള് ഒടക്കും.’

‘ഞങ്ങ പോട്ടെ?… ’

‘നിങ്ങട്യൊക്കെ കെട്ട്യോന്മാര് ഇല്ലെ? ആണ്ങ്ങളെ ഒന്നും കാണാറില്ലല്ലൊ ഇവ്‌ടെ?’

‘അവർക്കൊക്കെ ദൂരെ ജോല്യാണ്. വല്ലപ്പഴും വരും. രണ്ടാഴ്ച കൂടുമ്പഴോ മാസത്തിലൊരിക്കലോ…’

‘അപ്പൊ ഒരു കാര്യം ചെയ്യാമോ?’ വാതിൽക്കലെത്തിയ സ്ത്രീകൾ നിന്നു. അയാൾ തുടർന്നു. ‘ഒരു എട്ടു മണി കഴിഞ്ഞാ ഒന്ന് വരാമോ? ന്നെ സഹായിക്കാനാ. ഇവ്ട്ന്ന് തന്നെ നിങ്ങക്കും ഭക്ഷണം കഴിക്കാം. പറ്റ്വെങ്കീ രാത്രി ഇവ്‌ടെ കെട്ക്കും ചെയ്യാം. അല്ലാ, നിങ്ങക്ക് ഇഷ്ടണ്ടെങ്കീ മതി.’

‘അതു വേണ്ട.’ രണ്ടു പേരും ഒന്നിച്ചു പറഞ്ഞു. അയാളെ ചീത്ത പറഞ്ഞ് ഓടിപ്പോവാനാണ് ആദ്യം തോന്നിയത്. പിന്നെ ഭാവി, പുറത്തെ ഇരുട്ടുപോലെ അവർക്കു മുമ്പിൽ വിടർന്നു നിന്നപ്പോൾ അവർ നിശ്ശബ്ദരായി പുറത്തേയ്ക്കു കടന്നു.

‘അങ്ങനെ പറ്റ്വെങ്കില് വാ.’ അയാൾ പിന്നിൽനിന്ന് വിളിച്ചുപറഞ്ഞു.

അപ്പോൾ അവിടെനിന്ന് വരുമ്പോഴും എന്താണ് വേറൊരു വഴിയെന്നതിനെപ്പറ്റി ആലോചിക്കുകതന്നെയായിരുന്നു മാതു. മകന് എന്താണ് അസുഖമെന്ന് ഡോക്ടർ പറയുന്നില്ല. ആഴ്ചതോറും മരുന്നുകൾ മാറ്റിക്കൊടുക്കുന്നു. ഒരാഴ്ചത്തെ മരുന്നിനുതന്നെ വേണം പത്തറുപതു രൂപ. ഇരുനൂറു രൂപ കയ്യിലുണ്ടായിരുന്നത് ‘സ്‌നേഹസമ്പന്നനായ’ ഭർത്താവ് തട്ടിക്കൊണ്ടുപോയി. മാത്രമല്ല കുറേശ്ശെകുറേശ്ശെയായി എടുത്തുവച്ച് ആയിരം രൂപയോളം അവൾ ഒളിപ്പിച്ചുവച്ചിരുന്നു. കയ്യിൽ ഒട്ടും പണമില്ലെന്ന അവസ്ഥ വന്നപ്പോൾ അവൾ അതിനുവേണ്ടി നോക്കി. ആ പണം പോയിരിയ്ക്കുന്നു. ഭർത്താവ് മോഷ്ടിച്ചുവെന്നർത്ഥം. ഇനി?…

ആ ഇരുപ്പിൽ സമയം ഏഴായിട്ടുണ്ടാകണം. അവൾ എഴുന്നേറ്റു. വീടിനു പിന്നിലെ ചായ്പിൽ കെട്ടിയുണ്ടാക്കിയ കുളിമുറിയിലെ മൺകുടത്തിൽ മുക്കാൽ ഭാഗം വെള്ളമുണ്ടായിരുന്നു. അതെടുത്തു നന്നായി മേൽക്കഴുകി, അകത്തുവന്ന് പെട്ടിയിൽനിന്ന് അവളുടെ ഏറ്റവും നല്ല സാരിയും ബ്ലൗസും പുറത്തെടുത്തു. വസ്ത്രങ്ങൾക്ക് വാസനയുണ്ടാവാൻ അവൾ രണ്ടു വാസനസോപ്പുകളിട്ടിരുന്നു. അവൾ തലമുടി കോതി മിനുസപ്പെടുത്തി, കണ്ണെഴുതി. മുഖത്തും ദേഹത്തും പൗഡറിട്ടു. പഴകിയ കാരണം അതിന്റെ വാസന കുറെ നഷ്ടപ്പെട്ടിരുന്നു. സാവധാനത്തിൽ അടിവസ്ത്രങ്ങളും സാരിയും ബ്ലൗസും ധരിച്ചു. ചെറിയ പഴ്‌സ് എടുത്തു അതിൽ രണ്ടു രൂപയും കുറച്ചു നാണ്യങ്ങളും ഇട്ടു.

മോൻ അപ്പോഴും ഉറങ്ങുകയാണ്. അവൾ വാതിൽ പൂട്ടി പുറത്തിറങ്ങി. ദേവിയുടെ അമ്പലം അടുത്തുതന്നെയാണ്. അവിടെ പോയി ദേവിയെ തൊഴുത് പ്രാർത്ഥിച്ചു.

‘ദേവി എന്നോട് പൊറുക്കണേ.’

രണ്ടു രൂപ കാണിക്കപ്പെട്ടിയിലിട്ടു, പ്രസാദവും വാങ്ങി കുറി തൊട്ട് അവൾ പുറത്തിറങ്ങി.

അവൾക്ക് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല.

കോൺട്രാക്ടർ മേശപ്പുറത്ത് ഒരു കുപ്പിയും പകുതി ഒഴിഞ്ഞ ഗ്ലാസ്സുമായി ഇരിക്കുകയാണ്. അവളെ കണ്ടപ്പോൾ അയാൾ എഴുന്നേറ്റു. അയാൾ അവളെ പ്രതീക്ഷിച്ചിരുന്നില്ല.

‘വാ.’

എന്താണ് ഈ അവസ്ഥയ്ക്ക് ഒരു പ്രതിവിധി? മനുഷ്യൻ, പ്രത്യേകിച്ച് പുരുഷൻ, നന്നാവുക എന്നതിനപ്പുറം ഒരു പ്രതിവിധിയും ഞാൻ കാണുന്നില്ല.

‘അമ്മേ, അവര് നമ്മടെ ആകാശം കട്ടെടുത്തു’ എന്ന് മോൻ പറഞ്ഞപ്പോൾ ഒരു നിമിഷമെങ്കിലും മാതു ആകാശത്തിന്റെ പര്യായമായ മാനം എന്ന് ചേർത്തു വായിച്ചിട്ടുണ്ടാകണം.