close
Sayahna Sayahna
Search

ജീവന്റെ ആവിർഭാവം


പ്രപഞ്ചവും മനുഷ്യനും

പ്രപഞ്ചവും മനുഷ്യനും
PM cover.png
ഗ്രന്ഥകർത്താവ് കെ. വേണു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ശാസ്ത്രസാഹിത്യം
വര്‍ഷം
1970
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 346
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഒ രു സുപ്രഭാതത്തിൽ പൊട്ടിമുളച്ച ഒരത്ഭുത പ്രതിഭാസമാണു് ജീവൻ എന്ന പ്രതീതിയാണു് ഈ അദ്ധ്യായത്തിന്റെ ശീർഷകം ഉളവാക്കുന്നതു്. എന്നാൽ ആ ധാരണ തെറ്റാണെന്നു് തെളിയിക്കാനാണു് ഇവിടെ ആദ്യം ശ്രമിക്കുന്നതു്. ഒരു നിശ്ചിതസമയത്തു് നിശ്ചിത പരിതഃസ്ഥിതിയിൽ ഉടലെടുത്ത ഒരു പ്രതിഭാസമല്ല ജീവൻ. സുദീർഘമായ കാലയളവിൽ വൈവിധ്യമാർന്ന പരിവർത്തനങ്ങൾക്കു് വിധേയമായിക്കൊണ്ടിരുന്ന ചലനാത്മകമായ ഒരു പരിതഃസ്ഥിതിയിൽ, അതീവ സങ്കീർണ്ണമായ ഭൗതിക–രാസ പ്രക്രിയകളിലൂടെയാണു് ഇന്നു് നാം ജീവനെന്നു വിളിക്കുന്ന പ്രതിഭാസം രൂപംകൊണ്ടതു്.

ജൈവപ്രതിഭാസത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെന്തെല്ലാമാണെന്നും, മൗലികമായ ജൈവപ്രക്രിയകളുടെ സങ്കീർണ്ണത എത്രത്തോളമുണ്ടെന്നും, കഴിഞ്ഞ അദ്ധ്യായങ്ങളിലായി നാം കാണുകയുണ്ടായി. ഡി. എൻ. എ. എന്ന ന്യൂക്ലിക്കമ്ലവും അതിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ. എൻ. എ. എന്ന ന്യൂക്ലിക്കമ്ലവും പ്രോട്ടീനുകളുമാണു് ജൈവനാടകത്തിലെ പ്രധാന കഥാപാത്രങ്ങളെന്നു് നാം കാണുകയുണ്ടായി. അപ്പോൾ ജൈവപ്രതിഭാസത്തിന്റെ ആവിർഭാവത്തെക്കുറിച്ചു പഠിക്കാൻ ശ്രമിക്കുമ്പോൾ, ഈ അടിസ്ഥാനഘടകങ്ങൾ എങ്ങനെ, എവിടെവെച്ചു്, എപ്പോൾ രൂപംകൊണ്ടു എന്നും, അവ ഒത്തുചേർന്നു് ഒരു സ്വയം പ്രവർത്തകവ്യവസ്ഥയായി തീർന്നതെങ്ങനെയാണെന്നും കണ്ടുപിടിക്കുകയാണു് ആദ്യം വേണ്ടതു്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ, ശാസ്ത്രലോകത്തു് കോളിളക്കം സൃഷ്ടിച്ച ജൈവപരിണാമസിദ്ധാന്തം ആവിഷ്ക്കരിച്ച ഡാർവിൻപോലും, ജീവന്റെ ആരംഭത്തെക്കുറിച്ചു് വ്യക്തമായിട്ടെന്തെങ്കിലും പറയാൻ ധൈര്യപ്പെട്ടില്ല. ആദ്യത്തെ ജീവരൂപങ്ങൾ ആവിർഭവിച്ചതിനുശേഷമുള്ള പരിണാമപ്രക്രിയകളെക്കുറിച്ചു മാത്രമെ അദ്ദേഹം തന്റെ സുപ്രസിദ്ധമായ ഗ്രന്ഥത്തിൽ പരാമർശിച്ചുള്ളു. ജീവന്റെ ആദ്യരൂപത്തിന്റെ കർതൃത്വം ദൈവത്തിനു് വിട്ടുകൊടുക്കാനും അദ്ദേഹം തയ്യാറായിരുന്നു. അചേതനങ്ങളിൽനിന്നു് ചേതനങ്ങളിലേക്കുള്ള പരിണാമത്തേക്കുറിച്ചു് ചിന്തിക്കാൻ അദ്ദേഹം ശ്രമിച്ചില്ല.

അതിപ്രാചീനകാലം മുതൽക്കേ ജീവനെക്കുറിച്ചുള്ള ആത്മീയസിദ്ധാന്തങ്ങൾ നിലനിന്നിരുന്നു. ജീവികൾ പ്രകൃതിയിൽ സദാ സ്വയംഭൂവായിക്കൊണ്ടിരിക്കുകയാണെന്നു് ഭൗതികവാദികൾ കരുതിയിരുന്നു. ചീഞ്ഞഴുകുന്ന ജൈവസ്തുക്കളിൽനിന്നും പ്രത്യക്ഷപ്പെടുന്ന പുഴുക്കളും ഈച്ചകളും തങ്ങളുടെ സിദ്ധാന്തത്തിനു് ഉപോൽബലകമായി അവർ ചൂണ്ടിക്കാണിച്ചിരിക്കുന്നു. എന്നാൽ ലൂയി പാസ്ചറുടെ സുപ്രസിദ്ധമായ ഗവേഷണങ്ങളാണു് ഈ ധാരണ തെറ്റാണെന്നു് ആദ്യമായി വസ്തുനിഷ്ഠമായി തെളിയിച്ചതു്. ജീവികൾ എപ്പോഴും എവിടെയും താനെ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന ധാരണ അതോടെ തകർന്നു.

ഇന്നു നിലവിലുള്ള എല്ലാ ജീവജാതികളും മുമ്പു നിലനിന്നിരുന്നവയിൽ നിന്നു പരിണമിച്ചുണ്ടായതാണെന്നു് വ്യക്തമായതോടെ ഈ പരിണാമങ്ങൾക്കെല്ലാം ആരംഭമിട്ട ആ ആദിമജീവരൂപം എങ്ങനെ ഉടലെടുത്തു എന്നതായി പിന്നത്തെ ചിന്ത. ഒട്ടേറെ ശാസ്ത്രീയ വസ്തുതകളെ അടിസ്ഥാനമാക്കിക്കൊണ്ടു് ഈ പ്രശ്നത്തിനുത്തരം കണ്ടെത്താനുള്ള ശ്രമത്തിൽ താത്വികമായിട്ടെങ്കിലും ആദ്യമായി വിജയിച്ചതു് റഷ്യൻ ശാസ്ത്രജ്ഞനായ എ. ഐ. ഒപാരിനാണു്. ജീവന്റെ ആവിർഭാവത്തെക്കുറിച്ചു് ഇന്നു നിലനില്ക്കുന്ന പല സിദ്ധാന്തങ്ങൾക്കും അടിസ്ഥാനമായി തീർന്ന അദ്ദേഹത്തിന്റെ നിഗമനങ്ങൾ ആദ്യമായി പ്രസിദ്ധീകൃതമായതു 1924-ൽ ആണു്. ഇതേക്കുറിച്ചു് അറിയാതെ തന്നെ ഏറെക്കുറെ സമാനങ്ങളായ ആശയങ്ങൾ 1929-ൽ ജെ. ബി. എസ്. ഹാൽഡേനും പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രാചീന ഭൂഗോളാന്തരീക്ഷത്തിൽ നിലവിലുണ്ടായിരുന്ന സാഹചര്യങ്ങളിൽ നിന്നു് ജീവന്റെ അനിവാര്യമായ രാസഗുണങ്ങൾ ഉടലെടുക്കുവാനുള്ള സാധ്യതകളിലേക്കു വിരൽചൂണ്ടുകയാണു് അവർ രണ്ടുപേരും ചെയ്തതു്. അന്നു നിലനിന്നിരുന്ന ലളിത രാസസംയുക്തങ്ങളിൽ നിന്നു് ജീവികളിൽ ഇന്നു നിലനില്ക്കുന്ന സങ്കീർണ്ണങ്ങളായ ജൈവരാസ സംയുക്തങ്ങൾ രൂപം കൊണ്ടതിനെക്കുറിച്ചു് പരികല്പന നടത്താൻ മാത്രമേ അവർക്കു കഴിഞ്ഞുള്ളു.

ഈ പരികല്പനകൾക്കു സാധൂകരണം നൽകാനുതകുന്ന ശ്രദ്ധേയമായ ഒരു പരീക്ഷണം 1953-ൽ എസ്. എൻ. മില്ലർ നടത്തുകയുണ്ടായി. അമോണിയ, മീതേൻ, ജലം, ഹൈഡ്രജൻ എന്നിവ വിവിധതരത്തിലുള്ള വൈദ്യുതോത്തേജനത്തിനു വിധേയമാക്കിയപ്പോൾ അമിനോ അമ്ലങ്ങൾ തുടങ്ങിയ ജൈവരാസ സംയുക്തങ്ങൾ രൂപം കൊണ്ടു. പിന്നീടു് ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ഇത്തരം പരീക്ഷണങ്ങളുടെ ഫലമായി മിക്ക ജൈവരാസ സംയുക്തങ്ങളും ഇങ്ങനെ കൃത്രിമമായി സംശ്ലേഷണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ടു്.

ഫ്ലോറിഡാ യൂണിവേഴ്സിറ്റിയിലെ പ്രൊ. ഡബ്ള്യു. എസ്. ഫോക്സു് വ്യത്യസ്തമായ മറ്റൊരു ചിത്രമവതരിപ്പിക്കുന്നു. 100° C മുതൽ 210° C വരെയുള്ള താപനിലയിൽവെച്ചു് രാസവസ്തുക്കൾ ചൂടാക്കുന്നതുവഴി ആദ്യം അമിനോ അമ്ലങ്ങളും പിന്നെ കൂടുതൽ സങ്കീർണ്ണമായ പ്രോട്ടിനോയിഡുകളും സംശ്ലേഷണം ചെയ്തെടുക്കാമെന്നു് അദ്ദേഹം തെളിയിച്ചു. ഒപാരിൻ–ഹാൽഡേൻ സിദ്ധാന്തത്തിൽ നിന്നു ഭിന്നമായ രീതിയിലാണു് പ്രാചീനഭൂമിയുടെ അന്തരീക്ഷത്തിൽ രാസപരിണാമങ്ങൾ നടന്നിരുന്നതെന്നു് ഇതു സൂചിപ്പിക്കുന്നു.

ഇതിൽനിന്നെല്ലാം തികച്ചും ഭിന്നമായ ഒരു ചിന്താഗതി പുലർത്തുന്നവരും ഇല്ലാതില്ല. ജീവൻ മൗലികമായി ഉടലെടുത്തതു് പ്രപഞ്ചത്തിൻറ മറ്റേതോ ഭാഗത്താണെന്നും, പിന്നീടതു് ഉൽക്കകൾ വഴിയോ മറ്റോ ഭൂമിയിൽ എത്തിച്ചേർന്നതാണെന്നും അവർ കരുതുന്നു. ചില ഉൽക്കകളിൽ പല ജൈവയൗഗികങ്ങളും നിലനില്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടു്. മാത്രമല്ല, ഉണങ്ങിയ അവസ്ഥയിലുള്ള ജീവികൾ തന്നെ ഉൽക്കകളിലുണ്ടെന്ന വാദഗതികളും അടുത്ത കാലത്തുണ്ടായിട്ടുണ്ടു്. പക്ഷെ, ഇവയിൽ ചിലതു് ഭൂമിയിൽ വന്നതിനുശേഷം ഇവിടെനിന്നും സംക്രമിക്കപ്പെട്ടതാണെന്നും, മറ്റുള്ളവ അജൈവ രാസസംയുക്തങ്ങളാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ടു്. ഉൽക്കകളിലും മറ്റും കാണുന്ന പ്രാഥമിക ജൈവയൗഗികങ്ങൾ വ്യക്തമാക്കുന്നതു് ഈ രാസവസ്തുക്കൾ പ്രപഞ്ചത്തിന്റെ വിവിധ മേഖലകളിൽ പരിണമിച്ചുണ്ടായിട്ടുണ്ടെന്നു മാത്രമാണു്. പ്രപഞ്ചത്തിന്റെ മറ്റു ഭാഗങ്ങളിലാണു് ജീവൻ ഉണ്ടായതെന്നതിനു് അതു തെളിവാകുന്നില്ല. മാത്രമല്ല, ഈ വാദഗതി പ്രശ്നത്തെ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്നു മാറ്റി മറ്റെവിടെയോ സ്ഥാപിക്കുന്നു എന്നല്ലാതെ ജീവന്റെ ആവിർഭാവത്തിനു് ഒരു പരിഹാരമാകുന്നില്ല.

വിവിധ ഘട്ടങ്ങൾ

ജീവന്റെ ആവിർഭാവത്തിലേയ്ക്കു നയിച്ച സുദീർഘമായ രാസപരിണാമങ്ങളുടെ വിശദാംശങ്ങളെക്കുറിച്ചു് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും പൊതുവായ ഒരു പരിണാമഗതിയുടെ കാര്യത്തിൽ ഭൂരിപക്ഷം ശാസ്ത്രജ്ഞന്മാരും യോജിക്കുന്നു. ഈ പൊതുവീക്ഷണമനുസരിച്ചു് ഈ പരിണാമത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാം. അണുവിൽനിന്നു തന്മാത്രയിലേയ്ക്കു്; തന്മാത്രയിൽ നിന്നു പോളിമറിലേയ്ക്കു്; പോളിമറിൽനിന്നു് ജീവിയിലേയ്ക്കു്.

ഒന്നാംഘട്ടത്തിൽ അമോണിയ, മീതേൻ, ജലം തുടങ്ങിയ പ്രാഥമിക ഘടകങ്ങളിൽനിന്നു അമിനോ അമ്ലങ്ങൾ തുടങ്ങിയ ജൈവ ഏകകങ്ങൾ അഥവാ മോണോമറുകൾ നിർമ്മിക്കപ്പെടുന്നു. അടുത്ത ഘട്ടത്തിൽ അമിനോ അമ്ലങ്ങളുടെയും മറ്റും നിരവധി തന്മാത്രകൾ ഒത്തുചേർന്നു് ദീർഘങ്ങളായ വലിയതും സങ്കീർണ്ണവുമായ പ്രോട്ടീനുകളെയും ന്യൂക്ലിക്കമ്ലങ്ങളെയും പോലുള്ള തന്മാത്രകൾ സംശ്ലേഷിക്കപ്പെടുന്നു. ഇങ്ങനെ ഒട്ടേറെ ഒരേപോലുള്ള ചെറുതന്മാത്രകൾ അഥവാ മോണോമറുകൾ ചേർന്നു് സുദീർഘ തന്മാത്രകൾ അഥവാ പോളിമറുകൾ ഉണ്ടാകുന്ന പ്രക്രിയയെ പോളിമറീകരണം എന്നു പറയുന്നു. ഇങ്ങനെ നിർമ്മിക്കപ്പെടുന്ന ജൈവരാസവസ്തുക്കളെല്ലാം നിയതമായ രീതിയിൽ ഒത്തുചേർന്നു് ജീവിയായിത്തീരുന്ന ഘട്ടമാണു് മൂന്നാമത്തേതു്.

ഒന്നാം ഘട്ടം

ജീവന്റെ ആവിർഭാവത്തിലേയ്ക്കു നയിക്കുന്ന രാസപരിണാമങ്ങളുടെ ഒന്നാംഘട്ടം, ഭൂമിയുടെ ആവിർഭാവത്തെ തുടർന്നുള്ള കാലങ്ങളിലാണു് നടക്കുന്നതു്. സൗരയൂഥവും അതേ തുടർന്നു് ഭൂമിയും എങ്ങനെയാണു് രൂപംകൊണ്ടതെന്നു് ഒന്നാം ഭാഗത്തിൽനിന്നു് നാം കാണുകയുണ്ടായി. ഒരു വാതകഗോളമായി ആരംഭിച്ച ഭൂമി ഉറപ്പുവന്നതോടെ ഭാരം കൂടിയ മൂലകങ്ങൾ ഉള്ളിലോട്ടും കുറഞ്ഞവ പുറത്തോട്ടും എന്ന ക്രമത്തിൽ ക്രമീകരിക്കപ്പെടുകയുണ്ടായി. അങ്ങനെ ഇരുമ്പും നിക്കലും മറ്റും ഭൂമിയുടെ ഉൾത്തട്ടിലേയ്ക്കു പോയപ്പോൾ അവയെക്കാൾ ഭാരം കുറഞ്ഞ സിലിക്കോൺ, സൾഫർ, ഫോസ്‌ഫറസ്, അലൂമിനിയം തുടങ്ങിയവ മധ്യപാളിയിൽ അഥവാ ഭൂമിയുടെ പുറംതട്ടിൽ സ്ഥലം പിടിച്ചു. അതേസമയം ഏറ്റവും ഭാരം കുറഞ്ഞ ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, കാർബൺ തുടങ്ങിയ മൂലകങ്ങൾ ഉപരിതലത്തിൽ അഥവാ അന്തരീക്ഷത്തിൽ സമാഹരിക്കപ്പെട്ടു.

ജീവവസ്തുക്കളുടെ നിർമ്മിതിയിൽ പ്രധാന പങ്കു വഹിക്കുന്ന മൂലകങ്ങൾക്കു മൗലികമായ രണ്ടു ഗുണങ്ങളുണ്ടായിരിക്കണം. അണുകേന്ദ്രഘടനയുടെ സവിശേഷതമൂലമുണ്ടാകുന്ന ബാഹുല്യമാണു് ഒന്നു്. മറ്റു മൂലകങ്ങളെ അപേക്ഷിച്ചു് വലിയ തോതിൽ ഈ മൂലകങ്ങൾ നിലനിന്നെങ്കിലേ ജൈവരൂപീകരണത്തിനാവശ്യമായ സങ്കീർണ്ണരാസപ്രക്രിയകൾ യഥേഷ്ടം നടക്കുകയുള്ളു. രണ്ടാമതായി സങ്കീർണ്ണരാസയൗഗികങ്ങൾ രൂപീകരിക്കാനുള്ള കഴിവും ഇവയ്ക്കുണ്ടായിരിക്കണം. അണുക്കളിലെ ഇലക്ട്രോണുകളുടെ ക്രമീകരണമാണു് ഈ സവിശേഷഗുണത്തിനാധാരം. ഭാരം കുറഞ്ഞ മൂലകങ്ങൾക്കു് ഈ രണ്ടു ഗുണങ്ങളുമുണ്ടു്. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ എന്നിവയാണു് ഈ പ്രധാന മൂലകങ്ങൾ. സങ്കീർണ്ണയൗഗികങ്ങൾ രൂപീകരിക്കാനുള്ള കാർബണിന്റെ കഴിവു് അപാരമാണു്. ഹൈഡ്രജനും ഓക്സിജനുമായും മറ്റു കാർബൺ അണുക്കളുമായും ചേർന്നു് സങ്കീർണ്ണവിധത്തിൽ അസംഖ്യം യൗഗികങ്ങൾ രൂപീകരിക്കാനുള്ള കഴിവു് കാർബണുണ്ടു്.

ഹൈഡ്രജനും ഓക്സിജനും ജലത്തിന്റെ രൂപത്തിൽ സംയോജിച്ചിട്ടാണു് അന്നു നിലനിന്നിരുന്നതധികവും. മറ്റു മൂലകങ്ങളെല്ലാം ചേർന്നുള്ള വിവിധ രാസപ്രവർത്തനങ്ങൾക്കു് അനുയോജ്യമായ ഒരു മാധ്യമമായിരുന്നു ഈ ജലം. സാധാരണ ഗതിയിൽ 10° C-യ്ക്കും 40° C-യ്ക്കും ഇടയിൽ നിലനില്ക്കുന്ന ജലത്തിന്റെ ഭൗതികാവസ്ഥയും ഇതിനു് അത്യന്തം സഹായകമായിരുന്നു. ജലമാണു് ജീവന്റെ ഉത്ഭവസ്ഥാനമെന്ന നിഗമനത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണു്.

ജീവന്റെ ആവിർഭാവത്തിനു് അനിവാര്യമായിരുന്ന ഇത്തരം സാഹചര്യങ്ങൾ സൗരയൂഥത്തിൽ മറ്റു ഗ്രഹങ്ങളിലുണ്ടായിരുന്നില്ല. സൂര്യനിൽനിന്നു 10-20 കോടി മൈലുകൾക്കകലെ നിലനില്‌ക്കുന്ന ഗ്രഹത്തിൽ മാത്രമേ ജലത്തിനു് ഈ അവസ്ഥയിൽ സ്ഥിതിചെയ്യാനാവൂ. സൂര്യനോടു കൂടുതൽ അകലുകയാണെങ്കിൽ ഗ്രഹത്തിന്റെ ഉപരിതലത്തിൽ ജലം ഉറഞ്ഞു കട്ടിയാവുകയും ചെയ്യും. സൗരയൂഥത്തിൽ ഈ ഉപാധികളെല്ലാം തികച്ചും പരിഹൃതമായിരിക്കുന്നതു് ഭൂമിയിൽ മാത്രമാണു്.

ആദ്യഘട്ടത്തിലെ ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവുമധികമുണ്ടായിരുന്ന ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ, നൈട്രജൻ എന്നിവയാണു് ഇന്നത്തെ ജീവശരീരങ്ങളുടെ 95 ശതമാനത്തിലുമുള്ളതു്. ഈ നാലു മൂലകങ്ങൾക്കും വളരെ എളുപ്പത്തിൽ കൂട്ടുചേർന്നു് വ്യത്യസ്തയൗഗികങ്ങളായി തീരാൻ കഴിയും. ജലം (H2O), മീതേൻ (CH4), അമോണിയ (NH3), കാർബൺ ഡയോക്സൈഡ് (CO2), ഹൈഡ്രജൻ സയനൈഡ് (HCN) എന്നിവയും ഹൈഡ്രജൻ തന്മാത്ര (H2)-കളും. ഇവയിൽ ചുരുങ്ങിയ പക്ഷം ആദ്യത്തെ മൂന്നു യൗഗികങ്ങളെങ്കിലും മറ്റു പല ഗ്രഹങ്ങളിലും നിലവിൽ വന്നിട്ടുണ്ടു്. ഉദാഹരണത്തിനു വ്യാഴത്തിന്റെ ഉപരിതലം മുഴുവനും ജലം, മീതേൻ, അമോണിയ എന്നീ യൗഗികങ്ങൾ ചിരസ്ഥായിയായി ഉറഞ്ഞു കട്ടിയായ അടുക്കുകളായി സ്ഥിതിചെയ്യുന്നു. സൂര്യനിൽ നിന്നു വളരെ അകന്നു നിൽക്കയാലാണു് വ്യാഴത്തിൽ ഈ യൗഗികങ്ങൾ ഉടനടി ഘനീഭവിച്ചു് തുടർന്നുള്ള പ്രവർത്തനങ്ങൾക്കു സാധ്യമല്ലാത്ത വിധത്തിലായതു്. അതേസമയം താരതമ്യേന ചൂടു് കൂടുതലേൽക്കുന്ന ഭൂമിയിൽ ഈ യൗഗികങ്ങൾക്കു പിന്നെയും പ്രതിപ്രവർത്തിക്കാനും പുതിയ യൗഗികങ്ങൾക്കു ജന്മമേകാനും പറ്റിയ അന്തരീക്ഷമാണുണ്ടായിരുന്നതു്. ആ നിലയ്ക്കു മുകളിൽ പറഞ്ഞ എല്ലാ യൗഗികങ്ങളും ഇവിടെ രൂപം കൊള്ളാനുള്ള സാധ്യതകളുണ്ടായിരുന്നു. അങ്ങേഅറ്റം ഭാരം കുറഞ്ഞ ഹൈഡ്രജനെപ്പോലുള്ള വസ്തുക്കളെ പിടിച്ചു നിറുത്തത്തക്ക ഗുരുത്വാകർഷണം ഈ കൊച്ചു ഗ്രഹത്തിനില്ലാതിരുന്നതുകൊണ്ടു് സ്വതന്ത്ര ഹൈഡ്രജൻ തന്മാത്രകളും അണുക്കളും ഭൂമിയുടെ ഉപരിതലത്തിൽ നിന്നും രക്ഷപ്പെട്ടുപോയിരിക്കണം.

ആദ്യഘട്ടത്തിൽ ഹൈഡ്രജനും ഓക്സിജനും ചേർന്നുണ്ടായ ജലം മുഴുവനും അന്തരീക്ഷത്തിൽ തങ്ങിനില്ക്കുകയായിരുന്നു. അനേകം മൈലുകൾ കനത്തിലുള്ള മേഘപാളികളായിട്ടായിരുന്നിരിക്കണം അതു് നിലനിന്നിരുന്നതു്. എന്നാൽ ഭൂബാഹ്യപടലം ആവശ്യമായത്ര തണുത്തുവന്നതോടെ, ഇതെല്ലാം ഘനീഭവിച്ച സമുദ്രങ്ങളായി തീരുകയും, അന്തരീക്ഷത്തിലുണ്ടായിരുന്ന യൗഗികങ്ങൾ പലതും ഇതിൽ ലയിക്കുകയും ചെയ്തു. തുടർന്നു്, നദികൾ വഴിയായും, കടലോരങ്ങളിൽ തിരമാലകളുടെ പ്രവർത്തനം മൂലമായും, കരയിലും കടലിലുമുള്ള അഗ്നിപർവ്വതങ്ങളിൽനിന്നു് നിർഗ്ഗമിക്കുന്ന ലാവയിലൂടെയും മറ്റും ലവണങ്ങളും ഖനിജങ്ങളും നിരന്തരമായി സമുദ്രത്തിൽ വന്നുകൂടിക്കൊണ്ടിരുന്നു. അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നുണ്ടു്. ചെറിയ തോതിലാണെങ്കിലും ഇവയെ കൂടാതെ, ജീവശരീരത്തിലെ മൗലികഘടകങ്ങളായി വർത്തിക്കുന്ന ഫോസ്ഫറസു്, സൾഫർ, സോഡിയം, പൊട്ടാസ്യം, മാംഗനീസു്, ഇരുമ്പു്, കോബാൾട്ടു്, ചെമ്പു്, നിക്കൽ തുടങ്ങിയ മൂലകങ്ങളും ഭൂമിയുടെ പല ഭാഗങ്ങളിൽ നിന്നു് പലവിധത്തിൽ സമുദ്രത്തിൽ വന്നു ചേർന്നുകൊണ്ടിരുന്നു.

ഇങ്ങനെ, ജൈവിക പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ രാസഘടകങ്ങളും അടങ്ങുന്ന വിധത്തിൽ രൂപീകൃതമായ ആദ്യകാലസമുദ്രത്തെ ഒപാരിനും ഹാൽഡേനും, ജീവന്റെ ആവിർഭാവത്തെക്കുറിച്ചുള്ള തങ്ങളുടെ സിദ്ധാന്തങ്ങളിൽ ‘ആദിമസൂപ്പ്’ എന്നു വിളിക്കുന്നു. സങ്കീർണ്ണങ്ങളായ എല്ലാ ജൈവയൗഗികങ്ങളും ഉടലെടുക്കുന്നതു് ഈ ആദിമ സൂപ്പിൽനിന്നാണു്. ഇങ്ങനെ രൂപംകൊള്ളുന്ന ജൈവ യൗഗികങ്ങളിലെല്ലാം തന്നെ കാർബണാണു് സുപ്രധാനമായ ഘടകം. മീതേനെപ്പോലുള്ള യൗഗികങ്ങൾ മറ്റു പല ലളിത യൗഗികങ്ങളുമായി പ്രതിപ്രവർത്തിക്കുകയും തൽഫലമായി ഒട്ടേറെ പുതിയ യൗഗികങ്ങളുണ്ടാവുകയും ചെയ്യാനുള്ള സാദ്ധ്യത അന്നുണ്ടായിരുന്നു. ഇതു് ഒന്നിലധികം കാർബൺ അണുക്കൾ സംയോജിച്ചുകൊണ്ടുള്ള പുതിയ യൗഗികങ്ങൾക്കു് ജന്മമേകി. ആദ്യകാലസമുദ്രത്തിൽ രൂപംകൊണ്ട അസംഖ്യം കാർബണിക പദാർത്ഥങ്ങളിൽ, പിൽക്കാലത്തു് ജൈവപ്രതിഭാസത്തിന്റെ ആവിർഭാവത്തിലും പരിണാമത്തിലും നിർണ്ണായകപങ്കു വഹിച്ച അഞ്ചു പ്രത്യേകതരം യൗഗികവിഭാഗങ്ങളിവയാണു്. പഞ്ചസാര, ഗ്ലിസറിൻ, കൊഴുപ്പുകൾ, അമിനോ അമ്ലങ്ങൾ, നൈട്രജൻ ബേസുകൾ. ഇവയിലെല്ലാംതന്നെ ചങ്ങലയായിട്ടോ വലയമായിട്ടോ യോജിച്ചിട്ടുള്ള കാർബൺ അണുക്കളാണു് പ്രധാന ഘടകമായി വർത്തിക്കുന്നതു്. അടിസ്ഥാനപരങ്ങളായ ജൈവപ്രവർത്തനങ്ങളിൽ ഇവ വഹിക്കുന്ന പങ്കു് കഴിഞ്ഞ അദ്ധ്യായങ്ങളിൽ നാം കാണുകയുണ്ടായി.

ഈ വിവിധ കാർബണികയൗഗികങ്ങൾ ഏതേതു രീതിയിലാണു് ആദ്യം രൂപംകൊണ്ടതു് എന്നതിനെപ്പറ്റിയും ചിന്തിക്കേണ്ടതുണ്ടു്. മീതേൻ തമ്മിൽ തന്നെയും ജലവുമായിട്ടും പ്രവർത്തിക്കുന്നതിന്റെ ഫലമായി ചങ്ങലയൗഗികങ്ങളായ പഞ്ചസാരകളും ഗ്ലിസറിനും കൊഴുപ്പമ്ലങ്ങളും രൂപം കൊള്ളാൻ സാദ്ധ്യതയുണ്ടു്. അതുപോലെ മീതേൻ, ജലം, അമോണിയ എന്നിവ തമ്മിൽ തമ്മിലുള്ള പ്രവർത്തനങ്ങൾ അമിനോ അമ്ലങ്ങൾക്കും നൈട്രജൻ ബേസുകൾക്കും ജന്മമേകാൻ പര്യാപ്തമാണു്. സയനൈഡുകൾ സംയോജിക്കുകയാണെങ്കിൽ, നൈട്രജൻ ബേസുകളുടെ രൂപീകരണം കൂടുതൽ സുഗമമാവും.

ഈ രാസപ്രവർത്തനങ്ങൾക്കെല്ലാം ആവശ്യമായ ഊർജം എങ്ങനെ ലഭ്യമായി എന്നതു് അടിസ്ഥാനപരമായ ഒരു പ്രശ്നമാണു്. ഇന്നത്തെപ്പോലെ അന്നും ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഉറവിടം സൂര്യനായിരുന്നു. പ്രകാശരശ്മികളെ കൂടാതെ ഭൂതലത്തിൽ എത്തിച്ചേർന്നിരുന്ന അൾട്രാവയലറ്റു് രശ്മികളും എക്സ്റേകളും റേഡിയോ പ്രസരണങ്ങളും വിവിധ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം പ്രദാനം ചെയ്തു. ആദ്യകാല മേഘാവൃതാന്തരീക്ഷത്തിൽ സർവ്വസാധാരണമായിരുന്ന ഇടിമിന്നലും അത്യധികം ഊർജ്ജം നൽകിയിരുന്ന ഒരു ഉപാധിയായിരുന്നു. റേഡിയേഷൻ പ്രവർത്തനങ്ങളുടെയും ഇടിമിന്നലിന്റെയും മറ്റും സാന്നിദ്ധ്യത്തിൽ ‘ആദിമ സൂപ്പിൽ’ നടന്നിരിക്കാവുന്ന രാസപ്രവർത്തനങ്ങളെക്കുറിച്ചുള്ള നിഗമനങ്ങൾ ഇന്നു് വെറും പരികല്പനയല്ല. 1953-ൽ മില്ലർ നടത്തിയ വിജയകരമായ പരീക്ഷണങ്ങൾ ഈ നിഗമനങ്ങളെ വസ്തുതകളുടെ നിലവാരത്തിലേക്കുയർത്തി. വിവിധ രാസസംയുക്തങ്ങൾ ഇപ്രകാരം, ഏതേതു രീതിയിലും അനുപാതത്തിലും മറ്റുമാണു് രൂപംകൊള്ളുന്നതെന്നതിനെക്കുറിച്ചു് ഒട്ടേറെ വിശദാംശങ്ങൾ പിൽക്കാല ഗവേഷണങ്ങൾ വഴി സമാഹരിക്കപ്പെട്ടിട്ടുണ്ടു്.

ഉൽക്കകളിലും മറ്റും പല ജൈവയൗഗികങ്ങളും നിലനിൽക്കുന്നുണ്ടു് എന്നതുമൂലം, പ്രാചീന സമുദ്രത്തിൽവെച്ചു് മാത്രമല്ല, ഭൂമിക്കു് വെളിയിലുള്ള മണ്ഡലങ്ങളിലും വിഭിന്നാന്തരീക്ഷങ്ങളിലും ഈ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നു കരുതേണ്ടിയിരിക്കുന്നു. എച്ചു്. ഇ. ഹിന്റന്റെ അഭിപ്രായത്തിൽ, ചെറിയ കുളങ്ങളിലോ, പാറകളുടെ വിള്ളലുകളിലോ, മറ്റോ വെച്ചായിരിക്കാം ഇത്തരം ജൈവപ്രവർത്തനങ്ങൾ നടന്നിട്ടുണ്ടായിരിക്കുക. കാരണം അതു് ജൈവയൗഗികങ്ങളെ കൂടുതൽ സാന്ദ്രമാക്കാനും, അങ്ങനെ രാസപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുവാനും സഹായിക്കുമല്ലോ.

രണ്ടാം ഘട്ടം

ആദ്യമുടലെടുത്ത ലളിതതന്മാത്രകളിൽ നിന്നു് കൂടുതൽ വലിയ തന്മാത്രകൾ രൂപംകൊണ്ടതു് ഈ ഘട്ടത്തിലാണു്. ജൈവപരിണാമ പ്രക്രിയയിലെ ഈ വിവിധ ഘട്ടങ്ങൾ ഇങ്ങനെ പ്രത്യേകം പ്രത്യേകം വേർതിരിക്കാവുന്നതല്ല. അവ അനുസ്യൂതം തുടർന്നുകൊണ്ടിരുന്നവയാണു് വിവരിക്കാനുള്ള സൗകര്യത്തിനുവേണ്ടി ഇവിടെ ഘട്ടങ്ങളായി തിരിച്ചിരിക്കുന്നുവെന്നേയുള്ളു.

പ്രാഥമിക മോണോമറുകളിൽനിന്നു്, വിവിധതരത്തിലുള്ള സംയോജനങ്ങൾ വഴി പുതിയ യൗഗികങ്ങളുടെ അഞ്ചു പ്രധാന വിഭാഗങ്ങളും അനേകം ചെറുവിഭാഗങ്ങളും രൂപീകരിക്കാനിടയുണ്ടു്. അഡനോസിൻ ഫോസ്ഫേറ്റുകൾ, പോളിസാക്കറൈഡുകൾ, കൊഴുപ്പുകൾ, പ്രോട്ടീനുകൾ, ന്യൂക്ലിക് അമ്ലങ്ങൾ എന്നിവയാണു് ആ അഞ്ചു പ്രധാന വിഭാഗങ്ങൾ. ഈ സങ്കീർണ്ണ ജൈവരാസയൗഗികങ്ങൾ ജൈവപ്രവർത്തനങ്ങളിൽ വിവരിക്കുകയുണ്ടായല്ലോ. ക്രമവൽകൃതങ്ങളായ ഈ സങ്കീർണ്ണ തന്മാത്രകൾ എങ്ങനെയാണു് രൂപീകൃതമായതെന്നും, അതിനുതക്ക ഭൗതികരാസ പരിതഃസ്ഥിതികൾ എന്തായിരുന്നുവെന്നും പരിശോധിക്കേണ്ടതുണ്ടു്. ജൈവപ്രതിഭാസത്തിന്റെ ആവിർഭാവത്തിനു് വഴിയൊരുക്കിയ സാഹചര്യങ്ങളെക്കുറിച്ചു് വിവിധ വീക്ഷണഗതികൾ ഇന്നു നിലവിലുണ്ടു്. അവയിൽ പ്രധാനപ്പെട്ടവയെക്കുറിച്ചു് ഇവിടെ പ്രതിപാദിക്കാം.

കൊയാസർവേറ്റ് സിദ്ധാന്തം

ഒപാരിന്റെ ഈ സിദ്ധാന്തമാണു് ഏറ്റവും പ്രധാനപ്പെട്ടതു്. പ്രാഥമിക യൗഗികങ്ങൾ ചേർന്നു് പോളിമറുകളുണ്ടാകാനുള്ള സാഹചര്യങ്ങൾ പ്രാചീന സമുദ്രാന്തരീക്ഷത്തിലോ മറ്റു ജലാശയങ്ങളിലോ ഉണ്ടായിരുന്നുവെന്നു് എല്ലാവരും അംഗീകരിക്കുന്നുണ്ടു്. ഇങ്ങനെ രൂപീകൃതമാകുന്ന സങ്കീർണ്ണ തന്മാത്രകൾക്കു് കൊളോയ്ഡീയവിലയനങ്ങൾ രൂപീകരിക്കാനുള്ള പ്രവണതയുണ്ടെന്നു് ഒപാരിൻ മനസ്സിലാക്കി. ജീവശരീരങ്ങളിലെ പ്രോട്ടോപ്ലാസമോ, സസ്യഎണ്ണകളോ ജന്തുഎണ്ണകളോ പോലുള്ള വസ്തുക്കളോ ജലത്തിൽ കലർത്തിയാൽ, അവ ജലവുമായി യോജിക്കാതെ, സ്വതന്ത്ര കണികകളായി ചിതറിക്കിടക്കും. ഇങ്ങനെയുള്ള വസ്തുക്കൾ ജലത്തിലും അത്യധികം കലക്കിയാൽ അവ കുറുകിയ ലായനികളായി തീരുന്നു. ഇത്തരം ലായനികളാണു് കൊളോയ്ഡീയ വിലയനങ്ങൾ എന്നു പറയുന്നതു്. ഇവയിലുള്ള സങ്കീർണ്ണ തന്മാത്രകളെല്ലാം ഒത്തുചേർന്നു് ജലത്തിൽ ലയിക്കാതെ പ്രത്യേകം പ്രത്യേകം ഘടനകളായി നിലനില്ക്കുന്നു.

ആദിമ ജലാശയങ്ങളിൽ കൊഴുപ്പുകൾ, പ്രോട്ടീനുകൾ, ന്യൂക്ലിക്കമ്ലങ്ങൾ തുടങ്ങിയ സങ്കീർണ്ണ തന്മാത്രകൾ രൂപം കൊണ്ടപ്പോൾ അവയെല്ലാം ഈ രീതിയിൽ ഒത്തുചേരാനുള്ള പ്രവണത പ്രകടിപ്പിച്ചിരുന്നു. ഇങ്ങനെയുള്ള തന്മാത്രകളെല്ലാം ചേർന്നു്, ജലകണികകളുടെ ഒരാവരണത്തോടുകൂടി, ചെറുചെറു ഘടനകളായി രൂപംകൊള്ളാൻ തുടങ്ങി. ഇങ്ങനെ ജലത്തിൽ നിന്നു് വേർതിരിഞ്ഞുനിന്ന ഇത്തരം ബിന്ദുക്കളെയാണു് കൊയാസർവേറ്റുകളെന്നു വിളിക്കുന്നതു്. ആദ്യം ചെറു ബിന്ദുക്കളായിട്ടാണിവ രൂപം കൊണ്ടതെങ്കിലും പിന്നീടു് ഇത്തരം പല ബിന്ദുക്കൾ ചേർന്നു് സങ്കീർണ്ണ കൊയാസർവേറ്റുകളുണ്ടായി. ഇത്തരം കൊയാസർവേറ്റുബിന്ദുക്കളെ കൃത്രിമമായി സ്യഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടു്. ഇവ പ്രോട്ടോപ്ലാസവുമായി വളരെ സാദൃശ്യം പുലർത്തുന്നുണ്ടു്.

ജലാശയങ്ങളിൽ രൂപംകൊണ്ട എണ്ണമറ്റ കൊയാസർവേറ്റുകളിൽ ചിലവയിൽ, ന്യൂക്ലിക്കമ്ലങ്ങളും എൻസൈമുകളും മറ്റും ഒത്തുചേരുകയും വിവിധതരത്തിലുള്ള പ്രവർത്തന വ്യവസ്ഥകൾക്കു കളമൊരുക്കുകയും ചെയ്തു. അവയിൽ പലതും ഇത്തരം പ്രവർത്തനങ്ങൾമൂലം തകർന്നുപോയപ്പോൾ മറ്റു ചിലവ, അതിജീവിക്കാനുള്ള കെല്പു് നേടി. സ്വയം പ്രതിരൂപങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഡി. എൻ. എ. അടങ്ങിയ കൊയാസർവേറ്റുകൾ സ്വയം വിഭജിച്ചു് വംശം വർദ്ധിപ്പിക്കാൻ തുടങ്ങി. അതേ സമയം ഈ കഴിവു് ലഭിക്കാത്തവയെല്ലാം നശിക്കുകയും, അതിജീവിക്കുന്നവയ്ക്കു് ആഹാരമായി തീരുകയും ചെയ്തു. വിഭജിക്കാൻ കഴിവു നേടിയവ നിരന്തരം വർദ്ധിക്കാൻ തുടങ്ങിയപ്പോൾ അവയുടെ വളർച്ചയ്ക്കും പുനരുല്പാദനത്തിനും ആവശ്യമായ ജൈവയൗഗികങ്ങൾ ചുറ്റുപാടിൽനിന്നും ലഭിക്കാതായിത്തുടങ്ങി. ഈ ഘട്ടത്തിൽ സൂര്യപ്രകാശം ആഗിരണം ചെയ്തു്, ആവശ്യമായ ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കാനുള്ള കഴിവു് ചിലവയ്ക്കു ലഭിച്ചു. അപ്പോൾ മറ്റുള്ളവയെ അപേക്ഷിച്ചു് ഇത്തരം ജീവരൂപങ്ങൾക്കു് അതിജീവിക്കാനുള്ള കഴിവു് വർദ്ധിച്ചു. ഇവ അത്യധികം പെരുകിയപ്പോൾ ഈ കഴിവില്ലാത്തവയ്ക്കുള്ള ഭക്ഷണമായി ഇവ ഉപകരിക്കപ്പെടാൻ തുടങ്ങി. അങ്ങനെ സ്വന്തമായി ഭക്ഷണം നിർമ്മിക്കാൻ കഴിവുള്ളവയും പുറത്തുനിന്നു ശേഖരിക്കുന്ന ഭക്ഷണം കഴിച്ചു് ജീവിക്കുന്നവയുമായ രണ്ടു വിഭാഗം ജീവരൂപങ്ങൾ ഉടലെടുത്തു. ഇവയിലാദ്യത്തേതു്‌‌ സസ്യങ്ങളുടേയും രണ്ടാമത്തേതു് ജന്തുക്കളുടെയും പൂൎവ്വികരായിത്തീൎന്നു. ഇതെല്ലാം നടന്നതു് കോടിക്കണക്കിനു വൎഷങ്ങളിലൂടെയുള്ള നിരന്തര പരിണാമം വഴിയാണെന്നോൎക്കണം. ഈ പരിണാമത്തിൽ നിൎണ്ണായകഘടകമായിരുന്നതു് ജൈവപരിണാമത്തിന്റെ അടിസ്ഥാനപരമായ പ്രകൃതി നിൎദ്ധാരണം തന്നെയായിരുന്നുവെന്നു കാണാം.

മറ്റു സിദ്ധാന്തങ്ങൾ

ജെ. ഡി. ബർണലിന്റെയും മറ്റും സിദ്ധാന്തം പല കാര്യങ്ങളിലും ഒപാരിന്റെ നിഗമനങ്ങളോടു് യോജിക്കുന്നതാണ്. പക്ഷേ, അവരുടെ അഭിപ്രായത്തിൽ ലളിതയൗഗികങ്ങൾ പോളിമറീകരണം വഴി സങ്കീൎണ്ണയൗഗികങ്ങളായി തീൎന്നതു്, ഖനിജകണികകളിലോ, കടൽത്തീരങ്ങളിലും നദീമുഖങ്ങളിലും മറ്റും കാണാവുന്ന കളിമണ്ണിലോവെച്ചാണു്. പ്രാചീന സമുദ്രത്തിൽ നിലനിന്നിരുന്ന കാൎബണിക യൗഗികങ്ങളും മറ്റും കാലക്രമത്തിൽ ഉപരിതലത്തിൽ കേന്ദ്രീകരിക്കപ്പെടാനും, പിന്നീടു് കടലോരങ്ങളിൽ വന്നടിയാനും സാധ്യതയുണ്ടായിരുന്നു. കോടിക്കണക്കിനു വൎഷങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയകൾക്കിടയിൽ ഇത്തരം കാർബണിക തന്മാത്രകളുടെ ഏറ്റവും നേർത്ത വിലയനങ്ങൾ പോലും വളരെ കേന്ദ്രീകൃതാവസ്ഥയിലായിത്തീരും; പ്രത്യേകിച്ചും നദീമുഖങ്ങളിൽ. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇത്തരമൊരു മാധ്യമത്തിൽവെച്ചു് തുടൎന്നുള്ള പോളിമറീകരണം നടക്കാനുള്ള സാധ്യത അത്യധികമായിരുന്നു. പ്രാചീന സമുദ്രാന്തരീക്ഷത്തിൽ തികച്ചും യാദൃശ്ചികമായിട്ടാണു് ജൈവികപ്രാധാന്യമുള്ള തന്മാത്രകൾ ഉടലെടുത്തതെന്നു കരുതുന്നതിലും നല്ലതു ചില തന്മാത്രാവിഭാഗങ്ങൾ മുൻഗണനാപരമായി ഒത്തു­ചേൎന്നിട്ടാണിതു സംഭവിച്ചതെന്നു കരുതുന്നതാണു്. ഇത്തരം വേർതിരിയൽ പ്രക്രിയയിൽ പ്രവർത്തിക്കുന്നതു് അജൈവയൗഗികങ്ങൾ ക്രിസ്റ്റലുകളായി രൂപാന്തരപ്പെടുന്നതിനു നിദാനമായ നിയമങ്ങൾ തന്നെയായിരിക്കുമെന്നു ബെർണൽ ചൂണ്ടിക്കാണിക്കുന്നു.

എസ്. ഡബ്ലിയു. ഫോക്സിന്റെ പ്രോട്ടീനോയിഡ് സിദ്ധാന്തമാണു് മറ്റൊന്നു്. ഉയർന്ന താപ­നിലയിൽ അമിനോ അമ്ലങ്ങൾ ചൂടാക്കിയാൽ പ്രോട്ടീനുകളോടു സദൃശ്യമായ ‘പ്രോട്ടീനോയ്ഡുകൾ’ എന്ന രാസവസ്തുക്കൾ നിർമ്മിക്കാൻ കഴിയുമെന്നു ഫോക്സ് തെളിയിച്ചിട്ടുണ്ടു്. ഈ പ്രോട്ടീനോയ്ഡുകളോടു് ജലകണങ്ങൾ ചേർത്താൽ, അവ അതിസൂക്ഷ്മങ്ങളായ ജീവ­കോശങ്ങളോടു് സദൃശ്യമായ ഘടനകളായി തീരുന്നു. തന്മൂലം സമുദ്രത്തിൽവെച്ചല്ല, അത്യധികം താപനിലയുണ്ടായിരുന്ന അഗ്നിപർവ്വതപ്രാന്തങ്ങൾപോലുള്ള പ്രദേശങ്ങളിലും മറ്റും വെച്ചു് ആദിമജീവരൂപങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നുവെന്നു് ഈ സിദ്ധാന്തം ചൂണ്ടിക്കാട്ടുന്നു.

മൂന്നാംഘട്ടം

ആധുനിക ജീവികളിലുള്ളതുപോലത്തെ നിയതരൂപമുള്ള ജീവകോശങ്ങളുടെ ആവിർഭാവമാണു് ഈ ഘട്ടത്തിൽ നടന്നതു്. അതെങ്ങനെ നടന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ രൂപീകരിക്കാൻ ഇന്ന് സാദ്ധ്യമല്ല. കാരണം, ഇന്നു നിലനിൽക്കുന്ന ജീവകോശങ്ങളെല്ലാം തന്നെ വളരെയേറെ പരിണാമങ്ങൾക്കു വിധേയമായതും, വ്യത്യസ്തസ്വഭാവങ്ങളുള്ളതുമാണു്. അതുകൊണ്ടു് എല്ലാ ജീവകോശങ്ങൾക്കും മുന്നോടിയായി വർത്തിച്ച ഒരു മാതൃകോശത്തെക്കുറിച്ചു ചിന്തിക്കുന്നതിൽ വലിയ സാംഗത്യമില്ല. ഇന്നു നിലനിൽക്കുന്ന ജീവികളിൽ ഏറ്റവും പ്രാഥമികങ്ങളെന്നു കണക്കാക്കാവുന്ന വൈറസുകളും ബാക്റ്റീരിയങ്ങളും തികച്ചും വ്യത്യസ്ത ഘടനയുള്ളവയാണു്. വൈറസ് ഒരു ജീവകോശംപോലുമല്ല. ന്യൂക്ലിക്കമ്ലതന്മാത്രകളും പ്രോട്ടീനുകളും മാത്രമടങ്ങിയ വെറും രാസവസ്തുക്കളാണ് വൈറസുകൾ. അതേ സമയം ബാക്റ്റീരിയത്തിനു് നിയതമായ ഒരു കോശത്തിന്റെ രൂപമുണ്ടു്. കോശകേന്ദ്രവും, കോശഭിത്തിയും സൈറ്റോപ്ലാസവും അതിലുണ്ടു്. ഏകകോശജീവികളായ പ്രോട്ടോസോവനുകളാകട്ടെ, ആയിരക്കണക്കിനു വ്യത്യസ്ത തരത്തിലുണ്ടു്. ഇവയെല്ലാം ഒരു പൊതു പൈതൃകത്തിൽ നിന്നു പരിണമിച്ചതാണെന്നു കരുതാൻ വിഷമമാണു്. തന്മൂലം, കൊയാസർവേറ്റ് രൂപത്തിലോ മറ്റോ പ്രാഥമിക ജീവരൂപങ്ങളിൽ നിന്നു് വ്യത്യസ്തസാഹചര്യങ്ങളിലും വ്യത്യസ്ത കാലഘട്ടങ്ങളിലുമായി പലതരം ഏകകോശജീവികളും മറ്റും ഉടലെടുത്തു എന്നു കരുതുന്നതാവും കൂടുതൽ യുക്തം.

എന്ന് ?

ആദ്യജീവികൾ ആവിർഭവിച്ചതു് എന്നാണെന്ന പ്രശ്നം പ്രാധാന്യമുള്ളതാണ്. ഭൂമി രൂപം കണ്ടിട്ട് 450 കോടിയിൽപരം വർഷങ്ങളായി എന്ന് ഒന്നാം ഭാഗത്തിൽ വ്യക്തമാക്കുകയുണ്ടായല്ലോ. മുകളിൽ വിവരിച്ച പരിണാമ പ്രക്രിയകൾ അന്നു മുതൽക്കേ ആരംഭിച്ചതാണു്. എന്നാൽ ആദ്യത്തെ ജീവികൾ പ്രത്യക്ഷപ്പെട്ടതു് ഏതാണ്ടു് 350 കോടി വർഷങ്ങൾക്കു മുമ്പാണെന്നു കണക്കാക്കപ്പെടുന്നു. എന്തുകൊണ്ടെന്നാൽ, 310-ഉം 320-ഉം കോടി വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന ചില പ്രാഥമിക സൂക്ഷ്മസസ്യങ്ങളുടെ അവശിഷ്ടങ്ങൾ അടുത്തകാലത്തു കിട്ടിയിട്ടുണ്ടു്. അപ്പോൾ അതിനു മുമ്പു തന്നെ പ്രാഥമിക ജീവികൾ ആവിർഭവിച്ചിരുന്നു എന്നു കണക്കാക്കാവുന്നതാണു്‌‌‌‌‌‌. എന്നാൽ അവിടന്നിങ്ങോട്ടുള്ള 300 കോടി വർഷങ്ങളിലെ പരിണാമചരിത്രത്തെക്കുറിച്ചു നമുക്കു്‌‌‌‌‌‌ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. കഴിഞ്ഞ അമ്പതു കോടി വർഷത്തെ പരിണാമചരിത്രത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഏറെക്കുറെ ലഭിച്ചിട്ടുണ്ടു്.

ഇപ്പോഴും ആവിർഭവിക്കുന്നുണ്ടോ?

ഇതുവരെ വിവരിച്ചതുപോലുള്ള രാസപരിണാമം ഇപ്പോഴും നടക്കാൻ സാധ്യതയില്ലേ എന്ന ചോദ്യം ശ്രദ്ധേയമാണു്. ഇതുവരെ കിട്ടിയ തെളിവുകൾ വെച്ചു നോക്കുമ്പോൾ ഇപ്പോഴും ഇതുപോലെ ജീവൻ ആവിർഭവിക്കുന്നില്ലെന്നു കരുതേണ്ടിയിരിക്കുന്നു. കാരണം, യാതൊരു തടസ്സവും കൂടാതെ പ്രാചീനാന്തരീക്ഷത്തിൽ കോടിക്കണക്കിനു വർഷങ്ങ­ളിലൂടെ അഭംഗുരം നടന്നുകൊണ്ടിരിക്കുന്ന രാസപരിണാമത്തിന്റെ അന്തിമഫലമായിട്ടാണ് ആദിമജീവികൾ ആവിർഭവിച്ചതു്. എന്നാൽ അവ ആവിർഭവിച്ചതോടെ, ഈ അഭംഗുര പരിണാമപ്രക്രിയ സാധ്യമല്ലാത്ത സ്ഥിതി സംജാതമായി. എല്ലാ ജലാശയങ്ങളിലും ജീവികൾ നിറഞ്ഞുകഴിഞ്ഞപ്പോൾ വിവിധതരത്തിൽ രൂപം കൊള്ളുന്ന ജൈവസംയുക്തങ്ങളെല്ലാം ഞൊടിയിടയിൽ അവയുടെ ഭക്ഷണമായി മാറി. തന്മൂലം സ്വതന്ത്രമായ രാസപരിണാമം നടക്കാൻ തക്ക പരിതഃസ്ഥിതി ഭൂമിയിലെങ്ങും ഇല്ലെന്നു വന്നു.

മറ്റൊരു കാരണം കൂടിയുണ്ടു്. ആദ്യകാല രാസപ്രവർത്തനങ്ങൾക്കാവശ്യമായിരുന്ന ഊർജ്ജം ലഭിച്ചിരുന്നതു് വൎദ്ധിച്ച തോതിൽ ഭൂമിയിൽ പതിച്ചിരുന്ന അൾട്രാവയലറ്റ് രശ്മികളിൽ നിന്നും മറ്റുമായിരുന്നല്ലോ. എന്നാൽ, ജീവികൾ ഉടലെടുത്തതോടെ അന്തരീക്ഷത്തിൽ സ്വതന്ത്ര-ഓക്സിജൻ ഉണ്ടാവുകയും, അതിൽ നിന്നു് ഓസോൺ (O3) എന്ന ഒരു വാതകമുണ്ടാവുകയും ചെയ്തു. ഈ ഓസോൺ വാതകം നമ്മുടെ അന്തരീക്ഷത്തെ വലയം ചെയ്തുകൊണ്ടു് നിലനിൽക്കുന്നു. ഈ ഓസോൺ വലയം വളരെക്കുറച്ച് അൾട്രാവയലറ്റ് രശ്മികളേയും മറ്റും മാത്രമേ ഇങ്ങോട്ടു കടത്തിവിടുന്നുള്ളു. അതു ഒരു അരിപ്പപോലെ പ്രവർത്തിക്കുകയാണു്. പഴയപോലെ ബാഹ്യാകാശത്തു നിന്നുള്ള ഊർജ്ജം ലഭിക്കുന്നില്ലെന്നതും സ്വതന്ത്രമായ രാസപരിണാമങ്ങൾ സാദ്ധ്യമല്ലാതാക്കിത്തീൎക്കുന്നു. പക്ഷേ, ഈ ഓസോൺ വലയം നിലനിൽക്കുന്നതുകൊണ്ടാണു് അൾട്രാവയലറ്റു് രശ്മികളിൽനിന്നും മറ്റു റേഡിയേഷനുകളിൽനിന്നും ഭൂമിയിൽ ജീവികൾ സംരക്ഷിക്കപ്പെടുന്നതു്. അല്ലെങ്കിൽ ആരംഭത്തിൽവെച്ചുതന്നെ ഇവിടെ രൂപംകൊണ്ട ജീവികൾ നശിച്ചുപോവുകയും ഭൂമി ഒരു ഊഷരഭൂമിയായിത്തീരുകയും ചെയ്യുമായിരുന്നു.