close
Sayahna Sayahna
Search

HISTORY OF THE BRITISH EMPIRE ഇംഗ്ലിഷ ചരിത്രം


ഹെർമ്മൻ‌ ഗുണ്ടർട്ട്

HISTORY OF THE BRITISH EMPIRE ഇംഗ്ലിഷ ചരിത്രം
KP-4-1-cover.png
ഗ്രന്ഥകർത്താവ് ഹെർമ്മൻ ഗുണ്ടർട്ട്
മൂലകൃതി കേരളോപകാരി IV:1
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ആനുകാലികം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ബാസൽ മിഷൻ, മംഗലാപുരം
വര്‍ഷം
1877
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 22

HISTORY OF THE BRITISH EMPIRE ഇംഗ്ലിഷ ചരിത്രം

(Continued from No.~12, page 188.)

കറുത്ത പ്രഭുവും അവന്റെ പിതാവായ മൂന്നാം എദ്വൎദും മരിച്ചശേഷം, രാജാധിപത്യം ഏൽക്കുവാനായി കറുത്ത പ്രഭുവിന്റെ ഏക പുത്രനായ രിചാൎദിനു പ്രായം പോരായ്കയാൽ, അവന്റെ കാരണ വരായ ലങ്കസ്തർ, ഗ്ലോത്തർ, യോൎക്ക, എന്നീ മൂന്നു തമ്പുരാക്കന്മാർ രാജ്യത്തിലെ വേറെ ചില മഹാന്മാരുമായി കാൎയ്യാദികളെ നടത്തിച്ചു. പരന്ത്രീസ്സും സ്കൊത്ലാന്തുമായ യുദ്ധങ്ങൾ തീൎപ്പായിരുന്നില്ലെങ്കിലും, അവ മന്ദിച്ചേ നടന്നുള്ളു. ലങ്കസ്തരും യോൎക്കും സ്പാന്യരാജപുത്രിമാരെ വേട്ടതുകൊണ്ടു, സ്പാന്യയുടെ ഒരു അംശമായ കസ്തീലരാജ്യത്തിനു അവകാശം ചൊല്ലി, തങ്ങളുടെ അവകാശത്തെ ഇംഗ്ലിഷസേനകളെകൊണ്ടു സ്ഥിരപ്പെടുത്തുവാൻ ശ്രമിച്ചു. ഈ വക യുദ്ധങ്ങളുടെ ചെലവു കിട്ടേണ്ടതിനു മന്ത്രിസഭ കൂടി നിരൂപിച്ചു, എദ്വൎദരാജാവിന്റെ അന്ത്യകാലത്തിൽ നടപ്പായിരുന്ന തലപ്പണം (Poll-tax) പുതുതായി ചാൎത്തുവാൻ കല്പിച്ചു. ആളൊന്നു കാലത്താൽ എട്ടു അണ (ഒരു ശിലിങ്ങ്) മാത്രമെ കൊടുക്കേണ്ടു, എങ്കിലും പതിനഞ്ചു വയസ്സിനു മേല്പട്ടു ഏവരും, വടി കുത്തി കൂനരായി നടക്കുന്ന കിഴവികിഴവന്മാരോളവും ഒരു പോലെകൊടുക്കേണ്ടി വന്നതിനാൽ, ജനങ്ങൾക്കു വളരെ നീരസം ഉണ്ടായി. നിൎദ്ദയരായ ധനവാന്മാർ അതിന്റെ കുത്തത ഏറ്റു, കഴിയുന്നെടത്തോളം ലാഭം ഉണ്ടാക്കുവാനായി ഹേമിച്ചു പണം വാങ്ങി, പലപ്പോഴും സാധുക്കളുടെ നേരെ വല്ലാത്ത നിൎമ്മൎയ്യാദകളെ കാണിച്ചു. അതുകൊണ്ടു ജനങ്ങൾ ഏറ്റവുംവെറുത്തു, ചില സ്ഥലങ്ങളിൽ നിന്നു മത്സരിച്ചുതുടങ്ങി. ആ സമയത്തു കെന്തിൽ വെച്ചു തലപ്പണം പിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ വത്തൈലർ, എന്നവന്റെ മകളെ അപമാനിക്കകൊണ്ടു, അവളുടെ അപ്പൻ അവനെ അവിടെ തന്നെ കുത്തിക്കൊന്നു. പിന്നെ പുരുഷാരം വന്നു കൂടി കുലപാതകനെ തലവനാക്കി, രാജ്യത്തൂടെ കടന്നപ്പോൾ അനേകം മത്സരികൾ ചേൎന്നു തങ്ങൾ സഹിച്ച സാഹസങ്ങൾ നിമിത്തം പ്രതികാരം വേണം, എന്നു നിശ്ചയിച്ചു ബഹു സംഘമായി ലൊണ്ടനഗരത്തിന്നാമാറു നടന്നു. ഈ വൃത്താന്തങ്ങൾ രാജ്യത്തിൽ ശ്രുതിപ്പെട്ടാറെ പല ദിക്കുകളിൽ നിന്നും കലഹക്കാർ ഇളകി കൂട്ടം കൂടി മൂലസ്ഥാനത്തിന്നായി പുറപ്പെട്ടു, വഴിയിൽ വെച്ചു ധനവാന്മാരെ ഹിംസിച്ചും കവൎന്നും കൊണ്ടു വത്തൈലരുടെ സമൂഹത്തോടു ചേൎന്നു. അവർ ലൊണ്ടൻ നഗരത്തിന്റെ സമീപത്തു എത്തി, രാജാവിനെ കണ്ടു സങ്കടം ബോധിപ്പിക്കേണം, എന്നു ഉണൎത്തിച്ചപ്പോൾ കോവിലക്കാരുടെ ഉപദേശം കേട്ടു, കുറയ നേരത്തേക്കു അവരുടെ അപേക്ഷ വിചാരിയാതെ പാൎത്തു. (ക്രിസ്താ. 1381).

എന്നാറെ കലഹക്കാർ നഗരത്തിൽ പ്രവേശിച്ചു ഭംഗിയുള്ള പലകൊട്ടാരങ്ങളെയും കൊള്ളയിട്ടും തീ കൊടുത്തും വൻഗോപുരത്തെ ആക്രമിച്ചും കെന്തൎപുരിയിലെ മുഖ്യാദ്ധ്യക്ഷനെ പിടിച്ചു കുലചെയ്തും, തെരുക്കളിൽ കണ്ടു കിട്ടിയ ഏതു ധനവാനെയും അന്യദേശക്കാരനെയും ഹിംസിച്ചുകെണ്ടു നടന്നു. നഗരവീഥികൾഏതു നാശത്തെയും നിവൃത്തിയാക്കുവാൻ ഒരുങ്ങിയിരിക്കുന്ന വികൃതികളും കുടിച്ചു മത്തന്മാരായി നിലത്തു വീണുകിടക്കുന്ന ദുൎജ്ജനങ്ങളും കൊണ്ടു നിറഞ്ഞിരുന്നു. ഇത്തൊഴിലുകൾ നഗരത്തിൽ നടന്നപ്പോൾ രാജാവു കോവിലകം വിട്ടു, നഗരസമീപത്തു പാളയം ഇറങ്ങിയ മത്സരികളുടെ ഒരു കൂട്ടം ചെന്നു കണ്ടു, സ്നേഹമായി അവരോടു സംസാരിച്ചു: നിങ്ങളുടെ സങ്കടം ഞാൻ തീൎക്കും, എന്നു പറഞ്ഞു ദ്രോഹം നിമിത്തം തടവിൽ അകപ്പെട്ടവരെ വിട്ടയക്കും; എന്ന വാഗ്ദത്തം ചെയ്തു അവരെ ശാന്തപ്പെടുത്തിയ ശേഷം, രാജാവിന്റെ ഈ കല്പന നമുക്കു മതി, എന്നു പലരും വിചാരിച്ചു ദുൎമ്മതം വിട്ടു സമാധാനത്തോടെ തങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോയി. പിറ്റെനാൾ രാജാവു നഗരമേധാവിയേയും മറ്റും ചില കോവിലകക്കാരേയും കൂട്ടിക്കൊണ്ടു സ്മിത്ഥ്ഫീല്ദ, എന്ന സ്ഥലത്തു പാളയം ഇറങ്ങിയിരിക്കുന്ന വത്തൈലരേയും, അവന്റെ കൂട്ടരേയും ചെന്നു കണ്ടു. അപ്പോൾ വത്തൈലർ ശങ്കവിട്ടു ഗൎവ്വത്തോടെ മുതിൎന്നു, രാജാവിന്റെ നേരെ വരുന്നതിനെ നഗരമേധാവി കണ്ടു അവനെ അവിടെ വെട്ടിക്കൊന്നു.

എന്നതിനെ മത്സരികൾ കണ്ടു കോപമത്തരായി വില്ലുകളെ കുലെച്ചു, നാഥനു വേണ്ടി പ്രതിക്രിയ ചെയ്യേണം, എന്നു വെച്ചു സംഘമായി രാജാവിന്റെയും അവന്റെ ചെറുകൂട്ടത്തിന്റെയും നേരെ ചെന്നപ്പോൾ, രാജാവു ധൈൎയ്യം പൂണ്ടു, ശാന്തചിത്തനായി തനിച്ചു മുന്നോട്ടു ചെന്നു, കോപാഗ്നിയാൽ പുകയുന്ന കൂട്ടത്തെ നോക്കി: അല്ലയോ, എന്റെ ജനങ്ങളേ, നിങ്ങളുടെ രാജാവിനെ കൊല്ലുവാൻ പോകുന്നുവോ? വത്തൈലർ സ്വാമിദ്രോഹിയല്ലയോ? എന്റെ കൂടെ വരുവിൻ, ഞാൻ നിങ്ങളുടെ നാഥൻ ആകും, എന്നു പറഞ്ഞാറെ അവരുടെ ക്രോധം നീങ്ങി ശാന്തതവന്നശേഷം, അവർ രാജാവിനോടു കൂടെ ഇസ്ലംക്തോൻ, എന്ന ഉപനഗരത്തിന്റെ സമീപത്തുള്ള ഒരു സ്ഥലത്തേക്കു ചെന്നു, അവിടെ അവൻ തലനാളിൽ അവരുടെ ചങ്ങാതികൾക്കു ചെയ്ത വാഗ്ദത്തങ്ങളെ ഇവൎക്കും ഉറപ്പിച്ചു.ഇതിന്നിടയിൽ പട്ടാളങ്ങൾ എത്തി എങ്കിലും ആയുധങ്ങൾ ഇല്ലാത്ത ഈ കൂട്ടത്തെ തൊടരുതു എന്നു രാജാവു കല്പിച്ചു. ഇങ്ങിനെ രാജാവിന്റെ സുശീലം കണ്ടു വാഗ്ദത്തങ്ങളെ കേട്ടതിനാൽ മത്സരികൾ ശാന്ത‌രായി ധിക്കാരം വിട്ടു തങ്ങളുടെ വീടുകളിലേക്കു മടങ്ങിച്ചെന്നു. എങ്കിലും കലഹം അമൎന്നശേഷം മന്ത്രിസഭ കൂടി നിരൂപിച്ചു, രാജാവും ദ്രോഹികൾക്കു ചെയ്ത വാഗ്ദത്തങ്ങളെ ദുൎബ്ബലപ്പെടുത്തിയതുകൊണ്ടു, അവന്റെ ജനരഞ്ജനെക്കു ബഹു കുറവു വന്നുപോയി. ഈ ദ്രോഹങ്ങൾ നടന്ന സമയത്തു രാജാവിനു പതിനാറാം വയസ്സു തികഞ്ഞതുകൊണ്ടു കോയ്മതാൻ ഏല്ക്കുന്ന കാലം ആയല്ലോ, എന്നു വെച്ചു അതിന്നായിട്ടു ഒരുങ്ങിനിന്നു ബഹേമിയ രാജപൂത്രിയായ അന്നയെ വേളികഴിച്ചു. അവൾ മഹാസുശീലയും ദയയുളളവളുമാകകൊണ്ടു, ജനങ്ങൾ അവൾക്കു പുണ്യവതി എന്ന പേരിടുകയും ചെയ്തു.

എന്നാൽ രാജാവിന്റെ പ്രായം വൎദ്ധിച്ചതു പോലെ അവന്റെ സുബുദ്ധി വൎദ്ധിച്ചില്ല അവന്റെ പൂൎവ്വപിതാവായ രണ്ടാം എദ്വൎദിനു ആപത്തു വന്ന വഴിയിൽ താനും നടന്നു, തോഴന്മാൎക്കു പ്രത്യേക ഉപകാരങ്ങളെ കാട്ടിത്തുടങ്ങി. അവന്റെ ഉറ്റ സ്നേഹിതൻ ഒക്സഫൊൎത്ത പ്രഭുവായ രൊബൎത്തദേവേർ തന്നെ. ആയവനു രാജാവു ദുബ്ലിൻപുരാൻ എന്നും, ‌ഐയൎലന്തിൻ തമ്പുരാൻ എന്നുമുളള സ്ഥാനനാമങ്ങളെ ക്രമേണ കല്പിച്ചു കൊടുത്തും ഈ കാൎയ്യംനിമിത്തം മഹാന്മാൎക്കു ബഹു നീരസം ഉണ്ടു എന്ന ഗ്ലോസസ്തർതമ്പുരാൻ അറിഞ്ഞു, ഇങ്ങനെയുളള നിൎമ്മൎയ്യാദകൾ രാജ്യത്തിൽ നടക്കരുതു എന്നു നിശ്ചയിച്ചു പലരുമായി നിരൂപിച്ചു, ഒരു കൂട്ടുകെട്ടുണ്ടാക്കി രാജാവിനു ഒരു അധികാരവുമില്ല എന്നു കല്പിച്ചു, അവന്റെ മന്ത്രികളെയും ന്യായാധിപതിമാരെയും പിഴുക്കി, ചിലരെ കൊല്ലിക്കയും ചെയ്തു. പിന്നെ രാജാവു ഒരു സംവത്സരം അനങ്ങാതെ പാൎത്ത ശേഷം ഇതു അസഹ്യം എന്നു വിചാരിച്ചു, രാജ്യാധികാരം ഏറ്റുകൊൾവാൻ തക്കം നോക്കി ആലോചനസഭയെ നീക്കി, കാൎയ്യാദികളെ താൻ നടത്തിച്ചു തുടങ്ങിയാറെ, കുറയക്കാലം ക്ഷേമം ഉണ്ടായി. എന്നാൽ ഗ്ലോസസ്തർ മറ്റു പല മഹാന്മാരുമായി ദൂഷ്യം വിചാരിച്ചു രഹസ്യത്തിൽ ഓരോ ദുഷ്കൂറുകളെ നടത്തിച്ചു ഇത്തൊഴിലുകളെ രാജാവു അറിഞ്ഞു: ഈ ദുഷ്ട കാരണവരുടെ ഉപദ്രവം ജീവനോളം പൊറുക്കാമോ? ഈ കാൎയ്യത്തിനു ഞാൻ ഒരു നിവൃത്തിയെ വരുത്തും എന്നു ചൊല്ലി, ചില ചങ്ങാതിമാരോടു കൂടെ തമ്പുരാന്റെ കോവിലകത്തു ചെന്നു, സ്നേഹഭാവം നടിച്ചു ഗുണദോഷങ്ങളെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ രാജാവിന്റെ കൂട്ടാളികൾതമ്പുരാനെ പിടിച്ചു കടല്പുറത്തു കൊണ്ടുപോയി കപ്പലിൽ കയറ്റി കല്ലായിക്കോട്ടയിലാക്കി പാൎപ്പിച്ചു. (ക്രിസ്താ. 1397.) തമ്പുരാൻ ആ കോട്ടയിൽനിന്നു മരിച്ചതുകൊണ്ടു അവൻ നേരില്ലാത്തരാജാവിന്റെ നിയോഗപ്രകാരം കുലപാതകരുടെ കൈയാൽ മരിച്ചു, എന്നു പലരും പറഞ്ഞു. ഈ ചതിവിനാൽ രാജാവു ജനനീരസവും ലോകാപവാദവും തന്റെ മേൽ വരുത്തി.

ഗ്ലൊസസ്തർ മരിക്കുന്നതിനു മുമ്പെ രാജാവു പരന്ത്രീസ്സുകോനുമായി സന്ധിച്ചു, പുണ്യവതിയായ അന്നരാജ്ഞി മരിച്ച ശേഷം ഒരു പരന്ത്രീസ്സുകുമാരിയെ വേട്ടതിനാൽ ഇംഗ്ലിഷപ്രജകളുടെ രസക്കേടും രാജാവിന്റെ അപശ്രതിയും നീളെ പരന്നു. അക്കാലത്തു ഐയൎലന്തിൽ ഒരു മത്സരം ഇളകിയതുകൊണ്ടു അവൻ ഒരു സൈന്യത്തെ കൂട്ടി, അതിനെ അമൎക്കുവനായി പുറപ്പെട്ട ശേഷം, താൻ മുമ്പെ നാടു കടത്തിയിരുന്ന തമ്പുരാനായ ലങ്കസ്തർ അന്യവാസത്തെ ചുരുക്കി, ഇംഗ്ലന്തിലേക്കു മടങ്ങിച്ചെന്നെത്തിയപ്പോൾ, ജനങ്ങൾ അവനെ സന്തോഷത്തോടെ കൈക്കൊണ്ടതല്ലാതെ ബലമേറിയ നൊൎത്തുമ്പൎലന്തപ്രഭുവും രാജാവിന്റെ ക്രൂരതയാൽ ഓരോ സങ്കടങ്ങളെ അനുഭവിച്ച മറ്റു പല മഹാന്മാരും അവനോടു ചേൎന്നു, വേണ്ടുന്ന സഹായം ചെയ്യാം, എന്നു പറഞ്ഞു. തന്റെ അവകാശം മാത്രം വീണ്ടുകൊൾവാൻ വന്നു, എന്നു അവൻ ആദ്യം പറഞ്ഞു എങ്കിലും ചേൎച്ചക്കാരുടെ ബലമഹത്വങ്ങളെയും ജനങ്ങളുടെ സന്തോഷത്തെയും കണ്ടപ്പോൾ, രാജ്യാധിപത്യത്തെയും കൊതിച്ചു തുടങ്ങി. രാജാവു എെയൎലന്തിൽ താമസിച്ച കാലത്തു നാടുവാഴിക്കുന്ന തമ്പുരാനായ യോൎക്ക വശീകരണം കേട്ടു ലങ്കസ്തരിന്റെ പക്ഷത്തിൽ ചേൎന്ന ശേഷം, പട്ടാളങ്ങളും ജനങ്ങൾ മിക്കതും അവനെ വഴിപ്പെട്ടു. ഈ സങ്കടവൎത്തമാനം രാജാവു കേട്ട ഉടനെ എെയൎലന്ത വിട്ടു, ഇംഗ്ലന്തിലേക്കു മടങ്ങിച്ചെന്നു. അവിടെ എത്തിയപ്പോൾ കാൎയ്യം അബദ്ധം, പ്രജകളും സേനകളും അന്യപക്ഷത്തിൽ ചേൎന്നു പോയി, എന്നു കണ്ടു ലങ്കസ്തരിനെ കാണേണം, എന്നു പറഞ്ഞതിനെ ഇവൻ സമ്മതിച്ചു രാജാവിനെ തടുത്തു പാൎപ്പിച്ചു, രാജ്യത്തെ രക്ഷിപ്പാൻ ഞാൻ സഹായിക്കാം എന്നു വ്യാജം പറഞ്ഞു പിന്നെ മന്ത്രസഭ കൂടി നിരൂപിച്ചു രാജാവിനു സ്ഥാനഭ്രംശം കല്പിച്ചു, അവനെ തടവിൽ പാൎപ്പിച്ചതല്ലാതെ രാജാധിപത്യം ഏറ്റു കൊള്ളേണം എന്നു ലങ്കസ്തരിനോട് അപേക്ഷിച്ചു. പിഴുകിയ രാജാവു കുറയ കാലം പെന്തപ്പൊൎത്തു, എന്ന കോട്ടയിൽ തടവുകാരനായി പാൎത്ത ശേഷം പുതിയ രാജാവിന്റെ നിയോഗപ്രകാരം കുലപാതകരുടെ കൈയാൽ മരിച്ചു. (ക്രിസ്താ. 1399.) അവൻ മരിച്ചതു നേർ തന്നെ എന്നു ജനങ്ങൾക്കു കാണിപ്പാൻ വേണ്ടി ശവത്തെ ലൊണ്ടൻനഗരത്തെരുക്കളിൽ കൂടി കടത്തി എങ്ങും ദൎശിപ്പിച്ചു. ബഹു ശുഭലക്ഷണം കൊണ്ടുവാഴുവാൻ തുടങ്ങിയ രണ്ടാം രിചാൎദ, എന്ന രാജാവിന്റെ അവസാനം ഇതത്രെ. ബലഹീനനും ദുൎമ്മാൎഗ്ഗിയും ക്രൂരനുമായി നടന്നതിനാൽ ‌അവൻ തന്റെ സ്വന്ത തലമേൽ നാശം വരുത്തി. അവന്റെ ബുദ്ധിക്കുറവുകൾ അവനു വിരോധമായി പൊരുതു കൊണ്ടിരുന്നു.

(To be continued)